പുതിയ കഥയെഴുതി തീര്‍ന്നിരിക്കുന്നു . പതിവ് ശൈലി തന്നെ, ഇടയ്ക്കിടക്ക് ഹൈലൈറ്റ് ചെയ്തുകൊണ്ടിരിക്കുന്ന സാങ്കല്പികമായ കുറെ സംഭാക്ഷണങ്ങള്‍, വളരെ പെട്ടന്ന് കടന്നു വരുന്ന പാരഗ്രാഫുകള്‍ , അവസാനം ഞാന്‍ തന്നെ നിഷ്കരുണം കൊലപെടുത്തുന്ന അതിലെ നായികയും .ഞാന്‍ ഒരു സാഡിസ്റ്റ് ആണെന്ന വിമര്‍ശനം പലകുറി കേട്ടിട്ടും ഞാന്‍ എന്‍റെ കഥകളെ തിരുത്താത്തതെന്തേ ?

ഇപ്പോള്‍ ഞാന്‍ പരതുകയാണ് , ഒരു പേരിന്‌, ഈ കഥയില്‍ അകാലത്തില്‍ പൊലിഞ്ഞുപോകുന്ന നായികയ്ക്ക് ചാര്‍ത്താന്‍.ഞാനങ്ങനെയാണ്, കഥയെക്കാള്‍ കൂടുതല്‍ ഞാന്‍ ചിന്തിച്ചിട്ടുണ്ടാവുക കഥാപാത്രങ്ങളുടെ പേരിനു വേണ്ടിയായിരിക്കും. ചിലപ്പോള്‍ പേര് കിട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ എന്നെ പ്രതിഷ്ട്ടിക്കും , നായകനായി. പക്ഷെ നായികയാണ് ഇപ്പോഴത്തെ പ്രശ്നം. അവളെ ഞാന്‍ എന്ത് വിളിക്കും ?

ആവര്‍ത്തനവിരസത പേരിലെങ്കിലും ഒഴിവാക്കാന്‍ വേണ്ടി എന്‍റെ പഴയ നായികമാരുടെ പേരുകള്‍ ഞാന്‍ പരിഗണിച്ചില്ല.

മാതൃഭൂമി ആഴ്ചപതിപ്പിന്‍റെ താളുകളിലൂടെ കണ്ണുകള്‍ ഓട്ടപ്രദിക്ഷണം നടത്തികഴിഞ്ഞു .ഇല്ല , കണ്ണുകളുടക്കുന്ന ഒരു പേരിനും മനസ്സ് സമ്മതം മൂളുന്നില്ല.’എന്താ ഇവര്‍ ഇന്ന്‍ സൌന്ദര്യ പിണക്കത്തിലാണോ’?

കണ്ണടച്ചുകൊണ്ട് ഇരുട്ടിലേക്ക് മനസിനെ മുങ്ങാം കുഴിയിട്ട് പോവാന്‍ സ്വതന്ത്രമാക്കി , പേന കൊണ്ട് കടലാസ്സിനെ തൊടാതെ വായുവില്‍ പല പേരുകളും വരച്ചുകൊണ്ടിരുന്നു. ഈ ഒരു നിമിഷം എന്‍റെ ഉള്ളില്‍ ഒരു പേര് തെളിയേണ്ടതാണ്, പക്ഷെ ഇന്നെന്താ ഇങ്ങനെ? മനസ്സ് മൌന വ്രതത്തിലണ് . എന്‍റെ പുതിയ കഥയാണ് നിര്‍ജീവമായിരിക്കുന്നത് , അതും നിസ്സാരമായൊരു പേരിനു വേണ്ടി!

എഴുതിയ വലത്തേ കൈയ്യുകൊണ്ട് തന്നെ ഞാന്‍ ആ കഥയെ ചുരുട്ടി….അത് ഉരുണ്ട് ചെറുതായിട്ടും ഞാന്‍ എന്താ ബലം പരീക്ഷിച്ചു കൊണ്ടിരിന്നു . എന്റെ ഭാവന സഞ്ചരിച്ചു ജന്മം നല്‍കിയ, ചിന്തകള്‍ വിന്യസിച്ച ഒരായിരം വാക്കുകളാണ് അതേ സ്രഷ്ട്ടവിന്റെ കയ്യിലിരുന്നു വീര്‍പ്പുമുട്ടുന്നത്. പിന്നെ പറന്നു , മുറിയുടെ ഒരു മൂലയിലേക്ക് .ഞാന്‍ ജന്മം നല്‍കിയ ഒരുത്തിക്ക് , എന്‍റെ കഥയിലെ നായികയ്ക്ക് , എന്നോട് പേര് വെളിപ്പെടുത്താന്‍ മടിയാണെങ്കില്‍ എനിക്കവളെയും വേണ്ട.

ഉറക്കമെന്ന മരണസമാനമായ നിമിഷങ്ങളിലെപ്പോഴോ ഒരു സ്ത്രീ ശബ്ദം എന്‍റെ കാതില്‍ മന്ത്രിച്ചു .

” ശരിയാണ് , നീയാണ് എനിക്ക് ജന്മം നല്‍കിയത് , ഞാന്‍ നിന്‍റെ നായികയുമായിരിക്കാം , പക്ഷെ നീ എന്‍റെ കൊലയാളിയാണ് .ആ നിന്നോട് ഞാന്‍ എന്തിനെന്‍റെ പേര് പറയണം ?”

രാവിലെ കണ്ണു തുറന്നപ്പോള്‍ ആ കടലാസ് കക്ഷണം അവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു .ഞാന്‍ എടുത്തുനോക്കി …..എന്തോ , ഇന്നലത്തെ ക്കാള്‍ ഭാരമുണ്ടായിരുന്നു അതിന്. ഞാന്‍ തുറന്നു , പേനയെടുത്ത് ആ നായികയെ പുനരുജ്ജീവിപ്പിച്ചു .അപ്പോള്‍ വീണ്ടും ആ ശബ്ദം കേട്ടു

“എന്‍റെ ദു:ഖം കണ്ട് സഹതാപം തോന്നിയിട്ടല്ല , എന്‍റെ പേര് കിട്ടാന്‍ വേണ്ടി, ഈ കഥ മുഴുവനാക്കാന്‍ വേണ്ടിയാണ് നീയിതു ചെയ്തതെന്നെനിക്കറിയാം ”

ഞാന്‍ പേന അടച്ചുവെച്ചു.