പ്ലസ്ടു കഴിഞ്ഞ് കോളേജില്‍ പോവാ¬ന്‍ വെമ്പികൊണ്ട്, പതിനേഴ്‌ വയസ്സുള്ള എന്റെ ഹൃദയം ട്രൌസറിട്ടു നില്‍ക്കുന്ന സമയം. ജീവിതം ഇങ്ങനെ തിളച്ച് നില്‍ക്കാണ്, എന്നാല്‍ തിളപ്പിക്കാ¬ന്‍ മാത്രം ഒന്നുമില്ലതാനും. അപ്പോഴാണ്‌ ഒരേയൊരു അമ്മാവന്റെ കല്യാണം ഉറപ്പിച്ചത്. മസ്തി മജാ!! ഷൈന്‍ ചെയ്യാ¬ന്‍ പറ്റിയ ഇതിലും നല്ലൊരു ചാന്‍സ് കിട്ടാനില്ല.
ഇളയാപ്പയുടെ കല്യാണം ക്ഷണിക്കാ¬ന്‍ ബന്ധുവീട്ടില്‍ പോയ സക്കീറിനെ, അവന്റെ ക്ഷണം കണ്ടിഷ്ടപെട്ട അവിടുത്തെ മൊഞ്ചത്തി ഇങ്ങോട്ട് പ്രപോസ് ചെയ്ത കഥകൂടി കേട്ടതോടെ സംഗതി വേറെ ലെവലായി. എനിക്ക് വേണ്ടിയും ഒരു കുട്ടി എന്റെ ഏതോ ഒരു ബന്ധുവീട്ടില്‍ കാത്തിരിക്കുന്നുണ്ടെന്ന് മനസ്സ് ഷോബി തിലകന്റെ ശബ്ദത്തില്‍ പറഞ്ഞു. സ്പോട്ടില് കല്യാണ കമ്മിറ്റി ഓഫീസില്‍ പോയി കാര്യമവതരിപ്പിച്ചു. കഷണങ്ങളുടെ ഒരു സബ്കോണ്ട്രാക്റ്റ് കല്യാണക്കത്തുകളുടെ രൂപത്തില്‍ ഞാ¬ന്‍ ഒപ്പിട്ടു കൈപറ്റി.

അകന്നൊരു ബന്ധത്തില്‍ പെട്ട അപ്പുണ്ണിയേട്ടന്റെ ഭാര്യവീടായിരുന്നു ആദ്യം കിട്ടിയ അസൈന്മെന്റ്. ഡിസ്റ്റന്റ് ബന്ധുക്കളുടെയും, കല്യാണത്തിന് വഴിതെറ്റി പോലും വരാന്‍ ചാന്‍സില്ലാത്തവരുടെയും വീടുകളായിരുന്നു എന്റെ ടാസ്ക് എന്ന ദുഖകരമായ സത്യം ഞാന്‍ മനസ്സിലാക്കി. എങ്കിലും രണ്ടായിരത്തിഏഴിന്റെ പകുതിക്ക് വീശിയടിച്ച ശുഭാപ്തിവിശ്വാസത്തിന്റെ ട്രെന്‍ഡ് എന്നെകൊണ്ട്‌ അത് ചെയ്യിപ്പിച്ചു.
ഇപ്പറഞ്ഞ ഈ ലാന്‍ഡ്‌ മാര്‍ക്ക് ഏതോ ഒരു കാട്ടുമുക്കാണ്. സാരമില്ല, അപ്പുണ്ണിയേട്ടന്‍ കൂടെ വന്നോളും എന്ന് അമ്മമ്മ. ഓ എന്ന് ഞാനും.

ഇനി എന്റെ സഹനടനെ പറ്റി വര്‍ണ്ണിക്കാം… ഈ അപ്പുണ്ണിയേട്ടന്റെ ബുദ്ധിക്ക് ഒരു അഞ്ച് പൈസടെ കുറവുണ്ട് എന്നാണ് ജനസംസാരം. അപ്പുണ്ണിയേട്ടന്‍ തോട്ടികൊണ്ട്‌ വലിച്ചിട്ട ഒരു വരിക്കച്ചക്ക, അപ്പുണ്ണിയേട്ടന്റെ തന്നെ നെറുകംതലയി¬ല്‍ സേഫ് ലാന്റ് ചെയ്തപ്പോള്‍ പറ്റിയതാണത്രേ! പക്ഷെ അക്കഥയൊന്നും ഞാന്‍ വിശ്വസിച്ചിട്ടില്ല… എന്താ കാരണം? കുട്ടിക്കാലത്ത് എനിക്ക് കാണുമ്പോ കാണുമ്പോ പുളിയച്ചാ¬ര്‍ വാങ്ങിതന്നിരുന്ന ആ ബന്ധം, അതിന്റെ ആഴം!!

പിറ്റേന്ന് അതിരാവിലെ തന്നെ, ചുണ്ടന്‍ വള്ളം മറിച്ചിട്ട പോലൊരു മീശയും വെച്ച്, ഏറനാട് താലൂക്ക് മുഴുവന്‍ മണപ്പിക്കുന്ന സ്പ്രേയും അടിച്ച് ആശാ¬ന്‍ വന്നു നിന്നു. ഞങ്ങള്‍ യാത്ര തുടങ്ങി. മൂന്ന് ബസ് മാറികയറിയപ്പഴേ എനിക്ക് മടുത്തു. മലപ്പുറം ജില്ല വിഭജിക്കണം എന്ന് എസ് ഡി പി ഐക്കാര് പറയുന്നതിലും കാര്യമുണ്ടെന്ന് അന്നേ എനിക്ക് മനസ്സിലായി, എന്തൊരു വിസ്തീര്‍ണ്ണം!!
ഒക്കെ കഴിഞ്ഞ് അപ്പുണ്ണിയേട്ട¬ന്‍ ഒരു ഓട്ടോറിക്ഷ പിടിച്ചപ്പോ ഞാനും കരുതി, ദാ ഇപ്പൊ എത്തും എന്ന്, എവടെ…. പിന്നേം പോയി കിലോമീറ്റെര്‍സ് ആന്‍ഡ് കിലോമീറ്റെര്‍സ്. അവസാനം ഒരിടത്ത് വെച്ച് അപ്പുണ്ണിയേട്ട¬ന്‍ ഇറങ്ങി, പിന്നാലെ ഞാനും. എനിക്ക് ആശ്വാസമായി , എത്തികിട്ടിയല്ലോ.. പക്ഷെ അവിടുന്ന് പിന്നെ ആ പൊള്ളുന്ന വെയിലത്ത് വീണ്ടും നടന്നു അഞ്ച് കിലോമീറ്റര്‍. ‘പിന്നെന്തിനാണ് മനുഷ്യാ നിങ്ങളാ ഒറ്റൊരിക്ഷ മടക്കിയയച്ചത്?’ എന്നെനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു…. പക്ഷെ ഞാന്‍ ചോദിച്ചില്ല. എന്താ കാരണം? ആ പുളിയച്ചാറിന്റെ ബന്ധം! അതിന്റെ സ്വാദ്!!

എങ്ങോട്ട് നോക്കിയാലും വിദൂരത, അങ്ങനെത്തെ ഒരു സ്ഥലം. അപ്പുണ്ണിയേട്ട¬ന്‍ ഓരോ ദിക്കും നോക്കി ഐന്‍സ്റ്റീനിനെ പോലെ താടിയ്ക്ക് കൈ വെച്ചു നിന്നു. പടച്ചോനെ പെട്ട്! ഇപ്പഴായിരുന്നെങ്കില്‍ ‘ഫീലിംഗ് ആവ്സം വിത്ത്‌ സ്വന്തം ഭാര്യ വീട്ടിലേക്കുള്ള വഴിയറിയാത്ത ഒരുത്ത¬ന്‍’ എന്ന് എഫ്ബീല് സ്റ്റാറ്റസ് എങ്കിലും ഇടായിരുന്നു. അന്നെന്ത് ചെയ്യാന്‍? ആ മൊട്ടക്കുന്നി¬ല്‍ ഒരു അകാലമരണം എന്നെ കാത്തിരിക്കുന്നതായി പോലും എനിക്ക് തോന്നി. അപ്പുണ്ണിയേട്ടന്റെ വൈഫ് ഹൌസില്‍ എന്നെ കാത്തിരിക്കുന്ന അച്ചപ്പവും മിച്ചറും, മാംഗോ സ്ക്വാഷുമാണ് എന്നെ അതില്‍ നിന്നും രക്ഷപെടുത്താനുള്ള മരുപ്പച്ചയായി നിന്നത്.

ഫൈനലി… കണ്ടുപിടിച്ച്, ഇച്ചിരി കഷ്ടപെട്ടിട്ടാണെങ്കിലും ചെങ്ങായി സ്വന്തം ഭാര്യ വീട് കണ്ടുപിടിച്ച്. ആ സന്തോഷത്തിന്റെ തെളിവായി ആ മുഖത്ത് രണ്ട് സി എഫ് എല്ലിന്റെ പ്രകാശം. ഫുള്‍ മാരത്തോ¬ണ്‍ സ്പ്രിന്റൊടിയ ക്ഷീണത്തോടെ ഞാന്‍ ആ വീടിന്റെ കോലായി¬ല്‍ പോയി തളര്‍ന്നിരുന്നു. ഈ ദേഷ്യമൊക്കെ ഇവിടുത്തെ സ്ക്വാഷിനോടും മിച്ചറിനോടും തീര്‍ക്കണം എന്ന് ഞാ¬ന്‍ മനസ്സിലുറപ്പിച്ചിരുന്നു…. അപ്പുണ്ണിയേട്ട¬ന്‍ ആഞ്ഞു ബെല്ലടിച്ചു. അകത്തുനിന്ന് അനക്കം ഒന്നും വരാത്ത കാരണം ചുള്ളന്‍ രണ്ടു റൌണ്ട് വീട് പ്രദിക്ഷണം വെച്ച് എന്റെ മുന്നി¬ല്‍ വന്നു നിന്നു. ‘വീട് മാറിയിട്ടുണ്ടാവുമോ ഈശ്വരാ!’ എന്നായിരുന്നു എന്റെ ചിന്ത. പക്ഷെ അപ്പുണ്ണിയേട്ട¬ന്‍ എന്ന പ്രതിഭാസം എന്റെ ചിന്തകള്‍ക്കും അതീതമായിരുന്നു.
“മോനെ.. ഇപ്പഴാ ഓര്‍ത്തത്… സുരഭിയും (ഭാര്യ) അമ്മയും കൂടി ഇന്ന് എന്റെ വീട്ടിലേക്ക് വരും എന്ന് പറഞ്ഞിരുന്നു.”
അനുഭൂതി!! അനുഭൂതീന്നും പറഞ്ഞാ പോരാ… വേറെ എന്തൊക്കെയോ..
എന്റെ പെരുവിരലില്‍ നിന്ന് തലച്ചോറിലേക്ക് പാഞ്ഞ ഒരു സ്കഡ് മിസൈലിനെ ഞാ¬ന്‍ അണപ്പല്ല് കൊണ്ട് കടിച്ചുപിടിച്ചുവെച്ചു. ആമാശയത്തിന്റെ അപാരഹ്നതയിലെവിടെനിന്നോ ആ പുളിയച്ചാ¬ര്‍ തികട്ടിവരുന്നുണ്ടായിരുന്നു.

Deepu Pradeep