Category: കുഞ്ഞ്യേ കഥകള്‍

വൈൽഡ് ലൈഫ്

ഷോളയാർ ഫോറസ്റ്റ് റേഞ്ചിൽ, വെളിച്ചം പോലും നേരാവണ്ണം കടന്നുചെല്ലാന്‍ മടിക്കുന്ന ഒരു പ്രവൈറ്റ് എസ്റ്റേറ്റിലായിരുന്നു കൂട്ടുകാരനും സംഘവും. ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ലൊക്കേഷൻ ഹണ്ടിലാണ് ഡയറക്ടറായ അവനും, ക്യാമറാമാനും കണ്ട്രോളറും അടങ്ങുന്ന അവര്‍ ആറുപേര്‍… മുഴുവനായും കാടിനുള്ളിൽ ചിത്രീകരിക്കുന്ന ഒരു സിനിമയായിരുന്നു അവന്‍റെ മനസ്സിൽ. അവന്‍റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, ‘ആനപിണ്ടത്തിന്‍റെ ചൂരും, അനാകൊണ്ടയുടെ പൾസുമുള്ളൊരു സിനിമ.

പക്ഷെ കൂട്ടത്തിലെ താരം ക്യാമറാമന്‍റെ ഒരു അസിസ്റ്റന്റായിരുന്നു. കാടിന്റെ നിസ്വനവും, മൃഗങ്ങളുടെ ജല്‍പനവും ഒരുപോലെ ബൈഹാര്‍ട്ടാക്കിയ ഒരു പൊന്നുമോൻ.
അടുത്തുള്ള മലവേപ്പിന്‍റെ ഇലയുടെ വാട്ടം നോക്കിയിട്ട്, ‘വലത്തെകാലിന് ചെറിയ മുടന്തുള്ള നാലര വയസ്സുള്ള ഒരു പിടിയാന ഒരാഴ്ച മുമ്പ് ഇതുവഴി കടന്നുപോയിട്ടുണ്ട്’ എന്ന ആദ്യത്തെ ഡയലോഗിലാണ് അവന്‍റെ പ്രഭാവലയത്തിലേക്ക് ബാക്കിയെല്ലാവരും ഇൻ ആവുന്നത്.
‘ഇതുകൊണ്ടാണ് ഞാനിവനെ ഈ പടത്തില്‍ അസിസ്റ്റന്റ്റ് ആക്കിയത്’ എന്ന അര്‍ത്ഥത്തില്‍ ക്യാമറാമാന്‍ ഒരു പുഞ്ചിരി. ഡയറക്ടര്‍ അപ്പഴേ പടം ഇറങ്ങുമ്പോള്‍ ക്യാമറാമാനെ പൊക്കി പറഞ്ഞു ഇടാനുള്ള എഫ് ബി സ്റ്റാറ്റസ് മനസ്സില്‍ കണ്ടു.

ഡയറക്ടര്‍ നടത്തത്തിനിടെ അവന്‍റെ അടുത്തേക്ക് എത്തി,
“നീ ഇതൊക്കെ എങ്ങനെയാ പഠിച്ചത്?”
“വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായിരുന്ന എന്‍റെ വല്യമ്മാമ പറഞ്ഞുതന്നതാ…”
ഡയറക്ടര്‍ അതുവരെയുണ്ടായിരുന്ന ഹൈറാര്‍ക്കി പോക്കറ്റില്‍ മടക്കി വെച്ച് അവന്‍റെ തോളില്‍ കയ്യിട്ടു നടക്കാന്‍ തുടങ്ങി.
കാട്ടില്‍ ഷൂട്ട്‌ ചെയ്യാന്‍ വന്നവര്‍ക്ക് വേണ്ടി അവന്‍ തന്‍റെ വല്യമ്മാമയുടെ കാടനുഭവങ്ങളുടെ ബാക്ക് പാക്കും, മൃഗവിവരണങ്ങളുടെ ബ്രീഫ്കേയ്സും തുറന്നു. ഫുള്ള് വല്യമ്മാമ മയം!
രണ്ടു കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേക്ക് പറഞ്ഞു പറഞ്ഞ്, സിംഹത്തിന്‍റെയും പുലിയുടെയുമൊക്കെ പ്രീ-വെഡിങ്ങ് ഫോട്ടോ ഷൂട്ട് വരെ നടത്തുന്നത് വല്യമാമ ആണെന്ന് വരെ ആയി.
പൊടിപാറിയ തള്ള്!

ഇതിനിടെ പെട്ടെന്ന്, മുന്നില്‍ നടന്നിരുന്ന അവന്‍ അന്തരീക്ഷത്തില്‍ എന്തോ മണത്ത് ഒറ്റ നില്‍പ്പ്. പിന്നാലെ മറ്റുള്ളവരും. മുന്നില്‍ ഇരുപതടി മാറി വള്ളിപടര്‍പ്പുകളില്‍ ഒരനക്കം!
“അയ്യോ പുലി!!” എന്നലറി പൊന്നുമോൻ ഓരോട്ടം.
ക്രൂ ചിതറിയോടി…

കണ്ടൈന്‍മെന്‍റ് സോണ്‍ മാറിയോ എന്നറിയാന്‍ എല്ലാവരും എത്തിപാളി നോക്കിയപ്പൊ എന്താ? ഒരു പാവം കലമാൻ!
ക്യാമറാമാന്‍ ഒഴികെ ബാക്കി എല്ലാവരും വള്ളിയില്‍ നിന്നും മരത്തില്‍ നിന്നും ഒക്കെയായി എണീച്ച് വന്നു. ക്യാമറാമാനോ? പുലിയെപേടിച്ച് ഒരു ക്രൈനിന്‍റെ ഹൈറ്റുള്ള കൊക്കയിലേക്ക് എടുത്തുചാടി ദേ കാലൊടിഞ്ഞു കിടക്കുന്നു.
വാട്ട് എ ഗുരുദക്ഷിണ!

സംവിധായകന്‍ മറ്റവന്‍റെ നേര്‍ക്ക് തിരിഞ്ഞു,
“പരമ്പരാഗത നാറീ…. സത്യം പറ, നിന്‍റെ ആ വല്യമ്മാമ ഒരു ഫോട്ടോയെങ്കിലും എടുക്കാൻ കാട്ടിൽകേറിയിട്ടുണ്ടോ?”
“ഉം…”
“ന്നിട്ട്???”
“എടുത്ത ക്യാൻഡിഡ് പിക് കാണാൻ കരടി അടുത്തേക്ക് വന്നു എന്നാ വല്യമ്മാമ ഐസിയുവില് വെച്ച് പറഞ്ഞത്”
.
.
.
.
ഉം…. ബാക്കി ഉണ്ടായിരുന്ന ചക്രശ്വാസം വെച്ച് വരെ തള്ളിയിട്ടാണ് അങ്ങേര് പോയത്.

Deepu Pradeep

Continue reading

ഗുലുമാലയോഗം

നമുക്ക് സ്വന്തം വീട് പോലെ പെരുമാറാനും, അടുക്കളയിൽ വരെ കേറിച്ചെന്ന് വാരിതിന്നാനും സ്വാതന്ത്ര്യമുള്ള ചില കൂട്ടുകാരുടെ വീടുകളുണ്ടാവും…. മിക്കവാറും അതേ അവന്‍റെ കല്യാണം കഴിഞ്ഞശേഷം ആ വീടിന്‍റെ മുറ്റത്ത് പോലും കാലുകുത്താൻ പറ്റാത്ത കോലത്തിലുമാവും. വന്നു കയറിയ പെണ്ണ് കാരണമല്ല, ആ കല്യാണത്തിന് നമ്മള് തന്നെയൊപ്പിക്കുന്ന പണികളുടെ എന്റർടെയ്ൻമെന്‍റ് വാല്യു കൊണ്ട്!

കണ്ണു പരിശോധനയ്ക്ക് കമ്പനിക്ക്‌ കൂടെ വന്നിട്ട് സിസ്റ്റർമാര് കാണാതെ ബോർഡിലുള്ള അക്ഷരങ്ങള് പറഞ്ഞുതരിക, പനി പിടിച്ച് വീട്ടിൽ കിടക്കുന്ന നമ്മളെ കാണാൻ വന്നിട്ട് പോവാൻനേരം നമ്മളോട് തന്നെ ബസ് സ്റ്റോപ്പിലൊന്ന് ഡ്രോപ്പ് ചെയ്യാൻ പറയുക… ഇജ്ജാദി കുറെ കുനുട്ട് കുരുത്തക്കേടുകൾ കയ്യിലുള്ള ഒരു സ്നേഹിതൻ എല്ലാവർക്കും കാണും, അവന്മാരുടെ കൂട്ടത്തില് അത് ബാലുവായിരുന്നു. ലവന്‍റെ കല്യാണമുറപ്പിച്ചു!
ബാക്കിയുള്ളവരുടെയൊക്കെ കല്യാണപണികൾക്ക് മുത്തുകുടയും വെഞ്ചാമരവും പിടിച്ച് മുന്നിൽ നടന്ന മൊതലാണ്, പഞ്ചവാദ്യവും ഇരട്ടതായമ്പകയും വേറെ….
അതുകൊണ്ട് തന്നെ റിവഞ്ചു കമ്മിറ്റി രൂപീകരണം പെട്ടെന്ന് കഴിഞ്ഞു.
ബാലു കല്യാണവീട്ടിൽ നടന്നു പുകച്ച സാംമ്പ്രാണിതിരിയുടെ പുക കാരണം ആദ്യരാത്രി മുഴുവൻ അലർജിയുള്ള ഭാര്യയുടെ തുമ്മലും കണ്ടിരിക്കേണ്ടി വന്ന അർജുൻ സെക്രട്ടറിയായി. കല്യാണം കഴിഞ്ഞ് ബ്രേക്കില്ലാത്ത സൈക്കിളിൽ ഭാര്യയെയും കൊണ്ട് വരേണ്ടിവന്ന ഇറക്കത്ത് വീടുള്ള റാഷിദ് പ്രസിഡന്റായി.

റിവഞ്ച് കമ്മിറ്റി മുടങ്ങാണ്ട് ബാലുവിന് സൂചന കൊടുത്തു “ഞങ്ങള് പണിയും ട്ടാ” ഓരോതവണയും ഭയത്തിന്‍റെ ഒരു കണിക പോലുമില്ലാത്ത മുഖവും വെച്ച് ബാലു തിരിച്ച് പുഞ്ചിരിക്കും…..
കല്യാണ ദിവസം അടുത്തടുത്ത് വന്നു… സാധാരണ കൂട്ടുകാർ തരുന്ന പണിയെന്താവും എന്ന് ചിന്തിച്ചു കല്യാണചെക്കന്മാരുടെ നെഞ്ചിടിപ്പാണ് കൂടുക, ഇതിപ്പോ അവന്‍റെ കോണ്‍ഫിഡന്‍സ് ലെവല് കണ്ട് അവന്മാരുടെ ആകാംഷയാണ് കൂടിയത്.
“ഇവനെന്താ ഒരു പേടിയും ഇല്ലാത്തേ?”
“ആവോ… ഇനി നമ്മളറിയാതെ ഒളിച്ചോടാൻ വല്ല പ്ലാനും ഇട്ടിട്ടുണ്ടോ ഇവൻ!”
“ഉവ്വ, കെട്ടി നടത്തിച്ചുകൊണ്ടുവരാൻ ഒരുത്തിയെ കിട്ടിയത് തന്നെ ഭാഗ്യം”

കല്യാണദിവസം. ചെക്കനെ പുറപ്പെടീപ്പിച്ച് ദക്ഷിണ കൊടുപ്പിച്ച് എല്ലാവരും മുറ്റത്തേക്കിറങ്ങി. പെണ്ണിനേയും കൊണ്ട് തിരിച്ച് വീട്ടിലേക്ക് വരുമ്പോള്‍ ഒരു ജിമിട്ടന്‍ ഘോഷയാത്രതന്നെ പ്ലാന്‍ ചെയ്തു നില്‍ക്കുന്ന സംഘത്തിന്‍റെ അടുത്തേക്ക് ബാലുവിന്‍റെ അച്ഛൻ ഒരു ലിസ്റ്റും കൊണ്ട് വന്നു.
“കല്യാണം കഴിഞ്ഞ് ഞങ്ങള് തിരിച്ച് വീട്ടിലെത്തും മുന്പ് നിങ്ങള് ഇതൊക്കെ വാങ്ങിച്ച് വെക്കണം’
ലിസ്റ്റ് നോക്കി, നാല് മണിക്കൂറ് കൊണ്ട് ഒരു മിനി സൂപ്പർമാർക്കറ്റ് തുടങ്ങാൻ വേണ്ട എല്ലാ ഐറ്റംസും അതിലുണ്ടായിരുന്നു.
ഹാർപ്പിക്, ഡെറ്റോള്, ചൂല്, തൈര്, ചവിട്ടി, കർപ്പൂരം, കുന്തിരിക്കം, കരയാമ്പൂവ് …………. അലമാര കട്ടിൽ, കിടക്ക, ബക്കറ്റ്, ആശാരി
“അതെന്തിനാ ആശാരി?”
“നീയൊന്ന് ശരിക്ക് വായിച്ചുനോക്കിക്കേ…
ആശ വെച്ചിട്ട് വേറെന്തെങ്കിലും ആവും. ”
“അല്ല, ആശ കഴിഞ്ഞിട്ട് രി തന്നെയാണ്‌”
അച്ഛൻ തന്നെ പറഞ്ഞു, “ആശാരി കട്ടില് കൂട്ടാനാണ്. അതിന്‍റെയും കിടക്കയുടേയുമൊക്കെ ക്യാഷ് കൊടുത്തിട്ടുണ്ട്, വണ്ടി വിളിച്ച് കൊണ്ടുവന്നാൽ മാത്രം മതി.”
‘ഇതിനിടയിലെവിടെയാണ് കല്യാണം കൂടാൻ നേരം?’
“അച്ഛാ… ഇന്നലെ രാത്രി പതിന്നൊര വരെ ഞങ്ങളിവിടെ ഉണ്ടായിരുന്നില്ലേ… ഇതെന്താ ഇപ്പൊ പറയുന്നത്?”
“ബാലുവാ പറഞ്ഞത്, തലേന്ന് നിങ്ങളെ ബുദ്ധിമുട്ടിക്കണ്ടാന്ന്”
‘ഓഹോ… അതായിരുന്നു യുദ്ധതന്ത്രം!
“സഹായിക്കാന്‍ നിങ്ങളുടെ കൂടെ ബാലുവിന്‍റെ മാമനും വരും”
സാരെ ജഹാം സെ അച്ഛാ!
പ്ലാന്‍ ബിയും ഉണ്ട്. ഇനിയിപ്പോ അവര്‍ക്ക് ഉത്തരവാദിത്വമുള്ള സ്നേഹിതന്മാരായി നിന്നല്ലേ പറ്റൂ…’
പണിയൊന്നും നടത്താനുള്ളത് പോയിട്ട് ആലോചിക്കാൻ ഉള്ള സാവകാശവും പോലും കിട്ടില്ല.
രാവിലെ തൊട്ടു എന്ഗേജ്ഡ് ആക്കാനുള്ള മൂവ്…

“എല്ലാ സാധനങ്ങളും വാങ്ങിച്ചിട്ട് ഏറ്റവും അവസാനം നമ്മക്ക് ആശാരിയെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞാലോ…”
അത് വേണമെങ്കിൽ നോക്കാം എന്നായി. പക്ഷെ അത് കേട്ടുകൊണ്ടായിരുന്നു ബാലുവിന്‍റെ മാമന്‍റെ വരവ്.
ഓട്ടോറിക്ഷയുടെ വെപ്രാളവും, ലിമിറ്റഡ്സ്റ്റോപ്പ് ബസ്സിന്‍റെ ധൃതിയുമുള്ള സഞ്ചുമാമന്‍. അതോടെ ആ ചിന്തയും ചീറ്റി!! കുടുംബത്തോടെയുള്ള അടവാ…. ബാലു അവരെ നോക്കി വിജയഭാവത്തില്‍ പുഞ്ചിരിച്ചു.

താലി കെട്ട് കഴിഞ്ഞു ആദ്യം ഫോട്ടോ എടുത്തത് അവരാണ്… ആദ്യത്തെ പന്തിക്ക് സദ്യയും കഴിച്ച് ഒരോട്ടമായിരുന്നു. ഓരോരുത്തരും ഓരോ വഴിക്ക്. ചെക്കനും പെണ്ണും വീട്ടിൽ കേറും മുൻപ് എല്ലാം സെറ്റാക്കണമല്ലോ… കട്ടിൽ എടുക്കാൻ പോയ ജിഷ്ണുവും സഞ്ചുമാമനുമാണ് ആദ്യം വീട്ടിലെത്തിയത്. കട്ടിലിന്‍റെ പീസുകള് മുറ്റത്ത് വെച്ച് സഞ്ചുമാമനെ വീട്ടില്‍ നിര്‍ത്തി ജിഷ്ണു ആശാരിയെ വിളിക്കാന്‍ പോയി. അയാള് കൂടെയില്ലാത്ത ഗ്യാപില് എന്തെങ്കിലും പണി ഒപ്പിക്കാന്‍. കുറച്ച് കഴിഞ്ഞപ്പോഴുണ്ട് മാമന്‍റെ കോള്… ‘ആശാരിയെ വേണ്ട, നിങ്ങള് ഇങ്ങോട്ട് പോരെ…’

സാധനജംഗമങ്ങളുമായി എല്ലാവരും വീട്ടിലെത്തിയപ്പോഴാണ് ആ കാഴ്ച! മുറ്റത്ത് സഞ്ചുമാമന്‍ തന്നെ കട്ടില് കൂട്ടി വെച്ചിരിക്കുന്നു.
കല്യാണ പാര്‍ട്ടിയുടെ കൂടെ സംഭവം കണ്ടുവന്ന ബാലുവിന്‍റെ അച്ഛന്‍ ഒരൊറ്റ അലര്‍ച്ചയായിരുന്നു, “പെങ്ങളെ കെട്ടിയ മരപ്പൊട്ടാ…. ഇനി ഇതെങ്ങനെ ഈ വീടിന് അകത്തേക്ക് കയറ്റും???”
എല്ലാവരും നോക്കി, ഉമ്മറത്തെ വാതില് ന്യൂ ബോണ്‍ ബേബിയുടെ ഡയപര്‍ ആയിരുന്നെങ്കില്, കട്ടില് ഘടോല്‍കചനായിരുന്നു!
ഒറ്റ സെക്കന്റ്, സഞ്ചുമാമന്‍ ടാർപ്പായ തുരന്ന് മാനത്തേക്ക് പോയോ, അതോ അടുപ്പ് മാന്തി മണ്ണിലേക്ക് മുങ്ങിയോ ന്ന് പോലും അവര്‍ക്ക് മനസ്സിലാക്കാൻ സാധിച്ചില്ല, ചെങ്ങായി സ്‌കൂട്!

ഉണ്ടായിരുന്ന നട്ടും ബോൾട്ടും പോരാഞ്ഞിട്ട്, അനന്തിരവന് വേണ്ടി ആണി കൂടി അടിച്ച് വെച്ചിട്ടുണ്ട് ആ മഹാൻ. കരുത്തോടെ…കരുതലോടെ!
കല്യാണപെണ്ണിന്‍റെ കൂടെ വീട്ടിലേക്ക് വന്ന അവളുടെ ബന്ധുക്കൾ, പന്തലിൽ കിടക്കുന്ന കട്ടിലിലേക്ക് നോക്കി മൂക്കത്ത് വിരല് വെച്ച്, ‘ഇവിടങ്ങളിലൊക്കെ ഇങ്ങനെയാണോ ആചാരം’ എന്ന് പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.

കണ്ണീര് നിറഞ്ഞ കണ്ണുകളുമായി ബാലു കൂട്ടുകാരോട് ചോദിച്ചു,
“എടാ… എനിക്ക് കട്ടിലിൽ കിടന്ന് ഒരു ആദ്യരാത്രി ആഘോഷിക്കാൻ എന്തെങ്കിലും ഒരു വഴി ഉണ്ടോ??”
“ഉം…..”
“എന്താത്?”
“മുറ്റത്തുള്ള കട്ടിലിൽ കിടന്നാ മതി!!”

അച്ഛന്‍റെയും അവന്‍റെയും മുഖത്തേക്ക് നോക്കിയപ്പോൾ ബാക്കിയുള്ളവർക്ക് തോറ്റ മത്സരത്തില് മാൻ ഓഫ് ദി മാച്ച് കിട്ടിയ ഒരു തരം സന്തോഷം. എല്ലാവരും വീട്ടിലേക്ക് നടന്നു.

Deepu Pradeep

Continue reading

വെസ്പയിൽ ഒരു പെൺകുട്ടി

പണ്ട്, ചമ്രവട്ടം പാലം വരുന്നതിനും മുൻപുള്ള കാലത്തെ ഒരു വൈകുന്നേരം. കടവത്ത്‌ നിന്നും പുറപ്പെട്ട ഒരു തോണിയിൽ, നാട്ടിലെ വേണുഗോപാലൻ മാഷ് കണ്ട ഇളം നീല ചേല ചുറ്റിയ ഒരു പെണ്കുട്ടി ഉണ്ടായിരുന്നു. പിറ്റേന്ന് മുതൽ എത്രയോ സന്ധ്യകളിൽ മാഷ് ആ കുട്ടിയെയും കാത്ത് കടവത്ത് നിന്നിട്ടുണ്ടെങ്കിലും കണ്ടുകിട്ടിയില്ല. കണ്ട മാത്രയിൽ തോന്നിയ അനുരാഗം മാഷിപ്പോഴും ആ കരളിനുള്ളിൽ വളർത്തുന്നുണ്ട്….
“ടെക്‌നോളജി വളർന്നതോടെ ഇപ്പോഴത്തെ പിള്ളേർക്കൊക്കെ എന്താ സുഖം… ഇങ്ങനെ പിരിഞ്ഞുപോവുന്നവരെയൊക്കെ എളുപ്പം കണ്ടുപിടിക്കാലോ” എന്നെപ്പഴും പറയാറുള്ള മാഷിന്, ഞാനീ കഥ ഡെഡിക്കേറ്റ് ചെയ്യുന്നു…

എഫ് വൺ കാറിന്റെ ടയറ് മാറ്റിയിടാനുള്ള ധൃതിയോടെ, പാലാരിവട്ടം തമ്മനം റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്നു നമ്മുടെ കൂട്ടുകാരൻ. ബൈപാസിലേക്ക് ലെഫ്റ്റ് എടുത്ത് കയറാനൊങ്ങുമ്പോൾ അവന് എതിരെ അതാ വരുന്നു വെസ്പയിൽ ഒരു പെൺകുട്ടി!
അവന്റെ വണ്ടി പെട്ടെന്ന് മഞ്ഞുമലകയറുന്ന മിലിട്ടറി ടാങ്കിന്റെ സ്പീഡിലേക്ക് മാറി.

കണ്ടപാട് അവൻ അവളെ നോക്കി മധ്യതിരുവിതാംകൂർ ശൈലിയിൽ ഒന്നു പുഞ്ചിരിച്ചു (ചിലവൊന്നുമില്ലല്ലോ). അവനെ അമ്പരപ്പിച്ചുകൊണ്ട് പെണ്കുട്ടി തിരിച്ചും ചിരിച്ചു (ഹാപ്പി ഓണം!)

അവളും ആ റോഡിലേക്ക് തന്നെയായിരുന്നു….
ഓരോ തവണ അവളെ നോക്കാൻ തിരിഞ്ഞപ്പോഴും അവന്റെ മുഖത്തേക്ക് ഒരു മഞ്ഞുകാറ്റ് വീശി. അതെ, ആ നട്ടപ്പൊരി വെയിലത്ത് തന്നെ! ഉള്ളിലെ ഇളയരാജ വെറുതെ ഇരിക്ക്വോ, രണ്ടു ബിജിഎം എടുത്തെടുത്ത് വീശി.
ബൈപ്പാസ് എത്തും മുൻപ് അവൻ രണ്ടു തവണകൂടി അവൾക്കായി ചിരിച്ചു, രണ്ടിനും മനോഹരമായ മറുപടികൾ കിട്ടി. (മോനെ… മസ്തി മജ)

പക്ഷെ വിധി കരുതിവെച്ചത് മറ്റൊന്നായിരുന്നു… ബൈപ്പാസിൽ കയറിയ രണ്ട് മിഥുനങ്ങളും രണ്ടു വഴിക്കായിരിക്കുന്നു….. പിരിഞ്ഞു!

ഓഫീസിലെത്തിയയുടനെ അവൻ നേരെ ആർ ട്ടി യോ വെബ്‌സൈറ്റിൽ കയറി ആ സ്‌കൂട്ടറിന്റെ നമ്പർ അടിച്ചപ്പോൾ അവളുടെ അച്ഛന്റെ പേരും വിവരങ്ങളും കിട്ടി. സൂബകോർപ്പറേഷൻ വെബ്‌സൈറ്റിൽ കയറി അച്ഛന്റെ പേര് സെർച്ച് ചെയ്തപ്പോൾ ഇരുപത്തിയഞ്ച് ലക്ഷം വാർഷിക വിറ്റുവരവുള്ള രണ്ടു കമ്പനികളുടെ ഡയറക്ടർ ആണ് അങ്ങേരെന്നു മനസ്സിലായി (ലൈഫ് സെറ്റ്). ഫേസ്‌ബുക്കിൽ പോയി അച്ഛനെ തപ്പിയെടുത്ത് പ്രൊഫൈലിൽ രണ്ട് സ്ക്രോൾ ചെയ്തപ്പോഴേക്ക് മകളെ കിട്ടി! (ഹെൽമെറ്റ് ഇല്ലാതെ കാണുമ്പോൾ മാരക ലുക്ക്!) ഇൻഫോപാർക്കിലെ ഒരു കമ്പനിയിൽ എച്ച് ആർ മാനേജറാണെന്ന് പ്രൊഫൈലിലുണ്ടായിരുന്നു. ഇൻസ്റ്റഗ്രാം അകൗണ്ട് എടുത്ത് ഒന്നു പരതിയപ്പോൾ ചായയേക്കാളിഷ്ടം കാപ്പിയാണെന്നും, എന്നും വൈകുന്നേരം അഞ്ചരയ്ക്കാണ് ഓഫീസ് വിട്ടിറങ്ങാറുള്ളത് എന്നും കിട്ടി. കൃത്യം അഞ്ചേക്കാലായപ്പോൾ അവൻ ഓഫീസിനു മുന്നിലെത്തി കാത്തുനിന്നു… (ടെക്‌നോളജി ഡാ)

അഞ്ചരയായപ്പോൾ അവൾ വന്നു. അവൻ ചിരിച്ചു. പക്ഷെ കുട്ടി ചിരിച്ചില്ല! സ്‌കൂട്ടർ എടുത്ത് ഒറ്റ പോക്ക്!!
പെണ്കുട്ടി ആർ ട്ടി യോ സൈറ്റിൽ തപ്പി ഇവന്റെ പേര് കണ്ടുപിടിച്ചശേഷം ആദ്യം നോക്കിയത് ഫേസ്ബുക്കോ ഇൻസ്റ്റഗ്രാമോ അല്ല, നാഷണൽ സ്‌കിൽ രജിസ്റ്ററിയുടെ വെബ്സൈറ്റായിരുന്നു. കമ്പനികള് എംപ്ലോയികളെ പറ്റി ബാക്ക്ഗ്രൗണ്ട് ചെക്ക് ചെയ്യുന്ന ഇടം. ഇവന്റെ പേരിലവിടെ മൂന്ന് ഫലകങ്ങളും രണ്ടു സ്തൂപങ്ങളുമുണ്ടായിരുന്നു. ലാസ്റ്റ് ജോലി ചെയ്ത കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടപ്പോൾ കപ്പും സോസറും അടിച്ചുമാറ്റിയതടക്കം!

ടെക്‌നോളജി വളരണ്ടായിരുന്നു.

Deepu Pradeep

Continue reading

ചേമ്പിലെ ഐഡിയ

വയനാട് പോവാൻ നിൽക്കുന്ന നിൽപ്പാണ്, ബേസിൽ ജോസഫിന്റെ കല്യാണത്തിന്റെ തലേന്ന് രാത്രി. കൊച്ചിയിൽ നിന്നും വരുന്ന ‘കുഞ്ഞിരാമായണ’ത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ദിപിൽ ദേവിനെയും, നടൻ ദീപക് പറമ്പോലിനെയും കാത്താണ് ആ നിൽപ്പ്. പെരുമഴ പെയ്യുന്ന ആ രാത്രിയിൽ ദിപിലേട്ടന്റെ കറുത്ത സ്‌കോഡ റാപിഡ് കൊച്ചിയിൽ നിന്നും ഞാൻ കാൽകുലേറ്റ് ചെയ്തതിലും അരമണിക്കൂർ നേരത്തെ എത്തി! വണ്ടി നിർത്തി അവർ ഗ്ളാസ് താഴ്ത്തിയപ്പോൾ ഞാനാദ്യം ചോദിച്ചതും അതായിരുന്നു,
“കാറിൽ കേറ്, എന്നിട്ട് പറയാം”.

ഞാൻ കാറിന്റെ പിൻസീറ്റിൽ കയറി ഡോർ അടച്ച ശേഷമാണ് അവർ അതിന്റെ പിന്നിലെ രഹസ്യം പറഞ്ഞത്,
“അളിയാ ഈ വണ്ടിക്ക് ബ്രേക്കില്ലെടാ!!”
“പോടാ..”
ഇജ്‌ജാതി സുയിപ്പാക്കലിനൊന്നും ഞാൻ പൊതുവെ ഞെട്ടികൊടുക്കാറില്ലല്ലോ….
ദീപക് വീണ്ടും പറഞ്ഞു,
“ഇല്ലെടാ, തീരെ ഇല്ല…. ഹാന്റ് ബ്രേക്ക് പിടിച്ചാണ് വണ്ടി ഓടിക്കുന്നത്”
ഞാൻ അപ്പോഴും ഞെട്ടിയില്ല.
ദിപിലേട്ടൻ വണ്ടി മുന്നോട്ടെടുത്ത് ബ്രേക്ക് ചവിട്ടി കാണിച്ച് ഡെമോൻസ്ട്രേറ്റ് ചെയ്തുതന്നു. ഞെട്ടി! നന്നായിട്ട് തന്നെ ഞാൻ ഞെട്ടി!!
ഒരു ഗ്രാം പോലും ബ്രേക്കില്ല!! കാർ മുന്നോട്ട് ചലിച്ചുതുടങ്ങിയ കാരണം എനിക്കിറങ്ങി ഇറങ്ങിയോടാനും പറ്റില്ല, ഐ ആം ട്രാപ്പ്ഡ്!
കൊച്ചി മുതൽ ഇത് വരെ ഒരു കുഴപ്പവും ഇല്ലാതെ വന്നതല്ലേ, ഇനി അങ്ങോട്ടും അതേപോലെ എത്തുമായിരിക്കും എന്ന് ഞാൻ വെറുതെ സമാധാനിച്ചു. എന്നാലും ഇതും വെച്ച് എങ്ങനെ വയനാട് ചുരം കേറും എന്നായിരുന്നു എന്റെ ആകുലതകളത്രയും….

അടിവാരം കഴിഞ്ഞപ്പോൾ സമയം പന്ത്രണ്ടാവാറായിരുന്നു. മഴ തോർന്നിരുന്നെങ്കിലും വണ്ടിയുടെ മുൻഗ്ലാസിൽ മിസ്റ്റ് വന്നു നിറഞ്ഞിരുന്നു. ഒരു കൈ കൊണ്ട് ഹാന്റ് ബ്രേക്കും മറുകൈ കൊണ്ട് സ്റ്റേറിങ്ങും പിടിച്ച് ആ മിസ്റ്റിലൂടെ നോക്കി കഷ്ടപ്പെട്ട് വണ്ടിയോടിക്കുന്ന ദിപിലേട്ടനെ കണ്ട് മനസ്സലിഞ്ഞപ്പോൾ ദീപക് പറഞ്ഞു,
“വണ്ടി നിർത്ത്!”
അതുണ്ടായി.
വണ്ടിയിറങ്ങി ദീപക് നേരെ ഒരു പൊന്തകാട്ടിലേക്ക് ഓടിപ്പോവുന്നതാണ് ഞങ്ങൾ കാണുന്നത്. പിന്നെ തിരച്ചുവരുന്നത് കുറച്ച് ചേമ്പിലയും ചേമ്പിൻതണ്ടുമായാണ്. അളിയൻ അത് വണ്ടിയുടെ ഗ്ലാസ്സിൽ മുഴുവൻ കഷ്ടപ്പെട്ട് ഉരച്ച് തേക്കുന്നത് കണ്ട് ദിപിലേട്ടൻ എന്നെ നോക്കി, ‘എന്തൊരു കുലീനൻ, എന്തൊരു സൽഗുണൻ’ ഞങ്ങള് രണ്ടാളും പറഞ്ഞു.

എല്ലാം കഴിഞ്ഞ് അവൻ തിരിച്ച് കാറിൽ കയറിയപ്പോൾ എഫ് എമ്മിൽ ‘മങ്കാത’ ബിജിഎം….. ആകസ്മികമായിരിക്കും. അതിൽ ഹരം കേറി ദീപക് കാലിൽ കാല് കയറ്റി വെച്ചിരുന്നിട്ടു പറഞ്ഞു,
“ആ, ഇനി വൈപ്പറിട്ടോ”
ദിപിലേട്ടൻ വൈപ്പറിട്ടു. വെള്ളമില്ല!! ചേമ്പിൻ നീരിൽ മുങ്ങിയ ഗ്ലാസിലൂടെ, വൈപ്പർ ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്‌സ് ഉണ്ടാക്കികൊണ്ട് നിരങ്ങി. നേരത്തെ ചെറിയ മങ്ങല് മാത്രമുണ്ടായിരുന്ന ഗ്ലാസ്, ഇപ്പൊ ഫുള്ള് കാണാണ്ടായി കിട്ടി.

തലമണ്ടയ്ക്ക് ഉളി ഇട്ടുകൊടുത്ത പെരുന്തച്ചനെ, ജൂനിയർ പെരുന്തച്ചൻ അവസാനമായി നോക്കിയപോലെ ദിപിലേട്ടൻ ദീപകിനെ നോക്കി…
“ഐഡിയ കറക്ടായിരുന്നു, വെള്ളമില്ലാത്തതാണ് റോങ്ങായത്”
“നിനക്കീ ഐഡിയ എവിടുന്നാണ് കിട്ടിയത്?”
“ഞാൻ വാട്സാപ്പിൽ കണ്ടതാ”
ദിപിലേട്ടന്റെ കണ്ണ് നിറഞ്ഞു.

താമരശ്ശേ…………രി ചുരം!
നട്ടപ്പാതിര, ഗ്ലാസിൽ വെള്ളം വാങ്ങി ഒഴിക്കാൻ ഒരു കട പോലുമില്ല!
“അപ്പൊ ബാക്ക് സീറ്റിലുണ്ടായിരുന്ന ഒന്നരകുപ്പി വെള്ളമോ?” ദിപിലേട്ടൻ എന്നെ തിരിഞ്ഞുനോക്കി,
“അത് ഞാനെടുത്തു കുടിച്ചു. എനിക്ക് മഴ കണ്ടാൽ അപ്പൊ വെള്ളം ദാഹിക്കുമല്ലോ…”
അന്നേരം ദിപിലേട്ടന്റെ മുഖത്ത് ലോകത്തൊരിടത്തും കാണാത്ത ഒരു പ്‌ളെയിൻ മീം ഉണ്ടായി. സിറ്റുവേഷൻ അതായതുകൊണ്ട് ഫോട്ടോ എടുത്തു സൂക്ഷിക്കാൻ പറ്റിയില്ല.

ആ കടുംപാതിരാത്രിയിൽ, ഹാന്റ് ബ്രേക്കിന്റെ പതിനഞ്ച് ഇഞ്ചിൽ മൂന്ന് വിലപ്പെട്ട ജീവനുകൾ സമർപ്പിച്ച്, മുന്നിലുള്ളത് കോട മഞ്ഞാണോ അതോ ചേമ്പിന്റെ നീരാണോ എന്നുപോലുമറിയാതെ, വെറും ഊഹത്തിന്റെ പുറത്ത് ചുരം കയറുമ്പോൾ, ദിപിലേട്ടൻ ദീപകിന്റെ മുഖത്ത് നോക്കി ‘കുഞ്ഞിരാമായണ’ത്തിലെ തന്നെ ഒരു ഡയലോഗാണ് പറഞ്ഞത്,
“നിന്റെ ഒരു ചേമ്പിലെ ഐഡിയ!!”

Deepu Pradeep

Continue reading

വി കെ എം

കൂട്ടുകാരനൊപ്പം കനറാ ബാങ്കിൽ ഒരാവശ്യത്തിന് പോയി പോസ്റ്റായി ഇരിക്കുംമ്പഴാണ് അവനവിടെയുണ്ടായിരുന്ന അവന്റെ നാട്ടുകാരനായ ഒരു മനുഷ്യനെ കാണിച്ചുതരുന്നത്, മാനുക്ക. അവരുടെ നാട്ടിൽ ഒരുപാട് മാനുമാരുണ്ടായിരുന്നതു കൊണ്ട്, മൂപ്പരാള് വി കെ മാനു എന്നായിരുന്നു പരക്കെ അറിയപ്പെട്ടിരുന്നത്.
വെള്ള കുപ്പായവും കള്ളി തുണിയും പോരാഞ്ഞിട്ട് തലയിൽ പിരിച്ചുവെച്ച വേറൊരു വെള്ള തോർത്തും, അതാണ് വി കെ. ‘വെള്ള കുട്ടൻ മാനു ലോപിച്ചിട്ടാണോ വി കെ മാനു ആയത്’ എന്ന് ഞാൻ ഡൗട്ടടിച്ചു. അടുത്തനിമിഷം തന്നെ ഇനീഷ്യലിനെ തെറ്റായി വ്യാഖ്യാനിച്ചതിൽ ഞാൻ പശ്ചാതപിക്കുകയും ചെയ്തു.

ചെങ്ങായി എപ്പോഴും വലതുകാലിൽ മുട്ടിന് അടുത്ത് ചെറിയ വട്ടത്തിൽ ഇങ്ങനെ ഉഴിയുന്നത് കാണിച്ചുതന്നിട്ട് കൂട്ടുകാരൻ ചോദിച്ചു,
“ആളാ ഉഴിയുന്നത് എന്താണെന്ന് മനസ്സിലായോ…….?”
“എന്താ….?”
“അതൊരു വജ്രമാണ്!”
“വജ്‌റോ!!….കാലിന്റെ ഉള്ളിലോ?” എന്റെ ഞെട്ടലിട്ടു വെച്ചിരുന്ന ബോട്ടിലിന്റെ അടപ്പ് വരെ പൊട്ടി.
“ആടാ….”
“എന്നാ പിന്നെ അത് ഓപ്പറേറ്റ് ചെയ്ത് പുറത്തെടുത്ത് വിറ്റൂടെ???”
“മൂപ്പർക്ക് ലക്ഷ്വറിയിൽ വലിയ താത്പര്യമില്ലായിരിക്കും….”
‘ഹോ… തങ്കപ്പെട്ട മനുഷ്യൻ എന്ന് പറയുന്നത് പോലെ വജ്രപ്പെട്ട മനുഷ്യൻ!’ ആത്മഗതം വന്നു.

ജ്വല്ലറിയിലെ കൂട്ടിലും, കള്ളക്കടത്തുകാരുടെ പെട്ടിയിലും മാത്രം കണ്ടിട്ടുള്ള വജ്രം എങ്ങനെ മൂപ്പരുടെ കാലിലെത്തി എന്നായിരുന്നു പിന്നെ എന്റെ ചിന്ത. ജന്മനാ ഉള്ളതാണെങ്കിൽ ബാലരമയിലെ ചുരുളഴിയാത്ത രഹസ്യങ്ങളിൽ വരേണ്ടതാണ്… ഇനി മുണുങ്ങിയതാണെങ്കിൽ അതൊരു ബയോളജിക്കൽ വണ്ടറാണ്. അവസാനം രണ്ടായിരത്തിനാല് ഏപ്രിൽ പത്തിൽ നടന്ന ആ ഫ്‌ളാഷ് ബാക്കിലേക്ക് പോവാൻ കൂട്ടുകാരൻ എനിക്കൊരു ഊബർ വിളിച്ചുതന്നു.

കടുത്ത മമ്മുക്ക ആരാധകനായിരുന്ന മാനു അന്ന് റിലീസാവാൻ പോവുന്ന ഒരു സിനിമ കാണാൻ കാശെങ്ങനെ ഒപ്പിക്കും എന്ന ചിന്തയോടെ പാടത്ത് പശൂനെ കെട്ടാൻ പോയതായിരുന്നു. കുനിഞ്ഞുനിന്ന് മാനു കുറ്റി അടിച്ച് തറയ്ക്കുമ്പഴാണ് ഷാർപ്പ് ഷൂട്ടർ അലവിയും സംഘവും കൊക്കിനെ പിടിക്കാൻ എയർ ഗണ്ണുമായി പാടത്തേക്കിറങ്ങിയത്. അലവിക്ക് അന്ന് കരിയറിലാദ്യമായി ഉന്നം കിട്ടി. ഉണ്ട മാനുവിന്റെ കാലിൽ!
ബേജാറോടെ ഓടി അടുത്തുവന്ന സംഘം, ആദ്യം നോക്കിയത് ഗോമാതാവിനെയാണ്…. ‘ഹോ…ആശ്വാസം!’
വണ്ട് എന്തോ കുത്തിയതാണെന്ന് വിചാരിച്ച് നിന്നിരുന്ന മാനു, വന്നവന്മാരെ ഒന്ന് സംശയത്തോടെ നോക്കി.
ഒന്നും അറിയാത്ത ഭാവം നടിക്കൽ ആയിരുന്നു പൊന്നീച്ച രാജേഷിന്റെ മെയിൻ ഐറ്റം. അതിട്ടു,
“ഞങ്ങളുടെ ഒരു ഉണ്ട എങ്ങാനും ഈ വഴിക്ക് വരുന്നത് കണ്ടിരുന്നോ….?”
മാനുക്ക, ഒറ്റ ആട്ട്!
പിന്നെ മാനുക്കയ്ക്ക് ആശുപത്രിയിൽ പോവാൻ നുള്ളിപെറുക്കി നൂറു രൂപ എടുത്ത് കൊടുത്ത് അവര് തടി സലാമത്താക്കി.

മാനുക്ക ഏതാ ഐറ്റം, കിട്ടിയ കാശിന് നേരെ തിരൂർ ഖയാമിൽ ചെന്ന് ആ സിനിമ FDFS കണ്ടു, ‘വജ്രം’.
പടം കണ്ടു കഴിഞ്ഞപ്പഴാണ് കാലിന്റെ ഉള്ളില് വേദന തുടങ്ങിയത്…. പോക്കറ്റിൽ ബാക്കി അറുപത് രൂപയുണ്ട്. മാനുക്ക നേരെ അടുത്തുകണ്ട മെഡിക്കൽ സ്റ്റോറിൽ പോയി ചോദിച്ചത്രേ….
“മോനെ, വെടി കൊണ്ടാൽ പുരട്ടുന്ന ഓയൻമെന്റ് ഏതാ ഉള്ളത്?”
മെഡിക്കൽഷോപ്പിൽ നിന്നും ബി ഫാം ഡിഗ്രിയുള്ള കുറച്ച് കിളികൾ ആകാശത്തേക്ക് പറന്നു
“ഓയിന്മെന്റ് ഇല്ലെങ്കിൽ തുള്ളിമരുന്നായാലും മതി”
കിളികൾ തേഞ്ഞിപ്പാലത്ത് യൂണിവേഴ്‌സിറ്റിയിൽ ഇറങ്ങി ഡിഗ്രി സർട്ടിഫിക്കറ്റ് തിരികെകൊടുത്തു.

ഞങ്ങൾ ഇരുന്നിരുന്നതിനു മുന്നിലെ കൗണ്ടറിൽ തന്റെ ടോക്കൻ വിളിച്ചപ്പോൾ വി കെ ചെന്നുപോയി നിന്നു.
“പേരെന്താ?”
“മാനു”
“ഫുൾ നെയിം പറയൂ….”
“വെടി കൊണ്ട മാനു! ”
വി കെ ഇനീഷ്യലായിരുന്നില്ല….!!

Deepu Pradeep

Continue reading

കളഞ്ഞാൽ തിരിച്ചുവരാത്ത പൂച്ച

ഫേസ്‌ബുക്കിൽ, തീ തുപ്പുന്ന ഡ്രാഗൻ കുഞ്ഞുങ്ങളുടെയും ബാറ്ററി വേണ്ടാത്ത മിന്നാമിനുങ്ങിന്റെയും പരസ്യങ്ങളുടെയും കൂടെ, കളഞ്ഞാൽ തിരിച്ചു വരാത്ത പൂച്ചയുടെ പരസ്യം കണ്ടപ്പോഴാണ് പണ്ട് വീട്ടിലുണ്ടായിരുന്ന ആ പൂച്ചയെകുറിച്ചോർമ്മ വന്നത്.

ഞാനന്ന് ഏഴിലാണ്…. ഫേസ് ലിഫ്റ്റഡ് മാരുതി എസ് ക്രോസിന്റെ മുഖച്ഛായയുള്ള ഒരു പൂച്ച വീട്ടിൽ വന്ന് കൂടി.
കഴുകിവെച്ച മീൻ നക്കിനോക്കിയിട്ട് പൊന്നാനിയിലേതാണെങ്കിൽ അവിടെനിന്നു തിന്നുക, മംഗലാപുരമാണെങ്കിൽ പുറത്തുകൊണ്ടുപോയി തിന്നുക, നാല് അടപ്പ് പെനോയില് കൊണ്ടു കഴുകിതുടച്ച നിലത്ത്, ഒറ്റ അടപ്പ് മൂത്രം കൊണ്ട്‌ അതിനേക്കാൾ പരിമളമുണ്ടാക്കുക തുടങ്ങിയ അതിന്റെ എന്റർടൈന്മെന്റുകൾ സഹിക്കാൻ വയ്യാതെ ആയപ്പോ എനിക്ക് ഡ്യൂട്ടി കിട്ടി.

സ്റ്റോർ റൂമിൽ നിന്നും തപ്പിയെടുത്തൊരു പ്ലാസ്റ്റിക് ചാക്കായിരുന്നു എന്റെ ഡിപ്ലോമാറ്റിക് ബാഗേജ്. ചാക്കിനകത്ത് കയറിയാൽ ഉണക്കമീൻ വരട്ടിതരാം, പൂച്ചയുടെ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാം എന്നേതാണ്ടൊക്കെയോ പറഞ്ഞ് പ്രലോഭിപ്പിച്ച് ഞാനതിനെ ചാക്കിലാക്കി. ശ്വാസം കിട്ടാൻ ചാക്കിൽ ഇട്ടുകൊടുത്ത ഓട്ടകളിലൂടെ പൂച്ച, അടയാളം വെക്കാൻ പറ്റിയ അംബരചുംബികളായ കെട്ടിടങ്ങൾ നോക്കിയിരുന്നു…. എവടെ, നാട്ടിലന്ന് അംബരചുംബി പോയിട്ട് ഇലക്ട്രിക് പോസ്റ്റ് ചുംബി പോലുമില്ല (ഇപ്പഴും ഇല്ല)

പൂച്ചയെ കളയാൻ ഏതൊക്കെയോ കുന്നിലേക്കൊക്കെ കയറിപ്പോയിട്ട് തിരിച്ച് വീട്ടിലേക്കുള്ള വഴി അറിയാതെ മിഴിച്ച് നിന്ന്, ലാസ്റ്റ് വീടെത്താൻ വേണ്ടി അതേ പൂച്ചയെ തന്നെ ഫോളോ ചെയ്യേണ്ടിവന്ന ഒരു കൂട്ടുകാരന്റെ അനുഭവം മുന്നിലുണ്ടായിരുന്നത് കൊണ്ട് അറിയാവുന്ന വഴിയിൽ മാത്രേ ഞാൻ പോയുള്ളൂ….
അത്താണിപാടത്തിൻറെ അപ്പുറം മൊതലിനെ കൊണ്ടുവിട്ടിട്ട് ചാക്കിന്റെ കെട്ടഴിച്ചിട്ട് ഞാൻ ഓടി. ഒന്നരകിലോമീറ്റർ കൂടുതൽ ചുറ്റി വീടെത്തിയ ഞാൻ കയറുംമുൻപ് ഒന്ന് ചുറ്റും നോക്കി….. ഭാഹ്യം, എത്തിയിട്ടില്ല.

മിഷൻ വിജയകരമായതിന്റെ ഓണററി സർട്ടിഫിക്കറ്റ് വാങ്ങി നിൽക്കുമ്പോഴായിരുന്നു അത്, പൂച്ചയുണ്ട് ഗെയിറ്റിന്റെ അവിടെ വന്ന് എന്നെയും നോക്കി ഇമവെട്ടാതെ നിൽക്കുന്നു!
പക്ഷെ അകത്ത് കയറിയില്ല….. തിരിച്ച് ഒരൊറ്റ നടത്തം!
ആറ്റിട്യൂഡിന്റെ മരം, നിലപാടിന്റെ മല!!

എന്നെയങ്ങട് ഇല്ലാണ്ടാക്കികളഞ്ഞു,
അതിൽപിന്നെ ഒരു പൂച്ചയെയും കളയാൻ കൊണ്ടുപോവാൻ തോന്നാത്ത തരത്തിൽ….

Deepu Pradeep

Continue reading

മാട്രിമോണിക്കാലം

പണ്ട്, സ്പ്രിംഗളറിനും കൊറോണയ്ക്കും ഡ്രോണുകൾക്കും പണ്ട്…. രണ്ടായിരത്തിപതിനേഴ്. കേരളാ മാട്രിമോണി വഴി ഞാനെന്റെ തോണി ഒരു കരയ്ക്ക് അടുപ്പിക്കാൻ ശ്രമിക്കുന്ന കാലം.
എന്റെ അമ്മയുടെ അന്നത്തെ മെയിൻ ഹോബി തന്നെ ഇതായിരുന്നു, ഫോണിൽ ഞാൻ ഇൻസ്റ്റാൾ ചെയ്തുകൊടുത്ത മാട്രിമോണി ആപ്പ്. അവസാനം സൂപ്പർമാർക്കറ്റിൽ എതിരെ വന്ന പെൺകുട്ടിയെ കണ്ട് അമ്മ, “ഇത് ഐഡി നമ്പർ 3462289 അല്ലേ?” എന്നൊക്കെ പറയുന്ന ലെവലിലായി.
അമ്മ ടിക്കിട്ടു വെക്കുന്നവരെ ഞാൻ അൺടിക്ക് ചെയ്യും, ഞാൻ ടിക്കിടുന്നവരെ അമ്മ അൺടിക്ക് ചെയ്യും, ഞങ്ങൾ രണ്ടാളും കൂടി ടിക്കിടുന്ന പെണ്കുട്ടികള് എന്നെ ബ്ലോക്കും ചെയ്യും. കഠിനംതന്നയ്യപ്പാ…

തൃപ്രങ്ങോട് ക്ഷേത്രത്തിലെ ശിവരാത്രി…
നല്ല തിരക്കാണ്. ഞാനും അമ്മയും കൂടി ഉള്ളിൽ കയറി തൊഴാൻ വേണ്ടിയുള്ള ക്യൂവിലേക്ക് കയറി. പ്രസാദഊട്ടിന്റെ പായസം പാലടയാണോ അതോ പരിപ്പാവോ എന്ന് ചിന്തിച്ചു നിൽക്കുന്ന എന്നെ തോണ്ടിവിളിച്ചിട്ട് അമ്മ പറഞ്ഞു,
“ആ കുട്ടിയെ നോക്ക്…”
മുന്നിൽ നിൽക്കുന്ന പെണ്കുട്ടിയെ നോക്കിയ ആ നിമിഷം എനിക്കെന്റെ ചുറ്റുമുള്ള വായു വറ്റി. ആദ്യമായുണ്ടാക്കിയ ഇമെയിൽ ഐഡിയുടെ പാസ് വേർഡ്!! ലേശം തടിച്ചിട്ടുണ്ട്, മുടിയും കുറച്ച് മുറിച്ചു. എന്നാലും മൊഞ്ച് മൊഞ്ച് തന്നെ. നാലുനിമിഷം പകലാണോ പാതിരയാണോ എന്നറിയാതെ നിന്ന എനിക്ക്, തിരിച്ച് രണ്ടായിരത്തിപതിനേഴിലേക്ക് വണ്ടി കിട്ടാൻ ഒക്കത്തിരിക്കുന്ന അവളുടെ കുട്ടി എന്നെ നോക്കി ചിരിക്കേണ്ടിവന്നു. ‘ഈ ചിരി നിന്റെ അമ്മ പണ്ട് ചിരിച്ചിരുന്നെങ്കിൽ….’ അല്ലെങ്കിൽ വേണ്ട, പറയുന്നില്ലാന്ന് വെച്ചു.

“പെങ്കുട്ടി കൊള്ളാം ലേ…”
ഞാൻ ഒന്നുകൂടി നോക്കി, അമ്മ പറയുന്നത് അടുത്തു നിൽക്കുന്ന അവളുടെ അനിയത്തിയെ പറ്റിയാണ്. വേവ് ലെങ്ത്ത് മാറ്റേഴ്‌സ്!
“ഒന്ന് സംസാരിച്ച് നോക്ക്, കല്യാണം നോക്കുന്നുണ്ടോ ന്ന് അറിയാലോ”
“ആ നിൽക്കുന്ന അവളുടെ ചേച്ചിയോട് സംസാരിക്കാൻ ധൈര്യം ഉണ്ടായിട്ടില്ല, പിന്നെയല്ലേ ഇവള്” (എന്റെ ആത്മഗതം)
“വെറുതെയല്ല മാട്രിമോണിക്കാർക്ക് കാശു കൊടുക്കേണ്ടി വന്നത്” (അമ്മയുടെ ആത്മഗതം)

ഉള്ളിൽ വന്നത് മകുടിദാസന്റെ പഴയൊരു ട്വീറ്റ് ആണ്,
“ഈ പെൺപിള്ളേരോട് നേരിട്ട് ഇഷ്ട്ടമാണ് ന്ന് പറയുന്നവന്മാരെയൊക്കെ സമ്മതിക്കണം. മ്മക്കൊക്കെ സദ്യയ്ക്ക് അവിയൽ ചോദിയ്ക്കാൻ തന്നെ പേടിയാണ്”

Deepu Pradeep

Continue reading

അഭിലാഷ് മല!

“അഭിലാഷ് മലയോ??” ഞാൻ ചോദിച്ചു.
”അതെ, അഭിലാഷ് മല. തൃശൂർ ജില്ലയിലുള്ള ഒരു കിടുക്കാച്ചി സ്പോട്ടാണ്.”
മിനിഞ്ഞാന്ന് യൂട്യൂബ് ചാനല് തുടങ്ങിയ ഒരു കസിൻ ഇന്നലെ കാണാൻ വന്നിരുന്നു, അവന്‍റെ കന്നി ട്രാവലോഗിന് ഗോപ്രോ സംഘടിപ്പിക്കാൻ. അപ്പഴാണ് അവനീ ഡെസ്റ്റിനേഷനെ പറ്റി പറഞ്ഞത്, അഭിലാഷ് മല! ഫേസ്‌ബുക്കിൽ ഫോട്ടോ കണ്ടതാണത്രേ അവൻ.

“അങ്ങനൊരു മലയെ പറ്റി ഞാനിതേവരെ കേട്ടിട്ടില്ലല്ലോ….”
“അദ്ദാണ്! ഗൂഗിൾ മാപ്പിൽ പോലും തപ്പിയാൽ കിട്ടൂല, അവിടെപ്പോയി ലോക്കൽസിനോടൊക്കെ ചോദിച്ച് വേണം കണ്ടുപിടിക്കാൻ.”
“ഏതായാലും നീ ചാനല് തുടങ്ങി, നല്ല വല്ല സ്ഥലത്തും പൊക്കൂടേടാ ചെക്കാ?”
“അമ്മ കറണ്ട് ബില്ല് അടയ്ക്കാൻ തന്ന പൈസകൊണ്ട് സ്‌കാൻഡിനേവിയൻ രാജ്യങ്ങള് സന്ദർശിക്കാൻ പറ്റില്ലല്ലോ ദീപുവേട്ടാ…”
പിന്നെ എനിക്കൊന്നും പറയാണുണ്ടായിരുന്നില്ല.
“അഭിലാഷ് മല, ആ പേര് കേട്ടപ്പൊ ഒരു കൗതുകം വന്നില്ലേ? അതേ കൗതുകം വ്യൂവേഴ്സിനും കിട്ടും. അപ്പഴേ ചാനല് ഹിറ്റാ…”

ബ്ലഡിൽ പഞ്ചാരയേക്കാൾ കൂടുതൽ കൗതുകമുള്ള ലവൻ ഇന്ന് വണ്ടിയെടുത്ത് പോയിരുന്നു. തൃശ്ശൂർ ജില്ലയുടെ സിംഗഭാഗം മൊത്തം അഭിലാഷ് മല തപ്പി അലഞ്ഞു, ഒരു ഭ്രാന്തനെപോലെ…
എന്നിട്ടും അവന് അങ്ങനെയൊരു മല എവിടെയാണെന്ന് കണ്ടുപിടിക്കാൻ പറ്റിയില്ല. ബാറ്ററി തീർന്ന ഗോപ്രോയുമായി രാത്രി തിരിച്ചുവന്ന് എന്റെ മുന്നിൽ താടിക്ക് കയ്യും വെച്ചിരിക്കുമ്പോൾ അവൻ ചോദിച്ചു,
“എന്നാലും ബ്രോ, ആ മല എവിടെയായിരിക്കും ഒളിച്ചിരിക്കുന്നത്?”
“നീയാ കണ്ടുന്ന് പറഞ്ഞ ആ ഫോട്ടോ ഒന്ന് കാണിച്ചേ”
അവൻ എനിക്ക് ഫോണെടുത്ത് ആ സ്ക്രീൻഷോട്ട് കാണിച്ചുതന്നു. ഒരു ചെറുപ്പക്കാരൻ കിടിലൻ ഒരു മലയുടെ മുന്നിൽ നിൽക്കുന്ന ഫോട്ടോ, താഴെ ഒരു ഡിസ്ക്രിപ്ഷനും,
‘Abilash Mala’. മല അല്ല, മാള!
മാളയിലുള്ള ഒരു അഭിലാഷ് ഏതെങ്കിലും മലയുടെ മുന്നിൽ പോയി നിന്ന് ഫോട്ടോ എടുത്താൽ, അങ്ങനെയല്ലേ എഴുതാൻ പറ്റൂ…
ലേശം കൂടുതലുള്ളത് കൊളസ്‌ട്രോളോ ബിപിയോ ഒക്കെ ആണെങ്കിൽ കുഴപ്പമില്ല, പക്ഷെ കൗതുകമാണെങ്കിൽ സൂക്ഷിക്കണം.

Deepu Pradeep

Continue reading

പോലീസ് ചെക്കിംഗ്

എടപ്പാളിൽ നിന്നും വീട്ടിലേക്ക് പോവുമ്പോൾ, ദാ ഒപോസിറ്റ് സൈഡിൽ ഒരു പോലീസ് ചെക്കിങ്ങ്. അരക്കിലോമീറ്റർ പോയില്ല, അതേ സൈഡിലേക്ക് ഹെൽമെറ്റില്ലാതെ ശിരസ്സും വിരിച്ചുകൊണ്ടു പോവുന്ന കൂട്ടുകാരനെ കണ്ടപ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു. അവന്റെ പോക്കറ്റിലുള്ള ആയിരംരൂപ ആവിയാവാതിരിക്കാൻ വേണ്ടി ഞാൻ ഉടനെതന്നെ അവനെ ഫോണെടുത്ത് വിളിച്ചു.

മഞ്ഞകുഞ്ഞികാലുള്ള ചക്കി പൂച്ചയ്ക്ക്
ചക്കര തിന്നാൻ ഉള്ളിൽ മോഹമുദിച്ചല്ലോ… (കോളർ ട്യൂണാണ്)
“ഹലോ..”
“ഹലോ..”
“മൊബൈൽ ഫോണിൽ സംസാരിച്ചിട്ടാണോടാ വണ്ടി ഓടിക്കുന്നത്??”
എക്സ്ട്രാ ബാസ്സുള്ള വേറൊരു ശബ്ദം!
ഞാൻ ഫോൺ വെച്ചു.

ഹെൽമെറ്റ്‌ ഇല്ലാത്തതിന് പെറ്റി അടയ്ക്കാൻ പോയവനെകൊണ്ട്, ഫോണിൽ സംസാരിച്ചതിന്റെ ഫൈൻ കൂടി അടപ്പിച്ചു കഴിഞ്ഞപ്പോൾ ഉള്ള് താനേ പിടച്ചില് നിർത്തി. മാലപ്പടക്കം ട്രൗസറിനുള്ളിലിട്ടു പൊട്ടിച്ച ഒരു അനുഭൂതി!

Deepu Pradeep

Continue reading

പതിനൊന്നു വീക്നെസ്സുകൾ

പൊന്നുട്ടൻ, ഒരു തരിപോലും ചെമ്പില്ലാത്ത തനി പൊന്ന്. പക്ഷെ അത്രയ്ക്ക് അങ്ങട് പ്യുവർ ആയാലും കുഴപ്പമാണ്. അല്ലെങ്കിൽ പിന്നെ ഹാർപ്പിക്കുകാരും ഡെറ്റോളുകാരുമൊക്കെ 99.9 ശതമാനത്തിൽ നിർത്തുന്നതെന്താ… അവർക്ക് സംഭവമറിയാം.

കഴിഞ്ഞ ക്രിക്കറ്റ് വേൾഡ്‌ കപ്പിൽ നിന്ന് ഇന്ത്യ തോറ്റു പുറത്തായ ദിവസം, പൊന്നുട്ടന്റെ വീട്ടിലെ കോഴിക്ക് അവിടുത്തെ കിണർ ഒന്ന് വിസിറ്റ് ചെയ്യാൻ തോന്നി. (അനുഷ്‌കയ്ക്ക് പോലും കോഹ്‌ലിയോട് ഇല്ലാത്ത സ്നേഹം) കിണറ്റുവെള്ളത്തിൽ കൊക്കും കുത്തി വീണ കോഴിക്ക് ആയുസ്സ് പിന്നെയും ബാക്കിയുണ്ടായിരുന്നതുകൊണ്ട് അതിന്റെ പൊക കിണറുവിട്ട് പുറത്തേക്ക് വന്നില്ല. ട്രിപ്പ് മൈൻഡ് കഴിഞ്ഞ കോഴി കിണറ്റിലെ ഒരു പാറയിൽ ടൈറ്റാനിക്കിലെ റോസിനെ പോലെ കേറികിടന്നു.

ജാക്ക് ആയതുകൊണ്ടല്ല, വീട്ടിലെ മൂത്ത സന്തതി എന്ന നിലയിലാണ് കോഴിയെ കിണറ്റിൽ നിന്നും രക്ഷിക്കാനുള്ള ദൗത്യം പൊന്നുട്ടനിൽ വന്നുചേരുന്നത്. പക്ഷെ പൊന്നുട്ടൻ വന്ന് ഏണി വെച്ചുകൊടുത്തിട്ടും, കയറിട്ടു കൊടുത്തിട്ടും ആ അണ്ടർ റേറ്റഡ് കോഴി കയറാൻ കൂട്ടാക്കിയില്ല. പിന്നെ കോഴിയുടെ ഫേവറിറ്റ്, ‘മൂന്ന് മാൻ ബിരിയാണി റൈസ്’ ഒരു ബക്കറ്റിലിട്ടു കയറുകെട്ടി താഴേക്ക് ഇറക്കി വിളിച്ചു നോക്കി…. യേഹെ! കോഴി, ‘ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല ശശ്യേ’ എന്ന നിൽപ്പ് നിൽക്കുകയാണ്.

കാട്രിഡ്ജിലെ മഷി ഫുള്ള് വറ്റിയ പൊന്നുട്ടൻ പണ്ട്, സച്ചിൻ ഔട്ടായ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെ പോലെ നിന്നു. കോഴിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി ഓക്സിജൻ കിട്ടാതെ മരിച്ച സ്വന്തം ന്യൂസ് മനസ്സിൽ വായിച്ചതുകൊണ്ട് പൊന്നുട്ടൻ അതിൽ നിന്നും നേരത്തെതന്നെ ബാക്ക് ഔട്ട് അടിച്ചിരുന്നു. അവൻ കോഴിയുടെ മുഖത്തേക്ക് കുറച്ചുനേരം നോക്കിനിന്നു. യെസ്! പൊന്നുട്ടൻ കോഴിയുടെ മുഖത്തെ വീക്നെസ് കണ്ടുപിടിച്ചിരിക്കുന്നു!! അവൻ നേരെപോയി കോഴിയുടെ പതിനൊന്ന് കോഴികുട്ടികളെയും കൊണ്ടുവന്നു ആ ബക്കറ്റിലാക്കി താഴേക്ക് ഇറക്കാൻ തുടങ്ങി.

മോന്‍റെ ചെയ്തി കണ്ട് വാപൊളിച്ചു നിന്ന അമ്മ ചോദിച്ചു,
“ഇയെന്താടാ ഈ ചെയ്യുന്നേ?”
“കുഞ്ഞുങ്ങളെ കണ്ടാൽ ഏത് തള്ളകോഴിയും ബക്കറ്റിൽ കേറും”
“അതിനെന്തിനാടാ പതിനൊന്ന് എണ്ണത്തിനെയും ഒരുമിച്ച് കിണറ്റിലിറക്കുന്നത്?”
“ഏത് കുട്ടിയോടാണ് കോഴിക്ക് കൂടുതൽ ഇഷ്ടം എന്ന് നമ്മക്കറിയില്ലല്ലോ…”
അത് പോയന്റ്! മോന് പൊന്നുട്ടൻ എന്ന് പേരിട്ടതിൽ ആ അമ്മ അഭിമാനം കൊണ്ടു.
ബക്കറ്റ് പയ്യെ പയ്യെ താഴെ എത്തി… തള്ളയെ കണ്ട സന്തോഷത്തിൽ ആ ഉണ്ണികളെല്ലാം ബക്കറ്റിൽ നിന്നും പുറത്തേക്കിറങ്ങി! പതിനൊന്ന് വീക്നെസ്സുകളും തിരിച്ചുകിട്ടിയ കോഴിക്ക് പിന്നെ ബക്കറ്റിൽ കയറേണ്ട ആവശ്യമില്ലല്ലോ…

മക്കള് കോഴിയേക്കാൾ വലിയ വാണ്ടർലസ്റ്റുകളായിരുന്നു!!

Deepu Pradeep

Continue reading

വഴികാട്ടി

സാബിത്തിന്റെ വീടിന്റെ ഹൗസ് വാർമിങ്ങ്. അവൻ ഫോണിൽ ക്ഷണിക്കുമ്പൊതന്നെ ഞാൻ ചോദിച്ചു,
“എവിടെ ആയിട്ടാടാ വീട്?”
“നീ എങ്ങനെയാണ് വരുന്നത്?”
“ബുള്ളറ്റിന്”
“ബൈക്കിന് ആണെങ്കില്‍… “
“ശ്ശ്! ബൈക്കല്ല. ബുള്ളറ്റിന്”
രണ്ടു മിനുറ്റ് നിശബ്ദത, എൻഫീൽഡിന്റെ സിഇഒ, സിദ്ധാർത്ഥ ലാൽ മദ്രാസിലിരുന്നു തുമ്മിക്കാണും.
“കുറ്റിപ്പാല ബിവറേജ് കഴിഞ്ഞുള്ള വലത്തേക്കുള്ള റോഡിൽ നേരെ ഒരു കിലോമീറ്റർ വന്നാ മതി, കാണും”
“ഓക്കെ”.

സംഭവദിവസം രാവിലെ ഞാൻ പതിവുപോലെ അഞ്ചുമിനിറ്റ് നേരത്തെ ഇറങ്ങി. എന്നിട്ടെന്റെ അഞ്ഞൂറ് സിസിയുള്ള വികാരത്തിന്റെ കിക്കറ് അഞ്ച്‌ മിനുറ്റ് അടിച്ചു. പിന്നെ റെട്രോ, ലെഗസി, മസ്കുലിൻ എന്നീ മൂന്ന് വാക്കുകൾ ഉരുവിട്ടുകൊണ്ട് രണ്ട് ഡീപ് ബ്രീത്തുകൾ എടുത്തു… വണ്ടി സ്റ്റാർട്ടായി.
വട്ടംകുളം കഴിഞ്ഞ് പട്ടാമ്പി റോഡിൽ രണ്ടു തവണ വണ്ടി ഉരുട്ടികളിച്ചിട്ടും കുറ്റിപ്പാല ബിവറേജ് എന്റെ കണ്ണിൽ പെട്ടില്ല (സുകൃതക്ഷയം). അവസാനം ഞാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ഒരു ചങ്ങായിടെ അടുത്ത് വഴി ചോദിച്ചു,
“ഈ ബിവറേജ് എവിടെയാണ്?”
അയാളുണ്ട് പീടികതിണ്ണയിൽ നിന്ന് എന്‍റെ അടുത്തേക്ക് നടന്നു വരുന്നു…
“എന്താ മോനേ, ഏത് ലോകത്താണ്? ഇന്ന് ഗാന്ധി ജയന്തി ആയിട്ട് ബിവറേജ് ഇല്ലാന്ന് അറിയില്ലേ?”
വണ്ടി ഓഫായി, ഞാൻ വായ പൊളിച്ചു.
ഹാൾടിക്കറ്റ് മറന്ന് പരീക്ഷാഹാളിലേക്ക് വന്ന ബിടെക്കുകാരനോട് ആധ്യാപകൻ കാട്ടികൂട്ടുന്നപോലെ അയാൾ പിന്നെയും എന്നെ ഗുണദോഷിച്ചു,
“ഇനിയെന്നാണ് ബോധം വരുന്നത്, ഇതൊക്കെ നോക്കീട്ട് വേണ്ടേ വരാൻ? പെട്രോളടിച്ച കാശ് വെറുതെ പോയില്ലേ?
എന്‍റെ കോശങ്ങള് വരെ കുരവയിട്ടു.
.
.
.
.
“ബിവറേജ് അവധി ആണെങ്കിലും സാധനം കിട്ടും ചേട്ടാ…”
ആ ഒറ്റ കിക്കിൽ വണ്ടി സ്റ്റാർട്ട്! അയാളുടെ കണ്ണിൽ അടക്കാകമ്പനി കണ്ട അടക്കാകുരുവിയുടെ തിളക്കം. പിന്നെ വിടോ…
“ഷട്ടറിന്‍റെ മേലേക്ക് മൂന്ന് പ്രാവശ്യം കല്ലെടുത്തെറിഞ്ഞിട്ടു കാക്ക കരയുന്ന ഒച്ച ഉണ്ടാക്കിയാൽ മതി, അതാ കോഡ്… അവര് ഷട്ടർ പൊക്കും.”

ഞാൻ ബൈക്ക് എടുക്കുമ്പോൾ, അയാൾ മേലോട്ട് നോക്കി നിൽക്കുന്നത് കണ്ടു. കോഡ് മനഃപാഠമാക്കുന്നതാണോ, അതോ മിമിക്രി വശമില്ലാത്തതുകൊണ്ട് കാക്കയെ പിടിക്കാൻ കേറാൻ പറ്റിയ മരം നോക്കുന്നതാണോ എന്തോ… അടുത്ത പ്രാവശ്യം കാണുമ്പൊ ചോദിക്കണം. എന്തായാലും ഏറ് ഉറപ്പാ!

Deepu Pradeep

Continue reading

ഉത്തമഗിഫ്റ്റ്

ഡിയറസ്റ്റ് അയൽവാസി ഉത്തമേട്ടന്‍റെ ഹൗസ് വാർമിങ്ങ്. അന്ന് രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെടുന്ന എന്നോട് അവിടുന്ന് ഗിഫ്റ്റ് വാങ്ങിച്ച് കൊണ്ടുവന്നോളാൻ പറയുന്ന അമ്മ, “കൊച്ചിയിലാവുമ്പൊ ലാഭം ഉണ്ടാവൂലോ…”
“പിന്നേയ്!” ന്ന് ഞാൻ.

തൃശ്ശൂരും കുന്നംകുളവും പാസ് ചെയ്ത് പോരുമ്പോൾ ഞാൻ നോക്കി. ഇല്ല, ഒരു കടയുടെ മുന്നിലും ഉത്തമേട്ടന്‍റെ ആ മുഖം തെളിഞ്ഞില്ല. അവസാനം നാട്ടിൽ, എടപ്പാൾ അമാന മാളിലെ ഏഷ്യൻ സൂപ്പർ മാർക്കറ്റിൽ തന്നെ ഞാൻ എത്തി. വൈബ്!!
എന്‍റെ ബഡ്ജറ്റിലുള്ള പാത്രങ്ങളും, ഡിന്നർ സെറ്റും, നോൺ സ്റ്റിക്ക് ഐറ്റംസും തപ്പുന്നതിനിടെയാണ് ആ വലിയ ബോർഡ് കണ്ണിൽ പെടുന്നത്. നോൾട്ടാ റൊട്ടി മേക്കർ, ഫ്‌ളാറ്റ് ഫിഫ്റ്റി ഓഫ്! പിന്നെ വേറൊന്നും നോക്കീല. ഉത്തമേട്ടന്‍റെ അടുക്കള കൊട്ടാരമായിക്കോട്ടെ….

ബില്ലടിച്ച് ഗിഫ്റ്റ് വ്രാപ്പ് ചെയ്യുമ്പോൾ ആ ചേട്ടൻ ചോദിച്ചു,
“പ്രൈസ് ടാഗ് കീറി കളയണോ?”
“ഓഫർ പ്രൈസ് ചീന്തി കളഞ്ഞേക്ക്, മറ്റത് കളയണ്ട”
പുഞ്ചിരി.

സമയം വൈകുന്നേരം ആയെങ്കിലും എനിക്കുള്ള ബിരിയാണി മാറ്റി വെച്ചേക്കാൻ ഞാൻ മുൻകൂട്ടി പറഞ്ഞിരുന്നു. ആ ഗുമ്മ്‌ ഗിഫ്റ്റും കവറും കൊണ്ട് ഞാൻ ഉത്തമേട്ടന്‍റെ പുതിയ വീട്ടിലേക്ക് കേറിച്ചെല്ലുമ്പോൾ കാണുന്നത്, ഉമ്മറത്ത് താടിക്ക് കൈവെച്ചിരിക്കുന്ന ഉത്തമേട്ടൻ ആൻഡ് ഫാമിലിയെയാണ്. മൂത്ത മകൾ സിറ്റൗട്ടിൽ തന്നെ ഇരിക്കുന്നത് കണ്ടതുകൊണ്ട് സംഭവം അതല്ല എന്നുറപ്പിച്ചു. പിന്നെന്താണ്? ‘അടുക്കള പൊളിഞ്ഞുചാടിയോ? അതോ ബിരിയാണി പൊകാളിയോ?’ എന്‍റെ മനസ്സിലെ സംശയങ്ങൾ പലതായിരുന്നു.
“എന്ത് പറ്റി ഉത്തമേട്ടാ?”
ഉത്തമേട്ടൻ അതേ ഗദ്ഗതത്തോടെ എന്നെയും വിളിച്ചുകൊണ്ട് അകത്തേക്ക് നടന്ന്, ഒരു മുറിയുടെ വാതിൽ തുറന്നു. മുറി നിറയെ പൊട്ടിച്ച പ്രസന്റേഷൻ പാക്കറ്റുകൾ.
പത്ത് നോൾട്ടാ റൊട്ടി മേക്കറുകൾ വരെ ഞാൻ എണ്ണി!
വെക്കാനും വിളമ്പാനും മാത്രമല്ല, കുളിക്കാനും കട്ടില് പണിയാനും വരെ ഉണ്ട്.
“മഹാപാപികള്…. എവിടുന്നെങ്കിലും നക്കാപ്പിച്ചാ കാശിന് കിട്ടിക്കാണും”
ഞാൻ അതെയെന്ന് തലയാട്ടി ശരിവെച്ചു, അതു തന്നെയാണല്ലോ…

“ഉം…. നീ നിന്‍റെ കവറ് അവിടെവെച്ചിട്ടു വായോ, ഭക്ഷണം കഴിക്കാം…”
കൈവെള്ളയിലിരുന്ന് എന്‍റെ റൊട്ടി മേക്കർ ജപ്പാൻ ജ്വരം പിടിച്ച ജഗന്നാഥനെ പോലെ വിറച്ചു! കൊടുത്താൽ കൊല്ലത്തല്ല, അപ്പ തന്നെ കിട്ടും. കടുംകൊടൂരമായ കറുത്ത മൊമെന്റ്‌സ്!!
‘ഇറങ്ങി ഓടിയാലോ…..? ടോയ്‌ലറ്റിൽ പോവാനുണ്ടെന്നു പറയാം’
ഛെ ഛെ ചെ ഇമേജ് പോവും.
‘ബോധം കെട്ടു വീണാലോ?’
വേണ്ട, ഇച്ചങ്ങായി മുഖത്ത് വെള്ളം തളിക്കുന്നതിന് മുന്നെ ഗിഫ്റ്റ് പൊട്ടിച്ച്നോക്കുന്ന ഇനമാണ്….

ഞാനീ വക ചിന്തകൾ കൊണ്ട് സ്റ്റേഷൻ കിട്ടാതെ നിൽക്കുമ്പോഴാണ് ഉത്തമേട്ടന്‍റെ മൂന്ന് കൂട്ടുകാർ ഗിഫ്റ്റ് കവറുകളും കൊണ്ട് അകത്തേക്ക് വന്നത്. അതവിടെ വാങ്ങി വെച്ച് ഉത്തമേട്ടൻ അവരെയുംകൊണ്ട് പുറത്തേക്ക് ഇറങ്ങിയ ആ സമയം, ആ നാല് മില്ലി സെക്കണ്ട്സ്, അതിൽ ആ നാലിന്റെയും ടാഗ് കീറിയെടുത്ത് ഞാൻ പുറത്തേക്ക് ഓടി, കലാസ്!
ബാക്കി ഞാൻ ഉത്തമേട്ടന് വിട്ടുകൊടുത്തു.

NB: ബിരിയാണി ഞാൻ കുറച്ചേ കഴിച്ചുള്ളൂ…. നമുക്ക് എത്തിക്സ് എന്നൊന്നുണ്ടല്ലോ

Deepu Pradeep

Continue reading

കല്യാണം മുടക്കി

വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെയല്ല, പരമ രസികൻ വരട്ടു ചൊറിയിൽ മാന്തുന്നതിനേക്കാളും സമാധാനപരമായ ഒരാനന്ദം വേറെ ഉണ്ട്. കൂട്ടുകാരന്റെ കൂടെ അവന് പെണ്ണുകാണാൻ പോയിട്ട് അങ്ങെത്തുംവരെ ഉപദേശങ്ങൾ നൽകി കൊണ്ടേയിരിക്കുക. ഓരോ പോയന്റിലും അവന്റെ വട്ടമുഖത്തെ ചതുരകുളത്തിൽ വിരിയുന്ന ആമ്പലും, വെട്ടുന്ന സിലോപ്പിയും കണ്ടങ്ങനെ ഇരിക്കുക.

കുട്ടിയുടെ വീടെത്തിയപ്പോഴേക്ക് എനിക്ക് ഏതാണ്ട് രണ്ട് ഐഫ്എഫ്കെ കണ്ട ഒരു സംതൃപ്‌തി കിട്ടിയിരുന്നു. വണ്ടിയിൽ നിന്നിറങ്ങും മുമ്പ് അവൻ ചോദിച്ചു,
“ഞാനപ്പൊ ഏത് മീറ്ററിലാണ് പെരുമാറേണ്ടത്?”
“നീയീ വണ്ടിയിൽ നിന്നിറങ്ങേണ്ടത് വേറൊരു മനുഷ്യനായിട്ടാണ്. നിന്റെ ഓരോ ചലനത്തിലും നിഷ്കളങ്കത മാത്രമേ ഉണ്ടാവാൻ പാടുള്ളൂ…”
പെട്ടെന്ന് അവന്റെ മുഖം മാറി,
“നിഷ്കളങ്കത എനിക്ക് കാണിക്കേണ്ട കാര്യമൊന്നും ഇല്ല…എന്റേലുണ്ട്.”
അവൻ ഇറങ്ങി ഒരു പോക്ക്. അത് മാത്രം ചീറ്റി!

കുട്ടി വന്നു. ചെക്കനെയും പെണ്ണിനെയും പെണ്ണിന്റെ അങ്ങളമാർ, സംസാരിക്കാൻ പറഞ്ഞുവിട്ടത് വീടിന്റെ പിന്നിലുള്ള റയിൽവെ പാളത്തിന്റെ അടുത്തേക്കാണ്. പുരോഗമനം ബോയ്സ്!
രണ്ടു മിനിറ്റ് കഴിഞ്ഞ് അതിലൂടെ ഒരു തീവണ്ടി പോയതിന്റെ പിറകെ തിരിച്ചുവന്ന അവന്റെ മുഖം, പൈനാപ്പിൾ ജ്യൂസാണെന്ന് കരുതി പെനോയിൽ എടുത്തുകുടിച്ച പോലെയുണ്ടായിരുന്നു.
കാറിൽ കയറി ഡോറടച്ച ഉടനെ അവൻ എന്നെ നാല് ചീത്ത,
“കോപ്പ്, നിന്റെ വാക്കും കേട്ട് നിഷ്കളങ്കത കാണിക്കാൻ പോയ എന്നെ പറഞ്ഞാ മതി.”
“നീ എന്താ ചെയ്തത്?”
“തീവണ്ടി പോവുന്നത് കണ്ടപ്പൊ റ്റാറ്റ കാണിച്ചു.”

Deepu Pradeep

Continue reading

ഷിബു കാ ഹുക്കും , ഇൻഡിക്കാ കാ കുസും

ഷിബുവിന്‍റെ ഇൻഡിക്ക ഓടുന്നത് നെടുമ്പാശ്ശേരി എയർപോർട്ടിലാണ്. ഇൻഡിക്ക ഒറ്റയ്ക്കോടില്ലല്ലോ, അതുകൊണ്ട് ഷിബുവും.
കഴിഞ്ഞ ജൂൺ മുപ്പത് വൈകുന്നേരം ലാൻഡ് ചെയ്ത ഷാർജ ഫ്ളൈറ്റിൽ നിന്നും ഷിബുവിന്, പൂവണ്ടിന്‍റെ വെപ്രാളമുള്ള ഒരു യാത്രക്കാരനെ കിട്ടി,
“വേം വിട്, വേം വീട്, എട്ടുമണിക്ക് മുമ്പ് പെരുമ്പാവൂര് എത്തണം!!”
‘എട്ടുമണിക്കാവും അടക്ക്’, ഷിബു മനസ്സിലൂഹിച്ചു.
‘ഇങ്ങനെ ധൃതിപ്പെട്ട് പ്ലൈനിറങ്ങിയ എത്ര യാത്രക്കാരെ താൻ സമയത്തിന് എത്തിച്ചിരുന്നു. ഹോസ്പിറ്റൽ കേസ്, താലികെട്ട്, പ്രസവം, ശവടക്ക്, ടോയ്‌ലറ്റ് കേസ്…. അങ്ങനെ എന്തെല്ലാം…’
ഷിബു വണ്ടി സ്റ്റാർട്ട് ചെയ്തു, സമയം ഏഴര!
വണ്ടി എയർപോർട്ട് എൻട്രൻസ് കടന്നതും യാത്രക്കാരൻ ചോദിച്ചു,
“വണ്ടിയിൽ ചാർജറുണ്ടോ?”
“ഇല്ല”
“എന്നാ ചവിട്ടിവിട്ടോ…”
ഷിബുവിന്‍റെ മുഖത്ത് ‘ട്രാഫിക്കിലെ’ ആസിഫലിയുടെ പുഞ്ചിരി.
ഷിബു ഇന്റിക്കയെ എൺപത് കടത്തിയപ്പോഴായിരുന്നു ആദ്യത്തെ കവല, അവിടെ ചെറിയ ഒരാൾകൂട്ടവും. അത് കണ്ടതും പിറകിൽ നിന്നും ഒരു അലർച്ച,
“ചവിട്ട്!”
ഷിബു ചവിട്ടി.
“എടോ, ആക്സിലേറ്റർ അല്ല, ബ്രേക്ക്!”
നിർത്തിയ വണ്ടിയിൽ നിന്നും ചാടിയിറങ്ങിയ പൂവണ്ട് ആൾകൂട്ടത്തിനുള്ളിലേക്ക് ഓടികയറി. സെക്കന്റുകൾക്ക് ശേഷം അതേ സ്പീഡിൽ തിരിച്ചുവന്ന് വണ്ടിയിൽ കയറുന്നു.
“വിട്ടോ, വിട്ടോ…”
നടന്നതെന്താണെന്ന് പിടികിട്ടാതെ ഷിബു വണ്ടി എടുത്തു.
മുന്നോട്ട് പോകവെ അടുത്ത രണ്ടു കവലകളിൽ വെച്ചും ഇതുതന്നെ ആവർത്തിച്ചു. അയാൾ ഒച്ചയിട്ട് വണ്ടി നിർത്തിക്കുന്നു, പീടികതിണ്ണയിൽ കൂടിനിൽക്കുന്ന ആൾക്കാരുടെ ഇടയിലേക്ക് ഓടി കയറുന്നു, തിരിച്ചുവരുന്നു, വീണ്ടും ധൃതി വെക്കുന്നു.
‘ഇതെന്ത് നേർച്ചയാണ്!’
ഷിബു തന്‍റെ ഡ്രൈവിങ്ങ് കരിയറിൽ ഇങ്ങനൊരു സംഭവവികാസം എക്സ്പീരിയൻസ് ചെയ്തിട്ടില്ലായിരുന്നു. റോഡ് കണ്ടീഷനും ട്രാഫിക്ക് ബ്ലോക്കും വെച്ച്, ഷിബുവിന്റെ ഉള്ളിലെ ഗൂഗിൾ മാപ്പ് ഉണ്ടാക്കിയ എസ്റ്റിമേറ്റഡ് അറൈവിങ്ങ് ടൈം, കരിഞ്ഞ് പൊകവരാൻ തുടങ്ങിയപ്പോൾ അവൻ റിയാക്ട് ചെയ്തു,
“ഇയാൾക്ക് പെട്ടെന്ന് വീട്ടിൽ എത്തുകയും വേണം, എല്ലാ അങ്ങാടിയിലും നിർത്തുകയും വേണംന്ന് പറഞ്ഞാൽ നടക്കൂല! ഇയാളെങ്ങോട്ടാണ് ഈ ഓടി പോവുന്നത്?”
അയാൾ ചെറിയൊരു ചമ്മലോടെ പറഞ്ഞു,
“ഇന്ന് അർജന്റീനയുടെ വേൾഡ്കപ്പ് മാച്ചുണ്ട്. അളിയന്മാരും അനിയനും ഒക്കെ ബ്രസീൽ ഫാൻസാ, കളി തീരും മുൻപ് വീടെത്തണം, അതിന്റെ ഇടയിൽ സ്‌കോർ അറിയാഞ്ഞിട്ട് ഒരു ഒരു ഇത്‌…”
“ഇത്രേയുള്ളോ?”
ഷിബുവിന്റെ ഉള്ളിൽ ‘സുഡാനി’യിലെ സൗബിൻ ഷാഹിറും, ‘ട്വന്റി ട്വന്റി’ യിലെ ബാബു ആന്റണിയും ഒരുമിച്ച് ഉണർന്നു.
“സാറ് ഇനിയുള്ള എല്ലാ അങ്ങാടിയിൽ നിന്നും സ്കോർ കാണും, ഹാൾഫ് ടൈമിന് മുൻപ് പെരുമ്പാവൂരും കാണും”
ഷിബു വണ്ടി മുന്നോട്ടെടുത്തു.
അടുത്ത ആൾക്കൂട്ടം കണ്ടപ്പോൾ അയാൾ പറയാതെ തന്നെ ഷിബു സഡൻ ബ്രേക്കിട്ട് വണ്ടി നിർത്തി. ഷാർജ ബോയ് ചാടിമറിഞ്ഞ് മണ്ടി ചെന്ന് ആദ്യം കണ്ട ആളോട് തന്നെ ചോദിച്ചു,
“മച്ചാനേ സ്കോറെന്തായി?
പതക്കോ!! നല്ലൊരടി കരണത്ത് വീണു!
“മരണവീട്ടില് വന്നിട്ടാണോടാ പട്ടീ, സ്‌കോർ ചോദിക്കുന്നത്??”
പിന്നെ കാറിൽ തിരിച്ച് കയറിയ അളിയന് സ്കോറും വേണ്ട ഒന്നും വേണ്ട, ബബിൾഗം തിന്ന മൈനടെ മാരി ഒറ്റ ഇരുപ്പ്. പെരുമ്പാവൂര് എത്തിയപ്പോൾ അവിടെ ഷിബു ആദ്യം ഊഹിച്ച പോലെതന്നെ ഒരു അടക്ക് നടക്കുകയായിരുന്നു, അർജന്റീനയുടെ.
ഫ്രാൻസ് 4- അർജന്റീന 3. ഇരട്ടി മധുരം!!

Deepu Pradeep

Continue reading

ഹൊസൂരിലെ പെൺകുട്ടി

രണ്ടായിരത്തി പന്ത്രണ്ട്.
പച്ചരിച്ചോറും എന്തോകറികളും തിന്ന് ബാഗ്ലൂരിൽ ജോലിചെയ്തു കൊണ്ടിരിക്കുന്ന കാലം. ചില ശനിയാഴ്ചകളിൽ തമിഴ്‌നാട് ബോഡർ കടന്ന്, ഹൊസൂരിലേക്ക് പറന്ന് അവിടെ കൂടും, കൂട്ടുകാരൻ വൈശാഖിന്റെ അടുത്ത്.
ഹൊസൂരിൽ നിന്നും ഉള്ളിലേക്ക് മാറി ബെലഗോണ്ടപ്പള്ളിയെന്ന ഗ്രാമത്തിലെ, വലിയൊരു ആൽമരത്തിനു താഴെയുള്ള ഒരു ഇരുനില വീടായിരുന്നു അവന്റെ വാസസ്ഥലം. ബെലഗോണ്ടപള്ളിയിലെ രാത്രികൾക്ക് ഓർമ്മകളിലിന്നും ജമന്തിപാടങ്ങളുടെ മണമാണ്, തമിഴ് മഞ്ഞു വീഴുന്ന വെളുത്ത രാത്രികൾ! വെറും റൊമാന്റിക്!

അതിലൊരു രാത്രിയിൽ, ആൽമരത്തിന്റെ ഇലകൾ കാറ്റിലൊഴുകുന്നതും കേട്ട്, നിലാവുചേലകൾ മഞ്ഞിലൊളിക്കുന്നതും കണ്ട്, ഞങ്ങൾ ടെറസിൽ മലർന്നു കിടക്കുകയായിരുന്നു…
പെട്ടെന്നായിരുന്നു അവനതുച്ഛരിച്ചത്.
“അവളുടെ ഉടലിൽ ഒരു കവിതയൊഴുകുന്നുണ്ട്…”
ഞാൻ ഞെട്ടി പിടഞ്ഞെഴുന്നേറ്റ് വീണ്ടും രണ്ട് ഞെട്ടു ഞെട്ടി.
“എന്താ വൈശാഖേ ഇങ്ങനെയൊക്കെ?”
“ഞാനൊരു പുസ്തകം വായിച്ചെടാ….”
എനിക്ക് വീണ്ടും ഞെട്ടേണ്ടതായി വന്നു,
“നീ പുസ്തകം വായിക്കാനൊക്കെ തുടങ്ങിയാ?”
അവൻ ഒന്ന് പുഞ്ചിരിച്ച ശേഷം താഴെപ്പോയി തിരിച്ചുവന്ന് ഒരു വരയിട്ട നോട്ടുപുസ്തകം എനിക്ക് നേരെ നീട്ടി. ഇംഗ്ലീഷിലാണ്, ആ വീട്ടിൽ അവനുമുമ്പ് വാടകയ്ക്ക് താമസിച്ച ഏതോ പെൺകുട്ടി കുറിച്ചിട്ട ഒരു കഥ. കുന്നിമണി പെറുക്കിവെച്ചപോലെയുള്ള അക്ഷരങ്ങളിലെഴുതിയ അവളുടെ ജീവിതകഥ!

അരിച്ചിറങ്ങിവരുന്ന പാലപ്പൂ ഗന്ധത്തിന്റെ ആഴമുള്ള വരികൾ. പരപ്പുകളിൽ നിർത്താതെ വെട്ടുന്ന അവളുടെ അനുഭവങ്ങളുടെ ഓളങ്ങൾ!
ആ രാത്രി വെളുക്കും മുൻപ് ഞാൻ ഒറ്റയിരുപ്പിന് അത് വായിച്ചു. തീർത്തു എന്ന് പറയാൻ പറ്റില്ല, കാരണം ഒടുവിലത്തെ പേജുകൾ അതിലുണ്ടായിരുന്നില്ല!
ഞാൻ വൈശാഖിനെ നോക്കി, അവനും അതിനായി ആ വീട് മുഴുവൻ തിരഞ്ഞുകഴിഞ്ഞതാണ്. കയ്പ്പിന്റെ ഒരു കടൽ അവളെ മുക്കികളയാനായി നിൽക്കുന്ന ഒരു നിമിഷത്തിലാണ് അതിലെ വരികളവസാനിക്കുന്നത്.
അവൾക്കും, അവളുടെ പ്രണയത്തിനും ഒടുവിൽ എന്ത് സംഭവിച്ചിട്ടുണ്ടാവും എന്ന ചോദ്യം, എന്‍റെയും കരള് കൊത്തിവലിച്ചു.

ഞാൻ എഴുന്നേറ്റു,
നൈറ് ഷിഫ്റ്റിന്റെ നിയോൺ ബൾബുകൾ പ്രകാശിക്കുന്ന തൊട്ടടുത്തെ ടി വി എസ് ഫാക്ടറിയുടെ അന്തരീക്ഷത്തിലേക്ക് ഏറെനേരം നോക്കി നിന്നു. ഒടുവിൽ ഏതോ ഒരു നിമിഷത്തിൽ തിരിഞ്ഞ് വൈശാഖിനെ നോക്കി പറഞ്ഞു,
“അളിയാ, ഈ കുട്ടിയെ കണ്ടുപിടിക്കണം”
“നമ്മള് കണ്ടുപിടിച്ചിരിക്കും അളിയാ!”

അവന്റെ സഹമുറിയൻ പഞ്ചാബികാരൻ സാഹിലിന്റെ പൾസർ എടുത്ത് നേരം പുലർന്നപ്പോൾതന്നെ ഞങ്ങളിറങ്ങി. ഹൗസ് ഓണറെയും, ആ വീടിനടുത്ത് മുൻപ് താമസിച്ചവരെയുമൊക്കെ കണ്ടുപിടിച്ച് ആ അജ്ഞാത സുന്ദരിയെ തിരക്കി നടന്നു. പക്ഷെ നിരാശയായിരുന്നു ഫലം. ഇടയ്ക്ക് യാത്ര നിന്നുപോയ ഒരു പഞ്ചറുകടയിലെ കാത്തിരിപ്പിന്റെ ഇടയിലാണ് ആ സംശയം ഞാനവനോട് ചോദിച്ചത്,
“നീയെന്താണ് നിന്റെ കൂടെ ജോലിചെയ്യുന്ന ആരോടും പറയാതെ ഈ പുസ്തകത്തെ പറ്റി എന്നോട് മാത്രം പറഞ്ഞത്? ”
“നിനക്ക് ആ സ്പാർക്ക് ഉണ്ടാവും എന്നെനിക്ക് അറിയാമായിരുന്നു”
എനിക്ക് കിക്കായി.

അന്ന് രാത്രിയാവുമ്പോഴേക്കും അവൾ പഠിച്ചിരുന്ന കോളേജ് ഞങ്ങൾ കണ്ടുപിടിച്ചു. എങ്കിലും രണ്ടു മുഖങ്ങളിലും നിരാശ തന്നെയായിരുന്നു ബാക്കി. വരുന്ന ഞായറാഴ്ച അന്വേഷണം തുടരാം എന്ന തീരുമാനത്തിൽ ഞാൻ ബാംഗ്ളൂരിന്റെ മണങ്ങളിലേക്ക് യാത്ര തിരിച്ചു.
മടക്കയാത്രയിലും, ആ കഥയുടെ ബാക്കി അറിയാനാണോ, അതോ അവളെ കാണാനാണോ എന്റെ മനസ്സ് ധൃതി വെക്കുന്നത് എന്നെനിക്ക് തിരിച്ചറിയാനായില്ല.

അടുത്ത ഞായറാഴ്ച നിർത്തിയിടത്ത് നിന്നും ഞങ്ങൾ വീണ്ടും തുടങ്ങി. ഒടുവിൽ നിർണ്ണയകമായൊരു ദിശ കിട്ടി. ആള് മറാത്തിയാണ്, കോയമ്പത്തൂരിൽ എവിടെയോ ആണിപ്പോൾ താമസം.
ഞങ്ങൾ തിരിച്ച് അതേ ആൽമരത്തിന് താഴെയെത്തി. എന്ത് ചെയ്യണം എനിക്ക് നിശ്ചയമില്ലായിരുന്നു.
“കോയമ്പത്തൂർ അന്വേഷിക്കാം” വൈശാഖിന്റെ ഉള്ളിലെ തീ ഞാൻ കണ്ടു.

അവളെതേടിയുള്ള ഓരോ യാത്രയും അവളിലേക്കുള്ളതായിരുന്നു. പതിയെ ഞാൻ തിരിച്ചറിഞ്ഞു, അവളുടെ വാക്കുകൾക്കൊപ്പം പെയ്ത കുന്നിമണികൾ കൊണ്ടെന്റെ പുഴ നിറഞ്ഞിരുന്നു എന്ന്….
എന്‍റെ ആ ഇഷ്ടത്തിന്റെ കാര്യം ആദ്യമറിയേണ്ടത് വൈശാഖാണ്. അത് പറയാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് അവന്‍റെ ഫോണ്‍ വരുന്നത്.
“എടാ… കണ്ടുപിടിച്ചെടാ! കോയമ്പത്തൂർ മറാത്തികളുടെ ഒരു കോളനിയുണ്ട്, അതിലാണ് വീട്”

ആഴ്ച കാത്തിരുന്നു തീർക്കാനുള്ള ക്ഷമയില്ല, പിറ്റേന്ന് തന്നെ ലീവെടുത്ത് ഞങ്ങൾ രണ്ടും കോയമ്പത്തൂർക്ക് വണ്ടി കയറി. യാത്രയ്ക്കിടയിലൊന്നും എനിക്ക് അവനോട് അത് പറയാൻ പറ്റിയില്ല. അതിപ്പൊ ഭക്ഷണം കഴിക്കാൻ വരെ ആമ്പിയൻസ് നോക്കുന്ന നമ്മക്ക്, ഇത്രേം പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ചില്ലറ ആമ്പിയൻസ് ഒന്നും പോരല്ലോ.
പക്ഷെ അവന് ആമ്പിയൻസ് ഒന്നും ഒരു വിഷയമല്ലായിരുന്നു, കോയമ്പത്തൂർ റെയിൽവേസ്റ്റേഷന്റെ കംഫർട്ട് സ്റ്റേഷന്റെ മുന്നിൽ വെച്ചാണ് അവനത് എന്നോട് പറഞ്ഞത്,
“അളിയാ… അവൾ ആ പുസ്തകത്തിൽ സംശയിച്ചപോലെ അവളുടെ ചെക്കൻ അവളെ ചതിച്ചിട്ടുണ്ടെങ്കിൽ, അവളെ എനിക്ക് വേണമെടാ, ഞാൻ എടുത്തോളാടാ….”
‘ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ…’ എന്ന് മനസ്സിൽ പാടികൊണ്ടിരുന്ന ദാസേട്ടൻ പെട്ടെന്ന് പാട്ട് മാറ്റി,
‘പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ….’

ഞാൻ തല്ലുണ്ടാക്കാൻ പോയില്ല, കുട്ടി തീരുമാനിക്കട്ടെ.
അവളുടെ വീടെത്തി. അമ്മയായിരിക്കണം, കാണാൻ വന്നതാണ് എന്നു പറഞ്ഞപ്പോൾ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞശേഷം അവളെ വിളിക്കാനായി അവർ അകത്തേക്ക് പോയി.
ആ പുസ്തകം മടക്കിനൽകാൻ ഇത്രയും ദൂരം വന്ന ഈ രണ്ടു യുവാക്കളെ കാണുമ്പോൾ, സന്തോഷം കൊണ്ടവൾ ആദ്യം കെട്ടിപ്പിടിക്കുന്നത് ഞങ്ങളിലാരെയാവും എന്ന് ഞാൻ ആലോചിച്ചു.
പുസ്തകം കൊടുക്കുന്ന ആൾക്ക് കൂടുതൽ വെയിറ്റെജ് ഉണ്ടാവുമെന്ന കണക്കുകൂട്ടലിൽ തഞ്ചത്തിൽ ഞാൻ വൈശാഖിന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങിച്ചു വെച്ചു.

അവൾ ഉമ്മറത്തേക്ക് വന്നു. ഞങ്ങൾ അവളെ കണ്ടു! അവളെ അനുകരിച്ചായിരിക്കണം ഗോതമ്പ് പാടങ്ങൾ വിളയാൻ നേരം ആ നിറമെടുക്കുന്നത്, വശ്യത!
അതിൽ മുഴുകി ഒരുനിമിഷം ഞാൻ നിന്നപ്പോൾ എന്‍റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ടു അവൻ ചാടി കേറി കാര്യം പറഞ്ഞു. പക്ഷെ പുസ്തകം എന്റെ കയ്യിലാണല്ലോ, ഞാൻ അത് അവൾക്ക് നേരെ നീട്ടി. ആ ഒരു നിമിഷത്തെ അവളുടെ മുഖത്തെ അമ്പരപ്പ് എനിക്ക് ഫോമാലിനിൽ ഇട്ടുവെക്കാൻ തോന്നി. പക്ഷെ അത് പതിയെ മാറുന്നപോലെ… അവൾ ഉറക്കെ ഒരു ചിരി!
“ഇതെന്‍റെ ആത്മകഥയൊന്നുമല്ല. എക്സാമിന് കോപ്പി അടിച്ചതിന് ടീച്ചർ പണിഷ്മെന്റ്‌ തന്നതാ, സിലബസ്സിലുണ്ടായിരുന്ന ഒരു നോവൽ ഫുൾ പകർത്തി എഴുതിപ്പിച്ചു!!”
ഞങ്ങളുടെ സമസ്ത ജീവകോശങ്ങളുടെയും അടപ്പൂരി….. പൊക!
എനിക്ക് വൈശാഖിന്റെ മുഖത്തേക്കും, വൈശാഖിന് എന്റെ മുഖത്തേക്കും നോക്കണമെന്നുണ്ടായിരുന്നു, കഴിഞ്ഞില്ല.

കുട്ടി കൈവിട്ട് ചിരിക്കുകയാണ്….
തെറ്റുപറയാൻ പറ്റില്ല. പക്ഷെ, പുസ്തകം വായിച്ച് ജീവിതം കൊടുക്കാൻ വന്ന ആ രണ്ട് മണ്ടൻകുണാപ്പികളെ കണ്ട് വീട്ടിലുള്ളവരും കൂടി ആർത്തുച്ചിരിക്കാൻ തുടങ്ങിയതാണ് എനിക്ക് ഇഷ്ടപെടാതിരുന്നത്. എന്റെ കണക്കുകൂട്ടലുകൾ ഒന്നും തെറ്റിയില്ല, ബുക്ക് കയ്യിൽ പിടിച്ച എനിക്ക് തന്നെയായിരുന്നു അവരുടെ കളിയാക്കലിൽ വെയിറ്റേജ്‌.
മറാത്തി ചിരികളുടെ എണ്ണം വീണ്ടും കൂടുന്നതിനിടെ ആ രണ്ടു പാവം മലയാളികൾ പുറത്തേക്ക് ഇറങ്ങിനടന്നു…

തിരിച്ച് ഹൊസൂരിലേക്കുള്ള ട്രെയിനിൽ പരസ്പരം ഒന്നും മിണ്ടാതെ ഇരിക്കുമ്പോൾ, മുൻപ് വൈശാഖിനോട് ചോദിച്ച അതേ ചോദ്യം ഞാൻ വീണ്ടും ചോദിച്ചു, വേറൊരു ടോണിൽ.
“നീയെന്തിനാടാ തെണ്ടീ, ഈ ബുക്കിന്റെ കാര്യം വേറാരോടും പറയാതെ എന്നോട് തന്നെ പറഞ്ഞത്?”

Deepu Pradeep

Continue reading

%d bloggers like this: