വിഷ്ണുവിന്റെ മെസേജ് വന്നത് പോലെ വേറൊന്നു കൂടി ഈ ദിവസങ്ങള്‍ക്കിടയില്‍ സംഭവിച്ചു. വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മ കുറച്ചു ദിവസം മുൻപുള്ള രാത്രി കണ്ട ഒരു സ്വപ്നത്തെ പറ്റി പറഞ്ഞു. മറന്നുപോയ അക്കാര്യം ഓര്‍മ്മ വന്നത് ഞാൻ വാട്സപ്പില്‍ ഈ പോസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്തത് കണ്ട് നോക്കിയപ്പോഴാണത്രെ. എനിക്ക് ബൈക്ക് ആക്സിഡന്റ് പറ്റി ആശുപത്രിയില്‍ ആണെന്ന വിവരമറിയുന്നതായിരുന്നു ആ സ്വപ്നം. എന്നെ അത്ഭുതപ്പെടുത്തിയത് സ്വപ്നം കണ്ടെന്നു പറഞ്ഞ ആ തീയതിയാണ്, തൃശൂരിൽ വെച്ചുണ്ടായ ആ സംഭവത്തിന്റെ അന്ന് രാത്രി!

ഓരോ നഗരത്തിനും അദൃശ്യമായൊരു നിയമമുണ്ട്, അത് കൊച്ചി ആണെങ്കിലും ബാംഗ്ലൂര്‍ ആണെങ്കിലും. അത് തിരിച്ചറിയുമ്പോഴാണ് ഒരാള്‍ ആ നഗരത്തിലെ ഒരാളായി മാറുന്നത്. വിക്റ്റര്‍ വളരെ വേഗത്തില്‍ ഒരു ബാംഗ്ലൂരിയനായി. അവനവിടെ വലിയൊരു നെറ്റ്വർക്ക് തന്നെ ഉണ്ടായിരുന്നു.
ഇങ്ങനെയുള്ളവർക്ക് തെരുവുകളിലും ഓട്ടോ ഡ്രൈവേഴ്‌സിന്റെ ഇടയിലും കച്ചവടക്കാർക്കിടയിലും ഇൻഫോർമന്റ്സ് ഉണ്ടാവുക സ്വഭാവികമാണ്. പക്ഷെ ആ രണ്ടു മാസം കൊണ്ട് അവനത് എങ്ങനെ ഉണ്ടാക്കി എന്നെനിക്ക് മനസ്സിലായില്ല. സംശയം വിക്റ്റര്‍ തന്നെ തീര്‍ത്തുതന്നു.
“ഒരു നഗരത്തിൽ വന്നു അതിന്റെ ഭാഗമായി എന്നെ പോലൊരാൾ പ്രവർത്തിക്കുമ്പോൾ ഇവിടെയുള്ള എന്നെപോലുള്ള വട്ടന്മാരെ കണ്ടുമുട്ടാനുള്ള സാധ്യത വളരെ കൂടുതലാണ് and then we exchanged our informant list. They need cash and we need informations.
ചുറ്റിനും നീ കാണുന്ന, അനുഭവിക്കുന്ന കാര്യങ്ങളിൽ നിന്ന് കഥകൾ തേടുന്നത് പോലെ ഞാൻ ദുരൂഹതകൾ തേടും, അതിന്റെ ഉത്തരങ്ങൾ തേടും.”


ഇപ്പോൾ ഞാനും ദുരൂഹതകള്‍ തേടാന്‍ ആരംഭിച്ചിരിക്കുന്നു. കൊച്ചിയില്‍ സദാ സമയം എന്‍റെ പിറകില്‍ ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍. ചിലപ്പോഴിതൊക്കെ എന്റെ തോന്നല്‍ മാത്രമാവാം. അതല്ലെങ്കില്‍ സത്യമാവാം.
ഇനി അതല്ലാത്ത ഒരു സാധ്യത കൂടിയുണ്ട്, പകുതി തോന്നലും പകുതി സത്യവും?
ഓര്‍മ്മ വന്നത് വിക്റ്റര്‍ പണ്ടെന്നോട് ചോദിച്ച ഒരു കാര്യമാണ്
“ഒരാള്‍ നമ്മളോട് ഒരു ചോദ്യം ചോദിച്ച്, A or B എന്നിങ്ങനെ രണ്ടു ഓപ്‌ഷൻസ് തരുന്നു. നമ്മൾ രണ്ടിലേതെങ്കിലും ഒന്ന് ഉത്തരമായി പറയുന്നു. എന്നാല്‍ ശരിയായ ഉത്തരം എ യും ബി യും ചേർന്നതാണെങ്കിലോ ?
“നമ്മുടെ ഉത്തരം പാതി മാത്രം ശരിയാവും”
“അപ്പൊ ആരാ ജയിക്കുന്നത്”
“ചോദ്യം ചോദിച്ച ആൾ.” ഞാന്‍ പറഞ്ഞു.
“അതെ… രണ്ട് ഉത്തരങ്ങളും നമ്മുടെ കൺമുന്നിൽ തന്നെ ഉണ്ടായിരുന്നു… ഒരുപക്ഷെ ഓപ്‌ഷൻസ് തന്നിലായിരുന്നെങ്കിൽ നമ്മൾ ശരിയുത്തരവും പറഞ്ഞേനെ… എന്നിട്ടും ചോദ്യം ചോദിച്ച ആൾ നമ്മളെ കബളിപ്പിക്കുകയാണ് ചെയ്തത്”

സത്യമറിയാന്‍ ഞാന്‍ തീരുമാനിച്ചു. മുറി പൂട്ടി വീട്ടില്‍ നിന്നും പുറത്തേക്കു പോവുമ്പോള്‍ വാതിലിന് ഇടയില്‍ ഒരു ചെറിയ കടലാസ് കക്ഷണം മടക്കി വെച്ചു. ആരെങ്കിലും വാതില്‍ തുറന്നിട്ടുണ്ടെങ്കില്‍ അത് നിലത്തുവീഴുമല്ലോ. കുറച്ചുസമയം കഴിഞ്ഞ് തിരിച്ചു വന്നു നോക്കുമ്പോള്‍ കടലാസ് കക്ഷണം വാതിലിന്റെ ഇടയില്‍ തന്നെ ഉണ്ട്. പക്ഷെ…… വാതിലിന്റെ ലോക്കില്‍ നിന്നും താഴേക്ക് പതിനൊന്ന് സെന്റിമീറ്റര്‍ അളന്നാണ് ഞാന്‍ അത് വെച്ചിരുന്നത്. ഇപ്പോള്‍ അതായിരുന്നില്ല കണക്ക്. തിരിച്ചു വെച്ച ആള്‍ക്ക് കടലാസ് എവിടെ നിന്നാണ് വീണതെന്ന് മനസ്സിലാക്കാന്‍ കഴിയില്ലല്ലോ!
ലാപ്ടോപ്‌ ബാഗിന്റെ സിബ്ബുകള്‍ തമ്മിലുള്ള അകലം നാല് സെന്റിമീറ്റര്‍ ആയിരുന്നു. അതും മാറിയിട്ടുണ്ട്!
ഉത്തരമായി.

മെട്രോ പില്ലർ 909 ൽ വിക്റ്ററിനെ പ്രതീക്ഷിക്കേണ്ട സമയം എനിക്കറിയാമായിരുന്നു…. രാത്രി പത്തുമണിയ്ക്കും പത്തരയ്ക്കും ഇടയിൽ. ആ സമയമായിരുന്നല്ലോ എല്ലാത്തിന്റെയും തുടക്കം.
എന്റെ പിറകെയുള്ളവർക്ക് എന്നെയല്ല വേണ്ടത് വിക്റ്ററിനെയാണെന്ന് എനിക്കുറപ്പായിരുന്നു. ഞാനാണ് വിക്റ്ററിലേക്കുള്ള അവരുടെ പാലം. വിക്റ്ററിലേക്ക് എത്തും മുൻപ് അവരുടെ കണ്ണിൽ നിന്നും കാഴ്ചയിൽ നിന്നും ഞാൻ മറഞ്ഞിരിക്കണം. ഗോസ്റ്റിങ് എന്ന് വിളിക്കാം, ഒരു പ്രേതത്തെ പോലെ ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാവുക. ഒരർത്ഥത്തിൽ പണ്ട് വിക്റ്റർ ഞങ്ങളോട് ചെയ്തതും അതാണ്‌.
ജീവിക്കുന്ന ചുറ്റുപാടും അവിടെയുള്ള സകലതിനെയും ഞാൻ പൊതുവിൽ നിരീക്ഷിച്ചു വെക്കാറുണ്ട്. അത് വിക്റ്ററിനെ പോലെയൊരു അന്വേഷണകുതുകി ആയതുകൊണ്ടല്ലേ, എന്റെ കഥകൾ പിറക്കുന്നത് അതിൽ നിന്നൊക്കെയാണ്.
കലൂരിലെ വീടുള്ള സ്ട്രീറ്റിന്റെ തൊട്ടടുത്താണ് ജഡ്ജസ് അവന്യൂ… വീടുകള്‍ മാത്രമുള്ള ശാന്തവും നിശബ്ദവുമായ ഒരിടം. അവിടെ നാല് വീടുകളിൽ വളർത്തുനായ്ക്കളുണ്ട്. ആ നാലിന്റെയും പരിസരത്ത് ആല്ലാത്ത, റോഡിൽ കാറുകള്‍ പാര്‍ക്ക് ചെയ്യുന്ന ഒരു സ്ഥലം ഞാന്‍ സ്പോട്ട് ചെയ്തു.
കുക്ക് മണിയേട്ടന്റെ ഫോണിൽ നിന്ന് കൂട്ടുകാരന്‍ ഷാനിനെ വിളിച്ച് രാത്രി ഒൻപത് മണിയാവുമ്പൊ അവിടെ ഏതെങ്കിലും ഒരു ബൈക്ക് കൊണ്ടുവെക്കാന്‍ പറഞ്ഞു. അതിനു താഴെ ചുരുട്ടിയ ഒരു കടലാസ്സിനുള്ളിൽ ആ വണ്ടിയുടെ ചാവിയും.
“ആർക്കും ഒരു സംശയം തോന്നരുത്. പേട്ട മെട്രോ സ്റ്റേഷന് അടുത്ത് ഒരു മണിക്കൂര്‍ കഴിഞ്ഞ് തിരിച്ച് അതുപോലെ ഞാനാ വണ്ടി വെക്കാം.”
ഷാന്‍ ആ ടാസ്ക് ഏറ്റെടുത്തു.

വീട്ടില്‍ നിന്ന് ഫ്രണ്ട് ഗേറ്റ് വഴി പുറത്തിറങ്ങിയാൽ ശരിയാവില്ല. ബാൽക്കണിയിൽ നിന്ന് തൊട്ടടുത്ത വീടിന്റെ ടെറസിലേക്ക് ചാടി താഴേക്ക് ഇറങ്ങിയാൽ അവരുടെ പിറകുവശത്തെ ഗേറ്റ് വഴി ജഡ്ജസ് അവന്യൂവിലെത്താം. പക്ഷെ ആ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമുള്ള ഒരു ചേച്ചിയുണ്ട്,
വവ്വാലിന്റെ ചെവിയും താറാവിന്റെ പേടിയുമാണ് അവർക്ക്.
സന്ധ്യയായശേഷം ഞാനവരെ പോയി കണ്ടു.
“ചേച്ചി ഞാനൊരു കാര്യം പറയാൻ വേണ്ടി വന്നതാ”
“എന്താ മോനെ?”
“ഇന്ന് രാത്രി ഞാനൊന്ന് നിങ്ങളുടെ വീടിന്റെ ടെറസ് വഴി താഴേക്ക് ഇറങ്ങി പിറകുവശത്തെ ഗെയിറ്റ് തുറന്ന് ഓടും… ഞാൻ ടെറസിലേക്ക് ചാടുന്ന ശബ്ദം കേട്ട് ചേച്ചി നിലവിളിക്കരുത്”
“നിന്റെ പിറകെ ആരെയെങ്കിലും ചാടിയാൽ നിലവിളിക്കാമോ?”
‘ചേച്ചീ….!’
“വേണ്ടെച്ചീ… ഞാൻ തന്നെ നിലവിളിച്ചോളും.”

രാത്രി ഒമ്പതരയായപ്പോള്‍ ഫോൺ റൂമില്‍ തന്നെ വെച്ച് ബാല്‍ക്കണിയില്‍ നിന്നും ആരും കാണാതെ മറ്റേ ബിൽഡിങ്ങിലേക്ക് ചാടി. ഞാൻ തിരിഞ്ഞു നോക്കി… ആരുമില്ല.
ചേച്ചിയുടെ നാക്ക് കരിന്നാക്കല്ല!
നിലവിളികളൊന്നും ഉണ്ടാക്കാതെ, ആരുടേയും കണ്ണിൽ പെടാതെ ഞാൻ ജഡ്ജസ് അവന്യൂവിലെത്തി, Successfully ghosted.
പക്ഷെ അവിടെയിരിക്കുന്ന മോട്ടോർസൈക്കിള്‍ കണ്ടു ഞാൻ ഞെട്ടിപ്പോയി, Kawazaki Versys 650 എന്ന സൂപ്പർബൈക്ക്!
ആഹാ… ആർക്കും ഒരു സംശയവും തോന്നില്ല,
ഒരാളുടെയും ശ്രദ്ധയിൽ പെടാതെ പോവാൻ പറ്റിയ വണ്ടി! ഇങ്ങനെയൊരു തിരുമണ്ടൻ, ഞാന്‍ ഷാനിനെ മനസ്സില്‍ സ്മരിച്ചു.

വേറെ ഓപ്ഷന്‍ ഇല്ല, കവാസാക്കി വേർസിസ് 650 തന്നെ. ഏറ്റവും രസമെന്തെന്നു വെച്ചാല്‍ സിംഗിൾ സിലിണ്ടർ മോട്ടോർ സൈക്കിളിൽ നിന്ന് മൾട്ടി സിലിണ്ടറിലേക്ക് അപ്ഗ്രെഡ് ചെയ്യാന്‍ വേണ്ടി ഞാന്‍ കണ്ടുവെച്ചിരിക്കുന്നത് ഇതേ വണ്ടിയാണ്. ആ ബൈക്കിന് ഇടാൻ വെച്ചിരിക്കുന്ന ഒരു പേരുമുണ്ട്, ‘The Ghost’, അത് തന്നെയാണ് ഞാന്‍ ആക്റ്റീവായിട്ടുള്ള ഒട്ടോമോട്ടീവ് ഫോറം Team Bhp യിലെ എന്റെ ഹാന്റിലും നെയിമും.
Why does this story resonate with me and motorcycles so much! കാരണങ്ങൾ എന്തെന്നറിയാതെ, എന്റെ പാസ്റ്റും ഫ്യൂചറും പലയിടത്തും ഇതുമായി ലിങ്ക് ആവുന്നുണ്ട്.

വേർസിസിൽ പേട്ട മെട്രോ സ്റ്റേഷന് അടുത്തെത്തി വണ്ടി അവിടെ വെച്ച ശേഷം, മെയിൻ റോഡ് എടുക്കാതെ ഊടു വഴികളിലൂടെ ഞാൻ മെട്രോ പില്ലർ നമ്പർ 909 ന് അരികെയെത്തി.
909 ഒന്നല്ല, രണ്ടു പില്ലറുകളുണ്ട്… റോഡിനു ഇരുവശവുമായി 909R & 909L. ഞാൻ അവ രണ്ടിനുമിടയിലായി നിന്നു. അധികം താമസിയാതെ ഒരു ഓട്ടോ വന്നു എന്റെ മുന്നിൽ ഞാൻ കൈ കാണിക്കാതെ തന്നെ നിർത്തി. സ്വാഭാവികമായും അത് വിക്റ്റർ പറഞ്ഞു വിട്ടതാണ് എന്നല്ലേ നമ്മൾ ചിന്തിക്കുക, ഞാൻ കയറി. വണ്ടി നീങ്ങി തുടങ്ങിയശേഷം ഓട്ടോ ഡ്രൈവർ “ഹിൽ പാലസിലേക്ക് അല്ലേ?” എന്ന് ചോദിച്ചു.
ഞാൻ അതേയെന്നു പറഞ്ഞു.
ചിലപ്പോൾ അതൊരു കോഡ് ആയിരിക്കാം… അതല്ലെങ്കിൽ എനിക്ക് തെറ്റിയതായിരിക്കാം. ഹിൽ പാലസ് ഭാഗത്ത് വല്ല ഉത്സവമോ പരിപാടിയോ നടക്കുന്ന ദിവസമാണെങ്കില്‍ ധാരാളം യാത്രക്കാർ സഞ്ചരിക്കുന്നത് കൊണ്ടുമാവാലോ ആ ചോദ്യം വന്നത്. ഞാൻ അയാളോട് അതെയെന്ന് പറഞ്ഞും പോയി.

വണ്ടി തേർഡ് ഗിയറിലേക്ക് മാറ്റും മുൻപ് തന്നെ ആ ഓട്ടോ ഡ്രൈവർ സംസാരം തുടങ്ങി.
“സാറേ പണ്ട് ഒരു രാത്രി എനിക്ക് നിങ്ങള് കേറിയ അതേ പില്ലറിന്റ അവിടെ നിന്നൊരു ഓട്ടം കിട്ടിയിട്ടുണ്ട്”
അയാളുടെ ഇടിച്ചുകയറിയുള്ള സംസാരം കേട്ട് എനിക്ക് അബദ്ധം പിണഞ്ഞോ എന്ന് സംശയം തോന്നിത്തുടങ്ങി.
“ഒരു കോൾ വന്നപ്പോ ഓട്ടോ നിർത്തി സംസാരിച്ച് വെച്ചശേഷം ഞാൻ ഒരു സിഗരറ്റ് കത്തിച്ചതേയുണ്ടായിരുന്നുള്ളൂ…. ഒരു പെൺകുട്ടി വണ്ടിയുടെ പുറകിൽ നിന്ന് വന്നു അകത്തു കയറി, ‘ഉദയംപേരൂർ’ എന്ന് പറഞ്ഞു. ഞാൻ സിഗരറ്റ് കുത്തികെടുത്താൻ നോക്കിയപ്പോൾ,
“കത്തിച്ചതല്ലേയുള്ളൂ ചേട്ടാ, വെറുതെ കളയണ്ട” എന്ന് പറഞ്ഞു അവൾ ആ സിഗരറ്റ് എന്റെ കയ്യിൽ നിന്നും വാങ്ങിച്ചു.
ആദ്യമായിട്ടാണ് സാറേ, ഒരു പെൺകുട്ടി നമ്മുടെ കയ്യിൽ നിന്ന് സിഗരറ്റൊക്കെ വാങ്ങി വലിക്കുന്നത്. ആ പുഞ്ചിരിയോടെ ഞാൻ വണ്ടി സ്റ്റാർട് ചെയ്തു. ”
കഥ ആര് പറഞ്ഞാലും അതിന്റെ ബാക്കി അറിയാൻ നമുക്കൊരു ആകാംഷയുണ്ടാവും, ഞാൻ ചോദിച്ചു,
“എന്നിട്ട്?”
“പിന്നെ ഞാൻ എന്റെ കണ്ണ് ബ്ലിങ്ക് ചെയ്തപ്പോ വണ്ടി അവിടെ തന്നെ കിടക്കുന്നു, വണ്ടിയുടെ പുറകിൽ ആരുമില്ല….. സിഗരറ്റ് എന്റെ കയ്യിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്, പക്ഷെ അത്, കത്തിതീർന്നിരിക്കുന്നു!”
I am hooked!
“എനിക്കുറപ്പാണ് സാർ അവൾ എന്റെ തോന്നൽ ഒന്നും ആയിരുന്നില്ല… ഞാൻ സിഗരറ്റ് വലിച്ചതായി എന്റെ ഓർമ്മയിലും ഇല്ല. പിന്നെന്താവും സർ സംഭവിച്ചിട്ടുണ്ടാവുക? അതൊരു പ്രേതമായിരിക്കോ, അതോ എന്റെ മനസ്സിന് എന്തെങ്കിലും പറ്റിയതായിരിക്കോ?”
ഞാൻ ഒരു നിമിഷത്തെ നിശബ്ദതയെടുത്തു.
“യുക്തി നോക്കാതിരിക്കുകയാണെങ്കിൽ ആ പെൺകുട്ടി ഒരു പ്രേതം തന്നെ ആയിരിക്കും… യുക്തിയോടെ ചിന്തിക്കുകയാണെങ്കിൽ അവൾ Anterograde Amnesia ഉണ്ടാക്കുന്ന എന്തെങ്കിലും കെമിക്കല്‍ പ്രയോഗിച്ചിട്ടുണ്ടാവണം. കുറച്ചുനേരത്തേക്ക് നമ്മുടെ തലച്ചോറിന് പുതിയ ഓർമ്മകൾ ഒന്നും സേവ് ചെയ്യാൻ പറ്റില്ല, എല്ലാം മാഞ്ഞുപോയിരിക്കും. എന്നിട്ട് അവൾ ആ സിഗരറ്റ് നിങ്ങളുടെ കയ്യിൽത്തന്നെ തിരികെ വെച്ചിട്ട് നടന്നുപോയിക്കാണും.”
ഞാനാ ഓട്ടോ ഡ്രൈവർ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ കാത്തിരിക്കുകയായിരുന്നു.
“യഥാർത്ഥ ഉത്തരം വേറെയാണെങ്കിലോ, ഓപ്ഷൻ A യും ഓപ്ഷൻ B യും കൂടിച്ചേർന്ന ഒന്ന്”
അയാൾ അവിടെ ഓട്ടോ നിർത്തി. എന്നിട്ടെന്നെ തിരിഞ്ഞുനോക്കി.
വിക്റ്റർ!!
“Welcome back”

 

Part 03 : വിക്റ്റർ – 3 – Deepu Pradeep


Discover more from Deepu Pradeep

Subscribe to get the latest posts sent to your email.