ഒരാൾക്ക് ഇരട്ടപ്പേര് വീഴുന്നതെങ്ങനെയാണ്?
ജീവിതത്തിൽ പറ്റുന്ന നല്ല വല്ല അബദ്ധങ്ങൾ കാരണമോ, ശാരീരകമായ പ്രത്യേകതകൾ കൊണ്ടോ, വീട്ടുപേര് കൊണ്ടോ, ജോലി കൊണ്ടോ, സ്വഭാവത്തിലുള്ള ജിഞ്ചിന്നാക്കടി കൊണ്ടോ ഒക്കെ ഒരു പേര് ലഭിക്കാൻ യോഗവും ഭാഗ്യവുമുണ്ടാവും. പക്ഷേ ഞങ്ങളുടെ നാട്ടിലെ മൊയ്തുവിന് ഇരട്ടപ്പേര് വീഴാൻ ഇതൊന്നുമായിരുന്നില്ല, വേറൊരു മൊയ്തുവായിരുന്നു കാരണം.
കേരളത്തിന്റെ ഗ്രാമപഞ്ചായത്ത് മാപ്പെടുത്ത് നോക്കിയാൽ, എലി കടിച്ച എലിക്കെണി പോലെയിരിക്കുന്ന ഞങ്ങളുടെ പഞ്ചായത്തിൽ, മൊയ്തു എന്ന് പേരുള്ള രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഒന്ന് നമ്മടെ മൊയ്തു, പിന്നൊന്ന് നെലോളി കുന്നിൽ നിന്ന് നോക്കിയാൽ കാണുന്ന പാതാള പാടത്തിനടുത്ത് താമസിക്കുന്ന മൊയ്തു. ‘പാതാള പാടത്തിനടുത്ത് താമസിക്കുന്ന മൊയ്തു എന്ന് നേരെയങ്ങോട്ട് വിശേഷിപ്പിച്ചാൽ പോരെ?’ എന്ന് നിങ്ങൾക്ക് തോന്നും… ഇല്ല, നെലോളി കുന്നിൽ താമസിക്കുന്ന കൂടി ആമിനയെകൂടി മെൻഷൻ ചെയ്യാതെ ഈ മൊയ്തു പൂർണ്ണതയിലേക്കെത്തില്ല.
പണ്ട്…. ‘മേനേ പ്യാർ കിയാ’ റിലീസായ കൊല്ലം. അന്ന് ആമിനയോട് ചെറിയൊരു ഇഷ്ടമുണ്ടായിരുന്ന ചെറുപ്പക്കാരനായിരുന്ന മൊയ്തു അത് തുറന്ന് പറയാൻ അവരുടെ വീട്ടിലെത്തി. തൊടിയിലെ നെല്ലിമരത്തിൽ നിന്ന് നെല്ലിക്ക പറിച്ചുകൊണ്ടിരിക്കുകയിരുന്നു ആമിനയപ്പോൾ. ആമിനയുടെ കരിവളകൾ അയാളെ നോക്കി കിലുങ്ങിയപ്പോൾ, മൊയ്തു തന്റെ ഇഷ്ടം പറഞ്ഞു. ചെവിക്ക് ലേശം കഷ്ടിയുള്ള ആമിന, മൊയ്തു നെല്ലിക്ക ചോദിച്ചതാണെന്ന് കരുതി പുഞ്ചിരിച്ചുകൊണ്ട് ഒരു നെല്ലിക്ക കൊടുത്തു.