Malayalam Short Stories

Author: ദീപു പ്രദീപ്‌ Page 1 of 14

വാപ്പാന്റെ നെല്ലിക്ക

ഒരാൾക്ക് ഇരട്ടപ്പേര് വീഴുന്നതെങ്ങനെയാണ്?
ജീവിതത്തിൽ പറ്റുന്ന നല്ല വല്ല അബദ്ധങ്ങൾ കാരണമോ, ശാരീരകമായ പ്രത്യേകതകൾ കൊണ്ടോ, വീട്ടുപേര് കൊണ്ടോ, ജോലി കൊണ്ടോ, സ്വഭാവത്തിലുള്ള ജിഞ്ചിന്നാക്കടി കൊണ്ടോ ഒക്കെ ഒരു പേര് ലഭിക്കാൻ യോഗവും ഭാഗ്യവുമുണ്ടാവും. പക്ഷേ ഞങ്ങളുടെ നാട്ടിലെ മൊയ്തുവിന് ഇരട്ടപ്പേര് വീഴാൻ ഇതൊന്നുമായിരുന്നില്ല, വേറൊരു മൊയ്തുവായിരുന്നു കാരണം.

കേരളത്തിന്റെ ഗ്രാമപഞ്ചായത്ത് മാപ്പെടുത്ത് നോക്കിയാൽ, എലി കടിച്ച എലിക്കെണി പോലെയിരിക്കുന്ന ഞങ്ങളുടെ പഞ്ചായത്തിൽ, മൊയ്തു എന്ന് പേരുള്ള രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഒന്ന് നമ്മടെ മൊയ്തു, പിന്നൊന്ന് നെലോളി കുന്നിൽ നിന്ന് നോക്കിയാൽ കാണുന്ന പാതാള പാടത്തിനടുത്ത് താമസിക്കുന്ന മൊയ്തു. ‘പാതാള പാടത്തിനടുത്ത് താമസിക്കുന്ന മൊയ്തു എന്ന് നേരെയങ്ങോട്ട് വിശേഷിപ്പിച്ചാൽ പോരെ?’ എന്ന് നിങ്ങൾക്ക് തോന്നും… ഇല്ല, നെലോളി കുന്നിൽ താമസിക്കുന്ന കൂടി ആമിനയെകൂടി മെൻഷൻ ചെയ്യാതെ ഈ മൊയ്തു പൂർണ്ണതയിലേക്കെത്തില്ല.

പണ്ട്…. ‘മേനേ പ്യാർ കിയാ’ റിലീസായ കൊല്ലം. അന്ന് ആമിനയോട് ചെറിയൊരു ഇഷ്ടമുണ്ടായിരുന്ന ചെറുപ്പക്കാരനായിരുന്ന മൊയ്തു അത് തുറന്ന് പറയാൻ അവരുടെ വീട്ടിലെത്തി. തൊടിയിലെ നെല്ലിമരത്തിൽ നിന്ന് നെല്ലിക്ക പറിച്ചുകൊണ്ടിരിക്കുകയിരുന്നു ആമിനയപ്പോൾ. ആമിനയുടെ കരിവളകൾ അയാളെ നോക്കി കിലുങ്ങിയപ്പോൾ, മൊയ്തു തന്റെ ഇഷ്ടം പറഞ്ഞു. ചെവിക്ക് ലേശം കഷ്ടിയുള്ള ആമിന, മൊയ്തു നെല്ലിക്ക ചോദിച്ചതാണെന്ന് കരുതി പുഞ്ചിരിച്ചുകൊണ്ട് ഒരു നെല്ലിക്ക കൊടുത്തു.
ആമിന തന്റെ പ്രൊപ്പോസലിനു ഓക്കേ പറഞ്ഞ് തന്നതാണ് ആ നെല്ലിക്ക എന്ന് കരുതി മൊയ്തു സന്തോഷത്തോടെ അത് വാങ്ങി വീട്ടിൽ കൊണ്ടുപോയി. വിലമതിക്കാനാവാത്ത ആ പ്രണയനെല്ലിക്ക കേടുവരാതിരിക്കാൻ വേണ്ടി മൊയ്തു ഉപ്പിലിട്ടു വെച്ചു.
തങ്ങൾക്കുണ്ടാവുന്ന കുട്ടികൾക്കും അവർക്കുണ്ടാവുന്ന കുട്ടികൾക്കുമൊക്കെ ഇത് കാണിച്ചു കൊടുക്കണം. ചാരുകസേരയിൽ കിടന്ന് ഉസ്താദ് ഹോട്ടലിലെ തിലകൻചേട്ടനെ പോലെ അവരോട് പറയാനുള്ള ഡയലോഗ് വരെ മൊയ്തു ഫോർകാസ്റ്റ് ചെയ്തുവെച്ചിരുന്നു…
“മക്കളെ… നിങ്ങളൊക്കെ പിറക്കാൻ കാരണമായ ആ മനോഹര നിമിഷത്തത്തിന്റെ ഓർമ്മയാണ് ഞാനീ കുപ്പിയിൽ അടച്ചുവെച്ചിരിക്കുന്നത്….”
പക്ഷേ ആമിന നൈസായിട്ട് വേറെ ആളെ കെട്ടിപ്പോയി. കാല്പനികമായി തേഞ്ഞ മൊയ്തു അതോടെ ‘ഉപ്പിലിട്ട മൊയ്തു’ എന്ന് പരക്കെ അറിയപ്പെടാൻ തുടങ്ങി.
പക്ഷേ രണ്ട് മൊയ്ദുമാര് ഉണ്ടായിരുന്നതുകൊണ്ട് പിന്നീട് നാട്ടിൽ എന്തെങ്കിലും മൊയ്തു റഫറൻസുകൾ വരുമ്പോൾ സ്വാഭാവികമായും,
“ഏത് മൊയ്തു, ഉപ്പിലിട്ട മൊയ്ദുവോ?”
“അല്ല ഇടാത്ത മൊയ്ദു”
എന്ന് സംസാരം വരുമല്ലോ… അങ്ങനെയാണ് ആമിനയെ പ്രപ്പോസ് ചെയ്യാൻ പോയിട്ട് മര്യാദയ്ക്ക് നേരിട്ട് കണ്ടിട്ടു കൂടിയില്ലാത്ത നമ്മടെ മൊയ്തുവിനും ഒരു ഇരട്ടപ്പേര് ചാർത്തിക്കിട്ടുന്നത്, ‘ഉപ്പിലിടാത്ത മൊയ്തു’!
വർക്കത്ത് വരുന്ന ഓരോ വഴികളേ….

തന്റേതല്ലാത്ത കാരണത്താൽ ഇരട്ടപ്പേര് വീണ ഉപ്പിലിടാത്ത മൊയ്തു അതോടെ, ഉപ്പിലിട്ട മൊയ്തുവിനെ അൺഫ്രണ്ടും അൺഫോളോയും ചെയ്തു. രണ്ടുപേർക്കും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒന്നും ഇല്ലാത്തതിനാൽ കണ്ടാൽ നോക്കാതിരിക്കുക, മിണ്ടാതിരിക്കുക, സഹകരിക്കാതിരിക്കുക തുടങ്ങിയവയാണ് ചെയ്തത്. ആ മൊയ്തു ഇരിക്കുന്ന കല്യാണ പന്തിക്ക് പോലും ഇരിക്കാതെ വേറെ പന്തിക്ക് ഇരിക്കുന്ന അളവിൽ നീരസമായിരുന്നു ഉപ്പിലിടാത്തയാള് ഉള്ളിൽ കൊണ്ടുനടന്നത്.

ഉപ്പിലിട്ട മൊയ്തു ആ നെല്ലിക്ക ഭരണി എടുത്ത് തോട്ടിലിട്ടശേഷം ഒരു കല്യാണം കഴിച്ചു. അതിലുണ്ടായതാണ് മഷർ. വലുതായശേഷം ഒരു കുങ്ഫു മാസ്റ്റർ ആവണം എന്നായിരുന്നു മഷറിന്റെ ആഗ്രഹം. അപ്പോ ആരോ പറഞ്ഞു പറ്റിച്ചു, കുങ്ഫു മാസ്റ്റർ ആയാൽ തലമുടി കൊഴിയും.… Read the rest

ഓൾഡസ്റ്റ് മോങ്ക്

അയൽനാട്ടിലൊരു വാസുവാശാനുണ്ടായിരുന്നു. കുടി എന്നൊക്കെ പറഞ്ഞാൽ കൂടിയ ഇനം കുടിയാണ് മൂപ്പരെ കുടിയൻമാർക്കിടയിലെ ഗോട്ടാക്കിയത്. ഒരു ശരാശരി മനുഷ്യൻ ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണം എന്ന് നമ്മള് എല്ലാവരും സ്കൂളിൽ പഠിച്ചിട്ടില്ലേ? വാസുവാശാൻ കേട്ടത് എട്ട് ഗ്ലാസ് മദ്യം എന്നായിരുന്നെന്ന് തോന്നുന്നു…. അജ്ഞാദി കുടി.
വേറെയാരാണെങ്കിലും ഈ സൈസ് കുടിക്ക് കണ്ണും കരളും തെക്കോട്ടെത്തേണ്ടതാണ്. പക്ഷെ ഗോട്ട് ഗോട്ടാണ്. കാലൻ വന്ന് നാല് പ്രാവശ്യം കയറിട്ട് വിളിച്ചതാ… വാസുവാശാൻ പോയില്ലെന്ന് മാത്രമല്ല, ആ കയറ് പിടിച്ച് വലിച്ച് അതും വിറ്റ് കള്ളു കുടിച്ചെന്നാണ് ലോക്കൽ ലെജൻഡ്. ലാസ്റ്റ് കാലൻ, ‘പുല്ല്, എന്തെങ്കിലും കാണിക്ക്’ എന്നൊരു ടെസ്റ്റിമോണിയൽ എഴുതിവെച്ച് പോയത്രേ!
ഒടുവിൽ വിഷമായ മദ്യം കഴിച്ചിട്ടല്ല ആ വാസുവാശാൻ യശശരീരനാവുന്നത്, ഹെൽത്തിയെന്ന് എല്ലാവരും പറയുന്ന ഇലക്കറി കാരണമായിരുന്നു.

മൊഞ്ചുള്ള ഒരു മിഥുനം. മുരിങ്ങടെ ഇല പൊട്ടിക്കാൻ മൂവാണ്ടൻ മാവിൽ കേറിയതായിരുന്നു വാസു ഗോട്ട്. ലോജിക്കൽ മിസ്റ്റേക്കല്ല, ആ മാവിൽ നിന്ന് മുരിങ്ങയുടെ ഇല പറിക്കാൻ എളുപ്പമായിരുന്നു. മിഥുനമാസമല്ലേ… വാസുവാശാൻ മാവിൻ കൊമ്പിൽ നിന്ന് ഏന്തി വലിഞ്ഞു മുരിങ്ങ കൊമ്പിലേക്ക് കൈനീട്ടിയപ്പോഴാണ് അന്തരീക്ഷത്തിന് ഒരു കാറ്റിനെ പ്രസവിക്കാൻ തോന്നിയത്… വാസുവാശാൻ മാവിൽ നിന്ന് പുറപ്പെടുകയും ചെയ്തു മുരിങ്ങയിലേക്കോട്ട് എത്തുകയും ചെയ്തില്ല!
ആശാൻ ടോം ആന്റ് ജെറിയിലെ ടോമിനെ പോലെ കുറച്ച് നിമിഷം എയറിൽ നിന്ന ശേഷം താഴെത്തി. പിന്നെ കാട്ടുവാനമ്പാടിയെ പോലെ ചിറകടിച്ചുയർന്ന് അണ്ടകാടാഹവും കടന്ന് മേലോട്ട് പോയി.
ചടങ്ങുകൾ നടക്കുമ്പോൾ ഡെഡ് ബോഡി കണ്ട് കഷ്ടം വെച്ചുകൊണ്ട് നിന്നിരുന്ന വാസുവാശാന്റെ രണ്ട് അയൽവാസി ചേച്ചികൾ തമ്മിലൊരു കോൺവസേഷനുണ്ടായി…
“വാസുവേട്ടൻ ഇതിപ്പോ എന്തിനാ മുരിങ്ങടെ ഇല പൊട്ടിക്കാൻ മരത്തിൽ കേറിയത്?”
“ഇലക്കറി കഴിച്ചാൽ ആയുസ്സുകൂടും എന്ന് ആരോഗ്യമാസികയില് വായിച്ചിട്ട്!”
പരമകഷ്ടം.

കാറ്റാണോ മാവാണോ മുരിങ്ങയാണോ അതോ ആരോഗ്യമാസികയാണോ കൊലപാതകി എന്നറിയാതെ മരണപ്പെട്ട ആ വാസുവാശാന്റെ മോള് കനകേച്ചിയെ കെട്ടിയത് വേറൊരു കുടിയനായിരുന്ന പ്രശാന്തനായിരുന്നു. പ്രശാന്തൻ കുടി തുടങ്ങിയ അന്നാണ് കേരളത്തിൽ ചാരായം നിർത്തലാക്കുന്നത്. അല്ലെങ്കിലും മഹാന്മാരുടെ ഡെബ്യൂ ഒക്കെ അങ്ങനെയാണ്…
ആ തൊണ്ണൂറ്റിയാറ് ഏപ്രിൽ ഒന്നാന്തി മുതൽ പ്രശാന്തൻ കുളിക്കാൻ വിട്ടുപോയ ദിവസങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ കുടിക്കാൻ വിട്ടുപോയിട്ടില്ല. പക്ഷേ വാസുവാശന്റെ കൂടി പോലെയായിരുന്നില്ല പ്രശാന്തന്റെ കൂടി. രാവിലെയും വൈകീട്ടുമായി നാല് പെഗ് ഓൾഡ് മോങ്ക് റം. അത് കൃത്യമായൊരു നിഷ്ഠയാണ്. വേറൊരു ബ്രാന്റും ഇല്ല, നാലിൽ കൂടുതൽ ഒരു ദിവസം കഴിക്കാറുമില്ല. അതും കഴിച്ചു ചിറിയും തുടച്ച് വീട്ടിൽ പോവുന്ന അച്ചടക്കമുള്ള ഒരു മാന്യ കുടിയനായിരുന്നു പ്രശാന്തൻ.

ജുബിലേഷേട്ടന്റെ അച്ഛൻ

എല്ലാ നാട്ടിലും കാണും അന്നാട്ടിലെ സർവചരാചരങ്ങൾക്കും വേണ്ടപ്പെട്ട ഒരാൾ. ഞങ്ങൾക്കത്….. ജുബിലേഷേട്ടന്റെ അച്ഛനാണ്, നാടിന്റെ ഓരോ സ്പന്ദനത്തിലും ജുബിലേഷേട്ടന്റെ അച്ഛനുണ്ടാവും, പൂവാക പൂവിടുന്നത് തൊട്ട് പെരുമ്പാമ്പ് തോട്ടിലിറങ്ങുന്നതിൽ വരെ ജുബിലേഷേട്ടന്റെ അച്ഛൻ എവിടെയെങ്കിലും കണക്ടഡ് ആയിരിക്കും. ക്ലബ്ബിന് സ്വന്തം ബിൽഡിംഗിലെ രണ്ട് പീടികമുറി അഡ്വാൻസും മാസവാടകയും ഇല്ലാതെ ഡെഡിക്കേറ്റ് ചെയ്യുകയും, വീട്ടിൽ പോലും 36” സ്ക്രീനുള്ളപ്പോൾ ക്ലബ്ബിന് 52” ടിവി സമ്മാനിക്കുക കൂടി ചെയ്തതോടെ ജുബിലേഷേട്ടന്റെ അച്ഛനെ, ഞങ്ങളുടെ പഞ്ചായത്തിന്റെ ‘The GOAT’ എന്ന് വിളിക്കാമെന്ന് ക്ലബ് ഐക്യകണ്ഠേന തീരുമാനിച്ചതാണ്. പക്ഷേ ജുബിലേഷേട്ടന്റെ അച്ഛന് മട്ടൻ ഇഷ്ടമല്ലാത്തതുകൊണ്ട് ഞങ്ങളാ വിശേഷണം പിന്നെ മുന്നോട്ട് കൊണ്ടുപോയില്ല.

ഡബിൾ ഓംലെറ്റിന്റെ ഐശ്യര്യമുള്ള മുഖം. ശ്യാമവർണ്ണങ്ങളും തുപ്ലീതകിരണങ്ങളും ചേർത്ത് തുന്നിയ വസ്ത്രങ്ങൾ. അക്വാട്ടിക് നോട്ടുകളുള്ള പെർഫ്യൂമിന്റെ വാസന, ജുബിലേഷേട്ടന്റെ അച്ഛനായി.
ഞങ്ങൾക്ക് ജുബിലേഷേട്ടന്റെ അച്ഛൻ ആരായിരുന്നു എന്ന് അറിയണമെങ്കിൽ ആ അക്വാട്ടിക് നോട്ട് എടുത്ത് പറയണം. സാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ നാടും, വീടും, ക്ലബ്ബും, വോളിബോൾ കളിയും പെയ്റ്റിങ്ങിന്റെ പണിയും ഒക്കെ ഉപേക്ഷിച്ച് അബുദാബിയിൽ പോയവനാണ് ലത്തീഫ്. അവിടുത്തെ ഒരു മാളിൽ വെച്ച് ഡേവിഡോഫ് കൂൾ വാട്ടർ അടിച്ചിട്ട് വന്ന ഒരാൾ ലത്തീഫിനെ കടന്നുപോയപ്പോൾ, ‘ജുബിലേഷേട്ടന്റെ അച്ഛന്റെ മണം’ എന്ന് പറഞ്ഞ് ലത്തീഫിന്റെ കണ്ണ് നിറഞ്ഞത്രേ!

ഇത്രയും പറഞ്ഞപ്പോൾ നിങ്ങൾക്കുള്ളിൽ വളരെ പ്രസക്തമായ ഒരു ചോദ്യം ഉണ്ടായേക്കാം,
“അയാൾക്ക് ജുബിലേഷ് എന്ന മോൻ പിറന്നിട്ടില്ലായിരുന്നെങ്കിൽ നിങ്ങൾ അയാളെ എന്ത് വിളിക്കുമായിരുന്നു?”
ഗുഡ് ക്വസ്റ്റ്യൻ. എവിടെന്നെങ്കിലും ഒരു കുട്ടിയെയോ പട്ടിയെയോ ദത്തെടുത്ത് അതിന് ജുബിലേഷ് എന്ന് പേരിട്ട് ഞങ്ങൾ അദ്ദേഹത്തിന് നൽകും. കാരണം ഇവിടെ ജുബിലേഷ് അപ്രസക്തനാണ്, ജുബിലേഷേട്ടന്റെ അച്ഛനാണ് മെയിൻ.

ഉമാകാന്തന്റെ മകൻ

“പതിനാലാം തീയതി മോന്റെ ബർത്ത് ഡേ ആണ്. താൻ വരണം”
ഉമാകാന്തൻ സാർ എന്റെ കൈയിൽ പിടിച്ച് കുലുക്കികൊണ്ടാണ് ക്ഷണിച്ചത്.
സാറിന് മോനാണ് എന്ന് പോലും ഞാൻ അറിയുന്നത് അപ്പോഴാണ്. അടുപ്പമുള്ളവരുടെ ഫാമിലി ഡീറ്റെയിൽസ് ഒന്നും ചോദിച്ചറിയുകയോ, ചോദിച്ചാൽ തന്നെ ഓർത്തുവെക്കുകയോ ചെയ്യാത്ത ഒരു പ്രാകൃത പ്രകൃതമാണ് എന്റേത്.
ഒരു കുലുക്കി സർബത്ത് മെയ്ക്കിങ്ങിന്റെ കുലുക്കൽ സ്റ്റാൻഡേർഡ് ആയ പത്ത് കുലുക്കൽ കഴിഞ്ഞിട്ടും എന്റെ കൈ വിടാതെ പിടിച്ചിട്ടുള്ള ഉമാകാന്തൻ സാറിനോട് ഞാൻ ചോദിച്ചു,
“മോന് എത്ര വയസ്സായി?”
“കുട്ടന് ഒമ്പതാവുന്നു”

പ്രായത്തിന്റെ കാര്യത്തിൽ ഹാൾഫ് സെഞ്ച്വറി അടിച്ച് ബാറ്റുയർത്തി നിൽക്കുകയാണ് ഉമാകാന്തൻ സാർ. കുട്ടന് ഒമ്പതാവുന്നതേയുള്ളെങ്കിൽ സാർ ഒന്നുകിൽ ലേറ്റ് മാര്യേജ് ആയിരിക്കണം, അല്ലെങ്കിൽ ലേറ്റ് ബോൺ ബേബി. എന്റെ ഓവർതിങ്കിങ് ബ്രെയിൻ പ്രോമ്റ്റ് ഇല്ലാതെ പണി തുടങ്ങി. ‘സ്റ്റോപ്പ്‌ റെസ്പോൺസ്’, എന്ത് കുന്തമാണെങ്കിലും സാറിന് കുട്ടനെ കിട്ടിയില്ലേ?
“ഞാൻ എത്താം സാർ”
വീണ്ടുമൊരു കുലുക്കി സർബത്ത്.
“റിനോഷ് എന്നാണ് പേര്, ഞങ്ങൾ കുട്ടനെന്നാണ് വിളിക്കാറ്. ഈവനിംഗ് ചെറിയൊരു കേക്ക് കട്ടിങ്, ചെറിയൊരു പാർട്ടി… ശരത്തിനെയും വിളിച്ചിട്ടുണ്ട്.”
ഇത് കൂടി പറഞ്ഞിട്ട് ഉമാകാന്തൻ സാർ പോയി… സാറിന്റെ കുലുക്കി കൈയും.

ചമ്മലകുരുവി

പത്തുകൊല്ലം നീണ്ട റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് 500 ലൈഫിലെ സെഡേറ്റഡ് ക്രൂയിസിങ്ങിൽ നിന്നൊരു ചേഞ്ചിനു വേണ്ടി കഴിഞ്ഞ ജനുവരിയിലാണ് ഞാൻ കെ.ടി.എം അഡ്വഞ്ചർ 390 വാങ്ങിച്ചത്. അതിനുശേഷം എന്റെ ലൈഫ് പ്ലാനിൽ എവിടെയും ഇല്ലാതിരുന്ന ഓഫ് റോഡ് മോട്ടോർ സൈക്കിളിംഗ് തുടങ്ങിയപ്പോഴാണ് എഴുന്നേറ്റ് നിന്ന് വണ്ടി ഓടിക്കുന്നതിന്റെ രസവും, കാലുകൊണ്ട് വണ്ടി സ്റ്റീയർ ചെയ്യുന്നതിന്റെ സ്വാദും ഒക്കെ ഞാനറിഞ്ഞത്. ബുള്ളറ്റിന് പോലും തരാൻ പറ്റാതിരുന്ന ഒരു വികാരം തുളുമ്പി.
പിന്നെ എങ്ങോട്ടേക്കിറങ്ങിയാലും പാവം ദീവു പൊട്ടിപോളിഞ്ഞ റോഡ് കിട്ടാൻ കൊതിച്ചു തുടങ്ങി, എഴുന്നേറ്റ് നിൽക്കാൻ!
തെന്മലയിലെ മൂന്ന് ദിവസത്തെ ഓഫ് റോഡ് ട്രയൽസ് കഴിഞ്ഞിട്ട് കുറച്ചു ദിവസം കാർ ഡ്രൈവ് ചെയ്യുമ്പോ വരെ, റോഡിൽ കുണ്ടും കുഴിയോ ഒക്കെ വരുമ്പോൾ എഴുന്നേറ്റു നിൽക്കാൻ ഒരു ത്വര വരുമായിരുന്നു…. തല മുട്ടിയപ്പോൾ നിർത്തി.

ഓഫ് റോഡ് കയറും മുൻപ് എഴുന്നേറ്റ് നിന്ന് ഓടിക്കുന്നത് ഒരു മസിൽ മെമ്മറിയാക്കാൻ പരിശീലിക്കുന്നത് റോഡ് യാത്രകളിലാണ്. തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ നിന്ന് വീടിനു മുന്നിലൂടെ പോവുന്ന റോഡിലേക്ക് കയറുമ്പോൾ ഒരു ഹമ്പ് ഉണ്ട്. എന്റെ സ്ഥിരം വേട്ട മൃഗം. ഞാൻ അത് സെക്കന്റ് ഗിയറിൽ എഴുന്നേറ്റ് നിന്ന് ചാടിച്ചു പോവുന്നത് എപ്പോഴും കാണുന്ന ഒരു ഉസ്മാൻകുട്ടിക്കയുണ്ട്. ചമ്മലകുരുവി മൂത്രമൊഴിച്ച മാവിന്റെ ഇലയുടെ മണമുള്ള സ്പ്രേ അടിച്ച് നടക്കുന്ന മൂപ്പര് ഒരു ദിവസം എന്നെ കൈ കാണിച്ചു നിർത്തിയിട്ട് വിശേഷം തിരക്കി,
“ഇത് ഏതാ വണ്ടി?”
“കെ.ടി.എം”
“അതേതാ?”
Kraftfahrzeuge Trunkenpolz Mattighofen എന്ന കെ.ടി.എമ്മിന്റെ ഫുൾഫോം പറഞ്ഞു തീരുമ്പോഴേക്ക് എന്റെ തൊണ്ടയുടെ എഞ്ചിൻ ഓയിൽ വറ്റും എന്നറിയാവുന്നത് കൊണ്ട് ഞാൻ സിമ്പിളാക്കി പറഞ്ഞു,
“ഡ്യൂക് ഡ്യൂക്”
“ആ… ഫസ്റ്റ് സർവീസിന് പോവുമ്പോ കേക്ക് മുറിക്കുന്ന വണ്ടിയല്ലേ?”
ഡ്യൂക് 390 ജെൻ വൺ ഇറങ്ങിയ സമയത്ത് അതുണ്ടാക്കാക്കിയ ആക്സിഡന്റ് ഡെത്തുകൾ കാരണം വണ്ടിയുടെ ഡെലിവറി ടൈമിൽ അല്ല,
വാങ്ങിച്ചുകൊണ്ട് പോയവർ ജീവനോടെ ഫസ്റ്റ് സർവീസിന് വണ്ടിയുമായി വരുമ്പഴാണ് കേക്ക് മുറിക്കുന്നത് എന്നൊരു കഥ ഇറങ്ങിയിരുന്നു.
“ആ കമ്പനി തന്നെ.” ഞാൻ പറഞ്ഞു.
“എത്രയായി?”
“എല്ലാം കൂടെ നാലര ലക്ഷമായി”

എല്ലാം തികഞ്ഞൊരു തിങ്കളാഴ്ച

ചെന്നൈയിലേക്കുള്ള എന്റെ മറ്റൊരു ഫ്ലൈറ്റ് യാത്ര. നെടുമ്പാശ്ശേരി സ്റ്റാന്റിൽ നിന്നുള്ള ഒമ്പതേ മുക്കാലിന്റെ ഇൻഡിഗോ പിടിക്കാൻ ഞാൻ പുലർച്ചെ ആറരയ്ക്കാണ് വീട്ടിൽ നിന്നിറങ്ങിയത്. അഞ്ചരയ്ക്ക് ഇറങ്ങാൻ വേണ്ടി ഞാൻ അഞ്ച് മണിക്ക് അലാം ഒക്കെ വെച്ചിരുന്നു. പക്ഷേ എന്ത് ചെയ്യാനാ, ചെമ്പുരുളിയില് മഞ്ചാടിക്കുരു വീഴുന്ന സൌണ്ട് പോലുള്ള അലാം ടോൺ ഞാൻ കേട്ടില്ല. ക്യാബിൻ ക്രൂ വീമാനത്തിന്റെ ഡബിൾ ബെല്ലടിക്കും മുൻപേ അവിടെ എത്താനായി എനിക്ക് വായു ഗുളിക മോഡ് ആക്ടീവ് ആക്കേണ്ടി വന്നു (ഹോണ്ട സിറ്റി i-Vtek, 1.5 NA)
ജ്യൂസും സാന്റ് വിച്ചുമായി വരുമ്പോൾ എന്റെ സീറ്റിൽ എന്നെ കാണാതെ ദുഃഖിതയാവുന്ന എയർ ഹോസ്റ്റസിന്റെ ആ മുഖമാണ് എന്നെ അസ്വസ്ഥനാക്കിയത് (‘അല്ലാതെ ഫ്ലൈറ്റ് മിസ്സായി, മീറ്റിംഗും കുളമായി, ദിവസം വേസ്റ്റ് ആവുന്നതിൽ എവനൊരു പിണ്ണാക്കും ഇല്ലേ?’ എന്ന് ചിന്തിക്കേണ്ടവർക്ക് അങ്ങനെ ചിന്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്)

എം.ജി റോഡിലൂടെ തൃശൂർ റൗണ്ടിലേക്ക് കേറുമ്പോൾ, വടക്കുംനാഥനെ ഒന്ന് നോക്കി ഗിയർ മാറ്റുന്നതിലും സ്പീഡിൽ ഞാൻ ഒരു പ്രാർത്ഥന വീശി എറിഞ്ഞു, ‘ഭഗവാനേ… ഫ്ലൈറ്റ് മിസ്സാവരുതേ’.
ലെ ഭഗവാൻ : ‘നീ ആകാശത്തേക്ക് എറിഞ്ഞത് ഞാൻ ചാടി പിടിക്കണമായിരിക്കും!’
എറിഞ്ഞത് എടുത്തില്ല, നൈസായിട്ടൊന്ന് എക്സിറ്റ് മിസ്സായി.
രണ്ടാമത്തെ തവണ റൗണ്ടിലൂടെ കറങ്ങുമ്പോൾ ഞാൻ അമ്പലത്തിലേക്ക് നോക്കി പല്ലിറുക്കയാണ് ചെയ്തത്.
വീണ്ടും ഭഗവാൻ : ‘ആടാ, ഇനി അതും കൂടി എന്റെ തലയിലേക്കിട്ടോ’
പണ്ട് ഇതുപോലെ എക്സിറ്റ് തെറ്റി രണ്ട് പ്രാവശ്യം റൌണ്ട് കറങ്ങിയപ്പോൾ കാറിൽ കൂടെയുണ്ടായിരുന്ന അമ്മ പറഞ്ഞതാണ് ഓർമ്മ വന്നത്,
“രണ്ട് പ്രാവശ്യം പ്രദിക്ഷണം ചെയ്താൽ പിന്നെ നിർത്താൻ പാടില്ല, അത് മൂന്ന് ആക്കണം”
നോട്ട് ടുഡേ.

ലൈബ്രറി

പുസ്തകങ്ങളെക്കുറിച്ച് കുറെ പേർ ഇൻബോക്സിൽ വന്ന് ചോദിക്കാറുണ്ട്. അത്ര ഗംഭീരമൊന്നുമല്ലെങ്കിലും, ബ്ലോഗിൽ പബ്ലിഷ് ചെയ്തിട്ടുള്ള എന്റെ ചെറിയ റീഡിങ്ങ് ലിസ്റ്റ് നോക്കി പുസ്തകങ്ങൾ വാങ്ങിച്ചു, വിഷ്ലിസ്റ്റിൽ ആഡ് ചെയ്തു എന്നൊക്കെ ചിലർ വന്നു പറയുന്നത് കേൾക്കുമ്പോൾ ഒരു സന്തോഷമാണ്.

രണ്ടായിരത്തി പതിനാലിനു ശേഷം വാങ്ങിച്ച പുസ്തകങ്ങളുടെ ഡാറ്റ ഞാൻ കൃത്യമായി സൂക്ഷിക്കുന്നുണ്ട്. ആ ലിസ്റ്റ് പബ്ലിഷ് ചെയ്യുന്നു. കൂട്ടത്തിൽ എന്റെ വിഷ്ലിസ്റ്റിലുള്ള പുസ്തകങ്ങളും പേജ് ടാബ് ക്ലിക്ക് ചെയ്താൽ കാണാം. പുസ്തകം വായിക്കുന്നവർക്കും വാങ്ങിച്ചു സൂക്ഷിക്കുന്നവർക്കും ഉപകാരപ്പെട്ടേക്കുമെന്ന് കരുതുന്നു. എനിക്ക് പുസ്തകങ്ങൾ ഗിഫ്റ്റ് ചെയ്യണം എന്നുള്ളവർക്കും 😎

ഈ വാങ്ങിച്ചു കൂട്ടിയവയിൽ പകുതിയിലേറെയും ഇനിയും വായിക്കാൻ ബാക്കിയാണെങ്കിലും, വീണ്ടും സ്വന്തമാക്കിക്കൊണ്ടേയിരിക്കും…

Buying books would be a good thing if one could also buy the time to read them – Arthur Schopenhauer

ലൈബ്രറി

Read the rest

വള്ളി പിടിക്കും വാസു

ഏത് അടുപ്പിലും പോയി കയ്യിടുന്ന, ഏത് പാമ്പിനെയും എടുത്ത് ട്രൗസറിന്റെ ഉള്ളിലിടുന്ന വാസുവിന്റെ ആ ക്യാരക്ടറാണ് പൊന്നാനി താലൂക്കിലെ സർവ്വചരാചരങ്ങളിൽ നിന്നും വാസുവിനെ വ്യത്യസ്തനാക്കുന്നത്. ഓർക്കാപ്പുറത്ത് സംഭവിക്കുന്നതല്ല, ഓർഗാനിക്കാണ്.
വാസു പിടിക്കുന്ന സൈസ് വള്ളികളെ, വള്ളികൾ എന്നൊക്കെ വിശേഷിപ്പിച്ചാൽ വാസു ചെറുതായിപ്പോകും. വല്ലപ്പോഴും കാലാവസ്ഥ പ്രതികൂലമായി, വാസുവിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ വല്ലവിധേനയും ഒരാഴ്ച കടന്നുപോയാൽ വാസു ഇരുന്നു ചിന്തിക്കും, ‘ഇതല്ലല്ലോ എന്റെ ജീവിതം, ഇങ്ങനെ അല്ലല്ലോ ഞാൻ ജീവിക്കേണ്ടത്’. എന്നിട്ട് ഉടനെ പോയി എന്തെങ്കിലും പ്രശ്നങ്ങളിൽ പോയി തലയിടും, അല്ലെങ്കിൽ തന്റെ തല ഉള്ളയിടത്ത് വാസു ഒരു പ്രശ്നമുണ്ടാക്കും. വാസു മാത്രമല്ല… വാസുവിന്റെ നാട്ടുകാരും കൂട്ടുകാരും എന്തിന്, ആ സമയത്ത് വാസുവിന്റെ അടുത്തുകൂടെ പോയവരെ വരെ വാസു ആ വള്ളിയിൽ പിടിപ്പിക്കും. പിന്നെ തെറിയായി തല്ലായി, ചവിട്ടായി കുത്തായി, പോലീസായി കേസായി…

സ്വീഡനിലെ നോബൽ ഫൗണ്ടേഷൻ, വള്ളി പിടിക്കലിന് നോബൽ പുരസ്കാരം കൊടുക്കുന്നുണ്ടായിരുന്നെങ്കിൽ രണ്ട് നൊബേൽ സമ്മാനം കേരളത്തിൽ ഇരുന്നേനെ, 1998 ലും 2015 ലും. ആ കഥകൾ പിന്നെ പറയാ. തൽക്കാലം ഒമാനിൽ നിന്ന്, കയറ് ബിസിനസ് നടത്തിക്കിട്ടിയ കാശും കൊണ്ട് നാട്ടിലേക്ക് പ്ലെയിൻ കയറിയ കടപ്പ രവിയെ പരിചയപ്പെടുത്താം.
അങ്ങനെ കഥയാക്കാനുള്ള എപ്പിസോഡ്സോ, സിറ്റുവേഷനുകളോ ഒന്നും രവിയേട്ടന്റെ ഒമാൻ ലൈഫിലോ കേരളാ ജീവിതത്തിലോ ഉണ്ടായിട്ടില്ല. പക്ഷേ വള്ളി പിടിക്കും വാസുവിനെയും രവിയേട്ടൻ കൊണ്ട് ഒരു പ്രാവശ്യം ആന്ധ്രപ്രദേശിലേക്ക് ഒന്ന് പോയി. കഥയുണ്ടാവാൻ വേറെ വല്ലതും വേണോ! ജി.രവികുമാർ കടപ്പ രവിയായി…

സാർ ഒരു മാന്യനാണ്

ചെന്നൈയിലേക്ക് അതിരാവിലെയുള്ള ഒരു ഫ്ലൈറ്റ് യാത്ര. സിനിമയുടെ ഒരു ആവശ്യത്തിനായതുകൊണ്ട് പ്രൊഡ്യൂസർ ആണ് ടിക്കറ്റ് എടുത്ത് തന്നത്.
ചെക്ക് ഇൻ ചെയ്യുമ്പോൾ എയർലൈൻസ് സ്റ്റാഫ് ‘എമർജൻസി എക്സിറ്റ് സീറ്റ് തരട്ടെ?’എന്ന് ചോദിച്ചു. ‘പ്ലെയിൻ ക്രാഷ് ഉണ്ടാവുമ്പോൾ വാതിൽ തുറക്കുന്ന കാര്യം ഞാൻ ഏറ്റു’ എന്ന് പറഞ്ഞ് ഞാൻ ബോർഡിംഗ് പാസ് വാങ്ങിച്ചു നടന്നു.
സമയം വൈകിയതുകൊണ്ട് ലോഞ്ചിൽ കേറി ബ്രേക്ഫാസ്റ്റ് കഴിക്കാമെന്ന പ്ലാൻ നടന്നില്ല. കടുത്ത വിശപ്പോടെ ഫ്ലൈറ്റിൽ കയറിയ ഞാൻ എന്റെ വിൻഡോ സീറ്റിൽ കയറിയിരുന്ന് ഹെഡ്‍ഫോണിൽ പാട്ടു വെച്ചു.
ടേക്ക് ഓഫ് കഴിഞ്ഞ് ഞാൻ ഒന്ന് മയങ്ങാൻ തുടങ്ങിയപ്പോഴേക്കും എയർ ഹോസ്റ്റസ് വന്ന് വിളിച്ചു, ദേ ഫുഡ്! ഹോ, പ്രൊഡ്യൂസറിന്റെ ഒരു സ്നേഹം! എന്തൊരു കരുതലാണ് എന്റെ കാര്യത്തിൽ.
മച്ച് നീഡഡ് സാന്റ് വിച്ചും ജ്യൂസും കഴിച്ചു തീർന്നിട്ടും എനിക്കെന്റെ ഗ്രാറ്റിട്യൂഡ് അടക്കാനായില്ല, ഞാൻ ഫോണെടുത്ത് പ്രോഡ്യൂസർക്ക് വാട്സാസപ്പിൽ ‘സാർ ഒരു മാന്യനാണ്’എന്ന സ്റ്റിക്കർ അയച്ചിട്ടു. ഫ്ലൈറ്റ് ലാന്റ് ചെയ്ത് നെറ്റ് വരുമ്പോൾ സെൻറ് ആയിക്കോളും.

ഡെലേലു

അർജന്റായിട്ട് എറണാംകുളം പോവുന്ന പോക്കാണ്. പോയിട്ട് വല്ല്യ കാര്യമുണ്ടായിട്ടല്ല; ഞാൻ നാട്ടിൽ നിൽക്കുന്ന ഓരോ ദിവസത്തിനും അറന്നൂറ്‌ റുപ്പീസിന്റെ വാല്യൂവുണ്ട്. രണ്ട് ദിവസം മുൻപ് നാട്ടിലേക്ക് ട്രെയിനിൽ പോന്നപ്പോൾ കാർ സൗത്ത് റെയിൽവെ സ്റ്റേഷനിലെ പാർക്കിങ്ങിലാണ് നിർത്തിയിട്ടത്. ദിവസം 600 രൂപ പാർക്കിങ് ഫീ, ഇതിലും സൗകര്യങ്ങളും കവേർഡ്‌ റൂഫും ഒക്കെയുള്ള കൊച്ചിൻ ഇന്റർനാഷ്‌ണൽ എയർപോർട്ടിൽ പോലും ദിവസം 350 രൂപയെ ഉള്ളൂ.
‘ഈശ്വരാ ഭഗവാനെ ഇന്ത്യൻ റെയിൽവെക്ക് നല്ലത് മാത്രം വരുത്തണേ…’

തിരിച്ച് സൗത്തിലേക്ക്, കുറ്റിപ്പുറത്തു നിന്നു വൈകുന്നേരത്തെ ഇന്റർസിറ്റിക്കാണ് ഞാൻ ജനറൽ ടിക്കട്ടെടുത്ത് കയറിയത്. പാർക്കിങ് ടിക്കറ്റ് എടുക്കാൻ മറന്നിട്ട് പുതിയ ഫേസ്ബുക്ക് പോസ്റ്റിനുള്ള വകുപ്പുണ്ടാക്കേണ്ട എന്ന് കരുതി ഞാനത് വാലറ്റിൽ തന്നെ ഇല്ലേയെന്നു രണ്ട് മൂന്ന് തവണ ഉറപ്പു വരുത്തിയിരുന്നു. അഞ്ചേ അമ്പതിന് ഷോർണൂർ സ്റ്റേഷനിലെത്തുന്ന ഇന്റർസിറ്റിക്കവിടെ അഞ്ച് മിനുറ്റ് സ്റ്റോപ്പുണ്ട്. തിരക്കിൽ നിന്നൊരു ആശ്വാസം കിട്ടാനും ചായയോ സ്‌നാക്സോ വാങ്ങിക്കാനുമൊക്കെ യാത്രക്കാർ പതിവുപോലെ പുറത്തിറങ്ങിയപ്പോഴാണ് അത് സംഭിച്ചത്, ഒരു മിനുട്ടായപ്പോഴേക്കും ട്രെയിൻ മുന്നോട്ടെടുത്തു. ലോക്കോ പൈലറ്റിന്റെ വികൃതികൾ. ഇരുപത്തഞ്ച് മീറ്റർ പിന്നിടും മുൻപ് അബദ്ധം മനസ്സിലായതുകൊണ്ടാണോ അതോ, സ്റ്റേഷൻ മാസ്റ്റർ വയർലെസ്സിലൂടെ ഫാമിലി ട്രീയിലുള്ളവർക്ക് വിളിച്ചതുകൊണ്ടോ, എന്താണെന്നറിയില്ല വണ്ടി നിർത്തി. പുറത്തിറങ്ങിയ ആളുകളെല്ലാം ഓടിപ്പെടച്ച് ട്രെയിനിൽ തിരിച്ചുകേറി.

2025

ഒരു ദിവസം കുറഞ്ഞത് ഒരു ചെറുകഥയെങ്കിലും വായിക്കുക എന്നൊരു റിസലൂഷൻ രണ്ടായിരത്തി ഇരുപത്തിയഞ്ചിന്റെ തുടക്കത്തിൽ എടുത്തിരുന്നു. മാർച്ച് വരെ കുഴപ്പമില്ലാതെ മുന്നോട്ട് പോയതുകൊണ്ട് ആ ഷീറ്റിന്റെ ലിങ്ക് ഷെയർ ചെയ്ത് അതെന്റെയൊരു പബ്ലിക് കമിറ്റ്മെന്റ് ആക്കി. പിന്നീട് ഞാൻ വായിച്ചില്ലെങ്കിൽ അത് ആ ഗൂഗിൾ ഷീറ്റ് ഫോളോ ചെയ്യുന്നവർ കാണുമെന്നും, ‘ഇവന് ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ?’ എന്ന് പറയുമെന്നും ഉറപ്പായതോടെ വായന മുടങ്ങിയില്ല (സൈക്കോളജിക്കൽ മൂവ്).
എന്നുമൊന്നും വായിക്കാൻ കഴിഞ്ഞില്ലെങ്കിലും മിസ്സായ ദിവസങ്ങൾക്ക് പകരം വേറെ വായിച്ച്, ഈ വർഷം ഏകദേശം 480 ചെറുകഥകൾ പൂർത്തിയാക്കാൻ കഴിഞ്ഞു. ആ ഒരു റിസലൂഷൻ കൊണ്ട് എന്റെ വായന രണ്ടിരട്ടിയായി കൂടി എന്നതാണ്‌ ഏറ്റവും വല്യ കാര്യം. 2025, ഞാൻ ജീവിതത്തിലിന്നേവരെ വെച്ച് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച വർഷവുമായി.
44 പുസ്തകങ്ങൾ.
ഏതാണ്ട് ഏഴായിരത്തിയഞ്ഞൂറ് പേജുകൾ!

അതുപോലെ ഏറ്റവും കൂടുതൽ സിനിമകൾ തിയേറ്ററിൽ പോയി കണ്ട വർഷവും രണ്ടായിരത്തി ഇരുപത്തിയഞ്ച് തന്നെയാണ്, 43 ചിത്രങ്ങൾ.
തൊടിയിൽ ഇരുപത്തിരണ്ട് മരത്തൈകൾ നട്ടു.
കഴിഞ്ഞ കുറെ കാലമായിട്ട് മനസ്സിലുണ്ടായിരുന്ന രണ്ടാഗ്രഹങ്ങൾ… ഇയർ പിയേഴ്സിങ്ങും ചെയ്തു, ടാറ്റൂവും അടിച്ചു.

പക്ഷേ ഇതിനേക്കാളൊക്കെ സന്തോഷം തന്നതും, 2025 പ്രിയപ്പെട്ടതായതും എന്റെ എഴുത്തിന്റെ സ്ഥിരത കാര്യമായിട്ട് കൂടിയതിന്റെ പേരിലാണ്. ചെറുതും വലുതുമായി 22 കഥകൾ ഈ വർഷം എഴുതി. ആ പേഴ്സണൽ റെക്കോർഡ് കൂടിയായത്തോടെ എന്റെ രണ്ടാമത്തെയും മൂന്നാമത്തെയും പുസ്തകങ്ങൾ സെറ്റ്. ആദ്യ നോവലിന്റെ രചനയും നടക്കുന്നു.
സിനിമകളുടെ എഴുത്തിനെകുറിച്ച് പറയുന്നില്ല, സ്ക്രീനിലെത്തും വരെ അത് ഒരെഴുത്തുകാരന് കണക്ക് വെക്കാൻ പറ്റുന്നതോ, ഒരു കണക്കിലും പെടുന്നതോ, സിനിമയ്ക്കുള്ളിലുള്ളവർ തന്നെ കണ്ടില്ലെന്ന് നടിക്കുന്നതോ ആയൊരു മെട്രിക് ആണ്.

2016 തൊട്ട് ഓരോ വർഷവും വായിച്ച പുസ്തകങ്ങൾ ബ്ലോഗിലൊരു പേജുണ്ടാക്കി ലിസ്റ്റ് ചെയ്യുന്നുണ്ട്. അടുത്തവർഷം തൊട്ട് വായിക്കുന്ന ഓരോ പുസ്തകങ്ങളെക്കുറിച്ചും ചെറിയൊരു കുറിപ്പ് കൂടി അവിടെ ചേർക്കാനുള്ള ഒരു പ്ലാനുണ്ട്.… Read the rest

മംഗളോദയം ബൗൺസേർസ്

പണ്ട് മംഗളം മനോരമ ആഴ്ചപ്പതിപ്പുകളിൽ വന്നിരുന്ന സുധാകർ മംഗളോദയത്തിന്റെ നോവലുകൾ വായിച്ച് അഡിക്റ്റ് ആയി, ഇനി ജീവിതത്തിൽ എന്ത് സ്ഥാപനം തുടങ്ങുകയാണെങ്കിലും അതിന് ‘മംഗളോദയം’ എന്ന് പേരിടും എന്ന ദൃഢപ്രതിജ്ഞ എടുക്കുകയും, അടുത്ത മാസം തന്നെ നിർഭാഗ്യവശാൽ ആർമി റിക്രൂട്ട്മെന്റ് കിട്ടി പോവുകയും ചെയ്യേണ്ടി വന്ന ചന്ദ്രൻ നാല്പത്തിയാറ് റിട്ടയേഡ് ആയി തിരിച്ചു വന്നപ്പോൾ തുടങ്ങിയത് ഒരു ബൗൺസർ സർവീസ് ഏജൻസിയാണ്, ‘മംഗളോദയം’. എ മാൻ ഓഫ് ഹിസ് വേർഡ്.

നമ്മള് മനുഷ്യന്മാരുടെ ഇടയിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു ചന്ദ്രൻ നാൽപ്പത്തിയാറ്. അജ്ജാദി എടുപ്പും ഉയരവും. ഏതാണ്ട് അതേപോലെയുള്ള എട്ടുപത്ത് സ്റ്റാഫുകളെയും ചന്ദ്രേട്ടന് ലഭിച്ചു. മസിലുള്ള ചില മണ്ടന്മാരില്ലേ, കൂടെയുള്ള പത്തിൽ അങ്ങനെ ഒരാള് പോലും ഉണ്ടാവരുതെന്നായിരുന്നു ചന്ദ്രേട്ടന്റെ നിർബന്ധം. അതുകൊണ്ട് ചന്ദ്രേട്ടൻ ഓരോരുത്തരെയും വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്തു. മണ്ടന്മാരില്ലാത്ത മസിലന്മാർ ന്നായിരുന്നു മംഗളോദയത്തിന്റെ മേജർ സെല്ലിങ് പോയന്റ്.

ഗോൾഡൻ ബട്ടൺ ഉള്ളൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിന്റെ ഒരു ജ്വല്ലറി ഉത്ഘാടനമായിരുന്നു മംഗളോദയത്തിന്റെ ആദ്യത്തെ വർക്ക്. ജനസാഗരം… ഗസ്റ്റ് ആയ ഇൻഫ്ലുവൻസർ വന്നിറങ്ങിയതോടെ ജനക്കൂട്ടത്തിന്റെ ആവേശം ചെക്ക് ഡാം പൊട്ടി (അണ എന്നൊക്കെ പറഞ്ഞാൽ ഓവറാവും) പക്ഷെ മംഗളോദയത്തിന്റെ എഫിഷ്യന്റ് ബൗണ്സർമാർ തങ്ങളുടെ ഡ്യൂട്ടി ഭംഗിയായി
നിർവ്വഹിച്ച് താരത്തെ അകത്തെത്തിച്ചു. അതിലും എഫിഷ്യന്റ് ആയ മംഗളോദയത്തിന്റെ ചന്ദ്രേട്ടൻ ആകട്ടെ ജ്വല്ലറിക്ക് ചുറ്റും നടന്ന് കനത്ത സർവയ്‌ലൻസ് നടത്തുകയായിരുന്നു.
ഇതിനിടെ അവിടെ ചുറ്റിപറ്റി നിന്നിരുന്ന ഒരുത്തനെ സംശയം തോന്നി ചന്ദ്രൻ സാർ കസ്റ്റഡിയിലെടുത്തു. ബാക്കി ബൗണ്സർമാർക്കില്ലാത്ത ഒരു സാധനം ആൾക്കുണ്ടല്ലോ, മിലിട്ടറി ഇന്റയൂഷ്യൻ.

ഓണം ബമ്പർ

അങ്ങ് ദൂരെ, സൗത്ത് കൊറിയയിലെ സിയോളിൽ കിടക്കുന്ന ഒരു ഹോം അപ്ലയൻസ് കമ്പനിക്ക്, ഇവിടെ കേരളത്തിൽ മലപ്പുറം ജില്ലയിൽ കിടക്കുന്ന രണ്ട് കുടുംബങ്ങളിൽ എന്തൊക്കെ മാറ്റം വരുത്താം? വീട് വൃത്തിയാക്കാം, വസ്ത്രം കഴുകാം, ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാം, പാത്രം കഴുകാം… അങ്ങനെ പലതും ചെയ്യാം, പക്ഷെ ആ മൾട്ടി നാഷ്ണൽ കമ്പനി ചെയ്തത് വേറൊന്നാണ് (പോസ്റ്റിന് പെയ്ഡ് കൊളാബ് തരാത്തതുകൊണ്ടാണ് കമ്പനിയുടെ പേര് വെക്കാത്തത്).

ഇപ്പോ ചെത്തിയിറക്കിയ തെങ്ങിൻ കള്ളിന്റെ മുഖശ്രീയുള്ള ഹരിഹരനും, മൈത്രേയന്റെ മീശയും മറഡോണയുടെ ഹെയർ സ്റ്റൈലുമുള്ള ശശികാന്തനും ബന്ധുക്കൾ എന്നതിലുപരി സുഹൃത്തുക്കൾ കൂടിയായിരുന്നു. തൊണ്ണൂറുകളിൽ ഒമാനിലെത്തിയ ഹരിഹരൻ, തന്റെ അച്ഛമ്മയുടെ അനിയത്തിയുടെ മകളുടെ മകനായ ശശികാന്തനെ കൂടി ഒമാനിലേക്ക് കൊണ്ടുപോയി. ഒമാൻ കാലത്തിന്റെ ആരംഭത്തിലെ അറുതിയിലും വറുതിയിലും ഒരുമിച്ച് ജീവിച്ചതോടെ, അകന്ന ബന്ധുക്കൾ ആയിരുന്ന അവരുടെ ബന്ധം അടുത്തു. റിട്ടയർ ചെയ്തു നാട്ടിൽ വന്നിട്ടും എന്നും പരസ്പരം ഗുഡ്മോർണിംഗ് അയയ്ക്കുന്ന, എല്ലാ വാട്സപ്പ് സ്റ്റാറ്റുകൾക്കും പച്ച ലൈക്ക് കൊടുക്കുന്ന അഭേദ്യബന്ധം. ഹരിഹരൻ അറ്റാക്ക് വന്ന് അഡ്മിറ്റ് ആയപ്പോൾ ശശികാന്തൻ പുഷ്പാഞ്ജലി വരെ കഴിച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ തന്നെ അറിയാലോ…

ക്യൂ കഥ

ആർക്കെങ്കിലും ബാങ്കിലെയോ മറ്റ് ഓഫീസുകളിലെയോ കൗണ്ടറിൽ പോയി ക്യൂ നിന്നിട്ട് അവസാനം നമ്മുടെ ഊഴം വരുമ്പോൾ കൃത്യമായിട്ട് അവിടുത്തെ സ്‌ട്രാപ്ലറിൻ്റെ പിൻ തീരുക, പ്രിന്ററിന്റെ മഷി തീരുക, സ്വൈപ്പിംഗ് മെഷീനിന്റെ ചാർജ് കഴിയുക തുടങ്ങിയ പ്രതിഭാസങ്ങൾ സംഭവിക്കാറുണ്ടോ?
സമയം എപ്പഴും ബെസ്റ്റ് ആയതുകൊണ്ട് എനിക്കത് സ്ഥിരമാണ്. മൾട്ടിപ്പിൾ കൗണ്ടറുകൾ ഉള്ള സ്ഥലമാണെങ്കിൽ വേഗത്തിൽ ഒഴിവാവാൻ വേണ്ടി ക്യൂ ചൂസ് ചെയ്യുന്നതിന്റെ മുൻപ് ആദ്യം അവിടെയിരിക്കുന്ന ഓരോ സ്റ്റാഫിന്റെയും എഫിഷ്യൻസിയും വേഗതയും നോക്കുന്ന ഒരു പതിവുണ്ട് എനിക്ക്. എന്നിട്ടും പറ്റും, നല്ല എ ക്ലാസ് പറ്റുകൾ.

‘ഗുരുവായൂരമ്പല നടയിൽ’ ന്റെ ദുബായ് ഷെഡ്യൂൾ ഷൂട്ടിങ്ങിന് പോവാനായി നെടുമ്പാശ്ശേരി എയർപോർട്ട് ഇമിഗ്രേഷനിൽ നിൽക്കുന്ന ക്യൂ. എന്റെ ആദ്യത്തെ ഇമിഗ്രേഷൻ കൗണ്ടർ എക്പീരിയൻസ്.
ഞാനാണെങ്കിൽ അബുദാബിയിൽ നിന്ന് ഒരു വയസ്സ് തികയും മുൻപ് നാട്ടിലേക്ക് വന്ന്, മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിലേക്ക് പോവുന്ന ആ ഒരു എക്സൈറ്റ്മെന്റിലാണ്. മുപ്പത്തിമൂന്നു വർഷം കഴിഞ്ഞുള്ള യാത്രയാണെന്നു അറിയുമ്പോൾ ഇവിടുത്തെ ഉദ്യോഗസ്ഥൻ വിഷ് ചെയ്യുമെന്നും, യു.എ.യി ലെ ഉദ്യോഗസ്ഥൻ ‘വെൽകം ബാക്ക്’ എന്നും പറയുമെന്നൊക്കെയായിരുന്നു എന്റെ മനസ്സിൽ. പക്ഷേ എന്റെ കൗണ്ടറിൽ ഡയമണ്ട് കട്ട് മീശയും, പുരികം ഡിവൈഡ് ചെയ്യുന്ന പഴയൊരു സ്റ്റിച്ചിന്റെ പാടുമുള്ള ഒരു അസാധ്യ ഗൗരവക്കാരൻ ചെങ്ങായി ആയിരുന്നു ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായിട്ട് ഉണ്ടായിരുന്നത്.

ഷെട്ടി ഹോമം

സിനിമ മനുഷ്യന്മാരെ സ്വാധീനിക്കുമോ ഇല്ലയോ എന്ന ചർച്ചകൾ എല്ലാ കാലത്തും നടക്കുന്ന ഒന്നാണല്ലോ. നമ്മുടെ ഒരു പരിചയക്കാരൻ ഗിരിയെ സിനിമ സ്വാധീനിച്ചത് വല്ലാത്ത ഒരു രീതിയിലായിരുന്നു. 1999 മാർച്ചിൽ, എഫ്.ഐ.ആർ സിനിമ റിലീസ് ഡേ ക്ക് തിരൂർ ഖയാമിൽ നിന്നാണ് ഗിരി ആദ്യം കാണുന്നത്. വില്ലൻ നരേന്ദ്ര ഷെട്ടിയും ആ ബി.ജി.എമ്മും ഗിരിയുടെ ഉള്ളിൽ കേറിയപ്പോൾ അതേ സിനിമ വീണ്ടും വീണ്ടും കാണാൻ ഗിരി തിയേറ്ററിൽ കേറിയത് പതിനാല് തവണ. അതിൽ പന്ത്രണ്ടാമത്തെ തവണ കാണാൻ തിയേറ്ററിൽ പോയപ്പോഴാണ് പിൽക്കാലത്ത് ഭാര്യ ആയ രേഖയെ കാണുന്നതും ഇഷ്ടപെടുന്നതും. അതോടെ ഗിരിയുടെ ജീവിതരേഖയിൽ എഫ്.ഐ.ആർ സിനിമയ്ക്കുള്ള പ്രസക്തി കൂടി.

ഇതൊക്കെ ഏതൊരു സിനിമാ പ്രേമിയുടെ ജീവിതത്തിലും സംഭവിക്കാൻ സാധ്യത ഉള്ളതൊക്കെ തന്നെയേയുള്ളൂ എന്നു വിചാരിച്ചെങ്കിൽ തെറ്റി.
ഗിരിക്കും രേഖയ്ക്കും ആദ്യത്തെ കുട്ടി ഉണ്ടായപ്പോൾ ആയിരുന്നു പ്രശ്നം, കൊച്ചിന് നരേന്ദ്ര ഷെട്ടി എന്നു പേരിടണം എന്ന തീരുമാനം ഗിരി ഉറക്കെ പ്രഖ്യാപിച്ചു. നരേന്ദ്രഷെട്ടിയുടെ സ്റ്റൈലും കരിസ്മയും കോൺഫിഡൻസും ഇനി ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അതും, ഗിരിയെ അത്രമേൽ സ്വാധീനിച്ചിരുന്നു. ഭാര്യ അടക്കം എല്ലാ ബന്ധു മിത്രാദികളും ഒരേ ഉടക്ക്. ഒരടി പിന്നോട്ട് പോവില്ലെന്ന് ഗിരിയും… ഇനി പിന്നോട്ട് പോയാൽ തന്നെ ഗിരിധർ ബർവ്വ, ഈ രണ്ടു പേരുകൾ അല്ലാതെ മൂന്നാമതൊരു പേരില്‍ തന്റെ കുട്ടി അറിയപ്പെടരുതെന്നു ഗിരി തറപ്പിച്ചു പറഞ്ഞു. സ്വന്തം പുത്രിയുടെ കുടുംബജീവിതം സന്തോഷകരമാവാൻ വേണ്ടി രേഖയുടെ അച്ഛൻ ഒരു ഓഫർ വെച്ചു, കുട്ടിക്ക് വേറെന്തെങ്കിലും പേരിട്ടാൽ തന്റെ എഫ്.ഡി പൊട്ടിച്ച് ഗിരിക്ക് അമ്പതിനായിരം തരാമെന്ന ഫാദർ ഇൻ ലോയുടെ ഡീലിന് കൈകൊടുത്ത് ഗിരി കോലാഹലം അവസാനിപ്പിച്ചു. വൈ…? ദാറ്റ് ഇസ് മണി, മണി മേക്സ് പവർ. പവർ മാനിപുലേറ്റ്സ് എവരിതിങ്.

Page 1 of 14

Powered by WordPress & Theme by Anders Norén