ഒരാൾക്ക് ഇരട്ടപ്പേര് വീഴുന്നതെങ്ങനെയാണ്?
ജീവിതത്തിൽ പറ്റുന്ന നല്ല വല്ല അബദ്ധങ്ങൾ കാരണമോ, ശാരീരകമായ പ്രത്യേകതകൾ കൊണ്ടോ, വീട്ടുപേര് കൊണ്ടോ, ജോലി കൊണ്ടോ, സ്വഭാവത്തിലുള്ള ജിഞ്ചിന്നാക്കടി കൊണ്ടോ ഒക്കെ ഒരു പേര് ലഭിക്കാൻ യോഗവും ഭാഗ്യവുമുണ്ടാവും. പക്ഷേ ഞങ്ങളുടെ നാട്ടിലെ മൊയ്തുവിന് ഇരട്ടപ്പേര് വീഴാൻ ഇതൊന്നുമായിരുന്നില്ല, വേറൊരു മൊയ്തുവായിരുന്നു കാരണം.
കേരളത്തിന്റെ ഗ്രാമപഞ്ചായത്ത് മാപ്പെടുത്ത് നോക്കിയാൽ, എലി കടിച്ച എലിക്കെണി പോലെയിരിക്കുന്ന ഞങ്ങളുടെ പഞ്ചായത്തിൽ, മൊയ്തു എന്ന് പേരുള്ള രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഒന്ന് നമ്മടെ മൊയ്തു, പിന്നൊന്ന് നെലോളി കുന്നിൽ നിന്ന് നോക്കിയാൽ കാണുന്ന പാതാള പാടത്തിനടുത്ത് താമസിക്കുന്ന മൊയ്തു. ‘പാതാള പാടത്തിനടുത്ത് താമസിക്കുന്ന മൊയ്തു എന്ന് നേരെയങ്ങോട്ട് വിശേഷിപ്പിച്ചാൽ പോരെ?’ എന്ന് നിങ്ങൾക്ക് തോന്നും… ഇല്ല, നെലോളി കുന്നിൽ താമസിക്കുന്ന കൂടി ആമിനയെകൂടി മെൻഷൻ ചെയ്യാതെ ഈ മൊയ്തു പൂർണ്ണതയിലേക്കെത്തില്ല.
പണ്ട്…. ‘മേനേ പ്യാർ കിയാ’ റിലീസായ കൊല്ലം. അന്ന് ആമിനയോട് ചെറിയൊരു ഇഷ്ടമുണ്ടായിരുന്ന ചെറുപ്പക്കാരനായിരുന്ന മൊയ്തു അത് തുറന്ന് പറയാൻ അവരുടെ വീട്ടിലെത്തി. തൊടിയിലെ നെല്ലിമരത്തിൽ നിന്ന് നെല്ലിക്ക പറിച്ചുകൊണ്ടിരിക്കുകയിരുന്നു ആമിനയപ്പോൾ. ആമിനയുടെ കരിവളകൾ അയാളെ നോക്കി കിലുങ്ങിയപ്പോൾ, മൊയ്തു തന്റെ ഇഷ്ടം പറഞ്ഞു. ചെവിക്ക് ലേശം കഷ്ടിയുള്ള ആമിന, മൊയ്തു നെല്ലിക്ക ചോദിച്ചതാണെന്ന് കരുതി പുഞ്ചിരിച്ചുകൊണ്ട് ഒരു നെല്ലിക്ക കൊടുത്തു.
ആമിന തന്റെ പ്രൊപ്പോസലിനു ഓക്കേ പറഞ്ഞ് തന്നതാണ് ആ നെല്ലിക്ക എന്ന് കരുതി മൊയ്തു സന്തോഷത്തോടെ അത് വാങ്ങി വീട്ടിൽ കൊണ്ടുപോയി. വിലമതിക്കാനാവാത്ത ആ പ്രണയനെല്ലിക്ക കേടുവരാതിരിക്കാൻ വേണ്ടി മൊയ്തു ഉപ്പിലിട്ടു വെച്ചു.
തങ്ങൾക്കുണ്ടാവുന്ന കുട്ടികൾക്കും അവർക്കുണ്ടാവുന്ന കുട്ടികൾക്കുമൊക്കെ ഇത് കാണിച്ചു കൊടുക്കണം. ചാരുകസേരയിൽ കിടന്ന് ഉസ്താദ് ഹോട്ടലിലെ തിലകൻചേട്ടനെ പോലെ അവരോട് പറയാനുള്ള ഡയലോഗ് വരെ മൊയ്തു ഫോർകാസ്റ്റ് ചെയ്തുവെച്ചിരുന്നു…
“മക്കളെ… നിങ്ങളൊക്കെ പിറക്കാൻ കാരണമായ ആ മനോഹര നിമിഷത്തത്തിന്റെ ഓർമ്മയാണ് ഞാനീ കുപ്പിയിൽ അടച്ചുവെച്ചിരിക്കുന്നത്….”
പക്ഷേ ആമിന നൈസായിട്ട് വേറെ ആളെ കെട്ടിപ്പോയി. കാല്പനികമായി തേഞ്ഞ മൊയ്തു അതോടെ ‘ഉപ്പിലിട്ട മൊയ്തു’ എന്ന് പരക്കെ അറിയപ്പെടാൻ തുടങ്ങി.
പക്ഷേ രണ്ട് മൊയ്ദുമാര് ഉണ്ടായിരുന്നതുകൊണ്ട് പിന്നീട് നാട്ടിൽ എന്തെങ്കിലും മൊയ്തു റഫറൻസുകൾ വരുമ്പോൾ സ്വാഭാവികമായും,
“ഏത് മൊയ്തു, ഉപ്പിലിട്ട മൊയ്ദുവോ?”
“അല്ല ഇടാത്ത മൊയ്ദു”
എന്ന് സംസാരം വരുമല്ലോ… അങ്ങനെയാണ് ആമിനയെ പ്രപ്പോസ് ചെയ്യാൻ പോയിട്ട് മര്യാദയ്ക്ക് നേരിട്ട് കണ്ടിട്ടു കൂടിയില്ലാത്ത നമ്മടെ മൊയ്തുവിനും ഒരു ഇരട്ടപ്പേര് ചാർത്തിക്കിട്ടുന്നത്, ‘ഉപ്പിലിടാത്ത മൊയ്തു’!
വർക്കത്ത് വരുന്ന ഓരോ വഴികളേ….
തന്റേതല്ലാത്ത കാരണത്താൽ ഇരട്ടപ്പേര് വീണ ഉപ്പിലിടാത്ത മൊയ്തു അതോടെ, ഉപ്പിലിട്ട മൊയ്തുവിനെ അൺഫ്രണ്ടും അൺഫോളോയും ചെയ്തു. രണ്ടുപേർക്കും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒന്നും ഇല്ലാത്തതിനാൽ കണ്ടാൽ നോക്കാതിരിക്കുക, മിണ്ടാതിരിക്കുക, സഹകരിക്കാതിരിക്കുക തുടങ്ങിയവയാണ് ചെയ്തത്. ആ മൊയ്തു ഇരിക്കുന്ന കല്യാണ പന്തിക്ക് പോലും ഇരിക്കാതെ വേറെ പന്തിക്ക് ഇരിക്കുന്ന അളവിൽ നീരസമായിരുന്നു ഉപ്പിലിടാത്തയാള് ഉള്ളിൽ കൊണ്ടുനടന്നത്.
ഉപ്പിലിട്ട മൊയ്തു ആ നെല്ലിക്ക ഭരണി എടുത്ത് തോട്ടിലിട്ടശേഷം ഒരു കല്യാണം കഴിച്ചു. അതിലുണ്ടായതാണ് മഷർ. വലുതായശേഷം ഒരു കുങ്ഫു മാസ്റ്റർ ആവണം എന്നായിരുന്നു മഷറിന്റെ ആഗ്രഹം. അപ്പോ ആരോ പറഞ്ഞു പറ്റിച്ചു, കുങ്ഫു മാസ്റ്റർ ആയാൽ തലമുടി കൊഴിയും.… Read the rest