ആനപ്പാപ്പൻ കുട്ടാപ്പുവിന്‍റെ വീട്ടിൽ നിന്ന് ഒരു ചിഹ്നം വിളികേട്ടാണ് അന്ന് എട്ടാം വാർഡ് ചെവി തുറക്കുന്നത്, പിന്നാലെ കണ്ണും. അത് ചിഹ്നം വിളിയല്ല, കുട്ടാപ്പുവിന്‍റെ മിസിസ് ലില്ലി ചേച്ചിയുടെ നെലോളിയാണെന്നു മനസ്സിലാക്കാൻ തന്നെ വാർഡ് നമ്പർ എട്ടിന് പത്തുമിനിറ്റ് വേണ്ടിവന്നു.
വാട്‌സാപ്പിലെ ഗുഡ്മോർണിങ്ങ് മെസേജുകൾ പോലും തുറന്നുനോക്കാതെ വാർഡ് നിവാസികൾ സംഭവ സ്ഥലത്തേക്ക് മണ്ടിപാഞ്ഞെത്തി. കുട്ടാപ്പുവിന്‍റെയും ലില്ലിചേച്ചിയുടെയും മൂന്ന് അബദ്ധങ്ങളിൽ ബെസ്റ്റ് അബദ്ധമായ  മൂത്തപുത്രൻ ദിൽകുഷ് അപ്രത്യക്ഷനായിരിക്കുന്നു!

ഫെല്ലോ വാർഡ് സിറ്റിസണ്സ് അന്നത്തെ പല്ലുതേപ്പും പ്രഭാതസവാരിയും ലില്ലിച്ചേച്ചിയുടെ വീട്ടിലും തൊടിയിലുമാക്കി, മിഷൻ ദിൽകുഷ്! സുരേട്ടൻ സംഭവമറിഞ്ഞ് ഓടിവരുമ്പോൾ കുട്ടാപ്പുവിന്‍റെ തൊട്ടയൽവാസി കുമാരേട്ടൻ മാത്രം ഇതിലൊന്നും ഇടപെടാതെ സ്വന്തം വീടിന്‍റെ മുറ്റത്ത് നിന്ന് ചായമോന്തുന്നതാണ് കാണുന്നത്. എന്താ…? പണ്ട് ആനവാല് ചോദിച്ചപ്പോൾ കുട്ടാപ്പു ചകിരിനാര് പെയിന്റ് അടിച്ചുകൊടുത്ത് പറ്റിച്ചതിന്‍റെ വൈരാഗ്യം! സുരേട്ടനൊരു എൻട്രി വേണമല്ലോ, നേരെ തിരിഞ്ഞ് ഒറ്റ ചോദ്യാ…
“കുമാരേട്ടാ….ഇളയമോള് സന്ധ്യ അവിടുണ്ടോ?”


സുര അപ്പം ചുട്ടതാണെന്ന് മനസ്സിലാവാതെ പാവം കുമാരേട്ടൻ അകത്തുപോയി മോളെ വിളിച്ച് തിരിച്ച് വന്നപ്പോഴേക്കും വാർഡുകാര് ചിരി തുടങ്ങിയിരുന്നു. സന്ധ്യ അങ്ങനെ ഇല്ലാത്ത പ്രണയകഥയിലെ ദുരന്ത നായികയായി, കാതൽ സന്ധ്യ! സുരേട്ടൻ ആഗമനോദ്ദ്യേശ്യം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി.

അലസൻ രാജേഷും ധൃതി നിസാറും രണ്ടാംനിലയിലും തട്ടിൻപുറത്തും ദിൽകുഷ്നെ തിരഞ്ഞ് നിരാശരായി അടുക്കളയിലെത്തി തപ്പിയപ്പോൾ കിട്ടി, രണ്ട് ചീർപ്പ് മൈസൂരിപ്പഴം! ദിൽകുഷിന് പിറകെ അതും ആ വീട്ടിൽനിന്ന് അപ്രത്യക്ഷമായി. ശേഷം വിറകുപുര കൂടി തിരഞ്ഞ് വടുക്കോറത്തെത്തി, ചേക്കുട്ടി ചെത്തുന്ന തെങ്ങുകളിലൊന്നിൽ ചാരി റെസ്റ്റ് എടുത്ത് നിൽക്കുമ്പോഴായിരുന്നു അത്. ശീമകൊന്നയുടെ ആൾമറയുള്ള കിണറ്റിലേക്ക് അലസൻ രാജേഷ് അലസമായി ഒന്നു നോക്കി…. വെറുതെ. നിസാർ അത് കണ്ടതും കിണറ്റിലേക്ക് ഒരൊറ്റ ഡൈവാ…. ബ്ലും! മൂക്കുംകുത്തി വെള്ളത്തിലെത്തിയ നിസാർ ഞെരിഞ്ഞമർന്ന് വലതുമാറി തിരിച്ചുപൊങ്ങിയശേഷം രാജേഷിനോട് വിളിച്ചുപറഞ്ഞു,
“കിണറ്റിൽ ആരൂല്ല”
“ഇപ്പൊ ഇയില്ല്യേ?”
നിസാർ ചുറ്റും നോക്കി, ‘ശരിയാണല്ലോ’!
“ഇയെന്തിനാണിപ്പൊ നിസാറേ കിണറ്റിൽ പോയത്?”
“ഇയന്നല്ലേ കിണറ്റിലേക്ക് നോക്കിയത്?”
“ഞാൻ ലില്ലി ചേച്ചിക്ക് കുഴല് അടിക്കാറായോ ന്നറിയാൻ നോക്കീതല്ലേ!!”
ശരിയാണ്, രാജേഷ് ചാടാൻ പറഞ്ഞിട്ടില്ല!

അധികം താമസിയാതെ കിണറ്റിൻകര ബോർഡ് വെക്കാതെ ഹൗസ്ഫുള്ളായി. ഹോൾഡ്  ഓവറായ ‘ദിൽകുഷ് ഫ്രം എട്ടാംവാർഡ്’ മാറ്റി ‘നിസാറിന്‍റെ വികൃതികൾ’ റിലീസായി. മേലെ ഭൂമിയിൽ നിൽക്കുന്ന വാർഡുകാർ, സ്വന്തം ഇരട്ടപ്പേര് അന്വർഥമാക്കി കിണറ്റിൽ കിടക്കുന്ന ധൃതി നിസാറിനെ നോക്കി. ഐവാ, കല്യാണ വീഡിയോയിൽ വരൻ ഡ്രോണിലേക്ക് നോക്കി നിൽക്കുന്ന പോലൊരു ഷോട്ട്!
ഈ ബഹളങ്ങൾ കേട്ട ലില്ലിചേച്ചി അങ്ങോട്ട്  അടുത്ത ചിഹ്നം വിളിച്ചുകൊണ്ടോടിവന്നു.
“കരയണ്ട ചേച്ചി, ദിൽകുഷ് കിണറ്റിൽ വീണിട്ടില്ല”, കിണറ്റിൽ നിന്നും വന്ന നിസാറിന്‍റെ എക്കോ. കരച്ചിൽ നിന്നു.
“ആ….ഏതായാലും ചാടിയതല്ലേ, കിണറ്റില് ഒരു തൊട്ടിയും രണ്ടു മഞ്ഞബക്കറ്റും കിടക്കുന്നുണ്ടാവും നീ അതൊന്ന് എടുത്ത് വെക്ക്.” വീണ്ടും കരച്ചിൽ.
“അയ്യോ എന്‍റെ ദിൽകുഷ് കിണറ്റിലും ഇല്ലേ…. കുട്ടാപ്പുവേട്ടൻ വരുമ്പോ ഞാൻ എന്ത് പറയുമേ..”

തലേന്ന് രാത്രി സൂര്യാ ടിവിയിൽ സിബിഐ ഡയറികുറിപ്പ് കണ്ട അപ്പുട്ടന്‍ വാര്യർ കയ്യ് പിന്നിൽ കെട്ടി ലില്ലിച്ചേച്ചിയുടെ അടുത്തേക്ക് നടക്കുന്നതാണ് പിന്നെ എല്ലാവരും കാണുന്നത്. ലില്ലിചേച്ചിയെ മാറ്റിനിർത്തി മൂപ്പര് തലേന്നു രാത്രി മുതലുണ്ടായ സംഭവങ്ങളുടെ ഡീറ്റയിൽസ് വിശദമായി ചോദിച്ചറിഞ്ഞു. ദിൽകുഷിന്‍റെ തിരോധാനത്തിൽ പങ്കുണ്ടെന്ന് സംശയിക്കാവുന്നവരെ അളന്നു മുറിച്ചു നോക്കി. പിന്നെ ഇല്ലാത്ത ബി ജി എമ്മിന്റെ താളത്തിൽ ദിൽകുഷിന്റെ മുറിയിലേക്ക് നടന്നുപോയി. ലില്ലിച്ചേച്ചിയുടെ വീട്ടിലെ അന്തരീക്ഷം അപ്പുട്ടന്‍ വാര്യരുടെ ഉള്ളിലെ സേതുരാമയ്യർ ഏറ്റെടുക്കുകയായിരുന്നു. കിണറ്റിൽ ആൾറെഡി ഒരു ഡമ്മി കിടക്കുന്നത്കൊണ്ട് വേറെ ഇട്ടുനോക്കേണ്ടിവന്നില്ല.

അങ്ങാടിയിലെ തന്‍റെ കൊപ്ര സംഭരണ കേന്ദ്രത്തിലിരുന്ന് പ്രാക്ക് സംഭരിക്കുകയായിരുന്നു നിസാറിന്‍റെ വാപ്പ ഹസ്സൻകാക്ക. അപ്പോഴാണ് മറ്റേ ചോപ്പ് വണ്ടി സൈറനിട്ട് അങ്ങാടിയിൽ വന്നു ലെഫ്റ്റ് എടുത്ത് പോയത്. ഹസ്സൻകാക്ക അടുത്തുനിന്നിരുന്ന പീതാംബരൻ മാഷോട് ചോദിച്ചു,
“പീതോ… ഫയർഫോഴ്‌സ് വണ്ടി എങ്ങോട്ടാ?”
“ആ ആനക്കാരൻ കുട്ടാപ്പുവിന്റെ വീട്ടിലേക്കാ, അവരുടെ മൂത്തമോൻ ദിൽകുഷിനെ രാവിലെതൊട്ടു കാണാനില്ല”
“കാണൂല! ആ ചെക്കന് കൊറച്ച് കുൽസിതം കൂടുതലാ…”
“അതിന് ഫയർഫോഴ്‌സ് പോവുന്നത് നിങ്ങടെ മോൻ നിസാറിനെ അവരുടെ കിണറ്റിന്ന് എടുക്കാനാ !”
ഹസ്സൻകാക്ക അടുത്തുകണ്ട വാഴയിലേക്ക് നോക്കി. സ്വാഭാവികം!

ലില്ലിചേച്ചിയുടെ ഭവനം.
ദിൽകുഷിന്‍റെ മുറിയിലെ ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ അപ്പുട്ടന്‍ വാര്യര്‍ പുറത്തേക്കുവന്നു. ആ മുഖം മൊബൈൽഫോൺ ക്ളോസറ്റിൽ പോയ ഫ്രീക്കനെ പോലെ കലുഷിതമായിരുന്നു. ആകാംഷയോടെ ചുറ്റുംകൂടി കാര്യം തിരക്കിയവർക്ക് നേരെ കയ്യിലുണ്ടായിരുന്ന ഒരു കുപ്പി നീട്ടികൊണ്ടു അപ്പുവാര്യർ പറഞ്ഞു,
“അവന്‍റെ മുറിയിൽ നിന്ന് കിട്ടിയതാ… വിഷമാണ്!!”
ലില്ലിചേച്ചി ധാ കിടക്കണു ബോധംകെട്ട് അടുത്ത് നിന്ന രാധാകൃഷ്‌ണൻ മൂപ്പരുടെ തോളിൽ!
“ഇവിടെ ഇത്രേം പേരുണ്ടായിട്ടും അവളെന്തിനാ നിങ്ങടെ തോളിലേക്ക് തന്നെ ബോധംകെട്ടത് എന്നെനിക്ക് ഇപ്പൊ അറിയണം!” മൂപ്പരുടെ ഭാര്യ സരോജിനി മാഡം വക ട്വിസ്റ്റ്!
രാധാകൃഷ്ണൻ മൂപ്പര് പൊറോട്ട വിഴുങ്ങിയ പെരുംപാമ്പിന്‍റെ എക്സപ്രഷനിട്ട് നിന്നു.
മിസ്സിസ് രാധാകൃഷ്ണൻ കരഞ്ഞുകൊണ്ട് കുടിയിലേക്കോടി. എട്ടാം വാർഡിന് ഉടനെയൊരു ഡൈവോഴ്സിന്റെ സദ്യ ഉണ്ണാം എന്നുറപ്പായി.

വിഷകുപ്പി സ്വന്തം പോക്കറ്റിലേക്ക് വെച്ചുകൊണ്ട് അപ്പു വാര്യർ ഉത്തരവിട്ടു,
“ഇനി ഞാൻ പറയാതെ ആരും ഈ വീട്ടിൽ നിന്ന് ഒരു സാധനവും കഴിക്കരുത്! അവൻ എന്തിലാ വിഷം ചേർത്ത് കഴിച്ചത് എന്ന് പറയാൻ പറ്റില്ല”
മൈസൂരിപഴം വിഴുങ്ങി നിൽക്കുന്ന അലസൻ രാജേഷ് വീട്ടിലേക്കോടി, ഭാര്യയുടെ മടിയിൽ കിടന്നു മരിക്കണം! ധൃതി നിസാറിന്‍റെ മനസ്സിൽ, വിഷം കഴിച്ച് കിണറ്റിൽചാടി മരിച്ച സ്വന്തം ചരമകോളം രണ്ടു സെക്കന്റ് ബ്ലിങ്ക് ചെയ്തു.

കളഞ്ഞുപോയ സ്വന്തം മീൻകൊട്ട തിരയുന്ന ആത്മാർത്ഥതയോടെ അതുവരെ ദിൽകുഷിനെ തിരഞ്ഞ മീൻകാരൻ സുലൈമാൻ കിതപ്പോടെ ചോദിച്ചു,
“ആത്മഹത്യാ കുറിപ്പ് വല്ലതും….?”
“ഇല്ല.”
“ആത്മഹത്യാകുറിപ്പ് വരെ വാട്സാപ്പ് സ്റ്റാറ്റസായി ഇടുന്ന ടീമാണ്”.
ആ ശബ്ദം കേട്ടാലറിയാം, ദിൽകുഷിനെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന ആരോ ആണ്.
വാട്സാപ്പ് നോക്കി, ‘ഫോർ വീൽസ് മൂവ് ദി ബോഡി, ടു വീൽസ് മൂവ് ദി സോൾ’.
“അങ്ങനെ പറഞ്ഞാലെന്താ?”
“മനസ്സിലായില്ലേ? തീവണ്ടിക്ക് തലവെച്ചതാണ്!!”

ഫയർ ഫോഴ്‌സ് വണ്ടി സ്പോട്ടിലെത്തി.
അഞ്ചു കിണ്ടി വെള്ളം മുഖത്ത് തളിച്ചിട്ടും ബോധം വരാത്ത ലില്ലിചേച്ചിയേയും താങ്ങി നിൽക്കുന്ന  അയൽക്കൂട്ടം പ്രസിഡന്റ് സുമതി, കൂട്ടത്തിൽ ഏറ്റവും ലുക്കുള്ള ഫയർ ഫോഴ്സ്‌കാരനെ തന്നെ വിളിച്ചു.
“സാറേ, ആദ്യം ആ വെള്ളത്തിന്‍റെ പൈപ്പ് ഈ മുഖത്തേക്കൊന്ന് പിടിച്ചേ”
“അതാണോ ഇവിടുത്തെ പ്രശ്നം?”
“അല്ല”
സുലൈമാൻ മുന്നോട്ട് വന്ന് വിഷയമവതരിപ്പിച്ചു,
“വിഷം കഴിച്ച ഒരാളുടെ ഡെഡ്ബോഡി
കണ്ടെടുക്കണം, കിണറ്റിൽ ചാടിയ വേറൊരാളെ ഡെഡ്ബോഡിയാവും മുമ്പ് പുറത്തെടുക്കണം.”
‘ഇത് ചെറിയ കളിയല്ല ഷാനി’ എന്ന ആത്മഗത്തോടെ ആ ഫയർഫോഴ്‌സുകാരൻ തൊപ്പി ഊരി തന്‍റെ സഹ ഫോഴ്സ്‌കാരെ നോക്കി.

ഈ കോലാഹലങ്ങളിലേക്കാണ് മറ്റൊരാൾ പാട്ടും പാടി നടന്നുവരുന്നത്, ചെത്തുകാരൻ ചേക്കുട്ടി. ‘ഉസൈൻ ബോൾട്ടിനെന്ത് മോർണിംഗ് വാക്കാ’ എന്ന ഭാവത്തോടെ ചേക്കുട്ടി ഇതൊന്നും മൈൻഡ് ചെയ്യാതെ നേരെ എക്സൈസുകാര് നമ്പരിട്ടു വെച്ച തന്‍റെ തെങ്ങിൽ കേറാൻ തുടങ്ങി. കയറി മുകളിലെത്തിയപ്പോൾ ദേ വേറൊരുത്തൻ. തെങ്ങിൻ കുരലിൽ കുട്ടാപ്പു മകൻ ദിൽകുഷ്‌! പാതിരാത്രിക്ക് കള്ളുമോന്താൻ കയറിയപ്പോൾ കിടന്ന്, അല്ല ഇരുന്ന് ഉറങ്ങിപോയതാണ്. മോന്തിയ കള്ളിന്‍റെ സിംഫണി കാരണം താഴെ നടന്ന വാട്ടർലൂ ഒന്നും കാണ്മാണ്ടായവൻ അറിഞ്ഞില്ല.ആൾക്കൂട്ടം കൂട്ട ചിൻ അപ്പ് നടത്തി, ദിൽകുഷ്!
ചേക്കുട്ടി അവനെ തട്ടിയുണർത്താൻ നോക്കുമ്പോൾ താഴെ നിന്നാരോ വിളിച്ചുപറഞ്ഞു,
“ഉണർത്തല്ലേ ഉണർത്തല്ലേ…. ചെക്കൻ കട്ടിലിലാണെന്നു കരുതി എഴുന്നേറ്റ് നടക്കും”

ഒടുവിൽ ഫയർഫോഴ്‌സുകാർ ദിൽകുഷിനെ ആകാശത്തുനിന്നും നിസാറിനെ പാതാളത്തുനിന്നും ഗ്രൗണ്ട് ലെവലിലേക്ക് എത്തിച്ചു. അമ്പിളിമാറി കണ്ണുതുറന്ന ദിൽകുഷ്‌ ചുറ്റുമുള്ള മുഖങ്ങളിലേക്ക് നോക്കി ആദ്യമൊന്നു പുഞ്ചിരിച്ചു,
“എന്താ എല്ലാരും കൂടി രാവിലെതന്നെ?”
ചാടിവീണ സുലൈമാൻ അവന്‍റെ തരളിതകിസലയതൽപം നോക്കി ഒന്ന് പൊട്ടിച്ചു.
“ഇപ്പൊ മനസ്സിലായോ?”
“ഉം” ദിൽകുഷിന്റെ തലയാടി.

അടുത്തത് അപ്പുട്ടന്‍ വാര്യരുടെ ചെസ്സ് നമ്പറായിരുന്നു.  എട്ടാം വാർഡിൽ നിന്നും ആദ്യം കയ്യോങ്ങിയത് രാധാകൃഷ്ണൻ മൂപ്പരായിരുന്നു.
“ഇയാളല്ലടോ പറഞ്ഞത് ഈ ചെക്കൻ വിഷം കുടിച്ചെന്ന്?”
അപ്പുവാര്യർ തിരിച്ചും ചൂടായി,
“മുറിയിൽ നിന്ന് വിഷകുപ്പി കിട്ടിയാൽ ഞാൻ പിന്നെ വേറെന്താ വിചാരിക്കണ്ടത്‌??”
“എന്നാ ആ കുപ്പി ഒന്നു ശരിക്ക് കാണിച്ചേ”
അപ്പുട്ടന്‍ വാര്യർ കുപ്പി പുറത്തേക്കെടുത്തു. വാർഡ് വാസിയോംസ് ഉണ്ടക്കണ്ണുകൾ നീട്ടി അതിലേക്ക് നോക്കി. ‘പോയ്സൻ!’, പക്ഷെ സ്പ്രേ ആണെന്നുമാത്രം!! ലില്ലിച്ചേച്ചിയുടെ ആങ്ങള ധർമേന്ദ്രൻ സൗദിയിൽ നിന്ന് വന്നപ്പോൾ അനന്തിരവന് കൊടുത്ത പോയ്‌സന്‍റെ പെർഫ്യൂം!!!