Category: കുഞ്ഞ്യേ കഥകള്‍

മാട്രിമോണി

ഹലോ.
ഹലോ, സാർ ഇത് മാട്രിമോണിയിൽ നിന്നാണ് വിളിക്കുന്നത്.
ആ, ഞാൻ നിങ്ങളെ അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു.
എന്താ സർ?
നിങ്ങടെ മാട്രിമോണിയലിന്റെ ഹോംപേജിലുള്ള ആ മോഡലിന്റെ കല്യാണം കഴിഞ്ഞതാണോ?
.
.
.
.
.
നിശബ്ദത. നിശ്ശബ്ദതടെ അറ്റം !!

Deepu Pradeep

Continue reading

ഷാ കഴിഞ്ഞുള്ള ജി

ജനറേട്ടറിൽ പെട്രോള് കഴിഞ്ഞോ എന്ന് തീപ്പെട്ടിയുരച്ച് നോക്കി, ഇഹലോകവാസം വെടിപ്പായിട്ട് വെടിഞ്ഞ കുമാരേട്ടന് ഒരു മോനുണ്ട്, ഷാജി. ‘ഷാജിക്ക് ഒരു സ്റ്റാൻഡേർഡ് ഇല്ലാ’ന്ന് എല്ലാരും പറഞ്ഞപ്പൊ, റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് വാങ്ങി, ‘ഷാജിക്ക് സ്റ്റാൻഡേർഡ് ഉണ്ട്’ന്ന് മാറ്റി പറയിച്ച ഷാജി (350).

ആ സെയിം ഷാജിയാണ് നടുറോഡിൽ ബ്ലാഡറ് പൊട്ടിയ രണ്ടാം നമ്പർ ബോളിനെപോലെ ദാ ചോര ഒലിപ്പിച്ച് കിടക്കണത്. സ്റ്റാൻഡേർഡ് ചക്രമുരുട്ടികൊണ്ട് അപ്പുറത്തും കിടപ്പുണ്ട്.
ഈ കാഴ്ച ആദ്യം കണ്ടത് നമ്മടെ സുരേട്ടനായിരുന്നു. വിധി! സുരേട്ടൻ ബേജാറോടെ വാരിയെടുത്ത് വണ്ടിയിൽ കേറ്റുമ്പൊ ഷാജിയുടെ ബോധം മൂന്നേ മൂന്ന് വാക്കുകളെ പറഞ്ഞുള്ളൂ…
“ബേബി…… ബേബി…… ബേബി.”
പിന്നാലെ അത് കെട്ടു, ബോധം.
സുരേട്ടൻ ഉടനെതന്നെ തെക്കും വടക്കുമുള്ള അങ്ങാടിയിലെ ചെക്കന്മാരെ വിളിച്ച് പറഞ്ഞു
“മക്കളേ… ബേബിന്ന് പേരുള്ള ഒരു വണ്ടി കണ്ടാ അപ്പൊ തടഞ്ഞോ, നമ്മടെ ഷാജിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയതാണ്”

പാരഡൈസ് ഹോസ്പിറ്റലിൽ വെച്ച് ഏതാണ്ട് രണ്ട് രണ്ടര മണിക്കൂർ കഴിഞ്ഞാണ് സ്റ്റാൻഡേർഡ് ഷാജിയുടെ അമ്പിളി മാറുന്നത്. ഷാജിടെ കൃഷ്ണമണി ആദ്യം കണ്ടത് സുരേട്ടനെ തന്നെയായിരിന്നു. ഷാജിയുടെ ഉള്ള ബോധമൊന്നു വന്നുകിട്ടാ¬ന്‍ വെപ്രാളപ്പെട്ട് കാത്തുനില്‍ക്കുകയായിരുന്ന സുരേട്ട¬ന്‍. ഓടി അവന്റെ അടുത്തേക്ക് വന്നു,
“ഷാജ്യേ… ബേബിന്ന് പേരുള്ള രണ്ടു ഓട്ടോ¬ര്‍ഷകളും ഒരു ലോറിയും കിട്ടിയിട്ടുണ്ട്. പെട്ടെന്ന് പറ, അന്നെ ഇടിച്ചത് ഓട്ടോർഷയാണോ, ലോറിയാണോ?”
“രണ്ടുമല്ല. ഞാൻ നമ്മടെ സുകുവേട്ടന്റെ മോള് സുമിനെ തിരിഞ്ഞുനോക്കിയപ്പോ ബാലൻസ് തെറ്റി വീണതാ..”
പുരികം മേലോട്ട് പോയ സുരേട്ടൻ ബെഡിൽ വന്നിരുന്നു, “പിന്നെന്തിനാടാ കുമാരന്റെ മോനെ നീ ബേബി ബേബി ന്ന് നെലോളിച്ചോണ്ടിരുന്നത്”?
“അത് ഞാൻ എന്നെ ബേബി ഹോസ്പിറ്റലിൽ കൊണ്ടോവാൻ പറഞ്ഞതല്ലേ, എന്റെ മെഡിക്കൽ ഇൻഷൂറൻസ് അവിടെ മാത്രേ എടുക്കൂ..”
സുരേട്ടൻ ഞെട്ടാനൊന്നും നിന്ന് സമയം കളയാതെ മുണ്ട് മടക്കികുത്തികൊണ്ട് ഒരൊറ്റ മണ്ടലാ.

സുരേട്ടന്റെ വാക്കും കേട്ട് ചെക്കന്മാര് രണ്ടരമണിക്കൂ¬ര്‍ തടഞ്ഞുവെച്ച ആ ബേബികളുടെ ഡ്രൈവര്‍മാര് അവന്മാരെ ചവിട്ടികൂട്ടി ബേബിയിലേക്ക് തന്നെയാണ് പറഞ്ഞയച്ചത്.

Deepu Pradeep Continue reading

മഞ്ഞഷർട്ടുകാരന്റെ ഹൃദയം

വേദി: സ്റ്റേഡിയം കോംപ്ലക്സിലെ കമ്പ്യൂട്ടർ ഷോപ്പ്
സമയം: അയിലൊന്നും ഒരു കാര്യല്ല്യ

കാട്രിഡ്ജിൽ ഇങ്ക് നിറയ്ക്കാൻ കൊടുത്ത് കാത്തിരിക്കുന്ന ഞാൻ. സീനിൽ ടെൻഷനില്ലാത്തതുകൊണ്ട് ഉലാത്തിയില്ല. ആ വരുന്നു ഒരു മഞ്ഞഷർട്ടുകാരൻ, അവർ മാൻ! വന്നപാട് അയാളിന്നലെ കൊടുത്ത പ്രിന്ററിന്റെ ക്ഷേമമന്വേഷിച്ചു. കടക്കാരൻ ചെക്കൻ അകത്തുനിന്നും ഒരു എ ഫോർ ഷീറ്റ് എടുത്തുകൊണ്ടു വന്ന്,
“ബ്ലേഡ് പോയതാ, മാറ്റി. ഇപ്പൊ നന്നായി പ്രിന്റ് വരുന്നുണ്ട്”
എന്നും പറഞ്ഞ് ആ പേപ്പർ അയാൾക്ക് കൊടുത്തിട്ട് പ്രിന്റർ എടുക്കാൻ പോയി.
ദാണ്ടടാ മഞ്ഞഷർട്ടുകാരൻ ആ പേപ്പറും നോക്കി മൈന് ചവിട്ടിയ മിലിട്ടിറിക്കാരനെ പോലെ നിക്കണു! നമുക്കീ ക്യൂരിയോസിറ്റിടെ അസ്കിതം ഉള്ളോണ്ട് ആ പേപ്പറിലേക്ക് ഏന്തി വലിഞ്ഞൊന്നു നോക്കി. ബില്ലാണ്, 48,000!! പടച്ചോനെ, ഇമ്മാരി ബില്ലൊക്കെയാണ് ഇവിടെയെങ്കിൽ ഞാൻ ഉലാത്തുന്നതായിരിക്കും ഉത്തമം!

മഞ്ഞഷർട്ടുകാരൻ ആ ബില്ലും കൊണ്ട് കസേരയിൽ തളർന്നിരുന്ന് മഞ്ഞഷര്‍ട്ടിന്റെ ബട്ടന്‍സ് തുറന്ന് നെഞ്ചുഴിഞ്ഞു. ആ സമയം കമ്പ്യൂട്ട¬ര്‍ ഷോപ്പിന്റെ സ്ലൈഡിംഗ് ഡോ¬ര്‍ ഉന്തിതുറന്ന് ഒരു ഹേര്‍ട്ട് അറ്റാക്ക് കേറിവരാ¬ന്‍ പോവുന്നതായി എനിക്ക് തോന്നി. അയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ സ്വന്തം ഹൃദയത്തെ രക്ഷിക്കാൻ സ്പോട്ടില് ഇറങ്ങി ഓടിയേനെ. സെൽഫിഷനെസ് അടുത്തുകൂടെ പോയിട്ടില്ലാത്ത പുവർ ഗയ്, ആ ഇരിപ്പ് തന്നെ. സോ സാഡ്.

ഒടുവില്‍ കടക്കാരൻ ചെക്കൻ മഞ്ഞഷര്‍ട്ടുകാരന്റെ പ്രിന്ററും കൊണ്ട് വന്നപ്പൊ, പ്രിൻസിപ്പാളിന്റെ മകളെ പ്രാപ്പോസ് ചെയുന്ന രണ്ടാം ക്ലാസുകാരനെ പോലെ അയാൾ വിക്കി വിക്കി ചോദിച്ചു,
“എന്താ ഇത്രേം കാശ്?”
ചുള്ളൻ ആ പേപ്പർ ഒന്ന് നോക്കിയ ശേഷം പറഞ്ഞു,
“അയ്യോ, ഞാനിത് പ്രിന്‍റ് നന്നായി വരുന്നുണ്ട് എന്ന് കാണിക്കാൻ തന്ന പേപ്പറാ, ബില്ലല്ല”
ഉഷാറായിട്ടുണ്ടടാ മിടുക്കാ!
എടുത്തുച്ചാട്ടമില്ലാത്ത ഹൃദയമായതോണ്ട് മാത്രമാണ് മഞ്ഞഷർട്ടുകാരൻ വടിയാവാതിരുന്നത്.

Deepu Pradeep

Continue reading

വികസ്

നമ്മുടെ നാട്ടിൽ വിക്സ് മുട്ടായിയും സെന്റർഫ്രഷും ഇങ്ങനെ സെയിൽസ് റെക്കോർഡുകൾ പഴങ്കഥയാക്കുന്നത് ഒരു വിശ്വാസത്തിന്റെ പുറത്താണ്. സിഗരറ്റ്
വലിച്ചശേഷം ഇത് വായിലിട്ടാൽ മണം കിട്ടില്ല എന്നൊരു വിശ്വാസം.
പക്ഷെ ഷിജുവിന്റെ കേസിൽ അതായിരുന്നില്ല സ്ഥിതി. എന്നൊക്കെ അവൻ സിഗരറ്റ് വലിച്ചിട്ട് വീട്ടിൽ കേറിയിട്ടുണ്ടോ, അന്നൊക്കെ അവനെ അവന്റമ്മ പൊക്കിയിരിക്കും.
കൂട്ടുകാരുടെ അഡ്വൈസറിങ് കമ്മറ്റി കൂടി.
“സിഗരറ്റ് പിടിക്കുന്ന വിരലിന്റെ മണം കിട്ടുന്നുണ്ടാവും” കനപ്പെട്ട നിരീക്ഷണം വന്നു.
‘ബൈക്കിന്റെ പ്രട്രോൾ ടാങ്ക് തുറന്ന് വിരൽ വെച്ചാ മതി, സിഗരറ്റിന്റെ മണം പോവും’ എന്ന് സജസ്റ്റ് ചെയ്തത് ഫ്രണ്ട് റിയാസാണ് (റിയ അല്ല, അത് ചന്ദ്രികടെ ആള്)
പക്ഷെ, എണ്ണ കമ്പനികളുണ്ടോ സമ്മതിക്ക്ണ്? ഒരു സെക്കന്റ് തുറന്ന് വെച്ചാ അപ്പൊ ആവിയാവും അഞ്ചുർപ്പ്യടെ പെട്രോള്.
അങ്ങനെ ഷിജു പ്രകൃതിയിലേക്ക് മടങ്ങി. പേരമരം & കമ്മ്യൂണിസ്റ്റ് പച്ച. അതിന്റെ ഇലയെടുത്ത് കയ്യിൽ തേക്കലായി. എവിടെ,
എന്നാലും അമ്മ പിടിക്കും.
അവസാനം അവൻ ഗതികെട്ട് അമ്മയോട് ചോദിച്ചു,
“അതെങ്ങനെയാണ് അമ്മാ സിഗരറ്റിന്റെ മണം അമ്മ ഇത്ര ഈസിയായിട്ട് തിരിച്ചറിയുന്നത്”?
“എനിക്ക് സിഗരറ്റിന്റെ മണം ഒന്നുമറിയില്ല”
കണ്ണ് തള്ളുന്ന സ്മൈലിയോടൊപ്പം ഷിജു,
“പിന്നെങ്ങനെയാണ് ഞാൻ വലിച്ച് വരുമ്പൊ അമ്മ ഇങ്ങനെ കൃത്യമായി പൊക്കുന്നത്?”
“അല്ലാണ്ട് എന്റെ മോൻ നേരം പുലർച്ചയ്ക്കും, നട്ടപ്പാതിരയ്ക്കും വിക്സ് മുട്ടായിയും വായിലിട്ട് വരില്ലല്ലോ..”

Deepu Pradeep

Continue reading

വളാഞ്ചേരി നോളൻ

വളാഞ്ചേരീന്ന് നിന്ന് തൃശൂർക്ക് കേറിയ കെഎസ്ആർട്ടിസി ബസ്, കുറ്റിപ്പുറം പാലവും കടന്ന് മാനത്തേക്ക് ലേസറടിച്ച സ്പീഡിൽ പറന്ന് പായുമ്പോഴുണ്ട് വളാഞ്ചേരിയി¬ല്‍ നിന്നുതന്നെ കയറിയ എന്‍റെ സഹസീറ്റുകാരൻ അയാള് പോസ്റ്റാക്കി നിർത്തിയ ഏതോ പാവത്തിന് ഫോൺ ചെയ്യുന്നു
“ന്നെ കാക്കണ്ട, ങ്ങള് പൊക്കോ…. ഞാൻ ലേറ്റാവും, ബസ്സിവിടെ നിർത്തിയിട്ടിരിക്ക്യാണ്…”
ഞാൻ ഒന്ന് പുറത്തേക്ക് നോക്കി ‘ങ്ങേ! ഈ ബസ്സോ?’

സംഭവം നമ്മളും ലേറ്റാവുമ്പൊ, ബസ്സിന്റെയും ട്രൈയിനിന്റെയും ബ്ലോക്കിന്റെയും ഒക്കെ തലയ്ക്ക് ഇടാറുണ്ടെങ്കിലും, അയാള് പറഞ്ഞത് ഒരുമാതിരി ക്രിസ്റ്റഫ¬ര്‍ നോളന്‍റെ സിനിമാകഥ പോലെയായിരുന്നു.
“ഇതിൽ കൂടുതൽ എന്ത് പറ്റാനാ, കഴിഞ്ഞ സ്റ്റോപ്പിൽ നിന്ന് കണ്ടക്ടർ ബസ്സില് കേറാൻ മറന്നു!! ഇപ്പൊ ഞങ്ങള് എല്ലാരും അയാളെ കാത്തു നിൽക്കാണ്.”
ഇത് കേട്ട ചുറ്റും ഇരുന്നിരുന്ന ഞങ്ങള് നാലുപേര് ആ പ്രതിഭാസത്തെ ഒന്നടിമുടി നോക്കി. ചെങ്ങായിയുണ്ടോ നിർത്തുന്നു..
“എന്താ ചെയ്യാലേ… സർക്കാർ ശമ്പളം വാങ്ങീട്ട് ഇവനൊക്കെ തോന്നിവാസമല്ലേ കാട്ടികൂട്ടുന്നത്?”
ഏറ്റോം ലാസ്റ്റ് ഒരു സ്റ്റേറ്റ്മെന്റും.
“വെറുതെയല്ല കെഎസ്ആർട്ടിസി നഷ്ടത്തിലാവുന്നത്…”
അയാളുടെ പറച്ചിൽ കേട്ടപ്പോ തൊട്ടടുത്തിരിക്കുന്ന ഞാൻ വരെ അത് വിശ്വസിച്ചുപോയി. പിന്നെ ഫോൺ വിളിച്ച ആളുടെ കാര്യം പറയാണ്ടോ..
ഫോൺ വെച്ച ശേഷം മൂപ്പര് ഞങ്ങളെ നോക്കിയെന്നു പുഞ്ചിരിച്ചു. ഞാൻ ഫാനായികഴിഞ്ഞിരുന്നു.

ബസ് കണ്ടനകം ഡിപ്പോയില് രണ്ടുമിനുറ്റ് നിർത്തിയിട്ടശേഷം എടുത്ത് അഞ്ചുകിലോമീറ്റർ അപ്പുറത്തുള്ള എടപ്പാൾ ടൗണിലെത്തി. ഡ്രൈവർ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തുനോക്കിയപ്പോ, ദോണ്ടെ മുപ്പത്തിരണ്ട് മിസ്കോള്!!
സ്പോട്ടില് മുപ്പത്തിമൂന്നാമത്തെയും വന്നു, കണ്ടക്ടറാണ്.
“വണ്ടി പോവല്ലേ, ഞാൻ കേറീട്ടില്ല!”

പിന്നെ ചുള്ളൻ കണ്ടനകത്തു നിന്ന് വരുന്നത് വരെ ഞങ്ങള് ഒന്നടങ്കം കട്ട വെയിറ്റിങ്.
ഓട്ടോയിൽ വന്നിറങ്ങിയ കണ്ടക്ടറെ ബസ്സിലുള്ള ബാക്കി യാത്രക്കാര്, ആക്കി ചിരിച്ച് ആനയിക്കുമ്പൊ, ടൈം ട്രാവൽ ചെയ്തു വന്ന ഞങ്ങള് നാല് പേര്, ആ മനുഷ്യനെ ആയിരുന്നു നോക്കിയത്. ‘മായാവി’യിലെ സ്രാങ്കിനെ പോലെ, ‘ഇതെന്ത് മറിമായം? എനിക്ക് ദിവ്യശക്തി കിട്ടിയതാണോ, അതോ കണ്ടക്ടർക്ക് ഭ്രാന്തായതാണോ’ എന്ന കോലത്തിലായിരുന്നു അയാൾ ഇരുന്നിരുന്നത്.
തന്നെ കൂട്ടാതെ പോയ ഡ്രൈവറെ, കണ്ടക്ടറും, സമയത്ത് വണ്ടിയിൽ കയറാത്ത കണ്ടക്ടറെ, ഡ്രൈവറും ഒന്ന് പരസ്പരം നോക്കി. ആ നോട്ടത്തിൽ ഒരു മഹാഭാരതം ഉണ്ടായിരുന്നു, രണ്ട് സീസൺ ഗെയിം ഓഫ് ത്രോൺസും.

Deepu Pradeep

Continue reading

ഒപ്പന ഒപ്പിക്കൽ

എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങൾ. എനിക്കുമുണ്ട്. ആ കണക്കിലെ ഒരെണ്ണമാണിത്.

പ്ലസ്‌ടു കാലത്തെ ആർട്ട്സ് ഒപ്പന. മണവാളന്റെ ലെഫ്റ്റ് സൈഡ് ഫ്രണ്ടിൽ കളിച്ചുകൊണ്ടിരുന്ന ഞാനായിരുന്നു ടീമിന്റെ മാർക്യീ പ്ളേയർ.
നാലാമത്തെ സ്റ്റെപ്പ് കഴിഞ്ഞപ്പോ, മുന്നിൽ നിൽക്കേണ്ട ഞാനുണ്ട് ഏറ്റവും പിന്നിൽ! പോയില്ലേ മോനെ കിളി!!
കൂടെയുള്ളവര് സ്റ്റെപ്പ് കളിക്കാൻ മറന്നതാണോ, അതോ ഞാനിനി ആ സ്റ്റെപ്പ് കളിച്ചതാണോ…? പത്തുവർഷം കഴിഞ്ഞിട്ടും എനിക്കൊരുത്തരം കിട്ടീട്ടില്ല. ഇന്റർനെറ്റ് കട്ടായ ഗൂഗിൾ മാപ്പിന്റെ സൂചി പോലെ മാർക്യീ പ്ളേയർ നിന്നു…

റൈറ്റ് ഫ്രണ്ടിൽ കളിക്കുന്ന ശ്രീരാജ്, കൊട്ടാൻ വരുമ്പോ എന്റെ കയ്യില്ലെങ്കിൽ എവിടെപ്പോയി കൊട്ടും എന്ന് ചിന്തിച്ചപ്പോൾ ഞാൻ പിന്നൊന്നും നോക്കീല. ബാക്കിൽ നിന്ന് തലയും ചൊറിഞ്ഞുകൊണ്ട് മുന്നിലേക്ക് നടന്നു.
എന്താണെന്നറിയില്ല, എന്റെ ആ സ്റ്റെപ്പിന് നല്ല കയ്യടിയായിരുന്നു.

Deepu Pradeep

Continue reading

അടാപ്പുറത്തെ സുര

മലപ്പ്രം ജില്ലയെ കീറിമുറിച്ചുകൊണ്ട് കോഴിക്കോട് മുറിയ്ക്കാ¬ന്‍ പെടച്ച് പായുന്ന പൂനെ എക്സ്പ്രസ്സ്.
അതിനകത്തിരിക്കുന്ന നാടിന്റെ മുത്ത്, നാട്ടാരുടെ സ്വത്ത്, അടാപ്പുറത്തെ സുര aka സുരേട്ടൻ. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ കിടക്കുന്ന അബൂക്കറിക്കയെ കാണാനുള്ള പോക്കാണ്. അതോടെ അബൂക്കറിക്ക മെമ്മോറിയൽ ആവുമെന്ന് ഞങ്ങൾ.

തിരൂര്ന്ന് ഓടികേറിയ ആ കട്ടിമീശക്കാരന്, അയാളുടെ കണ്ടകശനി മൊട്ടിട്ടപ്പോൾ തോന്നിയത് മ്മടെ സുരേട്ടന്റെ അടുത്ത് പോയിരിക്കാനാണ്. ഇരുന്നു.
ആമുഖമായി ഒന്ന് നൈസായിട്ട് പുഞ്ചിരിച്ച് അയാൾ സുരേട്ടനോട് ചോദിച്ചു,
“ഈ വണ്ടിയില്‍ ചെക്കിംഗ് ഒക്കെ ഉണ്ടാവാറുണ്ടോ?”
ഇര! സുരേട്ടന്റെ ഖല്‍ബില് വളമിടാതെ വാഴകുലച്ച സന്തോഷം!!
“ഉണ്ടാവാറുണ്ടോന്നോ! ഈ ട്രെയിനില് കാറ്ററിംഗ്കാര് വരുന്നപോലെയാണ് ടി ടി മാര് വരാറ്.”
കട്ടിമീശക്കാരന്റെ വോയ്സിൽ പെട്ടെന്നൊരു ദയനീയത‍ ,
“അയ്യോ, ഞാന്‍ ടിക്കറ്റ് എടുത്തിട്ടില്ല, പ്രശ്നാവോ ?”
അത്യന്തം നാടകീയമായി ഒരു ഞെട്ട് ഞെട്ടികൊണ്ട് സുരേട്ടന്‍ നെഞ്ചത്ത് അങ്ങട്ട് കൈവെച്ചു. അത്രയും മതിയായിരുന്നു കട്ടിമീശക്കാരന്റെ നെഞ്ചില് എ ക്ലാസ് പൊരിയിടാ¬ന്‍.
“നിങ്ങളെന്ത് പണിയാന്നും കാണിച്ചത്? ഈ വണ്ടിക്കാണെങ്കില്‍ ഇനി കോഴിക്കോട് എത്തും വരെ വേറെ സ്റ്റോപ്പില്ല. എന്തായാലും പൊക്കും!”
ഉടനെ അതുവഴി പോയ കാറ്ററിംഗ്കാരന്റെ കയ്യീന്ന് കട്ടിമീശക്കാര¬ന്‍ ഒരു ‘റെയില്‍ നീര്‍’ വാങ്ങി കുടിച്ചു.

കുറച്ചുനേരം ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്ന ശേഷം അയാള്‍ വിക്കി വിക്കി ചോദിച്ചു,
“ഫൈന്‍ അടിക്ക്യാണെങ്കില്‍… അത് ഏകദേശം എത്ര ഉണ്ടാവും… ?”
“അതീ ട്രെയിനിന്റെ ആദ്യത്തെ സ്റ്റോപ് മുതല് ലാസ്റ്റ് സ്റ്റോപ് വരെയുള്ള ചാര്‍ജിന്റെ നാലിരട്ടി വരും, ഒരു പത്തു മൂവായിരം ഉര്‍പ്പ്യണ്ടാവും”
ജന്മത്ത് തീവണ്ടിയിൽ ടിക്കറ്റെടുത് യാത്ര ചെയ്തിട്ടില്ലെങ്കിലും സുരേട്ടന് ആ കാര്യത്തിലൊക്കെ നല്ല തിട്ടമായിരുന്നു.
കട്ടിമീശക്കാര¬ന്‍ പഴ്സിരിക്കുന്ന പോക്കറ്റിലൊന്നു തടവിയശേഷം മെല്ലെ എഴുന്നേറ്റു. ഇരുപ്പുറയ്ക്കില്ലല്ലോ, സ്വാഭാവികം. പിന്നെ അറുക്കാൻ കെട്ടിയിട്ട ആടിനെ പോലെ കുറെ ഉലാത്തലുകൾ മാത്രം.

വണ്ടി കല്ലായി സ്റ്റേഷൻ എത്തിയപ്പോ അയാൾക്ക് കഴിച്ചിലാവാൻ പോവുന്നതിന്റെ തെളിച്ചമുണ്ടായി. പക്ഷെ, ആ ആശ്വാസത്തില്‍ വിട്ട നിശ്വാസം ഭൂമി ടച്ച് ചെയ്യും മുൻപ് വണ്ടി അതാ അങ്ങട് പിടിച്ചിട്ടു. തേഞ്ഞരഞ്ഞു!
അയാൾ സുരേട്ടനെ ദയനീയമായി നോക്കി.
സുരേട്ടനുണ്ടോ റെസ്റ്റ്?
“ടി ടി ക്ക് കംപാർട്മെന്റ് മാറി കേറാൻ വേണ്ടി നിർത്തീതാവും.”
ആ പാവം കിള്ള വെറച്ച്, വാതിലിനടുത്ത് പോയി പുറത്തേക്ക് നോക്കി നിൽക്കുമ്പോഴാണ് അത് സംഭവിക്കുന്നത്.
കാരുണ്യ ഭാഗ്യക്കുറിയും കൊണ്ട് കഥയിലെ കാമിയോ റോളുകാരൻ വന്നിട്ട്, ഒരു കാരുണ്യവുമില്ലാതെ ഒറ്റ പറച്ചിലാ..
“ടിക്കറ്റ്, ടിക്കറ്റ് ”
കേട്ടപാട് കട്ടിമീശക്കാര¬ന്‍ തിരിഞ്ഞുപോലും നോക്കാതെ ചാടി ഇറങ്ങിയൊരോട്ടം, നൂറേ നൂറ്റിപ്പത്തില് ഒരു ക്വിക്ക് സ്പ്രിന്റ്!
എനിക്കുറപ്പാണ്, അത്രയും സ്പീഡിൽ കല്ലായീന്ന് കോഴിക്കോട്ടേക്ക് ജനശദാബ്ദി പോലും എത്തില്ല.

Deepu Pradeep

Continue reading

ഗുരുവായൂരമ്പലനടയിൽ

ഗുരുവായൂർ ചുറ്റമ്പലത്തിന്‍റെ ഉള്ളിൽ നിന്ന്, ശ്രീകോവിലേക്ക് നീട്ടി നോക്കി തൊഴുന്ന നൂറ്റിച്ചില്ലാനും പേർ….
അതേ ശ്രീകൃഷ്ണനെ നോക്കി കയ്യുംകെട്ടിനിൽക്കുന്ന ഒരു ഒറ്റ മനുഷ്യൻ!

നിൽപ്പ് ന്ന് പറഞ്ഞാൽ ഏകദേശം ‘മിഥുന’ത്തിൽ നെടുമുടിവേണു തേങ്ങയുടയ്ക്കുമ്പോൾ, ഇന്നസെന്റ്റ് നിന്നിരുന്ന പോലൊരു നിൽപ്പ്! പ്രാർത്ഥിച്ചു കഴിഞ്ഞവരെ സെക്യൂരിറ്റികാര് തള്ളിമാറ്റിയിട്ടും, ടിയാൻ തിക്കിത്തിരക്കി വന്ന് വീണ്ടും അതേ നിൽപ്പ്!
പിരി കുറവുണ്ട് ന്ന് മനസ്സിലായി, പക്ഷെ അതെത്ര എണ്ണത്തിന്റെയാണ് എന്നറിയാനുള്ള ആകാംഷയോടെ ഞാൻ എല്ലാം കണ്ടുനിന്നു. ഇടയ്ക്കിടെ വരുന്ന മൂളലുകളുടെ കനം ഏറിയും കുറഞ്ഞും ഇരിക്കുന്നതൊഴിച്ചാൽ, ഏറെക്കുറെ സ്ഥായിയായ ഭാവം.

അവസാനം കലാപരിപാടി അവസാനിപ്പിച്ച് അദ്ദേഹം പോവാൻ നിൽക്കുമ്പോൾ ഞാൻ കാര്യം ചോദിച്ചു.
“എന്താ അവിടെ അങ്ങനെ നിന്നിരുന്നത്?”
“ഗുരുവായൂരപ്പന് പറയാനുള്ളത് കേൾക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ?”

പിരി കുറവുള്ളത് നമ്മൾക്കൊക്കെയാണ്.

Deepu Pradeep

Continue reading

എക്സ്ക്ലമേഷന്‍ മാര്‍ക്ക്

പണ്ട്, പള്‍സറിനും പാഷന്‍പ്ലസിനും പണ്ട്, കേരളാ ജ്യോഗ്രഫി മാറ്റിമറിച്ച ഒരു വണ്ടി മഞ്ഞ പെയിന്റടിച്ചു പിക്ചറിലേക്ക് വന്നു, ജെസിബി!
കുട്ട്യോള്‍ക്ക് റോഡ്‌റോള¬ര്‍ കാണിച്ചുകൊടുത്ത് ചോറുണ്ണുപ്പിക്കുന്ന ആ ടെക്നികിനെ, കുട്ട്യോള് തിരിച്ച് പുഛ്ചിക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്. ജെസിബിടെ ആ വരവോടുകൂടി അണ്ണാക്കില്‍ ചോറുരുളകള്‍ക്ക് വീണ്ടും ഡിമാന്റായി.
അധികം വൈകാതെതന്നെ മുത്ത്, കേരളത്തിന്റെ കുന്നും കാടും തോടും പാടവും തോണ്ടികൂട്ടി പലജാതി ക്ലേ മോഡലിംഗ് ചെയ്യാന്‍ തുടങ്ങി. എങ്കിലും ഞങ്ങടെ നാടിന് ഒരു ജെസിബി കണികാണാ¬ന്‍ കിട്ടിയിരുന്നില്ല. അന്യനാട്ടില്‍ പോയി ജെസിബി കണ്ടുവന്നവരുടെ റിവ്യൂവ്സ് കേട്ട് കോരിത്തരിച്ചിരിക്കാനെ ഞങ്ങള്‍ക്ക് യോഗമുണ്ടായിരുന്നുള്ളൂ…
ഒടുവില്‍, അരിമാവില്‍ പാലുംവെള്ളം ഒഴിച്ച കളറുള്ള ജുബിലേട്ടന്റെ അച്ഛ¬ന്‍ (ഇനിയിപ്പോ എങ്ങനെ വേണേലും പൊക്കിപറയാലോ) സ്വന്തമായുണ്ടായിരുന്ന കുന്ന് മാന്താ¬ന്‍ നാട്ടിലേക്ക് ജെസിബി കൊണ്ടുവരാ¬ന്‍ തീരുമാനിച്ചു. അന്ന് ഫ്ലെക്സ് കണ്ടുപിടിച്ചിട്ടുണ്ടായിരുന്നെങ്കില്‍ ഞങ്ങള് മൂപ്പരടെ ഫോട്ടോ വെച്ച് എട്ടേ എട്ടിന്റെ പത്തെണ്ണം അടിച്ചേനെ. അജ്ജാതി എക്സൈറ്റ്മെന്റ്.

ഒരു ടോപ്‌ തിങ്കളാഴ്ച, ജെസിബി നാടുകുലുക്കി കടന്നുവന്നു. വെറും ആരവം. പക്ഷെ അതിനകത്ത് ജെസിബിയേക്കാ¬ള്‍ മൂത്തൊരു ഐറ്റം ഇരുപ്പുണ്ടായിരുന്നു, ഡ്രൈവര്‍ കോയമ്പത്തൂരുകാര¬ന്‍ തങ്കരാജ്. പിന്നെ തങ്കരാജിന്റെ വണ്‍മാ¬ന്‍ ഷോ യ്ക്കായിരുന്നു ഞങ്ങള് സാക്ഷ്യം വഹിച്ചത്. തങ്കരാജ് ഗിയര്‍ ഇടുന്നതും, ഹോണ്‍ അടിക്കുന്നതും, സ്റ്റിയറിംഗ് പിടിക്കുന്നതും, എന്തിന് മൂക്ക് ചൊറിയുന്നത് വരെ ഒരു സ്റ്റൈലിലാണ്.
കുട്ടികള്‍ കൂട്ടമായി തങ്കരാജിനു ചുറ്റും കൂടി ആര്‍പ്പുവിളിച്ചു. അതിന്റെ തീവ്രത രേഖപെടുത്തിയത് യെസ്ടര്‍ഇയ¬ര്‍ സൂപ്പര്‍സ്റ്റാ¬ര്‍ ആനപ്പാപ്പാ¬ന്‍ കുട്ടാപ്പുവിന്റെ മുഖത്തെ റിക്ട¬ര്‍ സ്കെയിലി¬ല്‍ ആയിരുന്നു.
തങ്കരാജ് വണ്ടിയില്‍ നിന്നും അള്‍ട്രാ സ്ലോ മോഷനി¬ല്‍ ചാടിയിറങ്ങി. പിന്നെ, തീപ്പെട്ടി കത്തിച്ചു മുകളിലേക്കെറിഞ്ഞ് വായുവില്‍ വെച്ച് സിഗരറ്റ് കത്തിക്കുന്ന അടാറ് ഐറ്റം. സ്വാഗ്! പിടിച്ചാ കിട്ടാത്ത സ്വാഗ്!!
മുല്ലപ്പെരിയാര്‍ ഒരു നീറ്റലായി മനസ്സിലുള്ളത്കൊണ്ട് ഞങ്ങള് ചിലര്‍ കയ്യടിച്ചില്ല. പക്ഷെ ഇനിയും വൈകിയാല്‍, ആത്മസംയമനം കയ്യീന്നുപോയി എല്ലാവരുടെ ഉള്ളിലും ഒരു തങ്കരാജ് ഫാന്‍സ്‌ ഘടകം രൂപം കൊണ്ടേക്കും, ഉറപ്പാണ്. എന്നാലും ജെസിബിയെ ഓര്‍ത്ത് ഞങ്ങ¬ള്‍ തങ്കരാജിനു മാപ്പുകൊടുത്തു. അതിനുശേഷം ആ മഞ്ഞ കളറില്‍ ഒന്ന് തൊട്ട് നിര്‍വൃതിയണയാ¬ന്‍ വേണ്ടി കൈനീട്ടിയപ്പോള്‍, തങ്കരാജ് ഒരു സ്പാന¬ര്‍ കയ്യിലെടുത്ത് ഞങ്ങളെ ഒരു വിരട്ട¬ല്‍.
ആ സെക്കന്റി¬ല്‍, ഞങ്ങള്‍ ജെസിബിയും മഞ്ഞകളറും കോയമ്പത്തൂരും വരെ വെറുത്തു. ജുബിലേട്ടന്റെ അച്ഛന്‍ വന്ന് തങ്കരാജിനോട് മുണ്ടഴിച്ചിട്ടു ബഹുമാനം കാണിക്കുന്നത് കണ്ടപ്പോ, ഞങ്ങള്‍ മനസ്സിലെ ആ ഫ്ലക്സുകള്‍ വലിച്ചുകീറി തീയിടുകയും ചെയ്തു. കുന്നോണറിന് കൈ കൊടുത്ത് തങ്കരാജ് അടുത്ത സിഗരറ്റും അതേപോലെ കത്തിക്കാന്‍ പുറത്തെടുത്തു. തൊട്ടടുത്ത്‌ ഉണ്ടായിരുന്ന ഡീസ¬ല്‍ ക്യാനില്‍ ആയിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എവടെ… തമിഴ്നാട് 2 – കേരളം 0.

ഞങ്ങള്‍ ഉണ്ടകഴിഞ്ഞ പട്ടാളക്കാരെ പോലെ പരസ്പരം നോക്കി.
“ഇനിയെന്ത് ചെയ്യും?”
ഉത്തരം കുഞ്ഞുട്ടിടെ വകയായിരുന്നു, “എന്റെലൊരു പഞ്ച് ഡയലോഗുണ്ട്”.
“എന്താ?”
“കുന്ന് മാന്താ¬ന്‍ വന്നാ¬ല്‍ കുന്ന് മാന്തണം, അല്ലാതെ നമ്മളെ മാന്തരുത്!”
“വേണ്ട, അവിടെത്തന്നെ വെച്ചോ”
ഈ കണ്ടതൊക്കെ അഭിമാനക്ഷതം ആയിട്ടെടുത്ത വേറൊരാള്‍ കൂടി ഉണ്ടായിരുന്നു അവിടെ, ജുബിലേട്ടന്റെ അച്ഛച്ചന്‍. മൂപ്പര് തങ്കരാജിന്റെ അടുത്തേക്ക് പതിയെ നടന്നെത്തി ചെന്നശേഷം ചോദിച്ചു.
“അല്ല മോനെ…. എന്താ പ്പ അന്‍റെ പ്രശ്നം?”
“പ്രോബ്ലമാ…ഇത് വന്ത് എന്നുടെ സ്റ്റൈല്. ജെസിബി ഡ്രൈവര്‍ നാ സുമ്മാവാ അമ്മാവാ ?”
“ജെസിബിക്കെന്താ കൊമ്പുണ്ടോ..?”
“ആ ഇരുക്ക്…ഇത് മറ്റ് വണ്ടിമാതിരി കെടയാത്. ഇന്ത വണ്ടി ഒരേ സീറ്റിലിരുന്നു രണ്ടു സൈഡിലേക്കും ഓടിക്കാം.”
“അപ്പൊ തോണിയോ ??”
.
.
.
മൗനം.
“തോണി ഒരു സീറ്റിലിരുന്നു എങ്ങോട്ട് വേണെങ്കിലും ഒടിച്ചൂടേ മോനേ തങ്കരാജേ…?”
അതുവരെ കുതിച്ചുപാഞ്ഞിരുന്ന തങ്കരാജിന്റെ 88 എച്ച്.പി എഞ്ചിന്‍ പൊടുന്നനെ ഓഫായി. കണ്ണിലുണ്ടായിരുന്ന പള്ളിപെരുന്നാള് റേബാന്‍ ഊരി പോക്കറ്റില്‍വെച്ച് തങ്കരാജ് വിക്ടറി സ്റ്റാന്റി¬ല്‍ നിന്നിറങ്ങി നടന്നു. ആ മുഖം ജെ സി ബി മാന്തിയിട്ട ഒരു മൊട്ടക്കുന്നു പോലെ വറ്റിയിരുന്നു.

Deepu Pradeep

Continue reading

കൂരകൾ തോറും നമ്മുടെ ചെസ്റ്റ്

ഇന്ന് വാംഅപ്പ് കഴിഞ്ഞ്, ചെസ്റ്റിന് പറന്നടിക്കാനുള്ള ആവേശത്തോടെ ഞാ¬ന്‍ ജിമ്മിന്റെ മെയി¬ന്‍ ഹാളിലേക്ക് ചെന്നപ്പോഴുണ്ട്, കൌണ്ടറിനടുത്ത് ഇൻസ്ട്രക്ടർ ഫെബിക്കയ്ക്ക് ചുറ്റും വലിയൊരു കൂട്ടം. ജിമ്മില് ഓണം ഓഫര്‍ വല്ലോം പ്രഖ്യാപിച്ചോ എന്നായിരുന്നു എന്റെ ഡൌട്ട്. എന്നാ അതായിരുന്നില്ല സ്റ്റോറി. അവിടെ കൂടി നിന്നിരുന്നത് പതിനെട്ട് അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. ഐ റിപ്പീറ്റ്, പതിനെട്ട്!!
ജിമ്മ് പൊളിച്ച് പണിയാനല്ല, ജോയിന്‍ ചെയ്യാ¬ന്‍ വന്നതാണ് എന്നറിഞ്ഞപ്പോ¬ള്‍ അവിടുത്തെ ഡമ്പലുകളും ബാർബലുകളും വരെ കുലുങ്ങി.
“ഈ കേരളമഹാരാജ്യത്ത് ഇവന്മാര് ഇവിടെ മാത്രേ എത്താന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ” എന്നും പറഞ്ഞു ഹംസക്കുട്ടി ത്രെഡ് മില്ലില്‍ കേറി ഒരൊറ്റോട്ടം. അരിശം മസിലായി തിളച്ചു.
ഞങ്ങടെ അപ്രമാദിത്വത്തിന് ഭീഷണി ആവോ എന്ന ആങ്കിളിലാണ്, ജിമ്മിലെ മൂത്ത മൾട്ടികള്‍ ഫ്രെഷേർസിനെ നോക്കിയത്.
അവരെയും തെളിച്ചുകൊണ്ട്‌ വാംഅപ്പ് ചെയ്യിപ്പിക്കാ¬ന്‍ പോവുന്ന ഫെബിക്കയെ പിടിച്ചു നിർത്തി ഞാന്‍ പറഞ്ഞു.
“ഒറ്റയടിക്ക് പതിനെട്ട് അഡ്മിഷന്‍! കോളടി കോളടി ന്നൊക്കെ പറഞ്ഞാല്‍ ഇതാണ്”
പക്ഷെ ഫെബിക്ക ഒരുമാതിരി പ്രോട്ടീ¬ന്‍ പൌഡറില് പച്ചമുളക് കടിച്ചമാരിയായിരുന്നു നിന്നിരുന്നത്.
“ഈ വന്നതില്, നാലെണ്ണമേ ജോയിന്‍ ചെയ്തിട്ടുള്ളൂ… ബാക്കി പതിനാലെണ്ണം കാണാ¬ന്‍ വന്നതാണ്… !!”
അതൊക്കെയാണ്‌ പ്രോത്സാഹനം. നമ്മളും പോവുന്നുണ്ട് ജിമ്മില്, “നിനക്കൊന്നും വേറെ പണിയില്ലേടാ ചെക്കാ ?” എന്ന് ചോദിക്കുന്ന ഫ്രണ്ട്സാണ് നമ്മക്കുള്ളത്.
ഫെബിക്ക തുടർന്നു…
“ഇപ്പൊ നിന്ന് തിരിയാന്‍ സ്ഥലമില്ലാണ്ടായി…അവരോട് ഇറങ്ങി പോവാന്‍ പറയാ¬ന്‍ പറ്റ്വോ?”
“അതെന്താ പറഞ്ഞാല്?”
“ഇനിക്കിണ്ടോ ഹിന്ദി അറിയണ്????”
.
.
.
നിശബ്ദത!!
‘സന്ദേശ’ത്തില് യശ്വന്ത് സഹായ് വന്ന പോലെയായിരുന്നു ജിമ്മിലെ അറ്റ്‌മോസ്ഫിയര്‍.
അവസാനം, കഴിഞ്ഞാഴ്ച ഗോവയില്‍ ടൂറിന് പോയിട്ട് വന്ന ഒരുത്തനെ പിടിച്ച് അവർക്ക് കാര്യങ്ങള് പറഞ്ഞുകൊടുക്കാന്‍ ഏൽപ്പിച്ചു.
പന്ത്രണ്ട് പുഷ്അപ്പ്സ് എടുക്കാന്‍ അവന്‍ അവരോട്,
“ദോ പാഞ്ച് പുഷ്അപ്സ് പ്ലസ്, ദോ ഏക്‌ പുഷ്അപ്സ്… ഉം…. ഉം ഉം..” എന്ന് പറയുന്നത് കേട്ടപ്പോള്‍ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം തോന്നി.
അറ്റ്‌ലീസ്റ്റ് പന്ത്രണ്ടിന്റെ ഹിന്ദി, പന്ത്രഹ് എന്നാണെന്നെങ്കിലും നമ്മക്കറിയാലോ.

Deepu Pradeep

Continue reading

അച്ഛന്‍

‘കുഞ്ഞിരാമായണം’ എന്ന ആദ്യ സിനിമ എനിക്ക് അച്ഛന്റെ ഓർമ്മകളുമായാണ് കെട്ടുപിണഞ്ഞു കിടക്കുന്നത്.
പണ്ട് , ‘കുഞ്ഞിരാമായണ’ത്തിലെ ഒരു കഥയായ ‘സൽസമുക്ക്’ ബ്ലോഗിൽ പോസ്റ്റ്‌ ചെയ്ത സമയത്ത്, ഗൾഫിൽ നിന്നും വിളിച്ച് ആ കഥയെപറ്റി കുറെ അഭിപ്രായങ്ങൾ പറഞ്ഞപ്പോഴാണ്, അച്ഛൻ എന്റെ ബ്ലോഗിന്റെ ഒരു സ്ഥിര വായനക്കാരൻ ആയിരുന്നെന്ന കാര്യം ഞാൻ ആദ്യമായി അറിയുന്നത്.
രണ്ടായിരത്തിപതിനാലിൽ ‘കുഞ്ഞിരാമായണം’ തിരക്കഥ എഴുതികൊണ്ടിരിക്കുന്ന സമയത്താണ് അച്ഛന് ഹാർട്ട് അറ്റാക്ക് വരുന്നത്. ബൈപാസ് കഴിഞ്ഞ് കിടന്നിരുന്ന തൃശ്ശൂർ ജൂബിലി ഹോസ്പിറ്റലിലെ ആ മുറിയിൽ, ഞങ്ങൾക്ക് കൂട്ടിന് കുഞ്ഞിരാമനും, ലാലുവും, മനോഹരനും, കുട്ടനുമെല്ലാം ഉണ്ടായിരുന്നു.
പിന്നീട് പ്രീ പ്രോഡക്ഷൻ സമയത്ത്, വിധി ക്യാൻസറിന്റെ രൂപത്തിൽ വീണ്ടും വന്നു. ഷൂട്ടിങ്ങിന് വളരെ കുറച്ചു ദിവസങ്ങളെ ഞാൻ ലൊക്കേഷനിൽ ഉണ്ടായിരുന്നുള്ളൂ, അതിലൊന്ന് സർജറിക്ക് മുന്പ് ഷൂട്ടിങ്ങ് ഒന്ന് കാണണം എന്ന അച്ഛന്റെ ആഗ്രഹത്തിന്റെ പുറത്ത് ഞങ്ങൾ എല്ലാവരും കൂടി പോയ ആ ദിവസമാണ്. പിന്നെ ആശുപത്രികൾ ഒരു ശീലമായിമാറികഴിഞ്ഞ സമയത്ത്, എഴുത്തുകാരന് ഉണ്ടാവാറുള്ള ആദ്യ സിനിമയുടെ എക്സൈറ്റ്മെന്റോ, എഴുതിവെച്ചതത്രയും എങ്ങനെ സ്ക്രീനിൽ പുനർജനിക്കും എന്ന ആകാംഷയോ എനിക്കുണ്ടായില്ല.
ഷൂട്ട്‌ കഴിഞ്ഞ ശേഷം , ആർ സി സിയിൽ നിന്നും മടങ്ങും വഴി കൊച്ചിയിൽ തങ്ങിയ നാൾ, ബേസിൽ സിനിമയുടെ എഡിറ്റ്‌ ചെയ്ത കുറച്ചു ഭാഗങ്ങൾ കാണിച്ചതുമുതൽ അച്ഛൻ ശരിക്കും ത്രില്ലിലായിരുന്നു. രണ്ടാമത്തെ കീമോ കഴിഞ്ഞ ശേഷമാണ് തിരുവോണത്തിന്റെ അന്ന് സിനിമയുടെ റിലീസ്. സിനിമ കണ്ട് കൊച്ചിയിൽ ഉള്ള എന്നെ വിളിച്ച അച്ഛന്റെ ശബ്ദം ഇപ്പോഴും എന്റെ കാതിലുണ്ട്. അത്രയും സന്തോഷത്തോടെ മുൻപൊരിക്കലും ഞാൻ അച്ഛനെ കണ്ടിട്ടില്ല. അവസാനം, ക്യാൻസർ വാർഡിൽ വെച്ച് ഇടയ്ക്കിടെ, ‘ഇപ്പൊ എത്ര ദിവസമായി സിനിമ’ എന്ന് തിരക്കിയിരുന്ന അച്ഛൻ, സിനിമയിറങ്ങി അൻപത്തിഎട്ടാം നാൾ മരിക്കുമ്പോൾ, എടപ്പാളിൽ സിനിമ വന്നിട്ട് ഒരിക്കൽ കൂടി കാണണം എന്ന ആഗ്രഹം ബാക്കിയായിരുന്നു…
ഇന്ന് ‘കുഞ്ഞിരാമയണം’ ടിവിയിൽ വരുമ്പോൾ ആദ്യമോർക്കുന്നത് അച്ഛനെയാണ്….

Read the rest

കള്ളനും ചുള്ളനും

പള്ളിപ്പുറം സ്റ്റേഷനിൽ നിന്ന് മ്മടെ തൃശൂർ-കണ്ണൂർ പാസഞ്ചർ പുറപ്പെടാൻ തയ്യാറായി ഇങ്ങനെ ആക്സിലറേറ്റർ റൈസ് ചെയ്തു നിൽക്കാണ്. ഊമയായ ഒരു പാവം ഭിക്ഷക്കാരന് കാലിൽ ചവിട്ടുകിട്ടിയപ്പോ, ‘അയ്യോ’ ന്ന് പറഞ്ഞത് കണ്ട് കമ്പാർട്ട്മെന്റിന്റെ കരളലിഞ്ഞു പോയ ആ നിമിഷം….
തീവണ്ടിയുടെ സ്രാങ്ക് ഫസ്റ്റിട്ട് വണ്ടിയെടുത്ത സ്പ്പോട്ടില്, വാതിൽക്കൽ വായുവിഴുങ്ങി നിന്നിരുന്ന ഒരു ചെക്കൻ പണിപറ്റിച്ചു. തൊട്ടുമുന്നിലെ സീറ്റിൽ ഇരുന്നിരുന്ന ഒരു ചേച്ചിയുടെ കഴുത്തിലെ മാലയും പറിച്ച് ഇറങ്ങിയൊരോട്ടം !!
ഞാനുൾപടെയുള്ള യാത്രക്കാരെല്ലാം അനാക്കോണ്ട ഇരുമ്പുലക്ക വിഴുങ്ങിയ പോലെ ഇങ്ങനെ ഫ്രീസായി നിന്നു, രണ്ട് സെക്കന്റ്. അപ്പൊ ദേ പിന്നാലെ വെടിച്ചില്ല് പോലെ ആ ചേച്ചിയുടെ ഭർത്താവ് ഒരൊറ്റ പാച്ചില്. ചേയ്സ് !!

വണ്ടി മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. കള്ളനും ഭർത്താവും റെയിൽവേ സ്റ്റേഷന്റെ വേലിയും പിന്നിട്ട് ശരവേഗത്തിൽ വിശാലമായ പാടം റൈയ്സ് ട്രാക്കാക്കി.
ആരൊക്കെയോ പറഞ്ഞു “ചങ്ങല വലിക്ക്”
അപ്പൊഴുണ്ട് അപ്പുറത്ത് നിന്ന് കാരോലപ്പത്തിന്റെ കളറും, ക്രീം ബണ്ണിന്റെ മനസ്സുമുള്ള ഒരുത്തൻ തിക്കിതിരക്കി ഓടി വരുന്നു.
“ഞാൻ വലിക്കാം, ഞാൻ വലിക്കാം… ഇന്റെ കുറെ കാലായുള്ള ആഗ്രഹാണ് ചങ്ങല വലിച്ചു ഒരു തീവണ്ടി നിർത്തല്.”
“അവിടിരിക്കടാ… ഇവിടെ വലിച്ച് എക്സ്പീരിയന്‍സുള്ളവരുണ്ട്”. വേറൊരു മൊതല്‍.
“വേണ്ട, ആരും വലിക്കണ്ട..!” ചേച്ചി.
എല്ലാവരും ചേച്ചിയെ നോക്കി. മാല പോയിട്ടും ചേച്ചി മണൽലോറി കണ്ട ഭാരതപുഴയെ പോലെ ഒരു എക്സ്പ്രഷൻ ചെയിഞ്ചും ഇല്ലാതെ ഇരിക്ക്യാണ്. യു സീ ദി ഐറണി, ഡോണ്ട് യു?
“ആ മാല റോൾഡ് ഗോൾഡാ !!”
ട്ടും! ഞങ്ങള്‍ തല വെട്ടിച്ച സൌണ്ടാണ് ആ കേട്ടത്. ഉടുമുണ്ട് അഴിഞ്ഞുപോയിട്ടും ചോരാത്ത ആത്മവീര്യത്തോടെ കള്ളനെ ചെയ്സ് ചെയ്യുന്ന ആ ഭർത്താവിനെ നോക്കി ഞങ്ങള്‍ കുറച്ച് നെടുവീർപ്പിട്ടു. സോ ശോകം.
“സ്വർണ്ണമാലയൊക്കെ കൊണ്ടുവിറ്റ് കള്ളുകുടിച്ചിട്ട് അയാള് തന്നെ വാങ്ങി തന്നതാ ആ റോൾഡ് ഗോൾഡ്‌.”
വാവ്! ഷോർട്ട് ടേം മെമ്മറി ലോസ്!!

മുപ്പതു ഉർപ്പ്യടെ മാലയ്ക്ക് വേണ്ടി വിദൂരതയിലേക്ക് മണ്ടിപാഞ്ഞു കൊണ്ടിരിക്കുന്ന ആ കള്ളനും ചുള്ളനും കമ്പാർട്ട്മെന്റിന്റെ വിങ്ങലായി.

Deepu Pradeep

Continue reading

ഒരബ്ദുവുണ്ടായിരുന്നു

വളരെ പണ്ടാണ്…. പൊന്നാനി‌ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടിവന്ന പുതിയ എസ്‌ഐ, വരവിനും മുൻപ് പൊന്നാനിയോളം തന്നെ കേട്ടറിഞ്ഞൊരു പേരുണ്ടായിരുന്നു അബ്ദു! ഓടികൊണ്ടിരിക്കുന്ന എഞ്ചിൻ പോലും അറിയാതെ അതിന്റെ പിസ്റ്റൺ അടിച്ചുമാറ്റുന്ന നല്ല എണ്ണം പറഞ്ഞൊരു പോക്കറ്റടിക്കാരൻ.
ചാർജെടുത്തതിന്റെ പിറ്റേന്ന്, എടപ്പാൾ അങ്ങാടിയിൽ ബീഡിയും വലിച്ചു നിൽക്കുകയായിരുന്ന അബ്ദു വിട്ട പുകയിലേക്ക് എസ്‌ഐ‌ കേറി വന്നുനിന്നു. കേട്ടറിഞ്ഞ കൺകെട്ടിന്റെയും കൈവേഗതയുടെയും കഥകൾ സത്യമാണോ എന്നൊന്നറിയാൻ….

പരിചയപെട്ട് ഇരുവരും സംസാരം തുടങ്ങി. നല്ല സ്ഥലകാല ബോധത്തോടെ നിൽക്കുന്ന ഒരുത്തനെ പോക്കറ്റടിക്കുന്നതോടെ തീരും, അബ്ദുവും അബ്ദുവിനെക്കുറിച്ചുള്ള ഈ കഥകളും എന്ന് എസ്ഐ പറഞ്ഞപ്പോൾ, ഒന്ന് പുഞ്ചിരിച്ച ശേഷം അബ്ദു ചോദിച്ചു,
“സാറെ…. നമുക്കൊന്ന് പൊന്നാനി വരെ പോയാലോ? ”
“എന്തിനാ?”
“ബസ് ചമ്രവട്ടം ജംങ്കഷൻ എത്തും മുൻപ് സാറിന്റെ പോക്കറ്റിലിരിക്കുന്ന ഈ പേന ഞാൻ അടിച്ചിരിക്കും.!”.

തൊട്ടടുത്ത ബസിൽ‌ എസ്‌ഐ മുന്നിലും അബ്ദു പിന്നിലുമായി‌ കയറി. തിരക്ക് കൂടികൂടി വന്നു…. എസ്‌ഐ‌ ഒരോ മിനുറ്റിലും നോക്കി പോക്കറ്റിലെ പേന അവിടെതന്നെയുണ്ടെന്ന് ഉറപ്പുവരുത്തികൊണ്ടിരുന്നു.
ബസ്‌ ചമ്രവട്ടം ജംക്ഷനിലെത്തിയപ്പോൾ രണ്ട് പേരും ഇറങ്ങി. എസ്‌ഐ പോക്കറ്റിൽ കിടക്കുന്ന പേന അബ്ദുവിന്റെ നേരെ നീട്ടി പറഞ്ഞു,
“നീ എടുക്കണം എന്ന് ആഗ്രഹിച്ചതല്ലെ… വെച്ചൊ”
അബ്ദു ബീഡി കത്തിച്ചുകൊണ്ട് അടുത്ത പുഞ്ചിരി കൊടുത്തു.
“എനിക്കെഴുതാൻ റീഫില്ലറ് മതി, പേന സാറ് തന്നെ വെച്ചോ..”
അബ്ദു അത് പറഞ്ഞപ്പോഴാണ് എസ്‌ഐ യ്ക്ക്, അബ്ദു തന്റെ പോക്കറ്റടിച്ചെന്നും, അടിച്ച പേന റീഫല്ലറൂരി തിരിച്ചുവെച്ചെന്നും വരെ മനസ്സിലാവുന്നത്.

അതെ…. ഞങ്ങൾക്ക് അങ്ങനെയൊരു പോക്കറ്റടിക്കാരനുണ്ടായിരുന്നു. പോലീസുകാരനോട് ബെറ്റ് വെച്ച് ജയിച്ച പോക്കറ്റടിക്കാരൻ!

Deepu Pradeep

Continue reading

ആബ്സന്റ് മൈന്‍ഡ്

ഉച്ചയ്ക്ക് കുറ്റിപ്പുറം റൈയിൽവേ സ്റ്റേഷനിൽ‌ ട്രൈയിനിറങ്ങി പുറത്തേക്ക് നടക്കുമ്പൊ ഉണ്ട് ഒരു കാറ് പാർക്കിങ്ങ് ലൈറ്റ് ഇട്ട് നിർത്തിയിട്ടിരിക്കുന്നു.
മണ്ടൻ! ഇത്രയ്ക്ക് ആബ്സന്റ് മൈന്റ്ഡ് ആയവരൊന്നും കാറോടിക്കാൻ പോവരുത്..ബാക്കിയുള്ള കാറുകാരുടെ പേരു കളയാൻ.
ബസിൽ വീട്ടിലേക്ക് പോവുമ്പൊ , ഇനി അവൻ ബാറ്ററി ഇറങ്ങിയ ആ വണ്ടി സ്റ്റാർട്ടാക്കുന്ന കാര്യമോർത്ത് ഞാൻ ഓർത്തോർത്ത് ചിരിച്ചു.
വീട്ടിലെത്തിയപ്പോഴുണ്ട് അമ്മ‌ ചോദിക്കുന്നു.
കാറെവിടെ?
ശരിയാണല്ലൊ..രാവിലെ എന്റെ കാറ് റൈയിൽ വേ സ്റ്റേഷനിൽ വെച്ചിട്ടാണല്ലൊ ഞാൻ ട്രൈയിൻ കേറിയത്!!

Deepu Pradeep

Continue reading

ഷോപ്പിംഗ് ഫെസ്റ്റിവൽ

നാട്ടുകാരനായൊരു കൂട്ടുകാരനുണ്ട്, എടപ്പാളി¬ല്‍ ജെൻസ് വെയർ ഷോപ്പ് നടത്തുകയാണ്… പുതിയ സ്റ്റോക്ക് വരുമ്പൊ അവൻ എനിക്ക് പറ്റിയത് നോക്കി, ഫോട്ടോയെടുത്ത് വാട്സപ്പിൽ സ്നേഹത്തോടെ അയയ്ക്കും. അത് കണ്ട് എനിക്ക് അനുഭൂതി വരും… ആ അനുഭൂതി എന്നെകൊണ്ടാ ഷര്‍ട്ട് വാങ്ങിപ്പിക്കും.

കഴിഞ്ഞ ചെറിയപെരുന്നാളിന്‍റെ സമയത്ത് അവൻ പതിവുപോലെ ഷർട്ടിന്‍റെ‌ ഫോട്ടോയയച്ചു.
‘എടാ… ബാംഗ്ലൂരിൽ സ്റ്റോക്കെടുക്കാൻ പോയിരുന്നു, ഈ ഷർട്ടു കണ്ടപ്പോൾ നിന്നെയാണ് ഓർമ്മവന്നത്. ഉടനെതന്നെ‌ വാങ്ങി. നീ ഇതിട്ടാൽ ഒന്നുകൂടെ ലുക്കാവും’
അനുഭൂതി സ്ക്വയര്‍ ! പിന്നെ‌യുണ്ടോ ഡിലേ? ഞാന്‍ ഉടനെ ബൈക്ക് എടുത്ത് എടപ്പാള്‍ പോയി സാധനം സ്വന്തമാക്കി.
അവൻ പറഞ്ഞത് ശരിയായിരുന്നു.. അതിട്ടപ്പോൾ ഞാൻ ഡബിള്‍ ലുക്കായി. കിടിലൻ ഡിസൈൻ ആന്‍റ് ഫിറ്റ്. പഹയന്‍റെ സെലക്ഷനെ അനുമോദിക്കാ¬ന്‍ ഞാ¬ന്‍ അവിടുന്ന് ഒരു ബോഡി സ്പ്രേ കൂടി വാങ്ങി.

പുതിയ ഷര്‍ട്ട് വാങ്ങിയാ¬ല്‍ പിന്നൊരു എരിപൊരിയാണ്… എത്രയും വേഗം ഏതെങ്കിലും ഒരു ഫങ്ങ്ഷന് ആ ഷര്‍ട്ട് ഇട്ട് കയ്യടി വാങ്ങിയാലെ അത് തീരൂ…
നാല് ദിവസം കഴിഞ്ഞപ്പോ തന്നെ ഒത്തു, നാട്ടില്‍ തന്നെയുള്ള ഒരു കല്യാണം. അവന്റെ കയ്യി¬ല്‍ നിന്നും വാങ്ങിയ അതേ സ്പ്രേ അടിച്ചിട്ട് തന്നെ പോയി..

സാധാരണ അവന്‍റെ കടയിൽ ഒരു‌ ഷർട്ട്, നാല് പീസാണ് വരാറ്.. S,M,L,XL. അമ്പലത്തിൽ ചെന്നപ്പൊ ദേ നിക്കുന്നു അതിലെ S ഉം, M ഉം ! L ഞാനാണല്ലോ!!! ആഹാ… ഇരമ്പി.
ഞങ്ങള് പരസ്പരം മാറി മാറി നോക്കി. പിന്നെ കല്യാണത്തിന് വന്നവരൊക്കെ ഞങ്ങള്‍ ഡ്രസ്സ്‌ കോഡുകാരെ മൊത്തത്തില്‍ നോക്കി. എന്‍റെ ആത്മാഭിമാനത്തിന്‍റെ ആദ്യതായ് വേരില്‍ താലപൊലിയുണ്ടായി. പായസം അടപ്രഥമനാണെന്ന ഒറ്റക്കാരണത്താ¬ല് ഞാ¬ന്‍ പിടിച്ചു നിന്നു. അപ്പൊ ഉണ്ട് ദേ വരുന്നു കല്യാണപെണ്ണ് ആന്‍റ് പാര്‍ട്ടി. പെണ്ണിന്‍റെ അച്ഛന്‍ XL !!
‘മണ്ഡപത്തിലേക്ക് കയറും മുന്‍പ് അച്ഛനും ആങ്ങളമാരും കൂടി നിക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ കൂടി എടുക്കാം’ എന്ന് ഫോട്ടോഗ്രാഫ¬ര്‍ പറഞ്ഞതോടെ ഞാ¬ന്‍ അടപ്രഥമ¬ന്‍ വേണ്ടാന്നുവെച്ച്.

Deepu Pradeep

Continue reading