പൊതുവെ ഞാനൊരു സെഡേറ്റഡ് ഡ്രൈവറാണ്. ആരെങ്കിലും നമ്മളെ ചൊറിഞ്ഞും കൊണ്ട് ഓവർട്ടേക്ക് ചെയ്താലോ, മുന്നിലോ ബാക്കിലോ നിന്ന് വെറുപ്പിച്ചാലോ സ്വഭാവം മാറും, ചെറിയൊരു റോഡ് റാഷിന്നാരംഭമാവുകയും ചെയ്യും. പക്ഷെ ഇന്നേവരെ മോട്ടോർ സൈക്കിളിൽ അത് സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ഇന്നലെയതുണ്ടായി.

വൈകുന്നേരം ബുള്ളറ്റിലാണ് വീട്ടിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടത്. തൃശൂർ റൗണ്ട് ചുറ്റിക്കഴിഞ്ഞപ്പോഴേക്കും ഇരുട്ടായിരുന്നു. പി ജെ ഫ്രൂട്സിൽ നിന്ന് രണ്ടു ജ്യൂസും കൂടി കുടിച്ചശേഷമാണ് മിഷൻ ഹോസ്പിറ്റൽ വഴി ഹൈവേയിലേക്ക് ഓടിച്ചത്. രാത്രി ഒരുപാടൊന്നും വൈകാത്തത് കൊണ്ട് റോഡിൽ അത്യാവശ്യം വണ്ടികളുണ്ട്.
നടത്തറ സിഗ്നലിൽ വെച്ച് ഗ്രീൻ കിട്ടി ഹൈവെയിലേക്ക് കയറുമ്പോൾ ഒരു ബൈക്കുകാരൻ അപകടകരമായ രീതിയില് എന്നെ ഓവർട്ടേക്ക് ചെയ്ത് മുന്നോട്ട് കയറി. ഞെട്ടൽ, കോപം, അഡ്രിനാലിൻ റഷ്! ത്രോട്ടിൽ ചെയ്ത് ഹൈവെയിൽ കയറി തിരിച്ചതേപോലെ അയാളെ വെട്ടിച്ച് ഞാൻ മുന്നിൽ കയറി. അത്യാവശ്യം നല്ല വേഗത്തിലാണ് പിന്നെ മുന്നോട്ട് പോയത്. പക്ഷെ കുട്ടനെല്ലൂർ കഴിഞ്ഞപ്പോ മുന്നിൽ അതാ ആ ബൈക്കുകാരൻ!

ഒരു കാര്യവുമില്ലാതെ ആൺ ഈഗോ ഉണർന്നു. റോഡ് സൈഡിൽ വാങ്ങാൻ കിട്ടുന്ന സാധാ ഹെൽമെറ്റു മാത്രം വെച്ച് നൂറ്റിയമ്പത് സിസിയുള്ള ബൈക്കിൽ, ഫുൾ റൈഡിങ് ഗിയർ ഇട്ട് ഇരട്ടിയിലധികം സിസിയും പവറും ഉള്ള വണ്ടിയിൽ പോവുന്ന എന്നെ ഓവർട്ടേക്ക് ചെയ്ത അയാളെ വെട്ടിച്ചിട്ടല്ലേ ബാക്കിയുള്ളൂ…. വീണ്ടും അത് ചെയ്തു.
ഇനി പിടുത്തം കൊടുക്കാതിരിക്കലാണ് നെക്സ്റ്റ് ടാസ്ക്. തൊണ്ണൂറ്റിയഞ്ചിലൊക്കെ പിടിച്ച് ഞാൻ മുന്നോട്ട് പോയി. അതിൽ കൂടുതലൊന്നും ഞാൻ സാധാരണ എടുക്കാറില്ല. പക്ഷെ അധികം താമസിയാതെ മരത്താക്കര എത്തിയപ്പോൾ അയാളുണ്ട് വീണ്ടും എന്റെ മുന്നിൽ!

ഇത്തവണ ഓവർട്ടേക്ക് ചെയ്യാതെ ഞാനയാളെ നിരീക്ഷിച്ചു. ഒരു കറുത്ത ഹോണ്ട യൂണിക്കോൺ ആണ്, തയ്‌പ്പിച്ച പാന്റ്സും ഫുൾ സ്ലീവ് ഷർട്ടുമാണ് വേഷം, നാല്പത്തിനുമേൽ എന്തായാലും പ്രായം കാണും. പിറകിൽ സൈലൻസറിനു മുകളിലേക്കായി തൂക്കിയിട്ടിരിക്കുന്ന അധികം സാധനങ്ങൾ നിറയ്ക്കാത്ത ഒരു ഡഫിൾ ബാഗുണ്ട്, ടെക്സ്റ്റെയിൽസിൽ നിന്നൊക്കെ കിട്ടുന്ന പോലൊരെണ്ണം. അത് സൈലൻസറിൽ തട്ടാതിരിക്കാൻ ഒരു ഇരുമ്പ് ഫ്രെയിം വെൽഡ് ചെയ്തു പിടിപ്പിച്ചിട്ടുണ്ട്. തൃശൂർ രെജിസ്റ്ററേഷൻ കൂടിയായതുകൊണ്ട് ഈ ലക്ഷണങ്ങൾ കണ്ടിട്ട് ഈ റൂട്ടിൽ സ്ഥിരം ജോലിക്ക് പോവുന്ന ഒരാളായിരിക്കണം, ബാഗിൽ പണി ഡ്രസ്സും, ഞാൻ കണക്കുകൂട്ടി. കാണുന്ന കാഴ്ചകളിൽ നിന്ന് ഇങ്ങനെ നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്ന രീതി എനിക്ക് വർഷങ്ങൾക്ക് മുൻപ് കൂടെ താമസിച്ചിരുന്ന ഒരാളിൽ നിന്ന് കിട്ടിയതാണ്.

പാലിയേക്കര ടോൾ കഴിഞ്ഞതും ഞാൻ അയാളെ പിന്നെയും പിറകിലാക്കി, അതിനുശേഷം ആമ്പല്ലൂർ സിഗ്നൽ മഞ്ഞ ആയിട്ടും ഞാൻ മുന്നോട്ടെടുത്തു, തൊട്ടു പിറകെയുള്ള പുതുക്കാട് സിഗ്നൽ ഞാൻ കടന്നതും, അതും റെഡ്. രണ്ടു സിഗ്നലുകളിലും അയാൾ പെട്ടിട്ടുണ്ടാവും എന്നുറപ്പാണ്. സ്വാഭാവികമായും നമ്മൾ വലിയൊരു ലീപ്പ് എടുത്തിട്ടുണ്ടാവും എന്നല്ലേ നമ്മൾ വിചാരിക്കുക. പക്ഷെ നെല്ലായി എത്തിയില്ല, അയാളുണ്ട് എന്റെ മുന്നിൽ പോവുന്നു!
വിശ്വസിക്കാനേ പറ്റിയില്ല…
ഞാൻ ഇങ്ങനെ ഒക്കെ പോയിട്ടും അയാളെന്റെ മുന്നിലെത്തിയതല്ല എന്നെ അമ്പരിപ്പിച്ചത്…. അയാൾ എന്നെ വെട്ടിച്ചുപോവുന്നത് ഞാൻ കാണണ്ടേ??
ഇത്രയും തവണയായിട്ടും ഒരിക്കൽ പോലും അയാൾ എന്നെ കടന്നുപോവുന്നത് ഞാൻ കണ്ടിട്ടില്ല, പക്ഷെ ഓരോ തവണയും എന്റെ മുന്നിൽ അയാളുണ്ട്!
എന്റെ വാരിയെല്ലുകൾക്കിടയിലൂടെ ഒരു കയ്പ്പ് പാഞ്ഞു!

Something is wrong…. ഞാൻ സ്പീഡ് കൂട്ടി അയാളുടെ പാരലൽ ആയി വണ്ടി പിടിച്ചു, എന്നിട്ട് തല വെട്ടിച്ചിട്ടു അയാളുടെ മുഖത്തേക്ക് നോക്കി…. എനിക്കയാളുടെ മുഖം കാണണമായിരുന്നു. അപ്പോൾ, ആ നിമിഷം… അയാൾ രണ്ടു കൈകളും ഹാന്റിലിൽ നിന്ന് വായുവിൽ ഉയർത്തി ഒരു ക്രോസ് കാണിച്ചു, എയർക്രാഫ്റ്റ് മാർഷലിംഗ് സിഗ്നൽസിലെ ‘എമർജൻസി സ്റ്റോപ്പ്’ നോട് സാമ്യമുള്ള ഒന്ന്.
തൊട്ടുപിറകെ ലെഫ്റ്റ് എടുത്തിട്ട് അയാൾ ഹൈവെയിൽ നിന്നും ഇറങ്ങിപ്പോയി. അതുപോലൊന്ന് ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടുണ്ട്!
And that was a sign, പഴയ ആ സംഭവത്തിലേക്കുള്ള ഒരു സിഗ്നൽ!!

ബാംഗ്ലൂരിൽ, ഇലക്രോണിക് സിറ്റി കഴിഞ്ഞ് ഹൊസൂരിലേക്ക് സഞ്ചരിക്കുമ്പോൾ കാണുന്ന ബൊമ്മസാന്ദ്ര എന്ന സ്ഥലത്തായിരുന്നു ഞങ്ങള് താമസിച്ചിരുന്നത്… ഞങ്ങള് ന്ന് പറഞ്ഞാൽ കുറ്റിപ്പുറം എം ഇ എസ് കോളേജിൽ ഒരുമിച്ചു പഠിച്ച ഞങ്ങള്‍ ആറുപേര്‍. ബൊമ്മസാന്ദ്രയിലും അടുത്തുള്ള ജിഗ്‌നി ഇന്റസ്ട്രിയൽ ഏരിയയിലും ആയിട്ടായിരുന്നു ഞങ്ങളെല്ലാവരും വർക്ക് ചെയ്തിരുന്ന കമ്പനികൾ. അക്കൂട്ടത്തിലേക്കാണ് അവൻ കയറിവരുന്നത്, വിക്റ്റര്‍! ഞങ്ങളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു ക്ലാസ്മേറ്റ് മാമുവിൻ്റെ നാട്ടുകാരൻ ആയിരുന്നു അവന്‍. മാമു ഖത്തറില്‍ പോയതോടെ കൂടിയ ഓരോരുത്തരുടെയും റൂം റെന്റ് ഷെയര്‍ വീണ്ടും കുറയുന്ന കാര്യമായതുകൊണ്ട് ഞങ്ങളാ അന്തേവാസിയെ ആവേശത്തോടെ സ്വാഗതം ചെയ്തു.

ആളൊരു ഡിക്‌റ്റിടീവ് ആണെന്ന് മാമു മുമ്പ് താമാശയ്ക്ക് പറഞ്ഞിരുന്നു. പിന്നീട് കൂടെ താമസിക്കാൻ തുടങ്ങിയപ്പോൾ അത് സത്യമാണെന്നു പതിയെ മനസ്സിലായിതുടങ്ങി. സിനിമയിലോ പാട്ടിലോ ബിസിനസ്സിലോ പാഷൻ ഉള്ളവരെയൊക്കെയല്ലേ നമ്മൾ അധികവും കണ്ടിട്ടുള്ളത്, കുറ്റാന്വേഷണത്തിലായിരുന്നു ഇവന്റെ കമ്പം. രണ്ടു കൊല്ലം മെഡിസിൻ പഠിച്ചു, Bsc കെമിസ്ട്രി ഒരു കൊല്ലം, സൈക്കോളജി ആറുമാസം, പിന്നെ കുറച്ചുക്കാലം സോഷ്യോളജിയും. അവനു വേണ്ട കാര്യങ്ങൾ ഒരു ഇൻസ്റ്റിട്യൂഷനില്‍ നിന്ന് കിട്ടി കഴിഞ്ഞാൽ അവന്‍ പഠിപ്പു നിര്‍ത്തി പുതിയത് തുടങ്ങുമായിരുന്നു. ഒരു അന്വേഷണത്തിന്റെ ഭാഗമായി നാട്ടിൽ എന്തോ പ്രശ്നമുണ്ടായപ്പോൾ മാറിനിൽക്കാൻ വന്നതാണ് അവന്‍ ബാംഗ്ലൂരിൽ എന്ന് പിന്നീട് മനസ്സിലായി. ആ പ്രശ്നത്തിന്റെ ഗ്രാവിറ്റി ഒന്നും അറിയില്ലെങ്കിലും അവനെ തേടിവരുന്ന അടിയുടെ ഒരു ഷെയര്‍ വാങ്ങിക്കാന്‍ ഞങ്ങളും തയ്യാറായി ഇരുന്നു. ബാംഗ്ലൂരിലും വിക്റ്റര്‍ വെറുതെ ഇരുന്നില്ല, മടിവാള അടുത്ത് ഒരു ഇന്‍സ്റ്റിട്ട്യൂട്ടില്‍ ക്രിമിനോളജി പഠിക്കാന്‍ പോയിത്തുടങ്ങി, പിന്നെ കൂടെ താമസിക്കുന്ന ഞങ്ങള്‍ എല്ലാവരും മെക്കാനിക്കല്‍ എഞ്ചിനിയേഴ്സ് ആയതുകൊണ്ട് പാര്‍ട്ട് ടൈം ആയി വെല്‍ഡിങ്ങും ഫിറ്റിങ്ങും!

ഞങ്ങളുടെ കൂട്ടത്തിലന്ന് റിഷാദിന്റെ കയ്യിൽ മാത്രമാണ് ബൈക്കുള്ളത്, ഒരു ഫസ്റ്റ് ജനറേഷൻ പൾസർ. ഒരു വെള്ളിയാഴ്ച ദിവസം നാട്ടിൽ പോവുന്ന റിഷാദ്, എന്നെ ബൈക്കില്‍ മടിവാളയിൽ ഡ്രോപ്പ് ചെയ്യാനായി വിളിച്ചു. എലവേറ്റഡ് ടോൾവേ കയറി മടിവാള എത്തി അവനെ ബസ് കയറ്റി വിട്ടപ്പോൾ രാത്രി എട്ടുമണി. ഞാൻ ഫോണെടുത്ത് വിക്റ്ററിനെ വിളിച്ചു നോക്കിയപ്പോൾ അവൻ റൂം പിടിച്ചിട്ടില്ല, മടിവാള എത്തുന്നതെയുള്ളൂ…
അവനെയും കൂട്ടി അവിടെയൊന്നു കറങ്ങിയശേഷം കൈരളി റസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ച് ഞങ്ങൾ ബൊമ്മസാന്ദ്രയിലേക്ക് പുറപ്പെട്ടപ്പോഴേക്കും മണി പത്താവാറായിരുന്നു.

നിയോൺ വെളിച്ചത്തിൽ നഗരത്തിരക്കുകൾ മെല്ലെ അവസാനിക്കുന്നത് കണ്ടു… ഞങ്ങൾ ഏലവേറ്റഡ് ടോൾ വേ എത്തി. സിൽക്ക് ബോർഡ് മുതൽ ഇലക്ട്രോണിക് സിറ്റി വരെയുള്ള 10 കിലോമീറ്റർ നീളമുള്ള നാലുവരി പാത. കയറിയാൽ പിന്നെ ഒരു യു ടേൺ പോലുമില്ല, മറുവശത്തെ ഇറങ്ങാൻ കഴിയൂ… ജീവിതം പോലെ.
ടോൾവേ കയറി ഒരു കിലോമീറ്റർ പോയില്ല, ഞങ്ങളുടെ വണ്ടി അപ്രതീക്ഷിതമായി നിന്നു. ഇളക്കിയും കുലുക്കിയും ഞങ്ങൾ ശ്രമിച്ചുനോക്കി. ഇല്ല, അനക്കമില്ല.. പെട്രോൾ തീർന്നതാണ്! ഒരു മനസമാധാനത്തിന് നാലു തെറി പറയാൻ വേണ്ടി റിഷാദിനെ വിളിച്ചെങ്കിലും അതും കിട്ടിയില്ല. ഞാനും വിക്റ്ററും ഇനി എന്ത് ചെയ്യണമെന്നറിയാതെ നിന്നു. വണ്ടി തള്ളുകയല്ലാതെ വേറെ നിവൃത്തിയില്ല… വാഹനങ്ങൾ നൂറിലും നൂറ്റി ഇരുപതിലുമൊക്കെ പായുന്ന ആ പാതയിൽ മുന്നോട്ട് തള്ളുന്നത് തന്നെ റിസ്ക് ആണ്… അതുകൊണ്ട് തിരിച്ച് ഒരു കിലോമീറ്റർ റോങ്ങ് സൈഡ് പോവുന്നതിനെ പറ്റി ഞങ്ങൾ ചിന്തിച്ചത് പോലുമില്ല.

ഈ സമയം അധികം വേഗതയില്ലാതെ ഞങ്ങളെ കടന്നുപോയ ഒരു ബൈക്ക് കുറച്ച് ദൂരെയായി നിർത്തി. പിന്നെ കാണുന്നത് ആ വണ്ടി റോങ് സൈഡിൽ ഞങ്ങളുടെ അടുത്തേക്ക് തിരിച്ചുവരുന്നതാണ്.
“നീ കൈ കാണിച്ചിരുന്നോ?” ഞാൻ വിക്റ്ററിനോട് ചോദിച്ചു.
അവന്‍ ഇല്ലെന്നു തലയാട്ടി. അവന്‍ എന്നെക്കാള്‍ ക്യൂരിയസ് ആയി നില്‍ക്കുകയാണ്.
ബൈക്ക് അടുത്തെത്തിയപ്പോൾ വ്യക്തമായി, അതിലുണ്ടായിരുന്നത് ഒരു ചെക്കനും പെണ്കുട്ടിയുമാണ്, കന്നഡിഗര്‍.
‘പെട്രോൾ തീർന്നതാണോ?’ എന്നവര്‍ ഇങ്ങോട്ട് കന്നടയില്‍ ചോദിച്ചു.
ഞാനും വിക്റ്ററും പരസ്പരം ഒന്നുനോക്കി അതെയെന്ന് തലയാട്ടി. ‘കയറി ഇരുന്നോ, ഞാൻ തള്ളി തരാം..’ എന്നായിരുന്നു പിന്നീടവന്‍ പറഞ്ഞതിന്റെ പരിഭാഷ. ഒരു നിമിഷം എനിക്കും വിക്റ്ററിനും അവൻ സഹായവാഗ്ദാനം കേട്ട് ഞെട്ടിത്തന്നെ നിൽക്കേണ്ടി വന്നു.
“ഗാഡി ഹത്തി”
എന്ന് അവൻ വീണ്ടും പറഞ്ഞപ്പോഴാണ് ഞങ്ങൾ ബൈക്കിൽ കയറിയത്.

പിറകിലെ ഫുട്ട്റെസ്റ്റിൽ ഇടം കാലു വെച്ച് ചവിട്ടികൊണ്ട് അവൻ ഞങ്ങളുടെ വണ്ടി നീക്കിത്തുടങ്ങി. ഞാൻ പിറകിലിരിക്കുന്ന വിക്റ്ററിനോട് ചോദിച്ചു,
“നിനക്കിവരെ പരിചയമുണ്ടോ?”
“ഇല്ല… നിനക്ക് പരിചയമുള്ളവരാണോ”
“എവിടുന്ന്!”
അങ്ങോട്ട്‌ ചോദിക്കാതെ, അവരുടെ വണ്ടിയ്ക്ക് കൈ പോലും കാണിക്കാതെ അവര്‍ ഞങ്ങളെ സഹായിക്കാൻ തുനിഞ്ഞതെന്തിനാണ് എന്നായിരുന്നു പിന്നീട് എന്റെ സംശയം മുഴുവനും. അതും, രാത്രി ഒരു പെണ്കുട്ടിയെയും പിറകിലിരുത്തി പോവുമ്പോൾ… എനിക്കുറപ്പാണ് എന്നെക്കാള്‍ കൂടുതല്‍ ഈ ചോദ്യത്തിനുത്തരം ഫിഗര്‍ ഔട്ട്‌ ചെയ്യാന്‍ വിക്റ്റര്‍ ശ്രമിക്കുന്നുണ്ടാവും.
ചിലപ്പോള്‍ മുന്പ് എപ്പോഴെങ്കിലും ഇതുപോലൊരു രാത്രി പെട്രോള്‍ തീര്‍ന്നു വഴിയില്‍ കിടന്ന ഒരനുഭവം ഉണ്ടായിരിക്കും അവന്. ഞാന്‍ മനസ്സില്‍ വിചാരിച്ചു.

കുറച്ചു ദൂരം പോയപ്പോള്‍ തന്നെ ഇങ്ങനെ വണ്ടി തള്ളുന്നതിൽ അവൻ ഒരു എക്‌സ്പേർട്ട് ആണെന്നെനിക്ക് മനസ്സിലായി. ബാലൻസ് പോവാതെ, നിലത്തൊന്ന് കാല് പോലും കൂത്താതെ അവൻ രണ്ടു ബൈക്കുകളും ചലിപ്പിച്ചുകൊണ്ടിരിന്നു. വിക്റ്റര്‍ അവനോട് എന്തൊക്കെയോ ചോദിക്കുന്നത് പിറകിൽ നിന്ന് കേൾക്കാമായിരുന്നു. ബെന്നാർഗെട്ട നാഷണൽ പാർക്കിലേക്കാണ് അവരുടെ യാത്രയെന്നു പറഞ്ഞു. പക്ഷെ അവന്‍ ഒരു കോണ്‍വസേഷനില്‍ താല്‍പര്യം കാണിക്കാത്തത് കൊണ്ടാവണം, വിക്റ്റര്‍ പെട്ടെന്ന് സൈലന്റ് ആയി.

രണ്ടു വണ്ടികളും ടോൾവേ ഇറങ്ങിയപ്പോഴേക്ക് മണി പത്തരയായിരുന്നു. അവിടെ ലെഫ്റ്റ് സൈഡിൽ ഇന്ത്യൻ ഓയിലിന്റെ ഒരു പമ്പുണ്ട് എന്നതായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷെ അവിടെ എത്തിയപ്പോഴേക്ക് അത് ക്ലോസ് ചെയ്തിരുന്നു.
‘ഇനി സർവീസ് റോഡ് ഉണ്ടല്ലോ.. ഞങ്ങൾ ഉന്തി പൊയ്ക്കൊളാം’ എന്ന് പറഞ്ഞപ്പോൾ അവൻ കൂട്ടാക്കിയില്ല… താമസിക്കുന്നത് എവിടെ ആണെന്ന് അവന്‍ തിരക്കി, അവിടെ നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെ ഹൈവേയുടെ അടുത്ത് തന്നെയാണ് എന്ന് പറഞ്ഞപ്പോള്‍ അതു വരെ എത്തിച്ചുത്തരാം എന്നായി അവന്‍.

പിന്നീടുള്ള അഞ്ചു കിലോമീറ്ററും അതുപോലെ ഞങ്ങളുടെ വണ്ടി തള്ളിയ അവന്‍ എന്നെ അത്ഭുതപ്പെടുത്തികൊണ്ടേയിരിക്കുകയായിരുന്നു.
പത്തേമുക്കാലോടെ ബൊമ്മസാന്ദ്ര എത്തിയപ്പോള്‍ അവരോട് ഉള്ള നന്ദി, ആ ഒറ്റവാക്കില്‍ എങ്ങനെ ഒതുക്കും എന്നായിരുന്നു ഞങ്ങളുടെ പ്രശ്നം. കൂടുതല്‍ ഫോര്‍മാലിറ്റിക്ക് ഒന്നും നില്‍ക്കാതെ, ‘ഏകാക്ഷര’ എന്ന് സ്വയം പരിചയപ്പെടുത്തി അവന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. പിറകിലെ പെൺകുട്ടി ഞങ്ങളെ നോക്കി ഒരു പാതി ചിരി പൊഴിച്ചു. അവൻ രണ്ടു കൈകളും വായുവിൽ ഉയർത്തി ആ സിഗ്നൽ കാണിച്ചു. അതിന്റെ അർത്ഥം എനിക്ക് പറഞ്ഞു തന്നത് വിക്റ്ററാണ്.
അവൻ ചുണ്ട് കൂട്ടി കടിച്ചുകൊണ്ട് അവരുടെ ബൈക്ക് പോവുന്നതും നോക്കി നിന്നു. പൂരിപ്പിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ള സമസ്യകളുടെ ചുഴികളിലേക്ക് പോവുമ്പോള്‍ അതായിരുന്നു അവന്റെ രീതി.

പിറ്റേന്ന് വര്‍ക്ക് ഉണ്ട്. ഉച്ചയ്ക്ക്, ജിഗനിയിലുള്ള എന്റെ കമ്പനിയില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ സ്ഥിരമായി പോവാറുള്ള BMTC ഡിപ്പോ ക്യാന്റീനില്‍ പോയതായിരുന്നു ഞാന്‍. അവിടെ വെച്ച് ഞാനൊരു കാഴ്ച കണ്ടു, ധമനിയിൽ നിന്ന് രക്തം ആവിയായി പോവുന്നത് സ്വയമറിയുന്നത് പോലൊരു കാഴ്ച. ക്യാന്റീനില്‍ ഇരുന്ന് നീട്ടിപിടിച്ചു കന്നഡ പത്രം വായിക്കുന്ന ഒരാളുടെ കയ്യിലെ ആ പത്രത്തില്‍, തലേന്ന് ഞങ്ങളെ സഹായിച്ച ആ ചെക്കന്റെയും പെണ്‍കുട്ടിയുടെയും ഫോട്ടോകള്‍ അടക്കമുള്ള വാര്‍ത്തയില്‍ എന്റെ കണ്ണുകള്‍ ഉടക്കി. അവര് നാല് ദിവസം മുന്പ് ഉണ്ടായ ഒരു ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു! മൃതശരീരങ്ങള്‍ കണ്ടെത്തിയത് തലേന്ന് രാത്രിയും!!

വൈകുന്നേമാവാന്‍ ഞാന്‍ കാത്തിരുന്നു… വൈകുന്നേരമായപ്പോള്‍ വിക്റ്റര്‍ റൂമിലേക്ക് എത്താനും. That was the most dreadful hours of my life. കൂടെ ഉള്ള ആരോടും ഞാനതിനെ പറ്റി സംസാരിച്ചില്ല. വിക്റ്റര്‍ വന്ന ഉടന്‍ അവനെയും വിളിച്ചുകൊണ്ടു ഞാന്‍ ടെറസിലേക്കോടി…. കിതപ്പ് മാറും മുന്പ് ഞാന്‍ ആ പത്രം അവനു നേരെ നീട്ടി. പക്ഷെ ആ വാർത്ത അവന്റെ മുഖത്ത് ഒരു ചലനവും ഉണ്ടാക്കിയില്ല. പകരം എന്നോട് ഒരു ചോദ്യമായിരുന്നു ഉണ്ടായത്,
“നീ എത്ര നാളായി ഈ ബാംഗ്ലൂർ സിറ്റിയിൽ?”
“നാല് മാസം.”
“ഈ നാല് മാസത്തിനിടയിൽ എത്ര കന്നഡ ന്യൂസ് പേപ്പർ നീ വായിച്ചിട്ടുണ്ട്”
“ഇത് ആദ്യത്തെയാണ്”
“പിന്നെ ഈ പത്രം തന്നെ എങ്ങനെ നീ കണ്ടു?”
ഞാൻ ആലോചിച്ചു നോക്കി… ശരിയാണ് ഈ പത്രം ഞാന്‍ കണ്ടതല്ല, എന്നെ കാണിപ്പിച്ചതാണ്.
വിക്റ്റര്‍ തുടര്‍ന്നു,
“അവര് രണ്ടുപേരും മരിച്ചിട്ടില്ല…നമ്മള്‍ കണ്ടത് അവരുടെ പ്രേതങ്ങളെയും അല്ല”
എനിക്കൊരു ഉടലാകെ ഒരു തരിപ്പുണ്ടായി..
“ഞാൻ റിഷാദിനോട് സംസാരിച്ചിരുന്നു… ഇന്നലെ രാവിലെ അവന്‍ വണ്ടിയിൽ പെട്രോൾ അടിച്ചിട്ടുണ്ട്.രാത്രി ഇലവേറ്റഡ് ടോൾവെയിൽ നമ്മുടെ വണ്ടി നിന്നതും, അവർ വന്നു നമ്മളെ സഹായിച്ചതും, നിന്റെ മുന്നിൽ ഈ പത്രം എത്തിയതും… എല്ലാം അവർ രണ്ടുപേരും തീരുമാനിച്ച പ്രകാരമായിരുന്നു”
“എന്തിന്?”
“അവർക്ക്, ഞാനവര് പോയ വഴിയിൽ ചെല്ലണം… എന്തോ കാരണത്താല്‍ സ്വന്തം മരണം പോലും ഫേക്ക് ചെയ്ത ആ രണ്ടുപേരുടെയും പിറകെ! and I’m already behind them”

സാധാരണ ഞാൻ എഴുതിയത് വായിക്കുമ്പോൾ കൂടുതൽ പേരും ഏറ്റവും ഒടുവില്‍, ചിരിപ്പിക്കുന്ന ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കാറുണ്ട്. ഇതില്‍ അതില്ല…. കാരണം ഇതല്ല അതിന്റെ അവസാനം, it is the beginning of something!

 

Part 2 : http://deepu.me/2023/09/19/victor-2