സെപ്റ്റംബർ പതിനഞ്ചിനാണ് ഞാൻ ആ പോസ്റ്റ് ഫേസ്ബുക്കിൽ ഇടുന്നത്. പോസ്റ്റ് പബ്ലിക് ആയതിനു പിറകെ എന്തെങ്കിലും സംഭവിക്കുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു, ഒരുതരം ഇൻട്യൂഷൻ.
And I always trust my intuitions and instincts.
ഏറ്റവും കൂടുതൽ കമെന്റ് വന്ന പോസ്റ്റ് ആയി അത് പെട്ടെന്ന് മാറി, ഇരുന്നൂറ് എണ്ണത്തോളം! വായിച്ചവരെല്ലാവരും അതിന്റെ ബാക്കിയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ, ഞാനും കാത്തിരിക്കുകയായിരുന്നു, എന്നെ തേടി വരാൻ പോവുന്ന കഥകൾക്ക് ….
രണ്ടു ദിവസം കഴിഞ്ഞുള്ള രാത്രി, അപ്രതീക്ഷിതമായി സുഹൃത്തും റിലേറ്റീവുമായ വിഷ്ണുവിന്റെ വാട്സാപ്പ് വോയിസ് നോട്ട് വന്നു. അവനിപ്പോൾ ബംഗലൂരുവിലാണ് ജോലി ചെയ്യുന്നത്.
അത് ശരിക്കും നടന്നതായിരുന്നോ എന്നാണ് അവനു അറിയേണ്ടിയിരുന്നത്.
“അതേടാ… രണ്ടായിരത്തി പന്ത്രണ്ടിൽ” ഞാൻ വളരെ ക്യാഷ്വലായി പറഞ്ഞു.
“ഏട്ടാ… ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം, അതേ ഇലവേറ്റട് ടോൾവെയിൽ വെച്ച്!”
തരിപ്പ്! ഞാൻ അത് കേട്ട് കസേരയിൽ നിന്നെഴുന്നേറ്റു.
“ഞാൻ ഒറ്റയ്ക്കായിരുന്നു… രാത്രി ടോൾവെയിൽ വെച്ച് ബൈക്കിന്റെ പെട്രോൾ തീർന്നപ്പോൾ ഒരു ഫ്രണ്ടിനെ വിളിച്ചു പറഞ്ഞശേഷം അവനുവേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു ചെക്കനും പെൺകുട്ടിയും ആ പോസ്റ്റില് പറഞ്ഞപോലെ എന്നെ കടന്നുപോയിട്ട് തിരിച്ചു വന്നത്. ഇങ്ങോട്ട് നിർബന്ധിച്ച് അതേപോലെ വണ്ടി ടോ ചെയ്തു തന്ന് ടോൾവേ ഇറക്കിതന്നപ്പോൾ, ആ പെട്രോൾ പമ്പ് അടച്ചിട്ടുണ്ട്. അവരെന്നെ റൂം വരെ ആക്കിത്തരാമെന്നു പറഞ്ഞു നിൽക്കുമ്പോ എന്റെ ഫ്രണ്ട് അവിടേക്ക് വന്നതുകൊണ്ട് അവര് ഞങ്ങളോട് യാത്ര പറഞ്ഞു പോവുകയാണുണ്ടായത്.. ”
“വിഷ്ണൂ… അവര് അങ്ങനെയൊരു സിഗ്നൽ കാണിച്ചിരുന്നോ?”
കുറച്ച് നേരത്തെ നിശബ്ദതയായിരുന്നു അവന്റെ അടുത്ത് നിന്നും ഉണ്ടായത്.
“ഉം!”
പത്തു വർഷങ്ങൾക്ക് ശേഷം രണ്ടായിരത്തി ഇരുപത്തിരണ്ടിലെ ഒരു രാത്രിയിൽ ആ രണ്ടുപേർ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
And now the plot thickens!

ഞാൻ ഓർത്തത് വിക്റ്ററിനെയാണ്. പതിനൊന്നു വർഷമായി അവൻ അപ്രത്യക്ഷമായിട്ട്… കൃത്യമായി പറഞ്ഞാൽ അന്നത്തെ രാത്രിക്ക് ശേഷം. പക്ഷെ ആദ്യം ഞങ്ങൾക്ക് അതൊരു പുതുമയുള്ള കാര്യമായിരുന്നില്ല, ചിലപ്പോൾ നിന്ന നിൽപ്പിൽ അവൻ മൂന്നാല് ദിവസത്തേക്കൊക്കെ മുങ്ങിക്കളയാറുണ്ട്. അന്വേഷിക്കാൻ വല്ലതും കിട്ടുമ്പോ എല്ലാം മറന്ന് അതിന്റെ പിറകെ അങ്ങ് പോവുന്നതായിരിക്കും എന്ന് ഞങ്ങൾക്ക് പിന്നീടാണ് മനസ്സിലായത്. മുമ്പൊരിക്കൽ അതുപോലൊരെണം കഴിഞ്ഞു തിരിച്ചുവന്നപ്പോൾ ഞാൻ അവനോട് അതിനെപ്പറ്റിയൊന്നു തിരക്കി.
“മടിവാളയില് എന്റെ ഇൻസ്റ്റിറ്റൂട്ടിന് അടുത്ത് ഒരു ജ്യൂസ് ഷോപ്പ് ഉണ്ട് , നല്ല അടിപൊളി ജ്യൂസുകൾ കിട്ടുന്നതുകൊണ്ട് നല്ല തിരക്കുമായിരുന്നു… പക്ഷെ പെട്ടെന്നൊരു ദിവസം അവരത് പൂട്ടി. ഇത്രയും ഇൻവസ്റ്റ് ചെയ്ത്, നല്ല ബിസിനസ് നടക്കുന്ന ഒരു സ്ഥാപനം അവരെന്തിനു പൂട്ടണം, അതിന്റെ പിറകിലൊരു കാരണം ഉണ്ടാവില്ലേ?”
“ഉണ്ടാവും.”
“ആ… ഞാനത് അന്വേഷിക്കാൻ പോയതായിരുന്നു”
ഞാൻ തലയാട്ടി.
“ആ കടയുടെ ലൈസൻസ് ഒരു ഷിമോഗക്കാരന്റെ പേരിലായിരുന്നു… അയാൾക്ക് ഇങ്ങനെ ഒരു ബിസിനസ് തുടങ്ങിയതിനെകുറിച്ച് പോലും അറിവില്ല”
എന്റെ ആകാംഷ കൂടി. വിക്റ്റർ തുടർന്നു…
“അയാളുടെ ഐഡി വെച്ച് കട വാടകക്ക് എടുത്തതും ലൈസൻസ് എടുത്തതും ഹോസൂർ ഉള്ള ഒരു കള്ളനാ… പക്ഷെ ആ ജ്യൂസ് കടയിൽ ജീവനക്കാരായി നിന്നിരുന്ന മൂന്നു പേരാണ് അയാൾക്ക് അങ്ങോട്ട് കാശ്കൊടുത്ത് അത് ചെയ്യിപ്പിച്ചത്. ഹോസൂരുകാരൻ ആ ജ്യൂസ് ഷോപ്പ് കണ്ടിട്ട് കൂടിയില്ല. എന്റെ അന്വേഷണം ആ മൂന്നു പേരിലേക്ക് എത്തിയപ്പോൾ…”
“അപ്പോൾ?”
“അവര് എന്നെ തേടി ഇങ്ങോട്ട് വന്നു. സ്റ്റേറ്റിന്റെ ഏതോ ഏജൻസിയാണ്, RAW യോ ഇന്റലിജൻസോ അങ്ങനെ ഏതുമാവാം. ജ്യൂസ് ഷോപ്പ് ഇട്ടത് അവിടെയുള്ള ആരെയോ നിരീക്ഷിക്കാൻ ആണത്രെ. ആളെ പൂട്ടിയപ്പോൾ അവര് കടയും പൂട്ടി… അതിന്റെ ഇടയ്ക്കാണ് ദുരൂഹതയും മണപ്പിച്ചുകൊണ്ട് ഞാൻ ചെന്ന് കേറികൊടുത്തത്”
“എന്നിട്ട് അവര് നിന്നെ എന്തെങ്കിലും ചെയ്തോ?”
“അവര് ഒരു തവണ കൂടി എനിക്ക് ജ്യൂസ് ഉണ്ടാക്കിത്തന്നു… നിർത്തിക്കോ എന്നും പറഞ്ഞു.”
ഞാൻ ചിരിച്ചു.
“ചില അന്വേഷണങ്ങളിൽ, ചിലരുടെ പിറകെ ചെല്ലുമ്പോൾ നമ്മൾ ഇടയ്ക്ക് തിരിഞ്ഞു ഒന്ന് നോക്കണം…. അവര് സത്യത്തിൽ നമ്മളുടെ പിറകിലായിരിക്കും!”

ആ ലൈൻ പിന്നെയും സ്ട്രൈക്ക് ചെയ്തു. എന്റെ പിറകെ ആരൊക്കെയോ ഉണ്ടെന്നു പിന്നീടുള്ള ദിവസങ്ങളിൽ എനിക്ക് മനസ്സിലായിരുന്നു. Somebody is watching me. എന്റെ ആ പോസ്റ്റിൽ ഒരു മെസേജ് ഉണ്ടായിരുന്നു… ഒരുപക്ഷെ വിക്റ്ററിന് മാത്രം മനസ്സിലാവുന്ന ഒന്ന്. ഫേസ്ബുക്കിൽ എന്നെ ഫോളോ ചെയ്യുന്ന പതിനായിരം പേരിൽ അവനുണ്ടെങ്കിൽ ഉറപ്പായും അവൻ ഞാനുള്ളിടത്ത് എത്തുമെന്ന വിശ്വാസത്തിൽ ഒളിപ്പിച്ച ഒരു സന്ദേശം.
ആ രാത്രിക്ക് ശേഷം അവർക്കും, വിക്റ്ററിനും എന്തൊക്കെ സംഭവിച്ചു എന്നറിയാൻ മുൻപത്തെക്കാളേറെ ആകാംഷ എനിക്കിപ്പോഴുണ്ട്. അതറിഞ്ഞാൽ മാത്രം അഴിച്ചെടുക്കാനാവുന്ന കുരുക്കുകളുമുണ്ട് എനിക്കു ചുറ്റും…..

ഇന്നലെ വൈകുന്നേരം ബുള്ളറ്റിൽ ഒരാവശ്യത്തിന് കളമശ്ശേരി പോയി തിരിച്ചു വരികയായിരുന്നു ഞാൻ. കൊച്ചിയിലെ വൈകുന്നേരത്തിരക്കിന്റെ ബഹളത്തിനിടയ്ക്ക് ഒരു ബൈക്കിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞു.
വർഷങ്ങളായി ഞാനുപയോഗിക്കുന്നത് Sol SF 5 എന്ന മോഡലിന്റെ ഒരു ബ്ളാക്ക് ആന്റ് വൈറ്റ് ഹെൽമെറ്റ്‌ ആണ്. അതുപോലെ ഒരെണ്ണം വെച്ച് ഒരാൾ എന്റെ മുന്നിൽ പോവുന്നു. മനസ്സിൽ വന്നത് പണ്ട് വിക്റ്റർ പറഞ്ഞുതന്ന ഒരു കാര്യമാണ്
“ആൾക്കൂട്ടത്തിലും തിരക്കുകളിലും നമ്മളെകൊണ്ട് ഒരാളെ ശ്രദ്ധിപ്പിക്കുന്ന ഒരു ഘടകമുണ്ട്. നമ്മുടെ കയ്യിലുള്ള എന്തെങ്കിലും കോമൺ അല്ലാത്ത ഒരു വസ്തുവോ വസ്ത്രമോ ചുറ്റിലുള്ള ആരുടെയെങ്കിലും കയ്യിൽ കണ്ടാൽ, നമ്മൾ അയാളെ പെട്ടെന്ന് നോട്ടീസ് ചെയ്യും!”
ചെയ്തു. ഞാൻ ശ്രദ്ധിച്ചെന്ന് ഉറപ്പായപ്പോൾ ആ ബൈക്കർ പതിയെ ഹാന്റിലിൽ നിന്നും കൈകൾ ഉയർത്തി ഹെൽമെറ്റിനു മുകളിലൂടെ ഇരു ചെവികളും അടച്ചു പിടിച്ചു. അതിനുശേഷം വേഗം കൂട്ടി എന്റെ കാഴ്ചയിൽ നിന്നും അപ്രത്യക്ഷമായി.

കലൂരിലെ വീട്ടിൽ എത്തിയ ഉടനെ ആ സിഗ്നൽ എന്തിന്റെയാണെന്ന് നെറ്റിൽ തിരയുകയാണ് ഞാൻ ചെയ്തത്. അതും ഒരു എയർ ക്രാഫറ്റ് മാർഷലിംഗ് സിഗ്നൽ ആയിരുന്നു, ഞാൻ അർത്ഥം നോക്കി, ‘Establish Communication’.
എന്നോട് എന്തോ രഹസ്യമായി പറയാൻ ശ്രമിക്കുകയാണ്. ഞാൻ എന്നെയും എനിക്ക് ചുറ്റുമുള്ളതും വിശദമായി തന്നെ നോക്കി.
എന്റെ ബുള്ളറ്റിന്റെ മുൻവശത്തെ നമ്പർ പ്ളേറ്റിൽ ആയിരുന്നു ആ ക്ലൂ ഉണ്ടായിരുന്നത്. എന്റെ വണ്ടിയുടെ 9091 എന്ന നമ്പറിലെ 909 മാത്രം ചുവന്ന ഒരു മാർക്കർ കൊണ്ട് വരച്ചിട്ടിരിക്കുന്നു!
മുന്നോട്ടേക്കുള്ള വഴി കണ്ടു. പക്ഷെ 909, അത് എന്തുമാവാം… ഫ്ലാറ്റ് നമ്പറോ, റൂം നമ്പറോ ഞാൻ കയറേണ്ട വണ്ടി നമ്പറോ അങ്ങനെ എന്തും. പക്ഷെ ഏത് അപാർട്മെന്റ്, ഏത് ഹോട്ടൽ, എവിടെ വരുന്ന വണ്ടി?

909 എന്നത് geographical cordinates ആണോ എന്ന് ചിന്തിച്ചു, 9.09 latitude കൊല്ലം ജില്ലയിലൂടെ കടന്നു പോവുന്നുണ്ട്, മൺറോ തുരുത്തൊക്കെ അതിൽ വരും. പക്ഷെ അതാണെങ്കിലും longitude അറിയണ്ടേ?
കുറെ നേരത്തെ ആലോചനയ്ക്ക് ഒടുവിലാണ് മുന്നിലെ വഴിയിലെ ഇരുളും മഞ്ഞും മാറിയത്.
കൊച്ചിയിൽ ഒരു നമ്പർ സിസ്റ്റം ഉണ്ട്. വളരെ കോമൺ ആയി ഉപയോഗിക്കുന്ന എന്നാൽ നമ്പർ മാത്രമായി കണ്ടപ്പോൾ എന്റെ മനസ്സിൽ തെളിയാതെ പോയ ഒന്ന്…. മെട്രോ പില്ലേർസ്!
വൈറ്റിലയ്ക്കും പേട്ടയ്ക്കും നടുവിലുള്ള പില്ലർ നമ്പർ 909, അവിടെയാണ് ഞാൻ കാത്തുനിൽക്കേണ്ടത്.
ആ നിമിഷം ഞാനത് അടിവരയിട്ടുറപ്പിച്ചു… Victor is Coming!