എഞ്ചിനീയറിംഗ് കഴിഞ്ഞ് കോഴിക്കോട് ക്യാഡ്-ക്യാം-പ്രൈമവേറ കോഴ്സ് ചെയ്യുന്ന കാലം. രാവിലെ കുറ്റിപ്പുറത്ത് നിന്ന് കണ്ണൂർ പാസഞ്ചറിന് കേറും, വൈകുന്നേരം ഇന്റർസിറ്റിക്ക് മടങ്ങും. അതിനിടയിൽ പാരഗണും, റഹ്മത്തും, കലന്തനും, അമ്മ മെസ്സും, പിള്ളൈ സ്നാക്‌സും, സാഗറും, ടോപ്‌ഫോമും… ക്രൗണും, കോർണേഷനും, കൈരളിയും, അപ്സരയും…. പരമസുഖം.
നാട്ടിലെ ഫ്രണ്ട് സർക്കിളിൽ നിന്ന് എല്ലാവരെയും വെട്ടിച്ച് ആദ്യം കല്യാണം കഴിച്ചത് ഡോൾബി ഗിരീഷായിരുന്നു അതിലിപ്പോൾ ഡോൾബി ദുഃഖിക്കുന്നുണ്ടെങ്കിലും അന്ന് നല്ല സന്തോഷത്തിലായിരുന്നു. ആ സന്തോഷ നിമിഷങ്ങളുടെ ഇടയ്ക്കാണ് ഡോൾബി എനിക്കും അച്ചുവിനും അവന്റെ കൂടെ ഖത്തറിൽ ഉണ്ടായിരുന്ന ഒരു കോഴിക്കോട്ടുകാരൻ സ്റ്റജിലിനെ പരിചയപ്പെടുത്തുന്നത്.
“എന്താ ജോലി?”
“എനിക്കീ കടത്തിന്റെ പരിപാടിയാണ്”
വെറൈറ്റി.
ഞാനും അച്ചുവും തമ്മിൽ അടക്കിപ്പിടിച്ച് സംസാരിച്ചു,
“എന്ത് കടത്തായിരിക്കും?”
“സ്വർണ്ണമായിരിക്കും, അല്ലാതെ തോണിയും കൊണ്ടുള്ള കടത്ത് വള്ളം പരിപാടി ഒക്കെ എന്നേ അന്യം നിന്നതാണല്ലോ….”
“ശരിയാ.”
പുഷ്പ റൈസും റൂളുമൊന്നും അന്ന് റിലീസാവത്തത് കൊണ്ട് രക്തചന്ദന കടത്തൊന്നും ഞങ്ങൾ ചിന്തിച്ചതേയില്ല. ഡോളർ കടത്ത് ചർച്ചകൾ മാധ്യമങ്ങൾ തുടങ്ങിയിട്ടില്ലാത്തതുകൊണ്ട് അതും ആലോചിച്ചില്ല.
സ്വർണ്ണം തന്നെ, ഉറപ്പിച്ചു.
സ്റ്റജിലിന്റെ കയ്യിലുള്ള രണ്ട് മോതിരവും കഴുത്തിലെ രണ്ടുപവനും ഞങ്ങളുടെ നിഗമനം അരക്കിട്ടുറപ്പിച്ചു. കല്യാണത്തിരക്കിനിടയിൽ കൂടുത്തലങ്ങോട്ടു സംസാരിക്കാനൊന്നും പറ്റിയില്ലെങ്കിലും ഞങ്ങള് ഫ്രണ്ട്സ് എല്ലാവരും ഫോട്ടോ എടുക്കാൻ കേറിയപ്പോൾ ഫോണിൽ ഫോട്ടോ എടുത്ത് തന്നതൊക്കെ അയാളായിരുന്നു. എന്തൊരു എളിമയുള്ള കടത്തുകാരൻ
Author: ദീപു പ്രദീപ്
ചാഞ്ചാട്ടം മാനുട്ടി
മാനുട്ടിയെ പറ്റി പറയും മുമ്പ് അവന്റെ വാപ്പ ഉമ്മറിക്കയെ പറ്റി പറയണം.
മണ്ണെണ്ണ ഒഴിച്ച ഡീസൽ എഞ്ചിൻ പോലെ വികസനത്തിലേക്ക് കുതിക്കുന്ന ഞങ്ങളുടെ ടൗണിൽ ഒരു റെസ്റ്റോറന്റ് ഭംഗിയായും ബ്യൂട്ടിഫുളായും നടത്തുകയാണ് മാനുട്ടിയുടെ വാപ്പ ഉമ്മറിക്ക.
പക്ഷെ ചെറിയൊരു എലമെന്റ് പ്രശ്നമുണ്ട്,
പരിചയമില്ലാത്ത ഏതെങ്കിലും ചെറുപ്പക്കാരൻ ദൂരെ യാത്രയ്ക്കിടെ ആ ഹോട്ടലിൽ കയറിയാൽ, കൂടെ ഉള്ളത് അയാളുടെ ഫാമിലി ആണെങ്കിൽ ഉമ്മറിക്ക ചോദിക്കും,
“മോനെ നീയല്ലേ കഴിഞ്ഞ ആഴ്ച ഇവിടെ ഒരു കുപ്പിയുമായി വന്നിട്ട് അകത്തിരുന്നു അടിക്കാൻ പറ്റ്വോ ന്ന് ചോദിച്ചത്?”
ഇടിയും മിന്നലും!
ഇനി വന്നത് അയാളുടെ ഭാര്യയുടെ കൂടെ ആണെങ്കിൽ, “മോനല്ലേ കുറച്ചൂസം മുന്നേ വേറൊരു പെൺകുട്ടിയെയും കൊണ്ടു ഇവിടെ വന്നിരുന്നത്, അന്ന് കഴിച്ച ഫലൂദ തന്നെ എടുക്കട്ടെ?”
ചുഴലിക്കാറ്റ്!!
ഇമ്മാതിരി സാഡിസ്റ്റ് അപരാധങ്ങൾക്ക് ശേഷം അവർക്കിടയിൽ ഉണ്ടാവുന്ന സംശയങ്ങളും ചോദ്യങ്ങളും പൊട്ടിത്തെറികളും കണ്ട് നിർവൃതി അടയുക ആയിരുന്നു മൂപ്പർക്ക് പെട്ടിയിൽ കാശ് വീഴുന്നതിലും ഹരം. ആ ഒരു എന്തൂസിയാസത്തിന് കൊടുക്കണം നാല് പെട… പക്ഷേ അത് കിട്ടിയത് മോൻ മാനുട്ടി വഴിയായിരുന്നു.
കൊറോണക്കാലത്ത് മുട്ടിയും തട്ടിയും ഡിഗ്രി കഴിഞ്ഞതോടെ മാനുട്ടി കടൽ കടന്നു…. വയനാട്ടിലെത്തി. ‘ഐ, സാധാരണ കടൽ കടന്നാൽ ഗൾഫിലല്ലേ എത്തുക’ എന്ന് ചോദിക്കരുത്, മാനുട്ടിയുടെ ഗെത്ത് ഇത്തിരി ഡിഫറന്റ് ആണ്. കായലിൽ കക്ക വാരാൻ മുങ്ങിയിട്ട് കറുത്തഹലുവയുമായി പൊങ്ങുന്ന ഒരു ഐറ്റമാണ് മാനുട്ടി. വയനാട്ടിൽ ഏതോ റിസോർട്ടിൽ ഒന്നരകൊല്ലം പണിയെടുത്ത ശേഷം മുംബൈയിലേക്ക് പോയപ്പോഴാണ് മാനുട്ടിയുടെ രാശി തെളിയുന്നത്, ചില്ലറ ബിസിനസുകൾ ഒക്കെ ചെയ്ത് പച്ചപിടിച്ചു. പക്ഷേ നാട്ടിൽ അതല്ല കഥ, മാനുട്ടിക്ക് വയനാട്ടിൽ നിന്നൊരു നിധികിട്ടി അതുമായി മുംബൈയിൽ പോയതാണ് എന്നും, അതല്ല മുംബൈയിൽ നിന്നും നിധി കണ്ടുപിടിക്കുന്ന മെഷീനുമായി വയനാട്ടിൽ വന്നിട്ട് നിധി കണ്ടുപിടിച്ചതാണെന്നും എന്നുള്ള രണ്ടു വാദങ്ങളാണ് ഉള്ളത്. എന്തായാലും അധ്വാനിച്ച് കാശുണ്ടാക്കിയതാണെന്ന് സമ്മതിക്കാൻ ഞങ്ങളുടെ നാട്ടുകാർക്ക് ഇച്ചിരി ബുദ്ധിമുട്ടുണ്ട്.
Continue reading
മാതൃകയായി
സ്വർണ്ണമടങ്ങിയ ബാഗ് മറന്നു വെച്ചത് തിരിച്ചുകൊടുത്ത് മാതൃകയാവുന്ന ഡ്രൈവർമാർ എന്നും എന്നെ സംബന്ധിച്ച് ഹീറോസാണ്. എന്നെങ്കിലും ആരെങ്കിലും അതേപോലെ വല്ലതും എന്റെ വണ്ടിയിലും മറന്നുവെക്കണേ എന്ന് ഞാനാഗ്രഹിക്കാറുമുണ്ട്. ഒരിക്കൽ ഒരു ഫ്രണ്ട് എന്റെ വണ്ടിയിൽ ഒരു ദുബായ് ഡ്യൂട്ടി ഫ്രീ ടെ കവർ മറന്നു വെച്ചു. മാതൃകയാവാൻ മുട്ടിയ ഞാനാ ഫോറിൻ കവർ കണ്ടപാട് അവനെ വിളിച്ച് കാര്യം പറഞ്ഞു.
“ആ.. അത് റോഡിൽ കളയാൻ വേണ്ടി എടുത്ത കുറച്ച് കുറച്ച് വേസ്റ്റാ… ഇനിയിപ്പൊ അതും കൊണ്ട് ഇവിടെ വരെ ഡ്രൈവ് ചെയ്ത് ബുദ്ധിമുട്ടണ്ട, നീ തന്നെ എവിടെയെങ്കിലും കളഞ്ഞോ”എന്ന് കേട്ടപ്പോൾ ലവന് പ്രകൃതിയോട് ആണോ എന്നോടാണോ വിരോധം എന്ന് തോന്നിപ്പോയിട്ടുണ്ട്.
കഴിഞ്ഞ മാസം കൊച്ചിയിൽ വന്നപ്പോൾ കടവന്ത്രയിലുള്ള ഒരു കാർ വാഷിൽ പോയി വണ്ടി ഒന്ന് വാട്ടർ സർവീസ് ചെയ്തു. അവിടുന്നിറങ്ങി ഡ്രൈവ് ചെയ്യുമ്പോൾ എതിരെ വരുന്ന വണ്ടിക്കാരിൽ ചിലർ എന്റെ ബോണറ്റിലേക്ക് നോക്കി എന്തോ ആംഗ്യം കാണിക്കുന്നു. ഭാഷ ആംഗ്യം ആയതുകൊണ്ട് ഞാൻ വണ്ടി നിർത്തി നോക്കിയപ്പോൾ അതാ, ബോണറ്റിൽ ഉണക്കാനിട്ടിരിക്കുന്ന അവരുടെ മൈക്രോ ഫൈബർ ക്ലോത്ത്. ഞാൻ അതെടുത്ത് എന്റെ ഡിക്കിയിയിലിട്ടു. സർവീസ് സെന്ററിൽ നിന്ന് കുറച്ച് ദൂരം പോന്നത് കൊണ്ടും, അത്യാവശ്യമായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നത് കൊണ്ടും, ആ വസ്തു പിന്നീട് തിരിച്ചു കൊടുക്കാമെന്നാണ് ഞാൻ തീരുമാനിച്ചത്.
പിന്നെ നോക്കിയപ്പോൾ സാധനം നല്ല മൈക്രോ ഫൈബർ ആണ്, ഷൈൻ എക്സ് പ്രോ… ആയിരം രൂപയോളം ഉണ്ട് ആമസോണിൽ. സ്വർണ്ണമല്ലെങ്കിലും വിലയുണ്ട്… പോയി എന്നുറപ്പിച്ച ഒരു സാധനം ഒട്ടും പ്രതീക്ഷിക്കാതെ തിരിച്ചുകിട്ടുമ്പോൾ ആരായാലും ഒന്ന് ഹാപ്പിയാവും. ഇനി ചിലപ്പോ ഇതാണവരുടെ രാശി തുണി എങ്കിലോ… അത് പോയ ശേഷം സർവീസ് സെന്റർ നഷ്ടത്തിലേക്ക് കൂപ്പു കുത്തികൊണ്ടിരിക്കുമ്പോഴാണ് ഞാനതുമായി മടങ്ങി വരുന്നതെങ്കിലോ… ‘ലക്കി മൈക്രോഫൈബർ തിരിച്ചുകൊടുത്ത് തിരക്കഥാകൃത്ത് മാതൃകയായി’.
കല്ലുംമ്പുറത്തെ സന്തുട്ടൻ
എഴുതുന്നതൊക്കെ സ്ഥിരമായി വായിച്ചിട്ട് പലരും എന്നോട് ചോദിച്ചിട്ടുണ്ട്, എങ്ങനെ ആണ് ഈ വക്ക് പൊട്ടിയ കഥാപാത്രങ്ങളൊക്കെ കൃത്യമായി നിന്റെ അടുത്ത് തന്നെ വരുന്നതെന്ന്. ഞാനും അത് ആലോചിച്ചിട്ടുണ്ട്. ഈ അടുത്ത് അതിനൊരു ഉത്തരം ഷെവർലെ ക്രൂസ് വിളിച്ചു വന്നു, ഓട്ടോമാറ്റിക്.
എറണാകുളത്തേക്കൊരു ഉച്ച യാത്ര. അന്നും ഇന്നും എന്നും ഒരിടത്തും നേരത്തെ എത്തുന്ന ശീലം ഇല്ല, ഒന്നുകിൽ ലേറ്റ്, അല്ലെങ്കിലും ലേറ്റ്. ഏത് യാത്രയും അവസാന നിമിഷമേ ഞാൻ പുറപ്പെടൂ. അങ്ങനെ മൂന്നു മണിയുടെ മീറ്റിങ്ങിനു പന്ത്രണ്ടു മണിക്ക് ഞാൻ വീട്ടിൽ നിന്നും എന്റെ ഹോണ്ട സിറ്റി സ്റ്റാർട്ടാക്കി, മാന്വൽ.
പെരുമ്പിലാവിലെത്തും മുൻപ് കല്ലുമ്പുറമെത്തിയപ്പോൾ റോഡിലുണ്ട് ഫയർ ഫോഴ്‌സും നാട്ടുകാരും കൂടി ഒരു മഴ മരം മുറിക്കുന്നു. വെട്ടിയിട്ട മരത്തിന് ഇരുവശത്തുമായി അങ്ങോട്ടേക്കും ഇങ്ങോട്ടേക്കുമുള്ള ട്രാഫിക് ബ്ലോക്ക്! കാത്തു നിന്നാൽ സമയം പോവുമെന്ന് ഉറപ്പായപ്പോൾ ഞാൻ ബുദ്ധിപരമായി കാർ നേരെ വലത്തേക്കുള്ള റോഡിലേക്ക് കയറ്റി.
അല്ലെങ്കിലും ഇമ്മാതിരി ക്ണാപ്പ് ഐഡിയാസൊക്കെ ഒ ട്ടി പി യേക്കാൾ വേഗത്തിൽ വരുമല്ലോ. സമയം നഷ്ടപ്പെടുത്തിക്കൂടാ… ഒന്ന് ചുറ്റിത്തിരിഞ്ഞാലും കൊരട്ടിക്കരയിലോ അക്കികാവിലോ ചെന്ന് ഹൈവേയിലേക്ക് കേറാൻ പറ്റും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. ദിക്ക് തിരിച്ചറിയുന്നതിലും ഭൂമിശാസ്ത്രം തിട്ടപ്പെടുത്തുന്നതിലും ഞാൻ പണ്ടേ മിടുക്കനാണ്.
ഇത് കണ്ടതും എന്നെപോലെ ധൃതിയുള്ള മൂന്നാലു കാറുകൾ എന്റെ പിറകിൽ കൂടി. റീൽസ് ഇടാതെ നാല് ഫോളോവേഴ്സ്!
വിക്റ്റർ
പൊതുവെ ഞാനൊരു സെഡേറ്റഡ് ഡ്രൈവറാണ്. ആരെങ്കിലും നമ്മളെ ചൊറിഞ്ഞും കൊണ്ട് ഓവർട്ടേക്ക് ചെയ്താലോ, മുന്നിലോ ബാക്കിലോ നിന്ന് വെറുപ്പിച്ചാലോ സ്വഭാവം മാറും, ചെറിയൊരു റോഡ് റാഷിന്നാരംഭമാവുകയും ചെയ്യും. പക്ഷെ ഇന്നേവരെ മോട്ടോർ സൈക്കിളിൽ അത് സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ഇന്നലെയതുണ്ടായി.
വൈകുന്നേരം ബുള്ളറ്റിലാണ് വീട്ടിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടത്. തൃശൂർ റൗണ്ട് ചുറ്റിക്കഴിഞ്ഞപ്പോഴേക്കും ഇരുട്ടായിരുന്നു. പി ജെ ഫ്രൂട്സിൽ നിന്ന് രണ്ടു ജ്യൂസും കൂടി കുടിച്ചശേഷമാണ് മിഷൻ ഹോസ്പിറ്റൽ വഴി ഹൈവേയിലേക്ക് ഓടിച്ചത്. രാത്രി ഒരുപാടൊന്നും വൈകാത്തത് കൊണ്ട് റോഡിൽ അത്യാവശ്യം വണ്ടികളുണ്ട്.
നടത്തറ സിഗ്നലിൽ വെച്ച് ഗ്രീൻ കിട്ടി ഹൈവെയിലേക്ക് കയറുമ്പോൾ ഒരു ബൈക്കുകാരൻ അപകടകരമായ രീതിയില് എന്നെ ഓവർട്ടേക്ക് ചെയ്ത് മുന്നോട്ട് കയറി. ഞെട്ടൽ, കോപം, അഡ്രിനാലിൻ റഷ്! ത്രോട്ടിൽ ചെയ്ത് ഹൈവെയിൽ കയറി തിരിച്ചതേപോലെ അയാളെ വെട്ടിച്ച് ഞാൻ മുന്നിൽ കയറി. അത്യാവശ്യം നല്ല വേഗത്തിലാണ് പിന്നെ മുന്നോട്ട് പോയത്. പക്ഷെ കുട്ടനെല്ലൂർ കഴിഞ്ഞപ്പോ മുന്നിൽ അതാ ആ ബൈക്കുകാരൻ!
ഒരു കാര്യവുമില്ലാതെ ആൺ ഈഗോ ഉണർന്നു. റോഡ് സൈഡിൽ വാങ്ങാൻ കിട്ടുന്ന സാധാ ഹെൽമെറ്റു മാത്രം വെച്ച് നൂറ്റിയമ്പത് സിസിയുള്ള ബൈക്കിൽ, ഫുൾ റൈഡിങ് ഗിയർ ഇട്ട് ഇരട്ടിയിലധികം സിസിയും പവറും ഉള്ള വണ്ടിയിൽ പോവുന്ന എന്നെ ഓവർട്ടേക്ക് ചെയ്ത അയാളെ വെട്ടിച്ചിട്ടല്ലേ ബാക്കിയുള്ളൂ…. വീണ്ടും അത് ചെയ്തു.
ഇനി പിടുത്തം കൊടുക്കാതിരിക്കലാണ് നെക്സ്റ്റ് ടാസ്ക്. തൊണ്ണൂറ്റിയഞ്ചിലൊക്കെ പിടിച്ച് ഞാൻ മുന്നോട്ട് പോയി. അതിൽ കൂടുതലൊന്നും ഞാൻ സാധാരണ എടുക്കാറില്ല. പക്ഷെ അധികം താമസിയാതെ മരത്താക്കര എത്തിയപ്പോൾ അയാളുണ്ട് വീണ്ടും എന്റെ മുന്നിൽ!
ഇത്തവണ ഓവർട്ടേക്ക് ചെയ്യാതെ ഞാനയാളെ നിരീക്ഷിച്ചു. ഒരു കറുത്ത ഹോണ്ട യൂണിക്കോൺ ആണ്, തയ്‌പ്പിച്ച പാന്റ്സും ഫുൾ സ്ലീവ് ഷർട്ടുമാണ് വേഷം, നാല്പത്തിനുമേൽ എന്തായാലും പ്രായം കാണും. പിറകിൽ സൈലൻസറിനു മുകളിലേക്കായി തൂക്കിയിട്ടിരിക്കുന്ന അധികം സാധനങ്ങൾ നിറയ്ക്കാത്ത ഒരു ഡഫിൾ ബാഗുണ്ട്, ടെക്സ്റ്റെയിൽസിൽ നിന്നൊക്കെ കിട്ടുന്ന പോലൊരെണ്ണം. അത് സൈലൻസറിൽ തട്ടാതിരിക്കാൻ ഒരു ഇരുമ്പ് ഫ്രെയിം വെൽഡ് ചെയ്തു പിടിപ്പിച്ചിട്ടുണ്ട്. തൃശൂർ രെജിസ്റ്ററേഷൻ കൂടിയായതുകൊണ്ട് ഈ ലക്ഷണങ്ങൾ കണ്ടിട്ട് ഈ റൂട്ടിൽ സ്ഥിരം ജോലിക്ക് പോവുന്ന ഒരാളായിരിക്കണം, ബാഗിൽ പണി ഡ്രസ്സും, ഞാൻ കണക്കുകൂട്ടി. കാണുന്ന കാഴ്ചകളിൽ നിന്ന് ഇങ്ങനെ നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്ന രീതി എനിക്ക് വർഷങ്ങൾക്ക് മുൻപ് കൂടെ താമസിച്ചിരുന്ന ഒരാളിൽ നിന്ന് കിട്ടിയതാണ്.
പാലിയേക്കര ടോൾ കഴിഞ്ഞതും ഞാൻ അയാളെ പിന്നെയും പിറകിലാക്കി, അതിനുശേഷം ആമ്പല്ലൂർ സിഗ്നൽ മഞ്ഞ ആയിട്ടും ഞാൻ മുന്നോട്ടെടുത്തു, തൊട്ടു പിറകെയുള്ള പുതുക്കാട് സിഗ്നൽ ഞാൻ കടന്നതും, അതും റെഡ്. രണ്ടു സിഗ്നലുകളിലും അയാൾ പെട്ടിട്ടുണ്ടാവും എന്നുറപ്പാണ്. സ്വാഭാവികമായും നമ്മൾ വലിയൊരു ലീപ്പ് എടുത്തിട്ടുണ്ടാവും എന്നല്ലേ നമ്മൾ വിചാരിക്കുക. പക്ഷെ നെല്ലായി എത്തിയില്ല, അയാളുണ്ട് എന്റെ മുന്നിൽ പോവുന്നു!
വിശ്വസിക്കാനേ പറ്റിയില്ല…
ഞാൻ ഇങ്ങനെ ഒക്കെ പോയിട്ടും അയാളെന്റെ മുന്നിലെത്തിയതല്ല എന്നെ അമ്പരിപ്പിച്ചത്…. അയാൾ എന്നെ വെട്ടിച്ചുപോവുന്നത് ഞാൻ കാണണ്ടേ??
ഇത്രയും തവണയായിട്ടും ഒരിക്കൽ പോലും അയാൾ എന്നെ കടന്നുപോവുന്നത് ഞാൻ കണ്ടിട്ടില്ല, പക്ഷെ ഓരോ തവണയും എന്റെ മുന്നിൽ അയാളുണ്ട്!
എന്റെ വാരിയെല്ലുകൾക്കിടയിലൂടെ ഒരു കയ്പ്പ് പാഞ്ഞു!
Something is wrong…. ഞാൻ സ്പീഡ് കൂട്ടി അയാളുടെ പാരലൽ ആയി വണ്ടി പിടിച്ചു, എന്നിട്ട് തല വെട്ടിച്ചിട്ടു അയാളുടെ മുഖത്തേക്ക് നോക്കി…. എനിക്കയാളുടെ മുഖം കാണണമായിരുന്നു. അപ്പോൾ, ആ നിമിഷം… അയാൾ രണ്ടു കൈകളും ഹാന്റിലിൽ നിന്ന് വായുവിൽ ഉയർത്തി ഒരു ക്രോസ് കാണിച്ചു, എയർക്രാഫ്റ്റ് മാർഷലിംഗ് സിഗ്നൽസിലെ ‘എമർജൻസി സ്റ്റോപ്പ്’ നോട് സാമ്യമുള്ള ഒന്ന്.
തൊട്ടുപിറകെ ലെഫ്റ്റ് എടുത്തിട്ട് അയാൾ ഹൈവെയിൽ നിന്നും ഇറങ്ങിപ്പോയി. അതുപോലൊന്ന് ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടുണ്ട്!
And that was a sign, പഴയ ആ സംഭവത്തിലേക്കുള്ള ഒരു സിഗ്നൽ!!
Continue reading
ആറങ്ങോട്ടുകരയിലെ തരിപ്പുകമ്പനി
ലുംബിനിയിലെ നേപ്പാള്‍ പോലീസിന്‍റെ നാലാം നമ്പര്‍ കോട്ടേഴ്സിനുള്ളിലെ കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് ഒരുങ്ങികൊണ്ടിക്കുകയായിരുന്നു ഹെഡ് കോണ്‍സ്റ്റബിള്‍ സ്റ്റീഫന്‍. സ്റ്റേഷനിലേക്കായിരുന്നില്ല, ലുബിനിയിലെ പവന്‍ പാലസ് ഹോട്ടലിലേക്കായിരുന്നു അയാളുടെ യാത്ര. സ്റ്റീഫന്‍ നേപ്പാളിലെത്തിയിട്ട് വര്‍ഷം എട്ടാവുന്നു, അതിനിടയില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം. ലീവിന് നാട്ടില്‍ പോവുമ്പോള്‍ നിരവധി പെണ്ണുകാണലുകള്‍ക്ക് പോയിട്ടുണ്ടെങ്കിലും നേപ്പാളില്‍ വെച്ചൊരു പെണ്ണുകാണല്‍ നടാടെയാണ്… കാഠമണ്ടുവില്‍ ജോലിചെയ്യുന്ന ചേച്ചിയുടെയും ഭര്‍ത്താവിന്റെയും അടുത്തേക്ക് കുറച്ച് ദിവസത്തെ വെക്കേഷന് വന്നതാണ് കൂനംമാവുകാരി ലൈല. അതിനിടയിലാണ് വലതുപുരികത്തിനു മീതെ മൂന്ന് കാക്കാപുള്ളികള്‍ ഉള്ള അവളെ തേടി തലയില്‍ ഇരട്ടചുഴിയുള്ള സ്റ്റീഫന്‍റെ വിവാഹാലോചനയെത്തുന്നത്. എങ്കില്‍ പിന്നെ നേപ്പാളില്‍ വെച്ച് തന്നെ പെണ്ണുകാണല്‍ നടത്താം എന്ന് പറഞ്ഞത് അവളുടെ ചേച്ചിയുടെ ഭര്‍ത്താവാണ്. അവര്‍ ലൈലയ്ക്കും സ്റ്റീഫനും വേണ്ടി കാഠമണ്ടുവില്‍ നിന്നൊരു ലുംബിനി യാത്ര പ്ലാന്‍ ചെയ്തു.
ഇടാനുള്ള ഷര്‍ട്ടും പാന്‍റും സ്റ്റീഫന്‍ ഇന്നലെത്തന്നെ മാര്‍ക്കറ്റില്‍ പോയി വാങ്ങിച്ചിരുന്നു. മീറ്റിംഗ് പ്ലെയ്സ് ആയ ഹോട്ടല്‍ സെലക്റ്റ് ചെയ്തത് സ്റ്റീഫന്‍ തന്നെയാണ്. അതിന്‍റെ ഓണര്‍ക്കും ജീവനക്കാര്‍ക്കും അയാളെ നന്നായറിയാം. അവര് തന്നോട് കാണിക്കാറുള്ള പേടിയും ബഹുമാനവും, പെണ്ണുകാണല്‍ നടക്കുമ്പോള്‍ ഒരു അഡ്വാന്‍റെജായി ഉണ്ടായിക്കോട്ടെ എന്നയാള്‍ കണക്കുകൂട്ടി. സ്ഥിരമായി പോവാറുള്ള സലൂണ്‍ ഒഴിവാക്കിയിട്ട് പരീക്ഷിച്ചു നോക്കിയ ബാബാ ലക്ഷ്വറി സലൂണിലെ സ്റ്റൈലിസ്റ്റ് മിനുക്കിയ തന്‍റെ മുഖവും മുടിയും ഓരോ തവണ കണ്ണാടി നോക്കുമ്പോഴും സ്റ്റീഫന് ആത്മവിശ്വാസം കൊടുത്തുകൊണ്ടിരുന്നു. ‘എന്തിനാ പോലീസില്‍ ചേര്‍ന്നത്, സിനിമയില്‍ ഒന്ന് ട്രൈ ചെയ്യാമായിരുന്നില്ലേ; എന്നൊരു ചോദ്യം വരെ സ്റ്റീഫന്‍ പ്രതീക്ഷിക്കാന്‍ തുടങ്ങി.
സമയമായതോടെ പോവാനായി ഇറങ്ങിയ സ്റ്റീഫന്‍ താന്‍ മുറ്റത്ത് നട്ടുവളര്‍ത്തുന്ന പേരാലിന് ഒരു ചെറിയ വാട്ടം കണ്ട്, അകത്തേക്ക് തിരിച്ചുപോയി കുറച്ച് വെള്ളം എടുത്ത് തളിക്കുമ്പോഴാണ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്രീധര്‍ പോലീസ് ജീപ്പില്‍ അങ്ങോട്ട് എത്തിയത്.
“സ്റ്റീഫന്‍… തന്നെ സബ് ഇന്‍സ്പെക്റ്റര്‍ അത്യാവശ്യമായി സ്റ്റേഷനിലേക്ക് വിളിക്കുന്നു”
സ്റ്റീഫന് ഉടലില്‍ നിന്നും തരിച്ചുകയറി… ‘ഞാനിന്നു ലീവാണെന്നും, ലീവെടുത്ത് എന്തിനാണെന്നും ആങ്ങേര്‍ക്ക് അറിയാമല്ലോ?”
“അറിയാം… പക്ഷെ ഇതെന്തോ അത്യാവശ്യ കേസാണ്”
സ്റ്റീഫന്‍ അതേ ചൂടില്‍ ഫോണെടുത്ത് സബ് ഇന്‍സ്പെക്റ്റര്‍ ബിഷ്ണുവിനെ വിളിച്ചു. പക്ഷെ അങ്ങോട്ട് എന്തെങ്കിലും പറയും മുന്‍പ് അയാള്‍ സ്റ്റീഫനോട് രണ്ടു രണ്ടു മൂന്ന് സോറി പറഞ്ഞു.
“ഐ നോ യുവര്‍ സിറ്റുവേഷന്‍ സ്റ്റീഫന്‍, ബട്ട് താനിവിടെ പെട്ടെന്ന് വന്നേ പറ്റൂ… തന്നെകൊണ്ട് മാത്രമേ പ്രയോജനം ഉള്ളൂ”
“എന്നെ കൊണ്ട് മാത്രം പറ്റുന്ന എന്ത് അത്യാവശ്യമാണ് അവിടെ?” ദിവസവും വൈകുന്നേരം ക്ലബ്ബില്‍ ഒരുമിച്ച് പോവുന്ന ബിഷ്ണുവിന്റെ കൂട്ടുകാരനെന്ന സ്വാതന്ത്യ്രവും കൂടി എടുത്ത് സ്റ്റീഫന്‍ ചോദിച്ചു.
Continue reading
പുറപ്പെട്ടുപ്പോയ തരി – part 02
മുകളിലേക്കുള്ള നടത്തം അമ്പിളി കുന്നിലേക്കുള്ള ആയാസത്തിന്‍റെ നാലിരട്ടിയുണ്ടായിരുന്നു… “നിന്‍റെ വല്യമ്മാമ ഇടയ്ക്കെന്‍റെ സ്വപ്നത്തിൽ വരാറുണ്ട്..” മുന്നിൽ നടന്നിരുന്ന ചേക്കുട്ടി തിരിഞ്ഞുനോക്കാതെ പറഞ്ഞു. “എന്തിന്?” “ഞാൻ ചോദിച്ചിട്ടില്ല, വന്നുകേറുന്ന വിരുന്നുകാരോട് വന്നതെന്തിനാ ന്ന് ചോദിക്കുന്നത് മര്യാദ കേടല്ലേ?” അവൻ ശരിയാണെന്ന് തലയാട്ടി. “അവസാനം വന്നത് എന്നാണെന്ന് അറിയോ? ഞാൻ കേളാഗൂറിൽ നിന്ന് പോരുന്നതിന്റെ തലേന്ന്”. അതുപറഞ്ഞു കൊണ്ടു ചേക്കുട്ടി പൊട്ടിച്ചിരിച്ചു…. സത്യം പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചാലും നുണ പറഞ്ഞശേഷം പൊട്ടിച്ചിരിച്ചാലും കേൾക്കുന്നയാൾക്ക് കേട്ടത് നുണയാണെന്നേ തോന്നൂ.
മലയുടെ മുകളിൽ നിന്ന് തീവണ്ടി പോവുന്നത് കാണാൻ വിചാരിച്ചത്ര രസമൊന്നും ഉണ്ടായിരുന്നില്ല. എന്നാലും അവിടെ ഇരുന്ന് അവര്‍ മൂന്ന് പാസഞ്ചർ തീവണ്ടികള്‍ പോവുന്നത് കണ്ടു. “മതിയായോ?” ചേക്കുട്ടിയുടെ ചോദ്യം, അവന്‍ ശരിക്ക് തലയാട്ടി. “പോരാ… ഒരു ഗുഡ്സ് തീവണ്ടി കൂടി കണ്ടിട്ട് ഇറങ്ങാം!” ഗുഡ്സ് വണ്ടി വന്നത് ഇരുട്ടത്താണ്, പിന്നെ രാത്രി ആ മഞ്ഞത്ത് കിടക്കുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ… “അന്തരീക്ഷം കണ്ടിട്ട് കരടി ഇറങ്ങുന്ന സ്ഥലമാണെന്ന് തോന്നുന്നു” ചേക്കുട്ടി പ്രസ്താവിച്ചു. അതോടെ തണുപ്പടിച്ച് മരവിച്ചുതുടങ്ങിയിരുന്ന അവന്‍റെ എട്ടാം വാരിയെല്ലിന് ഉള്ളിലൂടെ ഒരു ഭയം അരിച്ചുകേറി! നാട്ടിലെ വല്ല കുളത്തിലോ കിണറ്റിലോ അന്തസ്സായി മരിച്ചുകിടക്കേണ്ട മന്ദാരവളപ്പിലെ സന്തതി, ട്രെയിൻ പിടിച്ച് മഹാരാഷ്ട്രയിലെ ഏതോ മലമുകളിൽ കരടി പിടിച്ച് മരിച്ചുകിടക്കുന്ന ആ രംഗം അവൻ വെറുതെയാലോചിച്ചു…
ചേക്കുട്ടിയുടെ കയ്യിൽ വിരിപ്പും പുതപ്പും ഒക്കെ ഉണ്ടായിരുന്നു. പുതപ്പ് അവനു കൊടുത്തിട്ട് അയാൾ വിരി നിലത്തുവിരിച്ചു മലർന്നു കിടന്നു. “ആ… ഇനി അതുകൊണ്ട് എന്നെ പുതപ്പിക്ക്”അവൻ ചേക്കുട്ടിയെ തല വരെ മൂടി പുതപ്പിച്ചശേഷം കുറച്ചുമാറി,ദൂരെ വെളിച്ചം കാണാവുന്ന ഒരേയൊരു ദിക്കിലേക്കും നോക്കി ഇരുന്നു. അതിനിടെ എപ്പോഴോ ചേക്കുട്ടി അവനെ വിളിച്ചു… “ഞാനെന്തിനാണ് എല്ലാ മാസവും നാട് വിടുന്നത് എന്നറിയോ?” അവന്‍ തലയാട്ടി, “ഇല്ല.” “നിനക്ക് അറിയില്ലെങ്കിൽ ഞാൻ പറഞ്ഞുതരില്ല.” ‘അറിയാമായിരുന്നെങ്കിൽ പറഞ്ഞുതരുമായിരുന്നോ’ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു അവന്, പിന്നെയതിന്‍റെ യുക്തിയാലോചിച്ചപ്പോൾ വേണ്ടെന്ന് തോന്നി.
Continue reading
പുറപ്പെട്ടുപ്പോയ തരി
ധൃതിയിൽ മരിച്ചുപോകുന്ന ശീലമുണ്ടായിരുന്നു അവന്‍റെ വീട്ടിലെ പുരുഷന്മാർക്ക്. അവന്‍റെ അച്ഛനും, അച്ഛച്ഛനും വയസ്സ് നാൽപ്പതാവാൻ കാത്തുനിന്നിട്ടില്ല. വല്യച്ഛനും രണ്ടു മക്കളും അവരേക്കാൾ ധൃതി കാണിച്ച് മുപ്പത്തിൽ തന്നെ ഭൂമി വിട്ടു. തലനരച്ച ഒരു പുരുഷന്‍റെയും ഫോട്ടോയോ, ഓർമ്മകളോ ആ വീട്ടിലില്ല…. പടിഞ്ഞാറോട്ട് ദർശനമുള്ള ശിവക്ഷേത്രത്തിന് എതിരെയായി നിൽക്കുന്ന ആ വീടിനാണ് പ്രശ്നമെന്നാണ് കവടി ഗണിച്ചവരെല്ലാം പറഞ്ഞത്. ശരിയായിരിക്കണം, ചെറുപ്പത്തിൽ തന്നെ നാടുവിട്ടുപോയ അവന്‍റെ അച്ഛന്‍റെ വല്യമ്മാമ അറുപത്തിയഞ്ചു വയസ്സുവരെ ബോംബെയിൽ ജീവിച്ചിട്ടുണ്ട്. ഒടുവിൽ ഭാഗം ചോദിക്കാനായി നാട്ടിൽ വന്നപ്പോൾ, വീതിച്ചുകിട്ടണം എന്നാഗ്രഹിച്ചിരുന്ന കുളത്തിലേക്ക് വീണാണ് വല്യമ്മാമ എണ്ണം കൊടുത്തത്.
പതിനെട്ട് കഴിഞ്ഞതോടെ സ്വാഭാവികമായും അവന്‍റെ ചിന്തകളിലേക്ക് ഓലക്കീറും വെള്ളത്തുണിയുമെത്തി. ഐവർമഠത്തിന്‍റെ വണ്ടി സ്വപ്നങ്ങളില്‍ മുറ്റത്ത് വന്നുനിന്ന് വിറകും ഗ്യാസ് കുറ്റിയും ബ്ലോവറും ഇറക്കുന്നതും കാണാൻ തുടങ്ങി, അമ്പിളികുന്നത്തെ കാലൻ കോഴിയുടെ ഓരോ കൂവലിലും ബന്ധുക്കളും നാട്ടുകാരും അവനെ വെറുതെയോർക്കാൻ തുടങ്ങി. പതിയെ, ജീവിച്ചിരിക്കുന്നത് മരിക്കാതിരിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിത്തുടങ്ങി. കാലൻ കുരുത്തക്കേട് കാണിക്കുമെന്നു കരുതി ആരും കടം തരുന്നില്ല, കൂടെ നടക്കുന്നില്ല, കൂട്ടുകാർ അവരുടെ ബൈക്കിൽ പോലും കയറ്റുന്നില്ല. തിടുക്കത്തിൽ വിധവയാവാൻ വലിയ താല്പര്യമില്ലാത്തതുകൊണ്ട് ഇഷ്ടം തോന്നിയ പെണ്‍കുട്ടികളും അടുക്കുന്നില്ല. അവൻ വീടിന് തീയിടണോ, അതോ നിരീശ്വരവാദി ആവണോ എന്ന ചിന്തകളിലേക്ക് കടന്നു.
‘നാടുവിടടാ!’ ഒരു ദിവസം കുളത്തിൽ മുങ്ങാൻകുഴി ഇടുമ്പോൾ വെള്ളത്തിനടിയിൽ വെച്ച് വല്യമ്മമായുടെ ശബ്ദം കേട്ടു. കരയിലേക്ക് കയറി തോർത്തും മുൻപ് അവൻ ചേക്കേറാൻ പറ്റിയ നാടും നഗരങ്ങളും ആലോചിച്ചെടുക്കാന്‍ തുടങ്ങി. ബോംബെയിൽ വല്യമ്മാമ കഴിച്ച രണ്ടു കല്യാണങ്ങളിലെ സന്തതി പരമ്പരകൾ മുന്നിലുണ്ട്. അതിലും വടക്ക് ഹരിയാനയിൽ അരി കച്ചവടം നടത്തുന്ന ഭാസിയേട്ടനുണ്ട്, സിക്കിം പോലീസിൽ അയൽവാസി കുഞ്ഞിക്കണ്ണനുണ്ട്. മുന്നിൽ വഴികൾ കൂടിയാലും പ്രശ്നമാണ്. രണ്ടര ദിവസങ്ങൾ നീണ്ട ആലോചനകൾക്കൊടുവിൽ അതേ കുളക്കരയിൽ ചെന്നിരുന്ന് മൂന്ന് കല്ലെടുത്ത് നീട്ടിയെറിഞ്ഞപ്പോൾ തലയ്ക്കകത്ത് ഓളം വെട്ടി. ‘വല്യമ്മമായുടെ വഴിയേ പോവാം… ‘ പക്ഷെ വീടിരിക്കുന്നിടത്തുനിന്ന് അമ്പത് കിലോമീറ്ററിനപ്പുറം താനിതേവരെ ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടില്ലല്ലോ എന്നോർത്തപ്പോൾ അതേ ഓളം പരിഭ്രമത്തിന്‍റെ ചുഴിയായി, ബേജാറിന്‍റെ തിരയായി.
Continue reading
വിക്റ്റർ – 05
ഗ്ലാസ് ഫാക്ടറി ലേ ഔട്ടിലെ കാട്ടിലേക്ക് വിക്റ്ററിനെ ക്ഷണിച്ചവർ ഒരു ഇന്റർനാഷണൽ സ്പൈ ഏജൻസിയിൽ ഉള്ളവരായിരുന്നു.
ഏകാക്ഷരയുടെ വരവിനു പിറകിലെ ദുരൂഹതയായിരുന്നു അവരുടെ ലക്ഷ്യം. വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കിടയിൽ അവർ ആദ്യമായിട്ടായിരുന്നു ഏകാക്ഷരയെ നേരിട്ട് കണ്ട ഒരാളെ കണ്ടെത്തുന്നത്. വിക്റ്റർ ആ സംഘടനയിൽ ജോയിൻ ചെയ്തു… അവരുടെ അത്യന്തം രഹസ്യാത്മകമായ, കടുപ്പമേറിയ എല്ലാ നിബന്ധനകളെയും അംഗീകരിച്ച്…
ഞങ്ങൾ ഇരുന്നിരുന്ന ആ മുറിയുടെ ബാൽക്കണിയിലേക്ക് വിക്റ്റർ നടന്നു…
പോക്കറ്റിൽ നിന്നെടുത്ത ഒരു ക്യൂബൻ സിഗാർ, ഗിലറ്റീൻ കൊണ്ട് ചോപ് ചെയ്ത ശേഷം തീ കൊടുത്തു.
“ഇതിലേക്ക് മാറിയോ?”
ചിരിച്ചുകൊണ്ട് വിക്റ്റർ പറഞ്ഞത് ആൽഫ്രെഡ് ടെന്നിസൺന്റെ ഒരു വരിയാണ്.
‘I am a part of all that I have met.’
അവൻ ആ രഹസ്യ സംഘടനയെകുറിച്ച് സംസാരിച്ചു തുടങ്ങി…
വിക്റ്റർ – 04
നമുക്ക് ചുറ്റുമുള്ള പരിസരങ്ങളിൽ ഉള്ള വസ്തുക്കൾ രണ്ടു തരമുണ്ട്.
ഒന്ന് സ്വഭാവികമായി ആ ഇരിക്കുന്നിടത്ത് എത്തിച്ചേർന്നവ, രണ്ടാമത്തെത് അടയാളങ്ങളാണ്. ആരോ ആർക്കോ വേണ്ടി വെക്കുന്ന അടയാളങ്ങൾ.
ബൊമ്മസാന്ദ്രയിലെ ഞങ്ങളുടെ ഫ്ലാറ്റിലെ ബാത്ത് റൂമിൽ നുള്ളിൽ നിന്നായിരുന്നു വിക്റ്ററിന് ആദ്യത്തെ അടയാളം കിട്ടുന്നത്. അതൊരു പൊട്ടായിരുന്നു. ഏഴ് ആണുങ്ങൾ താമസിക്കുന്ന ആ വീട്ടിൽ, മുമ്പൊന്നും കാണാത്ത ഒരു പൊട്ട് കണ്ടതിലെ പൊരുൾ ആലോചിച്ച് വിക്റ്റർ ബാൽക്കണിയിൽ ചെന്നൊരു ബീഡിക്ക് തീ കൊളുത്തി. അപ്പോഴാണ് താഴെക്കിറങ്ങുന്ന പടിയുടെ കൈവരിയിൽ രണ്ടാമത്തേത്. മുന്നിൽ കാണുന്നത് ഒരു ദിശാസൂചിക ആണെന്ന് താഴെ പാർക്ക് ചെയ്തിട്ടുള്ള ഒരു വെള്ള ആക്ട്ടീവയ്ക്ക് മുകളിലുള്ള മൂന്നാമത്തെ പൊട്ടു കൂടി കണ്ടപ്പോഴാണ് വിക്റ്ററിന് മനസ്സിലായത്. അവനൊരു യാത്രയ്ക്ക് തയ്യാറായി… പക്ഷെ അപ്പോൾ അവനറിയില്ലായിരുന്നു, അതുവരെ ജീവിച്ച ജീവിതത്തിൽ നിന്നും, അതിന്റെ എല്ലാ ബന്ധങ്ങളിൽ നിന്നും, പതിനൊന്നു വർഷങ്ങൾ മാറിയൊഴിഞ്ഞു കൊടുക്കേണ്ടിവരാൻ പോവുന്ന ഒരു യാത്രയായിരിക്കും അതെന്ന്!
6mm വലിപ്പമുള്ള കടും ചുവപ്പ് നിറത്തിലുള്ള ഓരോ പൊട്ടും വിക്റ്റർ കയ്യിലെടുത്തു. അങ്ങനെ കിട്ടുന്ന അടയാളങ്ങൾ അവിടെ തന്നെ ഒരിക്കലും അവശേഷിപ്പിക്കരുത്, വേറെ ഒരാളും പിറകെ ആ വഴിയിൽ വരാതിരിക്കാൻ.
ബോർഡറിന് അടുത്തു തുടങ്ങിയത് കൊണ്ട് തമിഴ്നാടൻ തെരുവുകളെ ഓർമ്മിപ്പിക്കുന്ന ഞങ്ങളുടെ ബൊമ്മസാൻഡ്രയിൽ സ്ട്രീറ്റിൽ നിന്നും വിക്റ്ററിന് വഴികാണിച്ചുകൊണ്ട് ഇലക്ട്രിക് പോസ്റ്റിലും മതിലുകളിലും ആയി ഇരുപത്തിയാറ് പൊട്ടുകൾ ഉണ്ടായിരുന്നു. അവനെത്തിയത് ഗ്ലാസ് ഫാക്ട്ടറി ലേ ഔട്ടിലുള്ള മിനി ഫോറസ്റ്റിലായിരുന്നു… അവിടെ വിക്റ്ററിനെ കാത്ത് ആ ചൂണ്ടയിട്ടവർ ഉണ്ടായിരുന്നു. അവർക്ക് വേണ്ടത് തലശ്ശേരിയിൽ നിന്നു ബാംഗ്ലൂരിലേക്ക് കുടിയേറിയ, അപസർപക കഥളിൽ ഹരം കണ്ടെത്തുന്ന അസാമാന്യ സാമർത്യമുള്ള ആ വിക്റ്ററിനെ അല്ലായിരുന്നു, ഇലവേറ്റഡ് ടോൾ വേ യിൽ വെച്ച് രാത്രി ഏകാക്ഷരയെ നേരിട്ട് കണ്ട ഒരാളെ മാത്രമായിരുന്നു.
വിക്റ്റർ – 03
വിഷ്ണുവിന്റെ മെസേജ് വന്നത് പോലെ വേറൊന്നു കൂടി ഈ ദിവസങ്ങള്‍ക്കിടയില്‍ സംഭവിച്ചു. വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മ കുറച്ചു ദിവസം മുൻപുള്ള രാത്രി കണ്ട ഒരു സ്വപ്നത്തെ പറ്റി പറഞ്ഞു. മറന്നുപോയ അക്കാര്യം ഓര്‍മ്മ വന്നത് ഞാൻ വാട്സപ്പില്‍ ഈ പോസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്തത് കണ്ട് നോക്കിയപ്പോഴാണത്രെ. എനിക്ക് ബൈക്ക് ആക്സിഡന്റ് പറ്റി ആശുപത്രിയില്‍ ആണെന്ന വിവരമറിയുന്നതായിരുന്നു ആ സ്വപ്നം. എന്നെ അത്ഭുതപ്പെടുത്തിയത് സ്വപ്നം കണ്ടെന്നു പറഞ്ഞ ആ തീയതിയാണ്, തൃശൂരിൽ വെച്ചുണ്ടായ ആ സംഭവത്തിന്റെ അന്ന് രാത്രി!
ഓരോ നഗരത്തിനും അദൃശ്യമായൊരു നിയമമുണ്ട്, അത് കൊച്ചി ആണെങ്കിലും ബാംഗ്ലൂര്‍ ആണെങ്കിലും. അത് തിരിച്ചറിയുമ്പോഴാണ് ഒരാള്‍ ആ നഗരത്തിലെ ഒരാളായി മാറുന്നത്. വിക്റ്റര്‍ വളരെ വേഗത്തില്‍ ഒരു ബാംഗ്ലൂരിയനായി. അവനവിടെ വലിയൊരു നെറ്റ്വർക്ക് തന്നെ ഉണ്ടായിരുന്നു.
ഇങ്ങനെയുള്ളവർക്ക് തെരുവുകളിലും ഓട്ടോ ഡ്രൈവേഴ്‌സിന്റെ ഇടയിലും കച്ചവടക്കാർക്കിടയിലും ഇൻഫോർമന്റ്സ് ഉണ്ടാവുക സ്വഭാവികമാണ്. പക്ഷെ ആ രണ്ടു മാസം കൊണ്ട് അവനത് എങ്ങനെ ഉണ്ടാക്കി എന്നെനിക്ക് മനസ്സിലായില്ല. സംശയം വിക്റ്റര്‍ തന്നെ തീര്‍ത്തുതന്നു.
“ഒരു നഗരത്തിൽ വന്നു അതിന്റെ ഭാഗമായി എന്നെ പോലൊരാൾ പ്രവർത്തിക്കുമ്പോൾ ഇവിടെയുള്ള എന്നെപോലുള്ള വട്ടന്മാരെ കണ്ടുമുട്ടാനുള്ള സാധ്യത വളരെ കൂടുതലാണ് and then we exchanged our informant list. They need cash and we need informations.
ചുറ്റിനും നീ കാണുന്ന, അനുഭവിക്കുന്ന കാര്യങ്ങളിൽ നിന്ന് കഥകൾ തേടുന്നത് പോലെ ഞാൻ ദുരൂഹതകൾ തേടും, അതിന്റെ ഉത്തരങ്ങൾ തേടും.”
വിക്റ്റർ – 02
സെപ്റ്റംബർ പതിനഞ്ചിനാണ് ഞാൻ ആ പോസ്റ്റ് ഫേസ്ബുക്കിൽ ഇടുന്നത്. പോസ്റ്റ് പബ്ലിക് ആയതിനു പിറകെ എന്തെങ്കിലും സംഭവിക്കുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു, ഒരുതരം ഇൻട്യൂഷൻ.
And I always trust my intuitions and instincts.
ഏറ്റവും കൂടുതൽ കമെന്റ് വന്ന പോസ്റ്റ് ആയി അത് പെട്ടെന്ന് മാറി, ഇരുന്നൂറ് എണ്ണത്തോളം! വായിച്ചവരെല്ലാവരും അതിന്റെ ബാക്കിയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ, ഞാനും കാത്തിരിക്കുകയായിരുന്നു, എന്നെ തേടി വരാൻ പോവുന്ന കഥകൾക്ക് ….
രണ്ടു ദിവസം കഴിഞ്ഞുള്ള രാത്രി, അപ്രതീക്ഷിതമായി സുഹൃത്തും റിലേറ്റീവുമായ വിഷ്ണുവിന്റെ വാട്സാപ്പ് വോയിസ് നോട്ട് വന്നു. അവനിപ്പോൾ ബംഗലൂരുവിലാണ് ജോലി ചെയ്യുന്നത്.
അത് ശരിക്കും നടന്നതായിരുന്നോ എന്നാണ് അവനു അറിയേണ്ടിയിരുന്നത്.
“അതേടാ… രണ്ടായിരത്തി പന്ത്രണ്ടിൽ” ഞാൻ വളരെ ക്യാഷ്വലായി പറഞ്ഞു.
“ഏട്ടാ… ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം, അതേ ഇലവേറ്റട് ടോൾവെയിൽ വെച്ച്!”
തരിപ്പ്! ഞാൻ അത് കേട്ട് കസേരയിൽ നിന്നെഴുന്നേറ്റു.
“ഞാൻ ഒറ്റയ്ക്കായിരുന്നു… രാത്രി ടോൾവെയിൽ വെച്ച് ബൈക്കിന്റെ പെട്രോൾ തീർന്നപ്പോൾ ഒരു ഫ്രണ്ടിനെ വിളിച്ചു പറഞ്ഞശേഷം അവനുവേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു ചെക്കനും പെൺകുട്ടിയും ആ പോസ്റ്റില് പറഞ്ഞപോലെ എന്നെ കടന്നുപോയിട്ട് തിരിച്ചു വന്നത്. ഇങ്ങോട്ട് നിർബന്ധിച്ച് അതേപോലെ വണ്ടി ടോ ചെയ്തു തന്ന് ടോൾവേ ഇറക്കിതന്നപ്പോൾ, ആ പെട്രോൾ പമ്പ് അടച്ചിട്ടുണ്ട്. അവരെന്നെ റൂം വരെ ആക്കിത്തരാമെന്നു പറഞ്ഞു നിൽക്കുമ്പോ എന്റെ ഫ്രണ്ട് അവിടേക്ക് വന്നതുകൊണ്ട് അവര് ഞങ്ങളോട് യാത്ര പറഞ്ഞു പോവുകയാണുണ്ടായത്.. ”
“വിഷ്ണൂ… അവര് അങ്ങനെയൊരു സിഗ്നൽ കാണിച്ചിരുന്നോ?”
കുറച്ച് നേരത്തെ നിശബ്ദതയായിരുന്നു അവന്റെ അടുത്ത് നിന്നും ഉണ്ടായത്.
“ഉം!”
പത്തു വർഷങ്ങൾക്ക് ശേഷം രണ്ടായിരത്തി ഇരുപത്തിരണ്ടിലെ ഒരു രാത്രിയിൽ ആ രണ്ടുപേർ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
And now the plot thickens!
വിക്റ്റർ
പൊതുവെ ഞാനൊരു സെഡേറ്റഡ് ഡ്രൈവറാണ്. ആരെങ്കിലും നമ്മളെ ചൊറിഞ്ഞും കൊണ്ട് ഓവർട്ടേക്ക് ചെയ്താലോ, മുന്നിലോ ബാക്കിലോ നിന്ന് വെറുപ്പിച്ചാലോ സ്വഭാവം മാറും, ചെറിയൊരു റോഡ് റാഷിന്നാരംഭമാവുകയും ചെയ്യും. പക്ഷെ ഇന്നേവരെ മോട്ടോർ സൈക്കിളിൽ അത് സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ഇന്നലെയതുണ്ടായി.
വൈകുന്നേരം ബുള്ളറ്റിലാണ് വീട്ടിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടത്. തൃശൂർ റൗണ്ട് ചുറ്റിക്കഴിഞ്ഞപ്പോഴേക്കും ഇരുട്ടായിരുന്നു. പി ജെ ഫ്രൂട്സിൽ നിന്ന് രണ്ടു ജ്യൂസും കൂടി കുടിച്ചശേഷമാണ് മിഷൻ ഹോസ്പിറ്റൽ വഴി ഹൈവേയിലേക്ക് ഓടിച്ചത്. രാത്രി ഒരുപാടൊന്നും വൈകാത്തത് കൊണ്ട് റോഡിൽ അത്യാവശ്യം വണ്ടികളുണ്ട്.
നടത്തറ സിഗ്നലിൽ വെച്ച് ഗ്രീൻ കിട്ടി ഹൈവെയിലേക്ക് കയറുമ്പോൾ ഒരു ബൈക്കുകാരൻ അപകടകരമായ രീതിയില് എന്നെ ഓവർട്ടേക്ക് ചെയ്ത് മുന്നോട്ട് കയറി. ഞെട്ടൽ, കോപം, അഡ്രിനാലിൻ റഷ്! ത്രോട്ടിൽ ചെയ്ത് ഹൈവെയിൽ കയറി തിരിച്ചതേപോലെ അയാളെ വെട്ടിച്ച് ഞാൻ മുന്നിൽ കയറി. അത്യാവശ്യം നല്ല വേഗത്തിലാണ് പിന്നെ മുന്നോട്ട് പോയത്. പക്ഷെ കുട്ടനെല്ലൂർ കഴിഞ്ഞപ്പോ മുന്നിൽ അതാ ആ ബൈക്കുകാരൻ!
ഒരു കാര്യവുമില്ലാതെ ആൺ ഈഗോ ഉണർന്നു. റോഡ് സൈഡിൽ വാങ്ങാൻ കിട്ടുന്ന സാധാ ഹെൽമെറ്റു മാത്രം വെച്ച് നൂറ്റിയമ്പത് സിസിയുള്ള ബൈക്കിൽ, ഫുൾ റൈഡിങ് ഗിയർ ഇട്ട് ഇരട്ടിയിലധികം സിസിയും പവറും ഉള്ള വണ്ടിയിൽ പോവുന്ന എന്നെ ഓവർട്ടേക്ക് ചെയ്ത അയാളെ വെട്ടിച്ചിട്ടല്ലേ ബാക്കിയുള്ളൂ…. വീണ്ടും അത് ചെയ്തു.
ഇനി പിടുത്തം കൊടുക്കാതിരിക്കലാണ് നെക്സ്റ്റ് ടാസ്ക്. തൊണ്ണൂറ്റിയഞ്ചിലൊക്കെ പിടിച്ച് ഞാൻ മുന്നോട്ട് പോയി. അതിൽ കൂടുതലൊന്നും ഞാൻ സാധാരണ എടുക്കാറില്ല. പക്ഷെ അധികം താമസിയാതെ മരത്താക്കര എത്തിയപ്പോൾ അയാളുണ്ട് വീണ്ടും എന്റെ മുന്നിൽ!
പട്ടാമ്പി vs എടപ്പാൾ
ഒരു നനുത്ത നട്ടുച്ച, വീട്ടിലിരുന്ന് ബ്രൂസ് ലീ യുടെ കവിതകൾ വായിച്ചുകൊണ്ടിരുന്ന എൻ്റെ ഫോണിലേക്ക് കൂട്ടുകാരനായ ആസിഫിൻ്റെ വിളി.
“അളിയാ നിൻ്റെ വികാരം കൊടുക്കുന്നുണ്ടോ?”
ഞാനൊന്ന് ചഞ്ചലനായി…
“എൻ്റെ വികാരത്തിനൊക്കെ… ഇപ്പൊ…”
“അതല്ലടാ, നിൻ്റെ ബുള്ളറ്റ്”
“ഓ ആ വികാരം, വികാരം അഞ്ഞൂറ് സിസി! ഉണ്ട്, ഒക്കുന്ന വില കിട്ടിയാൽ കൊടുക്കും.”
“”എന്നാ നീ ഒരു മണിക്കൂര്‍ കഴിഞ്ഞ് എടപ്പാളിലേക്ക് ഒന്ന് വായോ, പട്ടാമ്പിയിലുള്ള ഒരു പാര്‍ട്ടി ഒരു ബുള്ളറ്റ് നോക്കുന്നുണ്ട്, അയാൾക്ക് വണ്ടി ഒന്ന് കാണണം”
ഞാൻ വരാമെന്ന് പറഞ്ഞു. അവൻ അപ്പോൾ ശബ്ദം താഴ്ത്തി ചോദിച്ചു,
“അളിയാ… തിരക്കഥാകൃത്ത് യൂസ് ഡ് വണ്ടി എന്നൊക്കെ പറഞ്ഞ് ഞാൻ കുറെ കേറ്റിവച്ചിട്ടുണ്ട്. വണ്ടി കണ്ടീഷൻ അല്ലേ, നാറ്റിക്കരുത്”
അവൻ കേറ്റിവെക്കും, കയ്യിലുണ്ടായിരുന്ന ഒരു പെട്ടി ഓട്ടോ ഉദ്ദേശിച്ച വിലയ്ക്ക് വിറ്റുപോവുന്നില്ല എന്ന് കണ്ടപ്പോൾ ‘ഡോക്ടർ യൂസ്ട് പെട്ടി ഓട്ടോ’ ന്ന് പറഞ്ഞ കച്ചവടമാക്കിയ കുട്ടനാണ്.
“കണ്ടീഷൻ അല്ലേന്നോ… കഴിഞ്ഞ ആഴ്ച കൂടി ഒരു വാഗമൺ ട്രിപ് കഴിഞ്ഞ് വന്നേയുള്ളൂ”
“അയാളോട് അതൊന്നും എഴുന്നള്ളിക്കാൻ നിൽക്കണ്ട, വാക്സ് കോട്ടിങ് ചെയ്യാൻ ഒന്ന് കൊച്ചി വരെ പോയതല്ലതെ, ലോംഗ് ഓടിയിട്ടേ ഇല്ലാന്നാണ് ഞാൻ കാച്ചിയത്”
‘വാക്സ് കോട്ടിംങ്ങോ, എപ്പ!’
പോർച്ചിൽ ഉള്ള ബുള്ളറ്റ് വരെ തുമ്മി.