സാധാരണ ഒരു കഥ എഴുതാൻ വേണ്ടി ഇൻവെസ്റ്റ്‌മെന്റ് ഒന്നും ചെയ്യേണ്ടി വരാറില്ല. പക്ഷെ ഈ കഥ അങ്ങനല്ല, ദെണ്ണിച്ചുണ്ടാക്കിയ രണ്ടായിരം രൂപ ചിലവാക്കിയിട്ടു കിട്ടിയ കഥയാണ്….
2014 ലാണ്. രാത്രി പത്തുമണി, റോഡിൽ നിന്ന് എന്തോ ബഹളം കേട്ട് ഞാൻ വീടിന്റെ വാതിൽ തുറന്നു നോക്കുമ്പോൾ അവിടെ സാമാന്യം ഗുഡ് ഒരു ആൾക്കൂട്ടം. ഞാൻ ഇറങ്ങി ചെന്നു നോക്കി….
എന്താ?
ഒരു പെരുമ്പാമ്പിനെ പിടിക്കുന്നതാണ്!
യാ ഹുദാ… വെറും പാമ്പ് ന്ന് കേട്ടാൽ തന്നെ അസ്ഥി വിറയ്ക്കും, അപ്പഴാണ് പെരും പാമ്പ്!
കൂടിനിൽക്കുന്നവരിൽ കൂടുതലും അതുവഴി പോവുമ്പോൾ പാമ്പിനെ കണ്ട് നിർത്തിയവരാണ്. ഞാൻ ചെന്നപ്പോഴേക്കും രണ്ടുപേർ അതി സാഹസികമായി അതിനെ കീഴ്‌പ്പെടുത്തികഴിഞ്ഞിരുന്നു. പെരുപാമ്പിനെ അവര് രണ്ടാളും ചേർന്ന് ഒരു കീറചാക്കിലേക്ക് നിക്ഷേപിച്ചു. പാമ്പ് പോവുന്ന പോക്കില് രണ്ടാളെയും വാലു മടക്കിയൊരു തോണ്ടല്, രണ്ടുപേരുടെ കയ്യിലും ഓരോ മുറിവായി കിട്ടി. ചൂടികയർ കൊണ്ടു ചാക്ക് കെട്ടി കഴിഞ്ഞപ്പോഴാണ് ആദ്യത്തെ റൂമർ പരന്നത്,
“പെരും പാമ്പിന്റെ വാലില് വിഷമുണ്ടാവും!”
സൈലൻസ്.
“ഞാനും കേട്ടിട്ടുണ്ട്, വിഷം മുറിവിലൂടെ രക്തത്തിൽ കലരും”
വീണ്ടും സൈലൻസ്.
പാമ്പ് പിടുത്തക്കാർ പരസ്പരം നോക്കി വെള്ളമിറക്കി.
‘മരണത്തിലും പിരിയാത്ത സൗഹൃദം’ ആഹാ, ഒരു ആറു കോളം വാർത്തയ്ക്ക് പറ്റിയ ടൈറ്റില്!
“മുറി കയ്യില് ആയതുകൊണ്ട് തലച്ചോറിലെത്താൻ ഇനി അധികം സമയം വേണ്ട…”
അടുത്ത വൈദ്യശാസ്ത്രഞ്ജനും വന്നു.
അത് കേട്ടതും ആദ്യത്തവൻ ഒറ്റ കരച്ചിലായിരുന്നു.
“അയ്യോ…!”
കാഴ്ച കാണാൻ നിർത്തിയ ഒരു ഓട്ടോറിക്ഷയിൽ അപ്പൊ തന്നെ അവരെ ആശുപത്രിയിൽ കൊണ്ടോയി. ഒരു മാസ് ബി ജി എമ്മിൽ ചാക്കിൽ കിടക്കുന്ന പാമ്പിന്റെ മുഖത്തേക്ക് ക്യാമറ ക്രാഷ് സൂം!
അത് കഴിഞ്ഞ് ക്യാമറ എന്റെ ക്ളോസപ്പിലേക്ക് കട്ട് ചെയ്ത് വന്നപ്പോൾ ഞാൻ ചുറ്റും നോക്കുകയായിരുന്നു…. അവിടെ ആരുമില്ല, ഞങ്ങള് നാലാൾകാര് മാത്രം ബാക്കി… ഞാനും അച്ഛനും മാമനും പാമ്പും!
സ്പോട്ടില് അന്തരീക്ഷം കാലിയായിരിക്കുന്നു!!
ഇരുട്ടത്ത് ഇരിക്കുന്ന ചാക്ക് മെല്ലെ, ‘ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പ പൂവേ’ എന്ന പാട്ടിന്റെ ബീറ്റില്‍ ഇളകാന്‍ തുടങ്ങി…
അതെങ്ങാനും പുറത്ത് വന്നാൽ ഒന്നുകിൽ ഞങ്ങളുടെ തൊടി, അല്ലെങ്കിൽ ഓപ്പോസിറ്റ് ഉള്ള മാമന്റെ തൊടി… ഇനിയുള്ള കാലം മുഴുമനും ആ പെരുപാമ്പിനെയും പേടിച്ച് ഞങ്ങൾക്ക് കഴിയേണ്ടിവരും. പാമ്പിനെ ആരും കണ്ടിട്ടില്ലായിരുന്നെങ്കിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു… അത് അതിന്റെ വഴിക്ക് പോയേനെ. ഇതിപ്പോ കണ്ടും പോയി, പിടിച്ചും പോയി.
ചാക്കിൽ നിന്ന് രക്ഷപെടാൻ പാമ്പ് തലങ്ങും വിലങ്ങും കിടന്നു പുളഞ്ഞു, ആ പഴയ പ്ലാസ്റ്റിക്ക് ചാക്ക് ആണെങ്കിൽ ഏത് നിമിഷവും പാമ്പിന് പരോള് അനുവദിക്കും എന്ന കണ്ടീഷനിലാണ്….
ഞാൻ ഞങ്ങളുടെ ഒന്നാം വാർഡിന്റെ മെംബറെ വിളിച്ച് കാര്യം മുഴുവൻ പറഞ്ഞു.
കാലടി-വട്ടംകുളം പഞ്ചായത്തിന്റെ അതിർത്തിയിലുള്ള ഞാനാണെന്നു മനസ്സിലായപ്പോൾ മെമ്പർ,
“ശേ… ആ പാമ്പ് രണ്ടു ഇഴച്ചിൽ അങ്ങു ഇഴഞ്ഞിരുന്നെങ്കിൽ അപ്പുറത്തെ പഞ്ചായത്ത് ആയേനെ”
“മെംബറേ…..”
“നീയൊന്നു പോലീസ് സ്റ്റേഷനിലേക്ക് വിളിക്ക്, അവര് വന്നോളും”
ഞാൻ നേരെ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു, കാര്യം കേട്ടപ്പോള്‍ അവര് ലൊക്കേഷന്‍ വിശദമായി തിരക്കി,
“കാലടി നടക്കാവ് റോഡില്‍, നടക്കാവ് എത്തണോ?”… Read the rest