Author: ദീപു പ്രദീപ്‌

ആ നീല വെളിച്ചം

ക്രിഞ്ച് മഹേഷ് സിഗരറ്റ് വലി തുടങ്ങിയിട്ട് എട്ടു വർഷമായെങ്കിലും ഇതേവരെ വീട്ടിൽ പൊക്കിയിട്ടില്ല. കാരണമെന്താ? ആ ആചാരത്തിൽ അവൻ അനുഷ്ഠിച്ച് പോരുന്ന ശ്രദ്ധയും കണിശതയും കരുതലും. വീട്ടിൽ വെച്ചാണെങ്കിൽ രാത്രി മാത്രമേ അവൻ വലിക്കൂ, അതും എല്ലാവരും ഉറങ്ങിയശേഷം മുറിയിലെ ലൈറ്റ് അണച്ച്, ജനാല തുറന്നിട്ട് മാത്രം. തൊട്ടടുത്ത വീട്ടിലെ സുമേച്ചി കാണാതിരിക്കാൻ വേണ്ടി ജനലിന്റെ അടുത്തുനിന്നും മാറി നിന്ന് വലിച്ച്, പുക മാത്രം പുറത്തേക്ക് ഊതി വിടുന്നതായിരുന്നു അവന്റെ രീതി. സുമേച്ചി കണ്ടാൽ, ടെൻ കെ ഫോളോവേഴ്‌സുള്ള പ്രൊഫൈലിൽ നിന്ന് ഫേസ്‌ബുക്ക് ലൈവ് പോയതിലും കൂടുതൽ ആളോളറിയും, അതാണാള്.

കഴിഞ്ഞ മാസം ഒരു സ്നേഹിതൻ ഗൾഫിൽ നിന്ന് വന്നപ്പോൾ മഹേഷിന് സിഗരറ്റിന് പകരം ഉപയോഗിക്കാവുന്ന ഒരു വേപ്പ് ഗിഫ്റ്റ് കൊടുത്തു. സാധനം അവനിഷ്ടപ്പെട്ടു…. മണമില്ല, കൊണ്ടു നടക്കാൻ എളുപ്പം, കത്തിക്കാൻ തീപ്പെട്ടി വേണ്ട, പെട്ടെന്ന് ആരെങ്കിലും കണ്ടാൽ വലിച്ചെറിഞ്ഞു കാശും കളയണ്ട… ശാസ്ത്രത്തിന്റെ ഒരു വളർച്ചേ!
ക്രിഞ്ച് മഹേഷ് പതിവുപോലെ മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് വേപ്പ് വലിക്കാൻ തുടങ്ങി… പക്ഷെ മാറി നിന്നല്ല, നേരെ ജനാലയുടെ മുന്നിൽ നിന്നു കാറ്റും കൊണ്ട് വലിച്ചു. സുമേച്ചിയോ സുമേച്ചിയുടെ വീട്ടുകാരോ കാണാൻ ഇതിൽ സിഗരറ്റിന്റെ പോലെ തീ ഇല്ലല്ലോ.

പക്ഷേ ഒരു പ്രശ്നമുണ്ടായിരുന്നു…. ഈ വേപ്പിന്റെ മുന്നിൽ ചെറിയ ഒരു ലൈറ്റ് ഉണ്ട്. അകത്തേക്ക് വലിക്കുമ്പോൾ തെളിയുന്ന ഒരു നീല ലൈറ്റ്. ആ വേപ്പ് അവൻ കണ്ണാടി നോക്കി വലിക്കാത്തത് കൊണ്ടും, വേറെ ഒരാൾ ഇത് വലിച്ച് കാണാത്തത് കൊണ്ടും മഹേഷത് കണ്ടില്ല. പക്ഷെ സുമേച്ചി കണ്ടു. മൂന്നു രാത്രികളിലും!

നാലാം നാൾ സുമയുടെ തിക്ക് ഫ്രണ്ട്സ് വാട്‌സപ്പ് ഗ്രൂപ്പിന്റെ ന്യൂസ് അവറിൽ ഈ വിഷയം ചർച്ചയ്ക്കെത്തി.
“രാത്രിയായാൽ അപ്പുറത്തെ വീട്ടിലെ മഹേഷിന്റെ മുറിയിൽ നിന്ന് ഒരു നീല വെളിച്ചം കാണാം…”
“നീലയോ??”
“ആ നീല”
“ചുവപ്പോ മഞ്ഞയോ ആയിരുന്നെങ്കിൽ കുഴപ്പില്ലായിരുന്നു…. നീലയാണെങ്കിൽ സുമേ, നീ സൂക്ഷിക്കണം”
അലിയാർ മാഷ് ഡബ്ബ് ചെയ്യുന്ന സീരിയലിന്റെ പ്രൊമോ പോലെ പ്രക്ഷുബ്ധമായി സുമേച്ചിയുടെ മനസ്സ്.

പിറ്റേന്ന് അതിരാവിലെ തന്നെ മഹേഷിന്റെ വീട്ടിലെത്തിയ സുമ അവന്റെ അമ്മ ഭാരതിയോട് കാര്യം പറഞ്ഞു.
“മഹേഷ് മുറിയിൽ നിന്ന് ഞങ്ങളുടെ വീട്ടിലേക്ക് നോക്കി എന്തോ ഉപകരണം പ്രവർത്തിപ്പിക്കുന്നുണ്ട്” വേറെ പ്ലോട്ടൊക്കെ വന്നു!
അമ്മ ഉടനെ, ‘ഇവിടെ ആരാരും കരയുകില്ല…’ എന്ന പാട്ടും വെച്ചിരിക്കുകയായിരുന്ന മഹേഷിനെ വിളിച്ചു,
“എന്താടാ നീ രാത്രി ഇവരുടെ വീട്ടിലേക്ക് നോക്കി പ്രവർത്തിപ്പിക്കുന്ന ആ ഉപകരണം?”
പെട്ട് എന്നവന് പെട്ടെന്ന് മനസ്സിലായി.
സുമേച്ചി ആന്റ് പാർട്ടി ഇതിന് വേറെ അർത്ഥതലങ്ങള് വരെ ഉണ്ടാക്കി കളയും എന്നുറപ്പായപ്പോൾ അവൻ,
‘അതൊരു സിഗരറ്റാണമ്മേ’ എന്നുപറഞ്ഞു പൊട്ടികരഞ്ഞു കാലിൽ വീണു.

ചുരുക്കിപ്പറഞ്ഞാ, എട്ടുകൊല്ലമായി ആരുമറിയാതെ സിഗരറ്റ് വലിച്ചവനെ, വെറും മൂന്നു ദിവസം വേപ്പ് വലിച്ചപ്പൊ പൊക്കി.
ശാസ്ത്രത്തിന്റെ ഒരു മറ്റേടത്തെ വളർച്ച!
ഈ സമയത്ത് ചെവിക്ക് ലേശം കഷ്ടിയുള്ള മഹേഷിന്റെ അച്ഛമ്മ ഇവരുടെ അടുത്തേക്ക് വന്നു, അവര് വേപ്പ് വേപ്പ് വേപ്പ് എന്ന് കുറച്ചുതവണ കേട്ടല്ലോ…
“ഭാരതീ….… Read the rest

വൈവ വോസെ

 

എഞ്ചിനീയറിങ് കോളേജിലെ സെമസ്റ്റർ ലാബ് എക്സാം കാലം. ഫ്ലൂയിഡ് മെക്കാനിക്സ് ലാബിലെ വൈവ മേശയാണ് വേദി.

സാർ ഫ്‌ളോ റേറ്റ് മെഷർമെന്റിനെ കുറിച്ചൊക്കെ ചോദിച്ച് നോച്ചസിൽ എത്തി. ‘ഓവർ ഫ്ലോ’ എന്നുത്തരം വരുന്ന ഒരു ചോദ്യമായിരുന്നു പിന്നെ വന്നത്.
പക്ഷെ ആ ആൻസറിയാതെ മുന്നിൽ പകച്ചിരിക്കുന്ന ആള് റോൾ നമ്പർ 22 ആണ്. രണ്ടു ദിവസം മുന്നത്തെ പ്രൊഡക്ഷൻ എഞ്ചിനീയറിങ് ലാബ് വൈവയ്ക്ക് ഉത്തരം മുട്ടിയപ്പോൾ
“ന്റെ വീട്ടില് ലേത്ത് മെഷീൻ ഒന്നുമില്ല സാറേ” എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞ അതേ റോൾ നമ്പർ 22. ഹാന്റിൽ വിത്ത് കെയർ ഐറ്റമാണ്.

ആവശ്യത്തിലധികം വെള്ളമുള്ള ഫ്ലൂയിഡ് മെക്കാനിക്സ് ലാബിലും കൂടി അവന്റെ കണ്ണുനീര് ഒഴുക്കി എന്ന ചീത്തപ്പേര് കേൾക്കാണ്ടിരിക്കാൻ സാർ മാക്സിമം ഹെൽപ് ചെയ്തു. പക്ഷെ എന്തുചെയ്തിട്ടും റോൾ നമ്പർ 22 അങ്ങോട്ടെത്തുന്നില്ല. ‘ഓവർ ഫ്ലോ’ എന്ന വാക്കൊഴികെയുള്ള പത്തുത്തരം വരെ അവൻ പെടച്ചു.
എങ്ങനെയെങ്കിലും ഒന്നു കഴിച്ചിലായി പൊക്കോട്ടെ ന്നു കരുതി സാറ്‌ ലാസ്റ്റ് അവന്റെ വീട്ടിലെ എക്‌സാമ്പിൾ തന്നെ എടുത്തിട്ടു, ഇമോഷണൽ കണക്റ്റ്.
“എടോ… തന്റെ വീട്ടിലെ വാട്ടർ ടാങ്കിലേക്ക് വെള്ളം അടിക്കുകയാണ് ന്ന് സങ്കൽപ്പിക്ക്…”
“സങ്കൽപ്പിച്ചു”
“ഉം…. അപ്പൊ ടാങ്ക് നിറഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയാൽ, താൻ എന്താ പറയാ?
“അമ്മേ…. മോട്ടറ് നിറഞ്ഞു!!”

Read the rest

ബ്രോയി

അശരീരിപ്പടിയിൽ കോഴികട നടത്തുന്ന ബ്രോയി നൗഫൽ (ശരിക്കും ബ്രോയിലർ നൗഫൽ എന്നായിരുന്നു, പിന്നീട് ലോപിച്ചതാണ്) ഒരു അന്തരീക്ഷ മലിനീകരണൻ ആയിരുന്നു. കോഴിക്കടയിലെ വേസ്റ്റ്, നാടായ നാട്ടിലെ പറമ്പായ പറമ്പിലും തോട്ടിലും റോഡിലും ഒക്കെ വലിച്ചെറിയലായിരുന്നു അവന്റെ പതിവ്.
കോഴി വേസ്റ്റിന്റെ ചാക്ക് വലിച്ചെറിയുന്നതിനിടെ എത്രയോവട്ടം ആൾക്കാര് പിടിച്ച് നല്ല തേമ്പ് തേമ്പി വിട്ടിട്ടും, സിസിടിവി നോക്കി ആളെ തിരിച്ചറിഞ്ഞ് വീട്ടിൽ വന്ന് താക്കീത് കൊടുത്തിട്ടും ബ്രോയി പരിപാടി നിർത്തിയില്ല.’സിനിമയിലെത്ര തെറി പറയാം’എന്ന വിഷയം ഏഷ്യാനെറ്റ് ന്യൂസ് ഹവർ ചർച്ചയ്ക്കെടുത്ത ദിവസം വരെ. ചർച്ച കണ്ടിട്ടൊന്നുമല്ല, സംഭവിച്ചത് വേറൊന്നാണ്.

രാത്രി ഒൻപതരയ്ക്ക് സ്വന്തം ഹോണ്ടാ ആക്റ്റിവ ഓടിച്ച് കുടുംബത്തേക്ക് മടങ്ങുകയായിരുന്നു നൗഫൽ. വീട്ടിലേക്കുള്ള കട്ട റോഡിലേക്ക് തിരിയും മുൻപ് ഷിന്റോന്റെ വീടിനു മുന്നിലെ റോഡ് സൈഡിൽ ചെറിയൊരു ആൾക്കൂട്ടം കണ്ട് നൗഫൽ വണ്ടിയുമായി അവരുടെ അടുത്ത് ചെന്ന് നിർത്തി.
ആൾകൂട്ടത്തിനു നടുവിൽ നിലത്ത് കെട്ടിവെച്ചിരിക്കുന്നൊരു പഴയ പ്ലാസ്റ്റിക്ക് ചാക്ക് കണ്ടപ്പഴേ നൗഫലിന് കാര്യം മനസ്സിലായി… അവൻ മനസ്സിൽ ഊറി ഊറി ചിരിച്ചു. ‘എന്നാലും ഇത് ഏത് കോഴിക്കടക്കാരൻ ആയിരിക്കുമെടാ…’
കാര്യം അവനും ചെയ്യുന്ന കാര്യമാണിതെങ്കിലും മാതൃ പഞ്ചായത്തിനോട് കൂറ് പുലർത്തുന്നത് കൊണ്ട്, വേറെ പഞ്ചായത്തിൽ പോയേ ബ്രോയി വേസ്റ്റ് ഇടാറുണ്ടായിരുന്നുള്ളൂ…
“ഇത് എവിടെയെങ്കിലും കൊണ്ടോയി കളയണം നൗഫലേ”
“അതിനെന്താ, ഇരുന്നൂറ് ഉറുപ്യ തന്നാൽ ഞാൻ കൊണ്ടോയി കളഞ്ഞുതരാം…”
ബ്രോയിക്ക് അറിയാത്ത സ്പോട്ടുകളോ…
ഷിന്റോ ആ നിമിഷം അവനെ തൊഴുതു,
“കോടി പുണ്യമാണ് നീ….”

ഷിന്റോ തന്നെ ആ ചാക്കെടുത്ത് ആക്ടീവയുടെ മുന്നിൽ നൗഫലിന്റെ കാലിന്റെ നടുവിൽ വെച്ചശേഷം ഇരുന്നൂറ് രൂപയും കൊടുത്തു.
ജീവൻ പോയിട്ടും തനിക്ക് കാശുണ്ടാക്കിതരുന്ന കോഴികളെ നന്ദിയോടെ സ്മരിച്ച് നൗഫൽ സ്‌കൂട്ടർ മുന്നോട്ടെടുത്തു…
വണ്ടി പഞ്ചായത്ത് അതിർത്തി കടന്നപ്പോഴാണ് അവൻ ആ ചാക്ക് അനങ്ങുന്നത് ശ്രദ്ധിക്കുന്നത്. വണ്ടി ഓടിച്ചുകൊണ്ടുതന്നെ അവൻ ഷിന്റോയ്ക്ക് ഫോൺ വിളിച്ചു,
“എന്താടാ ഇതിനൊരു ഒരു അനക്കം?”
“അതിന് ജീവനുണ്ട്”
ഒന്നു പൊട്ടിച്ചിരിച്ച് നൗഫൽ ചോദിച്ചു,
“ജീവനുള്ള കോഴി വേസ്റ്റോ?”
“കോഴി വേസ്റ്റോ… അത് വീട്ടിൽ നിന്ന് പിടിച്ചൊരു പെരുംപാമ്പാണ്‌!!”

Read the rest

ക്രഷ്

പ്രണയങ്ങളെ കുറിച്ച് വാതോരാതെ വാഴ്ത്തിപാടുന്ന കവികളും കഥാകാരന്മാരും കാരണം അവഗണിക്കപ്പെട്ട് അണ്ടർറേറ്റഡ് ആയിപ്പോയ ഒരു മധുര മനോഹര കാര്യമാണ് ക്രഷ്.

ബിരിയാണിവെപ്പുകാരൻ ഹംസത്തലി, സ്ഥിരമായി വെച്ചിരുന്നത് ‘ഡബിൾ ബെൽ’
ബിരിയാണി റൈസും കൊണ്ടായിരുന്നു.
ആ ബിരിയാണി ചാക്കിലെ മോഡലിന്റെ ചിത്രം കണ്ട് കണ്ട് കണ്ട് കണ്ട് ക്രഷ് അടിച്ചിട്ട്, അവളെ ഒന്ന് കാണാനായി പണ്ട് അരി കൊണ്ടുവരുന്ന ലോറിയിൽ ഹരിയാനയിലേക്ക് പോയ ഹംസത്തലിടെ അത്രയ്ക്ക് ത്യാഗമൊന്നും എന്റെ അറിവിൽ ഒരു കാമുകനും ചെയ്തിട്ടില്ല.

അന്ന് ദം പൊട്ടിച്ചത് ഏതോ നല്ല കൈ കരുത്തുള്ള പഞ്ചാബി ആയത് കൊണ്ടാണെന്നു തോന്നുന്നു, ഹംസത്തലിയുടെ നെറ്റിയിൽ ഇപ്പഴും കാണാം, കറുവാപ്പട്ട മറിച്ചിട്ട പോലെ ഒരു പാട്. അതിനുശേഷം ഹംസത്തലി ഡബിൾ ബെല്ല് അടിച്ചിട്ടില്ല സോറി, ഡബിൾ ബെല്ല് തൊട്ടിട്ടില്ല. പക്ഷെ തൊടാറുണ്ട്…. പെണ്ണുകാണലിനിടെ പെൺകുട്ടികൾ, ‘ഇക്ക ആരെങ്കിലും ലവ്വ് ചെയ്തിട്ടുണ്ടോ?’ എന്നു ചോദിക്കുമ്പോൾ തൊടും, ആ കറുവപ്പട്ടയിലിങ്ങനെ…. വലത്തേ ചൂണ്ടുവിരലുകൊണ്ട്….

Read the rest

ഗം

സാധാരണ കെഎസ്ആർട്ടിസി ബസ്സിൽ കയറിയാൽ എടുക്കുന്ന ടിക്കറ്റുകൾ നിങ്ങൾ എവിടെയാണ് സൂക്ഷിക്കുക? ശുദ്ധജാതക്കാരനായ ഞാൻ പോക്കറ്റിലിടാറാണ് പതിവ്, ഇനി പോക്കറ്റില്ലെങ്കിൽ പഴ്‌സിലും. പക്ഷെ ഇന്നലെ ബസ്സിൽ എന്റെ മുന്നിലെ സീറ്റിലിരുന്നിരുന്ന ഒരു ചെങ്ങായി ചെയ്തത് വേറൊരു ഐറ്റമായിരുന്നു, ആ ടിക്കറ്റ് നീളത്തിൽ ചെറുതാക്കി മടക്കി ഇടതുകയ്യിലെ സ്വർണ്ണ മോതിരത്തിനു ഉള്ളിൽ നീട്ടി തിരുകി വെക്കുന്നു! സ്വാഗ്!
എങ്ങാനും ടിക്കറ്റ് ചെക്കർ വന്ന് അവരുടെ സ്ഥിരം ധാർഷ്ട്യത്തോടെ ടിക്കറ്റ് കാണിക്കാൻ പറയുമ്പോൾ, ചുരുട്ടിപിടിച്ച ഇടത്തെ കൈ അയാൾക്ക് നേരെ നീട്ടി, ഉള്ളം കൈ ഒന്നു നിവർത്തിയാൽ ഉള്ളിൽ ടിക്കറ്റ്! അന്തം വിട്ട സ്വാഗ്!!

പക്ഷെ ഞാൻ സ്പോട്ടില് ഭാവനയിൽ വേറൊരു സീനാണ് കാണാൻ തുടങ്ങിയിത്…
ഇനി അങ്ങേര് ഒരു ഉറക്കം ഒക്കെ കഴിഞ്ഞ് എഴുന്നേൽക്കുമ്പോഴേക്കും അടുത്തിരിക്കുന്നവൻ ആ സ്വർണ്ണമോതിരമെങ്ങാനും ചൂണ്ടി അവന്റെ പാട്ടിനു പോയിട്ടുണ്ടെങ്കിൽ ഉണ്ടാവാൻ പോവുന്ന വിറ്റ്…. വണ്ടിയിൽ കയറുന്ന ചെക്കർ ടിക്കറ്റ് ചോദിക്കുമ്പോൾ, സ്വാഗേട്ടൻ : “ടിക്കറ്റ് ഞാനെന്റെ മോതിരത്തിന്റ ഉള്ളിൽ വെച്ചതാ… കാണുന്നില്ല”
“ഏത് മോതിരം?”
“അയ്യോ… എന്റെ മോതിരവും കാണുന്നില്ല!”
ശുദ്ധജാതക്കാരന്റെ ഓരോ അശുദ്ധ തോട്ടുകൾ…

എറണാകുളത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറാണ്, വിൻഡോ സീറ്റും. ഫോണിലെ ഗൂഗിൾ കീപ്പിൽ കിടക്കുന്ന ഏതെങ്കിലുമൊരു കഥ ടൈപ്പ് ചെയ്ത് തീർക്കാമെന്ന മിഷനോടെ ഞാൻ സ്പോട്ടിഫൈയിൽ നാട്ടുകാരുടെ പ്ളേലിസ്റ്റ് സെർച്ച് ചെയ്തെടുത്തശേഷം എന്റെ പണി തുടങ്ങി.
തൃശൂരെത്തിയപ്പോൾ, മൂഡ് ഒന്ന് ഇലവേറ്റായിക്കോട്ടേന്ന് കരുതി കയ്യിലുണ്ടായിരുന്ന ച്യൂയിങ്ങ് ഗം എടുത്ത് വായിലിട്ടു. പക്ഷെ അതിന്റെ കടലാസ് കവർ കളഞ്ഞില്ല, പോക്കറ്റിൽ സൂക്ഷിച്ചു… ച്യൂയിങ്ങ് ഗം അതിൽ പൊതിഞ്ഞുവേണം കളയാൻ (പരിസ്ഥിതിസ്നേഹി കൂടിയായ പരിശുദ്ധജാതക്കാരൻ)

ഒല്ലൂർ എത്തിയപ്പോഴേക്കും ഗമ്മിന്റെ മധുരം കഴിഞ്ഞു. പോക്കറ്റിൽ നിന്നും കടലാസെടുത്ത് അതിൽ ഗം പൊതിഞ്ഞശേഷമാണ് ശ്രദ്ധിച്ചത്, പോക്കറ്റിൽ നിന്നെടുത്ത് ടിക്കറ്റാണ്, പൊതിഞ്ഞതും!
ഞാനത് വിദഗ്ദമായി ചുരുട്ടികൂട്ടി പോക്കറ്റിൽ തന്നെ വെച്ചു. ഇനി ടിക്കറ്റ് ചെക്കർ എങ്ങാനും ഈ ബസ്സിൽ കയറിയാൽ ആ അവസ്‌ഥ…. ദേവ്യെ!
‘അതിന് ചെക്കർ വന്നിട്ട് വേണ്ടേ…’ എന്നെ ഞാൻ തന്നെ സമാധാനിപ്പിച്ചു. ജീവിതത്തിലിന്നേവരെ ഞാനുള്ള കെ എസ് ആർ ട്ടി സിയിൽ ചെക്കർ കേറിയിട്ടില്ല… പക്ഷെ ഇന്നലെ കേറി! വണ്ടി ആലുവ എത്തിയപ്പോൾ ഒന്നല്ല… രണ്ടെണ്ണം! മുന്നിൽ നിന്നും പിന്നിൽ നിന്നുമുള്ള അറ്റാക്ക്.
ഇനി അതിലാരുടെ കയ്യിൽ എന്റെ ച്യൂയിങ്ങ് ഗം ആവുമെന്ന് മാത്രം അറിഞ്ഞാ മതി.
ഇങ്ങനത്തെ കുരുത്തംപിടിക്കാത്ത യാത്രയിൽതന്നെ ഇതൊക്കെ എങ്ങനെ കൃത്യമായിട്ട് സംഭവിക്കുന്നാവോ!!

രണ്ടു ചെക്കർമാരും ചെക്കി ചെക്കി അടുത്തടുത്ത് വന്നു. ഇടനെഞ്ച് പാൽപായസത്തില് വീണ പരലിനെ പോലെ പിടച്ചു.
ലോട്ടറി അടിച്ചത് പിന്നിൽ നിന്നും വന്ന ചെക്കർക്കാണ്. അയാൾ എന്നോട് ടിക്കറ്റ് ചോദിച്ചു…
രണ്ടു സെക്കന്റ് നിർവ്വികാരത, നാല് സെക്കന്റ് നിശ്ശബ്ദത….
“ടിക്കറ്റ് കാണാനില്ല!”
അങ്ങനെയെങ്കിലും കെ എസ് ആർ ട്ടി സി രക്ഷപ്പെട്ടോട്ടേന്ന്…

കണ്ടനകത്ത് നിന്നും എറണാകുളത്തേക്കുള്ള നൂറ്റി നാൽപ്പത്തിയേഴ് രൂപയുടെ രണ്ടാമത്തെ ടിക്കറ്റ് വാങ്ങിക്കുമ്പോൾ സ്വാഗേട്ടൻ അപ്പുറത്ത് സ്വാഗിറക്കികൊണ്ടിരിക്കുകയായിരുന്നു…. അൾട്ടിമേറ്റ്!

Read the rest

കൊടൈ

നമ്മൾ തിരിച്ചുചെല്ലുന്നതും കാത്തിരിക്കുന്ന ചില സ്ഥലങ്ങളുണ്ട്, അതിലെയൊന്നാണ് എനിക്ക് കൊടൈ.
രണ്ടായിരത്തിപതിനാറിലെ ദീപാവലിയുടെ തലേനാൾ, കൊടൈകനാൽ വീണ്ടും വിളിച്ചു.
വഴിനീളെ പടക്കങ്ങൾ പൊട്ടികൊണ്ടിരിക്കുന്ന തമിഴ്‌നാടൻ നാട്ടുവഴികളും, ഉഡുമൽപേട്ടിലെ കാറ്റാടിയന്ത്രങ്ങളെയും,
മലമുകളിലെ പളനിയാണ്ടവനെയും കണ്ട്, ബുള്ളറ്റിൽ ഞാൻ ചുരം കയറി.

ചൂടിൽ നിന്ന് മഞ്ഞിലലിഞ്ഞപ്പോഴേക്കും ഇരുട്ടിയിരുന്നു…. നേരത്തെ റൂം ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ ചെന്ന് അവിടെ മുളഞ്ഞു. പിറ്റേന്ന്, ദീപാവലി ദിവസം, രാവിലെ മന്നവന്നൂർ പോയി തിരിച്ചുവന്നശേഷം വട്ടൈകനാലിലേക്കാണ് യാത്ര ചെയ്തത്. ബൈക്ക് പാർക്ക് ചെയ്യുന്ന സ്ഥലത്തുനിന്നും ഡോൾഫിൻ നോസ് വരെ സാമാന്യം നല്ല ദൂരമുണ്ട് നടക്കാൻ….
ഉച്ചമഞ്ഞും പേറി നിൽക്കുന്ന പാറകളിൽ ചവിട്ടി ഞാൻ നടന്നു… ദീപാവലി ആയതുകൊണ്ട് തിരക്ക് നന്നേ കുറവ്‌. ഇടയ്ക്ക് ഒരു കടയിൽ നിന്ന് ചായ കുടിക്കുന്നതിനിടെ കടക്കാരൻ മലയാളിയാണോ എന്നെന്നോട് തിരക്കി. അതെയെന്ന് മറുപടി പറഞ്ഞപ്പോൾ, അയാൾ എന്നോട് ഒന്നു സൂക്ഷിച്ചോളാൻ പറഞ്ഞതിന്റെ അർത്ഥം എനിക്കപ്പോൾ മനസ്സിലായില്ല.

പിന്നീട് ഡോൾഫിൻ നോസിൽ എത്തി അവിടുത്തെ അവസാനത്തെ കടയിൽ ലൈമോ മറ്റോ കുടിക്കുമ്പോഴാണ്, അവിടുത്തെ പയ്യനിൽ നിന്ന് ഞാനാ വിഷയമറിഞ്ഞത്. മലയാളികൾ വട്ടയ്കനാലിൽ വന്ന് സ്ഥിരമായി ഓരോരോ പ്രശ്നങ്ങളുണ്ടാക്കി ഒടുവിൽ സഹികെട്ട പൊലീസുകാർ ഇപ്പോൾ കേരളാ രജിസ്‌ട്രേഷൻ ബൈക്കുകളുടെ കാറ്റൂരി വിടുന്നുണ്ടെന്ന്…. തണുപ്പിലും എന്റെ ചങ്ക് ശെരിക്ക് കാളി. മലയാളിചെക്കന്മാർ അവിടെ വന്നുണ്ടാക്കിയ കുരുത്തക്കേടുകൾ ഓരോന്നായി അവൻ വിവരിക്കാൻ തുടങ്ങി…
അപ്പോൾ തന്നെ തിരിച്ച് നടക്കാൻ ക്ഷീണവും കിതപ്പും സമ്മതിച്ചില്ല, പക്ഷെ അവധി ദിവസമാണ്, തിരിച്ചവിടെ നിന്ന് കൊടൈയ്ക്കനാൽ ടൌൺ വരെയുള്ള ദൂരം മുഴുവൻ വണ്ടി തള്ളുന്ന കാര്യമോർത്തപ്പോൾ ഒരുനിമിഷം പോലും അവിടെ നിൽക്കാനായില്ല…

ദുർഘടമായ പാതയിലൂടെ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ള കോടമഞ്ഞിലൂടെ ഞാൻ ഓടുകയായിരുന്നു തിരിച്ച്… ആഗ്രഹിച്ചെങ്കിൽ പോലും വിശ്രമിക്കാനാവാത്ത അവസ്ഥ. ഒടുവിൽ പാർക്കിങ് സ്ഥലത്ത് ചെന്നു നോക്കിയപ്പോൾ ബൈക്കിന് കുഴപ്പമൊന്നുമില്ല… ദീപാവലി ആയത് തന്നെ കാരണം, പൊലീസുകാർ ആരും അവിടെയില്ല.
വലിയൊരു ആശ്വാസത്തോടെ അടുത്ത് കണ്ട കടയിൽ നിന്നും ദാഹം തീരുവോളം ജ്യൂസും മറ്റും വാങ്ങി കുടിക്കുമ്പോഴാണ് അവളെ കണ്ടത്. ആരോ കാറ്റൂരി വിട്ട തന്റെ ട്രയംഫ് ബോണിയ്ക്ക് അരികെ പരവശപെട്ട് നിൽക്കുന്ന ഒരു പെൺകുട്ടി! ഒറ്റയ്ക്ക് സഞ്ചരിക്കുന്നവളാണെന്ന് മനസ്സിലാക്കി ഏതോ ഒരുത്തൻ പറ്റിച്ച വിക്രസ്സാണ്.
ഞാൻ ഭയപ്പെട്ട ആ അവസ്ഥ അനുഭവിക്കാൻ പോവുന്നവൾ!

ഞാൻ അടുത്തേക്ക് ചെന്ന് വിവരം തിരക്കി….
അപ്പോഴേക്കും ഒരു റൈഡേഴ്‌സ് ഗ്രൂപ് വഴി ടൗണിൽ ഒരു മിഷലിന്റെ ഫൂട്ട് പമ്പ് അവൾ കൊണ്ടുവരാനായി കണ്ടുപിടിച്ചിരുന്നു. അവിടം വരെ പോയി അത് കൊണ്ടുവരാൻ ഞാൻ സഹായം നീട്ടി…

എന്റെ ബുള്ളറ്റിൽ, കൊടൈ ടൗണിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ പരിചയപെടുന്നത്. തലേന്ന് കണ്ടൊരു സ്വപ്നത്തിന്റെ പിറകെ സഞ്ചരിച്ച ഒരു ഭ്രാന്തി പെൺകുട്ടി!
ചുണ്ടു കൂട്ടിയിടിക്കുന്ന തണുപ്പിൽ, അവൾ പേര് പറഞ്ഞു. ദക്ഷിണ കന്നഡയിലെ പുത്തൂരാണ് സ്വദേശം.
യാത്രകളെ കുറിച്ചും, മോട്ടോർസൈക്കിളുകളെ പറ്റിയുമുള്ള നിർത്താതെയുള്ള സംസാരത്തിനിടെ ഞങ്ങളുടെ രണ്ടു ഹെൽമറ്റുകളും തമ്മിൽ ഒരുപാട് തവണ കൂട്ടിയിടിച്ചു. നാലാമത്തെ സോറിക്ക് ശേഷം അവൾ ഒടുവിൽ എല്ലാം കൂടെ ചേർത്തൊരു സോറി പറയാം എന്ന് പറഞ്ഞൊരു ചിരി തന്നു.… Read the rest

പെണ്ണുകാണൽ

കരിയറിലെ ആദ്യത്തെ പെണ്ണുകാണലിന് പോയത് തിരൂർ പുറത്തൂർ അടുത്തൊരു സ്ഥലത്താണ്. മഴക്കാലത്ത് ഉപ്പുവെള്ളം കയറുകയും കുടിവെള്ള പ്രശ്നവും ഒക്കെ ഉള്ള ഒരു ഏരിയയാണ്… സാധാരണ പെണ്ണുകാണൽ പാർട്ടീസ് അതൊക്കെ നോക്കും, പക്ഷെ നമ്മക്കതൊന്നും ഒരു വിഷയമേ അല്ലാർന്നു.
ഞാനും മാമനും കൂടെ പാട്ടും പാടി പോയി. സോറി, പാട്ടും വെച്ച് പോയി.

ലഡ്ഡുവും കേക്കും ചിപ്സും ടീ പോയിയിൽ വന്നു. കുട്ടി ചായയും കൊണ്ട് വരുന്നതിനും മുന്പ് ഞാൻ ആദ്യത്തെ ലഡ്ഡു എടുത്ത് വായിൽ വെച്ചു,
‘ഫെയ്‌മസ് ബേക്കറി!’
അപ്പോഴേക്കും പാതി ലഡ്ഡു കഴിച്ചിരുന്ന മാമൻ എന്നെ നോക്കി പുരികം പൊന്തിച്ചു. ഞാൻ അതെയെന്ന് തലയാട്ടി.
ആദ്യത്തെ പൊരുത്തം അവിടെ തെറ്റി! പാരമ്പര്യമായി ഞങ്ങൾ കെ ആർ ബേക്കറിയുടെ ആൾക്കാർ ആയിരുന്നെങ്കിലും അടുത്തിടെയായി നെഹൽ ബേക്കസിലേക്ക് മാറിയിരുന്നു. ഫെയ്‌മസ് സിങ്കാവില്ല, ഒട്ടുമാവില്ല.

ആദ്യത്തെ പെണ്ണ് കാണലിന്റെ ലൈറ്റ് ടെൻഷനോടെ മെയിൻ പ്രോട്ടോഗോണിസ്റ്റായ ഞാനിരുന്നു… കുട്ടി വന്നു. എനിക്ക് ആ വൈബ് കിട്ടിയില്ല, ഇതല്ല എന്റെ ഭാവി ഭാര്യ!
വന്ന സ്ഥിതിക്ക് കുട്ടിയോട് ഒന്നും രണ്ടും മിണ്ടി ഇൻസ്റ്റഗ്രാമിൽ ഒരു ഫോളോവറെ കൂട്ടാമെന്ന് ഞാൻ കരുതി. ആൾസോ, ഇനി വരാൻ പോവുന്ന പെണ്ണുകാണലുകൾക്ക് ഒരു എക്‌സ്പീരിയൻസും കിട്ടുമല്ലോ.
പക്ഷെ, ‘ഇനി അവര് രണ്ടാളും എന്തെങ്കിലും സംസാരിച്ചോട്ടെ’ എന്ന ആ കൾട്ട് ക്ളീഷേ ഡയലോഗ് കാരണോര് മൊഴിയുന്നില്ല!!
അമ്മയും അച്ഛനും ആങ്ങളയും ഞങ്ങളെ ഹാളിൽ തന്നെ നിർത്തി സംസാരിപ്പിക്കാനുള്ള മൂഡിലാണ്;
‘അയ്യേ… ഇതെന്ത് ഏർപ്പാടാണ്. തീരേ പുരോഗമനം ഇല്ലാത്ത പരിപാടി.’ ഉണ്ടാവാൻ ബാക്കിയുണ്ടായിരുന്ന സാധ്യതയും അതോടെ അടഞ്ഞു.

“എടീ… ഇന്നൊരു ഇൻട്രോവേർട്ട് ചെക്കൻ പെണ്ണുകാണാൻ വന്നിരുന്നു” എന്ന് ആ കുട്ടി കോളേജിൽ പോയി പറയണ്ടാന്ന് കരുതി ഞാൻ ഏതാണ്ടൊക്കെയോ ചോദിക്കുന്നതിനിടെ മാമൻ, ബേക്കറി ഫെയ്‌മസ് ആണെന്നൊന്നും നോക്കാതെ നല്ല തട്ടായിരുന്നു… പെട്ടെന്നുണ്ട് മാമന് തരിപ്പിൽ പോവുന്നു… പോവുമല്ലോ!
മാമൻ വെള്ളം ചോദിച്ചു.
കുട്ടിയുടെ അമ്മയുടെ മുഖത്ത് ഒരു തപ്പി പിടുത്തം.
“ഹേയ്…. ഇവിടെ അങ്ങനെ വെള്ളം കേറാറൊന്നും ഇല്ല”
“കുറച്ച് മതി, കുടിക്കാൻ ആണ്..”
“ഏയ്, ഇവിടുത്തെ വെള്ളത്തിന് പ്രശ്നമൊന്നുമില്ല…”, അച്ഛൻ.
മാമനുദ്ദേശിച്ചത് സെക്രട്ടറിയേറ്റ് ആയിരുന്നെങ്കില് അവര് നിൽക്കുന്നത് ചാക്ക ബൈപാസിലാണ്.
‘മിക്സ് ചെയ്യാനൊന്നുമല്ലല്ലോ ബെള്ളം ചോദിച്ചത്, കുടിക്കാനല്ലേ?’
പക്ഷെ കുടിവെള്ളം ചോദിച്ചത് ടെസ്റ്റ് ചെയ്യാനാണെന്ന് തെറ്റിദ്ധരിച്ച
അവര് ജന്മം ചെയ്താൽ വെള്ളം തരുന്നില്ല.
എനിക്കുറപ്പായി…. കുടിവെള്ളത്തിന്റെ ടേസ്റ്റ്‌ വ്യത്യാസം കാരണം ആ വീട്ടിൽ ഏതോ പെണ്ണുകാണൽ അലസി പോയിട്ടുണ്ട്!

പാവം മാമൻ പിന്നെയും ചോദിച്ചു…
ഞാനെങ്ങാനും ഓടി അടുക്കളയിൽ കയറി വെള്ളം എടുത്താൽ അതും തടയും എന്ന മൂടാണ് അച്ഛന്. സ്വന്തം മകളുടെ കല്യാണം നടത്താൻ ഏതറ്റം വരെയും പോയേക്കാവുന്ന ഒരു ക്ലാസ്സിക് അച്ഛൻ!
ഋശ്യസൃഗനായിരുന്നെങ്കിൽ മഴപെയ്യിച്ച് മാമന് കുറച്ച് വെള്ളം കൊടുക്കാമായിരുന്നു…
എന്ത് ചെയ്യാനാ ഞാൻ പാവം ദീവു ആയില്ലേ…
കാറിൽ ഗ്ളാസ് കഴുകാൻ വെച്ച വെള്ളം എടുത്ത് മാമന് കൊടുത്താലോ ന് ഞാൻ വിചാരിച്ചതാണ്. പക്ഷെ ആ വെള്ളത്തിന്റെ പഴക്കവും, പിറ്റേന്നത്തെ മാതൃഭൂമി മലപ്പുറം എഡിഷനും ഓർത്തപ്പോൾ അത് വേണ്ടെന്ന് വെച്ചു!… Read the rest

കൊപ്രയാട്ടൽ

കൊപ്ര കൊടുത്തിട്ട് വെളിച്ചെണ്ണ വാങ്ങിക്കാൻ കുറ്റിപ്പുറത്ത് പോയതായിരുന്നു….
മില്ലിൽ ചെന്നപ്പോൾ എനിക്ക് മുന്നേ അവിടെ എണ്ണ വാങ്ങിക്കാൻ വന്ന ഒരു പ്രായമുള്ള മനുഷ്യനും, മില്ലുകാരനും തമ്മിൽ ഒരു കല്യാണകാര്യത്തിന്റെ ഡിസ്കഷണനിലാണ്. കസ്റ്റമറുടെ പേര പുത്രന് പറ്റിയ പെൺകുട്ടികള് ഉണ്ടെങ്കിൽ പറയാനായി അയാൾ മില്ലുകാരനെ ഏല്പിക്കുകയാണ്…
“ആള് എത്ര ഹൈറ്റ് ഉണ്ടാവും?” മില്ലുകാരന്റെ ചോദ്യം.
കൃത്യ സമയത്ത് അവിടെ എത്തിയ എന്നെ നോക്കി മൂപ്പര്,
“ആ ഇവന്റെ അത്ര ഹൈറ്റുണ്ടാവും”
ഞാൻ ഒന്ന് ശരിക്ക് നിന്നു.
“പക്ഷെ ഇവനേക്കാൾ ആരോഗ്യമുണ്ട്”
കിട്ടി!
മാനത്ത് പറക്കണ കാക്കേനെ എറിഞ്ഞു പിടിക്കുന്ന മുതലാണ്.
രംഗം വരുതിയിലാക്കാനായി ഞാൻ എന്റെ മാസ്‌ക് ഒന്നു താഴ്ത്തി.
“ആ ഇവനെക്കാൾ ഗ്ലാമറും ഉണ്ട്”
പിടിച്ചിട്ട് തിരിച്ചിട്ട് മറിച്ചിട്ട് കൊത്തി,
ക്രൂരൻ!!

എന്‍റെ കഴിഞ്ഞ പ്രൊഫൈൽ പിക്കിന്‌ കിട്ടിയ എഴുന്നൂറ്റിപതിനെട്ട് ലൈക്കുകൾ ആ ഒറ്റ നിമിഷം കൊണ്ടപ്രസക്തമായി.

 

Read the rest

കല്യാണി

നിങ്ങളിലാർക്കെങ്കിലും ആദ്യമായിട്ട് ബിയർ കുടിച്ചിട്ട് പനിച്ചിട്ടുണ്ടോ? നമ്മടെ ഒരു കോളേജ് മേറ്റിനത് സംഭവിച്ചു. ഒരു ബോട്ടില് ബിയറില് ഒരു ദിവസം തല പൊങ്ങിയില്ല… പ്രതിഭാസ കിക്ക്!

എല്ലാ കോളേജിലും സെക്കൻഡ് ഇയർ ആവുമ്പോ സംഭവിക്കുന്ന സ്ഥിരം താമസംമാറലുണ്ടല്ലോ, കോളേജ് ഹോസ്റ്റലിൽ നിന്നും ഫിക്സഡ് ഡെപ്പോസിറ്റും വാങ്ങി പുറത്ത് വീട് വാടകയ്ക്ക് എടുക്കൽ.
നമ്മടെ ചെക്കനും കൂട്ടുകാരും അത് ചെയ്തിരിക്കുന്ന വേളയിലാണ് ഒരു ദിവസം ബിയർ അടിക്കുന്നത്… ആ കയ്പ്പേറിയ രാത്രി കഴിഞ്ഞ പിറ്റേന്ന് ഇവന് മാത്രം തൊട്ടാൽ പൊള്ളുന്ന പനി! ചുള്ളൻ കോളേജിൽ പോവാതെ പുതച്ചുമൂടി കിടക്കുന്ന നട്ടുച്ചയ്ക്കാണ് ഫോണിൽ വാപ്പയുടെ കോൾ, മൂപ്പര് കോളേജ് ഗൈറ്റിന് മുമ്പിലുണ്ട്!
ലവൻ ഒറ്റ കരച്ചില്,
“വാപ്പ ഇതെങ്ങനെ അറിഞ്ഞു വാപ്പാ…?”
“എന്ത്?”
ആ മറുചോദ്യത്തിൽ വാപ്പ ഒന്നും അറിഞ്ഞിട്ടില്ലെന്നു മനസ്സിലാക്കിയ സെക്കന്റിൽ അവൻ കരച്ചില് നിർത്തി, ജസ്റ്റ് മിസ്സ്.
വാപ്പ എന്തോ ബിസിനസ് ആവശ്യത്തിനായി അത് വഴി പോയപ്പോൾ, മോനെ കണ്ട് ഒരു ബിരിയാണി വാങ്ങി കൊടുക്കാം എന്നു കരുതി കോളേജിൽ വന്നതാണ്! (തലേന്നായിരുന്നെങ്കിൽ ഒരു കോമ്പിനേഷൻ കിടപ്പുണ്ടായിരുന്നു)
മോൻ പനിച്ച് കിടക്കുകയാണ് എന്നറിഞ്ഞപ്പോൾ മൂപ്പര് നേരെ റൂമിലേക്ക് മണ്ടി പിടിച്ചു.

വാപ്പയെ രണ്ടു തവണ വഴി തെറ്റിച്ച് കിട്ടിയ ആ സമയം കൊണ്ട് അവൻ പനി മറന്ന് വീട് വൃത്തിയാക്കി വെച്ചു. അല്ലെങ്കിൽ അരങ്ങേറ്റ മത്സരത്തിൽ ഡോപ് ടെസ്റ്റിന് പൊട്ടിയിട്ട് ആജീവനാന്ത വിലക്ക് കിട്ടുന്ന അവസ്ഥയുണ്ടായേനെ.
മുറിയിൽ, നോർവീജിയൻ പൂച്ചയ്ക്ക് രോമാഞ്ചം വന്ന മാരി കിടക്കുന്ന മോനെ കണ്ടിട്ട് വാപ്പയ്ക്ക് സഹിച്ചില്ല. ആള് അവനെ പിടിച്ച് എഴുന്നേൽപ്പിച്ച് കാറിൽ കയറ്റി കുറ്റിപ്പുറത്തുള്ള ഒരു ക്ലിനിക്കിൽ ചെന്നു.
ഡോക്ടർ പരിശോധിച്ചു തുടങ്ങി…
‘എപ്പോ തുടങ്ങി, ജലദോഷമുണ്ടോ, വേറെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ’ മുതലായ ചോദ്യങ്ങൾക്ക് ശേഷം
മരുന്ന് എഴുതും മുൻപ് ഡോക്ടർ അവനെ ഒന്നു നോക്കിയിട്ട് ചോദിച്ചു,
“മദ്യപിക്ക്വോ?”
അവൻ ഇല്ലെന്ന് പറയും മുൻപേ വാപ്പ പറഞ്ഞു, “നെവർ!”
അവൻ പിന്നെ അതങ്ങു ശരിവെച്ചുകൊണ്ടു തലയാട്ടി കൊടുത്തു.
ഡോക്ടർ, ഓക്കെ എന്നു പറഞ്ഞുകൊണ്ട് മരുന്നിന്റെ കുറിപ്പെഴുതികൊടുത്തു.

മുറിക്ക് പുറത്തിറങ്ങി നടക്കുമ്പോൾ അവൻ പെട്ടെന്ന് അങ്ങു നിന്നു.
“ക്ലാസിലെ ഒരു ഫ്രണ്ടിന് തലവേദന ഉണ്ടെന്ന് പറഞ്ഞിരുന്നു… വാപ്പ ഇവിടെ നിൽക്ക്, ഞാനവനുള്ള ഗുളിക കൂടി വാങ്ങിച്ചിട്ടു വരാം”
വാപ്പയെ വരാന്തയിൽ നിർത്തി അവൻ ഡോക്ടറുടെ മുറിയിലേക്ക് ഓടികയറി ആ കുറിപ്പ് നീട്ടി,
“ഡോക്ടർ ഡോക്ടർ, ഞാൻ മദ്യപിക്കും കള്ളു കുടിക്കും! മരുന്ന് മാറ്റി എഴുതിക്കോ”
“ഞാൻ മരുന്നെഴുതാൻ വേണ്ടി അല്ല താൻ കള്ളു കുടിക്ക്വോന്ന് ചോദിച്ചത്…”
“പിന്നെ?”
“മണത്തിട്ടു നിൽക്കാൻ വയ്യ ചങ്ങായീ…!”
പരാക്രമ കിക്ക്!

ബിയർ കുടിച്ചിട്ടുള്ള പനിയ്ക്ക് പ്രത്യേകം മരുന്നൊന്നും ഇല്ലെന്ന് മനസ്സിലാക്കി തലതാഴ്ത്തി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവനെ ഡോക്ടർ പിറകിൽ നിന്നും വിളിച്ചു,
“അല്ലെടോ, തന്റെ ഫാദർ ഈ സ്മെൽ കിട്ടീട്ട് ഒന്നും ചോദിച്ചില്ലേ?
“ഉം, ഏതാ മോനേ പെർഫ്യൂമ് ന്ന് ചോദിച്ചു”
സുബാഷ്!
“ഞാൻ കല്യാണി ആണെന്ന് പറഞ്ഞു”
“കല്യാണിയോ?”
“ആം… അതിന്നലെ കുടിച്ച ബിയറിന്റെ പേരാ, കല്യാണി പ്രീമിയം”
എം ബി ബി എസ്സുകാരൻ ആ സെക്കന്റ് ഇയർ ബി ടെക്കുകാരനെ എഴുന്നേറ്റ് നിന്നു തൊഴുതു.… Read the rest

തീവണ്ടിപ്രേമം

ലൈഫിലാദ്യമായി നേരിട്ടൊരു പെൺകുട്ടിയുടെ മുഖത്ത് നോക്കി പ്രാപ്പോസ് ചെയ്യുന്നത് രണ്ടായിരത്തി ഏഴിലാണ്, എന്റെ പ്ലസ്റ്റു കാലം… പക്ഷെ സ്‌കൂളിൽ നിന്നായിരുന്നില്ല ആ സുന്ദരസുരഭിലസംഭവം. അക്കൊല്ലത്തെ ശിവരാത്രി ദിവസം, ഇവിടെ തന്നെയുള്ള ഒരു പ്രസിദ്ധ‌ അമ്പലത്തിലെ പ്രസാദ ഊട്ടിന്റെ ക്യൂവിൽ വെച്ചായിരുന്നു അത്…

നല്ല തിരക്കുള്ള ദിവസമായിരുന്നു (ദൈവസഹായം), പ്രസാദ ഊട്ടിന്റെ ക്യൂ ആണെങ്കിൽ അന്ന് മൂന്ന് മണിക്കൂറിന് അടുത്തും (ദൈവസഹായം പ്രോ). ക്യൂവിൽ എന്‍റെ തൊട്ടു പിറകിൽ വന്നു നിന്നത് ഒരു പെണ്‍കുട്ടിയാണ് (ദൈവസഹായം പ്രോ മാക്സ്) നമുക്കൊക്കെ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കയറിയിരുന്നാല്‍പോലും അടുത്ത് ഒരു പെണ്‍കുട്ടിയെ കിട്ടാറില്ലാത്ത അത്ര ലക്കായിരുന്നത് കൊണ്ട് ഞാന്‍ ശെരിക്കും ഞെട്ടി.

ചെയ്ഞ്ച് റോസിന്റെ വൈകുന്നേരത്തെ നിറമുള്ള പട്ടു പാവാട ഉടുത്തൊരു പെണ്‍കുട്ടി! ആദ്യം ശ്രദ്ധിച്ചത് അവളുടെ കണ്ണാണ്… പതിനേഴു വസന്തങ്ങൾ കൊണ്ടുനടക്കാറുണ്ടായിരുന്നു അവളാ കണ്ണിൽ… എന്നൊക്കെ ഭംഗിയ്ക്ക് എഴുതിയാലും കൂടില്ല. കണ്ടമാത്രയില്‍ തന്നെ ആത്മാവിലെ ടൌണ്‍ഹാളില്‍ പ്രേമം ഭദ്ര ദീപം കൊളുത്തി ആരംഭിച്ചു.

പിക്ക് അപ്പ്‌ ലൈനുകൾ ഞാൻ പലതും ആലോചിച്ചു… അവസാനം,
“പ്രസാദ ഊട്ടിന് പായസം ഉണ്ടാവോ?”
എന്ന് ചോദിച്ചാണ് ഞാൻ തുടങ്ങിയത്.
“ഉം… ഇപ്രാവശ്യം രണ്ട് തരമുണ്ട്” എന്നവൾ മറുപടി പറഞ്ഞു. സംഗതി പായസത്തെ പറ്റിയായതുകൊണ്ട് ഞങ്ങള് പെട്ടെന്ന് കണക്റ്റായി!
പിന്നെ ആ മൂന്നു മണിക്കൂർ!! വാതോരാതെ ഞങ്ങൾ ലോകത്തെ പറ്റിയും ഇഷ്ടങ്ങളെ പറ്റിയും സ്വപ്നങ്ങളെ കുറിച്ചും സംസാരിച്ചുകൊണ്ടേയിരുന്ന മൂന്ന് മണിക്കൂർ… പാലടയും പരിപ്പും മാത്രമല്ല വേറെയും കുറെ കോമൺ ഇൻട്രസ്റ്റുകൾ ഞങ്ങൾക്കിരുവർക്കും ഉണ്ടായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഹാരിസ് ജയരാജ് “നെഞ്ചുക്കുൾ പെയ്തിടും മാമഴയ്” ഇറക്കുന്നത് 2008 ലാണെങ്കിലും എന്റെ മനസിനുള്ളിൽ 2007 ൽ തന്നെ വന്നു പാടി തന്നിരുന്നു.

ഒടുവിൽ ഹാളിന് അകത്തെത്തി അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പ്രണയങ്ങളെ കുറിച്ചായിരുന്നു ഞങ്ങൾക്കിടയിലെ സംസാരം….
പെട്ടെന്നൊരു നിമിഷം….എന്റെ കൈ വിരലിനറ്റത്തൊരു വിറയൽ, അത് തലച്ചോറിലെത്തും മുൻപ് ഞാനാ പോപുലർ വാക്യം പറഞ്ഞു തീർത്തു! അവൾ ഒരു ചോറുരുള കഴിക്കാൻ തുടങ്ങുമ്പോഴായിരുന്നു അത്. അവളാ ഉരുള തിരിച്ച് ഇലയിലേക്ക് തന്നെ ഇട്ടു!
അത്രയും നേരം ക്യൂ നിന്ന ക്ഷീണത്തിൽ നല്ല വിശപ്പുണ്ട് എന്ന് പറഞ്ഞ് നന്നായി കഴിച്ചുകൊണ്ടിരുന്ന അവൾ പിന്നെ ഒരു വറ്റ് കഴിച്ചില്ല, വെള്ളം മാത്രം എടുത്ത് കുടിക്കുന്നു…
‘എന്താണ് എന്നോട് ഇഷ്ടം തോന്നിയത്?’ എന്നായിരുന്നു അമ്പരപ്പ് മാറിയശേഷമുള്ള അവളുടെ ആദ്യപ്രതികരണം. ഞാൻ ഓരോ പോയന്ടസായി പറഞ്ഞുകൊടുക്കുമ്പോൾ അവൾ ഒന്നും മിണ്ടാതെ ഇലയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.

സ്വാഭാവികമായും നോ എന്നായിരുന്നു അവസാനം എനിക്ക് കിട്ടിയ പ്രതികരണം. വലിയ സങ്കടം ഒന്നും തോന്നിയില്ല…
ഊരും പേരുമൊക്കെ അറിയാമായിരുന്നെങ്കിലും അവളുടെ ഇഷ്ടം പിടിച്ചുപറ്റാൻ പിന്നീട് പരിശ്രമിച്ചതുമില്ല. ഇല കൊട്ടയിലേക്കിട്ട് കൈ കഴുകി ഞങ്ങൾ രണ്ടുപേരും രണ്ടു വഴിക്ക് നടന്നു. ആ പ്രണയം അങ്ങനെ അവിടെ തീർന്നു.

2013, കൊച്ചിയിലേക്കുള്ള ട്രെയിൻ യാത്ര. രാവിലത്തെ ഏറനാടിന് കുറ്റിപ്പുറത്ത് നിന്ന്
കയറി ഒഴിഞ്ഞ സീറ്റ് നോക്കി നടക്കുമ്പോൾ ഞാനാ കാഴ്ച കണ്ടു,
തീവണ്ടി പാളത്തിനൊപ്പം കൂട്ടുവരുന്ന ഭാരതപുഴയിലേക്ക് നോക്കി ഇരിക്കുന്ന ഒരു പെൺകുട്ടി. അതാ പഴയ കുട്ടി തന്നെയാണെന്ന് എനിക്കെന്‍റെ കണ്ണു പറഞ്ഞുതന്നു….… Read the rest

പെ, പെരുപാമ്പിന്റെ പേ

സാധാരണ ഒരു കഥ എഴുതാൻ വേണ്ടി ഇൻവെസ്റ്റ്‌മെന്റ് ഒന്നും ചെയ്യേണ്ടി വരാറില്ല. പക്ഷെ ഈ കഥ അങ്ങനല്ല, ദെണ്ണിച്ചുണ്ടാക്കിയ രണ്ടായിരം രൂപ ചിലവാക്കിയിട്ടു കിട്ടിയ കഥയാണ്….

2014 ലാണ്‌. രാത്രി പത്തുമണി, റോഡിൽ നിന്ന് എന്തോ ബഹളം കേട്ട് ഞാൻ വീടിന്റെ വാതിൽ തുറന്നു നോക്കുമ്പോൾ അവിടെ സാമാന്യം ഗുഡ് ഒരു ആൾക്കൂട്ടം. ഞാൻ ഇറങ്ങി ചെന്നു നോക്കി….
എന്താ?
ഒരു പെരുമ്പാമ്പിനെ പിടിക്കുന്നതാണ്!
യാ ഹുദാ… വെറും പാമ്പ് ന്ന് കേട്ടാൽ തന്നെ അസ്ഥി വിറയ്ക്കും, അപ്പഴാണ് പെരും പാമ്പ്!

കൂടിനിൽക്കുന്നവരിൽ കൂടുതലും അതുവഴി പോവുമ്പോൾ പാമ്പിനെ കണ്ട് നിർത്തിയവരാണ്. ഞാൻ ചെന്നപ്പോഴേക്കും രണ്ടുപേർ അതി സാഹസികമായി അതിനെ കീഴ്‌പ്പെടുത്തികഴിഞ്ഞിരുന്നു. പെരുപാമ്പിനെ അവര് രണ്ടാളും ചേർന്ന് ഒരു കീറചാക്കിലേക്ക് നിക്ഷേപിച്ചു. പാമ്പ് പോവുന്ന പോക്കില് രണ്ടാളെയും വാലു മടക്കിയൊരു തോണ്ടല്, രണ്ടുപേരുടെ കയ്യിലും ഓരോ മുറിവായി കിട്ടി. ചൂടികയർ കൊണ്ടു ചാക്ക് കെട്ടി കഴിഞ്ഞപ്പോഴാണ് ആദ്യത്തെ റൂമർ പരന്നത്,
“പെരും പാമ്പിന്റെ വാലില് വിഷമുണ്ടാവും!”
സൈലൻസ്.
“ഞാനും കേട്ടിട്ടുണ്ട്, വിഷം മുറിവിലൂടെ രക്തത്തിൽ കലരും”
വീണ്ടും സൈലൻസ്.
പാമ്പ് പിടുത്തക്കാർ പരസ്പരം നോക്കി വെള്ളമിറക്കി.
‘മരണത്തിലും പിരിയാത്ത സൗഹൃദം’ ആഹാ, ഒരു ആറു കോളം വാർത്തയ്ക്ക് പറ്റിയ ടൈറ്റില്!
“മുറി കയ്യില് ആയതുകൊണ്ട് തലച്ചോറിലെത്താൻ ഇനി അധികം സമയം വേണ്ട…”
അടുത്ത വൈദ്യശാസ്ത്രഞ്ജനും വന്നു.
അത് കേട്ടതും ആദ്യത്തവൻ ഒറ്റ കരച്ചിലായിരുന്നു.
“അയ്യോ…!”
കാഴ്ച കാണാൻ നിർത്തിയ ഒരു ഓട്ടോറിക്ഷയിൽ അപ്പൊ തന്നെ അവരെ ആശുപത്രിയിൽ കൊണ്ടോയി. ഒരു മാസ് ബി ജി എമ്മിൽ ചാക്കിൽ കിടക്കുന്ന പാമ്പിന്റെ മുഖത്തേക്ക് ക്യാമറ ക്രാഷ് സൂം!

അത് കഴിഞ്ഞ് ക്യാമറ എന്റെ ക്ളോസപ്പിലേക്ക് കട്ട് ചെയ്ത് വന്നപ്പോൾ ഞാൻ ചുറ്റും നോക്കുകയായിരുന്നു…. അവിടെ ആരുമില്ല, ഞങ്ങള് നാലാൾകാര് മാത്രം ബാക്കി… ഞാനും അച്ഛനും മാമനും പാമ്പും!
സ്പോട്ടില് അന്തരീക്ഷം കാലിയായിരിക്കുന്നു!!
ഇരുട്ടത്ത് ഇരിക്കുന്ന ചാക്ക് മെല്ലെ, ‘ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പ പൂവേ’ എന്ന പാട്ടിന്റെ ബീറ്റില്‍ ഇളകാന്‍ തുടങ്ങി…
അതെങ്ങാനും പുറത്ത് വന്നാൽ ഒന്നുകിൽ ഞങ്ങളുടെ തൊടി, അല്ലെങ്കിൽ ഓപ്പോസിറ്റ് ഉള്ള മാമന്റെ തൊടി… ഇനിയുള്ള കാലം മുഴുമനും ആ പെരുപാമ്പിനെയും പേടിച്ച് ഞങ്ങൾക്ക് കഴിയേണ്ടിവരും. പാമ്പിനെ ആരും കണ്ടിട്ടില്ലായിരുന്നെങ്കിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു… അത് അതിന്റെ വഴിക്ക് പോയേനെ. ഇതിപ്പോ കണ്ടും പോയി, പിടിച്ചും പോയി.

ചാക്കിൽ നിന്ന് രക്ഷപെടാൻ പാമ്പ് തലങ്ങും വിലങ്ങും കിടന്നു പുളഞ്ഞു, ആ പഴയ പ്ലാസ്റ്റിക്ക് ചാക്ക് ആണെങ്കിൽ‌ ഏത് നിമിഷവും പാമ്പിന് പരോള് അനുവദിക്കും എന്ന കണ്ടീഷനിലാണ്….
ഞാൻ ഞങ്ങളുടെ ഒന്നാം വാർഡിന്റെ മെംബറെ വിളിച്ച് കാര്യം മുഴുവൻ പറഞ്ഞു.
കാലടി-വട്ടംകുളം പഞ്ചായത്തിന്റെ അതിർത്തിയിലുള്ള ഞാനാണെന്നു മനസ്സിലായപ്പോൾ മെമ്പർ,
“ശേ… ആ പാമ്പ് രണ്ടു ഇഴച്ചിൽ അങ്ങു ഇഴഞ്ഞിരുന്നെങ്കിൽ അപ്പുറത്തെ പഞ്ചായത്ത് ആയേനെ”
“മെംബറേ…..”
“നീയൊന്നു പോലീസ് സ്റ്റേഷനിലേക്ക് വിളിക്ക്, അവര് വന്നോളും”
ഞാൻ നേരെ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു, കാര്യം കേട്ടപ്പോള്‍ അവര് ലൊക്കേഷന്‍ വിശദമായി തിരക്കി,
“കാലടി നടക്കാവ് റോഡില്‍, നടക്കാവ് എത്തണോ?”… Read the rest

പ്രേമകഥ

ജീവിതത്തിലാദ്യമായി സോഷ്യൽ മീഡിയ വഴി ഒരു പെണ്കുട്ടിയെ പ്രാപ്പോസ് ചെയ്യുന്നത് രണ്ടായിരത്തി പതിമൂന്നിലാണ്.
അന്ന് ഞാനീ വിഷാദ-പ്രണയ കഥകൾ ഒക്കെ എഴുതുന്ന കാലമായിരുന്നത് കൊണ്ടു ഇച്ചിരി വെറൈറ്റി അപ്രോച്ചായിരുന്നു,

ഒരുപാട്‌ സംസാരിച്ച, രാവേറെ വൈകിയ ഒരു ചാറ്റിൽ പെട്ടെന്നൊരു നിമിഷം ഞാനവളുടെ പേര് വിളിച്ചു.
ഒരു മൂളൽ കൊണ്ടായിരുന്നു അവൾ അതിനു വിളികേട്ടത്. അവളത് പ്രതീക്ഷിച്ചിരുന്നുവെന്നു തോന്നി.

പലകുറി മനസ്സിൽ പറഞ്ഞു പാകപ്പെടുത്തിയ വരികൾ ഞാൻ മെല്ലെ ടൈപ്പ് ചെയ്തു….
“ഇപ്പൊ നിന്നെ കണ്ടാൽ എന്നും മഴ പെയ്യുന്ന നാട്ടിൽ നിന്നും വരുന്ന ഒരു പെൺകുട്ടിയെ പോലെയുണ്ട്…
പോരുന്നോ എന്റെ നാട്ടിലേക്ക്,
നിളയിൽ മുങ്ങിപ്പോവുന്ന വൈകുന്നേരങ്ങളോട് പുഴമണലിലിരുന്ന് യാത്ര പറയാൻ,
കുളങ്കരവേലയ്ക്ക് പാടത്തെ ആൽമരത്തിനു താഴെ കൈ ചേർത്ത് പിടിച്ചുനിന്നാ വെടിക്കെട്ടുകാണാൻ….
ചെല്ലൂർ കുന്നിലെ ഉദയങ്ങൾ കാണാൻ….
ഇരട്ടകുളത്തിൽ മഴ പെയ്യുന്നത് കാണാൻ…

രണ്ടു മിനുട്ട് സൈലൻസ് ആയിരുന്നു….

“എനിക്ക് കരച്ചില് വരുന്നു”
ഇതായിരുന്നു ആദ്യത്തെ മറുപടി.

ഐറ്റം ഏറ്റെന്നു മനസ്സിലായപ്പോൾ ഞാൻ എനിക്കുത്തരം വേണമെന്ന് ധൈര്യത്തോടെ പറഞ്ഞു….. വന്നു,
മനോഹരമായിട്ടുള്ള ഒരു മറുപടി

“ഇനിയുള്ള പ്രണയകഥകളിലൊക്കെ എന്നെ നായികയാക്കുമെങ്കിൽ,
എനിക്ക് വേണ്ടി എന്നും കഥകൾ പറഞ്ഞ് മഴ പെയ്യിച്ച് തരുമെങ്കിൽ,
ഞാൻ വരാം…
ഭാരതപുഴയിലേക്ക്, കുളങ്കരപാടത്തേക്ക്, ചെല്ലൂർ കുന്നിലേക്ക്, ഇരട്ടകുളത്തിലേക്ക്…. ആ നാട്ടിലേക്ക്”

ഇന്ന്, ഒരാവശ്യവും ഇല്ലാതെ ആ പ്രേമ ഓർമ്മകൾ ഇങ്ങനെ ഇരുന്ന് അയവിറക്കി കഴിഞ്ഞപ്പോൾ ഇക്കാര്യം ഞാനെന്റെ ഭാര്യയോട് പറഞ്ഞു.
അവളെന്നെ, മൃഗശാലയിലെ സിംഹത്തിന് ആരോറൂട്ട് ഇട്ടുകൊടുത്ത പോലെയൊരു നോട്ടം!
“മൂന്നു കൊല്ലമായി കല്യാണം കഴിഞ്ഞിട്ട്… ഇതൊന്നും എനിക്കിതേവരെ കാണിച്ച് തന്നിട്ടില്ല!!”

“അത് പിന്നെ…. ഞാൻ, പ്രളയം, കൊറോണ, ലോക്ക് ഡൗൺ… ഞാൻ മാത്രമല്ല അവരെല്ലാവരും..”

Read the rest

വീര ചാര കഥകൾ

കല്യാണ ആലോചനയും കൊണ്ടു വന്ന ബ്രോക്കർ, എക്‌സ് മിലിട്ടറികാരനായ പെണ്ണിന്റെ അച്ഛന് ചെറുക്കന്‍റെ ഫോട്ടോ കാണിച്ചു കൊടുത്തു. ഫോട്ടോയിലേക്ക് നോക്കിയ പെണ്ണിന്റ്റെ അച്ഛന്റെ മുഖം പടിഞ്ഞാറന്‍ വവ്വാല് പരിപ്പുവട കണ്ടപോലെയായി, ഇഷ്ടപ്പെട്ടിട്ടില്ല…. ഇഷ്ടപ്പെട്ടിട്ടില്ല… ബ്രോക്കർ പെട്ടെന്ന് ഗിയർ മാറ്റി.
“ചെക്കൻ കെജിബി യിലാ വർക്ക് ചെയ്യുന്നത്”
പൊടുന്നനെ അയാളുടെ അതേ മുഖം, പെയിന്റും പീടിക കണ്ട ഓന്തിനെ പോലെ വിടർന്നു!
കെ ജി ബി!! മരുമോൻ റഷ്യൻ ചാര സംഘനയായ കെ ജി ബി യിലാണ് എന്ന് മിലിട്ടറി സുഹൃത്തുക്കളുടെ വാട്സ്ആപ് ഗ്രൂപ്പിൽ പറയുന്ന ആ മൊമെന്റ് നെ പറ്റി അയാൾ ഓർത്തു. ഫുള്ള്‌ ഓൺ പുളകം! ഇതിലും വലിയ ഒരു പരമവീരചക്രം ഇനി കിട്ടാനില്ല.

കരസേനക്കാരന്റെ കണ്ണിലെ കല്‍ക്കണ്ടം കണ്ട ബ്രോക്കർക്ക് സംഗതി ഏറ്റു എന്നു മനസ്സിലായി, അയാൾ ചോദിച്ചു
“എന്തേ?”
“എനിക്ക് ഓക്കെ…”
“എന്നാ അവരോടു പെട്ടെന്ന് വന്ന് പെണ്ണുകാണാന്‍ പറയാം”
“ഉം…” കെ ജി ബി ക്കാരന്‍ മരുമോന്‍റെ വീര ചാര കഥകള്‍, ക്വോട്ട വാങ്ങിക്കാന്‍ പോവുമ്പോള്‍ കൂട്ടുകാരോട് പറയുന്നതിന്റെ നിമിഷത്തിലായിരുന്നു അയാളപ്പോള്‍.
“കല്യാണം കഴിഞ്ഞാൽ മോളെ അവൻ റഷ്യയിൽ കൊണ്ട് പോവുമായിരിക്കും അല്ലേ?”
“അവന് ഹണിമൂണിന് കൊളുക്ക് മല പോവാനാ ആഗ്രഹം, വീട്ടില്‍ നിന്നെല്ലാരും കഴിഞ്ഞകൊല്ലം ടൂര്‍ പോയപ്പൊ, പല്ലിന് ക്ലിപ്പിട്ടിരിക്കുകയായിരുന്നത് കൊണ്ട് അവന് പോവാന്‍ പറ്റിയിരുന്നില്ല” (ശരിയാ… അവിടെ ചെന്നാല്‍ കൂട്ടിയിടിക്കുമല്ലോ)
“ഹണിമൂണല്ല… ജോലിസ്ഥലത്തേക്ക്, എന്ത് കെജിബി ആണെന്ന് പറഞ്ഞാലും കല്യാണം കഴിഞ്ഞ് എന്റെ മോളെ ഇവിടെ ഒറ്റയ്ക്കാക്കി റഷ്യയിലേക്ക് പോവാൻ പറ്റില്ല”
“റഷ്യയോ, അയിന് അവനിവിടെ കൂട്ടിലങ്ങാടി അല്ലേ ജോലി?”

പെണ്ണിന്റച്ഛൻ എഴുന്നേറ്റു,
“അപ്പൊ കെജിബി?”
“ആ… കെ ജി ബി! കേരളാ ഗ്രാമീൺ ബാങ്ക്, കൂട്ടിലങ്ങാടി ശാഖ”

Read the rest

ബി ടെക് പ്രൊജക്റ്റ് (നന്മ നിറഞ്ഞത്)

ബി ടെക്കിന്റെ ഫൈനൽ ഇയർ പ്രോജക്ട് ചെയ്ത് മാർക്ക് വാങ്ങിക്കാനും പാസാവാനും എല്ലാവർക്കും പറ്റും, ഏറി അപ്പുറം പോയാൽ ന്യൂസ് പേപ്പറിൽ രണ്ടുകോളം ന്യൂസ് അതുമല്ലെങ്കിൽ ആ പ്രൊജക്റ്റ്‌ വെച്ചൊരു സ്റ്റാർട്ടപ്പ്.
എന്നാൽ ഒരു ബി ടെക് മെക്കാനിക്കൽ പ്രോജക്ട് ചെയ്ത്, വർഷങ്ങളായി തെറ്റിപിരിഞ്ഞു നിന്നിരുന്ന രണ്ടു കുടുംബങ്ങളെ ഒന്നിപ്പിക്കാൻ കഴിയുമോ ഏതെങ്കിലും സക്കീർ ഭായിക്ക്?
ബട്ട് ദേ ക്യാൻ, ഞങ്ങളുടെ ക്ലാസിലെ ഒരു പ്രോജക്ട് ഗ്രൂപ്പിന്….

ഞങ്ങളുടെ എഞ്ചിനീയറിംഗ് കോളേജിന്റെ പരിസരത്തായി ഒരു വെൽഡിങ് കടയും ഒരു ഫിറ്റിങ് ഷോപ്പും ഉണ്ടായിരുന്നു. രണ്ടും നടത്തുന്നത് ജേഷ്ഠാനുജന്മാർ, പക്ഷെ രണ്ടാൾക്കും വർഷങ്ങളായി കണ്ണെടുത്താൽ കണ്ടൂട, വമ്പൻ കച്ചറ. അച്ഛൻ മരിച്ചപ്പോ ലേയ്ത്ത് മെഷീൻ ഏട്ടൻ എടുത്തതിന്റെ പേരിൽ തുടങ്ങിയ കശപിശയാണ്. മരിക്കാൻ നേരം അച്ഛൻ തന്നെ അടുത്ത് വിളിച്ചിട്ട്, ‘ലേയ്ത്ത് ലേയ്ത്ത്’ എന്ന് പറഞ്ഞെന്ന് മൂത്തവൻ. അതല്ല, അച്ഛൻ കഴിക്കാൻ ലൈയ്സ് വേണമെന്ന് പറഞ്ഞതാണെന്ന് ഇളയവൻ. എന്തായാലും വർഷങ്ങൾക്കിപ്പുറവും രണ്ടും തമ്മിൽ കണ്ടാൽ വെള്ളാപ്പള്ളിയും സുകുമാരൻ നായരുമാണ്….

ഇവരുടെ ജീവിതം ഒരു സിനിമാ തിരക്കഥ ആക്കുകയാണെങ്കില് അതിലെ ഇരുപതാം മിനുട്ടിലെ പ്ലോട്ട് പോയന്റ് വൺ ആണ് ഞങ്ങളുടെ ബി ടെക് ഫൈനൽ ഇയർ പ്രോജക്റ്റ്. ക്ലാസിലെ ഒരു പ്രോജക്ട് ഗ്രൂപ് അവരുണ്ടാക്കിയ മെഷീൻ, വെൽഡ് ചെയ്യാൻ അനിയന്റെ കടയിലും ലേയ്ത്ത് വർക്കിന് ഏട്ടന്റെ കടയിലും ആണ് കൊടുത്തത്. പക്ഷെ കാശ് രണ്ടാൾക്കും കൊടുത്തില്ല! പറ്റിക്കണം എന്ന് വെച്ച് ചെയ്തതല്ല, വഞ്ചിച്ചതാണ്!

തമ്മിലുള്ള ശത്രുത കാരണം, വെൽഡിങ് പണി നടക്കുമ്പോ വെൽഡറനിയൻ, നിങ്ങള് മറ്റവന് കാശൊന്നും കൊടുക്കേണ്ട കാര്യമില്ല എന്ന കുരുട്ടുബുദ്ധി ഉപദേശിച്ചിരുന്നത്രെ… ഇതേ തന്ത്രം ഫിറ്ററേട്ടൻ അപ്പുറത്ത് നിന്നും ഇങ്ങോട്ടും പയറ്റിയിരുന്നു! ഒരേ ചോരയല്ലേ….
എന്തായാലും പണിക്കൂലിക്ക് വേണ്ടി ആ ലേയ്ത്ത് ബ്രോസ് പിന്നെ കുറെ ദിവസം കോളേജ് ഗൈറ്റിന്റെ മുന്നിൽ രാവിലെയും വൈകുന്നേരവും ലുക്ക് ഔട്ട് നോട്ടീസും കൊണ്ടു വന്നു നിൽക്കാൻ തുടങ്ങി. എവിടെ, ഇവന്മാര് അതിന് കോളേജിൽ പോയിട്ട് വേണ്ടേ?
പിന്നെ അവർ ഹോസ്റ്റലിന് മുന്നിൽ ഔട്ട് പോസ്റ്റ് ഇട്ടു. അവിടെ കാത്തുനിൽക്കുമ്പോൾ ദിവസവും തമ്മിൽ കണ്ട്, സമയം ചോദിച്ചും, സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ചും പതിയെ അവരുടെ ഉള്ളിലെ മഞ്ഞുരുകാൻ തുടങ്ങി…
ഇവിടെ വന്നുനിന്ന് കടതുറക്കാൻ പറ്റാതെ രണ്ടാളുടെയും ബാക്കിയുള്ള അന്നം കൂടി മുടങ്ങാതിരിക്കാൻ അവർ ഒരുമിച്ച് ഒരു ഡിസിഷനിൽ എത്തി. ഇപ്പോഴത്തെ നമ്മടെ കൊറോണ സാഹചര്യം പോലെ റൊട്ടേഷൻ പിടിക്കുക, തിങ്കൾ ജേഷ്ഠൻ നിന്നാൽ ചൊവ്വ അനിയൻ നിൽക്കുക, ബുധൻ റെസ്റ്റ് എടുത്തിട്ട് വ്യാഴം വീണ്ടും ജേഷ്ഠൻ.

ഒടുവിൽ പ്രോജക്റ്റ് പ്രസന്റേഷൻ ഒക്കെ വിജയകരമായി കഴിഞ്ഞ് എവിടുന്നോ കാശ് ഒക്കെ ഒപ്പിച്ച് പ്രോജക്ട് ടീം അവരുടെ അടുത്തു പോയപ്പോൾ കാണുന്നതെന്താ, രണ്ടാളും ഒരു പീടികമുറിയിൽ വെൽഡിങ് ആൻഡ് ഫിറ്റിങ് ഷോപ്പ് നടത്തുന്നു, ഒരേ പാക്കറ്റിൽ കയ്യിട്ട് ലെയ്‌സും തിന്നുന്നു!
അവരുടെ അമ്മ സുകൃതഹോമം ചെയ്തിട്ട് പോലും കിട്ടാത്ത സുകൃതം!!
“രക്തബന്ധത്തിന്റെ മൂല്യം മനസ്സിലാക്കിതന്ന നിങ്ങൾക്ക് ഞങ്ങൾ അങ്ങോട്ടാണ് കാശ് തരേണ്ടത്!” എന്നവര് കെട്ടിപ്പിടിച്ച് പറയുമ്പോൾ ‘എന്നാ തന്നോ’ ന്ന് പറഞ്ഞ് ഗ്രൂപ്പിലെ ഒരുത്തൻ കൈ നീട്ടി നിൽക്കുകയും ചെയ്തിരുന്നു.… Read the rest

മോട്ടോർസൈക്കിളിസ്റ്റുകൾ പേടിക്കാറുണ്ട്

ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഇഹ്‌സാനും അവന്റെ കൂട്ടുകാരനും രണ്ടു ബൈക്കുകളിലായി വീക്കെന്റുകളിൽ കണ്ണൂരിലേക്ക് പോവാറുള്ളത് മാണ്ഡ്യ-ഇരിട്ടി റൂട്ടിലാണ്. ഒരു വെള്ളിയാഴ്ച വൈകുന്നേരം നാട്ടിൽ പോവാനായി ഇഹ്‌സാൻ വിളിച്ചപ്പോൾ കൂട്ടുകാരൻ പിറ്റേന്ന് ജോലിയുണ്ടെന്നറിയിച്ചു. ഇഹ്‌സാൻ അവന്റെ യമഹ ആർ വണ്ണിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ തീരുമാനിച്ചു. മിക്ക ആഴ്ചകളിലും പോരുന്ന വഴിയായത് കൊണ്ട് കാട്ടിലൂടെയുള്ള ആ രാത്രി യാത്രയെ സാധാരണപോലെ തന്നെ കണ്ടതായിരുന്നു അവനന്ന് പറ്റിയ തെറ്റ്.

നേരമന്ന് പതിവിലും ഇരുട്ടിയിരുന്നു….
വിജനമായ കാട്ടു പാതയിൽ വരുന്നവഴിക്ക് ഇഹ്‌സാൻ തിളങ്ങുന്ന ഒരു കാഴ്ച കണ്ടു. കുറച്ചു മുന്നിലായി മുഖം വ്യക്തമാവാത്ത, ദേഹമാസകലം ഗ്ലോ ചെയ്യുന്ന ഒരു വലിയ മനുഷ്യരൂപം!
അതിന്റെ കയ്യിൽ നീണ്ട ഒരു ചങ്ങലയും അതിനറ്റത്ത് ഇരുമ്പിന്റെ ഒരു ഗോളവുമുണ്ടായിരുന്നു.
അവൻ അത് കണ്ട് വണ്ടി സ്ലോ ഡൗൺ ചെയ്തു. റോഡിന്റെ എതിർഭാഗത്ത് നിന്നിരുന്ന ആ രൂപം പൊടുന്നനെ ആ ചങ്ങല ചുഴറ്റി കൊണ്ട് അവനു നേരെ അലറികൊണ്ട് പാഞ്ഞടുത്തു. ഒരു സാധാരണ മനുഷ്യന്റെ വേഗതയല്ല അവനപ്പോൾ കണ്ടത്‌! അപകടം മണത്ത അവൻ നിമിഷാർത്ഥം കൊണ്ട് വണ്ടി റൈസ് ചെയ്ത് അവിടെ നിന്നും പാഞ്ഞു. അതിന്റെ വീശൽ വെറും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് അവന്റെ ദേഹത്ത് കൊള്ളാതെ മാറിയത്.
കൈവെള്ള മുതൽ കാൽനഖം വരെ വിറച്ചുകൊണ്ടാണ് അവൻ അടുത്ത വെളിച്ചം കാണുന്നത് വരെ വണ്ടി എവിടെയും നിർത്താതെ ഓടിച്ചത്. ആക്രമിക്കാൻ വന്നത് മനുഷ്യൻ ആണെങ്കിൽ അവരുടെ കൂട്ടത്തിൽ പെട്ടവരാരെങ്കിലും മുന്നിൽ വീണ്ടും പ്രത്യക്ഷപെട്ടേക്കുമോ എന്ന ഭയം, ഇനി ഒരുവേള കണ്ടത് ഒരു മനുഷ്യനെ അല്ലെങ്കിലോ…..?

ഒരു ഫോർ സിലിണ്ടർ 1000 സിസി മോട്ടോർസൈക്കിൾ ആയതുകൊണ്ട് മാത്രമാണ് ആ രൂപം അത്രയും വേഗത്തിൽ അടുത്തെതും മുൻപ് രക്ഷപ്പെട്ടത് എന്നവൻ പറയും. ശരിയാണ്, വല്ല ബുള്ളറ്റോ സ്‌കൂട്ടറോ ആയിരുന്നെങ്കിൽ ജീവനോടെ കാണില്ലായിരുന്നു…
അതിനുശേഷം അവൻ പിന്നെ ജീവിതത്തിൽ ഒരിക്കലും, പകൽ പോലും ആ റൂട്ട് എടുത്തിട്ടില്ല!

കൂട്ടുകാരോടൊപ്പമിരിക്കുമ്പോൾ പ്രേതകഥകൾ സംസാരിക്കുന്ന ചെറിയൊരു ഒരസുഖമുണ്ടെനിക്ക്. ഉടലാകെ തരിപ്പ് കയറുന്ന രണ്ടു മൂന്ന് വെടിച്ചില്ല് പ്രേതാനുഭവങ്ങൾ അങ്ങനെ കിട്ടിയിട്ടുമുണ്ട്. അതുപോലൊരു രാത്രി, കുറ്റിപ്പുറത്ത് പുഴക്കരയിൽ സിബിൻദാസിനും അശ്വിനും ഒപ്പമിരിക്കുമ്പഴാണ് ശ്യാം അവന്റെ ജൂനിയറായിരുന്ന ഇഹ്‌സാനുണ്ടായ ഈ അനുഭവം പറയുന്നത്.

എന്റെ ബുള്ളറ്റിന്റെ പണിമുടക്കൽ കാലങ്ങളിൽ ഒന്നായിരുന്നതുകൊണ്ട്, അനിയന്റെ ഡ്യൂകിലായിരുന്നു എന്റെ അപ്പോഴത്തെ സഞ്ചാരങ്ങൾ.
രണ്ടു ദിവസം കഴിഞ്ഞ് ഞാൻ മഞ്ചേരിയിൽ ഉള്ളപ്പോഴാണ് ഒരു കൂട്ടുകാരന്റെ വിളി വരുന്നത്. ആൾക്ക് ഇടുക്കി ജില്ല‌യിൽ കാടിനടുത്ത് ഒരു പ്രോപ്പർട്ടിയുണ്ട്. ഞാനിതേവരെ പോവാത്ത ഒരു സ്ഥലം. പിറ്റേന്ന് എറണാകുളത്ത് നിന്നും ഞങ്ങൾ ഒരുമിച്ച് അവിടേക്ക് യാത്ര ചെയ്യാൻ ഒരു പ്ലാനിട്ടിരുന്നു. ആ പ്ലാൻ മാറി, ആള് കാട്ടിലെത്തി. ഞാനും പ്ലാൻ മാറ്റി, മഞ്ചേരി നിന്നും വൈകീട്ട് ഇറങ്ങി രാത്രി ഇടുക്കി പിടിക്കാമെന്നു തീരുമാനിച്ചു.

മഞ്ചേരിയിൽ നിന്നും 55 കിലോമീറ്റർ ഓടിച്ച്‌ വീട്ടിൽ വന്നു ബാഗ് പായ്ക്ക് ചെയ്ത് യാത്ര തുടങ്ങിയപ്പോഴേക്കും സമയം രാത്രി ഏഴു കഴിഞ്ഞിരുന്നു. അറിയാത്ത നാട്ടിൽ, കാട്ടിൽ, അസമയത്താണ് എത്തുക എന്നുറപ്പായി. പക്ഷെ അമ്മാതിരി റിസ്കുകളിൽ എപ്പോഴും അൺസേട്ടിണിട്ടിയുടെ കുറെ ത്രില്ലുകളുണ്ടാവുമല്ലോ… ഞാനതെടുത്തു.… Read the rest

%d bloggers like this: