Category: കുഞ്ഞ്യേ കഥകള്‍

ഓണം ബമ്പർ

അങ്ങ് ദൂരെ, സൗത്ത് കൊറിയയിലെ സിയോളിൽ കിടക്കുന്ന ഒരു ഹോം അപ്ലയൻസ് കമ്പനിക്ക്, ഇവിടെ കേരളത്തിൽ മലപ്പുറം ജില്ലയിൽ കിടക്കുന്ന രണ്ട് കുടുംബങ്ങളിൽ എന്തൊക്കെ മാറ്റം വരുത്താം? വീട് വൃത്തിയാക്കാം, വസ്ത്രം കഴുകാം, ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാം, പാത്രം കഴുകാം… അങ്ങനെ പലതും ചെയ്യാം, പക്ഷെ ആ മൾട്ടി നാഷ്ണൽ കമ്പനി ചെയ്തത് വേറൊന്നാണ് (പോസ്റ്റിന് പെയ്ഡ് കൊളാബ് തരാത്തതുകൊണ്ടാണ് കമ്പനിയുടെ പേര് വെക്കാത്തത്).

ഇപ്പോ ചെത്തിയിറക്കിയ തെങ്ങിൻ കള്ളിന്റെ മുഖശ്രീയുള്ള ഹരിഹരനും, മൈത്രേയന്റെ മീശയും മറഡോണയുടെ ഹെയർ സ്റ്റൈലുമുള്ള ശശികാന്തനും ബന്ധുക്കൾ എന്നതിലുപരി സുഹൃത്തുക്കൾ കൂടിയായിരുന്നു. തൊണ്ണൂറുകളിൽ ഒമാനിലെത്തിയ ഹരിഹരൻ, തന്റെ അച്ഛമ്മയുടെ അനിയത്തിയുടെ മകളുടെ മകനായ ശശികാന്തനെ കൂടി ഒമാനിലേക്ക് കൊണ്ടുപോയി. ഒമാൻ കാലത്തിന്റെ ആരംഭത്തിലെ അറുതിയിലും വറുതിയിലും ഒരുമിച്ച് ജീവിച്ചതോടെ, അകന്ന ബന്ധുക്കൾ ആയിരുന്ന അവരുടെ ബന്ധം അടുത്തു. റിട്ടയർ ചെയ്തു നാട്ടിൽ വന്നിട്ടും എന്നും പരസ്പരം ഗുഡ്മോർണിംഗ് അയയ്ക്കുന്ന, എല്ലാ വാട്സപ്പ് സ്റ്റാറ്റുകൾക്കും പച്ച ലൈക്ക് കൊടുക്കുന്ന അഭേദ്യബന്ധം. ഹരിഹരൻ അറ്റാക്ക് വന്ന് അഡ്മിറ്റ് ആയപ്പോൾ ശശികാന്തൻ പുഷ്പാഞ്ജലി വരെ കഴിച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ തന്നെ അറിയാലോ…

Continue reading

ക്യൂ കഥ

ആർക്കെങ്കിലും ബാങ്കിലെയോ മറ്റ് ഓഫീസുകളിലെയോ കൗണ്ടറിൽ പോയി ക്യൂ നിന്നിട്ട് അവസാനം നമ്മുടെ ഊഴം വരുമ്പോൾ കൃത്യമായിട്ട് അവിടുത്തെ സ്‌ട്രാപ്ലറിൻ്റെ പിൻ തീരുക, പ്രിന്ററിന്റെ മഷി തീരുക, സ്വൈപ്പിംഗ് മെഷീനിന്റെ ചാർജ് കഴിയുക തുടങ്ങിയ പ്രതിഭാസങ്ങൾ സംഭവിക്കാറുണ്ടോ?
സമയം എപ്പഴും ബെസ്റ്റ് ആയതുകൊണ്ട് എനിക്കത് സ്ഥിരമാണ്. മൾട്ടിപ്പിൾ കൗണ്ടറുകൾ ഉള്ള സ്ഥലമാണെങ്കിൽ വേഗത്തിൽ ഒഴിവാവാൻ വേണ്ടി ക്യൂ ചൂസ് ചെയ്യുന്നതിന്റെ മുൻപ് ആദ്യം അവിടെയിരിക്കുന്ന ഓരോ സ്റ്റാഫിന്റെയും എഫിഷ്യൻസിയും വേഗതയും നോക്കുന്ന ഒരു പതിവുണ്ട് എനിക്ക്. എന്നിട്ടും പറ്റും, നല്ല എ ക്ലാസ് പറ്റുകൾ.

‘ഗുരുവായൂരമ്പല നടയിൽ’ ന്റെ ദുബായ് ഷെഡ്യൂൾ ഷൂട്ടിങ്ങിന് പോവാനായി നെടുമ്പാശ്ശേരി എയർപോർട്ട് ഇമിഗ്രേഷനിൽ നിൽക്കുന്ന ക്യൂ. എന്റെ ആദ്യത്തെ ഇമിഗ്രേഷൻ കൗണ്ടർ എക്പീരിയൻസ്.
ഞാനാണെങ്കിൽ അബുദാബിയിൽ നിന്ന് ഒരു വയസ്സ് തികയും മുൻപ് നാട്ടിലേക്ക് വന്ന്, മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിലേക്ക് പോവുന്ന ആ ഒരു എക്സൈറ്റ്മെന്റിലാണ്. മുപ്പത്തിമൂന്നു വർഷം കഴിഞ്ഞുള്ള യാത്രയാണെന്നു അറിയുമ്പോൾ ഇവിടുത്തെ ഉദ്യോഗസ്ഥൻ വിഷ് ചെയ്യുമെന്നും, യു.എ.യി ലെ ഉദ്യോഗസ്ഥൻ ‘വെൽകം ബാക്ക്’ എന്നും പറയുമെന്നൊക്കെയായിരുന്നു എന്റെ മനസ്സിൽ. പക്ഷേ എന്റെ കൗണ്ടറിൽ ഡയമണ്ട് കട്ട് മീശയും, പുരികം ഡിവൈഡ് ചെയ്യുന്ന പഴയൊരു സ്റ്റിച്ചിന്റെ പാടുമുള്ള ഒരു അസാധ്യ ഗൗരവക്കാരൻ ചെങ്ങായി ആയിരുന്നു ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായിട്ട് ഉണ്ടായിരുന്നത്.

Continue reading

ഷെട്ടി ഹോമം

സിനിമ മനുഷ്യന്മാരെ സ്വാധീനിക്കുമോ ഇല്ലയോ എന്ന ചർച്ചകൾ എല്ലാ കാലത്തും നടക്കുന്ന ഒന്നാണല്ലോ. നമ്മുടെ ഒരു പരിചയക്കാരൻ ഗിരിയെ സിനിമ സ്വാധീനിച്ചത് വല്ലാത്ത ഒരു രീതിയിലായിരുന്നു. 1999 മാർച്ചിൽ, എഫ്.ഐ.ആർ സിനിമ റിലീസ് ഡേ ക്ക് തിരൂർ ഖയാമിൽ നിന്നാണ് ഗിരി ആദ്യം കാണുന്നത്. വില്ലൻ നരേന്ദ്ര ഷെട്ടിയും ആ ബി.ജി.എമ്മും ഗിരിയുടെ ഉള്ളിൽ കേറിയപ്പോൾ അതേ സിനിമ വീണ്ടും വീണ്ടും കാണാൻ ഗിരി തിയേറ്ററിൽ കേറിയത് പതിനാല് തവണ. അതിൽ പന്ത്രണ്ടാമത്തെ തവണ കാണാൻ തിയേറ്ററിൽ പോയപ്പോഴാണ് പിൽക്കാലത്ത് ഭാര്യ ആയ രേഖയെ കാണുന്നതും ഇഷ്ടപെടുന്നതും. അതോടെ ഗിരിയുടെ ജീവിതരേഖയിൽ എഫ്.ഐ.ആർ സിനിമയ്ക്കുള്ള പ്രസക്തി കൂടി.

ഇതൊക്കെ ഏതൊരു സിനിമാ പ്രേമിയുടെ ജീവിതത്തിലും സംഭവിക്കാൻ സാധ്യത ഉള്ളതൊക്കെ തന്നെയേയുള്ളൂ എന്നു വിചാരിച്ചെങ്കിൽ തെറ്റി.
ഗിരിക്കും രേഖയ്ക്കും ആദ്യത്തെ കുട്ടി ഉണ്ടായപ്പോൾ ആയിരുന്നു പ്രശ്നം, കൊച്ചിന് നരേന്ദ്ര ഷെട്ടി എന്നു പേരിടണം എന്ന തീരുമാനം ഗിരി ഉറക്കെ പ്രഖ്യാപിച്ചു. നരേന്ദ്രഷെട്ടിയുടെ സ്റ്റൈലും കരിസ്മയും കോൺഫിഡൻസും ഇനി ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അതും, ഗിരിയെ അത്രമേൽ സ്വാധീനിച്ചിരുന്നു. ഭാര്യ അടക്കം എല്ലാ ബന്ധു മിത്രാദികളും ഒരേ ഉടക്ക്. ഒരടി പിന്നോട്ട് പോവില്ലെന്ന് ഗിരിയും… ഇനി പിന്നോട്ട് പോയാൽ തന്നെ ഗിരിധർ ബർവ്വ, ഈ രണ്ടു പേരുകൾ അല്ലാതെ മൂന്നാമതൊരു പേരില്‍ തന്റെ കുട്ടി അറിയപ്പെടരുതെന്നു ഗിരി തറപ്പിച്ചു പറഞ്ഞു. സ്വന്തം പുത്രിയുടെ കുടുംബജീവിതം സന്തോഷകരമാവാൻ വേണ്ടി രേഖയുടെ അച്ഛൻ ഒരു ഓഫർ വെച്ചു, കുട്ടിക്ക് വേറെന്തെങ്കിലും പേരിട്ടാൽ തന്റെ എഫ്.ഡി പൊട്ടിച്ച് ഗിരിക്ക് അമ്പതിനായിരം തരാമെന്ന ഫാദർ ഇൻ ലോയുടെ ഡീലിന് കൈകൊടുത്ത് ഗിരി കോലാഹലം അവസാനിപ്പിച്ചു. വൈ…? ദാറ്റ് ഇസ് മണി, മണി മേക്സ് പവർ. പവർ മാനിപുലേറ്റ്സ് എവരിതിങ്.

Continue reading

സാർ സാരി

കഴിഞ്ഞ കൊല്ലം ഒരു പൂരാടത്തിന്റെ അന്നാണ് തുടങ്ങുന്നത്. ഒരു തെലുങ്കാന നമ്പറിൽ നിന്നെനിക്ക് ഒരു കോൾ വന്നു.
‘ഈശ്വരാ രാജമൗലി ആയിരിക്കണേ’ എന്നു പ്രാർത്ഥിച്ച് ഞാൻ ഫോണെടുത്തു.
കിച്ചൻ സിങ്കിലെ ടാപ്പ് തുറന്നുവിട്ടത് പോലെ നിർത്താതെ എന്തൊക്കെയോ പറയുന്നു, പ്രജ സിനിമയിലെ ഒന്നര പേജ് ഡയലോഗ് തെലുങ്കിൽ കേൾക്കുന്ന ഫീല്.
“കുടമാറ്റം നന്നായത് പാറമേക്കാവിന്റെ ആണെങ്കിലും വെടിക്കെട്ട് നന്നായത് തിരുവമ്പാടിയുടെയാ” എന്നുപറഞ്ഞ് ഞാൻ ഫോൺ വെച്ചു. പിന്നെയും വന്നു പിന്നീടുള്ള നാളുകളിൽ വെവ്വേറെ നമ്പറുകളിൽ നിന്ന് പല പല കോളുകൾ, എല്ലാം തെലുങ്ക്. വിളിക്കുന്ന എല്ലാവരും കോമൺ ആയി പറയുന്ന ഒരു വാക്ക് ഞാൻ കഷ്ടപെട്ട് കണ്ടുപിടിച്ചു, ‘സാരി’. എക്സ്ക്ലമേഷൻ മാർക്ക് എന്റെ മുഖത്ത് വന്നു.
പിന്നീട് വാട്സാപ്പിലും… ‘ഹലോ അക്കാ’ എന്നു വിളിച്ച് കുറെ മെസേജുകൾ വരും. പിന്നെ പല തരം സാരികൾ പിടിച്ച് നിൽക്കുന്ന ആരുടെയൊക്കെയോ ഫോട്ടോകളും. ഇൻസ്റ്റഗ്രാം വഴി സാരി വിൽക്കുന്ന ഒരു പേജിടുന്ന റീൽസിന്റെ സ്ക്രീൻഷോട്ടുകളാണ് എന്ന് പിന്നീട് മനസ്സിലായി. അവരിടുന്ന റീൽസിന്റെ കൂടെ ഡിസ്പ്ലേ ചെയ്യുന്ന അവരുടെ ഫോൺ നമ്പറാണ് പ്രശ്നം, 9995 ആണ് എന്റെ മൊബൈൽ നമ്പറിന്റെ തുടക്കം, അവരുടെ 9959 ഉം. ബാക്കി എല്ലാ നമ്പറും ഒരുപോലെ.

വല്ല പ്രധാനപ്പെട്ട വർക്കിലോ, മീറ്റിങ്ങിലോ ഒക്കെ ഇരിക്കുമ്പോഴായിരിക്കും സാരിയുടെ വിലയും സ്റ്റോക്കും തിരക്കി കോളുകളും മെസേജും വരുന്നത്. സത്യം പറയാലോ, എന്നെ മലയാളം ഫിലിം ഇൻസ്ട്രിയിൽ നിന്നു പോലും ഇത്രയും ആൾക്കാർ കൊണ്ടാക്റ്റ് ചെയ്യാറില്ല. ഇത് ആ സാരി വില്പനക്കാരോട് പറഞ്ഞിട്ടും കാര്യമില്ല… അവർ കൊടുക്കുന്ന നമ്പർ കറക്ട് തന്നെ ആണല്ലോ. വിളിക്കുന്നവരെയാണ് നാല് പറയേണ്ടത്.
പക്ഷേ ഞാനിതൊക്കെ വളരെ ലൈറ്റ് ആയിട്ടേ എടുക്കാറുള്ളൂ… എല്ലാം ഓരോ ജീവിതാനുഭവങ്ങളാണല്ലോ. ഒരു ദിവസം ‘സാർ ഐ ആം കാളിങ് ഫ്രം ഹൈദരാബാദ്’ എന്ന് പറഞ്ഞ ഒരു തെലുഗു പ്രൊഡ്യൂസറിനെ ‘നമ്പർ നോക്കി ഡയൽ ചെയ്യടാ നാറീ… നമ്പർ തെറ്റാതെ അടിക്കാൻ അറിയാത്തവർ കടയിൽ പോയി സാരി വാങ്ങിച്ചോണം…’ എന്നൊക്കെ ഇംഗ്ലീഷിൽ ചീത്ത വിളിച്ചതുപോലുള്ള മനോഹര അനുഭവങ്ങൾ. എങ്കിലും ഞങ്ങളിപ്പോൾ നല്ല കമ്പനിയാണ് ട്ടോ, എന്നെങ്കിലും ഹൈദരാബാദ് വരുമ്പോൾ ‘നേരിട്ട് കാണണം’ എന്ന് പറഞ്ഞിട്ടുണ്ട് (ദൈവത്തിനറിയാം എന്തിനാണെന്ന്)

Continue reading

ബിസിനസ് മീറ്റ്

“അമ്പത് ലിറ്റർ സാമ്പാറിന് എന്താ വില?”
“സാമ്പാറിനിപ്പോ…. ങ്ങേ!”
പിന്നെയാണ് എനിക്ക് ബോധം വീണത്, ഒരു ഇനോവേറ്റീവ് മൊബൈൽ ആപ്ലിക്കേഷൻ ഐഡിയയും, അത് വെച്ചൊരു മില്ല്യൻ ഡോളർ ബിസിനസ് പ്ലാനും കയ്യിലുണ്ടെന്ന് പറയുന്ന അവൻ എന്ത് ഉലക്കയ്ക്കാണ് പെട്ടെന്ന് സാമ്പാറിന്റെ അങ്ങാടി നിലവാരം ചോദിച്ച് വോയ്സ് മെസേജ് അയക്കുന്നത്? അതും ഇന്നത്തെ ദിവസം തന്നെ!

ചെക്കൻ എന്റെ കൂട്ടുകാരനാണ്, ജിഷ്ണു. പാലക്കാട് നിന്ന് വരുന്ന തലച്ചോറ് നിറച്ച് ഐഡിയാസുള്ള അവനെയും, പിറവത്ത് നിന്ന് വരുന്ന മടിശീല നിറച്ച് കാശുള്ള ഇൻവസ്റ്ററിനെയും കണക്റ്റ് ചെയ്ത് കൊടുക്കൽ എന്നൊരു പരിപാടി ഞാൻ ഏറ്റെടുത്തിരുന്നു. വെറും പരോപകാരം. പനമ്പിള്ളി നഗറിലെ ഒരു കഫേയിൽ പിറവം ചേട്ടൻ ഉച്ചക്ക് പന്ത്രണ്ട് മണി എന്ന് ടൈം പറഞ്ഞപ്പോൾ, ഞാൻ ജിഷ്ണുവിനോട് പതിനൊന്നുമണി എന്ന് കള്ളം പറഞ്ഞു. അഥവാ ഇനി അവൻ ലേറ്റായാലും മേയ്ക്ക് അപ്പ് ചെയ്യാൻ സമയമുണ്ടല്ലോ… കുഞ്ഞ് ടാക്ടിക്സ്.
സമയം പത്തരയായപ്പോൾ, ജിഷ്ണുവിന്റെ ‘കുറച്ച് ലേറ്റാവും’ എന്ന മെസേജ് കണ്ട് എന്ത് പറ്റിയെന്ന് തിരിച്ച് ചോദിച്ചപ്പോഴാണ്, അവനാ സാമ്പാറിന്റെ വോയ്സ് മെസേജ് അയച്ചത്. സ്വാഭാവികമായും എനിക്ക് ഞെട്ടി അവനെ ഫോൺ വിളിക്കേണ്ടി വരുമല്ലോ…
“ജിഷ്ണു… നീ എവിടെയാണ്, അയാള് ഇവിടെ എത്താറായി”
“ഞാൻ ഓൺ ദി വേ ആണ്, പക്ഷേ ലേറ്റാവും”
“പിന്നെ നീ എന്തിനാടാ സാമ്പാറിന്റെ വില ഒക്കെ അന്വേഷിക്കുന്നത്?”
“അറിയുമെങ്കിൽ ഒന്ന് പറഞ്ഞതാടാ… പുളിശ്ശേരിയുടെ റേറ്റും വേണം”
അവൻ ഫോൺ വെച്ചു. ‘ശേടാ… ഒരു ബിസിനസ്സ് മീറ്റും സാമ്പാറും പുളിശ്ശേരിയും തമ്മിലെന്ത് ബന്ധം?’
എനിക്ക് മറ്റേത് അടക്കാനായില്ല, ജിജ്ഞാസ.

Continue reading

കീറി

എസ്.കെ എന്ന് വിളിക്കുന്ന ഒരു പരിചയക്കാരനുണ്ടെനിക്ക്. കഴിഞ്ഞ ആഴ്ച ഒരു റെസ്റ്റോറന്റിൽ വെച്ച് യാദൃശ്ചികമായി കണ്ട് സംസാരിക്കുന്നതിനിടെയാണ് നമ്മളുടെ ഒരു കോമൺ ഫ്രണ്ടിന്റെ കല്യാണക്കാര്യം ഓർക്കുന്നത്, ഞങ്ങൾ രണ്ടാൾക്കും ക്ഷണമുണ്ട്. എന്നാ നമുക്ക് ഒപ്പം പോവാമെന്ന് എസ്.കെ. എനിക്കാണെങ്കിൽ ഒരു ഔൺസ് താല്പര്യം പോലുമില്ല അച്ഛങ്ങായിടെ കൂടെ പോവാൻ. വേറൊന്നുമല്ല, എല്ലാർക്കും ഉണ്ടാവുമല്ലോ എവിടെ ചെന്നാലും സൗഹൃദങ്ങളും പരിചയക്കാരും ഉള്ളൊരു കൂട്ടുകാരൻ. എസ്.കെയും അതാണ്‌ ഐറ്റം. കൂടെ എവിടേക്ക് പോയാലും ആളുകൾ ഇയാളോട് വന്നു സംസാരിക്കും, വിശേഷങ്ങൾ തിരക്കും… എസ്‌.കെ ഒരു പ്രഭാവലയത്തിലിങ്ങനെ ആറാടി നിൽക്കും. നമ്മളോ, കസ്തൂരിമാൻ കസീനോയില് പോയ പോലെ ചുറ്റും നോക്കിയും. ആരെങ്കിലും വന്ന് നമ്മളോടൊന്നു സംസാരിച്ചെങ്കിൽ എന്ന് കരുതിപ്പോവുന്ന വല്ലാത്ത മൊമെന്റ്സ്. ശരിക്കും ഇതിനൊക്കെയാണ് ഒരു മൊബൈൽ ആപ്പ് വേണ്ടത്, വല്ല ഇവന്റിനും പോയിട്ട് ആരും മിണ്ടാനില്ലാതെ പോസ്റ്റായിനിൽക്കുന്ന രണ്ടുപേരെ തമ്മിൽ കണക്റ്റ് ചെയ്യാൻ.

പക്ഷെ ഞാറാഴ്ച എനിക്ക് എസ്‌.കെയുടെ കാറിൽ ഒരുമിച്ച് ആ കല്യാണത്തിന് പോവേണ്ടി വന്നു. മൊത്തത്തില് വൻ സെറ്റ് അപ്പ്. പത്ത് ഐറ്റം വെൽക്കം ഡ്രിങ്ക്സും, അമ്പത് ഐറ്റം ഫുഡും, ബക്കലാവയും ലുകൈമത്തും മുട്ടമാലയുമുള്ള സ്നാക്സ് കൗണ്ടറും, കുതിരവണ്ടിയിലെ കപ്പിൾ എൻട്രിയും, സിൽവർ ക്രിസ്റ്റൽ പാസേജ് ഒക്കെയുള്ള പ്രീമിയം ഡിക്കോറും, ലൈവ് വയലിൻ ബിജിഎമ്മും, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസേഴ്സിന്റെയും ഫുഡ് വ്ലോഗ്ഗെഴ്സിന്റെയും കവറേജും ഒക്കെയടങ്ങിയ ഒരു ഗ്രാന്റ് വെഡിങ്. എന്റെ ഭാഗ്യത്തിന് അത് എസ്‌.കെയുടെ ടെറിട്ടറിക്ക് പുറത്തുള്ള ഒരു സ്ഥലമായതുകൊണ്ട് പരിചയക്കാരുടെ എണ്ണവും വലുപ്പവും കൊണ്ട് എസ്.കെ ക്ക് ഷോ ഇറക്കാൻ പറ്റിയില്ല. മൂപ്പർക്കിനി ഫോൺ വിളിച്ച് വല്ലവരെയും വിളിച്ച് വരുത്താതെ നോ രക്ഷ, നോ പ്രഭാവലയം.

Continue reading

ബർത്ത്ഡേ വൈബ്സ്

ഇത് വായിച്ചുകൊണ്ടിരുന്ന നിങ്ങളുടെ കൂട്ടത്തിൽ ആർക്കെങ്കിലും, നിങ്ങള് പഠിച്ചിരുന്ന കോളേജ് ഒരു പിറന്നാൾ സമ്മാനം നൽകിയതിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ ഉണ്ടോ? കുറ്റിപ്പുറം എം.ഇ.എസ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് (സിൻസ് 1994) ഞങ്ങളുടെ ക്ലാസിലെ ഒരാൾക്ക് കൊടുത്തിട്ടുണ്ട്.

ഹാപ്പി ഡേയ്സ് റിലീസായ കൊല്ലം, 2007. ഞങ്ങളുടെ കോളേജ് ജീവിതാരംഭം…
മെയിൻ ഹോസ്റ്റൽ ഫുൾ ആവുമ്പോ കോളേജ് ഗേറ്റിന്റെ നേരെ ഓപ്പോസിറ്റ് ഉള്ള എസ്.കെ.സി.എൽ ലായിരുന്നു ഫസ്റ്റ് ഇയർ സ്റ്റുഡന്റ്സിനെ താമസിപ്പിച്ചിരുന്നത്. കോളേജ് വാടകയ്ക്ക് എടുത്ത ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കോളേജിന്റെ തന്നെ ഒരു ചെറിയ ഹോസ്റ്റൽ. ഫസ്റ്റ് ഇയേഴ്‌സ് മാത്രമേയുള്ളൂ എന്നത് കൊണ്ട് SKCL കാർക്ക് കുറച്ച് പ്രിവിലേജ് ഒക്കെയുണ്ടായിരുന്നു. അവര് മാത്രമുള്ളൊരു ലോകം… റാഗിങ്ങ് പേടിക്കണ്ട, ഫസ്റ്റ് ഇയർ തൊട്ട് ആർമാദം! അവിടെയാണ് ഇവന്റ് നടക്കുന്നത്, നമ്മുടെ ബർത്ത് ഡേ ബോയുടെ ബർത്ത് ഡേ. ക്ലാസിലെ എന്നല്ല, 2007-11 ബാച്ചിലെ തന്നെ ആദ്യത്തെ പിറന്നാൾ. കുക്കുടന്റെയും നൈസിന്റെയും നേതൃത്വത്തിൽ ഹോസ്റ്റലിൽ നല്ലൊരു പിറന്നാൾ പണി പ്ലാൻ ചെയ്യുന്നുണ്ട് എന്ന് ബർത്ത് ഡേ ബോയ്ക്ക് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടി. ആ ഒരു ദിവസത്തേക്ക് മെയിൻ ഹോസ്റ്റലിലെ വല്ല റൂമിലും പോയി അഭയം പ്രാപിക്കാം എന്ന് വെച്ചാൽ അവിടെ റാഗിംഗ് കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. കതിന പൊട്ടുന്നത് കണ്ട് പേടിച്ചിട്ട് കമ്പക്കെട്ട് നടക്കുന്നിടത്തേക്ക് ചെന്ന അവസ്ഥയാവും.

Continue reading

മിസ്റ്റർ മലപ്പുറം

കൊച്ചിയിലേക്കുള്ള ഇന്നലത്തെ കാർ യാത്ര. അതിരാവിലെ എഴുന്നേറ്റ് ഞാൻ വീട്ടിൽ നിന്നും ഭക്ഷണവും കഴിച്ചിറങ്ങി. പണിതീർന്ന ആറുവരിപാതയിൽ ഹോണ്ട സിറ്റി ചാവക്കാട് വരെ ചിരിച്ചിട്ട് പോന്നു… പണിനടക്കുന്ന ബാക്കി ദൂരം കരഞ്ഞും. നാട്ടിക പാലം എത്തിയപ്പോഴേക്ക് ചെറിയൊരു പ്രശ്നം… കാറിനല്ല, എനിക്ക്. ടോയ്ലറ്റിൽ പോണം!
കൊടുങ്ങല്ലൂർ എത്തും മുമ്പ് ലെഫ്റ്റ് സൈഡിൽ കണ്ട ഒരു ഹോട്ടലിൽ ഞാൻ കാർ സൈഡാക്കി. നേരെ ടോയ്ലറ്റിൽ കേറിയ ഉടനെയുണ്ട് വാതിലിൽ ഒരു മുട്ടൽ. ‘ആർക്കാടാ ഇത്രയ്ക്ക് ധൃതി’, ഞാൻ മൈൻഡ് ചെയ്തില്ല.
വീണ്ടും ശക്തിയായി തട്ടുന്നു. പിന്നൊരു ചോദ്യവും, “മലപ്പുറത്ത് നിന്ന് വന്ന ആളാണോ?”
വരുന്നത് എടപ്പാളിൽ നിന്നാണെങ്കിലും ജില്ല മലപ്പുറം ആണല്ലോ. ഞാൻ അതെയെന്ന് വിളിച്ചു പറഞ്ഞു.
“എന്നാ പുറത്തിറങ്ങ്, പെട്ടെന്ന് ഇറങ്ങ്!”
ഇതെന്ത് കൂത്ത്! മലപ്പുറംകാർക്കെന്താ ഇവിടെ ടോയ്ലറ്റിൽ പൊക്കൂടെ?
സ്ഥലം ചോദിച്ചിട്ട് ടോയ്ലറ്റിൽ നിന്ന് ഇറക്കിവിടുന്നു, ലോകത്ത് കേട്ടുകേൾവി പോലുമില്ലാത്ത സംഭവം. ഞാൻ ഇറങ്ങില്ല. വൈ ഷുഡ് ഐ?
ഒരു മിനുട്ട് കഴിഞ്ഞില്ല വീണ്ടും മുട്ട്.
ഏതവനാടാ ഇവൻ. ഒരു മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങൾ തടയുക മാത്രമല്ല ചെയ്യുന്നത്, ഒരു ജില്ലയെ മുഴുവൻ മഴയത്ത് നിർത്തുകയാണ്.
“ഇയാള് ഇറങ്ങിയില്ലേ?”
“ഇറങ്ങി, ഇത് വേറെ ആളാ” ഞാനൊരു നമ്പറിട്ടു.
“ആ.. ഓക്കേ”
മണ്ടൻ.
ആ കയ്യും ശബ്ദവും വാതിൽക്കലിൽ നിന്ന് പോയി.

Continue reading

ബെയർ 650

650 സിസി എഞ്ചിൻ കൊണ്ട് പുതുമഴയ്ക്ക് പാറ്റ പൊടിയുന്നത് പോലെ വണ്ടികളിറക്കുന്ന റോയൽ എൻഫീൽഡ് കഴിഞ്ഞ നവംബറിലാണ് ബെയർ 650 പുറത്തിറക്കുന്നത്. രാജ്യത്ത് ഒരു പുതിയ മോട്ടോർസൈക്കിൾ ഇറങ്ങിയാ…. ‘പ്രായശ്ചിത കർമ്മം നടത്തി, കുഭം കൊണ്ടുചെന്ന് മാടംപള്ളി തെക്കിനിയിൽ സ്ഥാപിച്ച്, വാതില് രക്ഷാ തകിടിട്ട് ബന്ധിക്കും വരെ എനിക്കൊരു സ്വസ്ഥതയില്ലാ’ എന്നു പറയുന്ന പോലെ… വണ്ടിയുടെ റിവ്യൂ വീഡിയോസ് മുഴുവനിരുന്നു കണ്ട്, ടെസ്റ്റ് ഡ്രൈവ് നടത്തി, അത് സ്വന്തമാക്കുന്നത് സ്വപ്നവും കണ്ട്, ടീം ബി.എച്ച്.പി ഒഫീഷ്യൽ റിവ്യൂ പേജിൽ നാല് വിലയിരുത്തലുകൾ പോസ്റ്റ് ചെയ്യും വരെ എനിക്കുമൊരു സ്വസ്ഥത ഇല്ലാ.

യൂട്യൂബിൽ, പവർ ഡ്രിഫ്റ്റിന്റെ വീഡിയോയിൽ തുടങ്ങി പിന്നെ ഓട്ടോകാർ, ഫൈസൽ ഖാൻ, സാഗർ ഷെൽദേകർ, സ്‌ട്രെൽ, അരുൺ എന്നും നാൻ, ബൈജു എൻ നായർ, ക്ലച്ച്ലെസ് തുടങ്ങി എന്റെ സ്ഥിരം കുറ്റികളായ എല്ലാ ഓട്ടോ ജേർണലിസ്റ്റുകളുടെ റിവ്യൂ വീഡിയോകളും ഇരുന്ന് കണ്ടു. കരടി കൊള്ളാം, പുട്ട് പോലെ കയറിപോവുന്ന മത്താപ്പ് സാധനം!

നവംബറിൽ തന്നെ ഇടപ്പള്ളി ഒബ്രോൺ മാളിൽ വെച്ച് യാദൃശ്ചികമായി വണ്ടിയുടെ ഒരു ഡെമോ കണ്ടു…. ചന്ദനക്കുറിയും തുളസിക്കതിരും വെച്ച് പണ്ട് പഴേ ക്രഷ് അമ്പലത്തീന്ന് നടന്നു വന്ന പോലെ! എനിക്കങ്ങു ബോധിച്ചു, ഇന്ററസ്റ്റ് രേഖപ്പെടുത്തി.
കുറച്ചു ദിവസം കഴിഞ്ഞ് നാട്ടിൽ, എടപ്പാൾ ഷോറൂമിൽ വണ്ടി എത്തിയപ്പോഴും ഒന്ന് പോയി കണ്ടു. കാഴ്ച നമ്പർ റ്റു വിലും അന്തരംഗത്തിൽ അനുരാഗം അഞ്ചാംപനിപോലെ നിൽക്കുന്നു.
എന്തൂസിയാസത്തോടെ എന്റെ അടുത്തേക്കൊടിവന്ന സെയിൽസ് എക്‌സിക്യൂടീവിനോട്‌ വണ്ടിയെക്കുറിച്ച് അയാൾക്കറിയാവുന്നതിനേക്കാൾ കൂടുതൽ ഡീറ്റയിൽസ് അങ്ങോട്ട് പറഞ്ഞ് ചടപ്പിച്ചു. ആഹാ, മന്തി കഴിച്ചിട്ട് സെവനപ്പ് കുടിച്ച ഒരു സുഖം. ടെസ്റ്റ് ഡ്രൈവ് വണ്ടി അവൈലബിൾ ആയിട്ടില്ല. ‘ശരി, തരാവുമ്പൊ വിളിക്കൂ’ എന്നു പറഞ്ഞ് ഞാനെന്റെ നമ്പറും കൊടുത്തിട്ട് പോന്നു.

Continue reading

തന്ത വൈബ്

മാങ്ങ, മൂവാണ്ടനും മല്ലികയും നീലവും കോട്ടൂർകോണവും ഒന്നുമല്ല…. ജാപനീസ് മാങ്ങ. ജാപനീസ് മാങ്ങ എന്നു വായിച്ചപ്പോൾ പഴുത്തതായിരിക്കുമോ എന്നു നിങ്ങളിലാരെങ്കിലും മനസ്സിലാലോചിച്ചിട്ടുണ്ടെങ്കിൽ, പോയി…. നിങ്ങൾ മറ്റേ വൈബിലാണ്, തന്ത. പെരിയോർകളെ, തായ്കളേ…. ഇത് അനിമേഷൻ സീരീസാണ്.

ജെൻ സി ജെൻ ആൽഫ വൈബ് പിടിക്കാൻ ഞാൻ കുറച്ചായി ശ്രമിക്കുന്നു, കൃത്യമായിട്ട് പറഞ്ഞാൽ നര വന്നു തുടങ്ങിയശേഷം. ബി.ടി.എസ് അടക്കമുള്ള കെ-പോപ്പുകൾ കേട്ടു, ഒന്നും മനസ്സിലായില്ല, കൊറിയൻ ഫാഷൻ ചേരുന്നില്ല. മൈൻക്രാഫ്റ്റും ഫോർട്ട്‌നൈറ്റും ഇരുന്ന് കളിക്കാൻ സമയമില്ല. Skibidi Toilet മൂന്ന് എപ്പിസോഡ് കണ്ടു, ജംഗിൾ ബുക്ക് മിസ് ചെയ്തു. അങ്ങനെയാണ് അനിമേ/മാങ്ങ എന്ന ഗ്രാഫിക് നോവലുകളിലേക്ക് ഫോക്കസ് ചെയ്യാൻ തീരുമാനിച്ചത്. ഒന്നുമില്ലെങ്കിലും വായന ആണല്ലോ, തകർക്കും!
കഴിഞ്ഞ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ‘Spy x Family‘ എന്നൊരു ഹിറ്റ്‌ മാങ്ങ കോമിക് വാങ്ങിച്ചു. ഇടയ്ക്ക് ലോ കോളിറ്റി ഫേക്ക് കിട്ടാറുള്ളത് കൊണ്ട് ആമസോണിൽ അങ്ങനെ പുസ്തകങ്ങൾ വാങ്ങിക്കാറില്ല. പക്ഷെ പെട്ടെന്ന് പൂക്കി ആവേണ്ടത് നമ്മടെ ആവശ്യം ആണല്ലോ… 599 രൂപയുടെ മാങ്ങയ്ക്ക് ഓർഡർ പോയി.

അടുത്ത എറണാംകുളം യാത്ര കഴിഞ്ഞു തിരിച്ചു വീടെത്തിയപ്പോൾ സാധനം എത്തിയിരുന്നു. ഉടനെ പുസ്തകം കയ്യിൽപിടിച്ച് ഒരു ഏസ്തറ്റിക് ഫോട്ടോയെടുത്ത് ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയും ഇട്ടു, ‘Tasting my first Manga’. വൗ, പൊടിപാറിയ പൂക്കി! വായിച്ചുതീർത്തിട്ട് ഇഷ്ടപെട്ടാലും, ഇഷ്ടപ്പെടാതെ പകുതിക്ക് നിർത്തിയാലും ഇടാനുള്ള സ്റ്റാറ്റസ് നേരത്തെത്തന്നെ കണ്ടുവെച്ചിരുന്നു, ‘This book is bussin, no cap’ (ജെൻ സി ലിംഗോ).

Continue reading

സാധനം കയ്യിലുണ്ട്

എഞ്ചിനീയറിംഗ് കഴിഞ്ഞ് കോഴിക്കോട് ക്യാഡ്-ക്യാം-പ്രൈമവേറ കോഴ്സ് ചെയ്യുന്ന കാലം. രാവിലെ കുറ്റിപ്പുറത്ത് നിന്ന് കണ്ണൂർ പാസഞ്ചറിന് കേറും, വൈകുന്നേരം ഇന്റർസിറ്റിക്ക് മടങ്ങും. അതിനിടയിൽ പാരഗണും, റഹ്മത്തും, കലന്തനും, അമ്മ മെസ്സും, പിള്ളൈ സ്നാക്‌സും, സാഗറും, ടോപ്‌ഫോമും… ക്രൗണും, കോർണേഷനും, കൈരളിയും, അപ്സരയും…. പരമസുഖം.
നാട്ടിലെ ഫ്രണ്ട് സർക്കിളിൽ നിന്ന് എല്ലാവരെയും വെട്ടിച്ച് ആദ്യം കല്യാണം കഴിച്ചത് ഡോൾബി ഗിരീഷായിരുന്നു അതിലിപ്പോൾ ഡോൾബി ദുഃഖിക്കുന്നുണ്ടെങ്കിലും അന്ന് നല്ല സന്തോഷത്തിലായിരുന്നു. ആ സന്തോഷ നിമിഷങ്ങളുടെ ഇടയ്ക്കാണ് ഡോൾബി എനിക്കും അച്ചുവിനും അവന്റെ കൂടെ ഖത്തറിൽ ഉണ്ടായിരുന്ന ഒരു കോഴിക്കോട്ടുകാരൻ സ്റ്റജിലിനെ പരിചയപ്പെടുത്തുന്നത്.
“എന്താ ജോലി?”
“എനിക്കീ കടത്തിന്റെ പരിപാടിയാണ്”
വെറൈറ്റി.
ഞാനും അച്ചുവും തമ്മിൽ അടക്കിപ്പിടിച്ച് സംസാരിച്ചു,
“എന്ത് കടത്തായിരിക്കും?”
“സ്വർണ്ണമായിരിക്കും, അല്ലാതെ തോണിയും കൊണ്ടുള്ള കടത്ത് വള്ളം പരിപാടി ഒക്കെ എന്നേ അന്യം നിന്നതാണല്ലോ….”
“ശരിയാ.”
പുഷ്പ റൈസും റൂളുമൊന്നും അന്ന് റിലീസാവത്തത് കൊണ്ട് രക്തചന്ദന കടത്തൊന്നും ഞങ്ങൾ ചിന്തിച്ചതേയില്ല. ഡോളർ കടത്ത് ചർച്ചകൾ മാധ്യമങ്ങൾ തുടങ്ങിയിട്ടില്ലാത്തതുകൊണ്ട് അതും ആലോചിച്ചില്ല.
സ്വർണ്ണം തന്നെ, ഉറപ്പിച്ചു.
സ്റ്റജിലിന്റെ കയ്യിലുള്ള രണ്ട് മോതിരവും കഴുത്തിലെ രണ്ടുപവനും ഞങ്ങളുടെ നിഗമനം അരക്കിട്ടുറപ്പിച്ചു. കല്യാണത്തിരക്കിനിടയിൽ കൂടുത്തലങ്ങോട്ടു സംസാരിക്കാനൊന്നും പറ്റിയില്ലെങ്കിലും ഞങ്ങള് ഫ്രണ്ട്സ് എല്ലാവരും ഫോട്ടോ എടുക്കാൻ കേറിയപ്പോൾ ഫോണിൽ ഫോട്ടോ എടുത്ത് തന്നതൊക്കെ അയാളായിരുന്നു. എന്തൊരു എളിമയുള്ള കടത്തുകാരൻ

Continue reading

മാതൃകയായി

സ്വർണ്ണമടങ്ങിയ ബാഗ് മറന്നു വെച്ചത് തിരിച്ചുകൊടുത്ത് മാതൃകയാവുന്ന ഡ്രൈവർമാർ എന്നും എന്നെ സംബന്ധിച്ച് ഹീറോസാണ്. എന്നെങ്കിലും ആരെങ്കിലും അതേപോലെ വല്ലതും എന്റെ വണ്ടിയിലും മറന്നുവെക്കണേ എന്ന് ഞാനാഗ്രഹിക്കാറുമുണ്ട്. ഒരിക്കൽ ഒരു ഫ്രണ്ട് എന്റെ വണ്ടിയിൽ ഒരു ദുബായ് ഡ്യൂട്ടി ഫ്രീ ടെ കവർ മറന്നു വെച്ചു. മാതൃകയാവാൻ മുട്ടിയ ഞാനാ ഫോറിൻ കവർ കണ്ടപാട് അവനെ വിളിച്ച് കാര്യം പറഞ്ഞു.
“ആ.. അത് റോഡിൽ കളയാൻ വേണ്ടി എടുത്ത കുറച്ച് കുറച്ച് വേസ്റ്റാ… ഇനിയിപ്പൊ അതും കൊണ്ട് ഇവിടെ വരെ ഡ്രൈവ് ചെയ്ത് ബുദ്ധിമുട്ടണ്ട, നീ തന്നെ എവിടെയെങ്കിലും കളഞ്ഞോ”എന്ന് കേട്ടപ്പോൾ ലവന് പ്രകൃതിയോട് ആണോ എന്നോടാണോ വിരോധം എന്ന് തോന്നിപ്പോയിട്ടുണ്ട്.

കഴിഞ്ഞ മാസം കൊച്ചിയിൽ വന്നപ്പോൾ കടവന്ത്രയിലുള്ള ഒരു കാർ വാഷിൽ പോയി വണ്ടി ഒന്ന് വാട്ടർ സർവീസ് ചെയ്തു. അവിടുന്നിറങ്ങി ഡ്രൈവ് ചെയ്യുമ്പോൾ എതിരെ വരുന്ന വണ്ടിക്കാരിൽ ചിലർ എന്റെ ബോണറ്റിലേക്ക് നോക്കി എന്തോ ആംഗ്യം കാണിക്കുന്നു. ഭാഷ ആംഗ്യം ആയതുകൊണ്ട് ഞാൻ വണ്ടി നിർത്തി നോക്കിയപ്പോൾ അതാ, ബോണറ്റിൽ ഉണക്കാനിട്ടിരിക്കുന്ന അവരുടെ മൈക്രോ ഫൈബർ ക്ലോത്ത്. ഞാൻ അതെടുത്ത് എന്റെ ഡിക്കിയിയിലിട്ടു. സർവീസ് സെന്ററിൽ നിന്ന് കുറച്ച് ദൂരം പോന്നത് കൊണ്ടും, അത്യാവശ്യമായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നത് കൊണ്ടും, ആ വസ്തു പിന്നീട് തിരിച്ചു കൊടുക്കാമെന്നാണ് ഞാൻ തീരുമാനിച്ചത്.

പിന്നെ നോക്കിയപ്പോൾ സാധനം നല്ല മൈക്രോ ഫൈബർ ആണ്, ഷൈൻ എക്സ് പ്രോ… ആയിരം രൂപയോളം ഉണ്ട് ആമസോണിൽ. സ്വർണ്ണമല്ലെങ്കിലും വിലയുണ്ട്… പോയി എന്നുറപ്പിച്ച ഒരു സാധനം ഒട്ടും പ്രതീക്ഷിക്കാതെ തിരിച്ചുകിട്ടുമ്പോൾ ആരായാലും ഒന്ന് ഹാപ്പിയാവും. ഇനി ചിലപ്പോ ഇതാണവരുടെ രാശി തുണി എങ്കിലോ… അത് പോയ ശേഷം സർവീസ് സെന്റർ നഷ്ടത്തിലേക്ക് കൂപ്പു കുത്തികൊണ്ടിരിക്കുമ്പോഴാണ് ഞാനതുമായി മടങ്ങി വരുന്നതെങ്കിലോ… ‘ലക്കി മൈക്രോഫൈബർ തിരിച്ചുകൊടുത്ത് തിരക്കഥാകൃത്ത് മാതൃകയായി’.

Continue reading

കല്ലുംമ്പുറത്തെ സന്തുട്ടൻ

എഴുതുന്നതൊക്കെ സ്ഥിരമായി വായിച്ചിട്ട് പലരും എന്നോട് ചോദിച്ചിട്ടുണ്ട്, എങ്ങനെ ആണ് ഈ വക്ക് പൊട്ടിയ കഥാപാത്രങ്ങളൊക്കെ കൃത്യമായി നിന്റെ അടുത്ത് തന്നെ വരുന്നതെന്ന്. ഞാനും അത് ആലോചിച്ചിട്ടുണ്ട്. ഈ അടുത്ത് അതിനൊരു ഉത്തരം ഷെവർലെ ക്രൂസ് വിളിച്ചു വന്നു, ഓട്ടോമാറ്റിക്.

എറണാകുളത്തേക്കൊരു ഉച്ച യാത്ര. അന്നും ഇന്നും എന്നും ഒരിടത്തും നേരത്തെ എത്തുന്ന ശീലം ഇല്ല, ഒന്നുകിൽ ലേറ്റ്, അല്ലെങ്കിലും ലേറ്റ്. ഏത് യാത്രയും അവസാന നിമിഷമേ ഞാൻ പുറപ്പെടൂ. അങ്ങനെ മൂന്നു മണിയുടെ മീറ്റിങ്ങിനു പന്ത്രണ്ടു മണിക്ക് ഞാൻ വീട്ടിൽ നിന്നും എന്റെ ഹോണ്ട സിറ്റി സ്റ്റാർട്ടാക്കി, മാന്വൽ.

പെരുമ്പിലാവിലെത്തും മുൻപ് കല്ലുമ്പുറമെത്തിയപ്പോൾ റോഡിലുണ്ട് ഫയർ ഫോഴ്‌സും നാട്ടുകാരും കൂടി ഒരു മഴ മരം മുറിക്കുന്നു. വെട്ടിയിട്ട മരത്തിന് ഇരുവശത്തുമായി അങ്ങോട്ടേക്കും ഇങ്ങോട്ടേക്കുമുള്ള ട്രാഫിക് ബ്ലോക്ക്! കാത്തു നിന്നാൽ സമയം പോവുമെന്ന് ഉറപ്പായപ്പോൾ ഞാൻ ബുദ്ധിപരമായി കാർ നേരെ വലത്തേക്കുള്ള റോഡിലേക്ക് കയറ്റി.
അല്ലെങ്കിലും ഇമ്മാതിരി ക്ണാപ്പ് ഐഡിയാസൊക്കെ ഒ ട്ടി പി യേക്കാൾ വേഗത്തിൽ വരുമല്ലോ. സമയം നഷ്ടപ്പെടുത്തിക്കൂടാ… ഒന്ന് ചുറ്റിത്തിരിഞ്ഞാലും കൊരട്ടിക്കരയിലോ അക്കികാവിലോ ചെന്ന് ഹൈവേയിലേക്ക് കേറാൻ പറ്റും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. ദിക്ക് തിരിച്ചറിയുന്നതിലും ഭൂമിശാസ്ത്രം തിട്ടപ്പെടുത്തുന്നതിലും ഞാൻ പണ്ടേ മിടുക്കനാണ്.
ഇത് കണ്ടതും എന്നെപോലെ ധൃതിയുള്ള മൂന്നാലു കാറുകൾ എന്റെ പിറകിൽ കൂടി. റീൽസ് ഇടാതെ നാല് ഫോളോവേഴ്സ്!

Continue reading

വിക്റ്റർ – 05

ഗ്ലാസ് ഫാക്ടറി ലേ ഔട്ടിലെ കാട്ടിലേക്ക് വിക്റ്ററിനെ ക്ഷണിച്ചവർ ഒരു ഇന്റർനാഷണൽ സ്പൈ ഏജൻസിയിൽ ഉള്ളവരായിരുന്നു.

ഏകാക്ഷരയുടെ വരവിനു പിറകിലെ ദുരൂഹതയായിരുന്നു അവരുടെ ലക്ഷ്യം. വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കിടയിൽ അവർ ആദ്യമായിട്ടായിരുന്നു ഏകാക്ഷരയെ നേരിട്ട് കണ്ട ഒരാളെ കണ്ടെത്തുന്നത്. വിക്റ്റർ ആ സംഘടനയിൽ ജോയിൻ ചെയ്തു… അവരുടെ അത്യന്തം രഹസ്യാത്മകമായ, കടുപ്പമേറിയ എല്ലാ നിബന്ധനകളെയും അംഗീകരിച്ച്…

 

ഞങ്ങൾ ഇരുന്നിരുന്ന ആ മുറിയുടെ ബാൽക്കണിയിലേക്ക് വിക്റ്റർ നടന്നു…

പോക്കറ്റിൽ നിന്നെടുത്ത ഒരു ക്യൂബൻ സിഗാർ, ഗിലറ്റീൻ കൊണ്ട് ചോപ് ചെയ്ത ശേഷം തീ കൊടുത്തു.

“ഇതിലേക്ക് മാറിയോ?”

ചിരിച്ചുകൊണ്ട് വിക്റ്റർ പറഞ്ഞത് ആൽഫ്രെഡ് ടെന്നിസൺന്റെ ഒരു വരിയാണ്.

‘I am a part of all that I have met.’

 

അവൻ ആ രഹസ്യ സംഘടനയെകുറിച്ച് സംസാരിച്ചു തുടങ്ങി…

Continue reading

വിക്റ്റർ – 04

നമുക്ക് ചുറ്റുമുള്ള പരിസരങ്ങളിൽ ഉള്ള വസ്തുക്കൾ രണ്ടു തരമുണ്ട്.
ഒന്ന് സ്വഭാവികമായി ആ ഇരിക്കുന്നിടത്ത് എത്തിച്ചേർന്നവ, രണ്ടാമത്തെത് അടയാളങ്ങളാണ്. ആരോ ആർക്കോ വേണ്ടി വെക്കുന്ന അടയാളങ്ങൾ.

ബൊമ്മസാന്ദ്രയിലെ ഞങ്ങളുടെ ഫ്ലാറ്റിലെ ബാത്ത് റൂമിൽ നുള്ളിൽ നിന്നായിരുന്നു വിക്റ്ററിന് ആദ്യത്തെ അടയാളം കിട്ടുന്നത്. അതൊരു പൊട്ടായിരുന്നു. ഏഴ് ആണുങ്ങൾ താമസിക്കുന്ന ആ വീട്ടിൽ, മുമ്പൊന്നും കാണാത്ത ഒരു പൊട്ട് കണ്ടതിലെ പൊരുൾ ആലോചിച്ച് വിക്റ്റർ ബാൽക്കണിയിൽ ചെന്നൊരു ബീഡിക്ക് തീ കൊളുത്തി. അപ്പോഴാണ് താഴെക്കിറങ്ങുന്ന പടിയുടെ കൈവരിയിൽ രണ്ടാമത്തേത്. മുന്നിൽ കാണുന്നത് ഒരു ദിശാസൂചിക ആണെന്ന് താഴെ പാർക്ക് ചെയ്തിട്ടുള്ള ഒരു വെള്ള ആക്ട്ടീവയ്ക്ക് മുകളിലുള്ള മൂന്നാമത്തെ പൊട്ടു കൂടി കണ്ടപ്പോഴാണ് വിക്റ്ററിന് മനസ്സിലായത്. അവനൊരു യാത്രയ്ക്ക് തയ്യാറായി… പക്ഷെ അപ്പോൾ അവനറിയില്ലായിരുന്നു, അതുവരെ ജീവിച്ച ജീവിതത്തിൽ നിന്നും, അതിന്റെ എല്ലാ ബന്ധങ്ങളിൽ നിന്നും, പതിനൊന്നു വർഷങ്ങൾ മാറിയൊഴിഞ്ഞു കൊടുക്കേണ്ടിവരാൻ പോവുന്ന ഒരു യാത്രയായിരിക്കും അതെന്ന്!

6mm വലിപ്പമുള്ള കടും ചുവപ്പ് നിറത്തിലുള്ള ഓരോ പൊട്ടും വിക്റ്റർ കയ്യിലെടുത്തു. അങ്ങനെ കിട്ടുന്ന അടയാളങ്ങൾ അവിടെ തന്നെ ഒരിക്കലും അവശേഷിപ്പിക്കരുത്, വേറെ ഒരാളും പിറകെ ആ വഴിയിൽ വരാതിരിക്കാൻ.

ബോർഡറിന് അടുത്തു തുടങ്ങിയത് കൊണ്ട് തമിഴ്നാടൻ തെരുവുകളെ ഓർമ്മിപ്പിക്കുന്ന ഞങ്ങളുടെ ബൊമ്മസാൻഡ്രയിൽ സ്ട്രീറ്റിൽ നിന്നും വിക്റ്ററിന് വഴികാണിച്ചുകൊണ്ട് ഇലക്ട്രിക് പോസ്റ്റിലും മതിലുകളിലും ആയി ഇരുപത്തിയാറ് പൊട്ടുകൾ ഉണ്ടായിരുന്നു. അവനെത്തിയത് ഗ്ലാസ് ഫാക്ട്ടറി ലേ ഔട്ടിലുള്ള മിനി ഫോറസ്റ്റിലായിരുന്നു… അവിടെ വിക്റ്ററിനെ കാത്ത് ആ ചൂണ്ടയിട്ടവർ ഉണ്ടായിരുന്നു. അവർക്ക് വേണ്ടത് തലശ്ശേരിയിൽ നിന്നു ബാംഗ്ലൂരിലേക്ക് കുടിയേറിയ, അപസർപക കഥളിൽ ഹരം കണ്ടെത്തുന്ന അസാമാന്യ സാമർത്യമുള്ള ആ വിക്റ്ററിനെ അല്ലായിരുന്നു, ഇലവേറ്റഡ് ടോൾ വേ യിൽ വെച്ച് രാത്രി ഏകാക്ഷരയെ നേരിട്ട് കണ്ട ഒരാളെ മാത്രമായിരുന്നു.

Continue reading