അങ്ങ് ദൂരെ, സൗത്ത് കൊറിയയിലെ സിയോളിൽ കിടക്കുന്ന ഒരു ഹോം അപ്ലയൻസ് കമ്പനിക്ക്, ഇവിടെ കേരളത്തിൽ മലപ്പുറം ജില്ലയിൽ കിടക്കുന്ന രണ്ട് കുടുംബങ്ങളിൽ എന്തൊക്കെ മാറ്റം വരുത്താം? വീട് വൃത്തിയാക്കാം, വസ്ത്രം കഴുകാം, ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാം, പാത്രം കഴുകാം… അങ്ങനെ പലതും ചെയ്യാം, പക്ഷെ ആ മൾട്ടി നാഷ്ണൽ കമ്പനി ചെയ്തത് വേറൊന്നാണ് (പോസ്റ്റിന് പെയ്ഡ് കൊളാബ് തരാത്തതുകൊണ്ടാണ് കമ്പനിയുടെ പേര് വെക്കാത്തത്).
ഇപ്പോ ചെത്തിയിറക്കിയ തെങ്ങിൻ കള്ളിന്റെ മുഖശ്രീയുള്ള ഹരിഹരനും, മൈത്രേയന്റെ മീശയും മറഡോണയുടെ ഹെയർ സ്റ്റൈലുമുള്ള ശശികാന്തനും ബന്ധുക്കൾ എന്നതിലുപരി സുഹൃത്തുക്കൾ കൂടിയായിരുന്നു. തൊണ്ണൂറുകളിൽ ഒമാനിലെത്തിയ ഹരിഹരൻ, തന്റെ അച്ഛമ്മയുടെ അനിയത്തിയുടെ മകളുടെ മകനായ ശശികാന്തനെ കൂടി ഒമാനിലേക്ക് കൊണ്ടുപോയി. ഒമാൻ കാലത്തിന്റെ ആരംഭത്തിലെ അറുതിയിലും വറുതിയിലും ഒരുമിച്ച് ജീവിച്ചതോടെ, അകന്ന ബന്ധുക്കൾ ആയിരുന്ന അവരുടെ ബന്ധം അടുത്തു. റിട്ടയർ ചെയ്തു നാട്ടിൽ വന്നിട്ടും എന്നും പരസ്പരം ഗുഡ്മോർണിംഗ് അയയ്ക്കുന്ന, എല്ലാ വാട്സപ്പ് സ്റ്റാറ്റുകൾക്കും പച്ച ലൈക്ക് കൊടുക്കുന്ന അഭേദ്യബന്ധം. ഹരിഹരൻ അറ്റാക്ക് വന്ന് അഡ്മിറ്റ് ആയപ്പോൾ ശശികാന്തൻ പുഷ്പാഞ്ജലി വരെ കഴിച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ തന്നെ അറിയാലോ…
