Category: കുഞ്ഞ്യേ കഥകള്‍

കൊടൈ

നമ്മൾ തിരിച്ചുചെല്ലുന്നതും കാത്തിരിക്കുന്ന ചില സ്ഥലങ്ങളുണ്ട്, അതിലെയൊന്നാണ് എനിക്ക് കൊടൈ.
രണ്ടായിരത്തിപതിനാറിലെ ദീപാവലിയുടെ തലേനാൾ, കൊടൈകനാൽ വീണ്ടും വിളിച്ചു.
വഴിനീളെ പടക്കങ്ങൾ പൊട്ടികൊണ്ടിരിക്കുന്ന തമിഴ്‌നാടൻ നാട്ടുവഴികളും, ഉഡുമൽപേട്ടിലെ കാറ്റാടിയന്ത്രങ്ങളെയും,
മലമുകളിലെ പളനിയാണ്ടവനെയും കണ്ട്, ബുള്ളറ്റിൽ ഞാൻ ചുരം കയറി.

ചൂടിൽ നിന്ന് മഞ്ഞിലലിഞ്ഞപ്പോഴേക്കും ഇരുട്ടിയിരുന്നു…. നേരത്തെ റൂം ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ ചെന്ന് അവിടെ മുളഞ്ഞു. പിറ്റേന്ന്, ദീപാവലി ദിവസം, രാവിലെ മന്നവന്നൂർ പോയി തിരിച്ചുവന്നശേഷം വട്ടൈകനാലിലേക്കാണ് യാത്ര ചെയ്തത്. ബൈക്ക് പാർക്ക് ചെയ്യുന്ന സ്ഥലത്തുനിന്നും ഡോൾഫിൻ നോസ് വരെ സാമാന്യം നല്ല ദൂരമുണ്ട് നടക്കാൻ….
ഉച്ചമഞ്ഞും പേറി നിൽക്കുന്ന പാറകളിൽ ചവിട്ടി ഞാൻ നടന്നു… ദീപാവലി ആയതുകൊണ്ട് തിരക്ക് നന്നേ കുറവ്‌. ഇടയ്ക്ക് ഒരു കടയിൽ നിന്ന് ചായ കുടിക്കുന്നതിനിടെ കടക്കാരൻ മലയാളിയാണോ എന്നെന്നോട് തിരക്കി. അതെയെന്ന് മറുപടി പറഞ്ഞപ്പോൾ, അയാൾ എന്നോട് ഒന്നു സൂക്ഷിച്ചോളാൻ പറഞ്ഞതിന്റെ അർത്ഥം എനിക്കപ്പോൾ മനസ്സിലായില്ല.

പിന്നീട് ഡോൾഫിൻ നോസിൽ എത്തി അവിടുത്തെ അവസാനത്തെ കടയിൽ ലൈമോ മറ്റോ കുടിക്കുമ്പോഴാണ്, അവിടുത്തെ പയ്യനിൽ നിന്ന് ഞാനാ വിഷയമറിഞ്ഞത്. മലയാളികൾ വട്ടയ്കനാലിൽ വന്ന് സ്ഥിരമായി ഓരോരോ പ്രശ്നങ്ങളുണ്ടാക്കി ഒടുവിൽ സഹികെട്ട പൊലീസുകാർ ഇപ്പോൾ കേരളാ രജിസ്‌ട്രേഷൻ ബൈക്കുകളുടെ കാറ്റൂരി വിടുന്നുണ്ടെന്ന്…. തണുപ്പിലും എന്റെ ചങ്ക് ശെരിക്ക് കാളി. മലയാളിചെക്കന്മാർ അവിടെ വന്നുണ്ടാക്കിയ കുരുത്തക്കേടുകൾ ഓരോന്നായി അവൻ വിവരിക്കാൻ തുടങ്ങി…
അപ്പോൾ തന്നെ തിരിച്ച് നടക്കാൻ ക്ഷീണവും കിതപ്പും സമ്മതിച്ചില്ല, പക്ഷെ അവധി ദിവസമാണ്, തിരിച്ചവിടെ നിന്ന് കൊടൈയ്ക്കനാൽ ടൌൺ വരെയുള്ള ദൂരം മുഴുവൻ വണ്ടി തള്ളുന്ന കാര്യമോർത്തപ്പോൾ ഒരുനിമിഷം പോലും അവിടെ നിൽക്കാനായില്ല…

ദുർഘടമായ പാതയിലൂടെ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ള കോടമഞ്ഞിലൂടെ ഞാൻ ഓടുകയായിരുന്നു തിരിച്ച്… ആഗ്രഹിച്ചെങ്കിൽ പോലും വിശ്രമിക്കാനാവാത്ത അവസ്ഥ. ഒടുവിൽ പാർക്കിങ് സ്ഥലത്ത് ചെന്നു നോക്കിയപ്പോൾ ബൈക്കിന് കുഴപ്പമൊന്നുമില്ല… ദീപാവലി ആയത് തന്നെ കാരണം, പൊലീസുകാർ ആരും അവിടെയില്ല.
വലിയൊരു ആശ്വാസത്തോടെ അടുത്ത് കണ്ട കടയിൽ നിന്നും ദാഹം തീരുവോളം ജ്യൂസും മറ്റും വാങ്ങി കുടിക്കുമ്പോഴാണ് അവളെ കണ്ടത്. ആരോ കാറ്റൂരി വിട്ട തന്റെ ട്രയംഫ് ബോണിയ്ക്ക് അരികെ പരവശപെട്ട് നിൽക്കുന്ന ഒരു പെൺകുട്ടി! ഒറ്റയ്ക്ക് സഞ്ചരിക്കുന്നവളാണെന്ന് മനസ്സിലാക്കി ഏതോ ഒരുത്തൻ പറ്റിച്ച വിക്രസ്സാണ്.
ഞാൻ ഭയപ്പെട്ട ആ അവസ്ഥ അനുഭവിക്കാൻ പോവുന്നവൾ!

ഞാൻ അടുത്തേക്ക് ചെന്ന് വിവരം തിരക്കി….
അപ്പോഴേക്കും ഒരു റൈഡേഴ്‌സ് ഗ്രൂപ് വഴി ടൗണിൽ ഒരു മിഷലിന്റെ ഫൂട്ട് പമ്പ് അവൾ കൊണ്ടുവരാനായി കണ്ടുപിടിച്ചിരുന്നു. അവിടം വരെ പോയി അത് കൊണ്ടുവരാൻ ഞാൻ സഹായം നീട്ടി…

എന്റെ ബുള്ളറ്റിൽ, കൊടൈ ടൗണിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ പരിചയപെടുന്നത്. തലേന്ന് കണ്ടൊരു സ്വപ്നത്തിന്റെ പിറകെ സഞ്ചരിച്ച ഒരു ഭ്രാന്തി പെൺകുട്ടി!
ചുണ്ടു കൂട്ടിയിടിക്കുന്ന തണുപ്പിൽ, അവൾ പേര് പറഞ്ഞു. ദക്ഷിണ കന്നഡയിലെ പുത്തൂരാണ് സ്വദേശം.
യാത്രകളെ കുറിച്ചും, മോട്ടോർസൈക്കിളുകളെ പറ്റിയുമുള്ള നിർത്താതെയുള്ള സംസാരത്തിനിടെ ഞങ്ങളുടെ രണ്ടു ഹെൽമറ്റുകളും തമ്മിൽ ഒരുപാട് തവണ കൂട്ടിയിടിച്ചു. നാലാമത്തെ സോറിക്ക് ശേഷം അവൾ ഒടുവിൽ എല്ലാം കൂടെ ചേർത്തൊരു സോറി പറയാം എന്ന് പറഞ്ഞൊരു ചിരി തന്നു.… Read the rest

പെണ്ണുകാണൽ

കരിയറിലെ ആദ്യത്തെ പെണ്ണുകാണലിന് പോയത് തിരൂർ പുറത്തൂർ അടുത്തൊരു സ്ഥലത്താണ്. മഴക്കാലത്ത് ഉപ്പുവെള്ളം കയറുകയും കുടിവെള്ള പ്രശ്നവും ഒക്കെ ഉള്ള ഒരു ഏരിയയാണ്… സാധാരണ പെണ്ണുകാണൽ പാർട്ടീസ് അതൊക്കെ നോക്കും, പക്ഷെ നമ്മക്കതൊന്നും ഒരു വിഷയമേ അല്ലാർന്നു.
ഞാനും മാമനും കൂടെ പാട്ടും പാടി പോയി. സോറി, പാട്ടും വെച്ച് പോയി.

ലഡ്ഡുവും കേക്കും ചിപ്സും ടീ പോയിയിൽ വന്നു. കുട്ടി ചായയും കൊണ്ട് വരുന്നതിനും മുന്പ് ഞാൻ ആദ്യത്തെ ലഡ്ഡു എടുത്ത് വായിൽ വെച്ചു,
‘ഫെയ്‌മസ് ബേക്കറി!’
അപ്പോഴേക്കും പാതി ലഡ്ഡു കഴിച്ചിരുന്ന മാമൻ എന്നെ നോക്കി പുരികം പൊന്തിച്ചു. ഞാൻ അതെയെന്ന് തലയാട്ടി.
ആദ്യത്തെ പൊരുത്തം അവിടെ തെറ്റി! പാരമ്പര്യമായി ഞങ്ങൾ കെ ആർ ബേക്കറിയുടെ ആൾക്കാർ ആയിരുന്നെങ്കിലും അടുത്തിടെയായി നെഹൽ ബേക്കസിലേക്ക് മാറിയിരുന്നു. ഫെയ്‌മസ് സിങ്കാവില്ല, ഒട്ടുമാവില്ല.

ആദ്യത്തെ പെണ്ണ് കാണലിന്റെ ലൈറ്റ് ടെൻഷനോടെ മെയിൻ പ്രോട്ടോഗോണിസ്റ്റായ ഞാനിരുന്നു… കുട്ടി വന്നു. എനിക്ക് ആ വൈബ് കിട്ടിയില്ല, ഇതല്ല എന്റെ ഭാവി ഭാര്യ!
വന്ന സ്ഥിതിക്ക് കുട്ടിയോട് ഒന്നും രണ്ടും മിണ്ടി ഇൻസ്റ്റഗ്രാമിൽ ഒരു ഫോളോവറെ കൂട്ടാമെന്ന് ഞാൻ കരുതി. ആൾസോ, ഇനി വരാൻ പോവുന്ന പെണ്ണുകാണലുകൾക്ക് ഒരു എക്‌സ്പീരിയൻസും കിട്ടുമല്ലോ.
പക്ഷെ, ‘ഇനി അവര് രണ്ടാളും എന്തെങ്കിലും സംസാരിച്ചോട്ടെ’ എന്ന ആ കൾട്ട് ക്ളീഷേ ഡയലോഗ് കാരണോര് മൊഴിയുന്നില്ല!!
അമ്മയും അച്ഛനും ആങ്ങളയും ഞങ്ങളെ ഹാളിൽ തന്നെ നിർത്തി സംസാരിപ്പിക്കാനുള്ള മൂഡിലാണ്;
‘അയ്യേ… ഇതെന്ത് ഏർപ്പാടാണ്. തീരേ പുരോഗമനം ഇല്ലാത്ത പരിപാടി.’ ഉണ്ടാവാൻ ബാക്കിയുണ്ടായിരുന്ന സാധ്യതയും അതോടെ അടഞ്ഞു.

“എടീ… ഇന്നൊരു ഇൻട്രോവേർട്ട് ചെക്കൻ പെണ്ണുകാണാൻ വന്നിരുന്നു” എന്ന് ആ കുട്ടി കോളേജിൽ പോയി പറയണ്ടാന്ന് കരുതി ഞാൻ ഏതാണ്ടൊക്കെയോ ചോദിക്കുന്നതിനിടെ മാമൻ, ബേക്കറി ഫെയ്‌മസ് ആണെന്നൊന്നും നോക്കാതെ നല്ല തട്ടായിരുന്നു… പെട്ടെന്നുണ്ട് മാമന് തരിപ്പിൽ പോവുന്നു… പോവുമല്ലോ!
മാമൻ വെള്ളം ചോദിച്ചു.
കുട്ടിയുടെ അമ്മയുടെ മുഖത്ത് ഒരു തപ്പി പിടുത്തം.
“ഹേയ്…. ഇവിടെ അങ്ങനെ വെള്ളം കേറാറൊന്നും ഇല്ല”
“കുറച്ച് മതി, കുടിക്കാൻ ആണ്..”
“ഏയ്, ഇവിടുത്തെ വെള്ളത്തിന് പ്രശ്നമൊന്നുമില്ല…”, അച്ഛൻ.
മാമനുദ്ദേശിച്ചത് സെക്രട്ടറിയേറ്റ് ആയിരുന്നെങ്കില് അവര് നിൽക്കുന്നത് ചാക്ക ബൈപാസിലാണ്.
‘മിക്സ് ചെയ്യാനൊന്നുമല്ലല്ലോ ബെള്ളം ചോദിച്ചത്, കുടിക്കാനല്ലേ?’
പക്ഷെ കുടിവെള്ളം ചോദിച്ചത് ടെസ്റ്റ് ചെയ്യാനാണെന്ന് തെറ്റിദ്ധരിച്ച
അവര് ജന്മം ചെയ്താൽ വെള്ളം തരുന്നില്ല.
എനിക്കുറപ്പായി…. കുടിവെള്ളത്തിന്റെ ടേസ്റ്റ്‌ വ്യത്യാസം കാരണം ആ വീട്ടിൽ ഏതോ പെണ്ണുകാണൽ അലസി പോയിട്ടുണ്ട്!

പാവം മാമൻ പിന്നെയും ചോദിച്ചു…
ഞാനെങ്ങാനും ഓടി അടുക്കളയിൽ കയറി വെള്ളം എടുത്താൽ അതും തടയും എന്ന മൂടാണ് അച്ഛന്. സ്വന്തം മകളുടെ കല്യാണം നടത്താൻ ഏതറ്റം വരെയും പോയേക്കാവുന്ന ഒരു ക്ലാസ്സിക് അച്ഛൻ!
ഋശ്യസൃഗനായിരുന്നെങ്കിൽ മഴപെയ്യിച്ച് മാമന് കുറച്ച് വെള്ളം കൊടുക്കാമായിരുന്നു…
എന്ത് ചെയ്യാനാ ഞാൻ പാവം ദീവു ആയില്ലേ…
കാറിൽ ഗ്ളാസ് കഴുകാൻ വെച്ച വെള്ളം എടുത്ത് മാമന് കൊടുത്താലോ ന് ഞാൻ വിചാരിച്ചതാണ്. പക്ഷെ ആ വെള്ളത്തിന്റെ പഴക്കവും, പിറ്റേന്നത്തെ മാതൃഭൂമി മലപ്പുറം എഡിഷനും ഓർത്തപ്പോൾ അത് വേണ്ടെന്ന് വെച്ചു!… Read the rest

കൊപ്രയാട്ടൽ

കൊപ്ര കൊടുത്തിട്ട് വെളിച്ചെണ്ണ വാങ്ങിക്കാൻ കുറ്റിപ്പുറത്ത് പോയതായിരുന്നു….
മില്ലിൽ ചെന്നപ്പോൾ എനിക്ക് മുന്നേ അവിടെ എണ്ണ വാങ്ങിക്കാൻ വന്ന ഒരു പ്രായമുള്ള മനുഷ്യനും, മില്ലുകാരനും തമ്മിൽ ഒരു കല്യാണകാര്യത്തിന്റെ ഡിസ്കഷണനിലാണ്. കസ്റ്റമറുടെ പേര പുത്രന് പറ്റിയ പെൺകുട്ടികള് ഉണ്ടെങ്കിൽ പറയാനായി അയാൾ മില്ലുകാരനെ ഏല്പിക്കുകയാണ്…
“ആള് എത്ര ഹൈറ്റ് ഉണ്ടാവും?” മില്ലുകാരന്റെ ചോദ്യം.
കൃത്യ സമയത്ത് അവിടെ എത്തിയ എന്നെ നോക്കി മൂപ്പര്,
“ആ ഇവന്റെ അത്ര ഹൈറ്റുണ്ടാവും”
ഞാൻ ഒന്ന് ശരിക്ക് നിന്നു.
“പക്ഷെ ഇവനേക്കാൾ ആരോഗ്യമുണ്ട്”
കിട്ടി!
മാനത്ത് പറക്കണ കാക്കേനെ എറിഞ്ഞു പിടിക്കുന്ന മുതലാണ്.
രംഗം വരുതിയിലാക്കാനായി ഞാൻ എന്റെ മാസ്‌ക് ഒന്നു താഴ്ത്തി.
“ആ ഇവനെക്കാൾ ഗ്ലാമറും ഉണ്ട്”
പിടിച്ചിട്ട് തിരിച്ചിട്ട് മറിച്ചിട്ട് കൊത്തി,
ക്രൂരൻ!!

എന്‍റെ കഴിഞ്ഞ പ്രൊഫൈൽ പിക്കിന്‌ കിട്ടിയ എഴുന്നൂറ്റിപതിനെട്ട് ലൈക്കുകൾ ആ ഒറ്റ നിമിഷം കൊണ്ടപ്രസക്തമായി.

 

Read the rest

കല്യാണി

നിങ്ങളിലാർക്കെങ്കിലും ആദ്യമായിട്ട് ബിയർ കുടിച്ചിട്ട് പനിച്ചിട്ടുണ്ടോ? നമ്മടെ ഒരു കോളേജ് മേറ്റിനത് സംഭവിച്ചു. ഒരു ബോട്ടില് ബിയറില് ഒരു ദിവസം തല പൊങ്ങിയില്ല… പ്രതിഭാസ കിക്ക്!

എല്ലാ കോളേജിലും സെക്കൻഡ് ഇയർ ആവുമ്പോ സംഭവിക്കുന്ന സ്ഥിരം താമസംമാറലുണ്ടല്ലോ, കോളേജ് ഹോസ്റ്റലിൽ നിന്നും ഫിക്സഡ് ഡെപ്പോസിറ്റും വാങ്ങി പുറത്ത് വീട് വാടകയ്ക്ക് എടുക്കൽ.
നമ്മടെ ചെക്കനും കൂട്ടുകാരും അത് ചെയ്തിരിക്കുന്ന വേളയിലാണ് ഒരു ദിവസം ബിയർ അടിക്കുന്നത്… ആ കയ്പ്പേറിയ രാത്രി കഴിഞ്ഞ പിറ്റേന്ന് ഇവന് മാത്രം തൊട്ടാൽ പൊള്ളുന്ന പനി! ചുള്ളൻ കോളേജിൽ പോവാതെ പുതച്ചുമൂടി കിടക്കുന്ന നട്ടുച്ചയ്ക്കാണ് ഫോണിൽ വാപ്പയുടെ കോൾ, മൂപ്പര് കോളേജ് ഗൈറ്റിന് മുമ്പിലുണ്ട്!
ലവൻ ഒറ്റ കരച്ചില്,
“വാപ്പ ഇതെങ്ങനെ അറിഞ്ഞു വാപ്പാ…?”
“എന്ത്?”
ആ മറുചോദ്യത്തിൽ വാപ്പ ഒന്നും അറിഞ്ഞിട്ടില്ലെന്നു മനസ്സിലാക്കിയ സെക്കന്റിൽ അവൻ കരച്ചില് നിർത്തി, ജസ്റ്റ് മിസ്സ്.
വാപ്പ എന്തോ ബിസിനസ് ആവശ്യത്തിനായി അത് വഴി പോയപ്പോൾ, മോനെ കണ്ട് ഒരു ബിരിയാണി വാങ്ങി കൊടുക്കാം എന്നു കരുതി കോളേജിൽ വന്നതാണ്! (തലേന്നായിരുന്നെങ്കിൽ ഒരു കോമ്പിനേഷൻ കിടപ്പുണ്ടായിരുന്നു)
മോൻ പനിച്ച് കിടക്കുകയാണ് എന്നറിഞ്ഞപ്പോൾ മൂപ്പര് നേരെ റൂമിലേക്ക് മണ്ടി പിടിച്ചു.

വാപ്പയെ രണ്ടു തവണ വഴി തെറ്റിച്ച് കിട്ടിയ ആ സമയം കൊണ്ട് അവൻ പനി മറന്ന് വീട് വൃത്തിയാക്കി വെച്ചു. അല്ലെങ്കിൽ അരങ്ങേറ്റ മത്സരത്തിൽ ഡോപ് ടെസ്റ്റിന് പൊട്ടിയിട്ട് ആജീവനാന്ത വിലക്ക് കിട്ടുന്ന അവസ്ഥയുണ്ടായേനെ.
മുറിയിൽ, നോർവീജിയൻ പൂച്ചയ്ക്ക് രോമാഞ്ചം വന്ന മാരി കിടക്കുന്ന മോനെ കണ്ടിട്ട് വാപ്പയ്ക്ക് സഹിച്ചില്ല. ആള് അവനെ പിടിച്ച് എഴുന്നേൽപ്പിച്ച് കാറിൽ കയറ്റി കുറ്റിപ്പുറത്തുള്ള ഒരു ക്ലിനിക്കിൽ ചെന്നു.
ഡോക്ടർ പരിശോധിച്ചു തുടങ്ങി…
‘എപ്പോ തുടങ്ങി, ജലദോഷമുണ്ടോ, വേറെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ’ മുതലായ ചോദ്യങ്ങൾക്ക് ശേഷം
മരുന്ന് എഴുതും മുൻപ് ഡോക്ടർ അവനെ ഒന്നു നോക്കിയിട്ട് ചോദിച്ചു,
“മദ്യപിക്ക്വോ?”
അവൻ ഇല്ലെന്ന് പറയും മുൻപേ വാപ്പ പറഞ്ഞു, “നെവർ!”
അവൻ പിന്നെ അതങ്ങു ശരിവെച്ചുകൊണ്ടു തലയാട്ടി കൊടുത്തു.
ഡോക്ടർ, ഓക്കെ എന്നു പറഞ്ഞുകൊണ്ട് മരുന്നിന്റെ കുറിപ്പെഴുതികൊടുത്തു.

മുറിക്ക് പുറത്തിറങ്ങി നടക്കുമ്പോൾ അവൻ പെട്ടെന്ന് അങ്ങു നിന്നു.
“ക്ലാസിലെ ഒരു ഫ്രണ്ടിന് തലവേദന ഉണ്ടെന്ന് പറഞ്ഞിരുന്നു… വാപ്പ ഇവിടെ നിൽക്ക്, ഞാനവനുള്ള ഗുളിക കൂടി വാങ്ങിച്ചിട്ടു വരാം”
വാപ്പയെ വരാന്തയിൽ നിർത്തി അവൻ ഡോക്ടറുടെ മുറിയിലേക്ക് ഓടികയറി ആ കുറിപ്പ് നീട്ടി,
“ഡോക്ടർ ഡോക്ടർ, ഞാൻ മദ്യപിക്കും കള്ളു കുടിക്കും! മരുന്ന് മാറ്റി എഴുതിക്കോ”
“ഞാൻ മരുന്നെഴുതാൻ വേണ്ടി അല്ല താൻ കള്ളു കുടിക്ക്വോന്ന് ചോദിച്ചത്…”
“പിന്നെ?”
“മണത്തിട്ടു നിൽക്കാൻ വയ്യ ചങ്ങായീ…!”
പരാക്രമ കിക്ക്!

ബിയർ കുടിച്ചിട്ടുള്ള പനിയ്ക്ക് പ്രത്യേകം മരുന്നൊന്നും ഇല്ലെന്ന് മനസ്സിലാക്കി തലതാഴ്ത്തി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവനെ ഡോക്ടർ പിറകിൽ നിന്നും വിളിച്ചു,
“അല്ലെടോ, തന്റെ ഫാദർ ഈ സ്മെൽ കിട്ടീട്ട് ഒന്നും ചോദിച്ചില്ലേ?
“ഉം, ഏതാ മോനേ പെർഫ്യൂമ് ന്ന് ചോദിച്ചു”
സുബാഷ്!
“ഞാൻ കല്യാണി ആണെന്ന് പറഞ്ഞു”
“കല്യാണിയോ?”
“ആം… അതിന്നലെ കുടിച്ച ബിയറിന്റെ പേരാ, കല്യാണി പ്രീമിയം”
എം ബി ബി എസ്സുകാരൻ ആ സെക്കന്റ് ഇയർ ബി ടെക്കുകാരനെ എഴുന്നേറ്റ് നിന്നു തൊഴുതു.… Read the rest

തീവണ്ടിപ്രേമം

ലൈഫിലാദ്യമായി നേരിട്ടൊരു പെൺകുട്ടിയുടെ മുഖത്ത് നോക്കി പ്രാപ്പോസ് ചെയ്യുന്നത് രണ്ടായിരത്തി ഏഴിലാണ്, എന്റെ പ്ലസ്റ്റു കാലം… പക്ഷെ സ്‌കൂളിൽ നിന്നായിരുന്നില്ല ആ സുന്ദരസുരഭിലസംഭവം. അക്കൊല്ലത്തെ ശിവരാത്രി ദിവസം, ഇവിടെ തന്നെയുള്ള ഒരു പ്രസിദ്ധ‌ അമ്പലത്തിലെ പ്രസാദ ഊട്ടിന്റെ ക്യൂവിൽ വെച്ചായിരുന്നു അത്…

നല്ല തിരക്കുള്ള ദിവസമായിരുന്നു (ദൈവസഹായം), പ്രസാദ ഊട്ടിന്റെ ക്യൂ ആണെങ്കിൽ അന്ന് മൂന്ന് മണിക്കൂറിന് അടുത്തും (ദൈവസഹായം പ്രോ). ക്യൂവിൽ എന്‍റെ തൊട്ടു പിറകിൽ വന്നു നിന്നത് ഒരു പെണ്‍കുട്ടിയാണ് (ദൈവസഹായം പ്രോ മാക്സ്) നമുക്കൊക്കെ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കയറിയിരുന്നാല്‍പോലും അടുത്ത് ഒരു പെണ്‍കുട്ടിയെ കിട്ടാറില്ലാത്ത അത്ര ലക്കായിരുന്നത് കൊണ്ട് ഞാന്‍ ശെരിക്കും ഞെട്ടി.

ചെയ്ഞ്ച് റോസിന്റെ വൈകുന്നേരത്തെ നിറമുള്ള പട്ടു പാവാട ഉടുത്തൊരു പെണ്‍കുട്ടി! ആദ്യം ശ്രദ്ധിച്ചത് അവളുടെ കണ്ണാണ്… പതിനേഴു വസന്തങ്ങൾ കൊണ്ടുനടക്കാറുണ്ടായിരുന്നു അവളാ കണ്ണിൽ… എന്നൊക്കെ ഭംഗിയ്ക്ക് എഴുതിയാലും കൂടില്ല. കണ്ടമാത്രയില്‍ തന്നെ ആത്മാവിലെ ടൌണ്‍ഹാളില്‍ പ്രേമം ഭദ്ര ദീപം കൊളുത്തി ആരംഭിച്ചു.

പിക്ക് അപ്പ്‌ ലൈനുകൾ ഞാൻ പലതും ആലോചിച്ചു… അവസാനം,
“പ്രസാദ ഊട്ടിന് പായസം ഉണ്ടാവോ?”
എന്ന് ചോദിച്ചാണ് ഞാൻ തുടങ്ങിയത്.
“ഉം… ഇപ്രാവശ്യം രണ്ട് തരമുണ്ട്” എന്നവൾ മറുപടി പറഞ്ഞു. സംഗതി പായസത്തെ പറ്റിയായതുകൊണ്ട് ഞങ്ങള് പെട്ടെന്ന് കണക്റ്റായി!
പിന്നെ ആ മൂന്നു മണിക്കൂർ!! വാതോരാതെ ഞങ്ങൾ ലോകത്തെ പറ്റിയും ഇഷ്ടങ്ങളെ പറ്റിയും സ്വപ്നങ്ങളെ കുറിച്ചും സംസാരിച്ചുകൊണ്ടേയിരുന്ന മൂന്ന് മണിക്കൂർ… പാലടയും പരിപ്പും മാത്രമല്ല വേറെയും കുറെ കോമൺ ഇൻട്രസ്റ്റുകൾ ഞങ്ങൾക്കിരുവർക്കും ഉണ്ടായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഹാരിസ് ജയരാജ് “നെഞ്ചുക്കുൾ പെയ്തിടും മാമഴയ്” ഇറക്കുന്നത് 2008 ലാണെങ്കിലും എന്റെ മനസിനുള്ളിൽ 2007 ൽ തന്നെ വന്നു പാടി തന്നിരുന്നു.

ഒടുവിൽ ഹാളിന് അകത്തെത്തി അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പ്രണയങ്ങളെ കുറിച്ചായിരുന്നു ഞങ്ങൾക്കിടയിലെ സംസാരം….
പെട്ടെന്നൊരു നിമിഷം….എന്റെ കൈ വിരലിനറ്റത്തൊരു വിറയൽ, അത് തലച്ചോറിലെത്തും മുൻപ് ഞാനാ പോപുലർ വാക്യം പറഞ്ഞു തീർത്തു! അവൾ ഒരു ചോറുരുള കഴിക്കാൻ തുടങ്ങുമ്പോഴായിരുന്നു അത്. അവളാ ഉരുള തിരിച്ച് ഇലയിലേക്ക് തന്നെ ഇട്ടു!
അത്രയും നേരം ക്യൂ നിന്ന ക്ഷീണത്തിൽ നല്ല വിശപ്പുണ്ട് എന്ന് പറഞ്ഞ് നന്നായി കഴിച്ചുകൊണ്ടിരുന്ന അവൾ പിന്നെ ഒരു വറ്റ് കഴിച്ചില്ല, വെള്ളം മാത്രം എടുത്ത് കുടിക്കുന്നു…
‘എന്താണ് എന്നോട് ഇഷ്ടം തോന്നിയത്?’ എന്നായിരുന്നു അമ്പരപ്പ് മാറിയശേഷമുള്ള അവളുടെ ആദ്യപ്രതികരണം. ഞാൻ ഓരോ പോയന്ടസായി പറഞ്ഞുകൊടുക്കുമ്പോൾ അവൾ ഒന്നും മിണ്ടാതെ ഇലയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.

സ്വാഭാവികമായും നോ എന്നായിരുന്നു അവസാനം എനിക്ക് കിട്ടിയ പ്രതികരണം. വലിയ സങ്കടം ഒന്നും തോന്നിയില്ല…
ഊരും പേരുമൊക്കെ അറിയാമായിരുന്നെങ്കിലും അവളുടെ ഇഷ്ടം പിടിച്ചുപറ്റാൻ പിന്നീട് പരിശ്രമിച്ചതുമില്ല. ഇല കൊട്ടയിലേക്കിട്ട് കൈ കഴുകി ഞങ്ങൾ രണ്ടുപേരും രണ്ടു വഴിക്ക് നടന്നു. ആ പ്രണയം അങ്ങനെ അവിടെ തീർന്നു.

2013, കൊച്ചിയിലേക്കുള്ള ട്രെയിൻ യാത്ര. രാവിലത്തെ ഏറനാടിന് കുറ്റിപ്പുറത്ത് നിന്ന്
കയറി ഒഴിഞ്ഞ സീറ്റ് നോക്കി നടക്കുമ്പോൾ ഞാനാ കാഴ്ച കണ്ടു,
തീവണ്ടി പാളത്തിനൊപ്പം കൂട്ടുവരുന്ന ഭാരതപുഴയിലേക്ക് നോക്കി ഇരിക്കുന്ന ഒരു പെൺകുട്ടി. അതാ പഴയ കുട്ടി തന്നെയാണെന്ന് എനിക്കെന്‍റെ കണ്ണു പറഞ്ഞുതന്നു….… Read the rest

പെ, പെരുപാമ്പിന്റെ പേ

സാധാരണ ഒരു കഥ എഴുതാൻ വേണ്ടി ഇൻവെസ്റ്റ്‌മെന്റ് ഒന്നും ചെയ്യേണ്ടി വരാറില്ല. പക്ഷെ ഈ കഥ അങ്ങനല്ല, ദെണ്ണിച്ചുണ്ടാക്കിയ രണ്ടായിരം രൂപ ചിലവാക്കിയിട്ടു കിട്ടിയ കഥയാണ്….

2014 ലാണ്‌. രാത്രി പത്തുമണി, റോഡിൽ നിന്ന് എന്തോ ബഹളം കേട്ട് ഞാൻ വീടിന്റെ വാതിൽ തുറന്നു നോക്കുമ്പോൾ അവിടെ സാമാന്യം ഗുഡ് ഒരു ആൾക്കൂട്ടം. ഞാൻ ഇറങ്ങി ചെന്നു നോക്കി….
എന്താ?
ഒരു പെരുമ്പാമ്പിനെ പിടിക്കുന്നതാണ്!
യാ ഹുദാ… വെറും പാമ്പ് ന്ന് കേട്ടാൽ തന്നെ അസ്ഥി വിറയ്ക്കും, അപ്പഴാണ് പെരും പാമ്പ്!

കൂടിനിൽക്കുന്നവരിൽ കൂടുതലും അതുവഴി പോവുമ്പോൾ പാമ്പിനെ കണ്ട് നിർത്തിയവരാണ്. ഞാൻ ചെന്നപ്പോഴേക്കും രണ്ടുപേർ അതി സാഹസികമായി അതിനെ കീഴ്‌പ്പെടുത്തികഴിഞ്ഞിരുന്നു. പെരുപാമ്പിനെ അവര് രണ്ടാളും ചേർന്ന് ഒരു കീറചാക്കിലേക്ക് നിക്ഷേപിച്ചു. പാമ്പ് പോവുന്ന പോക്കില് രണ്ടാളെയും വാലു മടക്കിയൊരു തോണ്ടല്, രണ്ടുപേരുടെ കയ്യിലും ഓരോ മുറിവായി കിട്ടി. ചൂടികയർ കൊണ്ടു ചാക്ക് കെട്ടി കഴിഞ്ഞപ്പോഴാണ് ആദ്യത്തെ റൂമർ പരന്നത്,
“പെരും പാമ്പിന്റെ വാലില് വിഷമുണ്ടാവും!”
സൈലൻസ്.
“ഞാനും കേട്ടിട്ടുണ്ട്, വിഷം മുറിവിലൂടെ രക്തത്തിൽ കലരും”
വീണ്ടും സൈലൻസ്.
പാമ്പ് പിടുത്തക്കാർ പരസ്പരം നോക്കി വെള്ളമിറക്കി.
‘മരണത്തിലും പിരിയാത്ത സൗഹൃദം’ ആഹാ, ഒരു ആറു കോളം വാർത്തയ്ക്ക് പറ്റിയ ടൈറ്റില്!
“മുറി കയ്യില് ആയതുകൊണ്ട് തലച്ചോറിലെത്താൻ ഇനി അധികം സമയം വേണ്ട…”
അടുത്ത വൈദ്യശാസ്ത്രഞ്ജനും വന്നു.
അത് കേട്ടതും ആദ്യത്തവൻ ഒറ്റ കരച്ചിലായിരുന്നു.
“അയ്യോ…!”
കാഴ്ച കാണാൻ നിർത്തിയ ഒരു ഓട്ടോറിക്ഷയിൽ അപ്പൊ തന്നെ അവരെ ആശുപത്രിയിൽ കൊണ്ടോയി. ഒരു മാസ് ബി ജി എമ്മിൽ ചാക്കിൽ കിടക്കുന്ന പാമ്പിന്റെ മുഖത്തേക്ക് ക്യാമറ ക്രാഷ് സൂം!

അത് കഴിഞ്ഞ് ക്യാമറ എന്റെ ക്ളോസപ്പിലേക്ക് കട്ട് ചെയ്ത് വന്നപ്പോൾ ഞാൻ ചുറ്റും നോക്കുകയായിരുന്നു…. അവിടെ ആരുമില്ല, ഞങ്ങള് നാലാൾകാര് മാത്രം ബാക്കി… ഞാനും അച്ഛനും മാമനും പാമ്പും!
സ്പോട്ടില് അന്തരീക്ഷം കാലിയായിരിക്കുന്നു!!
ഇരുട്ടത്ത് ഇരിക്കുന്ന ചാക്ക് മെല്ലെ, ‘ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പ പൂവേ’ എന്ന പാട്ടിന്റെ ബീറ്റില്‍ ഇളകാന്‍ തുടങ്ങി…
അതെങ്ങാനും പുറത്ത് വന്നാൽ ഒന്നുകിൽ ഞങ്ങളുടെ തൊടി, അല്ലെങ്കിൽ ഓപ്പോസിറ്റ് ഉള്ള മാമന്റെ തൊടി… ഇനിയുള്ള കാലം മുഴുമനും ആ പെരുപാമ്പിനെയും പേടിച്ച് ഞങ്ങൾക്ക് കഴിയേണ്ടിവരും. പാമ്പിനെ ആരും കണ്ടിട്ടില്ലായിരുന്നെങ്കിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു… അത് അതിന്റെ വഴിക്ക് പോയേനെ. ഇതിപ്പോ കണ്ടും പോയി, പിടിച്ചും പോയി.

ചാക്കിൽ നിന്ന് രക്ഷപെടാൻ പാമ്പ് തലങ്ങും വിലങ്ങും കിടന്നു പുളഞ്ഞു, ആ പഴയ പ്ലാസ്റ്റിക്ക് ചാക്ക് ആണെങ്കിൽ‌ ഏത് നിമിഷവും പാമ്പിന് പരോള് അനുവദിക്കും എന്ന കണ്ടീഷനിലാണ്….
ഞാൻ ഞങ്ങളുടെ ഒന്നാം വാർഡിന്റെ മെംബറെ വിളിച്ച് കാര്യം മുഴുവൻ പറഞ്ഞു.
കാലടി-വട്ടംകുളം പഞ്ചായത്തിന്റെ അതിർത്തിയിലുള്ള ഞാനാണെന്നു മനസ്സിലായപ്പോൾ മെമ്പർ,
“ശേ… ആ പാമ്പ് രണ്ടു ഇഴച്ചിൽ അങ്ങു ഇഴഞ്ഞിരുന്നെങ്കിൽ അപ്പുറത്തെ പഞ്ചായത്ത് ആയേനെ”
“മെംബറേ…..”
“നീയൊന്നു പോലീസ് സ്റ്റേഷനിലേക്ക് വിളിക്ക്, അവര് വന്നോളും”
ഞാൻ നേരെ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു, കാര്യം കേട്ടപ്പോള്‍ അവര് ലൊക്കേഷന്‍ വിശദമായി തിരക്കി,
“കാലടി നടക്കാവ് റോഡില്‍, നടക്കാവ് എത്തണോ?”… Read the rest

പ്രേമകഥ

ജീവിതത്തിലാദ്യമായി സോഷ്യൽ മീഡിയ വഴി ഒരു പെണ്കുട്ടിയെ പ്രാപ്പോസ് ചെയ്യുന്നത് രണ്ടായിരത്തി പതിമൂന്നിലാണ്.
അന്ന് ഞാനീ വിഷാദ-പ്രണയ കഥകൾ ഒക്കെ എഴുതുന്ന കാലമായിരുന്നത് കൊണ്ടു ഇച്ചിരി വെറൈറ്റി അപ്രോച്ചായിരുന്നു,

ഒരുപാട്‌ സംസാരിച്ച, രാവേറെ വൈകിയ ഒരു ചാറ്റിൽ പെട്ടെന്നൊരു നിമിഷം ഞാനവളുടെ പേര് വിളിച്ചു.
ഒരു മൂളൽ കൊണ്ടായിരുന്നു അവൾ അതിനു വിളികേട്ടത്. അവളത് പ്രതീക്ഷിച്ചിരുന്നുവെന്നു തോന്നി.

പലകുറി മനസ്സിൽ പറഞ്ഞു പാകപ്പെടുത്തിയ വരികൾ ഞാൻ മെല്ലെ ടൈപ്പ് ചെയ്തു….
“ഇപ്പൊ നിന്നെ കണ്ടാൽ എന്നും മഴ പെയ്യുന്ന നാട്ടിൽ നിന്നും വരുന്ന ഒരു പെൺകുട്ടിയെ പോലെയുണ്ട്…
പോരുന്നോ എന്റെ നാട്ടിലേക്ക്,
നിളയിൽ മുങ്ങിപ്പോവുന്ന വൈകുന്നേരങ്ങളോട് പുഴമണലിലിരുന്ന് യാത്ര പറയാൻ,
കുളങ്കരവേലയ്ക്ക് പാടത്തെ ആൽമരത്തിനു താഴെ കൈ ചേർത്ത് പിടിച്ചുനിന്നാ വെടിക്കെട്ടുകാണാൻ….
ചെല്ലൂർ കുന്നിലെ ഉദയങ്ങൾ കാണാൻ….
ഇരട്ടകുളത്തിൽ മഴ പെയ്യുന്നത് കാണാൻ…

രണ്ടു മിനുട്ട് സൈലൻസ് ആയിരുന്നു….

“എനിക്ക് കരച്ചില് വരുന്നു”
ഇതായിരുന്നു ആദ്യത്തെ മറുപടി.

ഐറ്റം ഏറ്റെന്നു മനസ്സിലായപ്പോൾ ഞാൻ എനിക്കുത്തരം വേണമെന്ന് ധൈര്യത്തോടെ പറഞ്ഞു….. വന്നു,
മനോഹരമായിട്ടുള്ള ഒരു മറുപടി

“ഇനിയുള്ള പ്രണയകഥകളിലൊക്കെ എന്നെ നായികയാക്കുമെങ്കിൽ,
എനിക്ക് വേണ്ടി എന്നും കഥകൾ പറഞ്ഞ് മഴ പെയ്യിച്ച് തരുമെങ്കിൽ,
ഞാൻ വരാം…
ഭാരതപുഴയിലേക്ക്, കുളങ്കരപാടത്തേക്ക്, ചെല്ലൂർ കുന്നിലേക്ക്, ഇരട്ടകുളത്തിലേക്ക്…. ആ നാട്ടിലേക്ക്”

ഇന്ന്, ഒരാവശ്യവും ഇല്ലാതെ ആ പ്രേമ ഓർമ്മകൾ ഇങ്ങനെ ഇരുന്ന് അയവിറക്കി കഴിഞ്ഞപ്പോൾ ഇക്കാര്യം ഞാനെന്റെ ഭാര്യയോട് പറഞ്ഞു.
അവളെന്നെ, മൃഗശാലയിലെ സിംഹത്തിന് ആരോറൂട്ട് ഇട്ടുകൊടുത്ത പോലെയൊരു നോട്ടം!
“മൂന്നു കൊല്ലമായി കല്യാണം കഴിഞ്ഞിട്ട്… ഇതൊന്നും എനിക്കിതേവരെ കാണിച്ച് തന്നിട്ടില്ല!!”

“അത് പിന്നെ…. ഞാൻ, പ്രളയം, കൊറോണ, ലോക്ക് ഡൗൺ… ഞാൻ മാത്രമല്ല അവരെല്ലാവരും..”

Read the rest

വീര ചാര കഥകൾ

കല്യാണ ആലോചനയും കൊണ്ടു വന്ന ബ്രോക്കർ, എക്‌സ് മിലിട്ടറികാരനായ പെണ്ണിന്റെ അച്ഛന് ചെറുക്കന്‍റെ ഫോട്ടോ കാണിച്ചു കൊടുത്തു. ഫോട്ടോയിലേക്ക് നോക്കിയ പെണ്ണിന്റ്റെ അച്ഛന്റെ മുഖം പടിഞ്ഞാറന്‍ വവ്വാല് പരിപ്പുവട കണ്ടപോലെയായി, ഇഷ്ടപ്പെട്ടിട്ടില്ല…. ഇഷ്ടപ്പെട്ടിട്ടില്ല… ബ്രോക്കർ പെട്ടെന്ന് ഗിയർ മാറ്റി.
“ചെക്കൻ കെജിബി യിലാ വർക്ക് ചെയ്യുന്നത്”
പൊടുന്നനെ അയാളുടെ അതേ മുഖം, പെയിന്റും പീടിക കണ്ട ഓന്തിനെ പോലെ വിടർന്നു!
കെ ജി ബി!! മരുമോൻ റഷ്യൻ ചാര സംഘനയായ കെ ജി ബി യിലാണ് എന്ന് മിലിട്ടറി സുഹൃത്തുക്കളുടെ വാട്സ്ആപ് ഗ്രൂപ്പിൽ പറയുന്ന ആ മൊമെന്റ് നെ പറ്റി അയാൾ ഓർത്തു. ഫുള്ള്‌ ഓൺ പുളകം! ഇതിലും വലിയ ഒരു പരമവീരചക്രം ഇനി കിട്ടാനില്ല.

കരസേനക്കാരന്റെ കണ്ണിലെ കല്‍ക്കണ്ടം കണ്ട ബ്രോക്കർക്ക് സംഗതി ഏറ്റു എന്നു മനസ്സിലായി, അയാൾ ചോദിച്ചു
“എന്തേ?”
“എനിക്ക് ഓക്കെ…”
“എന്നാ അവരോടു പെട്ടെന്ന് വന്ന് പെണ്ണുകാണാന്‍ പറയാം”
“ഉം…” കെ ജി ബി ക്കാരന്‍ മരുമോന്‍റെ വീര ചാര കഥകള്‍, ക്വോട്ട വാങ്ങിക്കാന്‍ പോവുമ്പോള്‍ കൂട്ടുകാരോട് പറയുന്നതിന്റെ നിമിഷത്തിലായിരുന്നു അയാളപ്പോള്‍.
“കല്യാണം കഴിഞ്ഞാൽ മോളെ അവൻ റഷ്യയിൽ കൊണ്ട് പോവുമായിരിക്കും അല്ലേ?”
“അവന് ഹണിമൂണിന് കൊളുക്ക് മല പോവാനാ ആഗ്രഹം, വീട്ടില്‍ നിന്നെല്ലാരും കഴിഞ്ഞകൊല്ലം ടൂര്‍ പോയപ്പൊ, പല്ലിന് ക്ലിപ്പിട്ടിരിക്കുകയായിരുന്നത് കൊണ്ട് അവന് പോവാന്‍ പറ്റിയിരുന്നില്ല” (ശരിയാ… അവിടെ ചെന്നാല്‍ കൂട്ടിയിടിക്കുമല്ലോ)
“ഹണിമൂണല്ല… ജോലിസ്ഥലത്തേക്ക്, എന്ത് കെജിബി ആണെന്ന് പറഞ്ഞാലും കല്യാണം കഴിഞ്ഞ് എന്റെ മോളെ ഇവിടെ ഒറ്റയ്ക്കാക്കി റഷ്യയിലേക്ക് പോവാൻ പറ്റില്ല”
“റഷ്യയോ, അയിന് അവനിവിടെ കൂട്ടിലങ്ങാടി അല്ലേ ജോലി?”

പെണ്ണിന്റച്ഛൻ എഴുന്നേറ്റു,
“അപ്പൊ കെജിബി?”
“ആ… കെ ജി ബി! കേരളാ ഗ്രാമീൺ ബാങ്ക്, കൂട്ടിലങ്ങാടി ശാഖ”

Read the rest

ബി ടെക് പ്രൊജക്റ്റ് (നന്മ നിറഞ്ഞത്)

ബി ടെക്കിന്റെ ഫൈനൽ ഇയർ പ്രോജക്ട് ചെയ്ത് മാർക്ക് വാങ്ങിക്കാനും പാസാവാനും എല്ലാവർക്കും പറ്റും, ഏറി അപ്പുറം പോയാൽ ന്യൂസ് പേപ്പറിൽ രണ്ടുകോളം ന്യൂസ് അതുമല്ലെങ്കിൽ ആ പ്രൊജക്റ്റ്‌ വെച്ചൊരു സ്റ്റാർട്ടപ്പ്.
എന്നാൽ ഒരു ബി ടെക് മെക്കാനിക്കൽ പ്രോജക്ട് ചെയ്ത്, വർഷങ്ങളായി തെറ്റിപിരിഞ്ഞു നിന്നിരുന്ന രണ്ടു കുടുംബങ്ങളെ ഒന്നിപ്പിക്കാൻ കഴിയുമോ ഏതെങ്കിലും സക്കീർ ഭായിക്ക്?
ബട്ട് ദേ ക്യാൻ, ഞങ്ങളുടെ ക്ലാസിലെ ഒരു പ്രോജക്ട് ഗ്രൂപ്പിന്….

ഞങ്ങളുടെ എഞ്ചിനീയറിംഗ് കോളേജിന്റെ പരിസരത്തായി ഒരു വെൽഡിങ് കടയും ഒരു ഫിറ്റിങ് ഷോപ്പും ഉണ്ടായിരുന്നു. രണ്ടും നടത്തുന്നത് ജേഷ്ഠാനുജന്മാർ, പക്ഷെ രണ്ടാൾക്കും വർഷങ്ങളായി കണ്ണെടുത്താൽ കണ്ടൂട, വമ്പൻ കച്ചറ. അച്ഛൻ മരിച്ചപ്പോ ലേയ്ത്ത് മെഷീൻ ഏട്ടൻ എടുത്തതിന്റെ പേരിൽ തുടങ്ങിയ കശപിശയാണ്. മരിക്കാൻ നേരം അച്ഛൻ തന്നെ അടുത്ത് വിളിച്ചിട്ട്, ‘ലേയ്ത്ത് ലേയ്ത്ത്’ എന്ന് പറഞ്ഞെന്ന് മൂത്തവൻ. അതല്ല, അച്ഛൻ കഴിക്കാൻ ലൈയ്സ് വേണമെന്ന് പറഞ്ഞതാണെന്ന് ഇളയവൻ. എന്തായാലും വർഷങ്ങൾക്കിപ്പുറവും രണ്ടും തമ്മിൽ കണ്ടാൽ വെള്ളാപ്പള്ളിയും സുകുമാരൻ നായരുമാണ്….

ഇവരുടെ ജീവിതം ഒരു സിനിമാ തിരക്കഥ ആക്കുകയാണെങ്കില് അതിലെ ഇരുപതാം മിനുട്ടിലെ പ്ലോട്ട് പോയന്റ് വൺ ആണ് ഞങ്ങളുടെ ബി ടെക് ഫൈനൽ ഇയർ പ്രോജക്റ്റ്. ക്ലാസിലെ ഒരു പ്രോജക്ട് ഗ്രൂപ് അവരുണ്ടാക്കിയ മെഷീൻ, വെൽഡ് ചെയ്യാൻ അനിയന്റെ കടയിലും ലേയ്ത്ത് വർക്കിന് ഏട്ടന്റെ കടയിലും ആണ് കൊടുത്തത്. പക്ഷെ കാശ് രണ്ടാൾക്കും കൊടുത്തില്ല! പറ്റിക്കണം എന്ന് വെച്ച് ചെയ്തതല്ല, വഞ്ചിച്ചതാണ്!

തമ്മിലുള്ള ശത്രുത കാരണം, വെൽഡിങ് പണി നടക്കുമ്പോ വെൽഡറനിയൻ, നിങ്ങള് മറ്റവന് കാശൊന്നും കൊടുക്കേണ്ട കാര്യമില്ല എന്ന കുരുട്ടുബുദ്ധി ഉപദേശിച്ചിരുന്നത്രെ… ഇതേ തന്ത്രം ഫിറ്ററേട്ടൻ അപ്പുറത്ത് നിന്നും ഇങ്ങോട്ടും പയറ്റിയിരുന്നു! ഒരേ ചോരയല്ലേ….
എന്തായാലും പണിക്കൂലിക്ക് വേണ്ടി ആ ലേയ്ത്ത് ബ്രോസ് പിന്നെ കുറെ ദിവസം കോളേജ് ഗൈറ്റിന്റെ മുന്നിൽ രാവിലെയും വൈകുന്നേരവും ലുക്ക് ഔട്ട് നോട്ടീസും കൊണ്ടു വന്നു നിൽക്കാൻ തുടങ്ങി. എവിടെ, ഇവന്മാര് അതിന് കോളേജിൽ പോയിട്ട് വേണ്ടേ?
പിന്നെ അവർ ഹോസ്റ്റലിന് മുന്നിൽ ഔട്ട് പോസ്റ്റ് ഇട്ടു. അവിടെ കാത്തുനിൽക്കുമ്പോൾ ദിവസവും തമ്മിൽ കണ്ട്, സമയം ചോദിച്ചും, സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ചും പതിയെ അവരുടെ ഉള്ളിലെ മഞ്ഞുരുകാൻ തുടങ്ങി…
ഇവിടെ വന്നുനിന്ന് കടതുറക്കാൻ പറ്റാതെ രണ്ടാളുടെയും ബാക്കിയുള്ള അന്നം കൂടി മുടങ്ങാതിരിക്കാൻ അവർ ഒരുമിച്ച് ഒരു ഡിസിഷനിൽ എത്തി. ഇപ്പോഴത്തെ നമ്മടെ കൊറോണ സാഹചര്യം പോലെ റൊട്ടേഷൻ പിടിക്കുക, തിങ്കൾ ജേഷ്ഠൻ നിന്നാൽ ചൊവ്വ അനിയൻ നിൽക്കുക, ബുധൻ റെസ്റ്റ് എടുത്തിട്ട് വ്യാഴം വീണ്ടും ജേഷ്ഠൻ.

ഒടുവിൽ പ്രോജക്റ്റ് പ്രസന്റേഷൻ ഒക്കെ വിജയകരമായി കഴിഞ്ഞ് എവിടുന്നോ കാശ് ഒക്കെ ഒപ്പിച്ച് പ്രോജക്ട് ടീം അവരുടെ അടുത്തു പോയപ്പോൾ കാണുന്നതെന്താ, രണ്ടാളും ഒരു പീടികമുറിയിൽ വെൽഡിങ് ആൻഡ് ഫിറ്റിങ് ഷോപ്പ് നടത്തുന്നു, ഒരേ പാക്കറ്റിൽ കയ്യിട്ട് ലെയ്‌സും തിന്നുന്നു!
അവരുടെ അമ്മ സുകൃതഹോമം ചെയ്തിട്ട് പോലും കിട്ടാത്ത സുകൃതം!!
“രക്തബന്ധത്തിന്റെ മൂല്യം മനസ്സിലാക്കിതന്ന നിങ്ങൾക്ക് ഞങ്ങൾ അങ്ങോട്ടാണ് കാശ് തരേണ്ടത്!” എന്നവര് കെട്ടിപ്പിടിച്ച് പറയുമ്പോൾ ‘എന്നാ തന്നോ’ ന്ന് പറഞ്ഞ് ഗ്രൂപ്പിലെ ഒരുത്തൻ കൈ നീട്ടി നിൽക്കുകയും ചെയ്തിരുന്നു.… Read the rest

മോട്ടോർസൈക്കിളിസ്റ്റുകൾ പേടിക്കാറുണ്ട്

ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഇഹ്‌സാനും അവന്റെ കൂട്ടുകാരനും രണ്ടു ബൈക്കുകളിലായി വീക്കെന്റുകളിൽ കണ്ണൂരിലേക്ക് പോവാറുള്ളത് മാണ്ഡ്യ-ഇരിട്ടി റൂട്ടിലാണ്. ഒരു വെള്ളിയാഴ്ച വൈകുന്നേരം നാട്ടിൽ പോവാനായി ഇഹ്‌സാൻ വിളിച്ചപ്പോൾ കൂട്ടുകാരൻ പിറ്റേന്ന് ജോലിയുണ്ടെന്നറിയിച്ചു. ഇഹ്‌സാൻ അവന്റെ യമഹ ആർ വണ്ണിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ തീരുമാനിച്ചു. മിക്ക ആഴ്ചകളിലും പോരുന്ന വഴിയായത് കൊണ്ട് കാട്ടിലൂടെയുള്ള ആ രാത്രി യാത്രയെ സാധാരണപോലെ തന്നെ കണ്ടതായിരുന്നു അവനന്ന് പറ്റിയ തെറ്റ്.

നേരമന്ന് പതിവിലും ഇരുട്ടിയിരുന്നു….
വിജനമായ കാട്ടു പാതയിൽ വരുന്നവഴിക്ക് ഇഹ്‌സാൻ തിളങ്ങുന്ന ഒരു കാഴ്ച കണ്ടു. കുറച്ചു മുന്നിലായി മുഖം വ്യക്തമാവാത്ത, ദേഹമാസകലം ഗ്ലോ ചെയ്യുന്ന ഒരു വലിയ മനുഷ്യരൂപം!
അതിന്റെ കയ്യിൽ നീണ്ട ഒരു ചങ്ങലയും അതിനറ്റത്ത് ഇരുമ്പിന്റെ ഒരു ഗോളവുമുണ്ടായിരുന്നു.
അവൻ അത് കണ്ട് വണ്ടി സ്ലോ ഡൗൺ ചെയ്തു. റോഡിന്റെ എതിർഭാഗത്ത് നിന്നിരുന്ന ആ രൂപം പൊടുന്നനെ ആ ചങ്ങല ചുഴറ്റി കൊണ്ട് അവനു നേരെ അലറികൊണ്ട് പാഞ്ഞടുത്തു. ഒരു സാധാരണ മനുഷ്യന്റെ വേഗതയല്ല അവനപ്പോൾ കണ്ടത്‌! അപകടം മണത്ത അവൻ നിമിഷാർത്ഥം കൊണ്ട് വണ്ടി റൈസ് ചെയ്ത് അവിടെ നിന്നും പാഞ്ഞു. അതിന്റെ വീശൽ വെറും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് അവന്റെ ദേഹത്ത് കൊള്ളാതെ മാറിയത്.
കൈവെള്ള മുതൽ കാൽനഖം വരെ വിറച്ചുകൊണ്ടാണ് അവൻ അടുത്ത വെളിച്ചം കാണുന്നത് വരെ വണ്ടി എവിടെയും നിർത്താതെ ഓടിച്ചത്. ആക്രമിക്കാൻ വന്നത് മനുഷ്യൻ ആണെങ്കിൽ അവരുടെ കൂട്ടത്തിൽ പെട്ടവരാരെങ്കിലും മുന്നിൽ വീണ്ടും പ്രത്യക്ഷപെട്ടേക്കുമോ എന്ന ഭയം, ഇനി ഒരുവേള കണ്ടത് ഒരു മനുഷ്യനെ അല്ലെങ്കിലോ…..?

ഒരു ഫോർ സിലിണ്ടർ 1000 സിസി മോട്ടോർസൈക്കിൾ ആയതുകൊണ്ട് മാത്രമാണ് ആ രൂപം അത്രയും വേഗത്തിൽ അടുത്തെതും മുൻപ് രക്ഷപ്പെട്ടത് എന്നവൻ പറയും. ശരിയാണ്, വല്ല ബുള്ളറ്റോ സ്‌കൂട്ടറോ ആയിരുന്നെങ്കിൽ ജീവനോടെ കാണില്ലായിരുന്നു…
അതിനുശേഷം അവൻ പിന്നെ ജീവിതത്തിൽ ഒരിക്കലും, പകൽ പോലും ആ റൂട്ട് എടുത്തിട്ടില്ല!

കൂട്ടുകാരോടൊപ്പമിരിക്കുമ്പോൾ പ്രേതകഥകൾ സംസാരിക്കുന്ന ചെറിയൊരു ഒരസുഖമുണ്ടെനിക്ക്. ഉടലാകെ തരിപ്പ് കയറുന്ന രണ്ടു മൂന്ന് വെടിച്ചില്ല് പ്രേതാനുഭവങ്ങൾ അങ്ങനെ കിട്ടിയിട്ടുമുണ്ട്. അതുപോലൊരു രാത്രി, കുറ്റിപ്പുറത്ത് പുഴക്കരയിൽ സിബിൻദാസിനും അശ്വിനും ഒപ്പമിരിക്കുമ്പഴാണ് ശ്യാം അവന്റെ ജൂനിയറായിരുന്ന ഇഹ്‌സാനുണ്ടായ ഈ അനുഭവം പറയുന്നത്.

എന്റെ ബുള്ളറ്റിന്റെ പണിമുടക്കൽ കാലങ്ങളിൽ ഒന്നായിരുന്നതുകൊണ്ട്, അനിയന്റെ ഡ്യൂകിലായിരുന്നു എന്റെ അപ്പോഴത്തെ സഞ്ചാരങ്ങൾ.
രണ്ടു ദിവസം കഴിഞ്ഞ് ഞാൻ മഞ്ചേരിയിൽ ഉള്ളപ്പോഴാണ് ഒരു കൂട്ടുകാരന്റെ വിളി വരുന്നത്. ആൾക്ക് ഇടുക്കി ജില്ല‌യിൽ കാടിനടുത്ത് ഒരു പ്രോപ്പർട്ടിയുണ്ട്. ഞാനിതേവരെ പോവാത്ത ഒരു സ്ഥലം. പിറ്റേന്ന് എറണാകുളത്ത് നിന്നും ഞങ്ങൾ ഒരുമിച്ച് അവിടേക്ക് യാത്ര ചെയ്യാൻ ഒരു പ്ലാനിട്ടിരുന്നു. ആ പ്ലാൻ മാറി, ആള് കാട്ടിലെത്തി. ഞാനും പ്ലാൻ മാറ്റി, മഞ്ചേരി നിന്നും വൈകീട്ട് ഇറങ്ങി രാത്രി ഇടുക്കി പിടിക്കാമെന്നു തീരുമാനിച്ചു.

മഞ്ചേരിയിൽ നിന്നും 55 കിലോമീറ്റർ ഓടിച്ച്‌ വീട്ടിൽ വന്നു ബാഗ് പായ്ക്ക് ചെയ്ത് യാത്ര തുടങ്ങിയപ്പോഴേക്കും സമയം രാത്രി ഏഴു കഴിഞ്ഞിരുന്നു. അറിയാത്ത നാട്ടിൽ, കാട്ടിൽ, അസമയത്താണ് എത്തുക എന്നുറപ്പായി. പക്ഷെ അമ്മാതിരി റിസ്കുകളിൽ എപ്പോഴും അൺസേട്ടിണിട്ടിയുടെ കുറെ ത്രില്ലുകളുണ്ടാവുമല്ലോ… ഞാനതെടുത്തു.… Read the rest

വായുപുഷ്പം ടീസ്റ്റാൾ

ആരുടെയെങ്കിലും പ്രേമം കുളമാക്കി കയ്യിൽ കൊടുത്തിട്ടുണ്ടോ? ചെയ്തു നോക്കണം, നല്ല രസാണ്.

തൃശൂർ-കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പുകളുടെ സ്പീഡ് സംസ്ഥാനപ്രസിദ്ധമാണല്ലോ (ലോകപ്രസിദ്ധം എന്നൊന്നും പറയാറായിട്ടില്ല)
അക്കിക്കാവ് പൂരത്തിന്റെ ബ്ലോക്കിൽ പെട്ട് ലേറ്റായി നഷ്ടപെട്ട സമയം, കോഴിക്കോട് എത്തുംമുൻപ് തിരിച്ചുപിടിക്കാൻ വേണ്ടി പറന്നു പാഞ്ഞ ‘വായുപുഷ്പം FP’ അന്ന് പല കുഞ്ഞു സ്റ്റോപ്പുകളിലും യാത്രക്കാർക്ക് വണ്ടി നിർത്തികൊടുത്തില്ല, ക്വയറ്റ് നാച്ചുറൽ.

കൂട്ടത്തില് നമ്മടെ കഥാനായികയും ഉണ്ടായിരുന്നു. അടുത്ത സ്റ്റോപ്പിൽ നിന്ന് അവൾ പൊരിവെയിലത്ത് നടന്നു വരുന്നത് അവളുടെ അങ്ങാടിയിലെ കാത്തിരുപ്പ് കേന്ദ്രത്തിലിരിക്കുന്ന ചെറുപ്പക്കാർ കണ്ടു. സ്വാഭാവികമായിട്ടും ആ പെൺകുട്ടിയെ വായ്നോക്കുന്ന ഒരുത്തൻ ആ കൂട്ടത്തിൽ ഉണ്ടാവുമല്ലോ… അവൻ ഇറങ്ങി ചെന്ന് ഇടപെട്ടു…
“എന്താ നടന്നു വരുന്നത്?”
“ബസ്സ് നമ്മുടെ സ്റ്റോപ്പിൽ നിർത്തിയില്ല”
അവന്റെ പ്രേമം അടുപ്പത്തു വെച്ചിരുന്ന
അണ്ടകഡാഹത്തിലെ അണ്ടാവ് തിളച്ചു”
“സുറുമീ…. ഞാനിതിന് പ്രതികാരം ചെയ്യും!”
“വേണ്ട.”
“വേണം…. സുറുമി നാളെ ഇതേ സമയത്ത് നമ്മുടെ ബസ് സ്റ്റോപ്പിൽ വായോ, ആ ഡ്രൈവർ കരയുന്നത് ഞാൻ കാണിച്ചുതരാം”
സുറുമി പുഞ്ചിരിച്ച് തിരിഞ്ഞു തിരിഞ്ഞു നോക്കി നടന്നകന്നു.

അവൻ കൂട്ടുകാരുടെ നടുവിൽ ചെന്നു നിന്ന് പ്രഖ്യാപിച്ചു, “ആ ഡ്രൈവറെ അങ്ങനെ വിട്ടാൽ പറ്റില്ല, നാളെ ബസ് തടുത്തിട്ട് അവനൊരു പണി കൊടുക്കണം”
“അയ്ന് അയാള് നിന്നുതരോ, മ്മളെ കണ്ടാ അത്രയ്ക്ക് ടെറർ ആണെന്നൊക്കെ തോന്നോ?”
ദി പ്രാക്ടിക്കൽ പേർസൺ.
“എണ്ണത്തിലും വണ്ണത്തിലും അല്ല, ആറ്റിട്യൂടിലാണ് എല്ലാതും… നമ്മള് സ്‌ട്രോങ് ആയി അങ്ങു നിൽക്കണം”
അപ്പൊ ദേ വേറൊരുത്തൻ,
“നിക്ക് ചിരി വരും”
അതങ്ങനെ ഒരു കൊറോണ.
“ചിരിക്കരുത്, ചിരിക്കരുത്… ചിരി വന്നാൽ കംപ്ലീറ്റ് പാളും… പ്ലീസ്, സുറുമിയെ വീഴ്ത്താൻ പറ്റിയ അവസരമാണ് ”
ആ കാമുകന് വേണ്ടി എല്ലാരും ഇൻ ആയി.

ഈ കഥയൊന്നും അറിയാതെയാണ് ഞാൻ പിറ്റേ ദിവസം അതേ ബസ്സിൽ കയറിയത്. സൈഡ് സീറ്റ് കിട്ടിയ സന്തോഷത്തിൽ ഹെഡ്ഫോണിൽ ഒരു വല്ലം പൊന്നും പൂവും വെച്ച്, മനസ്സിലെ മരതകമണികളിലുണരുമൊരു അരിയമധുരമണിയാം എത്തിയപ്പഴേക്ക് ഞാൻ ഉറങ്ങി.

സ്റ്റോപ്പിൽ വെച്ച് കാമുകനും കൂട്ടരും ‘വായുപുഷ്പം’ തടുത്തു. സുറുമി അങ്ങാടിയിലെ കടയിൽ പപ്പടം വാങ്ങാൻ എന്ന പേരില് ഇത് കാണാൻ ചുറ്റിപറ്റി നിൽക്കുന്നുമുണ്ടായിരുന്നു. സംഗതി സക്‌സസ് ആയാ അവനെ പപ്പടം കൊടുത്ത് പ്രപോസ് ചെയ്യാനായിരിക്കും!
പ്രതികാര കമ്മിറ്റി ആ ധൃതിക്കാരൻ ഡ്രൈവറെ വളരെ മാന്യമായി അഞ്ച്‌ തെറിവിളിച്ച്, വലിച്ചിറക്കി ബസ് സ്റ്റോപ്പിൽ കൊണ്ടുപോയി ഇരുത്തി.
എന്നിട്ട് ഒരു ഗ്ളാസ് തിളച്ച ചായ മുന്നിൽ കൊടുത്തു.
“ഈ ചായ കുടിച്ചാൽ നിനക്ക് പോവാം,”
ടഫ് ടാസ്‌ക്! ധൃതിക്കാരൻ കുടുങ്ങി, ആ തിളച്ച ചായ പെട്ടെന്ന് മോന്തികുടിച്ചാൽ അണ്ണാക്ക് വേസ്റ്റാകും, ചൂടാറ്റി പതിയെ കുടിച്ചാൽ ട്രിപ്പ് ലേറ്റാവും… ഏത് വേണമെന്ന് അയാൾക്ക് തീരുമാനിക്കാം.
ഉടക്കാൻ നിന്നിട്ട് ട്രിപ്പ് മൊത്തം കുളമാക്കി മുതലാളിയുടെ കയ്യിൽ നിന്ന് പുളിച്ച ആട്ടു കിട്ടണ്ടാന്ന് കരുതി ഡ്രൈവർ ആ ചായ, ഊതി ഊതി മോന്തി മോന്തി കുടിക്കാൻ തുടങ്ങി. ചായയുടെ ഛായ പോലുമില്ലാത്ത ഒരു ചായ!
പക്ഷെ കുടിച്ചു പോവും, അത്രയ്ക്ക് ആറ്റിട്യൂടാണ്
ഓരോരുത്തരുടെ മുഖത്തും അപ്പൊ ഉണ്ടായിരുന്നത്.

ഞാന്‍ ഉറക്കത്തിൽ നിന്നെഴുന്നേറ്റപ്പോൾ ദേ ബസ് ഒരു സ്ഥലത്ത് നിർത്തിയിരിക്കുന്നു, ഡ്രൈവർ ഇരുന്ന് ചായ കുടിക്കുന്നു….
ശുദ്ധ മനസ്സാണല്ലോ…. ഞാൻ ഉറക്കപ്പിച്ചില്‍ കണ്ണുതുടച്ചുകൊണ്ട് പുറത്തിറങ്ങി വെയിറ്റിങ്ങ് ഷെഡിന്റെ മറ്റേ അറ്റത്ത് പോയിരുന്നശേഷം ഒറ്റ ഓഡറാ….
“ഒരു സ്‌ട്രോങ്ങ്, മധുരം കൂട്ടി”

ബസ്സിലുള്ള എല്ലാവരും ചിരിച്ചു… അവന്റെ കൂടെ ചായ തിളപ്പിക്കാൻ നിന്നവന്മാരും ചിരിച്ചു….
പിന്നെ ഡ്രൈവർ അവിടെ ഇരിക്കേണ്ട കാര്യമില്ലല്ലോ….

കാത്തിരുപ്പുകേന്ദ്രത്തിൽ കളസം കീറി നിൽക്കുന്ന ആ കാമുകനെ ഞാൻ ഒന്ന് നോക്കി. അവന് ഇനിയവിടെ ഒരു ബോർഡ് വെച്ചാ മതി, ‘വായുപുഷ്പം ടീസ്റ്റാൾ’
നന്ദ്രി, വണക്കം!

സുറുമി പപ്പടം കാച്ചാൻ എപ്പഴേ പോയിരുന്നു. നന്മയുള്ള ലോകമേ എന്നൊക്കെ വെറുതെ പാടുന്നതാണ്…. അങ്ങനൊന്ന് ഇല്ല്യ.

-Deepu Pradeep

Continue reading

അരക്കിണ്ണം കുളിര്

എഞ്ചിനിയറിംഗ് കോളേജിലെ ശുഹൈബിന്റെ ആദ്യത്തെ കൊല്ലം. എഞ്ചിനീയറിംഗ് ഗ്രാഫിക്സിന്റെ പിരിയഡിൽ, ഡ്രോയിങ്ങ്‌ ഹാളിൽ എല്ലാം വരച്ചു തീർന്നപ്പോൾ ശുഹൈബിന് ഭൂലോക ബോറടി! അപ്പോഴാണവൻ അവന്റെ ഡ്രോയിങ് ടേബിളിൽ പണ്ടാരോ എഴുതിവെച്ച് മാഞ്ഞുതുടങ്ങിയ ഒരു വാക്ക് കാണുന്നത്, ‘കുളിര്’.
കുളിരെങ്കിൽ കുളിര്, അവൻ പേന എടുത്ത് ആ ടൈപ്പോഗ്രാഫിക്ക് ഭംഗി കൂട്ടാൻ തുടങ്ങി.
അതേസമയം ഹാളിലേക്ക് വേറെന്തോ ആവശ്യത്തിന് വന്ന ഡിപ്പാർട്ട്‌മെന്റിലെ പ്രത്യുഷ് സാർ അവന്റെ ആ പ്രവർത്തി കണ്ട് ഉറഞ്ഞുതുള്ളി.

“നീയൊക്കെ ഇതിനാണോ കോളേജിൽ വരുന്നത്?” എന്ന ലൈറ്റ് ചോദ്യത്തിൽ തുടങ്ങി, തെങ്ങിൻപൂങ്കുലയും ബാറ്ററിയും ഇട്ടു വാറ്റിയ ഹെവി വൈറ്റ് ചീത്ത വരെ എത്തി.

ശുഹൈബ് ആദ്യം കുറച്ചുനേരം ഒന്ന് അമ്പരന്നു നിന്നെങ്കിലും സാറിന്റെ ടെമ്പറിനൊരു എൻഡ് കാണാഞ്ഞപ്പോൾ തിരിച്ച് റൈയ്സായി,
“ഞാൻ കുളിര് ന്നെഴുതിയത് ടേബിളിലല്ലേ, സാറിന്റെ ഷർട്ടിലൊന്നുമല്ലല്ലോ..”
എന്നും പറഞ്ഞ് തരിപ്പോടെ ശുഹൈബ് പേനയെടുത്ത് ബാക്കി മൂന്ന് മേശപ്പുറത്ത് കൂടെ അങ്ങെഴുതി, കുളിര് കുളിര് കുളിര്!
.
.
.
.
.
സ്‌ക്രീൻ നിറഞ്ഞു നിൽക്കുന്ന പ്രത്യുഷ് സാറിന്റെ മുഖം. ക്യാമറ 2 കൊല്ലം പിറകിലേക്ക് പോയി…. പ്രത്യുഷ് സാർ കോളേജിൽ ജോയിൻ ചെയ്ത് ആദ്യമായി ക്ലാസെടുക്കാൻ ചെന്നത് തേർഡ് ഇയർ മെക്കാനിക്കലിന്റെ ക്ളാസിലേക്കാണ്. ഒരു തുടക്കക്കാരന്റെ യാതൊരു പതർച്ചയും ഇല്ലാത്ത നൈസ് ഇന്ററോക്കിടെ, ക്ലാസിലെ പിള്ളേർക്കിടയിലൂടെ പ്രത്യുഷ് സാറിന്റെ മുഖം ഒന്ന് പാൻ ചെയ്തപ്പോ കൂട്ടത്തിൽ പരിചയമുള്ള ഒരു ചിരി!
അഞ്ചുരുളിക്കാരൻ ഉണ്ണ്യേട്ടന് ഉരുളികമിഴ്ത്തികിട്ടിയ ഉണ്ടക്കണ്ണൻ, മുരളി!
എൻട്രൻസ് കോച്ചിങ്ങ്‌ സെന്ററിലെ റിപ്പിറ്റേഴ്‌സ് ബാച്ചിൽ പ്രത്യുഷ് സാറിന്റെ അതേ ഹോസ്റ്റലിൽ ഉണ്ടായിരുന്നവൻ!
ഷോക്ക് വിട്ടുമാറാത്ത പ്രത്യുഷ് വായിൽ കിട്ടിയ വാക്കുകൾ കൊണ്ട് വിക്കി വിക്കി ഒരു ചോദ്യമുണ്ടാക്കി,
“നീ ഇതേവരെ പഠിച്ചു കഴിഞ്ഞില്ലേ മുരളീ…?”
“കഴിഞ്ഞിട്ടില്ല… മൂന്നു പ്രാവശ്യം ഒന്ന് ഇയർ ഔട്ട് ആവേണ്ടി വന്നു”
പ്രത്യുഷ് സാറിന്റെ മനസ്സ് നിന്ന് വിറച്ചു, ചിരവപുറത്തിരിക്കുമ്പോൾ ചീറ്റപുലി വരുന്നത് കണ്ട അവസ്ഥ. കാരണം സിമ്പിളാണ്…ജാവയും പൈതണും പോലെ പവർഫുളും. അവരുടെ ഹോസ്റ്റലിൽ അന്ന് മുരളിയായിരുന്നു സകലമാന ഇക്കിളി സിനിമകളുടെയും സ്റ്റോക്കിസ്റ്റ് ആന്റ് ഡീലർ. മുരളിയുടെ ലാപ്ടോപ്പിലെ കണ്ടന്റുകൾക്ക് അന്ന്, ഇന്നത്തെ 1 മില്യൻ സബ്സ്ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനലിനേക്കാൾ വിലയുണ്ടായിരുന്നു.
നാട്ടിൽ പോവുന്ന വീക്കെന്റുകളിൽ മുരളിയുടെ അടുത്തേക്ക് പ്രത്യുഷ് ഒരു ബ്ളാങ്ക് സിഡിയുമായി ഓടികിതച്ച് ചെല്ലും. എന്നിട്ട് നാണത്തോടെ നിലത്ത് സ്മൈലികൾ വരച്ചിട്ട് പറയും “മലയാളം മതി”
ഭാഷാസ്നേഹി!
ക്ലാസ് കഴിഞ്ഞുള്ള ബ്രെക്ക് ടൈമിൽ വരാന്തയിലൂടെ നടക്കുകയായിരുന്നു മുരളിയെ പ്രത്യുഷ് സാർ വന്നു വിളിച്ച് കൊണ്ടുപോയി ക്യാന്റീനിൽ കയറ്റി ഇഷ്ടമുള്ളത് ഓഡർ ചെയ്തോളാൻ പറഞ്ഞു.
“ഒരു ഫുൾറൈസും ചിക്കൻ മസാലയും!” (മുരളിക്കപ്പഴും മസാല വിട്ടൊരു കളിയില്ല)
തീറ്റ തുടങ്ങിയ മുരളി തന്റെ ചാക്കിൽ വീണെന്നുറപ്പായപ്പോൾ പ്രത്യുഷ് സാർ അവനോട് പറഞ്ഞു,
“മുരളീ… ദയവ് ചെയ്ത് നീ പഴയ കാര്യങ്ങളൊന്നും ഈ കോളേജിലെ ആരോടും പറയരുത്”
“അയ്യോ… ഞാനത് അപ്പൊ തന്നെ എല്ലാരോടും പറഞ്ഞുപോയല്ലോ.”
ബ്ലും! വക്ക്‌ പൊട്ടിയ ഉരുളിയൊക്കെ കമിഴ്ത്തിയാൽ ഇങ്ങനെ ഇരിക്കും!!
“അവര് കേട്ടപാട് സാറിന് ഒരു പേരും ഇട്ടു!”
“എന്താ?”
“കുളിര്!!”
ക്യാമറ ഡ്രോയിങ്ങ്‌ ഹാളിലേക്ക് തിരിച്ച് വരുന്നു. പ്രത്യുഷ് സാറിന്റെ മുഖം, ശുഹൈബിന്റെ മുഖം…. ശുഹൈബിന്റെ മുഖം, പ്രത്യുഷ് സാറിന്റെ മുഖം.
ഗ്ലോറി, ഗ്ലോറി…. ഗ്ലോറിയസ് മൊമെന്റ്‌സ്!!
ഏതാണ്ട് ചെഗുവേരയുടെ സ്റ്റിക്കറൊട്ടിച്ച ബൈക്ക്, ‘ഛത്രപതി’ന്ന് പേരുള്ള ഓട്ടോറിക്ഷയെ മുട്ടിയ പോലെ.
-Deepu Pradeep

Continue reading

കഞ്ഞിപ്പുര കോഴി ഫാം

ഉർവശി തിയേറ്റർസ് ഉറുമീസ് തമ്പാൻ ആയ പോലെ നിങ്ങളുടെ ഫോൺ നമ്പർ എവിടെയെങ്കിലും വേറെയാരുടെയെങ്കിലും പേരിൽ കിടക്കുന്നുണ്ടോ?
എന്റെ ബിഎസ്എൻഎൽ നമ്പറിന് ആ അനുഗ്രഹം കിട്ടിയിട്ടുണ്ട്. പല പല നമ്പറുകളിൽ നിന്ന് വിളി വരും,
“ഹലോ, കഞ്ഞിപ്പുര കോഴി ഫാം അല്ലേ?”
.
.
.
.
തെറ്റിയത് തെറ്റി, എന്നാ കുറച്ച് ലൗകികമായ ഒരു തെറ്റലായിരുന്നെങ്കിൽ പോട്ടേന്ന് ന്ന് വെക്കായിരുന്നു…

ഇപ്പൊ ഞാൻ സഹികെട്ട് റിയാക്ട് ചെയ്യാൻ തുടങ്ങീട്ടുണ്ട്,
‘ഇന്നത്തെ വിലയെന്താ?’ ന്ന് വിളിച്ചു ചോദിക്കുമ്പൊ,
‘ഇന്ന്, ബൈ വൺ ഗെറ്റ് വൺ ഓഫറുണ്ട്, ഒരു മിനി ലോറി വിളിച്ച് പോന്നോ’ ന്നൊക്കെ പറയും.
ജസ്റ്റ് ഉണ്ണ്യേട്ടൻ തിങ്ങ്സ്!

അല്ല പിന്നെ, ദേഷ്യം വരൂലേ….
ഒരുദിവസം ഉറക്കപ്പിച്ചിൽ കിടക്കുമ്പോൾ ഒരുത്തൻ വിളിച്ച്
“കോഴിയുണ്ടോ?” ന്ന് ചോദിച്ചപ്പോൾ
പെട്ടെന്നറിയാതെ,
“കോഴിയാണ് സംസാരിക്കുന്നത്, പറഞ്ഞോളൂ….” ന്ന് മറുപടി പറഞ്ഞശേഷം തുടങ്ങിയതാണ്.

“ഹലോ…… ലഗൂണുണ്ടോ?”
“ഇല്ല ബലൂണുണ്ട്.”
വ്വാവ്! പ്രാസമൊപ്പിച്ച പഞ്ച്!
കഴിഞ്ഞിട്ടില്ലായിരുന്നു,
“അത് മന്തി കട്ട് ചെയ്ത് കിട്ടോ?”
ഷാവോലിൻ ടെമ്പിളിൽ പോയിട്ട് നട തുറക്കുന്നതെപ്പഴാ ന്ന് ചോദിക്കുന്ന ടീംസിന്റെ അടുത്തൊന്നും ചില തിങ്ങ്സ് വർക്കാവില്ല.

Deepu Pradeep

Continue reading

ഉദ്ഘാടനം

ആദ്യ പ്രേമവും ആദ്യ പെണ്ണുകാണലും പോലെതന്നെയാണ് ആദ്യത്തെ ഉദ്ഘാടനവും. അംനീഷ്യം വന്നാലും അഞ്ചാം പനി വന്നാലും നമ്മളത് മറക്കില്ല.
നാട്ടിലെ ക്ലബ്ബിന്റെ ഓണം പെരുന്നാൾ ആഘോഷമായിരുന്നു
ഞാൻ ജീവിതത്തിൽ ആദ്യമായി ഉദ്ഘാടനം ചെയ്‌തത്. വേറൊന്നുമല്ല, നാരങ്ങ സ്പൂണ് റേസ്, കസേരകളി, ചാക്ക് റേസ് മുതലായ മത്സരങ്ങളും അത് കഴിഞ്ഞ് നാട്ടിലെ കുട്ടികളുടെ കലാസന്ധ്യയും ഉള്ളൊരു കൊച്ചു പ്രോഗ്രാം. പക്ഷെ ഏത് ഒരു പരിപാടിയും വിജയിക്കുന്നത് ഉദ്ഘാടകന്റെ ആ ഒരു കൈപുണ്യത്തിലാണല്ലോ….

സോഷ്യൽ മീഡിയ യുഗത്തിൽ നാട്ടിൻപുറത്തെ ഇത്തരം കൂട്ടായ്മകളും അവസരങ്ങളും കുട്ടികൾക്ക് ഒരുപാട് ഗുണം ചെയ്യും, ഒരു സദസ്സിനെ പേടിയില്ലാതെ അഭിമുഖീകരിക്കാൻ അവരെ പ്രാപ്തരാക്കും തുടങ്ങിയ ക്ലാസിക് പോയന്റസാണ് ഉദ്ഘാടന പ്രസംഗത്തിൽ വെച്ചുകാച്ചാൻ ഞാൻ എടുത്ത് വെച്ചിരുന്നത്.
സ്റ്റേജിൽ ഇരിക്കുമ്പോഴായിരുന്നു ആദ്യത്തെ ട്വിസ്റ്റ്. ഞാൻ പറയാൻ വെച്ചത് അതേപോലെ സ്വാഗത പ്രാസംഗികൻ പറഞ്ഞു. ‘ഇങ്ങള് ടെലിപതിയാ?’
താലികെട്ടാൻ നിൽക്കുമ്പോ മാലയുടെ കൊളുത്തുപൊട്ടിയ അവസ്ഥ!

ഞാൻ ആ അഞ്ചാം മിനിറ്റിൽ അവിടെയിരുന്ന്, പ്രസംഗിക്കാനുള്ള വേറെ പോയന്റസ് ആലോചിക്കുകയായിരുന്നു… അപ്പോഴുണ്ട് കുടു കുടു കുടു കുടു കുടു കുടു നൊരു സൗണ്ട്.
‘എന്റെ കോണ്സൻട്രേഷൻ പോണ്.’ എന്തിന്റെ ഒച്ചയാണ് എന്നറിയാനായി ഞാൻ ചുറ്റും നോക്കി. സ്വാഗത പ്രസംഗികൻ പരിപാടിയുടെ നോട്ടീസ് പിന്നിൽ കെട്ടിയ വലത്തേ കയ്യിലാണ് പിടിച്ചിരിക്കുന്നത്. ആ നോട്ടീസ് കിടന്നു വിറയ്ക്കുന്ന സൗണ്ടാണ് അത്.
ഏത്, നമ്മൾക്ക് സ്റ്റേജ് ഫിയർ പാടില്ലാന്നു പ്രസംഗിക്കുന്ന അതേ മുതലിന്റെ തന്നെ….

“മത്താപ്പൂവേ മുത്തുപൊഴിച്ചാട്ടെ….”
കലാ സന്ധ്യ തുടങ്ങിയതാണ്. ഉദ്ഘാടനവും പ്രസംഗവുമൊക്കെ ഞാൻ ഒരുകണക്കിന് ഒപ്പിച്ചിരുന്നു. പക്ഷെ രാത്രിയായിട്ടും ഉദ്ഘാടകൻ സദസ്സ് വിട്ടുപോയിട്ടില്ലായിരുന്നു… മതിലിൽ ചാരി നിന്ന് സംഘാടകർക്കും കൂട്ടുകാർക്കും ഒപ്പം നിന്ന് പരിപാടി കാണുന്നു, ഹോ… എവിടെകിട്ടും ഇങ്ങനെയൊരു ഉദ്ഘാടകനെ!
ആദ്യത്തെ ഉദ്ഘാടനം എത്രകണ്ട് വിജയമാവും എന്നറിയുനുള്ള ഉദ്ദേശമായിയുന്നു എന്റെ ആ നിൽപ്പിന് പിന്നിൽ.

പാട്ടും നൃത്തവും കൊഴുക്കുന്നു, പുതിയ കുറെ പേർ വന്ന് പേരു കൊടുക്കുന്നു, പരിപാടി അവതരിപ്പിക്കുന്നു, കാണികൾ കൂടുന്നു. സംഘാടകര് പോലും പ്രതീക്ഷിക്കാത്ത വിജയം.
ഒക്കെ ഉദ്ഘാടകന്റെ ആ ഒരു കൈപുണ്യം!
സത്യം പറയാലോ, എനിക്ക് എന്നെ കൊണ്ടുതന്നെ രണ്ടു ഉദ്ഘാടനങ്ങൾ ചെയ്യിപ്പിക്കാൻ അപ്പൊ തോന്നി.

അപ്പൊ ദാ വരുന്നു രണ്ടാമത്തെ ട്വിസ്റ്റ്,
പരമ ഫിറ്റായ ഒരാൾ മൈക്കുമായി സ്റ്റേജിൽ…. പാട്ടുപാടാൻ!
താലിമാലയുടെ കൊളുത്ത് ശരിയാക്കി എഴുന്നേറ്റപ്പോൾ മുണ്ടഴിഞ്ഞ അവസ്ഥ!
കുഴ കുഴഞ്ഞ നാക്കും കൊണ്ടയാൾ പറഞ്ഞു, “ഇവിടെ ഇങ്ങനൊരു പരിപാടി നടക്കുന്നതൊന്നും എനിക്ക് അറിയില്ലായിരുന്നു…. ഇതുവഴി പോയപ്പോ ദാസനാണ് എന്നെ ഒരു പാട്ട് പാടാൻ വേണ്ടി നിർബന്ധിച്ചത്”
മുഖ്യ സംഘാടകർ റാഫിയും ഇസഹാഖും ഒക്കെ കൂടി ഓടിചെന്നു…
“ഏത് ദാസനാടാ നിർബന്ധിച്ചത്?”
അവസാനം മനസ്സിലായി ഒരു ദാസനുമല്ല,
അത് കള്ളുംപുറത്തുള്ള അയാളുടെ തന്നെ മൾട്ടിപ്പിൾ പേഴ്സനാലിറ്റി ആയിരുന്നെന്ന്.
ഫുള്ള്‌ ടെൻഷൻ. സംഗതി കയ്യീന്ന് പോവുകയാണെന്ന് മനസ്സിലായപ്പോൾ അഭ്യുദയകാംഷികളായ ചില നാട്ടുകാർ ഇടപെട്ടു,
“ക്ലബ്ബിന്റെ സെക്രട്ടറി എവിടെ?”
“അവൻ കുറ്റിപ്പുറത്തേക്ക് ഷവർമ്മ കഴിക്കാൻ പോയി”
“ഈ നേരത്തോ?”
“അവന് ടെൻഷൻ കേറിയാ അപ്പൊ എന്തെങ്കിലും തിന്നണത്രേ”

പാട്ടുകാരൻ മുണ്ടുടുത്ത അരയിൽ നിന്നും ഒരു കവർ പുറത്തെടുക്കുന്നു.
‘കവർ സോംഗ് ആയിരിക്കും പാടുന്നത്’.
അല്ല, കരോക്കെ സിഡിയാണ്.
ഏത്, ഇതുവഴിയെ യാദൃശ്ചികമായി നടന്നു പോയ ആളുടെ അരയിൽ തന്നെ!
കരോക്കെ തുടങ്ങി, പാട്ട് ചില്ലറ പാട്ടൊന്നുമല്ല, അഞ്ചലി അഞ്ചലി പുഷ്പാഞ്ചലി…..
അഞ്ചല്ല, അമ്പത്തിയഞ്ച് പുഷ്പാഞ്ചലികള് ഞങ്ങള് നേർന്നു!
റാഫി നെഞ്ചത്ത് കൈ വെച്ച് ഓപ്പറേറ്ററുടെ അടുത്തെത്തി,
“സിഡിയില് വല്ല ‘പൂവിതളല്ലേ ഫാസിലാ’ ഉണ്ടോന്ന് നോക്കിയിട്ട് അത് വെക്ക്.”
“ആകെ ഈ സിഡിയില് ഒരൊറ്റ പാട്ടേ ഉള്ളൂ…”
‘കൽപ്പിച്ചുകൂട്ടിയുള്ള വരവാ…’
ഞാൻ റാഫിയെ സമാധാനിപ്പിച്ചു…
“ഇത് തമിഴ് പാട്ടല്ലേ… തെറ്റിയാലും നമ്മടെ ആൾക്കാർക്ക് ഒന്നും മനസ്സിലാവില്ല. വല്ല ഹരിമുരളീരവം ഒക്കെ ആയിരുന്നെങ്കിലോ…. നീയൊന്ന് ആലോചിച്ച് നോക്ക്.”
റാഫി രണ്ടു സെക്കന്റ് ആതാലോചിച്ചു നിന്നു,
“അടിപൊളി രാധേ… നിന്നെ തേടീ……………… ഉരുളുകയാണെൻ മാരക ജന്മം”

അപ്പോഴേക്കും അയാള് പാടാൻ സെറ്റായിരുന്നു. പക്ഷെ നിൽപ്പിനൊരു പ്രശ്നം. മൈക്ക് പിടിച്ചിട്ട് അയാൾ നിൽക്കുന്നത് കാണികൾക്ക് തന്റെ റിസ്റ്റ് വാച്ചുള്ള ഇടത്തേ സൈഡ് പോസ് കാണിച്ചിട്ടാണ്.
“ആൾക്കാര് ഇരിക്കുന്നത് ഇവിടെയാടോ…”
“എനിക്ക് വടക്കു പടിഞ്ഞാറ് നോക്കിയാലേ പാടാൻ പറ്റൂ…”
‘സൈഡിലൂടെ നോക്കുമ്പഴാണ് ഏട്ടനെ കാണാൻ ഭംഗി എന്ന് ഏതെങ്കിലും പെണ്ണു പണ്ട് പറഞ്ഞിട്ടുണ്ടാവും’
അതോടെ, ‘സുദ്ധ സെംഗീതം മെരിച്ചിട്ടില്ല’ എന്ന് പറയിപ്പിക്കുമെന്ന് ഏറെക്കുറെ തീരുമാനമായി. എന്നെ ഭാവിയിൽ ഇനിയാരും ഒരു യൂട്യൂബ് ചാനൽ പോലും ഉദ്ഘാടനം ചെയ്യാൻ വിളിക്കാൻ പോണില്ല എന്നും.

പാട്ട് തുടങ്ങി. പക്ഷെ അവിടെ ഇരിക്കുന്ന സകലരെയും ഞെട്ടിച്ചുകൊണ്ടു അയാളൊരു പാടൽ! കുറച്ചുമുൻപ് സംസാരിക്കുമ്പോ വരെ കുഴഞ്ഞിരുന്ന ആ നാക്കിൽ നിന്നും വന്ന ശ്രുതിയും താളവും സംഗതിയും സുമതിയും വരെ കറക്റ്റ്!! ഓരോ വരിക്കും കയ്യടി… അതുവരെ നടന്ന എല്ലാ പരിപാടികളും അയാള് പുട്ടുപോലെ നിഷ്പ്രഭമാക്കി. ഗൂസ്ബമ്പ്‌സ്!
ഞങ്ങള് എല്ലാവരും പരസ്പരം നോക്കി…. പാടത്തെ ഫുട്‌ബോൾ കളിയിൽ ആളെ തികയ്ക്കാൻ വേണ്ടി ടീമിൽ കൂട്ടിയവൻ, ക്രിസ്ത്യാനോ റൊണാൾഡോയുടെ കളി പുറത്തെടുത്ത അവസ്ഥ!!

‘ഇസൈ വന്ത ദിശൈ പാർത്ത് മനം കുഴയിന്തേൻ’ ഒക്കെ പാടുമ്പോഴേക്കും സംഭവം വേറെ ലെവലായിരുന്നു…. പക്ഷെ പാടി മുഴുമിപ്പിക്കും മുൻപ് അപ്രതീക്ഷിതമായി വേദിയിലെയും സദസ്സിലെ കറണ്ട് അങ്ങു പോയി!
രണ്ടു മിനിറ്റ് കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ ആ പ്രതിഭാസം സ്റ്റേജിൽ ഇല്ലായിരുന്നു. എല്ലായിടത്തും തിരഞ്ഞു, പ്രതിഭാസം മിസ്സിംഗ്!
എവിടുന്നോ വന്ന അയാൾ എങ്ങോട്ടോ പോയി, അനുമോദങ്ങൾക്ക് പോലും കാത്തുനിൽക്കാതെ.

ജഗുണ് ജഗുണ് തക, ജഗുണ് ജഗുണ് തക, ജഗുണ് ജഗുണ് താ…..
ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ നന്ദനത്തിലെ ബി ജി എം മുഴങ്ങി. പക്ഷെ അതായിരുന്നില്ല ക്ളൈമാക്‌സ്. അയാളുണ്ട് ബ്ളാക്ക് ഔട്ടായി സ്റ്റേജിന് പിറകിൽ വീണുകിടക്കുന്നു!
“ഈ ബോധം പോവല് ഒരു അഞ്ച് മിനിറ്റ് മുന്നേ ആയിരുനെങ്കില് നമുക്ക് ഇത്രേം നല്ലൊരു പാട്ട് കിട്ടില്ലായിരുന്നു”
“അതെ, ആ കറന്റ് പോക്കും നമ്മളെ തുണച്ചു”
ഈ സംസാരങ്ങൾക്ക് നടുവിൽ നിന്ന് ഞാൻ ‘ട്രാഫിക്കി’ലെ ആസിഫ് അലിയെ പോലെ പുഞ്ചിരിച്ചു,
ഒക്കെ ഉദ്ഘാടകന്റെ ആ ഒരു…..

Deepu Pradeep

Continue reading

ലൊക്കേഷൻ ഹണ്ട്

‘കുഞ്ഞിരാമായണം’ ഷൂട്ട് ചെയ്തത് പാലക്കാട് കൊല്ലങ്കോടായിരുന്നെങ്കിലും, ഞങ്ങള്‍ അതിനു മുന്പ് വയനാട് ജില്ല, വൈത്തിരി മുതല്‍ ബാവുലി വരെയും ബത്തേരി മുതല്‍ തിരുനെല്ലി വരെയും ലൊക്കേഷന്‍ കണ്ട് ഒന്ന് അലഞ്ഞിരുന്നു. ബേസിലും ഞാനും വിഷ്ണുവും പ്രശോബേട്ടനും മനോജേട്ടനും, രണ്ടു അസിസ്റ്റന്റ്സുമായിരുന്നു സംഘത്തില്‍. കാട്ടിക്കുളം ഭാഗത്ത് കറങ്ങുമ്പോള്‍ അവിടുത്തെ സ്ഥലങ്ങള്‍ ഒക്കെ കാണിച്ചുതരാനായി അവിടുത്തുകാരന്‍ ഒരു ചേട്ടനും ഉണ്ടായിരുന്നു കൂടെ. വഴി തെറ്റാതെ കാണിച്ചുതരാന്‍ വേണ്ടി പുള്ളിയെ ഡ്രൈവറേട്ടന്റെ അടുത്ത് തന്നെ പിടിച്ച് ഇരുത്തി.

പറ്റിയ കുറെ വീടുകളും കവലകളും കണ്ടെങ്കിലും ഒന്ന് മാത്രം കൈയ്യിൽ തടഞ്ഞിട്ടില്ലായിരുന്നു, രണ്ടു സൈഡിലും വിശാലമായി കിടക്കുന്ന വയലിന് നടുവിലൂടെയുള്ള ഒരു പാത, അവിടെ ഒരു വീട്.
കുറെ കറങ്ങി അവസാനം ഞങ്ങളുടെ ഇന്നോവ ഒരു വിജനമായ വഴിയില്‍ കേറി… അവിടെ, മനസ്സില്‍ കണ്ടത് അതിനെക്കാള്‍ തെളിമയോടെ ഞങ്ങളെ കാത്തിരുന്നിരുന്നു!
അസ്തമയസൂര്യന്‍, പരന്നുകിടക്കുന്ന വരണ്ട വയലിന് നടുവിലെ മണ്ണിട്ട റോഡ്, പിറകില്‍ ഇളം പച്ചയില്‍ പൊതിഞ്ഞ മലനിരകള്‍…. അതിന്റെ ഏറ്റവും അറ്റത്ത് ഓടുമേഞ്ഞ ഒരു വീടും!
“റിച്ച്, റിച്ച്!” ക്യാമറാമാൻ വിഷ്ണു ആ എക്സൈറ്റ്മെന്റില് വിളിച്ചു പറഞ്ഞു.
പക്ഷെ ഞങ്ങളുടെ ഇന്നോവ ആ വീടിന് അടുത്തെത്തും തോറും, മുറ്റത്തേക്ക് കുറെ കാക്കി വേഷധാരികള്‍ റെഡിയായി വരുന്നതാണ് കണ്ടത്. മുറ്റത്താണെങ്കിൽ രണ്ട് പോലീസ് ബസും, കുറെ ബാരിക്കേഡുകളും!
ഞങ്ങള് മുന്‍സീറ്റുകാരനെ നോക്കി. മൂപ്പര്, “ഇവിടെ എപ്പഴാ പോലീസ് സ്റ്റേഷനൊക്കെ തുറന്നത്?” എന്നും പറഞ്ഞ് ഇരിക്കുകയാണ്.

ഇന്നോവ പടിക്കലെത്തിയതും പോലീസുകാരും തണ്ടർബോൾട്ടുകാരും അടങ്ങുന്ന വലിയൊരു സംഘം വണ്ടിക്ക് ചുറ്റും ചാടി വീണ് ഞങ്ങൾക്ക് നേരെ തോക്ക് ചൂണ്ടി!!
ഞങ്ങള് മലയണ്ണാന്‍ മാല്‍ദ്വീവ്സില്‍ പോയ പോലെ ചുറ്റും നോക്കി ഇരുന്നു.
.
.
.
നാട്ടുകാരൻ ചേട്ടനോ….?
മൂപ്പര് ഇതിന്റെ ഇടയില് കയ്യ് രണ്ടും ഹാന്‍ഡ്സ് അപ്പ് ആക്കി കഴിഞ്ഞിരുന്നു! ഇനി വെടി കൊണ്ടാ മാത്രം മതി.
“ചേട്ടാ… നിങ്ങളല്ലേ ഈ നാട്ടുകാരന്‍… അവരോടു കാര്യം പറ”
എവിടെ, ചേട്ടന്‍ വിരണ്ടു വിവശനായി ‘ഷൂ ഷൂ ഷൂ…’ എന്ന് മാത്രം പറഞ്ഞോണ്ടിരിക്കുന്നു.

സംഭവം കയ്യീന്ന് പോയി ന്ന് മനസ്സിലായപ്പോള്‍ ഡ്രൈവറേട്ടൻ, “എല്ലാവരും അവരവരുടെ ദൈവങ്ങളെ വിളിച്ചോളൂ… ഉം പെട്ടെന്നായിക്കോട്ടെ”
അതിന്‍റെ ഇടയിലൊരു ശബ്ദം, “ഞാൻ നിരീശ്വരവാദിയാ”
“ഈ അഞ്ചാം മിനിറ്റില് വാദിച്ചിട്ടൊന്നും കാര്യമില്ല… ജീവന്‍ വേണമെങ്കില്‍ എന്തെങ്കിലുമൊക്കെ വിളിച്ചോ”
മയ്യത്താവാന്‍ പോവുമ്പോഴും തഗ്, തഗാണ്!
ഞാന്‍ ലാസ് വെഗാസ് ദേവീ ക്ഷേത്രത്തിൽ ഒരു ദീപാരാധന നേർന്നു കഴിഞ്ഞിരുന്നു… ‘അതിന് ലാസ് വെഗാസില്, ദേവി ക്ഷേത്രമൊക്കെയുണ്ടോ’ന്ന് ചോദിക്കരുത്? കാറ്റ് പോവുമെന്നുറപ്പായ നിമിഷത്തില് നമ്മടെ മനസ്സിന് ലോജിക്കൊന്നും കാണൂല, മാഫിയ ശശിനെയൊക്കെ വിളിച്ച് പ്രാർത്ഥിച്ചെന്നിരിക്കും, സുപ്രീം കോടതിയില് വരെ ഉദയാസ്തമനപൂജ നേരും.

പിന്നെ മനോജേട്ടന്‍ ഗ്ലാസ് താഴ്ത്തി തോക്ക് മാറ്റി കാര്യങ്ങള്‍ വിശദീകരിച്ചു. അവര് തോക്ക് വീണ്ടും വെച്ച് തിരിച്ചും വിശദീകരിച്ചു….
അത് മന്ത്രി പി കെ ജയലക്ഷ്മിയുടെ വീടായിരുന്നു! മന്ത്രിയ്ക്ക് മാവോയിസ്റ്റുകളില്‍ നിന്നും വധഭീഷണി നിലനില്‍ക്കുന്ന സമയത്താണ് ദുരൂഹസാഹചര്യത്തില്‍, ഒരു വണ്ടി ആളുകള് രണ്ടും കല്‍പ്പിച്ച് വരുന്നത്!
ഒടുവില്‍ ലൊക്കേഷന്‍ ക്യാമറയില്‍ പകര്‍ത്താന്‍ വന്നവരുടെ മുഖവും ഐഡന്റിറ്റി കാര്‍ഡുകളും അവര് ക്യാമറയില്‍ പകര്‍ത്തിയശേഷമാണ് വിട്ടത് (സിനിമയുടെ ഡിലീറ്റട് സീന്‍ ആയി ഇട്ടിരുന്നെങ്കില്‍ നല്ല റീച്ച് കിട്ടേണ്ട വീഡിയോ ആയിരുന്നു).

അവരുടെ ആതിഥ്യ മര്യാദ തീരെ ഇഷ്ടപെടാത്തതുകൊണ്ട്, വീട് ഷൂട്ടിങ്ങിനു കൊടുക്കുമോ എന്ന് പോലും ചോദിക്കാതെ ഞങ്ങള് ഇന്നോവ തിരിച്ചു.
മുന്‍ സീറ്റിലെ ലൊക്കേഷന്‍ ചേട്ടനപ്പോഴും, തോക്ക് കണ്ട ആ ഷോക്കില്‍ കയറിയ ചെന്തെങ്ങിന്റെ മുകളില്‍നിന്നും താഴെ ഇറങ്ങിയിട്ടില്ലായിരുന്നു….
എല്ലാവരും മൂപ്പരുടെ നേരെ നോക്കി ചോദിച്ചു…
“അല്ല ചേട്ടാ…. നിങ്ങളെന്താണ് അവരോട്, ഷൂ ഷൂ ഷൂ… ന്ന് പറഞ്ഞുകൊണ്ടിരുന്നത്?”
“അത് പേടിച്ചിട്ടു സൗണ്ട് പുറത്തേക്ക് വരാതിരുന്നതാ…”
“എന്നാലും എന്താണ് പറയാൻ ശ്രമിച്ചത്?”
“ഷൂട്ടിംഗിന് വന്നതാണെന്ന്”

ആഹാ…. തോക്ക് നെഞ്ചത്തേക്ക് ചൂണ്ടി ട്രിഗറില് വിരല് വെച്ച്, എന്തിന് വന്നതാണെന്ന് ചോദിച്ച തണ്ടർബോൾട്ടുകാരോട് പറയാൻ പറ്റിയ ഉത്തരം, ഷൂട്ടിംഗ്!!
ഒച്ച പുറത്തേക്ക് വരാത്തത് നന്നായി, എന്തുകൊണ്ടും നന്നായി.

Deepu Pradeep

Continue reading

%d bloggers like this: