Malayalam Short Stories

Category: കുഞ്ഞ്യേ കഥകള്‍ Page 2 of 8

കീറി

എസ്.കെ എന്ന് വിളിക്കുന്ന ഒരു പരിചയക്കാരനുണ്ടെനിക്ക്. കഴിഞ്ഞ ആഴ്ച ഒരു റെസ്റ്റോറന്റിൽ വെച്ച് യാദൃശ്ചികമായി കണ്ട് സംസാരിക്കുന്നതിനിടെയാണ് നമ്മളുടെ ഒരു കോമൺ ഫ്രണ്ടിന്റെ കല്യാണക്കാര്യം ഓർക്കുന്നത്, ഞങ്ങൾ രണ്ടാൾക്കും ക്ഷണമുണ്ട്. എന്നാ നമുക്ക് ഒപ്പം പോവാമെന്ന് എസ്.കെ. എനിക്കാണെങ്കിൽ ഒരു ഔൺസ് താല്പര്യം പോലുമില്ല അച്ഛങ്ങായിടെ കൂടെ പോവാൻ. വേറൊന്നുമല്ല, എല്ലാർക്കും ഉണ്ടാവുമല്ലോ എവിടെ ചെന്നാലും സൗഹൃദങ്ങളും പരിചയക്കാരും ഉള്ളൊരു കൂട്ടുകാരൻ. എസ്.കെയും അതാണ്‌ ഐറ്റം. കൂടെ എവിടേക്ക് പോയാലും ആളുകൾ ഇയാളോട് വന്നു സംസാരിക്കും, വിശേഷങ്ങൾ തിരക്കും… എസ്‌.കെ ഒരു പ്രഭാവലയത്തിലിങ്ങനെ ആറാടി നിൽക്കും. നമ്മളോ, കസ്തൂരിമാൻ കസീനോയില് പോയ പോലെ ചുറ്റും നോക്കിയും. ആരെങ്കിലും വന്ന് നമ്മളോടൊന്നു സംസാരിച്ചെങ്കിൽ എന്ന് കരുതിപ്പോവുന്ന വല്ലാത്ത മൊമെന്റ്സ്. ശരിക്കും ഇതിനൊക്കെയാണ് ഒരു മൊബൈൽ ആപ്പ് വേണ്ടത്, വല്ല ഇവന്റിനും പോയിട്ട് ആരും മിണ്ടാനില്ലാതെ പോസ്റ്റായിനിൽക്കുന്ന രണ്ടുപേരെ തമ്മിൽ കണക്റ്റ് ചെയ്യാൻ.

പക്ഷെ ഞാറാഴ്ച എനിക്ക് എസ്‌.കെയുടെ കാറിൽ ഒരുമിച്ച് ആ കല്യാണത്തിന് പോവേണ്ടി വന്നു. മൊത്തത്തില് വൻ സെറ്റ് അപ്പ്. പത്ത് ഐറ്റം വെൽക്കം ഡ്രിങ്ക്സും, അമ്പത് ഐറ്റം ഫുഡും, ബക്കലാവയും ലുകൈമത്തും മുട്ടമാലയുമുള്ള സ്നാക്സ് കൗണ്ടറും, കുതിരവണ്ടിയിലെ കപ്പിൾ എൻട്രിയും, സിൽവർ ക്രിസ്റ്റൽ പാസേജ് ഒക്കെയുള്ള പ്രീമിയം ഡിക്കോറും, ലൈവ് വയലിൻ ബിജിഎമ്മും, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസേഴ്സിന്റെയും ഫുഡ് വ്ലോഗ്ഗെഴ്സിന്റെയും കവറേജും ഒക്കെയടങ്ങിയ ഒരു ഗ്രാന്റ് വെഡിങ്. എന്റെ ഭാഗ്യത്തിന് അത് എസ്‌.കെയുടെ ടെറിട്ടറിക്ക് പുറത്തുള്ള ഒരു സ്ഥലമായതുകൊണ്ട് പരിചയക്കാരുടെ എണ്ണവും വലുപ്പവും കൊണ്ട് എസ്.കെ ക്ക് ഷോ ഇറക്കാൻ പറ്റിയില്ല. മൂപ്പർക്കിനി ഫോൺ വിളിച്ച് വല്ലവരെയും വിളിച്ച് വരുത്താതെ നോ രക്ഷ, നോ പ്രഭാവലയം.

ബർത്ത്ഡേ വൈബ്സ്

ഇത് വായിച്ചുകൊണ്ടിരുന്ന നിങ്ങളുടെ കൂട്ടത്തിൽ ആർക്കെങ്കിലും, നിങ്ങള് പഠിച്ചിരുന്ന കോളേജ് ഒരു പിറന്നാൾ സമ്മാനം നൽകിയതിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ ഉണ്ടോ? കുറ്റിപ്പുറം എം.ഇ.എസ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് (സിൻസ് 1994) ഞങ്ങളുടെ ക്ലാസിലെ ഒരാൾക്ക് കൊടുത്തിട്ടുണ്ട്.

ഹാപ്പി ഡേയ്സ് റിലീസായ കൊല്ലം, 2007. ഞങ്ങളുടെ കോളേജ് ജീവിതാരംഭം…
മെയിൻ ഹോസ്റ്റൽ ഫുൾ ആവുമ്പോ കോളേജ് ഗേറ്റിന്റെ നേരെ ഓപ്പോസിറ്റ് ഉള്ള എസ്.കെ.സി.എൽ ലായിരുന്നു ഫസ്റ്റ് ഇയർ സ്റ്റുഡന്റ്സിനെ താമസിപ്പിച്ചിരുന്നത്. കോളേജ് വാടകയ്ക്ക് എടുത്ത ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കോളേജിന്റെ തന്നെ ഒരു ചെറിയ ഹോസ്റ്റൽ. ഫസ്റ്റ് ഇയേഴ്‌സ് മാത്രമേയുള്ളൂ എന്നത് കൊണ്ട് SKCL കാർക്ക് കുറച്ച് പ്രിവിലേജ് ഒക്കെയുണ്ടായിരുന്നു. അവര് മാത്രമുള്ളൊരു ലോകം… റാഗിങ്ങ് പേടിക്കണ്ട, ഫസ്റ്റ് ഇയർ തൊട്ട് ആർമാദം! അവിടെയാണ് ഇവന്റ് നടക്കുന്നത്, നമ്മുടെ ബർത്ത് ഡേ ബോയുടെ ബർത്ത് ഡേ. ക്ലാസിലെ എന്നല്ല, 2007-11 ബാച്ചിലെ തന്നെ ആദ്യത്തെ പിറന്നാൾ. കുക്കുടന്റെയും നൈസിന്റെയും നേതൃത്വത്തിൽ ഹോസ്റ്റലിൽ നല്ലൊരു പിറന്നാൾ പണി പ്ലാൻ ചെയ്യുന്നുണ്ട് എന്ന് ബർത്ത് ഡേ ബോയ്ക്ക് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടി. ആ ഒരു ദിവസത്തേക്ക് മെയിൻ ഹോസ്റ്റലിലെ വല്ല റൂമിലും പോയി അഭയം പ്രാപിക്കാം എന്ന് വെച്ചാൽ അവിടെ റാഗിംഗ് കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. കതിന പൊട്ടുന്നത് കണ്ട് പേടിച്ചിട്ട് കമ്പക്കെട്ട് നടക്കുന്നിടത്തേക്ക് ചെന്ന അവസ്ഥയാവും.

മിസ്റ്റർ മലപ്പുറം

കൊച്ചിയിലേക്കുള്ള ഇന്നലത്തെ കാർ യാത്ര. അതിരാവിലെ എഴുന്നേറ്റ് ഞാൻ വീട്ടിൽ നിന്നും ഭക്ഷണവും കഴിച്ചിറങ്ങി. പണിതീർന്ന ആറുവരിപാതയിൽ ഹോണ്ട സിറ്റി ചാവക്കാട് വരെ ചിരിച്ചിട്ട് പോന്നു… പണിനടക്കുന്ന ബാക്കി ദൂരം കരഞ്ഞും. നാട്ടിക പാലം എത്തിയപ്പോഴേക്ക് ചെറിയൊരു പ്രശ്നം… കാറിനല്ല, എനിക്ക്. ടോയ്ലറ്റിൽ പോണം!
കൊടുങ്ങല്ലൂർ എത്തും മുമ്പ് ലെഫ്റ്റ് സൈഡിൽ കണ്ട ഒരു ഹോട്ടലിൽ ഞാൻ കാർ സൈഡാക്കി. നേരെ ടോയ്ലറ്റിൽ കേറിയ ഉടനെയുണ്ട് വാതിലിൽ ഒരു മുട്ടൽ. ‘ആർക്കാടാ ഇത്രയ്ക്ക് ധൃതി’, ഞാൻ മൈൻഡ് ചെയ്തില്ല.
വീണ്ടും ശക്തിയായി തട്ടുന്നു. പിന്നൊരു ചോദ്യവും, “മലപ്പുറത്ത് നിന്ന് വന്ന ആളാണോ?”
വരുന്നത് എടപ്പാളിൽ നിന്നാണെങ്കിലും ജില്ല മലപ്പുറം ആണല്ലോ. ഞാൻ അതെയെന്ന് വിളിച്ചു പറഞ്ഞു.
“എന്നാ പുറത്തിറങ്ങ്, പെട്ടെന്ന് ഇറങ്ങ്!”
ഇതെന്ത് കൂത്ത്! മലപ്പുറംകാർക്കെന്താ ഇവിടെ ടോയ്ലറ്റിൽ പൊക്കൂടെ?
സ്ഥലം ചോദിച്ചിട്ട് ടോയ്ലറ്റിൽ നിന്ന് ഇറക്കിവിടുന്നു, ലോകത്ത് കേട്ടുകേൾവി പോലുമില്ലാത്ത സംഭവം. ഞാൻ ഇറങ്ങില്ല. വൈ ഷുഡ് ഐ?
ഒരു മിനുട്ട് കഴിഞ്ഞില്ല വീണ്ടും മുട്ട്.
ഏതവനാടാ ഇവൻ. ഒരു മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങൾ തടയുക മാത്രമല്ല ചെയ്യുന്നത്, ഒരു ജില്ലയെ മുഴുവൻ മഴയത്ത് നിർത്തുകയാണ്.
“ഇയാള് ഇറങ്ങിയില്ലേ?”
“ഇറങ്ങി, ഇത് വേറെ ആളാ” ഞാനൊരു നമ്പറിട്ടു.
“ആ.. ഓക്കേ”
മണ്ടൻ.
ആ കയ്യും ശബ്ദവും വാതിൽക്കലിൽ നിന്ന് പോയി.

ബെയർ 650

650 സിസി എഞ്ചിൻ കൊണ്ട് പുതുമഴയ്ക്ക് പാറ്റ പൊടിയുന്നത് പോലെ വണ്ടികളിറക്കുന്ന റോയൽ എൻഫീൽഡ് കഴിഞ്ഞ നവംബറിലാണ് ബെയർ 650 പുറത്തിറക്കുന്നത്. രാജ്യത്ത് ഒരു പുതിയ മോട്ടോർസൈക്കിൾ ഇറങ്ങിയാ…. ‘പ്രായശ്ചിത കർമ്മം നടത്തി, കുഭം കൊണ്ടുചെന്ന് മാടംപള്ളി തെക്കിനിയിൽ സ്ഥാപിച്ച്, വാതില് രക്ഷാ തകിടിട്ട് ബന്ധിക്കും വരെ എനിക്കൊരു സ്വസ്ഥതയില്ലാ’ എന്നു പറയുന്ന പോലെ… വണ്ടിയുടെ റിവ്യൂ വീഡിയോസ് മുഴുവനിരുന്നു കണ്ട്, ടെസ്റ്റ് ഡ്രൈവ് നടത്തി, അത് സ്വന്തമാക്കുന്നത് സ്വപ്നവും കണ്ട്, ടീം ബി.എച്ച്.പി ഒഫീഷ്യൽ റിവ്യൂ പേജിൽ നാല് വിലയിരുത്തലുകൾ പോസ്റ്റ് ചെയ്യും വരെ എനിക്കുമൊരു സ്വസ്ഥത ഇല്ലാ.

യൂട്യൂബിൽ, പവർ ഡ്രിഫ്റ്റിന്റെ വീഡിയോയിൽ തുടങ്ങി പിന്നെ ഓട്ടോകാർ, ഫൈസൽ ഖാൻ, സാഗർ ഷെൽദേകർ, സ്‌ട്രെൽ, അരുൺ എന്നും നാൻ, ബൈജു എൻ നായർ, ക്ലച്ച്ലെസ് തുടങ്ങി എന്റെ സ്ഥിരം കുറ്റികളായ എല്ലാ ഓട്ടോ ജേർണലിസ്റ്റുകളുടെ റിവ്യൂ വീഡിയോകളും ഇരുന്ന് കണ്ടു. കരടി കൊള്ളാം, പുട്ട് പോലെ കയറിപോവുന്ന മത്താപ്പ് സാധനം!

നവംബറിൽ തന്നെ ഇടപ്പള്ളി ഒബ്രോൺ മാളിൽ വെച്ച് യാദൃശ്ചികമായി വണ്ടിയുടെ ഒരു ഡെമോ കണ്ടു…. ചന്ദനക്കുറിയും തുളസിക്കതിരും വെച്ച് പണ്ട് പഴേ ക്രഷ് അമ്പലത്തീന്ന് നടന്നു വന്ന പോലെ! എനിക്കങ്ങു ബോധിച്ചു, ഇന്ററസ്റ്റ് രേഖപ്പെടുത്തി.
കുറച്ചു ദിവസം കഴിഞ്ഞ് നാട്ടിൽ, എടപ്പാൾ ഷോറൂമിൽ വണ്ടി എത്തിയപ്പോഴും ഒന്ന് പോയി കണ്ടു. കാഴ്ച നമ്പർ റ്റു വിലും അന്തരംഗത്തിൽ അനുരാഗം അഞ്ചാംപനിപോലെ നിൽക്കുന്നു.
എന്തൂസിയാസത്തോടെ എന്റെ അടുത്തേക്കൊടിവന്ന സെയിൽസ് എക്‌സിക്യൂടീവിനോട്‌ വണ്ടിയെക്കുറിച്ച് അയാൾക്കറിയാവുന്നതിനേക്കാൾ കൂടുതൽ ഡീറ്റയിൽസ് അങ്ങോട്ട് പറഞ്ഞ് ചടപ്പിച്ചു. ആഹാ, മന്തി കഴിച്ചിട്ട് സെവനപ്പ് കുടിച്ച ഒരു സുഖം. ടെസ്റ്റ് ഡ്രൈവ് വണ്ടി അവൈലബിൾ ആയിട്ടില്ല. ‘ശരി, തരാവുമ്പൊ വിളിക്കൂ’ എന്നു പറഞ്ഞ് ഞാനെന്റെ നമ്പറും കൊടുത്തിട്ട് പോന്നു.

തന്ത വൈബ്

മാങ്ങ, മൂവാണ്ടനും മല്ലികയും നീലവും കോട്ടൂർകോണവും ഒന്നുമല്ല…. ജാപനീസ് മാങ്ങ. ജാപനീസ് മാങ്ങ എന്നു വായിച്ചപ്പോൾ പഴുത്തതായിരിക്കുമോ എന്നു നിങ്ങളിലാരെങ്കിലും മനസ്സിലാലോചിച്ചിട്ടുണ്ടെങ്കിൽ, പോയി…. നിങ്ങൾ മറ്റേ വൈബിലാണ്, തന്ത. പെരിയോർകളെ, തായ്കളേ…. ഇത് അനിമേഷൻ സീരീസാണ്.

ജെൻ സി ജെൻ ആൽഫ വൈബ് പിടിക്കാൻ ഞാൻ കുറച്ചായി ശ്രമിക്കുന്നു, കൃത്യമായിട്ട് പറഞ്ഞാൽ നര വന്നു തുടങ്ങിയശേഷം. ബി.ടി.എസ് അടക്കമുള്ള കെ-പോപ്പുകൾ കേട്ടു, ഒന്നും മനസ്സിലായില്ല, കൊറിയൻ ഫാഷൻ ചേരുന്നില്ല. മൈൻക്രാഫ്റ്റും ഫോർട്ട്‌നൈറ്റും ഇരുന്ന് കളിക്കാൻ സമയമില്ല. Skibidi Toilet മൂന്ന് എപ്പിസോഡ് കണ്ടു, ജംഗിൾ ബുക്ക് മിസ് ചെയ്തു. അങ്ങനെയാണ് അനിമേ/മാങ്ങ എന്ന ഗ്രാഫിക് നോവലുകളിലേക്ക് ഫോക്കസ് ചെയ്യാൻ തീരുമാനിച്ചത്. ഒന്നുമില്ലെങ്കിലും വായന ആണല്ലോ, തകർക്കും!
കഴിഞ്ഞ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ‘Spy x Family‘ എന്നൊരു ഹിറ്റ്‌ മാങ്ങ കോമിക് വാങ്ങിച്ചു. ഇടയ്ക്ക് ലോ കോളിറ്റി ഫേക്ക് കിട്ടാറുള്ളത് കൊണ്ട് ആമസോണിൽ അങ്ങനെ പുസ്തകങ്ങൾ വാങ്ങിക്കാറില്ല. പക്ഷെ പെട്ടെന്ന് പൂക്കി ആവേണ്ടത് നമ്മടെ ആവശ്യം ആണല്ലോ… 599 രൂപയുടെ മാങ്ങയ്ക്ക് ഓർഡർ പോയി.

അടുത്ത എറണാംകുളം യാത്ര കഴിഞ്ഞു തിരിച്ചു വീടെത്തിയപ്പോൾ സാധനം എത്തിയിരുന്നു. ഉടനെ പുസ്തകം കയ്യിൽപിടിച്ച് ഒരു ഏസ്തറ്റിക് ഫോട്ടോയെടുത്ത് ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയും ഇട്ടു, ‘Tasting my first Manga’. വൗ, പൊടിപാറിയ പൂക്കി! വായിച്ചുതീർത്തിട്ട് ഇഷ്ടപെട്ടാലും, ഇഷ്ടപ്പെടാതെ പകുതിക്ക് നിർത്തിയാലും ഇടാനുള്ള സ്റ്റാറ്റസ് നേരത്തെത്തന്നെ കണ്ടുവെച്ചിരുന്നു, ‘This book is bussin, no cap’ (ജെൻ സി ലിംഗോ).

സാധനം കയ്യിലുണ്ട്

എഞ്ചിനീയറിംഗ് കഴിഞ്ഞ് കോഴിക്കോട് ക്യാഡ്-ക്യാം-പ്രൈമവേറ കോഴ്സ് ചെയ്യുന്ന കാലം. രാവിലെ കുറ്റിപ്പുറത്ത് നിന്ന് കണ്ണൂർ പാസഞ്ചറിന് കേറും, വൈകുന്നേരം ഇന്റർസിറ്റിക്ക് മടങ്ങും. അതിനിടയിൽ പാരഗണും, റഹ്മത്തും, കലന്തനും, അമ്മ മെസ്സും, പിള്ളൈ സ്നാക്‌സും, സാഗറും, ടോപ്‌ഫോമും… ക്രൗണും, കോർണേഷനും, കൈരളിയും, അപ്സരയും…. പരമസുഖം.
നാട്ടിലെ ഫ്രണ്ട് സർക്കിളിൽ നിന്ന് എല്ലാവരെയും വെട്ടിച്ച് ആദ്യം കല്യാണം കഴിച്ചത് ഡോൾബി ഗിരീഷായിരുന്നു അതിലിപ്പോൾ ഡോൾബി ദുഃഖിക്കുന്നുണ്ടെങ്കിലും അന്ന് നല്ല സന്തോഷത്തിലായിരുന്നു. ആ സന്തോഷ നിമിഷങ്ങളുടെ ഇടയ്ക്കാണ് ഡോൾബി എനിക്കും അച്ചുവിനും അവന്റെ കൂടെ ഖത്തറിൽ ഉണ്ടായിരുന്ന ഒരു കോഴിക്കോട്ടുകാരൻ സ്റ്റജിലിനെ പരിചയപ്പെടുത്തുന്നത്.
“എന്താ ജോലി?”
“എനിക്കീ കടത്തിന്റെ പരിപാടിയാണ്”
വെറൈറ്റി.
ഞാനും അച്ചുവും തമ്മിൽ അടക്കിപ്പിടിച്ച് സംസാരിച്ചു,
“എന്ത് കടത്തായിരിക്കും?”
“സ്വർണ്ണമായിരിക്കും, അല്ലാതെ തോണിയും കൊണ്ടുള്ള കടത്ത് വള്ളം പരിപാടി ഒക്കെ എന്നേ അന്യം നിന്നതാണല്ലോ….”
“ശരിയാ.”
പുഷ്പ റൈസും റൂളുമൊന്നും അന്ന് റിലീസാവത്തത് കൊണ്ട് രക്തചന്ദന കടത്തൊന്നും ഞങ്ങൾ ചിന്തിച്ചതേയില്ല. ഡോളർ കടത്ത് ചർച്ചകൾ മാധ്യമങ്ങൾ തുടങ്ങിയിട്ടില്ലാത്തതുകൊണ്ട് അതും ആലോചിച്ചില്ല.
സ്വർണ്ണം തന്നെ, ഉറപ്പിച്ചു.
സ്റ്റജിലിന്റെ കയ്യിലുള്ള രണ്ട് മോതിരവും കഴുത്തിലെ രണ്ടുപവനും ഞങ്ങളുടെ നിഗമനം അരക്കിട്ടുറപ്പിച്ചു. കല്യാണത്തിരക്കിനിടയിൽ കൂടുത്തലങ്ങോട്ടു സംസാരിക്കാനൊന്നും പറ്റിയില്ലെങ്കിലും ഞങ്ങള് ഫ്രണ്ട്സ് എല്ലാവരും ഫോട്ടോ എടുക്കാൻ കേറിയപ്പോൾ ഫോണിൽ ഫോട്ടോ എടുത്ത് തന്നതൊക്കെ അയാളായിരുന്നു. എന്തൊരു എളിമയുള്ള കടത്തുകാരൻ

മാതൃകയായി

സ്വർണ്ണമടങ്ങിയ ബാഗ് മറന്നു വെച്ചത് തിരിച്ചുകൊടുത്ത് മാതൃകയാവുന്ന ഡ്രൈവർമാർ എന്നും എന്നെ സംബന്ധിച്ച് ഹീറോസാണ്. എന്നെങ്കിലും ആരെങ്കിലും അതേപോലെ വല്ലതും എന്റെ വണ്ടിയിലും മറന്നുവെക്കണേ എന്ന് ഞാനാഗ്രഹിക്കാറുമുണ്ട്. ഒരിക്കൽ ഒരു ഫ്രണ്ട് എന്റെ വണ്ടിയിൽ ഒരു ദുബായ് ഡ്യൂട്ടി ഫ്രീ ടെ കവർ മറന്നു വെച്ചു. മാതൃകയാവാൻ മുട്ടിയ ഞാനാ ഫോറിൻ കവർ കണ്ടപാട് അവനെ വിളിച്ച് കാര്യം പറഞ്ഞു.
“ആ.. അത് റോഡിൽ കളയാൻ വേണ്ടി എടുത്ത കുറച്ച് കുറച്ച് വേസ്റ്റാ… ഇനിയിപ്പൊ അതും കൊണ്ട് ഇവിടെ വരെ ഡ്രൈവ് ചെയ്ത് ബുദ്ധിമുട്ടണ്ട, നീ തന്നെ എവിടെയെങ്കിലും കളഞ്ഞോ”എന്ന് കേട്ടപ്പോൾ ലവന് പ്രകൃതിയോട് ആണോ എന്നോടാണോ വിരോധം എന്ന് തോന്നിപ്പോയിട്ടുണ്ട്.

കഴിഞ്ഞ മാസം കൊച്ചിയിൽ വന്നപ്പോൾ കടവന്ത്രയിലുള്ള ഒരു കാർ വാഷിൽ പോയി വണ്ടി ഒന്ന് വാട്ടർ സർവീസ് ചെയ്തു. അവിടുന്നിറങ്ങി ഡ്രൈവ് ചെയ്യുമ്പോൾ എതിരെ വരുന്ന വണ്ടിക്കാരിൽ ചിലർ എന്റെ ബോണറ്റിലേക്ക് നോക്കി എന്തോ ആംഗ്യം കാണിക്കുന്നു. ഭാഷ ആംഗ്യം ആയതുകൊണ്ട് ഞാൻ വണ്ടി നിർത്തി നോക്കിയപ്പോൾ അതാ, ബോണറ്റിൽ ഉണക്കാനിട്ടിരിക്കുന്ന അവരുടെ മൈക്രോ ഫൈബർ ക്ലോത്ത്. ഞാൻ അതെടുത്ത് എന്റെ ഡിക്കിയിയിലിട്ടു. സർവീസ് സെന്ററിൽ നിന്ന് കുറച്ച് ദൂരം പോന്നത് കൊണ്ടും, അത്യാവശ്യമായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നത് കൊണ്ടും, ആ വസ്തു പിന്നീട് തിരിച്ചു കൊടുക്കാമെന്നാണ് ഞാൻ തീരുമാനിച്ചത്.

പിന്നെ നോക്കിയപ്പോൾ സാധനം നല്ല മൈക്രോ ഫൈബർ ആണ്, ഷൈൻ എക്സ് പ്രോ… ആയിരം രൂപയോളം ഉണ്ട് ആമസോണിൽ. സ്വർണ്ണമല്ലെങ്കിലും വിലയുണ്ട്… പോയി എന്നുറപ്പിച്ച ഒരു സാധനം ഒട്ടും പ്രതീക്ഷിക്കാതെ തിരിച്ചുകിട്ടുമ്പോൾ ആരായാലും ഒന്ന് ഹാപ്പിയാവും. ഇനി ചിലപ്പോ ഇതാണവരുടെ രാശി തുണി എങ്കിലോ… അത് പോയ ശേഷം സർവീസ് സെന്റർ നഷ്ടത്തിലേക്ക് കൂപ്പു കുത്തികൊണ്ടിരിക്കുമ്പോഴാണ് ഞാനതുമായി മടങ്ങി വരുന്നതെങ്കിലോ… ‘ലക്കി മൈക്രോഫൈബർ തിരിച്ചുകൊടുത്ത് തിരക്കഥാകൃത്ത് മാതൃകയായി’.

കല്ലുംമ്പുറത്തെ സന്തുട്ടൻ

എഴുതുന്നതൊക്കെ സ്ഥിരമായി വായിച്ചിട്ട് പലരും എന്നോട് ചോദിച്ചിട്ടുണ്ട്, എങ്ങനെ ആണ് ഈ വക്ക് പൊട്ടിയ കഥാപാത്രങ്ങളൊക്കെ കൃത്യമായി നിന്റെ അടുത്ത് തന്നെ വരുന്നതെന്ന്. ഞാനും അത് ആലോചിച്ചിട്ടുണ്ട്. ഈ അടുത്ത് അതിനൊരു ഉത്തരം ഷെവർലെ ക്രൂസ് വിളിച്ചു വന്നു, ഓട്ടോമാറ്റിക്.

എറണാകുളത്തേക്കൊരു ഉച്ച യാത്ര. അന്നും ഇന്നും എന്നും ഒരിടത്തും നേരത്തെ എത്തുന്ന ശീലം ഇല്ല, ഒന്നുകിൽ ലേറ്റ്, അല്ലെങ്കിലും ലേറ്റ്. ഏത് യാത്രയും അവസാന നിമിഷമേ ഞാൻ പുറപ്പെടൂ. അങ്ങനെ മൂന്നു മണിയുടെ മീറ്റിങ്ങിനു പന്ത്രണ്ടു മണിക്ക് ഞാൻ വീട്ടിൽ നിന്നും എന്റെ ഹോണ്ട സിറ്റി സ്റ്റാർട്ടാക്കി, മാന്വൽ.

പെരുമ്പിലാവിലെത്തും മുൻപ് കല്ലുമ്പുറമെത്തിയപ്പോൾ റോഡിലുണ്ട് ഫയർ ഫോഴ്‌സും നാട്ടുകാരും കൂടി ഒരു മഴ മരം മുറിക്കുന്നു. വെട്ടിയിട്ട മരത്തിന് ഇരുവശത്തുമായി അങ്ങോട്ടേക്കും ഇങ്ങോട്ടേക്കുമുള്ള ട്രാഫിക് ബ്ലോക്ക്! കാത്തു നിന്നാൽ സമയം പോവുമെന്ന് ഉറപ്പായപ്പോൾ ഞാൻ ബുദ്ധിപരമായി കാർ നേരെ വലത്തേക്കുള്ള റോഡിലേക്ക് കയറ്റി.
അല്ലെങ്കിലും ഇമ്മാതിരി ക്ണാപ്പ് ഐഡിയാസൊക്കെ ഒ ട്ടി പി യേക്കാൾ വേഗത്തിൽ വരുമല്ലോ. സമയം നഷ്ടപ്പെടുത്തിക്കൂടാ… ഒന്ന് ചുറ്റിത്തിരിഞ്ഞാലും കൊരട്ടിക്കരയിലോ അക്കികാവിലോ ചെന്ന് ഹൈവേയിലേക്ക് കേറാൻ പറ്റും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. ദിക്ക് തിരിച്ചറിയുന്നതിലും ഭൂമിശാസ്ത്രം തിട്ടപ്പെടുത്തുന്നതിലും ഞാൻ പണ്ടേ മിടുക്കനാണ്.
ഇത് കണ്ടതും എന്നെപോലെ ധൃതിയുള്ള മൂന്നാലു കാറുകൾ എന്റെ പിറകിൽ കൂടി. റീൽസ് ഇടാതെ നാല് ഫോളോവേഴ്സ്!

വിക്റ്റർ – 05

ഗ്ലാസ് ഫാക്ടറി ലേ ഔട്ടിലെ കാട്ടിലേക്ക് വിക്റ്ററിനെ ക്ഷണിച്ചവർ ഒരു ഇന്റർനാഷണൽ സ്പൈ ഏജൻസിയിൽ ഉള്ളവരായിരുന്നു.

ഏകാക്ഷരയുടെ വരവിനു പിറകിലെ ദുരൂഹതയായിരുന്നു അവരുടെ ലക്ഷ്യം. വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കിടയിൽ അവർ ആദ്യമായിട്ടായിരുന്നു ഏകാക്ഷരയെ നേരിട്ട് കണ്ട ഒരാളെ കണ്ടെത്തുന്നത്. വിക്റ്റർ ആ സംഘടനയിൽ ജോയിൻ ചെയ്തു… അവരുടെ അത്യന്തം രഹസ്യാത്മകമായ, കടുപ്പമേറിയ എല്ലാ നിബന്ധനകളെയും അംഗീകരിച്ച്…

 

ഞങ്ങൾ ഇരുന്നിരുന്ന ആ മുറിയുടെ ബാൽക്കണിയിലേക്ക് വിക്റ്റർ നടന്നു…

പോക്കറ്റിൽ നിന്നെടുത്ത ഒരു ക്യൂബൻ സിഗാർ, ഗിലറ്റീൻ കൊണ്ട് ചോപ് ചെയ്ത ശേഷം തീ കൊടുത്തു.

“ഇതിലേക്ക് മാറിയോ?”

ചിരിച്ചുകൊണ്ട് വിക്റ്റർ പറഞ്ഞത് ആൽഫ്രെഡ് ടെന്നിസൺന്റെ ഒരു വരിയാണ്.

‘I am a part of all that I have met.’

 

അവൻ ആ രഹസ്യ സംഘടനയെകുറിച്ച് സംസാരിച്ചു തുടങ്ങി…

വിക്റ്റർ – 04

നമുക്ക് ചുറ്റുമുള്ള പരിസരങ്ങളിൽ ഉള്ള വസ്തുക്കൾ രണ്ടു തരമുണ്ട്.
ഒന്ന് സ്വഭാവികമായി ആ ഇരിക്കുന്നിടത്ത് എത്തിച്ചേർന്നവ, രണ്ടാമത്തെത് അടയാളങ്ങളാണ്. ആരോ ആർക്കോ വേണ്ടി വെക്കുന്ന അടയാളങ്ങൾ.

ബൊമ്മസാന്ദ്രയിലെ ഞങ്ങളുടെ ഫ്ലാറ്റിലെ ബാത്ത് റൂമിൽ നുള്ളിൽ നിന്നായിരുന്നു വിക്റ്ററിന് ആദ്യത്തെ അടയാളം കിട്ടുന്നത്. അതൊരു പൊട്ടായിരുന്നു. ഏഴ് ആണുങ്ങൾ താമസിക്കുന്ന ആ വീട്ടിൽ, മുമ്പൊന്നും കാണാത്ത ഒരു പൊട്ട് കണ്ടതിലെ പൊരുൾ ആലോചിച്ച് വിക്റ്റർ ബാൽക്കണിയിൽ ചെന്നൊരു ബീഡിക്ക് തീ കൊളുത്തി. അപ്പോഴാണ് താഴെക്കിറങ്ങുന്ന പടിയുടെ കൈവരിയിൽ രണ്ടാമത്തേത്. മുന്നിൽ കാണുന്നത് ഒരു ദിശാസൂചിക ആണെന്ന് താഴെ പാർക്ക് ചെയ്തിട്ടുള്ള ഒരു വെള്ള ആക്ട്ടീവയ്ക്ക് മുകളിലുള്ള മൂന്നാമത്തെ പൊട്ടു കൂടി കണ്ടപ്പോഴാണ് വിക്റ്ററിന് മനസ്സിലായത്. അവനൊരു യാത്രയ്ക്ക് തയ്യാറായി… പക്ഷെ അപ്പോൾ അവനറിയില്ലായിരുന്നു, അതുവരെ ജീവിച്ച ജീവിതത്തിൽ നിന്നും, അതിന്റെ എല്ലാ ബന്ധങ്ങളിൽ നിന്നും, പതിനൊന്നു വർഷങ്ങൾ മാറിയൊഴിഞ്ഞു കൊടുക്കേണ്ടിവരാൻ പോവുന്ന ഒരു യാത്രയായിരിക്കും അതെന്ന്!

6mm വലിപ്പമുള്ള കടും ചുവപ്പ് നിറത്തിലുള്ള ഓരോ പൊട്ടും വിക്റ്റർ കയ്യിലെടുത്തു. അങ്ങനെ കിട്ടുന്ന അടയാളങ്ങൾ അവിടെ തന്നെ ഒരിക്കലും അവശേഷിപ്പിക്കരുത്, വേറെ ഒരാളും പിറകെ ആ വഴിയിൽ വരാതിരിക്കാൻ.

ബോർഡറിന് അടുത്തു തുടങ്ങിയത് കൊണ്ട് തമിഴ്നാടൻ തെരുവുകളെ ഓർമ്മിപ്പിക്കുന്ന ഞങ്ങളുടെ ബൊമ്മസാൻഡ്രയിൽ സ്ട്രീറ്റിൽ നിന്നും വിക്റ്ററിന് വഴികാണിച്ചുകൊണ്ട് ഇലക്ട്രിക് പോസ്റ്റിലും മതിലുകളിലും ആയി ഇരുപത്തിയാറ് പൊട്ടുകൾ ഉണ്ടായിരുന്നു. അവനെത്തിയത് ഗ്ലാസ് ഫാക്ട്ടറി ലേ ഔട്ടിലുള്ള മിനി ഫോറസ്റ്റിലായിരുന്നു… അവിടെ വിക്റ്ററിനെ കാത്ത് ആ ചൂണ്ടയിട്ടവർ ഉണ്ടായിരുന്നു. അവർക്ക് വേണ്ടത് തലശ്ശേരിയിൽ നിന്നു ബാംഗ്ലൂരിലേക്ക് കുടിയേറിയ, അപസർപക കഥളിൽ ഹരം കണ്ടെത്തുന്ന അസാമാന്യ സാമർത്യമുള്ള ആ വിക്റ്ററിനെ അല്ലായിരുന്നു, ഇലവേറ്റഡ് ടോൾ വേ യിൽ വെച്ച് രാത്രി ഏകാക്ഷരയെ നേരിട്ട് കണ്ട ഒരാളെ മാത്രമായിരുന്നു.

വിക്റ്റർ – 03

വിഷ്ണുവിന്റെ മെസേജ് വന്നത് പോലെ വേറൊന്നു കൂടി ഈ ദിവസങ്ങള്‍ക്കിടയില്‍ സംഭവിച്ചു. വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മ കുറച്ചു ദിവസം മുൻപുള്ള രാത്രി കണ്ട ഒരു സ്വപ്നത്തെ പറ്റി പറഞ്ഞു. മറന്നുപോയ അക്കാര്യം ഓര്‍മ്മ വന്നത് ഞാൻ വാട്സപ്പില്‍ ഈ പോസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്തത് കണ്ട് നോക്കിയപ്പോഴാണത്രെ. എനിക്ക് ബൈക്ക് ആക്സിഡന്റ് പറ്റി ആശുപത്രിയില്‍ ആണെന്ന വിവരമറിയുന്നതായിരുന്നു ആ സ്വപ്നം. എന്നെ അത്ഭുതപ്പെടുത്തിയത് സ്വപ്നം കണ്ടെന്നു പറഞ്ഞ ആ തീയതിയാണ്, തൃശൂരിൽ വെച്ചുണ്ടായ ആ സംഭവത്തിന്റെ അന്ന് രാത്രി!

ഓരോ നഗരത്തിനും അദൃശ്യമായൊരു നിയമമുണ്ട്, അത് കൊച്ചി ആണെങ്കിലും ബാംഗ്ലൂര്‍ ആണെങ്കിലും. അത് തിരിച്ചറിയുമ്പോഴാണ് ഒരാള്‍ ആ നഗരത്തിലെ ഒരാളായി മാറുന്നത്. വിക്റ്റര്‍ വളരെ വേഗത്തില്‍ ഒരു ബാംഗ്ലൂരിയനായി. അവനവിടെ വലിയൊരു നെറ്റ്വർക്ക് തന്നെ ഉണ്ടായിരുന്നു.
ഇങ്ങനെയുള്ളവർക്ക് തെരുവുകളിലും ഓട്ടോ ഡ്രൈവേഴ്‌സിന്റെ ഇടയിലും കച്ചവടക്കാർക്കിടയിലും ഇൻഫോർമന്റ്സ് ഉണ്ടാവുക സ്വഭാവികമാണ്. പക്ഷെ ആ രണ്ടു മാസം കൊണ്ട് അവനത് എങ്ങനെ ഉണ്ടാക്കി എന്നെനിക്ക് മനസ്സിലായില്ല. സംശയം വിക്റ്റര്‍ തന്നെ തീര്‍ത്തുതന്നു.
“ഒരു നഗരത്തിൽ വന്നു അതിന്റെ ഭാഗമായി എന്നെ പോലൊരാൾ പ്രവർത്തിക്കുമ്പോൾ ഇവിടെയുള്ള എന്നെപോലുള്ള വട്ടന്മാരെ കണ്ടുമുട്ടാനുള്ള സാധ്യത വളരെ കൂടുതലാണ് and then we exchanged our informant list. They need cash and we need informations.
ചുറ്റിനും നീ കാണുന്ന, അനുഭവിക്കുന്ന കാര്യങ്ങളിൽ നിന്ന് കഥകൾ തേടുന്നത് പോലെ ഞാൻ ദുരൂഹതകൾ തേടും, അതിന്റെ ഉത്തരങ്ങൾ തേടും.”

വിക്റ്റർ – 02

സെപ്റ്റംബർ പതിനഞ്ചിനാണ് ഞാൻ ആ പോസ്റ്റ് ഫേസ്ബുക്കിൽ ഇടുന്നത്. പോസ്റ്റ് പബ്ലിക് ആയതിനു പിറകെ എന്തെങ്കിലും സംഭവിക്കുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു, ഒരുതരം ഇൻട്യൂഷൻ.
And I always trust my intuitions and instincts.
ഏറ്റവും കൂടുതൽ കമെന്റ് വന്ന പോസ്റ്റ് ആയി അത് പെട്ടെന്ന് മാറി, ഇരുന്നൂറ് എണ്ണത്തോളം! വായിച്ചവരെല്ലാവരും അതിന്റെ ബാക്കിയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ, ഞാനും കാത്തിരിക്കുകയായിരുന്നു, എന്നെ തേടി വരാൻ പോവുന്ന കഥകൾക്ക് ….
രണ്ടു ദിവസം കഴിഞ്ഞുള്ള രാത്രി, അപ്രതീക്ഷിതമായി സുഹൃത്തും റിലേറ്റീവുമായ വിഷ്ണുവിന്റെ വാട്സാപ്പ് വോയിസ് നോട്ട് വന്നു. അവനിപ്പോൾ ബംഗലൂരുവിലാണ് ജോലി ചെയ്യുന്നത്.
അത് ശരിക്കും നടന്നതായിരുന്നോ എന്നാണ് അവനു അറിയേണ്ടിയിരുന്നത്.
“അതേടാ… രണ്ടായിരത്തി പന്ത്രണ്ടിൽ” ഞാൻ വളരെ ക്യാഷ്വലായി പറഞ്ഞു.
“ഏട്ടാ… ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം, അതേ ഇലവേറ്റട് ടോൾവെയിൽ വെച്ച്!”
തരിപ്പ്! ഞാൻ അത് കേട്ട് കസേരയിൽ നിന്നെഴുന്നേറ്റു.
“ഞാൻ ഒറ്റയ്ക്കായിരുന്നു… രാത്രി ടോൾവെയിൽ വെച്ച് ബൈക്കിന്റെ പെട്രോൾ തീർന്നപ്പോൾ ഒരു ഫ്രണ്ടിനെ വിളിച്ചു പറഞ്ഞശേഷം അവനുവേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു ചെക്കനും പെൺകുട്ടിയും ആ പോസ്റ്റില് പറഞ്ഞപോലെ എന്നെ കടന്നുപോയിട്ട് തിരിച്ചു വന്നത്. ഇങ്ങോട്ട് നിർബന്ധിച്ച് അതേപോലെ വണ്ടി ടോ ചെയ്തു തന്ന് ടോൾവേ ഇറക്കിതന്നപ്പോൾ, ആ പെട്രോൾ പമ്പ് അടച്ചിട്ടുണ്ട്. അവരെന്നെ റൂം വരെ ആക്കിത്തരാമെന്നു പറഞ്ഞു നിൽക്കുമ്പോ എന്റെ ഫ്രണ്ട് അവിടേക്ക് വന്നതുകൊണ്ട് അവര് ഞങ്ങളോട് യാത്ര പറഞ്ഞു പോവുകയാണുണ്ടായത്.. ”
“വിഷ്ണൂ… അവര് അങ്ങനെയൊരു സിഗ്നൽ കാണിച്ചിരുന്നോ?”
കുറച്ച് നേരത്തെ നിശബ്ദതയായിരുന്നു അവന്റെ അടുത്ത് നിന്നും ഉണ്ടായത്.
“ഉം!”
പത്തു വർഷങ്ങൾക്ക് ശേഷം രണ്ടായിരത്തി ഇരുപത്തിരണ്ടിലെ ഒരു രാത്രിയിൽ ആ രണ്ടുപേർ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
And now the plot thickens!

വിക്റ്റർ

പൊതുവെ ഞാനൊരു സെഡേറ്റഡ് ഡ്രൈവറാണ്. ആരെങ്കിലും നമ്മളെ ചൊറിഞ്ഞും കൊണ്ട് ഓവർട്ടേക്ക് ചെയ്താലോ, മുന്നിലോ ബാക്കിലോ നിന്ന് വെറുപ്പിച്ചാലോ സ്വഭാവം മാറും, ചെറിയൊരു റോഡ് റാഷിന്നാരംഭമാവുകയും ചെയ്യും. പക്ഷെ ഇന്നേവരെ മോട്ടോർ സൈക്കിളിൽ അത് സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ഇന്നലെയതുണ്ടായി.

വൈകുന്നേരം ബുള്ളറ്റിലാണ് വീട്ടിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടത്. തൃശൂർ റൗണ്ട് ചുറ്റിക്കഴിഞ്ഞപ്പോഴേക്കും ഇരുട്ടായിരുന്നു. പി ജെ ഫ്രൂട്സിൽ നിന്ന് രണ്ടു ജ്യൂസും കൂടി കുടിച്ചശേഷമാണ് മിഷൻ ഹോസ്പിറ്റൽ വഴി ഹൈവേയിലേക്ക് ഓടിച്ചത്. രാത്രി ഒരുപാടൊന്നും വൈകാത്തത് കൊണ്ട് റോഡിൽ അത്യാവശ്യം വണ്ടികളുണ്ട്.
നടത്തറ സിഗ്നലിൽ വെച്ച് ഗ്രീൻ കിട്ടി ഹൈവെയിലേക്ക് കയറുമ്പോൾ ഒരു ബൈക്കുകാരൻ അപകടകരമായ രീതിയില് എന്നെ ഓവർട്ടേക്ക് ചെയ്ത് മുന്നോട്ട് കയറി. ഞെട്ടൽ, കോപം, അഡ്രിനാലിൻ റഷ്! ത്രോട്ടിൽ ചെയ്ത് ഹൈവെയിൽ കയറി തിരിച്ചതേപോലെ അയാളെ വെട്ടിച്ച് ഞാൻ മുന്നിൽ കയറി. അത്യാവശ്യം നല്ല വേഗത്തിലാണ് പിന്നെ മുന്നോട്ട് പോയത്. പക്ഷെ കുട്ടനെല്ലൂർ കഴിഞ്ഞപ്പോ മുന്നിൽ അതാ ആ ബൈക്കുകാരൻ!

ഒരു കാര്യവുമില്ലാതെ ആൺ ഈഗോ ഉണർന്നു. റോഡ് സൈഡിൽ വാങ്ങാൻ കിട്ടുന്ന സാധാ ഹെൽമെറ്റു മാത്രം വെച്ച് നൂറ്റിയമ്പത് സിസിയുള്ള ബൈക്കിൽ, ഫുൾ റൈഡിങ് ഗിയർ ഇട്ട് ഇരട്ടിയിലധികം സിസിയും പവറും ഉള്ള വണ്ടിയിൽ പോവുന്ന എന്നെ ഓവർട്ടേക്ക് ചെയ്ത അയാളെ വെട്ടിച്ചിട്ടല്ലേ ബാക്കിയുള്ളൂ…. വീണ്ടും അത് ചെയ്തു.
ഇനി പിടുത്തം കൊടുക്കാതിരിക്കലാണ് നെക്സ്റ്റ് ടാസ്ക്. തൊണ്ണൂറ്റിയഞ്ചിലൊക്കെ പിടിച്ച് ഞാൻ മുന്നോട്ട് പോയി. അതിൽ കൂടുതലൊന്നും ഞാൻ സാധാരണ എടുക്കാറില്ല. പക്ഷെ അധികം താമസിയാതെ മരത്താക്കര എത്തിയപ്പോൾ അയാളുണ്ട് വീണ്ടും എന്റെ മുന്നിൽ!

പട്ടാമ്പി vs എടപ്പാൾ

ഒരു നനുത്ത നട്ടുച്ച, വീട്ടിലിരുന്ന് ബ്രൂസ് ലീ യുടെ കവിതകൾ വായിച്ചുകൊണ്ടിരുന്ന എൻ്റെ ഫോണിലേക്ക് കൂട്ടുകാരനായ ആസിഫിൻ്റെ വിളി.

“അളിയാ നിൻ്റെ വികാരം കൊടുക്കുന്നുണ്ടോ?”

ഞാനൊന്ന് ചഞ്ചലനായി…

“എൻ്റെ വികാരത്തിനൊക്കെ… ഇപ്പൊ…”

“അതല്ലടാ, നിൻ്റെ ബുള്ളറ്റ്”

“ഓ ആ വികാരം, വികാരം അഞ്ഞൂറ് സിസി! ഉണ്ട്, ഒക്കുന്ന വില കിട്ടിയാൽ കൊടുക്കും.”

“”എന്നാ നീ ഒരു മണിക്കൂര്‍ കഴിഞ്ഞ് എടപ്പാളിലേക്ക് ഒന്ന് വായോ, പട്ടാമ്പിയിലുള്ള ഒരു പാര്‍ട്ടി ഒരു ബുള്ളറ്റ് നോക്കുന്നുണ്ട്, അയാൾക്ക് വണ്ടി ഒന്ന് കാണണം”

ഞാൻ വരാമെന്ന് പറഞ്ഞു. അവൻ അപ്പോൾ ശബ്ദം താഴ്ത്തി ചോദിച്ചു,

“അളിയാ… തിരക്കഥാകൃത്ത് യൂസ് ഡ് വണ്ടി എന്നൊക്കെ പറഞ്ഞ് ഞാൻ കുറെ കേറ്റിവച്ചിട്ടുണ്ട്. വണ്ടി കണ്ടീഷൻ അല്ലേ, നാറ്റിക്കരുത്”

അവൻ കേറ്റിവെക്കും, കയ്യിലുണ്ടായിരുന്ന ഒരു പെട്ടി ഓട്ടോ ഉദ്ദേശിച്ച വിലയ്ക്ക് വിറ്റുപോവുന്നില്ല എന്ന് കണ്ടപ്പോൾ ‘ഡോക്ടർ യൂസ്ട് പെട്ടി ഓട്ടോ’ ന്ന് പറഞ്ഞ കച്ചവടമാക്കിയ കുട്ടനാണ്.

“കണ്ടീഷൻ അല്ലേന്നോ… കഴിഞ്ഞ ആഴ്ച കൂടി ഒരു വാഗമൺ ട്രിപ് കഴിഞ്ഞ് വന്നേയുള്ളൂ”

“അയാളോട് അതൊന്നും എഴുന്നള്ളിക്കാൻ നിൽക്കണ്ട, വാക്സ് കോട്ടിങ് ചെയ്യാൻ ഒന്ന് കൊച്ചി വരെ പോയതല്ലതെ, ലോംഗ് ഓടിയിട്ടേ ഇല്ലാന്നാണ് ഞാൻ കാച്ചിയത്”

‘വാക്സ് കോട്ടിംങ്ങോ, എപ്പ!’

പോർച്ചിൽ ഉള്ള ബുള്ളറ്റ് വരെ തുമ്മി.

ബോലോ താരാ ര ര!

രണ്ടായിരത്തിപന്ത്രണ്ടിൽ ബാംഗ്ലൂരിൽ എത്തിപെട്ട ഞങ്ങള് കുറച്ച് കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ്ങ് കോളേജ് കിടാങ്ങൾ, ഇലക്ട്രോണിക് സിറ്റിയ്ക്ക് അടുത്തുള്ള സിംഗസാന്ദ്ര എന്ന സ്ഥലമാണ് വാസസ്ഥലമായി തിരഞ്ഞെടുത്തത്. പേരിലൊരു ‘സാന്ദ്ര’ ഉള്ളത് കൊണ്ട് എനിക്കും ഇഷ്ടമായി.
രണ്ടുപേർക്ക് താമസിക്കാൻ വേണ്ടി എടുത്ത ഒറ്റ മുറി ഫ്ലാറ്റിൽ ഏഴുപേര് താമസിച്ചു എന്ന നിസ്സാരകുറ്റത്തിന് ഓണർ പിടിച്ചു പുറത്താക്കും വരെ, സ്വർഗ്ഗം അവിടെയായിരുന്നു.
പർചെയ്സിങ്‌ ആന്റ് കുക്കിങ് മാമുവും പീസുട്ടനും നൈസും, ക്ളീനിംഗ് മധുവും അംബുജവും ഞാനും, പാത്രം കഴുകൽ ജഗൻ… അങ്ങനെ ഡ്യൂട്ടികൾ എല്ലാം കൃത്യമായി വിഭജിക്കപെട്ടിരുന്നു. ഞങ്ങൾ
സ്ഥിരമായി സാധനങ്ങൾ വാങ്ങിച്ചിരുന്നത് കണ്ണൂര്കാരൻ ഷാജിർ നടത്തുന്ന തൊട്ടടുത്തുള്ള പലചരക്കു കടയിൽ നിന്നായിരുന്നു. പണ്ട് വാട്ടർ തീം പാർക്കില് നീർക്കോലിയെ കൊണ്ടിട്ട കേസില് നാടുവിട്ടു ബാഗ്ലൂർ എത്തിയ മൊതലാണ്. അത് വേറൊരു ബയോപിക്.

Page 2 of 8

Powered by WordPress & Theme by Anders Norén