മാനുട്ടിയെ പറ്റി പറയും മുമ്പ് അവന്റെ വാപ്പ ഉമ്മറിക്കയെ പറ്റി പറയണം.
മണ്ണെണ്ണ ഒഴിച്ച ഡീസൽ എഞ്ചിൻ പോലെ വികസനത്തിലേക്ക് കുതിക്കുന്ന ഞങ്ങളുടെ ടൗണിൽ ഒരു റെസ്റ്റോറന്റ് ഭംഗിയായും ബ്യൂട്ടിഫുളായും നടത്തുകയാണ് മാനുട്ടിയുടെ വാപ്പ ഉമ്മറിക്ക.
പക്ഷെ ചെറിയൊരു എലമെന്റ് പ്രശ്നമുണ്ട്,
പരിചയമില്ലാത്ത ഏതെങ്കിലും ചെറുപ്പക്കാരൻ ദൂരെ യാത്രയ്ക്കിടെ ആ ഹോട്ടലിൽ കയറിയാൽ, കൂടെ ഉള്ളത് അയാളുടെ ഫാമിലി ആണെങ്കിൽ ഉമ്മറിക്ക ചോദിക്കും,
“മോനെ നീയല്ലേ കഴിഞ്ഞ ആഴ്ച ഇവിടെ ഒരു കുപ്പിയുമായി വന്നിട്ട് അകത്തിരുന്നു അടിക്കാൻ പറ്റ്വോ ന്ന് ചോദിച്ചത്?”
ഇടിയും മിന്നലും!
ഇനി വന്നത് അയാളുടെ ഭാര്യയുടെ കൂടെ ആണെങ്കിൽ, “മോനല്ലേ കുറച്ചൂസം മുന്നേ വേറൊരു പെൺകുട്ടിയെയും കൊണ്ടു ഇവിടെ വന്നിരുന്നത്, അന്ന് കഴിച്ച ഫലൂദ തന്നെ എടുക്കട്ടെ?”
ചുഴലിക്കാറ്റ്!!
ഇമ്മാതിരി സാഡിസ്റ്റ് അപരാധങ്ങൾക്ക് ശേഷം അവർക്കിടയിൽ ഉണ്ടാവുന്ന സംശയങ്ങളും ചോദ്യങ്ങളും പൊട്ടിത്തെറികളും കണ്ട് നിർവൃതി അടയുക ആയിരുന്നു മൂപ്പർക്ക് പെട്ടിയിൽ കാശ് വീഴുന്നതിലും ഹരം. ആ ഒരു എന്തൂസിയാസത്തിന് കൊടുക്കണം നാല് പെട… പക്ഷേ അത് കിട്ടിയത് മോൻ മാനുട്ടി വഴിയായിരുന്നു.
കൊറോണക്കാലത്ത് മുട്ടിയും തട്ടിയും ഡിഗ്രി കഴിഞ്ഞതോടെ മാനുട്ടി കടൽ കടന്നു…. വയനാട്ടിലെത്തി. ‘ഐ, സാധാരണ കടൽ കടന്നാൽ ഗൾഫിലല്ലേ എത്തുക’ എന്ന് ചോദിക്കരുത്, മാനുട്ടിയുടെ ഗെത്ത് ഇത്തിരി ഡിഫറന്റ് ആണ്. കായലിൽ കക്ക വാരാൻ മുങ്ങിയിട്ട് കറുത്തഹലുവയുമായി പൊങ്ങുന്ന ഒരു ഐറ്റമാണ് മാനുട്ടി. വയനാട്ടിൽ ഏതോ റിസോർട്ടിൽ ഒന്നരകൊല്ലം പണിയെടുത്ത ശേഷം മുംബൈയിലേക്ക് പോയപ്പോഴാണ് മാനുട്ടിയുടെ രാശി തെളിയുന്നത്, ചില്ലറ ബിസിനസുകൾ ഒക്കെ ചെയ്ത് പച്ചപിടിച്ചു. പക്ഷേ നാട്ടിൽ അതല്ല കഥ, മാനുട്ടിക്ക് വയനാട്ടിൽ നിന്നൊരു നിധികിട്ടി അതുമായി മുംബൈയിൽ പോയതാണ് എന്നും, അതല്ല മുംബൈയിൽ നിന്നും നിധി കണ്ടുപിടിക്കുന്ന മെഷീനുമായി വയനാട്ടിൽ വന്നിട്ട് നിധി കണ്ടുപിടിച്ചതാണെന്നും എന്നുള്ള രണ്ടു വാദങ്ങളാണ് ഉള്ളത്. എന്തായാലും അധ്വാനിച്ച് കാശുണ്ടാക്കിയതാണെന്ന് സമ്മതിക്കാൻ ഞങ്ങളുടെ നാട്ടുകാർക്ക് ഇച്ചിരി ബുദ്ധിമുട്ടുണ്ട്.
Continue reading