ചെന്നൈയിലേക്കുള്ള എന്റെ മറ്റൊരു ഫ്ലൈറ്റ് യാത്ര. നെടുമ്പാശ്ശേരി സ്റ്റാന്റിൽ നിന്നുള്ള ഒമ്പതേ മുക്കാലിന്റെ ഇൻഡിഗോ പിടിക്കാൻ ഞാൻ പുലർച്ചെ ആറരയ്ക്കാണ് വീട്ടിൽ നിന്നിറങ്ങിയത്. അഞ്ചരയ്ക്ക് ഇറങ്ങാൻ വേണ്ടി ഞാൻ അഞ്ച് മണിക്ക് അലാം ഒക്കെ വെച്ചിരുന്നു. പക്ഷേ എന്ത് ചെയ്യാനാ, ചെമ്പുരുളിയില് മഞ്ചാടിക്കുരു വീഴുന്ന സൌണ്ട് പോലുള്ള അലാം ടോൺ ഞാൻ കേട്ടില്ല. ക്യാബിൻ ക്രൂ വീമാനത്തിന്റെ ഡബിൾ ബെല്ലടിക്കും മുൻപേ അവിടെ എത്താനായി എനിക്ക് വായു ഗുളിക മോഡ് ആക്ടീവ് ആക്കേണ്ടി വന്നു (ഹോണ്ട സിറ്റി i-Vtek, 1.5 NA)
ജ്യൂസും സാന്റ് വിച്ചുമായി വരുമ്പോൾ എന്റെ സീറ്റിൽ എന്നെ കാണാതെ ദുഃഖിതയാവുന്ന എയർ ഹോസ്റ്റസിന്റെ ആ മുഖമാണ് എന്നെ അസ്വസ്ഥനാക്കിയത് (‘അല്ലാതെ ഫ്ലൈറ്റ് മിസ്സായി, മീറ്റിംഗും കുളമായി, ദിവസം വേസ്റ്റ് ആവുന്നതിൽ എവനൊരു പിണ്ണാക്കും ഇല്ലേ?’ എന്ന് ചിന്തിക്കേണ്ടവർക്ക് അങ്ങനെ ചിന്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്)
എം.ജി റോഡിലൂടെ തൃശൂർ റൗണ്ടിലേക്ക് കേറുമ്പോൾ, വടക്കുംനാഥനെ ഒന്ന് നോക്കി ഗിയർ മാറ്റുന്നതിലും സ്പീഡിൽ ഞാൻ ഒരു പ്രാർത്ഥന വീശി എറിഞ്ഞു, ‘ഭഗവാനേ… ഫ്ലൈറ്റ് മിസ്സാവരുതേ’.
ലെ ഭഗവാൻ : ‘നീ ആകാശത്തേക്ക് എറിഞ്ഞത് ഞാൻ ചാടി പിടിക്കണമായിരിക്കും!’
എറിഞ്ഞത് എടുത്തില്ല, നൈസായിട്ടൊന്ന് എക്സിറ്റ് മിസ്സായി.
രണ്ടാമത്തെ തവണ റൗണ്ടിലൂടെ കറങ്ങുമ്പോൾ ഞാൻ അമ്പലത്തിലേക്ക് നോക്കി പല്ലിറുക്കയാണ് ചെയ്തത്.
വീണ്ടും ഭഗവാൻ : ‘ആടാ, ഇനി അതും കൂടി എന്റെ തലയിലേക്കിട്ടോ’
പണ്ട് ഇതുപോലെ എക്സിറ്റ് തെറ്റി രണ്ട് പ്രാവശ്യം റൌണ്ട് കറങ്ങിയപ്പോൾ കാറിൽ കൂടെയുണ്ടായിരുന്ന അമ്മ പറഞ്ഞതാണ് ഓർമ്മ വന്നത്,
“രണ്ട് പ്രാവശ്യം പ്രദിക്ഷണം ചെയ്താൽ പിന്നെ നിർത്താൻ പാടില്ല, അത് മൂന്ന് ആക്കണം”
നോട്ട് ടുഡേ.