Deepu Pradeep

Malayalam Short Stories

ഓൾഡസ്റ്റ് മോങ്ക്

അയൽനാട്ടിലൊരു വാസുവാശാനുണ്ടായിരുന്നു. കുടി എന്നൊക്കെ പറഞ്ഞാൽ കൂടിയ ഇനം കുടിയാണ് മൂപ്പരെ കുടിയൻമാർക്കിടയിലെ ഗോട്ടാക്കിയത്. ഒരു ശരാശരി മനുഷ്യൻ ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണം എന്ന് നമ്മള് എല്ലാവരും സ്കൂളിൽ പഠിച്ചിട്ടില്ലേ? വാസുവാശാൻ കേട്ടത് എട്ട് ഗ്ലാസ് മദ്യം എന്നായിരുന്നെന്ന് തോന്നുന്നു…. അജ്ഞാദി കുടി.
വേറെയാരാണെങ്കിലും ഈ സൈസ് കുടിക്ക് കണ്ണും കരളും തെക്കോട്ടെത്തേണ്ടതാണ്. പക്ഷെ ഗോട്ട് ഗോട്ടാണ്. കാലൻ വന്ന് നാല് പ്രാവശ്യം കയറിട്ട് വിളിച്ചതാ… വാസുവാശാൻ പോയില്ലെന്ന് മാത്രമല്ല, ആ കയറ് പിടിച്ച് വലിച്ച് അതും വിറ്റ് കള്ളു കുടിച്ചെന്നാണ് ലോക്കൽ ലെജൻഡ്. ലാസ്റ്റ് കാലൻ, ‘പുല്ല്, എന്തെങ്കിലും കാണിക്ക്’ എന്നൊരു ടെസ്റ്റിമോണിയൽ എഴുതിവെച്ച് പോയത്രേ!
ഒടുവിൽ വിഷമായ മദ്യം കഴിച്ചിട്ടല്ല ആ വാസുവാശാൻ യശശരീരനാവുന്നത്, ഹെൽത്തിയെന്ന് എല്ലാവരും പറയുന്ന ഇലക്കറി കാരണമായിരുന്നു.

മൊഞ്ചുള്ള ഒരു മിഥുനം. മുരിങ്ങടെ ഇല പൊട്ടിക്കാൻ മൂവാണ്ടൻ മാവിൽ കേറിയതായിരുന്നു വാസു ഗോട്ട്. ലോജിക്കൽ മിസ്റ്റേക്കല്ല, ആ മാവിൽ നിന്ന് മുരിങ്ങയുടെ ഇല പറിക്കാൻ എളുപ്പമായിരുന്നു. മിഥുനമാസമല്ലേ… വാസുവാശാൻ മാവിൻ കൊമ്പിൽ നിന്ന് ഏന്തി വലിഞ്ഞു മുരിങ്ങ കൊമ്പിലേക്ക് കൈനീട്ടിയപ്പോഴാണ് അന്തരീക്ഷത്തിന് ഒരു കാറ്റിനെ പ്രസവിക്കാൻ തോന്നിയത്… വാസുവാശാൻ മാവിൽ നിന്ന് പുറപ്പെടുകയും ചെയ്തു മുരിങ്ങയിലേക്കോട്ട് എത്തുകയും ചെയ്തില്ല!
ആശാൻ ടോം ആന്റ് ജെറിയിലെ ടോമിനെ പോലെ കുറച്ച് നിമിഷം എയറിൽ നിന്ന ശേഷം താഴെത്തി. പിന്നെ കാട്ടുവാനമ്പാടിയെ പോലെ ചിറകടിച്ചുയർന്ന് അണ്ടകാടാഹവും കടന്ന് മേലോട്ട് പോയി.
ചടങ്ങുകൾ നടക്കുമ്പോൾ ഡെഡ് ബോഡി കണ്ട് കഷ്ടം വെച്ചുകൊണ്ട് നിന്നിരുന്ന വാസുവാശാന്റെ രണ്ട് അയൽവാസി ചേച്ചികൾ തമ്മിലൊരു കോൺവസേഷനുണ്ടായി…
“വാസുവേട്ടൻ ഇതിപ്പോ എന്തിനാ മുരിങ്ങടെ ഇല പൊട്ടിക്കാൻ മരത്തിൽ കേറിയത്?”
“ഇലക്കറി കഴിച്ചാൽ ആയുസ്സുകൂടും എന്ന് ആരോഗ്യമാസികയില് വായിച്ചിട്ട്!”
പരമകഷ്ടം.

കാറ്റാണോ മാവാണോ മുരിങ്ങയാണോ അതോ ആരോഗ്യമാസികയാണോ കൊലപാതകി എന്നറിയാതെ മരണപ്പെട്ട ആ വാസുവാശാന്റെ മോള് കനകേച്ചിയെ കെട്ടിയത് വേറൊരു കുടിയനായിരുന്ന പ്രശാന്തനായിരുന്നു. പ്രശാന്തൻ കുടി തുടങ്ങിയ അന്നാണ് കേരളത്തിൽ ചാരായം നിർത്തലാക്കുന്നത്. അല്ലെങ്കിലും മഹാന്മാരുടെ ഡെബ്യൂ ഒക്കെ അങ്ങനെയാണ്…
ആ തൊണ്ണൂറ്റിയാറ് ഏപ്രിൽ ഒന്നാന്തി മുതൽ പ്രശാന്തൻ കുളിക്കാൻ വിട്ടുപോയ ദിവസങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ കുടിക്കാൻ വിട്ടുപോയിട്ടില്ല. പക്ഷേ വാസുവാശന്റെ കൂടി പോലെയായിരുന്നില്ല പ്രശാന്തന്റെ കൂടി. രാവിലെയും വൈകീട്ടുമായി നാല് പെഗ് ഓൾഡ് മോങ്ക് റം. അത് കൃത്യമായൊരു നിഷ്ഠയാണ്. വേറൊരു ബ്രാന്റും ഇല്ല, നാലിൽ കൂടുതൽ ഒരു ദിവസം കഴിക്കാറുമില്ല. അതും കഴിച്ചു ചിറിയും തുടച്ച് വീട്ടിൽ പോവുന്ന അച്ചടക്കമുള്ള ഒരു മാന്യ കുടിയനായിരുന്നു പ്രശാന്തൻ.

രണ്ടായിരത്തിയൊന്നിലെ ചിങ്ങത്തിൽ ഇരുവരുടെയും കല്യാണം കഴിഞ്ഞു. പപ്പയുടെ പൂസ് ലൈഫ് അടുത്ത് നിന്ന് കണ്ടിട്ടുള്ള കനകേച്ചി പ്രശാന്തനെ ആദ്യരാത്രി അടുത്തുകിട്ടിയപ്പോൾ ആദ്യം പറഞ്ഞത് ഇതായിരുന്നു,
“പ്രശാന്തേട്ടൻ കുടിക്കില്ലല്ലോ? ഇനി കുടി തുടങ്ങരുത്!”
വൈകുന്നേരത്തെ പതിവ് രണ്ട് പെഗ് ഓൾഡ് മോങ്ക് അടിച്ച് വന്നിരിക്കുന്ന പ്രശാന്തന് രണ്ട് ഇക്കിൾ വന്നു.
‘പൊട്ടിക്ക് മനസ്സിലായിട്ടില്ല!’ പ്രശാന്തൻ മനസ്സിൽ പറഞ്ഞു.
“നീയാണെ… ഞാനിനി കുടി തുടങ്ങില്ല” എന്ന് പറഞ്ഞ് പ്രശാന്തേട്ടൻ കനകേച്ചിയുടെ തലയിൽ തൊട്ട് സത്യം ചെയ്തു.
‘അല്ലെങ്കിലും ഒരു കാര്യം രണ്ട് പ്രാവശ്യം തുടങ്ങാൻ പറ്റില്ലല്ലോ’

കാലം കടന്നുപോയി… ബെവ്കോയും, കൺസ്യൂമർഫെഡും, വിദേശ മദ്യവും അവസാനം വീര്യം കുറഞ്ഞ മദ്യവും കേരളത്തിലെത്തി. പക്ഷേ പ്രശാന്തേട്ടൻ ഇപ്പോഴും അതേ നാല് പെഗ് ഓൾഡ് മോങ്ക്. കനകേച്ചിക്കോട്ട് മനസിലായിട്ടുമില്ല… ബ്യൂട്ടിഫുൾ കപ്പിൾ!
പ്രശാന്തന് പുല്ലു വെട്ടലാണ് തൊഴിൽ. അമ്പത് സെന്റ് അഞ്ചു മണിക്കൂറില് ഹലുവ പോലെ ആക്കിത്തരും. മുൻപ് പ്രശാന്തേട്ടന്റെ കൊലീഗായിരുന്ന ഉണ്ണിക്കുട്ടൻ ഗൾഫിൽ പോയിട്ട് രണ്ട് വർഷങ്ങൾക്കിപ്പുറം, ദമ്മുള്ള ഒരു ധനുമാസത്തിൽ ലീവിന് വന്നു. കരിയറിലെ ആദ്യ ജോബിന് കേറിയപ്പോൾ തന്റെ ഗുരുവായിരുന്ന പ്രശാന്തേട്ടന് അന്ന് കൊടുക്കാൻ പറ്റാത്തിരുന്ന ഗുരുദക്ഷിണ ഇപ്പോൾ ഡ്യൂട്ടി ഫ്രീയിൽ നിന്നും വാങ്ങിയ ഷിവാസ് റീഗലിന്റെ രൂപത്തിൽ ഉണ്ണിക്കുട്ടൻ എടുത്ത് മുന്നില് വെച്ചു.
പ്രശാന്തേട്ടനാകട്ടെ ഗുരുദക്ഷിണ ആയതുകൊണ്ട് നിരസിക്കാനും കഴിഞ്ഞില്ല. അങ്ങനെ ലൈഫിലാദ്യമായി പ്രശാന്തേട്ടൻ ഓൾഡ് മോങ്ക് അല്ലാത്തൊരു മദ്യം കഴിച്ചു. പ്രശാന്തേട്ടൻ വിസ്കി കഴിച്ച് വിലായി എന്ന് കരുതണ്ട, അതേ ഫിറ്റളവ് അതേ കാലുറപ്പ്… പ്രശാന്തേട്ടൻ അച്ചടക്കത്തോടെ വീട്ടിലേക്ക് പോയി.

വീട്ടിലെത്തിയപാട് പ്രശാന്തേട്ടൻ അടുത്തുവന്ന കനകേച്ചിയോട് എന്തോ സംസാരിച്ചപ്പോഴേ കനകേച്ചി പൊക്കി. കനകേച്ചി വലത്തേ കൈ കൊണ്ട് പ്രശാന്തേട്ടന്റെ ഇടത്തേ കയ്യിൽ സ്പർശിച്ചു. ചെക്കിട്ടത്ത് കിട്ടി എന്ന്!
“നിങ്ങൾ കള്ള് കുടിച്ചിട്ടുണ്ടല്ലേ?”
പ്രശാന്തേട്ടൻ മലക്കുകളെയും മാലാഖമാരെയും കണ്ടു തിരിച്ചെത്തി.
ആദ്യരാത്രി മുതൽ ഇരുപത്തിയഞ്ച് കൊല്ലം സ്ഥിരമായി വാസനിക്കുന്നതല്ലേ പ്രശാന്തേട്ടനെ ഓൾഡ് മോങ്ക്, മൂപ്പത്യാർ വിചാരിച്ചിരുന്നത് അതാണ്‌ തന്റെ ഭർത്താവിന്റെ മണം എന്നായിരുന്നു!
അടുത്ത ദമ്മ് പൊട്ടിക്കാനായി ഒന്നും കൂടി കയ്യോങ്ങിക്കൊണ്ട് കനകേച്ചി ചോദിച്ചു,
“എന്റെ തലയിൽ തൊട്ട് സത്യം ചെയ്തിട്ട് ഇത്രയും കാലം കുടിക്കാതെ, ഈ അമ്പതാം വയസ്സിൽ കള്ളുകുടി തുടങ്ങാൻ നിങ്ങൾക്ക് എന്താണ് കാരണം?”
തന്റെ കള്ളുകുടിയുടെ മുപ്പതാം വാർഷികമാണ് ഇതെന്ന് പറഞ്ഞാൽ അടുത്ത കൊല്ലം ഈ ദിവസം ചരമവാർഷിക ദിനമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ പ്രശാന്തൻ നെറുകംതലയിൽ നേരിപ്പോട് കത്തിച്ചുവെച്ചപോലെ നിന്നു.
“തെറ്റ് പറ്റിപ്പോയി കനൂ… ഇനി തൊട്ട് ഞാൻ കുടിക്കില്ല”
എന്ന് പറഞ്ഞ് മാപ്പ് പറഞ്ഞപ്പോഴാണ് കനകേച്ചി തെല്ലൊന്നടങ്ങിയത്.

പിറ്റേന്ന് പണിക്ക് പോയ പ്രശാന്തേട്ടൻ വൈകുന്നേരം വരെ ഓൾഡ് മോങ്ക് കുടിക്കാതെ കടിച്ചു പിടിച്ചു നിന്നു… പക്ഷേ ഒടുവിൽ മദ്യം ജയിച്ചു, മനുഷ്യൻ തോറ്റു, വരുന്നത് വരട്ടെ എന്ന് കരുതി പ്രശാന്തേട്ടൻ രണ്ട് പെഗ് അകത്താക്കി. മെഡിക്കൽ സ്റ്റോറിൽ നിന്നൊരു വേദനസംഹാരിയും വാങ്ങിച്ച് തിരിച്ച് വീട്ടിലെത്തിയ പ്രശാന്തനെ ഉമ്മറവാതിൽക്കൽ തന്നെ തടഞ്ഞു നിർത്തി കനകേച്ചി ബ്രെത്ത് അനലൈസർ ടെസ്റ്റ് നടത്തി. എന്തോ സംശയം തോന്നി അവർ വീണ്ടും മണത്തുനോക്കി. സ്ഥിരം മണം കിട്ടിയപ്പോൾ പുഞ്ചിരിയോടെ കനകേച്ചി പറഞ്ഞു,
“അപ്പൊ വാക്ക് പാലിക്കാനൊക്കെ അറിയാം…”

ജുബിലേഷേട്ടന്റെ അച്ഛൻ

എല്ലാ നാട്ടിലും കാണും അന്നാട്ടിലെ സർവചരാചരങ്ങൾക്കും വേണ്ടപ്പെട്ട ഒരാൾ. ഞങ്ങൾക്കത്….. ജുബിലേഷേട്ടന്റെ അച്ഛനാണ്, നാടിന്റെ ഓരോ സ്പന്ദനത്തിലും ജുബിലേഷേട്ടന്റെ അച്ഛനുണ്ടാവും, പൂവാക പൂവിടുന്നത് തൊട്ട് പെരുമ്പാമ്പ് തോട്ടിലിറങ്ങുന്നതിൽ വരെ ജുബിലേഷേട്ടന്റെ അച്ഛൻ എവിടെയെങ്കിലും കണക്ടഡ് ആയിരിക്കും. ക്ലബ്ബിന് സ്വന്തം ബിൽഡിംഗിലെ രണ്ട് പീടികമുറി അഡ്വാൻസും മാസവാടകയും ഇല്ലാതെ ഡെഡിക്കേറ്റ് ചെയ്യുകയും, വീട്ടിൽ പോലും 36” സ്ക്രീനുള്ളപ്പോൾ ക്ലബ്ബിന് 52” ടിവി സമ്മാനിക്കുക കൂടി ചെയ്തതോടെ ജുബിലേഷേട്ടന്റെ അച്ഛനെ, ഞങ്ങളുടെ പഞ്ചായത്തിന്റെ ‘The GOAT’ എന്ന് വിളിക്കാമെന്ന് ക്ലബ് ഐക്യകണ്ഠേന തീരുമാനിച്ചതാണ്. പക്ഷേ ജുബിലേഷേട്ടന്റെ അച്ഛന് മട്ടൻ ഇഷ്ടമല്ലാത്തതുകൊണ്ട് ഞങ്ങളാ വിശേഷണം പിന്നെ മുന്നോട്ട് കൊണ്ടുപോയില്ല.

ഡബിൾ ഓംലെറ്റിന്റെ ഐശ്യര്യമുള്ള മുഖം. ശ്യാമവർണ്ണങ്ങളും തുപ്ലീതകിരണങ്ങളും ചേർത്ത് തുന്നിയ വസ്ത്രങ്ങൾ. അക്വാട്ടിക് നോട്ടുകളുള്ള പെർഫ്യൂമിന്റെ വാസന, ജുബിലേഷേട്ടന്റെ അച്ഛനായി.
ഞങ്ങൾക്ക് ജുബിലേഷേട്ടന്റെ അച്ഛൻ ആരായിരുന്നു എന്ന് അറിയണമെങ്കിൽ ആ അക്വാട്ടിക് നോട്ട് എടുത്ത് പറയണം. സാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ നാടും, വീടും, ക്ലബ്ബും, വോളിബോൾ കളിയും പെയ്റ്റിങ്ങിന്റെ പണിയും ഒക്കെ ഉപേക്ഷിച്ച് അബുദാബിയിൽ പോയവനാണ് ലത്തീഫ്. അവിടുത്തെ ഒരു മാളിൽ വെച്ച് ഡേവിഡോഫ് കൂൾ വാട്ടർ അടിച്ചിട്ട് വന്ന ഒരാൾ ലത്തീഫിനെ കടന്നുപോയപ്പോൾ, ‘ജുബിലേഷേട്ടന്റെ അച്ഛന്റെ മണം’ എന്ന് പറഞ്ഞ് ലത്തീഫിന്റെ കണ്ണ് നിറഞ്ഞത്രേ!

ഇത്രയും പറഞ്ഞപ്പോൾ നിങ്ങൾക്കുള്ളിൽ വളരെ പ്രസക്തമായ ഒരു ചോദ്യം ഉണ്ടായേക്കാം,
“അയാൾക്ക് ജുബിലേഷ് എന്ന മോൻ പിറന്നിട്ടില്ലായിരുന്നെങ്കിൽ നിങ്ങൾ അയാളെ എന്ത് വിളിക്കുമായിരുന്നു?”
ഗുഡ് ക്വസ്റ്റ്യൻ. എവിടെന്നെങ്കിലും ഒരു കുട്ടിയെയോ പട്ടിയെയോ ദത്തെടുത്ത് അതിന് ജുബിലേഷ് എന്ന് പേരിട്ട് ഞങ്ങൾ അദ്ദേഹത്തിന് നൽകും. കാരണം ഇവിടെ ജുബിലേഷ് അപ്രസക്തനാണ്, ജുബിലേഷേട്ടന്റെ അച്ഛനാണ് മെയിൻ.

ഉമാകാന്തന്റെ മകൻ

“പതിനാലാം തീയതി മോന്റെ ബർത്ത് ഡേ ആണ്. താൻ വരണം”
ഉമാകാന്തൻ സാർ എന്റെ കൈയിൽ പിടിച്ച് കുലുക്കികൊണ്ടാണ് ക്ഷണിച്ചത്.
സാറിന് മോനാണ് എന്ന് പോലും ഞാൻ അറിയുന്നത് അപ്പോഴാണ്. അടുപ്പമുള്ളവരുടെ ഫാമിലി ഡീറ്റെയിൽസ് ഒന്നും ചോദിച്ചറിയുകയോ, ചോദിച്ചാൽ തന്നെ ഓർത്തുവെക്കുകയോ ചെയ്യാത്ത ഒരു പ്രാകൃത പ്രകൃതമാണ് എന്റേത്.
ഒരു കുലുക്കി സർബത്ത് മെയ്ക്കിങ്ങിന്റെ കുലുക്കൽ സ്റ്റാൻഡേർഡ് ആയ പത്ത് കുലുക്കൽ കഴിഞ്ഞിട്ടും എന്റെ കൈ വിടാതെ പിടിച്ചിട്ടുള്ള ഉമാകാന്തൻ സാറിനോട് ഞാൻ ചോദിച്ചു,
“മോന് എത്ര വയസ്സായി?”
“കുട്ടന് ഒമ്പതാവുന്നു”

പ്രായത്തിന്റെ കാര്യത്തിൽ ഹാൾഫ് സെഞ്ച്വറി അടിച്ച് ബാറ്റുയർത്തി നിൽക്കുകയാണ് ഉമാകാന്തൻ സാർ. കുട്ടന് ഒമ്പതാവുന്നതേയുള്ളെങ്കിൽ സാർ ഒന്നുകിൽ ലേറ്റ് മാര്യേജ് ആയിരിക്കണം, അല്ലെങ്കിൽ ലേറ്റ് ബോൺ ബേബി. എന്റെ ഓവർതിങ്കിങ് ബ്രെയിൻ പ്രോമ്റ്റ് ഇല്ലാതെ പണി തുടങ്ങി. ‘സ്റ്റോപ്പ്‌ റെസ്പോൺസ്’, എന്ത് കുന്തമാണെങ്കിലും സാറിന് കുട്ടനെ കിട്ടിയില്ലേ?
“ഞാൻ എത്താം സാർ”
വീണ്ടുമൊരു കുലുക്കി സർബത്ത്.
“റിനോഷ് എന്നാണ് പേര്, ഞങ്ങൾ കുട്ടനെന്നാണ് വിളിക്കാറ്. ഈവനിംഗ് ചെറിയൊരു കേക്ക് കട്ടിങ്, ചെറിയൊരു പാർട്ടി… ശരത്തിനെയും വിളിച്ചിട്ടുണ്ട്.”
ഇത് കൂടി പറഞ്ഞിട്ട് ഉമാകാന്തൻ സാർ പോയി… സാറിന്റെ കുലുക്കി കൈയും.

ചമ്മലകുരുവി

പത്തുകൊല്ലം നീണ്ട റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് 500 ലൈഫിലെ സെഡേറ്റഡ് ക്രൂയിസിങ്ങിൽ നിന്നൊരു ചേഞ്ചിനു വേണ്ടി കഴിഞ്ഞ ജനുവരിയിലാണ് ഞാൻ കെ.ടി.എം അഡ്വഞ്ചർ 390 വാങ്ങിച്ചത്. അതിനുശേഷം എന്റെ ലൈഫ് പ്ലാനിൽ എവിടെയും ഇല്ലാതിരുന്ന ഓഫ് റോഡ് മോട്ടോർ സൈക്കിളിംഗ് തുടങ്ങിയപ്പോഴാണ് എഴുന്നേറ്റ് നിന്ന് വണ്ടി ഓടിക്കുന്നതിന്റെ രസവും, കാലുകൊണ്ട് വണ്ടി സ്റ്റീയർ ചെയ്യുന്നതിന്റെ സ്വാദും ഒക്കെ ഞാനറിഞ്ഞത്. ബുള്ളറ്റിന് പോലും തരാൻ പറ്റാതിരുന്ന ഒരു വികാരം തുളുമ്പി.
പിന്നെ എങ്ങോട്ടേക്കിറങ്ങിയാലും പാവം ദീവു പൊട്ടിപോളിഞ്ഞ റോഡ് കിട്ടാൻ കൊതിച്ചു തുടങ്ങി, എഴുന്നേറ്റ് നിൽക്കാൻ!
തെന്മലയിലെ മൂന്ന് ദിവസത്തെ ഓഫ് റോഡ് ട്രയൽസ് കഴിഞ്ഞിട്ട് കുറച്ചു ദിവസം കാർ ഡ്രൈവ് ചെയ്യുമ്പോ വരെ, റോഡിൽ കുണ്ടും കുഴിയോ ഒക്കെ വരുമ്പോൾ എഴുന്നേറ്റു നിൽക്കാൻ ഒരു ത്വര വരുമായിരുന്നു…. തല മുട്ടിയപ്പോൾ നിർത്തി.

ഓഫ് റോഡ് കയറും മുൻപ് എഴുന്നേറ്റ് നിന്ന് ഓടിക്കുന്നത് ഒരു മസിൽ മെമ്മറിയാക്കാൻ പരിശീലിക്കുന്നത് റോഡ് യാത്രകളിലാണ്. തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ നിന്ന് വീടിനു മുന്നിലൂടെ പോവുന്ന റോഡിലേക്ക് കയറുമ്പോൾ ഒരു ഹമ്പ് ഉണ്ട്. എന്റെ സ്ഥിരം വേട്ട മൃഗം. ഞാൻ അത് സെക്കന്റ് ഗിയറിൽ എഴുന്നേറ്റ് നിന്ന് ചാടിച്ചു പോവുന്നത് എപ്പോഴും കാണുന്ന ഒരു ഉസ്മാൻകുട്ടിക്കയുണ്ട്. ചമ്മലകുരുവി മൂത്രമൊഴിച്ച മാവിന്റെ ഇലയുടെ മണമുള്ള സ്പ്രേ അടിച്ച് നടക്കുന്ന മൂപ്പര് ഒരു ദിവസം എന്നെ കൈ കാണിച്ചു നിർത്തിയിട്ട് വിശേഷം തിരക്കി,
“ഇത് ഏതാ വണ്ടി?”
“കെ.ടി.എം”
“അതേതാ?”
Kraftfahrzeuge Trunkenpolz Mattighofen എന്ന കെ.ടി.എമ്മിന്റെ ഫുൾഫോം പറഞ്ഞു തീരുമ്പോഴേക്ക് എന്റെ തൊണ്ടയുടെ എഞ്ചിൻ ഓയിൽ വറ്റും എന്നറിയാവുന്നത് കൊണ്ട് ഞാൻ സിമ്പിളാക്കി പറഞ്ഞു,
“ഡ്യൂക് ഡ്യൂക്”
“ആ… ഫസ്റ്റ് സർവീസിന് പോവുമ്പോ കേക്ക് മുറിക്കുന്ന വണ്ടിയല്ലേ?”
ഡ്യൂക് 390 ജെൻ വൺ ഇറങ്ങിയ സമയത്ത് അതുണ്ടാക്കാക്കിയ ആക്സിഡന്റ് ഡെത്തുകൾ കാരണം വണ്ടിയുടെ ഡെലിവറി ടൈമിൽ അല്ല,
വാങ്ങിച്ചുകൊണ്ട് പോയവർ ജീവനോടെ ഫസ്റ്റ് സർവീസിന് വണ്ടിയുമായി വരുമ്പഴാണ് കേക്ക് മുറിക്കുന്നത് എന്നൊരു കഥ ഇറങ്ങിയിരുന്നു.
“ആ കമ്പനി തന്നെ.” ഞാൻ പറഞ്ഞു.
“എത്രയായി?”
“എല്ലാം കൂടെ നാലര ലക്ഷമായി”

എല്ലാം തികഞ്ഞൊരു തിങ്കളാഴ്ച

ചെന്നൈയിലേക്കുള്ള എന്റെ മറ്റൊരു ഫ്ലൈറ്റ് യാത്ര. നെടുമ്പാശ്ശേരി സ്റ്റാന്റിൽ നിന്നുള്ള ഒമ്പതേ മുക്കാലിന്റെ ഇൻഡിഗോ പിടിക്കാൻ ഞാൻ പുലർച്ചെ ആറരയ്ക്കാണ് വീട്ടിൽ നിന്നിറങ്ങിയത്. അഞ്ചരയ്ക്ക് ഇറങ്ങാൻ വേണ്ടി ഞാൻ അഞ്ച് മണിക്ക് അലാം ഒക്കെ വെച്ചിരുന്നു. പക്ഷേ എന്ത് ചെയ്യാനാ, ചെമ്പുരുളിയില് മഞ്ചാടിക്കുരു വീഴുന്ന സൌണ്ട് പോലുള്ള അലാം ടോൺ ഞാൻ കേട്ടില്ല. ക്യാബിൻ ക്രൂ വീമാനത്തിന്റെ ഡബിൾ ബെല്ലടിക്കും മുൻപേ അവിടെ എത്താനായി എനിക്ക് വായു ഗുളിക മോഡ് ആക്ടീവ് ആക്കേണ്ടി വന്നു (ഹോണ്ട സിറ്റി i-Vtek, 1.5 NA)
ജ്യൂസും സാന്റ് വിച്ചുമായി വരുമ്പോൾ എന്റെ സീറ്റിൽ എന്നെ കാണാതെ ദുഃഖിതയാവുന്ന എയർ ഹോസ്റ്റസിന്റെ ആ മുഖമാണ് എന്നെ അസ്വസ്ഥനാക്കിയത് (‘അല്ലാതെ ഫ്ലൈറ്റ് മിസ്സായി, മീറ്റിംഗും കുളമായി, ദിവസം വേസ്റ്റ് ആവുന്നതിൽ എവനൊരു പിണ്ണാക്കും ഇല്ലേ?’ എന്ന് ചിന്തിക്കേണ്ടവർക്ക് അങ്ങനെ ചിന്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്)

എം.ജി റോഡിലൂടെ തൃശൂർ റൗണ്ടിലേക്ക് കേറുമ്പോൾ, വടക്കുംനാഥനെ ഒന്ന് നോക്കി ഗിയർ മാറ്റുന്നതിലും സ്പീഡിൽ ഞാൻ ഒരു പ്രാർത്ഥന വീശി എറിഞ്ഞു, ‘ഭഗവാനേ… ഫ്ലൈറ്റ് മിസ്സാവരുതേ’.
ലെ ഭഗവാൻ : ‘നീ ആകാശത്തേക്ക് എറിഞ്ഞത് ഞാൻ ചാടി പിടിക്കണമായിരിക്കും!’
എറിഞ്ഞത് എടുത്തില്ല, നൈസായിട്ടൊന്ന് എക്സിറ്റ് മിസ്സായി.
രണ്ടാമത്തെ തവണ റൗണ്ടിലൂടെ കറങ്ങുമ്പോൾ ഞാൻ അമ്പലത്തിലേക്ക് നോക്കി പല്ലിറുക്കയാണ് ചെയ്തത്.
വീണ്ടും ഭഗവാൻ : ‘ആടാ, ഇനി അതും കൂടി എന്റെ തലയിലേക്കിട്ടോ’
പണ്ട് ഇതുപോലെ എക്സിറ്റ് തെറ്റി രണ്ട് പ്രാവശ്യം റൌണ്ട് കറങ്ങിയപ്പോൾ കാറിൽ കൂടെയുണ്ടായിരുന്ന അമ്മ പറഞ്ഞതാണ് ഓർമ്മ വന്നത്,
“രണ്ട് പ്രാവശ്യം പ്രദിക്ഷണം ചെയ്താൽ പിന്നെ നിർത്താൻ പാടില്ല, അത് മൂന്ന് ആക്കണം”
നോട്ട് ടുഡേ.

വള്ളി പിടിക്കും വാസു

ഏത് അടുപ്പിലും പോയി കയ്യിടുന്ന, ഏത് പാമ്പിനെയും എടുത്ത് ട്രൗസറിന്റെ ഉള്ളിലിടുന്ന വാസുവിന്റെ ആ ക്യാരക്ടറാണ് പൊന്നാനി താലൂക്കിലെ സർവ്വചരാചരങ്ങളിൽ നിന്നും വാസുവിനെ വ്യത്യസ്തനാക്കുന്നത്. ഓർക്കാപ്പുറത്ത് സംഭവിക്കുന്നതല്ല, ഓർഗാനിക്കാണ്.
വാസു പിടിക്കുന്ന സൈസ് വള്ളികളെ, വള്ളികൾ എന്നൊക്കെ വിശേഷിപ്പിച്ചാൽ വാസു ചെറുതായിപ്പോകും. വല്ലപ്പോഴും കാലാവസ്ഥ പ്രതികൂലമായി, വാസുവിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ വല്ലവിധേനയും ഒരാഴ്ച കടന്നുപോയാൽ വാസു ഇരുന്നു ചിന്തിക്കും, ‘ഇതല്ലല്ലോ എന്റെ ജീവിതം, ഇങ്ങനെ അല്ലല്ലോ ഞാൻ ജീവിക്കേണ്ടത്’. എന്നിട്ട് ഉടനെ പോയി എന്തെങ്കിലും പ്രശ്നങ്ങളിൽ പോയി തലയിടും, അല്ലെങ്കിൽ തന്റെ തല ഉള്ളയിടത്ത് വാസു ഒരു പ്രശ്നമുണ്ടാക്കും. വാസു മാത്രമല്ല… വാസുവിന്റെ നാട്ടുകാരും കൂട്ടുകാരും എന്തിന്, ആ സമയത്ത് വാസുവിന്റെ അടുത്തുകൂടെ പോയവരെ വരെ വാസു ആ വള്ളിയിൽ പിടിപ്പിക്കും. പിന്നെ തെറിയായി തല്ലായി, ചവിട്ടായി കുത്തായി, പോലീസായി കേസായി…

സ്വീഡനിലെ നോബൽ ഫൗണ്ടേഷൻ, വള്ളി പിടിക്കലിന് നോബൽ പുരസ്കാരം കൊടുക്കുന്നുണ്ടായിരുന്നെങ്കിൽ രണ്ട് നൊബേൽ സമ്മാനം കേരളത്തിൽ ഇരുന്നേനെ, 1998 ലും 2015 ലും. ആ കഥകൾ പിന്നെ പറയാ. തൽക്കാലം ഒമാനിൽ നിന്ന്, കയറ് ബിസിനസ് നടത്തിക്കിട്ടിയ കാശും കൊണ്ട് നാട്ടിലേക്ക് പ്ലെയിൻ കയറിയ കടപ്പ രവിയെ പരിചയപ്പെടുത്താം.
അങ്ങനെ കഥയാക്കാനുള്ള എപ്പിസോഡ്സോ, സിറ്റുവേഷനുകളോ ഒന്നും രവിയേട്ടന്റെ ഒമാൻ ലൈഫിലോ കേരളാ ജീവിതത്തിലോ ഉണ്ടായിട്ടില്ല. പക്ഷേ വള്ളി പിടിക്കും വാസുവിനെയും രവിയേട്ടൻ കൊണ്ട് ഒരു പ്രാവശ്യം ആന്ധ്രപ്രദേശിലേക്ക് ഒന്ന് പോയി. കഥയുണ്ടാവാൻ വേറെ വല്ലതും വേണോ! ജി.രവികുമാർ കടപ്പ രവിയായി…

സാർ ഒരു മാന്യനാണ്

ചെന്നൈയിലേക്ക് അതിരാവിലെയുള്ള ഒരു ഫ്ലൈറ്റ് യാത്ര. സിനിമയുടെ ഒരു ആവശ്യത്തിനായതുകൊണ്ട് പ്രൊഡ്യൂസർ ആണ് ടിക്കറ്റ് എടുത്ത് തന്നത്.
ചെക്ക് ഇൻ ചെയ്യുമ്പോൾ എയർലൈൻസ് സ്റ്റാഫ് ‘എമർജൻസി എക്സിറ്റ് സീറ്റ് തരട്ടെ?’എന്ന് ചോദിച്ചു. ‘പ്ലെയിൻ ക്രാഷ് ഉണ്ടാവുമ്പോൾ വാതിൽ തുറക്കുന്ന കാര്യം ഞാൻ ഏറ്റു’ എന്ന് പറഞ്ഞ് ഞാൻ ബോർഡിംഗ് പാസ് വാങ്ങിച്ചു നടന്നു.
സമയം വൈകിയതുകൊണ്ട് ലോഞ്ചിൽ കേറി ബ്രേക്ഫാസ്റ്റ് കഴിക്കാമെന്ന പ്ലാൻ നടന്നില്ല. കടുത്ത വിശപ്പോടെ ഫ്ലൈറ്റിൽ കയറിയ ഞാൻ എന്റെ വിൻഡോ സീറ്റിൽ കയറിയിരുന്ന് ഹെഡ്‍ഫോണിൽ പാട്ടു വെച്ചു.
ടേക്ക് ഓഫ് കഴിഞ്ഞ് ഞാൻ ഒന്ന് മയങ്ങാൻ തുടങ്ങിയപ്പോഴേക്കും എയർ ഹോസ്റ്റസ് വന്ന് വിളിച്ചു, ദേ ഫുഡ്! ഹോ, പ്രൊഡ്യൂസറിന്റെ ഒരു സ്നേഹം! എന്തൊരു കരുതലാണ് എന്റെ കാര്യത്തിൽ.
മച്ച് നീഡഡ് സാന്റ് വിച്ചും ജ്യൂസും കഴിച്ചു തീർന്നിട്ടും എനിക്കെന്റെ ഗ്രാറ്റിട്യൂഡ് അടക്കാനായില്ല, ഞാൻ ഫോണെടുത്ത് പ്രോഡ്യൂസർക്ക് വാട്സാസപ്പിൽ ‘സാർ ഒരു മാന്യനാണ്’എന്ന സ്റ്റിക്കർ അയച്ചിട്ടു. ഫ്ലൈറ്റ് ലാന്റ് ചെയ്ത് നെറ്റ് വരുമ്പോൾ സെൻറ് ആയിക്കോളും.

ഡെലേലു

അർജന്റായിട്ട് എറണാംകുളം പോവുന്ന പോക്കാണ്. പോയിട്ട് വല്ല്യ കാര്യമുണ്ടായിട്ടല്ല; ഞാൻ നാട്ടിൽ നിൽക്കുന്ന ഓരോ ദിവസത്തിനും അറന്നൂറ്‌ റുപ്പീസിന്റെ വാല്യൂവുണ്ട്. രണ്ട് ദിവസം മുൻപ് നാട്ടിലേക്ക് ട്രെയിനിൽ പോന്നപ്പോൾ കാർ സൗത്ത് റെയിൽവെ സ്റ്റേഷനിലെ പാർക്കിങ്ങിലാണ് നിർത്തിയിട്ടത്. ദിവസം 600 രൂപ പാർക്കിങ് ഫീ, ഇതിലും സൗകര്യങ്ങളും കവേർഡ്‌ റൂഫും ഒക്കെയുള്ള കൊച്ചിൻ ഇന്റർനാഷ്‌ണൽ എയർപോർട്ടിൽ പോലും ദിവസം 350 രൂപയെ ഉള്ളൂ.
‘ഈശ്വരാ ഭഗവാനെ ഇന്ത്യൻ റെയിൽവെക്ക് നല്ലത് മാത്രം വരുത്തണേ…’

തിരിച്ച് സൗത്തിലേക്ക്, കുറ്റിപ്പുറത്തു നിന്നു വൈകുന്നേരത്തെ ഇന്റർസിറ്റിക്കാണ് ഞാൻ ജനറൽ ടിക്കട്ടെടുത്ത് കയറിയത്. പാർക്കിങ് ടിക്കറ്റ് എടുക്കാൻ മറന്നിട്ട് പുതിയ ഫേസ്ബുക്ക് പോസ്റ്റിനുള്ള വകുപ്പുണ്ടാക്കേണ്ട എന്ന് കരുതി ഞാനത് വാലറ്റിൽ തന്നെ ഇല്ലേയെന്നു രണ്ട് മൂന്ന് തവണ ഉറപ്പു വരുത്തിയിരുന്നു. അഞ്ചേ അമ്പതിന് ഷോർണൂർ സ്റ്റേഷനിലെത്തുന്ന ഇന്റർസിറ്റിക്കവിടെ അഞ്ച് മിനുറ്റ് സ്റ്റോപ്പുണ്ട്. തിരക്കിൽ നിന്നൊരു ആശ്വാസം കിട്ടാനും ചായയോ സ്‌നാക്സോ വാങ്ങിക്കാനുമൊക്കെ യാത്രക്കാർ പതിവുപോലെ പുറത്തിറങ്ങിയപ്പോഴാണ് അത് സംഭിച്ചത്, ഒരു മിനുട്ടായപ്പോഴേക്കും ട്രെയിൻ മുന്നോട്ടെടുത്തു. ലോക്കോ പൈലറ്റിന്റെ വികൃതികൾ. ഇരുപത്തഞ്ച് മീറ്റർ പിന്നിടും മുൻപ് അബദ്ധം മനസ്സിലായതുകൊണ്ടാണോ അതോ, സ്റ്റേഷൻ മാസ്റ്റർ വയർലെസ്സിലൂടെ ഫാമിലി ട്രീയിലുള്ളവർക്ക് വിളിച്ചതുകൊണ്ടോ, എന്താണെന്നറിയില്ല വണ്ടി നിർത്തി. പുറത്തിറങ്ങിയ ആളുകളെല്ലാം ഓടിപ്പെടച്ച് ട്രെയിനിൽ തിരിച്ചുകേറി.

മംഗളോദയം ബൗൺസേർസ്

പണ്ട് മംഗളം മനോരമ ആഴ്ചപ്പതിപ്പുകളിൽ വന്നിരുന്ന സുധാകർ മംഗളോദയത്തിന്റെ നോവലുകൾ വായിച്ച് അഡിക്റ്റ് ആയി, ഇനി ജീവിതത്തിൽ എന്ത് സ്ഥാപനം തുടങ്ങുകയാണെങ്കിലും അതിന് ‘മംഗളോദയം’ എന്ന് പേരിടും എന്ന ദൃഢപ്രതിജ്ഞ എടുക്കുകയും, അടുത്ത മാസം തന്നെ നിർഭാഗ്യവശാൽ ആർമി റിക്രൂട്ട്മെന്റ് കിട്ടി പോവുകയും ചെയ്യേണ്ടി വന്ന ചന്ദ്രൻ നാല്പത്തിയാറ് റിട്ടയേഡ് ആയി തിരിച്ചു വന്നപ്പോൾ തുടങ്ങിയത് ഒരു ബൗൺസർ സർവീസ് ഏജൻസിയാണ്, ‘മംഗളോദയം’. എ മാൻ ഓഫ് ഹിസ് വേർഡ്.

നമ്മള് മനുഷ്യന്മാരുടെ ഇടയിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു ചന്ദ്രൻ നാൽപ്പത്തിയാറ്. അജ്ജാദി എടുപ്പും ഉയരവും. ഏതാണ്ട് അതേപോലെയുള്ള എട്ടുപത്ത് സ്റ്റാഫുകളെയും ചന്ദ്രേട്ടന് ലഭിച്ചു. മസിലുള്ള ചില മണ്ടന്മാരില്ലേ, കൂടെയുള്ള പത്തിൽ അങ്ങനെ ഒരാള് പോലും ഉണ്ടാവരുതെന്നായിരുന്നു ചന്ദ്രേട്ടന്റെ നിർബന്ധം. അതുകൊണ്ട് ചന്ദ്രേട്ടൻ ഓരോരുത്തരെയും വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്തു. മണ്ടന്മാരില്ലാത്ത മസിലന്മാർ ന്നായിരുന്നു മംഗളോദയത്തിന്റെ മേജർ സെല്ലിങ് പോയന്റ്.

ഗോൾഡൻ ബട്ടൺ ഉള്ളൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിന്റെ ഒരു ജ്വല്ലറി ഉത്ഘാടനമായിരുന്നു മംഗളോദയത്തിന്റെ ആദ്യത്തെ വർക്ക്. ജനസാഗരം… ഗസ്റ്റ് ആയ ഇൻഫ്ലുവൻസർ വന്നിറങ്ങിയതോടെ ജനക്കൂട്ടത്തിന്റെ ആവേശം ചെക്ക് ഡാം പൊട്ടി (അണ എന്നൊക്കെ പറഞ്ഞാൽ ഓവറാവും) പക്ഷെ മംഗളോദയത്തിന്റെ എഫിഷ്യന്റ് ബൗണ്സർമാർ തങ്ങളുടെ ഡ്യൂട്ടി ഭംഗിയായി
നിർവ്വഹിച്ച് താരത്തെ അകത്തെത്തിച്ചു. അതിലും എഫിഷ്യന്റ് ആയ മംഗളോദയത്തിന്റെ ചന്ദ്രേട്ടൻ ആകട്ടെ ജ്വല്ലറിക്ക് ചുറ്റും നടന്ന് കനത്ത സർവയ്‌ലൻസ് നടത്തുകയായിരുന്നു.
ഇതിനിടെ അവിടെ ചുറ്റിപറ്റി നിന്നിരുന്ന ഒരുത്തനെ സംശയം തോന്നി ചന്ദ്രൻ സാർ കസ്റ്റഡിയിലെടുത്തു. ബാക്കി ബൗണ്സർമാർക്കില്ലാത്ത ഒരു സാധനം ആൾക്കുണ്ടല്ലോ, മിലിട്ടറി ഇന്റയൂഷ്യൻ.

ഓണം ബമ്പർ

അങ്ങ് ദൂരെ, സൗത്ത് കൊറിയയിലെ സിയോളിൽ കിടക്കുന്ന ഒരു ഹോം അപ്ലയൻസ് കമ്പനിക്ക്, ഇവിടെ കേരളത്തിൽ മലപ്പുറം ജില്ലയിൽ കിടക്കുന്ന രണ്ട് കുടുംബങ്ങളിൽ എന്തൊക്കെ മാറ്റം വരുത്താം? വീട് വൃത്തിയാക്കാം, വസ്ത്രം കഴുകാം, ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാം, പാത്രം കഴുകാം… അങ്ങനെ പലതും ചെയ്യാം, പക്ഷെ ആ മൾട്ടി നാഷ്ണൽ കമ്പനി ചെയ്തത് വേറൊന്നാണ് (പോസ്റ്റിന് പെയ്ഡ് കൊളാബ് തരാത്തതുകൊണ്ടാണ് കമ്പനിയുടെ പേര് വെക്കാത്തത്).

ഇപ്പോ ചെത്തിയിറക്കിയ തെങ്ങിൻ കള്ളിന്റെ മുഖശ്രീയുള്ള ഹരിഹരനും, മൈത്രേയന്റെ മീശയും മറഡോണയുടെ ഹെയർ സ്റ്റൈലുമുള്ള ശശികാന്തനും ബന്ധുക്കൾ എന്നതിലുപരി സുഹൃത്തുക്കൾ കൂടിയായിരുന്നു. തൊണ്ണൂറുകളിൽ ഒമാനിലെത്തിയ ഹരിഹരൻ, തന്റെ അച്ഛമ്മയുടെ അനിയത്തിയുടെ മകളുടെ മകനായ ശശികാന്തനെ കൂടി ഒമാനിലേക്ക് കൊണ്ടുപോയി. ഒമാൻ കാലത്തിന്റെ ആരംഭത്തിലെ അറുതിയിലും വറുതിയിലും ഒരുമിച്ച് ജീവിച്ചതോടെ, അകന്ന ബന്ധുക്കൾ ആയിരുന്ന അവരുടെ ബന്ധം അടുത്തു. റിട്ടയർ ചെയ്തു നാട്ടിൽ വന്നിട്ടും എന്നും പരസ്പരം ഗുഡ്മോർണിംഗ് അയയ്ക്കുന്ന, എല്ലാ വാട്സപ്പ് സ്റ്റാറ്റുകൾക്കും പച്ച ലൈക്ക് കൊടുക്കുന്ന അഭേദ്യബന്ധം. ഹരിഹരൻ അറ്റാക്ക് വന്ന് അഡ്മിറ്റ് ആയപ്പോൾ ശശികാന്തൻ പുഷ്പാഞ്ജലി വരെ കഴിച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ തന്നെ അറിയാലോ…

ക്യൂ കഥ

ആർക്കെങ്കിലും ബാങ്കിലെയോ മറ്റ് ഓഫീസുകളിലെയോ കൗണ്ടറിൽ പോയി ക്യൂ നിന്നിട്ട് അവസാനം നമ്മുടെ ഊഴം വരുമ്പോൾ കൃത്യമായിട്ട് അവിടുത്തെ സ്‌ട്രാപ്ലറിൻ്റെ പിൻ തീരുക, പ്രിന്ററിന്റെ മഷി തീരുക, സ്വൈപ്പിംഗ് മെഷീനിന്റെ ചാർജ് കഴിയുക തുടങ്ങിയ പ്രതിഭാസങ്ങൾ സംഭവിക്കാറുണ്ടോ?
സമയം എപ്പഴും ബെസ്റ്റ് ആയതുകൊണ്ട് എനിക്കത് സ്ഥിരമാണ്. മൾട്ടിപ്പിൾ കൗണ്ടറുകൾ ഉള്ള സ്ഥലമാണെങ്കിൽ വേഗത്തിൽ ഒഴിവാവാൻ വേണ്ടി ക്യൂ ചൂസ് ചെയ്യുന്നതിന്റെ മുൻപ് ആദ്യം അവിടെയിരിക്കുന്ന ഓരോ സ്റ്റാഫിന്റെയും എഫിഷ്യൻസിയും വേഗതയും നോക്കുന്ന ഒരു പതിവുണ്ട് എനിക്ക്. എന്നിട്ടും പറ്റും, നല്ല എ ക്ലാസ് പറ്റുകൾ.

‘ഗുരുവായൂരമ്പല നടയിൽ’ ന്റെ ദുബായ് ഷെഡ്യൂൾ ഷൂട്ടിങ്ങിന് പോവാനായി നെടുമ്പാശ്ശേരി എയർപോർട്ട് ഇമിഗ്രേഷനിൽ നിൽക്കുന്ന ക്യൂ. എന്റെ ആദ്യത്തെ ഇമിഗ്രേഷൻ കൗണ്ടർ എക്പീരിയൻസ്.
ഞാനാണെങ്കിൽ അബുദാബിയിൽ നിന്ന് ഒരു വയസ്സ് തികയും മുൻപ് നാട്ടിലേക്ക് വന്ന്, മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിലേക്ക് പോവുന്ന ആ ഒരു എക്സൈറ്റ്മെന്റിലാണ്. മുപ്പത്തിമൂന്നു വർഷം കഴിഞ്ഞുള്ള യാത്രയാണെന്നു അറിയുമ്പോൾ ഇവിടുത്തെ ഉദ്യോഗസ്ഥൻ വിഷ് ചെയ്യുമെന്നും, യു.എ.യി ലെ ഉദ്യോഗസ്ഥൻ ‘വെൽകം ബാക്ക്’ എന്നും പറയുമെന്നൊക്കെയായിരുന്നു എന്റെ മനസ്സിൽ. പക്ഷേ എന്റെ കൗണ്ടറിൽ ഡയമണ്ട് കട്ട് മീശയും, പുരികം ഡിവൈഡ് ചെയ്യുന്ന പഴയൊരു സ്റ്റിച്ചിന്റെ പാടുമുള്ള ഒരു അസാധ്യ ഗൗരവക്കാരൻ ചെങ്ങായി ആയിരുന്നു ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായിട്ട് ഉണ്ടായിരുന്നത്.

ഷെട്ടി ഹോമം

സിനിമ മനുഷ്യന്മാരെ സ്വാധീനിക്കുമോ ഇല്ലയോ എന്ന ചർച്ചകൾ എല്ലാ കാലത്തും നടക്കുന്ന ഒന്നാണല്ലോ. നമ്മുടെ ഒരു പരിചയക്കാരൻ ഗിരിയെ സിനിമ സ്വാധീനിച്ചത് വല്ലാത്ത ഒരു രീതിയിലായിരുന്നു. 1999 മാർച്ചിൽ, എഫ്.ഐ.ആർ സിനിമ റിലീസ് ഡേ ക്ക് തിരൂർ ഖയാമിൽ നിന്നാണ് ഗിരി ആദ്യം കാണുന്നത്. വില്ലൻ നരേന്ദ്ര ഷെട്ടിയും ആ ബി.ജി.എമ്മും ഗിരിയുടെ ഉള്ളിൽ കേറിയപ്പോൾ അതേ സിനിമ വീണ്ടും വീണ്ടും കാണാൻ ഗിരി തിയേറ്ററിൽ കേറിയത് പതിനാല് തവണ. അതിൽ പന്ത്രണ്ടാമത്തെ തവണ കാണാൻ തിയേറ്ററിൽ പോയപ്പോഴാണ് പിൽക്കാലത്ത് ഭാര്യ ആയ രേഖയെ കാണുന്നതും ഇഷ്ടപെടുന്നതും. അതോടെ ഗിരിയുടെ ജീവിതരേഖയിൽ എഫ്.ഐ.ആർ സിനിമയ്ക്കുള്ള പ്രസക്തി കൂടി.

ഇതൊക്കെ ഏതൊരു സിനിമാ പ്രേമിയുടെ ജീവിതത്തിലും സംഭവിക്കാൻ സാധ്യത ഉള്ളതൊക്കെ തന്നെയേയുള്ളൂ എന്നു വിചാരിച്ചെങ്കിൽ തെറ്റി.
ഗിരിക്കും രേഖയ്ക്കും ആദ്യത്തെ കുട്ടി ഉണ്ടായപ്പോൾ ആയിരുന്നു പ്രശ്നം, കൊച്ചിന് നരേന്ദ്ര ഷെട്ടി എന്നു പേരിടണം എന്ന തീരുമാനം ഗിരി ഉറക്കെ പ്രഖ്യാപിച്ചു. നരേന്ദ്രഷെട്ടിയുടെ സ്റ്റൈലും കരിസ്മയും കോൺഫിഡൻസും ഇനി ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അതും, ഗിരിയെ അത്രമേൽ സ്വാധീനിച്ചിരുന്നു. ഭാര്യ അടക്കം എല്ലാ ബന്ധു മിത്രാദികളും ഒരേ ഉടക്ക്. ഒരടി പിന്നോട്ട് പോവില്ലെന്ന് ഗിരിയും… ഇനി പിന്നോട്ട് പോയാൽ തന്നെ ഗിരിധർ ബർവ്വ, ഈ രണ്ടു പേരുകൾ അല്ലാതെ മൂന്നാമതൊരു പേരില്‍ തന്റെ കുട്ടി അറിയപ്പെടരുതെന്നു ഗിരി തറപ്പിച്ചു പറഞ്ഞു. സ്വന്തം പുത്രിയുടെ കുടുംബജീവിതം സന്തോഷകരമാവാൻ വേണ്ടി രേഖയുടെ അച്ഛൻ ഒരു ഓഫർ വെച്ചു, കുട്ടിക്ക് വേറെന്തെങ്കിലും പേരിട്ടാൽ തന്റെ എഫ്.ഡി പൊട്ടിച്ച് ഗിരിക്ക് അമ്പതിനായിരം തരാമെന്ന ഫാദർ ഇൻ ലോയുടെ ഡീലിന് കൈകൊടുത്ത് ഗിരി കോലാഹലം അവസാനിപ്പിച്ചു. വൈ…? ദാറ്റ് ഇസ് മണി, മണി മേക്സ് പവർ. പവർ മാനിപുലേറ്റ്സ് എവരിതിങ്.

രാജീവൻ പുലരിമഞ്ഞ്

രാജീവൻ പുലരിമഞ്ഞ്.
പേര് കേൾക്കുമ്പോ ഏതോ ഹിറ്റ് നാടകത്തിന്റെ പേരിൽ അറിയപ്പെടുന്ന മെയിൻ നടൻ ആണെന്നൊക്കെ തോന്നുമെങ്കിലും ചരിത്രം അതല്ല. ടാവ് മോഷ്ടാവാണ്… പുലരി മഞ്ഞത്ത് കക്കാൻ കേറുന്നതായിരുന്നു കിടാവിന്റെ രീതി. അങ്ങനെയാണ് രാജീവൻ പുലരിമഞ്ഞാവുന്നത്.
കളിയാക്കാൻ പറ്റില്ല… ചില എഴുത്തുകാർക്ക് എഴുതാൻ പാട്ട് കേൾക്കണമെന്നും, ചില ചിത്രകാരന്മാർക്ക് കടൽതിര കണ്ടേ വരക്കാൻ പറ്റൂ എന്നൊക്കെയുള്ള നിർബന്ധങ്ങൾ ഉണ്ടെങ്കിൽ, തലയിൽ മഞ്ഞ് വീണാലേ കക്കാൻ കഴിയൂ എന്ന് ഒരു കള്ളനും പറയാം.
പക്ഷേ ജീവിതകാലം മുഴുവൻ കക്കാനൊന്നും നമ്മടെ രാജീവൻ തീരുമാനിച്ചിട്ടില്ല. കാനറയിലെ സേവിംഗ്സ് അകൗണ്ടിൽ ഇരുപത് ലക്ഷം തികഞ്ഞാൽ അത് വെച്ച് ഒരു സംരഭം തുടങ്ങാനായിരുന്നു രാജീവന്റെ പദ്ധതി. പിന്നീട് മൾട്ടിപ്പിൾ സെക്റ്ററുകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ച് നാടാരാധിക്കുന്ന ഒരു കോർപറേറ്റ് ആവുക. പുലരിമഞ്ഞ് ട്രാവൽസ്, പുലരിമഞ്ഞ് സ്റ്റുഡിയോ, പുലരിമഞ്ഞ് ഫിനാൻസ്, പുലരിമഞ്ഞ് യൂട്യൂബ് ചാനൽ, പുലരിമഞ്ഞ് എന്റർടൈൻമെന്റ്സ്, Pu Ma ഷൂസ്, Pu Ma ഷർട്ട്… അങ്ങനെ ഉറക്കമില്ലെങ്കിലും സ്വപ്നങ്ങൾക്കൊന്നും രാജീവന് ഒരു കുറവുമുണ്ടായിരുന്നില്ല.

പക്ഷേ ഇതൊന്നുമുണ്ടായില്ല, വേറൊന്നാണ് ഉണ്ടായത്. മൊബൈലിന്റെ സിം ഇജക്ടർ മുതൽ മൊബൈൽ ടവറിന്റെ ജനറേറ്റർ വരെ മോഷ്ടിക്കുന്ന പെരുംകള്ളനായ രാജീവൻ ഈ വർഷത്തെ ഞങ്ങളുടെ പഞ്ചായത്തിലെ മികച്ച പൗരനുള്ള അവാർഡ് സ്വന്തമാക്കി. ഏഴായിരം രാജൻ സ്പോൺസർ ചെയ്യുന്ന അയ്യായിരം രൂപയും, മയൂര ഫാൻസിയിൽ നിന്ന് വാങ്ങിക്കുന്ന ഫലകവുമായിരുന്നു അവാർഡ്. രക്തത്തിൽ നെഗറ്റിവിറ്റി ഉള്ളവർക്ക് ‘ഇതെന്തൊരു നാടാണെന്ന്’ തോന്നാം, രക്തത്തിൽ ക്യൂരിയോസിറ്റിന്റെ അംശമുള്ളവർക്ക് ‘ഒരു കള്ളനെങ്ങനെ നാട്ടിലെ ബെസ്റ്റ് പൗരനായി’ എന്നും തോന്നാം…

സാർ സാരി

കഴിഞ്ഞ കൊല്ലം ഒരു പൂരാടത്തിന്റെ അന്നാണ് തുടങ്ങുന്നത്. ഒരു തെലുങ്കാന നമ്പറിൽ നിന്നെനിക്ക് ഒരു കോൾ വന്നു.
‘ഈശ്വരാ രാജമൗലി ആയിരിക്കണേ’ എന്നു പ്രാർത്ഥിച്ച് ഞാൻ ഫോണെടുത്തു.
കിച്ചൻ സിങ്കിലെ ടാപ്പ് തുറന്നുവിട്ടത് പോലെ നിർത്താതെ എന്തൊക്കെയോ പറയുന്നു, പ്രജ സിനിമയിലെ ഒന്നര പേജ് ഡയലോഗ് തെലുങ്കിൽ കേൾക്കുന്ന ഫീല്.
“കുടമാറ്റം നന്നായത് പാറമേക്കാവിന്റെ ആണെങ്കിലും വെടിക്കെട്ട് നന്നായത് തിരുവമ്പാടിയുടെയാ” എന്നുപറഞ്ഞ് ഞാൻ ഫോൺ വെച്ചു. പിന്നെയും വന്നു പിന്നീടുള്ള നാളുകളിൽ വെവ്വേറെ നമ്പറുകളിൽ നിന്ന് പല പല കോളുകൾ, എല്ലാം തെലുങ്ക്. വിളിക്കുന്ന എല്ലാവരും കോമൺ ആയി പറയുന്ന ഒരു വാക്ക് ഞാൻ കഷ്ടപെട്ട് കണ്ടുപിടിച്ചു, ‘സാരി’. എക്സ്ക്ലമേഷൻ മാർക്ക് എന്റെ മുഖത്ത് വന്നു.
പിന്നീട് വാട്സാപ്പിലും… ‘ഹലോ അക്കാ’ എന്നു വിളിച്ച് കുറെ മെസേജുകൾ വരും. പിന്നെ പല തരം സാരികൾ പിടിച്ച് നിൽക്കുന്ന ആരുടെയൊക്കെയോ ഫോട്ടോകളും. ഇൻസ്റ്റഗ്രാം വഴി സാരി വിൽക്കുന്ന ഒരു പേജിടുന്ന റീൽസിന്റെ സ്ക്രീൻഷോട്ടുകളാണ് എന്ന് പിന്നീട് മനസ്സിലായി. അവരിടുന്ന റീൽസിന്റെ കൂടെ ഡിസ്പ്ലേ ചെയ്യുന്ന അവരുടെ ഫോൺ നമ്പറാണ് പ്രശ്നം, 9995 ആണ് എന്റെ മൊബൈൽ നമ്പറിന്റെ തുടക്കം, അവരുടെ 9959 ഉം. ബാക്കി എല്ലാ നമ്പറും ഒരുപോലെ.

വല്ല പ്രധാനപ്പെട്ട വർക്കിലോ, മീറ്റിങ്ങിലോ ഒക്കെ ഇരിക്കുമ്പോഴായിരിക്കും സാരിയുടെ വിലയും സ്റ്റോക്കും തിരക്കി കോളുകളും മെസേജും വരുന്നത്. സത്യം പറയാലോ, എന്നെ മലയാളം ഫിലിം ഇൻസ്ട്രിയിൽ നിന്നു പോലും ഇത്രയും ആൾക്കാർ കൊണ്ടാക്റ്റ് ചെയ്യാറില്ല. ഇത് ആ സാരി വില്പനക്കാരോട് പറഞ്ഞിട്ടും കാര്യമില്ല… അവർ കൊടുക്കുന്ന നമ്പർ കറക്ട് തന്നെ ആണല്ലോ. വിളിക്കുന്നവരെയാണ് നാല് പറയേണ്ടത്.
പക്ഷേ ഞാനിതൊക്കെ വളരെ ലൈറ്റ് ആയിട്ടേ എടുക്കാറുള്ളൂ… എല്ലാം ഓരോ ജീവിതാനുഭവങ്ങളാണല്ലോ. ഒരു ദിവസം ‘സാർ ഐ ആം കാളിങ് ഫ്രം ഹൈദരാബാദ്’ എന്ന് പറഞ്ഞ ഒരു തെലുഗു പ്രൊഡ്യൂസറിനെ ‘നമ്പർ നോക്കി ഡയൽ ചെയ്യടാ നാറീ… നമ്പർ തെറ്റാതെ അടിക്കാൻ അറിയാത്തവർ കടയിൽ പോയി സാരി വാങ്ങിച്ചോണം…’ എന്നൊക്കെ ഇംഗ്ലീഷിൽ ചീത്ത വിളിച്ചതുപോലുള്ള മനോഹര അനുഭവങ്ങൾ. എങ്കിലും ഞങ്ങളിപ്പോൾ നല്ല കമ്പനിയാണ് ട്ടോ, എന്നെങ്കിലും ഹൈദരാബാദ് വരുമ്പോൾ ‘നേരിട്ട് കാണണം’ എന്ന് പറഞ്ഞിട്ടുണ്ട് (ദൈവത്തിനറിയാം എന്തിനാണെന്ന്)

ബിസിനസ് മീറ്റ്

“അമ്പത് ലിറ്റർ സാമ്പാറിന് എന്താ വില?”
“സാമ്പാറിനിപ്പോ…. ങ്ങേ!”
പിന്നെയാണ് എനിക്ക് ബോധം വീണത്, ഒരു ഇനോവേറ്റീവ് മൊബൈൽ ആപ്ലിക്കേഷൻ ഐഡിയയും, അത് വെച്ചൊരു മില്ല്യൻ ഡോളർ ബിസിനസ് പ്ലാനും കയ്യിലുണ്ടെന്ന് പറയുന്ന അവൻ എന്ത് ഉലക്കയ്ക്കാണ് പെട്ടെന്ന് സാമ്പാറിന്റെ അങ്ങാടി നിലവാരം ചോദിച്ച് വോയ്സ് മെസേജ് അയക്കുന്നത്? അതും ഇന്നത്തെ ദിവസം തന്നെ!

ചെക്കൻ എന്റെ കൂട്ടുകാരനാണ്, ജിഷ്ണു. പാലക്കാട് നിന്ന് വരുന്ന തലച്ചോറ് നിറച്ച് ഐഡിയാസുള്ള അവനെയും, പിറവത്ത് നിന്ന് വരുന്ന മടിശീല നിറച്ച് കാശുള്ള ഇൻവസ്റ്ററിനെയും കണക്റ്റ് ചെയ്ത് കൊടുക്കൽ എന്നൊരു പരിപാടി ഞാൻ ഏറ്റെടുത്തിരുന്നു. വെറും പരോപകാരം. പനമ്പിള്ളി നഗറിലെ ഒരു കഫേയിൽ പിറവം ചേട്ടൻ ഉച്ചക്ക് പന്ത്രണ്ട് മണി എന്ന് ടൈം പറഞ്ഞപ്പോൾ, ഞാൻ ജിഷ്ണുവിനോട് പതിനൊന്നുമണി എന്ന് കള്ളം പറഞ്ഞു. അഥവാ ഇനി അവൻ ലേറ്റായാലും മേയ്ക്ക് അപ്പ് ചെയ്യാൻ സമയമുണ്ടല്ലോ… കുഞ്ഞ് ടാക്ടിക്സ്.
സമയം പത്തരയായപ്പോൾ, ജിഷ്ണുവിന്റെ ‘കുറച്ച് ലേറ്റാവും’ എന്ന മെസേജ് കണ്ട് എന്ത് പറ്റിയെന്ന് തിരിച്ച് ചോദിച്ചപ്പോഴാണ്, അവനാ സാമ്പാറിന്റെ വോയ്സ് മെസേജ് അയച്ചത്. സ്വാഭാവികമായും എനിക്ക് ഞെട്ടി അവനെ ഫോൺ വിളിക്കേണ്ടി വരുമല്ലോ…
“ജിഷ്ണു… നീ എവിടെയാണ്, അയാള് ഇവിടെ എത്താറായി”
“ഞാൻ ഓൺ ദി വേ ആണ്, പക്ഷേ ലേറ്റാവും”
“പിന്നെ നീ എന്തിനാടാ സാമ്പാറിന്റെ വില ഒക്കെ അന്വേഷിക്കുന്നത്?”
“അറിയുമെങ്കിൽ ഒന്ന് പറഞ്ഞതാടാ… പുളിശ്ശേരിയുടെ റേറ്റും വേണം”
അവൻ ഫോൺ വെച്ചു. ‘ശേടാ… ഒരു ബിസിനസ്സ് മീറ്റും സാമ്പാറും പുളിശ്ശേരിയും തമ്മിലെന്ത് ബന്ധം?’
എനിക്ക് മറ്റേത് അടക്കാനായില്ല, ജിജ്ഞാസ.

Page 1 of 13

Powered by WordPress & Theme by Anders Norén