എല്ലാ നാട്ടിലും കാണും അന്നാട്ടിലെ സർവചരാചരങ്ങൾക്കും വേണ്ടപ്പെട്ട ഒരാൾ. ഞങ്ങൾക്കത്….. ജുബിലേഷേട്ടന്റെ അച്ഛനാണ്, നാടിന്റെ ഓരോ സ്പന്ദനത്തിലും ജുബിലേഷേട്ടന്റെ അച്ഛനുണ്ടാവും, പൂവാക പൂവിടുന്നത് തൊട്ട് പെരുമ്പാമ്പ് തോട്ടിലിറങ്ങുന്നതിൽ വരെ ജുബിലേഷേട്ടന്റെ അച്ഛൻ എവിടെയെങ്കിലും കണക്ടഡ് ആയിരിക്കും. ക്ലബ്ബിന് സ്വന്തം ബിൽഡിംഗിലെ രണ്ട് പീടികമുറി അഡ്വാൻസും മാസവാടകയും ഇല്ലാതെ ഡെഡിക്കേറ്റ് ചെയ്യുകയും, വീട്ടിൽ പോലും 36” സ്ക്രീനുള്ളപ്പോൾ ക്ലബ്ബിന് 52” ടിവി സമ്മാനിക്കുക കൂടി ചെയ്തതോടെ ജുബിലേഷേട്ടന്റെ അച്ഛനെ, ഞങ്ങളുടെ പഞ്ചായത്തിന്റെ ‘The GOAT’ എന്ന് വിളിക്കാമെന്ന് ക്ലബ് ഐക്യകണ്ഠേന തീരുമാനിച്ചതാണ്. പക്ഷേ ജുബിലേഷേട്ടന്റെ അച്ഛന് മട്ടൻ ഇഷ്ടമല്ലാത്തതുകൊണ്ട് ഞങ്ങളാ വിശേഷണം പിന്നെ മുന്നോട്ട് കൊണ്ടുപോയില്ല.
ഡബിൾ ഓംലെറ്റിന്റെ ഐശ്യര്യമുള്ള മുഖം. ശ്യാമവർണ്ണങ്ങളും തുപ്ലീതകിരണങ്ങളും ചേർത്ത് തുന്നിയ വസ്ത്രങ്ങൾ. അക്വാട്ടിക് നോട്ടുകളുള്ള പെർഫ്യൂമിന്റെ വാസന, ജുബിലേഷേട്ടന്റെ അച്ഛനായി.
ഞങ്ങൾക്ക് ജുബിലേഷേട്ടന്റെ അച്ഛൻ ആരായിരുന്നു എന്ന് അറിയണമെങ്കിൽ ആ അക്വാട്ടിക് നോട്ട് എടുത്ത് പറയണം. സാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ നാടും, വീടും, ക്ലബ്ബും, വോളിബോൾ കളിയും പെയ്റ്റിങ്ങിന്റെ പണിയും ഒക്കെ ഉപേക്ഷിച്ച് അബുദാബിയിൽ പോയവനാണ് ലത്തീഫ്. അവിടുത്തെ ഒരു മാളിൽ വെച്ച് ഡേവിഡോഫ് കൂൾ വാട്ടർ അടിച്ചിട്ട് വന്ന ഒരാൾ ലത്തീഫിനെ കടന്നുപോയപ്പോൾ, ‘ജുബിലേഷേട്ടന്റെ അച്ഛന്റെ മണം’ എന്ന് പറഞ്ഞ് ലത്തീഫിന്റെ കണ്ണ് നിറഞ്ഞത്രേ!
ഇത്രയും പറഞ്ഞപ്പോൾ നിങ്ങൾക്കുള്ളിൽ വളരെ പ്രസക്തമായ ഒരു ചോദ്യം ഉണ്ടായേക്കാം,
“അയാൾക്ക് ജുബിലേഷ് എന്ന മോൻ പിറന്നിട്ടില്ലായിരുന്നെങ്കിൽ നിങ്ങൾ അയാളെ എന്ത് വിളിക്കുമായിരുന്നു?”
ഗുഡ് ക്വസ്റ്റ്യൻ. എവിടെന്നെങ്കിലും ഒരു കുട്ടിയെയോ പട്ടിയെയോ ദത്തെടുത്ത് അതിന് ജുബിലേഷ് എന്ന് പേരിട്ട് ഞങ്ങൾ അദ്ദേഹത്തിന് നൽകും. കാരണം ഇവിടെ ജുബിലേഷ് അപ്രസക്തനാണ്, ജുബിലേഷേട്ടന്റെ അച്ഛനാണ് മെയിൻ.
നാട്ടിലെ സാധാരണ മനുഷ്യൻമാരിൽ നിന്ന് ജുബിലേഷേട്ടന്റെ അച്ഛനെ വേർതിരിക്കുന്ന ഈ സെക്കന്റ് ഇന്നിംഗ്സ് ആരംഭിക്കുന്നത് മൂപ്പരാളുടെ റിട്ടയർമെന്റ് കാലഘട്ടം ആരംഭിച്ച ശേഷമാണ്. അകൗണ്ടിൽ നിന്ന് ഇന്ന് കാശെടുത്താൽ മറ്റന്നാൾ രാത്രി അതിന്റെ മെസേജ് വരുന്ന ഒരു നാഷ്ണലൈസ്ഡ് ബാങ്കിലെ ഇരുപത്തിരണ്ട് കൊല്ലത്തെ തന്റെ സേവനം അവസാനിച്ചതോടെ നമ്മുടെ പ്രോട്ടോഗോണിസ്റ്റിന് പോസ്റ്റ് റിട്ടയർമെന്റ് ഡിപ്രഷൻ വന്നു തുടങ്ങി, ജീവിതം മുഴുവനൊരു ശ്യൂന്യത. ഇലോൺ മസ്കും ജെഫ് ബഫോസുമൊക്കെ എന്തുകൊണ്ടാണ് റിട്ടയർ ചെയ്യാതിരിക്കുന്നതെന്ന് ജുബിലേഷേട്ടന്റെ അച്ഛന് മനസ്സിലായി.
കൊറോണ കാലമായിരുന്ന അപ്പോൾ ജുബിലേഷേട്ടന്റെ അച്ഛന്റെ അടുത്തേക്ക് ആ വഴിത്തിരിവ് മാസ്കിട്ട് വന്നത് കൂട്ടുകാരൻ ഉപ്പിലിട്ട മൊയ്തുവിന്റെ രൂപത്തിലാണ്. ഏയ്, കൊറോണയല്ല കൊടുത്തത്, വിരക്തി മാറ്റാൻ ഒരു ഐഡിയ കൊടുത്തു.
“ഏതായാലും നിനക്ക് പൊതുകാര്യത്തിൽ ഇടപെടാനും, ലൈവ് ആയി നിൽക്കാനും ഒക്കെ ഇഷ്ടമല്ലേ? നീ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്ക്”
ജുബിലേഷേട്ടന്റെ അച്ഛൻ ചേർന്ന ആ രാഷ്ട്രീയ പാർട്ടി എന്ന് ഞാൻ മെൻഷൻ ചെയ്യുന്നില്ല. വായിച്ചുപോവുമ്പോൾ ഓരോരുത്തർക്കും അവർക്കിഷ്ടപ്പെടാത്ത പാർട്ടിക്കാരനായിട്ട് പുള്ളിയെ സങ്കൽപിപ്പിച്ച് ക്ലൈമാക്സ് ആസ്വദിക്കാനുള്ള സൗകര്യത്തിന്…
പാർട്ടി പ്രവർത്തനം തുടങ്ങിയതോടെ ഉപ്പിലിട്ട ഐഡിയ കൊടുത്ത മൊയ്തു പോലും വിചാരിക്കാത്ത രീതിയിലാണ് ജുബിലേഷേട്ടന്റെ അച്ഛന്റെ ജീവിതം മാറിയത്. പങ്കെടുത്ത ആദ്യ പൊലീസ് സ്റ്റേഷൻ മാർച്ചിൽ, കല്ലേറ് തുടങ്ങിയപ്പോൾ ജുബിലേഷേട്ടന്റെ അച്ഛൻ വെറുതെ എറിഞ്ഞ കല്ല് എസ്.ഐയുടെ തൊപ്പിക്ക് തന്നെ കൊണ്ട ആ മൊമന്റിൽ മൂപ്പര് ഉറപ്പിച്ചു, ‘ഇതാണ് തന്റെ ഡെസ്റ്റിനി!’
പിന്നങ്ങോട്ട് പഞ്ചായത്തിലും താലൂക്കിലും ഇങ്ങനത്തെ എന്ത് പരിപാടിയുണ്ടെങ്കിലും ജുബിലേഷേട്ടന്റെ അച്ഛൻ അവിടെ ഒരു കെടാവിളക്കായി നിറഞ്ഞങ്ങ് നിൽക്കും. പക്ഷേ പോലീസ് സ്റ്റേഷൻ മാർച്ച്, പിക്കറ്റിങ്ങ്, ഘരാവോ, കരി ഓയിലൊഴിക്കൽ, ഫ്ലെക്സ് കീറൽ തുടങ്ങിയ കലാപരിപാടികളിലാണ് ജുബിലേഷേട്ടന്റെ അച്ഛൻ കിക്ക് കണ്ടെത്തിയത്. സാമൂഹ്യസേവനവും പൊതുപ്രവർത്തനവുമൊക്കെ അതിനൊരു മറ മാത്രമായിരുന്നു. ഓരോരുത്തർക്ക് ഓരോ അഡിക്ഷൻ വരുന്ന വഴികളേ….
‘അച്ഛന് ഈ വയസ്സാം കാലത്ത് ഇതിന്റെ ഒക്കെ വല്ല കാര്യവുമുണ്ടോ?’ എന്ന് ജുബിലേഷേട്ടൻ ചോദിച്ചെങ്കിലും, അച്ഛൻ മൈൻഡ് ചെയ്തില്ല. ജുബിലേഷേട്ടൻ അപ്രസക്തനാണല്ലോ!
വർഷം പിന്നെയും നാലെഞ്ചെണ്ണം കഴിഞ്ഞപ്പോൾ ജുബിലേഷേട്ടന്റെ അച്ഛന് നാട്ടിലെ ലോക്കൽ സമരങ്ങളൊക്കെ മടുത്തുതുടങ്ങി… ഒരു ഗുമ്മ് കിട്ടുന്നില്ല. ജലപീരങ്കിയും ബാരിക്കേഡ് മറിച്ചിടലും കണ്ണീർ വാതകവും ലാത്തിച്ചാർജും ഒക്കെയുള്ള വലിയൊരു സമരം കാണണം. തടിക്ക് കേടില്ലാതെ പങ്കെടുക്കുകയും വേണം.
അപ്പോഴാണ് സ്വന്തം പാർട്ടി സെക്രട്ടിയേറ്റ് പടിക്കൽ ഒരു കോലം കത്തിക്കൽ പ്രഖ്യാപിച്ചത്. സമരം അനൗൺസ് ചെയ്തിട്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് കണ്ടയുടൻ ജുബിലേഷേട്ടന്റെ അച്ഛൻ തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഫാസ്റ്റ് ബുക്ക് ചെയ്തു. പണ്ട് ഷാർജ കപ്പ് കളിക്കാൻ പോയ സച്ചിൻ ടെൻഡുൽക്കറിനെ പോലെ ജുബിലേഷേട്ടന്റെ അച്ഛൻ ആ സമരമുഖത്തെത്തി.
‘നല്ല രസികൻ കോലം!’
മാർച്ച് ആരംഭിക്കും മുൻപ് ആവേശം അടക്കാനാവാതെ ജുബിലേഷേട്ടന്റെ അച്ഛൻ അടുത്ത് നിന്ന ഒരു സമരഭടനോടു ചോദിച്ചു,
“പോലീസ് റബ്ബർ ബുള്ളറ്റൊക്കെ പ്രയോഗിക്കുമായിരിക്കും അല്ലേ?”
ഭടൻ ഡബിൾ ഓംലെറ്റ് കണ്ട മുട്ടക്കോഴിയെ പോലെ നോക്കി.
നാട്ടിലെ സമരങ്ങളിലെ നൂറും ഇരുന്നൂറും മീറ്റർ നടത്തം പോലെയായിരുന്നില്ല, ഗാന്ധി പാർക്കിൽ നിന്ന് സെക്രട്ടറിയേറ്റ് വരെയുള്ള രണ്ട് ചില്ലാനും കിലോമീറ്റർ ദൂരം നട്ടപ്പൊരി വെയിലത്ത് നടന്നപ്പോൾ തന്നെ ജുബിലേഷേട്ടന്റെ അച്ഛൻ തളർന്നു. ഒടുവിൽ സെക്രട്ടിയേറ്റ് പടിക്കലെത്തി, കോലം കത്തിക്കലിന് മുൻപായുള്ള നേതാക്കളുടെ പ്രസംഗം കേട്ട് നിൽക്കുമ്പോൾ ക്ഷീണം അതിന്റെ ഉച്ചസ്ഥായിലായി തലയൊക്കെ കറങ്ങാൻ തുടങ്ങി.
അപ്പോഴാണ് പിറകിൽ നിന്നും കത്തിക്കാനുള്ള മണ്ണെണ്ണ ഒരു മിനറൽ വാട്ടറിന്റെ കുപ്പിയിലാക്കി ഓരോരുത്തരായി പാസ് ചെയ്ത് മുന്നോട്ട് വരുന്നത്. പിറകിലുള്ള ആള് ജുബിലേഷേട്ടന്റെ അച്ഛനാണ് കുപ്പി മുന്നോട്ട് നൽകാനായി കൊടുത്തത്. വെള്ളമാണെന്ന് കരുതി മൂപ്പരാള് അവനോട്,
‘താങ്ക്യൂ മോനെ…” എന്ന് പറഞ്ഞ് അത് തുറന്ന് ഒറ്റ കുടി!
നിർവാണം കിട്ടി!