പത്തുകൊല്ലം നീണ്ട റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് 500 ലൈഫിലെ സെഡേറ്റഡ് ക്രൂയിസിങ്ങിൽ നിന്നൊരു ചേഞ്ചിനു വേണ്ടി കഴിഞ്ഞ ജനുവരിയിലാണ് ഞാൻ കെ.ടി.എം അഡ്വഞ്ചർ 390 വാങ്ങിച്ചത്. അതിനുശേഷം എന്റെ ലൈഫ് പ്ലാനിൽ എവിടെയും ഇല്ലാതിരുന്ന ഓഫ് റോഡ് മോട്ടോർ സൈക്കിളിംഗ് തുടങ്ങിയപ്പോഴാണ് എഴുന്നേറ്റ് നിന്ന് വണ്ടി ഓടിക്കുന്നതിന്റെ രസവും, കാലുകൊണ്ട് വണ്ടി സ്റ്റീയർ ചെയ്യുന്നതിന്റെ സ്വാദും ഒക്കെ ഞാനറിഞ്ഞത്. ബുള്ളറ്റിന് പോലും തരാൻ പറ്റാതിരുന്ന ഒരു വികാരം തുളുമ്പി.
പിന്നെ എങ്ങോട്ടേക്കിറങ്ങിയാലും പാവം ദീവു പൊട്ടിപോളിഞ്ഞ റോഡ് കിട്ടാൻ കൊതിച്ചു തുടങ്ങി, എഴുന്നേറ്റ് നിൽക്കാൻ!
തെന്മലയിലെ മൂന്ന് ദിവസത്തെ ഓഫ് റോഡ് ട്രയൽസ് കഴിഞ്ഞിട്ട് കുറച്ചു ദിവസം കാർ ഡ്രൈവ് ചെയ്യുമ്പോ വരെ, റോഡിൽ കുണ്ടും കുഴിയോ ഒക്കെ വരുമ്പോൾ എഴുന്നേറ്റു നിൽക്കാൻ ഒരു ത്വര വരുമായിരുന്നു…. തല മുട്ടിയപ്പോൾ നിർത്തി.
ഓഫ് റോഡ് കയറും മുൻപ് എഴുന്നേറ്റ് നിന്ന് ഓടിക്കുന്നത് ഒരു മസിൽ മെമ്മറിയാക്കാൻ പരിശീലിക്കുന്നത് റോഡ് യാത്രകളിലാണ്. തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ നിന്ന് വീടിനു മുന്നിലൂടെ പോവുന്ന റോഡിലേക്ക് കയറുമ്പോൾ ഒരു ഹമ്പ് ഉണ്ട്. എന്റെ സ്ഥിരം വേട്ട മൃഗം. ഞാൻ അത് സെക്കന്റ് ഗിയറിൽ എഴുന്നേറ്റ് നിന്ന് ചാടിച്ചു പോവുന്നത് എപ്പോഴും കാണുന്ന ഒരു ഉസ്മാൻകുട്ടിക്കയുണ്ട്. ചമ്മലകുരുവി മൂത്രമൊഴിച്ച മാവിന്റെ ഇലയുടെ മണമുള്ള സ്പ്രേ അടിച്ച് നടക്കുന്ന മൂപ്പര് ഒരു ദിവസം എന്നെ കൈ കാണിച്ചു നിർത്തിയിട്ട് വിശേഷം തിരക്കി,
“ഇത് ഏതാ വണ്ടി?”
“കെ.ടി.എം”
“അതേതാ?”
Kraftfahrzeuge Trunkenpolz Mattighofen എന്ന കെ.ടി.എമ്മിന്റെ ഫുൾഫോം പറഞ്ഞു തീരുമ്പോഴേക്ക് എന്റെ തൊണ്ടയുടെ എഞ്ചിൻ ഓയിൽ വറ്റും എന്നറിയാവുന്നത് കൊണ്ട് ഞാൻ സിമ്പിളാക്കി പറഞ്ഞു,
“ഡ്യൂക് ഡ്യൂക്”
“ആ… ഫസ്റ്റ് സർവീസിന് പോവുമ്പോ കേക്ക് മുറിക്കുന്ന വണ്ടിയല്ലേ?”
ഡ്യൂക് 390 ജെൻ വൺ ഇറങ്ങിയ സമയത്ത് അതുണ്ടാക്കാക്കിയ ആക്സിഡന്റ് ഡെത്തുകൾ കാരണം വണ്ടിയുടെ ഡെലിവറി ടൈമിൽ അല്ല,
വാങ്ങിച്ചുകൊണ്ട് പോയവർ ജീവനോടെ ഫസ്റ്റ് സർവീസിന് വണ്ടിയുമായി വരുമ്പഴാണ് കേക്ക് മുറിക്കുന്നത് എന്നൊരു കഥ ഇറങ്ങിയിരുന്നു.
“ആ കമ്പനി തന്നെ.” ഞാൻ പറഞ്ഞു.
“എത്രയായി?”
“എല്ലാം കൂടെ നാലര ലക്ഷമായി”
ഉസ്മാൻകുട്ടിക്ക ഒന്നും കൂടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു, “മുഖസ്തുതി പറയാണെന്ന് വിചാരിക്കരുത്, അന്റെ ഡ്രൈവിങ് ശരിയല്ല.”
”ഏ?”
“ഇയ് എന്തിനാണ് നിന്നിട്ടൊക്കെ ഓടിക്കണത്?”
“ഇത് ഒരു അഡ്വഞ്ചർ മോട്ടോർ സൈക്കിളായത് കൊണ്ട് സസ്പെൻഷൻ കുറച്ച് സ്റ്റീഫ് ആണ്. കുഴിയും ഹമ്പും ഒക്കെ ചാടുമ്പോ അതിന്റെ ഇമ്പാക്ട് നമ്മുടെ ദേഹത്തേക്ക് കിട്ടാതിരിക്കാനാണ് എഴുന്നേറ്റ് നിൽക്കുന്നത്.“
ഞാൻ അതിന്റെ സയൻസ് സ്പഷ്ടമായി വിശദീകരിച്ചു.
മൂപ്പര് ടാൻസാനിയൻ തത്തമ്മക്ക് താലി മീൽസ് കൊടുത്ത പോലെ എന്നെ നോക്കി. എന്നിട്ടൊരു ഡയലോഗും,
“നാലരലക്ഷം രൂപയ്ക്ക് വണ്ടിയും വാങ്ങിച്ചിട്ട് ഹമ്പ് വരുമ്പോ എഴുന്നേറ്റ് നിൽക്കുകയും വേണം ന്ന് പറയുന്നത് കുറച്ച് കടുപ്പല്ലേ മോനെ?
അങ്ങേരുടെ ആംഗിൾ ശരിയാണ്…. മൂപ്പര് മുപ്പതിനായിരം ഉർപ്പ്യക്ക് വാങ്ങിച്ച സെക്കന്റ് ഹാന്റ് ആക്ടീവയും കൊണ്ട് അതേ ഹമ്പിലൂടെ ഇരുന്നിട്ട് ഓടിച്ചിട്ട് പോവുന്നുണ്ടല്ലോ!
ഉള്ളിലെ ഓറഞ്ച് ബോയ് ഉത്തരമില്ലാതെ നിന്നു.
ഉസ്മാൻകുട്ടിക്കയ്ക്ക് അടിക്കാൻ ഒരു ആണി കൂടിയുണ്ടായിരുന്നു, ”അന്നെ ആ വണ്ടി കമ്പനിക്കാര് ചാമ്പി ട്ടോ“
മെമു കടന്നുപോവാൻ വന്ദേഭാരത് പിടിച്ചിട്ടു എന്ന് പറയുന്ന പോലെയായി, അസുലഭ നിമിഷം തെന്നെ!
എഴുന്നേറ്റ് നിന്ന് വണ്ടി ഓടിക്കുമ്പോൾ നമ്മൾ സ്വയം വിചാരിക്കുന്നത് ഡക്കാർ റാലിയിൽ പങ്കെടുക്കുന്ന ക്രിസ് ബിർച്ചിനെയൊക്കെയാണ്, പക്ഷേ കാണുന്നവർക്ക് പട്ടാളം സിനിമയിൽ സലീം കുമാറേട്ടന്റെ എസ്.ഐ ഗബ്ബാർ കേശവൻ, ബാക്കിൽ പട്ടി കടിച്ചിട്ട് ബൈക്കോടിച്ചിട്ട് പോവുന്ന ആ സീനാണ് ഓർമ വരുന്നതെന്ന് എനിക്ക് അപ്പോഴാണ് തിരിഞ്ഞത്.