ഏത് അടുപ്പിലും പോയി കയ്യിടുന്ന, ഏത് പാമ്പിനെയും എടുത്ത് ട്രൗസറിന്റെ ഉള്ളിലിടുന്ന വാസുവിന്റെ ആ ക്യാരക്ടറാണ് പൊന്നാനി താലൂക്കിലെ സർവ്വചരാചരങ്ങളിൽ നിന്നും വാസുവിനെ വ്യത്യസ്തനാക്കുന്നത്. ഓർക്കാപ്പുറത്ത് സംഭവിക്കുന്നതല്ല, ഓർഗാനിക്കാണ്.
വാസു പിടിക്കുന്ന സൈസ് വള്ളികളെ, വള്ളികൾ എന്നൊക്കെ വിശേഷിപ്പിച്ചാൽ വാസു ചെറുതായിപ്പോകും. വല്ലപ്പോഴും കാലാവസ്ഥ പ്രതികൂലമായി, വാസുവിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ വല്ലവിധേനയും ഒരാഴ്ച കടന്നുപോയാൽ വാസു ഇരുന്നു ചിന്തിക്കും, ‘ഇതല്ലല്ലോ എന്റെ ജീവിതം, ഇങ്ങനെ അല്ലല്ലോ ഞാൻ ജീവിക്കേണ്ടത്’. എന്നിട്ട് ഉടനെ പോയി എന്തെങ്കിലും പ്രശ്നങ്ങളിൽ പോയി തലയിടും, അല്ലെങ്കിൽ തന്റെ തല ഉള്ളയിടത്ത് വാസു ഒരു പ്രശ്നമുണ്ടാക്കും. വാസു മാത്രമല്ല… വാസുവിന്റെ നാട്ടുകാരും കൂട്ടുകാരും എന്തിന്, ആ സമയത്ത് വാസുവിന്റെ അടുത്തുകൂടെ പോയവരെ വരെ വാസു ആ വള്ളിയിൽ പിടിപ്പിക്കും. പിന്നെ തെറിയായി തല്ലായി, ചവിട്ടായി കുത്തായി, പോലീസായി കേസായി…
സ്വീഡനിലെ നോബൽ ഫൗണ്ടേഷൻ, വള്ളി പിടിക്കലിന് നോബൽ പുരസ്കാരം കൊടുക്കുന്നുണ്ടായിരുന്നെങ്കിൽ രണ്ട് നൊബേൽ സമ്മാനം കേരളത്തിൽ ഇരുന്നേനെ, 1998 ലും 2015 ലും. ആ കഥകൾ പിന്നെ പറയാ. തൽക്കാലം ഒമാനിൽ നിന്ന്, കയറ് ബിസിനസ് നടത്തിക്കിട്ടിയ കാശും കൊണ്ട് നാട്ടിലേക്ക് പ്ലെയിൻ കയറിയ കടപ്പ രവിയെ പരിചയപ്പെടുത്താം.
അങ്ങനെ കഥയാക്കാനുള്ള എപ്പിസോഡ്സോ, സിറ്റുവേഷനുകളോ ഒന്നും രവിയേട്ടന്റെ ഒമാൻ ലൈഫിലോ കേരളാ ജീവിതത്തിലോ ഉണ്ടായിട്ടില്ല. പക്ഷേ വള്ളി പിടിക്കും വാസുവിനെയും രവിയേട്ടൻ കൊണ്ട് ഒരു പ്രാവശ്യം ആന്ധ്രപ്രദേശിലേക്ക് ഒന്ന് പോയി. കഥയുണ്ടാവാൻ വേറെ വല്ലതും വേണോ! ജി.രവികുമാർ കടപ്പ രവിയായി…
Continue reading