രണ്ടാം ലോക മഹായുദ്ധത്തിന്റെ പീക്ക് ടൈമില്‍ മദിരാശി ബോംബിട്ട ശേഷം തിരിച്ചു പോവുകയായിരുന്ന ജപ്പാന്‍ കപ്പല്‍ പൊന്നാനി നങ്കൂരമിട്ടിട്ട് മോരും വെള്ളം വാങ്ങി കുടിച്ച ആലിപ്പറമ്പിലെ ഹംസക്കയുടെ തറവാട്. മോരും വെള്ളത്തിന്റെ ടേസ്റ്റില്‍ കൃതാര്‍ഥനായി കപ്പല്‍ ക്യാപ്റ്റന്‍ ഹംസക്കയുടെ വാപ്പയ്ക്ക് ഒരു തെങ്ങിന്‍ തൈ സമ്മാനിച്ചു, ‘ടോക്കിയോ മിത്ര’. ഇതാണ് ചരിത്രമെന്ന് ഹംസക്ക പറയും, ഞങ്ങള് ‘വിടല്’ എന്നും. പറമ്പില്‍ പ്രത്യേകം താബൂക്ക് കെട്ടി സംരക്ഷിച്ചിട്ടുള്ള ആ തെങ്ങാണ് ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ തേങ്ങയുണ്ടാവുന്ന തെങ്ങ് എന്നും കൂടെ ഹംസക്ക വിടും.. ഈ വിടലുകള്‍ കേട്ട് മണ്ട കാഞ്ഞിട്ടാണോ എന്തോ, ഒരുദിവസം തെങ്ങ് ചതിച്ചു!
ഹംസക്കയുടെ തള്ളലിന്റെ അത്രയും ഇല്ലെങ്കിലും ആ പറമ്പില്‍ ഏറ്റവും കായ്ക്കുന്ന കല്പക വൃക്ഷം ആ തെങ്ങു തന്നെയായിരുന്നു.
പക്ഷേ ഒരു മിഥുനമാസത്തിലെ മണ്ടേ…. ഷഹളാധരന്‍ ആലിപറമ്പില് തന്റെ റൂട്ടീൻ തെങ്ങ് കയറ്റത്തിനു വന്നു. തനിക്ക് എണ്ണാന്‍ അറിയുന്ന സംഖ്യയിലും കൂടുതല്‍ തേങ്ങ തരുന്ന തെങ്ങാണ് എന്നുള്ളതിന്റെ കോൺഫിഡന്‍സില്‍ മുകളിലേക്കു നോക്കാതെയാണ് ഷഹളാധരന്‍ ആ തെങ്ങില്‍ കേറാറ്.
പക്ഷെ അന്ന് മുകളിലെത്തിയ ഷഹളാധരൻ മടവാള് പുറത്തെടുക്കും മുൻപ് ഒരൊറ്റ നിലവിളിയായിരുന്നു.
“അയ്യോ… ഹംസക്കാ!”
ആലിപറമ്പിലെ ടോക്കിയോ മിത്രയുടെ മണ്ടയ്ക്ക് നോക്കി ഹംസക്ക വായ പൊളിച്ചു. ഇനി വാ പൊളിച്ചു നിന്നിട്ട് കാര്യമില്ലെന്ന് വെളിപാട് വന്നപ്പോ അതടച്ചു. എന്നിട്ട് വലതു കൈ എടുത്ത് നെഞ്ചത്ത് കൈ വെച്ചു. ഒരു സ്തംബനത്തിന്റെ സാധ്യത ഹൃദയത്തിനു ഒത്തു കിട്ടിയിട്ടുണ്ട്, അത് വേണ്ടാന്ന് പറയാനാണ്.
‘ഇനി ഞാന്‍ എന്ത് ചെയ്യണം എന്ന ചോദ്യം ഷഹളു തെങ്ങിന്റെ മുകളില്‍ നിന്ന് താഴേക്ക് തൊടുത്തുവിട്ടു.
“ഇയ് ഒന്നുംകൂടെ ഒന്ന് നോക്ക്യോക്കടാ”
ഇനി നോക്കാനൊന്നുമില്ല, ഒരൊറ്റ തേങ്ങ പോലുമില്ല… സംശയമുണ്ടെങ്കില്‍ ഹംസക്ക കേറി നോക്ക്.”
ഷഹളാധരൻ തളപ്പിട്ട് താഴേക്ക് ഇറങ്ങുമ്പോള്‍ ഹംസക്കയുടെ നടുക്കം മേലോട്ട് ഉയരുകയായിരുന്നു. അത് പിന്നെ ആ തെങ്ങിനെക്കാള്‍ പൊക്കത്തിലെത്തി.
ആലിപറമ്പിലെ ഏറ്റവും പുഷ്ടിയുള്ള തെങ്ങ്… ഏത് വരണ്ട അവസ്ഥയിലും നൂറു തേങ്ങ മിനിമം തന്നിരുന്ന കല്പകം. ഹംസക്ക പട്ട വെട്ടിയിട്ട പോലെ ബോധം കെട്ടു വീണു.
Continue reading