Page 3 of 13

ആഗസ്റ്റ്

ഉത്തര കർണ്ണാടകയിലെ ഏതോ നാട്ടുവഴിയിലൂടെ, ഇടയ്ക്കിടെ ഓഫായിക്കൊണ്ടിരിക്കുന്ന ഒരു ലോക്കൽ ബസ്സിലെ മൂന്ന് യാത്രക്കാരിൽ ഒരാളായി എന്റെ രാത്രി മുന്നോട്ട് പോവുകയായിരുന്നു… നഗരകാഴ്ചകൾ പോലെയല്ല വെളിച്ചമില്ലാത്ത നാട്ടുവഴികൾ, കാണുന്ന കാഴ്ചകളിൽ പാതി നമ്മൾ പൂരിപ്പിക്കേണ്ടതായി വരും. പേരറിയാത്ത കുറെ ഗന്ധങ്ങളെയും, കാട് കടന്നുവരുന്ന നിശബ്ദതകളെയും ഞാനതിനുവേണ്ടി കൂട്ടുപിടിക്കുന്നുണ്ടായിരുന്നു.
ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്കാണ് യാത്ര. ബസ് അവസാനിക്കുന്നിടത്തേക്കാണ് എന്റെ ടിക്കറ്റ്. പക്ഷെ ലക്ഷണങ്ങൾ കണ്ടിട്ട് ബസ്, യാത്ര സ്വയം അവസാനിപ്പിക്കുമെന്ന് തോന്നി. പിന്നെന്ത് ചെയ്യണം എന്ന് ഞാൻ ചിന്തിച്ചില്ല. ലക്ഷ്യങ്ങളില്ലാത്ത യാത്രകളിൽ തടസ്സങ്ങൾക്ക് പ്രസക്തിയില്ലല്ലോ.

ബസ് വീണ്ടും നിന്നു. ആഴമുള്ള ഇരുട്ടാണ് ചുറ്റും. അതിലേറെ പരപ്പുള്ള ഉന്മാദവുമുണ്ട്. ഞാൻ ഞാനായി ജീവിക്കുന്നതിന്റെ ഉന്മാദം. എഞ്ചിനോട് കയർത്തും കിണുങ്ങിയും കേണും കരഞ്ഞും ഡ്രൈവർ സ്റ്റാർട്ട്‌ ആവാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു…. മുൻസീറ്റിൽ ഒറ്റയ്ക്കിരിക്കുന്ന ആ പെൺകുട്ടി ധൈര്യത്തിനായി തെളിച്ച മൊബൈൽ വെട്ടം മാത്രമുണ്ട് ബസ്സിൽ. അവളുടെ കവിളത്ത് ആ വെട്ടം വരച്ച വെള്ളിചിത്രങ്ങളുണ്ടായിരുന്നു. ഭയം പുരണ്ട കണ്ണുകൾ എന്നെയും നോക്കി, ചിത്രങ്ങളിൽ കാർവെള്ളിമേഘങ്ങൾ!
എന്റെ പിറകിലുണ്ടായിരുന്ന മുഖം വ്യക്തമല്ലാത്ത ആ നരച്ച താടിക്കാരൻ സീറ്റിൽ നിന്നെഴുന്നേറ്റു മുകളിലെ കമ്പിയില്‍ പിടിച്ചു…. പിന്നെ വണ്ടിയില്‍ നിന്നിറങ്ങാതെ മുന്നിലെ റോഡിലേക്ക് തന്നെ നോക്കിനിന്നു. അയാളുടെ കണ്ണുകൾ എന്തോ പ്രതീക്ഷിക്കുന്നുണ്ടെന്ന് തോന്നി. ഡ്രൈവർ തന്റെ അവസാന ശ്വാസമെടുക്കും പോലെ ഒരു പ്രയോഗം നടത്തിയപ്പോൾ എഞ്ചിൻ വീണ്ടുമുണർന്ന് ബസ് അനങ്ങാനായൊരുങ്ങി. ബസ്സിലെ വെളിച്ചത്തേക്കാൾ മുൻപ് തെളിഞ്ഞത് ആ പെണ്കുട്ടിയുടെ കണ്ണുകളായിരുന്നു. അയാൾ അങ്ങനെ തന്നെ നിന്നു.

അലൈൻമെന്റ് തെറ്റിയ ബസ്സിന്റെ ചക്രങ്ങളുണ്ടാക്കുന്ന സംഗീതം കേൾക്കാം… ചില്ല് ജനാലക്കപ്പുറം കാട് മൂളുന്നുണ്ട്. പെട്ടെന്ന്, ദൂരെ ഒരു മലയ്ക്ക് മുകളിൽ നിന്നും ചെറുതല്ലാത്ത ഒരു വെളിച്ചം ഞാൻ കാണാൻതുടങ്ങി. പൗർണ്ണമി രാത്രിയായിരുന്നു അത്! ഫെബ്രുവരി മാസവും.
കേട്ടു മാത്രം അറിഞ്ഞിട്ടുള്ള കരികാന പരമേശ്വരി ക്ഷേത്രത്തിലെ മൂൺ ലൈറ്റ് മ്യൂസിക് ഫെസ്റ്റിവലിനെ കുറിച്ചോർത്തു. മലമുകളിൽ വർഷത്തിലൊരിക്കൽ മാത്രം നടക്കാറുള്ള, ഒരു രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന കച്ചേരി! ലക്ഷണങ്ങൾ കണ്ടിട്ട് അതു തന്നെയായിരിക്കണം, ഹൊന്നാവാറിനടുത്തെ നിൽകോട് ഗ്രാമം. എനിക്കൊരു പുഞ്ചിരിയുണ്ടായി. ചില യാത്രകളിൽ ചിലപ്പോൾ നമ്മളെ തേടി ലക്ഷ്യങ്ങൾ ഇങ്ങോട്ടെത്തും.
പക്ഷെ ബസ്സിന്റെ കണക്കുകൂട്ടലുകളെക്കുറിച്ച് എനിക്ക് തിട്ടമില്ലായിരുന്നു, ആ പെണ്കുട്ടിയുടെ പ്രാർത്ഥനയുടെ ഫലത്തെപറ്റിയും.
Continue reading

മിച്ചേച്ചിടെ കോഴി

തീൻമേശകളിലും ഫാമുകളിലും ഫ്രീസറുകളിലുമൊക്കെയായി എത്രയോ കോടി കോഴികളുണ്ട് ഈ ലോകത്ത്, അതില്‍ മിച്ചേച്ചിടെ കോഴി മാത്രം ഇവിടെ കയറി മുളയണം എന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു കാരണമുണ്ടാവുമല്ലോ. ഉണ്ട്, ആ കാരണത്തിന്റെ പേരാണ് ടി.കെ.സുന്ദരന്‍. മിച്ചേച്ചിടെ ഈ ജന്മത്തിലെ ഭര്‍ത്താവ്.

ഒന്നാം വിവാഹവാർഷികത്തിന്റെ അന്ന് രാവിലെ മിച്ചേച്ചിക്കൊരു ആഗ്രഹം, ഉണക്കമീന്‍ കൂട്ടി ഊണ് കഴിക്കാൻ. ആ ആഗ്രഹ സഫലീകരണത്തിനായി എടപ്പാൾ ചന്തയിൽ ഉണക്കസ്രാവ് വാങ്ങിക്കാൻ ചെന്ന ടി.കെ.സുന്ദരനെ നോക്കി കൂട്ടിലിരുന്ന് പുഞ്ചിരിച്ചു എന്നൊരു തെറ്റേ ആ കോഴികുഞ്ഞ് ജീവിതത്തില്‍ ചെയ്തിട്ടുള്ളൂ… അത് പുഞ്ചിരിയായിരുന്നില്ല, താന്‍ കോട്ടുവായ ഇട്ടതാണെന്ന് ആ കോഴി തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ചിരി കണ്ടിഷ്ടപെട്ട ടി.കെ.എസ്, ആ കോഴികുട്ടിയെ വീട്ടിലേക്ക് അവരുടെ ഒന്നാം വിവാഹവാര്‍ഷിക സമ്മാനം എന്ന ലേബലൊട്ടിച്ചിട്ട് കൊണ്ടുപോയി. മിച്ചേച്ചിക്ക് വാര്‍ഷികം, ഉണക്കമാന്തളില്ലാതെ ആഘോഷിക്കേണ്ടി വന്നു.
“എനിക്കെന്തോ, ഈ കോഴിയുടെ മുഖം കണ്ടപ്പോൾ നിന്നെ ഓർമ്മ വന്നു മിന്യേ” എന്ന സുന്ദരന്റെ മോഹനസുന്ദര ഡയലോഗിനും മിച്ചേച്ചിയെ ആശ്വസിപ്പിക്കാനായില്ല.
പക്ഷെ പോകെ പോകെ അതേ കോഴി മിച്ചേച്ചിക്ക് പ്രിയപെട്ടവളായി മാറി…. മിചേച്ചിക്ക് സുന്ദരൻ പിന്നെ ആ ജന്മത്തിൽ വേറൊരു സമ്മാനവും വാങ്ങി കൊടുത്തിട്ടില്ല എന്ന ഒറ്റ റീസൺ കൊണ്ട്…

വർഷങ്ങൾക്കിപ്പുറം കോഴി വളർന്ന് വലുതായി ഒരു സുന്ദരനായി, പക്ഷെ സുന്ദരൻ വലുതായപ്പോൾ കോഴിയായില്ല, നല്ല ഒരു ടൈലറായി അങ്ങാടിയിൽ കടയിട്ടിരുന്ന് പഞ്ചായത്തിന്റെ സ്റ്റയിലിസ്റ്റായി. Continue reading

സൈക്കോ ബാലചന്ദ്രൻ

‘അഞ്ചാം പാതിര’കണ്ട് ഇൻസ്പിറേഷനായി കുപ്പി ഭരണിയും സുർക്കയും വാങ്ങിച്ച് അടഞ്ഞുകിടക്കുന്ന പഴയ വീട് വാടകയ്ക്കെടുത്ത് സൈക്കോ ആവാൻ പോയ റബ്ബർ സുകുവിനെ പോലെ അല്ല… ബാലചന്ദ്രൻ ജന്മനാ സൈക്കോ ആണ്. ബസ്സിന്റെയും ലോറിയുടെയും ഒക്കെ പിറകിൽ ‘റാഷ് ഡ്രൈവിങ് കണ്ടാൽ വിളിക്കൂ’ എന്നെഴുതിയിരിക്കുന്നത് കണ്ടാലുടൻ ആ നമ്പറിൽ വിളിച്ച് പരാതിപെട്ട് ആ ഡ്രൈവറിന്റെ അന്നം മുട്ടിക്കുക, അങ്ങാടിയിൽ വന്നു വഴി ചോദിക്കുന്ന വണ്ടിക്കാരുടെ കൂടെ കയറി, ‘വഴി കാണിച്ചു തരാ’മെന്ന് പറഞ്ഞ് പെങ്ങളുടെ ബന്ധുക്കളുടെയും വീട്ടിൽ വിരുന്നു പോവുക, മരണവീട്ടിലിരുന്ന് വെള്ളമടിക്കുന്നവരുടെ അടുത്ത് പോയി,  വീട്ടുടമസ്ഥൻ ബിയർ തണുപ്പിച്ചത് ഡെഡ് ബോഡി കിടക്കുന്ന ഫ്രീസറിൽ വെച്ചാണെന്നു പറഞ്ഞുപരത്തി ലഹളയുണ്ടാക്കുക… ഇങ്ങനെ ആമസോണിൽ പോലും കിട്ടാത്ത അലമ്പുകളും പോക്രിത്തരങ്ങളുമാണ് സൈക്കോ ബാലചന്ദ്രന്റെ ഷോപ്പിംഗ് കാർട്ടിൽ ഉള്ളത്. 

പരിസരത്ത് രണ്ടുമൂന്നു വലിയ അമ്പലങ്ങളുള്ള അങ്ങാടിയില്‍ ഒരു പൂജാ സ്റ്റോഴ്സ് നടത്തുകയാണിപ്പൊ ബാലചന്ദ്രൻ. പണ്ട് കക്ക വാരാൻ പോയിരുന്ന ബാലചന്ദ്രനെ വഞ്ചിച്ച് കാമുകി പുളിക്കൽപറമ്പിലെ പൂജാ രാജൻ, മണല് വാരാൻ പോയിരുന്ന ബേബിയെ കെട്ടിയ ശേഷമാണ്  ബാലചന്ദ്രന്‍ പൂജാ സ്റ്റോഴ്സ് തുടങ്ങിയത്.  പൂജ വാരിയതിന് ശേഷമാണ് ബാച സൈക്കോ ആയതെന്നും, അതല്ല സൈക്കോ ആണെന്നറിഞ്ഞ് പൂജ സ്വന്തം ജീവിതം വാരിയെടുത്തോണ്ടോടിയതാണെന്നുമുള്ള രണ്ടു വാദങ്ങൾ പഞ്ചായത്ത് തലത്തിൽ നിലനിൽക്കുന്നുണ്ട്. എന്തൊക്കെയാണെങ്കിലും പുളിക്കൽപറമ്പിലെ രാജേട്ടൻ എപ്പൊ അതുവഴി പോയാലും, ജീവിച്ചിരിക്കുന്ന തന്റെ മകളുടെ ആ സ്മാരകത്തിന്റെ ബോർഡിലേക്ക് നോക്കി പല്ലിറുമ്മി ഇങ്ങനെ നിൽക്കുന്നത് കാണാം. മോൾടെ പേരാണോ ന്ന് ചോദിച്ചാ ആണ്, അല്ലാ ന്ന് പറഞ്ഞാ അല്ലല്ലോ…
Continue reading

പുഷ്പരാജ് വെഡ്‌സ് ശോഭിത

നാട്ടിലെ സ്റ്റേഷനിൽ പുതുതായി ചാർജെടുത്തത് അമ്പതിനായിരം mAh ന്റെ ചാർജും, ആന്റണി ദാസന്റെ പാട്ടുകളുടെ എനർജിയുമുള്ള ഒരു പോലീസുകാരനായിരുന്നു, സി ഐ പുഷ്പരാജ്!
സ്റ്റേഷൻ പരിധിയിലുള്ള ഫ്ളഡ് ലൈറ്റ് ടൂർണ്ണമെന്റ് ഉദ്ഘാടനങ്ങൾക്ക് പുഷ്പരാജിനെ വിളിക്കുമ്പൊ അങ്ങേര് ഒരു ടോർച്ചും കയ്യിൽ പിടിച്ച് പോവുമായിരുന്നു. രണ്ട് ഉദ്ഘാടനങ്ങൾ കഴിഞ്ഞു, മൂന്നാമത്തേന് പോവാനും അങ്ങേര് ടോർച്ച് എടുക്കാൻ ഒരുങ്ങിയപ്പോൾ കൊണ്സ്റ്റബിൾ ബോബി പറഞ്ഞു
“സാർ, ലൈറ്റ് നമ്മള് കൊണ്ടുപോവണ്ട.. അവിടെ ഉണ്ടാവും”
അപ്പഴാണ് പുഷ്പരാജ് പണ്ട് കുണ്ടറ സ്റ്റേഷനിലുണ്ടായിരുന്ന കാലത്തെ ഒരു ഫ്ളഡ് ലൈറ്റ്‌ വോളീബോൾ ടൂർണമെന്റ് ഉൽഘടിക്കാൻ പോയ ആ കഥ പറഞ്ഞത്…

നിസ്സാര കേസുകൾക്ക് പോലും ദേശ് വാസിയോംസിന്റെ കട്ടയും പടവും അടിച്ച് മടക്കി ആൾറെഡി നാട്ടിൽ ഒരു ടെറർ അറ്റമോസ്ഫിയർ സൃഷ്ടിച്ചെടുത്തിട്ടുള്ള പുഷ്പൻ സി ഐ, ഉദ്ഘാടകനായി ആ മൈതാനത്തെത്തി വിരിഞ്ഞങ്ങനെ നിന്നു. പക്ഷെ, സി ഐ ടെ കയ്യിന്റെ ചൂടറിഞ്ഞിട്ടുള്ള ഏതോ വിരുതന്മാർ മത്സരത്തിനിടെ ഫ്ളഡ് ലൈറ്റ് ഓഫ് ചെയ്ത് പുഷ്പരാജിനെ പെടച്ച് പപ്പടമാക്കി. വെളിച്ചം തിരിച്ച് വന്നപ്പോ വളഞ്ഞ കൂമ്പും വിളഞ്ഞ കവിളുമായി പുഷ്പരാജ് നിന്നു, തച്ചവർ ആരാണെന്ന് പോലുമറിയാതെ…

“അടി കിട്ടുമ്പോ തിരിച്ചടിക്കാനോ തടുക്കാനോ പറ്റിയില്ലെങ്കിലുത്തെക്കാളും വിഷമമാണ് ബോബീ, അടിച്ചതാരാണെന്ന് അറിയാതിരിക്കുന്ന ആ അവസ്‌ഥ!”

ഒരു ട്രാൻസ്ഫർ ഒപ്പിച്ച്, ഇനിയൊരിക്കലും ആ നശിച്ച നാട്ടിൽ കാലുകുത്തില്ല എന്ന കഠിനപ്രതിജ്ഞ ചൊല്ലി നടന്നിരുന്ന പുഷ്പരാജിന് പക്ഷെ നെക്സ്റ്റ് മിഥുനത്തിൽ തന്നെ വാക്ക് തെറ്റിക്കേണ്ടി വന്നു. ഡിപ്പാർട്ട്‌മെന്റ് വീണ്ടും കുണ്ടറയിലേക്ക് തട്ടിയതല്ല, മാട്രിമോണിയിൽ കണ്ട കുണ്ടറക്കാരി ശോഭിത നെഞ്ചിൽ തട്ടി.

Continue reading

ആ നീല വെളിച്ചം

ക്രിഞ്ച് മഹേഷ് സിഗരറ്റ് വലി തുടങ്ങിയിട്ട് എട്ടു വർഷമായെങ്കിലും ഇതേവരെ വീട്ടിൽ പൊക്കിയിട്ടില്ല. കാരണമെന്താ? ആ ആചാരത്തിൽ അവൻ അനുഷ്ഠിച്ച് പോരുന്ന ശ്രദ്ധയും കണിശതയും കരുതലും. വീട്ടിൽ വെച്ചാണെങ്കിൽ രാത്രി മാത്രമേ അവൻ വലിക്കൂ, അതും എല്ലാവരും ഉറങ്ങിയശേഷം മുറിയിലെ ലൈറ്റ് അണച്ച്, ജനാല തുറന്നിട്ട് മാത്രം. തൊട്ടടുത്ത വീട്ടിലെ സുമേച്ചി കാണാതിരിക്കാൻ വേണ്ടി ജനലിന്റെ അടുത്തുനിന്നും മാറി നിന്ന് വലിച്ച്, പുക മാത്രം പുറത്തേക്ക് ഊതി വിടുന്നതായിരുന്നു അവന്റെ രീതി. സുമേച്ചി കണ്ടാൽ, ടെൻ കെ ഫോളോവേഴ്‌സുള്ള പ്രൊഫൈലിൽ നിന്ന് ഫേസ്‌ബുക്ക് ലൈവ് പോയതിലും കൂടുതൽ ആളോളറിയും, അതാണാള്.

കഴിഞ്ഞ മാസം ഒരു സ്നേഹിതൻ ഗൾഫിൽ നിന്ന് വന്നപ്പോൾ മഹേഷിന് സിഗരറ്റിന് പകരം ഉപയോഗിക്കാവുന്ന ഒരു വേപ്പ് ഗിഫ്റ്റ് കൊടുത്തു. സാധനം അവനിഷ്ടപ്പെട്ടു…. മണമില്ല, കൊണ്ടു നടക്കാൻ എളുപ്പം, കത്തിക്കാൻ തീപ്പെട്ടി വേണ്ട, പെട്ടെന്ന് ആരെങ്കിലും കണ്ടാൽ വലിച്ചെറിഞ്ഞു കാശും കളയണ്ട… ശാസ്ത്രത്തിന്റെ ഒരു വളർച്ചേ!
ക്രിഞ്ച് മഹേഷ് പതിവുപോലെ മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് വേപ്പ് വലിക്കാൻ തുടങ്ങി… പക്ഷെ മാറി നിന്നല്ല, നേരെ ജനാലയുടെ മുന്നിൽ നിന്നു കാറ്റും കൊണ്ട് വലിച്ചു. സുമേച്ചിയോ സുമേച്ചിയുടെ വീട്ടുകാരോ കാണാൻ ഇതിൽ സിഗരറ്റിന്റെ പോലെ തീ ഇല്ലല്ലോ.

പക്ഷേ ഒരു പ്രശ്നമുണ്ടായിരുന്നു…. ഈ വേപ്പിന്റെ മുന്നിൽ ചെറിയ ഒരു ലൈറ്റ് ഉണ്ട്. അകത്തേക്ക് വലിക്കുമ്പോൾ തെളിയുന്ന ഒരു നീല ലൈറ്റ്. ആ വേപ്പ് അവൻ കണ്ണാടി നോക്കി വലിക്കാത്തത് കൊണ്ടും, വേറെ ഒരാൾ ഇത് വലിച്ച് കാണാത്തത് കൊണ്ടും മഹേഷത് കണ്ടില്ല. പക്ഷെ സുമേച്ചി കണ്ടു. മൂന്നു രാത്രികളിലും!

Continue reading

വൈവ വോസെ

 

എഞ്ചിനീയറിങ് കോളേജിലെ സെമസ്റ്റർ ലാബ് എക്സാം കാലം. ഫ്ലൂയിഡ് മെക്കാനിക്സ് ലാബിലെ വൈവ മേശയാണ് വേദി.

സാർ ഫ്‌ളോ റേറ്റ് മെഷർമെന്റിനെ കുറിച്ചൊക്കെ ചോദിച്ച് നോച്ചസിൽ എത്തി. ‘ഓവർ ഫ്ലോ’ എന്നുത്തരം വരുന്ന ഒരു ചോദ്യമായിരുന്നു പിന്നെ വന്നത്.
പക്ഷെ ആ ആൻസറിയാതെ മുന്നിൽ പകച്ചിരിക്കുന്ന ആള് റോൾ നമ്പർ 22 ആണ്. രണ്ടു ദിവസം മുന്നത്തെ പ്രൊഡക്ഷൻ എഞ്ചിനീയറിങ് ലാബ് വൈവയ്ക്ക് ഉത്തരം മുട്ടിയപ്പോൾ
“ന്റെ വീട്ടില് ലേത്ത് മെഷീൻ ഒന്നുമില്ല സാറേ” എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞ അതേ റോൾ നമ്പർ 22. ഹാന്റിൽ വിത്ത് കെയർ ഐറ്റമാണ്.

ആവശ്യത്തിലധികം വെള്ളമുള്ള ഫ്ലൂയിഡ് മെക്കാനിക്സ് ലാബിലും കൂടി അവന്റെ കണ്ണുനീര് ഒഴുക്കി എന്ന ചീത്തപ്പേര് കേൾക്കാണ്ടിരിക്കാൻ സാർ മാക്സിമം ഹെൽപ് ചെയ്തു. പക്ഷെ എന്തുചെയ്തിട്ടും റോൾ നമ്പർ 22 അങ്ങോട്ടെത്തുന്നില്ല. ‘ഓവർ ഫ്ലോ’ എന്ന വാക്കൊഴികെയുള്ള പത്തുത്തരം വരെ അവൻ പെടച്ചു.
എങ്ങനെയെങ്കിലും ഒന്നു കഴിച്ചിലായി പൊക്കോട്ടെ ന്നു കരുതി സാറ്‌ ലാസ്റ്റ് അവന്റെ വീട്ടിലെ എക്‌സാമ്പിൾ തന്നെ എടുത്തിട്ടു, ഇമോഷണൽ കണക്റ്റ്.
“എടോ… തന്റെ വീട്ടിലെ വാട്ടർ ടാങ്കിലേക്ക് വെള്ളം അടിക്കുകയാണ് ന്ന് സങ്കൽപ്പിക്ക്…”
“സങ്കൽപ്പിച്ചു”
“ഉം…. അപ്പൊ ടാങ്ക് നിറഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയാൽ, താൻ എന്താ പറയാ?
“അമ്മേ…. മോട്ടറ് നിറഞ്ഞു!!”

ബ്രോയി

അശരീരിപ്പടിയിൽ കോഴികട നടത്തുന്ന ബ്രോയി നൗഫൽ (ശരിക്കും ബ്രോയിലർ നൗഫൽ എന്നായിരുന്നു, പിന്നീട് ലോപിച്ചതാണ്) ഒരു അന്തരീക്ഷ മലിനീകരണൻ ആയിരുന്നു. കോഴിക്കടയിലെ വേസ്റ്റ്, നാടായ നാട്ടിലെ പറമ്പായ പറമ്പിലും തോട്ടിലും റോഡിലും ഒക്കെ വലിച്ചെറിയലായിരുന്നു അവന്റെ പതിവ്.
കോഴി വേസ്റ്റിന്റെ ചാക്ക് വലിച്ചെറിയുന്നതിനിടെ എത്രയോവട്ടം ആൾക്കാര് പിടിച്ച് നല്ല തേമ്പ് തേമ്പി വിട്ടിട്ടും, സിസിടിവി നോക്കി ആളെ തിരിച്ചറിഞ്ഞ് വീട്ടിൽ വന്ന് താക്കീത് കൊടുത്തിട്ടും ബ്രോയി പരിപാടി നിർത്തിയില്ല.’സിനിമയിലെത്ര തെറി പറയാം’എന്ന വിഷയം ഏഷ്യാനെറ്റ് ന്യൂസ് ഹവർ ചർച്ചയ്ക്കെടുത്ത ദിവസം വരെ. ചർച്ച കണ്ടിട്ടൊന്നുമല്ല, സംഭവിച്ചത് വേറൊന്നാണ്.

രാത്രി ഒൻപതരയ്ക്ക് സ്വന്തം ഹോണ്ടാ ആക്റ്റിവ ഓടിച്ച് കുടുംബത്തേക്ക് മടങ്ങുകയായിരുന്നു നൗഫൽ. വീട്ടിലേക്കുള്ള കട്ട റോഡിലേക്ക് തിരിയും മുൻപ് ഷിന്റോന്റെ വീടിനു മുന്നിലെ റോഡ് സൈഡിൽ ചെറിയൊരു ആൾക്കൂട്ടം കണ്ട് നൗഫൽ വണ്ടിയുമായി അവരുടെ അടുത്ത് ചെന്ന് നിർത്തി.
ആൾകൂട്ടത്തിനു നടുവിൽ നിലത്ത് കെട്ടിവെച്ചിരിക്കുന്നൊരു പഴയ പ്ലാസ്റ്റിക്ക് ചാക്ക് കണ്ടപ്പഴേ നൗഫലിന് കാര്യം മനസ്സിലായി… അവൻ മനസ്സിൽ ഊറി ഊറി ചിരിച്ചു. ‘എന്നാലും ഇത് ഏത് കോഴിക്കടക്കാരൻ ആയിരിക്കുമെടാ…’
കാര്യം അവനും ചെയ്യുന്ന കാര്യമാണിതെങ്കിലും മാതൃ പഞ്ചായത്തിനോട് കൂറ് പുലർത്തുന്നത് കൊണ്ട്, വേറെ പഞ്ചായത്തിൽ പോയേ ബ്രോയി വേസ്റ്റ് ഇടാറുണ്ടായിരുന്നുള്ളൂ…
“ഇത് എവിടെയെങ്കിലും കൊണ്ടോയി കളയണം നൗഫലേ”
“അതിനെന്താ, ഇരുന്നൂറ് ഉറുപ്യ തന്നാൽ ഞാൻ കൊണ്ടോയി കളഞ്ഞുതരാം…”
ബ്രോയിക്ക് അറിയാത്ത സ്പോട്ടുകളോ…
ഷിന്റോ ആ നിമിഷം അവനെ തൊഴുതു,
“കോടി പുണ്യമാണ് നീ….”

Continue reading

ക്രഷ്

പ്രണയങ്ങളെ കുറിച്ച് വാതോരാതെ വാഴ്ത്തിപാടുന്ന കവികളും കഥാകാരന്മാരും കാരണം അവഗണിക്കപ്പെട്ട് അണ്ടർറേറ്റഡ് ആയിപ്പോയ ഒരു മധുര മനോഹര കാര്യമാണ് ക്രഷ്.

ബിരിയാണിവെപ്പുകാരൻ ഹംസത്തലി, സ്ഥിരമായി വെച്ചിരുന്നത് ‘ഡബിൾ ബെൽ’
ബിരിയാണി റൈസും കൊണ്ടായിരുന്നു.
ആ ബിരിയാണി ചാക്കിലെ മോഡലിന്റെ ചിത്രം കണ്ട് കണ്ട് കണ്ട് കണ്ട് ക്രഷ് അടിച്ചിട്ട്, അവളെ ഒന്ന് കാണാനായി പണ്ട് അരി കൊണ്ടുവരുന്ന ലോറിയിൽ ഹരിയാനയിലേക്ക് പോയ ഹംസത്തലിടെ അത്രയ്ക്ക് ത്യാഗമൊന്നും എന്റെ അറിവിൽ ഒരു കാമുകനും ചെയ്തിട്ടില്ല.

അന്ന് ദം പൊട്ടിച്ചത് ഏതോ നല്ല കൈ കരുത്തുള്ള പഞ്ചാബി ആയത് കൊണ്ടാണെന്നു തോന്നുന്നു, ഹംസത്തലിയുടെ നെറ്റിയിൽ ഇപ്പഴും കാണാം, കറുവാപ്പട്ട മറിച്ചിട്ട പോലെ ഒരു പാട്. അതിനുശേഷം ഹംസത്തലി ഡബിൾ ബെല്ല് അടിച്ചിട്ടില്ല സോറി, ഡബിൾ ബെല്ല് തൊട്ടിട്ടില്ല. പക്ഷെ തൊടാറുണ്ട്…. പെണ്ണുകാണലിനിടെ പെൺകുട്ടികൾ, ‘ഇക്ക ആരെങ്കിലും ലവ്വ് ചെയ്തിട്ടുണ്ടോ?’ എന്നു ചോദിക്കുമ്പോൾ തൊടും, ആ കറുവപ്പട്ടയിലിങ്ങനെ…. വലത്തേ ചൂണ്ടുവിരലുകൊണ്ട്….

ഗം

സാധാരണ കെഎസ്ആർട്ടിസി ബസ്സിൽ കയറിയാൽ എടുക്കുന്ന ടിക്കറ്റുകൾ നിങ്ങൾ എവിടെയാണ് സൂക്ഷിക്കുക? ശുദ്ധജാതക്കാരനായ ഞാൻ പോക്കറ്റിലിടാറാണ് പതിവ്, ഇനി പോക്കറ്റില്ലെങ്കിൽ പഴ്‌സിലും. പക്ഷെ ഇന്നലെ ബസ്സിൽ എന്റെ മുന്നിലെ സീറ്റിലിരുന്നിരുന്ന ഒരു ചെങ്ങായി ചെയ്തത് വേറൊരു ഐറ്റമായിരുന്നു, ആ ടിക്കറ്റ് നീളത്തിൽ ചെറുതാക്കി മടക്കി ഇടതുകയ്യിലെ സ്വർണ്ണ മോതിരത്തിനു ഉള്ളിൽ നീട്ടി തിരുകി വെക്കുന്നു! സ്വാഗ്!
എങ്ങാനും ടിക്കറ്റ് ചെക്കർ വന്ന് അവരുടെ സ്ഥിരം ധാർഷ്ട്യത്തോടെ ടിക്കറ്റ് കാണിക്കാൻ പറയുമ്പോൾ, ചുരുട്ടിപിടിച്ച ഇടത്തെ കൈ അയാൾക്ക് നേരെ നീട്ടി, ഉള്ളം കൈ ഒന്നു നിവർത്തിയാൽ ഉള്ളിൽ ടിക്കറ്റ്! അന്തം വിട്ട സ്വാഗ്!!

പക്ഷെ ഞാൻ സ്പോട്ടില് ഭാവനയിൽ വേറൊരു സീനാണ് കാണാൻ തുടങ്ങിയിത്…
ഇനി അങ്ങേര് ഒരു ഉറക്കം ഒക്കെ കഴിഞ്ഞ് എഴുന്നേൽക്കുമ്പോഴേക്കും അടുത്തിരിക്കുന്നവൻ ആ സ്വർണ്ണമോതിരമെങ്ങാനും ചൂണ്ടി അവന്റെ പാട്ടിനു പോയിട്ടുണ്ടെങ്കിൽ ഉണ്ടാവാൻ പോവുന്ന വിറ്റ്…. വണ്ടിയിൽ കയറുന്ന ചെക്കർ ടിക്കറ്റ് ചോദിക്കുമ്പോൾ, സ്വാഗേട്ടൻ : “ടിക്കറ്റ് ഞാനെന്റെ മോതിരത്തിന്റ ഉള്ളിൽ വെച്ചതാ… കാണുന്നില്ല”
“ഏത് മോതിരം?”
“അയ്യോ… എന്റെ മോതിരവും കാണുന്നില്ല!”
ശുദ്ധജാതക്കാരന്റെ ഓരോ അശുദ്ധ തോട്ടുകൾ…

എറണാകുളത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറാണ്, വിൻഡോ സീറ്റും. ഫോണിലെ ഗൂഗിൾ കീപ്പിൽ കിടക്കുന്ന ഏതെങ്കിലുമൊരു കഥ ടൈപ്പ് ചെയ്ത് തീർക്കാമെന്ന മിഷനോടെ ഞാൻ സ്പോട്ടിഫൈയിൽ നാട്ടുകാരുടെ പ്ളേലിസ്റ്റ് സെർച്ച് ചെയ്തെടുത്തശേഷം എന്റെ പണി തുടങ്ങി.
തൃശൂരെത്തിയപ്പോൾ, മൂഡ് ഒന്ന് ഇലവേറ്റായിക്കോട്ടേന്ന് കരുതി കയ്യിലുണ്ടായിരുന്ന ച്യൂയിങ്ങ് ഗം എടുത്ത് വായിലിട്ടു. പക്ഷെ അതിന്റെ കടലാസ് കവർ കളഞ്ഞില്ല, പോക്കറ്റിൽ സൂക്ഷിച്ചു… ച്യൂയിങ്ങ് ഗം അതിൽ പൊതിഞ്ഞുവേണം കളയാൻ (പരിസ്ഥിതിസ്നേഹി കൂടിയായ പരിശുദ്ധജാതക്കാരൻ)

ഒല്ലൂർ എത്തിയപ്പോഴേക്കും ഗമ്മിന്റെ മധുരം കഴിഞ്ഞു. പോക്കറ്റിൽ നിന്നും കടലാസെടുത്ത് അതിൽ ഗം പൊതിഞ്ഞശേഷമാണ് ശ്രദ്ധിച്ചത്, പോക്കറ്റിൽ നിന്നെടുത്ത് ടിക്കറ്റാണ്, പൊതിഞ്ഞതും!
ഞാനത് വിദഗ്ദമായി ചുരുട്ടികൂട്ടി പോക്കറ്റിൽ തന്നെ വെച്ചു. ഇനി ടിക്കറ്റ് ചെക്കർ എങ്ങാനും ഈ ബസ്സിൽ കയറിയാൽ ആ അവസ്‌ഥ…. ദേവ്യെ!
‘അതിന് ചെക്കർ വന്നിട്ട് വേണ്ടേ…’ എന്നെ ഞാൻ തന്നെ സമാധാനിപ്പിച്ചു. ജീവിതത്തിലിന്നേവരെ ഞാനുള്ള കെ എസ് ആർ ട്ടി സിയിൽ ചെക്കർ കേറിയിട്ടില്ല… പക്ഷെ ഇന്നലെ കേറി! വണ്ടി ആലുവ എത്തിയപ്പോൾ ഒന്നല്ല… രണ്ടെണ്ണം! മുന്നിൽ നിന്നും പിന്നിൽ നിന്നുമുള്ള അറ്റാക്ക്.
ഇനി അതിലാരുടെ കയ്യിൽ എന്റെ ച്യൂയിങ്ങ് ഗം ആവുമെന്ന് മാത്രം അറിഞ്ഞാ മതി.
ഇങ്ങനത്തെ കുരുത്തംപിടിക്കാത്ത യാത്രയിൽതന്നെ ഇതൊക്കെ എങ്ങനെ കൃത്യമായിട്ട് സംഭവിക്കുന്നാവോ!!

രണ്ടു ചെക്കർമാരും ചെക്കി ചെക്കി അടുത്തടുത്ത് വന്നു. ഇടനെഞ്ച് പാൽപായസത്തില് വീണ പരലിനെ പോലെ പിടച്ചു.
ലോട്ടറി അടിച്ചത് പിന്നിൽ നിന്നും വന്ന ചെക്കർക്കാണ്. അയാൾ എന്നോട് ടിക്കറ്റ് ചോദിച്ചു…
രണ്ടു സെക്കന്റ് നിർവ്വികാരത, നാല് സെക്കന്റ് നിശ്ശബ്ദത….
“ടിക്കറ്റ് കാണാനില്ല!”
അങ്ങനെയെങ്കിലും കെ എസ് ആർ ട്ടി സി രക്ഷപ്പെട്ടോട്ടേന്ന്…

കണ്ടനകത്ത് നിന്നും എറണാകുളത്തേക്കുള്ള നൂറ്റി നാൽപ്പത്തിയേഴ് രൂപയുടെ രണ്ടാമത്തെ ടിക്കറ്റ് വാങ്ങിക്കുമ്പോൾ സ്വാഗേട്ടൻ അപ്പുറത്ത് സ്വാഗിറക്കികൊണ്ടിരിക്കുകയായിരുന്നു…. അൾട്ടിമേറ്റ്!

കൊടൈ

നമ്മൾ തിരിച്ചുചെല്ലുന്നതും കാത്തിരിക്കുന്ന ചില സ്ഥലങ്ങളുണ്ട്, അതിലെയൊന്നാണ് എനിക്ക് കൊടൈ.
രണ്ടായിരത്തിപതിനാറിലെ ദീപാവലിയുടെ തലേനാൾ, കൊടൈകനാൽ വീണ്ടും വിളിച്ചു.
വഴിനീളെ പടക്കങ്ങൾ പൊട്ടികൊണ്ടിരിക്കുന്ന തമിഴ്‌നാടൻ നാട്ടുവഴികളും, ഉഡുമൽപേട്ടിലെ കാറ്റാടിയന്ത്രങ്ങളെയും,
മലമുകളിലെ പളനിയാണ്ടവനെയും കണ്ട്, ബുള്ളറ്റിൽ ഞാൻ ചുരം കയറി.

ചൂടിൽ നിന്ന് മഞ്ഞിലലിഞ്ഞപ്പോഴേക്കും ഇരുട്ടിയിരുന്നു…. നേരത്തെ റൂം ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ ചെന്ന് അവിടെ മുളഞ്ഞു. പിറ്റേന്ന്, ദീപാവലി ദിവസം, രാവിലെ മന്നവന്നൂർ പോയി തിരിച്ചുവന്നശേഷം വട്ടൈകനാലിലേക്കാണ് യാത്ര ചെയ്തത്. ബൈക്ക് പാർക്ക് ചെയ്യുന്ന സ്ഥലത്തുനിന്നും ഡോൾഫിൻ നോസ് വരെ സാമാന്യം നല്ല ദൂരമുണ്ട് നടക്കാൻ….
ഉച്ചമഞ്ഞും പേറി നിൽക്കുന്ന പാറകളിൽ ചവിട്ടി ഞാൻ നടന്നു… ദീപാവലി ആയതുകൊണ്ട് തിരക്ക് നന്നേ കുറവ്‌. ഇടയ്ക്ക് ഒരു കടയിൽ നിന്ന് ചായ കുടിക്കുന്നതിനിടെ കടക്കാരൻ മലയാളിയാണോ എന്നെന്നോട് തിരക്കി. അതെയെന്ന് മറുപടി പറഞ്ഞപ്പോൾ, അയാൾ എന്നോട് ഒന്നു സൂക്ഷിച്ചോളാൻ പറഞ്ഞതിന്റെ അർത്ഥം എനിക്കപ്പോൾ മനസ്സിലായില്ല.

പിന്നീട് ഡോൾഫിൻ നോസിൽ എത്തി അവിടുത്തെ അവസാനത്തെ കടയിൽ ലൈമോ മറ്റോ കുടിക്കുമ്പോഴാണ്, അവിടുത്തെ പയ്യനിൽ നിന്ന് ഞാനാ വിഷയമറിഞ്ഞത്. മലയാളികൾ വട്ടയ്കനാലിൽ വന്ന് സ്ഥിരമായി ഓരോരോ പ്രശ്നങ്ങളുണ്ടാക്കി ഒടുവിൽ സഹികെട്ട പൊലീസുകാർ ഇപ്പോൾ കേരളാ രജിസ്‌ട്രേഷൻ ബൈക്കുകളുടെ കാറ്റൂരി വിടുന്നുണ്ടെന്ന്…. തണുപ്പിലും എന്റെ ചങ്ക് ശെരിക്ക് കാളി. മലയാളിചെക്കന്മാർ അവിടെ വന്നുണ്ടാക്കിയ കുരുത്തക്കേടുകൾ ഓരോന്നായി അവൻ വിവരിക്കാൻ തുടങ്ങി…
അപ്പോൾ തന്നെ തിരിച്ച് നടക്കാൻ ക്ഷീണവും കിതപ്പും സമ്മതിച്ചില്ല, പക്ഷെ അവധി ദിവസമാണ്, തിരിച്ചവിടെ നിന്ന് കൊടൈയ്ക്കനാൽ ടൌൺ വരെയുള്ള ദൂരം മുഴുവൻ വണ്ടി തള്ളുന്ന കാര്യമോർത്തപ്പോൾ ഒരുനിമിഷം പോലും അവിടെ നിൽക്കാനായില്ല…

Continue reading

പെണ്ണുകാണൽ

കരിയറിലെ ആദ്യത്തെ പെണ്ണുകാണലിന് പോയത് തിരൂർ പുറത്തൂർ അടുത്തൊരു സ്ഥലത്താണ്. മഴക്കാലത്ത് ഉപ്പുവെള്ളം കയറുകയും കുടിവെള്ള പ്രശ്നവും ഒക്കെ ഉള്ള ഒരു ഏരിയയാണ്… സാധാരണ പെണ്ണുകാണൽ പാർട്ടീസ് അതൊക്കെ നോക്കും, പക്ഷെ നമ്മക്കതൊന്നും ഒരു വിഷയമേ അല്ലാർന്നു.
ഞാനും മാമനും കൂടെ പാട്ടും പാടി പോയി. സോറി, പാട്ടും വെച്ച് പോയി.

ലഡ്ഡുവും കേക്കും ചിപ്സും ടീ പോയിയിൽ വന്നു. കുട്ടി ചായയും കൊണ്ട് വരുന്നതിനും മുന്പ് ഞാൻ ആദ്യത്തെ ലഡ്ഡു എടുത്ത് വായിൽ വെച്ചു,
‘ഫെയ്‌മസ് ബേക്കറി!’
അപ്പോഴേക്കും പാതി ലഡ്ഡു കഴിച്ചിരുന്ന മാമൻ എന്നെ നോക്കി പുരികം പൊന്തിച്ചു. ഞാൻ അതെയെന്ന് തലയാട്ടി.
ആദ്യത്തെ പൊരുത്തം അവിടെ തെറ്റി! പാരമ്പര്യമായി ഞങ്ങൾ കെ ആർ ബേക്കറിയുടെ ആൾക്കാർ ആയിരുന്നെങ്കിലും അടുത്തിടെയായി നെഹൽ ബേക്കസിലേക്ക് മാറിയിരുന്നു. ഫെയ്‌മസ് സിങ്കാവില്ല, ഒട്ടുമാവില്ല.

ആദ്യത്തെ പെണ്ണ് കാണലിന്റെ ലൈറ്റ് ടെൻഷനോടെ മെയിൻ പ്രോട്ടോഗോണിസ്റ്റായ ഞാനിരുന്നു… കുട്ടി വന്നു. എനിക്ക് ആ വൈബ് കിട്ടിയില്ല, ഇതല്ല എന്റെ ഭാവി ഭാര്യ!
വന്ന സ്ഥിതിക്ക് കുട്ടിയോട് ഒന്നും രണ്ടും മിണ്ടി ഇൻസ്റ്റഗ്രാമിൽ ഒരു ഫോളോവറെ കൂട്ടാമെന്ന് ഞാൻ കരുതി. ആൾസോ, ഇനി വരാൻ പോവുന്ന പെണ്ണുകാണലുകൾക്ക് ഒരു എക്‌സ്പീരിയൻസും കിട്ടുമല്ലോ.
പക്ഷെ, ‘ഇനി അവര് രണ്ടാളും എന്തെങ്കിലും സംസാരിച്ചോട്ടെ’ എന്ന ആ കൾട്ട് ക്ളീഷേ ഡയലോഗ് കാരണോര് മൊഴിയുന്നില്ല!!
അമ്മയും അച്ഛനും ആങ്ങളയും ഞങ്ങളെ ഹാളിൽ തന്നെ നിർത്തി സംസാരിപ്പിക്കാനുള്ള മൂഡിലാണ്;
‘അയ്യേ… ഇതെന്ത് ഏർപ്പാടാണ്. തീരേ പുരോഗമനം ഇല്ലാത്ത പരിപാടി.’ ഉണ്ടാവാൻ ബാക്കിയുണ്ടായിരുന്ന സാധ്യതയും അതോടെ അടഞ്ഞു.

Continue reading

കൊപ്രയാട്ടൽ

കൊപ്ര കൊടുത്തിട്ട് വെളിച്ചെണ്ണ വാങ്ങിക്കാൻ കുറ്റിപ്പുറത്ത് പോയതായിരുന്നു….
മില്ലിൽ ചെന്നപ്പോൾ എനിക്ക് മുന്നേ അവിടെ എണ്ണ വാങ്ങിക്കാൻ വന്ന ഒരു പ്രായമുള്ള മനുഷ്യനും, മില്ലുകാരനും തമ്മിൽ ഒരു കല്യാണകാര്യത്തിന്റെ ഡിസ്കഷണനിലാണ്. കസ്റ്റമറുടെ പേര പുത്രന് പറ്റിയ പെൺകുട്ടികള് ഉണ്ടെങ്കിൽ പറയാനായി അയാൾ മില്ലുകാരനെ ഏല്പിക്കുകയാണ്…
“ആള് എത്ര ഹൈറ്റ് ഉണ്ടാവും?” മില്ലുകാരന്റെ ചോദ്യം.
കൃത്യ സമയത്ത് അവിടെ എത്തിയ എന്നെ നോക്കി മൂപ്പര്,
“ആ ഇവന്റെ അത്ര ഹൈറ്റുണ്ടാവും”
ഞാൻ ഒന്ന് ശരിക്ക് നിന്നു.
“പക്ഷെ ഇവനേക്കാൾ ആരോഗ്യമുണ്ട്”
കിട്ടി!
മാനത്ത് പറക്കണ കാക്കേനെ എറിഞ്ഞു പിടിക്കുന്ന മുതലാണ്.
രംഗം വരുതിയിലാക്കാനായി ഞാൻ എന്റെ മാസ്‌ക് ഒന്നു താഴ്ത്തി.
“ആ ഇവനെക്കാൾ ഗ്ലാമറും ഉണ്ട്”
പിടിച്ചിട്ട് തിരിച്ചിട്ട് മറിച്ചിട്ട് കൊത്തി,
ക്രൂരൻ!!

എന്‍റെ കഴിഞ്ഞ പ്രൊഫൈൽ പിക്കിന്‌ കിട്ടിയ എഴുന്നൂറ്റിപതിനെട്ട് ലൈക്കുകൾ ആ ഒറ്റ നിമിഷം കൊണ്ടപ്രസക്തമായി.

 

കല്യാണി

നിങ്ങളിലാർക്കെങ്കിലും ആദ്യമായിട്ട് ബിയർ കുടിച്ചിട്ട് പനിച്ചിട്ടുണ്ടോ? നമ്മടെ ഒരു കോളേജ് മേറ്റിനത് സംഭവിച്ചു. ഒരു ബോട്ടില് ബിയറില് ഒരു ദിവസം തല പൊങ്ങിയില്ല… പ്രതിഭാസ കിക്ക്!

എല്ലാ കോളേജിലും സെക്കൻഡ് ഇയർ ആവുമ്പോ സംഭവിക്കുന്ന സ്ഥിരം താമസംമാറലുണ്ടല്ലോ, കോളേജ് ഹോസ്റ്റലിൽ നിന്നും ഫിക്സഡ് ഡെപ്പോസിറ്റും വാങ്ങി പുറത്ത് വീട് വാടകയ്ക്ക് എടുക്കൽ.
നമ്മടെ ചെക്കനും കൂട്ടുകാരും അത് ചെയ്തിരിക്കുന്ന വേളയിലാണ് ഒരു ദിവസം ബിയർ അടിക്കുന്നത്… ആ കയ്പ്പേറിയ രാത്രി കഴിഞ്ഞ പിറ്റേന്ന് ഇവന് മാത്രം തൊട്ടാൽ പൊള്ളുന്ന പനി! ചുള്ളൻ കോളേജിൽ പോവാതെ പുതച്ചുമൂടി കിടക്കുന്ന നട്ടുച്ചയ്ക്കാണ് ഫോണിൽ വാപ്പയുടെ കോൾ, മൂപ്പര് കോളേജ് ഗൈറ്റിന് മുമ്പിലുണ്ട്!
ലവൻ ഒറ്റ കരച്ചില്,
“വാപ്പ ഇതെങ്ങനെ അറിഞ്ഞു വാപ്പാ…?”
“എന്ത്?”
ആ മറുചോദ്യത്തിൽ വാപ്പ ഒന്നും അറിഞ്ഞിട്ടില്ലെന്നു മനസ്സിലാക്കിയ സെക്കന്റിൽ അവൻ കരച്ചില് നിർത്തി, ജസ്റ്റ് മിസ്സ്.
വാപ്പ എന്തോ ബിസിനസ് ആവശ്യത്തിനായി അത് വഴി പോയപ്പോൾ, മോനെ കണ്ട് ഒരു ബിരിയാണി വാങ്ങി കൊടുക്കാം എന്നു കരുതി കോളേജിൽ വന്നതാണ്! (തലേന്നായിരുന്നെങ്കിൽ ഒരു കോമ്പിനേഷൻ കിടപ്പുണ്ടായിരുന്നു)
മോൻ പനിച്ച് കിടക്കുകയാണ് എന്നറിഞ്ഞപ്പോൾ മൂപ്പര് നേരെ റൂമിലേക്ക് മണ്ടി പിടിച്ചു.

വാപ്പയെ രണ്ടു തവണ വഴി തെറ്റിച്ച് കിട്ടിയ ആ സമയം കൊണ്ട് അവൻ പനി മറന്ന് വീട് വൃത്തിയാക്കി വെച്ചു. അല്ലെങ്കിൽ അരങ്ങേറ്റ മത്സരത്തിൽ ഡോപ് ടെസ്റ്റിന് പൊട്ടിയിട്ട് ആജീവനാന്ത വിലക്ക് കിട്ടുന്ന അവസ്ഥയുണ്ടായേനെ.
മുറിയിൽ, നോർവീജിയൻ പൂച്ചയ്ക്ക് രോമാഞ്ചം വന്ന മാരി കിടക്കുന്ന മോനെ കണ്ടിട്ട് വാപ്പയ്ക്ക് സഹിച്ചില്ല. ആള് അവനെ പിടിച്ച് എഴുന്നേൽപ്പിച്ച് കാറിൽ കയറ്റി കുറ്റിപ്പുറത്തുള്ള ഒരു ക്ലിനിക്കിൽ ചെന്നു.
ഡോക്ടർ പരിശോധിച്ചു തുടങ്ങി…
‘എപ്പോ തുടങ്ങി, ജലദോഷമുണ്ടോ, വേറെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ’ മുതലായ ചോദ്യങ്ങൾക്ക് ശേഷം
മരുന്ന് എഴുതും മുൻപ് ഡോക്ടർ അവനെ ഒന്നു നോക്കിയിട്ട് ചോദിച്ചു,
“മദ്യപിക്ക്വോ?”
അവൻ ഇല്ലെന്ന് പറയും മുൻപേ വാപ്പ പറഞ്ഞു, “നെവർ!”
അവൻ പിന്നെ അതങ്ങു ശരിവെച്ചുകൊണ്ടു തലയാട്ടി കൊടുത്തു.
ഡോക്ടർ, ഓക്കെ എന്നു പറഞ്ഞുകൊണ്ട് മരുന്നിന്റെ കുറിപ്പെഴുതികൊടുത്തു.

മുറിക്ക് പുറത്തിറങ്ങി നടക്കുമ്പോൾ അവൻ പെട്ടെന്ന് അങ്ങു നിന്നു.
“ക്ലാസിലെ ഒരു ഫ്രണ്ടിന് തലവേദന ഉണ്ടെന്ന് പറഞ്ഞിരുന്നു… വാപ്പ ഇവിടെ നിൽക്ക്, ഞാനവനുള്ള ഗുളിക കൂടി വാങ്ങിച്ചിട്ടു വരാം”
വാപ്പയെ വരാന്തയിൽ നിർത്തി അവൻ ഡോക്ടറുടെ മുറിയിലേക്ക് ഓടികയറി ആ കുറിപ്പ് നീട്ടി,
“ഡോക്ടർ ഡോക്ടർ, ഞാൻ മദ്യപിക്കും കള്ളു കുടിക്കും! മരുന്ന് മാറ്റി എഴുതിക്കോ”
“ഞാൻ മരുന്നെഴുതാൻ വേണ്ടി അല്ല താൻ കള്ളു കുടിക്ക്വോന്ന് ചോദിച്ചത്…”
“പിന്നെ?”
“മണത്തിട്ടു നിൽക്കാൻ വയ്യ ചങ്ങായീ…!”
പരാക്രമ കിക്ക്!

ബിയർ കുടിച്ചിട്ടുള്ള പനിയ്ക്ക് പ്രത്യേകം മരുന്നൊന്നും ഇല്ലെന്ന് മനസ്സിലാക്കി തലതാഴ്ത്തി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവനെ ഡോക്ടർ പിറകിൽ നിന്നും വിളിച്ചു,
“അല്ലെടോ, തന്റെ ഫാദർ ഈ സ്മെൽ കിട്ടീട്ട് ഒന്നും ചോദിച്ചില്ലേ?
“ഉം, ഏതാ മോനേ പെർഫ്യൂമ് ന്ന് ചോദിച്ചു”
സുബാഷ്!
“ഞാൻ കല്യാണി ആണെന്ന് പറഞ്ഞു”
“കല്യാണിയോ?”
“ആം… അതിന്നലെ കുടിച്ച ബിയറിന്റെ പേരാ, കല്യാണി പ്രീമിയം”
എം ബി ബി എസ്സുകാരൻ ആ സെക്കന്റ് ഇയർ ബി ടെക്കുകാരനെ എഴുന്നേറ്റ് നിന്നു തൊഴുതു.

തീവണ്ടിപ്രേമം

ലൈഫിലാദ്യമായി നേരിട്ടൊരു പെൺകുട്ടിയുടെ മുഖത്ത് നോക്കി പ്രാപ്പോസ് ചെയ്യുന്നത് രണ്ടായിരത്തി ഏഴിലാണ്, എന്റെ പ്ലസ്റ്റു കാലം… പക്ഷെ സ്‌കൂളിൽ നിന്നായിരുന്നില്ല ആ സുന്ദരസുരഭിലസംഭവം. അക്കൊല്ലത്തെ ശിവരാത്രി ദിവസം, ഇവിടെ തന്നെയുള്ള ഒരു പ്രസിദ്ധ‌ അമ്പലത്തിലെ പ്രസാദ ഊട്ടിന്റെ ക്യൂവിൽ വെച്ചായിരുന്നു അത്…

നല്ല തിരക്കുള്ള ദിവസമായിരുന്നു (ദൈവസഹായം), പ്രസാദ ഊട്ടിന്റെ ക്യൂ ആണെങ്കിൽ അന്ന് മൂന്ന് മണിക്കൂറിന് അടുത്തും (ദൈവസഹായം പ്രോ). ക്യൂവിൽ എന്‍റെ തൊട്ടു പിറകിൽ വന്നു നിന്നത് ഒരു പെണ്‍കുട്ടിയാണ് (ദൈവസഹായം പ്രോ മാക്സ്) നമുക്കൊക്കെ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കയറിയിരുന്നാല്‍പോലും അടുത്ത് ഒരു പെണ്‍കുട്ടിയെ കിട്ടാറില്ലാത്ത അത്ര ലക്കായിരുന്നത് കൊണ്ട് ഞാന്‍ ശെരിക്കും ഞെട്ടി.

ചെയ്ഞ്ച് റോസിന്റെ വൈകുന്നേരത്തെ നിറമുള്ള പട്ടു പാവാട ഉടുത്തൊരു പെണ്‍കുട്ടി! ആദ്യം ശ്രദ്ധിച്ചത് അവളുടെ കണ്ണാണ്… പതിനേഴു വസന്തങ്ങൾ കൊണ്ടുനടക്കാറുണ്ടായിരുന്നു അവളാ കണ്ണിൽ… എന്നൊക്കെ ഭംഗിയ്ക്ക് എഴുതിയാലും കൂടില്ല. കണ്ടമാത്രയില്‍ തന്നെ ആത്മാവിലെ ടൌണ്‍ഹാളില്‍ പ്രേമം ഭദ്ര ദീപം കൊളുത്തി ആരംഭിച്ചു.

പിക്ക് അപ്പ്‌ ലൈനുകൾ ഞാൻ പലതും ആലോചിച്ചു… അവസാനം,
“പ്രസാദ ഊട്ടിന് പായസം ഉണ്ടാവോ?”
എന്ന് ചോദിച്ചാണ് ഞാൻ തുടങ്ങിയത്.
“ഉം… ഇപ്രാവശ്യം രണ്ട് തരമുണ്ട്” എന്നവൾ മറുപടി പറഞ്ഞു. സംഗതി പായസത്തെ പറ്റിയായതുകൊണ്ട് ഞങ്ങള് പെട്ടെന്ന് കണക്റ്റായി!
പിന്നെ ആ മൂന്നു മണിക്കൂർ!! വാതോരാതെ ഞങ്ങൾ ലോകത്തെ പറ്റിയും ഇഷ്ടങ്ങളെ പറ്റിയും സ്വപ്നങ്ങളെ കുറിച്ചും സംസാരിച്ചുകൊണ്ടേയിരുന്ന മൂന്ന് മണിക്കൂർ… പാലടയും പരിപ്പും മാത്രമല്ല വേറെയും കുറെ കോമൺ ഇൻട്രസ്റ്റുകൾ ഞങ്ങൾക്കിരുവർക്കും ഉണ്ടായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഹാരിസ് ജയരാജ് “നെഞ്ചുക്കുൾ പെയ്തിടും മാമഴയ്” ഇറക്കുന്നത് 2008 ലാണെങ്കിലും എന്റെ മനസിനുള്ളിൽ 2007 ൽ തന്നെ വന്നു പാടി തന്നിരുന്നു.

ഒടുവിൽ ഹാളിന് അകത്തെത്തി അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പ്രണയങ്ങളെ കുറിച്ചായിരുന്നു ഞങ്ങൾക്കിടയിലെ സംസാരം….
പെട്ടെന്നൊരു നിമിഷം….എന്റെ കൈ വിരലിനറ്റത്തൊരു വിറയൽ, അത് തലച്ചോറിലെത്തും മുൻപ് ഞാനാ പോപുലർ വാക്യം പറഞ്ഞു തീർത്തു! അവൾ ഒരു ചോറുരുള കഴിക്കാൻ തുടങ്ങുമ്പോഴായിരുന്നു അത്. അവളാ ഉരുള തിരിച്ച് ഇലയിലേക്ക് തന്നെ ഇട്ടു!
അത്രയും നേരം ക്യൂ നിന്ന ക്ഷീണത്തിൽ നല്ല വിശപ്പുണ്ട് എന്ന് പറഞ്ഞ് നന്നായി കഴിച്ചുകൊണ്ടിരുന്ന അവൾ പിന്നെ ഒരു വറ്റ് കഴിച്ചില്ല, വെള്ളം മാത്രം എടുത്ത് കുടിക്കുന്നു…
‘എന്താണ് എന്നോട് ഇഷ്ടം തോന്നിയത്?’ എന്നായിരുന്നു അമ്പരപ്പ് മാറിയശേഷമുള്ള അവളുടെ ആദ്യപ്രതികരണം. ഞാൻ ഓരോ പോയന്ടസായി പറഞ്ഞുകൊടുക്കുമ്പോൾ അവൾ ഒന്നും മിണ്ടാതെ ഇലയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.

സ്വാഭാവികമായും നോ എന്നായിരുന്നു അവസാനം എനിക്ക് കിട്ടിയ പ്രതികരണം. വലിയ സങ്കടം ഒന്നും തോന്നിയില്ല…
ഊരും പേരുമൊക്കെ അറിയാമായിരുന്നെങ്കിലും അവളുടെ ഇഷ്ടം പിടിച്ചുപറ്റാൻ പിന്നീട് പരിശ്രമിച്ചതുമില്ല. ഇല കൊട്ടയിലേക്കിട്ട് കൈ കഴുകി ഞങ്ങൾ രണ്ടുപേരും രണ്ടു വഴിക്ക് നടന്നു. ആ പ്രണയം അങ്ങനെ അവിടെ തീർന്നു.

2013, കൊച്ചിയിലേക്കുള്ള ട്രെയിൻ യാത്ര. രാവിലത്തെ ഏറനാടിന് കുറ്റിപ്പുറത്ത് നിന്ന്
കയറി ഒഴിഞ്ഞ സീറ്റ് നോക്കി നടക്കുമ്പോൾ ഞാനാ കാഴ്ച കണ്ടു,
തീവണ്ടി പാളത്തിനൊപ്പം കൂട്ടുവരുന്ന ഭാരതപുഴയിലേക്ക് നോക്കി ഇരിക്കുന്ന ഒരു പെൺകുട്ടി. അതാ പഴയ കുട്ടി തന്നെയാണെന്ന് എനിക്കെന്‍റെ കണ്ണു പറഞ്ഞുതന്നു….
മറന്നു കഴിഞ്ഞിരുന്നതാണ്, പക്ഷെ എന്തോ…. അന്നേരമിളകിയ പുഴയിൽ അവളുണ്ടായിരുന്നു, പിന്നീടൊഴുകിയ കാറ്റിലും.

അവളുടെ എതിരെയുള്ള ഒഴിഞ്ഞ സീറ്റിൽ തന്നെ ഞാനിരുന്നു. ഇടത് നെഞ്ചിന്‍റെ കന്നിമൂലയിൽ ഒരു ചിത്രശലഭം പിടച്ചുതുടങ്ങി…
പക്ഷെ അവൾ എന്നെ കണ്ട ഭാവം നടിക്കുന്നില്ല. ‘തിരിച്ചറിയാഞ്ഞിട്ടായിരിക്കുമോ? അതോ ഇനി അത് അവളല്ലാതിരിക്കുമോ…?’
ഏയ്,
ആറു വർഷങ്ങൾക്ക് ശേഷമുള്ള കാഴ്ചയാണ്… കനകാംമ്പരത്തിന്റെ ഇതളു പോലെയുണ്ടായിരുന്ന ആ മുഖത്തെ, പുരികം മുതൽ താടിയെല്ലു വരെ മാറ്റങ്ങളുണ്ട്, പക്ഷെ നമ്മുടെ കണ്ണിന് തെറ്റുമെന്ന് നമ്മൾ പ്രതീക്ഷിക്കില്ലല്ലോ. എനിക്കാകെ സംശയമായി….

ഞാന്‍ പലകുറി പ്രതീക്ഷയോടെ ആ മുഖത്തേക്ക് നോക്കി, പല ആംഗിളുകളിൽ ഇരുന്നു നോക്കി, ഫോണെടുത്ത് കൂട്ടുകാരെ വിളിച്ച് ഒരു കാര്യവുമില്ലാതെ എന്റെ പേര് ഉറക്കെ പറഞ്ഞു. ഞാൻ ‘മൂണ്‍ട്രാം പിറൈ’ ക്ലൈമാക്സിലെ കമലഹാസനെ പോലെയാവുകയായിരുന്നു…. പക്ഷെ കുട്ടീന്റെ അംനീഷ്യം മാറിയില്ല.
പിന്നെയാണ് എനിക്ക് കത്തിയത്, അടുത്തിരിക്കുന്ന ചെക്ക് ഷർട്ടുകാരൻ അവളുടെ അച്ഛനാണ്. ലദ്ദേഹമാ വാച്ചിട്ട കൈയ്യൊന്നു നീട്ടി വീശിയാല്‍, ഇടയ്ക്കെന്‍റെ മുഖം പെടും. അതീന്ന് വാച്ചിന്‍റെ ചില്ലോ, എന്‍റെ പല്ലോ…. ഏതോ ഒന്ന് രക്ഷിക്കാനായിരിക്കും അവൾ കണ്ട ഭാവം നടിക്കാത്തത്. സാമാർഥ്യക്കാരി!
ഖൽബ് അഡ്രിനാലിൻ ഉത്പാദനം തൽക്കാലത്തേക്ക് നിർത്തിവെച്ച് അടങ്ങിയിരുന്നു.

വേറൊന്നിനുമല്ലായിരുന്നു, കഴിഞ്ഞ 6 വർഷങ്ങൾക്കിടയിൽ ജീവിതത്തിൽ സംഭവിച്ചതിനെപ്പറ്റി ഒക്കെയൊന്നു സംസാരിക്കണം…
പിരിഞ്ഞതിൽ പിന്നെ എന്നെ ഓർത്തിരുന്നോ എന്നൊന്നറിയണം…
അന്ന് തോന്നാത്തത് പിന്നീട് തോന്നി എന്നവൾ പറഞ്ഞാൽ… ചിലപ്പോൾ, ഫോണ് നമ്പർ ഒന്നു വാങ്ങിച്ചുവെയ്ക്കണം….

തീവണ്ടി അങ്കമാലി എത്താറാവുമ്പോൾ അവളുടെ അച്ഛൻ ടോയ്ലെറ്റിൽ പോയപ്പോൾ എനിക്കാ കാത്തു കാത്തിരുന്നിരുന്ന അവസരം കിട്ടി. ഞാൻ അവളുടെ മുന്നിലേക്ക് നീങ്ങിയിരുന്ന് അവളെ നോക്കി ഒന്നു ചിരിച്ചു. മൊമെന്റ്! പക്ഷെ അവളാ കണ്ണു വെട്ടിച്ചു കളഞ്ഞു
.
.
.
.
കുറച്ച് നേരത്തെ ഒരു ശ്യൂന്യതയുണ്ടായി…
അതോടെ ഞാനുറപ്പിച്ചു, അത് ഞാൻ സ്നേഹിച്ച ആ പെൺകുട്ടിയല്ല എന്ന്.
ആ കണ്ണിൽ ഒരു ചെറിയ തിളക്കം പോലും അതുവരെ ഞാൻ കണ്ടില്ല. എനിക്ക് കൃത്യമായ കണക്കുണ്ട്, ആ യാത്രയിൽ അമ്പത്തിയഞ്ചു തവണ ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കിയിരുന്നു… അതിൽപിന്നെ ഞാൻ നോക്കിയില്ല (ഫാൻസി നമ്പറിൽ തന്നെ നിർത്തി)

തീവണ്ടി എറണാംകുളം സൗത്തിലെത്തുന്നതിനും വളരെ മുന്പ് ഞാന്‍ എഴുന്നേറ്റ് വാതില്‍ക്കല്‍ പോയി നിന്നു. ഞാൻ ആ പഴയ ക്യൂവിലായിരുന്നു… അന്നത്തെ ആ രസമുള്ള കോൺവസേഷനുകളോർത്തു,
ഞാൻ എന്തായിരിക്കും അതിൽ പിന്നെ അവളുടെ പിറകെ നടക്കാതിരുന്നത് എന്ന് ചിന്തിച്ചു…
പിന്നെ എന്താണ് ഒരു പെൺകുട്ടിയും മനസ്സിൽ കേറാഞ്ഞത് എന്നദ്ബുദപ്പെട്ടു…
എന്തായിരിക്കും ഈ കുട്ടിയെ കണ്ടപ്പോൾ എനിക്കവളെ ഓർമ്മ വന്നത് എന്നാലോചിച്ചു…

വണ്ടി പയ്യെ നിന്നു. തീവണ്ടിയില്‍ നിന്നിറങ്ങി നടക്കുമ്പോള്‍ അവളിരിക്കുന്ന ജനല്‍ കടന്നുവേണം എനിക്ക് പോവാന്‍. അവസാനമായി ഒരിക്കൽ കൂടി ഞാനവളെ ആ ജനാലയിലൂടെ നോക്കി,
അപ്പോള്‍… ആ നിമിഷം അവൾ എന്നെ നോക്കി അപ്രതീക്ഷിതമായി പുഞ്ചിരിച്ചു!
വള്ളിമുല്ലകാടുകൾ പൂക്കുന്ന പോലുള്ള ചിരി, അത് അവൾ തന്നെയായിരുന്നു!!

നമ്മള് മരിക്കാൻ കിടക്കുമ്പോ അത്രയും നാളത്തെ നമ്മുടെ ജീവിതം ഒരു സിനിമപോലെ നമ്മുടെ മുന്നിൽ തെളിയുമെന്ന് എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ഒന്നുണ്ടെങ്കില്‍ അവളുടെ ആ ചിരി എന്തായാലും എന്‍റെ ആ റീലിലുണ്ടാവും. നാളിതുവരെയായിട്ടും എനിക്ക് ആർത്ഥമോ പൊരുളോ പൂരിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു പുഞ്ചിരി!

പെ, പെരുപാമ്പിന്റെ പേ

സാധാരണ ഒരു കഥ എഴുതാൻ വേണ്ടി ഇൻവെസ്റ്റ്‌മെന്റ് ഒന്നും ചെയ്യേണ്ടി വരാറില്ല. പക്ഷെ ഈ കഥ അങ്ങനല്ല, ദെണ്ണിച്ചുണ്ടാക്കിയ രണ്ടായിരം രൂപ ചിലവാക്കിയിട്ടു കിട്ടിയ കഥയാണ്….

2014 ലാണ്‌. രാത്രി പത്തുമണി, റോഡിൽ നിന്ന് എന്തോ ബഹളം കേട്ട് ഞാൻ വീടിന്റെ വാതിൽ തുറന്നു നോക്കുമ്പോൾ അവിടെ സാമാന്യം ഗുഡ് ഒരു ആൾക്കൂട്ടം. ഞാൻ ഇറങ്ങി ചെന്നു നോക്കി….
എന്താ?
ഒരു പെരുമ്പാമ്പിനെ പിടിക്കുന്നതാണ്!
യാ ഹുദാ… വെറും പാമ്പ് ന്ന് കേട്ടാൽ തന്നെ അസ്ഥി വിറയ്ക്കും, അപ്പഴാണ് പെരും പാമ്പ്!

കൂടിനിൽക്കുന്നവരിൽ കൂടുതലും അതുവഴി പോവുമ്പോൾ പാമ്പിനെ കണ്ട് നിർത്തിയവരാണ്. ഞാൻ ചെന്നപ്പോഴേക്കും രണ്ടുപേർ അതി സാഹസികമായി അതിനെ കീഴ്‌പ്പെടുത്തികഴിഞ്ഞിരുന്നു. പെരുപാമ്പിനെ അവര് രണ്ടാളും ചേർന്ന് ഒരു കീറചാക്കിലേക്ക് നിക്ഷേപിച്ചു. പാമ്പ് പോവുന്ന പോക്കില് രണ്ടാളെയും വാലു മടക്കിയൊരു തോണ്ടല്, രണ്ടുപേരുടെ കയ്യിലും ഓരോ മുറിവായി കിട്ടി. ചൂടികയർ കൊണ്ടു ചാക്ക് കെട്ടി കഴിഞ്ഞപ്പോഴാണ് ആദ്യത്തെ റൂമർ പരന്നത്,
“പെരും പാമ്പിന്റെ വാലില് വിഷമുണ്ടാവും!”
സൈലൻസ്.
“ഞാനും കേട്ടിട്ടുണ്ട്, വിഷം മുറിവിലൂടെ രക്തത്തിൽ കലരും”
വീണ്ടും സൈലൻസ്.
പാമ്പ് പിടുത്തക്കാർ പരസ്പരം നോക്കി വെള്ളമിറക്കി.
‘മരണത്തിലും പിരിയാത്ത സൗഹൃദം’ ആഹാ, ഒരു ആറു കോളം വാർത്തയ്ക്ക് പറ്റിയ ടൈറ്റില്!
“മുറി കയ്യില് ആയതുകൊണ്ട് തലച്ചോറിലെത്താൻ ഇനി അധികം സമയം വേണ്ട…”
അടുത്ത വൈദ്യശാസ്ത്രഞ്ജനും വന്നു.
അത് കേട്ടതും ആദ്യത്തവൻ ഒറ്റ കരച്ചിലായിരുന്നു.
“അയ്യോ…!”
കാഴ്ച കാണാൻ നിർത്തിയ ഒരു ഓട്ടോറിക്ഷയിൽ അപ്പൊ തന്നെ അവരെ ആശുപത്രിയിൽ കൊണ്ടോയി. ഒരു മാസ് ബി ജി എമ്മിൽ ചാക്കിൽ കിടക്കുന്ന പാമ്പിന്റെ മുഖത്തേക്ക് ക്യാമറ ക്രാഷ് സൂം!

അത് കഴിഞ്ഞ് ക്യാമറ എന്റെ ക്ളോസപ്പിലേക്ക് കട്ട് ചെയ്ത് വന്നപ്പോൾ ഞാൻ ചുറ്റും നോക്കുകയായിരുന്നു…. അവിടെ ആരുമില്ല, ഞങ്ങള് നാലാൾകാര് മാത്രം ബാക്കി… ഞാനും അച്ഛനും മാമനും പാമ്പും!
സ്പോട്ടില് അന്തരീക്ഷം കാലിയായിരിക്കുന്നു!!
ഇരുട്ടത്ത് ഇരിക്കുന്ന ചാക്ക് മെല്ലെ, ‘ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പ പൂവേ’ എന്ന പാട്ടിന്റെ ബീറ്റില്‍ ഇളകാന്‍ തുടങ്ങി…
അതെങ്ങാനും പുറത്ത് വന്നാൽ ഒന്നുകിൽ ഞങ്ങളുടെ തൊടി, അല്ലെങ്കിൽ ഓപ്പോസിറ്റ് ഉള്ള മാമന്റെ തൊടി… ഇനിയുള്ള കാലം മുഴുമനും ആ പെരുപാമ്പിനെയും പേടിച്ച് ഞങ്ങൾക്ക് കഴിയേണ്ടിവരും. പാമ്പിനെ ആരും കണ്ടിട്ടില്ലായിരുന്നെങ്കിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു… അത് അതിന്റെ വഴിക്ക് പോയേനെ. ഇതിപ്പോ കണ്ടും പോയി, പിടിച്ചും പോയി.

ചാക്കിൽ നിന്ന് രക്ഷപെടാൻ പാമ്പ് തലങ്ങും വിലങ്ങും കിടന്നു പുളഞ്ഞു, ആ പഴയ പ്ലാസ്റ്റിക്ക് ചാക്ക് ആണെങ്കിൽ‌ ഏത് നിമിഷവും പാമ്പിന് പരോള് അനുവദിക്കും എന്ന കണ്ടീഷനിലാണ്….
ഞാൻ ഞങ്ങളുടെ ഒന്നാം വാർഡിന്റെ മെംബറെ വിളിച്ച് കാര്യം മുഴുവൻ പറഞ്ഞു.
കാലടി-വട്ടംകുളം പഞ്ചായത്തിന്റെ അതിർത്തിയിലുള്ള ഞാനാണെന്നു മനസ്സിലായപ്പോൾ മെമ്പർ,
“ശേ… ആ പാമ്പ് രണ്ടു ഇഴച്ചിൽ അങ്ങു ഇഴഞ്ഞിരുന്നെങ്കിൽ അപ്പുറത്തെ പഞ്ചായത്ത് ആയേനെ”
“മെംബറേ…..”
“നീയൊന്നു പോലീസ് സ്റ്റേഷനിലേക്ക് വിളിക്ക്, അവര് വന്നോളും”
ഞാൻ നേരെ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു, കാര്യം കേട്ടപ്പോള്‍ അവര് ലൊക്കേഷന്‍ വിശദമായി തിരക്കി,
“കാലടി നടക്കാവ് റോഡില്‍, നടക്കാവ് എത്തണോ?”
“വേണ്ട, അതിന് മുന്‍പാണ്”
“ശ്ശേ, നടക്കാവ് ആയിരുന്നെങ്കില്‍ കുറ്റിപ്പുറം പോലീസ് സ്റ്റേഷന്‍ പരിധി ആയേനെ”
“പോലീസുകാരാ….”

പോലീസും കൈ മലർത്തി,
“ഇവിടെ അതിനെ സൂക്ഷിക്കാൻ സ്ഥലമൊന്നുമില്ല മോനെ”
“എന്നാ പിന്നെ ഞാൻ അതിനെ തുറന്ന് വിടട്ടെ?”
“ഇനി വിട്ടിട്ട് പാമ്പിന് വല്ലതും പറ്റിയാൽ വന്യ ജീവി സംരക്ഷണ നിയമ പ്രകാരം കേസാണ്”
‘ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ!’
“പിന്നെ ഞാൻ ഇനി എന്ത് ചെയ്യണം?”
“നിയറസ്റ്റ് ഫോറസ്റ്റ് ഓഫീസ് നിലമ്പൂർ ആണ്, അവരെ കോണ്ടാക്റ്റ് ചെയ്ത് നോക്കു”
ഞാൻ ശരി ന്ന് പറഞ്ഞു ഫോണ് വെക്കുമ്പോൾ പോലീസുകാരൻ,
“മോനെ…അതിനി ചാക്കിന്റെ ഉള്ളില്‍ കിടന്നു ചത്താലും കേസാണ് ട്ടോ”
‘കോടിയുടുത്തല്ലോ ഉണ്ണി ചാടിമറഞ്ഞല്ലോ!!’
റോഡില്‍ കിടന്ന പാമ്പിനെ എടുത്ത് ചാക്കിന്റകത്ത് വെച്ചു എന്ന അവസ്ഥ!

നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലെ ഫോണ് മണിയടിച്ചു.
ഞാൻ അവർക്കുള്ള ഉപഹാരത്തെ പറ്റി വർണ്ണിച്ചു,
“അവിടെ വന്നു എടുക്കാന്‍ ഉള്ള വകുപ്പൊന്നുമില്ല, നിങ്ങള് നാളെ ഇങ്ങോട്ട് കൊണ്ട് വന്നോളു..”
ഞാൻ നിറകണ്ണുകളോടെ ആ ചാക്കിലേക്ക് ഒന്ന് നോക്കി…
‘നല്ല കുട്ടിയായി കിടന്നുറങ്ങിയാല്‍ നാളെ നിലമ്പൂര്‍ക്ക് ടൂര്‍ കൊണ്ടുപോവാം’ എന്ന് പാമ്പ് പറഞ്ഞാൽ കേട്ടിരുന്നെങ്കിൽ എന്ത് സുഖം…

പോലീസ് സ്റ്റേഷനിലും ഫോറസ്റ്റിലും വിവരമറിഞ്ഞ സ്ഥിതിക്ക് ഇനി ആ പാമ്പെന്റെ തലയിലാണ്…. ജീവിതത്തിൽ അതേവരെ ഒരു പെണ്ണ് പോലും തലേലാവാതിരുന്ന എനിക്ക് അടിച്ച ഒരു ലോട്ടറിയേ…
അപ്പോഴേക്കും കുറച്ച് നാട്ടുകാരും കൂട്ടുകാരുമൊക്കെ വിവരമറിഞ്ഞ് വന്നു, അത്രയും സമാധാനം. പക്ഷെ ആരും പാമ്പിനെ ഏറ്റെടുക്കാൻ ഉള്ള ധൈര്യം കാണിച്ചില്ല.
“രാത്രി പുറത്ത് വെക്കാൻ പറ്റില്ല… വല്ല നായയോ കുറുക്കനോ വന്നു കടിക്കും”
വീട്ടിൽ ഒരു പട്ടികൂടോ കോഴിക്കൂടോ ഇല്ലാതിൽ ഞാൻ അന്നാദ്യമായി വ്യസനിച്ചു. ഉണ്ടെങ്കിൽ വെളിച്ചാവുന്നത് വരെ അതിനകത്ത് ഇട്ടു വെക്കാമായിരുന്നു…
ഞാൻ നോക്കുമ്പോൾ അച്ഛനുണ്ട് ഗെയിറ്റിന്റെ അവിടെനിന്ന് എന്റെ മുറിയിലേക്ക് നോക്കി എന്തോ ആലോചിക്കുന്നു! പിന്നെ അച്ഛൻ തന്നെ പറഞ്ഞു,
“അതിലും ഭേദം ചാക്കാ…”

ഇനിയാണ് രക്ഷകന്റെ പിറവി. കൂട്ടത്തിൽ ആരാണ് സജസ്റ്റ് ചെയ്തത് എന്നെനിക്കറിയില്ല, പക്ഷെ ആരോ… എടപ്പാൾ ഉള്ള ഒരു മുത്തിനെ പറ്റി പറഞ്ഞു.
“ആള് പാമ്പ്‌ പിടുത്തക്കാരൻ ഒന്നുമല്ല… പക്ഷെ ഒരു പിരി ഇല്ലാത്തത് കൊണ്ട് എല്ലാ വള്ളി കേസുകളും പിടിച്ചോളും. അഞ്ചോ പത്തോ കൊടുത്താൽ അയാളിതിനെ കൊണ്ടുപോയി നിലമ്പൂർ എൽപ്പിച്ചോളും”
ജീവിതത്തിൽ ഇന്നേവരെ ഒരാള് ഫോണെടുക്കണേ എന്ന് പ്രാര്ഥിച്ചിട്ട് ഞാൻ ഫോൺ വിളിച്ചിട്ടില്ല….സൂപ്പർഹീറോകൾ നിരാശപ്പെടുത്താറില്ലല്ലോ!
പതിനഞ്ചാം മിനുറ്റിൽ മുത്ത് പ്രത്യക്ഷപ്പെട്ടു. അധികം സൈസ് ഒന്നുമില്ലാത്ത ഒരു കുഞ്ഞു മനുഷ്യൻ…

ഞങ്ങൾ ചാക്ക് കാണിച്ചുകൊടുത്തപ്പോൾ മുത്ത് അത് തുറക്കാൻ ഒരുങ്ങി,
അച്ഛൻ പറഞ്ഞു, “വേണ്ട, തുറക്കണ്ട”
“ഐ… അവനെ ഒന്ന് കാണട്ടെ”
ആ കോണ്ഫിഡൻസിന്റെ ഒരു ലെവൽ!
മുത്ത്, ഫോണിലെ ടോർച്ച് അടിച്ചുകൊണ്ടു ചാക്കിന്റെ കെട്ടഴിച്ചിട്ട് ചാക്കിലേക്ക് നോക്കിയിട്ട് ഒരു പുഞ്ചിരി,
“ഇത് ചെറുത്…”
ചാക്കിന്റെ അടപ്പ് തുറന്നുകിട്ടിയതും, പാമ്പ് റോക്കി ഭായ് ആയിലേ…. ഒരു കുടച്ചിലങ്ങു കുടഞ്ഞു പാമ്പ് പുറത്തേക്ക് ചാടി!
മുത്ത്, ഒരു സൂപ്പർഹീറോയും ഇന്നേവരെ ചെയ്തുകണ്ടിട്ടില്ലാത്ത ഒരു സാധനം ഇട്ടു, നിന്ന നിൽപ്പിൽ ബാക്കിലേക്കൊരു ട്രിപ്പിൾ ജംപ്! ട്ടും ട്ടും ട്ടും!!!
“ചെറുതല്ല, ചെറുതല്ല!” മുത്ത് കിതച്ചുകൊണ്ടു നിലവിളിച്ചു. ഞങ്ങൾ ചിതറിയോടി…
അത്രയും നേരം ചാക്കിൽ കിടന്ന പാമ്പിന് ഒരു കാര്യം ബോധ്യം വന്നിരുന്നു… എങ്ങനെയെങ്കിലും രക്ഷപെട്ടില്ലെങ്കിൽ ഇതെന്റെ വാട്ടർലൂ ആണ്.

പിന്നെ ഞങ്ങൾ നോക്കിയപ്പോൾ കാണുന്നത് എന്താ?
ആദ്യത്തെ ഞെട്ടലിന് ശേഷം ട്രാക്ക് തിരിച്ചുപിടിച്ച മുത്ത്, ഇഴഞ്ഞു രക്ഷപ്പെട്ടു പോവാന്‍ ശ്രമിച്ച പാമ്പിന്റെ വാലിൽ കുമ്പിട്ട് പിടുത്തമിട്ടു നില്‍ക്കുന്നു! ആ കുറവുള്ള പിരിയുടെയാണ്… അല്ലെങ്കിൽ ലോകത്താരെങ്കിലും ചെയ്യോ?
തൂക്കി നോക്കിയാല്‍ പാമ്പ്‌ എന്തായാലും മുത്തിനേക്കാൾ മൂന്നര കിലോ കൂടുതല്‍ കാണും. പക്ഷെ മുത്ത് വിട്ടില… പെരുപാമ്പ് അയാളെ പമ്പരം പോലെ ചുഴറ്റി കുടഞ്ഞു കളയാനും, തിരിഞ്ഞ് ചെന്ന് വരിഞ്ഞു പിടിക്കാനും ഒക്കെ ശ്രമിക്കാൻ തുടങ്ങി. നടുറോഡിൽ കിടന്നുള്ള അവരുടെ ഡബ്ലിയു ഡബ്ലിയു എഫ് കണ്ട് പേടിച്ച് ഞങ്ങൾ എല്ലാവരും റോഡിന്റെ ഓരത്ത് തന്നെ നിന്നു.
നടക്കാവിലുള്ള നിസാർ എന്റെ അടുത്തേക്ക് നീങ്ങി നിന്നിട്ട് പറഞ്ഞു,
“നിനക്ക് അടുത്ത കഥയ്ക്ക് ഉള്ളതായല്ലോ”
“ഉം… പാമ്പ് വിഴുങ്ങിയില്ലെങ്കിൽ!”

ഒടുവിൽ ഒരു മണിക്കൂറിന്റ പരിശ്രമത്തിന് ശേഷം, പട്ടികയും മരകക്ഷണങ്ങളും ഒക്കെ വെച്ച് എങ്ങനെയൊക്കെയോ ഞങ്ങൾ അതിനെ വേറെ നല്ലൊരു ചാക്കിലാക്കി.
ചാക്ക് കെട്ടുമ്പോൾ മുത്ത് ചാക്കിലേക്ക് നോക്കി പറഞ്ഞു,
“കള്ളൻ… ഞങ്ങളെ‌ ചെറുതായിട്ട് ഒന്ന് പേടിപ്പിച്ചു”
“ചെറുതായിട്ടോ….!”
തൊണ്ടയിൽ നിന്നല്ല, അതെന്റെ അണ്ടകടാഹത്തിൽ നിന്നു വന്നൊരു ശബ്ദമായിരുന്നു.
ടാറ്റ പറഞ്ഞു പോവാൻ നേരം ഞാൻ മുത്തിനോട് പറഞ്ഞു…
“പാമ്പിന്റെ വാലില് ഒരു പ്ലാസ്റ്റിക് നൂല് കുടുങ്ങി കിടപ്പുണ്ട്”
“കുട്ടൻ ഒന്നു ഉറങ്ങിക്കോട്ടെ, ഞാൻ എടുത്ത് കളഞ്ഞോളാ”
കോണ്ഫിഡൻസിന്റെ ഫ്ലിപ്കാർട്ടാണ്!
അഞ്ചോ പത്തോ അല്ല മുത്ത് വാങ്ങിയത്, രൂപാ രണ്ടായിരമാണ്…
“ബുദ്ധിമുട്ടുള്ള പണിയായിരുന്നല്ലോ..”
‘ആര് ബുദ്ധിമുട്ടാക്കി…? രണ്ട് ഇഷ്ടിക വെച്ചു തേച്ചാൽ തീരുമായിരുന്നു ഒരു മതിലില്, ടൈൽസും മാർബിളും ജാളിയും ഡെക്കറേഷൻ സ്റ്റോണുമൊക്കെ വെച്ചത് ഇയാള് തന്നെയല്ലേ?’

എന്താന്നറിയില്ല… രണ്ടു ദിവസം കഴിഞ്ഞ് കുറ്റിപ്പുറത്ത് ഒരു പെരുമ്പാമ്പിനെ പിടിച്ച ന്യൂസ് പത്രത്തിൽ വായിച്ചപ്പോൾ എനിക്ക് മുത്തിനെയും ‘പട്ടണപ്രവേശ’ത്തിലെ ഗഫൂർക്കാനെയും ഓർമ്മ വന്നു…
പാമ്പ് നിലമ്പൂർ കണ്ടിട്ടില്ലല്ലോ… നിലമ്പൂരാണെന്നും പറഞ്ഞ് ലോഞ്ച് കുറ്റിപ്പുറത്ത് ഇറക്കിയതാണോ എന്തോ?