Author: ദീപു പ്രദീപ്‌

മിച്ചേച്ചിടെ കോഴി

തീൻമേശകളിലും ഫാമുകളിലും ഫ്രീസറുകളിലുമൊക്കെയായി എത്രയോ കോടി കോഴികളുണ്ട് ഈ ലോകത്ത്, അതില്‍ മിച്ചേച്ചിടെ കോഴി മാത്രം ഇവിടെ കയറി മുളയണം എന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു കാരണമുണ്ടാവുമല്ലോ. ഉണ്ട്, ആ കാരണത്തിന്റെ പേരാണ് ടി.കെ.സുന്ദരന്‍. മിച്ചേച്ചിടെ ഈ ജന്മത്തിലെ ഭര്‍ത്താവ്.

ഒന്നാം വിവാഹവാർഷികത്തിന്റെ അന്ന് രാവിലെ മിച്ചേച്ചിക്കൊരു ആഗ്രഹം, ഉണക്കമീന്‍ കൂട്ടി ഊണ് കഴിക്കാൻ. ആ ആഗ്രഹ സഫലീകരണത്തിനായി എടപ്പാൾ ചന്തയിൽ ഉണക്കസ്രാവ് വാങ്ങിക്കാൻ ചെന്ന ടി.കെ.സുന്ദരനെ നോക്കി കൂട്ടിലിരുന്ന് പുഞ്ചിരിച്ചു എന്നൊരു തെറ്റേ ആ കോഴികുഞ്ഞ് ജീവിതത്തില്‍ ചെയ്തിട്ടുള്ളൂ… അത് പുഞ്ചിരിയായിരുന്നില്ല, താന്‍ കോട്ടുവായ ഇട്ടതാണെന്ന് ആ കോഴി തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ചിരി കണ്ടിഷ്ടപെട്ട ടി.കെ.എസ്, ആ കോഴികുട്ടിയെ വീട്ടിലേക്ക് അവരുടെ ഒന്നാം വിവാഹവാര്‍ഷിക സമ്മാനം എന്ന ലേബലൊട്ടിച്ചിട്ട് കൊണ്ടുപോയി. മിച്ചേച്ചിക്ക് വാര്‍ഷികം, ഉണക്കമാന്തളില്ലാതെ ആഘോഷിക്കേണ്ടി വന്നു.
“എനിക്കെന്തോ, ഈ കോഴിയുടെ മുഖം കണ്ടപ്പോൾ നിന്നെ ഓർമ്മ വന്നു മിന്യേ” എന്ന സുന്ദരന്റെ മോഹനസുന്ദര ഡയലോഗിനും മിച്ചേച്ചിയെ ആശ്വസിപ്പിക്കാനായില്ല.
പക്ഷെ പോകെ പോകെ അതേ കോഴി മിച്ചേച്ചിക്ക് പ്രിയപെട്ടവളായി മാറി…. മിചേച്ചിക്ക് സുന്ദരൻ പിന്നെ ആ ജന്മത്തിൽ വേറൊരു സമ്മാനവും വാങ്ങി കൊടുത്തിട്ടില്ല എന്ന ഒറ്റ റീസൺ കൊണ്ട്…

വർഷങ്ങൾക്കിപ്പുറം കോഴി വളർന്ന് വലുതായി ഒരു സുന്ദരനായി, പക്ഷെ സുന്ദരൻ വലുതായപ്പോൾ കോഴിയായില്ല, നല്ല ഒരു ടൈലറായി അങ്ങാടിയിൽ കടയിട്ടിരുന്ന് പഞ്ചായത്തിന്റെ സ്റ്റയിലിസ്റ്റായി.
പണ്ട് അതേ അങ്ങാടിയുടെ ഹൃദയഭാഗത്ത് ഐ എസ് ഡി ബൂത്ത് നടത്തിയിരുന്ന, പിന്നീട് മൊബൈൽ ഫോണ് വിപ്ലവം വന്നപ്പോൾ ബിസിസിനസ് ലിക്വിഡേറ്റ് ചെയ്ത് സുന്ദരന്റെ അസിസ്റ്റന്റായി കേറിയ ഐ എസ് ഡി എന്ന് തന്നെ ഇപ്പോഴും നാട്ടുകാർ വിളിക്കുന്ന……. വിളിക്കുന്ന…… (അവന്റെ ശരിക്കുള്ള പേര് ഞാനും മറന്നു!) എന്തായാലും ആ ഐ എസ് ഡി ആയിരുന്നു അന്ന് ടൈലർ ഷാപ്പിൽ ഉണ്ടായിരുന്നത്.
ആസ്ഥാന സുയിപ്പൻ സൈക്കോ ബാലചന്ദ്രൻ, തന്റെ എവർ റോളിംഗ് ശത്രു സുന്ദരന് ഒരു പണി കൊടുക്കണം എന്ന് തീരുമാനിച്ച് വീട്ടിൽ നിന്ന് പല്ലുതേക്കാതെ ഇറങ്ങിയ ദിവസമായിരുന്നു അത്….
ടൈലർ ഷാപ്പിലെ മുന്നിലെ ഹമ്പിനടുത്തേക്ക് ബാലചന്ദ്രൻ എത്തുമ്പോഴാണ്, ബാചയേക്കാൾ പരിമളം വിതറികൊണ്ട് ഒരു കോഴിലോറി ആ ഹമ്പ് ജമ്പി പോയത്.
ബാലചന്ദ്രൻ നോക്കുമ്പോ, കടയുടെ മുന്നിലായി അതാ മിച്ചേച്ചിടെ കോഴി ഒരു കാര്യവുമില്ലാതെ നെഞ്ചും വിരിച്ച് നിൽക്കുന്നു. കടയുടെ അകത്തിരുന്ന് ഐ എസ് ഡി ‘തിരുവോണം’ ബസ്സിന്റെ കണ്ടക്ടർ തിരുവാണം ബാബുവിന്റെ കാക്കി ഷർട്ടിന് കുടുക്ക് വെക്കുന്നു…
സ്പൊണ്ടനിയസ് ദുൽമ്! ബാലചന്ദ്രൻ ഒറ്റ പറച്ചിലാ..
“ഐഎസ്ഡിയെ…. കോഴി ലോറീന്ന് വീണ കോഴിയാണ്, പിടിച്ചടാ..”
ബാലചന്ദ്രന് മുഴുവനാക്കേണ്ടിവന്നില്ല, ഐഎസ്ഡി കഴുത്തിലെ മീറ്റർ ടേപ്പ് പോലും ഊരിവെക്കാതെ വെള്ളമുണ്ട് മടക്കികുത്തി പുറത്തെത്തികഴിഞ്ഞിരുന്നു!

ഡ്രിബിൾ ചെയ്യുന്ന റൊണാൾഡീഞ്ഞോടെ കയ്യിൽ നിന്നും കടമെടുത്ത രണ്ടു സ്റ്റെപ്പുമായി ഐഎസ്ഡി കോഴിയുടെ പിറകെ കൂടി.
‘എന്ത് ഒലക്കപിണ്ണാക്കിനാണ് ഇവനെന്റെ പിന്നാലെ വരുന്നതെന്ന്’ ആലോചിച്ച് കോഴിയും കൺഫ്യൂഷനിലായി. കോഴി ലെഫ്റ്റ് എടുത്ത് നടന്ന് ബാലൻകുട്ടി കടയുടെ മുന്നിലെത്തിയപ്പോഴും അവൻ പിറകെ… പന്തികേട് മണത്ത കോഴി പിന്നൊന്നും നോക്കീല ഒറ്റ മണ്ടലാ.… Read the rest

സൈക്കോ ബാലചന്ദ്രൻ

‘അഞ്ചാം പാതിര’കണ്ട് ഇൻസ്പിറേഷനായി കുപ്പി ഭരണിയും സുർക്കയും വാങ്ങിച്ച് അടഞ്ഞുകിടക്കുന്ന പഴയ വീട് വാടകയ്ക്കെടുത്ത് സൈക്കോ ആവാൻ പോയ റബ്ബർ സുകുവിനെ പോലെ അല്ല… ബാലചന്ദ്രൻ ജന്മനാ സൈക്കോ ആണ്. ബസ്സിന്റെയും ലോറിയുടെയും ഒക്കെ പിറകിൽ ‘റാഷ് ഡ്രൈവിങ് കണ്ടാൽ വിളിക്കൂ’ എന്നെഴുതിയിരിക്കുന്നത് കണ്ടാലുടൻ ആ നമ്പറിൽ വിളിച്ച് പരാതിപെട്ട് ആ ഡ്രൈവറിന്റെ അന്നം മുട്ടിക്കുക, അങ്ങാടിയിൽ വന്നു വഴി ചോദിക്കുന്ന വണ്ടിക്കാരുടെ കൂടെ കയറി, ‘വഴി കാണിച്ചു തരാ’മെന്ന് പറഞ്ഞ് പെങ്ങളുടെ ബന്ധുക്കളുടെയും വീട്ടിൽ വിരുന്നു പോവുക, മരണവീട്ടിലിരുന്ന് വെള്ളമടിക്കുന്നവരുടെ അടുത്ത് പോയി,  വീട്ടുടമസ്ഥൻ ബിയർ തണുപ്പിച്ചത് ഡെഡ് ബോഡി കിടക്കുന്ന ഫ്രീസറിൽ വെച്ചാണെന്നു പറഞ്ഞുപരത്തി ലഹളയുണ്ടാക്കുക… ഇങ്ങനെ ആമസോണിൽ പോലും കിട്ടാത്ത അലമ്പുകളും പോക്രിത്തരങ്ങളുമാണ് സൈക്കോ ബാലചന്ദ്രന്റെ ഷോപ്പിംഗ് കാർട്ടിൽ ഉള്ളത്. 

പരിസരത്ത് രണ്ടുമൂന്നു വലിയ അമ്പലങ്ങളുള്ള അങ്ങാടിയില്‍ ഒരു പൂജാ സ്റ്റോഴ്സ് നടത്തുകയാണിപ്പൊ ബാലചന്ദ്രൻ. പണ്ട് കക്ക വാരാൻ പോയിരുന്ന ബാലചന്ദ്രനെ വഞ്ചിച്ച് കാമുകി പുളിക്കൽപറമ്പിലെ പൂജാ രാജൻ, മണല് വാരാൻ പോയിരുന്ന ബേബിയെ കെട്ടിയ ശേഷമാണ്  ബാലചന്ദ്രന്‍ പൂജാ സ്റ്റോഴ്സ് തുടങ്ങിയത്.  പൂജ വാരിയതിന് ശേഷമാണ് ബാച സൈക്കോ ആയതെന്നും, അതല്ല സൈക്കോ ആണെന്നറിഞ്ഞ് പൂജ സ്വന്തം ജീവിതം വാരിയെടുത്തോണ്ടോടിയതാണെന്നുമുള്ള രണ്ടു വാദങ്ങൾ പഞ്ചായത്ത് തലത്തിൽ നിലനിൽക്കുന്നുണ്ട്. എന്തൊക്കെയാണെങ്കിലും പുളിക്കൽപറമ്പിലെ രാജേട്ടൻ എപ്പൊ അതുവഴി പോയാലും, ജീവിച്ചിരിക്കുന്ന തന്റെ മകളുടെ ആ സ്മാരകത്തിന്റെ ബോർഡിലേക്ക് നോക്കി പല്ലിറുമ്മി ഇങ്ങനെ നിൽക്കുന്നത് കാണാം. മോൾടെ പേരാണോ ന്ന് ചോദിച്ചാ ആണ്, അല്ലാ ന്ന് പറഞ്ഞാ അല്ലല്ലോ…

സെറ്റ് പല്ലു വെച്ച സിന്ധി പശുവിന്റെ മുഖഛായയുള്ള ഞങ്ങളുടെ അങ്ങാടിയിൽ, ബാലചന്ദ്രന്റെ പൂജാ സ്റ്റോഴ്‌സിന്റെ തൊട്ടപ്പുറത്തെ അടഞ്ഞു കിടക്കുന്ന കടയുടെ ഷട്ടറിൽ തൂക്കിയിട്ടിട്ടുള്ള ഒരു ഫ്ലെക്സ് കാണാം…  ‘ഇവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന പൂങ്കാറ്റിൽ ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനത്തിന് നിങ്ങൾ നൽകിയ അകമഴിഞ്ഞ പിന്തുണയും സ്നേഹവും കാരണം ഈ സ്ഥാപനം  എന്നെന്നേക്കുമായി പൂട്ടുന്നു’ ബാചയെ ഉദ്ദേശിച്ചാണ്, ബാചയെ തന്നെ ഉദ്ദേശിച്ചാണ്, ബാചയെ മാത്രം ഉദ്ദേശിച്ചാണ്…. ഇനി നിങ്ങള് തന്നെ പറ, ഈ ബാലചന്ദ്രനെ സൈക്കോ ന്ന് വിളിച്ചാ മതിയോ?

പൂജാ സ്റ്റോഴ്‌സ് പൂട്ടിക്കാൻ പുളിക്കൽപറമ്പിൽ രാജൻ കാട്ടുപാതയിൽ പോയി കൂടോത്രം ചെയ്തതിന്റെ പിറ്റേ ആഴ്ചയിലാണ് പൂങ്കാറ്റിൽ ഇലക്ട്രോണിക്‌സ് പൂട്ടുന്നത്… കാട്ടുപാതയിൽ നിന്ന് കുട്ടിച്ചാത്തന്മാര് വന്നപ്പോൾ ബാലചന്ദ്രൻ അവരെയും വഴി തെറ്റിച്ചു എന്നൊരു കോമഡി പഞ്ചായത്തിന്റെ എയറിൽ കിടന്നു കറങ്ങുന്ന ഒരു നാൾ… സ്വന്തം കല്യാണ നിശ്ചയത്തിന്റെ തലേന്ന് ലൈഫിലാദ്യമായി ഫേഷ്യല് ചെയ്ത  ബൈക്കിൽ വരവെ, ചടങ്ങിന് കൊണ്ടുപോവാനുള്ള വെറ്റില വാങ്ങിക്കാൻ വേണ്ടി വെടിക്കെട്ടുകാരൻ സുഭീഷ്, ബാലചന്ദ്രന്റെ പൂജാ സ്റ്റോഴ്‌സിൽ ഒന്ന് കേറി. “എവിടുന്നാ ഭാവഗായകാ?” ലൈറ്റ് ആയി പാട്ടൊക്കെ പാടുന്ന സുഭീഷ്, ബാച താറ്റിയതാണെന്ന് മനസ്സിലാവാതെ ആ ഒരൊറ്റ പ്രയോഗത്തില് ഫ്‌ളാറ്റായിട്ടുണ്ടാവും. ഇരട്ട ഗ്രാമി അവാർഡ് കിട്ടിയ സന്തോഷത്തോടെ സുഭീഷ് പറഞ്ഞു, “ഞാൻ എടപ്പാളിൽ നിന്ന് മാംഗോ ഫേഷ്യല് ചെയ്ത് വരുന്ന വഴിയാ..” ബാലചന്ദ്രൻ ഒരൊറ്റ ഞെട്ടൽ!

“ഫേഷ്യല് ചെയ്തിട്ട് ബൈക്കിലാണോടാ മണ്ടാ നീ വന്നത്?”

“അതേ… എന്തേ”

“കറുത്ത് പോവുമെടാ… ചൂട് തട്ടിയാ നിന്റെ മുഖത്ത് തേച്ച കെമിക്കൽസിന് റിയാക്ഷൻ സംഭവിച്ച് സ്കിന്ന്‌ കറുക്കും!”Read the rest

പുഷ്പരാജ് വെഡ്‌സ് ശോഭിത

നാട്ടിലെ സ്റ്റേഷനിൽ പുതുതായി ചാർജെടുത്തത് അമ്പതിനായിരം mAh ന്റെ ചാർജും, ആന്റണി ദാസന്റെ പാട്ടുകളുടെ എനർജിയുമുള്ള ഒരു പോലീസുകാരനായിരുന്നു, സി ഐ പുഷ്പരാജ്!
സ്റ്റേഷൻ പരിധിയിലുള്ള ഫ്ളഡ് ലൈറ്റ് ടൂർണ്ണമെന്റ് ഉദ്ഘാടനങ്ങൾക്ക് പുഷ്പരാജിനെ വിളിക്കുമ്പൊ അങ്ങേര് ഒരു ടോർച്ചും കയ്യിൽ പിടിച്ച് പോവുമായിരുന്നു. രണ്ട് ഉദ്ഘാടനങ്ങൾ കഴിഞ്ഞു, മൂന്നാമത്തേന് പോവാനും അങ്ങേര് ടോർച്ച് എടുക്കാൻ ഒരുങ്ങിയപ്പോൾ കൊണ്സ്റ്റബിൾ ബോബി പറഞ്ഞു
“സാർ, ലൈറ്റ് നമ്മള് കൊണ്ടുപോവണ്ട.. അവിടെ ഉണ്ടാവും”
അപ്പഴാണ് പുഷ്പരാജ് പണ്ട് കുണ്ടറ സ്റ്റേഷനിലുണ്ടായിരുന്ന കാലത്തെ ഒരു ഫ്ളഡ് ലൈറ്റ്‌ വോളീബോൾ ടൂർണമെന്റ് ഉൽഘടിക്കാൻ പോയ ആ കഥ പറഞ്ഞത്…

നിസ്സാര കേസുകൾക്ക് പോലും ദേശ് വാസിയോംസിന്റെ കട്ടയും പടവും അടിച്ച് മടക്കി ആൾറെഡി നാട്ടിൽ ഒരു ടെറർ അറ്റമോസ്ഫിയർ സൃഷ്ടിച്ചെടുത്തിട്ടുള്ള പുഷ്പൻ സി ഐ, ഉദ്ഘാടകനായി ആ മൈതാനത്തെത്തി വിരിഞ്ഞങ്ങനെ നിന്നു. പക്ഷെ, സി ഐ ടെ കയ്യിന്റെ ചൂടറിഞ്ഞിട്ടുള്ള ഏതോ വിരുതന്മാർ മത്സരത്തിനിടെ ഫ്ളഡ് ലൈറ്റ് ഓഫ് ചെയ്ത് പുഷ്പരാജിനെ പെടച്ച് പപ്പടമാക്കി. വെളിച്ചം തിരിച്ച് വന്നപ്പോ വളഞ്ഞ കൂമ്പും വിളഞ്ഞ കവിളുമായി പുഷ്പരാജ് നിന്നു, തച്ചവർ ആരാണെന്ന് പോലുമറിയാതെ…

“അടി കിട്ടുമ്പോ തിരിച്ചടിക്കാനോ തടുക്കാനോ പറ്റിയില്ലെങ്കിലുത്തെക്കാളും വിഷമമാണ് ബോബീ, അടിച്ചതാരാണെന്ന് അറിയാതിരിക്കുന്ന ആ അവസ്‌ഥ!”

ഒരു ട്രാൻസ്ഫർ ഒപ്പിച്ച്, ഇനിയൊരിക്കലും ആ നശിച്ച നാട്ടിൽ കാലുകുത്തില്ല എന്ന കഠിനപ്രതിജ്ഞ ചൊല്ലി നടന്നിരുന്ന പുഷ്പരാജിന് പക്ഷെ നെക്സ്റ്റ് മിഥുനത്തിൽ തന്നെ വാക്ക് തെറ്റിക്കേണ്ടി വന്നു. ഡിപ്പാർട്ട്‌മെന്റ് വീണ്ടും കുണ്ടറയിലേക്ക് തട്ടിയതല്ല, മാട്രിമോണിയിൽ കണ്ട കുണ്ടറക്കാരി ശോഭിത നെഞ്ചിൽ തട്ടി.

സ്വന്തം നാടായ ആറ്റിങ്ങലിൽ നിന്നും ബന്ധുക്കളെയും കൂട്ടി പുഷ്പരാജ് ശോഭിതയുടെ വീട്ടിലെത്തി പെണ്ണ് കണ്ടു, തട്ടിയ നെഞ്ചിൽ ശോഭിത കയറിയങ്ങിരുന്നു… രണ്ടുപേരും മാത്രമായി മുറിയിൽ ഇരുന്നു സംസാരിക്കുന്ന ആ മൊമെന്റിൽ പുഷ്പരാജ് പറഞ്ഞു,
“എന്റെ കല്യാണം ഗുരുവായൂർ വെച്ച് നടത്തണം എന്ന് അമ്മയ്ക്കൊരു നേർച്ച ഉണ്ട്”
“സാരല്യ ചേട്ടാ, ഇതൊക്കെ പ്രകൃതീല് ഇള്ളതല്ലേ…”
പുഷ്പരാജ് പുഞ്ചിരിച്ചു. ആ പുഞ്ചിരി കെ-റെയിനേക്കാൾ വേഗത്തിൽ പോയി നിന്നത് ആഗസ്റ്റ് 16 നാണ്, പത്തിനും പത്തരയ്ക്കും ഇടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ. ശോഭിത മഞ്ഞ കുറ്റിയിൽ വന്നു നിന്നു, സോറി മഞ്ഞ സാരിയിൽ വന്നു നിന്നു. പുഷ്പരാജ് കെട്ടി.

ഗുരുവായൂർ അമ്പലത്തിന്റെ നടപന്തലിൽ താലികെട്ടലും മാലയിടലും കഴിഞ്ഞു നിൽക്കുമ്പോൾ പുഷ്പരാജിന്റെ അച്ഛൻ ശോഭിതയുടെ അടുത്തേക്ക് വന്നിട്ട് കൈപിടിച്ചിട്ടു പറഞ്ഞു, “മോളെ… കൊളുത്താതെ തന്നെ പൊട്ടുന്ന ഒരു പന്നിപടക്കമാണ് എന്റെ മോൻ… മോളൊന്നു സൂക്ഷിക്കണം”
“സാരല്യ അച്ഛാ, ഇതൊക്കെ പ്രകൃതീല് ഇള്ളതല്ലേ”
അച്ഛനാ മരുമോളെ ഒന്ന് അടിമുടി നോക്കി
‘എവിടെയോ…. എന്തോ തകരാറ് പോലെ…’

ആറ്റിങ്ങലിൽ നിന്ന് ചെക്കന്റെ കാർ കൂടാതെ ഒരു ടൂറിസ്റ്റ് ബസ് ആയിരുന്നു വന്നിട്ടുണ്ടായിരുന്നത്. സദ്യ പെട്ടെന്ന് കഴിച്ചിട്ട് വന്ന പുഷ്പരാജ് പെങ്ങളുടെ ഭർത്താവിന് ഒരു പതിനായിരം രൂപ എടുത്ത് കൊടുത്തിട്ട് പറഞ്ഞു “ടൂറിസ്റ്റ് ബസിലുള്ളവരെ ഗുരുവായൂർ ആനക്കോട്ടയും, തൃശൂർ സൂ വും ഒക്കെ കാണിച്ചിട്ട് ആറ്റിങ്ങലിലേക്ക് പതുക്കെ എത്തിയാ മതി, വളരെ പതുക്കെ…”
കാര്യം മനസ്സിലായ അളിയൻ പുഷ്പരാജിനെ നോക്കി ഒന്നു പുഞ്ചിരിച്ചു.… Read the rest

ആ നീല വെളിച്ചം

ക്രിഞ്ച് മഹേഷ് സിഗരറ്റ് വലി തുടങ്ങിയിട്ട് എട്ടു വർഷമായെങ്കിലും ഇതേവരെ വീട്ടിൽ പൊക്കിയിട്ടില്ല. കാരണമെന്താ? ആ ആചാരത്തിൽ അവൻ അനുഷ്ഠിച്ച് പോരുന്ന ശ്രദ്ധയും കണിശതയും കരുതലും. വീട്ടിൽ വെച്ചാണെങ്കിൽ രാത്രി മാത്രമേ അവൻ വലിക്കൂ, അതും എല്ലാവരും ഉറങ്ങിയശേഷം മുറിയിലെ ലൈറ്റ് അണച്ച്, ജനാല തുറന്നിട്ട് മാത്രം. തൊട്ടടുത്ത വീട്ടിലെ സുമേച്ചി കാണാതിരിക്കാൻ വേണ്ടി ജനലിന്റെ അടുത്തുനിന്നും മാറി നിന്ന് വലിച്ച്, പുക മാത്രം പുറത്തേക്ക് ഊതി വിടുന്നതായിരുന്നു അവന്റെ രീതി. സുമേച്ചി കണ്ടാൽ, ടെൻ കെ ഫോളോവേഴ്‌സുള്ള പ്രൊഫൈലിൽ നിന്ന് ഫേസ്‌ബുക്ക് ലൈവ് പോയതിലും കൂടുതൽ ആളോളറിയും, അതാണാള്.

കഴിഞ്ഞ മാസം ഒരു സ്നേഹിതൻ ഗൾഫിൽ നിന്ന് വന്നപ്പോൾ മഹേഷിന് സിഗരറ്റിന് പകരം ഉപയോഗിക്കാവുന്ന ഒരു വേപ്പ് ഗിഫ്റ്റ് കൊടുത്തു. സാധനം അവനിഷ്ടപ്പെട്ടു…. മണമില്ല, കൊണ്ടു നടക്കാൻ എളുപ്പം, കത്തിക്കാൻ തീപ്പെട്ടി വേണ്ട, പെട്ടെന്ന് ആരെങ്കിലും കണ്ടാൽ വലിച്ചെറിഞ്ഞു കാശും കളയണ്ട… ശാസ്ത്രത്തിന്റെ ഒരു വളർച്ചേ!
ക്രിഞ്ച് മഹേഷ് പതിവുപോലെ മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് വേപ്പ് വലിക്കാൻ തുടങ്ങി… പക്ഷെ മാറി നിന്നല്ല, നേരെ ജനാലയുടെ മുന്നിൽ നിന്നു കാറ്റും കൊണ്ട് വലിച്ചു. സുമേച്ചിയോ സുമേച്ചിയുടെ വീട്ടുകാരോ കാണാൻ ഇതിൽ സിഗരറ്റിന്റെ പോലെ തീ ഇല്ലല്ലോ.

പക്ഷേ ഒരു പ്രശ്നമുണ്ടായിരുന്നു…. ഈ വേപ്പിന്റെ മുന്നിൽ ചെറിയ ഒരു ലൈറ്റ് ഉണ്ട്. അകത്തേക്ക് വലിക്കുമ്പോൾ തെളിയുന്ന ഒരു നീല ലൈറ്റ്. ആ വേപ്പ് അവൻ കണ്ണാടി നോക്കി വലിക്കാത്തത് കൊണ്ടും, വേറെ ഒരാൾ ഇത് വലിച്ച് കാണാത്തത് കൊണ്ടും മഹേഷത് കണ്ടില്ല. പക്ഷെ സുമേച്ചി കണ്ടു. മൂന്നു രാത്രികളിലും!

നാലാം നാൾ സുമയുടെ തിക്ക് ഫ്രണ്ട്സ് വാട്‌സപ്പ് ഗ്രൂപ്പിന്റെ ന്യൂസ് അവറിൽ ഈ വിഷയം ചർച്ചയ്ക്കെത്തി.
“രാത്രിയായാൽ അപ്പുറത്തെ വീട്ടിലെ മഹേഷിന്റെ മുറിയിൽ നിന്ന് ഒരു നീല വെളിച്ചം കാണാം…”
“നീലയോ??”
“ആ നീല”
“ചുവപ്പോ മഞ്ഞയോ ആയിരുന്നെങ്കിൽ കുഴപ്പില്ലായിരുന്നു…. നീലയാണെങ്കിൽ സുമേ, നീ സൂക്ഷിക്കണം”
അലിയാർ മാഷ് ഡബ്ബ് ചെയ്യുന്ന സീരിയലിന്റെ പ്രൊമോ പോലെ പ്രക്ഷുബ്ധമായി സുമേച്ചിയുടെ മനസ്സ്.

പിറ്റേന്ന് അതിരാവിലെ തന്നെ മഹേഷിന്റെ വീട്ടിലെത്തിയ സുമ അവന്റെ അമ്മ ഭാരതിയോട് കാര്യം പറഞ്ഞു.
“മഹേഷ് മുറിയിൽ നിന്ന് ഞങ്ങളുടെ വീട്ടിലേക്ക് നോക്കി എന്തോ ഉപകരണം പ്രവർത്തിപ്പിക്കുന്നുണ്ട്” വേറെ പ്ലോട്ടൊക്കെ വന്നു!
അമ്മ ഉടനെ, ‘ഇവിടെ ആരാരും കരയുകില്ല…’ എന്ന പാട്ടും വെച്ചിരിക്കുകയായിരുന്ന മഹേഷിനെ വിളിച്ചു,
“എന്താടാ നീ രാത്രി ഇവരുടെ വീട്ടിലേക്ക് നോക്കി പ്രവർത്തിപ്പിക്കുന്ന ആ ഉപകരണം?”
പെട്ട് എന്നവന് പെട്ടെന്ന് മനസ്സിലായി.
സുമേച്ചി ആന്റ് പാർട്ടി ഇതിന് വേറെ അർത്ഥതലങ്ങള് വരെ ഉണ്ടാക്കി കളയും എന്നുറപ്പായപ്പോൾ അവൻ,
‘അതൊരു സിഗരറ്റാണമ്മേ’ എന്നുപറഞ്ഞു പൊട്ടികരഞ്ഞു കാലിൽ വീണു.

ചുരുക്കിപ്പറഞ്ഞാ, എട്ടുകൊല്ലമായി ആരുമറിയാതെ സിഗരറ്റ് വലിച്ചവനെ, വെറും മൂന്നു ദിവസം വേപ്പ് വലിച്ചപ്പൊ പൊക്കി.
ശാസ്ത്രത്തിന്റെ ഒരു മറ്റേടത്തെ വളർച്ച!
ഈ സമയത്ത് ചെവിക്ക് ലേശം കഷ്ടിയുള്ള മഹേഷിന്റെ അച്ഛമ്മ ഇവരുടെ അടുത്തേക്ക് വന്നു, അവര് വേപ്പ് വേപ്പ് വേപ്പ് എന്ന് കുറച്ചുതവണ കേട്ടല്ലോ…
“ഭാരതീ….… Read the rest

വൈവ വോസെ

 

എഞ്ചിനീയറിങ് കോളേജിലെ സെമസ്റ്റർ ലാബ് എക്സാം കാലം. ഫ്ലൂയിഡ് മെക്കാനിക്സ് ലാബിലെ വൈവ മേശയാണ് വേദി.

സാർ ഫ്‌ളോ റേറ്റ് മെഷർമെന്റിനെ കുറിച്ചൊക്കെ ചോദിച്ച് നോച്ചസിൽ എത്തി. ‘ഓവർ ഫ്ലോ’ എന്നുത്തരം വരുന്ന ഒരു ചോദ്യമായിരുന്നു പിന്നെ വന്നത്.
പക്ഷെ ആ ആൻസറിയാതെ മുന്നിൽ പകച്ചിരിക്കുന്ന ആള് റോൾ നമ്പർ 22 ആണ്. രണ്ടു ദിവസം മുന്നത്തെ പ്രൊഡക്ഷൻ എഞ്ചിനീയറിങ് ലാബ് വൈവയ്ക്ക് ഉത്തരം മുട്ടിയപ്പോൾ
“ന്റെ വീട്ടില് ലേത്ത് മെഷീൻ ഒന്നുമില്ല സാറേ” എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞ അതേ റോൾ നമ്പർ 22. ഹാന്റിൽ വിത്ത് കെയർ ഐറ്റമാണ്.

ആവശ്യത്തിലധികം വെള്ളമുള്ള ഫ്ലൂയിഡ് മെക്കാനിക്സ് ലാബിലും കൂടി അവന്റെ കണ്ണുനീര് ഒഴുക്കി എന്ന ചീത്തപ്പേര് കേൾക്കാണ്ടിരിക്കാൻ സാർ മാക്സിമം ഹെൽപ് ചെയ്തു. പക്ഷെ എന്തുചെയ്തിട്ടും റോൾ നമ്പർ 22 അങ്ങോട്ടെത്തുന്നില്ല. ‘ഓവർ ഫ്ലോ’ എന്ന വാക്കൊഴികെയുള്ള പത്തുത്തരം വരെ അവൻ പെടച്ചു.
എങ്ങനെയെങ്കിലും ഒന്നു കഴിച്ചിലായി പൊക്കോട്ടെ ന്നു കരുതി സാറ്‌ ലാസ്റ്റ് അവന്റെ വീട്ടിലെ എക്‌സാമ്പിൾ തന്നെ എടുത്തിട്ടു, ഇമോഷണൽ കണക്റ്റ്.
“എടോ… തന്റെ വീട്ടിലെ വാട്ടർ ടാങ്കിലേക്ക് വെള്ളം അടിക്കുകയാണ് ന്ന് സങ്കൽപ്പിക്ക്…”
“സങ്കൽപ്പിച്ചു”
“ഉം…. അപ്പൊ ടാങ്ക് നിറഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയാൽ, താൻ എന്താ പറയാ?
“അമ്മേ…. മോട്ടറ് നിറഞ്ഞു!!”

Read the rest

ബ്രോയി

അശരീരിപ്പടിയിൽ കോഴികട നടത്തുന്ന ബ്രോയി നൗഫൽ (ശരിക്കും ബ്രോയിലർ നൗഫൽ എന്നായിരുന്നു, പിന്നീട് ലോപിച്ചതാണ്) ഒരു അന്തരീക്ഷ മലിനീകരണൻ ആയിരുന്നു. കോഴിക്കടയിലെ വേസ്റ്റ്, നാടായ നാട്ടിലെ പറമ്പായ പറമ്പിലും തോട്ടിലും റോഡിലും ഒക്കെ വലിച്ചെറിയലായിരുന്നു അവന്റെ പതിവ്.
കോഴി വേസ്റ്റിന്റെ ചാക്ക് വലിച്ചെറിയുന്നതിനിടെ എത്രയോവട്ടം ആൾക്കാര് പിടിച്ച് നല്ല തേമ്പ് തേമ്പി വിട്ടിട്ടും, സിസിടിവി നോക്കി ആളെ തിരിച്ചറിഞ്ഞ് വീട്ടിൽ വന്ന് താക്കീത് കൊടുത്തിട്ടും ബ്രോയി പരിപാടി നിർത്തിയില്ല.’സിനിമയിലെത്ര തെറി പറയാം’എന്ന വിഷയം ഏഷ്യാനെറ്റ് ന്യൂസ് ഹവർ ചർച്ചയ്ക്കെടുത്ത ദിവസം വരെ. ചർച്ച കണ്ടിട്ടൊന്നുമല്ല, സംഭവിച്ചത് വേറൊന്നാണ്.

രാത്രി ഒൻപതരയ്ക്ക് സ്വന്തം ഹോണ്ടാ ആക്റ്റിവ ഓടിച്ച് കുടുംബത്തേക്ക് മടങ്ങുകയായിരുന്നു നൗഫൽ. വീട്ടിലേക്കുള്ള കട്ട റോഡിലേക്ക് തിരിയും മുൻപ് ഷിന്റോന്റെ വീടിനു മുന്നിലെ റോഡ് സൈഡിൽ ചെറിയൊരു ആൾക്കൂട്ടം കണ്ട് നൗഫൽ വണ്ടിയുമായി അവരുടെ അടുത്ത് ചെന്ന് നിർത്തി.
ആൾകൂട്ടത്തിനു നടുവിൽ നിലത്ത് കെട്ടിവെച്ചിരിക്കുന്നൊരു പഴയ പ്ലാസ്റ്റിക്ക് ചാക്ക് കണ്ടപ്പഴേ നൗഫലിന് കാര്യം മനസ്സിലായി… അവൻ മനസ്സിൽ ഊറി ഊറി ചിരിച്ചു. ‘എന്നാലും ഇത് ഏത് കോഴിക്കടക്കാരൻ ആയിരിക്കുമെടാ…’
കാര്യം അവനും ചെയ്യുന്ന കാര്യമാണിതെങ്കിലും മാതൃ പഞ്ചായത്തിനോട് കൂറ് പുലർത്തുന്നത് കൊണ്ട്, വേറെ പഞ്ചായത്തിൽ പോയേ ബ്രോയി വേസ്റ്റ് ഇടാറുണ്ടായിരുന്നുള്ളൂ…
“ഇത് എവിടെയെങ്കിലും കൊണ്ടോയി കളയണം നൗഫലേ”
“അതിനെന്താ, ഇരുന്നൂറ് ഉറുപ്യ തന്നാൽ ഞാൻ കൊണ്ടോയി കളഞ്ഞുതരാം…”
ബ്രോയിക്ക് അറിയാത്ത സ്പോട്ടുകളോ…
ഷിന്റോ ആ നിമിഷം അവനെ തൊഴുതു,
“കോടി പുണ്യമാണ് നീ….”

ഷിന്റോ തന്നെ ആ ചാക്കെടുത്ത് ആക്ടീവയുടെ മുന്നിൽ നൗഫലിന്റെ കാലിന്റെ നടുവിൽ വെച്ചശേഷം ഇരുന്നൂറ് രൂപയും കൊടുത്തു.
ജീവൻ പോയിട്ടും തനിക്ക് കാശുണ്ടാക്കിതരുന്ന കോഴികളെ നന്ദിയോടെ സ്മരിച്ച് നൗഫൽ സ്‌കൂട്ടർ മുന്നോട്ടെടുത്തു…
വണ്ടി പഞ്ചായത്ത് അതിർത്തി കടന്നപ്പോഴാണ് അവൻ ആ ചാക്ക് അനങ്ങുന്നത് ശ്രദ്ധിക്കുന്നത്. വണ്ടി ഓടിച്ചുകൊണ്ടുതന്നെ അവൻ ഷിന്റോയ്ക്ക് ഫോൺ വിളിച്ചു,
“എന്താടാ ഇതിനൊരു ഒരു അനക്കം?”
“അതിന് ജീവനുണ്ട്”
ഒന്നു പൊട്ടിച്ചിരിച്ച് നൗഫൽ ചോദിച്ചു,
“ജീവനുള്ള കോഴി വേസ്റ്റോ?”
“കോഴി വേസ്റ്റോ… അത് വീട്ടിൽ നിന്ന് പിടിച്ചൊരു പെരുംപാമ്പാണ്‌!!”

Read the rest

ക്രഷ്

പ്രണയങ്ങളെ കുറിച്ച് വാതോരാതെ വാഴ്ത്തിപാടുന്ന കവികളും കഥാകാരന്മാരും കാരണം അവഗണിക്കപ്പെട്ട് അണ്ടർറേറ്റഡ് ആയിപ്പോയ ഒരു മധുര മനോഹര കാര്യമാണ് ക്രഷ്.

ബിരിയാണിവെപ്പുകാരൻ ഹംസത്തലി, സ്ഥിരമായി വെച്ചിരുന്നത് ‘ഡബിൾ ബെൽ’
ബിരിയാണി റൈസും കൊണ്ടായിരുന്നു.
ആ ബിരിയാണി ചാക്കിലെ മോഡലിന്റെ ചിത്രം കണ്ട് കണ്ട് കണ്ട് കണ്ട് ക്രഷ് അടിച്ചിട്ട്, അവളെ ഒന്ന് കാണാനായി പണ്ട് അരി കൊണ്ടുവരുന്ന ലോറിയിൽ ഹരിയാനയിലേക്ക് പോയ ഹംസത്തലിടെ അത്രയ്ക്ക് ത്യാഗമൊന്നും എന്റെ അറിവിൽ ഒരു കാമുകനും ചെയ്തിട്ടില്ല.

അന്ന് ദം പൊട്ടിച്ചത് ഏതോ നല്ല കൈ കരുത്തുള്ള പഞ്ചാബി ആയത് കൊണ്ടാണെന്നു തോന്നുന്നു, ഹംസത്തലിയുടെ നെറ്റിയിൽ ഇപ്പഴും കാണാം, കറുവാപ്പട്ട മറിച്ചിട്ട പോലെ ഒരു പാട്. അതിനുശേഷം ഹംസത്തലി ഡബിൾ ബെല്ല് അടിച്ചിട്ടില്ല സോറി, ഡബിൾ ബെല്ല് തൊട്ടിട്ടില്ല. പക്ഷെ തൊടാറുണ്ട്…. പെണ്ണുകാണലിനിടെ പെൺകുട്ടികൾ, ‘ഇക്ക ആരെങ്കിലും ലവ്വ് ചെയ്തിട്ടുണ്ടോ?’ എന്നു ചോദിക്കുമ്പോൾ തൊടും, ആ കറുവപ്പട്ടയിലിങ്ങനെ…. വലത്തേ ചൂണ്ടുവിരലുകൊണ്ട്….

Read the rest

ഗം

സാധാരണ കെഎസ്ആർട്ടിസി ബസ്സിൽ കയറിയാൽ എടുക്കുന്ന ടിക്കറ്റുകൾ നിങ്ങൾ എവിടെയാണ് സൂക്ഷിക്കുക? ശുദ്ധജാതക്കാരനായ ഞാൻ പോക്കറ്റിലിടാറാണ് പതിവ്, ഇനി പോക്കറ്റില്ലെങ്കിൽ പഴ്‌സിലും. പക്ഷെ ഇന്നലെ ബസ്സിൽ എന്റെ മുന്നിലെ സീറ്റിലിരുന്നിരുന്ന ഒരു ചെങ്ങായി ചെയ്തത് വേറൊരു ഐറ്റമായിരുന്നു, ആ ടിക്കറ്റ് നീളത്തിൽ ചെറുതാക്കി മടക്കി ഇടതുകയ്യിലെ സ്വർണ്ണ മോതിരത്തിനു ഉള്ളിൽ നീട്ടി തിരുകി വെക്കുന്നു! സ്വാഗ്!
എങ്ങാനും ടിക്കറ്റ് ചെക്കർ വന്ന് അവരുടെ സ്ഥിരം ധാർഷ്ട്യത്തോടെ ടിക്കറ്റ് കാണിക്കാൻ പറയുമ്പോൾ, ചുരുട്ടിപിടിച്ച ഇടത്തെ കൈ അയാൾക്ക് നേരെ നീട്ടി, ഉള്ളം കൈ ഒന്നു നിവർത്തിയാൽ ഉള്ളിൽ ടിക്കറ്റ്! അന്തം വിട്ട സ്വാഗ്!!

പക്ഷെ ഞാൻ സ്പോട്ടില് ഭാവനയിൽ വേറൊരു സീനാണ് കാണാൻ തുടങ്ങിയിത്…
ഇനി അങ്ങേര് ഒരു ഉറക്കം ഒക്കെ കഴിഞ്ഞ് എഴുന്നേൽക്കുമ്പോഴേക്കും അടുത്തിരിക്കുന്നവൻ ആ സ്വർണ്ണമോതിരമെങ്ങാനും ചൂണ്ടി അവന്റെ പാട്ടിനു പോയിട്ടുണ്ടെങ്കിൽ ഉണ്ടാവാൻ പോവുന്ന വിറ്റ്…. വണ്ടിയിൽ കയറുന്ന ചെക്കർ ടിക്കറ്റ് ചോദിക്കുമ്പോൾ, സ്വാഗേട്ടൻ : “ടിക്കറ്റ് ഞാനെന്റെ മോതിരത്തിന്റ ഉള്ളിൽ വെച്ചതാ… കാണുന്നില്ല”
“ഏത് മോതിരം?”
“അയ്യോ… എന്റെ മോതിരവും കാണുന്നില്ല!”
ശുദ്ധജാതക്കാരന്റെ ഓരോ അശുദ്ധ തോട്ടുകൾ…

എറണാകുളത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറാണ്, വിൻഡോ സീറ്റും. ഫോണിലെ ഗൂഗിൾ കീപ്പിൽ കിടക്കുന്ന ഏതെങ്കിലുമൊരു കഥ ടൈപ്പ് ചെയ്ത് തീർക്കാമെന്ന മിഷനോടെ ഞാൻ സ്പോട്ടിഫൈയിൽ നാട്ടുകാരുടെ പ്ളേലിസ്റ്റ് സെർച്ച് ചെയ്തെടുത്തശേഷം എന്റെ പണി തുടങ്ങി.
തൃശൂരെത്തിയപ്പോൾ, മൂഡ് ഒന്ന് ഇലവേറ്റായിക്കോട്ടേന്ന് കരുതി കയ്യിലുണ്ടായിരുന്ന ച്യൂയിങ്ങ് ഗം എടുത്ത് വായിലിട്ടു. പക്ഷെ അതിന്റെ കടലാസ് കവർ കളഞ്ഞില്ല, പോക്കറ്റിൽ സൂക്ഷിച്ചു… ച്യൂയിങ്ങ് ഗം അതിൽ പൊതിഞ്ഞുവേണം കളയാൻ (പരിസ്ഥിതിസ്നേഹി കൂടിയായ പരിശുദ്ധജാതക്കാരൻ)

ഒല്ലൂർ എത്തിയപ്പോഴേക്കും ഗമ്മിന്റെ മധുരം കഴിഞ്ഞു. പോക്കറ്റിൽ നിന്നും കടലാസെടുത്ത് അതിൽ ഗം പൊതിഞ്ഞശേഷമാണ് ശ്രദ്ധിച്ചത്, പോക്കറ്റിൽ നിന്നെടുത്ത് ടിക്കറ്റാണ്, പൊതിഞ്ഞതും!
ഞാനത് വിദഗ്ദമായി ചുരുട്ടികൂട്ടി പോക്കറ്റിൽ തന്നെ വെച്ചു. ഇനി ടിക്കറ്റ് ചെക്കർ എങ്ങാനും ഈ ബസ്സിൽ കയറിയാൽ ആ അവസ്‌ഥ…. ദേവ്യെ!
‘അതിന് ചെക്കർ വന്നിട്ട് വേണ്ടേ…’ എന്നെ ഞാൻ തന്നെ സമാധാനിപ്പിച്ചു. ജീവിതത്തിലിന്നേവരെ ഞാനുള്ള കെ എസ് ആർ ട്ടി സിയിൽ ചെക്കർ കേറിയിട്ടില്ല… പക്ഷെ ഇന്നലെ കേറി! വണ്ടി ആലുവ എത്തിയപ്പോൾ ഒന്നല്ല… രണ്ടെണ്ണം! മുന്നിൽ നിന്നും പിന്നിൽ നിന്നുമുള്ള അറ്റാക്ക്.
ഇനി അതിലാരുടെ കയ്യിൽ എന്റെ ച്യൂയിങ്ങ് ഗം ആവുമെന്ന് മാത്രം അറിഞ്ഞാ മതി.
ഇങ്ങനത്തെ കുരുത്തംപിടിക്കാത്ത യാത്രയിൽതന്നെ ഇതൊക്കെ എങ്ങനെ കൃത്യമായിട്ട് സംഭവിക്കുന്നാവോ!!

രണ്ടു ചെക്കർമാരും ചെക്കി ചെക്കി അടുത്തടുത്ത് വന്നു. ഇടനെഞ്ച് പാൽപായസത്തില് വീണ പരലിനെ പോലെ പിടച്ചു.
ലോട്ടറി അടിച്ചത് പിന്നിൽ നിന്നും വന്ന ചെക്കർക്കാണ്. അയാൾ എന്നോട് ടിക്കറ്റ് ചോദിച്ചു…
രണ്ടു സെക്കന്റ് നിർവ്വികാരത, നാല് സെക്കന്റ് നിശ്ശബ്ദത….
“ടിക്കറ്റ് കാണാനില്ല!”
അങ്ങനെയെങ്കിലും കെ എസ് ആർ ട്ടി സി രക്ഷപ്പെട്ടോട്ടേന്ന്…

കണ്ടനകത്ത് നിന്നും എറണാകുളത്തേക്കുള്ള നൂറ്റി നാൽപ്പത്തിയേഴ് രൂപയുടെ രണ്ടാമത്തെ ടിക്കറ്റ് വാങ്ങിക്കുമ്പോൾ സ്വാഗേട്ടൻ അപ്പുറത്ത് സ്വാഗിറക്കികൊണ്ടിരിക്കുകയായിരുന്നു…. അൾട്ടിമേറ്റ്!

Read the rest

കൊടൈ

നമ്മൾ തിരിച്ചുചെല്ലുന്നതും കാത്തിരിക്കുന്ന ചില സ്ഥലങ്ങളുണ്ട്, അതിലെയൊന്നാണ് എനിക്ക് കൊടൈ.
രണ്ടായിരത്തിപതിനാറിലെ ദീപാവലിയുടെ തലേനാൾ, കൊടൈകനാൽ വീണ്ടും വിളിച്ചു.
വഴിനീളെ പടക്കങ്ങൾ പൊട്ടികൊണ്ടിരിക്കുന്ന തമിഴ്‌നാടൻ നാട്ടുവഴികളും, ഉഡുമൽപേട്ടിലെ കാറ്റാടിയന്ത്രങ്ങളെയും,
മലമുകളിലെ പളനിയാണ്ടവനെയും കണ്ട്, ബുള്ളറ്റിൽ ഞാൻ ചുരം കയറി.

ചൂടിൽ നിന്ന് മഞ്ഞിലലിഞ്ഞപ്പോഴേക്കും ഇരുട്ടിയിരുന്നു…. നേരത്തെ റൂം ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ ചെന്ന് അവിടെ മുളഞ്ഞു. പിറ്റേന്ന്, ദീപാവലി ദിവസം, രാവിലെ മന്നവന്നൂർ പോയി തിരിച്ചുവന്നശേഷം വട്ടൈകനാലിലേക്കാണ് യാത്ര ചെയ്തത്. ബൈക്ക് പാർക്ക് ചെയ്യുന്ന സ്ഥലത്തുനിന്നും ഡോൾഫിൻ നോസ് വരെ സാമാന്യം നല്ല ദൂരമുണ്ട് നടക്കാൻ….
ഉച്ചമഞ്ഞും പേറി നിൽക്കുന്ന പാറകളിൽ ചവിട്ടി ഞാൻ നടന്നു… ദീപാവലി ആയതുകൊണ്ട് തിരക്ക് നന്നേ കുറവ്‌. ഇടയ്ക്ക് ഒരു കടയിൽ നിന്ന് ചായ കുടിക്കുന്നതിനിടെ കടക്കാരൻ മലയാളിയാണോ എന്നെന്നോട് തിരക്കി. അതെയെന്ന് മറുപടി പറഞ്ഞപ്പോൾ, അയാൾ എന്നോട് ഒന്നു സൂക്ഷിച്ചോളാൻ പറഞ്ഞതിന്റെ അർത്ഥം എനിക്കപ്പോൾ മനസ്സിലായില്ല.

പിന്നീട് ഡോൾഫിൻ നോസിൽ എത്തി അവിടുത്തെ അവസാനത്തെ കടയിൽ ലൈമോ മറ്റോ കുടിക്കുമ്പോഴാണ്, അവിടുത്തെ പയ്യനിൽ നിന്ന് ഞാനാ വിഷയമറിഞ്ഞത്. മലയാളികൾ വട്ടയ്കനാലിൽ വന്ന് സ്ഥിരമായി ഓരോരോ പ്രശ്നങ്ങളുണ്ടാക്കി ഒടുവിൽ സഹികെട്ട പൊലീസുകാർ ഇപ്പോൾ കേരളാ രജിസ്‌ട്രേഷൻ ബൈക്കുകളുടെ കാറ്റൂരി വിടുന്നുണ്ടെന്ന്…. തണുപ്പിലും എന്റെ ചങ്ക് ശെരിക്ക് കാളി. മലയാളിചെക്കന്മാർ അവിടെ വന്നുണ്ടാക്കിയ കുരുത്തക്കേടുകൾ ഓരോന്നായി അവൻ വിവരിക്കാൻ തുടങ്ങി…
അപ്പോൾ തന്നെ തിരിച്ച് നടക്കാൻ ക്ഷീണവും കിതപ്പും സമ്മതിച്ചില്ല, പക്ഷെ അവധി ദിവസമാണ്, തിരിച്ചവിടെ നിന്ന് കൊടൈയ്ക്കനാൽ ടൌൺ വരെയുള്ള ദൂരം മുഴുവൻ വണ്ടി തള്ളുന്ന കാര്യമോർത്തപ്പോൾ ഒരുനിമിഷം പോലും അവിടെ നിൽക്കാനായില്ല…

ദുർഘടമായ പാതയിലൂടെ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ള കോടമഞ്ഞിലൂടെ ഞാൻ ഓടുകയായിരുന്നു തിരിച്ച്… ആഗ്രഹിച്ചെങ്കിൽ പോലും വിശ്രമിക്കാനാവാത്ത അവസ്ഥ. ഒടുവിൽ പാർക്കിങ് സ്ഥലത്ത് ചെന്നു നോക്കിയപ്പോൾ ബൈക്കിന് കുഴപ്പമൊന്നുമില്ല… ദീപാവലി ആയത് തന്നെ കാരണം, പൊലീസുകാർ ആരും അവിടെയില്ല.
വലിയൊരു ആശ്വാസത്തോടെ അടുത്ത് കണ്ട കടയിൽ നിന്നും ദാഹം തീരുവോളം ജ്യൂസും മറ്റും വാങ്ങി കുടിക്കുമ്പോഴാണ് അവളെ കണ്ടത്. ആരോ കാറ്റൂരി വിട്ട തന്റെ ട്രയംഫ് ബോണിയ്ക്ക് അരികെ പരവശപെട്ട് നിൽക്കുന്ന ഒരു പെൺകുട്ടി! ഒറ്റയ്ക്ക് സഞ്ചരിക്കുന്നവളാണെന്ന് മനസ്സിലാക്കി ഏതോ ഒരുത്തൻ പറ്റിച്ച വിക്രസ്സാണ്.
ഞാൻ ഭയപ്പെട്ട ആ അവസ്ഥ അനുഭവിക്കാൻ പോവുന്നവൾ!

ഞാൻ അടുത്തേക്ക് ചെന്ന് വിവരം തിരക്കി….
അപ്പോഴേക്കും ഒരു റൈഡേഴ്‌സ് ഗ്രൂപ് വഴി ടൗണിൽ ഒരു മിഷലിന്റെ ഫൂട്ട് പമ്പ് അവൾ കൊണ്ടുവരാനായി കണ്ടുപിടിച്ചിരുന്നു. അവിടം വരെ പോയി അത് കൊണ്ടുവരാൻ ഞാൻ സഹായം നീട്ടി…

എന്റെ ബുള്ളറ്റിൽ, കൊടൈ ടൗണിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ പരിചയപെടുന്നത്. തലേന്ന് കണ്ടൊരു സ്വപ്നത്തിന്റെ പിറകെ സഞ്ചരിച്ച ഒരു ഭ്രാന്തി പെൺകുട്ടി!
ചുണ്ടു കൂട്ടിയിടിക്കുന്ന തണുപ്പിൽ, അവൾ പേര് പറഞ്ഞു. ദക്ഷിണ കന്നഡയിലെ പുത്തൂരാണ് സ്വദേശം.
യാത്രകളെ കുറിച്ചും, മോട്ടോർസൈക്കിളുകളെ പറ്റിയുമുള്ള നിർത്താതെയുള്ള സംസാരത്തിനിടെ ഞങ്ങളുടെ രണ്ടു ഹെൽമറ്റുകളും തമ്മിൽ ഒരുപാട് തവണ കൂട്ടിയിടിച്ചു. നാലാമത്തെ സോറിക്ക് ശേഷം അവൾ ഒടുവിൽ എല്ലാം കൂടെ ചേർത്തൊരു സോറി പറയാം എന്ന് പറഞ്ഞൊരു ചിരി തന്നു.… Read the rest

പെണ്ണുകാണൽ

കരിയറിലെ ആദ്യത്തെ പെണ്ണുകാണലിന് പോയത് തിരൂർ പുറത്തൂർ അടുത്തൊരു സ്ഥലത്താണ്. മഴക്കാലത്ത് ഉപ്പുവെള്ളം കയറുകയും കുടിവെള്ള പ്രശ്നവും ഒക്കെ ഉള്ള ഒരു ഏരിയയാണ്… സാധാരണ പെണ്ണുകാണൽ പാർട്ടീസ് അതൊക്കെ നോക്കും, പക്ഷെ നമ്മക്കതൊന്നും ഒരു വിഷയമേ അല്ലാർന്നു.
ഞാനും മാമനും കൂടെ പാട്ടും പാടി പോയി. സോറി, പാട്ടും വെച്ച് പോയി.

ലഡ്ഡുവും കേക്കും ചിപ്സും ടീ പോയിയിൽ വന്നു. കുട്ടി ചായയും കൊണ്ട് വരുന്നതിനും മുന്പ് ഞാൻ ആദ്യത്തെ ലഡ്ഡു എടുത്ത് വായിൽ വെച്ചു,
‘ഫെയ്‌മസ് ബേക്കറി!’
അപ്പോഴേക്കും പാതി ലഡ്ഡു കഴിച്ചിരുന്ന മാമൻ എന്നെ നോക്കി പുരികം പൊന്തിച്ചു. ഞാൻ അതെയെന്ന് തലയാട്ടി.
ആദ്യത്തെ പൊരുത്തം അവിടെ തെറ്റി! പാരമ്പര്യമായി ഞങ്ങൾ കെ ആർ ബേക്കറിയുടെ ആൾക്കാർ ആയിരുന്നെങ്കിലും അടുത്തിടെയായി നെഹൽ ബേക്കസിലേക്ക് മാറിയിരുന്നു. ഫെയ്‌മസ് സിങ്കാവില്ല, ഒട്ടുമാവില്ല.

ആദ്യത്തെ പെണ്ണ് കാണലിന്റെ ലൈറ്റ് ടെൻഷനോടെ മെയിൻ പ്രോട്ടോഗോണിസ്റ്റായ ഞാനിരുന്നു… കുട്ടി വന്നു. എനിക്ക് ആ വൈബ് കിട്ടിയില്ല, ഇതല്ല എന്റെ ഭാവി ഭാര്യ!
വന്ന സ്ഥിതിക്ക് കുട്ടിയോട് ഒന്നും രണ്ടും മിണ്ടി ഇൻസ്റ്റഗ്രാമിൽ ഒരു ഫോളോവറെ കൂട്ടാമെന്ന് ഞാൻ കരുതി. ആൾസോ, ഇനി വരാൻ പോവുന്ന പെണ്ണുകാണലുകൾക്ക് ഒരു എക്‌സ്പീരിയൻസും കിട്ടുമല്ലോ.
പക്ഷെ, ‘ഇനി അവര് രണ്ടാളും എന്തെങ്കിലും സംസാരിച്ചോട്ടെ’ എന്ന ആ കൾട്ട് ക്ളീഷേ ഡയലോഗ് കാരണോര് മൊഴിയുന്നില്ല!!
അമ്മയും അച്ഛനും ആങ്ങളയും ഞങ്ങളെ ഹാളിൽ തന്നെ നിർത്തി സംസാരിപ്പിക്കാനുള്ള മൂഡിലാണ്;
‘അയ്യേ… ഇതെന്ത് ഏർപ്പാടാണ്. തീരേ പുരോഗമനം ഇല്ലാത്ത പരിപാടി.’ ഉണ്ടാവാൻ ബാക്കിയുണ്ടായിരുന്ന സാധ്യതയും അതോടെ അടഞ്ഞു.

“എടീ… ഇന്നൊരു ഇൻട്രോവേർട്ട് ചെക്കൻ പെണ്ണുകാണാൻ വന്നിരുന്നു” എന്ന് ആ കുട്ടി കോളേജിൽ പോയി പറയണ്ടാന്ന് കരുതി ഞാൻ ഏതാണ്ടൊക്കെയോ ചോദിക്കുന്നതിനിടെ മാമൻ, ബേക്കറി ഫെയ്‌മസ് ആണെന്നൊന്നും നോക്കാതെ നല്ല തട്ടായിരുന്നു… പെട്ടെന്നുണ്ട് മാമന് തരിപ്പിൽ പോവുന്നു… പോവുമല്ലോ!
മാമൻ വെള്ളം ചോദിച്ചു.
കുട്ടിയുടെ അമ്മയുടെ മുഖത്ത് ഒരു തപ്പി പിടുത്തം.
“ഹേയ്…. ഇവിടെ അങ്ങനെ വെള്ളം കേറാറൊന്നും ഇല്ല”
“കുറച്ച് മതി, കുടിക്കാൻ ആണ്..”
“ഏയ്, ഇവിടുത്തെ വെള്ളത്തിന് പ്രശ്നമൊന്നുമില്ല…”, അച്ഛൻ.
മാമനുദ്ദേശിച്ചത് സെക്രട്ടറിയേറ്റ് ആയിരുന്നെങ്കില് അവര് നിൽക്കുന്നത് ചാക്ക ബൈപാസിലാണ്.
‘മിക്സ് ചെയ്യാനൊന്നുമല്ലല്ലോ ബെള്ളം ചോദിച്ചത്, കുടിക്കാനല്ലേ?’
പക്ഷെ കുടിവെള്ളം ചോദിച്ചത് ടെസ്റ്റ് ചെയ്യാനാണെന്ന് തെറ്റിദ്ധരിച്ച
അവര് ജന്മം ചെയ്താൽ വെള്ളം തരുന്നില്ല.
എനിക്കുറപ്പായി…. കുടിവെള്ളത്തിന്റെ ടേസ്റ്റ്‌ വ്യത്യാസം കാരണം ആ വീട്ടിൽ ഏതോ പെണ്ണുകാണൽ അലസി പോയിട്ടുണ്ട്!

പാവം മാമൻ പിന്നെയും ചോദിച്ചു…
ഞാനെങ്ങാനും ഓടി അടുക്കളയിൽ കയറി വെള്ളം എടുത്താൽ അതും തടയും എന്ന മൂടാണ് അച്ഛന്. സ്വന്തം മകളുടെ കല്യാണം നടത്താൻ ഏതറ്റം വരെയും പോയേക്കാവുന്ന ഒരു ക്ലാസ്സിക് അച്ഛൻ!
ഋശ്യസൃഗനായിരുന്നെങ്കിൽ മഴപെയ്യിച്ച് മാമന് കുറച്ച് വെള്ളം കൊടുക്കാമായിരുന്നു…
എന്ത് ചെയ്യാനാ ഞാൻ പാവം ദീവു ആയില്ലേ…
കാറിൽ ഗ്ളാസ് കഴുകാൻ വെച്ച വെള്ളം എടുത്ത് മാമന് കൊടുത്താലോ ന് ഞാൻ വിചാരിച്ചതാണ്. പക്ഷെ ആ വെള്ളത്തിന്റെ പഴക്കവും, പിറ്റേന്നത്തെ മാതൃഭൂമി മലപ്പുറം എഡിഷനും ഓർത്തപ്പോൾ അത് വേണ്ടെന്ന് വെച്ചു!… Read the rest

%d bloggers like this: