Category: കുഞ്ഞ്യേ കഥകള്‍

ബോലോ താരാ ര ര!

രണ്ടായിരത്തിപന്ത്രണ്ടിൽ ബാംഗ്ലൂരിൽ എത്തിപെട്ട ഞങ്ങള് കുറച്ച് കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ്ങ് കോളേജ് കിടാങ്ങൾ, ഇലക്ട്രോണിക് സിറ്റിയ്ക്ക് അടുത്തുള്ള സിംഗസാന്ദ്ര എന്ന സ്ഥലമാണ് വാസസ്ഥലമായി തിരഞ്ഞെടുത്തത്. പേരിലൊരു ‘സാന്ദ്ര’ ഉള്ളത് കൊണ്ട് എനിക്കും ഇഷ്ടമായി.
രണ്ടുപേർക്ക് താമസിക്കാൻ വേണ്ടി എടുത്ത ഒറ്റ മുറി ഫ്ലാറ്റിൽ ഏഴുപേര് താമസിച്ചു എന്ന നിസ്സാരകുറ്റത്തിന് ഓണർ പിടിച്ചു പുറത്താക്കും വരെ, സ്വർഗ്ഗം അവിടെയായിരുന്നു.
പർചെയ്സിങ്‌ ആന്റ് കുക്കിങ് മാമുവും പീസുട്ടനും നൈസും, ക്ളീനിംഗ് മധുവും അംബുജവും ഞാനും, പാത്രം കഴുകൽ ജഗൻ… അങ്ങനെ ഡ്യൂട്ടികൾ എല്ലാം കൃത്യമായി വിഭജിക്കപെട്ടിരുന്നു. ഞങ്ങൾ
സ്ഥിരമായി സാധനങ്ങൾ വാങ്ങിച്ചിരുന്നത് കണ്ണൂര്കാരൻ ഷാജിർ നടത്തുന്ന തൊട്ടടുത്തുള്ള പലചരക്കു കടയിൽ നിന്നായിരുന്നു. പണ്ട് വാട്ടർ തീം പാർക്കില് നീർക്കോലിയെ കൊണ്ടിട്ട കേസില് നാടുവിട്ടു ബാഗ്ലൂർ എത്തിയ മൊതലാണ്. അത് വേറൊരു ബയോപിക്.
തൊട്ടടുത്തുള്ള പിജിയിലെ പെൺകുട്ടികൾക്ക് വായ നോക്കാൻ ആരെങ്കിലും വേണ്ടേ എന്ന് കരുതി ഷാജിറിന്റെ കടയുടെ മുന്നിൽ നിൽക്കുകയായിരുന്നു ഞാനും മാമുവും. അപ്പോഴാണ് ഞങ്ങളുടെ മൂന്നു നില അപാർട്ട്മെന്റിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന,  സർദാർജി അവിടേക്ക് വന്ന് ഷാജിറിനോട്‌ ഹിന്ദിയിൽ ചോദിക്കുന്നത്,
“ഷാജിർ… ഇന്നലെ ആരാ ഇവിടെ നിന്ന് പരിപ്പ് വാങ്ങിച്ചത്?
“കുറെ പേര് വാങ്ങിച്ചിരുന്നു, കൃത്യമായിട്ട് ഓർമ്മയില്ല” എന്ന ഷാജിറിന്റെ മറുപടി കേട്ട് സർദാർജി നിരാശയോടെ തിരിച്ചു നടന്നു.
ഒന്നും മനസിലാവാതെ നിന്ന ഞങ്ങളോട് ഷാജിർ പറഞ്ഞു,
“ഇയാള് എന്നും വരും, ഇന്നലെ ഇവിടെ നിന്നാരാ കോളിഫ്‌ളവർ വാങ്ങിച്ചത്, ഗ്രീൻപീസ് വാങ്ങിച്ചത്, ചിക്കൻ മസാല വാങ്ങിച്ചത് എന്നൊക്കെ ചോദിച്ച്…”
“അതെന്താ?”
“ആവോ… പക്ഷെ മാമൂ, എല്ലാ ദിവസവും നിങ്ങള് വാങ്ങിക്കുന്ന സാധനങ്ങളാണ് അയാള് പിറ്റേ ദിവസം വന്നു കൃത്യമായി ചോദിക്കുന്നത്”
മാമുവും ഞാനും പരസ്പരം നോക്കി.
“എന്റെ കൈപ്പുണ്യത്തിന്റെ മണം അടിച്ചിട്ടാവും!’ മാമു അഭിമാനത്തോടെ എന്നോട് പറഞ്ഞു.
“ഷാജിറെ ഇനി അയാള് വന്നു ചോദിക്കുമ്പോൾ ഞങ്ങളാണ് വാങ്ങിച്ചതെന്ന് പറഞ്ഞേക്ക്… ഞാനാണ് അവിടുത്തെ കുക്കറെന്നും, അല്ല കുക്കെന്നും!”
‘ഹോ…. സ്വാദിന്റെ മണം പരത്തുന്ന കുറച്ച് മലയാളി ചെറുപ്പക്കാർ, ആ രുചിയുടെ ഉറവിടം അന്വേഷിച്ച് നടക്കുന്ന ആഹാരപ്രിയനായ ഒരു സർദാർജി… വെറും ഫീൽ ഗുഡ്!’
തന്റെ കുക്കിങ്ങിന് ഒരു നോർത്ത് ഇന്ത്യൻ കോമ്പ്ലിമെന്റ് കിട്ടിയ ആ ഹരത്തില് മാമു അന്ന് രാത്രി കടലക്കറി ആണ്  വെച്ചത്. ജഗൻ പാത്രങ്ങൾ കഴുകി വെക്കുമ്പോൾ ഞങ്ങൾ,
ഭക്ഷണം നൽകി പോക്കറ്റിലാക്കിയ
സർദാർജിയുടെ സ്വിഫ്റ്റ്‌ കാർ എടുത്ത് നന്ദി ഹിൽസിൽ ടൂർ പോവുന്നതും, അയാളുടെ ഇൻവെസ്റ്റ്മെന്റിൽ മടിവാളയിൽ ഒരു നോർത്ത് ഇന്ത്യൻ റെസ്റ്റോറന്റ് ആരംഭിക്കുന്നതും ഒക്കെ സ്വപ്നം കണ്ടു കിടക്കുകയായിരുന്നു!
പിറ്റേന്ന് രാവിലെ ഒരു ഇന്റർവ്യൂ ന് പോവാനായി പതിവില്ലാതെ നേരത്തെ എഴുന്നേറ്റ് ഇറങ്ങിയ ഞങ്ങൾ ഒരു കാഴ്ച കണ്ടു.
തൊട്ടു താഴെയുള്ള റോഡിൽ പാർക്കിൽ ചെയ്യാറുള്ള തന്റെ വെള്ള സ്വിഫ്റ്റിന്റെ മുകളിൽ നിന്നും സർദാർജി കടലക്കറി വടിച്ചു കളയുന്നു!
നല്ല പരിചയമുള്ള കടലക്കറി!!
എന്നും രാത്രി ബാക്കി വരുന്ന ഫുഡ് ഓപ്പോസിറ്റ് ഉള്ള ഒഴിഞ്ഞ പറമ്പിലേക്ക്  ടെറസിൽ നിന്നും നീട്ടി എറിയലായിരുന്നു ജഗന്റെ പതിവ്.
Read the rest

ചാട്ടം

ജീവിതത്തിൽ നേരിട്ട ഏറ്റവും പ്രൈസ് ലെസ് ചോദ്യം എന്തായിരുന്നു? എനിക്കത് വളരെ പണ്ടൊരു നിലാവില്ലാത്ത രാത്രി, പൊന്നാനി പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരൻ ചോദിച്ച ചോദ്യമാണ്.

അന്നൊക്കെ കൊച്ചിയിലേക്കുള്ള പോക്കും വരവും മിക്കതും ബസ്സിലാണ്. രാത്രി പന്ത്രണ്ടിനോ ഒരു മണിക്കോ ഒക്കെ ഹൈവേയിലെ സ്റ്റോപ്പിൽ ബസ്സിറങ്ങി പിന്നങ്ങോട്ടുള്ള മുക്കാൽ കിലോമീറ്റർ ഇരുട്ടിനോട് മിണ്ടിയും പറഞ്ഞും അങ്ങനെ നടക്കും. രാത്രി ലേറ്റാവുന്നത് കൊണ്ട് ഗേറ്റ് നേരത്തെ പൂട്ടിക്കോളാൻ വിളിച്ചുപറയാറുണ്ട്. എന്നിട്ട് ചിലപ്പൊ ബാഗ് അപ്പുറത്തേക്ക് ഇട്ടിട്ടു ചാടും, അല്ലെങ്കിൽ തോളത്തു തൂക്കി തന്നെ ചാടും, ജസ്റ്റ് തിരക്കഥാകൃത്ത് തിങ്ങ്സ്.

വരിക്ക പ്ലാവിന്റെ ചക്ക പഴുത്ത മണമുള്ള ഒരു രാത്രി. മാണൂർ പള്ളിടെ അവിടെ കെ എസ് ആർ ടി സി ഇറങ്ങി നടന്നു… ഇരുട്ടിലൂടെ നടക്കുമ്പോൾ ലൈറ്റ് അടിക്കുന്നു ശീലം ഇന്നുമില്ല…
നടന്ന് വീടിൻ്റെ തൊട്ടടുത്ത്, ഒരു ഇരുനൂറ്റി അമ്പത് മീറ്റർ എത്തിയപ്പോൾ, ദാ എതിരെ നിന്നും പൊന്നാനി സ്റ്റേഷനിലെ വെള്ള ബൊലേറോ മെല്ലെ വരുന്നു.
അസമയം, സംശയാസ്പദമായ സാഹചര്യം. എൻ്റെ അടുത്ത് വണ്ടി നിർത്തി അതിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും കാര്യം തിരക്കി. കൊച്ചിയിൽ നിന്ന് വരുന്ന വഴി ബസ് ഇറങ്ങി നടക്കുന്നതാണെന്നു പറഞ്ഞു.
വീട് ആ കാണുന്നതാണെന്നു ചൂണ്ടിക്കാണിക്കുക ചെയ്തത്തോടെ അവര് വിട്ടു. പക്ഷെ ശരിക്കും വിട്ടിട്ടുണ്ടായിരുന്നില്ല. ജീപ്പ് മുന്നോട്ട് ഒന്ന് എടുക്കുന്നതായി കാണിച്ച് അവർ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു, ഞാൻ എന്റെ വീട്ടിലേക്ക് തന്നെയാണോ കയറി പോവുന്നത് എന്ന് നോക്കാൻ!

‘ഞാൻ എന്തിന് പതറണം, എന്റെ സ്വന്തം വീടല്ലേ’ എന്ന ധൈര്യത്തോടെ ഗേറ്റ് ന് അടുത്തെത്തിയപ്പൊ, ഒൻപത് മണിക്കേ പൂട്ടിയ ഗേറ്റ് എന്നെ നോക്കി ഡർബാർ രാഗത്തിൽ ചിരിക്കുന്നു!
പതറി!!
തിരിഞ്ഞു ബൊലേറോയിലേക്ക് നോക്കിയപ്പോൾ പോലീസുകാരിൽ ഒരാളുടെ കണ്ണ് വണ്ടിയ്ക്കുള്ളിലെ റിയർ വ്യൂ മിററിലും മറ്റേയാളുടെ കണ്ണ് ഡ്രൈവിങ് സൈഡിലെ സൈഡ് മിററിലും ഞാൻ കണ്ടു!

രണ്ട് ഒപ്ഷനാണ് മുന്നിലുള്ളത്.
തിരിച്ച് നടന്നുചെന്ന്… ‘സേർ, ഗെയിറ്റ് പൂട്ടിയിട്ടുണ്ട്… ഞാനൊന്നു ചാടിക്കോട്ടെ?’ എന്ന് ചോദിക്കുക. അപ്പോൾ ഉണ്ടാവുന്ന അവരുടെ മുഖത്തെ റിയാക്ഷൻ മനസിലെ ചില്ലു ഭരണിയിൽ ഉപ്പിലിട്ട് സൂക്ഷിക്കുക. അല്ലെങ്കിൽ അമ്മയെ ഫോൺ വിളിച്ച് റേഷൻ കാർഡ് എടുത്ത് പുറത്തേക്ക് വരാൻ പറയുക.
പക്ഷേ എനിക്കൊരു ഓരോപ്ഷൻ ത്രീ കൂടി ഉണ്ടായിരുന്നു!
ഞാൻ ഗെയിറ്റ് ചാടി!! പോലീസുകാര് രണ്ടും, ജ്ജും ജ്ജും ന്ന് വണ്ടി തുറന്ന് ഓടിവന്ന് അപ്പുറം, ഞാൻ ഇപ്പുറം. നടുവിൽ ഷട്ടിൽ കോർട്ടിൻ്റെ നെറ്റ് പോലെ എൻ്റെ ഗെയിറ്റും.

എന്റെ മതിലിനപ്പുറം കിതച്ചുകൊണ്ട് നിന്നിരുന്ന അവർക്ക്, ഫോണെടുത്ത് വീടിനു മുന്നിൽ നിന്നെടുത്ത എന്റെ സെൽഫികൾ കാണിച്ച്, ഡോക്ടർ സണ്ണിയോട് ഗംഗ, നാഗവല്ലിയുടെ ആഭരണത്തെകുറിച്ച് പറയും പോലെ വിവരിച്ചുകൊടുത്തു.
അവരിലൊരാൾ കൺവിൻസ്ഡായി…
അപ്പോഴും മറ്റെ പോലീസുകാരന്റെ മുഖത്ത് ഒരു വിശ്വാസക്കുറവ്…. അയാൾ പതിയെ നടന്നു ഗേറ്റ് നു അടുത്തേക്ക് വന്നു…
“നിന്നെ കണ്ടാ കള്ളൻ ആയിട്ടൊന്നും തോന്നുന്നില്ല…”
‘ആശ്വാസം!’
“പക്ഷേ സത്യം പറ… ഇത് നിൻ്റെ…. കാമുകിയുടെ വീടല്ലെ?”
നേരത്തെ പറഞ്ഞ ആ പ്രൈസ് ലെസ് ചോദ്യം!… Read the rest

ഡിന്നർ ഡേറ്റ്

ഇടപ്പള്ളിയിലെ നല്ല ഒരു റെസ്റ്ററന്റിൽ വിശന്നുപൊളിഞ്ഞ് ഡിന്നർ കഴിക്കാൻ പോയതാണ്, ഒറ്റയ്‌ക്കെയുള്ളൂ… ഒരു ടേബിളിൽ ചെന്ന് ഇരുന്നപ്പോൾ സ്റ്റാഫ് വന്നിട്ട് പറഞ്ഞു
“സർ നല്ല റഷുണ്ട്”
“ഇപ്പൊ ചുട്ടതാണോ?”
“അതല്ല സർ, തിരക്കാണ്”
“ഓ.. ആ റഷ്”
എനിക്കപ്പഴാണ് ബൾബ് കത്തിയത്…
“ബുദ്ധിമുട്ടില്ലെങ്കിൽ ഒന്ന് ടേബിൾ ഷെയർ ചെയ്യാമോ”
‘ബുദ്ധിമുട്ടണ്ട്… വൈ ഷുഡ് ഐ?’
വല്യ പൊതുജനതാൽപര്യാർത്ഥത്തിനുള്ള മൂഡ് ഇല്ലാത്തതുകൊണ്ട് ഞാനൊരു നുണ പറഞ്ഞു,
“ചിലപ്പൊ ഒരാള് കൂടി വരും”
അയാള് ‘ഓക്കെ’ന്നു പറഞ്ഞ് മെനു കാർഡ് തന്നിട്ട് പോയി.

ഓർഡർ എടുക്കാൻ വന്നത് വേറൊരാളാണ്. മെനു വിശദമായി വായിച്ചറിഞ്ഞ്, വെയിറ്ററോട് ആറേഴ്‌ ഡൗട്ടും ചോദിച്ച് അവസാനം പകലാണെങ്കിൽ ബിരിയാണിയും രാത്രിയാണെങ്കിൽ അൽഫാമും ഓഡർ ചെയ്യുന്ന ചില പരമ്പരാഗത ബോറൻമാരെ പോലെയായിരുന്നില്ല ഞാൻ.
“ഈ ബീഫ്‌ വറ്റൽ മുളക്‌ റോസ്റ്റിൽ നിങ്ങള് ഏത് ഓയിലാണ് യൂസ് ചെയ്യാറ്?”
“സൺ ഫ്‌ളവർ ഓയിലാണ് സർ”
“ചെമ്മീൻ കിഴിയാണോ മഞ്ചൂരിയനാണോ സ്പൈസി?”
“മഞ്ചൂരിയനാണ് സർ”
“ന്നാ ഒരു പീസ് ആൽഫാമെടുത്തോ”

എന്റെ കോഴി വരുന്നതിനു മുൻപാണ് അവൻ വന്നത്. ഏർളി ട്വന്റിസിൽ ഉള്ള ഒരു പയ്യൻ എന്റെ ഓപ്പോസിറ്റ് ചെയറിൽ! അവനോട് ഏതെങ്കിലും സ്റ്റാഫ് ചുട്ട റഷിന്റെ കാര്യം പറഞ്ഞു കാണും. എന്തെങ്കിലുമാവട്ടെന്ന് ഞാനും വിചാരിച്ചു.
ആസനസ്ഥനായതും “ഇവിടുത്തെ ഫുഡ് എങ്ങനെയുണ്ട്?” എന്ന ഓപ്പണിങ് ക്വസ്റ്റിനിൽ അവനങ്ങ് തുടങ്ങി അവന്റെ സംസാരം. പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറ് തുറന്നത് പോലെ, ധാര ധാര ധാര! സത്യം പറയാലോ.. എന്നെ എന്റെ മയോണയ്‌സിലേക്ക് നോക്കാനായി കണ്ണെടുക്കാൻ പോലും അവൻ സമ്മതിച്ചിട്ടില്ല. കുവൈറ്റിൽ റിഗ്ഗിൽ ആണ്
ജോലിയെന്നും, ഇരുപത്തിയഞ്ചാം വയസ്സിൽ ഇന്നോവ ക്രിസ്റ്റ വിത്ത് ഫാൻസി നമ്പർ വാങ്ങിയെന്നും, കല്യാണം നോക്കുന്നുണ്ടെന്നും… സങ്കൽപ്പത്തിലെ പെണ്കുട്ടിയുടെ ചേലും, നാലാം ക്ലാസിലെ പ്രണയവും, പത്താം ക്ലാസിലെ റോൾ നമ്പറും, ഗൂഗിൾ ക്രോമിൽ ലാസ്റ്റ് സെർച്ച് ചെയ്ത കീവേർഡും വരെ അവൻ പറഞ്ഞു.
സംസാരത്തിനിടെ അവൻ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന ഒരു വാക്കായിരുന്നു, “എനിക്ക് കുഴപ്പമൊന്നുമില്ല… എനിക്ക് കുഴപ്പമൊന്നുമില്ല.. “ന്ന്. അതിലെനിക്ക് ശക്തമായ വിയോജിപ്പുണ്ടായി, എന്തോ കുഴപ്പം, ണ്ട്!

ഇടയ്ക്ക് അവൻ പൊറോട്ടയും ചിക്കൻ സ്റ്റ്യൂവും ഓർഡർ ചെയ്യുമ്പോൾ മാത്രമാണ് ഒരു ഗ്യാപ് വന്നത്. പിന്നെ വീണ്ടും,
“പണ്ട് ഞാൻ നൂറു രൂപയും ഇരുന്നൂറു രൂപയുമൊക്കെ കടം വാങ്ങി നടന്നിട്ടുണ്ട്, ഇപ്പൊ ആളുകൾ എന്നോടാണ് കടം ചോദിക്കുന്നത്…. ഞാൻ വാരിക്കോരി കൊടുക്കും, എനിക്ക് കുഴപ്പമൊന്നുമില്ല..”
എ ബി ഡിവില്ലിയേഴ്സ് ഫോമിലായ പോലത്തെ ഇന്നിംഗ്‌സ് ആണ് ഷഗോദരൻ കളിക്കുന്നത്.
“ഇന്നലെ ബസ് സ്റ്റോപ്പിൽ വെച്ച് വീട്ടിൽ പോവാൻ കാശില്ലെന്നു വിഷമം പറഞ്ഞ ഒരാൾക്ക് ഞാൻ അഞ്ഞൂറ് രൂപ കൊടുത്തു, കണ്ടാലറിയാം കള്ളുകുടിക്കാൻ ആണ്…പക്ഷെ ഞാൻ കൊടുത്തു… എനിക്ക് കുഴപ്പമൊന്നുമില്ല”
‘പിന്നെ എനിക്കാണോടാ കുഴപ്പം?’
കുവൈറ്റി ദിനാറെന്നല്ല, ഒരു കറൻസിയും ലോകത്തൊരു മനുഷ്യനോടും ഇമ്മാതിരി ക്രൂരത ചെയ്യരുത്.

കഴിക്കുന്നതിനിടെ ഇങ്ങനെ വായിട്ടലച്ചിട്ടും
ആദ്യം തീന്നത് അവന്റെ ഫുഡാണ്.
“ചേട്ടന് ഞാനൊരു ജ്യൂസ് പറയട്ടെ?”
‘ഇത് ജ്യൂസിൽ നിക്കില്ല, റെഡ് ബുള്ളില് ഉപ്പുസോഡയും ഗ്ലൂക്കോസ് പൗഡറും കലക്കി കുലുക്കി കുടിക്കേണ്ടി വരും’ ഞാൻ മനസ്സിൽ പറഞ്ഞു.… Read the rest

പുഷ്പരാജ് വെഡ്‌സ് ശോഭിത

നാട്ടിലെ സ്റ്റേഷനിൽ പുതുതായി ചാർജെടുത്തത് അമ്പതിനായിരം mAh ന്റെ ചാർജും, ആന്റണി ദാസന്റെ പാട്ടുകളുടെ എനർജിയുമുള്ള ഒരു പോലീസുകാരനായിരുന്നു, സി ഐ പുഷ്പരാജ്!
സ്റ്റേഷൻ പരിധിയിലുള്ള ഫ്ളഡ് ലൈറ്റ് ടൂർണ്ണമെന്റ് ഉദ്ഘാടനങ്ങൾക്ക് പുഷ്പരാജിനെ വിളിക്കുമ്പൊ അങ്ങേര് ഒരു ടോർച്ചും കയ്യിൽ പിടിച്ച് പോവുമായിരുന്നു. രണ്ട് ഉദ്ഘാടനങ്ങൾ കഴിഞ്ഞു, മൂന്നാമത്തേന് പോവാനും അങ്ങേര് ടോർച്ച് എടുക്കാൻ ഒരുങ്ങിയപ്പോൾ കൊണ്സ്റ്റബിൾ ബോബി പറഞ്ഞു
“സാർ, ലൈറ്റ് നമ്മള് കൊണ്ടുപോവണ്ട.. അവിടെ ഉണ്ടാവും”
അപ്പഴാണ് പുഷ്പരാജ് പണ്ട് കുണ്ടറ സ്റ്റേഷനിലുണ്ടായിരുന്ന കാലത്തെ ഒരു ഫ്ളഡ് ലൈറ്റ്‌ വോളീബോൾ ടൂർണമെന്റ് ഉൽഘടിക്കാൻ പോയ ആ കഥ പറഞ്ഞത്…

നിസ്സാര കേസുകൾക്ക് പോലും ദേശ് വാസിയോംസിന്റെ കട്ടയും പടവും അടിച്ച് മടക്കി ആൾറെഡി നാട്ടിൽ ഒരു ടെറർ അറ്റമോസ്ഫിയർ സൃഷ്ടിച്ചെടുത്തിട്ടുള്ള പുഷ്പൻ സി ഐ, ഉദ്ഘാടകനായി ആ മൈതാനത്തെത്തി വിരിഞ്ഞങ്ങനെ നിന്നു. പക്ഷെ, സി ഐ ടെ കയ്യിന്റെ ചൂടറിഞ്ഞിട്ടുള്ള ഏതോ വിരുതന്മാർ മത്സരത്തിനിടെ ഫ്ളഡ് ലൈറ്റ് ഓഫ് ചെയ്ത് പുഷ്പരാജിനെ പെടച്ച് പപ്പടമാക്കി. വെളിച്ചം തിരിച്ച് വന്നപ്പോ വളഞ്ഞ കൂമ്പും വിളഞ്ഞ കവിളുമായി പുഷ്പരാജ് നിന്നു, തച്ചവർ ആരാണെന്ന് പോലുമറിയാതെ…

“അടി കിട്ടുമ്പോ തിരിച്ചടിക്കാനോ തടുക്കാനോ പറ്റിയില്ലെങ്കിലുത്തെക്കാളും വിഷമമാണ് ബോബീ, അടിച്ചതാരാണെന്ന് അറിയാതിരിക്കുന്ന ആ അവസ്‌ഥ!”

ഒരു ട്രാൻസ്ഫർ ഒപ്പിച്ച്, ഇനിയൊരിക്കലും ആ നശിച്ച നാട്ടിൽ കാലുകുത്തില്ല എന്ന കഠിനപ്രതിജ്ഞ ചൊല്ലി നടന്നിരുന്ന പുഷ്പരാജിന് പക്ഷെ നെക്സ്റ്റ് മിഥുനത്തിൽ തന്നെ വാക്ക് തെറ്റിക്കേണ്ടി വന്നു. ഡിപ്പാർട്ട്‌മെന്റ് വീണ്ടും കുണ്ടറയിലേക്ക് തട്ടിയതല്ല, മാട്രിമോണിയിൽ കണ്ട കുണ്ടറക്കാരി ശോഭിത നെഞ്ചിൽ തട്ടി.

സ്വന്തം നാടായ ആറ്റിങ്ങലിൽ നിന്നും ബന്ധുക്കളെയും കൂട്ടി പുഷ്പരാജ് ശോഭിതയുടെ വീട്ടിലെത്തി പെണ്ണ് കണ്ടു, തട്ടിയ നെഞ്ചിൽ ശോഭിത കയറിയങ്ങിരുന്നു… രണ്ടുപേരും മാത്രമായി മുറിയിൽ ഇരുന്നു സംസാരിക്കുന്ന ആ മൊമെന്റിൽ പുഷ്പരാജ് പറഞ്ഞു,
“എന്റെ കല്യാണം ഗുരുവായൂർ വെച്ച് നടത്തണം എന്ന് അമ്മയ്ക്കൊരു നേർച്ച ഉണ്ട്”
“സാരല്യ ചേട്ടാ, ഇതൊക്കെ പ്രകൃതീല് ഇള്ളതല്ലേ…”
പുഷ്പരാജ് പുഞ്ചിരിച്ചു. ആ പുഞ്ചിരി കെ-റെയിനേക്കാൾ വേഗത്തിൽ പോയി നിന്നത് ആഗസ്റ്റ് 16 നാണ്, പത്തിനും പത്തരയ്ക്കും ഇടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ. ശോഭിത മഞ്ഞ കുറ്റിയിൽ വന്നു നിന്നു, സോറി മഞ്ഞ സാരിയിൽ വന്നു നിന്നു. പുഷ്പരാജ് കെട്ടി.

ഗുരുവായൂർ അമ്പലത്തിന്റെ നടപന്തലിൽ താലികെട്ടലും മാലയിടലും കഴിഞ്ഞു നിൽക്കുമ്പോൾ പുഷ്പരാജിന്റെ അച്ഛൻ ശോഭിതയുടെ അടുത്തേക്ക് വന്നിട്ട് കൈപിടിച്ചിട്ടു പറഞ്ഞു, “മോളെ… കൊളുത്താതെ തന്നെ പൊട്ടുന്ന ഒരു പന്നിപടക്കമാണ് എന്റെ മോൻ… മോളൊന്നു സൂക്ഷിക്കണം”
“സാരല്യ അച്ഛാ, ഇതൊക്കെ പ്രകൃതീല് ഇള്ളതല്ലേ”
അച്ഛനാ മരുമോളെ ഒന്ന് അടിമുടി നോക്കി
‘എവിടെയോ…. എന്തോ തകരാറ് പോലെ…’

ആറ്റിങ്ങലിൽ നിന്ന് ചെക്കന്റെ കാർ കൂടാതെ ഒരു ടൂറിസ്റ്റ് ബസ് ആയിരുന്നു വന്നിട്ടുണ്ടായിരുന്നത്. സദ്യ പെട്ടെന്ന് കഴിച്ചിട്ട് വന്ന പുഷ്പരാജ് പെങ്ങളുടെ ഭർത്താവിന് ഒരു പതിനായിരം രൂപ എടുത്ത് കൊടുത്തിട്ട് പറഞ്ഞു “ടൂറിസ്റ്റ് ബസിലുള്ളവരെ ഗുരുവായൂർ ആനക്കോട്ടയും, തൃശൂർ സൂ വും ഒക്കെ കാണിച്ചിട്ട് ആറ്റിങ്ങലിലേക്ക് പതുക്കെ എത്തിയാ മതി, വളരെ പതുക്കെ…”
കാര്യം മനസ്സിലായ അളിയൻ പുഷ്പരാജിനെ നോക്കി ഒന്നു പുഞ്ചിരിച്ചു.… Read the rest

ആ നീല വെളിച്ചം

ക്രിഞ്ച് മഹേഷ് സിഗരറ്റ് വലി തുടങ്ങിയിട്ട് എട്ടു വർഷമായെങ്കിലും ഇതേവരെ വീട്ടിൽ പൊക്കിയിട്ടില്ല. കാരണമെന്താ? ആ ആചാരത്തിൽ അവൻ അനുഷ്ഠിച്ച് പോരുന്ന ശ്രദ്ധയും കണിശതയും കരുതലും. വീട്ടിൽ വെച്ചാണെങ്കിൽ രാത്രി മാത്രമേ അവൻ വലിക്കൂ, അതും എല്ലാവരും ഉറങ്ങിയശേഷം മുറിയിലെ ലൈറ്റ് അണച്ച്, ജനാല തുറന്നിട്ട് മാത്രം. തൊട്ടടുത്ത വീട്ടിലെ സുമേച്ചി കാണാതിരിക്കാൻ വേണ്ടി ജനലിന്റെ അടുത്തുനിന്നും മാറി നിന്ന് വലിച്ച്, പുക മാത്രം പുറത്തേക്ക് ഊതി വിടുന്നതായിരുന്നു അവന്റെ രീതി. സുമേച്ചി കണ്ടാൽ, ടെൻ കെ ഫോളോവേഴ്‌സുള്ള പ്രൊഫൈലിൽ നിന്ന് ഫേസ്‌ബുക്ക് ലൈവ് പോയതിലും കൂടുതൽ ആളോളറിയും, അതാണാള്.

കഴിഞ്ഞ മാസം ഒരു സ്നേഹിതൻ ഗൾഫിൽ നിന്ന് വന്നപ്പോൾ മഹേഷിന് സിഗരറ്റിന് പകരം ഉപയോഗിക്കാവുന്ന ഒരു വേപ്പ് ഗിഫ്റ്റ് കൊടുത്തു. സാധനം അവനിഷ്ടപ്പെട്ടു…. മണമില്ല, കൊണ്ടു നടക്കാൻ എളുപ്പം, കത്തിക്കാൻ തീപ്പെട്ടി വേണ്ട, പെട്ടെന്ന് ആരെങ്കിലും കണ്ടാൽ വലിച്ചെറിഞ്ഞു കാശും കളയണ്ട… ശാസ്ത്രത്തിന്റെ ഒരു വളർച്ചേ!
ക്രിഞ്ച് മഹേഷ് പതിവുപോലെ മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് വേപ്പ് വലിക്കാൻ തുടങ്ങി… പക്ഷെ മാറി നിന്നല്ല, നേരെ ജനാലയുടെ മുന്നിൽ നിന്നു കാറ്റും കൊണ്ട് വലിച്ചു. സുമേച്ചിയോ സുമേച്ചിയുടെ വീട്ടുകാരോ കാണാൻ ഇതിൽ സിഗരറ്റിന്റെ പോലെ തീ ഇല്ലല്ലോ.

പക്ഷേ ഒരു പ്രശ്നമുണ്ടായിരുന്നു…. ഈ വേപ്പിന്റെ മുന്നിൽ ചെറിയ ഒരു ലൈറ്റ് ഉണ്ട്. അകത്തേക്ക് വലിക്കുമ്പോൾ തെളിയുന്ന ഒരു നീല ലൈറ്റ്. ആ വേപ്പ് അവൻ കണ്ണാടി നോക്കി വലിക്കാത്തത് കൊണ്ടും, വേറെ ഒരാൾ ഇത് വലിച്ച് കാണാത്തത് കൊണ്ടും മഹേഷത് കണ്ടില്ല. പക്ഷെ സുമേച്ചി കണ്ടു. മൂന്നു രാത്രികളിലും!

നാലാം നാൾ സുമയുടെ തിക്ക് ഫ്രണ്ട്സ് വാട്‌സപ്പ് ഗ്രൂപ്പിന്റെ ന്യൂസ് അവറിൽ ഈ വിഷയം ചർച്ചയ്ക്കെത്തി.
“രാത്രിയായാൽ അപ്പുറത്തെ വീട്ടിലെ മഹേഷിന്റെ മുറിയിൽ നിന്ന് ഒരു നീല വെളിച്ചം കാണാം…”
“നീലയോ??”
“ആ നീല”
“ചുവപ്പോ മഞ്ഞയോ ആയിരുന്നെങ്കിൽ കുഴപ്പില്ലായിരുന്നു…. നീലയാണെങ്കിൽ സുമേ, നീ സൂക്ഷിക്കണം”
അലിയാർ മാഷ് ഡബ്ബ് ചെയ്യുന്ന സീരിയലിന്റെ പ്രൊമോ പോലെ പ്രക്ഷുബ്ധമായി സുമേച്ചിയുടെ മനസ്സ്.

പിറ്റേന്ന് അതിരാവിലെ തന്നെ മഹേഷിന്റെ വീട്ടിലെത്തിയ സുമ അവന്റെ അമ്മ ഭാരതിയോട് കാര്യം പറഞ്ഞു.
“മഹേഷ് മുറിയിൽ നിന്ന് ഞങ്ങളുടെ വീട്ടിലേക്ക് നോക്കി എന്തോ ഉപകരണം പ്രവർത്തിപ്പിക്കുന്നുണ്ട്” വേറെ പ്ലോട്ടൊക്കെ വന്നു!
അമ്മ ഉടനെ, ‘ഇവിടെ ആരാരും കരയുകില്ല…’ എന്ന പാട്ടും വെച്ചിരിക്കുകയായിരുന്ന മഹേഷിനെ വിളിച്ചു,
“എന്താടാ നീ രാത്രി ഇവരുടെ വീട്ടിലേക്ക് നോക്കി പ്രവർത്തിപ്പിക്കുന്ന ആ ഉപകരണം?”
പെട്ട് എന്നവന് പെട്ടെന്ന് മനസ്സിലായി.
സുമേച്ചി ആന്റ് പാർട്ടി ഇതിന് വേറെ അർത്ഥതലങ്ങള് വരെ ഉണ്ടാക്കി കളയും എന്നുറപ്പായപ്പോൾ അവൻ,
‘അതൊരു സിഗരറ്റാണമ്മേ’ എന്നുപറഞ്ഞു പൊട്ടികരഞ്ഞു കാലിൽ വീണു.

ചുരുക്കിപ്പറഞ്ഞാ, എട്ടുകൊല്ലമായി ആരുമറിയാതെ സിഗരറ്റ് വലിച്ചവനെ, വെറും മൂന്നു ദിവസം വേപ്പ് വലിച്ചപ്പൊ പൊക്കി.
ശാസ്ത്രത്തിന്റെ ഒരു മറ്റേടത്തെ വളർച്ച!
ഈ സമയത്ത് ചെവിക്ക് ലേശം കഷ്ടിയുള്ള മഹേഷിന്റെ അച്ഛമ്മ ഇവരുടെ അടുത്തേക്ക് വന്നു, അവര് വേപ്പ് വേപ്പ് വേപ്പ് എന്ന് കുറച്ചുതവണ കേട്ടല്ലോ…
“ഭാരതീ….… Read the rest

വൈവ വോസെ

 

എഞ്ചിനീയറിങ് കോളേജിലെ സെമസ്റ്റർ ലാബ് എക്സാം കാലം. ഫ്ലൂയിഡ് മെക്കാനിക്സ് ലാബിലെ വൈവ മേശയാണ് വേദി.

സാർ ഫ്‌ളോ റേറ്റ് മെഷർമെന്റിനെ കുറിച്ചൊക്കെ ചോദിച്ച് നോച്ചസിൽ എത്തി. ‘ഓവർ ഫ്ലോ’ എന്നുത്തരം വരുന്ന ഒരു ചോദ്യമായിരുന്നു പിന്നെ വന്നത്.
പക്ഷെ ആ ആൻസറിയാതെ മുന്നിൽ പകച്ചിരിക്കുന്ന ആള് റോൾ നമ്പർ 22 ആണ്. രണ്ടു ദിവസം മുന്നത്തെ പ്രൊഡക്ഷൻ എഞ്ചിനീയറിങ് ലാബ് വൈവയ്ക്ക് ഉത്തരം മുട്ടിയപ്പോൾ
“ന്റെ വീട്ടില് ലേത്ത് മെഷീൻ ഒന്നുമില്ല സാറേ” എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞ അതേ റോൾ നമ്പർ 22. ഹാന്റിൽ വിത്ത് കെയർ ഐറ്റമാണ്.

ആവശ്യത്തിലധികം വെള്ളമുള്ള ഫ്ലൂയിഡ് മെക്കാനിക്സ് ലാബിലും കൂടി അവന്റെ കണ്ണുനീര് ഒഴുക്കി എന്ന ചീത്തപ്പേര് കേൾക്കാണ്ടിരിക്കാൻ സാർ മാക്സിമം ഹെൽപ് ചെയ്തു. പക്ഷെ എന്തുചെയ്തിട്ടും റോൾ നമ്പർ 22 അങ്ങോട്ടെത്തുന്നില്ല. ‘ഓവർ ഫ്ലോ’ എന്ന വാക്കൊഴികെയുള്ള പത്തുത്തരം വരെ അവൻ പെടച്ചു.
എങ്ങനെയെങ്കിലും ഒന്നു കഴിച്ചിലായി പൊക്കോട്ടെ ന്നു കരുതി സാറ്‌ ലാസ്റ്റ് അവന്റെ വീട്ടിലെ എക്‌സാമ്പിൾ തന്നെ എടുത്തിട്ടു, ഇമോഷണൽ കണക്റ്റ്.
“എടോ… തന്റെ വീട്ടിലെ വാട്ടർ ടാങ്കിലേക്ക് വെള്ളം അടിക്കുകയാണ് ന്ന് സങ്കൽപ്പിക്ക്…”
“സങ്കൽപ്പിച്ചു”
“ഉം…. അപ്പൊ ടാങ്ക് നിറഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയാൽ, താൻ എന്താ പറയാ?
“അമ്മേ…. മോട്ടറ് നിറഞ്ഞു!!”

Read the rest

ബ്രോയി

അശരീരിപ്പടിയിൽ കോഴികട നടത്തുന്ന ബ്രോയി നൗഫൽ (ശരിക്കും ബ്രോയിലർ നൗഫൽ എന്നായിരുന്നു, പിന്നീട് ലോപിച്ചതാണ്) ഒരു അന്തരീക്ഷ മലിനീകരണൻ ആയിരുന്നു. കോഴിക്കടയിലെ വേസ്റ്റ്, നാടായ നാട്ടിലെ പറമ്പായ പറമ്പിലും തോട്ടിലും റോഡിലും ഒക്കെ വലിച്ചെറിയലായിരുന്നു അവന്റെ പതിവ്.
കോഴി വേസ്റ്റിന്റെ ചാക്ക് വലിച്ചെറിയുന്നതിനിടെ എത്രയോവട്ടം ആൾക്കാര് പിടിച്ച് നല്ല തേമ്പ് തേമ്പി വിട്ടിട്ടും, സിസിടിവി നോക്കി ആളെ തിരിച്ചറിഞ്ഞ് വീട്ടിൽ വന്ന് താക്കീത് കൊടുത്തിട്ടും ബ്രോയി പരിപാടി നിർത്തിയില്ല.’സിനിമയിലെത്ര തെറി പറയാം’എന്ന വിഷയം ഏഷ്യാനെറ്റ് ന്യൂസ് ഹവർ ചർച്ചയ്ക്കെടുത്ത ദിവസം വരെ. ചർച്ച കണ്ടിട്ടൊന്നുമല്ല, സംഭവിച്ചത് വേറൊന്നാണ്.

രാത്രി ഒൻപതരയ്ക്ക് സ്വന്തം ഹോണ്ടാ ആക്റ്റിവ ഓടിച്ച് കുടുംബത്തേക്ക് മടങ്ങുകയായിരുന്നു നൗഫൽ. വീട്ടിലേക്കുള്ള കട്ട റോഡിലേക്ക് തിരിയും മുൻപ് ഷിന്റോന്റെ വീടിനു മുന്നിലെ റോഡ് സൈഡിൽ ചെറിയൊരു ആൾക്കൂട്ടം കണ്ട് നൗഫൽ വണ്ടിയുമായി അവരുടെ അടുത്ത് ചെന്ന് നിർത്തി.
ആൾകൂട്ടത്തിനു നടുവിൽ നിലത്ത് കെട്ടിവെച്ചിരിക്കുന്നൊരു പഴയ പ്ലാസ്റ്റിക്ക് ചാക്ക് കണ്ടപ്പഴേ നൗഫലിന് കാര്യം മനസ്സിലായി… അവൻ മനസ്സിൽ ഊറി ഊറി ചിരിച്ചു. ‘എന്നാലും ഇത് ഏത് കോഴിക്കടക്കാരൻ ആയിരിക്കുമെടാ…’
കാര്യം അവനും ചെയ്യുന്ന കാര്യമാണിതെങ്കിലും മാതൃ പഞ്ചായത്തിനോട് കൂറ് പുലർത്തുന്നത് കൊണ്ട്, വേറെ പഞ്ചായത്തിൽ പോയേ ബ്രോയി വേസ്റ്റ് ഇടാറുണ്ടായിരുന്നുള്ളൂ…
“ഇത് എവിടെയെങ്കിലും കൊണ്ടോയി കളയണം നൗഫലേ”
“അതിനെന്താ, ഇരുന്നൂറ് ഉറുപ്യ തന്നാൽ ഞാൻ കൊണ്ടോയി കളഞ്ഞുതരാം…”
ബ്രോയിക്ക് അറിയാത്ത സ്പോട്ടുകളോ…
ഷിന്റോ ആ നിമിഷം അവനെ തൊഴുതു,
“കോടി പുണ്യമാണ് നീ….”

ഷിന്റോ തന്നെ ആ ചാക്കെടുത്ത് ആക്ടീവയുടെ മുന്നിൽ നൗഫലിന്റെ കാലിന്റെ നടുവിൽ വെച്ചശേഷം ഇരുന്നൂറ് രൂപയും കൊടുത്തു.
ജീവൻ പോയിട്ടും തനിക്ക് കാശുണ്ടാക്കിതരുന്ന കോഴികളെ നന്ദിയോടെ സ്മരിച്ച് നൗഫൽ സ്‌കൂട്ടർ മുന്നോട്ടെടുത്തു…
വണ്ടി പഞ്ചായത്ത് അതിർത്തി കടന്നപ്പോഴാണ് അവൻ ആ ചാക്ക് അനങ്ങുന്നത് ശ്രദ്ധിക്കുന്നത്. വണ്ടി ഓടിച്ചുകൊണ്ടുതന്നെ അവൻ ഷിന്റോയ്ക്ക് ഫോൺ വിളിച്ചു,
“എന്താടാ ഇതിനൊരു ഒരു അനക്കം?”
“അതിന് ജീവനുണ്ട്”
ഒന്നു പൊട്ടിച്ചിരിച്ച് നൗഫൽ ചോദിച്ചു,
“ജീവനുള്ള കോഴി വേസ്റ്റോ?”
“കോഴി വേസ്റ്റോ… അത് വീട്ടിൽ നിന്ന് പിടിച്ചൊരു പെരുംപാമ്പാണ്‌!!”

Read the rest

ക്രഷ്

പ്രണയങ്ങളെ കുറിച്ച് വാതോരാതെ വാഴ്ത്തിപാടുന്ന കവികളും കഥാകാരന്മാരും കാരണം അവഗണിക്കപ്പെട്ട് അണ്ടർറേറ്റഡ് ആയിപ്പോയ ഒരു മധുര മനോഹര കാര്യമാണ് ക്രഷ്.

ബിരിയാണിവെപ്പുകാരൻ ഹംസത്തലി, സ്ഥിരമായി വെച്ചിരുന്നത് ‘ഡബിൾ ബെൽ’
ബിരിയാണി റൈസും കൊണ്ടായിരുന്നു.
ആ ബിരിയാണി ചാക്കിലെ മോഡലിന്റെ ചിത്രം കണ്ട് കണ്ട് കണ്ട് കണ്ട് ക്രഷ് അടിച്ചിട്ട്, അവളെ ഒന്ന് കാണാനായി പണ്ട് അരി കൊണ്ടുവരുന്ന ലോറിയിൽ ഹരിയാനയിലേക്ക് പോയ ഹംസത്തലിടെ അത്രയ്ക്ക് ത്യാഗമൊന്നും എന്റെ അറിവിൽ ഒരു കാമുകനും ചെയ്തിട്ടില്ല.

അന്ന് ദം പൊട്ടിച്ചത് ഏതോ നല്ല കൈ കരുത്തുള്ള പഞ്ചാബി ആയത് കൊണ്ടാണെന്നു തോന്നുന്നു, ഹംസത്തലിയുടെ നെറ്റിയിൽ ഇപ്പഴും കാണാം, കറുവാപ്പട്ട മറിച്ചിട്ട പോലെ ഒരു പാട്. അതിനുശേഷം ഹംസത്തലി ഡബിൾ ബെല്ല് അടിച്ചിട്ടില്ല സോറി, ഡബിൾ ബെല്ല് തൊട്ടിട്ടില്ല. പക്ഷെ തൊടാറുണ്ട്…. പെണ്ണുകാണലിനിടെ പെൺകുട്ടികൾ, ‘ഇക്ക ആരെങ്കിലും ലവ്വ് ചെയ്തിട്ടുണ്ടോ?’ എന്നു ചോദിക്കുമ്പോൾ തൊടും, ആ കറുവപ്പട്ടയിലിങ്ങനെ…. വലത്തേ ചൂണ്ടുവിരലുകൊണ്ട്….

Read the rest

ഗം

സാധാരണ കെഎസ്ആർട്ടിസി ബസ്സിൽ കയറിയാൽ എടുക്കുന്ന ടിക്കറ്റുകൾ നിങ്ങൾ എവിടെയാണ് സൂക്ഷിക്കുക? ശുദ്ധജാതക്കാരനായ ഞാൻ പോക്കറ്റിലിടാറാണ് പതിവ്, ഇനി പോക്കറ്റില്ലെങ്കിൽ പഴ്‌സിലും. പക്ഷെ ഇന്നലെ ബസ്സിൽ എന്റെ മുന്നിലെ സീറ്റിലിരുന്നിരുന്ന ഒരു ചെങ്ങായി ചെയ്തത് വേറൊരു ഐറ്റമായിരുന്നു, ആ ടിക്കറ്റ് നീളത്തിൽ ചെറുതാക്കി മടക്കി ഇടതുകയ്യിലെ സ്വർണ്ണ മോതിരത്തിനു ഉള്ളിൽ നീട്ടി തിരുകി വെക്കുന്നു! സ്വാഗ്!
എങ്ങാനും ടിക്കറ്റ് ചെക്കർ വന്ന് അവരുടെ സ്ഥിരം ധാർഷ്ട്യത്തോടെ ടിക്കറ്റ് കാണിക്കാൻ പറയുമ്പോൾ, ചുരുട്ടിപിടിച്ച ഇടത്തെ കൈ അയാൾക്ക് നേരെ നീട്ടി, ഉള്ളം കൈ ഒന്നു നിവർത്തിയാൽ ഉള്ളിൽ ടിക്കറ്റ്! അന്തം വിട്ട സ്വാഗ്!!

പക്ഷെ ഞാൻ സ്പോട്ടില് ഭാവനയിൽ വേറൊരു സീനാണ് കാണാൻ തുടങ്ങിയിത്…
ഇനി അങ്ങേര് ഒരു ഉറക്കം ഒക്കെ കഴിഞ്ഞ് എഴുന്നേൽക്കുമ്പോഴേക്കും അടുത്തിരിക്കുന്നവൻ ആ സ്വർണ്ണമോതിരമെങ്ങാനും ചൂണ്ടി അവന്റെ പാട്ടിനു പോയിട്ടുണ്ടെങ്കിൽ ഉണ്ടാവാൻ പോവുന്ന വിറ്റ്…. വണ്ടിയിൽ കയറുന്ന ചെക്കർ ടിക്കറ്റ് ചോദിക്കുമ്പോൾ, സ്വാഗേട്ടൻ : “ടിക്കറ്റ് ഞാനെന്റെ മോതിരത്തിന്റ ഉള്ളിൽ വെച്ചതാ… കാണുന്നില്ല”
“ഏത് മോതിരം?”
“അയ്യോ… എന്റെ മോതിരവും കാണുന്നില്ല!”
ശുദ്ധജാതക്കാരന്റെ ഓരോ അശുദ്ധ തോട്ടുകൾ…

എറണാകുളത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറാണ്, വിൻഡോ സീറ്റും. ഫോണിലെ ഗൂഗിൾ കീപ്പിൽ കിടക്കുന്ന ഏതെങ്കിലുമൊരു കഥ ടൈപ്പ് ചെയ്ത് തീർക്കാമെന്ന മിഷനോടെ ഞാൻ സ്പോട്ടിഫൈയിൽ നാട്ടുകാരുടെ പ്ളേലിസ്റ്റ് സെർച്ച് ചെയ്തെടുത്തശേഷം എന്റെ പണി തുടങ്ങി.
തൃശൂരെത്തിയപ്പോൾ, മൂഡ് ഒന്ന് ഇലവേറ്റായിക്കോട്ടേന്ന് കരുതി കയ്യിലുണ്ടായിരുന്ന ച്യൂയിങ്ങ് ഗം എടുത്ത് വായിലിട്ടു. പക്ഷെ അതിന്റെ കടലാസ് കവർ കളഞ്ഞില്ല, പോക്കറ്റിൽ സൂക്ഷിച്ചു… ച്യൂയിങ്ങ് ഗം അതിൽ പൊതിഞ്ഞുവേണം കളയാൻ (പരിസ്ഥിതിസ്നേഹി കൂടിയായ പരിശുദ്ധജാതക്കാരൻ)

ഒല്ലൂർ എത്തിയപ്പോഴേക്കും ഗമ്മിന്റെ മധുരം കഴിഞ്ഞു. പോക്കറ്റിൽ നിന്നും കടലാസെടുത്ത് അതിൽ ഗം പൊതിഞ്ഞശേഷമാണ് ശ്രദ്ധിച്ചത്, പോക്കറ്റിൽ നിന്നെടുത്ത് ടിക്കറ്റാണ്, പൊതിഞ്ഞതും!
ഞാനത് വിദഗ്ദമായി ചുരുട്ടികൂട്ടി പോക്കറ്റിൽ തന്നെ വെച്ചു. ഇനി ടിക്കറ്റ് ചെക്കർ എങ്ങാനും ഈ ബസ്സിൽ കയറിയാൽ ആ അവസ്‌ഥ…. ദേവ്യെ!
‘അതിന് ചെക്കർ വന്നിട്ട് വേണ്ടേ…’ എന്നെ ഞാൻ തന്നെ സമാധാനിപ്പിച്ചു. ജീവിതത്തിലിന്നേവരെ ഞാനുള്ള കെ എസ് ആർ ട്ടി സിയിൽ ചെക്കർ കേറിയിട്ടില്ല… പക്ഷെ ഇന്നലെ കേറി! വണ്ടി ആലുവ എത്തിയപ്പോൾ ഒന്നല്ല… രണ്ടെണ്ണം! മുന്നിൽ നിന്നും പിന്നിൽ നിന്നുമുള്ള അറ്റാക്ക്.
ഇനി അതിലാരുടെ കയ്യിൽ എന്റെ ച്യൂയിങ്ങ് ഗം ആവുമെന്ന് മാത്രം അറിഞ്ഞാ മതി.
ഇങ്ങനത്തെ കുരുത്തംപിടിക്കാത്ത യാത്രയിൽതന്നെ ഇതൊക്കെ എങ്ങനെ കൃത്യമായിട്ട് സംഭവിക്കുന്നാവോ!!

രണ്ടു ചെക്കർമാരും ചെക്കി ചെക്കി അടുത്തടുത്ത് വന്നു. ഇടനെഞ്ച് പാൽപായസത്തില് വീണ പരലിനെ പോലെ പിടച്ചു.
ലോട്ടറി അടിച്ചത് പിന്നിൽ നിന്നും വന്ന ചെക്കർക്കാണ്. അയാൾ എന്നോട് ടിക്കറ്റ് ചോദിച്ചു…
രണ്ടു സെക്കന്റ് നിർവ്വികാരത, നാല് സെക്കന്റ് നിശ്ശബ്ദത….
“ടിക്കറ്റ് കാണാനില്ല!”
അങ്ങനെയെങ്കിലും കെ എസ് ആർ ട്ടി സി രക്ഷപ്പെട്ടോട്ടേന്ന്…

കണ്ടനകത്ത് നിന്നും എറണാകുളത്തേക്കുള്ള നൂറ്റി നാൽപ്പത്തിയേഴ് രൂപയുടെ രണ്ടാമത്തെ ടിക്കറ്റ് വാങ്ങിക്കുമ്പോൾ സ്വാഗേട്ടൻ അപ്പുറത്ത് സ്വാഗിറക്കികൊണ്ടിരിക്കുകയായിരുന്നു…. അൾട്ടിമേറ്റ്!

Read the rest

കൊടൈ

നമ്മൾ തിരിച്ചുചെല്ലുന്നതും കാത്തിരിക്കുന്ന ചില സ്ഥലങ്ങളുണ്ട്, അതിലെയൊന്നാണ് എനിക്ക് കൊടൈ.
രണ്ടായിരത്തിപതിനാറിലെ ദീപാവലിയുടെ തലേനാൾ, കൊടൈകനാൽ വീണ്ടും വിളിച്ചു.
വഴിനീളെ പടക്കങ്ങൾ പൊട്ടികൊണ്ടിരിക്കുന്ന തമിഴ്‌നാടൻ നാട്ടുവഴികളും, ഉഡുമൽപേട്ടിലെ കാറ്റാടിയന്ത്രങ്ങളെയും,
മലമുകളിലെ പളനിയാണ്ടവനെയും കണ്ട്, ബുള്ളറ്റിൽ ഞാൻ ചുരം കയറി.

ചൂടിൽ നിന്ന് മഞ്ഞിലലിഞ്ഞപ്പോഴേക്കും ഇരുട്ടിയിരുന്നു…. നേരത്തെ റൂം ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ ചെന്ന് അവിടെ മുളഞ്ഞു. പിറ്റേന്ന്, ദീപാവലി ദിവസം, രാവിലെ മന്നവന്നൂർ പോയി തിരിച്ചുവന്നശേഷം വട്ടൈകനാലിലേക്കാണ് യാത്ര ചെയ്തത്. ബൈക്ക് പാർക്ക് ചെയ്യുന്ന സ്ഥലത്തുനിന്നും ഡോൾഫിൻ നോസ് വരെ സാമാന്യം നല്ല ദൂരമുണ്ട് നടക്കാൻ….
ഉച്ചമഞ്ഞും പേറി നിൽക്കുന്ന പാറകളിൽ ചവിട്ടി ഞാൻ നടന്നു… ദീപാവലി ആയതുകൊണ്ട് തിരക്ക് നന്നേ കുറവ്‌. ഇടയ്ക്ക് ഒരു കടയിൽ നിന്ന് ചായ കുടിക്കുന്നതിനിടെ കടക്കാരൻ മലയാളിയാണോ എന്നെന്നോട് തിരക്കി. അതെയെന്ന് മറുപടി പറഞ്ഞപ്പോൾ, അയാൾ എന്നോട് ഒന്നു സൂക്ഷിച്ചോളാൻ പറഞ്ഞതിന്റെ അർത്ഥം എനിക്കപ്പോൾ മനസ്സിലായില്ല.

പിന്നീട് ഡോൾഫിൻ നോസിൽ എത്തി അവിടുത്തെ അവസാനത്തെ കടയിൽ ലൈമോ മറ്റോ കുടിക്കുമ്പോഴാണ്, അവിടുത്തെ പയ്യനിൽ നിന്ന് ഞാനാ വിഷയമറിഞ്ഞത്. മലയാളികൾ വട്ടയ്കനാലിൽ വന്ന് സ്ഥിരമായി ഓരോരോ പ്രശ്നങ്ങളുണ്ടാക്കി ഒടുവിൽ സഹികെട്ട പൊലീസുകാർ ഇപ്പോൾ കേരളാ രജിസ്‌ട്രേഷൻ ബൈക്കുകളുടെ കാറ്റൂരി വിടുന്നുണ്ടെന്ന്…. തണുപ്പിലും എന്റെ ചങ്ക് ശെരിക്ക് കാളി. മലയാളിചെക്കന്മാർ അവിടെ വന്നുണ്ടാക്കിയ കുരുത്തക്കേടുകൾ ഓരോന്നായി അവൻ വിവരിക്കാൻ തുടങ്ങി…
അപ്പോൾ തന്നെ തിരിച്ച് നടക്കാൻ ക്ഷീണവും കിതപ്പും സമ്മതിച്ചില്ല, പക്ഷെ അവധി ദിവസമാണ്, തിരിച്ചവിടെ നിന്ന് കൊടൈയ്ക്കനാൽ ടൌൺ വരെയുള്ള ദൂരം മുഴുവൻ വണ്ടി തള്ളുന്ന കാര്യമോർത്തപ്പോൾ ഒരുനിമിഷം പോലും അവിടെ നിൽക്കാനായില്ല…

ദുർഘടമായ പാതയിലൂടെ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ള കോടമഞ്ഞിലൂടെ ഞാൻ ഓടുകയായിരുന്നു തിരിച്ച്… ആഗ്രഹിച്ചെങ്കിൽ പോലും വിശ്രമിക്കാനാവാത്ത അവസ്ഥ. ഒടുവിൽ പാർക്കിങ് സ്ഥലത്ത് ചെന്നു നോക്കിയപ്പോൾ ബൈക്കിന് കുഴപ്പമൊന്നുമില്ല… ദീപാവലി ആയത് തന്നെ കാരണം, പൊലീസുകാർ ആരും അവിടെയില്ല.
വലിയൊരു ആശ്വാസത്തോടെ അടുത്ത് കണ്ട കടയിൽ നിന്നും ദാഹം തീരുവോളം ജ്യൂസും മറ്റും വാങ്ങി കുടിക്കുമ്പോഴാണ് അവളെ കണ്ടത്. ആരോ കാറ്റൂരി വിട്ട തന്റെ ട്രയംഫ് ബോണിയ്ക്ക് അരികെ പരവശപെട്ട് നിൽക്കുന്ന ഒരു പെൺകുട്ടി! ഒറ്റയ്ക്ക് സഞ്ചരിക്കുന്നവളാണെന്ന് മനസ്സിലാക്കി ഏതോ ഒരുത്തൻ പറ്റിച്ച വിക്രസ്സാണ്.
ഞാൻ ഭയപ്പെട്ട ആ അവസ്ഥ അനുഭവിക്കാൻ പോവുന്നവൾ!

ഞാൻ അടുത്തേക്ക് ചെന്ന് വിവരം തിരക്കി….
അപ്പോഴേക്കും ഒരു റൈഡേഴ്‌സ് ഗ്രൂപ് വഴി ടൗണിൽ ഒരു മിഷലിന്റെ ഫൂട്ട് പമ്പ് അവൾ കൊണ്ടുവരാനായി കണ്ടുപിടിച്ചിരുന്നു. അവിടം വരെ പോയി അത് കൊണ്ടുവരാൻ ഞാൻ സഹായം നീട്ടി…

എന്റെ ബുള്ളറ്റിൽ, കൊടൈ ടൗണിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ പരിചയപെടുന്നത്. തലേന്ന് കണ്ടൊരു സ്വപ്നത്തിന്റെ പിറകെ സഞ്ചരിച്ച ഒരു ഭ്രാന്തി പെൺകുട്ടി!
ചുണ്ടു കൂട്ടിയിടിക്കുന്ന തണുപ്പിൽ, അവൾ പേര് പറഞ്ഞു. ദക്ഷിണ കന്നഡയിലെ പുത്തൂരാണ് സ്വദേശം.
യാത്രകളെ കുറിച്ചും, മോട്ടോർസൈക്കിളുകളെ പറ്റിയുമുള്ള നിർത്താതെയുള്ള സംസാരത്തിനിടെ ഞങ്ങളുടെ രണ്ടു ഹെൽമറ്റുകളും തമ്മിൽ ഒരുപാട് തവണ കൂട്ടിയിടിച്ചു. നാലാമത്തെ സോറിക്ക് ശേഷം അവൾ ഒടുവിൽ എല്ലാം കൂടെ ചേർത്തൊരു സോറി പറയാം എന്ന് പറഞ്ഞൊരു ചിരി തന്നു.… Read the rest

%d bloggers like this: