Author: ദീപു പ്രദീപ്‌

ആറങ്ങോട്ടുകരയിലെ തരിപ്പുകമ്പനി

ലുംബിനിയിലെ നേപ്പാള്‍ പോലീസിന്‍റെ നാലാം നമ്പര്‍ കോട്ടേഴ്സിനുള്ളിലെ  കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് ഒരുങ്ങികൊണ്ടിക്കുകയായിരുന്നു ഹെഡ് കോണ്‍സ്റ്റബിള്‍ സ്റ്റീഫന്‍. സ്റ്റേഷനിലേക്കായിരുന്നില്ല, ലുബിനിയിലെ പവന്‍ പാലസ് ഹോട്ടലിലേക്കായിരുന്നു അയാളുടെ യാത്ര. സ്റ്റീഫന്‍ നേപ്പാളിലെത്തിയിട്ട് വര്‍ഷം എട്ടാവുന്നു, അതിനിടയില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം. ലീവിന് നാട്ടില്‍ പോവുമ്പോള്‍ നിരവധി പെണ്ണുകാണലുകള്‍ക്ക് പോയിട്ടുണ്ടെങ്കിലും നേപ്പാളില്‍ വെച്ചൊരു പെണ്ണുകാണല്‍ നടാടെയാണ്… കാഠമണ്ടുവില്‍ ജോലിചെയ്യുന്ന ചേച്ചിയുടെയും ഭര്‍ത്താവിന്റെയും അടുത്തേക്ക് കുറച്ച് ദിവസത്തെ  വെക്കേഷന് വന്നതാണ് കൂനംമാവുകാരി ലൈല. അതിനിടയിലാണ് വലതുപുരികത്തിനു മീതെ മൂന്ന് കാക്കാപുള്ളികള്‍ ഉള്ള അവളെ തേടി തലയില്‍ ഇരട്ടചുഴിയുള്ള സ്റ്റീഫന്‍റെ വിവാഹാലോചനയെത്തുന്നത്. എങ്കില്‍ പിന്നെ നേപ്പാളില്‍ വെച്ച് തന്നെ പെണ്ണുകാണല്‍ നടത്താം എന്ന് പറഞ്ഞത് അവളുടെ ചേച്ചിയുടെ ഭര്‍ത്താവാണ്.  അവര്‍ ലൈലയ്ക്കും സ്റ്റീഫനും വേണ്ടി കാഠമണ്ടുവില്‍ നിന്നൊരു   ലുംബിനി യാത്ര പ്ലാന്‍ ചെയ്തു.

ഇടാനുള്ള ഷര്‍ട്ടും പാന്‍റും സ്റ്റീഫന്‍ ഇന്നലെത്തന്നെ മാര്‍ക്കറ്റില്‍ പോയി വാങ്ങിച്ചിരുന്നു. മീറ്റിംഗ് പ്ലെയ്സ് ആയ ഹോട്ടല്‍ സെലക്റ്റ് ചെയ്തത് സ്റ്റീഫന്‍ തന്നെയാണ്. അതിന്‍റെ ഓണര്‍ക്കും ജീവനക്കാര്‍ക്കും അയാളെ നന്നായറിയാം. അവര് തന്നോട് കാണിക്കാറുള്ള പേടിയും ബഹുമാനവും, പെണ്ണുകാണല്‍ നടക്കുമ്പോള്‍ ഒരു അഡ്വാന്‍റെജായി ഉണ്ടായിക്കോട്ടെ എന്നയാള്‍ കണക്കുകൂട്ടി. സ്ഥിരമായി പോവാറുള്ള സലൂണ്‍ ഒഴിവാക്കിയിട്ട് പരീക്ഷിച്ചു നോക്കിയ ബാബാ ലക്ഷ്വറി സലൂണിലെ സ്റ്റൈലിസ്റ്റ്  മിനുക്കിയ തന്‍റെ മുഖവും മുടിയും ഓരോ തവണ കണ്ണാടി നോക്കുമ്പോഴും സ്റ്റീഫന് ആത്മവിശ്വാസം കൊടുത്തുകൊണ്ടിരുന്നു. ‘എന്തിനാ പോലീസില്‍ ചേര്‍ന്നത്, സിനിമയില്‍ ഒന്ന് ട്രൈ ചെയ്യാമായിരുന്നില്ലേ; എന്നൊരു ചോദ്യം വരെ സ്റ്റീഫന്‍ പ്രതീക്ഷിക്കാന്‍ തുടങ്ങി.   

സമയമായതോടെ പോവാനായി ഇറങ്ങിയ സ്റ്റീഫന്‍ താന്‍ മുറ്റത്ത് നട്ടുവളര്‍ത്തുന്ന പേരാലിന് ഒരു ചെറിയ വാട്ടം കണ്ട്, അകത്തേക്ക് തിരിച്ചുപോയി കുറച്ച് വെള്ളം എടുത്ത് തളിക്കുമ്പോഴാണ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്രീധര്‍ പോലീസ് ജീപ്പില്‍ അങ്ങോട്ട്‌ എത്തിയത്. 

“സ്റ്റീഫന്‍… തന്നെ സബ് ഇന്‍സ്പെക്റ്റര്‍ അത്യാവശ്യമായി സ്റ്റേഷനിലേക്ക് വിളിക്കുന്നു” 

സ്റ്റീഫന് ഉടലില്‍ നിന്നും തരിച്ചുകയറി… ‘ഞാനിന്നു ലീവാണെന്നും,  ലീവെടുത്ത് എന്തിനാണെന്നും ആങ്ങേര്‍ക്ക് അറിയാമല്ലോ?”

“അറിയാം… പക്ഷെ ഇതെന്തോ അത്യാവശ്യ കേസാണ്”

സ്റ്റീഫന്‍ അതേ ചൂടില്‍ ഫോണെടുത്ത് സബ് ഇന്‍സ്പെക്റ്റര്‍ ബിഷ്ണുവിനെ വിളിച്ചു.  പക്ഷെ അങ്ങോട്ട്‌ എന്തെങ്കിലും പറയും മുന്‍പ് അയാള്‍ സ്റ്റീഫനോട് രണ്ടു രണ്ടു മൂന്ന് സോറി പറഞ്ഞു.

“ഐ നോ യുവര്‍ സിറ്റുവേഷന്‍ സ്റ്റീഫന്‍, ബട്ട് താനിവിടെ പെട്ടെന്ന് വന്നേ പറ്റൂ… തന്നെകൊണ്ട് മാത്രമേ പ്രയോജനം ഉള്ളൂ”

“എന്നെ കൊണ്ട് മാത്രം പറ്റുന്ന എന്ത് അത്യാവശ്യമാണ് അവിടെ?” ദിവസവും വൈകുന്നേരം ക്ലബ്ബില്‍ ഒരുമിച്ച് പോവുന്ന ബിഷ്ണുവിന്റെ കൂട്ടുകാരനെന്ന  സ്വാതന്ത്യ്രവും കൂടി എടുത്ത് സ്റ്റീഫന്‍ ചോദിച്ചു.

“ലുംബിനി പാര്‍ക്കിനു അടുത്തുള്ള ഗൗതമബുദ്ധ ലോഡ്ജില്‍ നിന്നും നാല് ഇന്ത്യാക്കാരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അവര്‍ക്ക് ഹിന്ദിയോ ഇംഗ്ലീഷോ ഒന്നും അറിയില്ല…”

“പിന്നെ?”

“ദേ ആര്‍ ഫ്രം സൌത്ത് ഇന്ത്യ, തന്‍റെ നാട്ടുകാരാണ്, മലയാളം”

താന്‍ പലതവണ പറഞ്ഞ് പഠിപ്പിക്കാന്‍ ശ്രമിച്ച വാക്ക് ബിഷ്ണു സര്‍ ഇങ്ങോട്ട് പറയുന്നു, മലയാളം!

“താനിങ്ങ്‌ വാ..”

‘മുടിയാനായിട്ട്! ഏതവന്മാരാണ് കേരളത്തില്‍ നിന്ന് ലുംബിനിയിലേക്ക് കുറ്റിയും പറിച്ച് വന്നിട്ടുള്ളത്’ എന്ന് പിറുപിറുത്തുകൊണ്ട് സ്റ്റീഫന്‍ അകത്തേക്ക് തിരിച്ച് കയറി വസ്ത്രം മാറ്റി വന്നു ജീപ്പില്‍ കയറി. Read the rest

പുറപ്പെട്ടുപ്പോയ തരി – part 02

മുകളിലേക്കുള്ള നടത്തം അമ്പിളി കുന്നിലേക്കുള്ള ആയാസത്തിന്‍റെ നാലിരട്ടിയുണ്ടായിരുന്നു…  “നിന്‍റെ വല്യമ്മാമ ഇടയ്ക്കെന്‍റെ സ്വപ്നത്തിൽ വരാറുണ്ട്..” മുന്നിൽ നടന്നിരുന്ന ചേക്കുട്ടി  തിരിഞ്ഞുനോക്കാതെ പറഞ്ഞു.  “എന്തിന്?” “ഞാൻ ചോദിച്ചിട്ടില്ല, വന്നുകേറുന്ന  വിരുന്നുകാരോട് വന്നതെന്തിനാ ന്ന് ചോദിക്കുന്നത് മര്യാദ കേടല്ലേ?” അവൻ ശരിയാണെന്ന് തലയാട്ടി. “അവസാനം വന്നത് എന്നാണെന്ന് അറിയോ? ഞാൻ കേളാഗൂറിൽ നിന്ന് പോരുന്നതിന്റെ തലേന്ന്”. അതുപറഞ്ഞു കൊണ്ടു ചേക്കുട്ടി പൊട്ടിച്ചിരിച്ചു…. സത്യം പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചാലും നുണ പറഞ്ഞശേഷം പൊട്ടിച്ചിരിച്ചാലും കേൾക്കുന്നയാൾക്ക് കേട്ടത് നുണയാണെന്നേ തോന്നൂ.

മലയുടെ മുകളിൽ നിന്ന് തീവണ്ടി പോവുന്നത് കാണാൻ വിചാരിച്ചത്ര രസമൊന്നും ഉണ്ടായിരുന്നില്ല. എന്നാലും അവിടെ ഇരുന്ന് അവര്‍ മൂന്ന് പാസഞ്ചർ തീവണ്ടികള്‍ പോവുന്നത് കണ്ടു. “മതിയായോ?” ചേക്കുട്ടിയുടെ ചോദ്യം, അവന്‍ ശരിക്ക് തലയാട്ടി. “പോരാ… ഒരു ഗുഡ്സ് തീവണ്ടി കൂടി കണ്ടിട്ട് ഇറങ്ങാം!” ഗുഡ്സ് വണ്ടി വന്നത് ഇരുട്ടത്താണ്, പിന്നെ രാത്രി ആ മഞ്ഞത്ത് കിടക്കുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ… “അന്തരീക്ഷം കണ്ടിട്ട് കരടി ഇറങ്ങുന്ന സ്ഥലമാണെന്ന് തോന്നുന്നു” ചേക്കുട്ടി പ്രസ്താവിച്ചു. അതോടെ തണുപ്പടിച്ച് മരവിച്ചുതുടങ്ങിയിരുന്ന അവന്‍റെ എട്ടാം വാരിയെല്ലിന് ഉള്ളിലൂടെ ഒരു ഭയം അരിച്ചുകേറി! നാട്ടിലെ വല്ല കുളത്തിലോ കിണറ്റിലോ അന്തസ്സായി മരിച്ചുകിടക്കേണ്ട മന്ദാരവളപ്പിലെ സന്തതി, ട്രെയിൻ പിടിച്ച് മഹാരാഷ്ട്രയിലെ ഏതോ മലമുകളിൽ കരടി പിടിച്ച് മരിച്ചുകിടക്കുന്ന ആ രംഗം അവൻ വെറുതെയാലോചിച്ചു…

ചേക്കുട്ടിയുടെ കയ്യിൽ വിരിപ്പും പുതപ്പും ഒക്കെ ഉണ്ടായിരുന്നു. പുതപ്പ് അവനു കൊടുത്തിട്ട് അയാൾ വിരി നിലത്തുവിരിച്ചു മലർന്നു കിടന്നു. “ആ… ഇനി അതുകൊണ്ട് എന്നെ പുതപ്പിക്ക്”അവൻ ചേക്കുട്ടിയെ തല വരെ മൂടി പുതപ്പിച്ചശേഷം കുറച്ചുമാറി,ദൂരെ വെളിച്ചം കാണാവുന്ന ഒരേയൊരു ദിക്കിലേക്കും നോക്കി ഇരുന്നു. അതിനിടെ എപ്പോഴോ ചേക്കുട്ടി അവനെ വിളിച്ചു… “ഞാനെന്തിനാണ് എല്ലാ മാസവും നാട് വിടുന്നത് എന്നറിയോ?” അവന്‍ തലയാട്ടി, “ഇല്ല.” “നിനക്ക് അറിയില്ലെങ്കിൽ ഞാൻ പറഞ്ഞുതരില്ല.”  ‘അറിയാമായിരുന്നെങ്കിൽ പറഞ്ഞുതരുമായിരുന്നോ’ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു അവന്, പിന്നെയതിന്‍റെ യുക്തിയാലോചിച്ചപ്പോൾ വേണ്ടെന്ന് തോന്നി.

രാവിലെ അവിടെ നിന്നും ഇറങ്ങി താഴേക്ക് നടക്കും മുൻപ് ചേക്കുട്ടി ബാഗിൽ നിന്നും ആ ഗ്ളാസ് പുറത്തെടുത്തു. റയിൽവെ സ്റ്റേഷനിൽ ദിവസവും ആയിരക്കണക്കിന് യാത്രക്കാരെ കണ്ടു ജീവിച്ചുകൊണ്ടിരുന്ന ആ ഗ്ലാസിനെ ആരോരുമില്ലാത്ത മലമുകളിൽ വെച്ചിട്ട് ചേക്കുട്ടി പോന്നു!

താഴെ എത്തിയശേഷം ചേക്കുട്ടി തീരുമാനം പറഞ്ഞു, “ഇനി ബസ്സിന്‌ പോവാ..”. ‘അതല്ലെങ്കിലും ഈ കാട്ടിൽ, പാളത്തിൽ കയറി നിന്ന് കൈ കാണിച്ചാൽ ഏത് തീവണ്ടി നിർത്താനാണ്…’ കടുംചൂടിൽ, പൂക്കളെക്കുറിച്ച് കേട്ടിട്ടു കൂടിയില്ലാതെ കുറെ കുറ്റിമരക്കാടുകൾക്ക് നടുവിലൂടെ, സൂര്യനെ നോക്കി ചേക്കുട്ടി കാണിച്ചുകൊടുക്കുന്ന ദിശയില്‍ അവർ എങ്ങോട്ടെന്നില്ലാതെ നടന്നു. അതിനോടകം, വിശപ്പും ദാഹവും  ചേക്കുട്ടിയുടെ ഉടലില്ലാത്ത വാക്കുകളാണെന്ന് അവൻ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. ഇടയ്ക്കൊന്നുരുമ്മിപ്പോയ ഒരിളം കാറ്റില്‍, നാടിന്‍റെ തണുപ്പും വീട്ടിലെ ഊണും അവനെ നോക്കി പല്ലിളിച്ചുചിരിച്ചതായി തോന്നിയവന്. തലേന്ന് ഓക്കാനിച്ചുകൊണ്ടു കഴിച്ചുതീർത്ത അവസാനത്തെ വടാപ്പാവെങ്കിലും കിട്ടിയിരുന്നെകിൽ എന്നവൻ മോഹിച്ചു.

പൊടി തുള്ളിക്കളിക്കുന്ന ഒരു മൺപാതയിലെത്തി നടത്തം തുടരുമ്പോൾ പിറകിലൊരു വണ്ടിയുടെ ശംബ്ദം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി. രണ്ടുപേര്‍ സഞ്ചരിക്കുന്ന ആ ബൈക്കിന് ചേക്കുട്ടി ഒരു മനഃസ്ഥാപവുമില്ലാതെ കൈ കാണിച്ച് ലിഫ്റ്റ് ചോദിച്ചു.Read the rest

പുറപ്പെട്ടുപ്പോയ തരി

ധൃതിയിൽ മരിച്ചുപോകുന്ന ശീലമുണ്ടായിരുന്നു അവന്‍റെ വീട്ടിലെ പുരുഷന്മാർക്ക്. അവന്‍റെ അച്ഛനും, അച്ഛച്ഛനും വയസ്സ് നാൽപ്പതാവാൻ കാത്തുനിന്നിട്ടില്ല. വല്യച്ഛനും രണ്ടു മക്കളും അവരേക്കാൾ ധൃതി കാണിച്ച് മുപ്പത്തിൽ തന്നെ ഭൂമി വിട്ടു. തലനരച്ച ഒരു പുരുഷന്‍റെയും ഫോട്ടോയോ, ഓർമ്മകളോ ആ വീട്ടിലില്ല…. പടിഞ്ഞാറോട്ട് ദർശനമുള്ള ശിവക്ഷേത്രത്തിന് എതിരെയായി നിൽക്കുന്ന ആ വീടിനാണ് പ്രശ്നമെന്നാണ് കവടി ഗണിച്ചവരെല്ലാം പറഞ്ഞത്. ശരിയായിരിക്കണം, ചെറുപ്പത്തിൽ തന്നെ നാടുവിട്ടുപോയ അവന്‍റെ അച്ഛന്‍റെ വല്യമ്മാമ അറുപത്തിയഞ്ചു വയസ്സുവരെ ബോംബെയിൽ ജീവിച്ചിട്ടുണ്ട്. ഒടുവിൽ ഭാഗം ചോദിക്കാനായി നാട്ടിൽ വന്നപ്പോൾ, വീതിച്ചുകിട്ടണം എന്നാഗ്രഹിച്ചിരുന്ന കുളത്തിലേക്ക് വീണാണ് വല്യമ്മാമ എണ്ണം കൊടുത്തത്. 

പതിനെട്ട് കഴിഞ്ഞതോടെ സ്വാഭാവികമായും അവന്‍റെ ചിന്തകളിലേക്ക് ഓലക്കീറും വെള്ളത്തുണിയുമെത്തി. ഐവർമഠത്തിന്‍റെ വണ്ടി സ്വപ്നങ്ങളില്‍ മുറ്റത്ത് വന്നുനിന്ന് വിറകും ഗ്യാസ് കുറ്റിയും ബ്ലോവറും ഇറക്കുന്നതും  കാണാൻ തുടങ്ങി, അമ്പിളികുന്നത്തെ കാലൻ കോഴിയുടെ ഓരോ കൂവലിലും ബന്ധുക്കളും നാട്ടുകാരും അവനെ വെറുതെയോർക്കാൻ തുടങ്ങി. പതിയെ, ജീവിച്ചിരിക്കുന്നത് മരിക്കാതിരിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിത്തുടങ്ങി. കാലൻ കുരുത്തക്കേട് കാണിക്കുമെന്നു കരുതി ആരും കടം തരുന്നില്ല,  കൂടെ നടക്കുന്നില്ല, കൂട്ടുകാർ അവരുടെ ബൈക്കിൽ പോലും കയറ്റുന്നില്ല. തിടുക്കത്തിൽ വിധവയാവാൻ വലിയ താല്പര്യമില്ലാത്തതുകൊണ്ട് ഇഷ്ടം തോന്നിയ പെണ്‍കുട്ടികളും അടുക്കുന്നില്ല. അവൻ  വീടിന് തീയിടണോ, അതോ നിരീശ്വരവാദി ആവണോ എന്ന ചിന്തകളിലേക്ക് കടന്നു.

‘നാടുവിടടാ!’ ഒരു ദിവസം കുളത്തിൽ മുങ്ങാൻകുഴി ഇടുമ്പോൾ വെള്ളത്തിനടിയിൽ വെച്ച് വല്യമ്മമായുടെ ശബ്ദം കേട്ടു. കരയിലേക്ക് കയറി തോർത്തും മുൻപ് അവൻ ചേക്കേറാൻ പറ്റിയ നാടും നഗരങ്ങളും ആലോചിച്ചെടുക്കാന്‍ തുടങ്ങി. ബോംബെയിൽ വല്യമ്മാമ കഴിച്ച രണ്ടു കല്യാണങ്ങളിലെ സന്തതി പരമ്പരകൾ മുന്നിലുണ്ട്. അതിലും വടക്ക് ഹരിയാനയിൽ അരി കച്ചവടം നടത്തുന്ന ഭാസിയേട്ടനുണ്ട്, സിക്കിം പോലീസിൽ അയൽവാസി കുഞ്ഞിക്കണ്ണനുണ്ട്. മുന്നിൽ വഴികൾ കൂടിയാലും പ്രശ്നമാണ്. രണ്ടര ദിവസങ്ങൾ നീണ്ട ആലോചനകൾക്കൊടുവിൽ അതേ കുളക്കരയിൽ ചെന്നിരുന്ന് മൂന്ന് കല്ലെടുത്ത് നീട്ടിയെറിഞ്ഞപ്പോൾ തലയ്ക്കകത്ത് ഓളം വെട്ടി. ‘വല്യമ്മമായുടെ വഴിയേ പോവാം… ‘ പക്ഷെ വീടിരിക്കുന്നിടത്തുനിന്ന് അമ്പത് കിലോമീറ്ററിനപ്പുറം താനിതേവരെ ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടില്ലല്ലോ എന്നോർത്തപ്പോൾ അതേ ഓളം പരിഭ്രമത്തിന്‍റെ ചുഴിയായി, ബേജാറിന്‍റെ തിരയായി.  

ആ സമയത്താണ് കേളാഗൂറിലേക്ക് ഒരു  ചായകുടിക്കാൻ പോയ ചേക്കുട്ടി നാട്ടിലേക്ക് തിരിച്ചുവരുന്നത്. സഞ്ചാരത്തിന്‍റെ കാര്യത്തിൽ പേരില്ലൂരിന്‍റെ സന്തോഷ് ജോർജ് കുളങ്ങരയായിരുന്നു ചേക്കുട്ടി. ചേക്കുട്ടി പോവാത്ത നാടുകളില്ല, കാണാത്ത മനുഷ്യന്മാരില്ല…. ലോകം മൊത്തം സഞ്ചരിക്കാനുള്ള സീസൺ ടിക്കറ്റ് കിട്ടിയ ഒരു മനുഷ്യൻ. എത്ര കറങ്ങിതിരിഞ്ഞാലും രണ്ടു മാസത്തിലൊരിക്കൽ ചേക്കുട്ടി തിരിച്ച് നാട്ടിലെത്തും. “ഉമ്മയോളം വലിയൊരു നാടില്ല” ചേക്കുട്ടി കാരണം പറയും. അർത്ഥം മനസ്സിലായില്ലെങ്കിലും കേട്ടവർ തലയാട്ടിക്കൊടുക്കാറുണ്ടായിരുന്നു. 

പേരറിയാത്ത ഊരുകളുടെ മണങ്ങൾ കൊണ്ട് പേരില്ലൂരിൽ വന്നിറങ്ങുന്ന ചേക്കുട്ടി ആദ്യം തന്‍റെ ട്രങ്ക് പെട്ടി നിലത്തുവെച്ച് മണ്ണിൽ ഒന്നുമ്മ വെക്കും. പിന്നെ തലചെരിച്ച് അതേ മണ്ണിന്‍റെ ചെവിയിൽ പറയും, “ചേക്കുട്ടി ഇങ്ങെത്തി!”പിന്നെ വീടെത്താനുള്ള ധൃതിയാണ് ചേക്കുട്ടി മൂപ്പരുടെ കാലുകൾക്ക്. പടി കടന്നുചെല്ലുന്ന ചേക്കുട്ടി, ആദ്യമായി കാണുന്ന ഒരു മലയെപോലെ സ്വന്തം വീടിനെ നോക്കി കുറേനേരം നിൽക്കുന്നത് കാണാം… നൊസ്സിറങ്ങിപോവുന്നത് അപ്പോഴാണത്രേ! നൊസ്സില്ലാത്ത ചേക്കുട്ടിയെ മാത്രമേ ഉമ്മ വീട്ടിൽ കയറ്റിയിരുന്നുള്ളൂ… വരവറിയിച്ചുകൊണ്ട് തലയ്ക്കകത്തെ മരപ്പൊത്തിൽ നിന്നും ഒരു വണ്ട് മൂളാൻ തുടങ്ങുമ്പോൾ ചേക്കുട്ടി പെട്ടിയുമെടുത്ത് ഇറങ്ങുകയും ചെയ്യും.Read the rest

വിക്റ്റർ – 05

ഗ്ലാസ് ഫാക്ടറി ലേ ഔട്ടിലെ കാട്ടിലേക്ക് വിക്റ്ററിനെ ക്ഷണിച്ചവർ ഒരു ഇന്റർനാഷണൽ സ്പൈ ഏജൻസിയിൽ ഉള്ളവരായിരുന്നു.

ഏകാക്ഷരയുടെ വരവിനു പിറകിലെ ദുരൂഹതയായിരുന്നു അവരുടെ ലക്ഷ്യം. വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കിടയിൽ അവർ ആദ്യമായിട്ടായിരുന്നു ഏകാക്ഷരയെ നേരിട്ട് കണ്ട ഒരാളെ കണ്ടെത്തുന്നത്. വിക്റ്റർ ആ സംഘടനയിൽ ജോയിൻ ചെയ്തു… അവരുടെ അത്യന്തം രഹസ്യാത്മകമായ, കടുപ്പമേറിയ എല്ലാ നിബന്ധനകളെയും അംഗീകരിച്ച്…

 

ഞങ്ങൾ ഇരുന്നിരുന്ന ആ മുറിയുടെ ബാൽക്കണിയിലേക്ക് വിക്റ്റർ നടന്നു…

പോക്കറ്റിൽ നിന്നെടുത്ത ഒരു ക്യൂബൻ സിഗാർ, ഗിലറ്റീൻ കൊണ്ട് ചോപ് ചെയ്ത ശേഷം തീ കൊടുത്തു.

“ഇതിലേക്ക് മാറിയോ?”

ചിരിച്ചുകൊണ്ട് വിക്റ്റർ പറഞ്ഞത് ആൽഫ്രെഡ് ടെന്നിസൺന്റെ ഒരു വരിയാണ്.

‘I am a part of all that I have met.’

 

അവൻ ആ രഹസ്യ സംഘടനയെകുറിച്ച് സംസാരിച്ചു തുടങ്ങി…

“ലോകത്ത് പലയിടത്തും സാമൂഹികമായും സംസ്കാരികമായും രാഷ്ട്രീയമായും നടന്ന പല സംഭവങ്ങളിലും ഈ ഏജൻസിക്ക് പങ്കുണ്ട്, ഇവിടെ കേരളത്തിലും ഉണ്ടായിട്ടുണ്ട്. ചില ഹൈ പ്രൊഫൈൽ ക്ലയ്ന്റസിന്റെ തീരുമാനങ്ങൾക്ക് വേണ്ട ഇടപെടലുകൾ നടത്തുകയായിരുന്നു ഞങ്ങളുടെ ജോലി. നിങ്ങളൊക്കെ കരുതുന്നത് പോലെ ഈ ലോകം അതിന്റെ പാട്ടിനു മുന്നോട്ട് പോകുന്നതല്ല… ഇങ്ങനെ ചിലരാണ് ലോകവും മനുഷ്യരും എന്തു ചെയ്യണമെന്നും, എങ്ങനെയാവണം എന്നൊക്കെ തീരുമാനിക്കുന്നത്.

നമ്മളീ കണ്മുന്നിൽ കാണുന്ന സത്യങ്ങളെല്ലാം കുറെ അസത്യങ്ങളുടെ റിഫ്ളക്ഷനാണ്…”

വിക്റ്റർ അത്രയും പറഞ്ഞപ്പോൾ, ചില നിഗൂഢതകൾ നിഗൂഢതകളായിത്തന്നെ തുടരുന്നതാണ് നല്ലതെന്നു എനിക്ക് തോന്നി.

 

“പത്തുവർഷമായിരുന്നു എന്റെ കോണ്ട്രാക്റ്റ്… കഴിഞ്ഞ വർഷം അതവസാനിച്ചപ്പോൾ റിന്യൂ ചെയ്യാതെ ഞാൻ ഇറങ്ങി. സാധാരണ പുറത്ത് വന്നാലും നമ്മൾ അവരുടെ ക്ളോസ് സർവയ്ലൻസിലായിരിക്കും, ഞാൻ പക്ഷെ ഗോസ്റ്റ് ചെയ്തു. ആർക്കും പിടി കൊടുക്കാതെ  സഞ്ചരിച്ചുകൊണ്ടിരുന്നു. വേറൊന്നിനുമല്ല, എന്റെയുള്ളിലുണ്ടായിരുന്ന ഒരു ട്രാവലറിനെ തൃപ്തിപ്പെടുത്തണമായിരുന്നു എനിക്ക്…  സംഘടനയ്ക്ക് ഇപ്പോൾ എന്നെ കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടായിരിക്കണം… അതായിരിക്കാം അവർ നീ വഴി എന്നിലേക്ക് എത്താൻ ശ്രമിച്ചത്.

“ചിലപ്പോൾ ഏകാക്ഷരയുടെ കേസ് തന്നെ ആണെങ്കിലോ…?” ഞാൻ ചോദിച്ചു.

“ആവാം… ആവാതിരിക്കാം, ഞാൻ എന്തായാലും അവർക്ക് മുന്നിലേക്ക് പോവുകയാണ്, അതിനു മുമ്പായി നിന്നെ ഒന്ന് കാണണമെന്നും സംസാരിക്കണമെന്നും തോന്നി, ഇനി ഈ കളത്തിലും കളിയിലും നീ ഉണ്ടാവില്ല”

വിക്റ്റർ പറഞ്ഞു നിർത്തി. കുറെ ഒക്കെ ഭാരം ഒഴിഞ്ഞതുപോലെ തോന്നി എനിക്ക്.

 

എന്നെ തിരിച്ചു ബസ് കയറ്റി വിടാൻ വേണ്ടി മാനന്തവാടിയിലേക്കുള്ള കാർ യാത്രയിലാണു വിക്റ്റർ തന്റെ അന്വേഷണത്തെ പറ്റി പറയുന്നത്…

“ഈജിപ്ഷ്യൻ ട്രഷറർ ഹണ്ടേഴ്സ് രണ്ടുപേരും വയനാടൻ കാടുകളിൽ എത്തിയത് നിധി തേടിയിട്ടായിരുന്നില്ല എന്ന് ഞാൻ കണ്ടുപിടിച്ചു… നിധിയേക്കാൾ വിലപിടിപ്പുള്ള ഒരു മനുഷ്യനെ തേടി ആയിരുന്നു!

പക്ഷെ ഇടയ്ക്ക് വെച്ച് അവരുടെ മിഷനിൽ എന്തോ തെറ്റ് പറ്റി, അപ്പുറത്തുള്ളവർ കളിച്ചതാവാനും മതി, കളിച്ചത് സമയം കൊണ്ടായിരുന്നു… TIME!

ഞാൻ കണ്ടെത്തുന്ന വിവരങ്ങൾ അങ്ങോട്ട് റിപ്പോർട്ട് ചെയ്യുക എന്നതല്ലാതെ ഓർഗനൈസേഷൻ കണ്ടെത്തിയ വിവരങ്ങൾ ഞാനുമായി ഷെയർ ചെയ്യുന്ന ഒരു രീതി അവിടെ ഉണ്ടായിരുന്നില്ല.

എന്റെ അന്വേഷണം എട്ടുമാസം പിന്നിട്ടപ്പോൾ മുകളിൽ നിന്നും വന്ന ഒരു എമർജൻസി മെസേജിൽ എല്ലാം സ്റ്റോപ്പ് ചെയ്യുകയായിരുന്നു.”… Read the rest

വിക്റ്റർ – 04

നമുക്ക് ചുറ്റുമുള്ള പരിസരങ്ങളിൽ ഉള്ള വസ്തുക്കൾ രണ്ടു തരമുണ്ട്.

ഒന്ന് സ്വഭാവികമായി ആ ഇരിക്കുന്നിടത്ത് എത്തിച്ചേർന്നവ, രണ്ടാമത്തെത് അടയാളങ്ങളാണ്. ആരോ ആർക്കോ വേണ്ടി വെക്കുന്ന അടയാളങ്ങൾ.

ബൊമ്മസാന്ദ്രയിലെ ഞങ്ങളുടെ ഫ്ലാറ്റിലെ ബാത്ത് റൂമിൽ നുള്ളിൽ നിന്നായിരുന്നു വിക്റ്ററിന് ആദ്യത്തെ അടയാളം കിട്ടുന്നത്. അതൊരു പൊട്ടായിരുന്നു. ഏഴ് ആണുങ്ങൾ താമസിക്കുന്ന ആ വീട്ടിൽ, മുമ്പൊന്നും കാണാത്ത ഒരു പൊട്ട് കണ്ടതിലെ പൊരുൾ ആലോചിച്ച് വിക്റ്റർ ബാൽക്കണിയിൽ ചെന്നൊരു ബീഡിക്ക് തീ കൊളുത്തി. അപ്പോഴാണ് താഴെക്കിറങ്ങുന്ന പടിയുടെ കൈവരിയിൽ രണ്ടാമത്തേത്. മുന്നിൽ കാണുന്നത് ഒരു ദിശാസൂചിക ആണെന്ന് താഴെ പാർക്ക് ചെയ്തിട്ടുള്ള ഒരു വെള്ള ആക്ട്ടീവയ്ക്ക് മുകളിലുള്ള മൂന്നാമത്തെ പൊട്ടു കൂടി കണ്ടപ്പോഴാണ് വിക്റ്ററിന് മനസ്സിലായത്. അവനൊരു യാത്രയ്ക്ക് തയ്യാറായി… പക്ഷെ അപ്പോൾ അവനറിയില്ലായിരുന്നു, അതുവരെ ജീവിച്ച ജീവിതത്തിൽ നിന്നും, അതിന്റെ എല്ലാ ബന്ധങ്ങളിൽ നിന്നും, പതിനൊന്നു വർഷങ്ങൾ മാറിയൊഴിഞ്ഞു കൊടുക്കേണ്ടിവരാൻ പോവുന്ന ഒരു യാത്രയായിരിക്കും അതെന്ന്!

 

6mm വലിപ്പമുള്ള കടും ചുവപ്പ് നിറത്തിലുള്ള ഓരോ പൊട്ടും വിക്റ്റർ കയ്യിലെടുത്തു. അങ്ങനെ കിട്ടുന്ന അടയാളങ്ങൾ അവിടെ തന്നെ ഒരിക്കലും അവശേഷിപ്പിക്കരുത്, വേറെ ഒരാളും പിറകെ ആ വഴിയിൽ വരാതിരിക്കാൻ.

ബോർഡറിന് അടുത്തു തുടങ്ങിയത് കൊണ്ട് തമിഴ്നാടൻ തെരുവുകളെ ഓർമ്മിപ്പിക്കുന്ന ഞങ്ങളുടെ ബൊമ്മസാൻഡ്രയിൽ സ്ട്രീറ്റിൽ നിന്നും

വിക്റ്ററിന് വഴികാണിച്ചുകൊണ്ട്

ഇലക്ട്രിക് പോസ്റ്റിലും മതിലുകളിലും ആയി ഇരുപത്തിയാറ് പൊട്ടുകൾ ഉണ്ടായിരുന്നു. അവനെത്തിയത് ഗ്ലാസ് ഫാക്ട്ടറി ലേ ഔട്ടിലുള്ള മിനി ഫോറസ്റ്റിലായിരുന്നു… അവിടെ വിക്റ്ററിനെ കാത്ത് ആ ചൂണ്ടയിട്ടവർ ഉണ്ടായിരുന്നു. അവർക്ക് വേണ്ടത് തലശ്ശേരിയിൽ നിന്നു ബാംഗ്ലൂരിലേക്ക് കുടിയേറിയ, അപസർപക കഥളിൽ ഹരം കണ്ടെത്തുന്ന അസാമാന്യ സാമർത്യമുള്ള ആ വിക്റ്ററിനെ അല്ലായിരുന്നു, ഇലവേറ്റഡ് ടോൾ വേ യിൽ വെച്ച് രാത്രി ഏകാക്ഷരയെ നേരിട്ട് കണ്ട ഒരാളെ മാത്രമായിരുന്നു.

 

കൊച്ചി മെല്ലെ ഉറങ്ങിത്തുടങ്ങിയിരുന്നു….

വിക്റ്റർ ഓടിക്കുന്ന ഓട്ടോ സാമാന്യം നല്ല വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. അത് വേണമായിരുന്നു എന്ന് എനിക്കും തോന്നി. വിക്റ്ററിൽ നിന്നും എനിക്കറിയാൻ കാര്യങ്ങൾ ഒരുപാടുണ്ട്.

തൃപ്പൂണിത്തുറയിൽ കൊച്ചി മെട്രോ പില്ലറുകൾ അവസാനിച്ചപ്പോൾ വിക്റ്റർ എന്നോട് ചോദിച്ചു,

“അന്ന് നമ്മളെ സഹായിച്ച അവര് വന്ന മോട്ടോർസൈക്കിൾ ഏതാണെന്നു ഓർമ്മയുണ്ടോ?” വിക്റ്റർ ചോദിച്ചു.

“ഇല്ല…”

“ഞാൻ നോക്കിയിരുന്നു, Yamaha RD 350. നമ്പർ KRF 1126.

അവർ ഇങ്ങോട്ട് സഹായം വാഗ്ദാനം ചെയ്ത നിമിഷം മുതൽ ഞാൻ അവരെ നിരീക്ഷിക്കാൻ തുടങ്ങി. പക്ഷെ എന്റെ ചോദ്യങ്ങളിൽ നിന്നൊക്കെ അവൻ വിദഗ്തമായി

ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. അവൻ പോവാൻ നേരം കാണിച്ച എയർമാർഷൽ സിഗ്നലിൽ ആസ്വഭാവികമായ എന്തോ ഉണ്ടെന്നു അപ്പോഴേ എനിക്ക് തോന്നിയിരുന്നു…”

 

ഇരുമ്പനത്തു നിന്നു വിക്റ്റർ ഓട്ടോ റൈറ്റിലേക്ക് എടുത്തു.

“പിറ്റേ ദിവസം ഞാൻ പോയത് ഇൻസ്റ്റിട്ട്യൂട്ടിലേക്കായിരുന്നില്ല… ആ വണ്ടിയുടെ നമ്പർ അന്വേഷിച്ചായിരുന്നു. അത് ബൈക്കുകൾ വാടകയ്ക്ക് കൊടുക്കുന്ന ഒരു സ്ഥാപനത്തിലെ വണ്ടിയായിരുന്നു”

വിക്റ്റർ അത്രയും പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഒരു സംശയമുണ്ടായി.

“സെക്കന്റ് ഹാന്റ് മാർക്കറ്റിൽ ലക്ഷങ്ങൾ വിലയുള്ള, വളരെ റെയർ ആയ RD 350 എന്ന വണ്ടിയൊക്കെ ആരെങ്കിലും വാടകയ്ക്ക് കൊടുക്കുമോ?… Read the rest

വിക്റ്റർ – 03

വിഷ്ണുവിന്റെ മെസേജ് വന്നത് പോലെ വേറൊന്നു കൂടി ഈ ദിവസങ്ങള്‍ക്കിടയില്‍ സംഭവിച്ചു. വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മ കുറച്ചു ദിവസം മുൻപുള്ള രാത്രി കണ്ട ഒരു സ്വപ്നത്തെ പറ്റി പറഞ്ഞു. മറന്നുപോയ അക്കാര്യം ഓര്‍മ്മ വന്നത് ഞാൻ വാട്സപ്പില്‍ ഈ പോസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്തത് കണ്ട് നോക്കിയപ്പോഴാണത്രെ. എനിക്ക് ബൈക്ക് ആക്സിഡന്റ് പറ്റി ആശുപത്രിയില്‍ ആണെന്ന വിവരമറിയുന്നതായിരുന്നു ആ സ്വപ്നം. എന്നെ അത്ഭുതപ്പെടുത്തിയത് സ്വപ്നം കണ്ടെന്നു പറഞ്ഞ ആ തീയതിയാണ്, തൃശൂരിൽ വെച്ചുണ്ടായ ആ സംഭവത്തിന്റെ അന്ന് രാത്രി!

ഓരോ നഗരത്തിനും അദൃശ്യമായൊരു നിയമമുണ്ട്, അത് കൊച്ചി ആണെങ്കിലും ബാംഗ്ലൂര്‍ ആണെങ്കിലും. അത് തിരിച്ചറിയുമ്പോഴാണ് ഒരാള്‍ ആ നഗരത്തിലെ ഒരാളായി മാറുന്നത്. വിക്റ്റര്‍ വളരെ വേഗത്തില്‍ ഒരു ബാംഗ്ലൂരിയനായി. അവനവിടെ വലിയൊരു നെറ്റ്വർക്ക് തന്നെ ഉണ്ടായിരുന്നു.
ഇങ്ങനെയുള്ളവർക്ക് തെരുവുകളിലും ഓട്ടോ ഡ്രൈവേഴ്‌സിന്റെ ഇടയിലും കച്ചവടക്കാർക്കിടയിലും ഇൻഫോർമന്റ്സ് ഉണ്ടാവുക സ്വഭാവികമാണ്. പക്ഷെ ആ രണ്ടു മാസം കൊണ്ട് അവനത് എങ്ങനെ ഉണ്ടാക്കി എന്നെനിക്ക് മനസ്സിലായില്ല. സംശയം വിക്റ്റര്‍ തന്നെ തീര്‍ത്തുതന്നു.
“ഒരു നഗരത്തിൽ വന്നു അതിന്റെ ഭാഗമായി എന്നെ പോലൊരാൾ പ്രവർത്തിക്കുമ്പോൾ ഇവിടെയുള്ള എന്നെപോലുള്ള വട്ടന്മാരെ കണ്ടുമുട്ടാനുള്ള സാധ്യത വളരെ കൂടുതലാണ് and then we exchanged our informant list. They need cash and we need informations.
ചുറ്റിനും നീ കാണുന്ന, അനുഭവിക്കുന്ന കാര്യങ്ങളിൽ നിന്ന് കഥകൾ തേടുന്നത് പോലെ ഞാൻ ദുരൂഹതകൾ തേടും, അതിന്റെ ഉത്തരങ്ങൾ തേടും.”

ഇപ്പോൾ ഞാനും ദുരൂഹതകള്‍ തേടാന്‍ ആരംഭിച്ചിരിക്കുന്നു. കൊച്ചിയില്‍ സദാ സമയം എന്‍റെ പിറകില്‍ ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍. ചിലപ്പോഴിതൊക്കെ എന്റെ തോന്നല്‍ മാത്രമാവാം. അതല്ലെങ്കില്‍ സത്യമാവാം.
ഇനി അതല്ലാത്ത ഒരു സാധ്യത കൂടിയുണ്ട്, പകുതി തോന്നലും പകുതി സത്യവും?
ഓര്‍മ്മ വന്നത് വിക്റ്റര്‍ പണ്ടെന്നോട് ചോദിച്ച ഒരു കാര്യമാണ്
“ഒരാള്‍ നമ്മളോട് ഒരു ചോദ്യം ചോദിച്ച്, A or B എന്നിങ്ങനെ രണ്ടു ഓപ്‌ഷൻസ് തരുന്നു. നമ്മൾ രണ്ടിലേതെങ്കിലും ഒന്ന് ഉത്തരമായി പറയുന്നു. എന്നാല്‍ ശരിയായ ഉത്തരം എ യും ബി യും ചേർന്നതാണെങ്കിലോ ?
“നമ്മുടെ ഉത്തരം പാതി മാത്രം ശരിയാവും”
“അപ്പൊ ആരാ ജയിക്കുന്നത്”
“ചോദ്യം ചോദിച്ച ആൾ.” ഞാന്‍ പറഞ്ഞു.
“അതെ… രണ്ട് ഉത്തരങ്ങളും നമ്മുടെ കൺമുന്നിൽ തന്നെ ഉണ്ടായിരുന്നു… ഒരുപക്ഷെ ഓപ്‌ഷൻസ് തന്നിലായിരുന്നെങ്കിൽ നമ്മൾ ശരിയുത്തരവും പറഞ്ഞേനെ… എന്നിട്ടും ചോദ്യം ചോദിച്ച ആൾ നമ്മളെ കബളിപ്പിക്കുകയാണ് ചെയ്തത്”

സത്യമറിയാന്‍ ഞാന്‍ തീരുമാനിച്ചു. മുറി പൂട്ടി വീട്ടില്‍ നിന്നും പുറത്തേക്കു പോവുമ്പോള്‍ വാതിലിന് ഇടയില്‍ ഒരു ചെറിയ കടലാസ് കക്ഷണം മടക്കി വെച്ചു. ആരെങ്കിലും വാതില്‍ തുറന്നിട്ടുണ്ടെങ്കില്‍ അത് നിലത്തുവീഴുമല്ലോ. കുറച്ചുസമയം കഴിഞ്ഞ് തിരിച്ചു വന്നു നോക്കുമ്പോള്‍ കടലാസ് കക്ഷണം വാതിലിന്റെ ഇടയില്‍ തന്നെ ഉണ്ട്. പക്ഷെ…… വാതിലിന്റെ ലോക്കില്‍ നിന്നും താഴേക്ക് പതിനൊന്ന് സെന്റിമീറ്റര്‍ അളന്നാണ് ഞാന്‍ അത് വെച്ചിരുന്നത്. ഇപ്പോള്‍ അതായിരുന്നില്ല കണക്ക്. തിരിച്ചു വെച്ച ആള്‍ക്ക് കടലാസ് എവിടെ നിന്നാണ് വീണതെന്ന് മനസ്സിലാക്കാന്‍ കഴിയില്ലല്ലോ!
ലാപ്ടോപ്‌ ബാഗിന്റെ സിബ്ബുകള്‍ തമ്മിലുള്ള അകലം നാല് സെന്റിമീറ്റര്‍ ആയിരുന്നു.… Read the rest

വിക്റ്റർ – 02

സെപ്റ്റംബർ പതിനഞ്ചിനാണ് ഞാൻ ആ പോസ്റ്റ് ഫേസ്ബുക്കിൽ ഇടുന്നത്. പോസ്റ്റ് പബ്ലിക് ആയതിനു പിറകെ എന്തെങ്കിലും സംഭവിക്കുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു, ഒരുതരം ഇൻട്യൂഷൻ.
And I always trust my intuitions and instincts.
ഏറ്റവും കൂടുതൽ കമെന്റ് വന്ന പോസ്റ്റ് ആയി അത് പെട്ടെന്ന് മാറി, ഇരുന്നൂറ് എണ്ണത്തോളം! വായിച്ചവരെല്ലാവരും അതിന്റെ ബാക്കിയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ, ഞാനും കാത്തിരിക്കുകയായിരുന്നു, എന്നെ തേടി വരാൻ പോവുന്ന കഥകൾക്ക് ….
രണ്ടു ദിവസം കഴിഞ്ഞുള്ള രാത്രി, അപ്രതീക്ഷിതമായി സുഹൃത്തും റിലേറ്റീവുമായ വിഷ്ണുവിന്റെ വാട്സാപ്പ് വോയിസ് നോട്ട് വന്നു. അവനിപ്പോൾ ബംഗലൂരുവിലാണ് ജോലി ചെയ്യുന്നത്.
അത് ശരിക്കും നടന്നതായിരുന്നോ എന്നാണ് അവനു അറിയേണ്ടിയിരുന്നത്.
“അതേടാ… രണ്ടായിരത്തി പന്ത്രണ്ടിൽ” ഞാൻ വളരെ ക്യാഷ്വലായി പറഞ്ഞു.
“ഏട്ടാ… ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം, അതേ ഇലവേറ്റട് ടോൾവെയിൽ വെച്ച്!”
തരിപ്പ്! ഞാൻ അത് കേട്ട് കസേരയിൽ നിന്നെഴുന്നേറ്റു.
“ഞാൻ ഒറ്റയ്ക്കായിരുന്നു… രാത്രി ടോൾവെയിൽ വെച്ച് ബൈക്കിന്റെ പെട്രോൾ തീർന്നപ്പോൾ ഒരു ഫ്രണ്ടിനെ വിളിച്ചു പറഞ്ഞശേഷം അവനുവേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു ചെക്കനും പെൺകുട്ടിയും ആ പോസ്റ്റില് പറഞ്ഞപോലെ എന്നെ കടന്നുപോയിട്ട് തിരിച്ചു വന്നത്. ഇങ്ങോട്ട് നിർബന്ധിച്ച് അതേപോലെ വണ്ടി ടോ ചെയ്തു തന്ന് ടോൾവേ ഇറക്കിതന്നപ്പോൾ, ആ പെട്രോൾ പമ്പ് അടച്ചിട്ടുണ്ട്. അവരെന്നെ റൂം വരെ ആക്കിത്തരാമെന്നു പറഞ്ഞു നിൽക്കുമ്പോ എന്റെ ഫ്രണ്ട് അവിടേക്ക് വന്നതുകൊണ്ട് അവര് ഞങ്ങളോട് യാത്ര പറഞ്ഞു പോവുകയാണുണ്ടായത്.. ”
“വിഷ്ണൂ… അവര് അങ്ങനെയൊരു സിഗ്നൽ കാണിച്ചിരുന്നോ?”
കുറച്ച് നേരത്തെ നിശബ്ദതയായിരുന്നു അവന്റെ അടുത്ത് നിന്നും ഉണ്ടായത്.
“ഉം!”
പത്തു വർഷങ്ങൾക്ക് ശേഷം രണ്ടായിരത്തി ഇരുപത്തിരണ്ടിലെ ഒരു രാത്രിയിൽ ആ രണ്ടുപേർ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
And now the plot thickens!

ഞാൻ ഓർത്തത് വിക്റ്ററിനെയാണ്. പതിനൊന്നു വർഷമായി അവൻ അപ്രത്യക്ഷമായിട്ട്… കൃത്യമായി പറഞ്ഞാൽ അന്നത്തെ രാത്രിക്ക് ശേഷം. പക്ഷെ ആദ്യം ഞങ്ങൾക്ക് അതൊരു പുതുമയുള്ള കാര്യമായിരുന്നില്ല, ചിലപ്പോൾ നിന്ന നിൽപ്പിൽ അവൻ മൂന്നാല് ദിവസത്തേക്കൊക്കെ മുങ്ങിക്കളയാറുണ്ട്. അന്വേഷിക്കാൻ വല്ലതും കിട്ടുമ്പോ എല്ലാം മറന്ന് അതിന്റെ പിറകെ അങ്ങ് പോവുന്നതായിരിക്കും എന്ന് ഞങ്ങൾക്ക് പിന്നീടാണ് മനസ്സിലായത്. മുമ്പൊരിക്കൽ അതുപോലൊരെണം കഴിഞ്ഞു തിരിച്ചുവന്നപ്പോൾ ഞാൻ അവനോട് അതിനെപ്പറ്റിയൊന്നു തിരക്കി.
“മടിവാളയില് എന്റെ ഇൻസ്റ്റിറ്റൂട്ടിന് അടുത്ത് ഒരു ജ്യൂസ് ഷോപ്പ് ഉണ്ട് , നല്ല അടിപൊളി ജ്യൂസുകൾ കിട്ടുന്നതുകൊണ്ട് നല്ല തിരക്കുമായിരുന്നു… പക്ഷെ പെട്ടെന്നൊരു ദിവസം അവരത് പൂട്ടി. ഇത്രയും ഇൻവസ്റ്റ് ചെയ്ത്, നല്ല ബിസിനസ് നടക്കുന്ന ഒരു സ്ഥാപനം അവരെന്തിനു പൂട്ടണം, അതിന്റെ പിറകിലൊരു കാരണം ഉണ്ടാവില്ലേ?”
“ഉണ്ടാവും.”
“ആ… ഞാനത് അന്വേഷിക്കാൻ പോയതായിരുന്നു”
ഞാൻ തലയാട്ടി.
“ആ കടയുടെ ലൈസൻസ് ഒരു ഷിമോഗക്കാരന്റെ പേരിലായിരുന്നു… അയാൾക്ക് ഇങ്ങനെ ഒരു ബിസിനസ് തുടങ്ങിയതിനെകുറിച്ച് പോലും അറിവില്ല”
എന്റെ ആകാംഷ കൂടി. വിക്റ്റർ തുടർന്നു…
“അയാളുടെ ഐഡി വെച്ച് കട വാടകക്ക് എടുത്തതും ലൈസൻസ് എടുത്തതും ഹോസൂർ ഉള്ള ഒരു കള്ളനാ… പക്ഷെ ആ ജ്യൂസ് കടയിൽ ജീവനക്കാരായി നിന്നിരുന്ന മൂന്നു പേരാണ് അയാൾക്ക് അങ്ങോട്ട് കാശ്കൊടുത്ത് അത് ചെയ്യിപ്പിച്ചത്.… Read the rest

വിക്റ്റർ

പൊതുവെ ഞാനൊരു സെഡേറ്റഡ് ഡ്രൈവറാണ്. ആരെങ്കിലും നമ്മളെ ചൊറിഞ്ഞും കൊണ്ട് ഓവർട്ടേക്ക് ചെയ്താലോ, മുന്നിലോ ബാക്കിലോ നിന്ന് വെറുപ്പിച്ചാലോ സ്വഭാവം മാറും, ചെറിയൊരു റോഡ് റാഷിന്നാരംഭമാവുകയും ചെയ്യും. പക്ഷെ ഇന്നേവരെ മോട്ടോർ സൈക്കിളിൽ അത് സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ഇന്നലെയതുണ്ടായി.

വൈകുന്നേരം ബുള്ളറ്റിലാണ് വീട്ടിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടത്. തൃശൂർ റൗണ്ട് ചുറ്റിക്കഴിഞ്ഞപ്പോഴേക്കും ഇരുട്ടായിരുന്നു. പി ജെ ഫ്രൂട്സിൽ നിന്ന് രണ്ടു ജ്യൂസും കൂടി കുടിച്ചശേഷമാണ് മിഷൻ ഹോസ്പിറ്റൽ വഴി ഹൈവേയിലേക്ക് ഓടിച്ചത്. രാത്രി ഒരുപാടൊന്നും വൈകാത്തത് കൊണ്ട് റോഡിൽ അത്യാവശ്യം വണ്ടികളുണ്ട്.
നടത്തറ സിഗ്നലിൽ വെച്ച് ഗ്രീൻ കിട്ടി ഹൈവെയിലേക്ക് കയറുമ്പോൾ ഒരു ബൈക്കുകാരൻ അപകടകരമായ രീതിയില് എന്നെ ഓവർട്ടേക്ക് ചെയ്ത് മുന്നോട്ട് കയറി. ഞെട്ടൽ, കോപം, അഡ്രിനാലിൻ റഷ്! ത്രോട്ടിൽ ചെയ്ത് ഹൈവെയിൽ കയറി തിരിച്ചതേപോലെ അയാളെ വെട്ടിച്ച് ഞാൻ മുന്നിൽ കയറി. അത്യാവശ്യം നല്ല വേഗത്തിലാണ് പിന്നെ മുന്നോട്ട് പോയത്. പക്ഷെ കുട്ടനെല്ലൂർ കഴിഞ്ഞപ്പോ മുന്നിൽ അതാ ആ ബൈക്കുകാരൻ!

ഒരു കാര്യവുമില്ലാതെ ആൺ ഈഗോ ഉണർന്നു. റോഡ് സൈഡിൽ വാങ്ങാൻ കിട്ടുന്ന സാധാ ഹെൽമെറ്റു മാത്രം വെച്ച് നൂറ്റിയമ്പത് സിസിയുള്ള ബൈക്കിൽ, ഫുൾ റൈഡിങ് ഗിയർ ഇട്ട് ഇരട്ടിയിലധികം സിസിയും പവറും ഉള്ള വണ്ടിയിൽ പോവുന്ന എന്നെ ഓവർട്ടേക്ക് ചെയ്ത അയാളെ വെട്ടിച്ചിട്ടല്ലേ ബാക്കിയുള്ളൂ…. വീണ്ടും അത് ചെയ്തു.
ഇനി പിടുത്തം കൊടുക്കാതിരിക്കലാണ് നെക്സ്റ്റ് ടാസ്ക്. തൊണ്ണൂറ്റിയഞ്ചിലൊക്കെ പിടിച്ച് ഞാൻ മുന്നോട്ട് പോയി. അതിൽ കൂടുതലൊന്നും ഞാൻ സാധാരണ എടുക്കാറില്ല. പക്ഷെ അധികം താമസിയാതെ മരത്താക്കര എത്തിയപ്പോൾ അയാളുണ്ട് വീണ്ടും എന്റെ മുന്നിൽ!

ഇത്തവണ ഓവർട്ടേക്ക് ചെയ്യാതെ ഞാനയാളെ നിരീക്ഷിച്ചു. ഒരു കറുത്ത ഹോണ്ട യൂണിക്കോൺ ആണ്, തയ്‌പ്പിച്ച പാന്റ്സും ഫുൾ സ്ലീവ് ഷർട്ടുമാണ് വേഷം, നാല്പത്തിനുമേൽ എന്തായാലും പ്രായം കാണും. പിറകിൽ സൈലൻസറിനു മുകളിലേക്കായി തൂക്കിയിട്ടിരിക്കുന്ന അധികം സാധനങ്ങൾ നിറയ്ക്കാത്ത ഒരു ഡഫിൾ ബാഗുണ്ട്, ടെക്സ്റ്റെയിൽസിൽ നിന്നൊക്കെ കിട്ടുന്ന പോലൊരെണ്ണം. അത് സൈലൻസറിൽ തട്ടാതിരിക്കാൻ ഒരു ഇരുമ്പ് ഫ്രെയിം വെൽഡ് ചെയ്തു പിടിപ്പിച്ചിട്ടുണ്ട്. തൃശൂർ രെജിസ്റ്ററേഷൻ കൂടിയായതുകൊണ്ട് ഈ ലക്ഷണങ്ങൾ കണ്ടിട്ട് ഈ റൂട്ടിൽ സ്ഥിരം ജോലിക്ക് പോവുന്ന ഒരാളായിരിക്കണം, ബാഗിൽ പണി ഡ്രസ്സും, ഞാൻ കണക്കുകൂട്ടി. കാണുന്ന കാഴ്ചകളിൽ നിന്ന് ഇങ്ങനെ നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്ന രീതി എനിക്ക് വർഷങ്ങൾക്ക് മുൻപ് കൂടെ താമസിച്ചിരുന്ന ഒരാളിൽ നിന്ന് കിട്ടിയതാണ്.

പാലിയേക്കര ടോൾ കഴിഞ്ഞതും ഞാൻ അയാളെ പിന്നെയും പിറകിലാക്കി, അതിനുശേഷം ആമ്പല്ലൂർ സിഗ്നൽ മഞ്ഞ ആയിട്ടും ഞാൻ മുന്നോട്ടെടുത്തു, തൊട്ടു പിറകെയുള്ള പുതുക്കാട് സിഗ്നൽ ഞാൻ കടന്നതും, അതും റെഡ്. രണ്ടു സിഗ്നലുകളിലും അയാൾ പെട്ടിട്ടുണ്ടാവും എന്നുറപ്പാണ്. സ്വാഭാവികമായും നമ്മൾ വലിയൊരു ലീപ്പ് എടുത്തിട്ടുണ്ടാവും എന്നല്ലേ നമ്മൾ വിചാരിക്കുക. പക്ഷെ നെല്ലായി എത്തിയില്ല, അയാളുണ്ട് എന്റെ മുന്നിൽ പോവുന്നു!
വിശ്വസിക്കാനേ പറ്റിയില്ല…
ഞാൻ ഇങ്ങനെ ഒക്കെ പോയിട്ടും അയാളെന്റെ മുന്നിലെത്തിയതല്ല എന്നെ അമ്പരിപ്പിച്ചത്…. അയാൾ എന്നെ വെട്ടിച്ചുപോവുന്നത് ഞാൻ കാണണ്ടേ??
ഇത്രയും തവണയായിട്ടും ഒരിക്കൽ പോലും അയാൾ എന്നെ കടന്നുപോവുന്നത് ഞാൻ കണ്ടിട്ടില്ല, പക്ഷെ ഓരോ തവണയും എന്റെ മുന്നിൽ അയാളുണ്ട്!… Read the rest

പട്ടാമ്പി vs എടപ്പാൾ

ഒരു നനുത്ത നട്ടുച്ച, വീട്ടിലിരുന്ന് ബ്രൂസ് ലീ യുടെ കവിതകൾ വായിച്ചുകൊണ്ടിരുന്ന എൻ്റെ ഫോണിലേക്ക് കൂട്ടുകാരനായ ആസിഫിൻ്റെ വിളി.

“അളിയാ നിൻ്റെ വികാരം കൊടുക്കുന്നുണ്ടോ?”

ഞാനൊന്ന് ചഞ്ചലനായി…

“എൻ്റെ വികാരത്തിനൊക്കെ… ഇപ്പൊ…”

“അതല്ലടാ, നിൻ്റെ ബുള്ളറ്റ്”

“ഓ ആ വികാരം, വികാരം അഞ്ഞൂറ് സിസി! ഉണ്ട്, ഒക്കുന്ന വില കിട്ടിയാൽ കൊടുക്കും.”

“”എന്നാ നീ ഒരു മണിക്കൂര്‍ കഴിഞ്ഞ് എടപ്പാളിലേക്ക് ഒന്ന് വായോ, പട്ടാമ്പിയിലുള്ള ഒരു പാര്‍ട്ടി ഒരു ബുള്ളറ്റ് നോക്കുന്നുണ്ട്, അയാൾക്ക് വണ്ടി ഒന്ന് കാണണം”

ഞാൻ വരാമെന്ന് പറഞ്ഞു. അവൻ അപ്പോൾ ശബ്ദം താഴ്ത്തി ചോദിച്ചു,

“അളിയാ… തിരക്കഥാകൃത്ത് യൂസ് ഡ് വണ്ടി എന്നൊക്കെ പറഞ്ഞ് ഞാൻ കുറെ കേറ്റിവച്ചിട്ടുണ്ട്. വണ്ടി കണ്ടീഷൻ അല്ലേ, നാറ്റിക്കരുത്”

അവൻ കേറ്റിവെക്കും, കയ്യിലുണ്ടായിരുന്ന ഒരു പെട്ടി ഓട്ടോ ഉദ്ദേശിച്ച വിലയ്ക്ക് വിറ്റുപോവുന്നില്ല എന്ന് കണ്ടപ്പോൾ ‘ഡോക്ടർ യൂസ്ട് പെട്ടി ഓട്ടോ’ ന്ന് പറഞ്ഞ കച്ചവടമാക്കിയ കുട്ടനാണ്.

“കണ്ടീഷൻ അല്ലേന്നോ… കഴിഞ്ഞ ആഴ്ച കൂടി ഒരു വാഗമൺ ട്രിപ് കഴിഞ്ഞ് വന്നേയുള്ളൂ”

“അയാളോട് അതൊന്നും എഴുന്നള്ളിക്കാൻ നിൽക്കണ്ട, വാക്സ് കോട്ടിങ് ചെയ്യാൻ ഒന്ന് കൊച്ചി വരെ പോയതല്ലതെ, ലോംഗ് ഓടിയിട്ടേ ഇല്ലാന്നാണ് ഞാൻ കാച്ചിയത്”

‘വാക്സ് കോട്ടിംങ്ങോ, എപ്പ!’

പോർച്ചിൽ ഉള്ള ബുള്ളറ്റ് വരെ തുമ്മി.

 

റെഡിയായി ഇറങ്ങാൻ തുടങ്ങിയപ്പോൾ പൊരിഞ്ഞ മഴ, നല്ല ലക്ഷണമാണ്!

മിക്കവാറും ഈ പ്രീ വർഷിപ്ട് പ്രിസ്റ്റ്റിൻ കണ്ടീഷൻ സിംഗിൾ യൂസർ മെഷീൻ വിത്ത് ഔട്ട് ആക്സിഡൻ്റ് ഹിസ്റ്ററി നല്ല വിലയ്ക്ക് തന്നെ അങ്ങേരു കൊണ്ടുപോകും.

ഞാൻ എടപ്പാൾ സഫാരി ഗ്രൗണ്ടിൽ ചെല്ലുമ്പോ പട്ടാമ്പിക്കാരൻ അവിടെ എത്തിയിട്ടുണ്ട്. അയാളുടെ തൊട്ടടുത്ത് നിൽക്കുന്ന ആസിഫ് കയ്യും കലാശവും കാട്ടി എന്തൊക്കെയോ പറയുന്നത് കാണാമായിരുന്നു.

വണ്ടി ഓണർ ആയ എന്നെക്കുറിച്ച് നല്ല ബിൽടപ് കൊടുക്കുന്നതായിരിക്കും, കള്ളൻ!

ചില സെലിബ്രിറ്റികൾ ഉപയോഗിച്ച വണ്ടിക്ക് സെക്കൻ്റ് ഹാൻഡ് മാർക്കറ്റിലും പുതിയ വണ്ടിയുടെ റേറ്റ് കിട്ടാറുണ്ട് എന്ന കാര്യവും എനിക്കോർമ്മ വന്നു. കടും കള്ളൻ!

ബയ്യർ വന്നു സെൽഫി ഒക്കെ എടുക്കോ എന്തോ?

 

ഞാൻ മുടിയൊക്കെ ശരിയാക്കി വണ്ടിയില് നിന്നിറങ്ങി. അടുത്തേക്ക് നടന്നു ചെല്ലുന്ന എന്നെ ആ രണ്ടാളും അന്തർവാഹിനി കണ്ട ബേബി ഷാർക്കിനെ പോലെ നോക്കി.

ഞാൻ ലൈറ്റ് ആയിട്ട് ചിരിച്ച് തല ഇളക്കി ചോദിച്ചു,

“ന്തെ?”

“നീ എന്ത് കാണിക്കാനാണ് വന്നത്?”

“ബുള്ളറ്റ്.”

“ന്നിട്ട് ബുള്ളറ്റ് എവിടെ?”

ഉണ്ട കുടുങ്ങിയെന്ന് അപ്പോഴാണെനിക്ക് ബോധ്യമായത്, മഴ പെയ്തപ്പോൾ നനയണ്ട എന്ന് കരുതി ഞാൻ വീട്ടിൽ നിന്ന് കാർ എടുത്തിട്ടാണ് വന്നത്!!

എൻ്റെ സകലതും വിരിഞ്ഞു. ഭൂമി അങ്ങു പിളർന്നു പോയിരുന്നെങ്കിൽ എന്നാശിച്ച നിമിഷം.

 

മിസ്റ്റർ പട്ടാമ്പി ആസിഫിനെ മാറ്റി നിർത്തി പറഞ്ഞു,

“ഞാൻ വിട്ടു”

“വിടണ്ട, ഇവനേ ഇങ്ങനെയുള്ളൂ, ഇവൻ്റെ വണ്ടി ഉഷാറാ”

“ഉം… ഈ വിസ്മയ ചിന്താഗതിക്കാരൻ വണ്ടിയില് പെട്രോളിന് പകരം ഡീസൽ ഒക്കെ അടിച്ച് ഒടിച്ചിട്ടില്ല എന്ന് എങ്ങനെ പറയാൻ പറ്റും”

സ്വാഭാവികം.

എൻ്റെ കണ്ണ് നിറഞ്ഞു. പെട്രോൾ ടാങ്കില് ഒരിക്കൽ ഒരു പോപ്പിൻസ് മുട്ടായി ഇട്ടിട്ടുണ്ട് എന്നല്ലാതെ, ഡീസൽ ഒന്നും… നിങ്ങള് തന്നെ പറ, എന്നെക്കൊണ്ട് അതിനു സാധിക്ക്വോ?… Read the rest

ബോലോ താരാ ര ര!

രണ്ടായിരത്തിപന്ത്രണ്ടിൽ ബാംഗ്ലൂരിൽ എത്തിപെട്ട ഞങ്ങള് കുറച്ച് കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ്ങ് കോളേജ് കിടാങ്ങൾ, ഇലക്ട്രോണിക് സിറ്റിയ്ക്ക് അടുത്തുള്ള സിംഗസാന്ദ്ര എന്ന സ്ഥലമാണ് വാസസ്ഥലമായി തിരഞ്ഞെടുത്തത്. പേരിലൊരു ‘സാന്ദ്ര’ ഉള്ളത് കൊണ്ട് എനിക്കും ഇഷ്ടമായി.
രണ്ടുപേർക്ക് താമസിക്കാൻ വേണ്ടി എടുത്ത ഒറ്റ മുറി ഫ്ലാറ്റിൽ ഏഴുപേര് താമസിച്ചു എന്ന നിസ്സാരകുറ്റത്തിന് ഓണർ പിടിച്ചു പുറത്താക്കും വരെ, സ്വർഗ്ഗം അവിടെയായിരുന്നു.
പർചെയ്സിങ്‌ ആന്റ് കുക്കിങ് മാമുവും പീസുട്ടനും നൈസും, ക്ളീനിംഗ് മധുവും അംബുജവും ഞാനും, പാത്രം കഴുകൽ ജഗൻ… അങ്ങനെ ഡ്യൂട്ടികൾ എല്ലാം കൃത്യമായി വിഭജിക്കപെട്ടിരുന്നു. ഞങ്ങൾ
സ്ഥിരമായി സാധനങ്ങൾ വാങ്ങിച്ചിരുന്നത് കണ്ണൂര്കാരൻ ഷാജിർ നടത്തുന്ന തൊട്ടടുത്തുള്ള പലചരക്കു കടയിൽ നിന്നായിരുന്നു. പണ്ട് വാട്ടർ തീം പാർക്കില് നീർക്കോലിയെ കൊണ്ടിട്ട കേസില് നാടുവിട്ടു ബാഗ്ലൂർ എത്തിയ മൊതലാണ്. അത് വേറൊരു ബയോപിക്.
തൊട്ടടുത്തുള്ള പിജിയിലെ പെൺകുട്ടികൾക്ക് വായ നോക്കാൻ ആരെങ്കിലും വേണ്ടേ എന്ന് കരുതി ഷാജിറിന്റെ കടയുടെ മുന്നിൽ നിൽക്കുകയായിരുന്നു ഞാനും മാമുവും. അപ്പോഴാണ് ഞങ്ങളുടെ മൂന്നു നില അപാർട്ട്മെന്റിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന,  സർദാർജി അവിടേക്ക് വന്ന് ഷാജിറിനോട്‌ ഹിന്ദിയിൽ ചോദിക്കുന്നത്,
“ഷാജിർ… ഇന്നലെ ആരാ ഇവിടെ നിന്ന് പരിപ്പ് വാങ്ങിച്ചത്?
“കുറെ പേര് വാങ്ങിച്ചിരുന്നു, കൃത്യമായിട്ട് ഓർമ്മയില്ല” എന്ന ഷാജിറിന്റെ മറുപടി കേട്ട് സർദാർജി നിരാശയോടെ തിരിച്ചു നടന്നു.
ഒന്നും മനസിലാവാതെ നിന്ന ഞങ്ങളോട് ഷാജിർ പറഞ്ഞു,
“ഇയാള് എന്നും വരും, ഇന്നലെ ഇവിടെ നിന്നാരാ കോളിഫ്‌ളവർ വാങ്ങിച്ചത്, ഗ്രീൻപീസ് വാങ്ങിച്ചത്, ചിക്കൻ മസാല വാങ്ങിച്ചത് എന്നൊക്കെ ചോദിച്ച്…”
“അതെന്താ?”
“ആവോ… പക്ഷെ മാമൂ, എല്ലാ ദിവസവും നിങ്ങള് വാങ്ങിക്കുന്ന സാധനങ്ങളാണ് അയാള് പിറ്റേ ദിവസം വന്നു കൃത്യമായി ചോദിക്കുന്നത്”
മാമുവും ഞാനും പരസ്പരം നോക്കി.
“എന്റെ കൈപ്പുണ്യത്തിന്റെ മണം അടിച്ചിട്ടാവും!’ മാമു അഭിമാനത്തോടെ എന്നോട് പറഞ്ഞു.
“ഷാജിറെ ഇനി അയാള് വന്നു ചോദിക്കുമ്പോൾ ഞങ്ങളാണ് വാങ്ങിച്ചതെന്ന് പറഞ്ഞേക്ക്… ഞാനാണ് അവിടുത്തെ കുക്കറെന്നും, അല്ല കുക്കെന്നും!”
‘ഹോ…. സ്വാദിന്റെ മണം പരത്തുന്ന കുറച്ച് മലയാളി ചെറുപ്പക്കാർ, ആ രുചിയുടെ ഉറവിടം അന്വേഷിച്ച് നടക്കുന്ന ആഹാരപ്രിയനായ ഒരു സർദാർജി… വെറും ഫീൽ ഗുഡ്!’
തന്റെ കുക്കിങ്ങിന് ഒരു നോർത്ത് ഇന്ത്യൻ കോമ്പ്ലിമെന്റ് കിട്ടിയ ആ ഹരത്തില് മാമു അന്ന് രാത്രി കടലക്കറി ആണ്  വെച്ചത്. ജഗൻ പാത്രങ്ങൾ കഴുകി വെക്കുമ്പോൾ ഞങ്ങൾ,
ഭക്ഷണം നൽകി പോക്കറ്റിലാക്കിയ
സർദാർജിയുടെ സ്വിഫ്റ്റ്‌ കാർ എടുത്ത് നന്ദി ഹിൽസിൽ ടൂർ പോവുന്നതും, അയാളുടെ ഇൻവെസ്റ്റ്മെന്റിൽ മടിവാളയിൽ ഒരു നോർത്ത് ഇന്ത്യൻ റെസ്റ്റോറന്റ് ആരംഭിക്കുന്നതും ഒക്കെ സ്വപ്നം കണ്ടു കിടക്കുകയായിരുന്നു!
പിറ്റേന്ന് രാവിലെ ഒരു ഇന്റർവ്യൂ ന് പോവാനായി പതിവില്ലാതെ നേരത്തെ എഴുന്നേറ്റ് ഇറങ്ങിയ ഞങ്ങൾ ഒരു കാഴ്ച കണ്ടു.
തൊട്ടു താഴെയുള്ള റോഡിൽ പാർക്കിൽ ചെയ്യാറുള്ള തന്റെ വെള്ള സ്വിഫ്റ്റിന്റെ മുകളിൽ നിന്നും സർദാർജി കടലക്കറി വടിച്ചു കളയുന്നു!
നല്ല പരിചയമുള്ള കടലക്കറി!!
എന്നും രാത്രി ബാക്കി വരുന്ന ഫുഡ് ഓപ്പോസിറ്റ് ഉള്ള ഒഴിഞ്ഞ പറമ്പിലേക്ക്  ടെറസിൽ നിന്നും നീട്ടി എറിയലായിരുന്നു ജഗന്റെ പതിവ്.
Read the rest

കുഞ്ഞിഖാദറിന്റെ ഐറണി

രണ്ടാം ലോക മഹായുദ്ധത്തിന്റെ പീക്ക് ടൈമില്‍ മദിരാശി ബോംബിട്ട ശേഷം തിരിച്ചു പോവുകയായിരുന്ന ജപ്പാന്‍ കപ്പല്‍ പൊന്നാനി നങ്കൂരമിട്ടിട്ട് മോരും വെള്ളം വാങ്ങി കുടിച്ച ആലിപ്പറമ്പിലെ ഹംസക്കയുടെ തറവാട്. മോരും വെള്ളത്തിന്റെ ടേസ്റ്റില്‍ കൃതാര്‍ഥനായി കപ്പല്‍ ക്യാപ്റ്റന്‍ ഹംസക്കയുടെ വാപ്പയ്ക്ക് ഒരു തെങ്ങിന്‍ തൈ സമ്മാനിച്ചു, ‘ടോക്കിയോ മിത്ര’. ഇതാണ് ചരിത്രമെന്ന് ഹംസക്ക പറയും, ഞങ്ങള് ‘വിടല്’ എന്നും. പറമ്പില്‍ പ്രത്യേകം താബൂക്ക് കെട്ടി സംരക്ഷിച്ചിട്ടുള്ള ആ തെങ്ങാണ് ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ തേങ്ങയുണ്ടാവുന്ന തെങ്ങ് എന്നും കൂടെ ഹംസക്ക വിടും.. ഈ വിടലുകള്‍ കേട്ട് മണ്ട കാഞ്ഞിട്ടാണോ എന്തോ, ഒരുദിവസം തെങ്ങ് ചതിച്ചു!

ഹംസക്കയുടെ തള്ളലിന്റെ അത്രയും ഇല്ലെങ്കിലും ആ പറമ്പില്‍ ഏറ്റവും കായ്ക്കുന്ന കല്പക വൃക്ഷം ആ തെങ്ങു തന്നെയായിരുന്നു.
പക്ഷേ ഒരു മിഥുനമാസത്തിലെ മണ്ടേ…. ഷഹളാധരന്‍ ആലിപറമ്പില് തന്റെ റൂട്ടീൻ തെങ്ങ് കയറ്റത്തിനു വന്നു. തനിക്ക് എണ്ണാന്‍ അറിയുന്ന സംഖ്യയിലും കൂടുതല്‍ തേങ്ങ തരുന്ന തെങ്ങാണ് എന്നുള്ളതിന്റെ കോൺഫിഡന്‍സില്‍ മുകളിലേക്കു നോക്കാതെയാണ് ഷഹളാധരന്‍ ആ തെങ്ങില്‍ കേറാറ്.
പക്ഷെ അന്ന് മുകളിലെത്തിയ ഷഹളാധരൻ മടവാള് പുറത്തെടുക്കും മുൻപ് ഒരൊറ്റ നിലവിളിയായിരുന്നു.
“അയ്യോ… ഹംസക്കാ!”

ആലിപറമ്പിലെ ടോക്കിയോ മിത്രയുടെ മണ്ടയ്ക്ക് നോക്കി ഹംസക്ക വായ പൊളിച്ചു. ഇനി വാ പൊളിച്ചു നിന്നിട്ട് കാര്യമില്ലെന്ന് വെളിപാട് വന്നപ്പോ അതടച്ചു. എന്നിട്ട് വലതു കൈ എടുത്ത് നെഞ്ചത്ത് കൈ വെച്ചു. ഒരു സ്തംബനത്തിന്റെ സാധ്യത ഹൃദയത്തിനു ഒത്തു കിട്ടിയിട്ടുണ്ട്, അത് വേണ്ടാന്ന് പറയാനാണ്.
‘ഇനി ഞാന്‍ എന്ത് ചെയ്യണം എന്ന ചോദ്യം ഷഹളു തെങ്ങിന്റെ മുകളില്‍ നിന്ന് താഴേക്ക് തൊടുത്തുവിട്ടു.
“ഇയ് ഒന്നുംകൂടെ ഒന്ന് നോക്ക്യോക്കടാ”
ഇനി നോക്കാനൊന്നുമില്ല, ഒരൊറ്റ തേങ്ങ പോലുമില്ല… സംശയമുണ്ടെങ്കില്‍ ഹംസക്ക കേറി നോക്ക്.”

ഷഹളാധരൻ തളപ്പിട്ട്‌ താഴേക്ക് ഇറങ്ങുമ്പോള്‍ ഹംസക്കയുടെ നടുക്കം മേലോട്ട് ഉയരുകയായിരുന്നു. അത് പിന്നെ ആ തെങ്ങിനെക്കാള്‍ പൊക്കത്തിലെത്തി.
ആലിപറമ്പിലെ ഏറ്റവും പുഷ്ടിയുള്ള തെങ്ങ്… ഏത് വരണ്ട അവസ്ഥയിലും നൂറു തേങ്ങ മിനിമം തന്നിരുന്ന കല്പകം. ഹംസക്ക പട്ട വെട്ടിയിട്ട പോലെ ബോധം കെട്ടു വീണു.

തേങ്ങ പെറുക്കികൂട്ടാൻ വെച്ചിരുന്ന അറബാനയിൽ ഹംസക്കയെ എടുത്ത് ഇട്ട്
ഷഹളാധരൻ വണ്ടി സ്റ്റാർട് ചെയ്ത് വീട്ടിലേക്ക് ഉന്തി. താൻ ഏൽപ്പിച്ച ഇളനീര് കൊണ്ടുവരുകയാണെന്നാണ് ഉമ്മറത്ത് ഇരുന്നിരുന്ന ഹംസക്കയുടെ ഭാര്യ ഖദീജ, ദീർഘവീക്ഷണം അഥവാ ലോങ്ങ് സൈറ്റ്നെസ് കാരണം വിചാരിച്ചത്. അടുത്തെത്തിയപ്പഴാണ് അറബാനയിൽ കിടക്കുന്നത് അഞ്ചു പവൻ മഹറ് തന്ന് തന്നെ കെട്ടിയ അഞ്ചരയടിക്കാരനാണെന്ന്. അതോടെ അവര് തുടങ്ങി നിലവിളി. അത് കേട്ട് ഓടി വന്ന ഹംസക്കയുടെ മകൾ റംലയെ ഷഹളാധരൻ സമയോചിതമായി ഇടപെട്ട് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. അതിനുള്ള കൂലി അപ്പത്തന്നെ ഷഹളുവിന് ചെകിടടച്ച് കിട്ടി, ഓൻ പോയി.

ബോധം വന്ന ഹംസക്ക ആദ്യം കണ്ടത് മൂത്ത പുത്രനെയായിരുന്നു, കുഞ്ഞിഖാദർ! ചില കണ്ടുപിടുത്തങ്ങൾ കയ്യീന്ന് പോവാറുണ്ട്, അതിലൊന്നായിരുന്നു കുഞ്ഞിഖാദർ.
മകന്റെ മുഖത്ത് നോക്കി ഹംസക്ക ആദ്യം പറഞ്ഞത് ഒരു ക്ക്വോട്ടായിരുന്നു.
“തെങ്ങ് ചതിക്കൂലാന്നൊക്കെ വെറുതെ പറയുന്നതാ…. തെങ്ങു ചതിക്കും, തേങ്ങയും ചതിക്കും, ഓലയും മടലും കൊതുമ്പും മച്ചിങ്ങയും മാത്രമല്ല തെങ്ങുകേറ്റകാരൻ വരെ ചതിക്കും”
“വാപ്പയ്ക്ക് ശരിയ്ക്കും, ബോധം തന്നെയല്ലേ വന്നത്, അതോ വേറെന്തെങ്കിലുമാണോ?”… Read the rest

ചാട്ടം

ജീവിതത്തിൽ നേരിട്ട ഏറ്റവും പ്രൈസ് ലെസ് ചോദ്യം എന്തായിരുന്നു? എനിക്കത് വളരെ പണ്ടൊരു നിലാവില്ലാത്ത രാത്രി, പൊന്നാനി പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരൻ ചോദിച്ച ചോദ്യമാണ്.

അന്നൊക്കെ കൊച്ചിയിലേക്കുള്ള പോക്കും വരവും മിക്കതും ബസ്സിലാണ്. രാത്രി പന്ത്രണ്ടിനോ ഒരു മണിക്കോ ഒക്കെ ഹൈവേയിലെ സ്റ്റോപ്പിൽ ബസ്സിറങ്ങി പിന്നങ്ങോട്ടുള്ള മുക്കാൽ കിലോമീറ്റർ ഇരുട്ടിനോട് മിണ്ടിയും പറഞ്ഞും അങ്ങനെ നടക്കും. രാത്രി ലേറ്റാവുന്നത് കൊണ്ട് ഗേറ്റ് നേരത്തെ പൂട്ടിക്കോളാൻ വിളിച്ചുപറയാറുണ്ട്. എന്നിട്ട് ചിലപ്പൊ ബാഗ് അപ്പുറത്തേക്ക് ഇട്ടിട്ടു ചാടും, അല്ലെങ്കിൽ തോളത്തു തൂക്കി തന്നെ ചാടും, ജസ്റ്റ് തിരക്കഥാകൃത്ത് തിങ്ങ്സ്.

വരിക്ക പ്ലാവിന്റെ ചക്ക പഴുത്ത മണമുള്ള ഒരു രാത്രി. മാണൂർ പള്ളിടെ അവിടെ കെ എസ് ആർ ടി സി ഇറങ്ങി നടന്നു… ഇരുട്ടിലൂടെ നടക്കുമ്പോൾ ലൈറ്റ് അടിക്കുന്നു ശീലം ഇന്നുമില്ല…
നടന്ന് വീടിൻ്റെ തൊട്ടടുത്ത്, ഒരു ഇരുനൂറ്റി അമ്പത് മീറ്റർ എത്തിയപ്പോൾ, ദാ എതിരെ നിന്നും പൊന്നാനി സ്റ്റേഷനിലെ വെള്ള ബൊലേറോ മെല്ലെ വരുന്നു.
അസമയം, സംശയാസ്പദമായ സാഹചര്യം. എൻ്റെ അടുത്ത് വണ്ടി നിർത്തി അതിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും കാര്യം തിരക്കി. കൊച്ചിയിൽ നിന്ന് വരുന്ന വഴി ബസ് ഇറങ്ങി നടക്കുന്നതാണെന്നു പറഞ്ഞു.
വീട് ആ കാണുന്നതാണെന്നു ചൂണ്ടിക്കാണിക്കുക ചെയ്തത്തോടെ അവര് വിട്ടു. പക്ഷെ ശരിക്കും വിട്ടിട്ടുണ്ടായിരുന്നില്ല. ജീപ്പ് മുന്നോട്ട് ഒന്ന് എടുക്കുന്നതായി കാണിച്ച് അവർ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു, ഞാൻ എന്റെ വീട്ടിലേക്ക് തന്നെയാണോ കയറി പോവുന്നത് എന്ന് നോക്കാൻ!

‘ഞാൻ എന്തിന് പതറണം, എന്റെ സ്വന്തം വീടല്ലേ’ എന്ന ധൈര്യത്തോടെ ഗേറ്റ് ന് അടുത്തെത്തിയപ്പൊ, ഒൻപത് മണിക്കേ പൂട്ടിയ ഗേറ്റ് എന്നെ നോക്കി ഡർബാർ രാഗത്തിൽ ചിരിക്കുന്നു!
പതറി!!
തിരിഞ്ഞു ബൊലേറോയിലേക്ക് നോക്കിയപ്പോൾ പോലീസുകാരിൽ ഒരാളുടെ കണ്ണ് വണ്ടിയ്ക്കുള്ളിലെ റിയർ വ്യൂ മിററിലും മറ്റേയാളുടെ കണ്ണ് ഡ്രൈവിങ് സൈഡിലെ സൈഡ് മിററിലും ഞാൻ കണ്ടു!

രണ്ട് ഒപ്ഷനാണ് മുന്നിലുള്ളത്.
തിരിച്ച് നടന്നുചെന്ന്… ‘സേർ, ഗെയിറ്റ് പൂട്ടിയിട്ടുണ്ട്… ഞാനൊന്നു ചാടിക്കോട്ടെ?’ എന്ന് ചോദിക്കുക. അപ്പോൾ ഉണ്ടാവുന്ന അവരുടെ മുഖത്തെ റിയാക്ഷൻ മനസിലെ ചില്ലു ഭരണിയിൽ ഉപ്പിലിട്ട് സൂക്ഷിക്കുക. അല്ലെങ്കിൽ അമ്മയെ ഫോൺ വിളിച്ച് റേഷൻ കാർഡ് എടുത്ത് പുറത്തേക്ക് വരാൻ പറയുക.
പക്ഷേ എനിക്കൊരു ഓരോപ്ഷൻ ത്രീ കൂടി ഉണ്ടായിരുന്നു!
ഞാൻ ഗെയിറ്റ് ചാടി!! പോലീസുകാര് രണ്ടും, ജ്ജും ജ്ജും ന്ന് വണ്ടി തുറന്ന് ഓടിവന്ന് അപ്പുറം, ഞാൻ ഇപ്പുറം. നടുവിൽ ഷട്ടിൽ കോർട്ടിൻ്റെ നെറ്റ് പോലെ എൻ്റെ ഗെയിറ്റും.

എന്റെ മതിലിനപ്പുറം കിതച്ചുകൊണ്ട് നിന്നിരുന്ന അവർക്ക്, ഫോണെടുത്ത് വീടിനു മുന്നിൽ നിന്നെടുത്ത എന്റെ സെൽഫികൾ കാണിച്ച്, ഡോക്ടർ സണ്ണിയോട് ഗംഗ, നാഗവല്ലിയുടെ ആഭരണത്തെകുറിച്ച് പറയും പോലെ വിവരിച്ചുകൊടുത്തു.
അവരിലൊരാൾ കൺവിൻസ്ഡായി…
അപ്പോഴും മറ്റെ പോലീസുകാരന്റെ മുഖത്ത് ഒരു വിശ്വാസക്കുറവ്…. അയാൾ പതിയെ നടന്നു ഗേറ്റ് നു അടുത്തേക്ക് വന്നു…
“നിന്നെ കണ്ടാ കള്ളൻ ആയിട്ടൊന്നും തോന്നുന്നില്ല…”
‘ആശ്വാസം!’
“പക്ഷേ സത്യം പറ… ഇത് നിൻ്റെ…. കാമുകിയുടെ വീടല്ലെ?”
നേരത്തെ പറഞ്ഞ ആ പ്രൈസ് ലെസ് ചോദ്യം!… Read the rest

ജോണികുട്ടന്‍റെ ബാല്‍ക്കണി

പേരില്ലൂരിലെ കര്‍ക്കിടകമാസം  ബാക്കിയുള്ള മാസങ്ങളെ പോലെയല്ല… ഇവന്റുകളുടെയും സംഭവപരമ്പരകളുടെയും  ചാകരമാസമാണ്. വേറെയെവിടെയെങ്കിലും വേറെപ്പഴെങ്കിലും നടക്കേണ്ട മേളങ്ങള് വരെ വണ്ടിപിടിച്ച് ഇവിടെവന്ന് പേരില്ലൂരിനെ വേദിയാക്കും. ചിങ്ങത്തില്‍ ഒളിച്ചോടിയാലും പ്രത്യേകിച്ചൊരു മാറ്റവും സംഭവിക്കാനില്ലാത്ത കമിതാക്കൾ കര്‍ക്കിടകത്തിലോടും. ഓടുന്നതിനിടെ വഴുക്കി വീണപ്പൊ കാമുകൻ ചിരിച്ചെന്നു പറഞ്ഞ് ഉടക്കി വീട്ടിലേക്ക് തന്നെ തിരിച്ചു നടന്ന നീലിമയൊക്കെ കഴിഞ്ഞ കൊല്ലത്തെ കര്‍ക്കിടകം സ്റ്റാറാണ്.
കേരളത്തിലെ ഒരു സാധാരണ പഞ്ചായത്തിന്‍റെ ബാൻഡ് വിഡ്ത്തിന് ഒരു മാസം താങ്ങാവുന്നതിലും അധികം പ്രശ്നങ്ങളും കോളിളക്കങ്ങളും ഞങ്ങളുടെ നാട്ടിൽ കര്‍ക്കിടകത്തില്‍ അരങ്ങേറാറുണ്ട്. ചിങ്ങമാസം പകുതി വരെ പേരില്ലൂർ  ആ ഹാങ്ങോവറിൽ ഹാങ്ങായി നിൽക്കും. എന്താന്നറിയില്ല, എല്ലാ കൊല്ലവും അങ്ങനാണ്.
പേരില്ലൂരിൻ്റെ ജ്യോഗ്രഫിയും ഭൂമിയുടെ ജ്യോതിശാസ്ത്രവും ക്ലാഷാവുമ്പോഴുണ്ടാവുന്ന ഒരു പ്രതിഭാസമാണെന്നാണ് അപ്പുവാര്യർ പണ്ട് പറഞ്ഞിട്ടുള്ളത്. പറഞ്ഞത് അപ്പുവാര്യർ ആയോണ്ട് ഒരു പേരില്ലൂരുകാരനും അത്  വിശ്വസിക്കാൻ പോയിട്ടില്ല.
ഇക്കൊല്ലം ഒന്നാം തീയതി തിങ്കളാഴ്‌ തന്നെ തുടങ്ങി. പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് വീട് വെച്ചിട്ടുള്ള ജോണികുട്ടനാണ് അതിന്‍റെ സിബ്ബ് തുറന്നത്. വീടു പണി കാലത്ത് പഞ്ചായത്തുമായുള്ള അതിർത്തി തർക്കത്തിന്‍റെ പേരിൽ, ഒരു സെന്റും രണ്ട് ലിങ്ക്സും നഷ്ടപ്പെട്ടതിന്‍റെ ഒരു പാസ്റ്റുണ്ട് ജോണികുട്ടന്.
ആ വൈരാഗ്യത്തിന്‍റെ പേരില് ദിനവും രാത്രി പത്തേമുക്കാലിന്‍റെ മൂത്രം, ജോണികുട്ടൻ വീടിന്‍റെ ബാൽക്കണിയിൽ നിന്ന് പഞ്ചായത്ത് ഓഫീസിന്‍റെ ബില്ഡിങ്ങിലേക്കാണ്  ഒഴിക്കാറ്. കേമൻ!
ഒന്നാന്തി രാത്രി മൂത്രമൊഴിക്കാൻ ബാൽക്കണിയിലെത്തിയ ജോണികുട്ടൻ തന്‍റെ കുട്ടനെ പുറത്തുകൊണ്ടു വന്നപ്പോഴാണ് അപ്പുറത്ത് നിൽക്കുന്ന തെങ്ങിന്‍റെ മുകളിൽ ഒരു കാഴ്ച കണ്ടത്!  ഒരു വെളുത്ത വസ്തു, അതില്‍  നിന്ന് ‘ബൂ ….’ ന്നൊരു ശബ്ദവും പിന്നാലെ ഒരു വെള്ളപ്രകാശവും!
ജോണികുട്ടൻ അന്നാദ്യമായി രാത്രിമൂത്രം ക്ളോസറ്റിന് കൊടുത്തു.
പിറ്റേന്ന് രാവിലെ അങ്ങാടിയിലെ ചായക്കടയിൽ കാപ്പി കുടിക്കാനെന്ന വ്യാജേനയെത്തിയ ജോണികുട്ടൻ എല്ലാവരോടുമായി പറഞ്ഞു,
“എന്‍റെ പറമ്പിലെ തെങ്ങിന്‍റെ മുകളിൽ എന്തോ ഉണ്ട്”
“തേങ്ങയായിരിക്കും”
“തേങ്ങ! എടോ  ഇത് ശബ്ദവും വെളിച്ചവും  ഒക്കെ ഉണ്ടാക്കുന്നുണ്ടടോ”
ജോണികുട്ടൻ താൻ തലേന്ന് രാത്രി കണ്ടതും കേട്ടതും വിവരിച്ചു.
“നീയെന്തിനാ ജോണികുട്ടാ രാത്രി പത്തേമുക്കാലിന് ബാൽക്കണിയിൽ ഇറങ്ങി നിന്നേ?”
പലചരക്ക് കടക്കാരൻ യാവു ദുരൂഹത മണത്തു.
“അത് ഞാൻ വീമാനത്തിന്‍റെ ശബ്ദം കേട്ടപ്പോ കാണാൻ ഇറങ്ങിയതാ..”
വയസ്സ് മുപ്പത്തിയഞ്ചായിട്ടും തീവണ്ടി പോവുന്നത് കണ്ടാൽ ടാറ്റ കൊടുക്കുക, ജെ സി ബി മണ്ണുമാന്തുന്നത് കണ്ടാൽ നോക്കിനിൽക്കുക, ഹെലികോപ്റ്റർ പോവുന്നത് കണ്ടാൽ പിന്നാലെ ഓടുക തുടങ്ങിയ മച്യൂർഡ് ശീലങ്ങൾ ജോണിക്കുട്ടന് ഉള്ളതായി നാട്ടുകാർക്ക് അറിയാവുന്നതുകൊണ്ട് ആർക്കും ആ കള്ളത്തിൽ പിന്നെ സംശയങ്ങളുണ്ടായില്ല.
“അവിടെ ഉറപ്പായിട്ടും ഒരു അജ്ഞാത വസ്തു ഉണ്ട്!”
ജോണികുട്ടൻ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്  തറപ്പിച്ചു പറഞ്ഞു.
എല്ലാവരും ചായക്കടയുടെ മൂലയ്ക്കിൽ ഇരുന്നിരുന്ന അപ്പൂട്ടൻ വാര്യരെയാണ് നോക്കിയത്.
‘എലിയൻ കുഞ്ഞിന്‍റെ കയ്യീന്ന് വീണ ടെഡിബേർ ആയിരിക്കുമെന്നോ, സ്‌പേസ് ഷിപ്പിൽ നിന്നും തെറിച്ച സ്റ്റിയറിങ് ആയിരിക്കുമെന്നോ അപ്പൂട്ടൻ വാര്യർ പ്രസ്താവിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു… പക്ഷെ വാര്യർക്ക് പഴേ റെയ്ഞ്ച് ഒന്നും ഉണ്ടായിരുന്നില്ല,
“ബോംബായിരിക്കും!!”
“പിന്നെയ്…ബോംബ് തെങ്ങിന്‍റെ മണ്ടയിൽ അല്ലേ വെക്കുന്നത്…”
“വെക്കും… ഞാൻ കഴിഞ്ഞാഴ്ച ഒരു അമേരിക്കൻ ജേർണലിൽ മുൻ സി ഐ എ മേധാവി എഴുതിയ ഒരു ആർട്ടിക്കിളിൽ വായിച്ചിട്ടുണ്ട്..”
Read the rest

ഡിന്നർ ഡേറ്റ്

ഇടപ്പള്ളിയിലെ നല്ല ഒരു റെസ്റ്ററന്റിൽ വിശന്നുപൊളിഞ്ഞ് ഡിന്നർ കഴിക്കാൻ പോയതാണ്, ഒറ്റയ്‌ക്കെയുള്ളൂ… ഒരു ടേബിളിൽ ചെന്ന് ഇരുന്നപ്പോൾ സ്റ്റാഫ് വന്നിട്ട് പറഞ്ഞു
“സർ നല്ല റഷുണ്ട്”
“ഇപ്പൊ ചുട്ടതാണോ?”
“അതല്ല സർ, തിരക്കാണ്”
“ഓ.. ആ റഷ്”
എനിക്കപ്പഴാണ് ബൾബ് കത്തിയത്…
“ബുദ്ധിമുട്ടില്ലെങ്കിൽ ഒന്ന് ടേബിൾ ഷെയർ ചെയ്യാമോ”
‘ബുദ്ധിമുട്ടണ്ട്… വൈ ഷുഡ് ഐ?’
വല്യ പൊതുജനതാൽപര്യാർത്ഥത്തിനുള്ള മൂഡ് ഇല്ലാത്തതുകൊണ്ട് ഞാനൊരു നുണ പറഞ്ഞു,
“ചിലപ്പൊ ഒരാള് കൂടി വരും”
അയാള് ‘ഓക്കെ’ന്നു പറഞ്ഞ് മെനു കാർഡ് തന്നിട്ട് പോയി.

ഓർഡർ എടുക്കാൻ വന്നത് വേറൊരാളാണ്. മെനു വിശദമായി വായിച്ചറിഞ്ഞ്, വെയിറ്ററോട് ആറേഴ്‌ ഡൗട്ടും ചോദിച്ച് അവസാനം പകലാണെങ്കിൽ ബിരിയാണിയും രാത്രിയാണെങ്കിൽ അൽഫാമും ഓഡർ ചെയ്യുന്ന ചില പരമ്പരാഗത ബോറൻമാരെ പോലെയായിരുന്നില്ല ഞാൻ.
“ഈ ബീഫ്‌ വറ്റൽ മുളക്‌ റോസ്റ്റിൽ നിങ്ങള് ഏത് ഓയിലാണ് യൂസ് ചെയ്യാറ്?”
“സൺ ഫ്‌ളവർ ഓയിലാണ് സർ”
“ചെമ്മീൻ കിഴിയാണോ മഞ്ചൂരിയനാണോ സ്പൈസി?”
“മഞ്ചൂരിയനാണ് സർ”
“ന്നാ ഒരു പീസ് ആൽഫാമെടുത്തോ”

എന്റെ കോഴി വരുന്നതിനു മുൻപാണ് അവൻ വന്നത്. ഏർളി ട്വന്റിസിൽ ഉള്ള ഒരു പയ്യൻ എന്റെ ഓപ്പോസിറ്റ് ചെയറിൽ! അവനോട് ഏതെങ്കിലും സ്റ്റാഫ് ചുട്ട റഷിന്റെ കാര്യം പറഞ്ഞു കാണും. എന്തെങ്കിലുമാവട്ടെന്ന് ഞാനും വിചാരിച്ചു.
ആസനസ്ഥനായതും “ഇവിടുത്തെ ഫുഡ് എങ്ങനെയുണ്ട്?” എന്ന ഓപ്പണിങ് ക്വസ്റ്റിനിൽ അവനങ്ങ് തുടങ്ങി അവന്റെ സംസാരം. പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറ് തുറന്നത് പോലെ, ധാര ധാര ധാര! സത്യം പറയാലോ.. എന്നെ എന്റെ മയോണയ്‌സിലേക്ക് നോക്കാനായി കണ്ണെടുക്കാൻ പോലും അവൻ സമ്മതിച്ചിട്ടില്ല. കുവൈറ്റിൽ റിഗ്ഗിൽ ആണ്
ജോലിയെന്നും, ഇരുപത്തിയഞ്ചാം വയസ്സിൽ ഇന്നോവ ക്രിസ്റ്റ വിത്ത് ഫാൻസി നമ്പർ വാങ്ങിയെന്നും, കല്യാണം നോക്കുന്നുണ്ടെന്നും… സങ്കൽപ്പത്തിലെ പെണ്കുട്ടിയുടെ ചേലും, നാലാം ക്ലാസിലെ പ്രണയവും, പത്താം ക്ലാസിലെ റോൾ നമ്പറും, ഗൂഗിൾ ക്രോമിൽ ലാസ്റ്റ് സെർച്ച് ചെയ്ത കീവേർഡും വരെ അവൻ പറഞ്ഞു.
സംസാരത്തിനിടെ അവൻ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന ഒരു വാക്കായിരുന്നു, “എനിക്ക് കുഴപ്പമൊന്നുമില്ല… എനിക്ക് കുഴപ്പമൊന്നുമില്ല.. “ന്ന്. അതിലെനിക്ക് ശക്തമായ വിയോജിപ്പുണ്ടായി, എന്തോ കുഴപ്പം, ണ്ട്!

ഇടയ്ക്ക് അവൻ പൊറോട്ടയും ചിക്കൻ സ്റ്റ്യൂവും ഓർഡർ ചെയ്യുമ്പോൾ മാത്രമാണ് ഒരു ഗ്യാപ് വന്നത്. പിന്നെ വീണ്ടും,
“പണ്ട് ഞാൻ നൂറു രൂപയും ഇരുന്നൂറു രൂപയുമൊക്കെ കടം വാങ്ങി നടന്നിട്ടുണ്ട്, ഇപ്പൊ ആളുകൾ എന്നോടാണ് കടം ചോദിക്കുന്നത്…. ഞാൻ വാരിക്കോരി കൊടുക്കും, എനിക്ക് കുഴപ്പമൊന്നുമില്ല..”
എ ബി ഡിവില്ലിയേഴ്സ് ഫോമിലായ പോലത്തെ ഇന്നിംഗ്‌സ് ആണ് ഷഗോദരൻ കളിക്കുന്നത്.
“ഇന്നലെ ബസ് സ്റ്റോപ്പിൽ വെച്ച് വീട്ടിൽ പോവാൻ കാശില്ലെന്നു വിഷമം പറഞ്ഞ ഒരാൾക്ക് ഞാൻ അഞ്ഞൂറ് രൂപ കൊടുത്തു, കണ്ടാലറിയാം കള്ളുകുടിക്കാൻ ആണ്…പക്ഷെ ഞാൻ കൊടുത്തു… എനിക്ക് കുഴപ്പമൊന്നുമില്ല”
‘പിന്നെ എനിക്കാണോടാ കുഴപ്പം?’
കുവൈറ്റി ദിനാറെന്നല്ല, ഒരു കറൻസിയും ലോകത്തൊരു മനുഷ്യനോടും ഇമ്മാതിരി ക്രൂരത ചെയ്യരുത്.

കഴിക്കുന്നതിനിടെ ഇങ്ങനെ വായിട്ടലച്ചിട്ടും
ആദ്യം തീന്നത് അവന്റെ ഫുഡാണ്.
“ചേട്ടന് ഞാനൊരു ജ്യൂസ് പറയട്ടെ?”
‘ഇത് ജ്യൂസിൽ നിക്കില്ല, റെഡ് ബുള്ളില് ഉപ്പുസോഡയും ഗ്ലൂക്കോസ് പൗഡറും കലക്കി കുലുക്കി കുടിക്കേണ്ടി വരും’ ഞാൻ മനസ്സിൽ പറഞ്ഞു.… Read the rest

ആഗസ്റ്റ്

ഉത്തര കർണ്ണാടകയിലെ ഏതോ നാട്ടുവഴിയിലൂടെ, ഇടയ്ക്കിടെ ഓഫായിക്കൊണ്ടിരിക്കുന്ന ഒരു ലോക്കൽ ബസ്സിലെ മൂന്ന് യാത്രക്കാരിൽ ഒരാളായി എന്റെ രാത്രി മുന്നോട്ട് പോവുകയായിരുന്നു… നഗരകാഴ്ചകൾ പോലെയല്ല വെളിച്ചമില്ലാത്ത നാട്ടുവഴികൾ, കാണുന്ന കാഴ്ചകളിൽ പാതി നമ്മൾ പൂരിപ്പിക്കേണ്ടതായി വരും. പേരറിയാത്ത കുറെ ഗന്ധങ്ങളെയും, കാട് കടന്നുവരുന്ന നിശബ്ദതകളെയും ഞാനതിനുവേണ്ടി കൂട്ടുപിടിക്കുന്നുണ്ടായിരുന്നു.
ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്കാണ് യാത്ര. ബസ് അവസാനിക്കുന്നിടത്തേക്കാണ് എന്റെ ടിക്കറ്റ്. പക്ഷെ ലക്ഷണങ്ങൾ കണ്ടിട്ട് ബസ്, യാത്ര സ്വയം അവസാനിപ്പിക്കുമെന്ന് തോന്നി. പിന്നെന്ത് ചെയ്യണം എന്ന് ഞാൻ ചിന്തിച്ചില്ല. ലക്ഷ്യങ്ങളില്ലാത്ത യാത്രകളിൽ തടസ്സങ്ങൾക്ക് പ്രസക്തിയില്ലല്ലോ.

ബസ് വീണ്ടും നിന്നു. ആഴമുള്ള ഇരുട്ടാണ് ചുറ്റും. അതിലേറെ പരപ്പുള്ള ഉന്മാദവുമുണ്ട്. ഞാൻ ഞാനായി ജീവിക്കുന്നതിന്റെ ഉന്മാദം. എഞ്ചിനോട് കയർത്തും കിണുങ്ങിയും കേണും കരഞ്ഞും ഡ്രൈവർ സ്റ്റാർട്ട്‌ ആവാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു…. മുൻസീറ്റിൽ ഒറ്റയ്ക്കിരിക്കുന്ന ആ പെൺകുട്ടി ധൈര്യത്തിനായി തെളിച്ച മൊബൈൽ വെട്ടം മാത്രമുണ്ട് ബസ്സിൽ. അവളുടെ കവിളത്ത് ആ വെട്ടം വരച്ച വെള്ളിചിത്രങ്ങളുണ്ടായിരുന്നു. ഭയം പുരണ്ട കണ്ണുകൾ എന്നെയും നോക്കി, ചിത്രങ്ങളിൽ കാർവെള്ളിമേഘങ്ങൾ!
എന്റെ പിറകിലുണ്ടായിരുന്ന മുഖം വ്യക്തമല്ലാത്ത ആ നരച്ച താടിക്കാരൻ സീറ്റിൽ നിന്നെഴുന്നേറ്റു മുകളിലെ കമ്പിയില്‍ പിടിച്ചു…. പിന്നെ വണ്ടിയില്‍ നിന്നിറങ്ങാതെ മുന്നിലെ റോഡിലേക്ക് തന്നെ നോക്കിനിന്നു. അയാളുടെ കണ്ണുകൾ എന്തോ പ്രതീക്ഷിക്കുന്നുണ്ടെന്ന് തോന്നി. ഡ്രൈവർ തന്റെ അവസാന ശ്വാസമെടുക്കും പോലെ ഒരു പ്രയോഗം നടത്തിയപ്പോൾ എഞ്ചിൻ വീണ്ടുമുണർന്ന് ബസ് അനങ്ങാനായൊരുങ്ങി. ബസ്സിലെ വെളിച്ചത്തേക്കാൾ മുൻപ് തെളിഞ്ഞത് ആ പെണ്കുട്ടിയുടെ കണ്ണുകളായിരുന്നു. അയാൾ അങ്ങനെ തന്നെ നിന്നു.

അലൈൻമെന്റ് തെറ്റിയ ബസ്സിന്റെ ചക്രങ്ങളുണ്ടാക്കുന്ന സംഗീതം കേൾക്കാം… ചില്ല് ജനാലക്കപ്പുറം കാട് മൂളുന്നുണ്ട്. പെട്ടെന്ന്, ദൂരെ ഒരു മലയ്ക്ക് മുകളിൽ നിന്നും ചെറുതല്ലാത്ത ഒരു വെളിച്ചം ഞാൻ കാണാൻതുടങ്ങി. പൗർണ്ണമി രാത്രിയായിരുന്നു അത്! ഫെബ്രുവരി മാസവും.
കേട്ടു മാത്രം അറിഞ്ഞിട്ടുള്ള കരികാന പരമേശ്വരി ക്ഷേത്രത്തിലെ മൂൺ ലൈറ്റ് മ്യൂസിക് ഫെസ്റ്റിവലിനെ കുറിച്ചോർത്തു. മലമുകളിൽ വർഷത്തിലൊരിക്കൽ മാത്രം നടക്കാറുള്ള, ഒരു രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന കച്ചേരി! ലക്ഷണങ്ങൾ കണ്ടിട്ട് അതു തന്നെയായിരിക്കണം, ഹൊന്നാവാറിനടുത്തെ നിൽകോട് ഗ്രാമം. എനിക്കൊരു പുഞ്ചിരിയുണ്ടായി. ചില യാത്രകളിൽ ചിലപ്പോൾ നമ്മളെ തേടി ലക്ഷ്യങ്ങൾ ഇങ്ങോട്ടെത്തും.
പക്ഷെ ബസ്സിന്റെ കണക്കുകൂട്ടലുകളെക്കുറിച്ച് എനിക്ക് തിട്ടമില്ലായിരുന്നു, ആ പെണ്കുട്ടിയുടെ പ്രാർത്ഥനയുടെ ഫലത്തെപറ്റിയും.

ഒടുവിൽ പ്രതീക്ഷിച്ചത് സംഭവിച്ചു. ബസ് അവസാനമായി ഒന്ന് കുലുങ്ങികൊണ്ട് കണ്ണടച്ചു. ഞാൻ നോക്കിയത് അവളെയാണ്, ഭയം! കണ്ണ് നിറച്ചും കവിള് ചുവപ്പിച്ചും അതങ്ങനെ ആ മുഖത്ത് പൂത്ത് നിൽക്കുകയാണ്, ചന്തമുണ്ടത് കാണാൻ.
ഫോണിൽ അവൾ ആരെയൊക്കെയോ വിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നെ ബസ് ജീവനക്കാരോട് എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു. ഒടുവിൽ ഒരു നിരാശയോടെ അവൾ ബാഗ് എടുത്ത് എഴുന്നേറ്റു. ഇറങ്ങും മുൻപ് എന്തോ… എന്നെ മാത്രം അവൾ ഒന്ന് നോക്കി.

ബസ് ജീവനക്കാർ ബസ്സിനകത്ത് കിടന്നുറങ്ങാനും, നരച്ച താടിക്കാരൻ പിറകിലേക്ക് നടക്കുവാനുമാണ് തീരുമാനിച്ചത്. പെണ്കുട്ടി മുന്നിലേക്ക് നടന്നു, ഞാനും…
നീൽകോടിലേക്കുള്ള വഴി അതുതന്നെയാണോ എന്ന് അവളോട് തിരക്കണോ വേണ്ടയോ എന്ന് ഞാൻ ആലോചിച്ചുകൊണ്ടിരുന്നു…
ഞാൻ പിറകിലുണ്ടെന്നറിഞ്ഞിട്ടും അവൾ വേഗം കൂട്ടിയില്ല, കുറച്ചതുമില്ല.

Read the rest
%d bloggers like this: