Author: ദീപു പ്രദീപ്‌

ഹരേവാ

ഈ ഇരട്ടപ്പേര് എന്ന് പറയുന്നത് തിണ്ടലം അർഷാദിന്റെ ഗാനമേള പോലെയാണ്, എപ്പൊ വരുമെന്നോ എന്തൊക്കെ കേൾക്കേണ്ടിവരുമെന്നോ മുൻകൂട്ടി പറയാൻ പറ്റില്ല.

‘ഹരേവാ ശിങ്കാരിമേളം’ ട്രൂപ്പ് പ്രൊപ്രൈറ്റർ സുകുമാരൻ, ഒരു ഉന്നം തെറ്റാതെ വന്ന വൈകുന്നേരത്ത് അമ്മയോട് ചായക്ക് ഓർഡർ ചെയ്ത് വീടിന്റെ മുറ്റത്തിറങ്ങി ഉലാത്തുകയായിരുന്നു. അപ്പോഴാണ് അങ്ങോട്ട് ഹരേവായുടെ മാർക്വീ പ്ലെയർ രമണൻ ശിങ്കാരി മേളം കോസ്റ്റ്യൂമില് ഓടി വരുന്നത്, വിത്ത് നോട്ടുമാല. മേലേ കാവിലെ ഉത്സവത്തിന് ഫൈറ്റേഴ്‌സ് ക്ലബിന്റെ വരവിന് കൊട്ടാൻ പോയവൻ ഇങ്ങോട്ടെന്തിനാ വരുന്നത് എന്ന് സുകുമാരൻ വണ്ടറടിച്ചു.

“ആശാനേ ഇവിടെ തോട്ടി ഉണ്ടോ?”

“നീയെന്താ കൊട്ടാൻ പോവാതെ മാങ്ങ പറിക്കാൻ പോവാണോ?”

“കൊട്ടുന്നിടത്ത് നിന്നാ വരുന്നത്, ബാക്കി കൊട്ടാൻ ഒരു തോട്ടി വേണം”

“ശിങ്കാരിമേളം കൊട്ടാൻ എന്തിനാടാ തോട്ടി?”

“നമ്മടെ ആ ചെണ്ട മോളിലേക്ക് എറിഞ്ഞ് തിരിച്ച് പിടിക്കണ ആ ഹിറ്റ് ഐറ്റമില്ലേ, അത് കളിച്ച് കഴിഞ്ഞപ്പൊ എന്റെ ചെണ്ട മാത്രം തിരിച്ച് വന്നില്ല. മോളില് തങ്ങി ഇരുന്നു!!”

സുകുമാരൻ തലയിൽ കൈവെച്ചിരുന്നു. ‘കൂട്ടത്തില് മര്യാദയ്ക്ക് കൊട്ടാൻ അറിയുന്ന ഒരേയൊരുത്തനാണ്, ഇവനും കൂടി ഇങ്ങനെ തുടങ്ങിയാൽ താനെങ്ങനെ ശിങ്കാരിമേളത്തിനു കൊടുത്ത സമഗ്രസംഭാവനയ്ക്കുള്ള പദ്മശ്രീ വാങ്ങിക്കും?’ എന്ന് കുണ്ഠിതപ്പെട്ടു.

“ഇനി മരം കേറാൻ അറിയുന്നവരെ ട്രൂപ്പിൽ എടുത്താ മതി മോനെ”.
ചായയും കൊണ്ട് വന്ന അമ്മയുടെ മനസ്സുവായിച്ചുള്ള പഞ്ച്.

‘ആ… ഭാഗ്യം. എറിഞ്ഞ ചെണ്ട മുകളിൽ തന്നെയുണ്ടല്ലോ, വല്ല ഇന്റർ സ്റ്റേറ്റ് ലോറിയിലും പോയി വീണിരുന്നെങ്കിലോ?’ എന്ന് സ്വയം ആശ്വസിച്ച് സുകുമാരൻ തോട്ടി എടുത്തുകൊടുത്ത് ശിഷ്യനെ അനുഗ്രഹിച്ചുവിട്ടു.

‘എന്നാലും ഏത് മരത്തിലായിരിക്കും ആ ചെണ്ട തങ്ങിയിരുന്നത്’ എന്ന ആലോചനയോടെ സുകുമാരൻ ആ ചായ ഗ്ളാസ് കാലിയാക്കും മുൻപ് വീട്ടിലേക്ക് അടുത്ത ഓട്ടക്കാരൻ വന്നു.
“സുകുമാരേട്ടാ…… സുഗുണന് ഷോക്കടിച്ചു!”

“ഷോക്കോ?”

“ഇലക്ട്രിക് ലൈനിലിരിക്കുന്ന ചെണ്ട തോട്ടികൊണ്ട് എടുക്കാൻ നോക്കിയതാ”
ഹരേവാ! മാർക്യീ പ്ളേയറുടെ ഇലക്ട്രിഫൈയിങ്ങ് പെർഫോമൻസ്!!

കറണ്ടും കമ്പിയിൽ കുടുങ്ങിയ ചെണ്ട എടുക്കാൻ ശിഷ്യന് തോട്ടി കൊടുത്തുവിട്ട സുകുമാരന്, സ്പോട്ടില് പേര് വീണു, തോട്ടി സുകുമാരൻ!
ഐ റിപ്പീറ്റ്, ഈ ഇരട്ടപ്പേര് എന്ന് പറയുന്നത് തിണ്ടലം അർഷാദിന്റെ ഗാനമേള പോലെയാണ്, എപ്പൊ വരുമെന്നോ എന്തൊക്കെ കേൾക്കേണ്ടിവരുമെന്നോ മുൻകൂട്ടി പറയാൻ പറ്റില്ല.

Deepu Pradeep

Read the rest

മലമക്കാവിലെ സൂര്യോദയം

കോളേജിൽ, രണ്ടാമത്തെ ഹവറു കഴിഞ്ഞുള്ള ഇന്റർവെല്ലിന്റെ സമയത്ത്, മെയിൻ ബ്ലോക്കിന്റെ ശ്രീലങ്ക പോലെ കിടക്കുന്ന മിൽമ ബൂത്താണ് രംഗം.
ഇനിയും പുറത്ത് വിട്ടിട്ടില്ലാത്ത ഞങ്ങളുടെ ഒരു തീസിസിന്റെ ഭാഗമായി, ലൈം കുടിക്കുന്ന പെണ്കുട്ടികളുടെ എണ്ണം എടുത്തുകൊണ്ട് നിൽക്കുമ്പോഴാണ്, സഹ ക്ലാസുകാരനായ അവൻ 1080×720 പിക്സലിൽ നടന്നുവരുന്നത് കാണുന്നത്. നമ്മക്കീ അബദ്ധം പറ്റലിന്റെ അസ്കിത ഉള്ളതുകൊണ്ട് ഒന്നു കുശലാന്വേഷണം നടത്താൻ തോന്നുമല്ലോ,
“എന്താടാ ലേറ്റ് ആയേ?”

“ഒന്നും പറയണ്ട. കുമ്പിടിയിൽ നിന്ന് മലമക്കാവ് വരാൻ രണ്ട് റൂട്ടാണുള്ളത്. മണ്ണിയംപെരുമ്പലത്ത് നിന്ന് റൈറ്റ് എടുത്ത് പോവുന്ന വഴിയാണ് കിലോമീറ്റർ ലാഭം. എന്നിട്ടും കുട്ടാട്ടെ സന്തോഷേട്ടൻ ആനക്കര വഴി കറങ്ങി പോയി, എന്തോണ്ടാ?

ഇവിടെ സന്തോഷേട്ടൻ ആരാന്ന് മനസ്സിലായിട്ടില്ല, അപ്പഴാണ് (ആത്മഗതം) “പാസ്”

“ഐഡിയ സ്റ്റാർ സിംഗർ ഒഡീഷന് പോയ ഉമേഷിന്റെ വീട്ടിൽ പടക്കം കൊണ്ടോയി കൊടുക്കാൻ, ഒഡീഷൻ കിട്ടുമ്പൊ അപ്പൊ പൊട്ടിക്കാൻ. സന്തോഷേട്ടൻ പോവുന്ന വഴി കുട്ടൻ മാഷിന്റെ അനിയൻ ബൈക്കിന്‌ ലിഫ്റ്റ് ചോദിച്ചു. കുട്ടിയോളല്ലേ, ബൈക്ക്മ്ന്ന് വീണ് കാല് പൊളിയണ്ടല്ലോ എന്ന് കരുതി സന്തോഷേട്ടൻ ലിഫ്റ്റ് കൊടുത്തില്ല. ആ വിഷമത്തിന് അവൻ പിന്നാലെ വന്ന നമ്മടെ ഉത്തമേട്ടന്റെ ഓട്ടോയിൽ കേറി വീട്ടിലേക്ക് വിടാൻ പറഞ്ഞു. പിന്നെ അവരുടെ ഓട്ടോർഷ അമ്പലകുളത്തിന് അടുത്ത് എത്തുമ്പൊ കാണുന്നത് എന്താ? സന്തോഷേട്ടൻ ജമന്തി ചേച്ചിക്ക് ലിഫ്റ്റ് കൊടുക്കുന്നു!”

‘ജമന്തി ചേച്ചി ബൈക്കിൽ നിന്നു വീഴുമായിരിക്കും’, എന്റെ മനസ്സ് മന്ത്രിച്ചു. എവടെ, അതും ഉണ്ടായില്ല.

“ഇത് കണ്ട ദേഷ്യത്തിൽ ചെക്കൻ ഉത്തമേട്ടനോട് അവരെ ഓവർടേക്ക് ചെയ്യാൻ പറഞ്ഞു. ഉത്തമേട്ടൻ ഒരു കത്തിക്കല്…. ചെക്കനറിയില്ലല്ലോ കൂട്ടകടവ് ഉള്ള അബ്ദുന് കൈക്കൂലി കൊടുത്തിട്ടാണ് ഉത്തമേട്ടന് ലൈസൻസ് കിട്ടീത് ന്…. വണ്ടി കണ്ഡ്രോള് പോയി സൂരജിന്റെ മുറ്റം വഴി മാനുക്കയുടെ പറമ്പിലേക്ക് ഒറ്റ പോക്ക്…. ഉത്തമേട്ടൻ മാനുക്കയുടെ പറമ്പില് ആദ്യം കണ്ട കവുങ്ങിലിടിച്ച് വണ്ടി നിർത്തി.”

“നീയും നിർത്തടാ! ഇതിലെന്താടാ നിന്റെ റോള്?”

“ഞാൻ എന്നും രാവിലെ വരാറുള്ള ബസ് ഓടിക്കുന്നത് മാനുക്കയല്ലേ”

“അതിന്?”

“മാനുക്ക ആ കവുങ്ങിന്റെ മോളിലുണ്ടായിരുന്നു!”

ബസ് വന്നില്ല, അയ്നാണ്. അയ്നാണ് അവനീ തൃത്താല താലൂക്കിലെ ജീവിച്ചിരിക്കുന്ന സകലരുടെയും ഓട്ടോബയോഗ്രാഫി സിമ്പലടിക്കാതെ പറഞ്ഞത്.
റിസൾട്ടോ, തിരിച്ച് ക്ലാസിലെത്തുമ്പോഴേക്ക് അവന്റെ തേർഡ് ഹവർ അറ്റന്റൻസ് കൂടി പോയിട്ടുണ്ടാവും, എന്റേം.

ശു കഴിഞ്ഞൊരു ഭം.

Deepu Pradeep

Read the rest

അത്!

ലുലു മാൾ പിവിആറിൽ ഒരു ഹൊറർ പടം ത്രിഡി. വേറാരെയും കൂട്ടീല, ഒറ്റയ്ക്ക് പോയി. കരുത്ത് തെളിയിക്കാനല്ല, ഞെട്ടുന്നത് ആരും അറിയില്ലല്ലോ.

പ്രേതത്തിന്‍റെ ആദ്യ എൻട്രിയുടെ തൊട്ടുമുന്നത്തെ സെക്കന്റ്. പ്രേതം എങ്ങനെയായിരിക്കും എന്നെ പേടിപ്പിക്കാൻ പോവുന്നത് എന്ന ആകാംഷയോടെ കണ്ണ് ഇറുക്കിയടയ്ക്കാൻ റെഡിയായികൊണ്ട് ഞാൻ ഇരിക്ക്യാണ്. പെട്ടെന്ന്, എന്തോ സാധനം സ്പീഡിൽ വന്നെന്‍റെ മുഖത്ത് തട്ടി.
“കുട്ടൂസാ….!!” ചില ഞെട്ടലുകളിൽ ദൈവത്തിന്‍റെ പേര് വരെ മാറിപ്പോവും!
ഭാഗ്യത്തിന് എന്റെ നിലവിളി ഒപ്പം വന്ന പ്രേതത്തിന്‍റെ നെലോളിയിൽ മുങ്ങിപ്പോയി. ആരും അറിഞ്ഞില്ല.

പ്രേതം ഒന്നാമത്തെ കൊലപാതകം നടത്തികൊണ്ടിരിക്കുമ്പൊ വീണ്ടും രണ്ടെണ്ണം! ഇപ്രാവശ്യം തലയിലാണ് വീണത്. ഇതെന്ത് പണ്ടാരം? നോക്കിയപ്പോ ഒന്നും കാണാനുമില്ല. ചെറിയ എന്തോ വസ്തുവാണ്, പക്ഷെ എന്‍റെ ഞെട്ടലുകൾ ചെറുതല്ലായിരുന്നു. ഇതിനി ഹൊറർ സിനിമയുടെ എഫക്റ്റ് കൂട്ടാൻ പിവിആർ കാര് തന്നെ ഇടുന്ന നമ്പറായിരിക്ക്യോ? കൊടുക്കുന്ന കാശിന് കൂടുതൽ മൂല്യം(?) അങ്ങനെയാണെങ്കിൽ മുന്നിലിരിക്കുന്നവർക്കും കിട്ടണ്ടേ? ഇത് ഞാൻ മാത്രം ഇങ്ങനെ ‘കീചകവധ’ത്തിലെ കത്തിവേഷം പോലെ റെസ്റ്റില്ലാതെ ഞെട്ടിക്കൊണ്ടിരിക്കുന്നു.
നാലേ, അഞ്ചേ, ആറേ…. പ്രേതത്തെക്കാൾ കൂടുതൽ തവണ അത് വന്നു. ‘ഇനി വല്ല ഗൗളിയും മുട്ടയിടുന്നതാണോ?’ പിവിആറിലെവിടുന്നാ ഗൗളി?
അടർന്നു വീഴുന്ന സീലിങ്ങ്, തുമ്പി പാറ്റ പൂമ്പാറ്റ, ചാത്തനേറ്….. എന്‍റെ ചിന്തകൾ ഫോറസ്റ്റ് പെർമിഷൻ എടുക്കാതെ കാട്കയറി.

ഞാൻ പ്രേതത്തിനെ പേടിക്കണോ അതോ അതിനെ പേടിക്കണോ എന്ന് വ്യാകുലപെട്ടിരിക്കുമ്പോൾ അടുത്തത് വന്ന് നേരെ ഷർട്ടിന്‍റെ ഉള്ളിലേക്ക് ഒറ്റ പോക്ക്. ഞാൻ ചാടി എഴുന്നേറ്റ് തുള്ളിച്ചാടി ഷർട്ട് കുടഞ്ഞു.
ഇനി പറ്റൂല, ഇതിനൊരു തീരുമാനം ഉണ്ടാക്കീട്ടെ വേറെ എന്തുമുള്ളൂ. ഞാൻ ത്രിഡി ഗ്ലാസ് ഊരി അതെന്താണെന്നറിയാൻ അതിനെയും പ്രതീക്ഷിച്ചിരുന്നു. പ്രേതത്തിന്‍റെ അടുത്ത എൻട്രിക്ക് മുൻപേ വരവുണ്ടായി. എന്താ?
കടല! കടല ഏലിയാസ് കപ്പലണ്ടി!!

ഏത് വക്ക് പൊട്ടിയവനാണ് തോല് തിന്നിട്ട് കടല വലിച്ചെറിയുന്നത് എന്നറിയാൻ ഞാൻ ചുറ്റുംനോക്കി. തൊട്ടടുത്ത് സീറ്റിൽ തന്നെയുണ്ടായിരുന്നു മൊതല്. അമ്മയുടെ മടിയിലിരിക്കുന്ന ഒരു കൊച്ചുകുട്ടി. സ്നിക്കേർസ് തിന്നുകൊണ്ടിരിക്കുന്ന ലവൻ അതിലെ ചോക്ക്ലേറ്റ് ഇറക്കി കടല നീട്ടി തുപ്പികൊണ്ടിരിക്കുകയാണ്. ദേ അടുത്തത്….. എന്റെ വായ അടഞ്ഞ് കിടക്കുകയായിരുന്നത് കൊണ്ട് അണ്ണാക്കിൽ പോയില്ല, അമ്മാരി ഉന്നം!
പിന്നെ ഒരു സ്നിക്കേഴ്സിൽ കമ്പനിക്കാര് നിറയ്ക്കാറുള്ള കടലകൾ തീർന്നത് കൊണ്ട്, അതുകൊണ്ടു മാത്രം ഏറ് നിന്നു.

മാതാപിതാക്കളോട് ഒരപേക്ഷ, കടല ഇഷ്ടമല്ലാത്ത മക്കൾക്ക് സ്നിക്കേർസിനു പകരം വല്ല പൂവൻ പഴവും വാങ്ങികൊടുക്കുക. പ്രത്യേകിച്ചും ഞങ്ങളെപോലുള്ളവർ അപ്പുറത്ത് ഹൊറർ പടം കണ്ട് അടപ്പ് ലൂസായി ഇരിക്കുന്ന വേളയിൽ…

Deepu Pradeep

Continue reading

കിണ്ണം കട്ട കുട്ടൻ

എറണാംകുളത്ത് നിന്നും വീട്ടിലേക്ക് പോവാനായി ഇടപ്പള്ളി സ്റ്റോപ്പിൽ ബസ് നോക്കിനിൽക്കുകയായിരുന്ന രാത്രി. അത്യാഹിതം അന്ന് സ്വരൂപിന്‍റെ രൂപത്തിലാണ് വന്നത്. ആകസ്മികമായ കൂട്ടിമുട്ടൽ!
നാല് ഷവർമ്മ ചിലവായ പരിചയം പുതുക്കലിനൊടുവിൽ സ്വരൂപ് പറഞ്ഞു,
“എടാ… നീ വീട്ടിലേക്കല്ലേ? എന്‍റെ ഒരു ഫ്രണ്ട് ഇന്ന് രാത്രി കോഴിക്കോട്ടേക്ക് കാറിൽ പോവുന്നുണ്ട്, വേണേൽ നിനക്കവന്‍റെ കൂടെ പോവാം”
“വേണം.”
ഷവർമ്മടെ കാശ് അപ്പൊ ലാഭത്തിലായി. അല്ലേലും ചില ലാറ്റിറ്റ്യൂഡുകളിൽ സ്വരൂപ് മുത്താണ്. അവൻ പിന്നെ എന്നെ സഹായിച്ച ചാരിതാർഥ്യത്തിൽ രണ്ട് ജ്യൂസ് കൂടെ കുടിച്ചു. മുത്തല്ല മുത്തല്ല…

അധികംവൈകാതെ അവന്‍റെ കൂട്ടുകാരൻ കാറും കൊണ്ട് അങ്ങോട്ടെത്തി. വരിക്കപ്ലാവിന്‍റെ വണ്ണവും, വാടാനംകുറിശ്ശിയുടെ നിഷ്കളങ്കതയുമുള്ള ഒരു സാധു, കുട്ടേട്ടൻ! ഞങ്ങൾ സ്വരൂപിനോടും എറണാകുളത്തോടും രണ്ട് യാത്ര വെച്ച് പറഞ്ഞു.
അങ്കമാലി വരെ ഞങ്ങൾ പാട്ടും പാടി പോന്നു. പെട്ടെന്ന്, മുന്നിൽ പോയ ഒരു കാറിൽ നിന്നും ഒരു പ്ലാസ്റ്റിക് കുപ്പി പുറത്തേക്ക് തെറിക്കുന്നത് കണ്ട് കുട്ടേട്ടൻ വണ്ടിനിർത്തി ഓടിപ്പോയി ആ കുപ്പിയുമായി തിരിച്ച് കാറിൽകയറി. എന്തോ തകരാറു പോലെ. ഞാൻ കാര്യം തിരക്കി,
“എന്താ കുട്ടേട്ടാ?”
“പ്ലാസ്റ്റിക് മാലിന്യം നാടിന് ആപത്താണ്”
ചക് ദേ ഇന്ത്യ!
തകരാറ് കുട്ടേട്ടനാണ്!!
ഞാൻ ഉടനെ ഫോണെടുത്ത് സ്വരൂപിന് ടെക്സ്റ്റ് ചെയ്തു.
“എടാ, ഇയാളെന്താ ഇങ്ങനെ?”
“അയാള് അങ്ങനെയാടാ….”
“എങ്ങനെ?”
“അങ്ങനെ! പണ്ട് ജിംഗാന ജിമ്മില് ട്രൈസെപ്സിന് കളിച്ചോണ്ടിരിക്കുമ്പൊ ഡമ്പല് മണ്ടയ്ക്ക് വീണ് കിളി വന്നതാ”
“കിളി വന്നതോ?!”
“അതെ, ജനിച്ചപ്പൊ കിളി ഉണ്ടായിരുന്നില്ല. പക്ഷെ വന്നപ്പൊ രണ്ടു കിളി അധികം വന്നു!!”

ഞാൻ സീറ്റ് ബെൽറ്റിട്ട് രാമനാമം ചൊല്ലി ഇരുന്നു. കുന്ദംകുളം കഴിഞ്ഞ് പെരുമ്പിലാവ് എത്തും മുൻപ് അതാ അടുത്തത്. കുട്ടേട്ടൻ വീണ്ടും എന്തോ കണ്ട് വണ്ടി സഡൻ ബ്രെയ്ക്കിട്ടു റിവേഴ്‌സെടുത്തു.
എന്താ കണ്ടത്? റോഡിന്റെ ഓരത്ത് വെറുതെ മരിച്ചു കിടക്കുന്ന ഒരു പട്ടി.
“നമുക്കതിനെ അതിനെ കുഴിച്ചിടണം!”
എന്‍റെ അഡ്രിനാലിൻ ഗ്രന്ഥി ഒരു കുരവയിട്ടു. ഞാൻ സമയമൊന്നു നോക്കി, മുതുപാതിര പതിനൊന്നര! കുഴിച്ചിടാൻ പറ്റിയ സമയം.
“കുട്ടേട്ടാ, റോഡിന്‍റെ അറ്റത്തല്ലേ അത് കിടക്കുന്നത്, ആ ഭാഗത്തൊക്കെ കൂടി ആര് വണ്ടി ഓടിക്കാനാ”
“ചില അവന്മാര് അതിലൂടെയേ ഓടിക്കൂ… ആ പട്ടിയല്ല, ഒരു പട്ടിയും റോഡിൽ വണ്ടികയറി അരഞ്ഞരഞ്ഞു പോവുന്നത് എനിക്ക് കണ്ടുനിൽക്കാൻ പറ്റില്ല. ശവശരീരങ്ങളൊട് നമ്മള് നീതി കാണിക്കണം”

വേറെ വർത്താനം ഉണ്ടായില്ല. ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി ഒരു കൈകോട്ട് സംഘടിപ്പിക്കാനായി അടുത്ത് കണ്ട വീട്ടിലേക്ക് ചെന്നു. കുട്ടേട്ടൻ ബെല്ലടിച്ചു, ഞാൻ രണ്ട് സ്റ്റെപ്പ് മാറി നിന്നു. നട്ടപാതിരായ്ക്ക്, സ്വസ്ഥമായി ഇങ്ങനെ ഉറങ്ങികിടക്കുമ്പോ, ഒരുത്തൻ വന്ന് വാതില് മുട്ടീട്ട്, “കൈക്കോട്ടുണ്ടോ ചേട്ടാ ഒരെണ്ണം എടുക്കാൻ?” എന്ന് ചോദിച്ചാൽ ആരായാലും എടുത്ത് കൊടുക്കില്ലേ, മാധ്യമാവതി രാഗത്തിൽ ഒരാട്ടും, നാലും അഞ്ചും എട്ട് പുളിച്ച തെറിയും.
കുട്ടേട്ടൻ അതും വാങ്ങി പോക്കറ്റിലിട്ടു അടുത്ത വീട്ടിലേക്ക് യാതോരു സങ്കോചവുമില്ലാതെ നടന്നു. എനിക്ക് ആ സാധനമുണ്ടായിരുന്നത് ഞാൻ ചോദിച്ചു,
“കുട്ടേട്ടാ…. ഇനിയിപ്പൊ ഈ വീട്ടുകാരെയും ബുദ്ധിമുട്ടിക്കണോ?”
“ശരിയാ, ബുദ്ധിമുട്ടിക്കണ്ട; ഞാൻ അവരോട് ചോദിക്കാതെ പോയി കൈകോട്ട് എടുത്തിട്ട് വരാം!!”
ഞാൻ പിന്നെ കൂട്ടുപോയില്ല.

കുട്ടേട്ടൻ ഒരു കൈക്കൊട്ടും കൊണ്ടുവന്ന് പട്ടിയെ നോക്കി ഒരു നിമിഷം നിന്നു. മൗന പ്രാർത്ഥനയായിരിക്കണം. പിന്നെ അതിനെ അങ്ങ് കോരി എടുക്കലും, പട്ടി കുട്ടേട്ടനെ ചാടി ഒരു കടി കടിച്ചതും ഒരുമിച്ചായിരുന്നു.
“ഓടിക്കടാ, പട്ടി ചത്തിട്ടില്ല!” എന്ന് കുട്ടേട്ടൻ വിളിച്ചുപറഞ്ഞപ്പോഴേക്കും ഞാൻ കാറിനുള്ളിലെത്തിയിരുന്നു. ഞങ്ങൾ വണ്ടിയെടുത്ത് പോരുമ്പോഴും പട്ടി അവിടെനിന്ന് കുട്ടേട്ടനെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
”ഒന്ന് കിടന്നുറങ്ങാനും സമ്മതിക്കില്ലേടാ മനുഷ്യന്‍റെ മോനേ…” എന്നായിരിക്കും.

കൂടുതൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെ വീടെത്തി. ഷെയ്ക്ക് ഹാന്റ് ചെയ്ത് പിരിയാൻ നേരം കുട്ടേട്ടൻ പറഞ്ഞു,
“ഇത് വേണമെങ്കിൽ നീ എടുത്തോ ട്ടോ”
ഞാൻ നോക്കി, ബാക്ക് സീറ്റിലിരിക്കുന്നു ആ കൈക്കോട്ട്!! കടി കിട്ടിയ വെപ്രാളത്തിൽ അളിയൻ അതും കൊണ്ടാണ് ഓടി കാറിൽ കേറിയത്!
ആ സെക്കന്റിൽ ഒരു ഫ്‌ളാഷ് ന്യൂസാണ് എന്റെ മനസ്സിൽ തെളിഞ്ഞത്,
‘കൈക്കോട്ട് മോഷണം, തിരക്കഥാകൃത്ത് അറസ്റ്റിൽ!’

Deepu Pradeep

Continue reading

സോമേട്ടന്‍ വരും!

കാടും തോടും ആടും കൂടുമുള്ള കാലടി. ആ കാലടിയുടെ ഒരു വക്കത്ത്, എഴുതാന്‍ കഥയൊന്നുമില്ലാതെ ഞാനിങ്ങനെ താടിക്ക് കയ്യുംകൊടുത്ത് മാനത്തെ ഡ്രോണും നോക്കി ഇരിക്കുമ്പോഴാണ് ഊള സുഭാഷ്® എന്നെ നോക്കി ചിരിച്ച് ഹോണടിച്ച് കടന്നുപോയത്. ആ ചിരി കിട്ടിയപ്പോഴേ ഞാനുറപ്പിച്ചു, എനിക്കുള്ള കഥ അവന്‍ ഏറ്റിട്ടുണ്ടെന്ന്‍. ഞാന്‍ നേരെ ചെട്ടിയാരുടെ പീടികയില്‍ പോയി രണ്ട് ടെക്നോ ടിപ്പ് വാങ്ങി, ബ്ലൂ !

ഊള സുഭാഷ്®. മുകളിലൊരു ® കണ്ടോ ? പേര് രജിസ്റ്റേര്‍ഡാണ്, ഇനിയാര്‍ക്കും
അതുപയോഗിക്കാനാവില്ല. അപ്പൊ ഇവനെക്കാള്‍ ഊളയായ ഒരു സുഭാഷ് ഉണ്ടെങ്കിലോ? ഉണ്ടാവില്ല, ഞങ്ങള്‍ കാലടിക്കാര്‍ക്ക് അത്രയ്ക്കുറപ്പാണ്. ഞങ്ങളുടെ സ്വകാര്യ അഹങ്കാരം, ഊള സുഭാഷ്® , ഇസ്ട്ടം.

സുഭാഷിന്റെ ആ പോക്ക്, ചരിത്രപരമായ ഒരു പോക്കായിരുന്നു. വണ്ടി നേരെചെന്ന് നിന്നത്, ‘ജിമ്മേ ജീവിതം’ എന്ന മോട്ടോയും കൊണ്ടുനടക്കുന്ന, നാട്ടിലെ ആദ്യത്തെ മള്‍ട്ടിയും, ബെസ്റ്റ് കട്ടയുമായ മള്‍ട്ടി മാനുവിന്റെ ‘ഹരിശ്രീ ജിംനേഷ്യ’ത്തിന്‍റെ മുന്നിലായിരുന്നു. അബു സലിം ഉദ്ഘാടനം ചെയ്ത, അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ ചുമരലങ്കരിക്കുന്ന, ഹരിശ്രീ ജിമ്മിന്‍റെ കൌണ്ടറില്‍, പ്രോട്ടീന്‍ പൌഡറില്‍ അരിപ്പൊടി മിക്സ് ചെയ്യുകയായിരുന്ന മള്‍ട്ടി മാനുവിന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായി ചാടി വീണ് സുഭാഷ് ഒരഡ്മിഷന്‍ എടുത്തു.

Continue reading

ഉണ്ണിട്ടാട്ടൻ

തിരക്കുള്ള ബസ്സിലോ ട്രെയിനിലോ കേറീട്ട്, സീറ്റ് കിട്ടണം എന്ന ത്വര ഉണ്ടെങ്കിൽ, അതൊപ്പിക്കാൻ മറ്റേ സാധനം മസ്റ്റാണ്, ഒബ്സർവേഷൻ.

തൃശൂർ-കണ്ണൂർ ലിമിറ്റഡ് സ്റ്റോപ്പ്. കോഴിക്കോട്ടേക്ക് സഞ്ചരിക്കേണ്ട ഞാൻ, കുറ്റിപ്പുറം സ്റ്റാന്റിൽ നിന്നാണ് ആ വാഗൺ ട്രാജെഡിയിലേക്ക് കേറുന്നത്. കാലുകുത്താൻ ഇടല്ല്യ, എന്നാലും കണ്ടക്ടർ അതിനുള്ളിൽ ഫുഡ്ബോൾ കളികൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അത് കണ്ടക്ടർമാർക്ക് മാത്രം കിട്ടീട്ടുള്ള ഒരു കഴിവാണല്ലോ.
ബസ് വളാഞ്ചേരി എത്തിയപ്പോ മുന്നിലെ സീറ്റിൽ നിന്നെവിടെനിന്നോ ഞാനത് കേട്ടെടുത്തു, “ഉണ്ണിയേട്ടൻ എത്താറായിട്ടുണ്ട് ”
ആഹാ! രണ്ടു നിർമ്മാല്യം തൊഴുത സന്തോഷം!!
ഇതാണ് ഞാൻ നേരത്തെ പറഞ്ഞ മറ്റേ ഐറ്റത്തിന്റെ ഗുണം. പിന്നൊന്നും നോക്കീല, ഞാൻ ഓതിരം ചാടി, കടകവും മണ്ഡലവും പുറത്തെടുത്ത് ആ സീറ്റിന്റെ അടുത്തെത്തി റെഡ്യായി നിന്നു.
ബസ് പുത്തനത്താണി എത്തി, വീണ്ടും ഫോണ്‍.
“ഉണ്ണ്യേട്ടൻ ഇപ്പൊ എത്തും”.
‘ഹാവൂ’, ഞാൻ ഇറയത്ത് വെച്ചിരുന്ന ബാഗ് കയിലെടുത്ത് പിടിച്ച്, തൊട്ടടുത്ത സെക്കന്റിൽ ഇരിക്കാനായുള്ള മറ്റേ പോസിട്ട് നിന്നു.

സ്റ്റോപ്പുകളിങ്ങനെ കടന്നുപോയി,
കോട്ടക്കല്‍. “എത്താറായി”
കൊളപ്പുറം. “ഉണ്ണ്യേട്ടൻ എത്താറായെന്ന്”
യൂണിവേഴ്‌സിറ്റി. “ഉണ്ണ്യേട്ടൻ ഇപ്പൊ എത്തുടാ”
കാക്കഞ്ചേരി. “ദേടാ, ഇപ്പൊ എത്തും”
രാമനാട്ടുകര. “വന്നു,വന്നു…. നീ വീട് പൂട്ടി ഇറങ്ങിക്കോ”
ഫറൂക്ക്. “എത്തി, നീ വണ്ടിയിൽ കേറി ഇരുന്നോ, ഉണ്ണ്യേട്ടന്‍ എത്തി”
പക്ഷെ ഉണ്ണ്യേട്ടൻ എങ്ങോട്ടാണ് എത്തുന്നതെന്ന് മാത്രം എനിക്ക് മനസ്സിലായില്ല.

എന്‍റെ കൂടെ കേറിയവരും, ശേഷം കേറിയവരും വരെ ഇരുന്നു. ഞാൻ മാത്രം ഇങ്ങനെ ആൽഫാമുണ്ടാക്കാൻ നിർത്തിയ കോഴിയെ പോലെ ആ നിൽപ്പ് നിന്നു.
പിന്നെന്താ… ബസ് കോഴിക്കോട് സ്റ്റാന്റിലെത്തി. ഞാൻ ആ ഉണ്ണിട്ടാട്ടനെ ഒരു നോട്ടം നോക്കി. ഇല്ല, ഇപ്പഴും എഴുന്നേറ്റിട്ടില്ല.
വന്ന കലിപ്പിന് മറച്ചുവെച്ച്, ഇത്തിരി സർക്കാസം കൂട്ടികേറ്റി ഞാൻ പറഞ്ഞു, “ബസ് കോഴിക്കോട് എത്തിയിട്ടുണ്ട് ട്ടോ”
“ഞാൻ കണ്ണൂർക്കാ!!”
എന്‍റെ സാന്ദ്രകല്ലോലങ്ങൾ ചിതറിയോടി.

ഞാൻ സ്റ്റെപ്പിറങ്ങി പുറത്തേക്ക് നടക്കുമ്പോ, അയാൾ വീണ്ടും ഫോണിലായിരുന്നു,
“ഇതടാ… ഇവിടെ എത്തിയെടാ, ഉണ്ണ്യേട്ടൻ തൊട്ടടുത്ത് എത്ത്യടാ…”
ഞാൻ അപ്പൊ ഓർത്തത് എന്നെക്കുറിച്ചല്ല, ഫോണിന്‍റെ അങ്ങേതലയ്ക്കിലുള്ള ആ ജന്മത്തെ കുറിച്ചായിരുന്നു. അതുകൊണ്ട് ലേശം ആശ്വാസം കിട്ടി. അതുകൊണ്ടു മാത്രം.

Deepu Pradeep

Continue reading

ഒരു ചക്കരയും കുറെ അടകളും

2007, വട്ടംകുളം ഐഎച്ച്ആർഡിയിൽ പ്ലസ്റ്റു അടുപ്പത്ത് വെച്ച് തിളയ്ക്കാൻ കാത്തിരിക്കുന്ന കാലം. മൊബൈൽ ഫോണൊക്കെ ഓരോരുത്തരായി സ്വന്തമാക്കി വരുന്നതേയുള്ളൂ. അപ്പോഴേക്കും അതുണ്ടാക്കുന്ന പുകിലുകളും തുടങ്ങി.

ഇന്റഗ്രെഷനിൽ ഉണ്ടകുടുങ്ങിയ ശേഷമുള്ള ഒരു ലഞ്ച് ബ്രേക്ക്. നീതു ഞങ്ങളുടെ അടുത്തേക്ക് ഒരു മൊബൈൽ നമ്പറും കൊണ്ടുവന്നു. അവളെ രാത്രി വിളിച്ച് ശല്യപ്പെടുത്തുന്ന ഒരുത്തന്റെ നമ്പർ. സംഭവം ഒരു ക്വട്ടേഷനാണ്, അവനെ വിളിച്ച് തെറി പറയണം, പിന്നീടവന് ഫോണിലേക്ക് നോക്കാൻ വരെ വിരക്തി തോന്നുന്ന തെറി. ഹരം! ഏറ്റു.
കോയിൻബോക്‌സിൽ ഡീസലടിക്കാൻ വേണ്ടി നീതു ഒരുർപ്പ്യടെ അഞ്ച് കോയിനുകളും തന്നു. ഒരു രൂപയുടെ തെറി പറഞ്ഞ് ബാക്കി നാല് രൂപയ്ക്ക് സെന്റർഫ്രഷ് വാങ്ങിയാലോ എന്നൊരു ഓപ്‌ഷൻ ഞങ്ങൾക്ക് തോന്നാതിരുന്നില്ല. പക്ഷെ അത് ചെയ്യാതെ ഞങ്ങൾ നാലും പുറത്തേക്ക് നടന്നു. എന്തോണ്ടാ? ആത്മാർഥത, വെറും ആത്മാർഥത!

ഇക്കാടെ ഹോട്ടലിലെ ചൂട് പൊറോട്ടയും, ബീഫിന്റെ ഗ്രേവിയും തന്ന എനർജിയിൽ ഞങ്ങൾ നമ്പർ ഡയൽ ചെയ്ത് ഒരറ്റത്തുനിന്ന് തുടങ്ങി. ചെക്കൻ മറ്റേയറ്റത്തുനിന്ന് ദയനീയമായി എല്ലാം ഏറ്റുവാങ്ങി. രണ്ടു കോയിൻസ് കഴിഞ്ഞിരിക്കെ, ഞങ്ങൾ സമ്പൂർണ്ണ വിജയത്തിനരികെ നിൽക്കെ, സംഭവം തിരിഞ്ഞു. അവൻ ഓടി അങ്ങാടിയിലോ കളിസ്ഥലത്തോ എത്തിയിട്ടുണ്ടാവണം, അവിടുന്നിങ്ങോട്ട് മൂന്നു നാല് ശബ്ദത്തിൽ നല്ല വെറൈറ്റി തെറികൾ വന്നുതുടങ്ങി. ഹരം അവരുടെ സൈഡിലായി. ഞങ്ങൾ വീക്കായികൊണ്ടിരിക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട്, ഞങ്ങളുടെ തെറികൾക്ക് റിപ്പീറ്റേഷൻ വന്നുതുടങ്ങി. ഇടയ്ക്ക് പൌസുകളും.

ഈ വൈകിയ വേളയിലാണ് നായകൻറെ എൻട്രി. ബി ക്ലാസിലെ ചക്കര (സാങ്കൽപിക നാമമാണ്, പക്ഷെ ആളൊരു ചക്കര ആയതുകൊണ്ട് ചക്കരാന്ന് വിളിക്കാം) എങ്ങോട്ടോ പോവുകയായിരുന്ന അളിയൻ ഞങ്ങളെ കണ്ട് ഫോണിന് അടുത്തേക്ക് വന്നതാണ്. ഞങ്ങൾ വിളിക്കുന്നത് തെറിയാണെന്നു മനസ്സിലായപ്പോൾ മച്ചാൻ ‘ഇങ്ങോട്ട് താ’ ന്ന് പറഞ്ഞു ഫോൺ പിടിച്ചൊരു വാങ്ങലായിരുന്നു.
ആനന്ദഭൈരവിയിൽ തുടങ്ങി, മാധ്യമാവതിയാണെന്ന് തോന്നിപ്പിച്ച് ഖരഹരപ്രിയയിൽ അവസാനിക്കുന്ന ഒരു നെടുനീളൻ തെറി! പുളകം!!
പിന്നെ വെണ്ടയ്ക്ക, തക്കാളി, ബീറ്റ്റൂട്ട്, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികൾ ചേർത്ത് സെക്കൻഡ് ഗിയർ. അവന്മാരുടെ പത്തുതലമുറ മുന്പുള്ളവർ വരെ കുഴിയിലിരുന്ന് ചെവിപൊത്തിക്കരയുന്ന തേർഡ്….
മോനെ! രംഗായിലേ… ഇബ്രാഹിക്കടെ കടയിലേക്ക് ഉപ്പിലിട്ട മാങ്ങയും അച്ചാറുമൊക്കെ വാങ്ങാൻ വന്ന എട്ടാംക്ലാസുകാരെ വിരട്ടി വാങ്ങിയ ഒറ്റരൂപാ കോയിനുകൾ ഫോണിലേക്ക് ഞങ്ങൾ ആവേശത്തോടെ വാരികോരിയിട്ടു… അങ്ങേ തലയ്ക്കൽ അവര് നാലഞ്ച് പേരുണ്ടായിട്ടും ചക്കരയോട് അടിച്ചുനിൽക്കാൻ പറ്റിയില്ല.
‘മേലാൽ ഇതാവർത്തിക്കരുത്’ എന്നൊരു താക്കീത് കൂട്ടിച്ചേർത്ത് ഫോൺ വെച്ചശേഷം അവൻ ഞങ്ങളോട് ചോദിച്ചു,
“അല്ലാ… നമ്മളിപ്പൊ എന്തിനാ അവരെ തെറി വിളിച്ചേ?”

ഒക്കെ കഴിഞ്ഞ് എല്ലാരും പോയപ്പോ ഞാൻ മാത്രം അവിടെ ചുറ്റിപറ്റി നിന്നു. എന്തിനാ? എന്റെ കയ്യിൽ ബാക്കിയായ രണ്ടു രൂപകൊണ്ട് ഒറ്റയ്ക്ക് പൈനാപ്പിൾ ഉപ്പിലിട്ടത് വാങ്ങാൻ. അപ്പോഴാണ് ആ കോയിൻ ബോക്സ് ബെല്ലടിക്കുന്നത്. ഫോൺ ഞാൻ തന്നെ എടുത്തു, അവന്മാരായിരുന്നു… ഒരേയൊരു വാക്യം, “ഇന്നത്തെ ദിവസത്തിന് ഒരു വൈകുന്നേരം കൂടി ബാക്കിയുണ്ട്”. വെറും പഞ്ച്! കിടുക്കികളഞ്ഞു.

ആ പറഞ്ഞ വൈകുന്നേരമായി… വീടിനു മുന്നിലെ സ്റ്റോപ്പിൽ ബസ്സിറങ്ങിയ ചക്കരയെ ഒരു സംഘം വളഞ്ഞു. ഏയ് പേടിക്കണ്ട… പേടിക്കണ്ട.. അവന്‍റെ കൂട്ടുകാര് തന്നെയായിരുന്നു.
“എടാ..ഉച്ചക്ക് നമ്മളെ വിളിച്ചൊരു ടീം തെറി പറഞ്ഞെടാ… ഞങ്ങള് നീ വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു”
ചക്കര വീണ്ടും തിളച്ചു
“നമ്പർ താടാ”.
ബെല്ലടിച്ചത് അതേ കോയിൻബോക്സ്. കടക്കാരനായിരുന്നു ഫോണെടുത്തത്.
ചക്കര അലറി, “ആരാടാ ഇത്?”
“ഇത് കോയിൻബോക്‌സാണ്”
“കോയിൻബോക്സോ, എവിടുത്തെ കോയിൻബോക്സ്?”
“വട്ടംകുളം ഐഎച്ച്ആർഡിയുടെ അടുത്തുള്ള കോയിൻബോക്‌സ്”
ചക്കര ശ്ശടേന്ന്‍ ഫോൺ വെച്ചു.
“അത് നോർത്ത് ഇന്ത്യയിൽ എവിടെയോ ആണെടാ… അവന്മാർ പേടിച്ചിട്ട് നമ്പർ ഡൈവേർട്ട് ചെയ്തതാവും”

Deepu Pradeep

Continue reading

മാട്രിമോണി

ഹലോ.
ഹലോ, സാർ ഇത് മാട്രിമോണിയിൽ നിന്നാണ് വിളിക്കുന്നത്.
ആ, ഞാൻ നിങ്ങളെ അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു.
എന്താ സർ?
നിങ്ങടെ മാട്രിമോണിയലിന്റെ ഹോംപേജിലുള്ള ആ മോഡലിന്റെ കല്യാണം കഴിഞ്ഞതാണോ?
.
.
.
.
.
നിശബ്ദത. നിശ്ശബ്ദതടെ അറ്റം !!

Deepu Pradeep

Continue reading

നമുക്കിടയിൽ

നമുക്കിടയിൽ ഞാനും നീയുമറിയാതെ
താരാട്ടുകളുണ്ടായിട്ടുണ്ടാവണം,
അല്ലാതെ നമ്മളെങ്ങനെയാണ് സ്വപ്നങ്ങളായത്?

Read the rest

ഷാ കഴിഞ്ഞുള്ള ജി

ജനറേട്ടറിൽ പെട്രോള് കഴിഞ്ഞോ എന്ന് തീപ്പെട്ടിയുരച്ച് നോക്കി, ഇഹലോകവാസം വെടിപ്പായിട്ട് വെടിഞ്ഞ കുമാരേട്ടന് ഒരു മോനുണ്ട്, ഷാജി. ‘ഷാജിക്ക് ഒരു സ്റ്റാൻഡേർഡ് ഇല്ലാ’ന്ന് എല്ലാരും പറഞ്ഞപ്പൊ, റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് വാങ്ങി, ‘ഷാജിക്ക് സ്റ്റാൻഡേർഡ് ഉണ്ട്’ന്ന് മാറ്റി പറയിച്ച ഷാജി (350).

ആ സെയിം ഷാജിയാണ് നടുറോഡിൽ ബ്ലാഡറ് പൊട്ടിയ രണ്ടാം നമ്പർ ബോളിനെപോലെ ദാ ചോര ഒലിപ്പിച്ച് കിടക്കണത്. സ്റ്റാൻഡേർഡ് ചക്രമുരുട്ടികൊണ്ട് അപ്പുറത്തും കിടപ്പുണ്ട്.
ഈ കാഴ്ച ആദ്യം കണ്ടത് നമ്മടെ സുരേട്ടനായിരുന്നു. വിധി! സുരേട്ടൻ ബേജാറോടെ വാരിയെടുത്ത് വണ്ടിയിൽ കേറ്റുമ്പൊ ഷാജിയുടെ ബോധം മൂന്നേ മൂന്ന് വാക്കുകളെ പറഞ്ഞുള്ളൂ…
“ബേബി…… ബേബി…… ബേബി.”
പിന്നാലെ അത് കെട്ടു, ബോധം.
സുരേട്ടൻ ഉടനെതന്നെ തെക്കും വടക്കുമുള്ള അങ്ങാടിയിലെ ചെക്കന്മാരെ വിളിച്ച് പറഞ്ഞു
“മക്കളേ… ബേബിന്ന് പേരുള്ള ഒരു വണ്ടി കണ്ടാ അപ്പൊ തടഞ്ഞോ, നമ്മടെ ഷാജിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയതാണ്”

പാരഡൈസ് ഹോസ്പിറ്റലിൽ വെച്ച് ഏതാണ്ട് രണ്ട് രണ്ടര മണിക്കൂർ കഴിഞ്ഞാണ് സ്റ്റാൻഡേർഡ് ഷാജിയുടെ അമ്പിളി മാറുന്നത്. ഷാജിടെ കൃഷ്ണമണി ആദ്യം കണ്ടത് സുരേട്ടനെ തന്നെയായിരിന്നു. ഷാജിയുടെ ഉള്ള ബോധമൊന്നു വന്നുകിട്ടാ¬ന്‍ വെപ്രാളപ്പെട്ട് കാത്തുനില്‍ക്കുകയായിരുന്ന സുരേട്ട¬ന്‍. ഓടി അവന്റെ അടുത്തേക്ക് വന്നു,
“ഷാജ്യേ… ബേബിന്ന് പേരുള്ള രണ്ടു ഓട്ടോ¬ര്‍ഷകളും ഒരു ലോറിയും കിട്ടിയിട്ടുണ്ട്. പെട്ടെന്ന് പറ, അന്നെ ഇടിച്ചത് ഓട്ടോർഷയാണോ, ലോറിയാണോ?”
“രണ്ടുമല്ല. ഞാൻ നമ്മടെ സുകുവേട്ടന്റെ മോള് സുമിനെ തിരിഞ്ഞുനോക്കിയപ്പോ ബാലൻസ് തെറ്റി വീണതാ..”
പുരികം മേലോട്ട് പോയ സുരേട്ടൻ ബെഡിൽ വന്നിരുന്നു, “പിന്നെന്തിനാടാ കുമാരന്റെ മോനെ നീ ബേബി ബേബി ന്ന് നെലോളിച്ചോണ്ടിരുന്നത്”?
“അത് ഞാൻ എന്നെ ബേബി ഹോസ്പിറ്റലിൽ കൊണ്ടോവാൻ പറഞ്ഞതല്ലേ, എന്റെ മെഡിക്കൽ ഇൻഷൂറൻസ് അവിടെ മാത്രേ എടുക്കൂ..”
സുരേട്ടൻ ഞെട്ടാനൊന്നും നിന്ന് സമയം കളയാതെ മുണ്ട് മടക്കികുത്തികൊണ്ട് ഒരൊറ്റ മണ്ടലാ.

സുരേട്ടന്റെ വാക്കും കേട്ട് ചെക്കന്മാര് രണ്ടരമണിക്കൂ¬ര്‍ തടഞ്ഞുവെച്ച ആ ബേബികളുടെ ഡ്രൈവര്‍മാര് അവന്മാരെ ചവിട്ടികൂട്ടി ബേബിയിലേക്ക് തന്നെയാണ് പറഞ്ഞയച്ചത്.

Deepu Pradeep Continue reading

മഞ്ഞഷർട്ടുകാരന്റെ ഹൃദയം

വേദി: സ്റ്റേഡിയം കോംപ്ലക്സിലെ കമ്പ്യൂട്ടർ ഷോപ്പ്
സമയം: അയിലൊന്നും ഒരു കാര്യല്ല്യ

കാട്രിഡ്ജിൽ ഇങ്ക് നിറയ്ക്കാൻ കൊടുത്ത് കാത്തിരിക്കുന്ന ഞാൻ. സീനിൽ ടെൻഷനില്ലാത്തതുകൊണ്ട് ഉലാത്തിയില്ല. ആ വരുന്നു ഒരു മഞ്ഞഷർട്ടുകാരൻ, അവർ മാൻ! വന്നപാട് അയാളിന്നലെ കൊടുത്ത പ്രിന്ററിന്റെ ക്ഷേമമന്വേഷിച്ചു. കടക്കാരൻ ചെക്കൻ അകത്തുനിന്നും ഒരു എ ഫോർ ഷീറ്റ് എടുത്തുകൊണ്ടു വന്ന്,
“ബ്ലേഡ് പോയതാ, മാറ്റി. ഇപ്പൊ നന്നായി പ്രിന്റ് വരുന്നുണ്ട്”
എന്നും പറഞ്ഞ് ആ പേപ്പർ അയാൾക്ക് കൊടുത്തിട്ട് പ്രിന്റർ എടുക്കാൻ പോയി.
ദാണ്ടടാ മഞ്ഞഷർട്ടുകാരൻ ആ പേപ്പറും നോക്കി മൈന് ചവിട്ടിയ മിലിട്ടിറിക്കാരനെ പോലെ നിക്കണു! നമുക്കീ ക്യൂരിയോസിറ്റിടെ അസ്കിതം ഉള്ളോണ്ട് ആ പേപ്പറിലേക്ക് ഏന്തി വലിഞ്ഞൊന്നു നോക്കി. ബില്ലാണ്, 48,000!! പടച്ചോനെ, ഇമ്മാരി ബില്ലൊക്കെയാണ് ഇവിടെയെങ്കിൽ ഞാൻ ഉലാത്തുന്നതായിരിക്കും ഉത്തമം!

മഞ്ഞഷർട്ടുകാരൻ ആ ബില്ലും കൊണ്ട് കസേരയിൽ തളർന്നിരുന്ന് മഞ്ഞഷര്‍ട്ടിന്റെ ബട്ടന്‍സ് തുറന്ന് നെഞ്ചുഴിഞ്ഞു. ആ സമയം കമ്പ്യൂട്ട¬ര്‍ ഷോപ്പിന്റെ സ്ലൈഡിംഗ് ഡോ¬ര്‍ ഉന്തിതുറന്ന് ഒരു ഹേര്‍ട്ട് അറ്റാക്ക് കേറിവരാ¬ന്‍ പോവുന്നതായി എനിക്ക് തോന്നി. അയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ സ്വന്തം ഹൃദയത്തെ രക്ഷിക്കാൻ സ്പോട്ടില് ഇറങ്ങി ഓടിയേനെ. സെൽഫിഷനെസ് അടുത്തുകൂടെ പോയിട്ടില്ലാത്ത പുവർ ഗയ്, ആ ഇരിപ്പ് തന്നെ. സോ സാഡ്.

ഒടുവില്‍ കടക്കാരൻ ചെക്കൻ മഞ്ഞഷര്‍ട്ടുകാരന്റെ പ്രിന്ററും കൊണ്ട് വന്നപ്പൊ, പ്രിൻസിപ്പാളിന്റെ മകളെ പ്രാപ്പോസ് ചെയുന്ന രണ്ടാം ക്ലാസുകാരനെ പോലെ അയാൾ വിക്കി വിക്കി ചോദിച്ചു,
“എന്താ ഇത്രേം കാശ്?”
ചുള്ളൻ ആ പേപ്പർ ഒന്ന് നോക്കിയ ശേഷം പറഞ്ഞു,
“അയ്യോ, ഞാനിത് പ്രിന്‍റ് നന്നായി വരുന്നുണ്ട് എന്ന് കാണിക്കാൻ തന്ന പേപ്പറാ, ബില്ലല്ല”
ഉഷാറായിട്ടുണ്ടടാ മിടുക്കാ!
എടുത്തുച്ചാട്ടമില്ലാത്ത ഹൃദയമായതോണ്ട് മാത്രമാണ് മഞ്ഞഷർട്ടുകാരൻ വടിയാവാതിരുന്നത്.

Deepu Pradeep

Continue reading

മധുരം മാരകം മംമ്ലിതം

മംമ്ലിതോ ?
അതെ, മംമ്ലിതം.
അതെന്താ ?
അതൊരു ടൈപ്പ് അവസ്ഥേണ്. കുഴിബോംബ് ചവിട്ടി നിൽക്കുമ്പോ, കാലിന്റെ അടീല് ചൊറിച്ചില് വരുന്ന പോലൊരു അവസ്ഥ!

മധുരം
മൂലേപ്പറമ്പിലെ മണിമാഷിന്റെ ഇളയമോള് സുമിടെ കല്യാണത്തിന്,ഒരു ഫ്‌ളവർ വൈസ് പ്രസന്റേഷനും കൊണ്ട് മാങ്കുറിശ്ശി വീടിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയായിരുന്നു ശ്രീകുട്ടനും അനിയൻ വാസുദേവനും.
സുമിടെ കഴുത്തിൽ താലി വീണ സെക്കന്റിൽ തന്നെ, അനിയൻ വാസു ശ്രീകുട്ടന്റെ വലത്തേകൈ ചേർത്തുപിടിച്ചിട്ടു പറഞ്ഞു,
“ഏട്ടാ….അങ്ങനെ ഓളും പോയി !”ശ്രീകുട്ടന്റെ മുഖത്തെ വിഷമം കണ്ടപ്പൊ വാസുവിന് പിന്നെ കൂടുതലൊന്നും പറയാൻ തോന്നീല. പക്ഷെ ശ്രീക്കുട്ടൻ ഒന്ന് പറഞ്ഞു,
“നാട്ടിലെ ലുക്ക് പെങ്കുട്ട്യോള് കല്യാണം കഴിഞ്ഞു പോവുമ്പഴല്ലടാ സങ്കടം, അവരുടെ ഒക്കെ ഭർത്താക്കന്മാരെ കാണുമ്പഴാ. ശോകം”
“സത്യം”

Continue reading

വികസ്

നമ്മുടെ നാട്ടിൽ വിക്സ് മുട്ടായിയും സെന്റർഫ്രഷും ഇങ്ങനെ സെയിൽസ് റെക്കോർഡുകൾ പഴങ്കഥയാക്കുന്നത് ഒരു വിശ്വാസത്തിന്റെ പുറത്താണ്. സിഗരറ്റ്
വലിച്ചശേഷം ഇത് വായിലിട്ടാൽ മണം കിട്ടില്ല എന്നൊരു വിശ്വാസം.
പക്ഷെ ഷിജുവിന്റെ കേസിൽ അതായിരുന്നില്ല സ്ഥിതി. എന്നൊക്കെ അവൻ സിഗരറ്റ് വലിച്ചിട്ട് വീട്ടിൽ കേറിയിട്ടുണ്ടോ, അന്നൊക്കെ അവനെ അവന്റമ്മ പൊക്കിയിരിക്കും.
കൂട്ടുകാരുടെ അഡ്വൈസറിങ് കമ്മറ്റി കൂടി.
“സിഗരറ്റ് പിടിക്കുന്ന വിരലിന്റെ മണം കിട്ടുന്നുണ്ടാവും” കനപ്പെട്ട നിരീക്ഷണം വന്നു.
‘ബൈക്കിന്റെ പ്രട്രോൾ ടാങ്ക് തുറന്ന് വിരൽ വെച്ചാ മതി, സിഗരറ്റിന്റെ മണം പോവും’ എന്ന് സജസ്റ്റ് ചെയ്തത് ഫ്രണ്ട് റിയാസാണ് (റിയ അല്ല, അത് ചന്ദ്രികടെ ആള്)
പക്ഷെ, എണ്ണ കമ്പനികളുണ്ടോ സമ്മതിക്ക്ണ്? ഒരു സെക്കന്റ് തുറന്ന് വെച്ചാ അപ്പൊ ആവിയാവും അഞ്ചുർപ്പ്യടെ പെട്രോള്.
അങ്ങനെ ഷിജു പ്രകൃതിയിലേക്ക് മടങ്ങി. പേരമരം & കമ്മ്യൂണിസ്റ്റ് പച്ച. അതിന്റെ ഇലയെടുത്ത് കയ്യിൽ തേക്കലായി. എവിടെ,
എന്നാലും അമ്മ പിടിക്കും.
അവസാനം അവൻ ഗതികെട്ട് അമ്മയോട് ചോദിച്ചു,
“അതെങ്ങനെയാണ് അമ്മാ സിഗരറ്റിന്റെ മണം അമ്മ ഇത്ര ഈസിയായിട്ട് തിരിച്ചറിയുന്നത്”?
“എനിക്ക് സിഗരറ്റിന്റെ മണം ഒന്നുമറിയില്ല”
കണ്ണ് തള്ളുന്ന സ്മൈലിയോടൊപ്പം ഷിജു,
“പിന്നെങ്ങനെയാണ് ഞാൻ വലിച്ച് വരുമ്പൊ അമ്മ ഇങ്ങനെ കൃത്യമായി പൊക്കുന്നത്?”
“അല്ലാണ്ട് എന്റെ മോൻ നേരം പുലർച്ചയ്ക്കും, നട്ടപ്പാതിരയ്ക്കും വിക്സ് മുട്ടായിയും വായിലിട്ട് വരില്ലല്ലോ..”

Deepu Pradeep

Continue reading

വളാഞ്ചേരി നോളൻ

വളാഞ്ചേരീന്ന് നിന്ന് തൃശൂർക്ക് കേറിയ കെഎസ്ആർട്ടിസി ബസ്, കുറ്റിപ്പുറം പാലവും കടന്ന് മാനത്തേക്ക് ലേസറടിച്ച സ്പീഡിൽ പറന്ന് പായുമ്പോഴുണ്ട് വളാഞ്ചേരിയി¬ല്‍ നിന്നുതന്നെ കയറിയ എന്‍റെ സഹസീറ്റുകാരൻ അയാള് പോസ്റ്റാക്കി നിർത്തിയ ഏതോ പാവത്തിന് ഫോൺ ചെയ്യുന്നു
“ന്നെ കാക്കണ്ട, ങ്ങള് പൊക്കോ…. ഞാൻ ലേറ്റാവും, ബസ്സിവിടെ നിർത്തിയിട്ടിരിക്ക്യാണ്…”
ഞാൻ ഒന്ന് പുറത്തേക്ക് നോക്കി ‘ങ്ങേ! ഈ ബസ്സോ?’

സംഭവം നമ്മളും ലേറ്റാവുമ്പൊ, ബസ്സിന്റെയും ട്രൈയിനിന്റെയും ബ്ലോക്കിന്റെയും ഒക്കെ തലയ്ക്ക് ഇടാറുണ്ടെങ്കിലും, അയാള് പറഞ്ഞത് ഒരുമാതിരി ക്രിസ്റ്റഫ¬ര്‍ നോളന്‍റെ സിനിമാകഥ പോലെയായിരുന്നു.
“ഇതിൽ കൂടുതൽ എന്ത് പറ്റാനാ, കഴിഞ്ഞ സ്റ്റോപ്പിൽ നിന്ന് കണ്ടക്ടർ ബസ്സില് കേറാൻ മറന്നു!! ഇപ്പൊ ഞങ്ങള് എല്ലാരും അയാളെ കാത്തു നിൽക്കാണ്.”
ഇത് കേട്ട ചുറ്റും ഇരുന്നിരുന്ന ഞങ്ങള് നാലുപേര് ആ പ്രതിഭാസത്തെ ഒന്നടിമുടി നോക്കി. ചെങ്ങായിയുണ്ടോ നിർത്തുന്നു..
“എന്താ ചെയ്യാലേ… സർക്കാർ ശമ്പളം വാങ്ങീട്ട് ഇവനൊക്കെ തോന്നിവാസമല്ലേ കാട്ടികൂട്ടുന്നത്?”
ഏറ്റോം ലാസ്റ്റ് ഒരു സ്റ്റേറ്റ്മെന്റും.
“വെറുതെയല്ല കെഎസ്ആർട്ടിസി നഷ്ടത്തിലാവുന്നത്…”
അയാളുടെ പറച്ചിൽ കേട്ടപ്പോ തൊട്ടടുത്തിരിക്കുന്ന ഞാൻ വരെ അത് വിശ്വസിച്ചുപോയി. പിന്നെ ഫോൺ വിളിച്ച ആളുടെ കാര്യം പറയാണ്ടോ..
ഫോൺ വെച്ച ശേഷം മൂപ്പര് ഞങ്ങളെ നോക്കിയെന്നു പുഞ്ചിരിച്ചു. ഞാൻ ഫാനായികഴിഞ്ഞിരുന്നു.

ബസ് കണ്ടനകം ഡിപ്പോയില് രണ്ടുമിനുറ്റ് നിർത്തിയിട്ടശേഷം എടുത്ത് അഞ്ചുകിലോമീറ്റർ അപ്പുറത്തുള്ള എടപ്പാൾ ടൗണിലെത്തി. ഡ്രൈവർ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തുനോക്കിയപ്പോ, ദോണ്ടെ മുപ്പത്തിരണ്ട് മിസ്കോള്!!
സ്പോട്ടില് മുപ്പത്തിമൂന്നാമത്തെയും വന്നു, കണ്ടക്ടറാണ്.
“വണ്ടി പോവല്ലേ, ഞാൻ കേറീട്ടില്ല!”

പിന്നെ ചുള്ളൻ കണ്ടനകത്തു നിന്ന് വരുന്നത് വരെ ഞങ്ങള് ഒന്നടങ്കം കട്ട വെയിറ്റിങ്.
ഓട്ടോയിൽ വന്നിറങ്ങിയ കണ്ടക്ടറെ ബസ്സിലുള്ള ബാക്കി യാത്രക്കാര്, ആക്കി ചിരിച്ച് ആനയിക്കുമ്പൊ, ടൈം ട്രാവൽ ചെയ്തു വന്ന ഞങ്ങള് നാല് പേര്, ആ മനുഷ്യനെ ആയിരുന്നു നോക്കിയത്. ‘മായാവി’യിലെ സ്രാങ്കിനെ പോലെ, ‘ഇതെന്ത് മറിമായം? എനിക്ക് ദിവ്യശക്തി കിട്ടിയതാണോ, അതോ കണ്ടക്ടർക്ക് ഭ്രാന്തായതാണോ’ എന്ന കോലത്തിലായിരുന്നു അയാൾ ഇരുന്നിരുന്നത്.
തന്നെ കൂട്ടാതെ പോയ ഡ്രൈവറെ, കണ്ടക്ടറും, സമയത്ത് വണ്ടിയിൽ കയറാത്ത കണ്ടക്ടറെ, ഡ്രൈവറും ഒന്ന് പരസ്പരം നോക്കി. ആ നോട്ടത്തിൽ ഒരു മഹാഭാരതം ഉണ്ടായിരുന്നു, രണ്ട് സീസൺ ഗെയിം ഓഫ് ത്രോൺസും.

Deepu Pradeep

Continue reading

ഒപ്പന ഒപ്പിക്കൽ

എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങൾ. എനിക്കുമുണ്ട്. ആ കണക്കിലെ ഒരെണ്ണമാണിത്.

പ്ലസ്‌ടു കാലത്തെ ആർട്ട്സ് ഒപ്പന. മണവാളന്റെ ലെഫ്റ്റ് സൈഡ് ഫ്രണ്ടിൽ കളിച്ചുകൊണ്ടിരുന്ന ഞാനായിരുന്നു ടീമിന്റെ മാർക്യീ പ്ളേയർ.
നാലാമത്തെ സ്റ്റെപ്പ് കഴിഞ്ഞപ്പോ, മുന്നിൽ നിൽക്കേണ്ട ഞാനുണ്ട് ഏറ്റവും പിന്നിൽ! പോയില്ലേ മോനെ കിളി!!
കൂടെയുള്ളവര് സ്റ്റെപ്പ് കളിക്കാൻ മറന്നതാണോ, അതോ ഞാനിനി ആ സ്റ്റെപ്പ് കളിച്ചതാണോ…? പത്തുവർഷം കഴിഞ്ഞിട്ടും എനിക്കൊരുത്തരം കിട്ടീട്ടില്ല. ഇന്റർനെറ്റ് കട്ടായ ഗൂഗിൾ മാപ്പിന്റെ സൂചി പോലെ മാർക്യീ പ്ളേയർ നിന്നു…

റൈറ്റ് ഫ്രണ്ടിൽ കളിക്കുന്ന ശ്രീരാജ്, കൊട്ടാൻ വരുമ്പോ എന്റെ കയ്യില്ലെങ്കിൽ എവിടെപ്പോയി കൊട്ടും എന്ന് ചിന്തിച്ചപ്പോൾ ഞാൻ പിന്നൊന്നും നോക്കീല. ബാക്കിൽ നിന്ന് തലയും ചൊറിഞ്ഞുകൊണ്ട് മുന്നിലേക്ക് നടന്നു.
എന്താണെന്നറിയില്ല, എന്റെ ആ സ്റ്റെപ്പിന് നല്ല കയ്യടിയായിരുന്നു.

Deepu Pradeep

Continue reading

%d bloggers like this: