Category: കുഞ്ഞ്യേ കഥകള്‍

വിക്റ്റർ – 03

വിഷ്ണുവിന്റെ മെസേജ് വന്നത് പോലെ വേറൊന്നു കൂടി ഈ ദിവസങ്ങള്‍ക്കിടയില്‍ സംഭവിച്ചു. വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മ കുറച്ചു ദിവസം മുൻപുള്ള രാത്രി കണ്ട ഒരു സ്വപ്നത്തെ പറ്റി പറഞ്ഞു. മറന്നുപോയ അക്കാര്യം ഓര്‍മ്മ വന്നത് ഞാൻ വാട്സപ്പില്‍ ഈ പോസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്തത് കണ്ട് നോക്കിയപ്പോഴാണത്രെ. എനിക്ക് ബൈക്ക് ആക്സിഡന്റ് പറ്റി ആശുപത്രിയില്‍ ആണെന്ന വിവരമറിയുന്നതായിരുന്നു ആ സ്വപ്നം. എന്നെ അത്ഭുതപ്പെടുത്തിയത് സ്വപ്നം കണ്ടെന്നു പറഞ്ഞ ആ തീയതിയാണ്, തൃശൂരിൽ വെച്ചുണ്ടായ ആ സംഭവത്തിന്റെ അന്ന് രാത്രി!

ഓരോ നഗരത്തിനും അദൃശ്യമായൊരു നിയമമുണ്ട്, അത് കൊച്ചി ആണെങ്കിലും ബാംഗ്ലൂര്‍ ആണെങ്കിലും. അത് തിരിച്ചറിയുമ്പോഴാണ് ഒരാള്‍ ആ നഗരത്തിലെ ഒരാളായി മാറുന്നത്. വിക്റ്റര്‍ വളരെ വേഗത്തില്‍ ഒരു ബാംഗ്ലൂരിയനായി. അവനവിടെ വലിയൊരു നെറ്റ്വർക്ക് തന്നെ ഉണ്ടായിരുന്നു.
ഇങ്ങനെയുള്ളവർക്ക് തെരുവുകളിലും ഓട്ടോ ഡ്രൈവേഴ്‌സിന്റെ ഇടയിലും കച്ചവടക്കാർക്കിടയിലും ഇൻഫോർമന്റ്സ് ഉണ്ടാവുക സ്വഭാവികമാണ്. പക്ഷെ ആ രണ്ടു മാസം കൊണ്ട് അവനത് എങ്ങനെ ഉണ്ടാക്കി എന്നെനിക്ക് മനസ്സിലായില്ല. സംശയം വിക്റ്റര്‍ തന്നെ തീര്‍ത്തുതന്നു.
“ഒരു നഗരത്തിൽ വന്നു അതിന്റെ ഭാഗമായി എന്നെ പോലൊരാൾ പ്രവർത്തിക്കുമ്പോൾ ഇവിടെയുള്ള എന്നെപോലുള്ള വട്ടന്മാരെ കണ്ടുമുട്ടാനുള്ള സാധ്യത വളരെ കൂടുതലാണ് and then we exchanged our informant list. They need cash and we need informations.
ചുറ്റിനും നീ കാണുന്ന, അനുഭവിക്കുന്ന കാര്യങ്ങളിൽ നിന്ന് കഥകൾ തേടുന്നത് പോലെ ഞാൻ ദുരൂഹതകൾ തേടും, അതിന്റെ ഉത്തരങ്ങൾ തേടും.”

Continue reading

വിക്റ്റർ – 02

സെപ്റ്റംബർ പതിനഞ്ചിനാണ് ഞാൻ ആ പോസ്റ്റ് ഫേസ്ബുക്കിൽ ഇടുന്നത്. പോസ്റ്റ് പബ്ലിക് ആയതിനു പിറകെ എന്തെങ്കിലും സംഭവിക്കുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു, ഒരുതരം ഇൻട്യൂഷൻ.
And I always trust my intuitions and instincts.
ഏറ്റവും കൂടുതൽ കമെന്റ് വന്ന പോസ്റ്റ് ആയി അത് പെട്ടെന്ന് മാറി, ഇരുന്നൂറ് എണ്ണത്തോളം! വായിച്ചവരെല്ലാവരും അതിന്റെ ബാക്കിയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ, ഞാനും കാത്തിരിക്കുകയായിരുന്നു, എന്നെ തേടി വരാൻ പോവുന്ന കഥകൾക്ക് ….
രണ്ടു ദിവസം കഴിഞ്ഞുള്ള രാത്രി, അപ്രതീക്ഷിതമായി സുഹൃത്തും റിലേറ്റീവുമായ വിഷ്ണുവിന്റെ വാട്സാപ്പ് വോയിസ് നോട്ട് വന്നു. അവനിപ്പോൾ ബംഗലൂരുവിലാണ് ജോലി ചെയ്യുന്നത്.
അത് ശരിക്കും നടന്നതായിരുന്നോ എന്നാണ് അവനു അറിയേണ്ടിയിരുന്നത്.
“അതേടാ… രണ്ടായിരത്തി പന്ത്രണ്ടിൽ” ഞാൻ വളരെ ക്യാഷ്വലായി പറഞ്ഞു.
“ഏട്ടാ… ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം, അതേ ഇലവേറ്റട് ടോൾവെയിൽ വെച്ച്!”
തരിപ്പ്! ഞാൻ അത് കേട്ട് കസേരയിൽ നിന്നെഴുന്നേറ്റു.
“ഞാൻ ഒറ്റയ്ക്കായിരുന്നു… രാത്രി ടോൾവെയിൽ വെച്ച് ബൈക്കിന്റെ പെട്രോൾ തീർന്നപ്പോൾ ഒരു ഫ്രണ്ടിനെ വിളിച്ചു പറഞ്ഞശേഷം അവനുവേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു ചെക്കനും പെൺകുട്ടിയും ആ പോസ്റ്റില് പറഞ്ഞപോലെ എന്നെ കടന്നുപോയിട്ട് തിരിച്ചു വന്നത്. ഇങ്ങോട്ട് നിർബന്ധിച്ച് അതേപോലെ വണ്ടി ടോ ചെയ്തു തന്ന് ടോൾവേ ഇറക്കിതന്നപ്പോൾ, ആ പെട്രോൾ പമ്പ് അടച്ചിട്ടുണ്ട്. അവരെന്നെ റൂം വരെ ആക്കിത്തരാമെന്നു പറഞ്ഞു നിൽക്കുമ്പോ എന്റെ ഫ്രണ്ട് അവിടേക്ക് വന്നതുകൊണ്ട് അവര് ഞങ്ങളോട് യാത്ര പറഞ്ഞു പോവുകയാണുണ്ടായത്.. ”
“വിഷ്ണൂ… അവര് അങ്ങനെയൊരു സിഗ്നൽ കാണിച്ചിരുന്നോ?”
കുറച്ച് നേരത്തെ നിശബ്ദതയായിരുന്നു അവന്റെ അടുത്ത് നിന്നും ഉണ്ടായത്.
“ഉം!”
പത്തു വർഷങ്ങൾക്ക് ശേഷം രണ്ടായിരത്തി ഇരുപത്തിരണ്ടിലെ ഒരു രാത്രിയിൽ ആ രണ്ടുപേർ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
And now the plot thickens!

Continue reading

വിക്റ്റർ

പൊതുവെ ഞാനൊരു സെഡേറ്റഡ് ഡ്രൈവറാണ്. ആരെങ്കിലും നമ്മളെ ചൊറിഞ്ഞും കൊണ്ട് ഓവർട്ടേക്ക് ചെയ്താലോ, മുന്നിലോ ബാക്കിലോ നിന്ന് വെറുപ്പിച്ചാലോ സ്വഭാവം മാറും, ചെറിയൊരു റോഡ് റാഷിന്നാരംഭമാവുകയും ചെയ്യും. പക്ഷെ ഇന്നേവരെ മോട്ടോർ സൈക്കിളിൽ അത് സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ഇന്നലെയതുണ്ടായി.

വൈകുന്നേരം ബുള്ളറ്റിലാണ് വീട്ടിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടത്. തൃശൂർ റൗണ്ട് ചുറ്റിക്കഴിഞ്ഞപ്പോഴേക്കും ഇരുട്ടായിരുന്നു. പി ജെ ഫ്രൂട്സിൽ നിന്ന് രണ്ടു ജ്യൂസും കൂടി കുടിച്ചശേഷമാണ് മിഷൻ ഹോസ്പിറ്റൽ വഴി ഹൈവേയിലേക്ക് ഓടിച്ചത്. രാത്രി ഒരുപാടൊന്നും വൈകാത്തത് കൊണ്ട് റോഡിൽ അത്യാവശ്യം വണ്ടികളുണ്ട്.
നടത്തറ സിഗ്നലിൽ വെച്ച് ഗ്രീൻ കിട്ടി ഹൈവെയിലേക്ക് കയറുമ്പോൾ ഒരു ബൈക്കുകാരൻ അപകടകരമായ രീതിയില് എന്നെ ഓവർട്ടേക്ക് ചെയ്ത് മുന്നോട്ട് കയറി. ഞെട്ടൽ, കോപം, അഡ്രിനാലിൻ റഷ്! ത്രോട്ടിൽ ചെയ്ത് ഹൈവെയിൽ കയറി തിരിച്ചതേപോലെ അയാളെ വെട്ടിച്ച് ഞാൻ മുന്നിൽ കയറി. അത്യാവശ്യം നല്ല വേഗത്തിലാണ് പിന്നെ മുന്നോട്ട് പോയത്. പക്ഷെ കുട്ടനെല്ലൂർ കഴിഞ്ഞപ്പോ മുന്നിൽ അതാ ആ ബൈക്കുകാരൻ!

ഒരു കാര്യവുമില്ലാതെ ആൺ ഈഗോ ഉണർന്നു. റോഡ് സൈഡിൽ വാങ്ങാൻ കിട്ടുന്ന സാധാ ഹെൽമെറ്റു മാത്രം വെച്ച് നൂറ്റിയമ്പത് സിസിയുള്ള ബൈക്കിൽ, ഫുൾ റൈഡിങ് ഗിയർ ഇട്ട് ഇരട്ടിയിലധികം സിസിയും പവറും ഉള്ള വണ്ടിയിൽ പോവുന്ന എന്നെ ഓവർട്ടേക്ക് ചെയ്ത അയാളെ വെട്ടിച്ചിട്ടല്ലേ ബാക്കിയുള്ളൂ…. വീണ്ടും അത് ചെയ്തു.
ഇനി പിടുത്തം കൊടുക്കാതിരിക്കലാണ് നെക്സ്റ്റ് ടാസ്ക്. തൊണ്ണൂറ്റിയഞ്ചിലൊക്കെ പിടിച്ച് ഞാൻ മുന്നോട്ട് പോയി. അതിൽ കൂടുതലൊന്നും ഞാൻ സാധാരണ എടുക്കാറില്ല. പക്ഷെ അധികം താമസിയാതെ മരത്താക്കര എത്തിയപ്പോൾ അയാളുണ്ട് വീണ്ടും എന്റെ മുന്നിൽ!

Continue reading

പട്ടാമ്പി vs എടപ്പാൾ

ഒരു നനുത്ത നട്ടുച്ച, വീട്ടിലിരുന്ന് ബ്രൂസ് ലീ യുടെ കവിതകൾ വായിച്ചുകൊണ്ടിരുന്ന എൻ്റെ ഫോണിലേക്ക് കൂട്ടുകാരനായ ആസിഫിൻ്റെ വിളി.

“അളിയാ നിൻ്റെ വികാരം കൊടുക്കുന്നുണ്ടോ?”

ഞാനൊന്ന് ചഞ്ചലനായി…

“എൻ്റെ വികാരത്തിനൊക്കെ… ഇപ്പൊ…”

“അതല്ലടാ, നിൻ്റെ ബുള്ളറ്റ്”

“ഓ ആ വികാരം, വികാരം അഞ്ഞൂറ് സിസി! ഉണ്ട്, ഒക്കുന്ന വില കിട്ടിയാൽ കൊടുക്കും.”

“”എന്നാ നീ ഒരു മണിക്കൂര്‍ കഴിഞ്ഞ് എടപ്പാളിലേക്ക് ഒന്ന് വായോ, പട്ടാമ്പിയിലുള്ള ഒരു പാര്‍ട്ടി ഒരു ബുള്ളറ്റ് നോക്കുന്നുണ്ട്, അയാൾക്ക് വണ്ടി ഒന്ന് കാണണം”

ഞാൻ വരാമെന്ന് പറഞ്ഞു. അവൻ അപ്പോൾ ശബ്ദം താഴ്ത്തി ചോദിച്ചു,

“അളിയാ… തിരക്കഥാകൃത്ത് യൂസ് ഡ് വണ്ടി എന്നൊക്കെ പറഞ്ഞ് ഞാൻ കുറെ കേറ്റിവച്ചിട്ടുണ്ട്. വണ്ടി കണ്ടീഷൻ അല്ലേ, നാറ്റിക്കരുത്”

അവൻ കേറ്റിവെക്കും, കയ്യിലുണ്ടായിരുന്ന ഒരു പെട്ടി ഓട്ടോ ഉദ്ദേശിച്ച വിലയ്ക്ക് വിറ്റുപോവുന്നില്ല എന്ന് കണ്ടപ്പോൾ ‘ഡോക്ടർ യൂസ്ട് പെട്ടി ഓട്ടോ’ ന്ന് പറഞ്ഞ കച്ചവടമാക്കിയ കുട്ടനാണ്.

“കണ്ടീഷൻ അല്ലേന്നോ… കഴിഞ്ഞ ആഴ്ച കൂടി ഒരു വാഗമൺ ട്രിപ് കഴിഞ്ഞ് വന്നേയുള്ളൂ”

“അയാളോട് അതൊന്നും എഴുന്നള്ളിക്കാൻ നിൽക്കണ്ട, വാക്സ് കോട്ടിങ് ചെയ്യാൻ ഒന്ന് കൊച്ചി വരെ പോയതല്ലതെ, ലോംഗ് ഓടിയിട്ടേ ഇല്ലാന്നാണ് ഞാൻ കാച്ചിയത്”

‘വാക്സ് കോട്ടിംങ്ങോ, എപ്പ!’

പോർച്ചിൽ ഉള്ള ബുള്ളറ്റ് വരെ തുമ്മി.

Continue reading

ബോലോ താരാ ര ര!

രണ്ടായിരത്തിപന്ത്രണ്ടിൽ ബാംഗ്ലൂരിൽ എത്തിപെട്ട ഞങ്ങള് കുറച്ച് കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ്ങ് കോളേജ് കിടാങ്ങൾ, ഇലക്ട്രോണിക് സിറ്റിയ്ക്ക് അടുത്തുള്ള സിംഗസാന്ദ്ര എന്ന സ്ഥലമാണ് വാസസ്ഥലമായി തിരഞ്ഞെടുത്തത്. പേരിലൊരു ‘സാന്ദ്ര’ ഉള്ളത് കൊണ്ട് എനിക്കും ഇഷ്ടമായി.
രണ്ടുപേർക്ക് താമസിക്കാൻ വേണ്ടി എടുത്ത ഒറ്റ മുറി ഫ്ലാറ്റിൽ ഏഴുപേര് താമസിച്ചു എന്ന നിസ്സാരകുറ്റത്തിന് ഓണർ പിടിച്ചു പുറത്താക്കും വരെ, സ്വർഗ്ഗം അവിടെയായിരുന്നു.
പർചെയ്സിങ്‌ ആന്റ് കുക്കിങ് മാമുവും പീസുട്ടനും നൈസും, ക്ളീനിംഗ് മധുവും അംബുജവും ഞാനും, പാത്രം കഴുകൽ ജഗൻ… അങ്ങനെ ഡ്യൂട്ടികൾ എല്ലാം കൃത്യമായി വിഭജിക്കപെട്ടിരുന്നു. ഞങ്ങൾ
സ്ഥിരമായി സാധനങ്ങൾ വാങ്ങിച്ചിരുന്നത് കണ്ണൂര്കാരൻ ഷാജിർ നടത്തുന്ന തൊട്ടടുത്തുള്ള പലചരക്കു കടയിൽ നിന്നായിരുന്നു. പണ്ട് വാട്ടർ തീം പാർക്കില് നീർക്കോലിയെ കൊണ്ടിട്ട കേസില് നാടുവിട്ടു ബാഗ്ലൂർ എത്തിയ മൊതലാണ്. അത് വേറൊരു ബയോപിക്.

Continue reading

ചാട്ടം

ജീവിതത്തിൽ നേരിട്ട ഏറ്റവും പ്രൈസ് ലെസ് ചോദ്യം എന്തായിരുന്നു? എനിക്കത് വളരെ പണ്ടൊരു നിലാവില്ലാത്ത രാത്രി, പൊന്നാനി പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരൻ ചോദിച്ച ചോദ്യമാണ്.

അന്നൊക്കെ കൊച്ചിയിലേക്കുള്ള പോക്കും വരവും മിക്കതും ബസ്സിലാണ്. രാത്രി പന്ത്രണ്ടിനോ ഒരു മണിക്കോ ഒക്കെ ഹൈവേയിലെ സ്റ്റോപ്പിൽ ബസ്സിറങ്ങി പിന്നങ്ങോട്ടുള്ള മുക്കാൽ കിലോമീറ്റർ ഇരുട്ടിനോട് മിണ്ടിയും പറഞ്ഞും അങ്ങനെ നടക്കും. രാത്രി ലേറ്റാവുന്നത് കൊണ്ട് ഗേറ്റ് നേരത്തെ പൂട്ടിക്കോളാൻ വിളിച്ചുപറയാറുണ്ട്. എന്നിട്ട് ചിലപ്പൊ ബാഗ് അപ്പുറത്തേക്ക് ഇട്ടിട്ടു ചാടും, അല്ലെങ്കിൽ തോളത്തു തൂക്കി തന്നെ ചാടും, ജസ്റ്റ് തിരക്കഥാകൃത്ത് തിങ്ങ്സ്.

വരിക്ക പ്ലാവിന്റെ ചക്ക പഴുത്ത മണമുള്ള ഒരു രാത്രി. മാണൂർ പള്ളിടെ അവിടെ കെ എസ് ആർ ടി സി ഇറങ്ങി നടന്നു… ഇരുട്ടിലൂടെ നടക്കുമ്പോൾ ലൈറ്റ് അടിക്കുന്നു ശീലം ഇന്നുമില്ല…
നടന്ന് വീടിൻ്റെ തൊട്ടടുത്ത്, ഒരു ഇരുനൂറ്റി അമ്പത് മീറ്റർ എത്തിയപ്പോൾ, ദാ എതിരെ നിന്നും പൊന്നാനി സ്റ്റേഷനിലെ വെള്ള ബൊലേറോ മെല്ലെ വരുന്നു.
അസമയം, സംശയാസ്പദമായ സാഹചര്യം. എൻ്റെ അടുത്ത് വണ്ടി നിർത്തി അതിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും കാര്യം തിരക്കി. കൊച്ചിയിൽ നിന്ന് വരുന്ന വഴി ബസ് ഇറങ്ങി നടക്കുന്നതാണെന്നു പറഞ്ഞു.
വീട് ആ കാണുന്നതാണെന്നു ചൂണ്ടിക്കാണിക്കുക ചെയ്തത്തോടെ അവര് വിട്ടു. പക്ഷെ ശരിക്കും വിട്ടിട്ടുണ്ടായിരുന്നില്ല. ജീപ്പ് മുന്നോട്ട് ഒന്ന് എടുക്കുന്നതായി കാണിച്ച് അവർ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു, ഞാൻ എന്റെ വീട്ടിലേക്ക് തന്നെയാണോ കയറി പോവുന്നത് എന്ന് നോക്കാൻ!

Continue reading

ഡിന്നർ ഡേറ്റ്

ഇടപ്പള്ളിയിലെ നല്ല ഒരു റെസ്റ്ററന്റിൽ വിശന്നുപൊളിഞ്ഞ് ഡിന്നർ കഴിക്കാൻ പോയതാണ്, ഒറ്റയ്‌ക്കെയുള്ളൂ… ഒരു ടേബിളിൽ ചെന്ന് ഇരുന്നപ്പോൾ സ്റ്റാഫ് വന്നിട്ട് പറഞ്ഞു
“സർ നല്ല റഷുണ്ട്”
“ഇപ്പൊ ചുട്ടതാണോ?”
“അതല്ല സർ, തിരക്കാണ്”
“ഓ.. ആ റഷ്”
എനിക്കപ്പഴാണ് ബൾബ് കത്തിയത്…
“ബുദ്ധിമുട്ടില്ലെങ്കിൽ ഒന്ന് ടേബിൾ ഷെയർ ചെയ്യാമോ”
‘ബുദ്ധിമുട്ടണ്ട്… വൈ ഷുഡ് ഐ?’
വല്യ പൊതുജനതാൽപര്യാർത്ഥത്തിനുള്ള മൂഡ് ഇല്ലാത്തതുകൊണ്ട് ഞാനൊരു നുണ പറഞ്ഞു,
“ചിലപ്പൊ ഒരാള് കൂടി വരും”
അയാള് ‘ഓക്കെ’ന്നു പറഞ്ഞ് മെനു കാർഡ് തന്നിട്ട് പോയി.

ഓർഡർ എടുക്കാൻ വന്നത് വേറൊരാളാണ്. മെനു വിശദമായി വായിച്ചറിഞ്ഞ്, വെയിറ്ററോട് ആറേഴ്‌ ഡൗട്ടും ചോദിച്ച് അവസാനം പകലാണെങ്കിൽ ബിരിയാണിയും രാത്രിയാണെങ്കിൽ അൽഫാമും ഓഡർ ചെയ്യുന്ന ചില പരമ്പരാഗത ബോറൻമാരെ പോലെയായിരുന്നില്ല ഞാൻ.
“ഈ ബീഫ്‌ വറ്റൽ മുളക്‌ റോസ്റ്റിൽ നിങ്ങള് ഏത് ഓയിലാണ് യൂസ് ചെയ്യാറ്?”
“സൺ ഫ്‌ളവർ ഓയിലാണ് സർ”
“ചെമ്മീൻ കിഴിയാണോ മഞ്ചൂരിയനാണോ സ്പൈസി?”
“മഞ്ചൂരിയനാണ് സർ”
“ന്നാ ഒരു പീസ് ആൽഫാമെടുത്തോ”

Continue reading

പുഷ്പരാജ് വെഡ്‌സ് ശോഭിത

നാട്ടിലെ സ്റ്റേഷനിൽ പുതുതായി ചാർജെടുത്തത് അമ്പതിനായിരം mAh ന്റെ ചാർജും, ആന്റണി ദാസന്റെ പാട്ടുകളുടെ എനർജിയുമുള്ള ഒരു പോലീസുകാരനായിരുന്നു, സി ഐ പുഷ്പരാജ്!
സ്റ്റേഷൻ പരിധിയിലുള്ള ഫ്ളഡ് ലൈറ്റ് ടൂർണ്ണമെന്റ് ഉദ്ഘാടനങ്ങൾക്ക് പുഷ്പരാജിനെ വിളിക്കുമ്പൊ അങ്ങേര് ഒരു ടോർച്ചും കയ്യിൽ പിടിച്ച് പോവുമായിരുന്നു. രണ്ട് ഉദ്ഘാടനങ്ങൾ കഴിഞ്ഞു, മൂന്നാമത്തേന് പോവാനും അങ്ങേര് ടോർച്ച് എടുക്കാൻ ഒരുങ്ങിയപ്പോൾ കൊണ്സ്റ്റബിൾ ബോബി പറഞ്ഞു
“സാർ, ലൈറ്റ് നമ്മള് കൊണ്ടുപോവണ്ട.. അവിടെ ഉണ്ടാവും”
അപ്പഴാണ് പുഷ്പരാജ് പണ്ട് കുണ്ടറ സ്റ്റേഷനിലുണ്ടായിരുന്ന കാലത്തെ ഒരു ഫ്ളഡ് ലൈറ്റ്‌ വോളീബോൾ ടൂർണമെന്റ് ഉൽഘടിക്കാൻ പോയ ആ കഥ പറഞ്ഞത്…

നിസ്സാര കേസുകൾക്ക് പോലും ദേശ് വാസിയോംസിന്റെ കട്ടയും പടവും അടിച്ച് മടക്കി ആൾറെഡി നാട്ടിൽ ഒരു ടെറർ അറ്റമോസ്ഫിയർ സൃഷ്ടിച്ചെടുത്തിട്ടുള്ള പുഷ്പൻ സി ഐ, ഉദ്ഘാടകനായി ആ മൈതാനത്തെത്തി വിരിഞ്ഞങ്ങനെ നിന്നു. പക്ഷെ, സി ഐ ടെ കയ്യിന്റെ ചൂടറിഞ്ഞിട്ടുള്ള ഏതോ വിരുതന്മാർ മത്സരത്തിനിടെ ഫ്ളഡ് ലൈറ്റ് ഓഫ് ചെയ്ത് പുഷ്പരാജിനെ പെടച്ച് പപ്പടമാക്കി. വെളിച്ചം തിരിച്ച് വന്നപ്പോ വളഞ്ഞ കൂമ്പും വിളഞ്ഞ കവിളുമായി പുഷ്പരാജ് നിന്നു, തച്ചവർ ആരാണെന്ന് പോലുമറിയാതെ…

“അടി കിട്ടുമ്പോ തിരിച്ചടിക്കാനോ തടുക്കാനോ പറ്റിയില്ലെങ്കിലുത്തെക്കാളും വിഷമമാണ് ബോബീ, അടിച്ചതാരാണെന്ന് അറിയാതിരിക്കുന്ന ആ അവസ്‌ഥ!”

ഒരു ട്രാൻസ്ഫർ ഒപ്പിച്ച്, ഇനിയൊരിക്കലും ആ നശിച്ച നാട്ടിൽ കാലുകുത്തില്ല എന്ന കഠിനപ്രതിജ്ഞ ചൊല്ലി നടന്നിരുന്ന പുഷ്പരാജിന് പക്ഷെ നെക്സ്റ്റ് മിഥുനത്തിൽ തന്നെ വാക്ക് തെറ്റിക്കേണ്ടി വന്നു. ഡിപ്പാർട്ട്‌മെന്റ് വീണ്ടും കുണ്ടറയിലേക്ക് തട്ടിയതല്ല, മാട്രിമോണിയിൽ കണ്ട കുണ്ടറക്കാരി ശോഭിത നെഞ്ചിൽ തട്ടി.

Continue reading

ആ നീല വെളിച്ചം

ക്രിഞ്ച് മഹേഷ് സിഗരറ്റ് വലി തുടങ്ങിയിട്ട് എട്ടു വർഷമായെങ്കിലും ഇതേവരെ വീട്ടിൽ പൊക്കിയിട്ടില്ല. കാരണമെന്താ? ആ ആചാരത്തിൽ അവൻ അനുഷ്ഠിച്ച് പോരുന്ന ശ്രദ്ധയും കണിശതയും കരുതലും. വീട്ടിൽ വെച്ചാണെങ്കിൽ രാത്രി മാത്രമേ അവൻ വലിക്കൂ, അതും എല്ലാവരും ഉറങ്ങിയശേഷം മുറിയിലെ ലൈറ്റ് അണച്ച്, ജനാല തുറന്നിട്ട് മാത്രം. തൊട്ടടുത്ത വീട്ടിലെ സുമേച്ചി കാണാതിരിക്കാൻ വേണ്ടി ജനലിന്റെ അടുത്തുനിന്നും മാറി നിന്ന് വലിച്ച്, പുക മാത്രം പുറത്തേക്ക് ഊതി വിടുന്നതായിരുന്നു അവന്റെ രീതി. സുമേച്ചി കണ്ടാൽ, ടെൻ കെ ഫോളോവേഴ്‌സുള്ള പ്രൊഫൈലിൽ നിന്ന് ഫേസ്‌ബുക്ക് ലൈവ് പോയതിലും കൂടുതൽ ആളോളറിയും, അതാണാള്.

കഴിഞ്ഞ മാസം ഒരു സ്നേഹിതൻ ഗൾഫിൽ നിന്ന് വന്നപ്പോൾ മഹേഷിന് സിഗരറ്റിന് പകരം ഉപയോഗിക്കാവുന്ന ഒരു വേപ്പ് ഗിഫ്റ്റ് കൊടുത്തു. സാധനം അവനിഷ്ടപ്പെട്ടു…. മണമില്ല, കൊണ്ടു നടക്കാൻ എളുപ്പം, കത്തിക്കാൻ തീപ്പെട്ടി വേണ്ട, പെട്ടെന്ന് ആരെങ്കിലും കണ്ടാൽ വലിച്ചെറിഞ്ഞു കാശും കളയണ്ട… ശാസ്ത്രത്തിന്റെ ഒരു വളർച്ചേ!
ക്രിഞ്ച് മഹേഷ് പതിവുപോലെ മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് വേപ്പ് വലിക്കാൻ തുടങ്ങി… പക്ഷെ മാറി നിന്നല്ല, നേരെ ജനാലയുടെ മുന്നിൽ നിന്നു കാറ്റും കൊണ്ട് വലിച്ചു. സുമേച്ചിയോ സുമേച്ചിയുടെ വീട്ടുകാരോ കാണാൻ ഇതിൽ സിഗരറ്റിന്റെ പോലെ തീ ഇല്ലല്ലോ.

പക്ഷേ ഒരു പ്രശ്നമുണ്ടായിരുന്നു…. ഈ വേപ്പിന്റെ മുന്നിൽ ചെറിയ ഒരു ലൈറ്റ് ഉണ്ട്. അകത്തേക്ക് വലിക്കുമ്പോൾ തെളിയുന്ന ഒരു നീല ലൈറ്റ്. ആ വേപ്പ് അവൻ കണ്ണാടി നോക്കി വലിക്കാത്തത് കൊണ്ടും, വേറെ ഒരാൾ ഇത് വലിച്ച് കാണാത്തത് കൊണ്ടും മഹേഷത് കണ്ടില്ല. പക്ഷെ സുമേച്ചി കണ്ടു. മൂന്നു രാത്രികളിലും!

Continue reading

വൈവ വോസെ

 

എഞ്ചിനീയറിങ് കോളേജിലെ സെമസ്റ്റർ ലാബ് എക്സാം കാലം. ഫ്ലൂയിഡ് മെക്കാനിക്സ് ലാബിലെ വൈവ മേശയാണ് വേദി.

സാർ ഫ്‌ളോ റേറ്റ് മെഷർമെന്റിനെ കുറിച്ചൊക്കെ ചോദിച്ച് നോച്ചസിൽ എത്തി. ‘ഓവർ ഫ്ലോ’ എന്നുത്തരം വരുന്ന ഒരു ചോദ്യമായിരുന്നു പിന്നെ വന്നത്.
പക്ഷെ ആ ആൻസറിയാതെ മുന്നിൽ പകച്ചിരിക്കുന്ന ആള് റോൾ നമ്പർ 22 ആണ്. രണ്ടു ദിവസം മുന്നത്തെ പ്രൊഡക്ഷൻ എഞ്ചിനീയറിങ് ലാബ് വൈവയ്ക്ക് ഉത്തരം മുട്ടിയപ്പോൾ
“ന്റെ വീട്ടില് ലേത്ത് മെഷീൻ ഒന്നുമില്ല സാറേ” എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞ അതേ റോൾ നമ്പർ 22. ഹാന്റിൽ വിത്ത് കെയർ ഐറ്റമാണ്.

ആവശ്യത്തിലധികം വെള്ളമുള്ള ഫ്ലൂയിഡ് മെക്കാനിക്സ് ലാബിലും കൂടി അവന്റെ കണ്ണുനീര് ഒഴുക്കി എന്ന ചീത്തപ്പേര് കേൾക്കാണ്ടിരിക്കാൻ സാർ മാക്സിമം ഹെൽപ് ചെയ്തു. പക്ഷെ എന്തുചെയ്തിട്ടും റോൾ നമ്പർ 22 അങ്ങോട്ടെത്തുന്നില്ല. ‘ഓവർ ഫ്ലോ’ എന്ന വാക്കൊഴികെയുള്ള പത്തുത്തരം വരെ അവൻ പെടച്ചു.
എങ്ങനെയെങ്കിലും ഒന്നു കഴിച്ചിലായി പൊക്കോട്ടെ ന്നു കരുതി സാറ്‌ ലാസ്റ്റ് അവന്റെ വീട്ടിലെ എക്‌സാമ്പിൾ തന്നെ എടുത്തിട്ടു, ഇമോഷണൽ കണക്റ്റ്.
“എടോ… തന്റെ വീട്ടിലെ വാട്ടർ ടാങ്കിലേക്ക് വെള്ളം അടിക്കുകയാണ് ന്ന് സങ്കൽപ്പിക്ക്…”
“സങ്കൽപ്പിച്ചു”
“ഉം…. അപ്പൊ ടാങ്ക് നിറഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയാൽ, താൻ എന്താ പറയാ?
“അമ്മേ…. മോട്ടറ് നിറഞ്ഞു!!”… Read the rest

ബ്രോയി

അശരീരിപ്പടിയിൽ കോഴികട നടത്തുന്ന ബ്രോയി നൗഫൽ (ശരിക്കും ബ്രോയിലർ നൗഫൽ എന്നായിരുന്നു, പിന്നീട് ലോപിച്ചതാണ്) ഒരു അന്തരീക്ഷ മലിനീകരണൻ ആയിരുന്നു. കോഴിക്കടയിലെ വേസ്റ്റ്, നാടായ നാട്ടിലെ പറമ്പായ പറമ്പിലും തോട്ടിലും റോഡിലും ഒക്കെ വലിച്ചെറിയലായിരുന്നു അവന്റെ പതിവ്.
കോഴി വേസ്റ്റിന്റെ ചാക്ക് വലിച്ചെറിയുന്നതിനിടെ എത്രയോവട്ടം ആൾക്കാര് പിടിച്ച് നല്ല തേമ്പ് തേമ്പി വിട്ടിട്ടും, സിസിടിവി നോക്കി ആളെ തിരിച്ചറിഞ്ഞ് വീട്ടിൽ വന്ന് താക്കീത് കൊടുത്തിട്ടും ബ്രോയി പരിപാടി നിർത്തിയില്ല.’സിനിമയിലെത്ര തെറി പറയാം’എന്ന വിഷയം ഏഷ്യാനെറ്റ് ന്യൂസ് ഹവർ ചർച്ചയ്ക്കെടുത്ത ദിവസം വരെ. ചർച്ച കണ്ടിട്ടൊന്നുമല്ല, സംഭവിച്ചത് വേറൊന്നാണ്.

രാത്രി ഒൻപതരയ്ക്ക് സ്വന്തം ഹോണ്ടാ ആക്റ്റിവ ഓടിച്ച് കുടുംബത്തേക്ക് മടങ്ങുകയായിരുന്നു നൗഫൽ. വീട്ടിലേക്കുള്ള കട്ട റോഡിലേക്ക് തിരിയും മുൻപ് ഷിന്റോന്റെ വീടിനു മുന്നിലെ റോഡ് സൈഡിൽ ചെറിയൊരു ആൾക്കൂട്ടം കണ്ട് നൗഫൽ വണ്ടിയുമായി അവരുടെ അടുത്ത് ചെന്ന് നിർത്തി.
ആൾകൂട്ടത്തിനു നടുവിൽ നിലത്ത് കെട്ടിവെച്ചിരിക്കുന്നൊരു പഴയ പ്ലാസ്റ്റിക്ക് ചാക്ക് കണ്ടപ്പഴേ നൗഫലിന് കാര്യം മനസ്സിലായി… അവൻ മനസ്സിൽ ഊറി ഊറി ചിരിച്ചു. ‘എന്നാലും ഇത് ഏത് കോഴിക്കടക്കാരൻ ആയിരിക്കുമെടാ…’
കാര്യം അവനും ചെയ്യുന്ന കാര്യമാണിതെങ്കിലും മാതൃ പഞ്ചായത്തിനോട് കൂറ് പുലർത്തുന്നത് കൊണ്ട്, വേറെ പഞ്ചായത്തിൽ പോയേ ബ്രോയി വേസ്റ്റ് ഇടാറുണ്ടായിരുന്നുള്ളൂ…
“ഇത് എവിടെയെങ്കിലും കൊണ്ടോയി കളയണം നൗഫലേ”
“അതിനെന്താ, ഇരുന്നൂറ് ഉറുപ്യ തന്നാൽ ഞാൻ കൊണ്ടോയി കളഞ്ഞുതരാം…”
ബ്രോയിക്ക് അറിയാത്ത സ്പോട്ടുകളോ…
ഷിന്റോ ആ നിമിഷം അവനെ തൊഴുതു,
“കോടി പുണ്യമാണ് നീ….”

Continue reading

ക്രഷ്

പ്രണയങ്ങളെ കുറിച്ച് വാതോരാതെ വാഴ്ത്തിപാടുന്ന കവികളും കഥാകാരന്മാരും കാരണം അവഗണിക്കപ്പെട്ട് അണ്ടർറേറ്റഡ് ആയിപ്പോയ ഒരു മധുര മനോഹര കാര്യമാണ് ക്രഷ്.

ബിരിയാണിവെപ്പുകാരൻ ഹംസത്തലി, സ്ഥിരമായി വെച്ചിരുന്നത് ‘ഡബിൾ ബെൽ’
ബിരിയാണി റൈസും കൊണ്ടായിരുന്നു.
ആ ബിരിയാണി ചാക്കിലെ മോഡലിന്റെ ചിത്രം കണ്ട് കണ്ട് കണ്ട് കണ്ട് ക്രഷ് അടിച്ചിട്ട്, അവളെ ഒന്ന് കാണാനായി പണ്ട് അരി കൊണ്ടുവരുന്ന ലോറിയിൽ ഹരിയാനയിലേക്ക് പോയ ഹംസത്തലിടെ അത്രയ്ക്ക് ത്യാഗമൊന്നും എന്റെ അറിവിൽ ഒരു കാമുകനും ചെയ്തിട്ടില്ല.

അന്ന് ദം പൊട്ടിച്ചത് ഏതോ നല്ല കൈ കരുത്തുള്ള പഞ്ചാബി ആയത് കൊണ്ടാണെന്നു തോന്നുന്നു, ഹംസത്തലിയുടെ നെറ്റിയിൽ ഇപ്പഴും കാണാം, കറുവാപ്പട്ട മറിച്ചിട്ട പോലെ ഒരു പാട്. അതിനുശേഷം ഹംസത്തലി ഡബിൾ ബെല്ല് അടിച്ചിട്ടില്ല സോറി, ഡബിൾ ബെല്ല് തൊട്ടിട്ടില്ല. പക്ഷെ തൊടാറുണ്ട്…. പെണ്ണുകാണലിനിടെ പെൺകുട്ടികൾ, ‘ഇക്ക ആരെങ്കിലും ലവ്വ് ചെയ്തിട്ടുണ്ടോ?’ എന്നു ചോദിക്കുമ്പോൾ തൊടും, ആ കറുവപ്പട്ടയിലിങ്ങനെ…. വലത്തേ ചൂണ്ടുവിരലുകൊണ്ട്….… Read the rest

ഗം

സാധാരണ കെഎസ്ആർട്ടിസി ബസ്സിൽ കയറിയാൽ എടുക്കുന്ന ടിക്കറ്റുകൾ നിങ്ങൾ എവിടെയാണ് സൂക്ഷിക്കുക? ശുദ്ധജാതക്കാരനായ ഞാൻ പോക്കറ്റിലിടാറാണ് പതിവ്, ഇനി പോക്കറ്റില്ലെങ്കിൽ പഴ്‌സിലും. പക്ഷെ ഇന്നലെ ബസ്സിൽ എന്റെ മുന്നിലെ സീറ്റിലിരുന്നിരുന്ന ഒരു ചെങ്ങായി ചെയ്തത് വേറൊരു ഐറ്റമായിരുന്നു, ആ ടിക്കറ്റ് നീളത്തിൽ ചെറുതാക്കി മടക്കി ഇടതുകയ്യിലെ സ്വർണ്ണ മോതിരത്തിനു ഉള്ളിൽ നീട്ടി തിരുകി വെക്കുന്നു! സ്വാഗ്!
എങ്ങാനും ടിക്കറ്റ് ചെക്കർ വന്ന് അവരുടെ സ്ഥിരം ധാർഷ്ട്യത്തോടെ ടിക്കറ്റ് കാണിക്കാൻ പറയുമ്പോൾ, ചുരുട്ടിപിടിച്ച ഇടത്തെ കൈ അയാൾക്ക് നേരെ നീട്ടി, ഉള്ളം കൈ ഒന്നു നിവർത്തിയാൽ ഉള്ളിൽ ടിക്കറ്റ്! അന്തം വിട്ട സ്വാഗ്!!

പക്ഷെ ഞാൻ സ്പോട്ടില് ഭാവനയിൽ വേറൊരു സീനാണ് കാണാൻ തുടങ്ങിയിത്…
ഇനി അങ്ങേര് ഒരു ഉറക്കം ഒക്കെ കഴിഞ്ഞ് എഴുന്നേൽക്കുമ്പോഴേക്കും അടുത്തിരിക്കുന്നവൻ ആ സ്വർണ്ണമോതിരമെങ്ങാനും ചൂണ്ടി അവന്റെ പാട്ടിനു പോയിട്ടുണ്ടെങ്കിൽ ഉണ്ടാവാൻ പോവുന്ന വിറ്റ്…. വണ്ടിയിൽ കയറുന്ന ചെക്കർ ടിക്കറ്റ് ചോദിക്കുമ്പോൾ, സ്വാഗേട്ടൻ : “ടിക്കറ്റ് ഞാനെന്റെ മോതിരത്തിന്റ ഉള്ളിൽ വെച്ചതാ… കാണുന്നില്ല”
“ഏത് മോതിരം?”
“അയ്യോ… എന്റെ മോതിരവും കാണുന്നില്ല!”
ശുദ്ധജാതക്കാരന്റെ ഓരോ അശുദ്ധ തോട്ടുകൾ…

എറണാകുളത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറാണ്, വിൻഡോ സീറ്റും. ഫോണിലെ ഗൂഗിൾ കീപ്പിൽ കിടക്കുന്ന ഏതെങ്കിലുമൊരു കഥ ടൈപ്പ് ചെയ്ത് തീർക്കാമെന്ന മിഷനോടെ ഞാൻ സ്പോട്ടിഫൈയിൽ നാട്ടുകാരുടെ പ്ളേലിസ്റ്റ് സെർച്ച് ചെയ്തെടുത്തശേഷം എന്റെ പണി തുടങ്ങി.
തൃശൂരെത്തിയപ്പോൾ, മൂഡ് ഒന്ന് ഇലവേറ്റായിക്കോട്ടേന്ന് കരുതി കയ്യിലുണ്ടായിരുന്ന ച്യൂയിങ്ങ് ഗം എടുത്ത് വായിലിട്ടു. പക്ഷെ അതിന്റെ കടലാസ് കവർ കളഞ്ഞില്ല, പോക്കറ്റിൽ സൂക്ഷിച്ചു… ച്യൂയിങ്ങ് ഗം അതിൽ പൊതിഞ്ഞുവേണം കളയാൻ (പരിസ്ഥിതിസ്നേഹി കൂടിയായ പരിശുദ്ധജാതക്കാരൻ)

ഒല്ലൂർ എത്തിയപ്പോഴേക്കും ഗമ്മിന്റെ മധുരം കഴിഞ്ഞു. പോക്കറ്റിൽ നിന്നും കടലാസെടുത്ത് അതിൽ ഗം പൊതിഞ്ഞശേഷമാണ് ശ്രദ്ധിച്ചത്, പോക്കറ്റിൽ നിന്നെടുത്ത് ടിക്കറ്റാണ്, പൊതിഞ്ഞതും!
ഞാനത് വിദഗ്ദമായി ചുരുട്ടികൂട്ടി പോക്കറ്റിൽ തന്നെ വെച്ചു. ഇനി ടിക്കറ്റ് ചെക്കർ എങ്ങാനും ഈ ബസ്സിൽ കയറിയാൽ ആ അവസ്‌ഥ…. ദേവ്യെ!
‘അതിന് ചെക്കർ വന്നിട്ട് വേണ്ടേ…’ എന്നെ ഞാൻ തന്നെ സമാധാനിപ്പിച്ചു. ജീവിതത്തിലിന്നേവരെ ഞാനുള്ള കെ എസ് ആർ ട്ടി സിയിൽ ചെക്കർ കേറിയിട്ടില്ല… പക്ഷെ ഇന്നലെ കേറി! വണ്ടി ആലുവ എത്തിയപ്പോൾ ഒന്നല്ല… രണ്ടെണ്ണം! മുന്നിൽ നിന്നും പിന്നിൽ നിന്നുമുള്ള അറ്റാക്ക്.
ഇനി അതിലാരുടെ കയ്യിൽ എന്റെ ച്യൂയിങ്ങ് ഗം ആവുമെന്ന് മാത്രം അറിഞ്ഞാ മതി.
ഇങ്ങനത്തെ കുരുത്തംപിടിക്കാത്ത യാത്രയിൽതന്നെ ഇതൊക്കെ എങ്ങനെ കൃത്യമായിട്ട് സംഭവിക്കുന്നാവോ!!

രണ്ടു ചെക്കർമാരും ചെക്കി ചെക്കി അടുത്തടുത്ത് വന്നു. ഇടനെഞ്ച് പാൽപായസത്തില് വീണ പരലിനെ പോലെ പിടച്ചു.
ലോട്ടറി അടിച്ചത് പിന്നിൽ നിന്നും വന്ന ചെക്കർക്കാണ്. അയാൾ എന്നോട് ടിക്കറ്റ് ചോദിച്ചു…
രണ്ടു സെക്കന്റ് നിർവ്വികാരത, നാല് സെക്കന്റ് നിശ്ശബ്ദത….
“ടിക്കറ്റ് കാണാനില്ല!”
അങ്ങനെയെങ്കിലും കെ എസ് ആർ ട്ടി സി രക്ഷപ്പെട്ടോട്ടേന്ന്…

കണ്ടനകത്ത് നിന്നും എറണാകുളത്തേക്കുള്ള നൂറ്റി നാൽപ്പത്തിയേഴ് രൂപയുടെ രണ്ടാമത്തെ ടിക്കറ്റ് വാങ്ങിക്കുമ്പോൾ സ്വാഗേട്ടൻ അപ്പുറത്ത് സ്വാഗിറക്കികൊണ്ടിരിക്കുകയായിരുന്നു…. അൾട്ടിമേറ്റ്!… Read the rest

കൊടൈ

നമ്മൾ തിരിച്ചുചെല്ലുന്നതും കാത്തിരിക്കുന്ന ചില സ്ഥലങ്ങളുണ്ട്, അതിലെയൊന്നാണ് എനിക്ക് കൊടൈ.
രണ്ടായിരത്തിപതിനാറിലെ ദീപാവലിയുടെ തലേനാൾ, കൊടൈകനാൽ വീണ്ടും വിളിച്ചു.
വഴിനീളെ പടക്കങ്ങൾ പൊട്ടികൊണ്ടിരിക്കുന്ന തമിഴ്‌നാടൻ നാട്ടുവഴികളും, ഉഡുമൽപേട്ടിലെ കാറ്റാടിയന്ത്രങ്ങളെയും,
മലമുകളിലെ പളനിയാണ്ടവനെയും കണ്ട്, ബുള്ളറ്റിൽ ഞാൻ ചുരം കയറി.

ചൂടിൽ നിന്ന് മഞ്ഞിലലിഞ്ഞപ്പോഴേക്കും ഇരുട്ടിയിരുന്നു…. നേരത്തെ റൂം ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ ചെന്ന് അവിടെ മുളഞ്ഞു. പിറ്റേന്ന്, ദീപാവലി ദിവസം, രാവിലെ മന്നവന്നൂർ പോയി തിരിച്ചുവന്നശേഷം വട്ടൈകനാലിലേക്കാണ് യാത്ര ചെയ്തത്. ബൈക്ക് പാർക്ക് ചെയ്യുന്ന സ്ഥലത്തുനിന്നും ഡോൾഫിൻ നോസ് വരെ സാമാന്യം നല്ല ദൂരമുണ്ട് നടക്കാൻ….
ഉച്ചമഞ്ഞും പേറി നിൽക്കുന്ന പാറകളിൽ ചവിട്ടി ഞാൻ നടന്നു… ദീപാവലി ആയതുകൊണ്ട് തിരക്ക് നന്നേ കുറവ്‌. ഇടയ്ക്ക് ഒരു കടയിൽ നിന്ന് ചായ കുടിക്കുന്നതിനിടെ കടക്കാരൻ മലയാളിയാണോ എന്നെന്നോട് തിരക്കി. അതെയെന്ന് മറുപടി പറഞ്ഞപ്പോൾ, അയാൾ എന്നോട് ഒന്നു സൂക്ഷിച്ചോളാൻ പറഞ്ഞതിന്റെ അർത്ഥം എനിക്കപ്പോൾ മനസ്സിലായില്ല.

പിന്നീട് ഡോൾഫിൻ നോസിൽ എത്തി അവിടുത്തെ അവസാനത്തെ കടയിൽ ലൈമോ മറ്റോ കുടിക്കുമ്പോഴാണ്, അവിടുത്തെ പയ്യനിൽ നിന്ന് ഞാനാ വിഷയമറിഞ്ഞത്. മലയാളികൾ വട്ടയ്കനാലിൽ വന്ന് സ്ഥിരമായി ഓരോരോ പ്രശ്നങ്ങളുണ്ടാക്കി ഒടുവിൽ സഹികെട്ട പൊലീസുകാർ ഇപ്പോൾ കേരളാ രജിസ്‌ട്രേഷൻ ബൈക്കുകളുടെ കാറ്റൂരി വിടുന്നുണ്ടെന്ന്…. തണുപ്പിലും എന്റെ ചങ്ക് ശെരിക്ക് കാളി. മലയാളിചെക്കന്മാർ അവിടെ വന്നുണ്ടാക്കിയ കുരുത്തക്കേടുകൾ ഓരോന്നായി അവൻ വിവരിക്കാൻ തുടങ്ങി…
അപ്പോൾ തന്നെ തിരിച്ച് നടക്കാൻ ക്ഷീണവും കിതപ്പും സമ്മതിച്ചില്ല, പക്ഷെ അവധി ദിവസമാണ്, തിരിച്ചവിടെ നിന്ന് കൊടൈയ്ക്കനാൽ ടൌൺ വരെയുള്ള ദൂരം മുഴുവൻ വണ്ടി തള്ളുന്ന കാര്യമോർത്തപ്പോൾ ഒരുനിമിഷം പോലും അവിടെ നിൽക്കാനായില്ല…

Continue reading

പെണ്ണുകാണൽ

കരിയറിലെ ആദ്യത്തെ പെണ്ണുകാണലിന് പോയത് തിരൂർ പുറത്തൂർ അടുത്തൊരു സ്ഥലത്താണ്. മഴക്കാലത്ത് ഉപ്പുവെള്ളം കയറുകയും കുടിവെള്ള പ്രശ്നവും ഒക്കെ ഉള്ള ഒരു ഏരിയയാണ്… സാധാരണ പെണ്ണുകാണൽ പാർട്ടീസ് അതൊക്കെ നോക്കും, പക്ഷെ നമ്മക്കതൊന്നും ഒരു വിഷയമേ അല്ലാർന്നു.
ഞാനും മാമനും കൂടെ പാട്ടും പാടി പോയി. സോറി, പാട്ടും വെച്ച് പോയി.

ലഡ്ഡുവും കേക്കും ചിപ്സും ടീ പോയിയിൽ വന്നു. കുട്ടി ചായയും കൊണ്ട് വരുന്നതിനും മുന്പ് ഞാൻ ആദ്യത്തെ ലഡ്ഡു എടുത്ത് വായിൽ വെച്ചു,
‘ഫെയ്‌മസ് ബേക്കറി!’
അപ്പോഴേക്കും പാതി ലഡ്ഡു കഴിച്ചിരുന്ന മാമൻ എന്നെ നോക്കി പുരികം പൊന്തിച്ചു. ഞാൻ അതെയെന്ന് തലയാട്ടി.
ആദ്യത്തെ പൊരുത്തം അവിടെ തെറ്റി! പാരമ്പര്യമായി ഞങ്ങൾ കെ ആർ ബേക്കറിയുടെ ആൾക്കാർ ആയിരുന്നെങ്കിലും അടുത്തിടെയായി നെഹൽ ബേക്കസിലേക്ക് മാറിയിരുന്നു. ഫെയ്‌മസ് സിങ്കാവില്ല, ഒട്ടുമാവില്ല.

ആദ്യത്തെ പെണ്ണ് കാണലിന്റെ ലൈറ്റ് ടെൻഷനോടെ മെയിൻ പ്രോട്ടോഗോണിസ്റ്റായ ഞാനിരുന്നു… കുട്ടി വന്നു. എനിക്ക് ആ വൈബ് കിട്ടിയില്ല, ഇതല്ല എന്റെ ഭാവി ഭാര്യ!
വന്ന സ്ഥിതിക്ക് കുട്ടിയോട് ഒന്നും രണ്ടും മിണ്ടി ഇൻസ്റ്റഗ്രാമിൽ ഒരു ഫോളോവറെ കൂട്ടാമെന്ന് ഞാൻ കരുതി. ആൾസോ, ഇനി വരാൻ പോവുന്ന പെണ്ണുകാണലുകൾക്ക് ഒരു എക്‌സ്പീരിയൻസും കിട്ടുമല്ലോ.
പക്ഷെ, ‘ഇനി അവര് രണ്ടാളും എന്തെങ്കിലും സംസാരിച്ചോട്ടെ’ എന്ന ആ കൾട്ട് ക്ളീഷേ ഡയലോഗ് കാരണോര് മൊഴിയുന്നില്ല!!
അമ്മയും അച്ഛനും ആങ്ങളയും ഞങ്ങളെ ഹാളിൽ തന്നെ നിർത്തി സംസാരിപ്പിക്കാനുള്ള മൂഡിലാണ്;
‘അയ്യേ… ഇതെന്ത് ഏർപ്പാടാണ്. തീരേ പുരോഗമനം ഇല്ലാത്ത പരിപാടി.’ ഉണ്ടാവാൻ ബാക്കിയുണ്ടായിരുന്ന സാധ്യതയും അതോടെ അടഞ്ഞു.

Continue reading