ജീവിതത്തിൽ നേരിട്ട ഏറ്റവും പ്രൈസ് ലെസ് ചോദ്യം എന്തായിരുന്നു? എനിക്കത് വളരെ പണ്ടൊരു നിലാവില്ലാത്ത രാത്രി, പൊന്നാനി പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരൻ ചോദിച്ച ചോദ്യമാണ്.
അന്നൊക്കെ കൊച്ചിയിലേക്കുള്ള പോക്കും വരവും മിക്കതും ബസ്സിലാണ്. രാത്രി പന്ത്രണ്ടിനോ ഒരു മണിക്കോ ഒക്കെ ഹൈവേയിലെ സ്റ്റോപ്പിൽ ബസ്സിറങ്ങി പിന്നങ്ങോട്ടുള്ള മുക്കാൽ കിലോമീറ്റർ ഇരുട്ടിനോട് മിണ്ടിയും പറഞ്ഞും അങ്ങനെ നടക്കും. രാത്രി ലേറ്റാവുന്നത് കൊണ്ട് ഗേറ്റ് നേരത്തെ പൂട്ടിക്കോളാൻ വിളിച്ചുപറയാറുണ്ട്. എന്നിട്ട് ചിലപ്പൊ ബാഗ് അപ്പുറത്തേക്ക് ഇട്ടിട്ടു ചാടും, അല്ലെങ്കിൽ തോളത്തു തൂക്കി തന്നെ ചാടും, ജസ്റ്റ് തിരക്കഥാകൃത്ത് തിങ്ങ്സ്.
വരിക്ക പ്ലാവിന്റെ ചക്ക പഴുത്ത മണമുള്ള ഒരു രാത്രി. മാണൂർ പള്ളിടെ അവിടെ കെ എസ് ആർ ടി സി ഇറങ്ങി നടന്നു… ഇരുട്ടിലൂടെ നടക്കുമ്പോൾ ലൈറ്റ് അടിക്കുന്നു ശീലം ഇന്നുമില്ല…
നടന്ന് വീടിൻ്റെ തൊട്ടടുത്ത്, ഒരു ഇരുനൂറ്റി അമ്പത് മീറ്റർ എത്തിയപ്പോൾ, ദാ എതിരെ നിന്നും പൊന്നാനി സ്റ്റേഷനിലെ വെള്ള ബൊലേറോ മെല്ലെ വരുന്നു.
അസമയം, സംശയാസ്പദമായ സാഹചര്യം. എൻ്റെ അടുത്ത് വണ്ടി നിർത്തി അതിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും കാര്യം തിരക്കി. കൊച്ചിയിൽ നിന്ന് വരുന്ന വഴി ബസ് ഇറങ്ങി നടക്കുന്നതാണെന്നു പറഞ്ഞു.
വീട് ആ കാണുന്നതാണെന്നു ചൂണ്ടിക്കാണിക്കുക ചെയ്തത്തോടെ അവര് വിട്ടു. പക്ഷെ ശരിക്കും വിട്ടിട്ടുണ്ടായിരുന്നില്ല. ജീപ്പ് മുന്നോട്ട് ഒന്ന് എടുക്കുന്നതായി കാണിച്ച് അവർ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു, ഞാൻ എന്റെ വീട്ടിലേക്ക് തന്നെയാണോ കയറി പോവുന്നത് എന്ന് നോക്കാൻ!