Category: കുഞ്ഞ്യേ കഥകള്‍

ബൂസ്റ്റിന്റെ ഭൂ

കണ്ടോ, ചെറിയ ഒരു മിസ്റ്റേക്കില്ലേ?
ആ, അതുപോലെ തന്നെയായിരുന്നു ഫ്രീക്കുസ്മാനും. അധികൊന്നൂല്ല്യ, ചെറിയോരു മിസ്റ്റേക്ക്. ആ ചെറുതിലൊന്ന് വലിയൊരു ആരാധനയാണ്. ആൽബം രംഗത്തെ ജീവിക്കുന്ന ഇതിഹാസം, ഹിറ്റുകളുടെ മരം, കുഞ്ഞിമോൻ കൊയിലാണ്ടി (യഥാർത്ഥ പേരല്ല) അസ്ഥിക്ക് പിടുത്തമിട്ട യുവത്വങ്ങളിൽ ഒന്നാണ് ഫ്രീക്കുസ്മാൻ. കുഞ്ഞുമോൻ ഫാൻസ് ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത് വരെ ഉസ്മാന്റെ ഇടത്തേ നെഞ്ചിലാണ്, അജ്ജാതി ഫാൻബോയ്!

പക്ഷെ കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും, ഉസ്മാനെ പറ്റി പറയാൻ തുടങ്ങിയാൽ ഞാൻ ‘കഥപറയുമ്പോൾ’ ക്ളൈമാക്സിലെ അശോക് രാജാവും. കണ്ണിൽ നിന്ന് രണ്ട് ഔൺസ് കണ്ണീര് പൊഴിയും….
അശോക് രാജ് പറഞ്ഞപോലെ, ഓരോ വ്യക്തിയുടെ ജീവിതത്തിലും കൃത്യമായ സമയത്ത് സ്വാധീനം ചെലുത്തുന്ന ഒരാളുണ്ടാവും. ഈ ഫോളോവേർസും ലൈക്കുകളും വരുന്നതിനും എത്രയോ മുൻപ്, എന്നിൽ ഒരു എഴുത്തുകാരനുണ്ടെന്നു ആദ്യമായി തിരിച്ചറിഞ്ഞത് അവനായിരുന്നു…. എന്‍റെ ബാ, അല്ല ഉസ്മാൻ.

2007. എഴുതിവെക്കുന്നത് അടക്കാകുരുവിക്ക് പോലും വേണ്ടാത്ത കാലം. കട്ട ഡിപ്രഷൻ! എഴുത്തു നിർത്തി ഹിന്ദുസ്ഥാനി സംഗീതത്തിലേക്കോ, കരാട്ടയിലേക്കോ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്ന് ചിന്തിച്ച് നടക്കുന്ന ഒരു നട്ടുച്ചകളിൽ ഒന്നിലാണ് ഉസ്മാൻ, തലയ്ക്ക് ബാക്കിലൊരു വലയവുമായി എന്റെ മുന്നിൽ പ്രത്യക്ഷപെടുന്നത്. പെട്ടയുടൻ ഹോണസ്റ്റ് ബേക്കറിയിലേക്ക് വലിച്ചുകേറ്റി അവനെനിക്ക് എന്‍റെ അന്നത്തെ വീക്ക്നെസ്സുകളായിരുന്ന അവിൽമിൽക്കും മുട്ടപഫ്‌സും വാങ്ങിതന്നു. കുഞ്ഞുമോൻ കൊയിലാണ്ടിയുടെ പുതിയ ആൽബം, ‘കുലുക്കമുണ്ട് ഖൽബേ’യുടെ ആസ്വാദനകുറിപ്പ് പറയാനായിരിക്കും ആ സ്‌നേഹം എന്ന് കരുതിയ എനിക്ക് തെറ്റി. വന്നത് ഈ വരിയായിരുന്നു…
“ദീപോ…നീ മാരക എഴുത്താണ്”
ബ്ലും! അടിവയറ്റിൽ മഞ്ഞുതുള്ളി വീണ ഒരു ഫീല്!!
പിന്നെയുഡ്രാ… സ്വാഗതപ്രസംഗത്തിൽ ചീഫ് ഗസ്റ്റിനെ വർണ്ണിക്കണപോലെ എന്നെയും എന്‍റെ എഴുത്തിനെയും ഹഡാടെ വർണ്ണിച്ച് ഒരു പത്ത് മിനുറ്റ് ഫുൾസ്റ്റോപ്പില്ലാതെ നോൺ സ്റ്റോപ്പ്!
എന്‍റെ അവിൽ മിൽക്ക് കഴിഞ്ഞതുപോലും ഞാനറിഞ്ഞില്ല. ജാതി കിക്ക്, വെറും ഹൈ!
എന്നിട്ടും കഴിഞ്ഞിട്ടില്ലായിരുന്നു.
“ദീപോ, ഞാനൊരു കാര്യം പറഞ്ഞാ ഒന്നും തോന്നരുത്…. ഞാൻ അന്റെയൊരു ഫാനാണ്.”
ട്ടും! എന്റെ ആന്ദോളനങ്ങൾ അട്ടത്ത്കയറി.
ഒന്നുമില്ലെങ്കിലും ഞാനന്നൊരു പ്ലസ്റ്റുക്കാരനല്ലേ? അട്ടത്ത്തന്നെ കയറി, ട്ടും ട്ടും!!

എന്തോ…പിന്നെ ഞാൻ നോക്കിയത് ഉസ്മാന്റെ ആ വലത്തേ നെഞ്ചിലേക്കായിരുന്നു. അശോക് രാജിനെ പോലെത്തന്നെ നിറകണ്ണുകളോടെ ഞാൻ ചോദിച്ചു,
“ഈ കടങ്ങളൊക്കെ ഞാനെങ്ങനെ വീട്ടും എന്റെ ബാ…. അല്ല ഉസ്മാനെ?”
“എനിക്ക് ഇയൊരു ലവ് ലെറ്റർ എഴുതിതന്ന് വീട്ടിയാൽ മതി”
സ്വാഹ! ചോദിക്കണ്ടേർന്നില്ല.
“ഉസ്മാനെ, ലവ് ലെറ്ററൊന്നും എഴുതി എനിക്ക് ശീലമില്ല, സാധാ എഴുത്ത് പോലെയല്ല, നല്ല പണിയുള്ള പരിപാടിയാ”
“എനിക്ക് നാലേ നാല് വരി മതി. അവളെ വർണ്ണിച്ചുകൊണ്ടുള്ള കുറച്ച് ഹാന്റ്പിക്ക്ഡ് വാക്കുകൾ മാത്രം”
വീണ്ടും ബഹുമാനം! ഓരോരോ കോന്തന്മാര് ഒന്നരയേക്കർ പറമ്പിന്‍റെ അടിയാധാരം പോലെ ഓരോ ലവ് ലെറ്ററ് അങ്ങട്ട് കാച്ചും, ന്നിട്ടോ? പെണ്ണും പോവും, പേപ്പറും വേസ്റ്റാവും.
അവന്‍റെ ആ സിംപ്ലിസിറ്റി കണ്ട് ഞാൻ സമ്മതം മൂളി.

സ്വന്തം ജീവിതത്തിലെ പ്രേമനൈരാശ്യങ്ങളും, നാട്ടാരുടെ ജീവിതത്തിലെ അബദ്ധങ്ങളും എഴുതുന്നപോലെ സിമ്പിളല്ല ഈ പ്രേമലേഖനപരിപാടി എന്ന്, പേപ്പറും പേനയും പിടിച്ച് അരമണിക്കൂർ നഖം കടിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്. തീപ്പൊരിയൊന്നും വരാതായപ്പോ ഞാൻ നേരെ പ്രേമത്തിൽ എം ഫിൽ ചെയ്യുന്ന കൂട്ടുകാരൻ അച്ചുവിന് വിളിച്ചു കാര്യം പറഞ്ഞു.
“ഇത്രേയുള്ളോ? ഇതൊക്കെ സിമ്പിടുന്ന പോലെ സിമ്പിളല്ലേ?”
“സിമ്പിളോ, എന്നാ നീയൊന്ന് വർണ്ണിച്ചേ….”
സ്പോട്ടില് വന്നു.
“പെണ്ണെ… സെപ്റ്റിക്ക് ടാങ്കായിരുന്ന എന്റെ മനസ്സിൽ പെയ്ത അത്തറ് മഴയാണ് നീ”
വാവ്! അതൊക്കെയാണ് ലവ് ലെറ്ററ്‌! കാമുകി മാത്രമല്ല, അവളുടെ നാത്തൂനും വല്യച്ഛനും മേമമാരും വരെ കൂടെ ഇറങ്ങിവരും. ഞാൻ ഫോൺ വെച്ചു.

രാത്രിയായി, നഖം കഴിഞ്ഞ് ഞാൻ പേന കടിക്കാൻ തുടങ്ങി എന്നല്ലാതെ വേറെ മാറ്റം ഒന്നുമില്ല. ആ സമയം അപ്രതീക്ഷിതമായി പുറത്ത് ക്ലാര പെയ്തു. മോനേ!! അടപടല റൊമാന്റിക്ക്. അതില് ഒരു അസാധ്യ സാധനം വന്നു. നാല് വരി! എഴുതിയത് വായിച്ച എനിക്ക് തന്നെ എന്നെ കെട്ടിപ്പിടിക്കാൻ തോന്നി.
ആ ലവ് ലെറ്ററും കൊണ്ട് പോയ ഉസ്മാൻ പിറ്റത്തെ കൊല്ലം തന്നെ ഓളെ കെട്ടി. എന്‍റെ എഴുത്തിന് അതിലും വലിയൊരു ജ്ഞാനപീഠം പിന്നെ കിട്ടാനുണ്ടോ? സ്വജീവിതം കൊണ്ട്‌ ഉസ്മാൻ തന്ന ആ ഊർജ്ജത്തിന്റെ ഉത്സാഹത്തിലാണ് ഞാൻ പിന്നീട് എഴുത്ത് തുടരുന്നത്.

2015. ബ്ലോഗ് ഒക്കെ ഹിറ്റായി, എഴുതിയ സിനിമയും ഇറങ്ങിനിൽക്കുന്ന സമയം. നാട്ടിലെ തിരക്കഥാകൃത്തിനെ അനുമോദിക്കാൻ നാട്ടുകാർ ഒരു ചടങ്ങു സംഘടിപ്പിക്കാൻ പോവുന്നുണ്ടെന്നു ഞാനറിഞ്ഞു. എനിക്ക് ഉസ്മാനെ ഓർമ്മ വന്നു. പരിപാടിയുടെ മറുപടി പ്രസംഗത്തിൽ, ഈ ഇൻസ്പിറേഷൻ സ്റ്റോറി പറഞ്ഞ് കണ്ണൊന്നു തുടച്ചശേഷം, എംഎൽഎ എന്നെ അണിയിച്ച ആ പൊന്നാട, ഉസ്മാനെ സ്‌റ്റേജിലേക്ക് വിളിച്ച് അണിയിച്ച് കയ്യടി വാങ്ങാനായിരുന്നു എന്റെ എളിയ പ്ലാൻ.

പരിപാടിയ്ക്ക് ഒരാഴ്ച മുൻപ്, ഒരു കോട്ടയ്ക്കൽ ബസിൽ യാത്ര ചെയ്യുകയായിരുന്നു ഞാൻ. വെട്ടിച്ചിറ കഴിഞ്ഞപ്പൊ, ബസ്സിലെ ജെബിഎൽ സ്പീക്കർ കുഞ്ഞുമോൻ കൊയിലാണ്ടിയുടെ ശബ്ദത്തിൽ പാടാൻ തുടങ്ങി. ടിക്കറ്റ് എടുത്തകാരണം ഇറങ്ങിഓടാനും പറ്റില്ല. പെട്ട സീന്‍.
കുഞ്ഞുമോന്റെ പഴയൊരു ആൽബമാണ്, ‘ഓളെന്ത് ഓളാ’!
‘ആത്മാക്കളേ…പിടിച്ചിരുന്നോ’
പല്ലവി കഴിഞ്ഞപ്പൊ വന്നു, പണ്ട് ഞാൻ ഉസ്മാന് വേണ്ടി എഴുതികൊടുത്ത ആ നാല് വരികൾ!! എന്താ പറയാ, അയമോദകവെള്ളത്തിൽ ആട്ടുംകാട്ടം കലക്കികുടിച്ചൊരു ഫീല്!!

ഉസ്മാന്റെ അന്നത്തെ കല്യാണം പ്രേമം ഒന്നുമായിരുന്നില്ല, അറേഞ്ച്ഡ് മാര്യേജ് ആയിരുന്നെന്ന് ഞാൻ പിന്നീടറിഞ്ഞു. ആ വരി അവൻ കുഞ്ഞുമോന്റെ പ്രീതിക്ക് വേണ്ടി മറിച്ചാണ്.
ഊഷ്മളാവസ്ഥ!!
പൊന്നാട ഞാൻ പിന്നെ വേസ്റ്റാക്കിയില്ല.

Deepu Pradeep

Continue reading

ദിനേശചരിതം വോള്യം രണ്ട്

നിന്നുമുള്ളിത്തറയിൽ ദിനേശൻ. മണ്ടത്തരങ്ങൾക്ക് ഒരു നോബൽ സമ്മാനം കൊടുക്കാത്തതുകൊണ്ട്, അതുകൊണ്ടുമാത്രം ലോകപ്രശസ്തൻ ആവാതിരുന്ന ഞങ്ങടെ ദിനേശൻ. അബദ്ധങ്ങളുടെ ഒരു ഘോഷയാത്രയാണവന്റെ ആ ജീവിതം. താലം പിടിച്ച പെൺകുട്ടികളും, ടാബ്ലോയും, ചാലക്കുടി കൈരളിയുടെ ബാന്റ് സെറ്റും ഒക്കെയുള്ള ഒരു ഗ്രാന്റ് ഘോഷയാത്ര.

അനിതരസാധാരണമായ മണ്ടത്തരങ്ങൾകൊണ്ട് ദിനേശൻ, പഞ്ചായത്തിന്റെ സന്തുലിതാവസ്ഥയുടെ മൂട്ടിൽ പൂത്തിരിയും കത്തിച്ച് നടന്നു… ഇടയ്‌ക്കൊരോ ഗുണ്ടും, സമയംകിട്ടുമ്പൊ രണ്ടു കുഴിമിന്നിയും.
പക്ഷെ അറ്റലാസ്റ്റ്, പഞ്ചായത്ത് ഇക്കൊല്ലത്തെ വിശിഷ്ട സേവാ മെഡൽ കൊടുത്ത് ആദരിച്ചത് ദിനേശന്റെ തന്നെ അച്ഛൻ, നിന്നുമുള്ളിതറയിൽ ദാമോദരനെയാണ്. ഡിപ്ലോമ കഴിഞ്ഞ ദിനേശനെ, സേലത്ത് എഞ്ചിനീയറിംഗ് പഠിപ്പിക്കാൻ വിട്ട ആ തീരുമാനത്തിന്, നാടിനെ രക്ഷപെടുത്തിയ ആ നീക്കത്തിന്… തമിഴ്നാട്ടുകാര് കൂടി അനുഭവിക്കട്ടേന്ന്…

പക്ഷെ പളനിസ്വാമിയുടെ തമിഴര് മാത്രമല്ല, പിണറായിയുടെ മലയാളികളും ഒരുമിച്ചാണന്ന് അനുഭവിച്ചത്.
കന്നിമാസം ഒന്നിന് നാട്ടിലേക്ക് വരാൻ ഇറങ്ങിയ ദിനേശന്, സേലത്ത് നിന്ന് പാലക്കാട്ടേക്ക് ഒരു ഡയറക്ട് കെ.എസ്.ആർ.ട്ടി.സി യാണ് കിട്ടിയത്. കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റാന്റിൽ വണ്ടി ചായകുടിക്കാൻ നിർത്തിയിട്ടപ്പൊ ദിനേശനൊരു ദാഹം, സിഗരറ്റ് വലിക്കാൻ. തട്ടിൻപുറത്ത് വെച്ചിരിക്കുന്ന ബാഗ് എടുക്കാനുള്ള മടികൊണ്ട് ദിനേശൻ കയ്യുംവീശി പുറത്തിറങ്ങി. ശ്വാസകോശത്തിനൊരു കിങ്ങ്‌സ് കൊടുത്തിട്ട് തിരിച്ചു വന്നപ്പോഴേക്കും ബസ് മുന്നോട്ടെടുത്തിരുന്നു. ഓടികയറിയ ദിനേശൻ ഗാന്ധിപുരം ബസ് സ്റ്റാന്റിനോട് ‘എടുത്തോ’ എന്നുപറഞ്ഞ് രണ്ടു ദീർഘനിശ്വാസം വിട്ടു.
വണ്ടി നോർത്ത് ബ്രിഡ്‌ജ്‌ എത്താറായപ്പോഴാണ് ദിനേശൻ വെറുതെ ഒന്ന് മുകളിലേക്ക് നോക്കിയത്, വെറുതെ.
ഇല്ല! ബാഗ് അവിടെയില്ല!!

പിന്നെ ഒച്ചയായി ബഹളമായി…. ഒരുമാതിരി കല്യാണത്തിന്റന്ന് രാവിലെ കാറ്ററിങ്ങുകാരനെ കാണാതായ അറ്റ്മോസ്ഫിയർ.
ദിനേശൻ ഇറങ്ങിയതിന് പിന്നാലെ വേറൊരാൾ ഒരു ബാഗുമായി ഇറങ്ങിയിരുന്നു എന്ന് ബസ്സിലെ ആരോ സംശയം പറഞ്ഞതോടെ സംഗതി സീരിയസ്സായി.
“വണ്ടി പോലീസ് സ്റ്റേഷനിലേക്ക് പോട്ടെ”, ദിനേശൻ.
അത് കേട്ടതും മുൻസീറ്റിലിരുന്ന ഒരു ചെറുക്കനും പെൺകുട്ടിയും ഇറങ്ങി ഓരോട്ടം! ബസ് വാസികൾ ഓടിവളഞ്ഞിട്ട് പിടിച്ചപ്പോൾ രണ്ടും കൂടി അതാ നിന്ന് കരയുന്നു, നാട്ടിൽ നിന്ന് ഒളിച്ചോടുകയാണത്രേ!
ലൂക്ക് ഔട്ട് നോട്ടീസിന്റെ ഭയം.
ദിനേശൻ അവരോട് പൊയ്ക്കോളാൻ പറഞ്ഞു. പോവും മുൻപ് അവർ ദിനേശന്റെ അടുത്തേക്ക് വന്നു,
“ഏട്ടാ… ”
“ഉം”
“ഏട്ടന്റെ പേരെന്താ?”
“ദിനേശൻ”
കുട്ടിയ്ക്കിടാനായിരിക്കും.

ബസ് ഉക്കടം പോലീസ് സ്റ്റേഷന്റെ മുന്നിലെത്തിയപ്പോൾ അവിടെ അതാ വേറൊരു കെഎസ്ആർട്ടിസി. യാത്രക്കാരെല്ലാം പുറത്തും, പോലീസും ബോംബ് സ്‌ക്വാഡും അകത്തും!
“എന്താ?”
“ഉക്കടം ബസ് സ്റ്റാന്റിൽ വെച്ച് ഒരാൾ ബാഗ് ഈ ബസ്സിൽ വെച്ച് ഇറങ്ങിപ്പോയി, ടൈം ബോംബാണെന്നാ തോന്നുന്നത്!!”

രണ്ടു സംസ്ഥാനങ്ങളും കൂടി ദിനേശനെ നോക്കി….
ധും ധും ധും ധും ധുമി നാദം, നാദം നാദം…

Deepu Pradeep

Continue reading

ഭാവിവരന്‍

അപ്പുക്കുട്ടന്റെ നിശ്ചയം കഴിഞ്ഞ് കല്യാണത്തിന് ഒരു ആറുമാസത്തെ ഗ്യാപ്പുണ്ടായിരുന്നു. അപ്പുക്കുട്ടൻ റൊമാന്റിക്കായ ആറുമാസങ്ങൾ! അതിലൊന്നിലാണ് ആദ്യഭാര്യയുടെ ഛെ, ഭാവിഭാര്യയുടെ പിറന്നാൾ വന്നത്. ചെക്കൻ ത്രില്ലടിച്ചില്ലേ…. മിന്നാമിനുങ്ങും കുട്ടി ബാക്ക് ലൈറ്റ് കത്തിക്കാൻ പഠിച്ചപോലെ.

ബർത്തഡേടെ തലേന്ന് രാത്രി പതിനൊന്നര ആയപ്പോൾ അപ്പുക്കുട്ടൻ ബൈക്കെടുത്ത് ശാരികയുടെ വീട്ടിലേക്ക് വിട്ടു. ശാരികയുടെ മുറിയോട് ചേർന്നുള്ള ഓപ്പൺ ടെറസിലേക്ക് ഗിഫ്റ്റുള്ള കവർ നീട്ടിയെറിഞ്ഞശേഷം, അവളെ ഫോൺവിളിച്ച് സർപ്രൈസിക്കാനായിരുന്നു അവന്റെ പ്ലാൻ. വീടിനു മുന്നിലെത്തിയ അപ്പുക്കുട്ടൻ ബൈക്കിൽ നിന്നിറങ്ങാതെ ചുറ്റും നോക്കി…. മിഥുനത്തിലെ കാറ്റ്, നിലാവുള്ള രാത്രി, ആഹാ…. വെറും റൊമാന്റിക്!
ഗിഫ്റ്റുള്ള കവറിൽ ഒന്നുമ്മ വെച്ച് അപ്പുക്കുട്ടൻ മുകളിലേക്ക് എറിഞ്ഞതും, ചെകിട്ടത്തൊരു അടി വീണു!! മുന്നിൽ ഭാവി അളിയനും നാല് കൂട്ടുകാരും!
“വന്ന് വന്ന് വീടിന്റെ അകത്തേക്ക് വരെ വേസ്റ്റ് എറിയാൻ തുടങ്ങിയോടാ?”
വീണ്ടും ഇടി.

അപ്പുക്കുട്ടന്റെ അളിയന്, വേസ്റ്റ് ഇടാൻ വരുന്ന സാമൂഹ്യവിരുദ്ധരെ പിടിക്കാൻ പറ്റിയില്ലെങ്കിലും അപ്പുക്കുട്ടന്റെ ആഗ്രഹം നടത്താൻ പറ്റി. ഇരുപത്തിരണ്ടു വയസ്സ് തികച്ച ശാരിക, ആദ്യം കേട്ടത് അപ്പുക്കുട്ടന്റെ ശബ്ദമുള്ള കരച്ചിലും, ആദ്യം കണ്ടത് ആങ്ങള അപ്പുകുട്ടേട്ടന് കൊടുത്ത ഗിഫ്റ്റുമായിരുന്നു.

കാര്യം മനസ്സിലാക്കി മാപ്പു പറഞ്ഞ് തിരിച്ചയക്കും നേരം ആങ്ങള, ഫിലമെന്റ് അടിച്ച മിന്നാമിനുങ്ങിനെ പോലെ നടന്നിരുന്ന അപ്പുക്കുട്ടനെ ഒന്ന് പിറകീന്ന് വിളിച്ചു,
“അളിയാ…..ആകാംഷകൊണ്ടാ….. എന്തായിരുന്നു ആ ഗിഫ്റ്റ്?”
ചീർത്ത കവിള് തലോടികൊണ്ട് അപ്പുക്കുട്ടൻ മറുപടി പറഞ്ഞു,
“പൊട്ടുന്ന ഗിഫ്റ്റായിരുന്നു അളിയാ…”

Deepu Pradeep

Continue reading

പി എസ് ഇ

കഴിഞ്ഞ ദിവസം ഇന്ദുവിന്റെ അമ്മയുടെ ഫോണിലേക്കൊരു കോള്.
“ഹലോ, എന്നെ മനസ്സിലായോ? കുറച്ച് മാസം മുന്നെ മാട്രിമോണിയിൽ കല്യാണം ആലോചിച്ച സാഗറിന്റെ അമ്മയാണ്. അന്ന് നമ്മള് ഫോണില് സംസാരിച്ചിരുന്നു”
“ആ ഓർമ്മയുണ്ട്”
“ഉം… മോൾടെ കല്യാണം കഴിഞ്ഞല്ലേ? ഇപ്പൊ പ്രൊഫൈല് കാണാനില്ല….”
“ആ കഴിഞ്ഞു, മെയ് മാസത്തില്.”
“ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ?”
“എന്താ?”
“എന്റെ മോന് പി.എസ്.സി കിട്ടി”
“ഏ?”
“ആ, കിട്ടി. ന്നാ പിന്നെ വെക്കട്ടെ?… കുറെ പേരെ വിളിക്കാനുണ്ട്”
!!

Deepu Pradeep

Read the rest

കെ എസ് ആര്‍ ട്ടി സി യാത്ര

കെ എസ് ആർ ട്ടി സി യാത്രയിലൊന്നിലാണ്. സൈഡ് സീറ്റ് കരസ്ഥമാക്കിയ സന്തോഷത്തിൽ ചാരിയിരിക്കുന്ന എന്റെ ലുക്ക് മുഖത്ത് നിന്നും ആരംഭിക്കുന്ന ദൃശ്യം.
ബസ് നീങ്ങിതുടങ്ങുന്നു. എനിക്കത് ജലദോഷക്കാലമാണ്. വായിൽ വന്ന കഫം തുപ്പാൻ ഞാൻ ഷട്ടർ പൊന്തിച്ച് നോക്കുമ്പോഴേക്കും ബസ്സിന്റെ സ്പീഡ് അർദ്ധസെഞ്ച്വറി അടിച്ചുകഴിഞ്ഞിരുന്നു. വിൻഡ് വിറ്റുണ്ടാക്കണ്ട എന്നു കരുതി ഞാൻ തുപ്പാൻ ബസ് നിർത്തുന്നതും കാത്തിരുന്നു. ‘ടൈമിംഗ്!’ എന്ന് പറയിപ്പിക്കാൻ ദാ വരുന്നു മൊതല്, കണ്ടക്ടർ!
“എവിടേയ്ക്കാ?”
വായ തുറക്കാൻ പറ്റാതിരിക്കുന്ന ടൈമിൽ വന്ന് ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കുന്നതൊക്കെ എന്ത് രാഹുൽ ദ്രാവിഡാണ്.
സ്റ്റോപ്പ് പറയണം. പക്ഷെ ഇറക്കാനും വയ്യ തുപ്പാനും പറ്റില്ല, പെട്ട സീൻ. ജീവിതത്തിൽ സബ് ടൈറ്റിലുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോയ നിമിഷം…

ഐഡിയ മിന്നി! ഞാൻ ഫോണ് പുറത്തെടുത്ത് ടൈപ്പ് ചെയ്തു, ‘കുറ്റിപ്പുറം’.
അപ്പോഴേക്കും, പോവേണ്ട സ്ഥലം പറയാതെ മൊബൈലിൽ തോണ്ടിക്കളിക്കുന്ന എന്നെ കണ്ട്, കണ്ടകടറുടെ വദനം നാളികേരം വീണ ആനപ്പിണ്ടം പോലെ ചുളിഞ്ഞിരുന്നു. ഞാൻ ഫോണ് സ്ക്രീൻ അയാൾക്ക് കാണിച്ചുകൊടുത്തു. പൊടുന്നനെ അയാളുടെ മുഖം കരുണത്തിലേക്ക് രസം മാറ്റി.
“സോറി….”
‘ഒരാളല്ലേ?’ എന്നയാൾ പിന്നെ ആംഗ്യഭാഷയിലാണ് ചോദിച്ചത്. ഞാൻ തല ആട്ടികൊടുത്തു.
‘സംസാരശേഷി’ ഇല്ലാത്ത എനിക്ക് ടിക്കറ്റ് തന്ന് അയാൾ കുറ്റബോധത്തോടെ നടന്നു പോയി. ഐ വാസ് റിയലി ഹെല്പ്ലെസ്.

ബസ് അടുത്ത സ്റ്റോപ്പ് എത്തിയപ്പോൾ തന്നെ ഞാൻ തുപ്പി സ്വാതന്ത്ര്യം നേടി. അപ്പൊ ദേ അടുത്തത്, എന്റെ തൊട്ടടുത്തിരിക്കുന്ന വ്യക്തി എന്നെയൊന്നു തോണ്ടിയശേഷം അയാളുടെ ഫോണിൽ ടൈപ്പ് ചെയ്തതെന്തോ എന്നെ കാണിക്കുന്നു. എന്താണത്?
“ജന്മനാ ഊമയാണോ?”
ഞാൻ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി. കണ്ണുംചിമ്മി തുറന്നിട്ട് കുഞ്ഞിക്കാലിട്ടടിക്കുന്ന കുട്ടിയുടെ നിഷ്കളങ്കത.
ഞാൻ കുറ്റിപ്പുറത്തിന്റെ കീഴെ ടൈപ്പ് ചെയ്തു,
“ഉം”
“കഷ്ടം…. കഴിഞ്ഞജന്മത്തിൽ പശുവിനെ കല്ലെടുത്തെറിഞ്ഞവരാണ് ഈ ജന്മത്തിൽ ഊമകളായി ജനിക്കുക എന്ന് ഞങ്ങളുടെ നാട്ടിൽ പറയും”
ഇയാളുടെയല്ലേ നാട്, പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ…
വീണ്ടും ടെക്സ്റ്റ്, “എനിക്കീ വൈകല്യങ്ങളുള്ളവരെ കാണുമ്പൊ ഒരു മനഃസുഖമാണ്, നിങ്ങൾക്ക് ഞങ്ങളെപോലെ ജീവിതം എൻജോയ് ചെയ്യാൻ പറ്റില്ലല്ലോ” ഫോളോഡ് ബൈ എ വളിച്ച ചിരി.
ആ തുപ്പ് തുപ്പേണ്ടിയിരുന്നത് ഇയാളുടെ മുഖത്തേക്കായിരുന്ന.

പറന്ന് പോണ കാക്കയോട് ഏണിവെച്ച് കേറി നിന്ന് വർത്തമാനം പറയണ ഐറ്റമായിരുന്നു അയാൾ. പിന്നെ കുറ്റിപ്പുറം ഹെൽത്ത് സെന്റർ കഴിഞ്ഞ്, ഭാരതപ്പുഴ ദൃശ്യത്തിൽ വരുന്നത് വരെ ഞങ്ങളുടെ രണ്ടു സ്ക്രീനുകളും വാതോരാതെ സംസാരിച്ചു. തൊട്ടടുത്തിരിക്കുന്ന ആളോട് സ്മൈലി ഇട്ട് സംസാരിക്കുന്ന നവ്യാനുഭവം! ഞാനതൊക്കെ ആ സ്പിരിറ്റിലെ എടുത്തുള്ളൂ. പക്ഷെ ആ സുമുഖൻ സ്പിരിറ്റിലെടുക്കുമോ അതോ ലോഹത്തിൽ എടുക്കുമോ എന്നറിയാത്തത് കൊണ്ട് ഞാൻ ബസ് ഇറങ്ങി പുറത്ത് വന്നശേഷം, ജനാലയ്ക്ക് അരികിൽ ചെന്നാണ് വായ കൊണ്ട് അത് പറഞ്ഞത്
“ചേട്ടാ….. ഹാപ്പി ജേർണി റ്റു യു”

സഹയാത്രികന് സംസാരശേഷി കിട്ടിയതിൽ അയാൾ സന്തോഷിക്കുമെന്നു ഞാൻ കരുതി. അതുണ്ടായില്ല. പകരം, തുടയ്ക്കടിക്കാൻ ഭീമന് ടെക്നിക്ക് പറഞ്ഞുകൊടുത്ത കൃഷ്ണനെ, കണ്ണടയും മുമ്പ് ദുര്യോധനൻ നോക്കിയപ്പോലൊരു നോട്ടം നോക്കി. പിന്നെ മുഖം കുനിച്ച് തന്റെ ഫോണിലേക്കും… കോഴിക്കോട് നിന്നിങ്ങോട്ട് എഴുപത് കിലോമീറ്റർ ടൈപ്പ് ചെയ്തുകൂട്ടിയ അക്ഷരങ്ങൾ അതിനുള്ളിൽ കെട്ടിപ്പിടിച്ച് കരയുന്നുണ്ടാവണം.
ഒരു സുഖം, ഒരു മനഃസുഖം.

Deepu Pradep

Continue reading

റോയൽ എൻഫീൽഡ് പാറകൾ

“നീയാ പഴയ സതീശൻ തന്നെ.”
“അല്ലടാ….ഞാൻ ബുള്ളറ്റ് വാങ്ങി”

“ചേട്ടാ ഈ ബുള്ളറ്റ് പാർക്ക് ചെയ്യുന്ന സ്ഥലം എവിടെയാ?”
“ബൈക്ക് പാർക്കിംഗ് അല്ലേ, അതിവിടെ തന്നെ.”
“സീ മിസ്റ്റർ, ദിസ് ഈസ് നോട്ട് എ ബൈക്ക്. ദിസ് ഈസ് ബുള്ളറ്റ്!”

“ഡോക്ടർ ….. വണ്ടിയുടെ റിയർ വ്യൂ മിററിലേക്ക് നോക്കുമ്പോൾ തല ചുറ്റുന്നു”
“ഏതാ വണ്ടി?”
“ബുള്ളറ്റ്”
“എന്നാ മരുന്നൊന്നും വേണ്ട. വണ്ടി വിറ്റാൽ മതി, മാറിക്കോളും”

“കളിയാക്കണ്ട, ബുള്ളറ്റ് ഒരു വികാരമാണ്”
“മാസാമാസം വണ്ടിയുംകൊണ്ട് വർക്ക് ഷോപ്പിൽ പോയാ ആർക്കായാലും വികാരം വരും”

Deepu Pradeep

Continue reading

ട്രിപ്പ് പ്ലാനിംഗ്

“അളിയാ… ന്യൂയർ ബാംഗ്ലൂർ ആക്കാം?”
ഡിസംബർ മുപ്പത്തിയൊന്നിന്‌ രാവിലെ എഴുന്നേറ്റപ്പഴാണ് സുനീറിന്റെ തലയിൽ ആ വെളിച്ചം കത്തുന്നത്. അത് കെടും മുൻപ് അവൻ കൂട്ടുകാരൻ മനാഫിനെ വിളിച്ചതാണ്‌ സിറ്റുവേഷൻ.

മനാഫ് മറ്റതാണ്. ട്രി എന്ന് കേട്ടാൽ, ബാക്കി പ്പാണെന്ന് ഉറപ്പിച്ച് ബാഗെടുത്ത് ഇറങ്ങുന്ന മറ്റേ അസുഖം പിടിച്ച ടീംസിൽ പെട്ടവൻ.
“ഒക്കെ അളിയാ! വിടാം.”
കൂൾ. ട്രിപ്പ് സെറ്റായി, ന്യൂയറും.
“സുനീറേ, ശ്രീരാജിനെയും സംഗീതിനെയും ഞാൻ വിളിച്ച് റെഡിയാക്കാം, നീ ഷിബുവിനെ വിളിക്ക്”
“ഷിബുവിനെ ഒക്കെ വിളിക്കേണ്ട കാര്യമുണ്ടോ, അവൻ ഇന്നേവരെ ഏതെങ്കിലും ട്രിപ്പിന് വരാതിരുന്നിട്ടുണ്ടോ?”
“എന്നാലും ഒന്നു വിളിച്ച് വിവരം പറഞ്ഞേക്ക്”

“ഷിബോ….നീ എവിടെയാണ്?
“ഞാൻ മരുന്ന് വാങ്ങാൻ വന്നതാ?”
“എന്നാ മരുന്ന് വീട്ടിൽ കൊടുത്തിട്ട് പെട്ടെന്ന് റെഡി ആയി നിൽക്ക്, നമ്മള് ബാംഗ്ലൂർ പോവാ”
“ഞാനില്ല.”
ആ മറുപടിയിൽ സുനീർ ഞെട്ടി പണ്ടാറടങ്ങി. ‘ഷിബു! നോ വേ!!’.
“മൃണാളിനിടെ പ്രസവം ഇന്നാ,
ഈ സമയത്ത് ഞാൻ എങ്ങനെയാടാ വീട്ടിൽ നിന്ന് വിട്ട് നിൽക്കാ?”
പ്രാരാബ്ദം! ട്രിപ്പ് അവിടെ കരിഞ്ഞു.
“സാരമില്ലെടാ…. അതാണല്ലോ മുഖ്യം, നടക്കട്ടെ.”
വിഷമത്തോടെയാണെങ്കിലും സുനീർ ഫോണ് വെച്ചു.

ഉടനെ വരുന്നു മനാഫിൻറെ കോൾ.
“അളിയാ ഞങ്ങള് വണ്ടിയെടുത്ത് പുറപ്പെട്ടു, ഹോട്ടലും ബുക്ക് ചെയ്തിട്ടുണ്ട്”
ശുഷ്കാന്തിടെ വല്യച്ഛൻ!
സുനീർ അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.
സാഹചര്യം അതായതുകൊണ്ട് മനാഫിന്, വന്ന ദേഷ്യം തിരിച്ച് വിഴുങ്ങേണ്ടി വന്നു.

വൈകുന്നേരം ഫേസ്‌ബുക്കിൽ ഓരോരുത്തരുടെ ന്യൂയർ ആഘോഷങ്ങളുടെ ഫോട്ടോ കണ്ടപ്പോഴുണ്ടായ വിഷമത്തിൽ സുനീർ വീണ്ടും ഷിബുവിനെ വിളിച്ചു
“പ്രസവിച്ചോ?”
(ആത്മഗതം: പ്രസവിച്ചു കഴിഞ്ഞെങ്കിൽ ഫോർട്ട് കൊച്ചിയെങ്കിലും പോവാമായിരുന്നു…)
“ഇല്ലെടാ, വേദന തുടങ്ങി.”
“ഉം…ബ്ലഡ് വല്ലതും ആവശ്യം വന്നാൽ വിളിക്ക്”

സൂര്യനും അസ്തമിച്ചു പ്രതീക്ഷകളും അസ്തമിച്ചു. പക്ഷെ പുതുവർഷത്തിലേക്ക് കാലെടുത്തു വെക്കുന്നത് കാമുകിയുടെ ശബ്ദം കേട്ടുകൊണ്ടാവണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു സുനീറിന്. അതിനുവേണ്ടി അവൻ രാത്രി പതിനൊന്നരയ്ക്ക് തന്നെ പെണ്ണിനെ വിളിച്ച് സംസാരം തുടങ്ങി. വേറെ വിഷ് കാരൊന്നും വിളിച്ച് ഇടയിൽ കേറില്ലല്ലോ, ഏത്? പക്ഷെ കൃത്യം പതിനൊന്നേ അമ്പത്തി ഒമ്പതിന് ഫോണിൽ ഒരു കോൾ, ഷിബുവാണ്. സുനീർ കാമുകിയുടെ കോൾ കട്ട് ചെയ്ത് ഷിബുവിനെ തിരിച്ച് വിളിച്ചു.
“എടാ എന്താ?”
“മൃണാളിനി പ്രസവിച്ചു.”
“എന്ത് കുട്ടിയാ?”
“മൂരിക്കുട്ടി”
“മൂരിയാ!!!?”

കാര്യം അറിഞ്ഞപ്പോൾ കയറുപൊട്ടിച്ചത് മനാഫാണ്, “സ്വന്തം മോന് ഷിബു എന്ന് പേരിട്ട്, വീട്ടിലെ പശുവിനെ മൃണാളിനി എന്ന് വിളിക്കുന്ന അവന്റെ അച്ഛന്റെ പ്ലോട്ട് ട്വിസ്റ്റ്.”

Deepu Pradeep

Continue reading

ഹരേവാ

ഈ ഇരട്ടപ്പേര് എന്ന് പറയുന്നത് തിണ്ടലം അർഷാദിന്റെ ഗാനമേള പോലെയാണ്, എപ്പൊ വരുമെന്നോ എന്തൊക്കെ കേൾക്കേണ്ടിവരുമെന്നോ മുൻകൂട്ടി പറയാൻ പറ്റില്ല.

‘ഹരേവാ ശിങ്കാരിമേളം’ ട്രൂപ്പ് പ്രൊപ്രൈറ്റർ സുകുമാരൻ, ഒരു ഉന്നം തെറ്റാതെ വന്ന വൈകുന്നേരത്ത് അമ്മയോട് ചായക്ക് ഓർഡർ ചെയ്ത് വീടിന്റെ മുറ്റത്തിറങ്ങി ഉലാത്തുകയായിരുന്നു. അപ്പോഴാണ് അങ്ങോട്ട് ഹരേവായുടെ മാർക്വീ പ്ലെയർ രമണൻ ശിങ്കാരി മേളം കോസ്റ്റ്യൂമില് ഓടി വരുന്നത്, വിത്ത് നോട്ടുമാല. മേലേ കാവിലെ ഉത്സവത്തിന് ഫൈറ്റേഴ്‌സ് ക്ലബിന്റെ വരവിന് കൊട്ടാൻ പോയവൻ ഇങ്ങോട്ടെന്തിനാ വരുന്നത് എന്ന് സുകുമാരൻ വണ്ടറടിച്ചു.

“ആശാനേ ഇവിടെ തോട്ടി ഉണ്ടോ?”

“നീയെന്താ കൊട്ടാൻ പോവാതെ മാങ്ങ പറിക്കാൻ പോവാണോ?”

“കൊട്ടുന്നിടത്ത് നിന്നാ വരുന്നത്, ബാക്കി കൊട്ടാൻ ഒരു തോട്ടി വേണം”

“ശിങ്കാരിമേളം കൊട്ടാൻ എന്തിനാടാ തോട്ടി?”

“നമ്മടെ ആ ചെണ്ട മോളിലേക്ക് എറിഞ്ഞ് തിരിച്ച് പിടിക്കണ ആ ഹിറ്റ് ഐറ്റമില്ലേ, അത് കളിച്ച് കഴിഞ്ഞപ്പൊ എന്റെ ചെണ്ട മാത്രം തിരിച്ച് വന്നില്ല. മോളില് തങ്ങി ഇരുന്നു!!”

സുകുമാരൻ തലയിൽ കൈവെച്ചിരുന്നു. ‘കൂട്ടത്തില് മര്യാദയ്ക്ക് കൊട്ടാൻ അറിയുന്ന ഒരേയൊരുത്തനാണ്, ഇവനും കൂടി ഇങ്ങനെ തുടങ്ങിയാൽ താനെങ്ങനെ ശിങ്കാരിമേളത്തിനു കൊടുത്ത സമഗ്രസംഭാവനയ്ക്കുള്ള പദ്മശ്രീ വാങ്ങിക്കും?’ എന്ന് കുണ്ഠിതപ്പെട്ടു.

“ഇനി മരം കേറാൻ അറിയുന്നവരെ ട്രൂപ്പിൽ എടുത്താ മതി മോനെ”.
ചായയും കൊണ്ട് വന്ന അമ്മയുടെ മനസ്സുവായിച്ചുള്ള പഞ്ച്.

‘ആ… ഭാഗ്യം. എറിഞ്ഞ ചെണ്ട മുകളിൽ തന്നെയുണ്ടല്ലോ, വല്ല ഇന്റർ സ്റ്റേറ്റ് ലോറിയിലും പോയി വീണിരുന്നെങ്കിലോ?’ എന്ന് സ്വയം ആശ്വസിച്ച് സുകുമാരൻ തോട്ടി എടുത്തുകൊടുത്ത് ശിഷ്യനെ അനുഗ്രഹിച്ചുവിട്ടു.

‘എന്നാലും ഏത് മരത്തിലായിരിക്കും ആ ചെണ്ട തങ്ങിയിരുന്നത്’ എന്ന ആലോചനയോടെ സുകുമാരൻ ആ ചായ ഗ്ളാസ് കാലിയാക്കും മുൻപ് വീട്ടിലേക്ക് അടുത്ത ഓട്ടക്കാരൻ വന്നു.
“സുകുമാരേട്ടാ…… സുഗുണന് ഷോക്കടിച്ചു!”

“ഷോക്കോ?”

“ഇലക്ട്രിക് ലൈനിലിരിക്കുന്ന ചെണ്ട തോട്ടികൊണ്ട് എടുക്കാൻ നോക്കിയതാ”
ഹരേവാ! മാർക്യീ പ്ളേയറുടെ ഇലക്ട്രിഫൈയിങ്ങ് പെർഫോമൻസ്!!

കറണ്ടും കമ്പിയിൽ കുടുങ്ങിയ ചെണ്ട എടുക്കാൻ ശിഷ്യന് തോട്ടി കൊടുത്തുവിട്ട സുകുമാരന്, സ്പോട്ടില് പേര് വീണു, തോട്ടി സുകുമാരൻ!
ഐ റിപ്പീറ്റ്, ഈ ഇരട്ടപ്പേര് എന്ന് പറയുന്നത് തിണ്ടലം അർഷാദിന്റെ ഗാനമേള പോലെയാണ്, എപ്പൊ വരുമെന്നോ എന്തൊക്കെ കേൾക്കേണ്ടിവരുമെന്നോ മുൻകൂട്ടി പറയാൻ പറ്റില്ല.

Deepu Pradeep

Read the rest

മലമക്കാവിലെ സൂര്യോദയം

കോളേജിൽ, രണ്ടാമത്തെ ഹവറു കഴിഞ്ഞുള്ള ഇന്റർവെല്ലിന്റെ സമയത്ത്, മെയിൻ ബ്ലോക്കിന്റെ ശ്രീലങ്ക പോലെ കിടക്കുന്ന മിൽമ ബൂത്താണ് രംഗം.
ഇനിയും പുറത്ത് വിട്ടിട്ടില്ലാത്ത ഞങ്ങളുടെ ഒരു തീസിസിന്റെ ഭാഗമായി, ലൈം കുടിക്കുന്ന പെണ്കുട്ടികളുടെ എണ്ണം എടുത്തുകൊണ്ട് നിൽക്കുമ്പോഴാണ്, സഹ ക്ലാസുകാരനായ അവൻ 1080×720 പിക്സലിൽ നടന്നുവരുന്നത് കാണുന്നത്. നമ്മക്കീ അബദ്ധം പറ്റലിന്റെ അസ്കിത ഉള്ളതുകൊണ്ട് ഒന്നു കുശലാന്വേഷണം നടത്താൻ തോന്നുമല്ലോ,
“എന്താടാ ലേറ്റ് ആയേ?”

“ഒന്നും പറയണ്ട. കുമ്പിടിയിൽ നിന്ന് മലമക്കാവ് വരാൻ രണ്ട് റൂട്ടാണുള്ളത്. മണ്ണിയംപെരുമ്പലത്ത് നിന്ന് റൈറ്റ് എടുത്ത് പോവുന്ന വഴിയാണ് കിലോമീറ്റർ ലാഭം. എന്നിട്ടും കുട്ടാട്ടെ സന്തോഷേട്ടൻ ആനക്കര വഴി കറങ്ങി പോയി, എന്തോണ്ടാ?

ഇവിടെ സന്തോഷേട്ടൻ ആരാന്ന് മനസ്സിലായിട്ടില്ല, അപ്പഴാണ് (ആത്മഗതം) “പാസ്”

“ഐഡിയ സ്റ്റാർ സിംഗർ ഒഡീഷന് പോയ ഉമേഷിന്റെ വീട്ടിൽ പടക്കം കൊണ്ടോയി കൊടുക്കാൻ, ഒഡീഷൻ കിട്ടുമ്പൊ അപ്പൊ പൊട്ടിക്കാൻ. സന്തോഷേട്ടൻ പോവുന്ന വഴി കുട്ടൻ മാഷിന്റെ അനിയൻ ബൈക്കിന്‌ ലിഫ്റ്റ് ചോദിച്ചു. കുട്ടിയോളല്ലേ, ബൈക്ക്മ്ന്ന് വീണ് കാല് പൊളിയണ്ടല്ലോ എന്ന് കരുതി സന്തോഷേട്ടൻ ലിഫ്റ്റ് കൊടുത്തില്ല. ആ വിഷമത്തിന് അവൻ പിന്നാലെ വന്ന നമ്മടെ ഉത്തമേട്ടന്റെ ഓട്ടോയിൽ കേറി വീട്ടിലേക്ക് വിടാൻ പറഞ്ഞു. പിന്നെ അവരുടെ ഓട്ടോർഷ അമ്പലകുളത്തിന് അടുത്ത് എത്തുമ്പൊ കാണുന്നത് എന്താ? സന്തോഷേട്ടൻ ജമന്തി ചേച്ചിക്ക് ലിഫ്റ്റ് കൊടുക്കുന്നു!”

‘ജമന്തി ചേച്ചി ബൈക്കിൽ നിന്നു വീഴുമായിരിക്കും’, എന്റെ മനസ്സ് മന്ത്രിച്ചു. എവടെ, അതും ഉണ്ടായില്ല.

“ഇത് കണ്ട ദേഷ്യത്തിൽ ചെക്കൻ ഉത്തമേട്ടനോട് അവരെ ഓവർടേക്ക് ചെയ്യാൻ പറഞ്ഞു. ഉത്തമേട്ടൻ ഒരു കത്തിക്കല്…. ചെക്കനറിയില്ലല്ലോ കൂട്ടകടവ് ഉള്ള അബ്ദുന് കൈക്കൂലി കൊടുത്തിട്ടാണ് ഉത്തമേട്ടന് ലൈസൻസ് കിട്ടീത് ന്…. വണ്ടി കണ്ഡ്രോള് പോയി സൂരജിന്റെ മുറ്റം വഴി മാനുക്കയുടെ പറമ്പിലേക്ക് ഒറ്റ പോക്ക്…. ഉത്തമേട്ടൻ മാനുക്കയുടെ പറമ്പില് ആദ്യം കണ്ട കവുങ്ങിലിടിച്ച് വണ്ടി നിർത്തി.”

“നീയും നിർത്തടാ! ഇതിലെന്താടാ നിന്റെ റോള്?”

“ഞാൻ എന്നും രാവിലെ വരാറുള്ള ബസ് ഓടിക്കുന്നത് മാനുക്കയല്ലേ”

“അതിന്?”

“മാനുക്ക ആ കവുങ്ങിന്റെ മോളിലുണ്ടായിരുന്നു!”

ബസ് വന്നില്ല, അയ്നാണ്. അയ്നാണ് അവനീ തൃത്താല താലൂക്കിലെ ജീവിച്ചിരിക്കുന്ന സകലരുടെയും ഓട്ടോബയോഗ്രാഫി സിമ്പലടിക്കാതെ പറഞ്ഞത്.
റിസൾട്ടോ, തിരിച്ച് ക്ലാസിലെത്തുമ്പോഴേക്ക് അവന്റെ തേർഡ് ഹവർ അറ്റന്റൻസ് കൂടി പോയിട്ടുണ്ടാവും, എന്റേം.

ശു കഴിഞ്ഞൊരു ഭം.

Deepu Pradeep

Read the rest

അത്!

ലുലു മാൾ പിവിആറിൽ ഒരു ഹൊറർ പടം ത്രിഡി. വേറാരെയും കൂട്ടീല, ഒറ്റയ്ക്ക് പോയി. കരുത്ത് തെളിയിക്കാനല്ല, ഞെട്ടുന്നത് ആരും അറിയില്ലല്ലോ.

പ്രേതത്തിന്‍റെ ആദ്യ എൻട്രിയുടെ തൊട്ടുമുന്നത്തെ സെക്കന്റ്. പ്രേതം എങ്ങനെയായിരിക്കും എന്നെ പേടിപ്പിക്കാൻ പോവുന്നത് എന്ന ആകാംഷയോടെ കണ്ണ് ഇറുക്കിയടയ്ക്കാൻ റെഡിയായികൊണ്ട് ഞാൻ ഇരിക്ക്യാണ്. പെട്ടെന്ന്, എന്തോ സാധനം സ്പീഡിൽ വന്നെന്‍റെ മുഖത്ത് തട്ടി.
“കുട്ടൂസാ….!!” ചില ഞെട്ടലുകളിൽ ദൈവത്തിന്‍റെ പേര് വരെ മാറിപ്പോവും!
ഭാഗ്യത്തിന് എന്റെ നിലവിളി ഒപ്പം വന്ന പ്രേതത്തിന്‍റെ നെലോളിയിൽ മുങ്ങിപ്പോയി. ആരും അറിഞ്ഞില്ല.

പ്രേതം ഒന്നാമത്തെ കൊലപാതകം നടത്തികൊണ്ടിരിക്കുമ്പൊ വീണ്ടും രണ്ടെണ്ണം! ഇപ്രാവശ്യം തലയിലാണ് വീണത്. ഇതെന്ത് പണ്ടാരം? നോക്കിയപ്പോ ഒന്നും കാണാനുമില്ല. ചെറിയ എന്തോ വസ്തുവാണ്, പക്ഷെ എന്‍റെ ഞെട്ടലുകൾ ചെറുതല്ലായിരുന്നു. ഇതിനി ഹൊറർ സിനിമയുടെ എഫക്റ്റ് കൂട്ടാൻ പിവിആർ കാര് തന്നെ ഇടുന്ന നമ്പറായിരിക്ക്യോ? കൊടുക്കുന്ന കാശിന് കൂടുതൽ മൂല്യം(?) അങ്ങനെയാണെങ്കിൽ മുന്നിലിരിക്കുന്നവർക്കും കിട്ടണ്ടേ? ഇത് ഞാൻ മാത്രം ഇങ്ങനെ ‘കീചകവധ’ത്തിലെ കത്തിവേഷം പോലെ റെസ്റ്റില്ലാതെ ഞെട്ടിക്കൊണ്ടിരിക്കുന്നു.
നാലേ, അഞ്ചേ, ആറേ…. പ്രേതത്തെക്കാൾ കൂടുതൽ തവണ അത് വന്നു. ‘ഇനി വല്ല ഗൗളിയും മുട്ടയിടുന്നതാണോ?’ പിവിആറിലെവിടുന്നാ ഗൗളി?
അടർന്നു വീഴുന്ന സീലിങ്ങ്, തുമ്പി പാറ്റ പൂമ്പാറ്റ, ചാത്തനേറ്….. എന്‍റെ ചിന്തകൾ ഫോറസ്റ്റ് പെർമിഷൻ എടുക്കാതെ കാട്കയറി.

ഞാൻ പ്രേതത്തിനെ പേടിക്കണോ അതോ അതിനെ പേടിക്കണോ എന്ന് വ്യാകുലപെട്ടിരിക്കുമ്പോൾ അടുത്തത് വന്ന് നേരെ ഷർട്ടിന്‍റെ ഉള്ളിലേക്ക് ഒറ്റ പോക്ക്. ഞാൻ ചാടി എഴുന്നേറ്റ് തുള്ളിച്ചാടി ഷർട്ട് കുടഞ്ഞു.
ഇനി പറ്റൂല, ഇതിനൊരു തീരുമാനം ഉണ്ടാക്കീട്ടെ വേറെ എന്തുമുള്ളൂ. ഞാൻ ത്രിഡി ഗ്ലാസ് ഊരി അതെന്താണെന്നറിയാൻ അതിനെയും പ്രതീക്ഷിച്ചിരുന്നു. പ്രേതത്തിന്‍റെ അടുത്ത എൻട്രിക്ക് മുൻപേ വരവുണ്ടായി. എന്താ?
കടല! കടല ഏലിയാസ് കപ്പലണ്ടി!!

ഏത് വക്ക് പൊട്ടിയവനാണ് തോല് തിന്നിട്ട് കടല വലിച്ചെറിയുന്നത് എന്നറിയാൻ ഞാൻ ചുറ്റുംനോക്കി. തൊട്ടടുത്ത് സീറ്റിൽ തന്നെയുണ്ടായിരുന്നു മൊതല്. അമ്മയുടെ മടിയിലിരിക്കുന്ന ഒരു കൊച്ചുകുട്ടി. സ്നിക്കേർസ് തിന്നുകൊണ്ടിരിക്കുന്ന ലവൻ അതിലെ ചോക്ക്ലേറ്റ് ഇറക്കി കടല നീട്ടി തുപ്പികൊണ്ടിരിക്കുകയാണ്. ദേ അടുത്തത്….. എന്റെ വായ അടഞ്ഞ് കിടക്കുകയായിരുന്നത് കൊണ്ട് അണ്ണാക്കിൽ പോയില്ല, അമ്മാരി ഉന്നം!
പിന്നെ ഒരു സ്നിക്കേഴ്സിൽ കമ്പനിക്കാര് നിറയ്ക്കാറുള്ള കടലകൾ തീർന്നത് കൊണ്ട്, അതുകൊണ്ടു മാത്രം ഏറ് നിന്നു.

മാതാപിതാക്കളോട് ഒരപേക്ഷ, കടല ഇഷ്ടമല്ലാത്ത മക്കൾക്ക് സ്നിക്കേർസിനു പകരം വല്ല പൂവൻ പഴവും വാങ്ങികൊടുക്കുക. പ്രത്യേകിച്ചും ഞങ്ങളെപോലുള്ളവർ അപ്പുറത്ത് ഹൊറർ പടം കണ്ട് അടപ്പ് ലൂസായി ഇരിക്കുന്ന വേളയിൽ…

Deepu Pradeep

Continue reading

കിണ്ണം കട്ട കുട്ടൻ

എറണാംകുളത്ത് നിന്നും വീട്ടിലേക്ക് പോവാനായി ഇടപ്പള്ളി സ്റ്റോപ്പിൽ ബസ് നോക്കിനിൽക്കുകയായിരുന്ന രാത്രി. അത്യാഹിതം അന്ന് സ്വരൂപിന്‍റെ രൂപത്തിലാണ് വന്നത്. ആകസ്മികമായ കൂട്ടിമുട്ടൽ!
നാല് ഷവർമ്മ ചിലവായ പരിചയം പുതുക്കലിനൊടുവിൽ സ്വരൂപ് പറഞ്ഞു,
“എടാ… നീ വീട്ടിലേക്കല്ലേ? എന്‍റെ ഒരു ഫ്രണ്ട് ഇന്ന് രാത്രി കോഴിക്കോട്ടേക്ക് കാറിൽ പോവുന്നുണ്ട്, വേണേൽ നിനക്കവന്‍റെ കൂടെ പോവാം”
“വേണം.”
ഷവർമ്മടെ കാശ് അപ്പൊ ലാഭത്തിലായി. അല്ലേലും ചില ലാറ്റിറ്റ്യൂഡുകളിൽ സ്വരൂപ് മുത്താണ്. അവൻ പിന്നെ എന്നെ സഹായിച്ച ചാരിതാർഥ്യത്തിൽ രണ്ട് ജ്യൂസ് കൂടെ കുടിച്ചു. മുത്തല്ല മുത്തല്ല…

അധികംവൈകാതെ അവന്‍റെ കൂട്ടുകാരൻ കാറും കൊണ്ട് അങ്ങോട്ടെത്തി. വരിക്കപ്ലാവിന്‍റെ വണ്ണവും, വാടാനംകുറിശ്ശിയുടെ നിഷ്കളങ്കതയുമുള്ള ഒരു സാധു, കുട്ടേട്ടൻ! ഞങ്ങൾ സ്വരൂപിനോടും എറണാകുളത്തോടും രണ്ട് യാത്ര വെച്ച് പറഞ്ഞു.
അങ്കമാലി വരെ ഞങ്ങൾ പാട്ടും പാടി പോന്നു. പെട്ടെന്ന്, മുന്നിൽ പോയ ഒരു കാറിൽ നിന്നും ഒരു പ്ലാസ്റ്റിക് കുപ്പി പുറത്തേക്ക് തെറിക്കുന്നത് കണ്ട് കുട്ടേട്ടൻ വണ്ടിനിർത്തി ഓടിപ്പോയി ആ കുപ്പിയുമായി തിരിച്ച് കാറിൽകയറി. എന്തോ തകരാറു പോലെ. ഞാൻ കാര്യം തിരക്കി,
“എന്താ കുട്ടേട്ടാ?”
“പ്ലാസ്റ്റിക് മാലിന്യം നാടിന് ആപത്താണ്”
ചക് ദേ ഇന്ത്യ!
തകരാറ് കുട്ടേട്ടനാണ്!!
ഞാൻ ഉടനെ ഫോണെടുത്ത് സ്വരൂപിന് ടെക്സ്റ്റ് ചെയ്തു.
“എടാ, ഇയാളെന്താ ഇങ്ങനെ?”
“അയാള് അങ്ങനെയാടാ….”
“എങ്ങനെ?”
“അങ്ങനെ! പണ്ട് ജിംഗാന ജിമ്മില് ട്രൈസെപ്സിന് കളിച്ചോണ്ടിരിക്കുമ്പൊ ഡമ്പല് മണ്ടയ്ക്ക് വീണ് കിളി വന്നതാ”
“കിളി വന്നതോ?!”
“അതെ, ജനിച്ചപ്പൊ കിളി ഉണ്ടായിരുന്നില്ല. പക്ഷെ വന്നപ്പൊ രണ്ടു കിളി അധികം വന്നു!!”

ഞാൻ സീറ്റ് ബെൽറ്റിട്ട് രാമനാമം ചൊല്ലി ഇരുന്നു. കുന്ദംകുളം കഴിഞ്ഞ് പെരുമ്പിലാവ് എത്തും മുൻപ് അതാ അടുത്തത്. കുട്ടേട്ടൻ വീണ്ടും എന്തോ കണ്ട് വണ്ടി സഡൻ ബ്രെയ്ക്കിട്ടു റിവേഴ്‌സെടുത്തു.
എന്താ കണ്ടത്? റോഡിന്റെ ഓരത്ത് വെറുതെ മരിച്ചു കിടക്കുന്ന ഒരു പട്ടി.
“നമുക്കതിനെ അതിനെ കുഴിച്ചിടണം!”
എന്‍റെ അഡ്രിനാലിൻ ഗ്രന്ഥി ഒരു കുരവയിട്ടു. ഞാൻ സമയമൊന്നു നോക്കി, മുതുപാതിര പതിനൊന്നര! കുഴിച്ചിടാൻ പറ്റിയ സമയം.
“കുട്ടേട്ടാ, റോഡിന്‍റെ അറ്റത്തല്ലേ അത് കിടക്കുന്നത്, ആ ഭാഗത്തൊക്കെ കൂടി ആര് വണ്ടി ഓടിക്കാനാ”
“ചില അവന്മാര് അതിലൂടെയേ ഓടിക്കൂ… ആ പട്ടിയല്ല, ഒരു പട്ടിയും റോഡിൽ വണ്ടികയറി അരഞ്ഞരഞ്ഞു പോവുന്നത് എനിക്ക് കണ്ടുനിൽക്കാൻ പറ്റില്ല. ശവശരീരങ്ങളൊട് നമ്മള് നീതി കാണിക്കണം”

വേറെ വർത്താനം ഉണ്ടായില്ല. ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി ഒരു കൈകോട്ട് സംഘടിപ്പിക്കാനായി അടുത്ത് കണ്ട വീട്ടിലേക്ക് ചെന്നു. കുട്ടേട്ടൻ ബെല്ലടിച്ചു, ഞാൻ രണ്ട് സ്റ്റെപ്പ് മാറി നിന്നു. നട്ടപാതിരായ്ക്ക്, സ്വസ്ഥമായി ഇങ്ങനെ ഉറങ്ങികിടക്കുമ്പോ, ഒരുത്തൻ വന്ന് വാതില് മുട്ടീട്ട്, “കൈക്കോട്ടുണ്ടോ ചേട്ടാ ഒരെണ്ണം എടുക്കാൻ?” എന്ന് ചോദിച്ചാൽ ആരായാലും എടുത്ത് കൊടുക്കില്ലേ, മാധ്യമാവതി രാഗത്തിൽ ഒരാട്ടും, നാലും അഞ്ചും എട്ട് പുളിച്ച തെറിയും.
കുട്ടേട്ടൻ അതും വാങ്ങി പോക്കറ്റിലിട്ടു അടുത്ത വീട്ടിലേക്ക് യാതോരു സങ്കോചവുമില്ലാതെ നടന്നു. എനിക്ക് ആ സാധനമുണ്ടായിരുന്നത് ഞാൻ ചോദിച്ചു,
“കുട്ടേട്ടാ…. ഇനിയിപ്പൊ ഈ വീട്ടുകാരെയും ബുദ്ധിമുട്ടിക്കണോ?”
“ശരിയാ, ബുദ്ധിമുട്ടിക്കണ്ട; ഞാൻ അവരോട് ചോദിക്കാതെ പോയി കൈകോട്ട് എടുത്തിട്ട് വരാം!!”
ഞാൻ പിന്നെ കൂട്ടുപോയില്ല.

കുട്ടേട്ടൻ ഒരു കൈക്കൊട്ടും കൊണ്ടുവന്ന് പട്ടിയെ നോക്കി ഒരു നിമിഷം നിന്നു. മൗന പ്രാർത്ഥനയായിരിക്കണം. പിന്നെ അതിനെ അങ്ങ് കോരി എടുക്കലും, പട്ടി കുട്ടേട്ടനെ ചാടി ഒരു കടി കടിച്ചതും ഒരുമിച്ചായിരുന്നു.
“ഓടിക്കടാ, പട്ടി ചത്തിട്ടില്ല!” എന്ന് കുട്ടേട്ടൻ വിളിച്ചുപറഞ്ഞപ്പോഴേക്കും ഞാൻ കാറിനുള്ളിലെത്തിയിരുന്നു. ഞങ്ങൾ വണ്ടിയെടുത്ത് പോരുമ്പോഴും പട്ടി അവിടെനിന്ന് കുട്ടേട്ടനെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
”ഒന്ന് കിടന്നുറങ്ങാനും സമ്മതിക്കില്ലേടാ മനുഷ്യന്‍റെ മോനേ…” എന്നായിരിക്കും.

കൂടുതൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെ വീടെത്തി. ഷെയ്ക്ക് ഹാന്റ് ചെയ്ത് പിരിയാൻ നേരം കുട്ടേട്ടൻ പറഞ്ഞു,
“ഇത് വേണമെങ്കിൽ നീ എടുത്തോ ട്ടോ”
ഞാൻ നോക്കി, ബാക്ക് സീറ്റിലിരിക്കുന്നു ആ കൈക്കോട്ട്!! കടി കിട്ടിയ വെപ്രാളത്തിൽ അളിയൻ അതും കൊണ്ടാണ് ഓടി കാറിൽ കേറിയത്!
ആ സെക്കന്റിൽ ഒരു ഫ്‌ളാഷ് ന്യൂസാണ് എന്റെ മനസ്സിൽ തെളിഞ്ഞത്,
‘കൈക്കോട്ട് മോഷണം, തിരക്കഥാകൃത്ത് അറസ്റ്റിൽ!’

Deepu Pradeep

Continue reading

ഉണ്ണിട്ടാട്ടൻ

തിരക്കുള്ള ബസ്സിലോ ട്രെയിനിലോ കേറീട്ട്, സീറ്റ് കിട്ടണം എന്ന ത്വര ഉണ്ടെങ്കിൽ, അതൊപ്പിക്കാൻ മറ്റേ സാധനം മസ്റ്റാണ്, ഒബ്സർവേഷൻ.

തൃശൂർ-കണ്ണൂർ ലിമിറ്റഡ് സ്റ്റോപ്പ്. കോഴിക്കോട്ടേക്ക് സഞ്ചരിക്കേണ്ട ഞാൻ, കുറ്റിപ്പുറം സ്റ്റാന്റിൽ നിന്നാണ് ആ വാഗൺ ട്രാജെഡിയിലേക്ക് കേറുന്നത്. കാലുകുത്താൻ ഇടല്ല്യ, എന്നാലും കണ്ടക്ടർ അതിനുള്ളിൽ ഫുഡ്ബോൾ കളികൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അത് കണ്ടക്ടർമാർക്ക് മാത്രം കിട്ടീട്ടുള്ള ഒരു കഴിവാണല്ലോ.
ബസ് വളാഞ്ചേരി എത്തിയപ്പോ മുന്നിലെ സീറ്റിൽ നിന്നെവിടെനിന്നോ ഞാനത് കേട്ടെടുത്തു, “ഉണ്ണിയേട്ടൻ എത്താറായിട്ടുണ്ട് ”
ആഹാ! രണ്ടു നിർമ്മാല്യം തൊഴുത സന്തോഷം!!
ഇതാണ് ഞാൻ നേരത്തെ പറഞ്ഞ മറ്റേ ഐറ്റത്തിന്റെ ഗുണം. പിന്നൊന്നും നോക്കീല, ഞാൻ ഓതിരം ചാടി, കടകവും മണ്ഡലവും പുറത്തെടുത്ത് ആ സീറ്റിന്റെ അടുത്തെത്തി റെഡ്യായി നിന്നു.
ബസ് പുത്തനത്താണി എത്തി, വീണ്ടും ഫോണ്‍.
“ഉണ്ണ്യേട്ടൻ ഇപ്പൊ എത്തും”.
‘ഹാവൂ’, ഞാൻ ഇറയത്ത് വെച്ചിരുന്ന ബാഗ് കയിലെടുത്ത് പിടിച്ച്, തൊട്ടടുത്ത സെക്കന്റിൽ ഇരിക്കാനായുള്ള മറ്റേ പോസിട്ട് നിന്നു.

സ്റ്റോപ്പുകളിങ്ങനെ കടന്നുപോയി,
കോട്ടക്കല്‍. “എത്താറായി”
കൊളപ്പുറം. “ഉണ്ണ്യേട്ടൻ എത്താറായെന്ന്”
യൂണിവേഴ്‌സിറ്റി. “ഉണ്ണ്യേട്ടൻ ഇപ്പൊ എത്തുടാ”
കാക്കഞ്ചേരി. “ദേടാ, ഇപ്പൊ എത്തും”
രാമനാട്ടുകര. “വന്നു,വന്നു…. നീ വീട് പൂട്ടി ഇറങ്ങിക്കോ”
ഫറൂക്ക്. “എത്തി, നീ വണ്ടിയിൽ കേറി ഇരുന്നോ, ഉണ്ണ്യേട്ടന്‍ എത്തി”
പക്ഷെ ഉണ്ണ്യേട്ടൻ എങ്ങോട്ടാണ് എത്തുന്നതെന്ന് മാത്രം എനിക്ക് മനസ്സിലായില്ല.

എന്‍റെ കൂടെ കേറിയവരും, ശേഷം കേറിയവരും വരെ ഇരുന്നു. ഞാൻ മാത്രം ഇങ്ങനെ ആൽഫാമുണ്ടാക്കാൻ നിർത്തിയ കോഴിയെ പോലെ ആ നിൽപ്പ് നിന്നു.
പിന്നെന്താ… ബസ് കോഴിക്കോട് സ്റ്റാന്റിലെത്തി. ഞാൻ ആ ഉണ്ണിട്ടാട്ടനെ ഒരു നോട്ടം നോക്കി. ഇല്ല, ഇപ്പഴും എഴുന്നേറ്റിട്ടില്ല.
വന്ന കലിപ്പിന് മറച്ചുവെച്ച്, ഇത്തിരി സർക്കാസം കൂട്ടികേറ്റി ഞാൻ പറഞ്ഞു, “ബസ് കോഴിക്കോട് എത്തിയിട്ടുണ്ട് ട്ടോ”
“ഞാൻ കണ്ണൂർക്കാ!!”
എന്‍റെ സാന്ദ്രകല്ലോലങ്ങൾ ചിതറിയോടി.

ഞാൻ സ്റ്റെപ്പിറങ്ങി പുറത്തേക്ക് നടക്കുമ്പോ, അയാൾ വീണ്ടും ഫോണിലായിരുന്നു,
“ഇതടാ… ഇവിടെ എത്തിയെടാ, ഉണ്ണ്യേട്ടൻ തൊട്ടടുത്ത് എത്ത്യടാ…”
ഞാൻ അപ്പൊ ഓർത്തത് എന്നെക്കുറിച്ചല്ല, ഫോണിന്‍റെ അങ്ങേതലയ്ക്കിലുള്ള ആ ജന്മത്തെ കുറിച്ചായിരുന്നു. അതുകൊണ്ട് ലേശം ആശ്വാസം കിട്ടി. അതുകൊണ്ടു മാത്രം.

Deepu Pradeep

Continue reading

ഒരു ചക്കരയും കുറെ അടകളും

2007, വട്ടംകുളം ഐഎച്ച്ആർഡിയിൽ പ്ലസ്റ്റു അടുപ്പത്ത് വെച്ച് തിളയ്ക്കാൻ കാത്തിരിക്കുന്ന കാലം. മൊബൈൽ ഫോണൊക്കെ ഓരോരുത്തരായി സ്വന്തമാക്കി വരുന്നതേയുള്ളൂ. അപ്പോഴേക്കും അതുണ്ടാക്കുന്ന പുകിലുകളും തുടങ്ങി.

ഇന്റഗ്രെഷനിൽ ഉണ്ടകുടുങ്ങിയ ശേഷമുള്ള ഒരു ലഞ്ച് ബ്രേക്ക്. നീതു ഞങ്ങളുടെ അടുത്തേക്ക് ഒരു മൊബൈൽ നമ്പറും കൊണ്ടുവന്നു. അവളെ രാത്രി വിളിച്ച് ശല്യപ്പെടുത്തുന്ന ഒരുത്തന്റെ നമ്പർ. സംഭവം ഒരു ക്വട്ടേഷനാണ്, അവനെ വിളിച്ച് തെറി പറയണം, പിന്നീടവന് ഫോണിലേക്ക് നോക്കാൻ വരെ വിരക്തി തോന്നുന്ന തെറി. ഹരം! ഏറ്റു.
കോയിൻബോക്‌സിൽ ഡീസലടിക്കാൻ വേണ്ടി നീതു ഒരുർപ്പ്യടെ അഞ്ച് കോയിനുകളും തന്നു. ഒരു രൂപയുടെ തെറി പറഞ്ഞ് ബാക്കി നാല് രൂപയ്ക്ക് സെന്റർഫ്രഷ് വാങ്ങിയാലോ എന്നൊരു ഓപ്‌ഷൻ ഞങ്ങൾക്ക് തോന്നാതിരുന്നില്ല. പക്ഷെ അത് ചെയ്യാതെ ഞങ്ങൾ നാലും പുറത്തേക്ക് നടന്നു. എന്തോണ്ടാ? ആത്മാർഥത, വെറും ആത്മാർഥത!

ഇക്കാടെ ഹോട്ടലിലെ ചൂട് പൊറോട്ടയും, ബീഫിന്റെ ഗ്രേവിയും തന്ന എനർജിയിൽ ഞങ്ങൾ നമ്പർ ഡയൽ ചെയ്ത് ഒരറ്റത്തുനിന്ന് തുടങ്ങി. ചെക്കൻ മറ്റേയറ്റത്തുനിന്ന് ദയനീയമായി എല്ലാം ഏറ്റുവാങ്ങി. രണ്ടു കോയിൻസ് കഴിഞ്ഞിരിക്കെ, ഞങ്ങൾ സമ്പൂർണ്ണ വിജയത്തിനരികെ നിൽക്കെ, സംഭവം തിരിഞ്ഞു. അവൻ ഓടി അങ്ങാടിയിലോ കളിസ്ഥലത്തോ എത്തിയിട്ടുണ്ടാവണം, അവിടുന്നിങ്ങോട്ട് മൂന്നു നാല് ശബ്ദത്തിൽ നല്ല വെറൈറ്റി തെറികൾ വന്നുതുടങ്ങി. ഹരം അവരുടെ സൈഡിലായി. ഞങ്ങൾ വീക്കായികൊണ്ടിരിക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട്, ഞങ്ങളുടെ തെറികൾക്ക് റിപ്പീറ്റേഷൻ വന്നുതുടങ്ങി. ഇടയ്ക്ക് പൌസുകളും.

ഈ വൈകിയ വേളയിലാണ് നായകൻറെ എൻട്രി. ബി ക്ലാസിലെ ചക്കര (സാങ്കൽപിക നാമമാണ്, പക്ഷെ ആളൊരു ചക്കര ആയതുകൊണ്ട് ചക്കരാന്ന് വിളിക്കാം) എങ്ങോട്ടോ പോവുകയായിരുന്ന അളിയൻ ഞങ്ങളെ കണ്ട് ഫോണിന് അടുത്തേക്ക് വന്നതാണ്. ഞങ്ങൾ വിളിക്കുന്നത് തെറിയാണെന്നു മനസ്സിലായപ്പോൾ മച്ചാൻ ‘ഇങ്ങോട്ട് താ’ ന്ന് പറഞ്ഞു ഫോൺ പിടിച്ചൊരു വാങ്ങലായിരുന്നു.
ആനന്ദഭൈരവിയിൽ തുടങ്ങി, മാധ്യമാവതിയാണെന്ന് തോന്നിപ്പിച്ച് ഖരഹരപ്രിയയിൽ അവസാനിക്കുന്ന ഒരു നെടുനീളൻ തെറി! പുളകം!!
പിന്നെ വെണ്ടയ്ക്ക, തക്കാളി, ബീറ്റ്റൂട്ട്, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികൾ ചേർത്ത് സെക്കൻഡ് ഗിയർ. അവന്മാരുടെ പത്തുതലമുറ മുന്പുള്ളവർ വരെ കുഴിയിലിരുന്ന് ചെവിപൊത്തിക്കരയുന്ന തേർഡ്….
മോനെ! രംഗായിലേ… ഇബ്രാഹിക്കടെ കടയിലേക്ക് ഉപ്പിലിട്ട മാങ്ങയും അച്ചാറുമൊക്കെ വാങ്ങാൻ വന്ന എട്ടാംക്ലാസുകാരെ വിരട്ടി വാങ്ങിയ ഒറ്റരൂപാ കോയിനുകൾ ഫോണിലേക്ക് ഞങ്ങൾ ആവേശത്തോടെ വാരികോരിയിട്ടു… അങ്ങേ തലയ്ക്കൽ അവര് നാലഞ്ച് പേരുണ്ടായിട്ടും ചക്കരയോട് അടിച്ചുനിൽക്കാൻ പറ്റിയില്ല.
‘മേലാൽ ഇതാവർത്തിക്കരുത്’ എന്നൊരു താക്കീത് കൂട്ടിച്ചേർത്ത് ഫോൺ വെച്ചശേഷം അവൻ ഞങ്ങളോട് ചോദിച്ചു,
“അല്ലാ… നമ്മളിപ്പൊ എന്തിനാ അവരെ തെറി വിളിച്ചേ?”

ഒക്കെ കഴിഞ്ഞ് എല്ലാരും പോയപ്പോ ഞാൻ മാത്രം അവിടെ ചുറ്റിപറ്റി നിന്നു. എന്തിനാ? എന്റെ കയ്യിൽ ബാക്കിയായ രണ്ടു രൂപകൊണ്ട് ഒറ്റയ്ക്ക് പൈനാപ്പിൾ ഉപ്പിലിട്ടത് വാങ്ങാൻ. അപ്പോഴാണ് ആ കോയിൻ ബോക്സ് ബെല്ലടിക്കുന്നത്. ഫോൺ ഞാൻ തന്നെ എടുത്തു, അവന്മാരായിരുന്നു… ഒരേയൊരു വാക്യം, “ഇന്നത്തെ ദിവസത്തിന് ഒരു വൈകുന്നേരം കൂടി ബാക്കിയുണ്ട്”. വെറും പഞ്ച്! കിടുക്കികളഞ്ഞു.

ആ പറഞ്ഞ വൈകുന്നേരമായി… വീടിനു മുന്നിലെ സ്റ്റോപ്പിൽ ബസ്സിറങ്ങിയ ചക്കരയെ ഒരു സംഘം വളഞ്ഞു. ഏയ് പേടിക്കണ്ട… പേടിക്കണ്ട.. അവന്‍റെ കൂട്ടുകാര് തന്നെയായിരുന്നു.
“എടാ..ഉച്ചക്ക് നമ്മളെ വിളിച്ചൊരു ടീം തെറി പറഞ്ഞെടാ… ഞങ്ങള് നീ വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു”
ചക്കര വീണ്ടും തിളച്ചു
“നമ്പർ താടാ”.
ബെല്ലടിച്ചത് അതേ കോയിൻബോക്സ്. കടക്കാരനായിരുന്നു ഫോണെടുത്തത്.
ചക്കര അലറി, “ആരാടാ ഇത്?”
“ഇത് കോയിൻബോക്‌സാണ്”
“കോയിൻബോക്സോ, എവിടുത്തെ കോയിൻബോക്സ്?”
“വട്ടംകുളം ഐഎച്ച്ആർഡിയുടെ അടുത്തുള്ള കോയിൻബോക്‌സ്”
ചക്കര ശ്ശടേന്ന്‍ ഫോൺ വെച്ചു.
“അത് നോർത്ത് ഇന്ത്യയിൽ എവിടെയോ ആണെടാ… അവന്മാർ പേടിച്ചിട്ട് നമ്പർ ഡൈവേർട്ട് ചെയ്തതാവും”

Deepu Pradeep

Continue reading

മാട്രിമോണി

ഹലോ.
ഹലോ, സാർ ഇത് മാട്രിമോണിയിൽ നിന്നാണ് വിളിക്കുന്നത്.
ആ, ഞാൻ നിങ്ങളെ അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു.
എന്താ സർ?
നിങ്ങടെ മാട്രിമോണിയലിന്റെ ഹോംപേജിലുള്ള ആ മോഡലിന്റെ കല്യാണം കഴിഞ്ഞതാണോ?
.
.
.
.
.
നിശബ്ദത. നിശ്ശബ്ദതടെ അറ്റം !!

Deepu Pradeep

Continue reading

ഷാ കഴിഞ്ഞുള്ള ജി

ജനറേട്ടറിൽ പെട്രോള് കഴിഞ്ഞോ എന്ന് തീപ്പെട്ടിയുരച്ച് നോക്കി, ഇഹലോകവാസം വെടിപ്പായിട്ട് വെടിഞ്ഞ കുമാരേട്ടന് ഒരു മോനുണ്ട്, ഷാജി. ‘ഷാജിക്ക് ഒരു സ്റ്റാൻഡേർഡ് ഇല്ലാ’ന്ന് എല്ലാരും പറഞ്ഞപ്പൊ, റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് വാങ്ങി, ‘ഷാജിക്ക് സ്റ്റാൻഡേർഡ് ഉണ്ട്’ന്ന് മാറ്റി പറയിച്ച ഷാജി (350).

ആ സെയിം ഷാജിയാണ് നടുറോഡിൽ ബ്ലാഡറ് പൊട്ടിയ രണ്ടാം നമ്പർ ബോളിനെപോലെ ദാ ചോര ഒലിപ്പിച്ച് കിടക്കണത്. സ്റ്റാൻഡേർഡ് ചക്രമുരുട്ടികൊണ്ട് അപ്പുറത്തും കിടപ്പുണ്ട്.
ഈ കാഴ്ച ആദ്യം കണ്ടത് നമ്മടെ സുരേട്ടനായിരുന്നു. വിധി! സുരേട്ടൻ ബേജാറോടെ വാരിയെടുത്ത് വണ്ടിയിൽ കേറ്റുമ്പൊ ഷാജിയുടെ ബോധം മൂന്നേ മൂന്ന് വാക്കുകളെ പറഞ്ഞുള്ളൂ…
“ബേബി…… ബേബി…… ബേബി.”
പിന്നാലെ അത് കെട്ടു, ബോധം.
സുരേട്ടൻ ഉടനെതന്നെ തെക്കും വടക്കുമുള്ള അങ്ങാടിയിലെ ചെക്കന്മാരെ വിളിച്ച് പറഞ്ഞു
“മക്കളേ… ബേബിന്ന് പേരുള്ള ഒരു വണ്ടി കണ്ടാ അപ്പൊ തടഞ്ഞോ, നമ്മടെ ഷാജിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയതാണ്”

പാരഡൈസ് ഹോസ്പിറ്റലിൽ വെച്ച് ഏതാണ്ട് രണ്ട് രണ്ടര മണിക്കൂർ കഴിഞ്ഞാണ് സ്റ്റാൻഡേർഡ് ഷാജിയുടെ അമ്പിളി മാറുന്നത്. ഷാജിടെ കൃഷ്ണമണി ആദ്യം കണ്ടത് സുരേട്ടനെ തന്നെയായിരിന്നു. ഷാജിയുടെ ഉള്ള ബോധമൊന്നു വന്നുകിട്ടാ¬ന്‍ വെപ്രാളപ്പെട്ട് കാത്തുനില്‍ക്കുകയായിരുന്ന സുരേട്ട¬ന്‍. ഓടി അവന്റെ അടുത്തേക്ക് വന്നു,
“ഷാജ്യേ… ബേബിന്ന് പേരുള്ള രണ്ടു ഓട്ടോ¬ര്‍ഷകളും ഒരു ലോറിയും കിട്ടിയിട്ടുണ്ട്. പെട്ടെന്ന് പറ, അന്നെ ഇടിച്ചത് ഓട്ടോർഷയാണോ, ലോറിയാണോ?”
“രണ്ടുമല്ല. ഞാൻ നമ്മടെ സുകുവേട്ടന്റെ മോള് സുമിനെ തിരിഞ്ഞുനോക്കിയപ്പോ ബാലൻസ് തെറ്റി വീണതാ..”
പുരികം മേലോട്ട് പോയ സുരേട്ടൻ ബെഡിൽ വന്നിരുന്നു, “പിന്നെന്തിനാടാ കുമാരന്റെ മോനെ നീ ബേബി ബേബി ന്ന് നെലോളിച്ചോണ്ടിരുന്നത്”?
“അത് ഞാൻ എന്നെ ബേബി ഹോസ്പിറ്റലിൽ കൊണ്ടോവാൻ പറഞ്ഞതല്ലേ, എന്റെ മെഡിക്കൽ ഇൻഷൂറൻസ് അവിടെ മാത്രേ എടുക്കൂ..”
സുരേട്ടൻ ഞെട്ടാനൊന്നും നിന്ന് സമയം കളയാതെ മുണ്ട് മടക്കികുത്തികൊണ്ട് ഒരൊറ്റ മണ്ടലാ.

സുരേട്ടന്റെ വാക്കും കേട്ട് ചെക്കന്മാര് രണ്ടരമണിക്കൂ¬ര്‍ തടഞ്ഞുവെച്ച ആ ബേബികളുടെ ഡ്രൈവര്‍മാര് അവന്മാരെ ചവിട്ടികൂട്ടി ബേബിയിലേക്ക് തന്നെയാണ് പറഞ്ഞയച്ചത്.

Deepu Pradeep Continue reading

%d bloggers like this: