Page 4 of 13

പ്രേമകഥ

ജീവിതത്തിലാദ്യമായി സോഷ്യൽ മീഡിയ വഴി ഒരു പെണ്കുട്ടിയെ പ്രാപ്പോസ് ചെയ്യുന്നത് രണ്ടായിരത്തി പതിമൂന്നിലാണ്.
അന്ന് ഞാനീ വിഷാദ-പ്രണയ കഥകൾ ഒക്കെ എഴുതുന്ന കാലമായിരുന്നത് കൊണ്ടു ഇച്ചിരി വെറൈറ്റി അപ്രോച്ചായിരുന്നു,

ഒരുപാട്‌ സംസാരിച്ച, രാവേറെ വൈകിയ ഒരു ചാറ്റിൽ പെട്ടെന്നൊരു നിമിഷം ഞാനവളുടെ പേര് വിളിച്ചു.
ഒരു മൂളൽ കൊണ്ടായിരുന്നു അവൾ അതിനു വിളികേട്ടത്. അവളത് പ്രതീക്ഷിച്ചിരുന്നുവെന്നു തോന്നി.

പലകുറി മനസ്സിൽ പറഞ്ഞു പാകപ്പെടുത്തിയ വരികൾ ഞാൻ മെല്ലെ ടൈപ്പ് ചെയ്തു….
“ഇപ്പൊ നിന്നെ കണ്ടാൽ എന്നും മഴ പെയ്യുന്ന നാട്ടിൽ നിന്നും വരുന്ന ഒരു പെൺകുട്ടിയെ പോലെയുണ്ട്…
പോരുന്നോ എന്റെ നാട്ടിലേക്ക്,
നിളയിൽ മുങ്ങിപ്പോവുന്ന വൈകുന്നേരങ്ങളോട് പുഴമണലിലിരുന്ന് യാത്ര പറയാൻ,
കുളങ്കരവേലയ്ക്ക് പാടത്തെ ആൽമരത്തിനു താഴെ കൈ ചേർത്ത് പിടിച്ചുനിന്നാ വെടിക്കെട്ടുകാണാൻ….
ചെല്ലൂർ കുന്നിലെ ഉദയങ്ങൾ കാണാൻ….
ഇരട്ടകുളത്തിൽ മഴ പെയ്യുന്നത് കാണാൻ…

രണ്ടു മിനുട്ട് സൈലൻസ് ആയിരുന്നു….

“എനിക്ക് കരച്ചില് വരുന്നു”
ഇതായിരുന്നു ആദ്യത്തെ മറുപടി.

ഐറ്റം ഏറ്റെന്നു മനസ്സിലായപ്പോൾ ഞാൻ എനിക്കുത്തരം വേണമെന്ന് ധൈര്യത്തോടെ പറഞ്ഞു….. വന്നു,
മനോഹരമായിട്ടുള്ള ഒരു മറുപടി

“ഇനിയുള്ള പ്രണയകഥകളിലൊക്കെ എന്നെ നായികയാക്കുമെങ്കിൽ,
എനിക്ക് വേണ്ടി എന്നും കഥകൾ പറഞ്ഞ് മഴ പെയ്യിച്ച് തരുമെങ്കിൽ,
ഞാൻ വരാം…
ഭാരതപുഴയിലേക്ക്, കുളങ്കരപാടത്തേക്ക്, ചെല്ലൂർ കുന്നിലേക്ക്, ഇരട്ടകുളത്തിലേക്ക്…. ആ നാട്ടിലേക്ക്”

ഇന്ന്, ഒരാവശ്യവും ഇല്ലാതെ ആ പ്രേമ ഓർമ്മകൾ ഇങ്ങനെ ഇരുന്ന് അയവിറക്കി കഴിഞ്ഞപ്പോൾ ഇക്കാര്യം ഞാനെന്റെ ഭാര്യയോട് പറഞ്ഞു.
അവളെന്നെ, മൃഗശാലയിലെ സിംഹത്തിന് ആരോറൂട്ട് ഇട്ടുകൊടുത്ത പോലെയൊരു നോട്ടം!
“മൂന്നു കൊല്ലമായി കല്യാണം കഴിഞ്ഞിട്ട്… ഇതൊന്നും എനിക്കിതേവരെ കാണിച്ച് തന്നിട്ടില്ല!!”

“അത് പിന്നെ…. ഞാൻ, പ്രളയം, കൊറോണ, ലോക്ക് ഡൗൺ… ഞാൻ മാത്രമല്ല അവരെല്ലാവരും..”

വീര ചാര കഥകൾ

കല്യാണ ആലോചനയും കൊണ്ടു വന്ന ബ്രോക്കർ, എക്‌സ് മിലിട്ടറികാരനായ പെണ്ണിന്റെ അച്ഛന് ചെറുക്കന്‍റെ ഫോട്ടോ കാണിച്ചു കൊടുത്തു. ഫോട്ടോയിലേക്ക് നോക്കിയ പെണ്ണിന്റ്റെ അച്ഛന്റെ മുഖം പടിഞ്ഞാറന്‍ വവ്വാല് പരിപ്പുവട കണ്ടപോലെയായി, ഇഷ്ടപ്പെട്ടിട്ടില്ല…. ഇഷ്ടപ്പെട്ടിട്ടില്ല… ബ്രോക്കർ പെട്ടെന്ന് ഗിയർ മാറ്റി.
“ചെക്കൻ കെജിബി യിലാ വർക്ക് ചെയ്യുന്നത്”
പൊടുന്നനെ അയാളുടെ അതേ മുഖം, പെയിന്റും പീടിക കണ്ട ഓന്തിനെ പോലെ വിടർന്നു!
കെ ജി ബി!! മരുമോൻ റഷ്യൻ ചാര സംഘനയായ കെ ജി ബി യിലാണ് എന്ന് മിലിട്ടറി സുഹൃത്തുക്കളുടെ വാട്സ്ആപ് ഗ്രൂപ്പിൽ പറയുന്ന ആ മൊമെന്റ് നെ പറ്റി അയാൾ ഓർത്തു. ഫുള്ള്‌ ഓൺ പുളകം! ഇതിലും വലിയ ഒരു പരമവീരചക്രം ഇനി കിട്ടാനില്ല.

കരസേനക്കാരന്റെ കണ്ണിലെ കല്‍ക്കണ്ടം കണ്ട ബ്രോക്കർക്ക് സംഗതി ഏറ്റു എന്നു മനസ്സിലായി, അയാൾ ചോദിച്ചു
“എന്തേ?”
“എനിക്ക് ഓക്കെ…”
“എന്നാ അവരോടു പെട്ടെന്ന് വന്ന് പെണ്ണുകാണാന്‍ പറയാം”
“ഉം…” കെ ജി ബി ക്കാരന്‍ മരുമോന്‍റെ വീര ചാര കഥകള്‍, ക്വോട്ട വാങ്ങിക്കാന്‍ പോവുമ്പോള്‍ കൂട്ടുകാരോട് പറയുന്നതിന്റെ നിമിഷത്തിലായിരുന്നു അയാളപ്പോള്‍.
“കല്യാണം കഴിഞ്ഞാൽ മോളെ അവൻ റഷ്യയിൽ കൊണ്ട് പോവുമായിരിക്കും അല്ലേ?”
“അവന് ഹണിമൂണിന് കൊളുക്ക് മല പോവാനാ ആഗ്രഹം, വീട്ടില്‍ നിന്നെല്ലാരും കഴിഞ്ഞകൊല്ലം ടൂര്‍ പോയപ്പൊ, പല്ലിന് ക്ലിപ്പിട്ടിരിക്കുകയായിരുന്നത് കൊണ്ട് അവന് പോവാന്‍ പറ്റിയിരുന്നില്ല” (ശരിയാ… അവിടെ ചെന്നാല്‍ കൂട്ടിയിടിക്കുമല്ലോ)
“ഹണിമൂണല്ല… ജോലിസ്ഥലത്തേക്ക്, എന്ത് കെജിബി ആണെന്ന് പറഞ്ഞാലും കല്യാണം കഴിഞ്ഞ് എന്റെ മോളെ ഇവിടെ ഒറ്റയ്ക്കാക്കി റഷ്യയിലേക്ക് പോവാൻ പറ്റില്ല”
“റഷ്യയോ, അയിന് അവനിവിടെ കൂട്ടിലങ്ങാടി അല്ലേ ജോലി?”

പെണ്ണിന്റച്ഛൻ എഴുന്നേറ്റു,
“അപ്പൊ കെജിബി?”
“ആ… കെ ജി ബി! കേരളാ ഗ്രാമീൺ ബാങ്ക്, കൂട്ടിലങ്ങാടി ശാഖ”

ബി ടെക് പ്രൊജക്റ്റ് (നന്മ നിറഞ്ഞത്)

ബി ടെക്കിന്റെ ഫൈനൽ ഇയർ പ്രോജക്ട് ചെയ്ത് മാർക്ക് വാങ്ങിക്കാനും പാസാവാനും എല്ലാവർക്കും പറ്റും, ഏറി അപ്പുറം പോയാൽ ന്യൂസ് പേപ്പറിൽ രണ്ടുകോളം ന്യൂസ് അതുമല്ലെങ്കിൽ ആ പ്രൊജക്റ്റ്‌ വെച്ചൊരു സ്റ്റാർട്ടപ്പ്.
എന്നാൽ ഒരു ബി ടെക് മെക്കാനിക്കൽ പ്രോജക്ട് ചെയ്ത്, വർഷങ്ങളായി തെറ്റിപിരിഞ്ഞു നിന്നിരുന്ന രണ്ടു കുടുംബങ്ങളെ ഒന്നിപ്പിക്കാൻ കഴിയുമോ ഏതെങ്കിലും സക്കീർ ഭായിക്ക്?
ബട്ട് ദേ ക്യാൻ, ഞങ്ങളുടെ ക്ലാസിലെ ഒരു പ്രോജക്ട് ഗ്രൂപ്പിന്….

ഞങ്ങളുടെ എഞ്ചിനീയറിംഗ് കോളേജിന്റെ പരിസരത്തായി ഒരു വെൽഡിങ് കടയും ഒരു ഫിറ്റിങ് ഷോപ്പും ഉണ്ടായിരുന്നു. രണ്ടും നടത്തുന്നത് ജേഷ്ഠാനുജന്മാർ, പക്ഷെ രണ്ടാൾക്കും വർഷങ്ങളായി കണ്ണെടുത്താൽ കണ്ടൂട, വമ്പൻ കച്ചറ. അച്ഛൻ മരിച്ചപ്പോ ലേയ്ത്ത് മെഷീൻ ഏട്ടൻ എടുത്തതിന്റെ പേരിൽ തുടങ്ങിയ കശപിശയാണ്. മരിക്കാൻ നേരം അച്ഛൻ തന്നെ അടുത്ത് വിളിച്ചിട്ട്, ‘ലേയ്ത്ത് ലേയ്ത്ത്’ എന്ന് പറഞ്ഞെന്ന് മൂത്തവൻ. അതല്ല, അച്ഛൻ കഴിക്കാൻ ലൈയ്സ് വേണമെന്ന് പറഞ്ഞതാണെന്ന് ഇളയവൻ. എന്തായാലും വർഷങ്ങൾക്കിപ്പുറവും രണ്ടും തമ്മിൽ കണ്ടാൽ വെള്ളാപ്പള്ളിയും സുകുമാരൻ നായരുമാണ്….

ഇവരുടെ ജീവിതം ഒരു സിനിമാ തിരക്കഥ ആക്കുകയാണെങ്കില് അതിലെ ഇരുപതാം മിനുട്ടിലെ പ്ലോട്ട് പോയന്റ് വൺ ആണ് ഞങ്ങളുടെ ബി ടെക് ഫൈനൽ ഇയർ പ്രോജക്റ്റ്. ക്ലാസിലെ ഒരു പ്രോജക്ട് ഗ്രൂപ് അവരുണ്ടാക്കിയ മെഷീൻ, വെൽഡ് ചെയ്യാൻ അനിയന്റെ കടയിലും ലേയ്ത്ത് വർക്കിന് ഏട്ടന്റെ കടയിലും ആണ് കൊടുത്തത്. പക്ഷെ കാശ് രണ്ടാൾക്കും കൊടുത്തില്ല! പറ്റിക്കണം എന്ന് വെച്ച് ചെയ്തതല്ല, വഞ്ചിച്ചതാണ്!

തമ്മിലുള്ള ശത്രുത കാരണം, വെൽഡിങ് പണി നടക്കുമ്പോ വെൽഡറനിയൻ, നിങ്ങള് മറ്റവന് കാശൊന്നും കൊടുക്കേണ്ട കാര്യമില്ല എന്ന കുരുട്ടുബുദ്ധി ഉപദേശിച്ചിരുന്നത്രെ… ഇതേ തന്ത്രം ഫിറ്ററേട്ടൻ അപ്പുറത്ത് നിന്നും ഇങ്ങോട്ടും പയറ്റിയിരുന്നു! ഒരേ ചോരയല്ലേ….
എന്തായാലും പണിക്കൂലിക്ക് വേണ്ടി ആ ലേയ്ത്ത് ബ്രോസ് പിന്നെ കുറെ ദിവസം കോളേജ് ഗൈറ്റിന്റെ മുന്നിൽ രാവിലെയും വൈകുന്നേരവും ലുക്ക് ഔട്ട് നോട്ടീസും കൊണ്ടു വന്നു നിൽക്കാൻ തുടങ്ങി. എവിടെ, ഇവന്മാര് അതിന് കോളേജിൽ പോയിട്ട് വേണ്ടേ?
പിന്നെ അവർ ഹോസ്റ്റലിന് മുന്നിൽ ഔട്ട് പോസ്റ്റ് ഇട്ടു. അവിടെ കാത്തുനിൽക്കുമ്പോൾ ദിവസവും തമ്മിൽ കണ്ട്, സമയം ചോദിച്ചും, സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ചും പതിയെ അവരുടെ ഉള്ളിലെ മഞ്ഞുരുകാൻ തുടങ്ങി…
ഇവിടെ വന്നുനിന്ന് കടതുറക്കാൻ പറ്റാതെ രണ്ടാളുടെയും ബാക്കിയുള്ള അന്നം കൂടി മുടങ്ങാതിരിക്കാൻ അവർ ഒരുമിച്ച് ഒരു ഡിസിഷനിൽ എത്തി. ഇപ്പോഴത്തെ നമ്മടെ കൊറോണ സാഹചര്യം പോലെ റൊട്ടേഷൻ പിടിക്കുക, തിങ്കൾ ജേഷ്ഠൻ നിന്നാൽ ചൊവ്വ അനിയൻ നിൽക്കുക, ബുധൻ റെസ്റ്റ് എടുത്തിട്ട് വ്യാഴം വീണ്ടും ജേഷ്ഠൻ.

ഒടുവിൽ പ്രോജക്റ്റ് പ്രസന്റേഷൻ ഒക്കെ വിജയകരമായി കഴിഞ്ഞ് എവിടുന്നോ കാശ് ഒക്കെ ഒപ്പിച്ച് പ്രോജക്ട് ടീം അവരുടെ അടുത്തു പോയപ്പോൾ കാണുന്നതെന്താ, രണ്ടാളും ഒരു പീടികമുറിയിൽ വെൽഡിങ് ആൻഡ് ഫിറ്റിങ് ഷോപ്പ് നടത്തുന്നു, ഒരേ പാക്കറ്റിൽ കയ്യിട്ട് ലെയ്‌സും തിന്നുന്നു!
അവരുടെ അമ്മ സുകൃതഹോമം ചെയ്തിട്ട് പോലും കിട്ടാത്ത സുകൃതം!!
“രക്തബന്ധത്തിന്റെ മൂല്യം മനസ്സിലാക്കിതന്ന നിങ്ങൾക്ക് ഞങ്ങൾ അങ്ങോട്ടാണ് കാശ് തരേണ്ടത്!” എന്നവര് കെട്ടിപ്പിടിച്ച് പറയുമ്പോൾ ‘എന്നാ തന്നോ’ ന്ന് പറഞ്ഞ് ഗ്രൂപ്പിലെ ഒരുത്തൻ കൈ നീട്ടി നിൽക്കുകയും ചെയ്തിരുന്നു. പ്രോജക്ട് പ്രസന്റേഷനിൽ ഈ ഇൻഫറൻസ് കൂടെ പറഞ്ഞിരുന്നെങ്കിൽ നാല്‌ മാർക്ക് കൂടുതല് കിട്ടിയിരുന്നേനെ എന്നായിരുന്നു ഗ്രൂപ്പ് ലീഡറുടെ അപ്പോഴത്തെ ചിന്ത.

മരിച്ചുപോയ ധീരുഭായ്‌ അംബാനിക്ക് യോഗമില്ലാത്തത് കൊണ്ടാണ് ഇവർക്ക് റിലയൻസിൽ ജോലി കിട്ടാത്തത്, ഉണ്ടായിരുന്നെങ്കിൽ മുകേഷും അനിലും ഇങ്ങനെ തെറ്റി ഇരിക്കില്ലായിരുന്നു.

Go back

Your message has been sent

Warning
Warning
Warning
Warning

Warning.

മോട്ടോർസൈക്കിളിസ്റ്റുകൾ പേടിക്കാറുണ്ട്

ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഇഹ്‌സാനും അവന്റെ കൂട്ടുകാരനും രണ്ടു ബൈക്കുകളിലായി വീക്കെന്റുകളിൽ കണ്ണൂരിലേക്ക് പോവാറുള്ളത് മാണ്ഡ്യ-ഇരിട്ടി റൂട്ടിലാണ്. ഒരു വെള്ളിയാഴ്ച വൈകുന്നേരം നാട്ടിൽ പോവാനായി ഇഹ്‌സാൻ വിളിച്ചപ്പോൾ കൂട്ടുകാരൻ പിറ്റേന്ന് ജോലിയുണ്ടെന്നറിയിച്ചു. ഇഹ്‌സാൻ അവന്റെ യമഹ ആർ വണ്ണിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ തീരുമാനിച്ചു. മിക്ക ആഴ്ചകളിലും പോരുന്ന വഴിയായത് കൊണ്ട് കാട്ടിലൂടെയുള്ള ആ രാത്രി യാത്രയെ സാധാരണപോലെ തന്നെ കണ്ടതായിരുന്നു അവനന്ന് പറ്റിയ തെറ്റ്.

നേരമന്ന് പതിവിലും ഇരുട്ടിയിരുന്നു….
വിജനമായ കാട്ടു പാതയിൽ വരുന്നവഴിക്ക് ഇഹ്‌സാൻ തിളങ്ങുന്ന ഒരു കാഴ്ച കണ്ടു. കുറച്ചു മുന്നിലായി മുഖം വ്യക്തമാവാത്ത, ദേഹമാസകലം ഗ്ലോ ചെയ്യുന്ന ഒരു വലിയ മനുഷ്യരൂപം!
അതിന്റെ കയ്യിൽ നീണ്ട ഒരു ചങ്ങലയും അതിനറ്റത്ത് ഇരുമ്പിന്റെ ഒരു ഗോളവുമുണ്ടായിരുന്നു.
അവൻ അത് കണ്ട് വണ്ടി സ്ലോ ഡൗൺ ചെയ്തു. റോഡിന്റെ എതിർഭാഗത്ത് നിന്നിരുന്ന ആ രൂപം പൊടുന്നനെ ആ ചങ്ങല ചുഴറ്റി കൊണ്ട് അവനു നേരെ അലറികൊണ്ട് പാഞ്ഞടുത്തു. ഒരു സാധാരണ മനുഷ്യന്റെ വേഗതയല്ല അവനപ്പോൾ കണ്ടത്‌! അപകടം മണത്ത അവൻ നിമിഷാർത്ഥം കൊണ്ട് വണ്ടി റൈസ് ചെയ്ത് അവിടെ നിന്നും പാഞ്ഞു. അതിന്റെ വീശൽ വെറും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് അവന്റെ ദേഹത്ത് കൊള്ളാതെ മാറിയത്.
കൈവെള്ള മുതൽ കാൽനഖം വരെ വിറച്ചുകൊണ്ടാണ് അവൻ അടുത്ത വെളിച്ചം കാണുന്നത് വരെ വണ്ടി എവിടെയും നിർത്താതെ ഓടിച്ചത്. ആക്രമിക്കാൻ വന്നത് മനുഷ്യൻ ആണെങ്കിൽ അവരുടെ കൂട്ടത്തിൽ പെട്ടവരാരെങ്കിലും മുന്നിൽ വീണ്ടും പ്രത്യക്ഷപെട്ടേക്കുമോ എന്ന ഭയം, ഇനി ഒരുവേള കണ്ടത് ഒരു മനുഷ്യനെ അല്ലെങ്കിലോ…..?

ഒരു ഫോർ സിലിണ്ടർ 1000 സിസി മോട്ടോർസൈക്കിൾ ആയതുകൊണ്ട് മാത്രമാണ് ആ രൂപം അത്രയും വേഗത്തിൽ അടുത്തെതും മുൻപ് രക്ഷപ്പെട്ടത് എന്നവൻ പറയും. ശരിയാണ്, വല്ല ബുള്ളറ്റോ സ്‌കൂട്ടറോ ആയിരുന്നെങ്കിൽ ജീവനോടെ കാണില്ലായിരുന്നു…
അതിനുശേഷം അവൻ പിന്നെ ജീവിതത്തിൽ ഒരിക്കലും, പകൽ പോലും ആ റൂട്ട് എടുത്തിട്ടില്ല!

കൂട്ടുകാരോടൊപ്പമിരിക്കുമ്പോൾ പ്രേതകഥകൾ സംസാരിക്കുന്ന ചെറിയൊരു ഒരസുഖമുണ്ടെനിക്ക്. ഉടലാകെ തരിപ്പ് കയറുന്ന രണ്ടു മൂന്ന് വെടിച്ചില്ല് പ്രേതാനുഭവങ്ങൾ അങ്ങനെ കിട്ടിയിട്ടുമുണ്ട്. അതുപോലൊരു രാത്രി, കുറ്റിപ്പുറത്ത് പുഴക്കരയിൽ സിബിൻദാസിനും അശ്വിനും ഒപ്പമിരിക്കുമ്പഴാണ് ശ്യാം അവന്റെ ജൂനിയറായിരുന്ന ഇഹ്‌സാനുണ്ടായ ഈ അനുഭവം പറയുന്നത്.

എന്റെ ബുള്ളറ്റിന്റെ പണിമുടക്കൽ കാലങ്ങളിൽ ഒന്നായിരുന്നതുകൊണ്ട്, അനിയന്റെ ഡ്യൂകിലായിരുന്നു എന്റെ അപ്പോഴത്തെ സഞ്ചാരങ്ങൾ.
രണ്ടു ദിവസം കഴിഞ്ഞ് ഞാൻ മഞ്ചേരിയിൽ ഉള്ളപ്പോഴാണ് ഒരു കൂട്ടുകാരന്റെ വിളി വരുന്നത്. ആൾക്ക് ഇടുക്കി ജില്ല‌യിൽ കാടിനടുത്ത് ഒരു പ്രോപ്പർട്ടിയുണ്ട്. ഞാനിതേവരെ പോവാത്ത ഒരു സ്ഥലം. പിറ്റേന്ന് എറണാകുളത്ത് നിന്നും ഞങ്ങൾ ഒരുമിച്ച് അവിടേക്ക് യാത്ര ചെയ്യാൻ ഒരു പ്ലാനിട്ടിരുന്നു. ആ പ്ലാൻ മാറി, ആള് കാട്ടിലെത്തി. ഞാനും പ്ലാൻ മാറ്റി, മഞ്ചേരി നിന്നും വൈകീട്ട് ഇറങ്ങി രാത്രി ഇടുക്കി പിടിക്കാമെന്നു തീരുമാനിച്ചു.

മഞ്ചേരിയിൽ നിന്നും 55 കിലോമീറ്റർ ഓടിച്ച്‌ വീട്ടിൽ വന്നു ബാഗ് പായ്ക്ക് ചെയ്ത് യാത്ര തുടങ്ങിയപ്പോഴേക്കും സമയം രാത്രി ഏഴു കഴിഞ്ഞിരുന്നു. അറിയാത്ത നാട്ടിൽ, കാട്ടിൽ, അസമയത്താണ് എത്തുക എന്നുറപ്പായി. പക്ഷെ അമ്മാതിരി റിസ്കുകളിൽ എപ്പോഴും അൺസേട്ടിണിട്ടിയുടെ കുറെ ത്രില്ലുകളുണ്ടാവുമല്ലോ… ഞാനതെടുത്തു.

“കൂറ്റൻ വാക മരങ്ങൾ അതിരിട്ട വനാതിർത്തിയുടെ തൊട്ടടുത്തുള്ള കൊച്ചു വീട്, കാട്ടിനുള്ളിലൂടെ കുറച്ച് നടന്നാൽ ആനത്താരിയ്ക്കടുത്തുള്ള ഒരു വെള്ളച്ചാട്ടം, അതിനുതാഴെ കെട്ടിനിർത്തിയ കാട്ടുതണുപ്പുള്ള വെള്ളത്തിൽ മുങ്ങികുളിച്ചു പൊങ്ങുമ്പോൾ കടിക്കാൻ പാകത്തിന് ചാഞ്ഞുനിൽക്കുന്ന ഒരു പേര മരം, വൈകുന്നേരങ്ങളിൽ ദൂരെ താഴ് വരയിലേക്ക് സൂര്യൻ പോയി മുങ്ങുന്നതും നോക്കികിടക്കാൻ പറ്റുന്ന വലിയൊരു പുൽമേട്, അവിടെയങ്ങനെ കിടക്കുമ്പോൾ അപ്പുറത്ത് കാട് തുടങ്ങുന്നിടത്തു നിന്നും കാറ്റ് ചൂളം വിളിച്ചെത്തുന്നതും കാടതേറ്റ് പാടുന്നതും കാണാം…”
നമ്മൾ കാണാത്ത ഒരു സ്ഥലത്തെക്കുറിച്ച് ഒരാൾ പറയുമ്പോൾ ഇങ്ങനെ നമ്മൾ മനസ്സിൽ സൃഷ്ടിക്കുന്ന ഒരു ഭൂമികയുണ്ടാവും… അതിന് യഥാർത്ഥ സ്ഥലവുമായി വലിയ ബന്ധമൊന്നും കാണില്ല. പക്ഷെ അവിടേക്കുള്ള യാത്രയിൽ മൊത്തം ആ വിഷ്വൽ ഇങ്ങനെ മനസ്സിലുണ്ടാക്കികൊണ്ടിരിക്കുന്നത് രസമുള്ള ഒരു സംഗതിയാണ്. അതായിരുന്നു ഈ ഡ്രൈവിന്റെ ഒരു കിക്ക്!

തൃശൂർ കഴിഞ്ഞ് കൊരട്ടി വഴി പോവുന്നവര് ശ്രദ്ധിച്ചിട്ടുണ്ടാവും, അവിടെ റോഡരുകിൽ നിറയെ പാലമരങ്ങളുണ്ട്…. ഞാൻ സിഗ്നൽ എത്തും മുമ്പ്, മുന്നിൽ വരിവരിയായി തെളിഞ്ഞു നിന്നിരുന്ന സ്ട്രീറ്റ് ലൈറ്റുകൾ എല്ലാം ഒറ്റയടിക്ക് അങ്ങ് ഓഫായി! സിഗ്നലിൽ കാത്തുനിൽക്കുമ്പോൾ, പൂത്തു നിൽക്കുന്ന ആ പാലകളിൽ നിന്നുള്ള അരിച്ചിറങ്ങിവന്ന ഗന്ധമെനിക്ക് കിട്ടി! അതെല്ലാം ശ്യാം പറഞ്ഞ ആ കഥ വീണ്ടും എന്നെ ഓർമ്മിപ്പിക്കാനുള്ള ഒരു ട്രിഗർ ആയിരുന്നു. പിന്നെ അങ്കമാലിയും പെരുമ്പാവൂരും മൂവാറ്റുപുഴയും കടന്ന് ഇടുക്കി ജില്ലയിലേക്ക് കടക്കുമ്പോഴും ഇഹ്‌സാന്റെ ആ രാത്രി യാത്രയായിരുന്നു എന്റെ മനസ്സ് നിറയെ…

കമ്പകകാനവും കഴിഞ്ഞ്, വെളിച്ചവും മനുഷ്യന്മാരെയും വണ്ടികളെയും കണ്ടുമുട്ടാത്ത പാതയിലൂടെ പോവുമ്പോൾ മുന്നിൽ നല്ല കോടയിറങ്ങി, തൊട്ടടുത്തുള്ള കാഴ്ച പോലും കാണാൻ വയ്യാത്ത അവസ്ഥ. പണ്ട് തിരുമുറ്റിക്കോട് വെച്ച് ഒരു രാത്രി ബൈക്ക് യാത്രയിൽ, മഞ്ഞുവന്നു പൊതിഞ്ഞപ്പോൾ പിൻസീറ്റിലിരുന്ന് കഴുത്തിലാരോ വിരലുകൾ കൊണ്ടമർത്തിയെന്ന ഷമീമിന്റെ അനുഭവം കൂടി അപ്പോൾ മനസ്സിലെത്തി! എന്റെ പിൻസീറ്റിൽ കെട്ടിവെച്ചിരിക്കുന്ന ബാഗിലായിരുന്നു എന്റെ പ്രതീക്ഷ… അവിടെ ഇനിയാർക്കുമിരിക്കാൻ ഒരു സ്‌പെയ്‌സില്ല!

ലൊക്കേഷനിട്ട സ്ഥലത്ത് എത്തുമ്പോൾ സമയം ഏകദേശം പന്ത്രണ്ട് മണിയോട് അടുത്തിരുന്നു. മെയിൻ റോഡ് കഴിഞ്ഞാൽ പിന്നെ റെയിഞ്ച് കിട്ടില്ലെന്ന് ഫ്രണ്ട് ആദ്യമേ പറഞ്ഞിരുന്നു. അതു വരെ മാപ്പ് ഇട്ട്, അതിനു ശേഷം എടുക്കേണ്ട ടേണുകളും വഴികളും ടെക്സ്റ്റ് മെസേജായാണ് ആള് എനിക്ക് അയച്ചിരുന്നത്. പക്ഷെ കാടിനുള്ളിൽ വെച്ച് എനിക്ക് വഴി തെറ്റി! വഴി ചോദിക്കാൻ വെളിച്ചം കാണുന്ന ഒരു വീടുപോലുമില്ല… ഫോൺ വിളിക്കാൻ ഇനി തിരിച്ച് പത്തു കിലോമീറ്റർ സഞ്ചരിച്ച് മെയിൻ റോഡ് വരെ പോവാൻ ആദ്യം തോന്നിയില്ല.
250 കിലോമീറ്ററിലധികം സഞ്ചരിച്ചു കഴിഞ്ഞിരുന്നു. കാലിൽ അതിന്റെ വേദനയും, ഇടയ്ക്ക് വെച്ച് കുറച്ച് മോശം റോഡുകൾ തന്ന ക്ഷീണവും തന്നെ കാരണം.

പിന്നെ ഞാൻ പല തവണ പല വഴികളിൽ പോയിനോക്കി, ഒടുവിൽ മെയിൻ റോഡിന്റെ ദിശയും എനിക്ക് തിട്ടമില്ലാതായി. ചില പ്രേതാനുഭവങ്ങളിൽ, യാത്രക്കാരെ ഒരു പിടിയും കൊടുക്കാതെ ചുറ്റിക്കുന്ന ഭൂപ്രദേശങ്ങളെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്‌. കാട്ടിലെ രാത്രികളെ സ്നേഹിക്കാൻ വന്നിട്ട്, ഭയക്കേണ്ട അവസ്ഥയായി തുടങ്ങി…
അവിടെത്തന്നെ എവിടെയെങ്കിലും റെയിഞ്ച് കിട്ടുമോ എന്നറിയാൻ പലയിടത്തായി മോട്ടോർസൈക്കിൾ നിർത്തി ഫോണ് ഉയർത്തി പിടിച്ച് ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു….
അവസാനമായി നിർത്തിയത് ഒരു ചെറിയ കയറ്റം തുടങ്ങുന്നതിന് തൊട്ടുമുന്പിലാണ്, അതിനുശേഷം കുറച്ച് നിരപ്പായ റോഡാണ്, അവിടുന്ന് വീണ്ടുമൊരു കയറ്റം. ദൂരെയെവിടെനിന്നോ ഒരു പ്രാപ്പിടിയന്റെ കരച്ചിൽ കേൾക്കാമായിരുന്നു….
പെട്ടെന്ന് മുന്നിലേക്ക് നോക്കിയ ഞാനാ കാഴ്ച കണ്ടു, മുകളിലെ കയറ്റത്തിൽ നിന്നും എനിക്കടുത്തേക്ക് നടന്നുവരുന്ന ഒരു രൂപത്തെ!!
ഏട്ടടി ഉയരം, തീരെ ചെറിയ തല, വിടർത്തിവെച്ച നാലു കൈകൾ, അതിൽ മുകളിലെ രണ്ടു കൈകൾ ചെറുതും താഴത്തെ രണ്ടെണ്ണം മനുഷ്യനോളം പോന്നതും. അത് ഇറക്കം കഴിഞ്ഞുള്ള നിരപ്പായ ആ റോഡിലേക്കിറങ്ങി. മുന്നിലെ കയറ്റം കാരണം അവിടേക്കുള്ള വിഷൻ എനിക്ക് കിട്ടുന്നില്ല. പക്ഷെ അതവിടെയുണ്ട്!
എനിക്കൊന്നുറപ്പായി, ആ സത്വം ഇനി പ്രത്യക്ഷപ്പെടുക എന്റെ മുന്നിലുള്ള ആ കയറ്റത്തിലാണ്, എന്റെ തൊട്ടടുത്ത്!!
ഇഹ്‌സാനെപോലെ, മോട്ടോർസൈക്കിൾ റൈസ് ചെയ്ത് അതിനെ പാസ് ചെയ്തു പോവാൻ എന്റെ ഡ്യൂക് 200ന് ഒരു 800cc ടെ കുറവുണ്ട്, 3 സിലിണ്ടറിന്റെയും! വണ്ടി 180 ഡിഗ്രി തിരിച്ച് പായാനുള്ള റൈഡിങ് സ്കിൽസൊന്നും എനിക്കില്ല താനും. ഞാൻ ഫ്രീസായി അങ്ങനെ നിന്നുപോയി.

പ്രാപ്പിടിയന്റെ കരച്ചിൽ നിന്നു….. ഞാൻ ശ്വാസമടക്കിപ്പിടിച്ച് നിൽക്കുമ്പോൾ അതിന്റെ ചെറിയ തല ആദ്യം ഞാൻ കണ്ടു. പിന്നാലെ ആ രൂപം മുഴുവനായും…. അത് നടന്ന് എന്റെ തൊട്ടരികിലെത്തി, കഴുത്തിൽ തന്റെ മകനെയും വെച്ച് വരുന്ന ഒരച്ഛൻ!
അവർ രണ്ടാളും എന്നെ ശരിക്ക് ഒന്നുനോക്കി, ശ്വാസം വിട്ട് ഞാനും എന്നെ തന്നെ ഒന്ന് നോക്കി. എന്റെ റൈഡിങ് ഗ്ലൗസ് ഇട്ട കൈകൾ രണ്ടും ഹാൻസ് അപ്പ്‌ പൊസിഷനിലായിരുന്നു. തോക്കുമായൊരു കൊള്ളക്കാരനെയോ മാവോയിസ്റ്റിനെയോ കണ്ടിട്ടായിരുന്നെങ്കിൽ ആ ചെയ്തതിന് അർത്ഥമുണ്ട്, പ്രേതത്തെ കണ്ടിട്ട് ഹാൻസ് അപ്പിൽ നിന്നിട്ട് എന്താ കാര്യം? ആ…. പേടിച്ച് മൈൻഡ് അടിച്ച് പോവുമ്പോ നമ്മൾക്ക് ലോജിക്കും ഉണ്ടാവില്ല, കണ്ടിന്യുറ്റിയും ഉണ്ടാവില്ല.

അവിടുത്തെ അഞ്ചു ദിവസത്തെ വാസം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ ഞാൻ ആദ്യം ചെയ്തത്, 180 ഡിഗ്രി സ്കിഡ് ടേണിങ്ങ്‌ പഠിക്കലായിരുന്നു…
തൊട്ടുമുന്നിൽ നിന്നും അക്രമിക്കാനായി ഓടിയടുത്തുവരുന്ന ഒരു ഭീകരരൂപത്തെ, ഓരോ രാത്രിയാത്രയിലും ഞങ്ങൾ മോട്ടോർസൈക്കിളിസ്റ്റുകൾ ഭയപ്പെടുന്നുണ്ട്…. എന്നാലും യാത്ര നിർത്തൂല!

വായുപുഷ്പം ടീസ്റ്റാൾ

ആരുടെയെങ്കിലും പ്രേമം കുളമാക്കി കയ്യിൽ കൊടുത്തിട്ടുണ്ടോ? ചെയ്തു നോക്കണം, നല്ല രസാണ്.

തൃശൂർ-കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പുകളുടെ സ്പീഡ് സംസ്ഥാനപ്രസിദ്ധമാണല്ലോ (ലോകപ്രസിദ്ധം എന്നൊന്നും പറയാറായിട്ടില്ല)
അക്കിക്കാവ് പൂരത്തിന്റെ ബ്ലോക്കിൽ പെട്ട് ലേറ്റായി നഷ്ടപെട്ട സമയം, കോഴിക്കോട് എത്തുംമുൻപ് തിരിച്ചുപിടിക്കാൻ വേണ്ടി പറന്നു പാഞ്ഞ ‘വായുപുഷ്പം FP’ അന്ന് പല കുഞ്ഞു സ്റ്റോപ്പുകളിലും യാത്രക്കാർക്ക് വണ്ടി നിർത്തികൊടുത്തില്ല, ക്വയറ്റ് നാച്ചുറൽ.

കൂട്ടത്തില് നമ്മടെ കഥാനായികയും ഉണ്ടായിരുന്നു. അടുത്ത സ്റ്റോപ്പിൽ നിന്ന് അവൾ പൊരിവെയിലത്ത് നടന്നു വരുന്നത് അവളുടെ അങ്ങാടിയിലെ കാത്തിരുപ്പ് കേന്ദ്രത്തിലിരിക്കുന്ന ചെറുപ്പക്കാർ കണ്ടു. സ്വാഭാവികമായിട്ടും ആ പെൺകുട്ടിയെ വായ്നോക്കുന്ന ഒരുത്തൻ ആ കൂട്ടത്തിൽ ഉണ്ടാവുമല്ലോ… അവൻ ഇറങ്ങി ചെന്ന് ഇടപെട്ടു…
“എന്താ നടന്നു വരുന്നത്?”
“ബസ്സ് നമ്മുടെ സ്റ്റോപ്പിൽ നിർത്തിയില്ല”
അവന്റെ പ്രേമം അടുപ്പത്തു വെച്ചിരുന്ന
അണ്ടകഡാഹത്തിലെ അണ്ടാവ് തിളച്ചു”
“സുറുമീ…. ഞാനിതിന് പ്രതികാരം ചെയ്യും!”
“വേണ്ട.”
“വേണം…. സുറുമി നാളെ ഇതേ സമയത്ത് നമ്മുടെ ബസ് സ്റ്റോപ്പിൽ വായോ, ആ ഡ്രൈവർ കരയുന്നത് ഞാൻ കാണിച്ചുതരാം”
സുറുമി പുഞ്ചിരിച്ച് തിരിഞ്ഞു തിരിഞ്ഞു നോക്കി നടന്നകന്നു.

അവൻ കൂട്ടുകാരുടെ നടുവിൽ ചെന്നു നിന്ന് പ്രഖ്യാപിച്ചു, “ആ ഡ്രൈവറെ അങ്ങനെ വിട്ടാൽ പറ്റില്ല, നാളെ ബസ് തടുത്തിട്ട് അവനൊരു പണി കൊടുക്കണം”
“അയ്ന് അയാള് നിന്നുതരോ, മ്മളെ കണ്ടാ അത്രയ്ക്ക് ടെറർ ആണെന്നൊക്കെ തോന്നോ?”
ദി പ്രാക്ടിക്കൽ പേർസൺ.
“എണ്ണത്തിലും വണ്ണത്തിലും അല്ല, ആറ്റിട്യൂടിലാണ് എല്ലാതും… നമ്മള് സ്‌ട്രോങ് ആയി അങ്ങു നിൽക്കണം”
അപ്പൊ ദേ വേറൊരുത്തൻ,
“നിക്ക് ചിരി വരും”
അതങ്ങനെ ഒരു കൊറോണ.
“ചിരിക്കരുത്, ചിരിക്കരുത്… ചിരി വന്നാൽ കംപ്ലീറ്റ് പാളും… പ്ലീസ്, സുറുമിയെ വീഴ്ത്താൻ പറ്റിയ അവസരമാണ് ”
ആ കാമുകന് വേണ്ടി എല്ലാരും ഇൻ ആയി.

ഈ കഥയൊന്നും അറിയാതെയാണ് ഞാൻ പിറ്റേ ദിവസം അതേ ബസ്സിൽ കയറിയത്. സൈഡ് സീറ്റ് കിട്ടിയ സന്തോഷത്തിൽ ഹെഡ്ഫോണിൽ ഒരു വല്ലം പൊന്നും പൂവും വെച്ച്, മനസ്സിലെ മരതകമണികളിലുണരുമൊരു അരിയമധുരമണിയാം എത്തിയപ്പഴേക്ക് ഞാൻ ഉറങ്ങി.

സ്റ്റോപ്പിൽ വെച്ച് കാമുകനും കൂട്ടരും ‘വായുപുഷ്പം’ തടുത്തു. സുറുമി അങ്ങാടിയിലെ കടയിൽ പപ്പടം വാങ്ങാൻ എന്ന പേരില് ഇത് കാണാൻ ചുറ്റിപറ്റി നിൽക്കുന്നുമുണ്ടായിരുന്നു. സംഗതി സക്‌സസ് ആയാ അവനെ പപ്പടം കൊടുത്ത് പ്രപോസ് ചെയ്യാനായിരിക്കും!
പ്രതികാര കമ്മിറ്റി ആ ധൃതിക്കാരൻ ഡ്രൈവറെ വളരെ മാന്യമായി അഞ്ച്‌ തെറിവിളിച്ച്, വലിച്ചിറക്കി ബസ് സ്റ്റോപ്പിൽ കൊണ്ടുപോയി ഇരുത്തി.
എന്നിട്ട് ഒരു ഗ്ളാസ് തിളച്ച ചായ മുന്നിൽ കൊടുത്തു.
“ഈ ചായ കുടിച്ചാൽ നിനക്ക് പോവാം,”
ടഫ് ടാസ്‌ക്! ധൃതിക്കാരൻ കുടുങ്ങി, ആ തിളച്ച ചായ പെട്ടെന്ന് മോന്തികുടിച്ചാൽ അണ്ണാക്ക് വേസ്റ്റാകും, ചൂടാറ്റി പതിയെ കുടിച്ചാൽ ട്രിപ്പ് ലേറ്റാവും… ഏത് വേണമെന്ന് അയാൾക്ക് തീരുമാനിക്കാം.
ഉടക്കാൻ നിന്നിട്ട് ട്രിപ്പ് മൊത്തം കുളമാക്കി മുതലാളിയുടെ കയ്യിൽ നിന്ന് പുളിച്ച ആട്ടു കിട്ടണ്ടാന്ന് കരുതി ഡ്രൈവർ ആ ചായ, ഊതി ഊതി മോന്തി മോന്തി കുടിക്കാൻ തുടങ്ങി. ചായയുടെ ഛായ പോലുമില്ലാത്ത ഒരു ചായ!
പക്ഷെ കുടിച്ചു പോവും, അത്രയ്ക്ക് ആറ്റിട്യൂടാണ്
ഓരോരുത്തരുടെ മുഖത്തും അപ്പൊ ഉണ്ടായിരുന്നത്.

ഞാന്‍ ഉറക്കത്തിൽ നിന്നെഴുന്നേറ്റപ്പോൾ ദേ ബസ് ഒരു സ്ഥലത്ത് നിർത്തിയിരിക്കുന്നു, ഡ്രൈവർ ഇരുന്ന് ചായ കുടിക്കുന്നു….
ശുദ്ധ മനസ്സാണല്ലോ…. ഞാൻ ഉറക്കപ്പിച്ചില്‍ കണ്ണുതുടച്ചുകൊണ്ട് പുറത്തിറങ്ങി വെയിറ്റിങ്ങ് ഷെഡിന്റെ മറ്റേ അറ്റത്ത് പോയിരുന്നശേഷം ഒറ്റ ഓഡറാ….
“ഒരു സ്‌ട്രോങ്ങ്, മധുരം കൂട്ടി”

ബസ്സിലുള്ള എല്ലാവരും ചിരിച്ചു… അവന്റെ കൂടെ ചായ തിളപ്പിക്കാൻ നിന്നവന്മാരും ചിരിച്ചു….
പിന്നെ ഡ്രൈവർ അവിടെ ഇരിക്കേണ്ട കാര്യമില്ലല്ലോ….

കാത്തിരുപ്പുകേന്ദ്രത്തിൽ കളസം കീറി നിൽക്കുന്ന ആ കാമുകനെ ഞാൻ ഒന്ന് നോക്കി. അവന് ഇനിയവിടെ ഒരു ബോർഡ് വെച്ചാ മതി, ‘വായുപുഷ്പം ടീസ്റ്റാൾ’
നന്ദ്രി, വണക്കം!

സുറുമി പപ്പടം കാച്ചാൻ എപ്പഴേ പോയിരുന്നു. നന്മയുള്ള ലോകമേ എന്നൊക്കെ വെറുതെ പാടുന്നതാണ്…. അങ്ങനൊന്ന് ഇല്ല്യ.

-Deepu Pradeep

Continue reading

അരക്കിണ്ണം കുളിര്

എഞ്ചിനിയറിംഗ് കോളേജിലെ ശുഹൈബിന്റെ ആദ്യത്തെ കൊല്ലം. എഞ്ചിനീയറിംഗ് ഗ്രാഫിക്സിന്റെ പിരിയഡിൽ, ഡ്രോയിങ്ങ്‌ ഹാളിൽ എല്ലാം വരച്ചു തീർന്നപ്പോൾ ശുഹൈബിന് ഭൂലോക ബോറടി! അപ്പോഴാണവൻ അവന്റെ ഡ്രോയിങ് ടേബിളിൽ പണ്ടാരോ എഴുതിവെച്ച് മാഞ്ഞുതുടങ്ങിയ ഒരു വാക്ക് കാണുന്നത്, ‘കുളിര്’.
കുളിരെങ്കിൽ കുളിര്, അവൻ പേന എടുത്ത് ആ ടൈപ്പോഗ്രാഫിക്ക് ഭംഗി കൂട്ടാൻ തുടങ്ങി.
അതേസമയം ഹാളിലേക്ക് വേറെന്തോ ആവശ്യത്തിന് വന്ന ഡിപ്പാർട്ട്‌മെന്റിലെ പ്രത്യുഷ് സാർ അവന്റെ ആ പ്രവർത്തി കണ്ട് ഉറഞ്ഞുതുള്ളി.

“നീയൊക്കെ ഇതിനാണോ കോളേജിൽ വരുന്നത്?” എന്ന ലൈറ്റ് ചോദ്യത്തിൽ തുടങ്ങി, തെങ്ങിൻപൂങ്കുലയും ബാറ്ററിയും ഇട്ടു വാറ്റിയ ഹെവി വൈറ്റ് ചീത്ത വരെ എത്തി.

ശുഹൈബ് ആദ്യം കുറച്ചുനേരം ഒന്ന് അമ്പരന്നു നിന്നെങ്കിലും സാറിന്റെ ടെമ്പറിനൊരു എൻഡ് കാണാഞ്ഞപ്പോൾ തിരിച്ച് റൈയ്സായി,
“ഞാൻ കുളിര് ന്നെഴുതിയത് ടേബിളിലല്ലേ, സാറിന്റെ ഷർട്ടിലൊന്നുമല്ലല്ലോ..”
എന്നും പറഞ്ഞ് തരിപ്പോടെ ശുഹൈബ് പേനയെടുത്ത് ബാക്കി മൂന്ന് മേശപ്പുറത്ത് കൂടെ അങ്ങെഴുതി, കുളിര് കുളിര് കുളിര്!
.
.
.
.
.
സ്‌ക്രീൻ നിറഞ്ഞു നിൽക്കുന്ന പ്രത്യുഷ് സാറിന്റെ മുഖം. ക്യാമറ 2 കൊല്ലം പിറകിലേക്ക് പോയി…. പ്രത്യുഷ് സാർ കോളേജിൽ ജോയിൻ ചെയ്ത് ആദ്യമായി ക്ലാസെടുക്കാൻ ചെന്നത് തേർഡ് ഇയർ മെക്കാനിക്കലിന്റെ ക്ളാസിലേക്കാണ്. ഒരു തുടക്കക്കാരന്റെ യാതൊരു പതർച്ചയും ഇല്ലാത്ത നൈസ് ഇന്ററോക്കിടെ, ക്ലാസിലെ പിള്ളേർക്കിടയിലൂടെ പ്രത്യുഷ് സാറിന്റെ മുഖം ഒന്ന് പാൻ ചെയ്തപ്പോ കൂട്ടത്തിൽ പരിചയമുള്ള ഒരു ചിരി!
അഞ്ചുരുളിക്കാരൻ ഉണ്ണ്യേട്ടന് ഉരുളികമിഴ്ത്തികിട്ടിയ ഉണ്ടക്കണ്ണൻ, മുരളി!
എൻട്രൻസ് കോച്ചിങ്ങ്‌ സെന്ററിലെ റിപ്പിറ്റേഴ്‌സ് ബാച്ചിൽ പ്രത്യുഷ് സാറിന്റെ അതേ ഹോസ്റ്റലിൽ ഉണ്ടായിരുന്നവൻ!
ഷോക്ക് വിട്ടുമാറാത്ത പ്രത്യുഷ് വായിൽ കിട്ടിയ വാക്കുകൾ കൊണ്ട് വിക്കി വിക്കി ഒരു ചോദ്യമുണ്ടാക്കി,
“നീ ഇതേവരെ പഠിച്ചു കഴിഞ്ഞില്ലേ മുരളീ…?”
“കഴിഞ്ഞിട്ടില്ല… മൂന്നു പ്രാവശ്യം ഒന്ന് ഇയർ ഔട്ട് ആവേണ്ടി വന്നു”
പ്രത്യുഷ് സാറിന്റെ മനസ്സ് നിന്ന് വിറച്ചു, ചിരവപുറത്തിരിക്കുമ്പോൾ ചീറ്റപുലി വരുന്നത് കണ്ട അവസ്ഥ. കാരണം സിമ്പിളാണ്…ജാവയും പൈതണും പോലെ പവർഫുളും. അവരുടെ ഹോസ്റ്റലിൽ അന്ന് മുരളിയായിരുന്നു സകലമാന ഇക്കിളി സിനിമകളുടെയും സ്റ്റോക്കിസ്റ്റ് ആന്റ് ഡീലർ. മുരളിയുടെ ലാപ്ടോപ്പിലെ കണ്ടന്റുകൾക്ക് അന്ന്, ഇന്നത്തെ 1 മില്യൻ സബ്സ്ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനലിനേക്കാൾ വിലയുണ്ടായിരുന്നു.
നാട്ടിൽ പോവുന്ന വീക്കെന്റുകളിൽ മുരളിയുടെ അടുത്തേക്ക് പ്രത്യുഷ് ഒരു ബ്ളാങ്ക് സിഡിയുമായി ഓടികിതച്ച് ചെല്ലും. എന്നിട്ട് നാണത്തോടെ നിലത്ത് സ്മൈലികൾ വരച്ചിട്ട് പറയും “മലയാളം മതി”
ഭാഷാസ്നേഹി!
ക്ലാസ് കഴിഞ്ഞുള്ള ബ്രെക്ക് ടൈമിൽ വരാന്തയിലൂടെ നടക്കുകയായിരുന്നു മുരളിയെ പ്രത്യുഷ് സാർ വന്നു വിളിച്ച് കൊണ്ടുപോയി ക്യാന്റീനിൽ കയറ്റി ഇഷ്ടമുള്ളത് ഓഡർ ചെയ്തോളാൻ പറഞ്ഞു.
“ഒരു ഫുൾറൈസും ചിക്കൻ മസാലയും!” (മുരളിക്കപ്പഴും മസാല വിട്ടൊരു കളിയില്ല)
തീറ്റ തുടങ്ങിയ മുരളി തന്റെ ചാക്കിൽ വീണെന്നുറപ്പായപ്പോൾ പ്രത്യുഷ് സാർ അവനോട് പറഞ്ഞു,
“മുരളീ… ദയവ് ചെയ്ത് നീ പഴയ കാര്യങ്ങളൊന്നും ഈ കോളേജിലെ ആരോടും പറയരുത്”
“അയ്യോ… ഞാനത് അപ്പൊ തന്നെ എല്ലാരോടും പറഞ്ഞുപോയല്ലോ.”
ബ്ലും! വക്ക്‌ പൊട്ടിയ ഉരുളിയൊക്കെ കമിഴ്ത്തിയാൽ ഇങ്ങനെ ഇരിക്കും!!
“അവര് കേട്ടപാട് സാറിന് ഒരു പേരും ഇട്ടു!”
“എന്താ?”
“കുളിര്!!”
ക്യാമറ ഡ്രോയിങ്ങ്‌ ഹാളിലേക്ക് തിരിച്ച് വരുന്നു. പ്രത്യുഷ് സാറിന്റെ മുഖം, ശുഹൈബിന്റെ മുഖം…. ശുഹൈബിന്റെ മുഖം, പ്രത്യുഷ് സാറിന്റെ മുഖം.
ഗ്ലോറി, ഗ്ലോറി…. ഗ്ലോറിയസ് മൊമെന്റ്‌സ്!!
ഏതാണ്ട് ചെഗുവേരയുടെ സ്റ്റിക്കറൊട്ടിച്ച ബൈക്ക്, ‘ഛത്രപതി’ന്ന് പേരുള്ള ഓട്ടോറിക്ഷയെ മുട്ടിയ പോലെ.
-Deepu Pradeep

Continue reading

ചന്ദ്രമോഹന്‍റെ രാത്രി, പക്ഷികളുടെ പകല്‍

“നിയമങ്ങളില്ലാത്ത ഒരു ലോകം…. വ്യവസ്ഥകളോ സമ്പ്രദായങ്ങളോ ഇല്ലാത്ത ഒരു സമൂഹം. അവിടെ, മനുഷ്യ മാംസം കഴിക്കാൻ നിങ്ങൾക്കൊരവസരം കിട്ടിയാൽ ആരെ രുചിച്ചു നോക്കണമെന്നായിരിക്കും നിങ്ങളുടെ ആഗ്രഹം?”
“ഗായത്രിയെ!”
ഡോക്ടറുടെ ചോദ്യം എന്നോടായിരുന്നെങ്കിലും വന്നത് ഹാനിയുടെ ഉത്തരമായിരുന്നു. ഞാനമ്പരന്നുപോയി, അവനൊന്നു ആലോചിച്ചതുപോലുമില്ല! അങ്ങനെ ഒരാഗ്രഹമുള്ള ഒരാൾ അവിടെയുണ്ടെന്ന് മനസ്സിലാക്കിയിട്ടു തന്നെയാവണം ഡോക്ടർ, ആ ചോദ്യം ഞങ്ങൾ കൂടിരിക്കുന്ന ആ അന്തരീക്ഷത്തിലേക്ക് കൊണ്ടുവന്നത്. എല്ലാവരുടെയും കൃഷ്ണമണികൾക്കുളിൽ എനിക്കുപകരം ഹാനി സ്ഥാനംപിടിച്ചു.

വിമാനത്താവളത്തിലെ നിയോൺ വെളിച്ചങ്ങളുടെ അഴക് വീശിയെത്തുന്ന, ബോണസായികളും ബോഗൻവില്ലയും വള്ളിമുല്ലയും പന്തലിച്ചിട്ടുള്ള ആ ടെറസിലുണ്ടായിരുന്നത് ഞങ്ങൾ അഞ്ചുപേരായിരുന്നു. ഡോക്ടർ എന്ന് ഞങ്ങൾ വിളിക്കുന്ന ഒറ്റകണ്ണുള്ള ആ തൃക്കണ്ണുകാരൻ, ആദിയും അന്തവും അയാളാണ്, പ്രേതാന്വേഷകൻ ചന്ദ്രമോഹൻ. പണ്ടെങ്ങോ നഷ്ടപെട്ടുപോയൊരു കാമുകിയെകുറിച്ച് അനേകായിരം നാലുവരികവിതളെഴുതി ആയിരം കാമുകിമാരെ സ്വന്തമാക്കിയ പാർത്ഥിപൻ. ദിവസവും സമയം തെറ്റിയോടാറുണ്ടായിരുന്ന ഒരു കോഴിക്കോട്-തൃശൂർ ബസ്സിന്‍റെ ഡ്രൈവർ ഡേവിഡേൻ. പിന്നെ ഗായത്രിയെ പ്രണയിക്കുന്ന ഹാനിയും.

Continue reading

കഞ്ഞിപ്പുര കോഴി ഫാം

ഉർവശി തിയേറ്റർസ് ഉറുമീസ് തമ്പാൻ ആയ പോലെ നിങ്ങളുടെ ഫോൺ നമ്പർ എവിടെയെങ്കിലും വേറെയാരുടെയെങ്കിലും പേരിൽ കിടക്കുന്നുണ്ടോ?
എന്റെ ബിഎസ്എൻഎൽ നമ്പറിന് ആ അനുഗ്രഹം കിട്ടിയിട്ടുണ്ട്. പല പല നമ്പറുകളിൽ നിന്ന് വിളി വരും,
“ഹലോ, കഞ്ഞിപ്പുര കോഴി ഫാം അല്ലേ?”
.
.
.
.
തെറ്റിയത് തെറ്റി, എന്നാ കുറച്ച് ലൗകികമായ ഒരു തെറ്റലായിരുന്നെങ്കിൽ പോട്ടേന്ന് ന്ന് വെക്കായിരുന്നു…

ഇപ്പൊ ഞാൻ സഹികെട്ട് റിയാക്ട് ചെയ്യാൻ തുടങ്ങീട്ടുണ്ട്,
‘ഇന്നത്തെ വിലയെന്താ?’ ന്ന് വിളിച്ചു ചോദിക്കുമ്പൊ,
‘ഇന്ന്, ബൈ വൺ ഗെറ്റ് വൺ ഓഫറുണ്ട്, ഒരു മിനി ലോറി വിളിച്ച് പോന്നോ’ ന്നൊക്കെ പറയും.
ജസ്റ്റ് ഉണ്ണ്യേട്ടൻ തിങ്ങ്സ്!

അല്ല പിന്നെ, ദേഷ്യം വരൂലേ….
ഒരുദിവസം ഉറക്കപ്പിച്ചിൽ കിടക്കുമ്പോൾ ഒരുത്തൻ വിളിച്ച്
“കോഴിയുണ്ടോ?” ന്ന് ചോദിച്ചപ്പോൾ
പെട്ടെന്നറിയാതെ,
“കോഴിയാണ് സംസാരിക്കുന്നത്, പറഞ്ഞോളൂ….” ന്ന് മറുപടി പറഞ്ഞശേഷം തുടങ്ങിയതാണ്.

“ഹലോ…… ലഗൂണുണ്ടോ?”
“ഇല്ല ബലൂണുണ്ട്.”
വ്വാവ്! പ്രാസമൊപ്പിച്ച പഞ്ച്!
കഴിഞ്ഞിട്ടില്ലായിരുന്നു,
“അത് മന്തി കട്ട് ചെയ്ത് കിട്ടോ?”
ഷാവോലിൻ ടെമ്പിളിൽ പോയിട്ട് നട തുറക്കുന്നതെപ്പഴാ ന്ന് ചോദിക്കുന്ന ടീംസിന്റെ അടുത്തൊന്നും ചില തിങ്ങ്സ് വർക്കാവില്ല.

Deepu Pradeep

Continue reading

ഉദ്ഘാടനം

ആദ്യ പ്രേമവും ആദ്യ പെണ്ണുകാണലും പോലെതന്നെയാണ് ആദ്യത്തെ ഉദ്ഘാടനവും. അംനീഷ്യം വന്നാലും അഞ്ചാം പനി വന്നാലും നമ്മളത് മറക്കില്ല.
നാട്ടിലെ ക്ലബ്ബിന്റെ ഓണം പെരുന്നാൾ ആഘോഷമായിരുന്നു
ഞാൻ ജീവിതത്തിൽ ആദ്യമായി ഉദ്ഘാടനം ചെയ്‌തത്. വേറൊന്നുമല്ല, നാരങ്ങ സ്പൂണ് റേസ്, കസേരകളി, ചാക്ക് റേസ് മുതലായ മത്സരങ്ങളും അത് കഴിഞ്ഞ് നാട്ടിലെ കുട്ടികളുടെ കലാസന്ധ്യയും ഉള്ളൊരു കൊച്ചു പ്രോഗ്രാം. പക്ഷെ ഏത് ഒരു പരിപാടിയും വിജയിക്കുന്നത് ഉദ്ഘാടകന്റെ ആ ഒരു കൈപുണ്യത്തിലാണല്ലോ….

സോഷ്യൽ മീഡിയ യുഗത്തിൽ നാട്ടിൻപുറത്തെ ഇത്തരം കൂട്ടായ്മകളും അവസരങ്ങളും കുട്ടികൾക്ക് ഒരുപാട് ഗുണം ചെയ്യും, ഒരു സദസ്സിനെ പേടിയില്ലാതെ അഭിമുഖീകരിക്കാൻ അവരെ പ്രാപ്തരാക്കും തുടങ്ങിയ ക്ലാസിക് പോയന്റസാണ് ഉദ്ഘാടന പ്രസംഗത്തിൽ വെച്ചുകാച്ചാൻ ഞാൻ എടുത്ത് വെച്ചിരുന്നത്.
സ്റ്റേജിൽ ഇരിക്കുമ്പോഴായിരുന്നു ആദ്യത്തെ ട്വിസ്റ്റ്. ഞാൻ പറയാൻ വെച്ചത് അതേപോലെ സ്വാഗത പ്രാസംഗികൻ പറഞ്ഞു. ‘ഇങ്ങള് ടെലിപതിയാ?’
താലികെട്ടാൻ നിൽക്കുമ്പോ മാലയുടെ കൊളുത്തുപൊട്ടിയ അവസ്ഥ!

ഞാൻ ആ അഞ്ചാം മിനിറ്റിൽ അവിടെയിരുന്ന്, പ്രസംഗിക്കാനുള്ള വേറെ പോയന്റസ് ആലോചിക്കുകയായിരുന്നു… അപ്പോഴുണ്ട് കുടു കുടു കുടു കുടു കുടു കുടു നൊരു സൗണ്ട്.
‘എന്റെ കോണ്സൻട്രേഷൻ പോണ്.’ എന്തിന്റെ ഒച്ചയാണ് എന്നറിയാനായി ഞാൻ ചുറ്റും നോക്കി. സ്വാഗത പ്രസംഗികൻ പരിപാടിയുടെ നോട്ടീസ് പിന്നിൽ കെട്ടിയ വലത്തേ കയ്യിലാണ് പിടിച്ചിരിക്കുന്നത്. ആ നോട്ടീസ് കിടന്നു വിറയ്ക്കുന്ന സൗണ്ടാണ് അത്.
ഏത്, നമ്മൾക്ക് സ്റ്റേജ് ഫിയർ പാടില്ലാന്നു പ്രസംഗിക്കുന്ന അതേ മുതലിന്റെ തന്നെ….

“മത്താപ്പൂവേ മുത്തുപൊഴിച്ചാട്ടെ….”
കലാ സന്ധ്യ തുടങ്ങിയതാണ്. ഉദ്ഘാടനവും പ്രസംഗവുമൊക്കെ ഞാൻ ഒരുകണക്കിന് ഒപ്പിച്ചിരുന്നു. പക്ഷെ രാത്രിയായിട്ടും ഉദ്ഘാടകൻ സദസ്സ് വിട്ടുപോയിട്ടില്ലായിരുന്നു… മതിലിൽ ചാരി നിന്ന് സംഘാടകർക്കും കൂട്ടുകാർക്കും ഒപ്പം നിന്ന് പരിപാടി കാണുന്നു, ഹോ… എവിടെകിട്ടും ഇങ്ങനെയൊരു ഉദ്ഘാടകനെ!
ആദ്യത്തെ ഉദ്ഘാടനം എത്രകണ്ട് വിജയമാവും എന്നറിയുനുള്ള ഉദ്ദേശമായിയുന്നു എന്റെ ആ നിൽപ്പിന് പിന്നിൽ.

പാട്ടും നൃത്തവും കൊഴുക്കുന്നു, പുതിയ കുറെ പേർ വന്ന് പേരു കൊടുക്കുന്നു, പരിപാടി അവതരിപ്പിക്കുന്നു, കാണികൾ കൂടുന്നു. സംഘാടകര് പോലും പ്രതീക്ഷിക്കാത്ത വിജയം.
ഒക്കെ ഉദ്ഘാടകന്റെ ആ ഒരു കൈപുണ്യം!
സത്യം പറയാലോ, എനിക്ക് എന്നെ കൊണ്ടുതന്നെ രണ്ടു ഉദ്ഘാടനങ്ങൾ ചെയ്യിപ്പിക്കാൻ അപ്പൊ തോന്നി.

അപ്പൊ ദാ വരുന്നു രണ്ടാമത്തെ ട്വിസ്റ്റ്,
പരമ ഫിറ്റായ ഒരാൾ മൈക്കുമായി സ്റ്റേജിൽ…. പാട്ടുപാടാൻ!
താലിമാലയുടെ കൊളുത്ത് ശരിയാക്കി എഴുന്നേറ്റപ്പോൾ മുണ്ടഴിഞ്ഞ അവസ്ഥ!
കുഴ കുഴഞ്ഞ നാക്കും കൊണ്ടയാൾ പറഞ്ഞു, “ഇവിടെ ഇങ്ങനൊരു പരിപാടി നടക്കുന്നതൊന്നും എനിക്ക് അറിയില്ലായിരുന്നു…. ഇതുവഴി പോയപ്പോ ദാസനാണ് എന്നെ ഒരു പാട്ട് പാടാൻ വേണ്ടി നിർബന്ധിച്ചത്”
മുഖ്യ സംഘാടകർ റാഫിയും ഇസഹാഖും ഒക്കെ കൂടി ഓടിചെന്നു…
“ഏത് ദാസനാടാ നിർബന്ധിച്ചത്?”
അവസാനം മനസ്സിലായി ഒരു ദാസനുമല്ല,
അത് കള്ളുംപുറത്തുള്ള അയാളുടെ തന്നെ മൾട്ടിപ്പിൾ പേഴ്സനാലിറ്റി ആയിരുന്നെന്ന്.
ഫുള്ള്‌ ടെൻഷൻ. സംഗതി കയ്യീന്ന് പോവുകയാണെന്ന് മനസ്സിലായപ്പോൾ അഭ്യുദയകാംഷികളായ ചില നാട്ടുകാർ ഇടപെട്ടു,
“ക്ലബ്ബിന്റെ സെക്രട്ടറി എവിടെ?”
“അവൻ കുറ്റിപ്പുറത്തേക്ക് ഷവർമ്മ കഴിക്കാൻ പോയി”
“ഈ നേരത്തോ?”
“അവന് ടെൻഷൻ കേറിയാ അപ്പൊ എന്തെങ്കിലും തിന്നണത്രേ”

പാട്ടുകാരൻ മുണ്ടുടുത്ത അരയിൽ നിന്നും ഒരു കവർ പുറത്തെടുക്കുന്നു.
‘കവർ സോംഗ് ആയിരിക്കും പാടുന്നത്’.
അല്ല, കരോക്കെ സിഡിയാണ്.
ഏത്, ഇതുവഴിയെ യാദൃശ്ചികമായി നടന്നു പോയ ആളുടെ അരയിൽ തന്നെ!
കരോക്കെ തുടങ്ങി, പാട്ട് ചില്ലറ പാട്ടൊന്നുമല്ല, അഞ്ചലി അഞ്ചലി പുഷ്പാഞ്ചലി…..
അഞ്ചല്ല, അമ്പത്തിയഞ്ച് പുഷ്പാഞ്ചലികള് ഞങ്ങള് നേർന്നു!
റാഫി നെഞ്ചത്ത് കൈ വെച്ച് ഓപ്പറേറ്ററുടെ അടുത്തെത്തി,
“സിഡിയില് വല്ല ‘പൂവിതളല്ലേ ഫാസിലാ’ ഉണ്ടോന്ന് നോക്കിയിട്ട് അത് വെക്ക്.”
“ആകെ ഈ സിഡിയില് ഒരൊറ്റ പാട്ടേ ഉള്ളൂ…”
‘കൽപ്പിച്ചുകൂട്ടിയുള്ള വരവാ…’
ഞാൻ റാഫിയെ സമാധാനിപ്പിച്ചു…
“ഇത് തമിഴ് പാട്ടല്ലേ… തെറ്റിയാലും നമ്മടെ ആൾക്കാർക്ക് ഒന്നും മനസ്സിലാവില്ല. വല്ല ഹരിമുരളീരവം ഒക്കെ ആയിരുന്നെങ്കിലോ…. നീയൊന്ന് ആലോചിച്ച് നോക്ക്.”
റാഫി രണ്ടു സെക്കന്റ് ആതാലോചിച്ചു നിന്നു,
“അടിപൊളി രാധേ… നിന്നെ തേടീ……………… ഉരുളുകയാണെൻ മാരക ജന്മം”

അപ്പോഴേക്കും അയാള് പാടാൻ സെറ്റായിരുന്നു. പക്ഷെ നിൽപ്പിനൊരു പ്രശ്നം. മൈക്ക് പിടിച്ചിട്ട് അയാൾ നിൽക്കുന്നത് കാണികൾക്ക് തന്റെ റിസ്റ്റ് വാച്ചുള്ള ഇടത്തേ സൈഡ് പോസ് കാണിച്ചിട്ടാണ്.
“ആൾക്കാര് ഇരിക്കുന്നത് ഇവിടെയാടോ…”
“എനിക്ക് വടക്കു പടിഞ്ഞാറ് നോക്കിയാലേ പാടാൻ പറ്റൂ…”
‘സൈഡിലൂടെ നോക്കുമ്പഴാണ് ഏട്ടനെ കാണാൻ ഭംഗി എന്ന് ഏതെങ്കിലും പെണ്ണു പണ്ട് പറഞ്ഞിട്ടുണ്ടാവും’
അതോടെ, ‘സുദ്ധ സെംഗീതം മെരിച്ചിട്ടില്ല’ എന്ന് പറയിപ്പിക്കുമെന്ന് ഏറെക്കുറെ തീരുമാനമായി. എന്നെ ഭാവിയിൽ ഇനിയാരും ഒരു യൂട്യൂബ് ചാനൽ പോലും ഉദ്ഘാടനം ചെയ്യാൻ വിളിക്കാൻ പോണില്ല എന്നും.

പാട്ട് തുടങ്ങി. പക്ഷെ അവിടെ ഇരിക്കുന്ന സകലരെയും ഞെട്ടിച്ചുകൊണ്ടു അയാളൊരു പാടൽ! കുറച്ചുമുൻപ് സംസാരിക്കുമ്പോ വരെ കുഴഞ്ഞിരുന്ന ആ നാക്കിൽ നിന്നും വന്ന ശ്രുതിയും താളവും സംഗതിയും സുമതിയും വരെ കറക്റ്റ്!! ഓരോ വരിക്കും കയ്യടി… അതുവരെ നടന്ന എല്ലാ പരിപാടികളും അയാള് പുട്ടുപോലെ നിഷ്പ്രഭമാക്കി. ഗൂസ്ബമ്പ്‌സ്!
ഞങ്ങള് എല്ലാവരും പരസ്പരം നോക്കി…. പാടത്തെ ഫുട്‌ബോൾ കളിയിൽ ആളെ തികയ്ക്കാൻ വേണ്ടി ടീമിൽ കൂട്ടിയവൻ, ക്രിസ്ത്യാനോ റൊണാൾഡോയുടെ കളി പുറത്തെടുത്ത അവസ്ഥ!!

‘ഇസൈ വന്ത ദിശൈ പാർത്ത് മനം കുഴയിന്തേൻ’ ഒക്കെ പാടുമ്പോഴേക്കും സംഭവം വേറെ ലെവലായിരുന്നു…. പക്ഷെ പാടി മുഴുമിപ്പിക്കും മുൻപ് അപ്രതീക്ഷിതമായി വേദിയിലെയും സദസ്സിലെ കറണ്ട് അങ്ങു പോയി!
രണ്ടു മിനിറ്റ് കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ ആ പ്രതിഭാസം സ്റ്റേജിൽ ഇല്ലായിരുന്നു. എല്ലായിടത്തും തിരഞ്ഞു, പ്രതിഭാസം മിസ്സിംഗ്!
എവിടുന്നോ വന്ന അയാൾ എങ്ങോട്ടോ പോയി, അനുമോദങ്ങൾക്ക് പോലും കാത്തുനിൽക്കാതെ.

ജഗുണ് ജഗുണ് തക, ജഗുണ് ജഗുണ് തക, ജഗുണ് ജഗുണ് താ…..
ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ നന്ദനത്തിലെ ബി ജി എം മുഴങ്ങി. പക്ഷെ അതായിരുന്നില്ല ക്ളൈമാക്‌സ്. അയാളുണ്ട് ബ്ളാക്ക് ഔട്ടായി സ്റ്റേജിന് പിറകിൽ വീണുകിടക്കുന്നു!
“ഈ ബോധം പോവല് ഒരു അഞ്ച് മിനിറ്റ് മുന്നേ ആയിരുനെങ്കില് നമുക്ക് ഇത്രേം നല്ലൊരു പാട്ട് കിട്ടില്ലായിരുന്നു”
“അതെ, ആ കറന്റ് പോക്കും നമ്മളെ തുണച്ചു”
ഈ സംസാരങ്ങൾക്ക് നടുവിൽ നിന്ന് ഞാൻ ‘ട്രാഫിക്കി’ലെ ആസിഫ് അലിയെ പോലെ പുഞ്ചിരിച്ചു,
ഒക്കെ ഉദ്ഘാടകന്റെ ആ ഒരു…..

Deepu Pradeep

Continue reading

കാണാതായ കുഞ്ഞിപ്പ

കടുന്നല് വിഴുങ്ങി ഷംസു. വീർപ്പിച്ച ബബിൾഗത്തിൽ അതുവഴി പറന്നുപോയ ഒരു കടന്നല് കുടുങ്ങിയതാണ്‌, അല്ലാതെ അവന്റെ മിസ്റ്റേക്കല്ല. ആ ഷംസു ആൻഡ് പാർട്ടി ഒരു പെണ്ണുകാണലിനായി ഇന്നോവയിൽ ഞങ്ങളുടെ നാട്ടിലെത്തി…. ചായപീടികയുടെ തിണ്ണയുടെ അടുത്ത് നിർത്തിയ ഇന്നോവയിൽ നിന്ന്
ഷംസുവിന്റെ വാപ്പ വിൻഡോ ഗ്ളാസ് താഴ്ത്തി റൈബാൻ ഗ്ളാസ് പൊക്കി ചോദിച്ചു,
“ഈ കുഞ്ഞിപ്പയുടെ വീടേതാ, പണ്ട് കൽക്കട്ടയില് ഉണ്ടായിരുന്ന….”
“കാണാതായ കുഞ്ഞിപ്പയാണോ?”
അതിഥികൾ ഇന്നോവയിൽ മുഖാമുഖം നോക്കി.
തൊട്ടപ്പുറത്തെ പോസ്റ്റിന് മുകളിൽ നിന്നും ലൈൻമാൻ ശിവൻകുട്ടിയുടെ അശരീരി വന്നു,
“കൽകട്ടയിൽ ഉണ്ടായിരുന്ന കുഞ്ഞിപ്പ നമ്മടെ കാണാതായ കുഞ്ഞിപ്പ തന്നെയാണ്”
“അയാളിതെന്ത് പണിയാണ് കാണിച്ചത്, മോളെ പെണ്ണുകാണാൻ ഇന്ന് വന്നോളാൻ പറഞ്ഞിട്ട്, കാണ്മാണ്ടായത് എന്ത് ഏർപ്പാടാണ്”
“അയ്യോ, കുഞ്ഞിപ്പയെ കാണാതായത് പത്തുപതിനഞ്ചു കൊല്ലം മുന്നേണ്. തിരിച്ചുകിട്ടിയെങ്കിലും ആളുടെ ഇരട്ടപ്പേര്‌ ഇപ്പൊ കാണാതായ കുഞ്ഞിപ്പ ന്നാണ്… അങ്ങനെ പറഞ്ഞാലേ നാട്ടാര് അറിയൂ…”
‘തിരമാല ബക്കറിന്റെ മോൻ’ എന്ന വട്ടപ്പേരു കൂടിയുള്ള ഷംസു, ടൈം ട്രാവൽ ചെയ്തു പോയി ഈ നാട്ടിലെ തന്റെ പേര് കണ്ടു തിരിച്ചുവന്നു, ‘കാണാതായ കുഞ്ഞിപ്പയുടെ മരോൻ’
എവടെ പരിപാടി അവതരിപ്പിച്ചാലും…

Continue reading

ലൊക്കേഷൻ ഹണ്ട്

‘കുഞ്ഞിരാമായണം’ ഷൂട്ട് ചെയ്തത് പാലക്കാട് കൊല്ലങ്കോടായിരുന്നെങ്കിലും, ഞങ്ങള്‍ അതിനു മുന്പ് വയനാട് ജില്ല, വൈത്തിരി മുതല്‍ ബാവുലി വരെയും ബത്തേരി മുതല്‍ തിരുനെല്ലി വരെയും ലൊക്കേഷന്‍ കണ്ട് ഒന്ന് അലഞ്ഞിരുന്നു. ബേസിലും ഞാനും വിഷ്ണുവും പ്രശോബേട്ടനും മനോജേട്ടനും, രണ്ടു അസിസ്റ്റന്റ്സുമായിരുന്നു സംഘത്തില്‍. കാട്ടിക്കുളം ഭാഗത്ത് കറങ്ങുമ്പോള്‍ അവിടുത്തെ സ്ഥലങ്ങള്‍ ഒക്കെ കാണിച്ചുതരാനായി അവിടുത്തുകാരന്‍ ഒരു ചേട്ടനും ഉണ്ടായിരുന്നു കൂടെ. വഴി തെറ്റാതെ കാണിച്ചുതരാന്‍ വേണ്ടി പുള്ളിയെ ഡ്രൈവറേട്ടന്റെ അടുത്ത് തന്നെ പിടിച്ച് ഇരുത്തി.

പറ്റിയ കുറെ വീടുകളും കവലകളും കണ്ടെങ്കിലും ഒന്ന് മാത്രം കൈയ്യിൽ തടഞ്ഞിട്ടില്ലായിരുന്നു, രണ്ടു സൈഡിലും വിശാലമായി കിടക്കുന്ന വയലിന് നടുവിലൂടെയുള്ള ഒരു പാത, അവിടെ ഒരു വീട്.
കുറെ കറങ്ങി അവസാനം ഞങ്ങളുടെ ഇന്നോവ ഒരു വിജനമായ വഴിയില്‍ കേറി… അവിടെ, മനസ്സില്‍ കണ്ടത് അതിനെക്കാള്‍ തെളിമയോടെ ഞങ്ങളെ കാത്തിരുന്നിരുന്നു!
അസ്തമയസൂര്യന്‍, പരന്നുകിടക്കുന്ന വരണ്ട വയലിന് നടുവിലെ മണ്ണിട്ട റോഡ്, പിറകില്‍ ഇളം പച്ചയില്‍ പൊതിഞ്ഞ മലനിരകള്‍…. അതിന്റെ ഏറ്റവും അറ്റത്ത് ഓടുമേഞ്ഞ ഒരു വീടും!
“റിച്ച്, റിച്ച്!” ക്യാമറാമാൻ വിഷ്ണു ആ എക്സൈറ്റ്മെന്റില് വിളിച്ചു പറഞ്ഞു.
പക്ഷെ ഞങ്ങളുടെ ഇന്നോവ ആ വീടിന് അടുത്തെത്തും തോറും, മുറ്റത്തേക്ക് കുറെ കാക്കി വേഷധാരികള്‍ റെഡിയായി വരുന്നതാണ് കണ്ടത്. മുറ്റത്താണെങ്കിൽ രണ്ട് പോലീസ് ബസും, കുറെ ബാരിക്കേഡുകളും!
ഞങ്ങള് മുന്‍സീറ്റുകാരനെ നോക്കി. മൂപ്പര്, “ഇവിടെ എപ്പഴാ പോലീസ് സ്റ്റേഷനൊക്കെ തുറന്നത്?” എന്നും പറഞ്ഞ് ഇരിക്കുകയാണ്.

ഇന്നോവ പടിക്കലെത്തിയതും പോലീസുകാരും തണ്ടർബോൾട്ടുകാരും അടങ്ങുന്ന വലിയൊരു സംഘം വണ്ടിക്ക് ചുറ്റും ചാടി വീണ് ഞങ്ങൾക്ക് നേരെ തോക്ക് ചൂണ്ടി!!
ഞങ്ങള് മലയണ്ണാന്‍ മാല്‍ദ്വീവ്സില്‍ പോയ പോലെ ചുറ്റും നോക്കി ഇരുന്നു.
.
.
.
നാട്ടുകാരൻ ചേട്ടനോ….?
മൂപ്പര് ഇതിന്റെ ഇടയില് കയ്യ് രണ്ടും ഹാന്‍ഡ്സ് അപ്പ് ആക്കി കഴിഞ്ഞിരുന്നു! ഇനി വെടി കൊണ്ടാ മാത്രം മതി.
“ചേട്ടാ… നിങ്ങളല്ലേ ഈ നാട്ടുകാരന്‍… അവരോടു കാര്യം പറ”
എവിടെ, ചേട്ടന്‍ വിരണ്ടു വിവശനായി ‘ഷൂ ഷൂ ഷൂ…’ എന്ന് മാത്രം പറഞ്ഞോണ്ടിരിക്കുന്നു.

സംഭവം കയ്യീന്ന് പോയി ന്ന് മനസ്സിലായപ്പോള്‍ ഡ്രൈവറേട്ടൻ, “എല്ലാവരും അവരവരുടെ ദൈവങ്ങളെ വിളിച്ചോളൂ… ഉം പെട്ടെന്നായിക്കോട്ടെ”
അതിന്‍റെ ഇടയിലൊരു ശബ്ദം, “ഞാൻ നിരീശ്വരവാദിയാ”
“ഈ അഞ്ചാം മിനിറ്റില് വാദിച്ചിട്ടൊന്നും കാര്യമില്ല… ജീവന്‍ വേണമെങ്കില്‍ എന്തെങ്കിലുമൊക്കെ വിളിച്ചോ”
മയ്യത്താവാന്‍ പോവുമ്പോഴും തഗ്, തഗാണ്!
ഞാന്‍ ലാസ് വെഗാസ് ദേവീ ക്ഷേത്രത്തിൽ ഒരു ദീപാരാധന നേർന്നു കഴിഞ്ഞിരുന്നു… ‘അതിന് ലാസ് വെഗാസില്, ദേവി ക്ഷേത്രമൊക്കെയുണ്ടോ’ന്ന് ചോദിക്കരുത്? കാറ്റ് പോവുമെന്നുറപ്പായ നിമിഷത്തില് നമ്മടെ മനസ്സിന് ലോജിക്കൊന്നും കാണൂല, മാഫിയ ശശിനെയൊക്കെ വിളിച്ച് പ്രാർത്ഥിച്ചെന്നിരിക്കും, സുപ്രീം കോടതിയില് വരെ ഉദയാസ്തമനപൂജ നേരും.

പിന്നെ മനോജേട്ടന്‍ ഗ്ലാസ് താഴ്ത്തി തോക്ക് മാറ്റി കാര്യങ്ങള്‍ വിശദീകരിച്ചു. അവര് തോക്ക് വീണ്ടും വെച്ച് തിരിച്ചും വിശദീകരിച്ചു….
അത് മന്ത്രി പി കെ ജയലക്ഷ്മിയുടെ വീടായിരുന്നു! മന്ത്രിയ്ക്ക് മാവോയിസ്റ്റുകളില്‍ നിന്നും വധഭീഷണി നിലനില്‍ക്കുന്ന സമയത്താണ് ദുരൂഹസാഹചര്യത്തില്‍, ഒരു വണ്ടി ആളുകള് രണ്ടും കല്‍പ്പിച്ച് വരുന്നത്!
ഒടുവില്‍ ലൊക്കേഷന്‍ ക്യാമറയില്‍ പകര്‍ത്താന്‍ വന്നവരുടെ മുഖവും ഐഡന്റിറ്റി കാര്‍ഡുകളും അവര് ക്യാമറയില്‍ പകര്‍ത്തിയശേഷമാണ് വിട്ടത് (സിനിമയുടെ ഡിലീറ്റട് സീന്‍ ആയി ഇട്ടിരുന്നെങ്കില്‍ നല്ല റീച്ച് കിട്ടേണ്ട വീഡിയോ ആയിരുന്നു).

അവരുടെ ആതിഥ്യ മര്യാദ തീരെ ഇഷ്ടപെടാത്തതുകൊണ്ട്, വീട് ഷൂട്ടിങ്ങിനു കൊടുക്കുമോ എന്ന് പോലും ചോദിക്കാതെ ഞങ്ങള് ഇന്നോവ തിരിച്ചു.
മുന്‍ സീറ്റിലെ ലൊക്കേഷന്‍ ചേട്ടനപ്പോഴും, തോക്ക് കണ്ട ആ ഷോക്കില്‍ കയറിയ ചെന്തെങ്ങിന്റെ മുകളില്‍നിന്നും താഴെ ഇറങ്ങിയിട്ടില്ലായിരുന്നു….
എല്ലാവരും മൂപ്പരുടെ നേരെ നോക്കി ചോദിച്ചു…
“അല്ല ചേട്ടാ…. നിങ്ങളെന്താണ് അവരോട്, ഷൂ ഷൂ ഷൂ… ന്ന് പറഞ്ഞുകൊണ്ടിരുന്നത്?”
“അത് പേടിച്ചിട്ടു സൗണ്ട് പുറത്തേക്ക് വരാതിരുന്നതാ…”
“എന്നാലും എന്താണ് പറയാൻ ശ്രമിച്ചത്?”
“ഷൂട്ടിംഗിന് വന്നതാണെന്ന്”

ആഹാ…. തോക്ക് നെഞ്ചത്തേക്ക് ചൂണ്ടി ട്രിഗറില് വിരല് വെച്ച്, എന്തിന് വന്നതാണെന്ന് ചോദിച്ച തണ്ടർബോൾട്ടുകാരോട് പറയാൻ പറ്റിയ ഉത്തരം, ഷൂട്ടിംഗ്!!
ഒച്ച പുറത്തേക്ക് വരാത്തത് നന്നായി, എന്തുകൊണ്ടും നന്നായി.

Deepu Pradeep

Continue reading

വൈൽഡ് ലൈഫ്

ഷോളയാർ ഫോറസ്റ്റ് റേഞ്ചിൽ, വെളിച്ചം പോലും നേരാവണ്ണം കടന്നുചെല്ലാന്‍ മടിക്കുന്ന ഒരു പ്രവൈറ്റ് എസ്റ്റേറ്റിലായിരുന്നു കൂട്ടുകാരനും സംഘവും. ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ലൊക്കേഷൻ ഹണ്ടിലാണ് ഡയറക്ടറായ അവനും, ക്യാമറാമാനും കണ്ട്രോളറും അടങ്ങുന്ന അവര്‍ ആറുപേര്‍… മുഴുവനായും കാടിനുള്ളിൽ ചിത്രീകരിക്കുന്ന ഒരു സിനിമയായിരുന്നു അവന്‍റെ മനസ്സിൽ. അവന്‍റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, ‘ആനപിണ്ടത്തിന്‍റെ ചൂരും, അനാകൊണ്ടയുടെ പൾസുമുള്ളൊരു സിനിമ.

പക്ഷെ കൂട്ടത്തിലെ താരം ക്യാമറാമന്‍റെ ഒരു അസിസ്റ്റന്റായിരുന്നു. കാടിന്റെ നിസ്വനവും, മൃഗങ്ങളുടെ ജല്‍പനവും ഒരുപോലെ ബൈഹാര്‍ട്ടാക്കിയ ഒരു പൊന്നുമോൻ.
അടുത്തുള്ള മലവേപ്പിന്‍റെ ഇലയുടെ വാട്ടം നോക്കിയിട്ട്, ‘വലത്തെകാലിന് ചെറിയ മുടന്തുള്ള നാലര വയസ്സുള്ള ഒരു പിടിയാന ഒരാഴ്ച മുമ്പ് ഇതുവഴി കടന്നുപോയിട്ടുണ്ട്’ എന്ന ആദ്യത്തെ ഡയലോഗിലാണ് അവന്‍റെ പ്രഭാവലയത്തിലേക്ക് ബാക്കിയെല്ലാവരും ഇൻ ആവുന്നത്.
‘ഇതുകൊണ്ടാണ് ഞാനിവനെ ഈ പടത്തില്‍ അസിസ്റ്റന്റ്റ് ആക്കിയത്’ എന്ന അര്‍ത്ഥത്തില്‍ ക്യാമറാമാന്‍ ഒരു പുഞ്ചിരി. ഡയറക്ടര്‍ അപ്പഴേ പടം ഇറങ്ങുമ്പോള്‍ ക്യാമറാമാനെ പൊക്കി പറഞ്ഞു ഇടാനുള്ള എഫ് ബി സ്റ്റാറ്റസ് മനസ്സില്‍ കണ്ടു.

ഡയറക്ടര്‍ നടത്തത്തിനിടെ അവന്‍റെ അടുത്തേക്ക് എത്തി,
“നീ ഇതൊക്കെ എങ്ങനെയാ പഠിച്ചത്?”
“വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായിരുന്ന എന്‍റെ വല്യമ്മാമ പറഞ്ഞുതന്നതാ…”
ഡയറക്ടര്‍ അതുവരെയുണ്ടായിരുന്ന ഹൈറാര്‍ക്കി പോക്കറ്റില്‍ മടക്കി വെച്ച് അവന്‍റെ തോളില്‍ കയ്യിട്ടു നടക്കാന്‍ തുടങ്ങി.
കാട്ടില്‍ ഷൂട്ട്‌ ചെയ്യാന്‍ വന്നവര്‍ക്ക് വേണ്ടി അവന്‍ തന്‍റെ വല്യമ്മാമയുടെ കാടനുഭവങ്ങളുടെ ബാക്ക് പാക്കും, മൃഗവിവരണങ്ങളുടെ ബ്രീഫ്കേയ്സും തുറന്നു. ഫുള്ള് വല്യമ്മാമ മയം!
രണ്ടു കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേക്ക് പറഞ്ഞു പറഞ്ഞ്, സിംഹത്തിന്‍റെയും പുലിയുടെയുമൊക്കെ പ്രീ-വെഡിങ്ങ് ഫോട്ടോ ഷൂട്ട് വരെ നടത്തുന്നത് വല്യമാമ ആണെന്ന് വരെ ആയി.
പൊടിപാറിയ തള്ള്!

ഇതിനിടെ പെട്ടെന്ന്, മുന്നില്‍ നടന്നിരുന്ന അവന്‍ അന്തരീക്ഷത്തില്‍ എന്തോ മണത്ത് ഒറ്റ നില്‍പ്പ്. പിന്നാലെ മറ്റുള്ളവരും. മുന്നില്‍ ഇരുപതടി മാറി വള്ളിപടര്‍പ്പുകളില്‍ ഒരനക്കം!
“അയ്യോ പുലി!!” എന്നലറി പൊന്നുമോൻ ഓരോട്ടം.
ക്രൂ ചിതറിയോടി…

കണ്ടൈന്‍മെന്‍റ് സോണ്‍ മാറിയോ എന്നറിയാന്‍ എല്ലാവരും എത്തിപാളി നോക്കിയപ്പൊ എന്താ? ഒരു പാവം കലമാൻ!
ക്യാമറാമാന്‍ ഒഴികെ ബാക്കി എല്ലാവരും വള്ളിയില്‍ നിന്നും മരത്തില്‍ നിന്നും ഒക്കെയായി എണീച്ച് വന്നു. ക്യാമറാമാനോ? പുലിയെപേടിച്ച് ഒരു ക്രൈനിന്‍റെ ഹൈറ്റുള്ള കൊക്കയിലേക്ക് എടുത്തുചാടി ദേ കാലൊടിഞ്ഞു കിടക്കുന്നു.
വാട്ട് എ ഗുരുദക്ഷിണ!

സംവിധായകന്‍ മറ്റവന്‍റെ നേര്‍ക്ക് തിരിഞ്ഞു,
“പരമ്പരാഗത നാറീ…. സത്യം പറ, നിന്‍റെ ആ വല്യമ്മാമ ഒരു ഫോട്ടോയെങ്കിലും എടുക്കാൻ കാട്ടിൽകേറിയിട്ടുണ്ടോ?”
“ഉം…”
“ന്നിട്ട്???”
“എടുത്ത ക്യാൻഡിഡ് പിക് കാണാൻ കരടി അടുത്തേക്ക് വന്നു എന്നാ വല്യമ്മാമ ഐസിയുവില് വെച്ച് പറഞ്ഞത്”
.
.
.
.
ഉം…. ബാക്കി ഉണ്ടായിരുന്ന ചക്രശ്വാസം വെച്ച് വരെ തള്ളിയിട്ടാണ് അങ്ങേര് പോയത്.

Deepu Pradeep

Continue reading

ഗുലുമാലയോഗം

നമുക്ക് സ്വന്തം വീട് പോലെ പെരുമാറാനും, അടുക്കളയിൽ വരെ കേറിച്ചെന്ന് വാരിതിന്നാനും സ്വാതന്ത്ര്യമുള്ള ചില കൂട്ടുകാരുടെ വീടുകളുണ്ടാവും…. മിക്കവാറും അതേ അവന്‍റെ കല്യാണം കഴിഞ്ഞശേഷം ആ വീടിന്‍റെ മുറ്റത്ത് പോലും കാലുകുത്താൻ പറ്റാത്ത കോലത്തിലുമാവും. വന്നു കയറിയ പെണ്ണ് കാരണമല്ല, ആ കല്യാണത്തിന് നമ്മള് തന്നെയൊപ്പിക്കുന്ന പണികളുടെ എന്റർടെയ്ൻമെന്‍റ് വാല്യു കൊണ്ട്!

കണ്ണു പരിശോധനയ്ക്ക് കമ്പനിക്ക്‌ കൂടെ വന്നിട്ട് സിസ്റ്റർമാര് കാണാതെ ബോർഡിലുള്ള അക്ഷരങ്ങള് പറഞ്ഞുതരിക, പനി പിടിച്ച് വീട്ടിൽ കിടക്കുന്ന നമ്മളെ കാണാൻ വന്നിട്ട് പോവാൻനേരം നമ്മളോട് തന്നെ ബസ് സ്റ്റോപ്പിലൊന്ന് ഡ്രോപ്പ് ചെയ്യാൻ പറയുക… ഇജ്ജാദി കുറെ കുനുട്ട് കുരുത്തക്കേടുകൾ കയ്യിലുള്ള ഒരു സ്നേഹിതൻ എല്ലാവർക്കും കാണും, അവന്മാരുടെ കൂട്ടത്തില് അത് ബാലുവായിരുന്നു. ലവന്‍റെ കല്യാണമുറപ്പിച്ചു!
ബാക്കിയുള്ളവരുടെയൊക്കെ കല്യാണപണികൾക്ക് മുത്തുകുടയും വെഞ്ചാമരവും പിടിച്ച് മുന്നിൽ നടന്ന മൊതലാണ്, പഞ്ചവാദ്യവും ഇരട്ടതായമ്പകയും വേറെ….
അതുകൊണ്ട് തന്നെ റിവഞ്ചു കമ്മിറ്റി രൂപീകരണം പെട്ടെന്ന് കഴിഞ്ഞു.
ബാലു കല്യാണവീട്ടിൽ നടന്നു പുകച്ച സാംമ്പ്രാണിതിരിയുടെ പുക കാരണം ആദ്യരാത്രി മുഴുവൻ അലർജിയുള്ള ഭാര്യയുടെ തുമ്മലും കണ്ടിരിക്കേണ്ടി വന്ന അർജുൻ സെക്രട്ടറിയായി. കല്യാണം കഴിഞ്ഞ് ബ്രേക്കില്ലാത്ത സൈക്കിളിൽ ഭാര്യയെയും കൊണ്ട് വരേണ്ടിവന്ന ഇറക്കത്ത് വീടുള്ള റാഷിദ് പ്രസിഡന്റായി.

റിവഞ്ച് കമ്മിറ്റി മുടങ്ങാണ്ട് ബാലുവിന് സൂചന കൊടുത്തു “ഞങ്ങള് പണിയും ട്ടാ” ഓരോതവണയും ഭയത്തിന്‍റെ ഒരു കണിക പോലുമില്ലാത്ത മുഖവും വെച്ച് ബാലു തിരിച്ച് പുഞ്ചിരിക്കും…..
കല്യാണ ദിവസം അടുത്തടുത്ത് വന്നു… സാധാരണ കൂട്ടുകാർ തരുന്ന പണിയെന്താവും എന്ന് ചിന്തിച്ചു കല്യാണചെക്കന്മാരുടെ നെഞ്ചിടിപ്പാണ് കൂടുക, ഇതിപ്പോ അവന്‍റെ കോണ്‍ഫിഡന്‍സ് ലെവല് കണ്ട് അവന്മാരുടെ ആകാംഷയാണ് കൂടിയത്.
“ഇവനെന്താ ഒരു പേടിയും ഇല്ലാത്തേ?”
“ആവോ… ഇനി നമ്മളറിയാതെ ഒളിച്ചോടാൻ വല്ല പ്ലാനും ഇട്ടിട്ടുണ്ടോ ഇവൻ!”
“ഉവ്വ, കെട്ടി നടത്തിച്ചുകൊണ്ടുവരാൻ ഒരുത്തിയെ കിട്ടിയത് തന്നെ ഭാഗ്യം”

കല്യാണദിവസം. ചെക്കനെ പുറപ്പെടീപ്പിച്ച് ദക്ഷിണ കൊടുപ്പിച്ച് എല്ലാവരും മുറ്റത്തേക്കിറങ്ങി. പെണ്ണിനേയും കൊണ്ട് തിരിച്ച് വീട്ടിലേക്ക് വരുമ്പോള്‍ ഒരു ജിമിട്ടന്‍ ഘോഷയാത്രതന്നെ പ്ലാന്‍ ചെയ്തു നില്‍ക്കുന്ന സംഘത്തിന്‍റെ അടുത്തേക്ക് ബാലുവിന്‍റെ അച്ഛൻ ഒരു ലിസ്റ്റും കൊണ്ട് വന്നു.
“കല്യാണം കഴിഞ്ഞ് ഞങ്ങള് തിരിച്ച് വീട്ടിലെത്തും മുന്പ് നിങ്ങള് ഇതൊക്കെ വാങ്ങിച്ച് വെക്കണം’
ലിസ്റ്റ് നോക്കി, നാല് മണിക്കൂറ് കൊണ്ട് ഒരു മിനി സൂപ്പർമാർക്കറ്റ് തുടങ്ങാൻ വേണ്ട എല്ലാ ഐറ്റംസും അതിലുണ്ടായിരുന്നു.
ഹാർപ്പിക്, ഡെറ്റോള്, ചൂല്, തൈര്, ചവിട്ടി, കർപ്പൂരം, കുന്തിരിക്കം, കരയാമ്പൂവ് …………. അലമാര കട്ടിൽ, കിടക്ക, ബക്കറ്റ്, ആശാരി
“അതെന്തിനാ ആശാരി?”
“നീയൊന്ന് ശരിക്ക് വായിച്ചുനോക്കിക്കേ…
ആശ വെച്ചിട്ട് വേറെന്തെങ്കിലും ആവും. ”
“അല്ല, ആശ കഴിഞ്ഞിട്ട് രി തന്നെയാണ്‌”
അച്ഛൻ തന്നെ പറഞ്ഞു, “ആശാരി കട്ടില് കൂട്ടാനാണ്. അതിന്‍റെയും കിടക്കയുടേയുമൊക്കെ ക്യാഷ് കൊടുത്തിട്ടുണ്ട്, വണ്ടി വിളിച്ച് കൊണ്ടുവന്നാൽ മാത്രം മതി.”
‘ഇതിനിടയിലെവിടെയാണ് കല്യാണം കൂടാൻ നേരം?’
“അച്ഛാ… ഇന്നലെ രാത്രി പതിന്നൊര വരെ ഞങ്ങളിവിടെ ഉണ്ടായിരുന്നില്ലേ… ഇതെന്താ ഇപ്പൊ പറയുന്നത്?”
“ബാലുവാ പറഞ്ഞത്, തലേന്ന് നിങ്ങളെ ബുദ്ധിമുട്ടിക്കണ്ടാന്ന്”
‘ഓഹോ… അതായിരുന്നു യുദ്ധതന്ത്രം!
“സഹായിക്കാന്‍ നിങ്ങളുടെ കൂടെ ബാലുവിന്‍റെ മാമനും വരും”
സാരെ ജഹാം സെ അച്ഛാ!
പ്ലാന്‍ ബിയും ഉണ്ട്. ഇനിയിപ്പോ അവര്‍ക്ക് ഉത്തരവാദിത്വമുള്ള സ്നേഹിതന്മാരായി നിന്നല്ലേ പറ്റൂ…’
പണിയൊന്നും നടത്താനുള്ളത് പോയിട്ട് ആലോചിക്കാൻ ഉള്ള സാവകാശവും പോലും കിട്ടില്ല.
രാവിലെ തൊട്ടു എന്ഗേജ്ഡ് ആക്കാനുള്ള മൂവ്…

“എല്ലാ സാധനങ്ങളും വാങ്ങിച്ചിട്ട് ഏറ്റവും അവസാനം നമ്മക്ക് ആശാരിയെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞാലോ…”
അത് വേണമെങ്കിൽ നോക്കാം എന്നായി. പക്ഷെ അത് കേട്ടുകൊണ്ടായിരുന്നു ബാലുവിന്‍റെ മാമന്‍റെ വരവ്.
ഓട്ടോറിക്ഷയുടെ വെപ്രാളവും, ലിമിറ്റഡ്സ്റ്റോപ്പ് ബസ്സിന്‍റെ ധൃതിയുമുള്ള സഞ്ചുമാമന്‍. അതോടെ ആ ചിന്തയും ചീറ്റി!! കുടുംബത്തോടെയുള്ള അടവാ…. ബാലു അവരെ നോക്കി വിജയഭാവത്തില്‍ പുഞ്ചിരിച്ചു.

താലി കെട്ട് കഴിഞ്ഞു ആദ്യം ഫോട്ടോ എടുത്തത് അവരാണ്… ആദ്യത്തെ പന്തിക്ക് സദ്യയും കഴിച്ച് ഒരോട്ടമായിരുന്നു. ഓരോരുത്തരും ഓരോ വഴിക്ക്. ചെക്കനും പെണ്ണും വീട്ടിൽ കേറും മുൻപ് എല്ലാം സെറ്റാക്കണമല്ലോ… കട്ടിൽ എടുക്കാൻ പോയ ജിഷ്ണുവും സഞ്ചുമാമനുമാണ് ആദ്യം വീട്ടിലെത്തിയത്. കട്ടിലിന്‍റെ പീസുകള് മുറ്റത്ത് വെച്ച് സഞ്ചുമാമനെ വീട്ടില്‍ നിര്‍ത്തി ജിഷ്ണു ആശാരിയെ വിളിക്കാന്‍ പോയി. അയാള് കൂടെയില്ലാത്ത ഗ്യാപില് എന്തെങ്കിലും പണി ഒപ്പിക്കാന്‍. കുറച്ച് കഴിഞ്ഞപ്പോഴുണ്ട് മാമന്‍റെ കോള്… ‘ആശാരിയെ വേണ്ട, നിങ്ങള് ഇങ്ങോട്ട് പോരെ…’

സാധനജംഗമങ്ങളുമായി എല്ലാവരും വീട്ടിലെത്തിയപ്പോഴാണ് ആ കാഴ്ച! മുറ്റത്ത് സഞ്ചുമാമന്‍ തന്നെ കട്ടില് കൂട്ടി വെച്ചിരിക്കുന്നു.
കല്യാണ പാര്‍ട്ടിയുടെ കൂടെ സംഭവം കണ്ടുവന്ന ബാലുവിന്‍റെ അച്ഛന്‍ ഒരൊറ്റ അലര്‍ച്ചയായിരുന്നു, “പെങ്ങളെ കെട്ടിയ മരപ്പൊട്ടാ…. ഇനി ഇതെങ്ങനെ ഈ വീടിന് അകത്തേക്ക് കയറ്റും???”
എല്ലാവരും നോക്കി, ഉമ്മറത്തെ വാതില് ന്യൂ ബോണ്‍ ബേബിയുടെ ഡയപര്‍ ആയിരുന്നെങ്കില്, കട്ടില് ഘടോല്‍കചനായിരുന്നു!
ഒറ്റ സെക്കന്റ്, സഞ്ചുമാമന്‍ ടാർപ്പായ തുരന്ന് മാനത്തേക്ക് പോയോ, അതോ അടുപ്പ് മാന്തി മണ്ണിലേക്ക് മുങ്ങിയോ ന്ന് പോലും അവര്‍ക്ക് മനസ്സിലാക്കാൻ സാധിച്ചില്ല, ചെങ്ങായി സ്‌കൂട്!

ഉണ്ടായിരുന്ന നട്ടും ബോൾട്ടും പോരാഞ്ഞിട്ട്, അനന്തിരവന് വേണ്ടി ആണി കൂടി അടിച്ച് വെച്ചിട്ടുണ്ട് ആ മഹാൻ. കരുത്തോടെ…കരുതലോടെ!
കല്യാണപെണ്ണിന്‍റെ കൂടെ വീട്ടിലേക്ക് വന്ന അവളുടെ ബന്ധുക്കൾ, പന്തലിൽ കിടക്കുന്ന കട്ടിലിലേക്ക് നോക്കി മൂക്കത്ത് വിരല് വെച്ച്, ‘ഇവിടങ്ങളിലൊക്കെ ഇങ്ങനെയാണോ ആചാരം’ എന്ന് പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.

കണ്ണീര് നിറഞ്ഞ കണ്ണുകളുമായി ബാലു കൂട്ടുകാരോട് ചോദിച്ചു,
“എടാ… എനിക്ക് കട്ടിലിൽ കിടന്ന് ഒരു ആദ്യരാത്രി ആഘോഷിക്കാൻ എന്തെങ്കിലും ഒരു വഴി ഉണ്ടോ??”
“ഉം…..”
“എന്താത്?”
“മുറ്റത്തുള്ള കട്ടിലിൽ കിടന്നാ മതി!!”

അച്ഛന്‍റെയും അവന്‍റെയും മുഖത്തേക്ക് നോക്കിയപ്പോൾ ബാക്കിയുള്ളവർക്ക് തോറ്റ മത്സരത്തില് മാൻ ഓഫ് ദി മാച്ച് കിട്ടിയ ഒരു തരം സന്തോഷം. എല്ലാവരും വീട്ടിലേക്ക് നടന്നു.

Deepu Pradeep

Continue reading

വെസ്പയിൽ ഒരു പെൺകുട്ടി

പണ്ട്, ചമ്രവട്ടം പാലം വരുന്നതിനും മുൻപുള്ള കാലത്തെ ഒരു വൈകുന്നേരം. കടവത്ത്‌ നിന്നും പുറപ്പെട്ട ഒരു തോണിയിൽ, നാട്ടിലെ വേണുഗോപാലൻ മാഷ് കണ്ട ഇളം നീല ചേല ചുറ്റിയ ഒരു പെണ്കുട്ടി ഉണ്ടായിരുന്നു. പിറ്റേന്ന് മുതൽ എത്രയോ സന്ധ്യകളിൽ മാഷ് ആ കുട്ടിയെയും കാത്ത് കടവത്ത് നിന്നിട്ടുണ്ടെങ്കിലും കണ്ടുകിട്ടിയില്ല. കണ്ട മാത്രയിൽ തോന്നിയ അനുരാഗം മാഷിപ്പോഴും ആ കരളിനുള്ളിൽ വളർത്തുന്നുണ്ട്….
“ടെക്‌നോളജി വളർന്നതോടെ ഇപ്പോഴത്തെ പിള്ളേർക്കൊക്കെ എന്താ സുഖം… ഇങ്ങനെ പിരിഞ്ഞുപോവുന്നവരെയൊക്കെ എളുപ്പം കണ്ടുപിടിക്കാലോ” എന്നെപ്പഴും പറയാറുള്ള മാഷിന്, ഞാനീ കഥ ഡെഡിക്കേറ്റ് ചെയ്യുന്നു…

എഫ് വൺ കാറിന്റെ ടയറ് മാറ്റിയിടാനുള്ള ധൃതിയോടെ, പാലാരിവട്ടം തമ്മനം റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്നു നമ്മുടെ കൂട്ടുകാരൻ. ബൈപാസിലേക്ക് ലെഫ്റ്റ് എടുത്ത് കയറാനൊങ്ങുമ്പോൾ അവന് എതിരെ അതാ വരുന്നു വെസ്പയിൽ ഒരു പെൺകുട്ടി!
അവന്റെ വണ്ടി പെട്ടെന്ന് മഞ്ഞുമലകയറുന്ന മിലിട്ടറി ടാങ്കിന്റെ സ്പീഡിലേക്ക് മാറി.

കണ്ടപാട് അവൻ അവളെ നോക്കി മധ്യതിരുവിതാംകൂർ ശൈലിയിൽ ഒന്നു പുഞ്ചിരിച്ചു (ചിലവൊന്നുമില്ലല്ലോ). അവനെ അമ്പരപ്പിച്ചുകൊണ്ട് പെണ്കുട്ടി തിരിച്ചും ചിരിച്ചു (ഹാപ്പി ഓണം!)

അവളും ആ റോഡിലേക്ക് തന്നെയായിരുന്നു….
ഓരോ തവണ അവളെ നോക്കാൻ തിരിഞ്ഞപ്പോഴും അവന്റെ മുഖത്തേക്ക് ഒരു മഞ്ഞുകാറ്റ് വീശി. അതെ, ആ നട്ടപ്പൊരി വെയിലത്ത് തന്നെ! ഉള്ളിലെ ഇളയരാജ വെറുതെ ഇരിക്ക്വോ, രണ്ടു ബിജിഎം എടുത്തെടുത്ത് വീശി.
ബൈപ്പാസ് എത്തും മുൻപ് അവൻ രണ്ടു തവണകൂടി അവൾക്കായി ചിരിച്ചു, രണ്ടിനും മനോഹരമായ മറുപടികൾ കിട്ടി. (മോനെ… മസ്തി മജ)

പക്ഷെ വിധി കരുതിവെച്ചത് മറ്റൊന്നായിരുന്നു… ബൈപ്പാസിൽ കയറിയ രണ്ട് മിഥുനങ്ങളും രണ്ടു വഴിക്കായിരിക്കുന്നു….. പിരിഞ്ഞു!

ഓഫീസിലെത്തിയയുടനെ അവൻ നേരെ ആർ ട്ടി യോ വെബ്‌സൈറ്റിൽ കയറി ആ സ്‌കൂട്ടറിന്റെ നമ്പർ അടിച്ചപ്പോൾ അവളുടെ അച്ഛന്റെ പേരും വിവരങ്ങളും കിട്ടി. സൂബകോർപ്പറേഷൻ വെബ്‌സൈറ്റിൽ കയറി അച്ഛന്റെ പേര് സെർച്ച് ചെയ്തപ്പോൾ ഇരുപത്തിയഞ്ച് ലക്ഷം വാർഷിക വിറ്റുവരവുള്ള രണ്ടു കമ്പനികളുടെ ഡയറക്ടർ ആണ് അങ്ങേരെന്നു മനസ്സിലായി (ലൈഫ് സെറ്റ്). ഫേസ്‌ബുക്കിൽ പോയി അച്ഛനെ തപ്പിയെടുത്ത് പ്രൊഫൈലിൽ രണ്ട് സ്ക്രോൾ ചെയ്തപ്പോഴേക്ക് മകളെ കിട്ടി! (ഹെൽമെറ്റ് ഇല്ലാതെ കാണുമ്പോൾ മാരക ലുക്ക്!) ഇൻഫോപാർക്കിലെ ഒരു കമ്പനിയിൽ എച്ച് ആർ മാനേജറാണെന്ന് പ്രൊഫൈലിലുണ്ടായിരുന്നു. ഇൻസ്റ്റഗ്രാം അകൗണ്ട് എടുത്ത് ഒന്നു പരതിയപ്പോൾ ചായയേക്കാളിഷ്ടം കാപ്പിയാണെന്നും, എന്നും വൈകുന്നേരം അഞ്ചരയ്ക്കാണ് ഓഫീസ് വിട്ടിറങ്ങാറുള്ളത് എന്നും കിട്ടി. കൃത്യം അഞ്ചേക്കാലായപ്പോൾ അവൻ ഓഫീസിനു മുന്നിലെത്തി കാത്തുനിന്നു… (ടെക്‌നോളജി ഡാ)

അഞ്ചരയായപ്പോൾ അവൾ വന്നു. അവൻ ചിരിച്ചു. പക്ഷെ കുട്ടി ചിരിച്ചില്ല! സ്‌കൂട്ടർ എടുത്ത് ഒറ്റ പോക്ക്!!
പെണ്കുട്ടി ആർ ട്ടി യോ സൈറ്റിൽ തപ്പി ഇവന്റെ പേര് കണ്ടുപിടിച്ചശേഷം ആദ്യം നോക്കിയത് ഫേസ്ബുക്കോ ഇൻസ്റ്റഗ്രാമോ അല്ല, നാഷണൽ സ്‌കിൽ രജിസ്റ്ററിയുടെ വെബ്സൈറ്റായിരുന്നു. കമ്പനികള് എംപ്ലോയികളെ പറ്റി ബാക്ക്ഗ്രൗണ്ട് ചെക്ക് ചെയ്യുന്ന ഇടം. ഇവന്റെ പേരിലവിടെ മൂന്ന് ഫലകങ്ങളും രണ്ടു സ്തൂപങ്ങളുമുണ്ടായിരുന്നു. ലാസ്റ്റ് ജോലി ചെയ്ത കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടപ്പോൾ കപ്പും സോസറും അടിച്ചുമാറ്റിയതടക്കം!

ടെക്‌നോളജി വളരണ്ടായിരുന്നു.

Deepu Pradeep

Continue reading

ചേമ്പിലെ ഐഡിയ

വയനാട് പോവാൻ നിൽക്കുന്ന നിൽപ്പാണ്, ബേസിൽ ജോസഫിന്റെ കല്യാണത്തിന്റെ തലേന്ന് രാത്രി. കൊച്ചിയിൽ നിന്നും വരുന്ന ‘കുഞ്ഞിരാമായണ’ത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ദിപിൽ ദേവിനെയും, നടൻ ദീപക് പറമ്പോലിനെയും കാത്താണ് ആ നിൽപ്പ്. പെരുമഴ പെയ്യുന്ന ആ രാത്രിയിൽ ദിപിലേട്ടന്റെ കറുത്ത സ്‌കോഡ റാപിഡ് കൊച്ചിയിൽ നിന്നും ഞാൻ കാൽകുലേറ്റ് ചെയ്തതിലും അരമണിക്കൂർ നേരത്തെ എത്തി! വണ്ടി നിർത്തി അവർ ഗ്ളാസ് താഴ്ത്തിയപ്പോൾ ഞാനാദ്യം ചോദിച്ചതും അതായിരുന്നു,
“കാറിൽ കേറ്, എന്നിട്ട് പറയാം”.

ഞാൻ കാറിന്റെ പിൻസീറ്റിൽ കയറി ഡോർ അടച്ച ശേഷമാണ് അവർ അതിന്റെ പിന്നിലെ രഹസ്യം പറഞ്ഞത്,
“അളിയാ ഈ വണ്ടിക്ക് ബ്രേക്കില്ലെടാ!!”
“പോടാ..”
ഇജ്‌ജാതി സുയിപ്പാക്കലിനൊന്നും ഞാൻ പൊതുവെ ഞെട്ടികൊടുക്കാറില്ലല്ലോ….
ദീപക് വീണ്ടും പറഞ്ഞു,
“ഇല്ലെടാ, തീരെ ഇല്ല…. ഹാന്റ് ബ്രേക്ക് പിടിച്ചാണ് വണ്ടി ഓടിക്കുന്നത്”
ഞാൻ അപ്പോഴും ഞെട്ടിയില്ല.
ദിപിലേട്ടൻ വണ്ടി മുന്നോട്ടെടുത്ത് ബ്രേക്ക് ചവിട്ടി കാണിച്ച് ഡെമോൻസ്ട്രേറ്റ് ചെയ്തുതന്നു. ഞെട്ടി! നന്നായിട്ട് തന്നെ ഞാൻ ഞെട്ടി!!
ഒരു ഗ്രാം പോലും ബ്രേക്കില്ല!! കാർ മുന്നോട്ട് ചലിച്ചുതുടങ്ങിയ കാരണം എനിക്കിറങ്ങി ഇറങ്ങിയോടാനും പറ്റില്ല, ഐ ആം ട്രാപ്പ്ഡ്!
കൊച്ചി മുതൽ ഇത് വരെ ഒരു കുഴപ്പവും ഇല്ലാതെ വന്നതല്ലേ, ഇനി അങ്ങോട്ടും അതേപോലെ എത്തുമായിരിക്കും എന്ന് ഞാൻ വെറുതെ സമാധാനിച്ചു. എന്നാലും ഇതും വെച്ച് എങ്ങനെ വയനാട് ചുരം കേറും എന്നായിരുന്നു എന്റെ ആകുലതകളത്രയും….

അടിവാരം കഴിഞ്ഞപ്പോൾ സമയം പന്ത്രണ്ടാവാറായിരുന്നു. മഴ തോർന്നിരുന്നെങ്കിലും വണ്ടിയുടെ മുൻഗ്ലാസിൽ മിസ്റ്റ് വന്നു നിറഞ്ഞിരുന്നു. ഒരു കൈ കൊണ്ട് ഹാന്റ് ബ്രേക്കും മറുകൈ കൊണ്ട് സ്റ്റേറിങ്ങും പിടിച്ച് ആ മിസ്റ്റിലൂടെ നോക്കി കഷ്ടപ്പെട്ട് വണ്ടിയോടിക്കുന്ന ദിപിലേട്ടനെ കണ്ട് മനസ്സലിഞ്ഞപ്പോൾ ദീപക് പറഞ്ഞു,
“വണ്ടി നിർത്ത്!”
അതുണ്ടായി.
വണ്ടിയിറങ്ങി ദീപക് നേരെ ഒരു പൊന്തകാട്ടിലേക്ക് ഓടിപ്പോവുന്നതാണ് ഞങ്ങൾ കാണുന്നത്. പിന്നെ തിരച്ചുവരുന്നത് കുറച്ച് ചേമ്പിലയും ചേമ്പിൻതണ്ടുമായാണ്. അളിയൻ അത് വണ്ടിയുടെ ഗ്ലാസ്സിൽ മുഴുവൻ കഷ്ടപ്പെട്ട് ഉരച്ച് തേക്കുന്നത് കണ്ട് ദിപിലേട്ടൻ എന്നെ നോക്കി, ‘എന്തൊരു കുലീനൻ, എന്തൊരു സൽഗുണൻ’ ഞങ്ങള് രണ്ടാളും പറഞ്ഞു.

എല്ലാം കഴിഞ്ഞ് അവൻ തിരിച്ച് കാറിൽ കയറിയപ്പോൾ എഫ് എമ്മിൽ ‘മങ്കാത’ ബിജിഎം….. ആകസ്മികമായിരിക്കും. അതിൽ ഹരം കേറി ദീപക് കാലിൽ കാല് കയറ്റി വെച്ചിരുന്നിട്ടു പറഞ്ഞു,
“ആ, ഇനി വൈപ്പറിട്ടോ”
ദിപിലേട്ടൻ വൈപ്പറിട്ടു. വെള്ളമില്ല!! ചേമ്പിൻ നീരിൽ മുങ്ങിയ ഗ്ലാസിലൂടെ, വൈപ്പർ ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്‌സ് ഉണ്ടാക്കികൊണ്ട് നിരങ്ങി. നേരത്തെ ചെറിയ മങ്ങല് മാത്രമുണ്ടായിരുന്ന ഗ്ലാസ്, ഇപ്പൊ ഫുള്ള് കാണാണ്ടായി കിട്ടി.

തലമണ്ടയ്ക്ക് ഉളി ഇട്ടുകൊടുത്ത പെരുന്തച്ചനെ, ജൂനിയർ പെരുന്തച്ചൻ അവസാനമായി നോക്കിയപോലെ ദിപിലേട്ടൻ ദീപകിനെ നോക്കി…
“ഐഡിയ കറക്ടായിരുന്നു, വെള്ളമില്ലാത്തതാണ് റോങ്ങായത്”
“നിനക്കീ ഐഡിയ എവിടുന്നാണ് കിട്ടിയത്?”
“ഞാൻ വാട്സാപ്പിൽ കണ്ടതാ”
ദിപിലേട്ടന്റെ കണ്ണ് നിറഞ്ഞു.

താമരശ്ശേ…………രി ചുരം!
നട്ടപ്പാതിര, ഗ്ലാസിൽ വെള്ളം വാങ്ങി ഒഴിക്കാൻ ഒരു കട പോലുമില്ല!
“അപ്പൊ ബാക്ക് സീറ്റിലുണ്ടായിരുന്ന ഒന്നരകുപ്പി വെള്ളമോ?” ദിപിലേട്ടൻ എന്നെ തിരിഞ്ഞുനോക്കി,
“അത് ഞാനെടുത്തു കുടിച്ചു. എനിക്ക് മഴ കണ്ടാൽ അപ്പൊ വെള്ളം ദാഹിക്കുമല്ലോ…”
അന്നേരം ദിപിലേട്ടന്റെ മുഖത്ത് ലോകത്തൊരിടത്തും കാണാത്ത ഒരു പ്‌ളെയിൻ മീം ഉണ്ടായി. സിറ്റുവേഷൻ അതായതുകൊണ്ട് ഫോട്ടോ എടുത്തു സൂക്ഷിക്കാൻ പറ്റിയില്ല.

ആ കടുംപാതിരാത്രിയിൽ, ഹാന്റ് ബ്രേക്കിന്റെ പതിനഞ്ച് ഇഞ്ചിൽ മൂന്ന് വിലപ്പെട്ട ജീവനുകൾ സമർപ്പിച്ച്, മുന്നിലുള്ളത് കോട മഞ്ഞാണോ അതോ ചേമ്പിന്റെ നീരാണോ എന്നുപോലുമറിയാതെ, വെറും ഊഹത്തിന്റെ പുറത്ത് ചുരം കയറുമ്പോൾ, ദിപിലേട്ടൻ ദീപകിന്റെ മുഖത്ത് നോക്കി ‘കുഞ്ഞിരാമായണ’ത്തിലെ തന്നെ ഒരു ഡയലോഗാണ് പറഞ്ഞത്,
“നിന്റെ ഒരു ചേമ്പിലെ ഐഡിയ!!”

Deepu Pradeep

Continue reading