Category: കഥകള്‍

കുഞ്ഞിഖാദറിന്റെ ഐറണി

രണ്ടാം ലോക മഹായുദ്ധത്തിന്റെ പീക്ക് ടൈമില്‍ മദിരാശി ബോംബിട്ട ശേഷം തിരിച്ചു പോവുകയായിരുന്ന ജപ്പാന്‍ കപ്പല്‍ പൊന്നാനി നങ്കൂരമിട്ടിട്ട് മോരും വെള്ളം വാങ്ങി കുടിച്ച ആലിപ്പറമ്പിലെ ഹംസക്കയുടെ തറവാട്. മോരും വെള്ളത്തിന്റെ ടേസ്റ്റില്‍ കൃതാര്‍ഥനായി കപ്പല്‍ ക്യാപ്റ്റന്‍ ഹംസക്കയുടെ വാപ്പയ്ക്ക് ഒരു തെങ്ങിന്‍ തൈ സമ്മാനിച്ചു, ‘ടോക്കിയോ മിത്ര’. ഇതാണ് ചരിത്രമെന്ന് ഹംസക്ക പറയും, ഞങ്ങള് ‘വിടല്’ എന്നും. പറമ്പില്‍ പ്രത്യേകം താബൂക്ക് കെട്ടി സംരക്ഷിച്ചിട്ടുള്ള ആ തെങ്ങാണ് ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ തേങ്ങയുണ്ടാവുന്ന തെങ്ങ് എന്നും കൂടെ ഹംസക്ക വിടും.. ഈ വിടലുകള്‍ കേട്ട് മണ്ട കാഞ്ഞിട്ടാണോ എന്തോ, ഒരുദിവസം തെങ്ങ് ചതിച്ചു!

ഹംസക്കയുടെ തള്ളലിന്റെ അത്രയും ഇല്ലെങ്കിലും ആ പറമ്പില്‍ ഏറ്റവും കായ്ക്കുന്ന കല്പക വൃക്ഷം ആ തെങ്ങു തന്നെയായിരുന്നു.
പക്ഷേ ഒരു മിഥുനമാസത്തിലെ മണ്ടേ…. ഷഹളാധരന്‍ ആലിപറമ്പില് തന്റെ റൂട്ടീൻ തെങ്ങ് കയറ്റത്തിനു വന്നു. തനിക്ക് എണ്ണാന്‍ അറിയുന്ന സംഖ്യയിലും കൂടുതല്‍ തേങ്ങ തരുന്ന തെങ്ങാണ് എന്നുള്ളതിന്റെ കോൺഫിഡന്‍സില്‍ മുകളിലേക്കു നോക്കാതെയാണ് ഷഹളാധരന്‍ ആ തെങ്ങില്‍ കേറാറ്.
പക്ഷെ അന്ന് മുകളിലെത്തിയ ഷഹളാധരൻ മടവാള് പുറത്തെടുക്കും മുൻപ് ഒരൊറ്റ നിലവിളിയായിരുന്നു.
“അയ്യോ… ഹംസക്കാ!”

ആലിപറമ്പിലെ ടോക്കിയോ മിത്രയുടെ മണ്ടയ്ക്ക് നോക്കി ഹംസക്ക വായ പൊളിച്ചു. ഇനി വാ പൊളിച്ചു നിന്നിട്ട് കാര്യമില്ലെന്ന് വെളിപാട് വന്നപ്പോ അതടച്ചു. എന്നിട്ട് വലതു കൈ എടുത്ത് നെഞ്ചത്ത് കൈ വെച്ചു. ഒരു സ്തംബനത്തിന്റെ സാധ്യത ഹൃദയത്തിനു ഒത്തു കിട്ടിയിട്ടുണ്ട്, അത് വേണ്ടാന്ന് പറയാനാണ്.
‘ഇനി ഞാന്‍ എന്ത് ചെയ്യണം എന്ന ചോദ്യം ഷഹളു തെങ്ങിന്റെ മുകളില്‍ നിന്ന് താഴേക്ക് തൊടുത്തുവിട്ടു.
“ഇയ് ഒന്നുംകൂടെ ഒന്ന് നോക്ക്യോക്കടാ”
ഇനി നോക്കാനൊന്നുമില്ല, ഒരൊറ്റ തേങ്ങ പോലുമില്ല… സംശയമുണ്ടെങ്കില്‍ ഹംസക്ക കേറി നോക്ക്.”

ഷഹളാധരൻ തളപ്പിട്ട്‌ താഴേക്ക് ഇറങ്ങുമ്പോള്‍ ഹംസക്കയുടെ നടുക്കം മേലോട്ട് ഉയരുകയായിരുന്നു. അത് പിന്നെ ആ തെങ്ങിനെക്കാള്‍ പൊക്കത്തിലെത്തി.
ആലിപറമ്പിലെ ഏറ്റവും പുഷ്ടിയുള്ള തെങ്ങ്… ഏത് വരണ്ട അവസ്ഥയിലും നൂറു തേങ്ങ മിനിമം തന്നിരുന്ന കല്പകം. ഹംസക്ക പട്ട വെട്ടിയിട്ട പോലെ ബോധം കെട്ടു വീണു.

തേങ്ങ പെറുക്കികൂട്ടാൻ വെച്ചിരുന്ന അറബാനയിൽ ഹംസക്കയെ എടുത്ത് ഇട്ട്
ഷഹളാധരൻ വണ്ടി സ്റ്റാർട് ചെയ്ത് വീട്ടിലേക്ക് ഉന്തി. താൻ ഏൽപ്പിച്ച ഇളനീര് കൊണ്ടുവരുകയാണെന്നാണ് ഉമ്മറത്ത് ഇരുന്നിരുന്ന ഹംസക്കയുടെ ഭാര്യ ഖദീജ, ദീർഘവീക്ഷണം അഥവാ ലോങ്ങ് സൈറ്റ്നെസ് കാരണം വിചാരിച്ചത്. അടുത്തെത്തിയപ്പഴാണ് അറബാനയിൽ കിടക്കുന്നത് അഞ്ചു പവൻ മഹറ് തന്ന് തന്നെ കെട്ടിയ അഞ്ചരയടിക്കാരനാണെന്ന്. അതോടെ അവര് തുടങ്ങി നിലവിളി. അത് കേട്ട് ഓടി വന്ന ഹംസക്കയുടെ മകൾ റംലയെ ഷഹളാധരൻ സമയോചിതമായി ഇടപെട്ട് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. അതിനുള്ള കൂലി അപ്പത്തന്നെ ഷഹളുവിന് ചെകിടടച്ച് കിട്ടി, ഓൻ പോയി.

ബോധം വന്ന ഹംസക്ക ആദ്യം കണ്ടത് മൂത്ത പുത്രനെയായിരുന്നു, കുഞ്ഞിഖാദർ! ചില കണ്ടുപിടുത്തങ്ങൾ കയ്യീന്ന് പോവാറുണ്ട്, അതിലൊന്നായിരുന്നു കുഞ്ഞിഖാദർ.
മകന്റെ മുഖത്ത് നോക്കി ഹംസക്ക ആദ്യം പറഞ്ഞത് ഒരു ക്ക്വോട്ടായിരുന്നു.
“തെങ്ങ് ചതിക്കൂലാന്നൊക്കെ വെറുതെ പറയുന്നതാ…. തെങ്ങു ചതിക്കും, തേങ്ങയും ചതിക്കും, ഓലയും മടലും കൊതുമ്പും മച്ചിങ്ങയും മാത്രമല്ല തെങ്ങുകേറ്റകാരൻ വരെ ചതിക്കും”
“വാപ്പയ്ക്ക് ശരിയ്ക്കും, ബോധം തന്നെയല്ലേ വന്നത്, അതോ വേറെന്തെങ്കിലുമാണോ?”… Read the rest

ജോണികുട്ടന്‍റെ ബാല്‍ക്കണി

പേരില്ലൂരിലെ കര്‍ക്കിടകമാസം  ബാക്കിയുള്ള മാസങ്ങളെ പോലെയല്ല… ഇവന്റുകളുടെയും സംഭവപരമ്പരകളുടെയും  ചാകരമാസമാണ്. വേറെയെവിടെയെങ്കിലും വേറെപ്പഴെങ്കിലും നടക്കേണ്ട മേളങ്ങള് വരെ വണ്ടിപിടിച്ച് ഇവിടെവന്ന് പേരില്ലൂരിനെ വേദിയാക്കും. ചിങ്ങത്തില്‍ ഒളിച്ചോടിയാലും പ്രത്യേകിച്ചൊരു മാറ്റവും സംഭവിക്കാനില്ലാത്ത കമിതാക്കൾ കര്‍ക്കിടകത്തിലോടും. ഓടുന്നതിനിടെ വഴുക്കി വീണപ്പൊ കാമുകൻ ചിരിച്ചെന്നു പറഞ്ഞ് ഉടക്കി വീട്ടിലേക്ക് തന്നെ തിരിച്ചു നടന്ന നീലിമയൊക്കെ കഴിഞ്ഞ കൊല്ലത്തെ കര്‍ക്കിടകം സ്റ്റാറാണ്.
കേരളത്തിലെ ഒരു സാധാരണ പഞ്ചായത്തിന്‍റെ ബാൻഡ് വിഡ്ത്തിന് ഒരു മാസം താങ്ങാവുന്നതിലും അധികം പ്രശ്നങ്ങളും കോളിളക്കങ്ങളും ഞങ്ങളുടെ നാട്ടിൽ കര്‍ക്കിടകത്തില്‍ അരങ്ങേറാറുണ്ട്. ചിങ്ങമാസം പകുതി വരെ പേരില്ലൂർ  ആ ഹാങ്ങോവറിൽ ഹാങ്ങായി നിൽക്കും. എന്താന്നറിയില്ല, എല്ലാ കൊല്ലവും അങ്ങനാണ്.
പേരില്ലൂരിൻ്റെ ജ്യോഗ്രഫിയും ഭൂമിയുടെ ജ്യോതിശാസ്ത്രവും ക്ലാഷാവുമ്പോഴുണ്ടാവുന്ന ഒരു പ്രതിഭാസമാണെന്നാണ് അപ്പുവാര്യർ പണ്ട് പറഞ്ഞിട്ടുള്ളത്. പറഞ്ഞത് അപ്പുവാര്യർ ആയോണ്ട് ഒരു പേരില്ലൂരുകാരനും അത്  വിശ്വസിക്കാൻ പോയിട്ടില്ല.
ഇക്കൊല്ലം ഒന്നാം തീയതി തിങ്കളാഴ്‌ തന്നെ തുടങ്ങി. പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് വീട് വെച്ചിട്ടുള്ള ജോണികുട്ടനാണ് അതിന്‍റെ സിബ്ബ് തുറന്നത്. വീടു പണി കാലത്ത് പഞ്ചായത്തുമായുള്ള അതിർത്തി തർക്കത്തിന്‍റെ പേരിൽ, ഒരു സെന്റും രണ്ട് ലിങ്ക്സും നഷ്ടപ്പെട്ടതിന്‍റെ ഒരു പാസ്റ്റുണ്ട് ജോണികുട്ടന്.
ആ വൈരാഗ്യത്തിന്‍റെ പേരില് ദിനവും രാത്രി പത്തേമുക്കാലിന്‍റെ മൂത്രം, ജോണികുട്ടൻ വീടിന്‍റെ ബാൽക്കണിയിൽ നിന്ന് പഞ്ചായത്ത് ഓഫീസിന്‍റെ ബില്ഡിങ്ങിലേക്കാണ്  ഒഴിക്കാറ്. കേമൻ!
ഒന്നാന്തി രാത്രി മൂത്രമൊഴിക്കാൻ ബാൽക്കണിയിലെത്തിയ ജോണികുട്ടൻ തന്‍റെ കുട്ടനെ പുറത്തുകൊണ്ടു വന്നപ്പോഴാണ് അപ്പുറത്ത് നിൽക്കുന്ന തെങ്ങിന്‍റെ മുകളിൽ ഒരു കാഴ്ച കണ്ടത്!  ഒരു വെളുത്ത വസ്തു, അതില്‍  നിന്ന് ‘ബൂ ….’ ന്നൊരു ശബ്ദവും പിന്നാലെ ഒരു വെള്ളപ്രകാശവും!
ജോണികുട്ടൻ അന്നാദ്യമായി രാത്രിമൂത്രം ക്ളോസറ്റിന് കൊടുത്തു.
പിറ്റേന്ന് രാവിലെ അങ്ങാടിയിലെ ചായക്കടയിൽ കാപ്പി കുടിക്കാനെന്ന വ്യാജേനയെത്തിയ ജോണികുട്ടൻ എല്ലാവരോടുമായി പറഞ്ഞു,
“എന്‍റെ പറമ്പിലെ തെങ്ങിന്‍റെ മുകളിൽ എന്തോ ഉണ്ട്”
“തേങ്ങയായിരിക്കും”
“തേങ്ങ! എടോ  ഇത് ശബ്ദവും വെളിച്ചവും  ഒക്കെ ഉണ്ടാക്കുന്നുണ്ടടോ”
ജോണികുട്ടൻ താൻ തലേന്ന് രാത്രി കണ്ടതും കേട്ടതും വിവരിച്ചു.
“നീയെന്തിനാ ജോണികുട്ടാ രാത്രി പത്തേമുക്കാലിന് ബാൽക്കണിയിൽ ഇറങ്ങി നിന്നേ?”
പലചരക്ക് കടക്കാരൻ യാവു ദുരൂഹത മണത്തു.
“അത് ഞാൻ വീമാനത്തിന്‍റെ ശബ്ദം കേട്ടപ്പോ കാണാൻ ഇറങ്ങിയതാ..”
വയസ്സ് മുപ്പത്തിയഞ്ചായിട്ടും തീവണ്ടി പോവുന്നത് കണ്ടാൽ ടാറ്റ കൊടുക്കുക, ജെ സി ബി മണ്ണുമാന്തുന്നത് കണ്ടാൽ നോക്കിനിൽക്കുക, ഹെലികോപ്റ്റർ പോവുന്നത് കണ്ടാൽ പിന്നാലെ ഓടുക തുടങ്ങിയ മച്യൂർഡ് ശീലങ്ങൾ ജോണിക്കുട്ടന് ഉള്ളതായി നാട്ടുകാർക്ക് അറിയാവുന്നതുകൊണ്ട് ആർക്കും ആ കള്ളത്തിൽ പിന്നെ സംശയങ്ങളുണ്ടായില്ല.
“അവിടെ ഉറപ്പായിട്ടും ഒരു അജ്ഞാത വസ്തു ഉണ്ട്!”
ജോണികുട്ടൻ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്  തറപ്പിച്ചു പറഞ്ഞു.
എല്ലാവരും ചായക്കടയുടെ മൂലയ്ക്കിൽ ഇരുന്നിരുന്ന അപ്പൂട്ടൻ വാര്യരെയാണ് നോക്കിയത്.
‘എലിയൻ കുഞ്ഞിന്‍റെ കയ്യീന്ന് വീണ ടെഡിബേർ ആയിരിക്കുമെന്നോ, സ്‌പേസ് ഷിപ്പിൽ നിന്നും തെറിച്ച സ്റ്റിയറിങ് ആയിരിക്കുമെന്നോ അപ്പൂട്ടൻ വാര്യർ പ്രസ്താവിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു… പക്ഷെ വാര്യർക്ക് പഴേ റെയ്ഞ്ച് ഒന്നും ഉണ്ടായിരുന്നില്ല,
“ബോംബായിരിക്കും!!”
“പിന്നെയ്…ബോംബ് തെങ്ങിന്‍റെ മണ്ടയിൽ അല്ലേ വെക്കുന്നത്…”
“വെക്കും… ഞാൻ കഴിഞ്ഞാഴ്ച ഒരു അമേരിക്കൻ ജേർണലിൽ മുൻ സി ഐ എ മേധാവി എഴുതിയ ഒരു ആർട്ടിക്കിളിൽ വായിച്ചിട്ടുണ്ട്..”
Read the rest

ആഗസ്റ്റ്

ഉത്തര കർണ്ണാടകയിലെ ഏതോ നാട്ടുവഴിയിലൂടെ, ഇടയ്ക്കിടെ ഓഫായിക്കൊണ്ടിരിക്കുന്ന ഒരു ലോക്കൽ ബസ്സിലെ മൂന്ന് യാത്രക്കാരിൽ ഒരാളായി എന്റെ രാത്രി മുന്നോട്ട് പോവുകയായിരുന്നു… നഗരകാഴ്ചകൾ പോലെയല്ല വെളിച്ചമില്ലാത്ത നാട്ടുവഴികൾ, കാണുന്ന കാഴ്ചകളിൽ പാതി നമ്മൾ പൂരിപ്പിക്കേണ്ടതായി വരും. പേരറിയാത്ത കുറെ ഗന്ധങ്ങളെയും, കാട് കടന്നുവരുന്ന നിശബ്ദതകളെയും ഞാനതിനുവേണ്ടി കൂട്ടുപിടിക്കുന്നുണ്ടായിരുന്നു.
ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്കാണ് യാത്ര. ബസ് അവസാനിക്കുന്നിടത്തേക്കാണ് എന്റെ ടിക്കറ്റ്. പക്ഷെ ലക്ഷണങ്ങൾ കണ്ടിട്ട് ബസ്, യാത്ര സ്വയം അവസാനിപ്പിക്കുമെന്ന് തോന്നി. പിന്നെന്ത് ചെയ്യണം എന്ന് ഞാൻ ചിന്തിച്ചില്ല. ലക്ഷ്യങ്ങളില്ലാത്ത യാത്രകളിൽ തടസ്സങ്ങൾക്ക് പ്രസക്തിയില്ലല്ലോ.

ബസ് വീണ്ടും നിന്നു. ആഴമുള്ള ഇരുട്ടാണ് ചുറ്റും. അതിലേറെ പരപ്പുള്ള ഉന്മാദവുമുണ്ട്. ഞാൻ ഞാനായി ജീവിക്കുന്നതിന്റെ ഉന്മാദം. എഞ്ചിനോട് കയർത്തും കിണുങ്ങിയും കേണും കരഞ്ഞും ഡ്രൈവർ സ്റ്റാർട്ട്‌ ആവാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു…. മുൻസീറ്റിൽ ഒറ്റയ്ക്കിരിക്കുന്ന ആ പെൺകുട്ടി ധൈര്യത്തിനായി തെളിച്ച മൊബൈൽ വെട്ടം മാത്രമുണ്ട് ബസ്സിൽ. അവളുടെ കവിളത്ത് ആ വെട്ടം വരച്ച വെള്ളിചിത്രങ്ങളുണ്ടായിരുന്നു. ഭയം പുരണ്ട കണ്ണുകൾ എന്നെയും നോക്കി, ചിത്രങ്ങളിൽ കാർവെള്ളിമേഘങ്ങൾ!
എന്റെ പിറകിലുണ്ടായിരുന്ന മുഖം വ്യക്തമല്ലാത്ത ആ നരച്ച താടിക്കാരൻ സീറ്റിൽ നിന്നെഴുന്നേറ്റു മുകളിലെ കമ്പിയില്‍ പിടിച്ചു…. പിന്നെ വണ്ടിയില്‍ നിന്നിറങ്ങാതെ മുന്നിലെ റോഡിലേക്ക് തന്നെ നോക്കിനിന്നു. അയാളുടെ കണ്ണുകൾ എന്തോ പ്രതീക്ഷിക്കുന്നുണ്ടെന്ന് തോന്നി. ഡ്രൈവർ തന്റെ അവസാന ശ്വാസമെടുക്കും പോലെ ഒരു പ്രയോഗം നടത്തിയപ്പോൾ എഞ്ചിൻ വീണ്ടുമുണർന്ന് ബസ് അനങ്ങാനായൊരുങ്ങി. ബസ്സിലെ വെളിച്ചത്തേക്കാൾ മുൻപ് തെളിഞ്ഞത് ആ പെണ്കുട്ടിയുടെ കണ്ണുകളായിരുന്നു. അയാൾ അങ്ങനെ തന്നെ നിന്നു.

അലൈൻമെന്റ് തെറ്റിയ ബസ്സിന്റെ ചക്രങ്ങളുണ്ടാക്കുന്ന സംഗീതം കേൾക്കാം… ചില്ല് ജനാലക്കപ്പുറം കാട് മൂളുന്നുണ്ട്. പെട്ടെന്ന്, ദൂരെ ഒരു മലയ്ക്ക് മുകളിൽ നിന്നും ചെറുതല്ലാത്ത ഒരു വെളിച്ചം ഞാൻ കാണാൻതുടങ്ങി. പൗർണ്ണമി രാത്രിയായിരുന്നു അത്! ഫെബ്രുവരി മാസവും.
കേട്ടു മാത്രം അറിഞ്ഞിട്ടുള്ള കരികാന പരമേശ്വരി ക്ഷേത്രത്തിലെ മൂൺ ലൈറ്റ് മ്യൂസിക് ഫെസ്റ്റിവലിനെ കുറിച്ചോർത്തു. മലമുകളിൽ വർഷത്തിലൊരിക്കൽ മാത്രം നടക്കാറുള്ള, ഒരു രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന കച്ചേരി! ലക്ഷണങ്ങൾ കണ്ടിട്ട് അതു തന്നെയായിരിക്കണം, ഹൊന്നാവാറിനടുത്തെ നിൽകോട് ഗ്രാമം. എനിക്കൊരു പുഞ്ചിരിയുണ്ടായി. ചില യാത്രകളിൽ ചിലപ്പോൾ നമ്മളെ തേടി ലക്ഷ്യങ്ങൾ ഇങ്ങോട്ടെത്തും.
പക്ഷെ ബസ്സിന്റെ കണക്കുകൂട്ടലുകളെക്കുറിച്ച് എനിക്ക് തിട്ടമില്ലായിരുന്നു, ആ പെണ്കുട്ടിയുടെ പ്രാർത്ഥനയുടെ ഫലത്തെപറ്റിയും.

ഒടുവിൽ പ്രതീക്ഷിച്ചത് സംഭവിച്ചു. ബസ് അവസാനമായി ഒന്ന് കുലുങ്ങികൊണ്ട് കണ്ണടച്ചു. ഞാൻ നോക്കിയത് അവളെയാണ്, ഭയം! കണ്ണ് നിറച്ചും കവിള് ചുവപ്പിച്ചും അതങ്ങനെ ആ മുഖത്ത് പൂത്ത് നിൽക്കുകയാണ്, ചന്തമുണ്ടത് കാണാൻ.
ഫോണിൽ അവൾ ആരെയൊക്കെയോ വിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നെ ബസ് ജീവനക്കാരോട് എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു. ഒടുവിൽ ഒരു നിരാശയോടെ അവൾ ബാഗ് എടുത്ത് എഴുന്നേറ്റു. ഇറങ്ങും മുൻപ് എന്തോ… എന്നെ മാത്രം അവൾ ഒന്ന് നോക്കി.

ബസ് ജീവനക്കാർ ബസ്സിനകത്ത് കിടന്നുറങ്ങാനും, നരച്ച താടിക്കാരൻ പിറകിലേക്ക് നടക്കുവാനുമാണ് തീരുമാനിച്ചത്. പെണ്കുട്ടി മുന്നിലേക്ക് നടന്നു, ഞാനും…
നീൽകോടിലേക്കുള്ള വഴി അതുതന്നെയാണോ എന്ന് അവളോട് തിരക്കണോ വേണ്ടയോ എന്ന് ഞാൻ ആലോചിച്ചുകൊണ്ടിരുന്നു…
ഞാൻ പിറകിലുണ്ടെന്നറിഞ്ഞിട്ടും അവൾ വേഗം കൂട്ടിയില്ല, കുറച്ചതുമില്ല.

Read the rest

മിച്ചേച്ചിടെ കോഴി

തീൻമേശകളിലും ഫാമുകളിലും ഫ്രീസറുകളിലുമൊക്കെയായി എത്രയോ കോടി കോഴികളുണ്ട് ഈ ലോകത്ത്, അതില്‍ മിച്ചേച്ചിടെ കോഴി മാത്രം ഇവിടെ കയറി മുളയണം എന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു കാരണമുണ്ടാവുമല്ലോ. ഉണ്ട്, ആ കാരണത്തിന്റെ പേരാണ് ടി.കെ.സുന്ദരന്‍. മിച്ചേച്ചിടെ ഈ ജന്മത്തിലെ ഭര്‍ത്താവ്.

ഒന്നാം വിവാഹവാർഷികത്തിന്റെ അന്ന് രാവിലെ മിച്ചേച്ചിക്കൊരു ആഗ്രഹം, ഉണക്കമീന്‍ കൂട്ടി ഊണ് കഴിക്കാൻ. ആ ആഗ്രഹ സഫലീകരണത്തിനായി എടപ്പാൾ ചന്തയിൽ ഉണക്കസ്രാവ് വാങ്ങിക്കാൻ ചെന്ന ടി.കെ.സുന്ദരനെ നോക്കി കൂട്ടിലിരുന്ന് പുഞ്ചിരിച്ചു എന്നൊരു തെറ്റേ ആ കോഴികുഞ്ഞ് ജീവിതത്തില്‍ ചെയ്തിട്ടുള്ളൂ… അത് പുഞ്ചിരിയായിരുന്നില്ല, താന്‍ കോട്ടുവായ ഇട്ടതാണെന്ന് ആ കോഴി തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ചിരി കണ്ടിഷ്ടപെട്ട ടി.കെ.എസ്, ആ കോഴികുട്ടിയെ വീട്ടിലേക്ക് അവരുടെ ഒന്നാം വിവാഹവാര്‍ഷിക സമ്മാനം എന്ന ലേബലൊട്ടിച്ചിട്ട് കൊണ്ടുപോയി. മിച്ചേച്ചിക്ക് വാര്‍ഷികം, ഉണക്കമാന്തളില്ലാതെ ആഘോഷിക്കേണ്ടി വന്നു.
“എനിക്കെന്തോ, ഈ കോഴിയുടെ മുഖം കണ്ടപ്പോൾ നിന്നെ ഓർമ്മ വന്നു മിന്യേ” എന്ന സുന്ദരന്റെ മോഹനസുന്ദര ഡയലോഗിനും മിച്ചേച്ചിയെ ആശ്വസിപ്പിക്കാനായില്ല.
പക്ഷെ പോകെ പോകെ അതേ കോഴി മിച്ചേച്ചിക്ക് പ്രിയപെട്ടവളായി മാറി…. മിചേച്ചിക്ക് സുന്ദരൻ പിന്നെ ആ ജന്മത്തിൽ വേറൊരു സമ്മാനവും വാങ്ങി കൊടുത്തിട്ടില്ല എന്ന ഒറ്റ റീസൺ കൊണ്ട്…

വർഷങ്ങൾക്കിപ്പുറം കോഴി വളർന്ന് വലുതായി ഒരു സുന്ദരനായി, പക്ഷെ സുന്ദരൻ വലുതായപ്പോൾ കോഴിയായില്ല, നല്ല ഒരു ടൈലറായി അങ്ങാടിയിൽ കടയിട്ടിരുന്ന് പഞ്ചായത്തിന്റെ സ്റ്റയിലിസ്റ്റായി.
പണ്ട് അതേ അങ്ങാടിയുടെ ഹൃദയഭാഗത്ത് ഐ എസ് ഡി ബൂത്ത് നടത്തിയിരുന്ന, പിന്നീട് മൊബൈൽ ഫോണ് വിപ്ലവം വന്നപ്പോൾ ബിസിസിനസ് ലിക്വിഡേറ്റ് ചെയ്ത് സുന്ദരന്റെ അസിസ്റ്റന്റായി കേറിയ ഐ എസ് ഡി എന്ന് തന്നെ ഇപ്പോഴും നാട്ടുകാർ വിളിക്കുന്ന……. വിളിക്കുന്ന…… (അവന്റെ ശരിക്കുള്ള പേര് ഞാനും മറന്നു!) എന്തായാലും ആ ഐ എസ് ഡി ആയിരുന്നു അന്ന് ടൈലർ ഷാപ്പിൽ ഉണ്ടായിരുന്നത്.
ആസ്ഥാന സുയിപ്പൻ സൈക്കോ ബാലചന്ദ്രൻ, തന്റെ എവർ റോളിംഗ് ശത്രു സുന്ദരന് ഒരു പണി കൊടുക്കണം എന്ന് തീരുമാനിച്ച് വീട്ടിൽ നിന്ന് പല്ലുതേക്കാതെ ഇറങ്ങിയ ദിവസമായിരുന്നു അത്….
ടൈലർ ഷാപ്പിലെ മുന്നിലെ ഹമ്പിനടുത്തേക്ക് ബാലചന്ദ്രൻ എത്തുമ്പോഴാണ്, ബാചയേക്കാൾ പരിമളം വിതറികൊണ്ട് ഒരു കോഴിലോറി ആ ഹമ്പ് ജമ്പി പോയത്.
ബാലചന്ദ്രൻ നോക്കുമ്പോ, കടയുടെ മുന്നിലായി അതാ മിച്ചേച്ചിടെ കോഴി ഒരു കാര്യവുമില്ലാതെ നെഞ്ചും വിരിച്ച് നിൽക്കുന്നു. കടയുടെ അകത്തിരുന്ന് ഐ എസ് ഡി ‘തിരുവോണം’ ബസ്സിന്റെ കണ്ടക്ടർ തിരുവാണം ബാബുവിന്റെ കാക്കി ഷർട്ടിന് കുടുക്ക് വെക്കുന്നു…
സ്പൊണ്ടനിയസ് ദുൽമ്! ബാലചന്ദ്രൻ ഒറ്റ പറച്ചിലാ..
“ഐഎസ്ഡിയെ…. കോഴി ലോറീന്ന് വീണ കോഴിയാണ്, പിടിച്ചടാ..”
ബാലചന്ദ്രന് മുഴുവനാക്കേണ്ടിവന്നില്ല, ഐഎസ്ഡി കഴുത്തിലെ മീറ്റർ ടേപ്പ് പോലും ഊരിവെക്കാതെ വെള്ളമുണ്ട് മടക്കികുത്തി പുറത്തെത്തികഴിഞ്ഞിരുന്നു!

ഡ്രിബിൾ ചെയ്യുന്ന റൊണാൾഡീഞ്ഞോടെ കയ്യിൽ നിന്നും കടമെടുത്ത രണ്ടു സ്റ്റെപ്പുമായി ഐഎസ്ഡി കോഴിയുടെ പിറകെ കൂടി.
‘എന്ത് ഒലക്കപിണ്ണാക്കിനാണ് ഇവനെന്റെ പിന്നാലെ വരുന്നതെന്ന്’ ആലോചിച്ച് കോഴിയും കൺഫ്യൂഷനിലായി. കോഴി ലെഫ്റ്റ് എടുത്ത് നടന്ന് ബാലൻകുട്ടി കടയുടെ മുന്നിലെത്തിയപ്പോഴും അവൻ പിറകെ… പന്തികേട് മണത്ത കോഴി പിന്നൊന്നും നോക്കീല ഒറ്റ മണ്ടലാ.… Read the rest

സൈക്കോ ബാലചന്ദ്രൻ

‘അഞ്ചാം പാതിര’കണ്ട് ഇൻസ്പിറേഷനായി കുപ്പി ഭരണിയും സുർക്കയും വാങ്ങിച്ച് അടഞ്ഞുകിടക്കുന്ന പഴയ വീട് വാടകയ്ക്കെടുത്ത് സൈക്കോ ആവാൻ പോയ റബ്ബർ സുകുവിനെ പോലെ അല്ല… ബാലചന്ദ്രൻ ജന്മനാ സൈക്കോ ആണ്. ബസ്സിന്റെയും ലോറിയുടെയും ഒക്കെ പിറകിൽ ‘റാഷ് ഡ്രൈവിങ് കണ്ടാൽ വിളിക്കൂ’ എന്നെഴുതിയിരിക്കുന്നത് കണ്ടാലുടൻ ആ നമ്പറിൽ വിളിച്ച് പരാതിപെട്ട് ആ ഡ്രൈവറിന്റെ അന്നം മുട്ടിക്കുക, അങ്ങാടിയിൽ വന്നു വഴി ചോദിക്കുന്ന വണ്ടിക്കാരുടെ കൂടെ കയറി, ‘വഴി കാണിച്ചു തരാ’മെന്ന് പറഞ്ഞ് പെങ്ങളുടെ ബന്ധുക്കളുടെയും വീട്ടിൽ വിരുന്നു പോവുക, മരണവീട്ടിലിരുന്ന് വെള്ളമടിക്കുന്നവരുടെ അടുത്ത് പോയി,  വീട്ടുടമസ്ഥൻ ബിയർ തണുപ്പിച്ചത് ഡെഡ് ബോഡി കിടക്കുന്ന ഫ്രീസറിൽ വെച്ചാണെന്നു പറഞ്ഞുപരത്തി ലഹളയുണ്ടാക്കുക… ഇങ്ങനെ ആമസോണിൽ പോലും കിട്ടാത്ത അലമ്പുകളും പോക്രിത്തരങ്ങളുമാണ് സൈക്കോ ബാലചന്ദ്രന്റെ ഷോപ്പിംഗ് കാർട്ടിൽ ഉള്ളത്. 

പരിസരത്ത് രണ്ടുമൂന്നു വലിയ അമ്പലങ്ങളുള്ള അങ്ങാടിയില്‍ ഒരു പൂജാ സ്റ്റോഴ്സ് നടത്തുകയാണിപ്പൊ ബാലചന്ദ്രൻ. പണ്ട് കക്ക വാരാൻ പോയിരുന്ന ബാലചന്ദ്രനെ വഞ്ചിച്ച് കാമുകി പുളിക്കൽപറമ്പിലെ പൂജാ രാജൻ, മണല് വാരാൻ പോയിരുന്ന ബേബിയെ കെട്ടിയ ശേഷമാണ്  ബാലചന്ദ്രന്‍ പൂജാ സ്റ്റോഴ്സ് തുടങ്ങിയത്.  പൂജ വാരിയതിന് ശേഷമാണ് ബാച സൈക്കോ ആയതെന്നും, അതല്ല സൈക്കോ ആണെന്നറിഞ്ഞ് പൂജ സ്വന്തം ജീവിതം വാരിയെടുത്തോണ്ടോടിയതാണെന്നുമുള്ള രണ്ടു വാദങ്ങൾ പഞ്ചായത്ത് തലത്തിൽ നിലനിൽക്കുന്നുണ്ട്. എന്തൊക്കെയാണെങ്കിലും പുളിക്കൽപറമ്പിലെ രാജേട്ടൻ എപ്പൊ അതുവഴി പോയാലും, ജീവിച്ചിരിക്കുന്ന തന്റെ മകളുടെ ആ സ്മാരകത്തിന്റെ ബോർഡിലേക്ക് നോക്കി പല്ലിറുമ്മി ഇങ്ങനെ നിൽക്കുന്നത് കാണാം. മോൾടെ പേരാണോ ന്ന് ചോദിച്ചാ ആണ്, അല്ലാ ന്ന് പറഞ്ഞാ അല്ലല്ലോ…

സെറ്റ് പല്ലു വെച്ച സിന്ധി പശുവിന്റെ മുഖഛായയുള്ള ഞങ്ങളുടെ അങ്ങാടിയിൽ, ബാലചന്ദ്രന്റെ പൂജാ സ്റ്റോഴ്‌സിന്റെ തൊട്ടപ്പുറത്തെ അടഞ്ഞു കിടക്കുന്ന കടയുടെ ഷട്ടറിൽ തൂക്കിയിട്ടിട്ടുള്ള ഒരു ഫ്ലെക്സ് കാണാം…  ‘ഇവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന പൂങ്കാറ്റിൽ ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനത്തിന് നിങ്ങൾ നൽകിയ അകമഴിഞ്ഞ പിന്തുണയും സ്നേഹവും കാരണം ഈ സ്ഥാപനം  എന്നെന്നേക്കുമായി പൂട്ടുന്നു’ ബാചയെ ഉദ്ദേശിച്ചാണ്, ബാചയെ തന്നെ ഉദ്ദേശിച്ചാണ്, ബാചയെ മാത്രം ഉദ്ദേശിച്ചാണ്…. ഇനി നിങ്ങള് തന്നെ പറ, ഈ ബാലചന്ദ്രനെ സൈക്കോ ന്ന് വിളിച്ചാ മതിയോ?

പൂജാ സ്റ്റോഴ്‌സ് പൂട്ടിക്കാൻ പുളിക്കൽപറമ്പിൽ രാജൻ കാട്ടുപാതയിൽ പോയി കൂടോത്രം ചെയ്തതിന്റെ പിറ്റേ ആഴ്ചയിലാണ് പൂങ്കാറ്റിൽ ഇലക്ട്രോണിക്‌സ് പൂട്ടുന്നത്… കാട്ടുപാതയിൽ നിന്ന് കുട്ടിച്ചാത്തന്മാര് വന്നപ്പോൾ ബാലചന്ദ്രൻ അവരെയും വഴി തെറ്റിച്ചു എന്നൊരു കോമഡി പഞ്ചായത്തിന്റെ എയറിൽ കിടന്നു കറങ്ങുന്ന ഒരു നാൾ… സ്വന്തം കല്യാണ നിശ്ചയത്തിന്റെ തലേന്ന് ലൈഫിലാദ്യമായി ഫേഷ്യല് ചെയ്ത  ബൈക്കിൽ വരവെ, ചടങ്ങിന് കൊണ്ടുപോവാനുള്ള വെറ്റില വാങ്ങിക്കാൻ വേണ്ടി വെടിക്കെട്ടുകാരൻ സുഭീഷ്, ബാലചന്ദ്രന്റെ പൂജാ സ്റ്റോഴ്‌സിൽ ഒന്ന് കേറി. “എവിടുന്നാ ഭാവഗായകാ?” ലൈറ്റ് ആയി പാട്ടൊക്കെ പാടുന്ന സുഭീഷ്, ബാച താറ്റിയതാണെന്ന് മനസ്സിലാവാതെ ആ ഒരൊറ്റ പ്രയോഗത്തില് ഫ്‌ളാറ്റായിട്ടുണ്ടാവും. ഇരട്ട ഗ്രാമി അവാർഡ് കിട്ടിയ സന്തോഷത്തോടെ സുഭീഷ് പറഞ്ഞു, “ഞാൻ എടപ്പാളിൽ നിന്ന് മാംഗോ ഫേഷ്യല് ചെയ്ത് വരുന്ന വഴിയാ..” ബാലചന്ദ്രൻ ഒരൊറ്റ ഞെട്ടൽ!

“ഫേഷ്യല് ചെയ്തിട്ട് ബൈക്കിലാണോടാ മണ്ടാ നീ വന്നത്?”

“അതേ… എന്തേ”

“കറുത്ത് പോവുമെടാ… ചൂട് തട്ടിയാ നിന്റെ മുഖത്ത് തേച്ച കെമിക്കൽസിന് റിയാക്ഷൻ സംഭവിച്ച് സ്കിന്ന്‌ കറുക്കും!”Read the rest

ചന്ദ്രമോഹന്‍റെ രാത്രി, പക്ഷികളുടെ പകല്‍

“നിയമങ്ങളില്ലാത്ത ഒരു ലോകം…. വ്യവസ്ഥകളോ സമ്പ്രദായങ്ങളോ ഇല്ലാത്ത ഒരു സമൂഹം. അവിടെ, മനുഷ്യ മാംസം കഴിക്കാൻ നിങ്ങൾക്കൊരവസരം കിട്ടിയാൽ ആരെ രുചിച്ചു നോക്കണമെന്നായിരിക്കും നിങ്ങളുടെ ആഗ്രഹം?”
“ഗായത്രിയെ!”
ഡോക്ടറുടെ ചോദ്യം എന്നോടായിരുന്നെങ്കിലും വന്നത് ഹാനിയുടെ ഉത്തരമായിരുന്നു. ഞാനമ്പരന്നുപോയി, അവനൊന്നു ആലോചിച്ചതുപോലുമില്ല! അങ്ങനെ ഒരാഗ്രഹമുള്ള ഒരാൾ അവിടെയുണ്ടെന്ന് മനസ്സിലാക്കിയിട്ടു തന്നെയാവണം ഡോക്ടർ, ആ ചോദ്യം ഞങ്ങൾ കൂടിരിക്കുന്ന ആ അന്തരീക്ഷത്തിലേക്ക് കൊണ്ടുവന്നത്. എല്ലാവരുടെയും കൃഷ്ണമണികൾക്കുളിൽ എനിക്കുപകരം ഹാനി സ്ഥാനംപിടിച്ചു.

വിമാനത്താവളത്തിലെ നിയോൺ വെളിച്ചങ്ങളുടെ അഴക് വീശിയെത്തുന്ന, ബോണസായികളും ബോഗൻവില്ലയും വള്ളിമുല്ലയും പന്തലിച്ചിട്ടുള്ള ആ ടെറസിലുണ്ടായിരുന്നത് ഞങ്ങൾ അഞ്ചുപേരായിരുന്നു. ഡോക്ടർ എന്ന് ഞങ്ങൾ വിളിക്കുന്ന ഒറ്റകണ്ണുള്ള ആ തൃക്കണ്ണുകാരൻ, ആദിയും അന്തവും അയാളാണ്, പ്രേതാന്വേഷകൻ ചന്ദ്രമോഹൻ. പണ്ടെങ്ങോ നഷ്ടപെട്ടുപോയൊരു കാമുകിയെകുറിച്ച് അനേകായിരം നാലുവരികവിതളെഴുതി ആയിരം കാമുകിമാരെ സ്വന്തമാക്കിയ പാർത്ഥിപൻ. ദിവസവും സമയം തെറ്റിയോടാറുണ്ടായിരുന്ന ഒരു കോഴിക്കോട്-തൃശൂർ ബസ്സിന്‍റെ ഡ്രൈവർ ഡേവിഡേൻ. പിന്നെ ഗായത്രിയെ പ്രണയിക്കുന്ന ഹാനിയും.

Continue reading

കാണാതായ കുഞ്ഞിപ്പ

കടുന്നല് വിഴുങ്ങി ഷംസു. വീർപ്പിച്ച ബബിൾഗത്തിൽ അതുവഴി പറന്നുപോയ ഒരു കടന്നല് കുടുങ്ങിയതാണ്‌, അല്ലാതെ അവന്റെ മിസ്റ്റേക്കല്ല. ആ ഷംസു ആൻഡ് പാർട്ടി ഒരു പെണ്ണുകാണലിനായി ഇന്നോവയിൽ ഞങ്ങളുടെ നാട്ടിലെത്തി…. ചായപീടികയുടെ തിണ്ണയുടെ അടുത്ത് നിർത്തിയ ഇന്നോവയിൽ നിന്ന്
ഷംസുവിന്റെ വാപ്പ വിൻഡോ ഗ്ളാസ് താഴ്ത്തി റൈബാൻ ഗ്ളാസ് പൊക്കി ചോദിച്ചു,
“ഈ കുഞ്ഞിപ്പയുടെ വീടേതാ, പണ്ട് കൽക്കട്ടയില് ഉണ്ടായിരുന്ന….”
“കാണാതായ കുഞ്ഞിപ്പയാണോ?”
അതിഥികൾ ഇന്നോവയിൽ മുഖാമുഖം നോക്കി.
തൊട്ടപ്പുറത്തെ പോസ്റ്റിന് മുകളിൽ നിന്നും ലൈൻമാൻ ശിവൻകുട്ടിയുടെ അശരീരി വന്നു,
“കൽകട്ടയിൽ ഉണ്ടായിരുന്ന കുഞ്ഞിപ്പ നമ്മടെ കാണാതായ കുഞ്ഞിപ്പ തന്നെയാണ്”
“അയാളിതെന്ത് പണിയാണ് കാണിച്ചത്, മോളെ പെണ്ണുകാണാൻ ഇന്ന് വന്നോളാൻ പറഞ്ഞിട്ട്, കാണ്മാണ്ടായത് എന്ത് ഏർപ്പാടാണ്”
“അയ്യോ, കുഞ്ഞിപ്പയെ കാണാതായത് പത്തുപതിനഞ്ചു കൊല്ലം മുന്നേണ്. തിരിച്ചുകിട്ടിയെങ്കിലും ആളുടെ ഇരട്ടപ്പേര്‌ ഇപ്പൊ കാണാതായ കുഞ്ഞിപ്പ ന്നാണ്… അങ്ങനെ പറഞ്ഞാലേ നാട്ടാര് അറിയൂ…”
‘തിരമാല ബക്കറിന്റെ മോൻ’ എന്ന വട്ടപ്പേരു കൂടിയുള്ള ഷംസു, ടൈം ട്രാവൽ ചെയ്തു പോയി ഈ നാട്ടിലെ തന്റെ പേര് കണ്ടു തിരിച്ചുവന്നു, ‘കാണാതായ കുഞ്ഞിപ്പയുടെ മരോൻ’
എവടെ പരിപാടി അവതരിപ്പിച്ചാലും…

Continue reading

സുഡിനാം ക്ലൂരി

തെക്ക് മാണൂർകായലിനും വടക്ക് ഭാരതപുഴയ്ക്കും മധ്യേ, കുഴിമന്തിയിലെ കറുവപ്പട്ട പോലെ കിടക്കുന്ന ഞങ്ങടെ പഞ്ചായത്തിന്‍റെ വൊക്കാബലറിയിലേക്ക് ആ പേര് കൊണ്ടുവന്ന് പ്രതിഷ്ഠിച്ചത് അംബരീഷാണ്.
അംബരീഷ്, സോമൻ പണിക്കരുടെ കാലം തെറ്റിപിറന്ന മൂത്ത സന്തതി. അതെ, കയ്യിലിരുപ്പ് വെച്ച് രണ്ടായിരത്തി അമ്പത്തില്‍ ജനിക്കേണ്ട വിത്തായിരുന്നു. ടൈം ട്രാവൽ, ഏലിയൻ അബ്‌ഡക്ഷൻ, അസ്റൽ പ്രോജക്ഷൻ…. സാധ്യതകൾ പലതാണ്, ഞങ്ങള് പക്ഷെ ചിന്തിച്ച് മിനക്കടാനൊന്നും പോയിട്ടില്ല.
ഗൾഫിൽ ശമ്പളം കൊടുക്കുന്ന അറബിക്ക് ഹനുമാന്‍സ്വാമിടെ ഫോട്ടോ കാണിച്ചുകൊടുത്തിട്ട്, മൂത്ത ജേഷ്ഠനാണെന്നും പറഞ്ഞ് ചുണ്ടിന് സർജറി ചെയ്യാന്‍ വേണ്ടി കാശ് പറ്റിച്ച മൊതലാണ്. അതേ അറബി പിന്നീടൊരിക്കൽ കേരളത്തിൽ ടൂറിന് വന്നപ്പോൾ കയറിയൊരു ഹോട്ടലിൽ, ഹനുമാന്‍റെ ഫോട്ടോ മാല തൂക്കിയിട്ടിരിക്കുന്നത് കണ്ട്, “തിമോത്തി അൽബാനി” എന്ന് പറഞ്ഞ് കണ്ണടച്ച് നിന്നത്രെ. വന്ന ടാക്സിയുടെ ഡ്രൈവർ “കരയണ്ട അറബിയേട്ടാ…. ഹനുമാൻ ചിരഞ്ജീവിയാണ്, മരണമില്ല” ന്ന് പറഞ്ഞ് ആശ്വസിപ്പിച്ചതിന്‍റെ പിറ്റേന്ന് തന്നെ അംബരീഷ് നാട്ടിലെത്തി, ലങ്കാദഹനം!

Continue reading

പീതാംബരൻ പ്രീമിയർ ലീഗ്

ഷവര്‍മ്മ നിരോധിച്ച ദിവസം. സിന്ധി പശുവിന്‍റെ ഗ്ലാമറും, വെച്ചൂര്‍ പശുവിന്‍റെ മുഖശ്രീയുമുള്ള, പി.എം.യു.പി സ്‌കൂൾ ആണ് വേദി. പി ഫോർ പീതാംബരൻ, എം ഫോർ മെമ്മോറിയല്‍ (അങ്ങേർക്കിതൊന്നും കാണേണ്ടി വന്നില്ല)

ആറ് ബിയിലെ വിദ്യാര്‍ഥി സമൂഹത്തിനെ, പുതുതായി പണികഴിപ്പിച്ച ബയോളജി ലാബിലേക്ക് ബയോളജി ടീച്ചർ ഔട്ടിങ്ങിന് കൊണ്ടുപോയതോടെയാണ് കഥ തുടങ്ങുന്നത്. കോഴിക്കോട് ബീച്ചില്‍ ക്യാരറ്റും മാങ്ങയും ഉപ്പിലിട്ടുവെച്ചതുപോലെ, ഫോര്‍മാലിന്‍ ഭരണികളില്‍ കിടക്കുന്ന തവള പ്രാണി മൃഗാദികളെ കണ്ട് കുട്ടികള്‍ വായും പൊളിച്ചു നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഏറ്റവും പിന്നിൽ നിന്ന് ഓരൊച്ച പൊന്തുന്നത്,
“ടീച്ചർ… ഞങ്ങള് വല്ലതിനെയും കൊണ്ടുവന്നാൽ ഇതേപോലെ ഇട്ടു വെക്കുമോ?”
ദാ നിക്കുണു നമ്മടെ മൊതല്‍, ശ്രീജുട്ടന്‍!
അവന്‍റെ വാസനയ്ക്കൊരു പ്രോല്‍സാഹനം ആയിക്കോട്ടെ ന്ന് കരുതി ടീച്ചര്‍ പുഞ്ചിരിയോടെ മറുപടി പറഞ്ഞു,
“കൊണ്ടുവന്നോളൂ… ഡൊണേറ്റഡ് ബൈ എന്ന് പേരെഴുതിതന്നെ വെക്കാം”
ചെക്കന്‍ വല്ല പാറ്റയെയോ പഴുതാരെയൊയോ കൊണ്ടുവരുമെന്നല്ലേ ടീച്ചര്‍ വിചാരിച്ചത്.

Continue reading

ഇലക്കനമുള്ള ദൈവഭാരങ്ങൾ

കഥയാക്കാൻ കഴിയാതെപോയ ചില മനുഷ്യരെക്കുറിച്ച് എഴുതണമെന്ന് തോന്നി. ആദ്യം തെളിഞ്ഞുവന്നത് കുഞ്ഞിപ്പാലു തന്നെയാണ്, എഴുത്തുമുറിയിലെ എന്റെ മേശയ്ക്കുമുകളിൽ ചമ്രം പടഞ്ഞിരിക്കുന്നു!
“നിന്നെകൊണ്ട് അത് തോന്നിപ്പിച്ചത് ഞാനാടാ” എന്നുപറഞ്ഞുകൊണ്ട് കുഞ്ഞിപ്പാലു വായിലെ മുറുക്കാൻ ജനലിലൂടെ പുറത്തേക്ക് തുപ്പി.
എന്റെ മുറിയിലേക്ക് പൂക്കാറുള്ള പുറത്തെ ആരളിമരം ചുവന്നിട്ടുണ്ടാവണം.

ഇവിടെയൊരു നിയമമുണ്ടായിരുന്നു. ‘കുഞ്ഞിപ്പാലുവിനെ കുറിച്ച് കുഞ്ഞിപ്പാലുവിനെക്കുറിച്ചറിയാത്തവരോട് പറയരുത്’. സ്വയം വാഴ്ത്തപ്പെടാതിരിക്കാൻ കുഞ്ഞിപ്പാലുതന്നെ സൃഷ്ടിച്ച ഒരു നിയമം. ഇന്ന് അതേയാൾ തന്നെ എന്നെകൊണ്ടാ നിയമം തെറ്റിക്കുകയാണ്….
കുഞ്ഞിപ്പാലു എന്നെ ഓർമ്മകളുടെ പകുതികുളത്തിലേക്ക് ഉന്തിയിട്ടു.

Continue reading

കളരിപരമ്പര ദൈവങ്ങളേ…

കളരിപയറ്റിന്റെ ടോം ക്രൂയിസും, ഏഷ്യാ-പസഫിക്ക് മുതൽ പാപ്പനംകോട് വരെ ശിഷ്യസമ്പത്തുമുള്ള മ്മളെ ഹംസത്തലി ഗുരിക്കൾ! ഗുരിക്കളുടെ ലാസ്റ്റ് ശിഷ്യൻ എന്നറിയപ്പെടാനുള്ള ഭാഗ്യം കിട്ടിയത്, കാലടി ഡെയ്ഞ്ചർ ബോയ്സ് ക്ലബ്ബിന്റെ ലോറിമറിയുന്ന കളിക്കാരൻ, സോറി, ലോകമറിയുന്ന കളിക്കാരൻ സുഗ്രീവനായിരുന്നു. പെനാൽട്ടി അടിച്ച് ത്രോ ആക്കി മാറ്റിയാൽ ലോറിമറിയാതിരിക്യോ?
അത് പോട്ടെ, ഗുരിക്കളുടെ ഫസ്റ്റ് ശിഷ്യന്റെ പേരിലും, ബെസ്റ്റ് ശിഷ്യന്റെ പേരിലും ഇപ്പോഴും അവകാശതർക്കം നിലവിലുണ്ടെങ്കിലും, ലാസ്റ്റ് ശിഷ്യന്റെ കാര്യത്തിൽ ആര്‍ക്കുമൊരു സംശയവുമില്ല, അത് മ്മളെ സുഗ്രീവൻ തന്നെയാണ്. ആ കഥയാണ് ത്. Continue reading

ഗൾഫീന്ന് വന്ന കുഞ്ഞുട്ടി

ഭൂജാതരായ ബുധനാഴ്ച മുതൽ കോലൈസിന്റെ കോലും ഐസും പോലെ ഒട്ടി ജീവിച്ചിരുന്ന കട്ട ദോസ്തുക്കളായിരുന്നു സാലിയും, സാലിടെ അയൽവാസി കുഞ്ഞുട്ടിയും. ‘നിറം’ സിനിമയിൽ ചാക്കോച്ചനോട് ശാലിനി, ‘നമ്മളെന്താടാ ഇങ്ങനെ?’ എന്ന് ചോദിച്ചപ്പോൾ, ഞങ്ങൾ കാലടിക്കാർക്കത് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റിയിരുന്നു, ഇവരുകാരണം.
പക്ഷെ, പെട്ടെന്നൊരുനാൾ അവര് തമ്മിൽ തെറ്റിപ്പോയി! തെറ്റിച്ചത് ഞങ്ങൾ നാട്ടുകാരോ അവരുടെ വീട്ടുകാരോ ആയിരുന്നില്ല. അങ്ങ് ലാറ്റിൻ അമേരിക്കയിൽ കിടക്കുന്ന മറ്റവന്മാര് രണ്ടും കൂടിയായിരുന്നു, ബ്രസീലും അർജന്റീനയും!

മഞ്ഞയായത് സാലിയാണ്. നീലയ്ക്കും വെള്ളയ്ക്കും പിറകെപോയത് കുഞ്ഞുട്ടിയും. എബിയും സോണയും, കീരിക്കാടൻ ജോസും സേതുമാധവനുമായി. ലോകകപ്പ് കാലത്തും കോപ്പാഅമേരിക്ക വൈകുന്നേരത്തും അവരുടെ ‘പ്രേമം’ പീക്കിലെത്തും. ദൂരെ, കോണ്ടിനെന്റലുകൾപ്പുറത്ത് സൗഹൃദമത്സരങ്ങൾ നടക്കുമ്പോൾ, ഇവിടെ കാലടി പോസ്റ്റ്ഓഫീസ് പരിധിയിൽ യുദ്ധമാണ് നടക്കാറ്. പന്തുരുണ്ടാൽ ബഹളമയം. വാട്ടക്കിഴങ്ങ് ലോഡ് വന്ന, കോട്ടപ്പുറം ചന്ത പോലെ….

Continue reading

എട്ടാം വാർഡിന്‍റെ ദിൽകുഷ്

ആനപ്പാപ്പൻ കുട്ടാപ്പുവിന്‍റെ വീട്ടിൽ നിന്ന് ഒരു ചിഹ്നം വിളികേട്ടാണ് അന്ന് എട്ടാം വാർഡ് ചെവി തുറക്കുന്നത്, പിന്നാലെ കണ്ണും. അത് ചിഹ്നം വിളിയല്ല, കുട്ടാപ്പുവിന്‍റെ മിസിസ് ലില്ലി ചേച്ചിയുടെ നെലോളിയാണെന്നു മനസ്സിലാക്കാൻ തന്നെ വാർഡ് നമ്പർ എട്ടിന് പത്തുമിനിറ്റ് വേണ്ടിവന്നു.
വാട്‌സാപ്പിലെ ഗുഡ്മോർണിങ്ങ് മെസേജുകൾ പോലും തുറന്നുനോക്കാതെ വാർഡ് നിവാസികൾ സംഭവ സ്ഥലത്തേക്ക് മണ്ടിപാഞ്ഞെത്തി. കുട്ടാപ്പുവിന്‍റെയും ലില്ലിചേച്ചിയുടെയും മൂന്ന് അബദ്ധങ്ങളിൽ ബെസ്റ്റ് അബദ്ധമായ  മൂത്തപുത്രൻ ദിൽകുഷ് അപ്രത്യക്ഷനായിരിക്കുന്നു!

ഫെല്ലോ വാർഡ് സിറ്റിസണ്സ് അന്നത്തെ പല്ലുതേപ്പും പ്രഭാതസവാരിയും ലില്ലിച്ചേച്ചിയുടെ വീട്ടിലും തൊടിയിലുമാക്കി, മിഷൻ ദിൽകുഷ്! സുരേട്ടൻ സംഭവമറിഞ്ഞ് ഓടിവരുമ്പോൾ കുട്ടാപ്പുവിന്‍റെ തൊട്ടയൽവാസി കുമാരേട്ടൻ മാത്രം ഇതിലൊന്നും ഇടപെടാതെ സ്വന്തം വീടിന്‍റെ മുറ്റത്ത് നിന്ന് ചായമോന്തുന്നതാണ് കാണുന്നത്. എന്താ…? പണ്ട് ആനവാല് ചോദിച്ചപ്പോൾ കുട്ടാപ്പു ചകിരിനാര് പെയിന്റ് അടിച്ചുകൊടുത്ത് പറ്റിച്ചതിന്‍റെ വൈരാഗ്യം! സുരേട്ടനൊരു എൻട്രി വേണമല്ലോ, നേരെ തിരിഞ്ഞ് ഒറ്റ ചോദ്യാ…
“കുമാരേട്ടാ….ഇളയമോള് സന്ധ്യ അവിടുണ്ടോ?”

Continue reading

സോമേട്ടന്‍ വരും!

കാടും തോടും ആടും കൂടുമുള്ള കാലടി. ആ കാലടിയുടെ ഒരു വക്കത്ത്, എഴുതാന്‍ കഥയൊന്നുമില്ലാതെ ഞാനിങ്ങനെ താടിക്ക് കയ്യുംകൊടുത്ത് മാനത്തെ ഡ്രോണും നോക്കി ഇരിക്കുമ്പോഴാണ് ഊള സുഭാഷ്® എന്നെ നോക്കി ചിരിച്ച് ഹോണടിച്ച് കടന്നുപോയത്. ആ ചിരി കിട്ടിയപ്പോഴേ ഞാനുറപ്പിച്ചു, എനിക്കുള്ള കഥ അവന്‍ ഏറ്റിട്ടുണ്ടെന്ന്‍. ഞാന്‍ നേരെ ചെട്ടിയാരുടെ പീടികയില്‍ പോയി രണ്ട് ടെക്നോ ടിപ്പ് വാങ്ങി, ബ്ലൂ !

ഊള സുഭാഷ്®. മുകളിലൊരു ® കണ്ടോ ? പേര് രജിസ്റ്റേര്‍ഡാണ്, ഇനിയാര്‍ക്കും
അതുപയോഗിക്കാനാവില്ല. അപ്പൊ ഇവനെക്കാള്‍ ഊളയായ ഒരു സുഭാഷ് ഉണ്ടെങ്കിലോ? ഉണ്ടാവില്ല, ഞങ്ങള്‍ കാലടിക്കാര്‍ക്ക് അത്രയ്ക്കുറപ്പാണ്. ഞങ്ങളുടെ സ്വകാര്യ അഹങ്കാരം, ഊള സുഭാഷ്® , ഇസ്ട്ടം.

സുഭാഷിന്റെ ആ പോക്ക്, ചരിത്രപരമായ ഒരു പോക്കായിരുന്നു. വണ്ടി നേരെചെന്ന് നിന്നത്, ‘ജിമ്മേ ജീവിതം’ എന്ന മോട്ടോയും കൊണ്ടുനടക്കുന്ന, നാട്ടിലെ ആദ്യത്തെ മള്‍ട്ടിയും, ബെസ്റ്റ് കട്ടയുമായ മള്‍ട്ടി മാനുവിന്റെ ‘ഹരിശ്രീ ജിംനേഷ്യ’ത്തിന്‍റെ മുന്നിലായിരുന്നു. അബു സലിം ഉദ്ഘാടനം ചെയ്ത, അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ ചുമരലങ്കരിക്കുന്ന, ഹരിശ്രീ ജിമ്മിന്‍റെ കൌണ്ടറില്‍, പ്രോട്ടീന്‍ പൌഡറില്‍ അരിപ്പൊടി മിക്സ് ചെയ്യുകയായിരുന്ന മള്‍ട്ടി മാനുവിന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായി ചാടി വീണ് സുഭാഷ് ഒരഡ്മിഷന്‍ എടുത്തു.

Continue reading

മധുരം മാരകം മംമ്ലിതം

മംമ്ലിതോ ?
അതെ, മംമ്ലിതം.
അതെന്താ ?
അതൊരു ടൈപ്പ് അവസ്ഥേണ്. കുഴിബോംബ് ചവിട്ടി നിൽക്കുമ്പോ, കാലിന്റെ അടീല് ചൊറിച്ചില് വരുന്ന പോലൊരു അവസ്ഥ!

മധുരം
മൂലേപ്പറമ്പിലെ മണിമാഷിന്റെ ഇളയമോള് സുമിടെ കല്യാണത്തിന്,ഒരു ഫ്‌ളവർ വൈസ് പ്രസന്റേഷനും കൊണ്ട് മാങ്കുറിശ്ശി വീടിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയായിരുന്നു ശ്രീകുട്ടനും അനിയൻ വാസുദേവനും.
സുമിടെ കഴുത്തിൽ താലി വീണ സെക്കന്റിൽ തന്നെ, അനിയൻ വാസു ശ്രീകുട്ടന്റെ വലത്തേകൈ ചേർത്തുപിടിച്ചിട്ടു പറഞ്ഞു,
“ഏട്ടാ….അങ്ങനെ ഓളും പോയി !”ശ്രീകുട്ടന്റെ മുഖത്തെ വിഷമം കണ്ടപ്പൊ വാസുവിന് പിന്നെ കൂടുതലൊന്നും പറയാൻ തോന്നീല. പക്ഷെ ശ്രീക്കുട്ടൻ ഒന്ന് പറഞ്ഞു,
“നാട്ടിലെ ലുക്ക് പെങ്കുട്ട്യോള് കല്യാണം കഴിഞ്ഞു പോവുമ്പഴല്ലടാ സങ്കടം, അവരുടെ ഒക്കെ ഭർത്താക്കന്മാരെ കാണുമ്പഴാ. ശോകം”
“സത്യം”

Continue reading

%d bloggers like this: