Author: ദീപു പ്രദീപ്‌

വഴികാട്ടി

സാബിത്തിന്റെ വീടിന്റെ ഹൗസ് വാർമിങ്ങ്. അവൻ ഫോണിൽ ക്ഷണിക്കുമ്പൊതന്നെ ഞാൻ ചോദിച്ചു,
“എവിടെ ആയിട്ടാടാ വീട്?”
“നീ എങ്ങനെയാണ് വരുന്നത്?”
“ബുള്ളറ്റിന്”
“ബൈക്കിന് ആണെങ്കില്‍… “
“ശ്ശ്! ബൈക്കല്ല. ബുള്ളറ്റിന്”
രണ്ടു മിനുറ്റ് നിശബ്ദത, എൻഫീൽഡിന്റെ സിഇഒ, സിദ്ധാർത്ഥ ലാൽ മദ്രാസിലിരുന്നു തുമ്മിക്കാണും.
“കുറ്റിപ്പാല ബിവറേജ് കഴിഞ്ഞുള്ള വലത്തേക്കുള്ള റോഡിൽ നേരെ ഒരു കിലോമീറ്റർ വന്നാ മതി, കാണും”
“ഓക്കെ”.

സംഭവദിവസം രാവിലെ ഞാൻ പതിവുപോലെ അഞ്ചുമിനിറ്റ് നേരത്തെ ഇറങ്ങി. എന്നിട്ടെന്റെ അഞ്ഞൂറ് സിസിയുള്ള വികാരത്തിന്റെ കിക്കറ് അഞ്ച്‌ മിനുറ്റ് അടിച്ചു. പിന്നെ റെട്രോ, ലെഗസി, മസ്കുലിൻ എന്നീ മൂന്ന് വാക്കുകൾ ഉരുവിട്ടുകൊണ്ട് രണ്ട് ഡീപ് ബ്രീത്തുകൾ എടുത്തു… വണ്ടി സ്റ്റാർട്ടായി.
വട്ടംകുളം കഴിഞ്ഞ് പട്ടാമ്പി റോഡിൽ രണ്ടു തവണ വണ്ടി ഉരുട്ടികളിച്ചിട്ടും കുറ്റിപ്പാല ബിവറേജ് എന്റെ കണ്ണിൽ പെട്ടില്ല (സുകൃതക്ഷയം). അവസാനം ഞാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ഒരു ചങ്ങായിടെ അടുത്ത് വഴി ചോദിച്ചു,
“ഈ ബിവറേജ് എവിടെയാണ്?”
അയാളുണ്ട് പീടികതിണ്ണയിൽ നിന്ന് എന്‍റെ അടുത്തേക്ക് നടന്നു വരുന്നു…
“എന്താ മോനേ, ഏത് ലോകത്താണ്? ഇന്ന് ഗാന്ധി ജയന്തി ആയിട്ട് ബിവറേജ് ഇല്ലാന്ന് അറിയില്ലേ?”
വണ്ടി ഓഫായി, ഞാൻ വായ പൊളിച്ചു.
ഹാൾടിക്കറ്റ് മറന്ന് പരീക്ഷാഹാളിലേക്ക് വന്ന ബിടെക്കുകാരനോട് ആധ്യാപകൻ കാട്ടികൂട്ടുന്നപോലെ അയാൾ പിന്നെയും എന്നെ ഗുണദോഷിച്ചു,
“ഇനിയെന്നാണ് ബോധം വരുന്നത്, ഇതൊക്കെ നോക്കീട്ട് വേണ്ടേ വരാൻ? പെട്രോളടിച്ച കാശ് വെറുതെ പോയില്ലേ?
എന്‍റെ കോശങ്ങള് വരെ കുരവയിട്ടു.
.
.
.
.
“ബിവറേജ് അവധി ആണെങ്കിലും സാധനം കിട്ടും ചേട്ടാ…”
ആ ഒറ്റ കിക്കിൽ വണ്ടി സ്റ്റാർട്ട്! അയാളുടെ കണ്ണിൽ അടക്കാകമ്പനി കണ്ട അടക്കാകുരുവിയുടെ തിളക്കം. പിന്നെ വിടോ…
“ഷട്ടറിന്‍റെ മേലേക്ക് മൂന്ന് പ്രാവശ്യം കല്ലെടുത്തെറിഞ്ഞിട്ടു കാക്ക കരയുന്ന ഒച്ച ഉണ്ടാക്കിയാൽ മതി, അതാ കോഡ്… അവര് ഷട്ടർ പൊക്കും.”

ഞാൻ ബൈക്ക് എടുക്കുമ്പോൾ, അയാൾ മേലോട്ട് നോക്കി നിൽക്കുന്നത് കണ്ടു. കോഡ് മനഃപാഠമാക്കുന്നതാണോ, അതോ മിമിക്രി വശമില്ലാത്തതുകൊണ്ട് കാക്കയെ പിടിക്കാൻ കേറാൻ പറ്റിയ മരം നോക്കുന്നതാണോ എന്തോ… അടുത്ത പ്രാവശ്യം കാണുമ്പൊ ചോദിക്കണം. എന്തായാലും ഏറ് ഉറപ്പാ!

Deepu Pradeep

Continue reading

ഉത്തമഗിഫ്റ്റ്

ഡിയറസ്റ്റ് അയൽവാസി ഉത്തമേട്ടന്‍റെ ഹൗസ് വാർമിങ്ങ്. അന്ന് രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെടുന്ന എന്നോട് അവിടുന്ന് ഗിഫ്റ്റ് വാങ്ങിച്ച് കൊണ്ടുവന്നോളാൻ പറയുന്ന അമ്മ, “കൊച്ചിയിലാവുമ്പൊ ലാഭം ഉണ്ടാവൂലോ…”
“പിന്നേയ്!” ന്ന് ഞാൻ.

തൃശ്ശൂരും കുന്നംകുളവും പാസ് ചെയ്ത് പോരുമ്പോൾ ഞാൻ നോക്കി. ഇല്ല, ഒരു കടയുടെ മുന്നിലും ഉത്തമേട്ടന്‍റെ ആ മുഖം തെളിഞ്ഞില്ല. അവസാനം നാട്ടിൽ, എടപ്പാൾ അമാന മാളിലെ ഏഷ്യൻ സൂപ്പർ മാർക്കറ്റിൽ തന്നെ ഞാൻ എത്തി. വൈബ്!!
എന്‍റെ ബഡ്ജറ്റിലുള്ള പാത്രങ്ങളും, ഡിന്നർ സെറ്റും, നോൺ സ്റ്റിക്ക് ഐറ്റംസും തപ്പുന്നതിനിടെയാണ് ആ വലിയ ബോർഡ് കണ്ണിൽ പെടുന്നത്. നോൾട്ടാ റൊട്ടി മേക്കർ, ഫ്‌ളാറ്റ് ഫിഫ്റ്റി ഓഫ്! പിന്നെ വേറൊന്നും നോക്കീല. ഉത്തമേട്ടന്‍റെ അടുക്കള കൊട്ടാരമായിക്കോട്ടെ….

ബില്ലടിച്ച് ഗിഫ്റ്റ് വ്രാപ്പ് ചെയ്യുമ്പോൾ ആ ചേട്ടൻ ചോദിച്ചു,
“പ്രൈസ് ടാഗ് കീറി കളയണോ?”
“ഓഫർ പ്രൈസ് ചീന്തി കളഞ്ഞേക്ക്, മറ്റത് കളയണ്ട”
പുഞ്ചിരി.

സമയം വൈകുന്നേരം ആയെങ്കിലും എനിക്കുള്ള ബിരിയാണി മാറ്റി വെച്ചേക്കാൻ ഞാൻ മുൻകൂട്ടി പറഞ്ഞിരുന്നു. ആ ഗുമ്മ്‌ ഗിഫ്റ്റും കവറും കൊണ്ട് ഞാൻ ഉത്തമേട്ടന്‍റെ പുതിയ വീട്ടിലേക്ക് കേറിച്ചെല്ലുമ്പോൾ കാണുന്നത്, ഉമ്മറത്ത് താടിക്ക് കൈവെച്ചിരിക്കുന്ന ഉത്തമേട്ടൻ ആൻഡ് ഫാമിലിയെയാണ്. മൂത്ത മകൾ സിറ്റൗട്ടിൽ തന്നെ ഇരിക്കുന്നത് കണ്ടതുകൊണ്ട് സംഭവം അതല്ല എന്നുറപ്പിച്ചു. പിന്നെന്താണ്? ‘അടുക്കള പൊളിഞ്ഞുചാടിയോ? അതോ ബിരിയാണി പൊകാളിയോ?’ എന്‍റെ മനസ്സിലെ സംശയങ്ങൾ പലതായിരുന്നു.
“എന്ത് പറ്റി ഉത്തമേട്ടാ?”
ഉത്തമേട്ടൻ അതേ ഗദ്ഗതത്തോടെ എന്നെയും വിളിച്ചുകൊണ്ട് അകത്തേക്ക് നടന്ന്, ഒരു മുറിയുടെ വാതിൽ തുറന്നു. മുറി നിറയെ പൊട്ടിച്ച പ്രസന്റേഷൻ പാക്കറ്റുകൾ.
പത്ത് നോൾട്ടാ റൊട്ടി മേക്കറുകൾ വരെ ഞാൻ എണ്ണി!
വെക്കാനും വിളമ്പാനും മാത്രമല്ല, കുളിക്കാനും കട്ടില് പണിയാനും വരെ ഉണ്ട്.
“മഹാപാപികള്…. എവിടുന്നെങ്കിലും നക്കാപ്പിച്ചാ കാശിന് കിട്ടിക്കാണും”
ഞാൻ അതെയെന്ന് തലയാട്ടി ശരിവെച്ചു, അതു തന്നെയാണല്ലോ…

“ഉം…. നീ നിന്‍റെ കവറ് അവിടെവെച്ചിട്ടു വായോ, ഭക്ഷണം കഴിക്കാം…”
കൈവെള്ളയിലിരുന്ന് എന്‍റെ റൊട്ടി മേക്കർ ജപ്പാൻ ജ്വരം പിടിച്ച ജഗന്നാഥനെ പോലെ വിറച്ചു! കൊടുത്താൽ കൊല്ലത്തല്ല, അപ്പ തന്നെ കിട്ടും. കടുംകൊടൂരമായ കറുത്ത മൊമെന്റ്‌സ്!!
‘ഇറങ്ങി ഓടിയാലോ…..? ടോയ്‌ലറ്റിൽ പോവാനുണ്ടെന്നു പറയാം’
ഛെ ഛെ ചെ ഇമേജ് പോവും.
‘ബോധം കെട്ടു വീണാലോ?’
വേണ്ട, ഇച്ചങ്ങായി മുഖത്ത് വെള്ളം തളിക്കുന്നതിന് മുന്നെ ഗിഫ്റ്റ് പൊട്ടിച്ച്നോക്കുന്ന ഇനമാണ്….

ഞാനീ വക ചിന്തകൾ കൊണ്ട് സ്റ്റേഷൻ കിട്ടാതെ നിൽക്കുമ്പോഴാണ് ഉത്തമേട്ടന്‍റെ മൂന്ന് കൂട്ടുകാർ ഗിഫ്റ്റ് കവറുകളും കൊണ്ട് അകത്തേക്ക് വന്നത്. അതവിടെ വാങ്ങി വെച്ച് ഉത്തമേട്ടൻ അവരെയുംകൊണ്ട് പുറത്തേക്ക് ഇറങ്ങിയ ആ സമയം, ആ നാല് മില്ലി സെക്കണ്ട്സ്, അതിൽ ആ നാലിന്റെയും ടാഗ് കീറിയെടുത്ത് ഞാൻ പുറത്തേക്ക് ഓടി, കലാസ്!
ബാക്കി ഞാൻ ഉത്തമേട്ടന് വിട്ടുകൊടുത്തു.

NB: ബിരിയാണി ഞാൻ കുറച്ചേ കഴിച്ചുള്ളൂ…. നമുക്ക് എത്തിക്സ് എന്നൊന്നുണ്ടല്ലോ

Deepu Pradeep

Continue reading

കല്യാണം മുടക്കി

വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെയല്ല, പരമ രസികൻ വരട്ടു ചൊറിയിൽ മാന്തുന്നതിനേക്കാളും സമാധാനപരമായ ഒരാനന്ദം വേറെ ഉണ്ട്. കൂട്ടുകാരന്റെ കൂടെ അവന് പെണ്ണുകാണാൻ പോയിട്ട് അങ്ങെത്തുംവരെ ഉപദേശങ്ങൾ നൽകി കൊണ്ടേയിരിക്കുക. ഓരോ പോയന്റിലും അവന്റെ വട്ടമുഖത്തെ ചതുരകുളത്തിൽ വിരിയുന്ന ആമ്പലും, വെട്ടുന്ന സിലോപ്പിയും കണ്ടങ്ങനെ ഇരിക്കുക.

കുട്ടിയുടെ വീടെത്തിയപ്പോഴേക്ക് എനിക്ക് ഏതാണ്ട് രണ്ട് ഐഫ്എഫ്കെ കണ്ട ഒരു സംതൃപ്‌തി കിട്ടിയിരുന്നു. വണ്ടിയിൽ നിന്നിറങ്ങും മുമ്പ് അവൻ ചോദിച്ചു,
“ഞാനപ്പൊ ഏത് മീറ്ററിലാണ് പെരുമാറേണ്ടത്?”
“നീയീ വണ്ടിയിൽ നിന്നിറങ്ങേണ്ടത് വേറൊരു മനുഷ്യനായിട്ടാണ്. നിന്റെ ഓരോ ചലനത്തിലും നിഷ്കളങ്കത മാത്രമേ ഉണ്ടാവാൻ പാടുള്ളൂ…”
പെട്ടെന്ന് അവന്റെ മുഖം മാറി,
“നിഷ്കളങ്കത എനിക്ക് കാണിക്കേണ്ട കാര്യമൊന്നും ഇല്ല…എന്റേലുണ്ട്.”
അവൻ ഇറങ്ങി ഒരു പോക്ക്. അത് മാത്രം ചീറ്റി!

കുട്ടി വന്നു. ചെക്കനെയും പെണ്ണിനെയും പെണ്ണിന്റെ അങ്ങളമാർ, സംസാരിക്കാൻ പറഞ്ഞുവിട്ടത് വീടിന്റെ പിന്നിലുള്ള റയിൽവെ പാളത്തിന്റെ അടുത്തേക്കാണ്. പുരോഗമനം ബോയ്സ്!
രണ്ടു മിനിറ്റ് കഴിഞ്ഞ് അതിലൂടെ ഒരു തീവണ്ടി പോയതിന്റെ പിറകെ തിരിച്ചുവന്ന അവന്റെ മുഖം, പൈനാപ്പിൾ ജ്യൂസാണെന്ന് കരുതി പെനോയിൽ എടുത്തുകുടിച്ച പോലെയുണ്ടായിരുന്നു.
കാറിൽ കയറി ഡോറടച്ച ഉടനെ അവൻ എന്നെ നാല് ചീത്ത,
“കോപ്പ്, നിന്റെ വാക്കും കേട്ട് നിഷ്കളങ്കത കാണിക്കാൻ പോയ എന്നെ പറഞ്ഞാ മതി.”
“നീ എന്താ ചെയ്തത്?”
“തീവണ്ടി പോവുന്നത് കണ്ടപ്പൊ റ്റാറ്റ കാണിച്ചു.”

Deepu Pradeep

Continue reading

ഷിബു കാ ഹുക്കും , ഇൻഡിക്കാ കാ കുസും

ഷിബുവിന്‍റെ ഇൻഡിക്ക ഓടുന്നത് നെടുമ്പാശ്ശേരി എയർപോർട്ടിലാണ്. ഇൻഡിക്ക ഒറ്റയ്ക്കോടില്ലല്ലോ, അതുകൊണ്ട് ഷിബുവും.
കഴിഞ്ഞ ജൂൺ മുപ്പത് വൈകുന്നേരം ലാൻഡ് ചെയ്ത ഷാർജ ഫ്ളൈറ്റിൽ നിന്നും ഷിബുവിന്, പൂവണ്ടിന്‍റെ വെപ്രാളമുള്ള ഒരു യാത്രക്കാരനെ കിട്ടി,
“വേം വിട്, വേം വീട്, എട്ടുമണിക്ക് മുമ്പ് പെരുമ്പാവൂര് എത്തണം!!”
‘എട്ടുമണിക്കാവും അടക്ക്’, ഷിബു മനസ്സിലൂഹിച്ചു.
‘ഇങ്ങനെ ധൃതിപ്പെട്ട് പ്ലൈനിറങ്ങിയ എത്ര യാത്രക്കാരെ താൻ സമയത്തിന് എത്തിച്ചിരുന്നു. ഹോസ്പിറ്റൽ കേസ്, താലികെട്ട്, പ്രസവം, ശവടക്ക്, ടോയ്‌ലറ്റ് കേസ്…. അങ്ങനെ എന്തെല്ലാം…’
ഷിബു വണ്ടി സ്റ്റാർട്ട് ചെയ്തു, സമയം ഏഴര!
വണ്ടി എയർപോർട്ട് എൻട്രൻസ് കടന്നതും യാത്രക്കാരൻ ചോദിച്ചു,
“വണ്ടിയിൽ ചാർജറുണ്ടോ?”
“ഇല്ല”
“എന്നാ ചവിട്ടിവിട്ടോ…”
ഷിബുവിന്‍റെ മുഖത്ത് ‘ട്രാഫിക്കിലെ’ ആസിഫലിയുടെ പുഞ്ചിരി.
ഷിബു ഇന്റിക്കയെ എൺപത് കടത്തിയപ്പോഴായിരുന്നു ആദ്യത്തെ കവല, അവിടെ ചെറിയ ഒരാൾകൂട്ടവും. അത് കണ്ടതും പിറകിൽ നിന്നും ഒരു അലർച്ച,
“ചവിട്ട്!”
ഷിബു ചവിട്ടി.
“എടോ, ആക്സിലേറ്റർ അല്ല, ബ്രേക്ക്!”
നിർത്തിയ വണ്ടിയിൽ നിന്നും ചാടിയിറങ്ങിയ പൂവണ്ട് ആൾകൂട്ടത്തിനുള്ളിലേക്ക് ഓടികയറി. സെക്കന്റുകൾക്ക് ശേഷം അതേ സ്പീഡിൽ തിരിച്ചുവന്ന് വണ്ടിയിൽ കയറുന്നു.
“വിട്ടോ, വിട്ടോ…”
നടന്നതെന്താണെന്ന് പിടികിട്ടാതെ ഷിബു വണ്ടി എടുത്തു.
മുന്നോട്ട് പോകവെ അടുത്ത രണ്ടു കവലകളിൽ വെച്ചും ഇതുതന്നെ ആവർത്തിച്ചു. അയാൾ ഒച്ചയിട്ട് വണ്ടി നിർത്തിക്കുന്നു, പീടികതിണ്ണയിൽ കൂടിനിൽക്കുന്ന ആൾക്കാരുടെ ഇടയിലേക്ക് ഓടി കയറുന്നു, തിരിച്ചുവരുന്നു, വീണ്ടും ധൃതി വെക്കുന്നു.
‘ഇതെന്ത് നേർച്ചയാണ്!’
ഷിബു തന്‍റെ ഡ്രൈവിങ്ങ് കരിയറിൽ ഇങ്ങനൊരു സംഭവവികാസം എക്സ്പീരിയൻസ് ചെയ്തിട്ടില്ലായിരുന്നു. റോഡ് കണ്ടീഷനും ട്രാഫിക്ക് ബ്ലോക്കും വെച്ച്, ഷിബുവിന്റെ ഉള്ളിലെ ഗൂഗിൾ മാപ്പ് ഉണ്ടാക്കിയ എസ്റ്റിമേറ്റഡ് അറൈവിങ്ങ് ടൈം, കരിഞ്ഞ് പൊകവരാൻ തുടങ്ങിയപ്പോൾ അവൻ റിയാക്ട് ചെയ്തു,
“ഇയാൾക്ക് പെട്ടെന്ന് വീട്ടിൽ എത്തുകയും വേണം, എല്ലാ അങ്ങാടിയിലും നിർത്തുകയും വേണംന്ന് പറഞ്ഞാൽ നടക്കൂല! ഇയാളെങ്ങോട്ടാണ് ഈ ഓടി പോവുന്നത്?”
അയാൾ ചെറിയൊരു ചമ്മലോടെ പറഞ്ഞു,
“ഇന്ന് അർജന്റീനയുടെ വേൾഡ്കപ്പ് മാച്ചുണ്ട്. അളിയന്മാരും അനിയനും ഒക്കെ ബ്രസീൽ ഫാൻസാ, കളി തീരും മുൻപ് വീടെത്തണം, അതിന്റെ ഇടയിൽ സ്‌കോർ അറിയാഞ്ഞിട്ട് ഒരു ഒരു ഇത്‌…”
“ഇത്രേയുള്ളോ?”
ഷിബുവിന്റെ ഉള്ളിൽ ‘സുഡാനി’യിലെ സൗബിൻ ഷാഹിറും, ‘ട്വന്റി ട്വന്റി’ യിലെ ബാബു ആന്റണിയും ഒരുമിച്ച് ഉണർന്നു.
“സാറ് ഇനിയുള്ള എല്ലാ അങ്ങാടിയിൽ നിന്നും സ്കോർ കാണും, ഹാൾഫ് ടൈമിന് മുൻപ് പെരുമ്പാവൂരും കാണും”
ഷിബു വണ്ടി മുന്നോട്ടെടുത്തു.
അടുത്ത ആൾക്കൂട്ടം കണ്ടപ്പോൾ അയാൾ പറയാതെ തന്നെ ഷിബു സഡൻ ബ്രേക്കിട്ട് വണ്ടി നിർത്തി. ഷാർജ ബോയ് ചാടിമറിഞ്ഞ് മണ്ടി ചെന്ന് ആദ്യം കണ്ട ആളോട് തന്നെ ചോദിച്ചു,
“മച്ചാനേ സ്കോറെന്തായി?
പതക്കോ!! നല്ലൊരടി കരണത്ത് വീണു!
“മരണവീട്ടില് വന്നിട്ടാണോടാ പട്ടീ, സ്‌കോർ ചോദിക്കുന്നത്??”
പിന്നെ കാറിൽ തിരിച്ച് കയറിയ അളിയന് സ്കോറും വേണ്ട ഒന്നും വേണ്ട, ബബിൾഗം തിന്ന മൈനടെ മാരി ഒറ്റ ഇരുപ്പ്. പെരുമ്പാവൂര് എത്തിയപ്പോൾ അവിടെ ഷിബു ആദ്യം ഊഹിച്ച പോലെതന്നെ ഒരു അടക്ക് നടക്കുകയായിരുന്നു, അർജന്റീനയുടെ.
ഫ്രാൻസ് 4- അർജന്റീന 3. ഇരട്ടി മധുരം!!

Deepu Pradeep

Continue reading

ഹൊസൂരിലെ പെൺകുട്ടി

രണ്ടായിരത്തി പന്ത്രണ്ട്.
പച്ചരിച്ചോറും എന്തോകറികളും തിന്ന് ബാഗ്ലൂരിൽ ജോലിചെയ്തു കൊണ്ടിരിക്കുന്ന കാലം. ചില ശനിയാഴ്ചകളിൽ തമിഴ്‌നാട് ബോഡർ കടന്ന്, ഹൊസൂരിലേക്ക് പറന്ന് അവിടെ കൂടും, കൂട്ടുകാരൻ വൈശാഖിന്റെ അടുത്ത്.
ഹൊസൂരിൽ നിന്നും ഉള്ളിലേക്ക് മാറി ബെലഗോണ്ടപ്പള്ളിയെന്ന ഗ്രാമത്തിലെ, വലിയൊരു ആൽമരത്തിനു താഴെയുള്ള ഒരു ഇരുനില വീടായിരുന്നു അവന്റെ വാസസ്ഥലം. ബെലഗോണ്ടപള്ളിയിലെ രാത്രികൾക്ക് ഓർമ്മകളിലിന്നും ജമന്തിപാടങ്ങളുടെ മണമാണ്, തമിഴ് മഞ്ഞു വീഴുന്ന വെളുത്ത രാത്രികൾ! വെറും റൊമാന്റിക്!

അതിലൊരു രാത്രിയിൽ, ആൽമരത്തിന്റെ ഇലകൾ കാറ്റിലൊഴുകുന്നതും കേട്ട്, നിലാവുചേലകൾ മഞ്ഞിലൊളിക്കുന്നതും കണ്ട്, ഞങ്ങൾ ടെറസിൽ മലർന്നു കിടക്കുകയായിരുന്നു…
പെട്ടെന്നായിരുന്നു അവനതുച്ഛരിച്ചത്.
“അവളുടെ ഉടലിൽ ഒരു കവിതയൊഴുകുന്നുണ്ട്…”
ഞാൻ ഞെട്ടി പിടഞ്ഞെഴുന്നേറ്റ് വീണ്ടും രണ്ട് ഞെട്ടു ഞെട്ടി.
“എന്താ വൈശാഖേ ഇങ്ങനെയൊക്കെ?”
“ഞാനൊരു പുസ്തകം വായിച്ചെടാ….”
എനിക്ക് വീണ്ടും ഞെട്ടേണ്ടതായി വന്നു,
“നീ പുസ്തകം വായിക്കാനൊക്കെ തുടങ്ങിയാ?”
അവൻ ഒന്ന് പുഞ്ചിരിച്ച ശേഷം താഴെപ്പോയി തിരിച്ചുവന്ന് ഒരു വരയിട്ട നോട്ടുപുസ്തകം എനിക്ക് നേരെ നീട്ടി. ഇംഗ്ലീഷിലാണ്, ആ വീട്ടിൽ അവനുമുമ്പ് വാടകയ്ക്ക് താമസിച്ച ഏതോ പെൺകുട്ടി കുറിച്ചിട്ട ഒരു കഥ. കുന്നിമണി പെറുക്കിവെച്ചപോലെയുള്ള അക്ഷരങ്ങളിലെഴുതിയ അവളുടെ ജീവിതകഥ!

അരിച്ചിറങ്ങിവരുന്ന പാലപ്പൂ ഗന്ധത്തിന്റെ ആഴമുള്ള വരികൾ. പരപ്പുകളിൽ നിർത്താതെ വെട്ടുന്ന അവളുടെ അനുഭവങ്ങളുടെ ഓളങ്ങൾ!
ആ രാത്രി വെളുക്കും മുൻപ് ഞാൻ ഒറ്റയിരുപ്പിന് അത് വായിച്ചു. തീർത്തു എന്ന് പറയാൻ പറ്റില്ല, കാരണം ഒടുവിലത്തെ പേജുകൾ അതിലുണ്ടായിരുന്നില്ല!
ഞാൻ വൈശാഖിനെ നോക്കി, അവനും അതിനായി ആ വീട് മുഴുവൻ തിരഞ്ഞുകഴിഞ്ഞതാണ്. കയ്പ്പിന്റെ ഒരു കടൽ അവളെ മുക്കികളയാനായി നിൽക്കുന്ന ഒരു നിമിഷത്തിലാണ് അതിലെ വരികളവസാനിക്കുന്നത്.
അവൾക്കും, അവളുടെ പ്രണയത്തിനും ഒടുവിൽ എന്ത് സംഭവിച്ചിട്ടുണ്ടാവും എന്ന ചോദ്യം, എന്‍റെയും കരള് കൊത്തിവലിച്ചു.

ഞാൻ എഴുന്നേറ്റു,
നൈറ് ഷിഫ്റ്റിന്റെ നിയോൺ ബൾബുകൾ പ്രകാശിക്കുന്ന തൊട്ടടുത്തെ ടി വി എസ് ഫാക്ടറിയുടെ അന്തരീക്ഷത്തിലേക്ക് ഏറെനേരം നോക്കി നിന്നു. ഒടുവിൽ ഏതോ ഒരു നിമിഷത്തിൽ തിരിഞ്ഞ് വൈശാഖിനെ നോക്കി പറഞ്ഞു,
“അളിയാ, ഈ കുട്ടിയെ കണ്ടുപിടിക്കണം”
“നമ്മള് കണ്ടുപിടിച്ചിരിക്കും അളിയാ!”

അവന്റെ സഹമുറിയൻ പഞ്ചാബികാരൻ സാഹിലിന്റെ പൾസർ എടുത്ത് നേരം പുലർന്നപ്പോൾതന്നെ ഞങ്ങളിറങ്ങി. ഹൗസ് ഓണറെയും, ആ വീടിനടുത്ത് മുൻപ് താമസിച്ചവരെയുമൊക്കെ കണ്ടുപിടിച്ച് ആ അജ്ഞാത സുന്ദരിയെ തിരക്കി നടന്നു. പക്ഷെ നിരാശയായിരുന്നു ഫലം. ഇടയ്ക്ക് യാത്ര നിന്നുപോയ ഒരു പഞ്ചറുകടയിലെ കാത്തിരിപ്പിന്റെ ഇടയിലാണ് ആ സംശയം ഞാനവനോട് ചോദിച്ചത്,
“നീയെന്താണ് നിന്റെ കൂടെ ജോലിചെയ്യുന്ന ആരോടും പറയാതെ ഈ പുസ്തകത്തെ പറ്റി എന്നോട് മാത്രം പറഞ്ഞത്? ”
“നിനക്ക് ആ സ്പാർക്ക് ഉണ്ടാവും എന്നെനിക്ക് അറിയാമായിരുന്നു”
എനിക്ക് കിക്കായി.

അന്ന് രാത്രിയാവുമ്പോഴേക്കും അവൾ പഠിച്ചിരുന്ന കോളേജ് ഞങ്ങൾ കണ്ടുപിടിച്ചു. എങ്കിലും രണ്ടു മുഖങ്ങളിലും നിരാശ തന്നെയായിരുന്നു ബാക്കി. വരുന്ന ഞായറാഴ്ച അന്വേഷണം തുടരാം എന്ന തീരുമാനത്തിൽ ഞാൻ ബാംഗ്ളൂരിന്റെ മണങ്ങളിലേക്ക് യാത്ര തിരിച്ചു.
മടക്കയാത്രയിലും, ആ കഥയുടെ ബാക്കി അറിയാനാണോ, അതോ അവളെ കാണാനാണോ എന്റെ മനസ്സ് ധൃതി വെക്കുന്നത് എന്നെനിക്ക് തിരിച്ചറിയാനായില്ല.

അടുത്ത ഞായറാഴ്ച നിർത്തിയിടത്ത് നിന്നും ഞങ്ങൾ വീണ്ടും തുടങ്ങി. ഒടുവിൽ നിർണ്ണയകമായൊരു ദിശ കിട്ടി. ആള് മറാത്തിയാണ്, കോയമ്പത്തൂരിൽ എവിടെയോ ആണിപ്പോൾ താമസം.
ഞങ്ങൾ തിരിച്ച് അതേ ആൽമരത്തിന് താഴെയെത്തി. എന്ത് ചെയ്യണം എനിക്ക് നിശ്ചയമില്ലായിരുന്നു.
“കോയമ്പത്തൂർ അന്വേഷിക്കാം” വൈശാഖിന്റെ ഉള്ളിലെ തീ ഞാൻ കണ്ടു.

അവളെതേടിയുള്ള ഓരോ യാത്രയും അവളിലേക്കുള്ളതായിരുന്നു. പതിയെ ഞാൻ തിരിച്ചറിഞ്ഞു, അവളുടെ വാക്കുകൾക്കൊപ്പം പെയ്ത കുന്നിമണികൾ കൊണ്ടെന്റെ പുഴ നിറഞ്ഞിരുന്നു എന്ന്….
എന്‍റെ ആ ഇഷ്ടത്തിന്റെ കാര്യം ആദ്യമറിയേണ്ടത് വൈശാഖാണ്. അത് പറയാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് അവന്‍റെ ഫോണ്‍ വരുന്നത്.
“എടാ… കണ്ടുപിടിച്ചെടാ! കോയമ്പത്തൂർ മറാത്തികളുടെ ഒരു കോളനിയുണ്ട്, അതിലാണ് വീട്”

ആഴ്ച കാത്തിരുന്നു തീർക്കാനുള്ള ക്ഷമയില്ല, പിറ്റേന്ന് തന്നെ ലീവെടുത്ത് ഞങ്ങൾ രണ്ടും കോയമ്പത്തൂർക്ക് വണ്ടി കയറി. യാത്രയ്ക്കിടയിലൊന്നും എനിക്ക് അവനോട് അത് പറയാൻ പറ്റിയില്ല. അതിപ്പൊ ഭക്ഷണം കഴിക്കാൻ വരെ ആമ്പിയൻസ് നോക്കുന്ന നമ്മക്ക്, ഇത്രേം പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ചില്ലറ ആമ്പിയൻസ് ഒന്നും പോരല്ലോ.
പക്ഷെ അവന് ആമ്പിയൻസ് ഒന്നും ഒരു വിഷയമല്ലായിരുന്നു, കോയമ്പത്തൂർ റെയിൽവേസ്റ്റേഷന്റെ കംഫർട്ട് സ്റ്റേഷന്റെ മുന്നിൽ വെച്ചാണ് അവനത് എന്നോട് പറഞ്ഞത്,
“അളിയാ… അവൾ ആ പുസ്തകത്തിൽ സംശയിച്ചപോലെ അവളുടെ ചെക്കൻ അവളെ ചതിച്ചിട്ടുണ്ടെങ്കിൽ, അവളെ എനിക്ക് വേണമെടാ, ഞാൻ എടുത്തോളാടാ….”
‘ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ…’ എന്ന് മനസ്സിൽ പാടികൊണ്ടിരുന്ന ദാസേട്ടൻ പെട്ടെന്ന് പാട്ട് മാറ്റി,
‘പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ….’

ഞാൻ തല്ലുണ്ടാക്കാൻ പോയില്ല, കുട്ടി തീരുമാനിക്കട്ടെ.
അവളുടെ വീടെത്തി. അമ്മയായിരിക്കണം, കാണാൻ വന്നതാണ് എന്നു പറഞ്ഞപ്പോൾ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞശേഷം അവളെ വിളിക്കാനായി അവർ അകത്തേക്ക് പോയി.
ആ പുസ്തകം മടക്കിനൽകാൻ ഇത്രയും ദൂരം വന്ന ഈ രണ്ടു യുവാക്കളെ കാണുമ്പോൾ, സന്തോഷം കൊണ്ടവൾ ആദ്യം കെട്ടിപ്പിടിക്കുന്നത് ഞങ്ങളിലാരെയാവും എന്ന് ഞാൻ ആലോചിച്ചു.
പുസ്തകം കൊടുക്കുന്ന ആൾക്ക് കൂടുതൽ വെയിറ്റെജ് ഉണ്ടാവുമെന്ന കണക്കുകൂട്ടലിൽ തഞ്ചത്തിൽ ഞാൻ വൈശാഖിന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങിച്ചു വെച്ചു.

അവൾ ഉമ്മറത്തേക്ക് വന്നു. ഞങ്ങൾ അവളെ കണ്ടു! അവളെ അനുകരിച്ചായിരിക്കണം ഗോതമ്പ് പാടങ്ങൾ വിളയാൻ നേരം ആ നിറമെടുക്കുന്നത്, വശ്യത!
അതിൽ മുഴുകി ഒരുനിമിഷം ഞാൻ നിന്നപ്പോൾ എന്‍റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ടു അവൻ ചാടി കേറി കാര്യം പറഞ്ഞു. പക്ഷെ പുസ്തകം എന്റെ കയ്യിലാണല്ലോ, ഞാൻ അത് അവൾക്ക് നേരെ നീട്ടി. ആ ഒരു നിമിഷത്തെ അവളുടെ മുഖത്തെ അമ്പരപ്പ് എനിക്ക് ഫോമാലിനിൽ ഇട്ടുവെക്കാൻ തോന്നി. പക്ഷെ അത് പതിയെ മാറുന്നപോലെ… അവൾ ഉറക്കെ ഒരു ചിരി!
“ഇതെന്‍റെ ആത്മകഥയൊന്നുമല്ല. എക്സാമിന് കോപ്പി അടിച്ചതിന് ടീച്ചർ പണിഷ്മെന്റ്‌ തന്നതാ, സിലബസ്സിലുണ്ടായിരുന്ന ഒരു നോവൽ ഫുൾ പകർത്തി എഴുതിപ്പിച്ചു!!”
ഞങ്ങളുടെ സമസ്ത ജീവകോശങ്ങളുടെയും അടപ്പൂരി….. പൊക!
എനിക്ക് വൈശാഖിന്റെ മുഖത്തേക്കും, വൈശാഖിന് എന്റെ മുഖത്തേക്കും നോക്കണമെന്നുണ്ടായിരുന്നു, കഴിഞ്ഞില്ല.

കുട്ടി കൈവിട്ട് ചിരിക്കുകയാണ്….
തെറ്റുപറയാൻ പറ്റില്ല. പക്ഷെ, പുസ്തകം വായിച്ച് ജീവിതം കൊടുക്കാൻ വന്ന ആ രണ്ട് മണ്ടൻകുണാപ്പികളെ കണ്ട് വീട്ടിലുള്ളവരും കൂടി ആർത്തുച്ചിരിക്കാൻ തുടങ്ങിയതാണ് എനിക്ക് ഇഷ്ടപെടാതിരുന്നത്. എന്റെ കണക്കുകൂട്ടലുകൾ ഒന്നും തെറ്റിയില്ല, ബുക്ക് കയ്യിൽ പിടിച്ച എനിക്ക് തന്നെയായിരുന്നു അവരുടെ കളിയാക്കലിൽ വെയിറ്റേജ്‌.
മറാത്തി ചിരികളുടെ എണ്ണം വീണ്ടും കൂടുന്നതിനിടെ ആ രണ്ടു പാവം മലയാളികൾ പുറത്തേക്ക് ഇറങ്ങിനടന്നു…

തിരിച്ച് ഹൊസൂരിലേക്കുള്ള ട്രെയിനിൽ പരസ്പരം ഒന്നും മിണ്ടാതെ ഇരിക്കുമ്പോൾ, മുൻപ് വൈശാഖിനോട് ചോദിച്ച അതേ ചോദ്യം ഞാൻ വീണ്ടും ചോദിച്ചു, വേറൊരു ടോണിൽ.
“നീയെന്തിനാടാ തെണ്ടീ, ഈ ബുക്കിന്റെ കാര്യം വേറാരോടും പറയാതെ എന്നോട് തന്നെ പറഞ്ഞത്?”

Deepu Pradeep

Continue reading

കളരിപരമ്പര ദൈവങ്ങളേ…

കളരിപയറ്റിന്റെ ടോം ക്രൂയിസും, ഏഷ്യാ-പസഫിക്ക് മുതൽ പാപ്പനംകോട് വരെ ശിഷ്യസമ്പത്തുമുള്ള മ്മളെ ഹംസത്തലി ഗുരിക്കൾ! ഗുരിക്കളുടെ ലാസ്റ്റ് ശിഷ്യൻ എന്നറിയപ്പെടാനുള്ള ഭാഗ്യം കിട്ടിയത്, കാലടി ഡെയ്ഞ്ചർ ബോയ്സ് ക്ലബ്ബിന്റെ ലോറിമറിയുന്ന കളിക്കാരൻ, സോറി, ലോകമറിയുന്ന കളിക്കാരൻ സുഗ്രീവനായിരുന്നു. പെനാൽട്ടി അടിച്ച് ത്രോ ആക്കി മാറ്റിയാൽ ലോറിമറിയാതിരിക്യോ?
അത് പോട്ടെ, ഗുരിക്കളുടെ ഫസ്റ്റ് ശിഷ്യന്റെ പേരിലും, ബെസ്റ്റ് ശിഷ്യന്റെ പേരിലും ഇപ്പോഴും അവകാശതർക്കം നിലവിലുണ്ടെങ്കിലും, ലാസ്റ്റ് ശിഷ്യന്റെ കാര്യത്തിൽ ആര്‍ക്കുമൊരു സംശയവുമില്ല, അത് മ്മളെ സുഗ്രീവൻ തന്നെയാണ്. ആ കഥയാണ് ത്. Continue reading

ബൂസ്റ്റിന്റെ ഭൂ

കണ്ടോ, ചെറിയ ഒരു മിസ്റ്റേക്കില്ലേ?
ആ, അതുപോലെ തന്നെയായിരുന്നു ഫ്രീക്കുസ്മാനും. അധികൊന്നൂല്ല്യ, ചെറിയോരു മിസ്റ്റേക്ക്. ആ ചെറുതിലൊന്ന് വലിയൊരു ആരാധനയാണ്. ആൽബം രംഗത്തെ ജീവിക്കുന്ന ഇതിഹാസം, ഹിറ്റുകളുടെ മരം, കുഞ്ഞിമോൻ കൊയിലാണ്ടി (യഥാർത്ഥ പേരല്ല) അസ്ഥിക്ക് പിടുത്തമിട്ട യുവത്വങ്ങളിൽ ഒന്നാണ് ഫ്രീക്കുസ്മാൻ. കുഞ്ഞുമോൻ ഫാൻസ് ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത് വരെ ഉസ്മാന്റെ ഇടത്തേ നെഞ്ചിലാണ്, അജ്ജാതി ഫാൻബോയ്!

പക്ഷെ കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും, ഉസ്മാനെ പറ്റി പറയാൻ തുടങ്ങിയാൽ ഞാൻ ‘കഥപറയുമ്പോൾ’ ക്ളൈമാക്സിലെ അശോക് രാജാവും. കണ്ണിൽ നിന്ന് രണ്ട് ഔൺസ് കണ്ണീര് പൊഴിയും….
അശോക് രാജ് പറഞ്ഞപോലെ, ഓരോ വ്യക്തിയുടെ ജീവിതത്തിലും കൃത്യമായ സമയത്ത് സ്വാധീനം ചെലുത്തുന്ന ഒരാളുണ്ടാവും. ഈ ഫോളോവേർസും ലൈക്കുകളും വരുന്നതിനും എത്രയോ മുൻപ്, എന്നിൽ ഒരു എഴുത്തുകാരനുണ്ടെന്നു ആദ്യമായി തിരിച്ചറിഞ്ഞത് അവനായിരുന്നു…. എന്‍റെ ബാ, അല്ല ഉസ്മാൻ.

2007. എഴുതിവെക്കുന്നത് അടക്കാകുരുവിക്ക് പോലും വേണ്ടാത്ത കാലം. കട്ട ഡിപ്രഷൻ! എഴുത്തു നിർത്തി ഹിന്ദുസ്ഥാനി സംഗീതത്തിലേക്കോ, കരാട്ടയിലേക്കോ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്ന് ചിന്തിച്ച് നടക്കുന്ന ഒരു നട്ടുച്ചകളിൽ ഒന്നിലാണ് ഉസ്മാൻ, തലയ്ക്ക് ബാക്കിലൊരു വലയവുമായി എന്റെ മുന്നിൽ പ്രത്യക്ഷപെടുന്നത്. പെട്ടയുടൻ ഹോണസ്റ്റ് ബേക്കറിയിലേക്ക് വലിച്ചുകേറ്റി അവനെനിക്ക് എന്‍റെ അന്നത്തെ വീക്ക്നെസ്സുകളായിരുന്ന അവിൽമിൽക്കും മുട്ടപഫ്‌സും വാങ്ങിതന്നു. കുഞ്ഞുമോൻ കൊയിലാണ്ടിയുടെ പുതിയ ആൽബം, ‘കുലുക്കമുണ്ട് ഖൽബേ’യുടെ ആസ്വാദനകുറിപ്പ് പറയാനായിരിക്കും ആ സ്‌നേഹം എന്ന് കരുതിയ എനിക്ക് തെറ്റി. വന്നത് ഈ വരിയായിരുന്നു…
“ദീപോ…നീ മാരക എഴുത്താണ്”
ബ്ലും! അടിവയറ്റിൽ മഞ്ഞുതുള്ളി വീണ ഒരു ഫീല്!!
പിന്നെയുഡ്രാ… സ്വാഗതപ്രസംഗത്തിൽ ചീഫ് ഗസ്റ്റിനെ വർണ്ണിക്കണപോലെ എന്നെയും എന്‍റെ എഴുത്തിനെയും ഹഡാടെ വർണ്ണിച്ച് ഒരു പത്ത് മിനുറ്റ് ഫുൾസ്റ്റോപ്പില്ലാതെ നോൺ സ്റ്റോപ്പ്!
എന്‍റെ അവിൽ മിൽക്ക് കഴിഞ്ഞതുപോലും ഞാനറിഞ്ഞില്ല. ജാതി കിക്ക്, വെറും ഹൈ!
എന്നിട്ടും കഴിഞ്ഞിട്ടില്ലായിരുന്നു.
“ദീപോ, ഞാനൊരു കാര്യം പറഞ്ഞാ ഒന്നും തോന്നരുത്…. ഞാൻ അന്റെയൊരു ഫാനാണ്.”
ട്ടും! എന്റെ ആന്ദോളനങ്ങൾ അട്ടത്ത്കയറി.
ഒന്നുമില്ലെങ്കിലും ഞാനന്നൊരു പ്ലസ്റ്റുക്കാരനല്ലേ? അട്ടത്ത്തന്നെ കയറി, ട്ടും ട്ടും!!

എന്തോ…പിന്നെ ഞാൻ നോക്കിയത് ഉസ്മാന്റെ ആ വലത്തേ നെഞ്ചിലേക്കായിരുന്നു. അശോക് രാജിനെ പോലെത്തന്നെ നിറകണ്ണുകളോടെ ഞാൻ ചോദിച്ചു,
“ഈ കടങ്ങളൊക്കെ ഞാനെങ്ങനെ വീട്ടും എന്റെ ബാ…. അല്ല ഉസ്മാനെ?”
“എനിക്ക് ഇയൊരു ലവ് ലെറ്റർ എഴുതിതന്ന് വീട്ടിയാൽ മതി”
സ്വാഹ! ചോദിക്കണ്ടേർന്നില്ല.
“ഉസ്മാനെ, ലവ് ലെറ്ററൊന്നും എഴുതി എനിക്ക് ശീലമില്ല, സാധാ എഴുത്ത് പോലെയല്ല, നല്ല പണിയുള്ള പരിപാടിയാ”
“എനിക്ക് നാലേ നാല് വരി മതി. അവളെ വർണ്ണിച്ചുകൊണ്ടുള്ള കുറച്ച് ഹാന്റ്പിക്ക്ഡ് വാക്കുകൾ മാത്രം”
വീണ്ടും ബഹുമാനം! ഓരോരോ കോന്തന്മാര് ഒന്നരയേക്കർ പറമ്പിന്‍റെ അടിയാധാരം പോലെ ഓരോ ലവ് ലെറ്ററ് അങ്ങട്ട് കാച്ചും, ന്നിട്ടോ? പെണ്ണും പോവും, പേപ്പറും വേസ്റ്റാവും.
അവന്‍റെ ആ സിംപ്ലിസിറ്റി കണ്ട് ഞാൻ സമ്മതം മൂളി.

സ്വന്തം ജീവിതത്തിലെ പ്രേമനൈരാശ്യങ്ങളും, നാട്ടാരുടെ ജീവിതത്തിലെ അബദ്ധങ്ങളും എഴുതുന്നപോലെ സിമ്പിളല്ല ഈ പ്രേമലേഖനപരിപാടി എന്ന്, പേപ്പറും പേനയും പിടിച്ച് അരമണിക്കൂർ നഖം കടിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്. തീപ്പൊരിയൊന്നും വരാതായപ്പോ ഞാൻ നേരെ പ്രേമത്തിൽ എം ഫിൽ ചെയ്യുന്ന കൂട്ടുകാരൻ അച്ചുവിന് വിളിച്ചു കാര്യം പറഞ്ഞു.
“ഇത്രേയുള്ളോ? ഇതൊക്കെ സിമ്പിടുന്ന പോലെ സിമ്പിളല്ലേ?”
“സിമ്പിളോ, എന്നാ നീയൊന്ന് വർണ്ണിച്ചേ….”
സ്പോട്ടില് വന്നു.
“പെണ്ണെ… സെപ്റ്റിക്ക് ടാങ്കായിരുന്ന എന്റെ മനസ്സിൽ പെയ്ത അത്തറ് മഴയാണ് നീ”
വാവ്! അതൊക്കെയാണ് ലവ് ലെറ്ററ്‌! കാമുകി മാത്രമല്ല, അവളുടെ നാത്തൂനും വല്യച്ഛനും മേമമാരും വരെ കൂടെ ഇറങ്ങിവരും. ഞാൻ ഫോൺ വെച്ചു.

രാത്രിയായി, നഖം കഴിഞ്ഞ് ഞാൻ പേന കടിക്കാൻ തുടങ്ങി എന്നല്ലാതെ വേറെ മാറ്റം ഒന്നുമില്ല. ആ സമയം അപ്രതീക്ഷിതമായി പുറത്ത് ക്ലാര പെയ്തു. മോനേ!! അടപടല റൊമാന്റിക്ക്. അതില് ഒരു അസാധ്യ സാധനം വന്നു. നാല് വരി! എഴുതിയത് വായിച്ച എനിക്ക് തന്നെ എന്നെ കെട്ടിപ്പിടിക്കാൻ തോന്നി.
ആ ലവ് ലെറ്ററും കൊണ്ട് പോയ ഉസ്മാൻ പിറ്റത്തെ കൊല്ലം തന്നെ ഓളെ കെട്ടി. എന്‍റെ എഴുത്തിന് അതിലും വലിയൊരു ജ്ഞാനപീഠം പിന്നെ കിട്ടാനുണ്ടോ? സ്വജീവിതം കൊണ്ട്‌ ഉസ്മാൻ തന്ന ആ ഊർജ്ജത്തിന്റെ ഉത്സാഹത്തിലാണ് ഞാൻ പിന്നീട് എഴുത്ത് തുടരുന്നത്.

2015. ബ്ലോഗ് ഒക്കെ ഹിറ്റായി, എഴുതിയ സിനിമയും ഇറങ്ങിനിൽക്കുന്ന സമയം. നാട്ടിലെ തിരക്കഥാകൃത്തിനെ അനുമോദിക്കാൻ നാട്ടുകാർ ഒരു ചടങ്ങു സംഘടിപ്പിക്കാൻ പോവുന്നുണ്ടെന്നു ഞാനറിഞ്ഞു. എനിക്ക് ഉസ്മാനെ ഓർമ്മ വന്നു. പരിപാടിയുടെ മറുപടി പ്രസംഗത്തിൽ, ഈ ഇൻസ്പിറേഷൻ സ്റ്റോറി പറഞ്ഞ് കണ്ണൊന്നു തുടച്ചശേഷം, എംഎൽഎ എന്നെ അണിയിച്ച ആ പൊന്നാട, ഉസ്മാനെ സ്‌റ്റേജിലേക്ക് വിളിച്ച് അണിയിച്ച് കയ്യടി വാങ്ങാനായിരുന്നു എന്റെ എളിയ പ്ലാൻ.

പരിപാടിയ്ക്ക് ഒരാഴ്ച മുൻപ്, ഒരു കോട്ടയ്ക്കൽ ബസിൽ യാത്ര ചെയ്യുകയായിരുന്നു ഞാൻ. വെട്ടിച്ചിറ കഴിഞ്ഞപ്പൊ, ബസ്സിലെ ജെബിഎൽ സ്പീക്കർ കുഞ്ഞുമോൻ കൊയിലാണ്ടിയുടെ ശബ്ദത്തിൽ പാടാൻ തുടങ്ങി. ടിക്കറ്റ് എടുത്തകാരണം ഇറങ്ങിഓടാനും പറ്റില്ല. പെട്ട സീന്‍.
കുഞ്ഞുമോന്റെ പഴയൊരു ആൽബമാണ്, ‘ഓളെന്ത് ഓളാ’!
‘ആത്മാക്കളേ…പിടിച്ചിരുന്നോ’
പല്ലവി കഴിഞ്ഞപ്പൊ വന്നു, പണ്ട് ഞാൻ ഉസ്മാന് വേണ്ടി എഴുതികൊടുത്ത ആ നാല് വരികൾ!! എന്താ പറയാ, അയമോദകവെള്ളത്തിൽ ആട്ടുംകാട്ടം കലക്കികുടിച്ചൊരു ഫീല്!!

ഉസ്മാന്റെ അന്നത്തെ കല്യാണം പ്രേമം ഒന്നുമായിരുന്നില്ല, അറേഞ്ച്ഡ് മാര്യേജ് ആയിരുന്നെന്ന് ഞാൻ പിന്നീടറിഞ്ഞു. ആ വരി അവൻ കുഞ്ഞുമോന്റെ പ്രീതിക്ക് വേണ്ടി മറിച്ചാണ്.
ഊഷ്മളാവസ്ഥ!!
പൊന്നാട ഞാൻ പിന്നെ വേസ്റ്റാക്കിയില്ല.

Deepu Pradeep

Continue reading

ദിനേശചരിതം വോള്യം രണ്ട്

നിന്നുമുള്ളിത്തറയിൽ ദിനേശൻ. മണ്ടത്തരങ്ങൾക്ക് ഒരു നോബൽ സമ്മാനം കൊടുക്കാത്തതുകൊണ്ട്, അതുകൊണ്ടുമാത്രം ലോകപ്രശസ്തൻ ആവാതിരുന്ന ഞങ്ങടെ ദിനേശൻ. അബദ്ധങ്ങളുടെ ഒരു ഘോഷയാത്രയാണവന്റെ ആ ജീവിതം. താലം പിടിച്ച പെൺകുട്ടികളും, ടാബ്ലോയും, ചാലക്കുടി കൈരളിയുടെ ബാന്റ് സെറ്റും ഒക്കെയുള്ള ഒരു ഗ്രാന്റ് ഘോഷയാത്ര.

അനിതരസാധാരണമായ മണ്ടത്തരങ്ങൾകൊണ്ട് ദിനേശൻ, പഞ്ചായത്തിന്റെ സന്തുലിതാവസ്ഥയുടെ മൂട്ടിൽ പൂത്തിരിയും കത്തിച്ച് നടന്നു… ഇടയ്‌ക്കൊരോ ഗുണ്ടും, സമയംകിട്ടുമ്പൊ രണ്ടു കുഴിമിന്നിയും.
പക്ഷെ അറ്റലാസ്റ്റ്, പഞ്ചായത്ത് ഇക്കൊല്ലത്തെ വിശിഷ്ട സേവാ മെഡൽ കൊടുത്ത് ആദരിച്ചത് ദിനേശന്റെ തന്നെ അച്ഛൻ, നിന്നുമുള്ളിതറയിൽ ദാമോദരനെയാണ്. ഡിപ്ലോമ കഴിഞ്ഞ ദിനേശനെ, സേലത്ത് എഞ്ചിനീയറിംഗ് പഠിപ്പിക്കാൻ വിട്ട ആ തീരുമാനത്തിന്, നാടിനെ രക്ഷപെടുത്തിയ ആ നീക്കത്തിന്… തമിഴ്നാട്ടുകാര് കൂടി അനുഭവിക്കട്ടേന്ന്…

പക്ഷെ പളനിസ്വാമിയുടെ തമിഴര് മാത്രമല്ല, പിണറായിയുടെ മലയാളികളും ഒരുമിച്ചാണന്ന് അനുഭവിച്ചത്.
കന്നിമാസം ഒന്നിന് നാട്ടിലേക്ക് വരാൻ ഇറങ്ങിയ ദിനേശന്, സേലത്ത് നിന്ന് പാലക്കാട്ടേക്ക് ഒരു ഡയറക്ട് കെ.എസ്.ആർ.ട്ടി.സി യാണ് കിട്ടിയത്. കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റാന്റിൽ വണ്ടി ചായകുടിക്കാൻ നിർത്തിയിട്ടപ്പൊ ദിനേശനൊരു ദാഹം, സിഗരറ്റ് വലിക്കാൻ. തട്ടിൻപുറത്ത് വെച്ചിരിക്കുന്ന ബാഗ് എടുക്കാനുള്ള മടികൊണ്ട് ദിനേശൻ കയ്യുംവീശി പുറത്തിറങ്ങി. ശ്വാസകോശത്തിനൊരു കിങ്ങ്‌സ് കൊടുത്തിട്ട് തിരിച്ചു വന്നപ്പോഴേക്കും ബസ് മുന്നോട്ടെടുത്തിരുന്നു. ഓടികയറിയ ദിനേശൻ ഗാന്ധിപുരം ബസ് സ്റ്റാന്റിനോട് ‘എടുത്തോ’ എന്നുപറഞ്ഞ് രണ്ടു ദീർഘനിശ്വാസം വിട്ടു.
വണ്ടി നോർത്ത് ബ്രിഡ്‌ജ്‌ എത്താറായപ്പോഴാണ് ദിനേശൻ വെറുതെ ഒന്ന് മുകളിലേക്ക് നോക്കിയത്, വെറുതെ.
ഇല്ല! ബാഗ് അവിടെയില്ല!!

പിന്നെ ഒച്ചയായി ബഹളമായി…. ഒരുമാതിരി കല്യാണത്തിന്റന്ന് രാവിലെ കാറ്ററിങ്ങുകാരനെ കാണാതായ അറ്റ്മോസ്ഫിയർ.
ദിനേശൻ ഇറങ്ങിയതിന് പിന്നാലെ വേറൊരാൾ ഒരു ബാഗുമായി ഇറങ്ങിയിരുന്നു എന്ന് ബസ്സിലെ ആരോ സംശയം പറഞ്ഞതോടെ സംഗതി സീരിയസ്സായി.
“വണ്ടി പോലീസ് സ്റ്റേഷനിലേക്ക് പോട്ടെ”, ദിനേശൻ.
അത് കേട്ടതും മുൻസീറ്റിലിരുന്ന ഒരു ചെറുക്കനും പെൺകുട്ടിയും ഇറങ്ങി ഓരോട്ടം! ബസ് വാസികൾ ഓടിവളഞ്ഞിട്ട് പിടിച്ചപ്പോൾ രണ്ടും കൂടി അതാ നിന്ന് കരയുന്നു, നാട്ടിൽ നിന്ന് ഒളിച്ചോടുകയാണത്രേ!
ലൂക്ക് ഔട്ട് നോട്ടീസിന്റെ ഭയം.
ദിനേശൻ അവരോട് പൊയ്ക്കോളാൻ പറഞ്ഞു. പോവും മുൻപ് അവർ ദിനേശന്റെ അടുത്തേക്ക് വന്നു,
“ഏട്ടാ… ”
“ഉം”
“ഏട്ടന്റെ പേരെന്താ?”
“ദിനേശൻ”
കുട്ടിയ്ക്കിടാനായിരിക്കും.

ബസ് ഉക്കടം പോലീസ് സ്റ്റേഷന്റെ മുന്നിലെത്തിയപ്പോൾ അവിടെ അതാ വേറൊരു കെഎസ്ആർട്ടിസി. യാത്രക്കാരെല്ലാം പുറത്തും, പോലീസും ബോംബ് സ്‌ക്വാഡും അകത്തും!
“എന്താ?”
“ഉക്കടം ബസ് സ്റ്റാന്റിൽ വെച്ച് ഒരാൾ ബാഗ് ഈ ബസ്സിൽ വെച്ച് ഇറങ്ങിപ്പോയി, ടൈം ബോംബാണെന്നാ തോന്നുന്നത്!!”

രണ്ടു സംസ്ഥാനങ്ങളും കൂടി ദിനേശനെ നോക്കി….
ധും ധും ധും ധും ധുമി നാദം, നാദം നാദം…

Deepu Pradeep

Continue reading

ഭാവിവരന്‍

അപ്പുക്കുട്ടന്റെ നിശ്ചയം കഴിഞ്ഞ് കല്യാണത്തിന് ഒരു ആറുമാസത്തെ ഗ്യാപ്പുണ്ടായിരുന്നു. അപ്പുക്കുട്ടൻ റൊമാന്റിക്കായ ആറുമാസങ്ങൾ! അതിലൊന്നിലാണ് ആദ്യഭാര്യയുടെ ഛെ, ഭാവിഭാര്യയുടെ പിറന്നാൾ വന്നത്. ചെക്കൻ ത്രില്ലടിച്ചില്ലേ…. മിന്നാമിനുങ്ങും കുട്ടി ബാക്ക് ലൈറ്റ് കത്തിക്കാൻ പഠിച്ചപോലെ.

ബർത്തഡേടെ തലേന്ന് രാത്രി പതിനൊന്നര ആയപ്പോൾ അപ്പുക്കുട്ടൻ ബൈക്കെടുത്ത് ശാരികയുടെ വീട്ടിലേക്ക് വിട്ടു. ശാരികയുടെ മുറിയോട് ചേർന്നുള്ള ഓപ്പൺ ടെറസിലേക്ക് ഗിഫ്റ്റുള്ള കവർ നീട്ടിയെറിഞ്ഞശേഷം, അവളെ ഫോൺവിളിച്ച് സർപ്രൈസിക്കാനായിരുന്നു അവന്റെ പ്ലാൻ. വീടിനു മുന്നിലെത്തിയ അപ്പുക്കുട്ടൻ ബൈക്കിൽ നിന്നിറങ്ങാതെ ചുറ്റും നോക്കി…. മിഥുനത്തിലെ കാറ്റ്, നിലാവുള്ള രാത്രി, ആഹാ…. വെറും റൊമാന്റിക്!
ഗിഫ്റ്റുള്ള കവറിൽ ഒന്നുമ്മ വെച്ച് അപ്പുക്കുട്ടൻ മുകളിലേക്ക് എറിഞ്ഞതും, ചെകിട്ടത്തൊരു അടി വീണു!! മുന്നിൽ ഭാവി അളിയനും നാല് കൂട്ടുകാരും!
“വന്ന് വന്ന് വീടിന്റെ അകത്തേക്ക് വരെ വേസ്റ്റ് എറിയാൻ തുടങ്ങിയോടാ?”
വീണ്ടും ഇടി.

അപ്പുക്കുട്ടന്റെ അളിയന്, വേസ്റ്റ് ഇടാൻ വരുന്ന സാമൂഹ്യവിരുദ്ധരെ പിടിക്കാൻ പറ്റിയില്ലെങ്കിലും അപ്പുക്കുട്ടന്റെ ആഗ്രഹം നടത്താൻ പറ്റി. ഇരുപത്തിരണ്ടു വയസ്സ് തികച്ച ശാരിക, ആദ്യം കേട്ടത് അപ്പുക്കുട്ടന്റെ ശബ്ദമുള്ള കരച്ചിലും, ആദ്യം കണ്ടത് ആങ്ങള അപ്പുകുട്ടേട്ടന് കൊടുത്ത ഗിഫ്റ്റുമായിരുന്നു.

കാര്യം മനസ്സിലാക്കി മാപ്പു പറഞ്ഞ് തിരിച്ചയക്കും നേരം ആങ്ങള, ഫിലമെന്റ് അടിച്ച മിന്നാമിനുങ്ങിനെ പോലെ നടന്നിരുന്ന അപ്പുക്കുട്ടനെ ഒന്ന് പിറകീന്ന് വിളിച്ചു,
“അളിയാ…..ആകാംഷകൊണ്ടാ….. എന്തായിരുന്നു ആ ഗിഫ്റ്റ്?”
ചീർത്ത കവിള് തലോടികൊണ്ട് അപ്പുക്കുട്ടൻ മറുപടി പറഞ്ഞു,
“പൊട്ടുന്ന ഗിഫ്റ്റായിരുന്നു അളിയാ…”

Deepu Pradeep

Continue reading

പി എസ് ഇ

കഴിഞ്ഞ ദിവസം ഇന്ദുവിന്റെ അമ്മയുടെ ഫോണിലേക്കൊരു കോള്.
“ഹലോ, എന്നെ മനസ്സിലായോ? കുറച്ച് മാസം മുന്നെ മാട്രിമോണിയിൽ കല്യാണം ആലോചിച്ച സാഗറിന്റെ അമ്മയാണ്. അന്ന് നമ്മള് ഫോണില് സംസാരിച്ചിരുന്നു”
“ആ ഓർമ്മയുണ്ട്”
“ഉം… മോൾടെ കല്യാണം കഴിഞ്ഞല്ലേ? ഇപ്പൊ പ്രൊഫൈല് കാണാനില്ല….”
“ആ കഴിഞ്ഞു, മെയ് മാസത്തില്.”
“ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ?”
“എന്താ?”
“എന്റെ മോന് പി.എസ്.സി കിട്ടി”
“ഏ?”
“ആ, കിട്ടി. ന്നാ പിന്നെ വെക്കട്ടെ?… കുറെ പേരെ വിളിക്കാനുണ്ട്”
!!

Deepu Pradeep

Read the rest

ഗൾഫീന്ന് വന്ന കുഞ്ഞുട്ടി

ഭൂജാതരായ ബുധനാഴ്ച മുതൽ കോലൈസിന്റെ കോലും ഐസും പോലെ ഒട്ടി ജീവിച്ചിരുന്ന കട്ട ദോസ്തുക്കളായിരുന്നു സാലിയും, സാലിടെ അയൽവാസി കുഞ്ഞുട്ടിയും. ‘നിറം’ സിനിമയിൽ ചാക്കോച്ചനോട് ശാലിനി, ‘നമ്മളെന്താടാ ഇങ്ങനെ?’ എന്ന് ചോദിച്ചപ്പോൾ, ഞങ്ങൾ കാലടിക്കാർക്കത് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റിയിരുന്നു, ഇവരുകാരണം.
പക്ഷെ, പെട്ടെന്നൊരുനാൾ അവര് തമ്മിൽ തെറ്റിപ്പോയി! തെറ്റിച്ചത് ഞങ്ങൾ നാട്ടുകാരോ അവരുടെ വീട്ടുകാരോ ആയിരുന്നില്ല. അങ്ങ് ലാറ്റിൻ അമേരിക്കയിൽ കിടക്കുന്ന മറ്റവന്മാര് രണ്ടും കൂടിയായിരുന്നു, ബ്രസീലും അർജന്റീനയും!

മഞ്ഞയായത് സാലിയാണ്. നീലയ്ക്കും വെള്ളയ്ക്കും പിറകെപോയത് കുഞ്ഞുട്ടിയും. എബിയും സോണയും, കീരിക്കാടൻ ജോസും സേതുമാധവനുമായി. ലോകകപ്പ് കാലത്തും കോപ്പാഅമേരിക്ക വൈകുന്നേരത്തും അവരുടെ ‘പ്രേമം’ പീക്കിലെത്തും. ദൂരെ, കോണ്ടിനെന്റലുകൾപ്പുറത്ത് സൗഹൃദമത്സരങ്ങൾ നടക്കുമ്പോൾ, ഇവിടെ കാലടി പോസ്റ്റ്ഓഫീസ് പരിധിയിൽ യുദ്ധമാണ് നടക്കാറ്. പന്തുരുണ്ടാൽ ബഹളമയം. വാട്ടക്കിഴങ്ങ് ലോഡ് വന്ന, കോട്ടപ്പുറം ചന്ത പോലെ….

Continue reading

എട്ടാം വാർഡിന്‍റെ ദിൽകുഷ്

ആനപ്പാപ്പൻ കുട്ടാപ്പുവിന്‍റെ വീട്ടിൽ നിന്ന് ഒരു ചിഹ്നം വിളികേട്ടാണ് അന്ന് എട്ടാം വാർഡ് ചെവി തുറക്കുന്നത്, പിന്നാലെ കണ്ണും. അത് ചിഹ്നം വിളിയല്ല, കുട്ടാപ്പുവിന്‍റെ മിസിസ് ലില്ലി ചേച്ചിയുടെ നെലോളിയാണെന്നു മനസ്സിലാക്കാൻ തന്നെ വാർഡ് നമ്പർ എട്ടിന് പത്തുമിനിറ്റ് വേണ്ടിവന്നു.
വാട്‌സാപ്പിലെ ഗുഡ്മോർണിങ്ങ് മെസേജുകൾ പോലും തുറന്നുനോക്കാതെ വാർഡ് നിവാസികൾ സംഭവ സ്ഥലത്തേക്ക് മണ്ടിപാഞ്ഞെത്തി. കുട്ടാപ്പുവിന്‍റെയും ലില്ലിചേച്ചിയുടെയും മൂന്ന് അബദ്ധങ്ങളിൽ ബെസ്റ്റ് അബദ്ധമായ  മൂത്തപുത്രൻ ദിൽകുഷ് അപ്രത്യക്ഷനായിരിക്കുന്നു!

ഫെല്ലോ വാർഡ് സിറ്റിസണ്സ് അന്നത്തെ പല്ലുതേപ്പും പ്രഭാതസവാരിയും ലില്ലിച്ചേച്ചിയുടെ വീട്ടിലും തൊടിയിലുമാക്കി, മിഷൻ ദിൽകുഷ്! സുരേട്ടൻ സംഭവമറിഞ്ഞ് ഓടിവരുമ്പോൾ കുട്ടാപ്പുവിന്‍റെ തൊട്ടയൽവാസി കുമാരേട്ടൻ മാത്രം ഇതിലൊന്നും ഇടപെടാതെ സ്വന്തം വീടിന്‍റെ മുറ്റത്ത് നിന്ന് ചായമോന്തുന്നതാണ് കാണുന്നത്. എന്താ…? പണ്ട് ആനവാല് ചോദിച്ചപ്പോൾ കുട്ടാപ്പു ചകിരിനാര് പെയിന്റ് അടിച്ചുകൊടുത്ത് പറ്റിച്ചതിന്‍റെ വൈരാഗ്യം! സുരേട്ടനൊരു എൻട്രി വേണമല്ലോ, നേരെ തിരിഞ്ഞ് ഒറ്റ ചോദ്യാ…
“കുമാരേട്ടാ….ഇളയമോള് സന്ധ്യ അവിടുണ്ടോ?”

Continue reading

കെ എസ് ആര്‍ ട്ടി സി യാത്ര

കെ എസ് ആർ ട്ടി സി യാത്രയിലൊന്നിലാണ്. സൈഡ് സീറ്റ് കരസ്ഥമാക്കിയ സന്തോഷത്തിൽ ചാരിയിരിക്കുന്ന എന്റെ ലുക്ക് മുഖത്ത് നിന്നും ആരംഭിക്കുന്ന ദൃശ്യം.
ബസ് നീങ്ങിതുടങ്ങുന്നു. എനിക്കത് ജലദോഷക്കാലമാണ്. വായിൽ വന്ന കഫം തുപ്പാൻ ഞാൻ ഷട്ടർ പൊന്തിച്ച് നോക്കുമ്പോഴേക്കും ബസ്സിന്റെ സ്പീഡ് അർദ്ധസെഞ്ച്വറി അടിച്ചുകഴിഞ്ഞിരുന്നു. വിൻഡ് വിറ്റുണ്ടാക്കണ്ട എന്നു കരുതി ഞാൻ തുപ്പാൻ ബസ് നിർത്തുന്നതും കാത്തിരുന്നു. ‘ടൈമിംഗ്!’ എന്ന് പറയിപ്പിക്കാൻ ദാ വരുന്നു മൊതല്, കണ്ടക്ടർ!
“എവിടേയ്ക്കാ?”
വായ തുറക്കാൻ പറ്റാതിരിക്കുന്ന ടൈമിൽ വന്ന് ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കുന്നതൊക്കെ എന്ത് രാഹുൽ ദ്രാവിഡാണ്.
സ്റ്റോപ്പ് പറയണം. പക്ഷെ ഇറക്കാനും വയ്യ തുപ്പാനും പറ്റില്ല, പെട്ട സീൻ. ജീവിതത്തിൽ സബ് ടൈറ്റിലുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോയ നിമിഷം…

ഐഡിയ മിന്നി! ഞാൻ ഫോണ് പുറത്തെടുത്ത് ടൈപ്പ് ചെയ്തു, ‘കുറ്റിപ്പുറം’.
അപ്പോഴേക്കും, പോവേണ്ട സ്ഥലം പറയാതെ മൊബൈലിൽ തോണ്ടിക്കളിക്കുന്ന എന്നെ കണ്ട്, കണ്ടകടറുടെ വദനം നാളികേരം വീണ ആനപ്പിണ്ടം പോലെ ചുളിഞ്ഞിരുന്നു. ഞാൻ ഫോണ് സ്ക്രീൻ അയാൾക്ക് കാണിച്ചുകൊടുത്തു. പൊടുന്നനെ അയാളുടെ മുഖം കരുണത്തിലേക്ക് രസം മാറ്റി.
“സോറി….”
‘ഒരാളല്ലേ?’ എന്നയാൾ പിന്നെ ആംഗ്യഭാഷയിലാണ് ചോദിച്ചത്. ഞാൻ തല ആട്ടികൊടുത്തു.
‘സംസാരശേഷി’ ഇല്ലാത്ത എനിക്ക് ടിക്കറ്റ് തന്ന് അയാൾ കുറ്റബോധത്തോടെ നടന്നു പോയി. ഐ വാസ് റിയലി ഹെല്പ്ലെസ്.

ബസ് അടുത്ത സ്റ്റോപ്പ് എത്തിയപ്പോൾ തന്നെ ഞാൻ തുപ്പി സ്വാതന്ത്ര്യം നേടി. അപ്പൊ ദേ അടുത്തത്, എന്റെ തൊട്ടടുത്തിരിക്കുന്ന വ്യക്തി എന്നെയൊന്നു തോണ്ടിയശേഷം അയാളുടെ ഫോണിൽ ടൈപ്പ് ചെയ്തതെന്തോ എന്നെ കാണിക്കുന്നു. എന്താണത്?
“ജന്മനാ ഊമയാണോ?”
ഞാൻ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി. കണ്ണുംചിമ്മി തുറന്നിട്ട് കുഞ്ഞിക്കാലിട്ടടിക്കുന്ന കുട്ടിയുടെ നിഷ്കളങ്കത.
ഞാൻ കുറ്റിപ്പുറത്തിന്റെ കീഴെ ടൈപ്പ് ചെയ്തു,
“ഉം”
“കഷ്ടം…. കഴിഞ്ഞജന്മത്തിൽ പശുവിനെ കല്ലെടുത്തെറിഞ്ഞവരാണ് ഈ ജന്മത്തിൽ ഊമകളായി ജനിക്കുക എന്ന് ഞങ്ങളുടെ നാട്ടിൽ പറയും”
ഇയാളുടെയല്ലേ നാട്, പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ…
വീണ്ടും ടെക്സ്റ്റ്, “എനിക്കീ വൈകല്യങ്ങളുള്ളവരെ കാണുമ്പൊ ഒരു മനഃസുഖമാണ്, നിങ്ങൾക്ക് ഞങ്ങളെപോലെ ജീവിതം എൻജോയ് ചെയ്യാൻ പറ്റില്ലല്ലോ” ഫോളോഡ് ബൈ എ വളിച്ച ചിരി.
ആ തുപ്പ് തുപ്പേണ്ടിയിരുന്നത് ഇയാളുടെ മുഖത്തേക്കായിരുന്ന.

പറന്ന് പോണ കാക്കയോട് ഏണിവെച്ച് കേറി നിന്ന് വർത്തമാനം പറയണ ഐറ്റമായിരുന്നു അയാൾ. പിന്നെ കുറ്റിപ്പുറം ഹെൽത്ത് സെന്റർ കഴിഞ്ഞ്, ഭാരതപ്പുഴ ദൃശ്യത്തിൽ വരുന്നത് വരെ ഞങ്ങളുടെ രണ്ടു സ്ക്രീനുകളും വാതോരാതെ സംസാരിച്ചു. തൊട്ടടുത്തിരിക്കുന്ന ആളോട് സ്മൈലി ഇട്ട് സംസാരിക്കുന്ന നവ്യാനുഭവം! ഞാനതൊക്കെ ആ സ്പിരിറ്റിലെ എടുത്തുള്ളൂ. പക്ഷെ ആ സുമുഖൻ സ്പിരിറ്റിലെടുക്കുമോ അതോ ലോഹത്തിൽ എടുക്കുമോ എന്നറിയാത്തത് കൊണ്ട് ഞാൻ ബസ് ഇറങ്ങി പുറത്ത് വന്നശേഷം, ജനാലയ്ക്ക് അരികിൽ ചെന്നാണ് വായ കൊണ്ട് അത് പറഞ്ഞത്
“ചേട്ടാ….. ഹാപ്പി ജേർണി റ്റു യു”

സഹയാത്രികന് സംസാരശേഷി കിട്ടിയതിൽ അയാൾ സന്തോഷിക്കുമെന്നു ഞാൻ കരുതി. അതുണ്ടായില്ല. പകരം, തുടയ്ക്കടിക്കാൻ ഭീമന് ടെക്നിക്ക് പറഞ്ഞുകൊടുത്ത കൃഷ്ണനെ, കണ്ണടയും മുമ്പ് ദുര്യോധനൻ നോക്കിയപ്പോലൊരു നോട്ടം നോക്കി. പിന്നെ മുഖം കുനിച്ച് തന്റെ ഫോണിലേക്കും… കോഴിക്കോട് നിന്നിങ്ങോട്ട് എഴുപത് കിലോമീറ്റർ ടൈപ്പ് ചെയ്തുകൂട്ടിയ അക്ഷരങ്ങൾ അതിനുള്ളിൽ കെട്ടിപ്പിടിച്ച് കരയുന്നുണ്ടാവണം.
ഒരു സുഖം, ഒരു മനഃസുഖം.

Deepu Pradep

Continue reading

റോയൽ എൻഫീൽഡ് പാറകൾ

“നീയാ പഴയ സതീശൻ തന്നെ.”
“അല്ലടാ….ഞാൻ ബുള്ളറ്റ് വാങ്ങി”

“ചേട്ടാ ഈ ബുള്ളറ്റ് പാർക്ക് ചെയ്യുന്ന സ്ഥലം എവിടെയാ?”
“ബൈക്ക് പാർക്കിംഗ് അല്ലേ, അതിവിടെ തന്നെ.”
“സീ മിസ്റ്റർ, ദിസ് ഈസ് നോട്ട് എ ബൈക്ക്. ദിസ് ഈസ് ബുള്ളറ്റ്!”

“ഡോക്ടർ ….. വണ്ടിയുടെ റിയർ വ്യൂ മിററിലേക്ക് നോക്കുമ്പോൾ തല ചുറ്റുന്നു”
“ഏതാ വണ്ടി?”
“ബുള്ളറ്റ്”
“എന്നാ മരുന്നൊന്നും വേണ്ട. വണ്ടി വിറ്റാൽ മതി, മാറിക്കോളും”

“കളിയാക്കണ്ട, ബുള്ളറ്റ് ഒരു വികാരമാണ്”
“മാസാമാസം വണ്ടിയുംകൊണ്ട് വർക്ക് ഷോപ്പിൽ പോയാ ആർക്കായാലും വികാരം വരും”

Deepu Pradeep

Continue reading

ട്രിപ്പ് പ്ലാനിംഗ്

“അളിയാ… ന്യൂയർ ബാംഗ്ലൂർ ആക്കാം?”
ഡിസംബർ മുപ്പത്തിയൊന്നിന്‌ രാവിലെ എഴുന്നേറ്റപ്പഴാണ് സുനീറിന്റെ തലയിൽ ആ വെളിച്ചം കത്തുന്നത്. അത് കെടും മുൻപ് അവൻ കൂട്ടുകാരൻ മനാഫിനെ വിളിച്ചതാണ്‌ സിറ്റുവേഷൻ.

മനാഫ് മറ്റതാണ്. ട്രി എന്ന് കേട്ടാൽ, ബാക്കി പ്പാണെന്ന് ഉറപ്പിച്ച് ബാഗെടുത്ത് ഇറങ്ങുന്ന മറ്റേ അസുഖം പിടിച്ച ടീംസിൽ പെട്ടവൻ.
“ഒക്കെ അളിയാ! വിടാം.”
കൂൾ. ട്രിപ്പ് സെറ്റായി, ന്യൂയറും.
“സുനീറേ, ശ്രീരാജിനെയും സംഗീതിനെയും ഞാൻ വിളിച്ച് റെഡിയാക്കാം, നീ ഷിബുവിനെ വിളിക്ക്”
“ഷിബുവിനെ ഒക്കെ വിളിക്കേണ്ട കാര്യമുണ്ടോ, അവൻ ഇന്നേവരെ ഏതെങ്കിലും ട്രിപ്പിന് വരാതിരുന്നിട്ടുണ്ടോ?”
“എന്നാലും ഒന്നു വിളിച്ച് വിവരം പറഞ്ഞേക്ക്”

“ഷിബോ….നീ എവിടെയാണ്?
“ഞാൻ മരുന്ന് വാങ്ങാൻ വന്നതാ?”
“എന്നാ മരുന്ന് വീട്ടിൽ കൊടുത്തിട്ട് പെട്ടെന്ന് റെഡി ആയി നിൽക്ക്, നമ്മള് ബാംഗ്ലൂർ പോവാ”
“ഞാനില്ല.”
ആ മറുപടിയിൽ സുനീർ ഞെട്ടി പണ്ടാറടങ്ങി. ‘ഷിബു! നോ വേ!!’.
“മൃണാളിനിടെ പ്രസവം ഇന്നാ,
ഈ സമയത്ത് ഞാൻ എങ്ങനെയാടാ വീട്ടിൽ നിന്ന് വിട്ട് നിൽക്കാ?”
പ്രാരാബ്ദം! ട്രിപ്പ് അവിടെ കരിഞ്ഞു.
“സാരമില്ലെടാ…. അതാണല്ലോ മുഖ്യം, നടക്കട്ടെ.”
വിഷമത്തോടെയാണെങ്കിലും സുനീർ ഫോണ് വെച്ചു.

ഉടനെ വരുന്നു മനാഫിൻറെ കോൾ.
“അളിയാ ഞങ്ങള് വണ്ടിയെടുത്ത് പുറപ്പെട്ടു, ഹോട്ടലും ബുക്ക് ചെയ്തിട്ടുണ്ട്”
ശുഷ്കാന്തിടെ വല്യച്ഛൻ!
സുനീർ അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.
സാഹചര്യം അതായതുകൊണ്ട് മനാഫിന്, വന്ന ദേഷ്യം തിരിച്ച് വിഴുങ്ങേണ്ടി വന്നു.

വൈകുന്നേരം ഫേസ്‌ബുക്കിൽ ഓരോരുത്തരുടെ ന്യൂയർ ആഘോഷങ്ങളുടെ ഫോട്ടോ കണ്ടപ്പോഴുണ്ടായ വിഷമത്തിൽ സുനീർ വീണ്ടും ഷിബുവിനെ വിളിച്ചു
“പ്രസവിച്ചോ?”
(ആത്മഗതം: പ്രസവിച്ചു കഴിഞ്ഞെങ്കിൽ ഫോർട്ട് കൊച്ചിയെങ്കിലും പോവാമായിരുന്നു…)
“ഇല്ലെടാ, വേദന തുടങ്ങി.”
“ഉം…ബ്ലഡ് വല്ലതും ആവശ്യം വന്നാൽ വിളിക്ക്”

സൂര്യനും അസ്തമിച്ചു പ്രതീക്ഷകളും അസ്തമിച്ചു. പക്ഷെ പുതുവർഷത്തിലേക്ക് കാലെടുത്തു വെക്കുന്നത് കാമുകിയുടെ ശബ്ദം കേട്ടുകൊണ്ടാവണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു സുനീറിന്. അതിനുവേണ്ടി അവൻ രാത്രി പതിനൊന്നരയ്ക്ക് തന്നെ പെണ്ണിനെ വിളിച്ച് സംസാരം തുടങ്ങി. വേറെ വിഷ് കാരൊന്നും വിളിച്ച് ഇടയിൽ കേറില്ലല്ലോ, ഏത്? പക്ഷെ കൃത്യം പതിനൊന്നേ അമ്പത്തി ഒമ്പതിന് ഫോണിൽ ഒരു കോൾ, ഷിബുവാണ്. സുനീർ കാമുകിയുടെ കോൾ കട്ട് ചെയ്ത് ഷിബുവിനെ തിരിച്ച് വിളിച്ചു.
“എടാ എന്താ?”
“മൃണാളിനി പ്രസവിച്ചു.”
“എന്ത് കുട്ടിയാ?”
“മൂരിക്കുട്ടി”
“മൂരിയാ!!!?”

കാര്യം അറിഞ്ഞപ്പോൾ കയറുപൊട്ടിച്ചത് മനാഫാണ്, “സ്വന്തം മോന് ഷിബു എന്ന് പേരിട്ട്, വീട്ടിലെ പശുവിനെ മൃണാളിനി എന്ന് വിളിക്കുന്ന അവന്റെ അച്ഛന്റെ പ്ലോട്ട് ട്വിസ്റ്റ്.”

Deepu Pradeep

Continue reading

%d bloggers like this: